നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് എലിസാ മോർഗൻ

സ്വർണ്ണമത്സ്യം മോൺസ്‌ട്രോ

ലേസി സ്‌കോട്ട് അളുടെ പ്രദേശത്തെ പെറ്റ് സ്‌റ്റോറിൽ ഇരിക്കുമ്പോൾ, ടാങ്കിന്റെ അടിയിൽ ഒരു ദുഃഖിതയായ മത്സ്യം കിടക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു. അവന്റെ ചെതുമ്പലുകൾ കറുത്തതായി മാറുകയും ശരീരത്തിൽ ക്ഷതങ്ങൾ രൂപപ്പെടുകയും ചെയ്തു. ലേസി പത്തു വയസ്സുള്ള ആ മത്സ്യത്തെ രക്ഷപ്പെടുത്തി, “മോൺസ്‌ട്രോ’’ എന്ന് പേരിട്ടു, ഒരു 'ആശുപത്രി' ടാങ്കിൽ അവനെ ഇട്ട് ദിവസവും വെള്ളം മാറ്റി. സാവധാനം, മോൺസ്‌ട്രോ സുഖപ്പെടുകയും നീന്താൻ തുടങ്ങുകയും വലിപ്പം വയ്ക്കുകയും ചെയ്തു. അവന്റെ കറുത്ത ചെതുമ്പലുകൾ സ്വർണ്ണനിറമായി രൂപാന്തരപ്പെട്ടു. ലേസിയുടെ സമർപ്പിത പരിചരണത്തിലൂടെ, മോൺസ്‌ട്രോ പുതിയതായി മാറി!

ലൂക്കൊസ് 10 ൽ, അടിയേൽക്കുകയും കൊള്ളയടിക്കപ്പെടുകയും മരിക്കാനായി ഉപേക്ഷിക്കപ്പെടുകയും ചെയ്ത ഒരു യാത്രക്കാരന്റെ കഥ യേശു പറയുന്നു. ഒരു പുരോഹിതനും ഒരു ലേവ്യനും ആ മനുഷ്യന്റെ കഷ്ടപ്പാടുകൾ അവഗണിച്ചുകൊണ്ട് കടന്നുപോയി. എന്നാൽ ഒരു ശമര്യക്കാരൻ - നിന്ദിക്കപ്പെട്ട സമൂഹത്തിലെ അംഗം - അവരെ പരിചരിക്കുകയും അവന്റെ ആവശ്യങ്ങൾക്ക് പണം നൽകുകയുംച ചെയ്തു. (ലൂക്കൊസ് 10:33-35). കഥയിൽ യഥാർത്ഥ “അയൽക്കാരൻ’’ ആയി ശമര്യക്കാരനെ പ്രഖ്യാപിച്ചുകൊണ്ട്, യേശു തന്റെ ശ്രോതാക്കളെയും അതുതന്നെ ചെയ്യാൻ പ്രോത്സാഹിപ്പിച്ചു.

മരണാസന്നനായ സ്വർണ്ണമത്സ്യത്തിനുവേണ്ടി ലേസി ചെയ്തത്, നമ്മുടെ ചുറ്റുമുള്ള ആളുകൾക്കു വേണ്ടി നമുക്കു ചെയ്യാം. ഭവനരഹിതരും തൊഴിൽരഹിതരും വികലാംഗരും ഏകാകികളുമായ “അയൽക്കാർ’’ നമ്മുടെ പാതയിൽ കിടക്കുന്നു. അവരുടെ ദുഃഖം നമ്മുടെ കണ്ണിൽ പെടാൻ അനുവദിക്കുകയും അയൽപക്കക്കാരന്റെ കരുതലോടെ പ്രതികരിക്കാൻ അടുത്തുചെല്ലുകയും ചെയ്യാം. അനുകമ്പാപൂർണ്ണമായ ഒരു വന്ദനം, ഒരു പങ്കിട്ട ഭക്ഷണം, കൈയിൽവെച്ചുകൊടുക്കുന്ന അല്പം പണം. എല്ലാറ്റിനെയും പുതുമയുള്ളതാക്കാൻ കഴിയുന്ന അവന്റെ സ്‌നേഹത്തെ മറ്റുള്ളവർക്കു നൽകാൻ എങ്ങനെയൊക്കെ ദൈവത്തിനു നമ്മെ ഉപയോഗിക്കുവാൻ കഴിയും?

സ്നേഹിക്കുന്നു എന്നറിയിക്കുന്ന ആഹാരം

ഞാൻ ഒരു പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. അവിടെ അലങ്കാരങ്ങളും സമ്മാനങ്ങളും വിശേഷ ഭക്ഷണവും ഒരുക്കിയിരുന്നു. ജന്മദിനം ആഘോഷിക്കുന്ന പെൺകുട്ടിക്ക് പനീറും പഴങ്ങളും ചുവന്ന വെൽവെറ്റ് കേക്കും പ്രിയങ്കരമായിരുന്നതുകൊണ്ട് അതെല്ലാം തയ്യാറാക്കിയിരുന്നു. ഒരാൾക്ക് ഇഷ്ടവിഭവമായ ഭക്ഷണം ഒരുക്കുമ്പോൾ നാം വിളിച്ചോതുന്നത്, "ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്നാണ്.

ബൈബിളിൽ വിരുന്നും ആഘോഷങ്ങളും ഉത്സവങ്ങളും ഒക്കെ പരാമർശിക്കപ്പെടുന്നുണ്ട്; ഇതിനെയൊക്കെ ദൈവത്തിന്റെ വിശ്വസ്തതയുടെ ആഘോഷവുമായി ബന്ധിപ്പിക്കുന്നുണ്ട്. ഇസ്രായേലിന്റെ യാഗാർപ്പണങ്ങളോടനുബന്ധിച്ച് വിരുന്നിന് വലിയ സ്ഥാനമുണ്ടായിരുന്നു. (സംഖ്യ 28:11-31). പെസഹ, വാരോത്സവം, മാസം തോറുമുള്ള അമാവാസി എന്നീ ആഘോഷങ്ങളിലൊക്കെ വിരുന്നുണ്ടായിരുന്നു. സങ്കീർത്തനം 23:5-ൽ, നന്മയും കരുണയും കവിഞ്ഞൊഴുകുന്ന പാനപാത്രവും സമൃദ്ധമായ ഭക്ഷണവും ഒക്കെയായി ദൈവം മേശയൊരുക്കുന്നതിനെപ്പറ്റി പറയുന്നു. യേശു ഒരു അപ്പം നുറുക്കി, പാനപാത്രം എടുത്ത്, നമ്മുടെ രക്ഷക്കായുള്ള തന്റെ ക്രൂശുമരണത്തെ സൂചിപ്പിച്ച് സംസാരിച്ചതാകും ഭക്ഷണ പാനീയങ്ങളെ സംബന്ധിച്ച ഏറ്റവും മനോഹരമായ ചിത്രീകരണം. "എന്റെ ഓർമ്മക്കായി ഇത് ചെയ്യുവിൻ" എന്ന് അവൻ ആഹ്വാനവും നല്കി. (ലൂക്കൊസ് 22:19)

ഇന്ന് നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ, തന്റെ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും പ്രദർശനമായി നമുക്ക് ഭക്ഷണം നൽകിയ, വായും വയറും സൃഷ്ടിച്ച, ദൈവത്തെ ഓർക്കുവാൻ ഒരു നിമിഷം മാറ്റി വെക്കണം. നമ്മുടെ ദൈവം തന്റെ വിശ്വസ്തരോടു കൂടെ ഭക്ഷണം കഴിക്കുന്നവനാണ്; നമ്മുടെ ഏറ്റവും വലിയ ആവശ്യത്തിന് അനിവാര്യമായ നന്മ പ്രദാനം ചെയ്ത് "ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന് പറയുന്നവനാണ്.

മരം വിൽക്കുന്ന പഴം

ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഗലാത്യർ 5: 22-23
പീച്ച് മരങ്ങൾ വിൽക്കുവാൻ ഒരു നഴ്സറി ഉടമ വിവിധ സമീപനങ്ങൾ പരിഗണിച്ചു. ചെറിയ ചാക്കുനകളിൽ ഇലത്തൈകൾ മനോഹരമായി പ്രദർശിപ്പിക്കുക, പീച്ച് മരങ്ങളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ ചിത്രീകരിക്കുന്ന വർണ്ണാഭമായ കാറ്റലോഗ് ഉണ്ടാക്കുക എന്നിവ അവൾ പരീക്ഷിച്ചു. അവസാനം അവൾക്ക് മനസ്സിലായി പീച്ച് മരത്തൈകൾ എങ്ങനെയാണ് വിൽക്കുന്നത് എന്ന് . പീച്ച് മരത്തിന്റെ ഫലങ്ങൾ തന്നെയാണ് അതിന്റെ പരസ്യം: മങ്ങിയ ഓറഞ്ച് നിറമുള്ള തൊലിയോടു കൂടിയ, നല്ല മധുരമുള്ള, മണമുള്ള അതിന്റെ ഫലം! ഒരു പഴുത്ത പീച്ച് പറിച്ചെടുത്ത്, അതിന്റെ ജ്യൂസ് നിങ്ങളുടെ കൈയിലേക്ക് ഒഴുകുന്നതുവരെ മുറിക്കും, തുടർന്ന് ഒരു കഷ്ണം ഉപഭോക്താവിന് നൽകും. അവർ ആ ഫലം രുചിക്കുന്നു; നടുന്നതിന് തൈ വാങ്ങുന്നു.
ദൈവം തന്റെ അനുയായികളിൽ ഉളവാകുന്ന ആത്മീയ ഫലത്തിൽ കൂടി സ്വയം വെളിപ്പെടുത്തുന്നു: സ്നേഹം, സന്തോഷം, സമാധാനം, സഹിഷ്ണുത (ക്ഷമ), ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം (ഗലാത്യർ 5: 22-23) എന്നിവയിൽക്കൂടി. യേശുവിലുള്ള വിശ്വാസികൾ ഇത്തരം ഫലം പ്രദർശിപ്പിക്കുമ്പോൾ, മറ്റുള്ളവരും ആ ഫലം ആഗ്രഹിക്കും എന്നുമാത്രമല്ല, ആകർഷകമായ ആ ഫലത്തിന്റെ ഉറവിടം അവർ തേടുകയും ചെയ്യും.
ആത്മഫലം എന്നത് ഒരു ആന്തരിക ബന്ധത്തിന്റെ ഫലമായി പുറമെ കാണാനാവുന്ന കാര്യമാണ് - നമ്മുടെ ജീവിതത്തിൽ ഉള്ള പരിശുദ്ധാത്മാവിന്റെ സ്വാധീനം! നമ്മൾ പ്രതിനിധാനം ചെയ്യുന്ന ദൈവത്തെ രുചിച്ചറിയാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന ആകർഷണമാണ് ഈ ഫലം. മരത്തിന്റെ പച്ച ഇലകൾക്കിടയിൽ നിൽക്കുന്ന ശോഭയുള്ള പീച്ചുകൾ പോലെ, ആത്മാവിന്റെ ഫലം വിശക്കുന്ന ലോകത്തോട് പ്രഖ്യാപിക്കുന്നു : “ഇതാ ഭക്ഷണം! ഇതാ ജീവിതം! വന്നു ക്ഷീണത്തിൽ നിന്നും നിരുത്സാഹത്തിൽ നിന്നും ഉണരുവാൻ വഴി കണ്ടെത്തുക. ദൈവത്തെ കണ്ടുമുട്ടുക!"

