Month: ഏപ്രിൽ 2022

സുരക്ഷിതത്വത്തിലേക്ക്

പിതാവ് നോക്കി നിൽക്കെ,ഒരു കുഞ്ഞു ബാലിക ചെറിയ അരുവിയിൽക്കൂടി വേച്ച് വേച്ച് നടക്കുകയായിരുന്നു.അവളുടെ റബ്ബർ ബൂട്ട്സ് മുട്ടൊപ്പം ഉണ്ടായിരുന്നു. വെള്ളം തെറിപ്പിച്ച് നടന്ന് കുറച്ച് ആഴത്തിലേക്ക് നടന്നപ്പോൾ ബൂട്ട്സിൽ വെള്ളം കയറി, അവൾക്ക് ഒരടി പോലും വെക്കാൻ പറ്റാതായി. അവൾ അലറി, “ഡാഡി, ഞാൻ കുടുങ്ങി.“ മൂന്ന് സ്റ്റെപ്പ് വെച്ച് പിതാവ് അവളുടെ അരികിൽ എത്തി; പുൽത്തകിടിയിലേക്ക് അവളെ വലിച്ചു കയറ്റി. അവൾ ബൂട്ട്സ് വലിച്ചൂരി, പൊട്ടിച്ചിരിച്ചു കൊണ്ട് വെള്ളം കമഴ്ത്തിക്കളഞ്ഞു.

സങ്കീർത്തകനായ ദാവീദിനെ ദൈവം ശത്രുക്കളിൽ നിന്ന് രക്ഷിച്ചപ്പോൾ, അദ്ദേഹം ഒരു നിമിഷം ഒന്ന് ഇരുന്നിട്ട്, “തന്റെ ബൂട്ട്സ് വലിച്ചൂരി.“ ആശ്വാസം ആത്മാവിൽ നിറയാൻ അനുവദിച്ചു. തന്റെ അനുഭൂതി പ്രകടിപ്പിക്കാൻ ഒരു പാട്ട് എഴുതി. “സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽ നിന്നു താൻ എന്നെ രക്ഷിക്കും” (2 ശമുവേൽ 22:4). ദൈവത്തെ തന്റെ പാറയായും കോട്ടയായും പരിചയായും ഗോപുരമായും (വാ. 2,3) പ്രകീർത്തിച്ചു. എന്നിട്ട് ഒരു കവിയുടെ ഭാവനയിൽ ദൈവത്തിന്റെ പ്രതികരണത്തെ വിവരിച്ചു. ഭൂമി ഞെട്ടി വിറച്ചു. ദൈവം ആകാശം ചായിച്ചിറങ്ങി. അവന്റെ സന്നിധിയിൽ നിന്ന് മിന്നലുകളും ഇടിയും പുറപ്പെട്ടു. അവന്റെ ശബ്ദം ഇടി മുഴങ്ങി. പെരുവെള്ളത്തിൽ നിന്ന് അവനെ വലിച്ചെടുത്തു (വാ. 8,10,13-15,17).

ഇന്ന് നിങ്ങൾ, ഒരു പക്ഷേ, ചുറ്റും എതിർപ്പുകൾ നേരിടുന്നുണ്ടാകാം. ആത്മീയമായി മുമ്പോട്ട് പോകാനാകാത്ത വിധം പാപത്തിൽ പുതഞ്ഞു പോയിട്ടുണ്ടാകാം. മുൻ കാലങ്ങളിൽ ദൈവം നിങ്ങളെ സഹായിച്ചത് ഓർക്കുക, എന്നിട്ട് അവനെ സ്തുതിക്കുകയും തുടർന്നും സഹായം ആവശ്യപ്പെടുകയും ചെയ്യുക. നിങ്ങളെ രക്ഷിച്ച് അവന്റെ രാജ്യത്തിലാക്കിയതിനാൽ പ്രത്യേകമായി നന്ദി പറയുക (കൊലോസ്യർ 1:13).

