ദൈവത്തിന്റെ കരം
1939-ൽ, ബ്രിട്ടനെതിരെ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്റെ സമയത്ത്, ജോർജ്ജ് ആറാമൻ രാജാവു തന്റെ ക്രിസ്തുമസ് ദിന റേഡിയോ പ്രക്ഷേപണത്തിൽ യുണൈറ്റഡ് കിംഗ്ഡത്തിലെയും കോമൺവെൽത്തിലെയും പൗരന്മാരെ ദൈവത്തിൽ ആശ്രയിക്കാനായി പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു. തന്റെ മാതാവു വിലയേറിയതായി കരുതിയിരുന്ന ഒരു പദ്യത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “അന്ധകാരത്തിലേക്കു ഇറങ്ങിപ്പോകുക, ദൈവത്തിന്റെ കരങ്ങളിൽ നിങ്ങളുടെ കരങ്ങൾ വെയ്ക്ക. / അതു നിങ്ങൾക്കു വെളിച്ചത്തേക്കാൾ മികച്ചതും അറിയാകുന്ന വഴിയേക്കാൾ സുരക്ഷിതവുമാണ്.” പുതുവർഷത്തിൽ എന്തു സംഭവിക്കുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്നാൽ വരാനിരിക്കുന്ന ഉത്കണ്ഠാകുലമായ ദിവസങ്ങളിൽ ദൈവം അവർക്കു “വഴികാട്ടുമെന്നും മുറുകെപ്പിടിക്കുമെന്നും” അദ്ദേഹം വിശ്വസിച്ചു.
യെശയ്യാവിന്റെ പുസ്തകത്തിലുൾപ്പെടെ വേദപുസ്തകത്തിൽ പലയിടത്തും ദൈവത്തിന്റെ കൈയുടെ ബിംബം പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ ജനത്തിന്റെ, “ആദ്യനും… അന്ത്യനും” (യെശയ്യാവ് 48:12) ആയ സ്രഷ്ടാവാണെന്നും തന്റെ ജനത്തിന്റെ ജീവിതത്തിൽ ഇടപെട്ടുകൊണ്ടേയിരിക്കും എന്നും വിശ്വസിക്കാൻ ഈ പ്രവാചകനിലൂടെ ദൈവം തന്റെ ജനത്തോടു വിളിച്ചുപറഞ്ഞു. അവൻ പറയുന്നതുപോലെ, “എന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു” (യെശയ്യാവ് 48:13). അവർ അവനിൽ വിശ്വാസമർപ്പിക്കുകയും, ശക്തി കുറഞ്ഞവരെ നോക്കാതിരിക്കയും വേണം. എല്ലാത്തിനുമുപരി, അവൻ “യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ” (വാക്യം 17) ദൈവമാകുന്നു.
പുതുവർഷത്തിലേക്കു നോക്കുന്ന ഈ വേളയിൽ, നമ്മെ കാത്തിരിക്കുന്നത് എന്തുതന്നെയായാലും, ജോർജ്ജ് രാജാവിന്റെയും യെശയ്യാ പ്രവാചകന്റെയും പ്രോത്സാഹനം പിൻപറ്റിക്കൊണ്ട്, ദൈവത്തിൽ പ്രത്യാശയും വിശ്വാസവും അർപ്പിക്കാൻ നമുക്കു കഴിയും. അപ്പോൾ നമ്മെ സംബന്ധിച്ചും നമ്മുടെ “സമാധാനം നദിപോലെയും” നമ്മുടെ “നീതി സമുദ്രത്തിലെ തിരപോലെയും’’ (വാ. 18) ആകും.
എന്തുകൊണ്ടു ഞാൻ, ദൈവമേ?
