‘കരടി’ എന്റെ പേരക്കുട്ടിക്കുള്ള സമ്മാനമായിരുന്നു. സ്റ്റഫ് ചെയ്ത ഭീമാകാരനായ ഒരു മൃഗത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിറച്ച ഒരു കൂന സ്‌നേഹമായിരുന്നു അത്. കുഞ്ഞിന്റെ പ്രതികരണമോ? ആദ്യം അത്ഭുതം. പിന്നെ വിസ്മയകരമായ ആരാധന. തുടര്‍ന്ന് ആകാംക്ഷ നിമിത്തം ഒരു പര്യവേഷണം. അവന്‍ തന്റെ കുഞ്ഞുവിരല്‍ കൊണ്ട് കരടിയുടെ മൂക്കില്‍ കുത്തി. അത് മുമ്പോട്ടു അവന്റെ കൈകളിലേക്ക് വീണപ്പോള്‍ സന്തോഷത്തോടെയുള്ള പ്രതികരണം! കുഞ്ഞു തന്റെ കുഞ്ഞുശിരസ് കരടിയുടെ മൃദുവായ നെഞ്ചില്‍ചേര്‍ത്ത് മുറുക്കെ ആലിംഗനം ചെയ്തു, നുണക്കുഴി വിരിയുകയും അവന്റെ കവിളില്‍ ചിരി പടരുകയും ചെയ്തു. അവനെ യഥാര്‍ത്ഥമായി സ്‌നേഹിക്കാന്‍ കരടിക്കുള്ള കഴിവില്ലായ്മയെക്കുറിച്ച് കുഞ്ഞിന് ഒരു അറിവുമുണ്ടായിരുന്നില്ല. നിഷ്‌ക്കളങ്കപൂര്‍വ്വവും സ്വാഭാവികമായും കരടിയുടെ സ്‌നേഹം അവന്‍ അനുഭവിക്കുകയും പൂര്‍ണ്ണഹൃദയത്തോടെ അത് തിരിച്ചു കൊടുക്കുകയും ചെയ്തു.

ആദിമ ക്രിസ്ത്യാനികള്‍ക്കെഴുതിയ തന്റെ മൂന്ന് എഴുത്തുകളില്‍ ആദ്യത്തേതില്‍, അപ്പൊസ്തലനായ യോഹന്നാന്‍ ധൈര്യത്തോടെ പറയുന്നു, ‘ദൈവം സ്‌നേഹം ആകുന്നു’ എന്ന് (1 യോഹന്നാന്‍ 4:16).

ദൈവം സ്‌നേഹിക്കുന്നു. ഒരു നാട്യമൃഗത്തിന്റെ തലയിണയിലല്ല, മറിച്ച് ഒരു തകരുന്ന ഹൃദയത്തെ പൊതിയുന്ന മനുഷ്യശരീരത്തിന്റെ നീട്ടിയ കരങ്ങള്‍ കൊണ്ട് (യോഹന്നാന്‍ 3:16). യേശുവിലൂടെ, ദൈവം നമ്മോടുള്ള തന്റെ അമിതവും ത്യാഗപരവുമായ സ്‌നേഹം നമ്മെ അറിയിച്ചു.

യോഹന്നാന്‍ തുടര്‍ന്ന് പറയുന്നു, ‘അവന്‍ ആദ്യം നമ്മെ സ്‌നേഹിച്ചതുകൊണ്ട് നാം സ്‌നേഹിക്കുന്നു’ (1 യോഹന്നാന്‍ 4:19). നാം സ്‌നേഹിക്കപ്പെടുന്നു എന്നു നാം വിശ്വസിക്കുമ്പോള്‍, നാം തിരികെ സ്‌നേഹിക്കുന്നു. ദൈവത്തിന്റെ യഥാര്‍ത്ഥ സ്‌നേഹം, പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെയും മറ്റുള്ളവരെയും സ്‌നേഹിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു.