നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ബില്‍ ക്രൗഡര്‍

ഞാൻ ആരാണ്?

റോബർട്ട് ടോഡ് ലിങ്കൺ തന്റെ പിതാവ്, പ്രിയപ്പെട്ട അമേരിക്കയുടെ ഇഷ്ട പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ നിഴലിലാണ് ജീവിച്ചിരുന്നത്. പിതാവിന്റെ മരണശേഷം വളരെക്കാലത്തിനുശേഷം, റോബർട്ടിന്റെ ഐഡന്റിറ്റി തന്റെ പിതാവിന്റെ അതിശക്തമായ സാന്നിധ്യത്താൽ മറയപ്പെട്ടുപോയി. ലിങ്കന്റെ അടുത്ത സുഹൃത്തായ നിക്കോളാസ് മുറെ ബട്‌ലർ, റോബർട്ട് പലപ്പോഴും പറഞ്ഞിരുന്നതായി എഴുതി: ''ആർക്കും എന്നെ യുദ്ധ സെക്രട്ടറിയായി ആവശ്യമില്ല; അവർക്ക് എബ്രഹാം ലിങ്കന്റെ മകനെയാണ് വേണ്ടത്. ആർക്കും എന്നെ ഇംഗ്ലണ്ടിലേക്കുള്ള മന്ത്രിയായി ആവശ്യമില്ല; അവർക്ക് എബ്രഹാം ലിങ്കന്റെ മകനെയാണ് വേണ്ടത്. പുൾമാൻ കമ്പനിയുടെ പ്രസിഡന്റായി ആർക്കും എന്നെ ആവശ്യമില്ല; അവർക്ക് എബ്രഹാം ലിങ്കന്റെ മകനെയാണ് വേണ്ടത്.'' 
അത്തരം നിരാശ പ്രശസ്തരുടെ കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല. നമ്മൾ ആരാണെന്നതിന്റെ അടിസ്ഥാനത്തിൽ നമ്മെ വിലമതിക്കുന്നില്ല എന്ന തോന്നൽ നമുക്കെല്ലാവർക്കും പരിചിതമാണ്. എന്നിരുന്നാലും, ദൈവം നമ്മെ സ്‌നേഹിക്കുന്ന വിധത്തേക്കാൾ, നമ്മുടെ മൂല്യത്തിന്റെ ആഴം പ്രകടമാകുന്ന മറ്റൊരിടവുമില്ല. 
നമ്മുടെ പാപങ്ങളിൽ നാം ആരായിരുന്നുവെന്നും ക്രിസ്തുവിൽ നാം ആരായിത്തീർന്നുവെന്നും അപ്പൊസ്തലനായ പൗലൊസ് തിരിച്ചറിഞ്ഞു. അവൻ എഴുതി, “നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു” (റോമർ 5:6). നമ്മുടെ ഏറ്റവും മോശമായ അവസ്ഥയിൽ പോലും ദൈവം നമ്മെ സ്‌നേഹിക്കുന്നത് നാം ആരാണ് എന്നതുകൊണ്ടാണ്! പൗലൊസ് എഴുതി, “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്‌നേഹത്തെ പ്രദർശിപ്പിക്കുന്നു” (വാ. 8). ദൈവം നമ്മെ വളരെയധികം വിലമതിക്കുന്നതിനാൽ നമുക്കുവേണ്ടി ക്രൂശിക്കപ്പെടുവാൻ തന്റെ പുത്രനെ അനുവദിച്ചു. 
നാം ആരാണ്? നാം ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാണ്. ആർക്കാണ് ഇതിൽ കൂടുതൽ ചോദിക്കാൻ കഴിയുക? 