ഒരു വർഷത്തിലേറെയായി മോട്ടോർ ന്യൂറോൺ രോഗവുമായി മല്ലിടുകയായിരുന്നു ജിം. അവന്റെ പേശികളിലെ നാഡീകോശങ്ങൾ തകരുകയും പേശികൾ ക്ഷയിക്കുകയും ചെയ്യുന്നു. തന്റെ അവയവങ്ങളെ ചലിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിട്ടു, കൈകാലുകളെ നിയന്ത്രിക്കാനുള്ള ശേഷി അവന് ഇല്ലാതായിരിക്കുന്നു. അവന് ഇനി ഷർട്ടിന്റെ ബട്ടൺ ഇടാനോ ഷൂ ലെയ്സു കെട്ടാനോ കഴിയില്ല. ഒരു ജോടി ചോപ്സ്റ്റിക്കുകൾ ഉപയോഗിക്കുക എന്നത് അസാധ്യമായിരിക്കുന്നു. തന്റെ സാഹചര്യത്തോടു മല്ലിട്ടു ജിം ചോദിക്കുന്നു, ഇങ്ങനെ സംഭവിക്കാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് എന്നോട് ഇതു ചെയ്യുന്നു?
തങ്ങളുടെ ചോദ്യങ്ങൾ ദൈവത്തിങ്കലേക്കു കൊണ്ടുവന്ന, യേശുവിൽ വിശ്വസിക്കുന്ന മറ്റു പലരുടേയും സംഘത്തിൽ അവനും ഉൾപ്പെടുന്നു. 13-ാം സങ്കീർത്തനത്തിൽ, ദാവീദ് ഇപ്രകാരം നിലവിളിക്കുന്നു, “യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും? എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ വിചാരംപിടിച്ചു എന്റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും?” (വാ. 1-2).
നമുക്കും നമ്മുടെ ആശയക്കുഴപ്പങ്ങളും ചോദ്യങ്ങളും ദൈവത്തിങ്കലേക്കു കൊണ്ടുചെല്ലാം. “എത്രത്തോളം?” എന്നും “എന്തുകൊണ്ട്?” എന്നും നാം നിലവിളിക്കുമ്പോൾ അവൻ മനസ്സിലാക്കുന്നു. യേശുവിലൂടെയും പാപത്തിനും മരണത്തിനും മേലുള്ള അവന്റെ വിജയത്തിലൂടെയും തന്റെ ആത്യന്തികമായ ഉത്തരം ദൈവം നമുക്കു നൽകിട്ടുണ്ട്.
നാം ക്രൂശിലേക്കും ശൂന്യമായ കല്ലറയിലേക്കും നോക്കുമ്പോൾ, ദൈവത്തിന്റെ “കരുണയിൽ” (വാക്യം 5) ആശ്രയിക്കാനും അവന്റെ രക്ഷയിൽ സന്തോഷിക്കാനുമുള്ള ആത്മവിശ്വാസം നമുക്കു ലഭിക്കും. ഇരുണ്ട രാത്രികളിൽ പോലും, “യഹോവ… നന്മ ചെയ്തിരിക്കകൊണ്ടു… അവന്നു പാട്ടു” (വാ. 6) പാടാൻ നമുക്കു കഴിയും. ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ, അവൻ നമ്മുടെ പാപങ്ങൾ ക്ഷമിച്ച്, നമ്മെ തന്റെ മക്കളായി സ്വീകരിക്കുകയും നമ്മുടെ ജീവിതത്തിൽ അവന്റെ നിത്യമായ സദുദ്ദേശ്യം നിറവേറ്റുകയും ചെയ്യുന്നു.
