നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജെയിംസ് ബാങ്ക്സ്

പ്രത്യാഘാതങ്ങൾക്ക് അപ്പുറമുള്ള പ്രത്യാശ

പിന്നീട് പശ്ചാത്തപിക്കേണ്ടവിധം ദേഷ്യത്തിൽ നിങ്ങൾ എപ്പോഴെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകൻ മയക്കുമരുന്നിന് അടിമപ്പെട്ടപ്പോൾ, അവന്റെ തിരഞ്ഞെടുപ്പിനോട് പ്രതികരിച്ചുകൊണ്ട് ഞാൻ ചില പരുഷമായ കാര്യങ്ങൾ പറഞ്ഞു. എന്റെ ദേഷ്യം അവനെ കൂടുതൽ തളർത്തി. എന്നാൽ ഒടുവിൽ അവനോട് ജീവനും പ്രത്യാശയും സംസാരിക്കുന്ന വിശ്വാസികളെ അവൻ കണ്ടുമുട്ടി, കാലക്രമേണ അവൻ അതിൽനിന്നു സ്വതന്ത്രനായി.

വിശ്വാസത്തിനു മാതൃകയായ മോശയെപ്പോലെയുള്ള ഒരാൾ പോലും പിന്നീട് പശ്ചാത്തപിച്ചു. യിസ്രായേൽമക്കൾ മരുഭൂമിയിൽ വെ്ച്ച് വെള്ളം കിട്ടാതായപ്പോൾ കഠിനമായി പിറുപിറുത്തു. അതുകൊണ്ട് ദൈവം മോശയ്ക്കും അഹരോനും പ്രത്യേക നിർദ്ദേശങ്ങൾ നൽകി: “അവർ കാൺകെ പാറയോടു കല്പിക്ക. എന്നാൽ അതു വെള്ളം തരും” (സംഖ്യ. 20:8). എന്നാൽ മോശ കോപത്തോടെ പ്രതികരിച്ചു, ദൈവത്തിനു പകരം താനും അഹരോനും ഈ അത്ഭുതംചെയ്തതായി സൂചിപ്പിച്ചു: “മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ?” (വി. 10). പിന്നെ അവൻ ദൈവത്തോട് നേരിട്ട് അനുസരണക്കേട് കാണിച്ചു: “കൈ ഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു” (വാക്യം 11).

വെള്ളം ഒഴുകിയെത്തിയെങ്കിലും ദാരുണമായ പ്രത്യാഘാതങ്ങളുണ്ടായി. തന്റെ ജനത്തിന് വാഗ്ദത്തം ചെയ്ത ദേശത്ത് പ്രവേശിക്കാൻ മോശയെയോ അഹരോനെയോ ദൈവം അനുവദിച്ചില്ല. എന്നാൽ അവൻ അപ്പോഴും കരുണയുള്ളവനായിരുന്നു, ദൂരെ നിന്ന് ദേശം കാണാൻ മോശയെ അനുവദിച്ചു (27:12-13).

മോശയോടെന്നപോലെ, അവനോടുള്ള അനുസരണക്കേടിന്റെ മരുഭൂമിയിൽ ദൈവം ഇപ്പോഴും കരുണാപൂർവം നമ്മെ കണ്ടുമുട്ടുന്നു. യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും അവൻ ദയാപൂർവം നമുക്ക് ക്ഷമയും പ്രത്യാശയും നൽകുന്നു. നാം എവിടെയായിരുന്നാലും എന്ത് ചെയ്താലും, നാം അവനിലേക്ക് തിരിയുകയാണെങ്കിൽ, അവൻ നമ്മെ ജീവനിലേക്ക് നയിക്കും.

ദൈവത്തിന്റെ ഉദ്യാനം

ജീവിതത്തിന്റെ സൗന്ദര്യത്തിന്റെയും ഹ്രസ്വതയുടെയും ഒരു ഓർമ്മപ്പെടുത്തൽ എന്റെ മുൻവാതിലിനു പുറത്ത് വളരുന്നുണ്ട്. കഴിഞ്ഞ വസന്തകാലത്ത്, എന്റെ ഭാര്യ മൂൺഫ്‌ളവർ ചെടിയുടെ വള്ളികൾ നട്ടുപിടിപ്പിച്ചു, പൂർണ്ണ ചന്ദ്രനെപ്പോലെ വലുതും വൃത്താകൃതിയിലുള്ളതുമായ വെളുത്ത പൂക്കൾ കാരണമാണ് ചെടിക്ക് ഈ പേര് ലഭിച്ചത്. ഓരോ പൂവും ഒരു രാത്രി വിടർന്ന് പിറ്റേന്നു രാവിലെ സൂര്യപ്രകാശത്തിൽ വാടിപ്പോകും, പിന്നൊരിക്കലും വിടരുകയില്ല. എന്നാൽ ചെടി പൂക്കളാൽ സമൃദ്ധമാണ്, എല്ലാ വൈകുന്നേരവും പുഷ്പങ്ങളുടെ ഒരു പുതിയ പരേഡ് അവതരിപ്പിക്കുന്നു. ഓരോ ദിവസവും വീട്ടിൽ വരുമ്പോഴും പോകുമ്പോഴും അത് കാണാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു, മടങ്ങിവരുമ്പോൾ എന്ത് പുതിയ സൗന്ദര്യം നമ്മെ സ്വീകരിക്കുമെന്ന് ആശ്ചര്യപ്പെടുന്നു.