​​പ്രാർത്ഥനയിൽ നാവു ബന്ധിക്കപ്പെടുക

എന്റെ കുഞ്ഞ് സഹോദരൻ ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോൾ ഞാൻ ആശങ്കാകുലനായി. “നാവു ബന്ധിക്കപ്പെട്ട”(ആൻകിലോഗ്ലോസിയാ) എന്ന അവസ്ഥയുമായാണ് അവൻ ജനിച്ചതെന്നും സഹായം ലഭിച്ചില്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിനും ക്രമേണ സംസാരിക്കുന്നതിനും തടസ്സമുണ്ടാക്കുമെന്നും എന്റെ അമ്മ വിശദീകരിച്ചു. വാക്കുകൾ ലഭിക്കാതെയോ സംസാരിക്കുവാൻ ലജ്ജിക്കുകയോ ചെയ്യുന്നതിനെ വിവരിക്കുവാൻ"നാവു കെട്ടിയത്" എന്ന പദം ഇന്നു നാം ഉപയോഗിക്കുന്നു.

ചിലപ്പോൾ എന്ത് പറയണം എന്ന് അറിയാതെ പ്രാർത്ഥനയിൽ നമ്മുടെ നാവ് ബന്ധിക്കപ്പെട്ടേക്കാം. പറഞ്ഞു പഴകിയ ആത്മീയ ശൈലികളിലും ആവർത്തിച്ചുള്ള പ്രയോഗങ്ങളിലും നമ്മുടെ നാവ് ബന്ധിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ വികാരങ്ങൾ ദൈവത്തിന്റെ ചെവികളിൽ എത്തുമോ എന്ന് നാംസംശയിക്കുന്നു. നമ്മുടെ ചിന്തകൾ ലക്ഷ്യബോധമില്ലാതെവളഞ്ഞ് തിരിഞ്ഞ് സഞ്ചരിക്കുന്നു.

ഒന്നാംനൂറ്റാണ്ടിൽ റോമിലെ ക്രിസ്തുവിശ്വാസികൾക്ക് എഴുതുമ്പോൾ അപ്പൊസ്തലനായ പൗലൊസ്, പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്നറിയാതെപാടുപെടുമ്പോൾ, പരിശുദ്ധാത്മാവിൽ നിന്ന് സഹായം കണ്ടെത്താൻ നമ്മെ ക്ഷണിക്കുന്നുണ്ട്. "അവ്വണ്ണംതന്നെ ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്ക്കുന്നു.വേണ്ടും പോലെ പ്രാർത്ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവുതന്നെ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു (റോമർ 8:26). ഇവിടെ "തുണ നിൽക്കുന്നു" എന്ന ആശയം ഒരു വലിയ ഭാരം വഹിക്കുക എന്നുള്ളതാണ്. കൂടാതെ "ഉച്ചരിച്ചുകൂടാത്ത ഞരക്കം'' എന്നത് ആത്മാവ് നമ്മുടെ ആവശ്യങ്ങളെ ദൈവത്തിങ്കലേക്ക് കൊണ്ടു പോകുന്ന ഒരു മദ്ധ്യസ്ഥ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.