പൊടിയെന്ന് അറിയുന്നു

ദൈവശുശ്രൂഷക്കാരായ ഞങ്ങളുടെ ആഴ്ചതോറുമുള്ള ഫോൺ വിളിക്കിടയിൽ രവി എനിക്ക് സ്വയം “പൊടിയെന്ന് തോന്നുന്നു “എന്ന് പറഞ്ഞപ്പോൾ പ്രായാധിക്യം മൂലമുള്ള തന്റെ അസുഖങ്ങളും ശാരീരിക ബലഹീനകളുമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായി. രവിയും ഭാര്യയും അറുപതുകളുടെ അവസാനത്തിലായിരുന്നു; ഡോക്ടറെ കാണലും സർജറിയും കൂടുതൽ പരിചരണം ലഭിക്കുന്നയിടത്തേക്കുള്ള മാറലും ഒക്കെയായിരുന്നു അവർക്ക് 2020. ജീവിതത്തിന്റെ ആരോഗ്യകാലം അവസാനിച്ചു എന്ന് അവർക്ക് ബോധ്യമായി.

നമ്മുടെ ശാരീരികവും ബൗദ്ധികവും വൈകാരികവും ആത്മീയവുമായ അപൂർണതകളും ബലഹീനതകളും തിരിച്ചറിയാൻ വാർദ്ധക്യം ആകണമെന്നില്ല. ദൈവം തന്റെ പുത്രനായ യേശുവിലൂടെ, വീണുപോയ നമ്മുടെ ലോകത്തിലേക്ക് വരികയും മനുഷ്യൻ എന്ന നിലയിൽ നാം അനുഭവിക്കുന്ന പരിമിതികളെ കൂടെ നിന്ന് മനസ്സിലാക്കുകയും ചെയ്തു (സങ്കീർത്തനങ്ങൾ 103:13). ദാവീദ് വീണ്ടും പറയുന്നു: “അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവൻ ഓർക്കുന്നു” (വാ. 14). പൊടി എന്ന പദം നമ്മെ ഉല്പത്തിയിലേക്ക് കൊണ്ടു പോകുന്നു: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായിത്തീർന്നു” (2:7).

നിങ്ങൾക്ക് ഈ ദിവസങ്ങളിൽ പൊടിയെന്ന് തോന്നുന്നുണ്ടോ? ഭൗമിക ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് സ്വാഗതം. പെട്ടെന്ന് തളർന്നു പോകുമെന്ന് തോന്നുമ്പോൾ, ഓർക്കുക, നാം ഒറ്റക്കല്ല എന്ന്. മനസ്സലിവുള്ള നമ്മുടെ ദൈവം “അറിയുകയും” “ഓർക്കുകയും“ ചെയ്യുന്നു. തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ച് ഭൗമികരായ എനിക്കും നിങ്ങൾക്കും പാപക്ഷമ പ്രദാനം ചെയ്തതിലൂടെ ദൈവം തന്റെ സ്നേഹം പ്രദർശിപ്പിക്കുന്നു. ജീവിതത്തിൽ എന്ത് സംഭവിച്ചാലും നമുക്ക് അവനിൽ ശരണപ്പെടാം.

പ്രാധാന്യമുള്ളത് എന്ത്?

ഒരു സഹപ്രവർത്തകനും സഹവിശ്വാസിയുമായ ആൾ എന്റെ ഒരു സുഹൃത്തിനോട് അവൾ ഏത് രാഷ്ട്രീയ പാർട്ടിയിലാണെന്ന് ചോദിച്ചു. അയാളുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം സമൂഹത്തെ വേർതിരിക്കുന്ന നിരവധി കാര്യങ്ങളിൽ ഏതിലെങ്കിലും അവർ തമ്മിൽ ഐക്യമുണ്ടോ എന്നറിയുക ആയിരുന്നു. അവർ തമ്മിൽ പൊതുവായുള്ള കാര്യം എന്താണെന്ന് മനസ്സിലാക്കാനുള്ള പരിശ്രമത്തിന് അവൾ ലളിതമായി ഇങ്ങനെ മറുപടി പറഞ്ഞു: “നമ്മൾ രണ്ടു പേരും വിശ്വാസികളായതു കൊണ്ട്, ക്രിസ്തുവിൽ നമുക്കുള്ള ഐക്യത്തിൽ മാത്രം കേന്ദ്രീകരിക്കാനാണ് എനിക്ക് താല്പര്യം.”