ഈ ദുർബലമായ പൂക്കൾ തിരുവെഴുത്തുകളിൽ നിന്നുള്ള ഒരു സുപ്രധാന സത്യത്തെ ഓർമ്മിപ്പിക്കുന്നു. യെശയ്യാ പ്രവാചകന്റെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് അപ്പൊസ്തലനായ പത്രൊസ് എഴുതി, ''കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.

''സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിർന്നുപോയി'' (1 പത്രൊസ് 1:23-25). എന്നാൽ ദൈവം തന്റെ വാഗ്ദാനങ്ങൾ എന്നേക്കും പാലിക്കുമെന്ന് അവൻ നമുക്ക് ഉറപ്പുനൽകുന്നു! (വാ. 25).

ഒരു പൂന്തോട്ടത്തിലെ പൂക്കൾ പോലെ, നിത്യതയുമായി താരതമ്യം ചെയ്യുമ്പോൾ ഭൂമിയിലെ നമ്മുടെ ജീവിതം ഹ്രസ്വമാണ്. എന്നാൽ നമ്മുടെ ഹ്രസ്വതയിൽ ദൈവം സൗന്ദര്യം ആവേശിച്ചിരിക്കുന്നു. യേശുവിന്റെ സുവാർത്തയിലൂടെ, നാം ദൈവവുമായി ഒരു പുതിയ തുടക്കം കുറിക്കുകയും അവന്റെ സ്‌നേഹനിർഭരമായ സാന്നിധ്യത്തിൽ പരിധിയില്ലാത്ത ജീവിതത്തെക്കുറിച്ചുള്ള അവന്റെ വാഗ്ദാനത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു. ഭൂമിയിലെ സൂര്യനും ചന്ദ്രനും ഒരു ഓർമ്മ മാത്രമാകുന്ന കാലത്തും, നാം എപ്പോഴും അവനെ സ്തുതിക്കും.

പിടിച്ചു നിർത്തുന്ന പ്രത്യാശ

'എനിക്ക് പൂക്കൾ അയച്ചുതന്നതിനാൽ ഡാഡി വീട്ടിലേക്ക് വരുമെന്ന് എനിക്കറിയാം.' യുദ്ധസമയത്ത് പപ്പയെ കാണാതായപ്പോൾ ഞങ്ങളുടെ അമ്മയോട് ഏഴുവയസ്സുള്ള എന്റെ സഹോദരി പറഞ്ഞ വാക്കുകളായിരുന്നു അത്. പിതാവ് തന്റെ ദൗത്യത്തിനായി പുറപ്പെടുന്നതിന് മുമ്പ്, എന്റെ സഹോദരിയുടെ ജന്മദിനത്തിനായി പൂക്കൾ മുൻകൂട്ടി ഓർഡർ ചെയ്തിരുന്നു. അദ്ദേഹം ഇല്ലാതിരുന്ന സമയത്ത് അവ എത്തി. പക്ഷേ അവൾ പറഞ്ഞത് ശരിയായിരുന്നു: ഡാഡി വീട്ടിലേക്ക് വന്നു-ഒരു ഭീകരമായ പോരാട്ടത്തിനു ശേഷം. പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോഴും അവൾ പ്രതീക്ഷയിൽ മുറുകെ പിടിക്കാനുള്ള ഓർമ്മപ്പെടുത്തലായി പൂക്കൾ വെച്ചിരുന്ന പാത്രം സൂക്ഷിക്കുന്നു.