നാം പ്രാർത്ഥനയിൽ നാവു ബന്ധിക്കപ്പെട്ട് ഇരിക്കുമ്പോൾ, ദൈവത്തിന്റെ ആത്മാവ് നമ്മുടെ ആശയക്കുഴപ്പവും വേദനയും ഇതരവിചാരങ്ങളും നമ്മുടെ ഹൃദയങ്ങളിൽ നിന്ന് ദൈവത്തിന്റെ കാതുകളിലേക്ക് നീങ്ങുന്ന തികഞ്ഞ പ്രാർത്ഥനയാക്കി രൂപപ്പെടുത്താൻ സഹായിക്കുന്നു. അവിടുന്ന്, ശ്രദ്ധിക്കുകയും ഉത്തരം നൽകുകയും ചെയ്യുന്നു–നമുക്കുവേണ്ടി പ്രാർത്ഥിക്കുവാൻനാംഅവനോട് ആവശ്യപ്പെടുന്നത് വരെ നമുക്കാവശ്യമാണെന്ന് നാംകരുതാതിരുന്ന,കൃത്യമായ ആശ്വാസം പകർന്നു തന്നു കൊണ്ട്.

ഖേദമില്ലാത്ത കണ്ണുനീർ

“ക്ഷമിക്കണം,”തന്റെ കരച്ചിലിന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് സീമ പറഞ്ഞു. തന്റെ ഭർത്താവിന്റെ മരണശേഷം കൗമാരക്കാരായ തന്റെ കുട്ടികളെ നോക്കാൻ അവൾ പ്രയാസപ്പെട്ടു. ഒരിക്കൽ ചർച്ചിലെ ആളുകൾ അവൾക്ക് ഒരു ഒഴിവ് നൽകാൻ അവർക്ക് ഒരു വാരാന്ത്യ ക്യാമ്പിങ്ങ് നടത്തിയപ്പോൾ, സീമ കൃതജ്ഞതയോടെ വിതുമ്പി, തന്റെ കണ്ണുനീരിന് വീണ്ടും വീണ്ടും ക്ഷമ ചോദിച്ചു. 

നമ്മളിൽ പലരും നമ്മുടെ കണ്ണുനീരിനു ക്ഷമ ചോദിക്കുന്നതെന്തിനാണ്? പരീശനായ ശീമോൻ യേശുവിനെ അത്താഴത്തിനു വിളിച്ചു. ഭക്ഷണത്തിനിടയിൽ, യേശു മേശയിലിരിക്കുന്ന നേരം പാപിയായ ഒരു സ്ത്രീ ഒരു വെൺകൽ ഭരണി പരിമളതൈലം കൊണ്ടുവന്നു. “പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീർകൊണ്ട് അവന്റെ കാൽ നനച്ചുതുടങ്ങി; തലമുടികൊണ്ടു തുടച്ചു കാൽ ചുംബിച്ചു തൈലം പൂശി” (ലൂക്കോസ് 7:38). ഖേദമൊന്നുമില്ലാതെ ഈ സ്ത്രീ സ്വതന്ത്രമായി തന്റെ സ്നേഹം വെളുപ്പെടുത്തുകയും യേശുവിന്റെ കാൽ തുടക്കുവാൻ തലമുടി അഴിക്കയും ചെയ്തു. യേശുവിനോടുള്ള നന്ദിയും സ്നേഹവും നിറഞ്ഞൊഴുകിയ അവൾ തന്റെ കണ്ണുനീരിനെ പരിമളതൈലം നിറഞ്ഞ ചുംബനങ്ങാളാൽ മൂടി—നിർവ്വികാരനായ ആതിഥേയന്റേതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ പ്രവൃത്തി.

 യേശുവിന്റെ മറുപടിയോ? അവളുടെ സ്നേഹാധിക്യപ്രകടനത്തെ പ്രശംസിക്കയും അവളെ “ക്ഷമിക്കപ്പെട്ടവൾ” ആയി പ്രഖ്യാപിക്കുകയും ചെയ്തു (വാ. 44–48). 

നന്ദിയാൽ കണ്ണുനീർ തുളുമ്പുമെന്ന ഭീഷണിയിൽ നാം അത് അടക്കി വെക്കാൻ പ്രലോഭിതരായേക്കാം. എന്നാൽ ദൈവം നമ്മെ വൈകാരിക ജീവികൾ ആയിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്, നമ്മുടെ വികാരങ്ങൾ കൊണ്ട് അവനെ നമുക്ക് മാനിക്കാം. ലൂക്കോസിന്റെ സുവിശേഷത്തിലെ സ്ത്രീയെപ്പോലെ, നമ്മുടെ ആവശ്യങ്ങളെ നിറവേറ്റുകയും നമ്മുടെ സ്തോത്രങ്ങൾ സ്വതന്ത്രമായി സ്വീകരിക്കുകയും ചെയ്യുന്ന നല്ല ദൈവത്തിനു നമുക്ക് ഖേദമൊന്നും കൂടാതെ നമ്മുടെ സ്നേഹം പ്രകടിപ്പിക്കാം.

