നിരാശയിൽ നിന്ന് സ്വയം രക്ഷപ്പെടുന്നതിനുവേണ്ടി, ഒരു മനുഷ്യൻ തന്റെ സാധനങ്ങൾ ഇബേ- യിൽ ലേലം ചെയ്യാൻ തീരുമാനിച്ചു. അവൻ പറഞ്ഞു, “എന്റെ എല്ലാ സ്വത്തുക്കളും വിറ്റു തീരുന്ന ദിവസം, എന്റെ പഴ്സും പാസ്‌പോർട്ടും മാത്രമായി മുൻവാതിൽ വഴി വീട്ടിൽ നിന്നിറങ്ങാൻ ഞാൻ ഉദ്ദേശിക്കുന്നു.” വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അമ്മയെ കാണാൻ അദ്ദേഹം പദ്ധതിയിട്ടു. “ജീവിതം എന്നെ അവിടെ നിന്ന് എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ഞാൻ കാണും. പഴയതും പുതിയതും ഉപേക്ഷിക്കാനുള്ള സമയമാണിത്!”

നമുക്കെല്ലാവർക്കും ഇതുപോലെയുള്ള നിരാശയുണ്ടാകാം. “കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു” എന്നത് ഓർമ്മിക്കാൻ റോമിലെ യേശുവിൽ വിശ്വസിക്കുന്നവരെ അപ്പോസ്തലനായ പൗലോസ് പ്രോത്സാഹിപ്പിച്ചു (റോമർ 5:1). ഈ ദൈവിക സമാധാനം എല്ലാ വിശ്വാസികളെയും “ഭംഗം വരാത്ത പ്രത്യാശ” (വാ. 5) അനുഭവിക്കാൻ പ്രാപ്തരാക്കുന്നു. മാത്രമല്ല, പ്രയാസങ്ങളിൽ നിന്ന് ഓടിപ്പോകാതെ നേരിടാൻ ഇത് നമ്മെ സഹായിക്കുന്നു. “പരീക്ഷകൾ,” അദ്ദേഹം എഴുതി, “സഹിഷ്ണത വളർത്തിയെടുക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു . . . സ്വഭാവത്തിന്റെ ശക്തി, ഒപ്പം . . . പ്രത്യാശ” നമ്മുടെ ഉള്ളിൽ (വാ. 3-4). ദൈവത്തിന്റെ സാന്നിദ്ധ്യം അവൻ നമ്മെ സ്നേഹിക്കുന്നുവെന്നും പരിശുദ്ധാത്മാവിലൂടെ നമ്മെ ശക്തിപ്പെടുത്തുമെന്നും ഉറപ്പുള്ള ആത്മവിശ്വാസം നൽകുന്നു (വാക്യം 5). അവന്റെ സ്നേഹവും ആത്മാവിന്റെ സാന്നിധ്യവും അവനിലുള്ള നമ്മുടെ വിശ്വാസം അസ്ഥാനത്തല്ല എന്ന ഉറപ്പ് നൽകുന്നു (വാ. 8).

യേശുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ, നമ്മുടെ നിരാശകളിൽ നിന്ന് ഓടിപ്പോകുന്നതിനുപകരം, ദൈവം അവരിലൂടെ നമ്മോടൊപ്പം നടക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ട് നമുക്ക് അവയിൽ സന്തോഷിക്കാം.

– മാർവിൻ വില്യംസ്

സമീപകാലത്തു നേരിട്ട നിരാശയോട് നിങ്ങളുടെ ആദ്യ പ്രതികരണം എന്തായിരുന്നു? നിരാശ നേരിടുമ്പോഴും ദൈവത്തിലുള്ള നിങ്ങളുടെ ഉറച്ച പ്രത്യാശ പ്രകടിപ്പിക്കാൻ നിങ്ങളെ എന്തു സഹായിക്കും?

പ്രിയപ്പെട്ട ദൈവമേ, ജീവിതത്തിലെ പ്രയാസകരവും നിരാശാജനകവുമായ സമയങ്ങളെ അഭിമുഖീകരിക്കുമ്പോൾ അങ്ങയിൽ ആശ്രയിക്കാൻ എന്നെ സഹായിക്കേണമേ.

റോമർ 5:1-11

1 വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.
2 നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു.
3 അതു തന്നേ അല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു
4 നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.
5 പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ.
6 നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു.
7 നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും.
8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.
9 അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.
10 ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.
11 അത്രയുമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു.

റോമർ 5:5

ഈ പ്രത്യാശ നമ്മെ നിരാശയിലേക്ക് നയിക്കില്ല. കാരണം ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നു എന്ന് നാം അറിയുന്നു.