തകർന്നതും പാപപങ്കിലവുമായ ലോകത്ത് ചിലപ്പോൾ പ്രത്യാശ മുറുകെ പിടിക്കുന്നത് എളുപ്പമല്ല. പിതാക്കന്മാർ എപ്പോഴും വീട്ടിൽ വരാറില്ല, കുട്ടികളുടെ ആഗ്രഹങ്ങൾ ചിലപ്പോൾ നടക്കാതെ പോകും. എന്നാൽ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽപോലും ദൈവം പ്രത്യാശ നൽകുന്നു. മറ്റൊരു യുദ്ധസമയത്ത്, പ്രവാചകനായ ഹബക്കൂക്ക് യഹൂദയിലെ ബാബിലോണിയൻ അധിനിവേശത്തെ പ്രവചിച്ചു (ഹബക്കൂക്ക് 1:6; 2 രാജാക്കന്മാർ 24 കാണുക) എന്നാൽ ദൈവം എപ്പോഴും നല്ലവനാണെന്ന് അപ്പോഴും ഉറപ്പിച്ചു പറഞ്ഞു (ഹബക്കൂക്ക് 1:12-13). പണ്ട് തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ദയ ഓർത്തുകൊണ്ട് ഹബക്കൂക്ക് ഇങ്ങനെ പ്രഖ്യാപിച്ചു: ''അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്‌നം നിഷ്ഫലമായ്‌പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.' (3:17-18).

ചില വ്യാഖ്യാതാക്കൾ ഹബക്കൂക്കിന്റെ പേരിന്റെ അർത്ഥം 'പറ്റിനിൽക്കുക' എന്നാണ് എന്നു വിശ്വസിക്കുന്നു. പരിശോധനകളിൽപ്പോലും നമുക്ക് നമ്മുടെ ആത്യന്തികമായ പ്രത്യാശയും സന്തോഷവുമായി ദൈവത്തോട് പറ്റിനിൽക്കാൻ കഴിയും, കാരണം അവൻ നമ്മെ മുറുകെ പിടിക്കുന്നു, ഒരിക്കലും കൈവിടുകയില്ല.

വാലുകളും നാവുകളും ആട്ടുന്നു

ഗവർണറുടെ ഭാര്യയുടെ പൂച്ചയുടെ ജീവൻ പെപ്പ് അപഹരിച്ചതായി പത്രം പ്രഖ്യാപിച്ചു - പക്ഷേ അവൻ അത് ചെയ്തിരുന്നില്ല. ഗവർണറുടെ കൊട്ടാരത്തിലെ സോഫ കടിച്ചുകീറിയതു മാത്രമായിരിക്കാം അവൻ ചെയ്തത്.

1920-കളിൽ പെൻസിൽവാനിയയുടെ ഗവർണറായിരുന്ന ഗിഫോർഡ് പിഞ്ചോട്ടിന്റെ ഉടമസ്ഥതയിലുള്ള കൊച്ചു ലാബ്രഡോർ റിട്രീവർ ആയിരുന്നു പെപ്പ്. നായയെ ഈസ്റ്റേൺ സ്റ്റേറ്റ് ദുർഗുണ പരിഹാര ജയിലിലേക്ക് അയച്ചിരുന്നു, അവിടെ തടവുകാരന്റെ തിരിച്ചറിയൽ നമ്പർ ധരിപ്പിച്ച് അവന്റെ ഫോട്ടോ എടുത്തു. ഒരു പത്ര ലേഖകൻ അത് കേട്ടപ്പോൾ പൂച്ചയെ കൊന്ന കഥ ഉണ്ടാക്കി. അയാളുടെ റിപ്പോർട്ട് പത്രത്തിൽ വന്നതിനാൽ, പെപ്പ് ശരിക്കും ഒരു പൂച്ചക്കൊലയാളിയാണെന്ന് പലരും വിശ്വസിച്ചു.

യിസ്രായേലിലെ ശലോമോൻ രാജാവിന് തെറ്റായ വിവരങ്ങളുടെ ശക്തി നന്നായി അറിയാമായിരുന്നു. അദ്ദേഹം എഴുതി, ''ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു'' (സദൃശവാക്യങ്ങൾ 18:8). ചിലപ്പോൾ നമ്മുടെ വീണുപോയ മനുഷ്യ സ്വഭാവം മറ്റുള്ളവരെക്കുറിച്ചുള്ള സത്യമല്ലാത്ത കാര്യങ്ങൾ വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

എന്നിട്ടും, മറ്റുള്ളവർ നമ്മെക്കുറിച്ചുള്ള അസത്യങ്ങൾ വിശ്വസിക്കുമ്പോഴും, ദൈവത്തിന് നമ്മെ നന്മയ്ക്കായി ഉപയോഗിക്കാൻ കഴിയും. വാസ്തവത്തിൽ, ഗവർണർ പെപ്പിനെ ജയിലിലേക്ക് അയച്ചത് അവിടെയുള്ള അന്തേവാസികൾക്ക് ഒരു സുഹൃത്തായിരിക്കാൻ വേണ്ടിയായിരുന്നു. കൂടാതെ അവൻ ഒരു പയനിയർ തെറാപ്പി നായയായി വർഷങ്ങളോളം സേവനം ചെയ്തു.