ദൈവത്തിന്റെ വലങ്കൈ

ഞാൻ വിൽസൺ എന്ന എന്റെ വയസ്സായ നായയെ പുല്ലിനിടയിൽ നിന്ന് പുറത്തേക്ക് കടക്കുവാൻ സഹായിക്കുന്നതിനിടയിൽ, എന്റെ ചെറിയ നായയായ കോച്ചിന്റെ തുടൽ ഞാൻ ഒന്ന് വിട്ടു. ഞാൻ കുനിഞ്ഞ് കോച്ചിന്റെ ചങ്ങല പിടിച്ചമ്പോഴേക്കും ഒരു മുയലിനെ ഉന്നം വെച്ച് അവൻ ഓടി. പെട്ടെന്ന് അവൻ ഓടിയപ്പോൾ ചങ്ങല വലിഞ്ഞ് മുറുകി എന്റെ വലത് കയ്യുടെ മോതിരവിരലിന്റെ തോൽ പൊളിഞ്ഞുപോയി. ഞാൻ പുല്ലിൽ വീണ് വേദന കൊണ്ട്  കരഞ്ഞു.

അത്യാഹിത വിഭാഗത്തിൽ പോയി തിരിച്ച് വന്നപ്പോൾ എനിക്ക് ശസ്ത്രക്രിയ വേണമെന്ന് മനസ്സിലായി. ഞാൻ ദൈവത്തോട് സഹായത്തിനായി യാചിച്ചു. “ഞാൻ ഒരു എഴുത്തുകാരിയാണ്! ഞാൻ എങ്ങിനെ ടൈപ്പു ചെയ്യും? എന്റെ  നിത്യവൃത്തികൾ എന്താകും”.ദൈവം ചിലപ്പോൾ ചെയ്യുന്നപോലെ എന്റെ ദിവസേനയുള്ള ബൈബിൾ വായനയിലൂടെ എന്നോട് സംസാരിച്ചു. “നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ട, ഞാൻ നിന്നെ സഹായിക്കും” (യെശയ്യാ 41:13). ഞാൻ ആ സന്ദർഭം ഒന്ന് സൂക്ഷ്മമായി പരിശോധിച്ചു; യെശയ്യാവ് മുഖാന്തരം ദൈവം സന്ദേശം നൽകിയിരുന്ന യഹൂദ ജനവുമായി ദൈവത്തിന് ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നു. ദൈവം വാഗ്ദാനം ചെയ്ത അവന്റെ സാന്നിദ്ധ്യവും ശക്തിയും സഹായവും  തന്റെ നീതിയുടെ പ്രതീകമായ വലങ്കൈയാൽ നൽകും (വാ.10). വേദപുസ്തകത്തിൽ മറ്റിടങ്ങളിൽ, ദൈവത്തിന്റെ വലങ്കൈ ഉപയോഗിച്ചിരിക്കുന്നത് അവന്റെ ജനത്തിന് വിജയം നൽകുന്നതിനാണ് (സങ്കീർത്തനം 17:7;98:1).

എന്റെ രോഗമുക്തിയുടെ ആഴ്ചകളിൽ ഞാൻ ദൈവത്തിന്റെ പ്രോൽസാഹനം അനുഭവിച്ചറിഞ്ഞു. എന്റെ കമ്പ്യൂട്ടറിനോട് പറഞ്ഞ്  എഴുതിക്കുവാൻ പഠിച്ചു. പിന്നെ ഇടതു കൈകൊണ്ട് വീട്ടിലെ കാര്യങ്ങളും നിത്യാവശ്യങ്ങളും ചെയ്യുവാൻ പരിശീലിച്ചു. ദൈവത്തിന്റെ നീതിയുള്ള വലങ്കൈ കൊണ്ട് നമ്മുടെ പൊട്ടിയതും ആവശ്യമുള്ളതുമായ വലങ്കൈയ്യിനെ, ദൈവം നമ്മോടു കൂടെ ഉണ്ടെന്ന് വാഗ്ദാനം ചെയ്തതു പോലെ സഹായിച്ചു.

ദു:ഖത്തിനായി ഒരു നിഘണ്ടു

മോഹനും രേഖയും തങ്ങളുടെ ഒരേയൊരു കുഞ്ഞിനെ സ്വർഗത്തിനായി വിട്ടു കൊടുത്ത ശേഷം തങ്ങളെത്തന്നെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയാതെ വിഷമിച്ചു. ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട പിതാവിനെയോ മാതാവിനെയോ വിശേഷിപ്പിക്കാൻ പറ്റിയ ഒരു വാക്കില്ല. ഭർത്താവ് മരിച്ച ഭാര്യയെ വിധവ എന്നും ഭാര്യ മരിച്ച ഭർത്താവിനെ വിഭാര്യൻ എന്നും പറയും. മാതാപിതാക്കൾ ഇല്ലാത്ത കുഞ്ഞാണ് അനാഥൻ. എന്നാൽ കുഞ്ഞ് മരിച്ച് പോയ മാതാപിതാക്കൾ നിർവ്വചനാതീതമായ, നൊമ്പരത്തിന്റെ ഒരു ഗോളമാണ്.