നിലനിൽക്കുന്നതു നിർമ്മിക്കുക
എന്റെ കുട്ടിക്കാലത്തു ഞാൻ ഒഹായോയിൽ ആയിരുന്നപ്പോൾ, നിരവധി നിർമ്മാണ സൈറ്റുകൾക്കു സമീപമായിരുന്നു ഞങ്ങളുടെ താമസം. അവരിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട്, ഞാനും എന്റെ സുഹൃത്തുക്കളും ഒരു കോട്ട പണിയുന്നതിനായി ഉപേക്ഷിക്കപ്പെട്ട നിർമ്മാണ വസ്തുക്കൾ ശേഖരിച്ചു. ഞങ്ങളുടെ മാതാപിതാക്കളിൽ നിന്നു ഉപകരണങ്ങൾ കടംവാങ്ങി, ഞങ്ങൾ മരത്തടികൾ വലിച്ചുകൊണ്ടുവന്നു, ഞങ്ങളുടെ പക്കലുള്ള സാമഗ്രികൾ ഞങ്ങളുടെ ഉദ്ദേശ്യങ്ങൾ അനുസരിച്ചു മാറ്റിയെടുക്കാൻ ദിവസങ്ങൾ ചെലവഴിച്ചു. വളരെ വിനോദം നിറഞ്ഞ പ്രവൃത്തികളായിരുന്നു അതെങ്കിലും ഞങ്ങൾക്കു ചുറ്റുമുള്ള മികച്ച കെട്ടിടങ്ങളുടെ, മോശം പ്രതിഫലനങ്ങളായിരുന്നു ഞങ്ങളുടെ ശ്രമങ്ങൾ. അവ അധികനാൾ ഈടുനിന്നില്ല.
ഉല്പത്തി 11-ൽ, ഒരു പ്രധാന കെട്ടിട നിർമ്മാണ പദ്ധതിയെക്കുറിച്ചു നാം കാണുന്നുണ്ട്. “ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക” (വാ. 4) എന്നു ജനം പറയുന്നു. ഈ പരിശ്രമത്തിന്റെ ഒരു വലിയ പ്രശ്നമെന്തെന്നാൽ, “നമുക്കു ഒരു പേരുമുണ്ടാക്കുക” (വാ. 4) എന്ന ഉദ്ദേശ്യത്തോടെയാണ് അവർ അതു ചെയ്തത് എന്നതാണ്.
മനുഷ്യരെ സംബന്ധിച്ചു ആവർത്തിക്കുന്ന ഒരു പ്രശ്നമാണിത്; നമുക്കും നമ്മുടെ നേട്ടങ്ങൾക്കുമായി നാം സ്മാരകങ്ങൾ നിർമ്മിക്കുന്നു. പിന്നീടു വേദപുസ്തക വിവരണത്തിൽ, ദേവാലയം പണിയുന്നതിനുള്ള ശലോമോന്റെ പ്രേരണയുമായി ഈ കഥ വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം: “എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ ഞാൻ വിചാരിക്കുന്നു” (1 രാജാക്കന്മാർ 5:5) എന്നാണു ശലോമോൻ പറഞ്ഞത്.
താൻ നിർമ്മിക്കുന്നവ തന്നിലേക്കല്ല, ദൈവത്തിലേക്കാണു വിരൽ ചൂണ്ടേണ്ടതെന്നു ശലോമോൻ മനസ്സിലാക്കി. ഇതിനെക്കുറിച്ചു അവൻ ഒരു സങ്കീർത്തനം പോലും എഴുതുവാൻ തക്കവിധം വളരെ പ്രധാനപ്പെട്ട ഒരു പാഠമായിരുന്നു ഇത്. “യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു” എന്നു പറഞ്ഞുകൊണ്ടാണു സങ്കീർത്തനം 127 ആരംഭിക്കുന്നത്. എന്റെ കുട്ടിക്കാലത്തെ കോട്ട നിർമ്മാണം പോലെ, നം നിർമ്മിക്കുന്നവ ഈടുനിൽക്കില്ല. എന്നാൽ, ദൈവത്തിനായും അവന്റെ നാമത്തിനായും ചെയ്യുന്ന കാര്യങ്ങൾക്കു ശാശ്വത പ്രാധാന്യമുണ്ട്.