മറ്റുള്ളവർ എന്ത് പറഞ്ഞാലും വിചാരിച്ചാലും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. മറ്റുള്ളവർ നമ്മളെക്കുറിച്ച് ഏഷണി പറയുമ്പോൾ, അവന്റെ അഭിപ്രായവും നമ്മോടുള്ള സ്‌നേഹവുമാണ് ഏറ്റവും പ്രധാനമെന്ന് ഓർക്കുക.

സ്തുതിക്കുവാൻ ഓർക്കുക

ഞങ്ങളുടെ സഭ ഞങ്ങളുടെ ആദ്യത്തെ കെട്ടിടം നിർമ്മിച്ചപ്പോൾ, കെട്ടിടത്തിന്റെ ഉൾവശം പൂർത്തിയാകുന്നതിന് മുമ്പ് ആളുകൾ മതിൽ തൂണുകളിലും (കെട്ടിടത്തിന്റെ ചോട്ടക്കൂടിനെ താങ്ങുന്ന ഭിത്തിക്കു പിന്നിലെ ലംബമായ ബീമുകൾ) കോൺക്രീറ്റ് തറകളിലും നന്ദിയുടെ ഓർമ്മപ്പെടുത്തലുകൾ എഴുതിവെച്ചു. തൂണികളിൽ നിന്ന് ഭിത്തി നീക്കിയാൽ നിങ്ങൾക്കവ അവിടെ കാണാൻ കഴിയും. ''അങ്ങു വളരെ നല്ലവനാണ്!'' എന്നതുപോലുള്ള സ്തുതിവചനങ്ങളും പ്രാർത്ഥനകളും തിരുവെഴുത്തിൽ നിന്നുള്ള വാക്യങ്ങളും അവരെഴുതി. ഞങ്ങൾ നേരിട്ട വെല്ലുവിളികൾക്കപ്പുറമായി ദൈവം ദയയും കരുതലും കാണിച്ചിരുന്നു എന്നതിന് വരും തലമുറകൾക്ക് സാക്ഷിയായി ഞങ്ങൾ അതവിടെ രേഖപ്പെടുത്തി.

ദൈവം നമുക്കുവേണ്ടി ചെയ്ത കാര്യങ്ങൾ നാം ഓർക്കുകയും അതിനെക്കുറിച്ച് മറ്റുള്ളവരോട് പറയുകയും വേണം. "യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവൻ യിസ്രായേൽ ഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീർത്തിക്കും" (യെശയ്യാവ് 63:7) എന്നു രേഖപ്പെടുത്തിയതിലൂടെ യെശയ്യാവ് ഇതിനു മാതൃക കാണിച്ചു. പിന്നീട്, ചരിത്രത്തിലുടനീളം തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ദയയും പ്രവാചകൻ വിവരിക്കുന്നു, "അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു" (വാ. 9) എന്നു പോലും പറയുന്നു. എന്നാൽ നിങ്ങൾ അധ്യായം തുടർന്നും വായിക്കുകയാണെങ്കിൽ, യിസ്രായേൽ വീണ്ടും ഒരു പ്രശ്‌നത്തിലായെന്ന് നിങ്ങൾക്കു മനസ്സിലാകും, കൂടാതെ ദൈവത്തിന്റെ ഇടപെടലിനായി പ്രവാചകൻ ആഗ്രഹിക്കുന്നതായും കണാം.

ദൈവത്തിന്റെ മുൻകാല ദയകൾ ഓർക്കുന്നത് ബുദ്ധിമുട്ടുള്ള സമയങ്ങളിൽ സഹായകരമാണ്. വെല്ലുവിളി നിറഞ്ഞ ഋതുക്കൾ വരികയും പോകുകയും ചെയ്യുന്നു, എന്നാൽ അവന്റെ വിശ്വസ്ത സ്വഭാവം ഒരിക്കലും മാറുകയില്ല. അവൻ ചെയ്ത എല്ലാ കാര്യങ്ങളുടെയും സ്മരണയിൽ നന്ദിയുള്ള ഹൃദയത്തോടെ നാം അവങ്കലേക്ക് തിരിയുമ്പോൾ, അവൻ എപ്പോഴും നമ്മുടെ സ്തുതിക്ക് യോഗ്യനാണെന്ന് നാം വീണ്ടും കണ്ടെത്തുന്നു.