ദയവായി നിശബ്ദമായിരിക്കുക

വെസ്റ്റ്് വിർജീനിയയിലെ ഗ്രീൻ ബാങ്ക്, പരുക്കനായ അപ്പലേച്ചിയൻ പർവതനിരകളിലെ ഒരു ചെറിയ പ്രദേശമാണ്. ഈ നഗരം ഒരു കാര്യത്തിലൊഴികെ പ്രദേശത്തെ മറ്റ് ഡസൻ കണക്കിന് ചെറിയ പട്ടണങ്ങളുമായി സാമ്യമുള്ളതാണ്. 142 നിവാസികളിൽ ആർക്കും ഇന്റർനെറ്റ് സൗകര്യം ഇല്ല എന്നതാണ് ആ വ്യത്യാസം. സമീപത്തുള്ള ഗ്രീൻ ബാങ്ക് ഒബ്‌സർവേറ്ററിയുടെ പ്രവർത്തനത്തെ വൈ-ഫൈ അല്ലെങ്കിൽ സെല്ലുലാർ ഫോൺ ടവറുകളിൽ നിന്നുള്ള സിഗ്നലുകൾ തടയാതിരിക്കുന്നതിനാണ് ഇത്. കാരണം അതിന്റെ ടെലിസ്‌കോപ്പ് ആകാശത്ത് നിരന്തരം നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. തൽഫലമായി, വടക്കേ അമേരിക്കയിലെ ഏറ്റവും സാങ്കേതികമായി നിശബ്ദമായ സ്ഥലങ്ങളിൽ ഒന്നാണ് ഗ്രീൻ ബാങ്ക്. 
ചിലപ്പോൾ ശാന്തതയാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല അന്തരീക്ഷം-പ്രത്യേകിച്ച് ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ. തന്റെ പിതാവുമായി സംസാരിക്കാൻ ശാന്തവും ആളൊഴിഞ്ഞതുമായ സ്ഥലങ്ങളിലേക്ക് പിൻവാങ്ങിക്കൊണ്ട് യേശു തന്നെ ഇതിനു മാതൃക കാണിച്ചു. ലൂക്കൊസ് 5:16 ൽ നാം വായിക്കുന്നു, “അവനോ നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.” ഒരുപക്ഷേ താക്കോൽ പദം കൊണ്ടിരുന്നു എന്നതാണ്. ഇത് ക്രിസ്തുവിന്റെ പതിവ് സമ്പ്രദായമായിരുന്നു, ഇത് നമുക്ക് ഉത്തമ മാതൃകയാണ്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് തന്റെ പിതാവിനെ ആശ്രയിക്കുന്നതിന്റെ ആവശ്യത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ, നമുക്ക് അവനെ എത്രയധികം ആവശ്യമാണ്! 
ദൈവത്തിന്റെ സാന്നിധ്യത്തിൽ നവോന്മേഷം പ്രാപിക്കാൻ ശാന്തമായ ഒരു സ്ഥലത്തേക്ക് മടങ്ങുന്നത് അവന്റെ നവീകരണ ശക്തിയിൽ മുന്നോട്ട് പോകാൻ നമ്മെ സജ്ജരാക്കുന്നു. അത്തരമൊരു സ്ഥലം ഇന്ന് നിങ്ങൾക്ക് എവിടെ കണ്ടെത്താനാകും? 

യാഗത്തെ അനുസ്മരിക്കുക

ഞായറാഴ്ച രാവിലെ ആരാധനയ്ക്ക് ശേഷം, മോസ്‌കോയിലെ എന്റെ ആതിഥേയൻ കോട്ടയ്ക്ക് പുറത്തുള്ള ഒരു റസ്റ്റോറന്റിൽ എന്നെ ഉച്ചഭക്ഷണത്തിനായി കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ, വിവാഹ വസ്ത്രങ്ങളണിഞ്ഞ നവദമ്പതികളുടെ ഒരു നിര ക്രെംലിൻ മതിലിന് പുറത്തുള്ള അജ്ഞാത സൈനികന്റെ ശവകുടീരത്തെ സമീപിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. അവരുടെ വിവാഹദിനത്തിലെ ആഘോഷത്തിൽ, അത്തരമൊരു ദിവസം സാധ്യമാക്കാൻ മറ്റുള്ളവർ ചെയ്ത ത്യാഗങ്ങളെ മനഃപൂർവം ഓർക്കുന്നതും ഉൾപ്പെടുന്നു. സ്മാരകത്തിന്റെ ചുവട്ടിൽ വിവാഹ പുഷ്പങ്ങൾ അർപ്പിക്കുന്നതിന് മുമ്പ് ദമ്പതികൾ ചിത്രമെടുത്തത് ഒരു മനോഹര കാഴ്ചയായിരുന്നു.

