അവളുടെ പിതാവ് തന്റെ അസുഖത്തിന് മന്ത്രവാദത്തെ കുറ്റപ്പെടുത്തി. എയ്ഡ്സ് ആയിരുന്നു അദ്ദേഹത്തിന്. അദ്ദേഹം മരിച്ചപ്പോള്‍, മകള്‍, പത്തുവയസ്സുള്ള മേഴ്സി, അമ്മയോട് കൂടുതല്‍ അടുത്തു. എന്നാല്‍ അവളുടെ അമ്മയ്ക്കും അസുഖമുണ്ടായിരുന്നു, മൂന്നു വര്‍ഷത്തിനുശേഷം അവരും മരിച്ചു. അന്നുമുതല്‍, മേഴ്സിയുടെ സഹോദരി അഞ്ച് കുഞ്ഞുങ്ങളെ വളര്‍ത്തി. അപ്പോഴാണ് മേഴ്സി അവളുടെ അഗാധമായ വേദനയുടെ ഒരു ജേണല്‍ സൂക്ഷിക്കാന്‍ തുടങ്ങിയത്.

യിരെമ്യാ പ്രവാചകനും തന്റെ വേദനയുടെ ഒരു രേഖ സൂക്ഷിച്ചു. വിലാപങ്ങളുടെ കഠിനമായ പുസ്തകത്തില്‍, ബാബിലോണിയന്‍ സൈന്യം യെഹൂദയോട് ചെയ്ത അതിക്രമങ്ങളെക്കുറിച്ച് അദ്ദേഹം എഴുതി. ഇരകളില്‍ ഏറ്റവും പ്രായം കുറഞ്ഞവര്‍ക്കായി യിരെമ്യാവിന്റെ ഹൃദയം പ്രത്യേകിച്ചും ദുഃഖിച്ചു. അദ്ദേഹം പറഞ്ഞു: ”എന്റെ ജനത്തിന്‍ പുത്രിയുടെ നാശംനിമിത്തം ഞാന്‍ കണ്ണുനീര്‍ വാര്‍ത്തു കണ്ണു മങ്ങിപ്പോകുന്നു; … പൈതങ്ങളും ശിശുക്കളും നഗരവീഥികളില്‍ തളര്‍ന്നുകിടക്കുന്നു” (2:11). യെഹൂദയിലെ ആളുകള്‍ക്ക് ദൈവത്തെ അവഗണിച്ച ചരിത്രമുണ്ടായിരുന്നു, പക്ഷേ അവരുടെ മക്കളും അതിന്റെ വില കൊടുക്കുകയായിരുന്നു. ”അവര്‍ അമ്മമാരുടെ മാറില്‍വച്ചു പ്രാണന്‍ വിടുന്നു” എന്ന് യിരെമ്യാവു എഴുതി (വാ. 12).

അത്തരം കഷ്ടപ്പാടുകള്‍ നേരിടുമ്പോള്‍ യിരെമ്യാവ് ദൈവത്തെ തള്ളിക്കളയുമെന്ന് നാം പ്രതീക്ഷിച്ചിരിക്കാം. പകരം, അവന്‍ അതിജീവിച്ചവരോട് അഭ്യര്‍ത്ഥിച്ചു, ”നിന്റെ ഹൃദയത്തെ വെള്ളംപോലെ കര്‍ത്തൃസന്നിധിയില്‍ പകരുക; വീഥികളുടെ തലയ്ക്കലൊക്കെയും വിശപ്പുകൊണ്ടു തളര്‍ന്നു കിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി അവങ്കലേക്കു കൈ മലര്‍ത്തുക” (വാ. 19).

മേഴ്‌സിയും യിരെമ്യാവും ചെയ്തതുപോലെ, നമ്മുടെ ഹൃദയം ദൈവത്തിലേക്ക് പകരുന്നത് നല്ലതാണ്. മനുഷ്യനെന്ന നിലയില്‍ വിലാപം ഒരു നിര്‍ണായക ഭാഗമാണ്. ദൈവം അത്തരം വേദന അനുവദിക്കുമ്പോഴും അവന്‍ നമ്മോട് ചേര്‍ന്നു ദുഃഖിക്കുന്നു. നാം അവന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍ അവന്‍ നിശ്ചയമായും വിലപിക്കും!