ബൈബിളിന്റെ കാലാതീതത എല്ലാ തലമുറകളും കണ്ടിരിക്കേണ്ടതാണ്. സിംഹത്തിന്റെ ഗുഹയിൽ അകപ്പെട്ട ദാനിയേലിന്റെ ജീവിതം പോലുള്ള കഥകൾ നമ്മുടെ ജീവിതത്തിലുടനീളം ഗൗരമായി പരിഗണിക്കപ്പെടേണ്ടതാണ്.

നാം എന്തു ചെയ്യണമെന്ന് നമ്മോടു പറയുന്ന ഒന്നുമാത്രമല്ല ബൈബിൾ. അതിനേക്കാൾ എത്രയോ ഉപരി പരിജ്ഞാനം നൽകുന്നതാണ് അത്. ഓരോ അധ്യായങ്ങളും ദൈവത്തെക്കുറിച്ചും നമ്മെക്കുറിച്ചും, താൻ ഈ ലോകത്തു ചെയ്യുന്ന കാര്യങ്ങളിൽ എങ്ങനെ ഒരുങ്ങേണം എന്ന് നമ്മോടു വേണ്ട രീതിയിൽ പറയുന്നു.

ഇതാണ് ആർ ബി സി ചർച്ച് മിനിസ്ട്രിസിന്റെ ഡയറക്ടർ ബിൽ ക്രൗഡറിന്റെ ദൃഢവിശ്വാസം. തുടർന്നുള്ള താളുകളിൽ അദ്ദേഹം ദാനിയേലിലെ ചുരുളഴിയുന്ന നാടകീയതകളിലൂടെ ദൈവം തന്നെത്താൻ വെളിപ്പെടുന്നതിനെ കാണുവാൻ നമ്മെ സഹായിക്കുന്നത് നമ്മുടെ ജീവിതത്തിന്റെ കാലാതീതമായ പദ്ധതിയെ മനസ്സിലാക്കുവാൻ സഹായിക്കുന്നു.

മാർക്ക് ആർ. ഡി ഹാൻ II

 

banner image

ഭാഗിക്കപ്പെട്ട സംസ്കാരത്തിൽ വ്യക്തിപരമായ വിശ്വാസത്തിന്റെ സ്ഥാനം ഒഴിച്ചുകൂടാനാകാത്തതാണ്.

ദി കോൾ എന്ന തന്റെ പുസ്തകത്തിൽ ഓസ് ഗിന്നസ് എഴുതിയതുപോലെ:

“ഇന്നത്തെ ലോകത്ത് വ്യത്യസ്തത എന്നത് വ്യത്യസ്തത ഉളവാകുവാനുള്ളതായി കാണപ്പെടുന്നു. വിശ്വാസങ്ങൾക്ക് പരിണിതഫലങ്ങളുമുണ്ട്” (പേജ് 59).

ദൈവം , ലോകം, നീതി, ദയ, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചു ആരംഭിക്കുന്ന സൈദ്ധാന്തികമായി വ്യത്യസ്തമായ കാഴ്ചപ്പാടുകളുടെ അവസാനം തികച്ചും വ്യത്യസ്തമായ രീതിയിൽ ജീവിച്ചു മരിക്കുന്നു.

മുൻകാലങ്ങളിൽ വിശ്വസികളായ ചില ആളുകൾ സമൂഹത്തിൽ നിന്ന് ഉൾവലിഞ്ഞു സാമൂഹിക കലഹങ്ങളിൽ നിന്നും വേർപെട്ട ഒറ്റപ്പെട്ട സമൂഹങ്ങളായി. മറ്റുള്ളവർ തങ്ങളെത്തന്നെ രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് പങ്കുചേർത്തു. എന്നിട്ടും ചിലർ, ദൈവത്തിന്റെ കരങ്ങളിൽ ഉള്ള ജീവിതത്തിന് വൈദേശിക സംസ്കാരത്തിന്റെ നടുവിൽ പൗരാവകാശങ്ങളൊന്നുമില്ലാതെ തന്നെ വ്യത്യാസങ്ങൾ കൊണ്ടുവരാൻ കഴിയും എന്ന് ഉറച്ചു.

ഒരു ജീവന്റെ സ്വാധീനം

ക്രിസ്തുവിനും 600 വർഷങ്ങൾക്ക് മുൻപ് ദാനിയേൽ തന്റെ രാജ്യം ആക്രമിക്കപ്പെട്ടതും തന്റെ ജീവിതം പറിച്ചുനടപ്പെട്ടതും കണ്ടു. മറ്റു തടവുകാരോടൊപ്പം താനും ബാബിലോൺ എന്ന് പേരുള്ള രാജ്യത്തേക്ക് തടവുകാരനായി നയിക്കപ്പെട്ടു — യെരുശലേമിന്റെ ആപേക്ഷിക സ്ഥിരതക്ക് നൂറുകണക്കിന് മൈലുകൾക്കും പ്രകാശവർഷങ്ങൾക്കും അപ്പുറമുള്ള ഒരു വിദേശ സംസ്കാരം. ഇന്ന് നാം ഇറാഖ് എന്നുവിളിക്കുന്ന പ്രദേശത്ത്, വളരെ വ്യത്യസ്തമായ മൂല്യങ്ങൾക്കും മുൻഗണനകൾക്കുമായി സമർപ്പിക്കപ്പെട്ട ഒരു ദേശത്തു തന്റെ വിശ്വാസത്തിൽ ജീവിക്കുക എന്ന വെല്ലുവിളി ദാനിയേൽ അനുഭവിച്ചറിഞ്ഞു.

ദാനിയേലും തന്റെ സുഹൃത്തുക്കളും ഈ പുതിയ ലോകത്തേയ്ക്ക് പ്രവേശിച്ചപ്പോൾ, തങ്ങളെ തടവിലാക്കിയ ശക്തരായവരുടെ വിശ്വാസങ്ങളിൽ തങ്ങൾക്ക് ബാധകമല്ലെങ്കിലും തങ്ങളുടെ വിശ്വാസങ്ങൾ ജീവിക്കുവാൻ നിശ്ചയിച്ചു. എന്നിട്ടും ഒരു ജാതീയ ലോകത്തിനു നടുവിൽ ദാനിയേൽ.

  • ഒരു സർക്കാർ നേതാവായി, നിയമിക്കപ്പെട്ട സ്ഥാനങ്ങളിൽ മൂന്നു രാജാക്കന്മാരുടെ കീഴിൽ സേവിച്ചു
  • ഒരു ചരിത്രകാരനായി, ദൈവം തന്റെ കാലയളവിൽ ചെയ്തകാര്യങ്ങൾ രേഖപ്പെടുത്തി;
  • ഒരു പ്രവാചകനായി, ഭാവി പ്രവചിക്കുന്നതിൽ ഏർപ്പെട്ടു, ഒപ്പം നേതാക്കന്മാരോട് സത്യം സംസാരിച്ചു.

ബൈബിളിലെ മറനീക്കിവരുന്ന നാടകത്തിൽ, അടിമസംസ്കാരത്തിലും വ്യക്തിപരമായ വിശ്വാസത്തിന്റെ ഒരു പഠനമാണ് ദാനിയേൽ

banner image

ദാനിയേലിന്റെ കഥ തുടങ്ങുമ്പോൾ, യഹൂദ പിടിക്കപ്പെടുകയും പതിവുപോലെ കച്ചവടം നിലയ്ക്കുകയും ചെയ്തു. പ്രവാചകനായ യിരെമ്യാവിന് കാരണം അറിയാമായിരുന്നു. 20 വർഷത്തിലേറെയായി അവൻ യഹൂദയിലെ ജനത്തോട് തങ്ങളുടെ ദൈവത്തിലേക്ക് മടങ്ങുവാൻ അപേക്ഷിക്കുകയായിരുന്നു. അവർ അത് നിരസിച്ചാൽ, ബാബേലുകാർ അവരെ പിടിക്കുകയും 70 വർഷം അടിമകളാക്കുകയും ചെയ്യുമെന്ന് അവൻ അവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു (യിരെമ്യാവ്‌ 25:1-11). യഹൂദ ഒരു ബധിരൻ ആയിത്തീരുകയും, ദാനിയേൽ ഇപ്പോൾ ഈ കടന്നുകയറ്റത്തിന് ദൃക്‌സാക്ഷിയായി അതിന്റെ ഉറക്കമുണർന്നപ്പോൾ എന്തുസംഭവിച്ചു എന്നും എഴുതുന്നു.

രാജാവിന്റെ പദ്ധതി (1:1-7)

യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽ രാജാവായ നെബൂഖദ്നേസർ യെരൂശലേമിലേക്കു വന്നു അതിനെ നിരോധിച്ചു. കർത്താവു യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതിനെയും അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ അവയെ ശിനാർദേശത്തു തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടു പോയി; ആ പാത്രങ്ങളെ അവൻ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വെച്ചു (വാക്യം 1-2)

ബാബേൽ രാജാവായ നെബൂഖദ്‌നേസർ ഏറ്റവും മികച്ചതും തിളക്കമുള്ളതുമായ കാര്യങ്ങൾ അടിമദേ ശമായ യഹൂദയിൽ നിന്ന് എടുത്ത് തന്റെ ദേശത്തിന്റെ പുരോഗതിക്ക് ഉപയോഗിക്കുവാൻ തീരുമാനിച്ചു. അടിമ യുവതികളെ തന്റെ സ്വന്ത സുഖത്തിനുവേണ്ടി ഉപയോഗിച്ച എസ്തേറിന്റെ പുസ്തകത്തിലെ അഹശ്വേരോസിനേക്കാൾ വിഭിന്നമായി നെബൂഖദ്‌നേസർ മിടുക്കന്മാരായ യുവാക്കളെ തന്റെ രാജ്യപുരോഗതിക്കായി തിരഞ്ഞെടുത്തു.

അനന്തരം രാജാവു തന്റെ ഷണ്ഡന്മാരിൽ പ്രധാനിയായ അശ്പെനാസിനോടു: യിസ്രായേൽമക്കളിൽ രാജസന്തതിയിലും കുലീനന്മാരിലും വെച്ചു അംഗഭംഗമില്ലാത്തവരും സുന്ദരന്മാരും സകലജ്ഞാനത്തിലും നിപുണന്മാരും അറിവിൽ സമർത്ഥന്മാരും (വാക്യം 3 -4 a).

അവൻ ബാബേലിനെ ശക്തമാക്കുവാൻ ഏറ്റവും മികച്ച മനസ്സും കഴിവുകളും ഉള്ളവരെ ഒരുമിച്ചുകൂട്ടി. ഈ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് ഉയർന്ന നിബന്ധനകളുണ്ടായിരുന്നു. അവൻ തിരഞ്ഞെടുത്തവരെ ശ്രദ്ധിച്ചാൽ

അംഗഭംഗമില്ലാത്തവരും സുന്ദരന്മാരും സകലജ്ഞാനത്തിലും നിപുണന്മാരും അറിവിൽ സമർത്ഥന്മാരും വിദ്യാപരിജ്ഞാനികളും രാജധാനിയിൽ പരിചരിപ്പാൻ യോഗ്യന്മാരും.(വാക്യം 4a).

അതൊരു മികച്ച പട്ടികയാണ്! അവരെല്ലാവരും സുന്ദരന്മാരും അംഗഭംഗമില്ലാത്തവരും അറിവിൽ നിപുണരും വിദ്യാപരിജ്ഞാനികളും ആയിരിക്കണം.

ഈ യുവാക്കൾ വളരെ ജ്ഞാനികളായി മാറുകയായിരുന്നു. 4b -7 വാക്യങ്ങൾ ശ്രദ്ധിക്കുക:

അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിപ്പാനും കല്പിച്ചു. രാജാവു അവർക്കു രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളർത്തീട്ടു അവർ രാജസന്നിധിയിൽ നിൽക്കേണം എന്നു കല്പിച്ചു. അവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവു, മീശായേൽ, അസർയ്യാവു എന്നീ യെഹൂദാപുത്രന്മാർ ഉണ്ടായിരുന്നു. ഷണ്ഡാധിപൻ അവർക്കു പേരിട്ടു; ദാനീയേലിന്നു അവർ ബേൽത്ത് ശസ്സർ എന്നും ഹനന്യവിന്നു ശദ്രക്ക് എന്നും മീശായേലിന്നു മേശക്ക് എന്നും അസർയ്യാവിന്നു അബേദ്-നെഗോ എന്നും പേരുവിളിച്ചു.

ഈ പദ്ധതി ചില സൂക്ഷ്മമായ വെല്ലുവിളികൾ അവതരിപ്പിച്ചു. അതേ, ഒരു പക്ഷെ അവർ ബാബേലിൽ ഉള്ള അടിമകളേക്കാൾ മികച്ചവരായിരിക്കാം, എന്നാൽ അവരുടെ സാഹചര്യം മറ്റുള്ളവർ നേരിടാത്ത വെല്ലുവിളികൾ ഉളവാക്കി. അത് പല രൂപത്തിൽ എത്തി:

പരിസ്ഥിതി. ഈ പ്രശ്നങ്ങളാണ് നമ്മുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതോ വെളിപ്പെടുത്തുന്നതോ. എന്നാൽ ഇവിടുത്തെ താക്കോൽ എന്തെന്നാൽ, സ്വാധീനിക്കപ്പെടാൻ സാധ്യതയുള്ള പ്രായത്തിൽ പരിചിതമല്ലാത്ത ഒരു അന്യ ദേശത്തു, ദാനിയേൽ തന്റെ പരിശുദ്ധി കാത്തു.