നമ്മുടെ ജീവിതത്തിൽ ഒരു പരിധിവരെ പൂർണ്ണത കൊണ്ടുവരാൻ ത്യാഗങ്ങൾ ചെയ്ത മറ്റുള്ളവരോട് നന്ദിയുള്ളവരായിരിക്കാൻ നമുക്കെല്ലാവർക്കും കാരണമുണ്ട്. ആ ത്യാഗങ്ങളൊന്നും അപ്രധാനമല്ല, എന്നാൽ ആ ത്യാഗങ്ങൾ ഏറ്റവും പ്രധാനവുമല്ല. യേശു നമുക്കുവേണ്ടി ചെയ്ത ത്യാഗം കാണുന്നതും നമ്മുടെ ജീവിതം രക്ഷകനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാൻ തുടങ്ങുന്നതും ക്രൂശിന്റെ ചുവട്ടിൽ മാത്രമാണ്.

അപ്പവീഞ്ഞുകൾ സ്വീകരിക്കാൻ കർത്താവിന്റെ മേശയിലേക്ക് വരുന്നത്, അപ്പത്തിലും പാനപാത്രത്തിലും ചിത്രീകരിച്ചിരിക്കുന്ന യേശുവിന്റെ ത്യാഗത്തെ ഓർമ്മിപ്പിക്കുന്നു. പൗലൊസ് എഴുതി, “അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു” (1 കൊരിന്ത്യർ 11:26). യേശു നമ്മിലും നമുക്കുവേണ്ടിയും ചെയ്തിട്ടുള്ള എല്ലാറ്റിന്റെയും സ്മരണയിലും നന്ദിയിലും എല്ലാ ദിവസവും ജീവിക്കാൻ അവന്റെ മേശയിങ്കലെ നമ്മുടെ സമയം നമ്മെ ഓർമ്മിപ്പിക്കട്ടെ. 

കഥ പറയുക

യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മകൻ റോബർട്ട് ടോഡ് ലിങ്കൺ മൂന്ന് പ്രധാന സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചു-സ്വന്തം പിതാവിന്റെ മരണവും പ്രസിഡന്റുമാരായ ജെയിംസ് ഗാർഫീൽഡിന്റെയും വില്യം മക്കിൻലിയുടെയും കൊലപാതകങ്ങളും. 

ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമെന്നു കരുതപ്പെടുന്ന നാല് സംഭവങ്ങളിൽ അപ്പൊസ്തലനായ യോഹന്നാൻ സന്നിഹിതനായിരുന്നു: യേശുവിന്റെ അവസാനത്തെ അത്താഴം, ഗെത്സമനെയിലെ ക്രിസ്തുവിന്റെ വേദന, അവന്റെ ക്രൂശീകരണം, അവന്റെ പുനരുത്ഥാനം. ഈ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത് ഈ നിമിഷങ്ങളിലെ തന്റെ സാന്നിധ്യത്തിന് പിന്നിലെ ആത്യന്തികമായ കാരണമാണെന്ന് യോഹന്നാന് അറിയാമായിരുന്നു. യോഹന്നാൻ 21:24-ൽ അവൻ എഴുതി, ''ഈ ശിഷ്യൻ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങൾ അറിയുന്നു.''

 യോഹന്നാൻ എഴുതിയ ഒന്നാമത്തെ കത്തിൽ യോഹന്നാൻ ഇത് വീണ്ടും സ്ഥിരീകരിച്ചു. അവൻ എഴുതി, 'ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ... ' (1:1). യേശുവിനെക്കുറിച്ചുള്ള തന്റെ ദൃക്‌സാക്ഷി വിവരണം പങ്കുവെക്കാൻ യോഹന്നാന് നിർബന്ധിത കടമ തോന്നി. എന്തുകൊണ്ട്? 'ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു' (വാ. 3). 

നമ്മുടെ ജീവിതത്തിലെ സംഭവങ്ങൾ ആശ്ചര്യകരമോ ലൗകികമോ ആയിരിക്കാം, എന്നാൽ രണ്ടായാലും ദൈവം അവയെ ക്രമീകരിക്കുന്നതിനാൽ നമുക്ക് അവനു സാക്ഷ്യം വഹിക്കാൻ കഴിയും. ക്രിസ്തുവിന്റെ കൃപയിലും ജ്ഞാനത്തിലും നാം ആശ്രയിക്കുമ്പോൾ, ജീവിതത്തിലെ ആശ്ചര്യകരമായ നിമിഷങ്ങളിൽ പോലും അവനുവേണ്ടി സംസാരിക്കുന്ന സംഭവങ്ങളായി മാറും. 