ശൗലേ, സഹോദരാ

"കർത്താവേ, എന്നെ അവിടെയൊഴിച്ച് മറ്റെവിടെ വേണമെങ്കിലും അയയ്ക്കൂ." വിദേശ കൈമാറ്റ വിദ്യാർഥിയായുള്ള ഒരു വർഷം ആരംഭിക്കുന്നതിനുമുമ്പ് കൗമാരക്കാരനായ എന്റെ പ്രാർഥന അതായിരുന്നു. ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ ഞാൻ അവിടെ പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ആ രാജ്യത്തിന്റെ ഭാഷ സംസാരിച്ചില്ല, എന്റെ മനസ്സ് അവിടുത്തെ ആചാരങ്ങൾക്കും ജനങ്ങൾക്കും എതിരായ മുൻവിധികളാൽ നിറഞ്ഞിരുന്നു. അതുകൊണ്ട് എന്നെ മറ്റൊരിടത്തേക്ക് അയയ്ക്കാൻ ഞാൻ ദൈവത്തോട് ആവശ്യപ്പെട്ടു.

എന്നാൽ ദൈവം തന്റെ അനന്തമായ ജ്ഞാനത്താൽ ഞാൻ പോകരുതെന്ന് ആഗ്രഹിച്ചിടത്തേക്ക് കൃത്യമായി എന്നെ അയച്ചു. അവിടുന്നു അന്ന് അതു ചെയ്തതിൽ എനിക്കിന്നു വളരെ സന്തോഷമുണ്ട്! നാൽപതു വർഷങ്ങൾക്കു ശേഷവും ആ നാട്ടിൽ എനിക്ക് പ്രിയപ്പെട്ട സുഹൃത്തുക്കളുണ്ട്. ഞാൻ വിവാഹിതനായപ്പോൾ, എന്റെ ''ബെസ്റ്റ്മാൻ" സ്റ്റെഫാൻ അവിടെ നിന്നാണ് വന്നത്. അവൻ വിവാഹിതനായപ്പോൾ പ്രത്യുപകാരം ചെയ്യാൻ ഞാൻ അങ്ങോട്ട് പറന്നു. ഞങ്ങൾ ഉടൻ മറ്റൊരു സന്ദർശനം കൂടി പ്ലാൻ ചെയ്യുന്നു.

ദൈവം ഹൃദയങ്ങളെ മാറ്റുമ്പോൾ മനോഹരമായ കാര്യങ്ങൾ സംഭവിക്കുന്നു! അത്തരം ഒരു പരിവർത്തനം വെറും രണ്ട് വാക്കുകളിൽ ചിത്രീകരിച്ചിരിക്കുന്നു: ''ശൗലേ, സഹോദരാ" (അപ്പൊ. പ്രവൃത്തി. 9:17).

ശൗലിന്റെ പരിവർത്തനത്തിനു ശേഷം അവന്റെ കാഴ്ച്ചയെ സൗഖ്യമാക്കുവാൻ ദൈവം വിളിച്ച അനന്യാസ് എന്ന വിശ്വാസിയിൽ നിന്നുള്ളതായിരുന്നു ആ വാക്കുകൾ (വാ.10-12). ശൗലിന്റെ അക്രമാസക്തമായ ഭൂതകാലം നിമിത്തം അനന്യാസ് ആദ്യം എതിർത്തു പ്രാർഥിച്ചു: "ആ മനുഷ്യൻ... നിന്റെ വിശുദ്ധന്മാർക്ക് എത്ര ദോഷം ചെയ്തു എന്ന് പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു" (വാ.13).

എന്നാൽ അനന്യാസ് അനുസരണയോടെ പോയി. അവന്റെ ഹൃദയം മാറിയതിനാൽ, അനന്യാസ് വിശ്വാസത്തിൽ ഒരു പുതിയ സഹോദരനെ സമ്പാദിച്ചു. ശൗൽ പൗലൊസ് എന്നറിയപ്പെട്ടു, യേശുവിന്റെ സുവാർത്ത ശക്തിയോടെ പരന്നു. യഥാർത്ഥ മാറ്റം അവനിലൂടെ എല്ലായ്പോഴും സാധ്യമാണ്!

ദൈവത്തിനു മുമ്പാകെ മിണ്ടാതിരിക്കുക

ജീവനുള്ള ഒരു വ്യക്തിയുടെ ആദ്യ ഫോട്ടോ എടുത്തത് 1838-ൽ ലൂയിസ് ഡാഗുറെയാണ്. പാരീസിലെ വിശാലമായ ഒരു തെരുവിൽ ഉച്ചതിരിഞ്ഞനേരം നിൽക്കുന്ന ഒരു വ്യക്തിയെ ആ ഫോട്ടോ ചിത്രീകരിക്കുന്നു. എന്നാൽ അതിൽ പ്രകടമായ ഒരു വിരോധാഭാസമുണ്ട്; ആ സമയത്ത് തെരുവുകളും നടപ്പാതകളും വണ്ടികളുടെയും കാൽനടയാത്രക്കാരുടെയും ഗതാഗതത്താൽ തിരക്കേറിയതായിരിക്കണം, എന്നിട്ടും ആരെയും കാണാനില്ല. ആ വീഥി ശൂന്യമായി കാണപ്പെട്ടു.