ജീവിതശൈലി. ഭക്ഷണക്രമത്തിലുള്ള “രാജാവിന്റെ പലഹാരങ്ങൾ” മോശമായിരുന്നില്ല. അവ ബാബേലിലെ വ്യാജദൈവങ്ങൾക്ക് അർപ്പിച്ചതും വേർതിരിച്ചിരുന്നവയുമാണ്. ആ ഭക്ഷണം കഴിക്കുകയെന്നാൽ ആ വിഗ്രഹങ്ങളെ അംഗീകരിക്കലായിരുന്നു.

രാജഭക്തി. രാജാവിന്റെ പദ്ധതി ഈ യുവാക്കളുടെ സർവ്വപ്രധാനമായതിന്റെ മേലുള്ള ഒരു പ്രഹരമായിരുന്നു അവൻ ആദ്യം ആഗ്രഹിച്ചത്. അവർ ബാബേലിലെ ജ്യോത്സ്യരുടെ അടുക്കൽ പഠിക്കുന്നതിലൂടെ അവരുടെ ചിന്താഗതി മാറ്റാമെന്നായിരുന്നു. രണ്ടാമത്തെ ലക്ഷ്യം അവരുടെ പേര് മാറ്റുന്നതിലൂടെ അവരുടെ ആരാധന മാറ്റുകയായിരുന്നു. അവർക്കെല്ലാവർക്കും ഇസ്രായേലിൻറെ ദൈവത്തെ പ്രകീർത്തിക്കുന്ന പേരുകളുണ്ടായിരുന്നു. പേരിലെ മാറ്റം ബാബേലിലെ ദൈവങ്ങളിലേക്ക് അവരുടെ ഭക്തി മാറ്റുന്നതിനെ പ്രകീർത്തിക്കാനായിരുന്നു.

എന്തായിരുന്നു നെബുഖദ്‌നേസറിന്റെ ലക്ഷ്യം? അവരുടെ ചിന്ത, ഭക്ഷണം, ആരാധന എന്നിവ മാറ്റുന്നതിലൂടെ അവരുടെ ജീവിതരീതി മാറ്റം എന്ന് അവൻ ആഗ്രഹിച്ചു. അവർ എങ്ങനെയാണ് ഈ വ്യക്തിത്വപരിശോധനയോട് പ്രതികരിക്കുക?

ദാനിയേലിന്റെ പ്രതികരണം (1:8-14)

എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു, തനിക്കു അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു.

രാജാവിന്റെ ഭക്ഷണം കഴിക്കുക എന്നത് ഒരു ധാർമ്മികതയുടെ പ്രശ്നം ഉയർത്തുന്നതാണ് ദാനിയേലിന് തോന്നി. സങ്കീർത്തനം 119 ൽ ദാവീദ് രാജാവ് പറയുന്നതായി നാം കാണുന്ന കാര്യങ്ങളോട് ഈ ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സാമ്യതയുള്ളതായി താൻ കണ്ടു. “ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു” (വാക്യം 11).

ദാനിയേൽ എന്താണ് കണ്ടത്? ഒന്നാമതായി രാജാവിന്റെ ഭക്ഷണം നയമാനുസൃതമല്ലായിരുന്നു- യിസ്രേലിലെ പാചകവിധികൾപ്രകാരം ഉള്ളതല്ലായിരുന്നു. എന്നിരുന്നാലും, പ്രവാസജീവിതം, യഹൂദ യുവാക്കൾക്ക് ഇസ്രായേലിലെ തോറയും ക്ഷേത്രാധിഷ്ഠിത നിയമങ്ങളും പാലിക്കുന്നത് അസാധ്യമാക്കി. ഒരുപക്ഷേ ദാനിയേലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രശ്‌നമായത് തന്റെ ജീവിതത്തിന്റെ മറ്റ് മേഖലകളിൽ കാണിക്കുന്ന ഒരു മാതൃകയായിരുന്നു. ബാബേലിലെ ദൈവങ്ങളെ ബഹുമാനിക്കുന്ന ഒന്നും ചെയ്യാൻ അവൻ ആഗ്രഹിച്ചില്ല. വിഗ്രഹങ്ങൾക്ക് അർപ്പിക്കുന്ന ഭക്ഷണവും വീഞ്ഞും ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നത് ഒരുപക്ഷേ വചനത്തിന്റെയും തന്റെ ദൈവത്തിന്റെ ബഹുമാനത്തിന്റെ ലംഘനമായും ദാനിയേൽ കണ്ടു.

“ബാബേലിൽ ആയിരിക്കുമ്പോൾ ബാബിലോണിയർ ചെയ്യുന്നതുപോലെ ചെയ്യുക” എന്ന ഒഴുക്കിനൊപ്പം പോകുക എന്നതായിരിക്കും എളുപ്പവഴി. എന്നാൽ ദാനിയേലിന്റെ ലക്ഷ്യം അവന്റെ ചുറ്റുപാടുകൾക്കിടയിലും അനുസരണമായിരുന്നു.

ദാനിയേലും സുഹൃത്തുക്കളും മറ്റു ബന്ദികൾ പ്രത്യക്ഷത്തിൽ സ്വീകരിക്കാത്ത ഒരു നിലപാട് സ്വീകരിച്ചു. ദാനിയേൽ “തന്റെ ഹൃദയത്തിൽ ഉദ്ദേശിച്ചത്” ശ്രദ്ധിക്കുക. ഇതാണ് പ്രധാന മനോഭാവം. ശുദ്ധതയാണ് മുൻഗണനയെങ്കിൽ, നിങ്ങൾക്ക് ദൈവത്തെ അനുസരിക്കാനുള്ള ആഗ്രഹവും ആ ആഗ്രഹത്തിൽ പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയും ഉണ്ടായിരിക്കണം. ദാനിയേലിന് വ്യത്യസ്തമായ സാധ്യകൾ ഉണ്ടായിരുന്നു, എന്നാൽ അവൻ തന്റെ ദൈവത്തോട് വിശ്വസ്തനായിരിക്കാൻ തീരുമാനിച്ചു. ദൈവത്തോട് പ്രതിബദ്ധതയുള്ള ജീവിതം ആരംഭിക്കുന്നത് ഹൃദയത്തിന്റെ ലക്ഷ്യത്തോടെയാണ്, 3 വർഷത്തെ പരിശീലന കാലയളവിന്റെ തുടക്കം മുതൽ തന്നെ അവൻ ഈ വിഷയത്തിൽ പരീക്ഷിക്കപ്പെട്ടു.

ദൈവം ദാനീയേലിന്നു ഷണ്ഡാധിപന്റെ മുമ്പിൽ ദയയും കരുണയും ലഭിപ്പാൻ ഇടവരുത്തി. ഷണ്ഡാധിപൻ ദാനീയേലിനോടു: നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടേതിനോടു ഒത്തുനോക്കിയാൽ മെലിഞ്ഞുകാണുന്നതു എന്തിന്നു? അങ്ങനെയായാൽ നിങ്ങൾ രാജസന്നിധിയിൽ എന്റെ തലെക്കു അപകടം വരുത്തും എന്നു പറഞ്ഞു (വാക്യം 9,10).

ഈ ധർമ്മസങ്കടത്തെ അഭിമുഖീകരിച്ച ദാനിയേൽ നയതന്ത്രം ഉപയോഗിക്കുകയും ശരിയായ മനസ്സാക്ഷി കാണിക്കുകയും ചെയ്തു. ഇവിടെയും, ഈ നിമിഷത്തിനുള്ള തയ്യാറെടുപ്പിലാണ് നാം ദൈവത്തിന്റെ പ്രവൃത്തി കാണുന്നത്. ദാനിയേൽ തന്റെ നിലപാട് സ്വീകരിച്ചു-ദൈവം ഷണ്ഡാധിപന്റെ പ്രീതി നൽകി. അപ്പോൾ ദാനിയേൽ തന്റെ ചുമതലക്കാരനായ കാര്യസ്ഥനോട് പറഞ്ഞു:

പിന്നീട് ദാനിയേൽ തനിക്ക് മേൽവിചാരകനാക്കിയ കാര്യസ്ഥനോട് പറഞ്ഞു

അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവർ ഞങ്ങൾക്കു തിന്മാൻ ശാകപദാർത്ഥവും കുടിപ്പാൻ പച്ചവെള്ളവും തന്നു നോക്കട്ടെ. അതിന്റെ ശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തു നോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. അവൻ ഈ കാര്യത്തിൽ അവരുടെ അപേക്ഷ കേട്ടു പത്തു ദിവസം അവരെ പരീക്ഷിച്ചു. (വാക്യം 12-14)

ദാനിയേൽ കാര്യസ്ഥന്റെ അടുത്ത് ചെന്ന് ശാകപതാർത്ഥങ്ങളുടെ 10 ദിവസത്തെ പരീക്ഷണ ഭക്ഷണരീതി ആവശ്യപ്പെട്ടു. ഞാൻ ഒരു ചിക്കൻ ബിരിയാണി പോലുള്ള ഭക്ഷണപ്രിയനാണ്, അതിനാൽ ഇത് എനിക്ക് അത്ര ആകർഷകമല്ല. പത്ത് ദിവസത്തെ പച്ചക്കറി? എനിക്കു വേണ്ടിയല്ല. എന്നിരുന്നാലും, അതിനപ്പുറം, ഈ പരിശോധനയ്ക്ക് പോഷകാഹാര നിയമങ്ങളുടെ ഒരുതരം നിർത്തിവയ്ക്കൽ ആവശ്യമാണ്. 10 ദിവസത്തിനുള്ളിൽ എങ്ങനെയാണ് ശ്രദ്ധേയമായ വ്യത്യാസമുണ്ടാകുന്നത്? വരാനിരിക്കുന്ന വിശ്വാസത്തിന്റെ വലിയ പരീക്ഷണങ്ങൾക്കായി ദാനിയേലിനെ ഒരുക്കുന്ന വിശ്വാസത്തിന്റെ ഒരു ചെറിയ പരീക്ഷണമായിരുന്നു അത്.

ദൈവത്തിന്റെ വിടുതൽ (1:15-20)

ഇസ്രായേൽ മറന്നുപോയ കാര്യങ്ങൾ ദാനിയേലിനും അവന്റെ സുഹൃത്തുക്കൾക്കും അറിയാമായിരുന്നുവെന്ന് പരിശോധന തെളിയിച്ചു, ദൈവം അനുസരണത്തെ അനുഗ്രഹിക്കുന്നു.

പത്തു ദിവസം കഴിഞ്ഞശേഷം അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതും അവർ മാംസപുഷ്ടിയുള്ളവരും എന്നു കണ്ടു. അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവർക്കു ശാകപദാർത്ഥം കൊടുത്തു. (വാ. 15-16).

ദാനിയേലും അവന്റെ സുഹൃത്തുക്കളും മറ്റുള്ളവരെക്കാൾ നന്നായി വന്നത് ദൈവം അവർക്കുവേണ്ടി പ്രവർത്തിച്ചതുകൊണ്ടാണ്. തൽഫലമായി, ഭക്ഷണക്രമം തുടരാൻ അനുവദിച്ചു (എന്നിരുന്നാലും, അത് ഒരു പ്രതിഫലത്തേക്കാൾ കൂടുതൽ ശിക്ഷയായിരിക്കും). ദൈവവചനത്തോടുള്ള അനുസരണത്തിൽ നിന്ന് ഒഴുകുന്ന ഒരു ശുദ്ധതയിൽ സമർപ്പിതമായിരുന്നതിനാൽ ദാനിയേലിന്റെ ജീവിതം ഉറച്ചുനിന്നു, ബുദ്ധിമുട്ടുള്ള ഒരു സംസ്കാരത്തിൽ ജീവിക്കാൻ അത് അവന് ഒരു അടിത്തറ നൽകി.

ഈ നാലു ബാലന്മാർക്കോ ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നീപുണതയും സമാർത്ഥ്യവും കൊടുത്തു; ദാനീയേൽ സകലദർശനങ്ങളെയും സ്വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു. അവരെ സന്നിധിയിൽ കൊണ്ടുവരുവാൻ രാജാവു കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോൾ ഷണ്ഡാധിപൻ അവരെ നെബൂഖദ് നേസരിന്റെ സന്നിധിയിൽ കൊണ്ടുചെന്നു. രാജാവു അവരോടു സംസാരിച്ചാറെ അവരിൽ എല്ലാവരിലും വെച്ചു ദാനീയേൽ, ഹനന്യാവു, മീശായേൽ, അസർയ്യാവു എന്നിവർക്കു തുല്യമായി ഒരുത്തനെയും കണ്ടില്ല; അവർ രാജസന്നിധിയിൽ ശുശ്രൂഷെക്കു നിന്നു.(വാക്യം .17-19).

20-ാം വാക്യത്തിൽ, ദാനിയേലും അവന്റെ സുഹൃത്തുക്കളും ബാബേലിലെ എല്ലാ പണ്ഡിതന്മാരേക്കാളും “പത്തിരട്ടി മികച്ചവരായി” പ്രഖ്യാപിക്കപ്പെട്ടതിനാൽ ദൈവത്തിന്റെ അനുഗ്രഹം സ്ഥിരീകരിക്കപ്പെട്ടു.

അവരുടെ പരിശീലനത്തിനൊടുവിൽ ദാനിയേലിന് 20 വയസ്സിൽ കൂടുതൽ ഒട്ടുമുണ്ടായിരിക്കില്ല. ഇതിനർത്ഥം, അവനെയും മറ്റ് യുവാക്കളെയും തുടക്കത്തിൽ പരീക്ഷിക്കുമ്പോൾ അവന് 16 അല്ലെങ്കിൽ 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ചെറുപ്രായത്തിൽത്തന്നെ, ദാനിയേൽ സേവനത്തിനായി വേർതിരിക്കുകയും പുരാതന ലോകത്തിലെ ശക്തമായ ഒരു പുറജാതീയ ഭരണത്തിൽ വ്യത്യസ്തമായ ഒരു ജീവിതം ജീവിക്കുകയും ചെയ്തു.

banner image

നിപ്പറയുന്ന സാഹചര്യങ്ങൾ പരിഗണിക്കുക. അവർക്കെല്ലാം പൊതുവായുള്ളത് എന്താണ്?