ശത്രുക്കളും മിത്രങ്ങളും

അന്താരാഷ്ട്ര സമൂഹത്തിൽ അസാധാരണമായ സമഭാവം നിലനിർത്താൻ പഠിച്ച ഒരു ആഫ്രിക്കൻ രാഷ്ട്രത്തിന്റെ നേതാവിനെക്കുറിച്ച് പണ്ഡിതനായ കെന്നത്ത് ഇ. ബെയ്ലി പറഞ്ഞിട്ടുണ്ട്. ഇസ്രായേലുമായും അതിനു ചുറ്റുമുള്ള ജനതകളുമായും അദ്ദേഹം നല്ല ബന്ധം സ്ഥാപിച്ചിരുന്നു. തന്റെ രാജ്യം എങ്ങനെയാണ് ഈ സന്തുലിതാവസ്ഥ നിലനിർത്തുന്നതെന്ന് ഒരാൾ ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു, "ഞങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നു. ഞങ്ങളുടെ ശത്രുക്കളായി മാറുവാൻ ഞങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കളെ അനുവദിക്കുന്നില്ല."

അത് ബുദ്ധിപരവും യഥാർത്ഥത്തിൽ പ്രായോഗികവുമായ തന്ത്രമാണ്. ആ ആഫ്രിക്കൻ രാജ്യം അന്താരാഷ്ട്ര തലത്തിൽ മാതൃകയാക്കിയത് വ്യക്തിപരമായ തലത്തിൽ ചെയ്യാൻ പൗലൊസ് തന്റെ വായനക്കാരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ക്രിസ്തു മാറ്റം വരുത്തിയ ജീവിതത്തിന്റെ സവിശേഷതകളെക്കുറിച്ചുള്ള ഒരു നീണ്ട വിവരണത്തിനിടയിൽ അദ്ദേഹം എഴുതി, "കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ" (റോമർ 12:18). നമ്മുടെ ശത്രുക്കളോട് നാം പെരുമാറുന്ന രീതി പോലും (വാ.20-21) ദൈവത്തിലും അവിടുത്തെ ആത്യന്തികമായ കരുതലിലും ഉള്ള നമ്മുടെ വിശ്വാസത്തെയും ആശ്രയത്തെയും പ്രതിഫലിപ്പിക്കുന്നു എന്ന് ഓർമിപ്പിച്ചുകൊണ്ട് മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപാടുകളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുന്നു.

എല്ലാവരുമായും സമാധാനത്തോടെ ജീവിക്കാൻ എല്ലായ്‌പ്പോഴും സാധ്യമായേക്കില്ല (എല്ലാത്തിനുമുപരി, "കഴിയുമെങ്കിൽ" എന്ന് പൗലൊസ് പറയുന്നു). എന്നാൽ യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തം, നമ്മുടെ ജീവിതത്തെ നയിക്കാൻ അവന്റെ ജ്ഞാനത്തെ അനുവദിക്കുക എന്നതാണ് (യാക്കോബ് 3:17-18). അങ്ങനെ നമുക്ക് ചുറ്റുമുള്ളവരോടു സമാധാനം ഉണ്ടാക്കുന്നവരായി നാം മാറുന്നു (മത്തായി 5:9). സമാധാനത്തിന്റെ രാജകുമാരനെ ആദരിക്കാൻ ഇതിലും നല്ല മാർഗം മറ്റെന്താണ്?

വിവരങ്ങളും തെളിവുകളും

എബ്രഹാം ലിങ്കണിനെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ ഡോറിസ് കെയൻസ് ഗുഡ്വിൻ തീരുമാനിച്ചപ്പോൾ, അമേരിക്കയുടെ പതിനാറാം പ്രസിഡന്റിനെക്കുറിച്ച് ഇതിനകം പതിനാലായിരത്തോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് എന്ന വസ്തുത അവളെ ഭയപ്പെടുത്തി. ഈ പ്രിയ നേതാവിനെ കുറിച്ച് ഇനി എന്താണ് പറയാനുള്ളത്? നിരാശപ്പെടാതെ, ഗുഡ്വിൻ തന്റെ ശ്രമം തുടർന്നതിന്റെ ഫലമാണ്, A Team of Rivals: The Political Genius of Abraham Lincoln എന്ന പുസ്തകം. ലിങ്കണിന്റെ നേതൃത്വ ശൈലിയെക്കുറിച്ചുള്ള പുത്തൻ ഉൾക്കാഴ്‌ചകളാൽ മികച്ച റേറ്റിംഗും മികച്ച അവലോകനവും നേടിയ ഒരു പുസ്തകമായി അതു മാറി.