പൗലോസിന്റെ കാലത്തും ആളുകൾക്ക് മറ്റ് പല കാര്യങ്ങളിലും വിഭാഗീയത ഉണ്ടായിരുന്നു. അനുവദനീയമായ ഭക്ഷണം ഏതാണ്, വിശുദ്ധമായി കണക്കാക്കപ്പെടുന്ന ദിവസങ്ങൾ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളിൽ റോമിലെ ക്രിസ്ത്യാനികളുടെയിടയിൽ ഭിന്നതയുണ്ടായിരുന്നു. വിശ്വസിക്കുന്ന കാര്യങ്ങളിൽ “ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറച്ചിരിക്കുന്ന“തിനു പുറമെ. പൗലോസ് അവർ തമ്മിൽ പൊതുവായുള്ള കാര്യം എന്താണെന്ന് ഓർമ്മിപ്പിക്കുന്നു:യേശുവിനു വേണ്ടി ജീവിക്കുന്നു എന്നതാണ് (റോമർ 14:5-9). മറ്റുള്ളവരെ വിധിക്കാതെ “സമാധാനത്തിനും അന്യോന്യം ആത്മിക വർധനക്കും ഉള്ളതിന് ശ്രമിച്ചു കൊള്ളുക” (വാ.19) എന്ന് അവരെ പ്രബോധിപ്പിക്കുന്നു.

രാജ്യങ്ങളും സഭകളും സമൂഹങ്ങളും വലുതും ചെറുതുമായ നിരവധി വിഷയങ്ങളിൽ വിഭിന്നരായിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ജീവിതങ്ങളെ അവനോടു കൂടെ നിത്യ ഭദ്രമാക്കുന്നതിനു വേണ്ടി ക്രിസ്തു ക്രൂശിൽ ചെയ്ത പ്രവൃത്തി എന്ന ഐക്യപ്പെടുത്തുന്ന സത്യത്തിൽ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം. നമ്മുടെ വ്യക്തിപരമായ നിലപാടുകൾ മൂലം “ദൈവ നിർമ്മാണത്തെ അഴിക്കരുത് “എന്ന പൗലോസിന്റെ വാക്കുകൾ 2000 വർഷം മുമ്പെന്ന പോലെ ഇന്നും പ്രസക്തമാണ്. മറ്റുള്ളവരുടെമേൽ വിധി പ്രസ്താവിക്കുന്നവരാകാതെ, സ്നേഹപൂർവ്വം പ്രവർത്തിക്കുകയും നമ്മുടെ സഹോദരീ സഹോദരന്മാരെ ബഹുമാനിക്കുന്ന വിധം ജീവിക്കുകയും ചെയ്യാം.

ഭൗമദിനത്തിലെ കൃതജ്ഞത

ഏപ്രിൽ 22 ന് എല്ലാ വർഷവും ഭൗമദിനമായി ആചരിക്കുന്നു. ഈ കഴിഞ്ഞ കുറെ വർഷങ്ങളായി, ഏകദേശം 200 രാജ്യങ്ങളിലെ ഒരു ബില്യനിലധികം വരുന്ന ജനങ്ങൾ ഈ ദിനത്തോടനുബന്ധിച്ച് വിവിധ ബോധന-സേവന പരിപാടികളിൽ ഏർപ്പെടുന്നു. ഓരോ വർഷവും ഭൗമദിനം ആചരിക്കുന്നതിനാൽ നമ്മുടെ ഈ അത്ഭുത ഗ്രഹത്തിന്റെ പ്രാധാന്യം സ്മരിക്കപ്പെടുന്നു. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഈ ദിനാചരണത്തോടെ മാത്രം ഓർക്കാൻ തുടങ്ങിയതല്ല-അതിന് സൃഷ്ടിയോളം തന്നെ പഴക്കമുണ്ട്.

ഉല്പത്തി പുസ്തകത്തിൽ, ദൈവം ഈ പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ചിട്ട് ഭൂമിയെ മനുഷ്യന് വസിക്കാനായി രൂപകല്പന ചെയ്തതായി, വായിക്കുന്നു. അവൻ കുന്നുകളും താഴ് വരകളും രൂപപ്പെടുത്തുക മാത്രമല്ല, മനുഷ്യന് ആഹാരവും പാർപ്പിടവും ആനന്ദവും ഒക്കെ നൽകാൻ മനോഹരമായ ഏദെൻ തോട്ടവും നിർമ്മിച്ചു (ഉല്പത്തി 2:8-9).