 

  • ഒരു ലോകകപ്പ് ക്രിക്കറ്റ് ടീമിന് വേണ്ടി ഒരു ബാറ്റ്സ്മാൻ സ്കോർ നേടുന്നതിന് ഒരു പന്ത് മാത്രം;
  • ബുദ്ധിമുട്ടുള്ള ഹൃദയ-ബൈപാസ് നടപടിക്രമത്തിനിടയിൽ ഒരു ശസ്ത്രക്രിയാ വിദഗ്ധൻ;
  • ഒരു എയർലൈൻ പൈലറ്റ് രണ്ട് എഞ്ചിനുകൾ പ്രവർത്തനരഹിതമായ ഒരു ജെറ്റ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നു.

ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെല്ലാം വലിയ സമ്മർദത്തിന്റെയും സൂക്ഷ്മപരിശോധനയുടെയും നിമിഷങ്ങളിൽ ഒരു വ്യക്തി ഏറ്റവും ഉയർന്ന തലത്തിലുള്ള കഴിവ് പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. കഥ തുടരുമ്പോൾ ഇവിടെയാണ് ദാനിയേലിനെയും അവന്റെ സുഹൃത്തുക്കളെയും ഞങ്ങൾ കണ്ടെത്തുന്നത്. ദൈവത്തിലുള്ള ആഴമായ വിശ്വാസത്തോടെ അവർ സമ്മർദ്ദത്തെ മറികടക്കും.

അരങ്ങ്‌ സജ്ജീകരിച്ചിരിക്കുന്നു (2:1-13)

നെബൂഖദ്നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ് നേസർ സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന്നു ഉറക്കമില്ലാതെയായി. (വാക്യം 1).

ഈ വാക്യം ഷേക്സ്പിയറുടെ ഹെൻറി നാലാമനിലെ ഒരു വരിയെ പ്രതിനിധീകരിക്കുന്നു: “കിരീടം ധരിക്കുന്ന തല അസ്വസ്ഥമാണ്.” നെബൂഖദ്‌നേസറിന്റെ ഉറക്കം സ്വപ്നങ്ങളാൽ നഷ്ടമായി. എന്നാൽ, ഒരു പ്രത്യേക സ്വപ്നം മാത്രമായിരുന്നു അദ്ദേഹത്തെ ആശങ്കയിലാക്കിയത്. ഒരു എഴുത്തുകാരൻ പറഞ്ഞതുപോലെ, പകലിലെ വിചാരങ്ങൾ രാത്രിയിലെ വിചാരങ്ങളായി മാറി, രാജാവ് പ്രക്ഷുബ്ധനായി ഉണർന്നു തന്റെ ഉപദേശകരെ വിളിച്ചു. (ദാനിയേലിനെയും സുഹൃത്തുക്കളെയും വിളിച്ചില്ല, അത് സൂചിപ്പിക്കുന്നത് അവർ അപ്പോഴും പരിശീലനത്തിലായിരുന്നു എന്നാണ്.) രാജാവ് ആരെയാണ് വിളിച്ചത്? വാക്യം 2 നമ്മോട് പറയുന്നു: “മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും.”

“മന്ത്രവാദികൾ” മതപരമായ എഴുത്തുകാരോ പണ്ഡിതന്മാരോ ആയിരുന്നു. “ജ്യോത്സ്യന്മാർ” മന്ത്രവാദികളും മതപുരോഹിതന്മാരുമായിരുന്നു. “മന്ത്രവാദികൾ” മന്ത്രവാദത്തിൽ ഏർപ്പെടുകയും ഔഷധസസ്യങ്ങളും കഷായങ്ങളും വിൽക്കുകയും ചെയ്തു. “കൽദയരും” രാജാവിന്റെ ജ്ഞാനികളായിരുന്നു.

ഒരിക്കൽ അവരെല്ലാവരും രാജാവിന്റെ മുമ്പാകെ ഒത്തുകൂടിയപ്പോൾ, ഈ ജ്ഞാനികൾ അവർ എത്രമാത്രം കുഴപ്പത്തിലാണെന്ന് കാണിക്കുന്ന ഒരു സംഭാഷണം നടന്നു. 3-9 വാക്യങ്ങളിൽ നടക്കുന്ന സംഭാഷണം കാണുക:

രാജാവു അവരോടു: ഞാൻ ഒരു സ്വപ്നംകണ്ടു; സ്വപ്നം ഓർക്കാഞ്ഞിട്ടു എന്റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു. അതിന്നു കല്ദയർ അരാമ്യഭാഷയിൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർത്ഥം ബോധിപ്പിക്കാം എന്നുണർത്തിച്ചു. രാജാവു കല്ദയരോടു ഉത്തരം അരുളിയതു: വിധി കല്പിച്ചു പോയി; സ്വപ്നവും അർത്ഥവും അറിയിക്കാഞ്ഞാൽ നിങ്ങളെ കഷണംകഷണമായി ശകലിക്കയും വീടുകളെ കുപ്പക്കുന്നാക്കുകയും ചെയ്യും, സ്വപ്നവും അർത്ഥവും അറിയിച്ചാലോ നിങ്ങൾക്കു സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ടു സ്വപ്നവും അർത്ഥവും അറിയിപ്പിൻ. അവർ പിന്നെയും: രാജാവു സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർത്ഥം ബോധിപ്പിക്കാം എന്നു ഉണർത്തിച്ചു. അതിന്നു രാജാവു മറുപടി കല്പിച്ചതു: വിധികല്പിച്ചുപോയി എന്നു കണ്ടിട്ടു നിങ്ങൾ കാലതാമസം വരുത്തുവാൻ നോക്കുന്നു എന്നു എനിക്കു മനസ്സിലായി. നിങ്ങൾ സ്വപ്നം അറിയിക്കാഞ്ഞാൽ നിങ്ങൾക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിൻ; എന്നാൽ അർത്ഥവും അറിയിപ്പാൻ നിങ്ങൾക്കു കഴിയും എന്നു എനിക്കു ബോധ്യമാകും.

10-13 വാക്യങ്ങളിലെ അവരുടെ ദയയ്‌ക്കുള്ള അപേക്ഷ, അവർ ഉൾപ്പെട്ട അപകടത്തിന്റെ ഗൗരവം വെളിപ്പെടുത്തി:

കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവിന്റെ കാര്യം അറിയിപ്പാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല. രാജാവു ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അതു അറിയിപ്പാൻ ജഡവാസമില്ലാത്ത ദേവന്മാർക്കല്ലാതെ മറ്റാർക്കും കഴികയില്ല. ഇതു ഹേതുവായിട്ടു രാജാവു കോപിച്ചു അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മരെയും നശിപ്പിപ്പാൻ കല്പന കൊടുത്തു. അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീർപ്പു പുറപ്പെട്ടു; അവർ ദാനീയേലിനെയും കൂട്ടുകാരെയും കൂടെ കൊല്ലുവാൻ അന്വേഷിച്ചു.

തന്റെ സ്വപ്നം വ്യാഖ്യാനിക്കാനുള്ള തൻറെ അഭ്യർത്ഥന ന്യായമല്ലെന്ന് കൽദയർ രാജാവിനോട് പറഞ്ഞപ്പോൾ, ദൈവങ്ങൾക്ക് മാത്രമേ അത്തരമൊരു കാര്യം ചെയ്യാൻ കഴിയൂ, അവർ അറിയാതെ തന്നെ ദാനിയേലിന്റെ ദൈവത്തിന് അത് ചെയ്യാൻ വേദിയൊരുക്കി!

തങ്ങളുടെ കഴിവില്ലായ്മ സമ്മതിച്ചപ്പോൾ, നെബൂഖദ്‌നേസർ പൊട്ടിത്തെറിച്ചു. അവൻ വളരെ രോഷാകുലനായി, ദാനിയേലും പരിശീലനത്തിലുള്ള യുവാക്കളും ഉൾപ്പെടെയുള്ള എല്ലാ ജ്ഞാനികളെയും വധിക്കാൻ ഉത്തരവിട്ടു. തൽഫലമായി, ദാനിയേലും അവന്റെ സുഹൃത്തുക്കളും തടവിലായി.

സമർപ്പണമുള്ള ഹൃദയങ്ങൾ (2:14-23)

ബാബേലിലെ എല്ലാ വിദ്വാന്മാരെയും കൊല്ലാൻ രാജാവിന്റെ കാവൽക്കാരനായ അർയ്യോക്കിനെ അയച്ചു. എന്നാൽ അവൻ ദാനിയേലിനെ സമീപിച്ചപ്പോൾ ദാനിയേലിന് അവനോട് “ബുദ്ധിയോടും വിവേകത്തോടും” സംസാരിക്കാൻ കഴിഞ്ഞു (വാക്യം 14). ദാനിയേൽ ഒരു വിശദീകരണം ചോദിച്ചു, അർയ്യോക്ക് സങ്കടകരമായ കഥ മുഴുവൻ അവനോട് പറഞ്ഞു. അവസരം പരമാവധി പ്രയോജനപ്പെടുത്തി,

ദാനീയേൽ അകത്തു ചെന്നു രാജാവിനോടു തനിക്കു സമയം തരേണം എന്നും താൻ രാജാവിനോടു അർത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു (വാക്യം 16).

അടിസ്ഥാനപരമായി, ദാനിയേൽ പറഞ്ഞു, “എനിക്ക് സമയം തരൂ, രാജാവിന് ഉത്തരം ഞാൻ ഉറപ്പുനൽകുന്നു.” മറ്റുള്ളവരുടെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇത് ഒരു വലിയ വാഗ്ദാനമായിരുന്നു.

പിന്നെ ദാനീയേൽ വീട്ടിൽ ചെന്നു, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന്നു ഈ രഹസ്യത്തെക്കുറിച്ചു സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാൻ തക്കവണ്ണം കൂട്ടുകാരനായ ഹനന്യാവോടും മീശായേലിനോടും അസർയ്യാവോടും കാര്യം അറിയിച്ചു. (വാക്യം.17-18).

ദാനിയേൽ തന്റെ ഹൃദയഭാരം സുഹൃത്തുക്കളുമായി പങ്കുവെച്ചു, അവർ ഒരുമിച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. അവർ “സ്വർഗ്ഗസ്തനായ ദൈവത്തോട് കരുണ തേടാൻ” തുടങ്ങി.

ഇത് അവരുടെ ആത്മീയ ആത്മവിശ്വാസത്തിന്റെ ശക്തമായ പ്രകടനമായിരുന്നു. ദൈവം തന്റെ കരുണയാൽ ഇതിലിടപെട്ട് ആസൂത്രണം ചെയ്ത വധശിക്ഷയിൽ നിന്ന് തങ്ങളെ രക്ഷിക്കണമെന്ന് അവർ ആഗ്രഹിച്ചു.

അങ്ങനെ ആ രഹസ്യം ദാനീയേലിന്നു രാത്രിദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചുപറഞ്ഞതു: ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ. അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു. അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു. എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോടു അപേക്ഷിച്ചതു ഇപ്പോൾ എന്നെ അറിയിച്ചു രാജാവിന്റെ കാര്യം ഞങ്ങൾക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാൻ നിന്നെ വാഴ്ത്തി സ്തുതിക്കുന്നു (വാക്യം 19-23).

അവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കെ, രാജാവിന്റെ സ്വപ്നത്തിന്റെ രഹസ്യം ദൈവം ദാനിയേലിന് വെളിപ്പെടുത്തി. പ്രാർത്ഥനയ്ക്കുള്ള ഈ ഉത്തരത്തിന്റെ വസ്തുതാപരമായ പ്രസ്താവന 19-ാം വാക്യത്തിൽ ശ്രദ്ധിക്കുക. ഇതൊരു വലിയ അത്ഭുതമായിരുന്നില്ല! തന്നെ വരിഞ്ഞുമുറുക്കുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും, ദാനിയേലിന്റെ ആദ്യ പ്രതികരണം ആശ്വാസം നേടാനോ തന്റെ അറിവ് സ്വന്തം നേട്ടത്തിനായി ഉപയോഗിക്കാനോ ആയിരുന്നില്ല. മറിച്ച്, അത് ആരാധിക്കാനായിരുന്നു. ആ ആരാധനയുടെ കേന്ദ്രബിന്ദു ശക്തിയുടെയും കരുതലിന്റെയും ദൈവമായിരുന്നു. എത്ര വലിയ സ്തുതിയാണ് നൽകിയത്:

  • “ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടട്ടെ”, അത് അവന്റെ സ്വഭാവത്തിന്റെ പ്രതീകമാണ്;
  • “ജ്ഞാനവും ബലവും അവന്നുള്ളതല്ലോ,” ദാനിയേലിന്റേതല്ല;
  • “അവൻ സമയങ്ങളെയും കാലങ്ങളെയും മാറ്റുന്നു,” ജീവിതത്തിന്റെ മുഴുവൻ നിയന്ത്രണവും സൂചിപ്പിക്കുന്നു;
  • “അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വഴിക്കുകയും ചെയ്യുന്നു,” കാരണം ദൈവം രാജ്യങ്ങളുടെ മേൽ പരമാധികാരിയാണ്;
  • അവൻ ജ്ഞാനം നൽകുന്നു . . .അറിവും, യാക്കോബ് 1:5-ൽ വാഗ്‌ദാനം ചെയ്‌തിരിക്കുന്നതുപോലെ;
  • ഈ സ്വപ്നം ഉൾപ്പെടെ “അഗാധവും ഗൂഢവുമായതു അവൻ വെളിപ്പെടുത്തുന്നു”;
  • അവൻ ഇരുട്ടിൽ ഉള്ളതു അറിയുന്നു, വെളിച്ചം അവനോടുകൂടി വസിക്കുന്നു.”