യേശുവിന്റെ ശുശ്രൂഷയെയും അഭിനിവേശത്തെയും കുറിച്ചുള്ള തന്റെ വിവരണം എഴുതിയപ്പോൾ അപ്പോസ്തലനായ യോഹന്നാൻ മറ്റൊരു വെല്ലുവിളി നേരിട്ടു. യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാന വാക്യം പറയുന്നു, “യേശു ചെയ്തത് മറ്റു പലതും ഉണ്ട്; അത് ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽതന്നെയും ഒതുങ്ങുകയില്ല എന്ന് ഞാൻ നിരൂപിക്കുന്നു” (യോഹന്നാൻ 21:25). യോഹന്നാന്  ഉപയോഗിക്കാൻ കഴിയുന്നതിലും കൂടുതൽ മെറ്റീരിയൽ ഉണ്ടായിരുന്നു!

അതിനാൽ, തന്റെ രചനയിൽ ഉടനീളം യേശുവിന്റെ "ഞാൻ" എന്ന അവകാശവാദത്തെ പിന്തുണയ്ക്കുന്ന തിരഞ്ഞെടുത്ത ചില അത്ഭുതങ്ങളിൽ (അടയാളങ്ങളിൽ) മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു യോഹന്നാന്റെ ശ്രമം. എങ്കിലും ഈ ശ്രമത്തിനു പിന്നിൽ ഒരു മഹത്തായ ഉദ്ദേശമുണ്ടായിരുന്നു: "യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനും ഇത് എഴുതിയിരിക്കുന്നു" (വാക്യം 31). തെളിവുകളുടെ കൂമ്പാരങ്ങളിൽ നിന്ന്, യോഹന്നാൻ യേശുവിൽ വിശ്വസിക്കാൻ ധാരാളം കാരണങ്ങൾ നൽകി. ഇന്ന് നിങ്ങള്ക്ക് ആരോടൊക്കെ അവനെക്കുറിച്ച് പ്രകീർത്തിക്കാൻ കഴിയും?

ജനക്കൂട്ടം

തത്ത്വചിന്തകയും എഴുത്തുകാരിയുമായ ഹന്ന ആരെൻഡ് (1906-75) നിരീക്ഷണത്തിലൂടെ "പുരുഷന്മാർ ഏറ്റവും ശക്തരായ രാജാക്കന്മാരെ ചെറുക്കാനും അവരുടെ മുന്നിൽ കുമ്പിടാൻ വിസമ്മതിക്കുന്നതും" കണ്ടെത്തിയിട്ടുണ്ട്. അവർ കൂട്ടിച്ചേർത്തു, “ആൾക്കൂട്ടത്തെ ചെറുക്കാനും വഴിതെറ്റിയ ജനക്കൂട്ടത്തിന് മുന്നിൽ ഒറ്റയ്ക്ക് നിൽക്കാനും ആയുധങ്ങളില്ലാതെ അവരുടെ അചഞ്ചലമായ വന്യമായ പെരുമാറ്റത്തെ നേരിടാനും കഴിവുള്ള ചിലരെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.” ഒരു യഹൂദയായ ആരെൻഡ് അവരുടെ  ജന്മനാടായ ജർമ്മനിയിൽ ഇതിനു നേരിട്ട് സാക്ഷ്യം വഹിച്ചിരുന്നു. 