വിശ്വാസത്തിൽ ചുവടുവെക്കുക
ജോലി നഷ്ടപ്പെട്ടപ്പോൾ ജോൺ ആകെ തകർന്നുപോയി. തുടക്കത്തേക്കാൾ തന്റെ ഉദ്യോഗവൃത്തിയുടെ അവസാനത്തോട് അടുത്തപ്പോൾ, എവിടെയെങ്കിലും പുതിയതായി ആരംഭിക്കുന്നതു ബുദ്ധിമുട്ടാണെന്നു അവൻ മനസ്സിലാക്കി. ശരിയായ ജോലിക്കായി അവൻ പ്രാർത്ഥിക്കാൻ ആരംഭിച്ചു. തുടർന്ന് ജോൺ തന്റെ റെസ്യൂമെ പുതുക്കുകയും അഭിമുഖത്തിൽ ഉപകാരപ്പെടുന്ന പൊടിക്കൈകൾ വായിക്കുകയും ഒരുപാടു ഫോൺ കോളുകൾ നടത്തുകയും ചെയ്തു. ആഴ്ചകളോളം അപേക്ഷിച്ചതിനു ശേഷം, മികച്ച സമയക്രമവും യാത്രാസൗകര്യവുമുള്ള ഒരു പുതിയ ജോലി അവൻ സ്വീകരിച്ചു. വിശ്വസ്തതയോടുകൂടിയ അവന്റെ അനുസരണവും ദൈവത്തിന്റെ കരുതലും തികഞ്ഞ ഒരു ഇടത്തുവച്ചു കൂട്ടിമുട്ടി.
യിസ്രായേൽജനം മിസ്രയീമിൽ അടിമത്തത്തിലായിരുന്ന കാലത്തു യോഖേബെദും (പുറപ്പാട് 6:20) അവളുടെ കുടുംബവും ഇതിലും നാടകീയമായ ഒരു സംഭവത്തിനു സാക്ഷ്യം വഹിച്ചു. നവജാതരായ എല്ലാ എബ്രായ പുത്രന്മാരെയും നൈൽ നദിയിൽ എറിഞ്ഞുകളയണമെന്നു ഫറവോൻ ഉത്തരവിട്ടപ്പോൾ (1:22), യോഖേബെദ് ഭയന്നുപോയിരിക്കണം. നിയമം മാറ്റാനുള്ള കഴിവ് അവൾക്കില്ലെങ്കിലും ദൈവത്തെ അനുസരിച്ചുകൊണ്ടു തന്റെ മകനെ രക്ഷിക്കാനുള്ള ചില നടപടികൾ എടുക്കാൻ അവൾക്കു സാധിച്ചു. വിശ്വാസത്തിൽ അവൾ അവനെ മിസ്രയീമ്യരിൽ നിന്നു ഒളിച്ചുവച്ചു. വെള്ളം കയറാത്ത ചെറിയ ഒരു ഞാങ്ങണപ്പെട്ടകം ഉണ്ടാക്കി, “നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചു” (2:3). അവന്റെ ജീവൻ അത്ഭുതകരമായി സംരക്ഷിക്കാനായി ദൈവം ഇടപെട്ടു (വാ. 5-10). പിന്നീട് യിസ്രായേൽമക്കളെ എല്ലാം അടിമത്തത്തിൽ നിന്നു വിടുവിക്കാൻ ദൈവം അവനെ ഉപയോഗിച്ചു (3:10).
ജോണും യോഖേബെദും വളരെ വ്യത്യസ്തമായ ചുവടുകളാണു വച്ചതെങ്കിലും രണ്ടു കഥകളും വിശ്വാസം നിറഞ്ഞ പ്രവർത്തനത്താൽ അടയാളപ്പെടുത്തിയിരിക്കുന്നു. ഭയം നമ്മെ തളർത്തിക്കളയും. നമ്മൾ പ്രതീക്ഷിച്ചതോ പ്രത്യാശിച്ചതോ അല്ല ഫലമെങ്കിലും, ഫലം എന്തുതന്നെ ആയിരുന്നാലും, ദൈവത്തിന്റെ നന്മയിൽ ആശ്രയിക്കാൻ വിശ്വാസം നമ്മെ പ്രാപ്തരാക്കുന്നു.