ആ മനുഷ്യൻ ഒറ്റയ്ക്കല്ലായിരുന്നു. ഫോട്ടോ എടുത്ത തിരക്കേറിയ ജനപ്രിയ പ്രദേശമായ ബുളവാർഡ് ഡ്യു ടെംപിളിൽ മനുഷ്യരും കുതിരകളും ഉണ്ടായിരുന്നു. ചിത്രത്തിൽ അവ വന്നില്ല എന്ന് മാത്രം. ആ ഫോട്ടോ പ്രോസസ്സ് ചെയ്യുന്നതിനുള്ള എക്സ്പോഷർ സമയം (Daguerreotype എന്നറിയപ്പെടുന്നത്) ഒരു ചിത്രം പകർത്താൻ ഏഴ് മിനിറ്റ് എടുത്തു. ഫോട്ടോ എടുക്കുമ്പോൾ’ വസ്തു ചലനരഹിതമായിരിക്കണം. വഴിയരികിലെ ആ മനുഷ്യൻ മാത്രമാണ് ഫോട്ടോയിൽ വന്നത്, കാരണം അയാൾ മാത്രമാണ് നിശ്ചലമായി നിന്നത് - അയാൾ തന്റെ ബൂട്ടുകൾ പോളിഷ് ചെയ്പ്പിക്കുകയായിരുന്നു. 

ചിലപ്പോൾ നിശ്ചലത ചലനത്തിലും പരിശ്രമത്തിനും കഴിയാത്തത് നിറവേറ്റുന്നു. സങ്കീർത്തനം 46:10 ൽ ദൈവം തന്റെ ജനത്തോട് പറയുന്നു, "മിണ്ടാതിരുന്നു, ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ." "ജാതികൾ ക്രുദ്ധിച്ചാലും" (വാ.6) "ഭൂമി മാറിപ്പോയാലും" (വാ.2), മിണ്ടാതിരുന്ന് അവനിൽ ആശ്രയിക്കുന്നവർ, "കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു"(വാ.1) എന്നു മനസ്സിലാക്കും.

"മിണ്ടാതിരുന്നു" എന്ന് അവതരിപ്പിച്ചിരിക്കുന്ന എബ്രായ ക്രിയയെ "പരിശ്രമം നിർത്തുക" എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. നമ്മുടെ പരിമിതമായ പരിശ്രമങ്ങളെ ആശ്രയിക്കുന്നതിനു പകരം നാം ദൈവത്തിൽ വിശ്രമിക്കുമ്പോൾ അവൻ നമ്മുടെ അനിഷേധ്യമായ "സങ്കേതവും ബലവും" ആണെന്ന് നാം കണ്ടെത്തുന്നു (വാ.1).

ദൈവത്തെ അനുസരിക്കുക

ഞാൻ വീട്ടിൽ നിന്ന് കോളേജിലേക്കും പിന്നീട് വീട്ടിലേക്കും ഡ്രൈവ് ചെയ്തിരുന്ന കാലത്ത്, വളരെ ദൂരം വളവും തിരിവും ഇല്ലാത്ത ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി വളരെ വിരസമായിരുന്നു. ആ വഴിയിൽ ഒന്നിലധികം  തവണ, അനുവദിച്ചത്തിലും വേഗത്തിൽ വാഹനം ഓടിച്ചതായി ഞാൻ മനസ്സിലാക്കി. ആദ്യം, ഹൈവേ പട്രോൾ പോലീസ് എനിക്ക് മുന്നറിയിപ്പ് നൽകി. പിന്നെ ടിക്കറ്റ് കിട്ടി. പിന്നീട് അതേ സ്ഥലത്തു വച്ച് രണ്ടാമത് അവർ എന്നെ പിടിച്ചു.

അനുസരിക്കുവാൻ വിസമ്മതിക്കുന്നത് ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ഇതിന്റെ ദാരുണമായ ഒരു ദൃഷ്ടാന്തം നല്ലവനും വിശ്വസ്തനുമായ രാജാവായിരുന്ന യോശീയാവിന്റെ ജീവിതത്തിൽ നിന്നുള്ളതാണ്. ബാബേലിനെതിരായ യുദ്ധത്തിൽ അശ്ശൂരിനെ സഹായിക്കുവാൻ  മിസ്രയീംരാജാവായ നെഖോ യെഹൂദപ്രദേശത്തുകൂടി നീങ്ങിയപ്പോൾ, യോശീയാവ് അവനെ നേരിടാൻ പുറപ്പെട്ടു. നെഖോ യോശീയാവിന്റെ അടുക്കൽ ദൂതൻമാരെ അയച്ചു, "ദൈവം എന്നോടു ബദ്ധപ്പെടുവാൻ കല്പിച്ചിരിക്കുന്നു: എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന് അവനോട് ഇടപെടരുത്" (2 ദിനവൃ. 35:21) എന്ന് പറയിച്ചു. ദൈവം ശരിക്കും നെഖോയെ അയച്ചു, എന്നാൽ "നെഖോ പറഞ്ഞ വചനങ്ങളെ കേൾക്കാതെ യോശീയാവ് മെഗിദ്ദോ താഴ്വരയിൽ യുദ്ധം ചെയ്‍വാൻ ചെന്നു" (വാ.22). ആ യുദ്ധത്തിൽ യോശീയാവ് മാരകമായി പരിക്കേറ്റു മരിക്കുവാനിടയായി. "എല്ലാ യെഹൂദായും യെരുശലേമും അവനെകുറിച്ച് വിലപിച്ചു" (വാ.24).