 

അപ്പോസ്തലനായ പൗലോസ് അത്തരം തിരസ്കരണം അനുഭവിച്ചിരുന്നു. ഒരു പരീശനായും റബ്ബിയായും പരിശീലിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടുമുട്ടിയപ്പോൾ തലകീഴായി മാറി. ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ പീഡിപ്പിക്കാൻ പൗലോസ് ദമസ്‌കസിലേക്ക് യാത്ര ചെയ്യുകയായിരുന്നു (അപ്പ. 9). തന്റെ പരിവർത്തനത്തിനുശേഷം, അപ്പോസ്തലൻ സ്വന്തം ജനങ്ങളാൽ തന്നെ തിരസ്കരിക്കപ്പെട്ടു. 2 കൊരിന്ത്യർ എന്ന് നമുക്കറിയാവുന്ന അദ്ദേഹത്തിന്റെ കത്തിൽ, അവരുടെ കൈകളിൽ നിന്ന് താൻ നേരിട്ട ചില പ്രശ്‌നങ്ങൾ അവയിൽ ചിലതായ “അടിയും” “തടവുകളും” പൗലോസ് അവലോകനം ചെയ്‌തിരിക്കുന്നു.  (6:5).

 

അത്തരം തിരസ്‌കരണത്തോട് കോപത്തോടെയോ കൈപ്പോടെയോ പ്രതികരിക്കുന്നതിനുപകരം, അവരും യേശുവിനെ അറിയാൻ പൗലോസ് ആഗ്രഹിച്ചു. അദ്ദേഹം എഴുതി, “എനിക്കു വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ടു എന്നു എന്റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവിൽ സാക്ഷിയായിരിക്കുന്നു. ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരന്മാർക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.” (റോമർ 9:2-3).

 

ദൈവം നമ്മെ അവന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തതുപോലെ, നമ്മുടെ എതിരാളികളെപ്പോലും അവനുമായുള്ള ബന്ധത്തിലേക്ക് ക്ഷണിക്കാൻ അവൻ നമ്മെ പ്രാപ്തരാക്കട്ടെ.

ഞാൻ മണിമുഴക്കം കേട്ടു

ഫ്രഞ്ച് ക്വാർട്ടറിലെ ഒരു പരേഡ്, മ്യൂസിയം സന്ദർശനം, പൊരിച്ച മത്സ്യം പരീക്ഷിച്ചുനോക്കൽ എന്നിവയടങ്ങിയ പോണ്ടിച്ചേരിയിലെ എന്റെ വാരാന്ത്യം എനിക്ക് വളരെധികം ഇഷ്ടപ്പെട്ടു. പക്ഷേ എന്റെ സുഹൃത്തിന്റെ ഭവനത്തിൽ ഉറങ്ങാൻ കിടന്നപ്പോൾ, എനിക്ക് എന്റെ ഭാര്യയെയും കുട്ടികളെയും കാണാനുള്ള അതിയായ ആശയുണ്ടായി. മറ്റ് നഗരങ്ങളിൽ പ്രസംഗിക്കാനുള്ള അവസരങ്ങൾ ഞാൻ ആസ്വദിക്കാറുണ്ടെങ്കിലും ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് വീട്ടിലായിരിക്കാനാണ്.

യേശുവിനെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ പലതും വഴിയിൽവച്ചു സംഭവിച്ചു എന്നതാണ് അവന്റെ ജീവിതത്തിൽ  പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്ന ഒരു വശം. തന്റെ സ്വർഗീയ ഭവനത്തിൽ നിന്നു കണക്കുകൂട്ടാൻ കഴിയാത്തത്ര ദൂരെയും തന്റെ കുടുംബത്തിന്റെ ജന്മനാടായ നസറെത്തിൽ നിന്നും വളരെ അകലെയുമുള്ള ബേത്ത്ലേഹെമിൽവച്ചു ദൈവപുത്രൻ നമ്മുടെ ലോകത്തേക്ക് പ്രവേശിച്ചു. ജനസംഖ്യാ കണക്കെടുപ്പിനായി എത്തിയ കുടുംബങ്ങളാൽ ബേത്ത്ലേഹെം നഗരം നിറഞ്ഞു കവിഞ്ഞിരുന്നു. അതിനാൽ ഒരു അധിക കറ്റാലമ അഥവാ “വഴിയമ്പലത്തിലെ മുറി” പോലും അവിടെ ഉണ്ടായിരുന്നില്ലെന്ന് ലൂക്കൊസ് പറയുന്നു (ലൂക്കൊസ് 2:7).