തന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകിയതിന് ദാനിയേൽ ദൈവത്തിന് എല്ലാ സ്തുതിയും നൽകി (വാക്യം 23). ആരാധനയുടെ എത്ര അത്ഭുതകരമായ പ്രകടനമാണത്! തന്റെ ജീവൻ രക്ഷിച്ചതിന് ദാനിയേൽ ദൈവത്തിന് നന്ദി പറയുന്നത് അനുചിതമായിരിക്കുമോ? തീർച്ചയായും അല്ല. എന്നാൽ ഈ അത്ഭുതകരമായ വിടുതൽ പോലും അത് നിർവഹിച്ച ദൈവത്തിന്റെ വിസ്മയത്തിന് മുൻപിൽ ദാനിയേലിന്റെ മനസ്സിൽ രണ്ടാമതായി കാണപ്പെടുന്നു.

ദാനിയേലിന്റെ പ്രതികരണം, നാമെല്ലാവരും നമ്മുടെ സ്വന്തം ശ്രദ്ധ എവിടെയായിരിക്കുമെന്ന് അറിയാൻ നമ്മുടെ ഹൃദയം പരിശോധിക്കാൻ ഇടയാക്കണം:

  • അനുഗ്രഹീക്കുന്നവനിലോ, അതോ അനുഗ്രഹങ്ങളെക്കുറിച്ചോ?
  • ജോലിയുടെ നാഥനെക്കുറിച്ചോ, അതോ ജോലിയെക്കുറിച്ചോ?
  • പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്ന ദൈവത്തിലോ, അതോ ഉത്തരത്തിലോ? നമ്മുടെ ലക്ഷ്യം നഷ്ടപ്പെടുവാൻ എളുപ്പമാണ്.

ദൈവത്തിൽ വിശ്വാസം അർപ്പിക്കുവാൻ നാം പരാജയപ്പെടുമ്പോൾ, നമ്മുടെ ശ്രദ്ധ നഷ്ടപ്പെടുവാൻ എളുപ്പമാണ്.

നമ്മുടെ കാഴ്ചപ്പാടുകൾ മങ്ങുന്നു, കാടിനെക്കാൾ മരങ്ങളെയാണ് നാം കാണുന്നത്. എന്നിട്ടും ജീവനും മരണവും സമ്മർദ്ദത്തിലായ ഒരു കാലത്തും ദാനിയേലിന്റെ ലക്ഷ്യം വ്യക്തമായിരുന്നു. അവന്റെ ഹൃദയം അവന്റെ ദൈവത്തിൽ ബന്ധിച്ചിരിക്കുകയായിരുന്നു, സമ്മർദത്തിന് വഴങ്ങി വാടിപ്പോകുന്നതിനുപകരം പ്രവർത്തിക്കാൻ ദൈവം അവനെ പ്രാപ്തനാക്കി.

വെളിപ്പെടുത്തിയ രഹസ്യം (2:24-30)

ദൈവം വഴി ഒരുക്കുമെന്ന ആത്മവിശ്വാസത്തിൽ ദാനിയേൽ മുന്നോട്ടു നീങ്ങി.

“അതുകൊണ്ടു ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നിശിപ്പിപ്പാൻ രാജാവു നിയോഗിച്ചിരുന്ന അർയ്യോക്കിന്റെ അടുക്കൽ ചെന്നു അവനോടു: ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുതു; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകേണം; ഞാൻ രാജാവിനെ അർത്ഥം ബോധിപ്പിക്കാം എന്നു പറഞ്ഞു. അർയ്യോക്ക് ദാനീയേലിനെ വേഗം രാജസന്നിധിയിൽ കൊണ്ടുചെന്നു: രാജാവിനെ അർത്ഥം ബോധിപ്പിക്കേണ്ടതിന്നു യെഹൂദാപ്രവാസികളിൽ ഒരുത്തനെ ഞാൻ കണ്ടെത്തിയിരിക്കുന്നു എന്നു ഉണർത്തിച്ചു” (വാ. 24-25).

ദാനിയേൽ അർയ്യോക്കിന്റെ അടുത്തേക്ക് പോയി, ഉത്തരം കണ്ടെത്തിയതായി രാജാവിനെ അറിയിച്ചു. ദാനിയേൽ രാജാവിന്റെ മുമ്പാകെ നിൽക്കുമ്പോൾ (പ്രത്യക്ഷമായും ആദ്യമായി, ഇപ്പോഴും കൗമാരപ്രായത്തിൽ), രാജാവ് ശക്തമായ ഒരു ചോദ്യം ചോദിച്ചു:

ഞാൻ കണ്ട സ്വപ്നവും അർത്ഥവും അറിയിപ്പാൻ നിനക്കു കഴിയുമോ? (വാ.26).

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മറ്റ് ജ്ഞാനികൾ പരാജയപ്പെട്ടിടത്ത് ദാനിയേലിന് വിജയിക്കാൻ കഴിഞ്ഞോ? പിൻവരുന്ന വാക്യങ്ങൾ കാണിക്കുന്നതുപോലെ, ഉത്തരം തീർച്ചയായും അതെ എന്നായിരുന്നു. ദാനിയേൽ രാജാവിന് ഉത്തരം നൽകിക്കൊണ്ട് പറഞ്ഞു:

“രാജാവു ചോദിച്ച ഗുപ്തകാര്യം വിദ്വാന്മാർക്കും ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിപ്പാൻ കഴിയുന്നതല്ല. എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു; അവൻ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസർ രാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ആവിതു: രാജാവേ, ഇനിമേൽ സംഭവിപ്പാനിരിക്കുന്നതു എന്തെന്നുള്ള വിചാരം പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായി; രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ സംഭവിപ്പാനിരിക്കുന്നതു അറിയിച്ചുമിരിക്കുന്നു. എനിക്കോ ജീവനോടിരിക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല, രാജാവിനോടു അർത്ഥം ബോധിപ്പിക്കേണ്ടതിന്നും തിരുമനസ്സിലെ വിചാരം തിരുമനസ്സുകൊണ്ടു അറിയേണ്ടതിന്നും അത്രേ ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നതു. (വാ. 27- 30).

ഇത് കപട വിനയമായിരുന്നില്ല. ഈ സംഭവത്തിൽ തന്റെ പങ്കിനെപ്പറ്റിയുള്ള സത്യസന്ധമായ മനസ്സിലാക്കലായിരുന്നു. ഈ യുവാവിന് പ്രശ്നങ്ങൾ വ്യക്തമായിരുന്നു -അത് ദൈവത്തെക്കുറിച്ചായിരുന്നു, ദാനിയേലിനെക്കുറിച്ചായിരുന്നില്ല. അവന്റെ പ്രവൃത്തികൾ അവനു തോന്നിയ വിശ്വാസത്തെ വെളിപ്പെടുത്തി.

പ്രയോഗം

31-45 വാക്യങ്ങളിൽ ദാനിയേൽ സ്വപ്നവും അതിന്റെ വ്യാഖ്യാനവും കൃത്യമായി പറയും, എന്നാൽ പ്രധാന ഫലം 46-47 വാക്യങ്ങളിലാണ് – ദാനിയേലിന്റെ ദൈവത്തിന്റെ മഹത്വത്തിന്റെ പ്രഖ്യാപനം.

ജീവിതത്തിലും, കാലാവസ്ഥ പോലെ, ഉയർന്ന മർദ്ദമോ താഴ്ന്ന മർദ്ദമോ ഉള്ള സമയങ്ങളുണ്ട് – എന്നാൽ സമ്മർദ്ദമില്ലാത്ത സമയങ്ങളില്ല. ഈ മാറുന്ന കാലത്ത് നമ്മുടെ തിരഞ്ഞെടുപ്പുകൾ നമ്മളെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയുന്നു.

സമ്മർദ്ദ സമയങ്ങളിൽ നമ്മുടെ ശ്രദ്ധ എവിടെയാണ്? എന്തു വിലകൊടുത്തും നമ്മെത്തന്നെ സംരക്ഷിക്കാൻ നാം ധൃതിപ്പെടുന്നുണ്ടോ? ഈ പ്രക്രിയയിൽ മറ്റുള്ളവരെ ദ്രോഹിക്കുന്ന നിരാശാജനകമായ കാര്യങ്ങൾ നാം ചെയ്യുന്നുണ്ടോ? അതോ നമ്മുടെ പ്രവൃത്തികൾ നമ്മുടെ ദൈവത്തെ എങ്ങനെ പ്രതിഫലിപ്പിക്കും എന്നതിനെക്കുറിച്ച് നാം കൂടുതൽ ഉത്കണ്ഠാകുലരാണോ?

നിങ്ങൾ ചിന്തയിലാണ്ട നിമിഷങ്ങളിൽ, നിങ്ങളുടെ ജീവിതത്തിൽ അവന്റെ സാന്നിധ്യം പ്രകടിപ്പിക്കാൻ ദൈവത്തോട് ആവശ്യപ്പെടുക. ദൈവത്തിന്റെ നിത്യമായ ഉദ്ദേശ്യങ്ങളോടും ബഹുമാനത്തോടും അണിചേരാൻ ഈ നിമിഷങ്ങൾ ഉപയോഗിക്കുക.

banner image

60-കളിൽ പ്രായപൂർത്തിയാകുന്നത് “ഉന്മേഷദായകമായ പദവി” ആയിരുന്നുവെന്ന് ഓസ് ഗിന്നസ് ദി കോളിൽ എഴുതുന്നു. ആർക്കും ഒന്നും നിസ്സാരമായി എടുക്കാൻ കഴിഞ്ഞില്ല. ചിന്തിക്കുന്ന ആളുകൾക്ക്, എല്ലാം വെല്ലുവിളിക്കുകയും ആദ്യ ചതുരത്തിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തു. ഗിന്നസ് തുടരുന്നു:

നാം എന്താണ്, എന്തുകൊണ്ടാണ് വിശ്വസിച്ചതെന്നു അറിയുന്നതിനേക്കാൾ ഈ വെല്ലുവിളി വ്യക്തമല്ല.

. . . ദശാബ്ദത്തിലെ എബിസി (അല്ലെങ്കിൽ “ക്രിസ്ത്യാനിറ്റി ബട്ട് നത്തിങ്”) മാനസികാവസ്ഥ പലപ്പോഴും അർത്ഥമാക്കുന്നത് ഏതൊരു മതവും അത് ക്രിസ്ത്യാനിത്വമോ, യാഥാസ്ഥിതികമോ പരമ്പരാഗതമോ അല്ലാത്തിടത്തോളം കാലം പുതുമയുള്ളതും പ്രസക്തവും ആവേശകരവുമാണ് (p.145).

ഒരു പുതിയ രാജാവ് (5:1-4)

ദാനിയേൽ 5-ൽ നോക്കുമ്പോൾ, എല്ലാറ്റിനെയും വെല്ലുവിളിച്ച ഒരു മനുഷ്യനെ നാം കാണുന്നു-പ്രത്യേകിച്ച് വർഷങ്ങൾക്കുമുമ്പ് നെബൂഖദ്‌നേസർ മടങ്ങിച്ചെന്ന ദൈവത്തെ (4:34-37). വർഷം 538 BC ആണ്, നെബൂഖദ്‌നേസറിന്റെ മരണത്തിന് 23 വർഷം കഴിഞ്ഞ്. പുതിയ രാജാവ് നെബൂഖദ്‌നേസറിന്റെ ചെറുമകനായ ബേൽശസ്സർ ആണ്—സത്യദൈവത്തെയല്ലാതെ മറ്റേതൊരു ദൈവത്തിനും സമർപ്പിതനായ ഒരു മനുഷ്യൻ. അത് അവന്റെയും അവന്റെ രാജ്യത്തിന്റെയും പതനത്തിന് കാരണമാകുന്ന ഒരു ഭക്തിയാണ്. ബാബേൽ നഗരം മേദ്യ-പാർഷ്യൻ സാമ്രാജ്യത്തിന്റെ സൈന്യത്തിന്റെ ഉപരോധത്തിലായിരുന്നു. ഇപ്പോൾ 80-നും 85-നും ഇടയിൽ പ്രായമുള്ള ദാനിയേലിന് അവനെ ബോധ്യപ്പെടുത്തേണ്ടിവന്നു.

റോമാനഗരം കത്തിക്കുമ്പോൾ നീറോ വീണ വായിച്ചതുപോലെ, നഗരത്തിന് ഭീഷണിയായ ഉപരോധം ഉണ്ടായിരുന്നിട്ടും, ബേൽശസ്സർ ഒരു ദേശീയ അവധിക്ക് ഉത്തരവിട്ടു.

ബേൽശസ്സർരാജാവു തന്റെ മഹത്തുക്കളിൽ ആയിരം പേർക്കു ഒരു വലിയ വിരുന്നു ഒരുക്കി അവർ കാൺകെ വീഞ്ഞു കുടിച്ചു. (വാക്യം 1).