ദൈവത്തെ സ്നേഹിച്ചിരുന്ന യോശീയാവ്, ദൈവത്തെ കേൾക്കാനോ മറ്റുള്ളവരിലൂടെ അവിടുത്തെ ജ്ഞാനം കേൾക്കാനോ സമയമെടുക്കാതെ സ്വന്തം വഴിയിൽ ഉറച്ചുനിന്നത് ഒരിക്കലും നല്ല രീതിയിൽ അവസാനിക്കില്ലെന്ന് ഒടുവിൽ കണ്ടെത്തി. എല്ലായ്പോഴും നമ്മെത്തന്നെ പരിശോധിക്കാനും അവിടുത്തെ ജ്ഞാനം ഹൃദയത്തിൽ എടുക്കാനും ആവശ്യമായ താഴ്മ ദൈവം നമുക്ക്‌ നൽകട്ടെ.

ഒരു ബബൂൺ, ഒരു കഴുത, പിന്നെ ഞാനും

ട്രെയിനുകൾ ശരിയായ പാതയിൽ എത്തിക്കാൻ ജാക്കിന്റെ കഴിവ് മികവുറ്റതായിരിന്നു. ഒമ്പത് വർഷത്തെ ജോലിയിൽ, ദക്ഷിണാഫ്രിക്കയിലെ യുറ്റെൻഹേഗിന് സമീപം  ലോക്കോമോട്ടീവുകൾ എത്തുമ്പോൾ ഒരിക്കൽപോലും ട്രാക്ക് സ്വിച്ച് മാറ്റുന്നതിൽ താൻ പരാജയപ്പെട്ടിട്ടില്ല. അതു പോകേണ്ട ദിശയ്ക്കുള്ള വിസിൽ ശബ്ദം കേട്ട ഉടനെ, അവൻ അവരുടെ ട്രാക്ക് കൃത്യമായി മാറ്റുന്നു.

ജാക്ക് ഒരു വാലില്ലാക്കുരങ്ങ് ആയിരുന്നു. ജാക്കും ഒരു ചാക്മ ബാബൂൺ ആയിരുന്നു. റെയിൽവേ സിഗ്നൽമാൻ ജെയിംസ് വൈഡ് ഓടുന്ന റെയിൽവെ കാറുകൾക്കിടയിലെ വീഴ്ചയിൽ രണ്ട് കാലുകളും നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തെ ജാക്ക് പരിപാലിച്ചു.  വീടിനു ചുറ്റുമുള്ള ജോലികളിൽ സഹായിക്കാൻ ജാക്കിനെ അദ്ദേഹം പരിശീലിപ്പിച്ചു, താമസിയാതെ ജോലിസ്ഥലത്തും ജാക്ക് അദ്ദേഹത്തെ സഹായിച്ചു, വന്നുചേരുന്ന ട്രെയിനുകളുടെ സിഗ്നലുകളോട് അവയുടെ ട്രാക്കുകൾക്ക് അനുയോജ്യമായ ലിവർ വലിച്ചുകൊണ്ട് എങ്ങനെ പ്രവർത്തിപ്പിക്കണമെന്നു ജാക്ക് മനസ്സിലാക്കി.

ആശ്ചര്യപ്പെടുത്തുന്ന രീതിയിൽ ഒരാളെ സഹായിച്ച മറ്റൊരു മൃഗത്തെക്കുറിച്ച് ബൈബിൾ പറയുന്നു - ബിലെയാമിന്റെ കഴുത. ഇസ്രായേലിനെ ദ്രോഹിക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു രാജാവിനെ സേവിക്കുന്ന ഒരു പുറജാതീയ പ്രവാചകനായിരുന്നു ബിലെയാം. ആ രാജാവിനെ സഹായിക്കാൻ ബിലെയാം തന്റെ കഴുതപ്പുറത്ത് കയറുമ്പോൾ, "യഹോവ കഴുതയുടെ വായ് തുറന്നു" അത് ബിലെയാമിനോട് സംസാരിച്ചു (സംഖ്യ 22:28). ദൈവം "ബിലെയാമിന്റെ കണ്ണുകൾ" (വാക്യം 31) തുറന്നു. ആസന്നമായ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും, തന്റെ ജനത്തെ ദ്രോഹിക്കുന്നതിൽ നിന്ന് അവനെ തടയുകയും ചെയ്തതിന്റെ ഭാഗമായിരുന്നു കഴുതയുടെ സംസാരം.