യേശുവിന്റെ ജനനസമയത്തു ലഭിക്കാതിരുന്നത് അവന്റെ മരണസമയത്തു ലഭ്യമായി. യേശു തന്റെ ശിഷ്യന്മാരെ യെരൂശലേമിലേക്കു നയിച്ചപ്പോൾ, പെസഹാ അത്താഴത്തിനായി ഒരുങ്ങാൻ അവൻ പത്രൊസിനോടും യോഹന്നാനോടും ആവശ്യപ്പെട്ടു. ഒരു കുടം വെള്ളം ചുമന്നുകൊണ്ടു വരുന്ന ഒരു മനുഷ്യനെ അവന്റെ വീട്ടിലേക്ക് അവർ അനുഗമിച്ചിട്ടു, വീട്ടുടമയോട് കറ്റാലമ - ക്രിസ്തുവിനും അവന്റെ ശിഷ്യന്മാർക്കും അന്ത്യത്താഴം കഴിക്കാൻ കഴിയുന്ന അതിഥി മുറി - ആവശ്യപ്പെടണം എന്നവൻ അവരോടു പറഞ്ഞു (22:10-12). അവിടെ, കടമെടുത്ത സ്ഥലത്ത്, ഇപ്പോൾ തിരുവത്താഴം എന്നു വിളിക്കപ്പെടുന്ന ചടങ്ങു യേശു സ്ഥാപിച്ചു. അത് ആസന്നമായ അവന്റെ ക്രൂശീകരണത്തെ സംബന്ധിച്ചുള്ള ഭാവി സൂചനയായിരുന്നു (വാ. 17-20).

നാം നമ്മുടെ ഭവനത്തെ സ്നേഹിക്കുന്നുണ്ടെങ്കിലും നാം യേശുവിന്റെ ആത്മാവിനൊപ്പം സഞ്ചരിക്കുകയാണെങ്കിൽ, ഒരു അതിഥി മുറി പോലും അവനുമായുള്ള കൂട്ടായ്മയുടെ സ്ഥലമായി മാറും.

നിയമനം

1963 നവംബർ 22-ന്, അമേരിക്കൻ പ്രസിഡന്റ്‌ ജോൺ എഫ്. കെന്നഡി, തത്ത്വചിന്തകനും എഴുത്തുകാരനുമായ ആൽഡസ് ഹക്സ്‌ലി, ക്രിസ്റ്റിയൻ അപ്പോളജിസ്റ്റ്‌ സി. എസ്. ലൂയിസ് എന്നിവർ മരിച്ചു. തികച്ചും വ്യത്യസ്തമായ ലോകവീക്ഷണങ്ങളുള്ള മൂന്ന് പ്രശസ്ത വ്യക്തികൾ. അജ്ഞേയവാദിയായ ഹക്സ്‌ലി അപ്പോഴും പൗരസ്ത്യ മിസ്റ്റിസിസത്തിൽ മുഴുകിയിരുന്നു. ഒരു റോമൻ കത്തോലിക്കനാണെങ്കിലും, കെന്നഡി, മാനവിക തത്ത്വചിന്തയിൽ ഉറച്ചുനിന്നു. മുൻപ് ഒരു നിരീശ്വരവാദിയായിരുന്ന ലൂയിസ്, ഒരു ആംഗ്ലിക്കൻ എന്ന യേശുവിൽ ആഴമായി വിശ്വസിക്കുന്നയാളായിരുന്നു. മരണം വ്യക്തികളെ ആദരിക്കുന്നില്ലാത്തതിനാൽ, അറിയപ്പെടുന്ന ഈ മൂന്ന് വ്യക്തികളും ഒരേ ദിവസം മരണത്തെ അഭിമുഖീകരിച്ചു.

ആദാമും ഹവ്വായും ഏദൻ തോട്ടത്തിൽ അനുസരണക്കേട് കാണിച്ചപ്പോൾ മരണം മനുഷ്യാനുഭവത്തിലേക്ക് പ്രവേശിച്ചുവെന്ന് വേദപുസ്തകം പറയുന്നു (ഉല്പത്തി 3) — മനുഷ്യചരിത്രത്തെ കളങ്കപ്പെടുത്തിയ ദുഃഖകരമായ ഒരു യാഥാർത്ഥ്യം. മരണം ഒരു വലിയ സമകാരിയാണ്, അഥവാ ഒരാൾ പറഞ്ഞതുപോലെ, ആർക്കും ഒഴിവാക്കാൻ കഴിയാത്ത നിയമനം. “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ…” എന്ന് നാം വായിക്കുന്ന എബ്രായർ 9:27-ന്റെ ആശയം ഇതാണ്.