ഗർഭം അലസൽ, ആകസ്മിക ശൈശവ മരണം, ആത്മഹത്യ, രോഗം, അപകടം  ..  ഇങ്ങനെയൊക്കെ  മരണം  ഒരു കുഞ്ഞിനെ ഈ ലോകത്തിൽ നിന്ന് തട്ടിക്കൊണ്ടു പോകുമ്പോൾ മാതാപിതാക്കളുടെ അസ്തിത്വം തന്നെ ഇല്ലാതാകുന്നതുപോലെയാകുന്നു.

എന്നിരുന്നാലും ദൈവത്തിന് ഈ തകർത്തു കളയുന്ന ദുഃഖം അറിയാം ; തന്റെ ഏകജാതനായ പുത്രൻ - യേശു - ക്രൂശിൽ മരിക്കുമ്പോൾ തന്നെ വിളിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു : " പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കൈയിൽ ഏല്പിക്കുന്നു " (ലൂക്കൊ.23:46 ). യേശുവിന്റെ ഐഹിക ജനനത്തിനു മുമ്പും ദൈവം പിതാവായിരുന്നു ; യേശു അന്ത്യശ്വാസം വലിക്കുമ്പോഴും താൻ പിതാവ് തന്നെയായിരുന്നു. തന്റെ പുത്രന്റെ ചേതനയറ്റ ശരീരം കല്ലറയിൽ വെച്ചപ്പോഴും ദൈവം പിതാവ് തന്നെയായിരുന്നു. ദൈവം ഇന്നും, ഉയിർത്തെഴുന്നേറ്റ പുത്രന്റെ പിതാവായി ജീവിക്കുന്നു എന്നത് തങ്ങളിൽ നിന്ന് വേർപെട്ടു പോയ കുഞ്ഞും ഇനിയും ജീവിക്കും എന്ന പ്രത്യാശ മാതാപിതാക്കൾക്ക് നല്കുന്നു.

സ്വന്തപുത്രനെ ഈ പ്രപഞ്ചത്തിനായി , നമുക്കോരോരുത്തർക്കുമായി,  യാഗമർപ്പിച്ച സ്വർഗീയ പിതാവിനെ എന്താണ് നാം വിളിക്കുന്നത്? പിതാവ് എന്ന് തന്നെ, ഇപ്പോഴും. ദുഃഖത്തിന്റെ നിഘണ്ടുവിൽ ഈ വേദനയെ വിശേഷിപ്പിക്കാൻ പറ്റിയ പദം ഇല്ലാത്തപ്പോഴും, ദൈവം നമ്മുടെ പിതാവാണ്; അവിടുന്ന്  നമ്മെ മക്കൾ എന്നും വിളിക്കുന്നു (1 യോഹ. 3:1)

ദൈവം കേൾക്കുന്നുണ്ടോ?

എന്റെ സഭയുടെ പരിചരണ സംഗത്തിൽ ഞാൻ പ്രവർത്തിച്ചപ്പോൾ, ആരാധന മദ്ധ്യേ ലഭിക്കുന്ന പ്രാർത്ഥനാ വിഷയങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതായിരുന്നു എന്റെ ചുമതല. ഒരു ആന്റിയുടെ ആരോഗ്യം. ഒരു കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ. ഒരു കൊച്ചു മകൻ ദൈവത്തെ അറിയുവാൻ. വളരെ വിരളമായി മാത്രമേ ഈ പ്രാർത്ഥനകളുടെ മറുപടി ഞാൻ കേട്ടിട്ടുള്ളൂ. ദൈവം ഈ ആവശ്യങ്ങളിൽ എങ്ങനെയാണ് പ്രാർത്ഥിച്ചതെന്നറിയുവാൻ യാതൊരു മാർഗ്ഗവുമില്ലായിരുന്നു, കാരണം പല വിഷയങ്ങളിലും പേരില്ലായിരുന്നു. ദൈവം കേൾക്കുന്നുണ്ടോ? എന്റെ പ്രാർത്ഥനകളുടെ മറുപടിയായി എന്തെങ്കിലും സംഭവിക്കാറുണ്ടോ? എന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ടായിരുന്നു.

നമ്മുടെ ജീവിതത്തിലുടനീളം നമ്മിൽ പലരും ഇങ്ങനെ ചോദിക്കാറുണ്ട്, "ദൈവം എന്നെ കേൾക്കുന്നുണ്ടോ?" ഹന്നയെപ്പോലെ ഒരു കുഞ്ഞിനായുള്ള എന്റെ പ്രാർത്ഥനകൾ വർഷങ്ങളോളം ഉത്തരം ലഭിക്കാതിരുന്നത് ഞാൻ ഓർക്കുന്നു. അതുപോലെ എന്റെ പിതാവ് വിശ്വസത്തിൽ വരേണ്ടതിന് വേണ്ടിയും ദീർഘനാളുകൾ അപേക്ഷിച്ചു എങ്കിലും മാനസാന്തരം കൂടാതെ അദ്ദേഹം മരിച്ചു.