കൃപയുടെ പ്രവൃത്തികൾ
എബൗട്ട് ഗ്രേസ് എന്ന നോവലിൽ, തന്നിൽനിന്നു അകന്നുപോയ തന്റെ മകളെ കണ്ടെത്താൻ ഡേവിഡ് വിങ്ക്ലർ ആഗ്രഹിക്കുന്നു. അവനെ സഹായിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി ഹെർമൻ ഷീലർ മാത്രമാണ്. എന്നാൽ അതിൽ ഒരു തടസ്സമുണ്ട്. ഹെർമന്റെ ഭാര്യയുമായുള്ള ഡേവിഡിന്റെ ബന്ധത്തിൽ നിന്നാണു ഡേവിഡിന്റെ മകൾ ജനിച്ചത്. ഇനി ഒരിക്കലും തങ്ങളെ ബന്ധപ്പെടരുതെന്നു ഹെർമൻ അവനു മുന്നറിയിപ്പു നൽകിയിരുന്നു.
താൻ ചെയ്തതിനു ക്ഷമാപണം നടത്തിക്കൊണ്ടു ഡേവിഡ് ഹെർമന് എഴുതുമ്പോഴെക്കും പതിറ്റാണ്ടുകൾ കടന്നുപോയിരുന്നു. “എനിക്ക് എന്റെ മകളെക്കുറിച്ചു അല്പം മാത്രമേ അറിയൂ. അത് എന്റെ ജീവിതത്തിൽ ഒരു വലിയ ശുന്യതയായി അവശേഷിക്കുന്നു,” അവളെക്കുറിച്ചുള്ള വിവരങ്ങൾക്കായി യാചിച്ചുകൊണ്ട് അവൻ കൂട്ടിച്ചേർക്കുന്നു. ഹെർമൻ തന്നെ സഹായിക്കുമോ എന്നറിയാനായി അവൻ കാത്തിരുന്നു.
നമ്മളോടു തെറ്റ് ചെയ്തവരോടു നാം എപ്രകാരം പെരുമാറണം? തന്റെ ശത്രുക്കൾ അത്ഭുതകരമായി തന്റെ കൈകളിൽ ഏല്പിക്കപ്പെട്ടപ്പോൾ യിസ്രായേൽ രാജാവ് ഈ ചോദ്യം നേരിട്ടു (2 രാജാക്കന്മാർ 6:8-20). “ഞാൻ ഇവരെ വെട്ടിക്കളയട്ടെ?” രാജാവ് എലീശാ പ്രവാചകനോടു ചോദിക്കുന്നു. അരുത്, എലീശാ പറയുന്നു. “ഇവർ തിന്നുകുടിച്ചു തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന്നു അപ്പവും വെള്ളവും അവർക്കു കൊടുക്കുക” (വാ. 21-22). കൃപയുടെ ഈ പ്രവൃത്തിയിലൂടെ യിസ്രായേൽ ശത്രുക്കളുമായി സമാധാനം സ്ഥാപിക്കുന്നു (വാ. 23).
ഹെർമൻ ഡേവിഡിന്റെ കത്തിനു മറുപടി നൽകി. അവനെ തന്റെ വീട്ടിലേക്കു ക്ഷണിച്ച്, ഭക്ഷണം പാകം ചെയ്തു നൽകി. അവർ ഭക്ഷിക്കുന്നതിനുമുമ്പ് അവൻ പ്രാർത്ഥിച്ചു, ““കർത്താവായ യേശുവേ, ഇത്രയും വർഷം എന്നെയും ഡേവിഡിനെയും കാത്തുപരിപാലിച്ചതിനു നന്ദി.” മകളെ കണ്ടെത്താൻ ഡേവിഡിനെ അവൻ സഹായിച്ചു. ഡേവിഡ് പിന്നീട് അവന്റെ ജീവൻ രക്ഷിക്കുന്നുമുണ്ട്. ദൈവത്തിന്റെ കരങ്ങളിൽ, നമ്മോടു തെറ്റ് ചെയ്തവരോടുള്ള കൃപ നിറഞ്ഞ നമ്മുടെ പ്രവൃത്തികൾ പലപ്പോഴും നമുക്ക് ഒരു അനുഗ്രഹത്തിനു കാരണമായി ഭവിക്കുന്നു.