മരണവുമായുള്ള നമ്മുടെ നിയമനവും അതേത്തുടർന്നുള്ള കാര്യങ്ങളെക്കുറിച്ചും നാം എവിടെയാണ് പ്രത്യാശ കണ്ടെത്തുക? ക്രിസ്തുവിൽ. റോമർ 6:23 ഈ സത്യം പൂർണ്ണമായി കാണിച്ചുതരുന്നു: “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” ദൈവത്തിന്റെ ഈ വരം എങ്ങനെ ലഭ്യമായിത്തീർന്നു? എന്നെന്നേക്കുമായി നമുക്ക് ജീവൻ നൽകുന്നതിനായി ദൈവപുത്രനായ യേശു മരണത്തെ നീക്കിക്കൊണ്ടു മരിച്ച്, കല്ലറയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു (2 തിമൊഥെയൊസ് 1:10).

ക്രിസ്തുസമാന പ്രതികരണം

കരോലിനയിലെ വേനൽ സൂര്യന്റെ ചൂടിൽ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ജോർജ്ജ്. അവൻ ജോലി ചെയ്യുന്ന മുറ്റത്തേക്ക് അടുത്തു താമസിക്കുന്ന ഒരാൾ കയറിവന്നു. വ്യക്തമായും കോപത്തോടെ, അയൽക്കാരൻ ജോർജ്ജിന്റെ പണിയെക്കുറിച്ചും അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും പറഞ്ഞുകൊണ്ടു വിമർശിക്കാനും ചീത്ത പറയാനും തുടങ്ങി. ദേഷ്യക്കാരനായ ആ അയൽക്കാരൻ ബഹളം നിർത്തുന്നതുവരെ മറുപടി പറയാതെ ജോർജ്ജ് വാക്കാലുള്ള ആ പ്രഹരങ്ങൾ ഏറ്റുവാങ്ങി. തുടർന്ന്, അവൻ സൗമ്യമായി പ്രതികരിച്ചു, “നിങ്ങൾക്ക് ഇന്നു വളരെ ബുദ്ധിമുട്ടുള്ള ദിവസമായിരുന്നു, അല്ലേ?” പെട്ടെന്ന്, കോപാകുലനായ അയൽക്കാരന്റെ മുഖം മൃദുവായി. അയാൾ തല കുനിച്ചുകൊണ്ടു പറഞ്ഞു, “ഞാൻ നിന്നോടു അങ്ങനെ സംസാരിച്ചതിന് എന്നോടു ക്ഷമിക്കണം.” ജോർജ്ജിന്റെ ദയ അയൽക്കാരന്റെ ക്രോധത്തെ ശമിപ്പിച്ചു.

തിരിച്ചടിക്കാൻ നാം ആഗ്രഹിക്കുന്ന സമയങ്ങളുണ്ടാകാം. അധിക്ഷേപത്തിനു പകരം അധിക്ഷേപവും അപമാനത്തിനു പകരം അപമാനവും നൽകാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ. അതിനു പകരം, നമ്മുടെ പാപങ്ങളുടെ അനന്തരഫലങ്ങൾ യേശു വഹിച്ച വിധത്തെ പൂർണ്ണമായി വെളിപ്പെടുത്തിയ ഒരു ദയയാണു ജോർജ്ജ് മാതൃകയാക്കിയതു: “തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു” (1 പത്രൊസ് 2:23)

തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റായി പ്രതിനിധാനം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്ന നിമിഷങ്ങൾ നാമെല്ലാവരും നേരിടേണ്ടിവരും. ദയയോടെ പ്രതികരിക്കാൻ നാം ആഗ്രഹിച്ചേക്കാം. എന്നാൽ ദയയോടെ ആയിരിക്കാനും സമാധാനം പിന്തുടരാനും വിവേകം പ്രകടിപ്പിക്കാനും യേശുവിന്റെ ഹൃദയം നമ്മെ വിളിക്കുന്നു. അവൻ ഇന്നു നമ്മെ പ്രാപ്തരാക്കുമ്പോൾ, കഠിനമായ ഒരു ദിവസത്തിലൂടെ കടന്നുപോകുന്ന ഒരാളെ അനുഗ്രഹിക്കാൻ ഒരുപക്ഷേ ദൈവം നമ്മെ ഉപയോഗിച്ചേക്കാം.