എന്തുകൊണ്ടാണ് അവൻ അങ്ങനെ ചെയ്യുന്നത്? നിരവധി കാരണങ്ങൾ സാധ്യമാണ്. ഒന്നാമതായി, അത് ആളുകളെ സുഖലോലുപരാക്കുക എന്നതായിരുന്നു. ശ്മശാനത്തിലൂടെ പരിഭ്രാന്തിയോടെ ചൂളംവിളിക്കുന്ന ഒരാളെപ്പോലെ, അപകടത്തിനിടയിലും ആത്മവിശ്വാസത്തിന്റെ അന്തരീക്ഷം ചിത്രീകരിക്കാൻ അദ്ദേഹം 1000 നഗര നേതാക്കളെ ക്ഷണിച്ചു. രണ്ടാമതായി, ബേൽശസ്സർ തന്റെ രാജ്യത്തിന്റെ അധികാരം കാണിക്കാൻ ആഗ്രഹിച്ചിരിക്കാം. മൂന്നാമതായി, ബാബേലിലെ ദൈവങ്ങളെ ആഘോഷിക്കാൻ അവൻ ആഗ്രഹിച്ചു. വിരുന്നുമുറിയുടെ ചുവരുകളിൽ ഈ ദൈവങ്ങളെ പ്രദർശിപ്പിച്ചിരുന്നു, ബേൽശസ്സർ അവരെ ഓരോരുത്തരെയും ഉന്മത്തരാക്കി. എല്ലാവരും മദ്യപിച്ചിരിക്കുമ്പോൾ, രാജാവ് തന്റെ ഏറ്റവും മാരകമായ തെറ്റ് ചെയ്തു.

ബേൽശസ്സർ വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോൾ, തന്റെ അപ്പനായ നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്നു എടുത്തുകൊണ്ടുവന്നിരുന്ന പൊൻ വെള്ളി പാത്രങ്ങളെ, രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിക്കേണ്ടതിന്നായി കൊണ്ടുവരുവാൻ കല്പിച്ചു. അങ്ങനെ അവർ യെരൂശലേമിലെ ദൈവാലയത്തിന്റെ മന്ദിരത്തിൽനിന്നു കൊണ്ടുവന്നിരുന്ന പൊൻ പാത്രങ്ങളെ കൊണ്ടുവന്നു രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിച്ചു. അവർ വീഞ്ഞു കുടിച്ചു പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു. (വാ. 2-4).

ഓർക്കുക, രാജ്യം ഉപരോധത്തിലാണ്, രാജാവ് എങ്ങനെയെങ്കിലും തന്റെ ഇളകിയ രാജ്യത്തെ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നു. അങ്ങനെ, മദ്യലഹരിയിൽ, അവൻ വർഷങ്ങൾക്കുമുമ്പ് യെരൂശലേമിൽ നിന്ന് എടുത്ത ദേവാലയ പാത്രങ്ങൾ കൊണ്ടുവരാൻ ആഹ്വാനം ചെയ്യുന്നു എന്തുകൊണ്ടാണ് അവൻ ഇത് ചെയ്യുന്നത്? ഒരുപക്ഷേ . . .

  • അവൻ ദൈവത്തെ ധിക്കരിക്കാൻ ആഗ്രഹിച്ചു;
  • ബാബേലിന്റെ നാശത്തെക്കുറിച്ചുള്ള പഴയ പ്രവചനം (ദാനിയേൽ മുതൽ ബേൽശസറിന്റെ മുത്തച്ഛൻ വരെ) തെറ്റാണെന്ന് തെളിയിക്കാൻ അദ്ദേഹം ആഗ്രഹിച്ചു;
  • ദാനിയേൽ നെബൂഖദ്‌നേസറിനെ എങ്ങനെ താഴ്മായുള്ളവനാക്കിയെന്ന് അവൻ ഓർത്തു, അവന്റെ ശ്രേഷ്ഠത കാണിക്കാൻ തീരുമാനിച്ചിരിക്കാം.

കാരണം എന്തുതന്നെയായാലും, ബേൽശസ്സർ വിരുന്നിനുപകരം ഉപവസിക്കേണ്ടിയിരുന്ന ഒരു കാലഘട്ടത്തിൽ, അത്യുന്നതനായ ദൈവത്തോട് അവൻ തന്റെ തികഞ്ഞ അവജ്ഞ കാണിച്ചു. ദൈവാരാധനയ്‌ക്കായി ഉദ്ദേശിക്കപ്പെട്ട പാത്രങ്ങളെ അവൻ തന്റെ വിഗ്രഹങ്ങളോടൊപ്പം മദ്യസല്കാരത്തിനുപയോഗിച്ചു .

ഒരു പുതിയ വെല്ലുവിളി (5:5-12)

ഭിത്തിയിൽ തന്റെ കൈയക്ഷരം കൊണ്ട് ദൈവം വിധി പ്രഖ്യാപിച്ചു – രാജാവ് അത് കണ്ടു!

“തൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകൾ പറുപ്പെട്ടു വിളക്കിന്നു നേരെ രാജധാനിയുടെ ചുവരിന്റെ വെള്ളമേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവു കണ്ടു ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പു അഴിഞ്ഞു കാൽമുട്ടുകൾ ആടിപ്പോയി. രാജാവു ഉറക്കെ വിളിച്ചു: ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാൻ കല്പിച്ചു. രാജാവു ബാബേലിലെ വിദ്വാന്മാരോടു: ആരെങ്കിലും ഈ എഴുത്തു വായിച്ചു അർത്ഥം അറിയിച്ചാൽ, അവൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊൻ മാലയും ധരിച്ചു, രാജ്യത്തിൽ മൂന്നാമനായി വാഴും എന്നു കല്പിച്ചു.” (വാ. 5-7).

ബേൽശസ്സർ പെട്ടെന്ന് ശാന്തനായി. അവൻ വിളറി തളർന്നു, മുട്ടുകൾ കൂട്ടി മുട്ടി. നേരത്തെ നിൽക്കാൻ പറ്റാത്തവിധം മദ്യപിച്ചിരുന്നു. ഇപ്പോൾ അവൻ വളരെ ഭയപ്പെട്ടു!

എഴുത്ത് വ്യാഖ്യാനിക്കാൻ കഴിയുന്ന ഏതൊരാൾക്കും അദ്ദേഹം ഉടൻ തന്നെ ഒരു പാരിതോഷികം വാഗ്ദാനം ചെയ്തു (വാക്യം 7). അവന്റെ എല്ലാ ജ്ഞാനികളും പരാജയപ്പെട്ടപ്പോൾ (വാക്യം 8), അവൻ “അത്യന്തം വ്യാകുലപ്പെട്ടു, അവന്റെ മുഖഭാവം മാറി, അവന്റെ മഹത്തുക്കൾ അമ്പരന്നു പോയി.” (വാ. 9).

തനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത ഒരു സാഹചര്യം നേരിട്ടതിനാൽ രാജാവിന് പൂർണ്ണമായും ശാന്തത നഷ്ടപ്പെട്ടു. അനിഷ്ടമായ ഒരു സ്ഥലത്തുനിന്നായിരിക്കും പരിഹാരം വരിക.

രാജാവിന്റെ മഹത്തുക്കളുടെയും വാക്കു ഹേതുവായി രാജ്ഞി ഭോജനശാലയിൽ വന്നു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ടു വിചാരങ്ങളാൽ പരവശനാകരുതു; മുഖഭാവം മാറുകയും അരുതു. വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമനസ്സിലെ രാജ്യത്തുണ്ടു; തിരുമേനിയുടെ അപ്പന്റെ കാലത്തു പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെയുള്ള ജ്ഞാനവും അവനിൽ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസർരാജാവു, രാജാവേ, തിരുമേനിയുടെ അപ്പൻ തന്നേ, ബേൽത്ത് ശസ്സർ എന്നു പേരുവിളിച്ച ദാനീയേലിൽ ഉൽകൃഷ്ടമനസ്സും അറിവും ബുദ്ധിയും സ്വപ്നവ്യാഖ്യാനവും ഗൂഢാർത്ഥവാക്യ പ്രദർശനവും സംശയച്ഛേദനവും കണ്ടിരിക്കയാൽ, രാജാവു അവനെ മന്ത്രവാദികൾക്കും ആഭിചാരകന്മാർക്കും കല്ദയർക്കും ശകുനവാദികൾക്കും അധിപതിയാക്കിവെച്ചു; ഇപ്പോൾ ദാനീയേലിനെ വിളിക്കട്ടെ; അവൻ അർത്ഥം ബോധിപ്പിക്കും എന്നു ഉണർത്തിച്ചു (വാക്യം 10-12).

ഒരു പുതിയ അവസരം (5:13-31)

ഇപ്പോൾ വൃദ്ധനായ ദാനിയേൽ എത്തി, രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു (വാക്യം 13). എന്തൊരു രംഗം! വിഗ്രഹാരാധനയും അധാർമികതയും ദൈവത്തോടുള്ള ധിക്കാരവും നിറഞ്ഞ വിരുന്ന് ഹാൾ ദാനിയേൽ കണ്ടപ്പോൾ, വിശുദ്ധിയുടെ ജീവിതം നയിക്കാൻ ശ്രമിച്ച ഈ ദൈവഭക്തന്റെ ഹൃദയത്തിൽ എന്തായിരുന്നുവെന്ന് സങ്കൽപ്പിക്കുക.

സ്വപ്നം വ്യാഖ്യാനിച്ചതിന് ബേൽശസ്സർ ദാനിയേലിന് പ്രതിഫലം വാഗ്ദാനം ചെയ്തു, പക്ഷേ ദാനിയേൽ വാങ്ങിയില്ല. രാജാവ് പറഞ്ഞു:

ദേവന്മാരുടെ ആത്മാവു നിന്നിൽ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നിൽ കണ്ടിരിക്കുന്നു എന്നും ഞാൻ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു. ഇപ്പോൾ ഈ എഴുത്തു വായിച്ചു അർത്ഥം അറിയിക്കേണ്ടതിന്നു വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും കാര്യത്തിന്റെ അർത്ഥം അറിയിപ്പാൻ അവർക്കു കഴിഞ്ഞില്ല. എന്നാൽ അർത്ഥം പറവാനും സംശയച്ഛേദനം ചെയ്‍വാനും നീ പ്രാപ്തനെന്നു ഞാൻ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു; ആകയാൽ ഈ എഴുത്തു വായിച്ചു, അതിന്റെ അർത്ഥം അറിയിപ്പാൻ നിനക്കു കഴിയുമെങ്കിൽ നീ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ചു, രാജ്യത്തിലെ മൂന്നാമനായി വാഴും. (വാ. 14-16).

ഒരിക്കൽ നെബൂഖദ്‌നേസറിനോട് കാണിച്ച അതേ അനുകമ്പ ഈ രാജാവിനോട് ദാനിയേൽ പ്രകടിപ്പിച്ചില്ല എന്നത് ശ്രദ്ധിക്കുക. അവൻ രാജാവിന്റെ സമ്മാനങ്ങൾ നിരസിക്കുകയും തന്റെ പാപം തുറന്നുകാട്ടുകയും ചെയ്തു. മുമ്പ്, അദ്ദേഹം അനുകമ്പയോടെ ഉപദേശിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവൻ ക്രോധത്തോടെ പ്രസംഗിച്ചു.

തന്റെ സമ്മാനങ്ങൾ വച്ചുകൊള്ളാൻ ദാനിയേൽ രാജാവിനോട് പറഞ്ഞു. അതിനുശേഷം അയാൾക്ക് ചരിത്രപാഠം നൽകാനായി മുന്നോട്ടുപോയി. ഈ ചരിത്രപാഠം നെബൂഖദ്‌നേസറിന്റെ (വാ.18-19) നാളുകളിലേക്കു പോയി, രാജാവിന് അഹങ്കാരവുമായി ബന്ധപ്പെട്ടുള്ള പ്രശ്നം (വാ.20-21) ഒരിക്കൽക്കൂടി പുറത്തുകൊണ്ടുവന്നു-ബേൽശസ്സർ പങ്കുവെച്ച ഒരു പ്രശ്നം.

ദാനിയേൽ വ്യാഖ്യാനം നൽകുന്നതിനുമുമ്പ്, അവൻ ബേൽശസ്സരിന്റെ മേലുള്ള ദൈവത്തിന്റെ ന്യായവിധി പ്രഖ്യാപിക്കുകയും അവന്റെ പാപം അജ്ഞതയുടെ പാപമല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു: “നീ . . . നീ ഇതൊക്കെയും അറിഞ്ഞിട്ടും നിന്റെ ഹൃദയത്തെ താഴ്ത്തിയില്ല” (വാക്യം 22). അറിവില്ലായ്മയല്ലെങ്കിൽ അത് എന്തായിരുന്നു?

  • അത് അഹങ്കാരമായിരുന്നു (വാ.23), രാജാവിന്റെ ധിക്കാര മനോഭാവത്തിൽ കാണപ്പെട്ടു.
  • അത് ദൈവദൂഷണമായിരുന്നു (വാ.23), ദേവാലയത്തിലെ പാത്രങ്ങൾ അശുദ്ധമാക്കുന്നതിൽ പ്രദർശിപ്പിച്ചിരുന്നു.
  • അത് വിഗ്രഹാരാധന ആയിരുന്നു (വാ.23). അവർ ആരാധിച്ചിരുന്ന വിഗ്രഹങ്ങളെ കുറിച്ച് വിവരിക്കുമ്പോൾ ദാനിയേലിന്റെ പരിഹാസം ശ്രദ്ധിക്കുക.
  • അത് നിഷേധമായിരുന്നു (വാ. 23), കാരണം ദൈവത്തെ ദൈവമാക്കാൻ രാജാവ് വിസമ്മതിച്ചു.
  • അത് ദൈവത്തിന്റെ ന്യായവിധിക്ക് അർഹമായിരുന്നു. ഭിത്തിയിലെ കൈയക്ഷര സന്ദേശം ന്യായവിധി വരുമെന്ന് സൂചിപ്പിച്ചിരുന്നു (വാ.24).

അത്യുന്നതനായ ദൈവത്തിന്റെ ശക്തിയും തന്റെ പരമാധികാര ഇടപെടലും പരിഗണിക്കുന്നതിൽ ബേൽശസ്സർ പരാജയപ്പെട്ടു.