അടിമത്തത്തിലായിരുന്ന യിസ്രായേലിന്റെ നിലവിളികൾക്ക് ദൈവം ചെവിചായ്ച്ചു കേൾക്കുന്നതിന്റെ എണ്ണമറ്റ ഉദാഹരണങ്ങളാണ് സഹസ്രാബ്ദങ്ങൾക്കപ്പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത് (പുറ.2:24); മോശെയ്ക്കു സീനായി മലയിൽ (ആവ.9:19); യോശുവയ്ക്ക് ഗില്ഗാലിൽ (യോശു.10:14); ഒരു കുഞ്ഞിനായുള്ള ഹന്നയുടെ പ്രാർത്ഥനയിലേക്ക് (1 ശമു.1:10-17); ശൗലിൽ നിന്നുള്ള മോചനത്തിനായി കരയുന്ന ദാവീദിനോട് (2ശമൂ. 22:7).

1 യോഹ. 5:14 ൽ, "അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു" എന്നത് ഉറപ്പിക്കുന്നു. "കേൾക്കുക" എന്ന വാക്കിനർത്ഥം ശ്രദ്ധിച്ചു കേൾക്കുകയും കേട്ടതിന് ഉത്തരം നൽകുക എന്നതുമാണ്.

നാം ഇന്ന് ദൈവത്തോട് അടുത്തു ചെല്ലുമ്പോൾ, ചരിത്രത്തിലുടനീളം അവിടുത്തെ ജനത്തിന്റെ പ്രാർത്ഥന കേൾക്കുന്നു എന്ന ആത്മവിശ്വാസം നമ്മിൽ ഉണ്ടാവട്ടെ. അവിടുന്ന് നമ്മുടെ നിലവിളി കേൾക്കുന്നു.

നന്നായി വിശ്രമിക്കുക

ക്ലോക്ക് രാത്രി 1:55 എന്നു മിന്നി. രാത്രി വൈകിയുള്ള വാചക സംഭാഷണത്തിന്റെ ഭാരത്താൽ ഉറക്കം വരുന്നില്ല. മമ്മിയെപ്പോലെ എന്നെ കെട്ടിപ്പിടിക്കുന്ന ചുളുങ്ങിയ ഷീറ്റുകൾ എടുത്തു മാറ്റി ഞാൻ നിശബ്ദമായി സോഫയിലേക്കു ചാഞ്ഞു. ഉറങ്ങാൻ എന്തുചെയ്യണമെന്ന് ഞാൻ ഗൂഗിളിൽ തിരഞ്ഞു, പകരം എന്തുചെയ്യരുതെന്ന് ഞാൻ കണ്ടെത്തി: മയങ്ങുകയോ കാപ്പി കുടിക്കുകയോ നന്നാ വൈകി ജോലി ചെയ്യുകയോ ചെയ്യരുത്. ചെക്ക്. എന്റെ ടാബ്‌ലെറ്റിൽ കൂടുതൽ വായിക്കുന്നതിനിടയിൽ വൈകി ''സ്‌ക്രീൻ'' ഉപയോഗിക്കരുതെന്നും കണ്ടു. അയ്യോ. ടെക്സ്റ്റിംഗ് ഒരു നല്ല ആശയമായിരുന്നില്ല. നന്നായി വിശ്രമിക്കുന്ന കാര്യം വരുമ്പോൾ, എന്തു ചെയ്യരുത് എന്ന വലിയ പട്ടികയുണ്ട്. 

പഴയനിയമത്തിൽ, വിശ്രമിക്കുന്നതിനായി ശബ്ബത്തിൽ എന്തുചെയ്യരുതെന്ന നിയമങ്ങൾ ദൈവം കൈമാറി. പുതിയ നിയമത്തിൽ യേശു ഒരു പുതിയ വഴി വാഗ്ദാനം ചെയ്തു. നിയന്ത്രണങ്ങൾ ഊന്നിപ്പറയുന്നതിനുപകരം, യേശു ശിഷ്യന്മാരെ ബന്ധത്തിലേക്ക് വിളിച്ചു. ''അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ; എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും'' (മത്തായി 11:28). മുൻ വാക്യത്തിൽ, യേശു തനിക്കു പിതാവുമായുള്ള—അവൻ നമുക്കു വെളിപ്പെടുത്തിയ വ്യക്തി—ഐക്യത്തിന്റെ നിരന്തരമായ ബന്ധത്തെ ചൂണ്ടിക്കാണിച്ചു. പിതാവിൽ നിന്ന് യേശു അനുഭവിച്ച നിരന്തരമായ സഹായം നമുക്കും അനുഭവിക്കാവുന്ന ഒന്നാണ്. 

നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ചില വിനോദങ്ങൾ ഒഴിവാക്കാൻ തക്കവിധം നാം ബുദ്ധിമാന്മാരാണെങ്കിലും, ക്രിസ്തുവിൽ നന്നായി വിശ്രമിക്കുന്നത് നിയന്ത്രണത്തേക്കാൾ കൂടുതൽ ബന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞാൻ എന്റെ റീഡർ ഓഫ് ചെയ്യുകയും ''എന്റെ അടുക്കൽ വരുവിൻ'' എന്ന യേശുവിന്റെ ക്ഷണത്തിന്റെ തലയിണയിൽ എന്റെ ഭാരം താഴ്ത്തി വയ്ക്കുകയും ചെയ്തു.

നമുക്കാവശ്യമുള്ള ജ്ഞാനം

മേഘ കൊറിയര്‍ തുറന്നപ്പോള്‍, അവളുടെ പ്രിയ സുഹൃത്തിന്റെ മടക്ക വിലാസം രേഖപ്പെടുത്തിയ ഒരു കവര്‍ കണ്ടു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്, ആ സുഹൃത്തിനോട് ബന്ധം സംബന്ധിച്ച ഒരു പോരാട്ടത്തെക്കുറിച്ച് അവള്‍ പറഞ്ഞിരുന്നു. ജിജ്ഞാസയോടെ അവള്‍ പൊതി അഴിച്ചു, വര്‍ണ്ണാഭമായ മുത്തുകള്‍ ലളിതമായ ചണച്ചരടില്‍ കോര്‍ത്ത ഒരു മാലയായിരുന്നു അതിനുള്ളില്‍. അതിന്റെ കൂടെ ഒരു കാര്‍ഡും ഉണ്ടായിരുന്നു;  അതിലിങ്ങനെ എഴുതിയിരുന്നു, ''ദൈവത്തിന്റെ വഴികള്‍ തേടുക.'' മാല കഴുത്തിലണിഞ്ഞുകൊണ്ടു മേഘ പുഞ്ചിരിച്ചു.

ജ്ഞാനപൂര്‍ണ്ണമായ വാക്കുകളുടെ ഒരു സമാഹാരമാണ് സദൃശവാക്യങ്ങളുടെ പുസ്തകം - പലതും, തന്റെ കാലഘട്ടത്തിലെ ഏറ്റവും ജ്ഞാനിയായ മനുഷ്യനായി പ്രശംസിക്കപ്പെട്ട ശലോമോന്‍ ആണ് എഴുതിയത് (1 രാജാക്കന്മാര്‍ 10:23). അതിന്റെ മുപ്പത്തിയൊന്ന് അധ്യായങ്ങളും ജ്ഞാനം ശ്രദ്ധിക്കാനും ഭോഷത്തം ഒഴിവാക്കാനും വായനക്കാരെ ആഹ്വാനം ചെയ്യുന്നു. സദൃശവാക്യങ്ങള്‍ 1:7-ലെ പ്രധാന സന്ദേശത്തോടെയാണ് അതാരംഭിക്കുന്നത്: 'യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു.'' ജ്ഞാനം - എപ്പോള്‍ എന്തുചെയ്യണമെന്ന് അറിയുന്നത് - ദൈവത്തിന്റെ വഴികള്‍ അന്വേഷിക്കുന്നതിലൂടെ ദൈവത്തെ ബഹുമാനിക്കുന്നതില്‍ നിന്നാണ് ലഭിക്കുന്നത്. ആമുഖ വാക്യങ്ങളില്‍ നാം വായിക്കുന്നു, ''മകനേ, അപ്പന്റെ പ്രബോധനം കേള്‍ക്കുക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്; അവ നിന്റെ ശിരസ്സിന് അലങ്കാരമാലയും നിന്റെ കഴുത്തിന് സരപ്പളിയും ആയിരിക്കും'' ( വാ. 8-9). 

മേഘയുടെ സ്‌നേഹിത, അവള്‍ക്കാവശ്യമായ ജ്ഞാനത്തിന്റെ ഉറവിടത്തിലേക്കാണ് അവളെ നയിച്ചത്: അതായത് ദൈവത്തിന്റെ വഴികള്‍ അന്വേഷിക്കുക. അവളുടെ സമ്മാനം മേഘക്കാവശ്യമായ സഹായം എവിടെ കണ്ടെത്താമെന്നതിലേക്കു മേഘയുടെ ശ്രദ്ധയെ നയിച്ചു.

നാം ദൈവത്തെ ബഹുമാനിക്കുകയും അവിടുത്തെ വഴികള്‍ അന്വേഷിക്കുകയും ചെയ്യുമ്പോള്‍, ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന എല്ലാ കാര്യങ്ങളിലും ആവശ്യമായ ജ്ഞാനം നമുക്കു ലഭിക്കും. ഓരോ വിഷയത്തിനും.