ഒരു റെയിൽവേ ബബൂൺ? ഒരു സംസാരിക്കുന്ന കഴുത? ദൈവത്തിന് ഈ അത്ഭുതകരമായ മൃഗങ്ങളെ നല്ല ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ, അവൻ നിങ്ങളെയും എന്നെയും ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നത് ഒരിക്കലും മണ്ടത്തരമല്ല. നാം അവനിലേക്ക് നോക്കുകയും അവന്റെ ശക്തി തേടുകയും ചെയ്യുന്നതിലൂടെ, നാം വിചാരിക്കുന്നതിലും കൂടുതൽ നേട്ടം കൊയ്യാൻ കഴിയും.

അനുഗ്രഹങ്ങളുടെ സൂക്ഷിപ്പുകാരൻ

919 ജനുവരി 15-ന് അമേരിക്കയിലെ ബോസ്റ്റണിൽ അസംസ്കൃത പഞ്ചസാര സിറപ്പ് വഹിക്കുന്ന ഒരു വലിയ ടാങ്ക് പൊട്ടിത്തെറിച്ചു. 75 ലക്ഷം ലിറ്റർ അസംസ്‌കൃത പഞ്ചസാര സിറപ്പ് പതിനഞ്ച് അടി ഉയരത്തിൽ 30 മൈലിലധികം വേഗതയിൽ റെയിൽ‌കാർകളെയും കെട്ടിടങ്ങളെയും ആളുകളെയും മൃഗങ്ങളെയും തൂത്തുവാരികൊണ്ട് തെരുവിലൂടെ പാഞ്ഞു. അസംസ്‌കൃത പഞ്ചസാര സിറപ്പ് വേണ്ടത്ര നിരുപദ്രവകരമായി തോന്നിയേക്കാം, എന്നാൽ അന്ന് അത് മാരകമായിരുന്നു: 150-തോ അതിലധികമോ പേർക്ക് പരിക്കേറ്റു 21 പേർക്ക് ജീവൻ നഷ്ട്ടപ്പെട്ടു.

 

ചിലപ്പോൾ അസംസ്കൃത പഞ്ചസാര സിറപ്പ് പോലെയുള്ള നല്ല കാര്യങ്ങൾ പോലും അപ്രതീക്ഷിതമായി നമ്മെ കീഴടക്കിയേക്കാം. ദൈവം വാഗ്‌ദത്തം ചെയ്‌ത ദേശത്ത്‌ ഇസ്രായേല്യർ പ്രവേശിക്കുന്നതിനുമുമ്പ്‌, തങ്ങൾക്കു ലഭിക്കുന്ന നല്ല വസ്‌തുക്കളുടെ പുകഴ്ച്ച ‌എടുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന്‌ മോശ ജനങ്ങളോട്‌ മുന്നറിയിപ്പു നൽകി: “നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകൾ പണിതു അവയിൽ പാർക്കുമ്പോഴും നിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും, നിന്നെ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കയും ചെയ്ത ദൈവത്തെ മറക്കരുത്.” ഈ സമ്പത്ത് അവരുടെ സ്വന്തം ശക്തിയിലോ കഴിവിലോ ആരോപിക്കരുത് പകരം, മോശ പറഞ്ഞു , "നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തിതരുന്നതു." (ആവർത്തനം 8:12-14, 17-18).

 

എല്ലാ നല്ല കാര്യങ്ങളും—ശാരീരിക ആരോഗ്യവും ഉപജീവനത്തിന് ആവശ്യമായ കഴിവുകളും ഉൾപ്പെടെ—നമ്മുടെ സ്‌നേഹവാനായ ദൈവത്തിന്റെ കൈയിൽ നിന്നുള്ള അനുഗ്രഹങ്ങളാണ്. നമ്മൾ കഠിനാധ്വാനം ചെയ്താലും നമ്മെ താങ്ങി നിർത്തുന്നത് അവനാണ്. ഓ, നമ്മുടെ അനുഗ്രഹങ്ങൾ തുറന്ന കൈകളാൽ പിടിക്കുക, നമ്മോടുള്ള അവന്റെ ദയയെപ്രതി നാം ദൈവത്തെ നന്ദിപൂർവ്വം സ്തുതിക്കും!