ചുവരിലെ എഴുത്ത് 25-ാം വാക്യത്തിൽ വെളിപ്പെടുന്നു:

“മെനേ, മെനേ, തെക്കേൽ, ഊഫർസീൻ”

26-28 വാക്യങ്ങളിൽ ദാനിയേൽ സന്ദേശത്തിന്റെ വ്യാഖ്യാനം നൽകി:

കാര്യത്തിന്റെ അർത്ഥമാവിതു: മെനേ എന്നുവെച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിന്നു അന്തം വരുത്തിയിരിക്കുന്നു. തെക്കേൽ എന്നുവെച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു. പെറേസ് എന്നുവെച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു.

ന്യായവിധി വരുകയായിരുന്നു. അതെങ്ങനെ അല്ലാതാകും? സദൃശവാക്യങ്ങൾ 29:1-ന്റെ ഒരു വിശിഷ്ടമായ സംഭവമായിരുന്നു അത്, “കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും..” ആശ്വാസത്തിന്റേയോ പ്രതിവിധിയുടെയോ ഒരു വാഗ്ദാനം ചെയ്തില്ല; രക്ഷപെടാൻ ഒരു വഴിയുമില്ല, യാതൊരു പഴുതുകളുമില്ല, ഒരു സാങ്കേതികതയുമില്ല- ബുദ്ധിശൂന്യമായ തിരഞ്ഞെടുപ്പുകളുടെ അനന്തരഫലങ്ങൾ മാത്രം.

അപ്പോൾ ബേൽശസ്സരിന്റെ കല്പനയാൽ അവർ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവൻ രാജ്യത്തിലെ മൂന്നാമനായി വാഴും എന്നു അവനെക്കുറിച്ചു പ്രസിദ്ധമാക്കി. ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു. മേദ്യനായ ദാർയ്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു. (വാ. 29-31).

“അന്ന് രാത്രി തന്നെ” എല്ലാം സംഭവിച്ചു. ബാബേലിലെ അഭേദ്യമെന്ന് തോന്നുന്ന മതിലുകൾ മേദ്യ -പാർശ്യൻ പട്ടാളം തുളച്ചുകയറുകയും നഗരം വീഴുകയും ചെയ്തു. കോരെശിന്റെ സൈന്യാധിപനായ ഉഗ്ബറു ബാബേലിനെ കീഴടക്കിയത് നഗരഹൃദയത്തിലൂടെ ഒഴുകുന്ന നദിയിൽ അണക്കെട്ടുണ്ടാക്കിയാണെന്ന് ചരിത്രകാരനായ സെനോഫോൺ പറയുന്നു. അപ്പോൾ സൈന്യം മതിലുകൾക്കടിയിൽ അണിനിരന്ന് നഗരം കീഴടക്കി. എന്നിരുന്നാലും, ബേൽശസ്സർ കൊല്ലപ്പെടുകയും അവന്റെ രാജ്യം കീഴടക്കുകയും ചെയ്യുന്നതിനുമുമ്പ്, ദാനിയേലിന് പ്രതിഫലം നൽകാൻ അദ്ദേഹം ഉത്തരവിട്ടു, രാജ്യത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഭരണാധികാരിയായി നിയമിച്ചു.

പ്രയോഗം

തന്റെ മുത്തച്ഛനെ ഏകദേശം നശിപ്പിച്ച അതേ അഹങ്കാരത്താൽ ഗ്രസിതനായ ബേൽശസ്സർ ദൈവത്തെ ധിക്കരിക്കാൻ ശ്രമിച്ചു. എന്നാൽ താൻ പരാജയപ്പെട്ടു. അവൻ “തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു” എന്നതായിരുന്നു ഫലം. നമ്മൾ ഓരോരുത്തരും ഉത്തരം നൽകേണ്ട ഒരു പ്രധാന ചോദ്യം ഇത് ഉയർത്തുന്നു: നമ്മെ എങ്ങനെ അളക്കും?

എന്നെ എങ്ങനെ അളക്കും – ആൾക്കൂട്ടത്തിന്റെ ദൃഷ്ടിയിൽ അല്ല, ദൈവത്തിന്റെ ദൃഷ്ടിയിൽ, ഒരേയൊരു പ്രേക്ഷകൻ?

നമ്മൾ ഒരിക്കലും മറക്കാൻ പാടില്ലാത്തത്, നമ്മൾ ഒന്നാമതായും സര്‍വ്വപ്രധാനമായും വിളിക്കപ്പെട്ടിരിക്കുന്നത് ഒരു പ്രേക്ഷകന്റെ മുമ്പിൽ ജീവിക്കാനാണ്-മറ്റുള്ള ആളുകളുടെയല്ല. നമ്മുടെ മുന്നിലുള്ള പ്രശ്നം വ്യക്തമാണ്. നമ്മുടെ ജീവിതത്തിനായുള്ള ദൈവത്തിന്റെ രൂപകൽപ്പനയ്ക്ക് അനുസൃതമായി നാം ജീവിക്കാം. ദാനിയേൽ ജീവിച്ചതുപോലെ ജീവിക്കാൻ, കർത്താവിനാൽ മാത്രം അളക്കപ്പെടാൻ.

banner image

“നിങ്ങൾ സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്ന് ഉപരിതലത്തിലേക്ക് നീന്തുകയാണ്, നിങ്ങൾക്ക് ശരിക്കും എന്താണ് വേണ്ടത്? ” ടിവി പരസ്യം ചോദിക്കുന്നു. നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളത് എന്താണ്? സ്രാവിനെ അകറ്റുന്നവസ്തു? നീന്തൽ ചിറകുകൾ? പേശിബലം? ഉത്തരം? നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളത് ഓക്സിജൻ ആണ്. നിങ്ങൾക്ക് അതിജീവിക്കാൻ ആവശ്യമായ ഒരേയൊരു കാര്യമാണിത്.

നിങ്ങൾക്ക് ഇല്ലാതെ ജീവിക്കാൻ കഴിയാത്തത് എന്താണ്? അടുത്തതായി ദാനിയേൽ ആ നിർണായക ചോദ്യം അഭിമുഖീകരിക്കും.

ഇപ്പോൾ ഏകദേശം 538 ബിസി ആണ്, ദാനിയേൽ, തന്റെ ജീവിതകാലം മുഴുവൻ അടിമത്തത്തിൽ ചെലവഴിച്ചു, താൻ സേവിക്കുന്ന മൂന്നാമത്തെ ഭരണാധികാരിയായ മേദ്യനായ ദാര്യവേശിന്റ കീഴിൽ സേവിക്കുന്ന ഒരു വൃദ്ധനാണ്.

6-ാം അധ്യായം ആരംഭിക്കുമ്പോൾ, ദാര്യവേശ് ബാബേലിൽ തന്റെ ആധിപത്യം സ്ഥാപിച്ചു. രാജാവിന്റെ മൂന്നു അദ്ധ്യക്ഷന്മാരിൽ ഒരാളായി ദാനിയേലിനെ നിയമിച്ചു (വാ.1-2). ഈ പുതിയ അധികാരത്തിൽ എല്ലാം സങ്കീർണ്ണമായിരുന്നു, കാരണം ഒരു വിഭജിക്കപ്പെട്ട രാജ്യത്തിന്റെ (പാഴ്സി പ്രഭു കോരെശ്; മേദ്യനായ ദാര്യവേശ്), ഇരട്ട ഉദ്യോഗസ്ഥഭരണങ്ങൾ.

ദാനിയേലിനെ ഉയർത്തി അവനെ സർവ്വരാജ്യത്തിന്നും ചുമതല ഏൽപ്പിക്കാൻ ദാര്യവേശ് തീരുമാനിച്ചപ്പോൾ (വാ.3), ദാനിയേൽ വീണ്ടും സൂക്ഷ്‌മപരിശോധനയ്ക്ക് വിധേയനായി.

അസൂയയുടെ പ്രശ്നം (6:4-9)

ആകയാൽ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ചു ദാനീയേലിന്നു വിരോധമായി കാരണം കണ്ടെത്തുവാൻ അന്വേഷിച്ചു; എന്നാൽ യാതൊരു കാരണവും കുറ്റവും കണ്ടെത്തുവാൻ അവർക്കു കഴിഞ്ഞില്ല; അവൻ വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റുവും അവനിൽ കണ്ടെത്തിയില്ല. അപ്പോൾ ആ പുരുഷന്മാർ: നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല എന്നു പറഞ്ഞു. അങ്ങനെ അദ്ധ്യക്ഷന്മാരും പ്രധാനദേശാധിപന്മാരും രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ഉണർത്തിച്ചതെന്തെന്നാൽ: ദാർയ്യാവേശ് രാജാവു ദീർഘായുസ്സായിരിക്കട്ടെ. രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കയും ഖണ്ഡിതമായോരു വിരോധം കല്പിക്കയും ചെയ്യേണമെന്നു രാജ്യത്തിലെ സകല അദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലേചിച്ചിരിക്കുന്നു. ആകയാൽ രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം മാറ്റം വരാതവണ്ണം ആ വിരോധകല്പന ഉറപ്പിച്ചു രേഖ എഴുതിക്കേണമേ. അങ്ങനെ ദാർയ്യാവേശ് രാജാവു രേഖയും വിരോധകല്പനയും എഴുതിച്ചു.

ഈ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർ ദാനിയേൽ തങ്ങളുടെ മേൽ അധികാരമുള്ളവനാണെന്ന വസ്‌തുതയെ പുച്ഛിച്ചു-അവനെ നീക്കം ചെയ്യാൻ അവർ ആഗ്രഹിച്ചു. അഹങ്കാരം മത്സരപരമാണ്, വ്രണപ്പെട്ട അഹങ്കാരത്തിന്റെ ഫലമാണ് അസൂയ.

സി. എസ്. ലൂയിസ് എഴുതി:

അഹങ്കാരം അടിസ്ഥാനപരമായി മത്സരാത്മകമാണ്. അഹങ്കാരത്തിന് എന്തെങ്കിലും ഉള്ളതിൽ നിന്ന് ഒരു സന്തോഷവും ലഭിക്കുന്നില്ല, മറിച്ച് തൊട്ടടുത്ത ആൾക്ക് ഉള്ളതിനേക്കാൾ കൂടുതൽ ലഭിക്കുമ്പോൾ മാത്രം. ആളുകൾ സമ്പന്നരോ മിടുക്കരോ സുന്ദരികളോ ആണെന്നതിൽ അഭിമാനിക്കുന്നു എന്ന് നാം പറയാറുണ്ട്, പക്ഷേ അവർ അങ്ങനെയല്ല. മറ്റുള്ളവരെക്കാൾ ധനികരോ മിടുക്കന്മാരോ മികച്ച രൂപഭാവമുള്ളവരോ ആയതിൽ അവർ അഭിമാനിക്കുന്നു (മിയർ ക്രിസ്ത്യാനിറ്റി, പേജ് 122).

ഈ അഹങ്കാരികളായ മനുഷ്യർക്ക് സത്യസന്ധതയുള്ള ഒരു മനുഷ്യന്റെ ഉയർച്ചയാൽ മുറിവേറ്റു-അതിനായി അവനെ നശിപ്പിക്കാൻ അവർ ആഗ്രഹിച്ചു.

അവർ എങ്ങനെ ആക്രമിക്കും? അവർ അവനെ കുറ്റപ്പെടുത്താൻ കാരണം അന്വേഷിച്ചു, പക്ഷേ അവനിൽ ഒരു തെറ്റും കണ്ടെത്താൻ കഴിഞ്ഞില്ല. എന്തുകൊണ്ട്? കാരണം “അവൻ വിശ്വസ്തനായിരുന്നു” (വാക്യം 4). ഇത് തികച്ചും ഒരു സാക്ഷ്യമാണ്-പ്രത്യേകിച്ച് അവന്റെ ശത്രുക്കളിൽ നിന്ന് അത് കേൾക്കുമ്പോൾ. ധാർമ്മികമായ ഒരു ചെളിക്കുളമായ ഒരു ചുറ്റുപാടിൽ ജീവിച്ചിട്ടും ദാനിയേൽ ശുദ്ധനായിരുന്നു.

കുറ്റമറ്റ സ്വഭാവമുള്ള ഒരാളെ ആക്രമിക്കുന്നത് ഒരു പ്രശ്‌നമാണ്, അതിനാൽ ദാനിയേലിന്റെ ബലഹീനതയുടെ ഒരേയൊരു ബിന്ദുവിൽ ആക്രമിക്കപ്പെട്ടു—ദൈവത്തോടുള്ള അവന്റെ ഭക്തി. എന്തൊരു സാക്ഷ്യം! ദാനിയേലിനെ ആക്രമിക്കാനുള്ള ഏക മാർഗം ദൈവവുമായുള്ള അവന്റെ ബന്ധത്തെ ആക്രമിക്കുക എന്നതായിരുന്നു.

ഉദ്യോഗസ്ഥർ ഒന്നിച്ച് ഗൂഢാലോചന നടത്തി, ദാര്യവേശിന്റെ അഭിമാനത്തെ വഞ്ചിച്ചുകൊണ്ട് ഒരു ഐക്യമുന്നണിയുമായി ദാര്യവേശിനോട് അപേക്ഷിച്ചു (വാ.6-7). അടുത്ത 30 ദിവസത്തേക്ക് ദാര്യവേശിനോടൊഴികെ മറ്റേതെങ്കിലും ദൈവത്തിനോടോ മനുഷ്യനോടോ ഒരു അപേക്ഷയും കഴിക്കുന്നത് നിയമവിരുദ്ധമാക്കുന്ന ഒരു നിയമം സൃഷ്ടിക്കാൻ അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പാർസി പ്രഭുവായ കോരെശിനേക്കാൾ ദാര്യവേശ് താഴ്ന്ന സ്ഥാനം വഹിക്കുന്നതിനാൽ, ഈ കൽപ്പന അവനെ ഒരു ദൈവത്തിന്റെ സ്ഥാനത്തേക്ക് ഉയർത്തുകയും കോരെശ് പരിമിതപ്പെടുത്തിയിരുന്ന അവന്റെ ശക്തിയുടെ ബോധം വർദ്ധിപ്പിക്കുകയും ചെയ്തു.