തന്റെ ഏറ്റവും പ്രധാന സൃഷ്ടിയായ മനുഷ്യരുടെ മൂക്കിൽ ജീവശ്വാസം ഊതിയശേഷം അവരെ ഏദെനിൽ ആക്കി, (വാ. 8, 22) “തോട്ടത്തിൽ വേല ചെയ്യുവാനും അതിനെ കാക്കുവാനും “നിയമിച്ചു (വാ.15). ആദമിനെയും ഹവ്വയെയും തോട്ടത്തിൽ നിന്ന് പുറത്താക്കിയ ശേഷം ദൈവത്തിന്റെ സൃഷ്ടിയെ പരിപാലിക്കുക എന്നത് കൂടുതൽ പ്രയാസകരമായി (3:17-19), എങ്കിലും, ഇന്നു വരെയും ദൈവം തന്നെ ഈ ഗ്രഹത്തെയും ജീവികളെയും പരിപാലിക്കുകയും (സങ്കീർത്തനങ്ങൾ 65:9-13) നമ്മോടും അക്കാര്യം തന്നെ ആവശ്യപ്പെടുകയും ചെയ്യുന്നു (സദൃശ്യവാക്യങ്ങൾ 12:10).
നമ്മൾ ജനനിബിഡമായ പട്ടണത്തിലോ ഗ്രാമപ്രദേശങ്ങളിലോ ആയാലും ദൈവം ഭരമേല്പിച്ച മേഖലകളെ സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഇങ്ങനെ നാം ഈ ഭൂമിയെ പരിപാലിക്കുന്നത് ഈ മനോഹര ഗ്രഹം നമുക്ക് പ്രദാനം ചെയ്തതിന് ദൈവത്തോടുള്ള കൃതജ്ഞതയുടെ പ്രകടനം കൂടിയാണ്.

യഥാർത്ഥമായും ജീവിക്കുന്നു

ഈസ്റ്റർ ദിവസങ്ങളായതിനാൽ ഞങ്ങളുടെ അഞ്ച് വയസുകാരൻ മകൻ ഉയിർപ്പിനെക്കുറിച്ച് ഒത്തിരി കാര്യങ്ങൾ കേട്ടു. അവന് എപ്പോഴും ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു-പലതും കുഴക്കുന്നവയും. ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ അവൻ തൊട്ടുപിന്നിലെ സീറ്റിൽ വന്നിരിക്കും. ജനലിൽ കൂടി പുറത്തേക്ക് നോക്കിയിരുന്ന് ചിന്താമഗ്നനാകും. “ഡാഡി”, ഒരു കഠിന ചോദ്യത്തിനായി അവൻ തയ്യാറാകുകയാണ്, “യേശു വന്ന് നമ്മെ ഉയിർപ്പിക്കുമ്പോൾ നമ്മൾ യഥാർത്ഥമായും ജീവിക്കുമോ-അതോ നമ്മുടെ തലകൾ മാത്രം ജീവനുള്ളതാകുകയാണോ?”

നമ്മിൽ അനേകരും കൊണ്ടു നടക്കുന്നതും എന്നാൽ ചോദിക്കാൻ ധൈര്യമില്ലാത്തതോ ആയ ചോദ്യമാണിത്. ദൈവം നമ്മെ യഥാർത്ഥത്തിൽ സൗഖ്യമാക്കുമോ? യഥാർത്ഥത്തിൽ മരണത്തിൽ നിന്ന് ഉയിർപ്പിക്കുമോ? എല്ലാ വാഗ്ദത്തങ്ങളും നടപ്പിലാക്കുമോ?

യോഹന്നാൻ അപ്പസ്തോലൻ നമ്മുടെ സുനിശ്ചിതമായ ഭാവിയെ “പുതിയ ആകാശവും പുതിയ ഭൂമിയും” (വെളിപ്പാട് 21:1) എന്നാണ് വിവരിക്കുന്നത്. ആ വിശുദ്ധ നഗരത്തിൽ “ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും” (വാ. 3). യേശു പ്രാപിച്ച വിജയം മൂലം കണ്ണുനീരില്ലാത്ത ഒരു ഭാവി നമുക്ക് വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നു, ദൈവത്തിനും തന്റെ ജനത്തിനും നേരെ യാതൊരു തിന്മയും ഉണ്ടാകില്ല. ഈ നല്ല ഭാവിയിൽ “ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി” (വാ. 4).

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ഭാവിയിൽ, നമ്മൾ യഥാർത്ഥമായും ജീവിക്കും. ഇപ്പോഴത്തെ ജീവിതം കേവലം നിഴല് മാത്രമാണെന്ന് തോന്നിപ്പിക്കുന്ന വിധമുളള ജീവിതമായിരിക്കും അത്.