ഈ കൽപ്പന ലംഘിക്കുന്നതിനുള്ള ശിക്ഷ ശ്രദ്ധിക്കുക: “സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും” (വാ.7). ഉദ്യോഗസ്ഥരുടെ അസൂയയ്ക്ക് അതിരില്ലായിരുന്നു. ദാനിയേൽ മരിക്കണമെന്ന് അവർ ആഗ്രഹിച്ചു.

ദാര്യവേശ് അവരുടെ കൽപ്പന സ്ഥിരീകരിച്ചു (വാ.9), ഇത് “മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം” ആയതിനാൽ അത് പിൻവലിക്കാൻ കഴിഞ്ഞില്ല. കല്പന 30 ദിവസമായി പരിമിതപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു. ദാനിയേൽ മരിച്ചതിനുശേഷം, അവർക്ക് അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയും.

പ്രത്യക്ഷത്തിൽ, ദാര്യവേശ് ഒരു നല്ല മനുഷ്യനായിരുന്നു. പക്ഷേ, നമ്മെ എല്ലാവരെയും പോലെ അവനും ബലഹീനതകൾ ഉണ്ടായിരുന്നു. ആ നിമിഷത്തിന്റെ ചൂടിൽ, തന്റെ അഹംഭാവത്തോടെ, അവൻ ഒരു പെട്ടെന്നുള്ള തീരുമാനമെടുത്തു, പ്രാർത്ഥന നിരോധിക്കുന്ന അവരുടെ നിയമത്തിന് അംഗീകാരം നൽകി.

സാക്ഷ്യത്തിന്റെ ശക്തി (6:10-11)

ദാനിയേൽ ദൈവത്തോട് വളരെയധികം ഭക്തിയുള്ളവനായിരുന്നു, കാരണം അന്യായ നിയമങ്ങളോടുള്ള അനുസരണത്തേക്കാൾ പ്രധാനം ദൈവത്തോടുള്ള അനുസരണമാണ്. അനുസരണമുള്ള അനുസരണക്കേടിന്റെ ദൈവവചന തത്ത്വത്തെ ഇത് വ്യക്തമാക്കുന്നു, അതിൽ നാം ദൈവവചനത്തേയോ മനുഷ്യനേയോ അനുസരിക്കുന്നത് തിരഞ്ഞെടുക്കണം. പുതിയ നിയമത്തിൽ, അപ്പോസ്തലന്മാരോട് പ്രസംഗിക്കുന്നത് നിർത്താൻ കൽപ്പിക്കപ്പെട്ടപ്പോൾ അവർ ഈ തത്വം അനുഷ്ഠിച്ചതായി നാം കാണുന്നു. അവർ പറഞ്ഞു, “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.” (പ്രവൃത്തികൾ 5:29).

എഴുത്ത് ഒപ്പിട്ടതായി അറിഞ്ഞപ്പോൾ ദാനിയേൽ വീട്ടിലേക്ക് പോയി. യെരൂശലേമിന് നേരെ തുറന്നിട്ട തന്റെ മാളികമുറിയിൽ, അവൻ അന്നു മൂന്നു പ്രാവശ്യം മുട്ടുകുത്തി, തന്റെ ദൈവസന്നിധിയിൽ പ്രാർത്ഥിക്കുകയും നന്ദി പറയുകയും ചെയ്തു. (വാ.10)

ദാനിയേൽ അന്യായമായ നിയമത്തെ പ്രാർത്ഥിച്ചുകൊണ്ട് അനുസരിച്ചില്ല. അശുദ്ധമായ ചുറ്റുപാടിൽ ശുദ്ധമായ ജീവിതത്തിന്റെ രഹസ്യം ഇതാണ്. അവൻ തന്റെ പതിവ് കാര്യങ്ങളിൽ ഏർപ്പെട്ടുകൊണ്ട് മാറ്റം വരുത്താനോ ആൾക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി മാറാൻ പോലും തയ്യാറായില്ല.

അപ്പോൾ ഈ പുരുഷന്മാർ ഒരുമിച്ചുകൂടി, ദാനിയേൽ തന്റെ ദൈവത്തിന്റെ മുമ്പാകെ പ്രാർത്ഥിക്കുന്നതും യാചിക്കുന്നതും കണ്ടു (വാക്യം 11).

ദാനിയേൽ അവരുടെ നിയമം ലംഘിച്ചു കാരണം അത് ദൈവത്തിന്റെ നിയമം ലംഘിക്കുന്നതായിരുന്നു -അങ്ങനെ അയാൾ പിടിക്കപ്പെട്ടു. പക്ഷേ പിടിക്കപ്പെടുമോ എന്ന ഭയം അവനെ പിന്തിരിപ്പിച്ചില്ല. ദൈവത്തെ അനുസരിക്കുന്നതിന്റെ അനന്തരഫലങ്ങൾ സ്വീകരിക്കാൻ ദാനിയേൽ തയ്യാറായിരുന്നു. ഇത് കഠിനവും എന്നാൽ സുപ്രധാനവുമായ ഒരു പാഠമാണ്. രണ്ട് കാര്യങ്ങൾ മനസ്സിൽ വയ്ക്കുക:

  • ശരിയായ കാര്യം ചെയ്യുന്നതിന്റെ അനന്തരഫലങ്ങൾ സ്വീകരിക്കാൻ നാം തയ്യാറായിരിക്കണം. അപ്പോസ്തലനായ പത്രോസ് പറഞ്ഞു, “നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ” (1 പത്രോ. 3:14).
  • ജീവിതം നമ്മെ അന്യായമായി സിംഹങ്ങളുടെ ഗുഹയിലേക്ക് എറിയുമ്പോഴും ദൈവം നിയന്ത്രണത്തിലാണ്.

ദൈവത്തോട് പ്രാർത്ഥിക്കുന്നതിനിടയിൽ ദാനിയേൽ പിടിക്കപ്പെട്ടു, നീതിക്കുവേണ്ടി അവൻ കഷ്ടമനുഭവിക്കും. എന്നാൽ അവൻ ദൈവത്തെ മഹത്വപ്പെടുത്താൻ തയ്യാറായി.

ദൈവത്തിന്റെ സമാധാനം (6:12-17)

ഉടനെ അവർ രാജസന്നിധിയിൽ ചെന്നു രാജാവിന്റെ വിരോധകല്പനയെക്കുറിച്ചു സംസാരിച്ചു: രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നിങ്ങനെ ഒരു കല്പന എഴുതിച്ചിട്ടില്ലയോ എന്നു ചോദിച്ചു; അതിന്നു രാജാവു: മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം ആ കാര്യം ഉറപ്പുതന്നേ എന്നുത്തരം കല്പിച്ചു. അതിന്നു അവർ രാജസന്നിധിയിൽ രാജാവേ, യെഹൂദാപ്രവാസികളിൽ ഒരുത്തനായ ദാനീയേൽ തിരുമേനിയെയാകട്ടെ തിരുമനസ്സുകൊണ്ടു എഴുതിച്ച വിരോധകല്പനയാകട്ടെ കൂട്ടാക്കാതെ, ദിവസം മൂന്നു പ്രവാശ്യം അപേക്ഷ കഴിച്ചുവരുന്നു എന്നു ഉണർത്തിച്ചു.(വാക്യം12-13).

ഈ മനുഷ്യർ തീർച്ചയായും തന്ത്രശാലികളായിരുന്നു. ആദ്യം, അവർ ദാര്യവേശിനെ തന്റെ നീക്കം വരാത്ത നിയമത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു. തുടർന്ന് സത്യവും പരദൂഷണവും ഇടകലർന്ന ആരോപണവുമായി അവർ ആക്രമണം അഴിച്ചുവിട്ടു. ദാനിയേൽ രാജാവിനെ അവഗണിച്ചിരുന്നില്ല, എന്നാൽ അവൻ തന്റെ ദൈവത്തെ അവഗണിക്കാൻ വിസമ്മതിച്ചു.

രാജാവു ഈ വാക്കു കേട്ടപ്പോൾ അത്യന്തം വ്യസനിച്ചു, ദാനീയേലിനെ രക്ഷിപ്പാൻ മനസ്സുവെച്ചു അവനെ രക്ഷിപ്പാൻ സൂര്യൻ അസ്തമിക്കുവോളം പ്രയത്നം ചെയ്തു. എന്നാൽ ആ പുരുഷന്മാർ രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു: രാജാവേ, രാജാവു ഉറപ്പിക്കുന്ന ഒരു വിരോധകല്പനയോ നിയമമോ മാറ്റിക്കൂടാ എന്നിങ്ങനെയാകുന്നു മേദ്യരുടെയും പാർസികളുടെയും നിയമം എന്നു ബോദ്ധ്യമായിരിക്കേണം എന്നു രാജാവോടു ഉണർത്തിച്ചു.” (വാ. 14-15).

എന്താണ് സംഭവിക്കുന്നതെന്ന് അവൻ ഒടുവിൽ മനസ്സിലാക്കിയതായി ദാര്യവേശിന്റെ പ്രതികരണം കാണിക്കുന്നു, കാരണം അവൻ “അവനോടുതന്നെ അത്യന്തം അതൃപ്തനായിരുന്നു.” അവൻ മോശമായ വിധി പ്രഖ്യാപിച്ചതിൽ ദുഃഖിതനായിരുന്നു. അവന് ദാനിയേലിനോടോ ദാനിയേലിന്റെ പെരുമാറ്റത്തിലോ അതൃപ്തിയുണ്ടായിരുന്നില്ല മറിച്ച് സ്വന്തം അഹംഭാവത്തിൽ തോന്നിയിരുന്നു.

വിഡ്ഢിത്തമായ കൽപ്പനയുടെ അനന്തരഫലങ്ങൾ ദാനിയേൽ അനുഭവിക്കരുതെന്നതിനാൽ അവന്റെ മോചനത്തിനായി ദാര്യവേശ് പ്രയത്നിച്ചു (വാ.14). അവൻ നിയമപരമായ പഴുതുകൾ തേടി, പക്ഷേ ഒന്നുമുണ്ടായില്ല. അവന്റെ പ്രവർത്തനങ്ങളുടെ ആഘാതം കണ്ടപ്പോൾ അവൻ വളരെ വൈകിപ്പോയതായി മനസ്സിലാക്കി. ഫലത്തിൽ, ദാര്യവേശ് സ്വന്തം നിയമത്താൽ കുടുക്കപ്പെട്ടു (വാ.15). ഒരു പോംവഴിയുമില്ല – ദാനിയേലിനെ വധിക്കേണ്ടിവന്നു.

അങ്ങനെ രാജാവിൻ കല്പനയാൽ അവർ ദാനീയേലിനെ കൊണ്ടുവന്നു സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; രാജാവു ദാനീയേലിനോടു സംസാരിച്ചു: നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും എന്നു കല്പിച്ചു. അവർ ഒരു കല്ലുകൊണ്ടുവന്നു ഗുഹയുടെ വാതിൽക്കൽ വെച്ചു, ദാനീയേലിനെക്കുറിച്ചുള്ള നിർണ്ണയത്തിന്നു മാറ്റം വരാതെയിരിക്കേണ്ടതിന്നു രാജാവു തന്റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരംകൊണ്ടും അതിന്നു മുദ്രയിട്ടു. (വാ. 16-17).

ദൈവത്തെ തുടർച്ചയായി സേവിക്കുക എന്ന കുറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ (വാക്യം 16), ദാനിയേൽ സിംഹങ്ങളുടെ ഗുഹയിലേക്ക് എറിയപ്പെട്ടു. തടവുകാരെ പീഡിപ്പിക്കാൻ വേണ്ടിയാണ് ഈ സിംഹങ്ങൾ ഉണ്ടായിരുന്നത്. അവയെ സാധാരണയായി പട്ടിണിക്കിടുകയും അവയോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും
ചെയ്തു, അങ്ങനെ അവ ഒരു മനുഷ്യനെ കീറിമുറിക്കും.

നിരാശയോടെ, ദാര്യവേശ് ദാനിയേലിന്റെ വധശിക്ഷ വിധിച്ചതിൽ സാന്ത്വനപ്പെടുത്താൻ ശ്രമിച്ചു (v.16). തുടർന്ന് ഗുഹ ഒരു കല്ലുകൊണ്ട് മൂടി അടച്ചു (വാക്യം 17).

കല്ല് അടച്ചു കഴിഞ്ഞാൽ സിംഹങ്ങളുടെ ഗുഹയ്ക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു ബൈബിൾ പണ്ഡിതൻ അഭിപ്രായപ്പെടുന്നത് ദാനിയേൽ ഗുഹയിലേക്ക് തെറിച്ചുവീഴുകയും സിംഹങ്ങൾ അവനെ സമീപിക്കുകയും ചെയ്‌തു—വരാനിരിക്കുന്ന തണുത്ത രാത്രിയിൽ ഊഷ്‌മളതയും ആശ്വാസവും നൽകാനായി അവ അവന്റെ ചുറ്റും കിടക്കാൻ വേണ്ടി മാത്രമായിരുന്നു!

ദൈവത്തിന്റെ സംരക്ഷണം (6:18-23)

ദാനിയേൽ സിംഹങ്ങളോടൊപ്പം സമാധാനത്തോടെ ഉറങ്ങുമ്പോൾ, ദാര്യവേശിന് തികച്ചും വ്യത്യസ്തമായ ഒരു രാത്രിയായിരുന്നു. ഇത് നിര്‍ദ്ദോഷമനസ്സാക്ഷിയും (ദാനിയേലിന്റെ) കുറ്റബോധം നിറഞ്ഞ ഹൃദയവും (ദാര്യവേശിന്റെ) തമ്മിലുള്ള വ്യത്യാസം ഉയർത്തിക്കാണിക്കുന്നു.

പിന്നെ രാജാവു രാജധാനിയിൽ ചെന്നു ഉപവസിച്ചു രാത്രി കഴിച്ചു; അവന്റെ സന്നിധിയിൽ വെപ്പാട്ടികളെ കൊണ്ടുവന്നില്ല; ഉറക്കം അവനെ വിട്ടുപോയി. (വാക്യം 18).

ഉത്കണ്ഠ, കുറ്റബോധം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ-എല്ലാം തന്റെ ഉദ്യോഗസ്ഥരുടെ ദുഷിച്ച ഗൂഢാലോചന തിരിച്ചറിയുന്നതിൽ ദാര്യവേശ് പരാജയപ്പെട്ടതിന്റെ ഫലങ്ങളായിരുന്നു. അങ്ങനെ, രാജാവ് എഴുന്നേറ്റ് സിംഹങ്ങളുടെ ഗുഹയിലേക്ക് പോയി.

ഗുഹയുടെ അരികെ എത്തിയപ്പോൾ അവൻ ദുഃഖശബ്ദത്തോടെ ദാനീയേലിനെ വിളിച്ചു. രാജാവു ദാനീയേലിനോടു സംസാരിച്ചു: ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്നു നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ എന്നു ചോദിച്ചു. ദാനീയേൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ. സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണർത്തിച്ചു. അപ്പോൾ രാജാവു അത്യന്തം സന്തോഷിച്ചു, ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റുവാൻ കല്പിച്ചു; അവർ ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റി; അവൻ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ടു അവന്നു യാതൊരു കേടും പറ്റിയതായി കണ്ടില്ല.(വാ. 20-23).

ഉറക്കമില്ലാത്ത ഒരു രാത്രിക്ക് ശേഷം ദാര്യവേശ് എന്താണ് സംഭവിച്ചതെന്ന് കാണാൻ പോയി. ഒരു മനുഷ്യജീവനും പിടിച്ചു നിർത്താൻ സാധിക്കാത്ത ആ ഗുഹയിലേക്ക് വിളിച്ചപ്പോൾ അവൻ ദയനീയനായിരുന്നു. ദാര്യവേശിന്റെ വാക്കുകളിൽപ്പോലും, ദാനിയേലിന്റെ ജീവിതം അവനിൽ ചെലുത്തിയ അഗാധമായ സ്വാധീനം നാം കാണുന്നു: “നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്നു നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ?” ദൈവം ദാനിയേലിനെ സിംഹങ്ങളിൽ നിന്ന് സംരക്ഷിച്ചതിന്റെ സാധ്യത പോലും ദാര്യവേശ് ചിന്തിച്ചു എന്നത് അതിശയകരമാണ്. അപ്പോൾ, ഇരുട്ടിൽ നിന്ന്, ദൈവമാണ് തന്നെ സംരക്ഷിച്ചതെന്ന ശാന്തവും ആത്മവിശ്വാസമുള്ളതുമായ ദാനിയേലിന്റെ മറുപടി ലഭിച്ചു.

ദാനിയേലിന് പരിക്കില്ല, കാരണം അവൻ തന്റെ ദൈവത്തിൽ വിശ്വസിച്ചു (6:23). എബ്രായർ 11:33-ൽ ദാനിയേലിന്റെ വിശ്വാസമാണ് “സിംഹങ്ങളുടെ വായ് അടക്കിയത്” എന്നും നമ്മോടു പറയുന്നു. തീർച്ചയായും, എബ്രായർ 11:35-40 സൂചിപ്പിക്കുന്നത് പോലെ, എല്ലായ്‌പ്പോഴും തന്റെ മക്കളെ വിടുവിക്കുക എന്നത് ദൈവത്തിന്റെ ഇഷ്ടമല്ല. ആദിമസഭയിൽ, പറഞ്ഞറിയിക്കാനാവാത്ത ആയിരക്കണക്കിന് രക്തസാക്ഷികളെ സിംഹങ്ങൾക്ക് ഭക്ഷണമായി നൽകുകയും നിത്യതയിലേക്ക് നയിക്കപ്പെടുകയും ചെയ്തു. ദൈവം ഏതെങ്കിലും പ്രത്യേക നിമിഷത്തിൽ വിടുവിച്ചാലും ഇല്ലെങ്കിലും, വിടുവിക്കാനുള്ള അവന്റെ കഴിവ് ഒരിക്കലും കുറയുന്നില്ല. അവൻ എപ്പോഴും കഴിവുള്ളവനാണ്.

ദാര്യവേശിന്റെ രാജശാസനകൾ (6:24-28)

പിന്നെ രാജാവിന്റെ കല്പനയാൽ, അവൻ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; അവർ ഗുഹയുടെ അടിയിൽ എത്തുമ്മുമ്പെ സിംഹങ്ങൾ അവരെ പിടിച്ചു, അവരുടെ അസ്ഥികളൊക്കെയും തകർത്തുകളഞ്ഞു. (വാക്യം 24).

എസ്ഥേറിന്റെ പുസ്‌തകത്തിലെ ഹാമാനെ അവന്റെ സ്വന്തം കഴുമരത്തിൽ തൂക്കിലേറ്റിയതുപോലെ, കുറ്റാരോപിതർ സിംഹങ്ങളുടെ ഗുഹയിൽ എറിയപ്പെട്ടു, അവിടെ അവർ ദാനിയേലിനു വേണ്ടി ഉദ്ദേശിച്ച വിധി അനുഭവിച്ചു.

അന്നു ദാർയ്യാവേശ്‌രാജാവു സർവ്വഭൂമിയിലും വസിക്കുന്ന സകലവംശങ്ങൾക്കും ഭാഷക്കാർക്കും എഴുതിയതെന്തെന്നാൽ: നിങ്ങൾക്കു ശുഭം വർദ്ധിച്ചുവരട്ടെ. എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാൻ ഒരു തീർപ്പു കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനില്ക്കുന്നവനും അവന്റെ രാജത്വം നശിച്ചു പോകാത്തതും അവന്റെ ആധിപത്യം അവസാനംവരാത്തതും ആകുന്നു. അവൻ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനീയേലിനെ സിംഹവായിൽനിന്നു രക്ഷിച്ചിരിക്കുന്നു. (വാ. 25-27).

നെബൂഖദ്‌നേസർ നൽകിയതിനേക്കാൾ ശക്തമായ വിശ്വാസ പ്രസ്താവനയാണിത്.(4:34-35,37)

എന്നാൽ ദാനീയേൽ ദാർയ്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു. (വാക്യം 28).

ദാനിയേൽ സങ്കീർത്തനം 1:3 ന്റെ സാക്ഷാല്‍ക്കാരമായിരുന്നു, “അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും”. ദൈവം നിശ്ചയമായും ദാനിയേലിനെ അനുഗ്രഹിച്ചു.

പ്രയോഗം

നൂറുകണക്കിനു വർഷങ്ങൾക്കുശേഷം കഥ വായിക്കുമ്പോൾ, അതിന്റെ ഫലം നമുക്കറിയാം-പക്ഷേ ദാനിയേലിന് അത് മനസ്സിലായില്ല. അവന് ദൈവത്തിന്റെ കഴിവ് അറിയാമായിരുന്നു, പക്ഷേ ദൈവത്തിന്റെ പദ്ധതി അവന് അറിയില്ലായിരുന്നു. അവന് ഒന്നുമാത്രമേ അറിയുമായിരുന്നുള്ളൂ, തന്റെ ദൈവത്തെ ബഹുമാനിക്കുന്നതിനായി ജീവിക്കാൻ ആഗ്രഹിക്കുന്നു. തന്റെ നാളിലെ ഏറ്റവും ശക്തമായ ഭരണകൂടത്തിന് കീഴടങ്ങുന്നതിനുപകരം ദൈവത്തെ അനുസരിക്കാൻ ഒരു തീരുമാനം എടുക്കുക എന്നതാണ് അതിനർത്ഥം.

തന്റെ ഹൃദയം ദൈവത്തോട് പ്രകടിപ്പിക്കാതെ തനിക്ക് അതിജീവിക്കാൻ കഴിയില്ലെന്ന് ദാനിയേലിനും അറിയാമായിരുന്നു. ദൈവവചനം പാലും മാംസവും ജീവന്റെ അപ്പവുമാണെന്ന് പറയപ്പെടുന്നു. എന്നാൽ പ്രാർത്ഥനയാണ് അതിന്റെ ശ്വാസം. നിങ്ങൾക്ക് ഭക്ഷണമില്ലാതെ വളരെക്കാലം ജീവിക്കാൻ കഴിയും, എന്നാൽ ശ്വാസം കൂടാതെ കുറച്ചധികം നിമിഷങ്ങൾ അതിജീവിക്കാൻ നിങ്ങൾക്ക് കഴിയില്ല. അത്രത്തോളം പ്രധാനമാണ് പ്രാർത്ഥന. എന്നാൽ നമ്മുടെ ജീവിതത്തിൽ നാം പ്രാർത്ഥനയ്ക്ക് അത്തരത്തിലുള്ള മുൻഗണന നൽകുന്നുണ്ടോ? ഇതാണ് മതേതര സംസ്കാരത്തിന്റെ നടുവിലുള്ള ആത്മീയ ജീവിതത്തിന്റെ സത്ത.

banner image

പ്രഭാഷകനായ ഇ.എം. ബൗണ്ട്സ് എഴുതി, “സഭ മെച്ചപ്പെട്ട രീതികൾ തേടുകയാണ്; ദൈവം നല്ല മനുഷ്യരെ അന്വേഷിക്കുന്നു” (പവർ ത്രൂ പ്രയർ, പേജ് 9).

ദാനിയേലിന്റെ ചുരുളഴിയുന്ന നാടകം നമ്മോട് അതേ സന്ദേശം വിളിച്ചുപറയുന്നു. ബാബേലിന് സമാനമായ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന, നിരന്തരം അധഃപതിച്ചുകൊണ്ടിരിക്കുന്ന ഒരു സംസ്കാരം നമുക്ക് ചുറ്റുമുണ്ട്. എന്നിരുന്നാലും, ഇത്തരത്തിലുള്ള ഒരു ലോകത്തിൽ നമ്മുടെ സ്വന്തം തലമുറയിലെ ദാനിയേലുമാരാകാൻ നാം വിളിക്കപ്പെടുന്നത്. ഒന്നുകിൽ നമ്മുടെ സംസ്കാരത്തിന്റെ അച്ചിൽ പകർന്നു കൊടുക്കാം, അല്ലെങ്കിൽ ദാനിയേലിനെ പോലെ, നമ്മുടെ ദൈവത്തിന്റെ വെളിച്ചം പ്രതിഫലിപ്പിക്കാനുള്ള അവസരമായി ഈ ഇരുട്ടിനെ ഉപയോഗിക്കാം.

തിരഞ്ഞെടുപ്പ് നമ്മുടേതാണ്. ദൈവത്തിന്റെ പ്രജകൾ എന്ന നിലയിൽ, നമ്മുടെ തലമുറയിൽ നാം എങ്ങനെ ദൈവത്തെ സേവിക്കും? ദൈവത്തെ ബഹുമാനിക്കാൻ തന്റെ ജീവിതം നയിക്കാനുള്ള ദാനിയേലിന്റെ കൃപയുള്ള ധൈര്യം നമുക്ക് അത്ഭുതകരമായ മാതൃകയും പാരമ്പര്യവുമാണ്.

ഒരുപക്ഷെ, നിങ്ങൾ ഇതുവരെ ദാനിയേലിന്റെ ദൈവത്തിന്റെ ആത്മാവിൽ ജീവിക്കാൻ തുടങ്ങിയിട്ടില്ലായിരിക്കാം. ഇല്ലെങ്കിൽ, പുതിയ നിയമത്തിന്റെ താളുകളിൽ നിങ്ങൾക്ക് രക്ഷകനെ കാണാൻ കഴിയും. സുവിശേഷ എഴുത്തുകാരുടെ അഭിപ്രായത്തിൽ, ദാനിയേലിന്റെ ദൈവം അവന്റെ പുത്രന്റെ വ്യക്തിത്വത്തിൽ നമ്മുടെ അടുക്കൽ വന്നു. 3 വർഷത്തെ പൊതുജീവിതത്തിന് ശേഷം, നമ്മുടെ പാപങ്ങൾക്ക് പരിഹാരം നൽകാൻ യേശു സ്വമേധയാ ആരാച്ചാരുടെ കുരിശിൽ മരിച്ചു. മൂന്ന് ദിവസത്തിന് ശേഷം അവൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു. ഇപ്പോൾ അവരുടെ നിരാശാജനകമായ അവസ്ഥയെ അംഗീകരിക്കുകയും അവനെയും അവന്റെ ദാനത്തെയും വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവർക്കും അവൻ ക്ഷമയുടെ സൗജന്യ സമ്മാനം വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഈ ക്രിസ്തുവിൽ വിശ്വസിക്കുന്നുവെങ്കിലും വ്യക്തിപരമായി ഒരിക്കലും അവനോട് നിങ്ങളുടെ ഹൃദയം തുറന്നിട്ടില്ലെങ്കിൽ, എഴുതിയ അപ്പോസ്തലനായ യോഹന്നാന്റെ വാഗ്ദാനം അവകാശപ്പെടുക:

അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു (യോഹ. 1:12). 

 

banner image