നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ബില്‍ ക്രൗഡര്‍

ശത്രുക്കളും മിത്രങ്ങളും

അന്താരാഷ്ട്ര സമൂഹത്തിൽ അസാധാരണമായ സമഭാവം നിലനിർത്താൻ പഠിച്ച ഒരു ആഫ്രിക്കൻ രാഷ്ട്രത്തിന്റെ നേതാവിനെക്കുറിച്ച് പണ്ഡിതനായ കെന്നത്ത് ഇ. ബെയ്ലി പറഞ്ഞിട്ടുണ്ട്. ഇസ്രായേലുമായും അതിനു ചുറ്റുമുള്ള ജനതകളുമായും അദ്ദേഹം നല്ല ബന്ധം സ്ഥാപിച്ചിരുന്നു. തന്റെ രാജ്യം എങ്ങനെയാണ് ഈ സന്തുലിതാവസ്ഥ നിലനിർത്തുന്നതെന്ന് ഒരാൾ ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു, "ഞങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നു. ഞങ്ങളുടെ ശത്രുക്കളായി മാറുവാൻ ഞങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കളെ അനുവദിക്കുന്നില്ല."

അത് ബുദ്ധിപരവും യഥാർത്ഥത്തിൽ പ്രായോഗികവുമായ തന്ത്രമാണ്. ആ ആഫ്രിക്കൻ രാജ്യം അന്താരാഷ്ട്ര തലത്തിൽ മാതൃകയാക്കിയത് വ്യക്തിപരമായ തലത്തിൽ ചെയ്യാൻ പൗലൊസ് തന്റെ വായനക്കാരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ക്രിസ്തു മാറ്റം വരുത്തിയ ജീവിതത്തിന്റെ സവിശേഷതകളെക്കുറിച്ചുള്ള ഒരു നീണ്ട വിവരണത്തിനിടയിൽ അദ്ദേഹം എഴുതി, "കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ" (റോമർ 12:18). നമ്മുടെ ശത്രുക്കളോട് നാം പെരുമാറുന്ന രീതി പോലും (വാ.20-21) ദൈവത്തിലും അവിടുത്തെ ആത്യന്തികമായ കരുതലിലും ഉള്ള നമ്മുടെ വിശ്വാസത്തെയും ആശ്രയത്തെയും പ്രതിഫലിപ്പിക്കുന്നു എന്ന് ഓർമിപ്പിച്ചുകൊണ്ട് മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപാടുകളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുന്നു.

എല്ലാവരുമായും സമാധാനത്തോടെ ജീവിക്കാൻ എല്ലായ്‌പ്പോഴും സാധ്യമായേക്കില്ല (എല്ലാത്തിനുമുപരി, "കഴിയുമെങ്കിൽ" എന്ന് പൗലൊസ് പറയുന്നു). എന്നാൽ യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തം, നമ്മുടെ ജീവിതത്തെ നയിക്കാൻ അവന്റെ ജ്ഞാനത്തെ അനുവദിക്കുക എന്നതാണ് (യാക്കോബ് 3:17-18). അങ്ങനെ നമുക്ക് ചുറ്റുമുള്ളവരോടു സമാധാനം ഉണ്ടാക്കുന്നവരായി നാം മാറുന്നു (മത്തായി 5:9). സമാധാനത്തിന്റെ രാജകുമാരനെ ആദരിക്കാൻ ഇതിലും നല്ല മാർഗം മറ്റെന്താണ്?

വിവരങ്ങളും തെളിവുകളും

എബ്രഹാം ലിങ്കണിനെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ ഡോറിസ് കെയൻസ് ഗുഡ്വിൻ തീരുമാനിച്ചപ്പോൾ, അമേരിക്കയുടെ പതിനാറാം പ്രസിഡന്റിനെക്കുറിച്ച് ഇതിനകം പതിനാലായിരത്തോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് എന്ന വസ്തുത അവളെ ഭയപ്പെടുത്തി. ഈ പ്രിയ നേതാവിനെ കുറിച്ച് ഇനി എന്താണ് പറയാനുള്ളത്? നിരാശപ്പെടാതെ, ഗുഡ്വിൻ തന്റെ ശ്രമം തുടർന്നതിന്റെ ഫലമാണ്, A Team of Rivals: The Political Genius of Abraham Lincoln എന്ന പുസ്തകം. ലിങ്കണിന്റെ നേതൃത്വ ശൈലിയെക്കുറിച്ചുള്ള പുത്തൻ ഉൾക്കാഴ്‌ചകളാൽ മികച്ച റേറ്റിംഗും മികച്ച അവലോകനവും നേടിയ ഒരു പുസ്തകമായി അതു മാറി.

യേശുവിന്റെ ശുശ്രൂഷയെയും അഭിനിവേശത്തെയും കുറിച്ചുള്ള തന്റെ വിവരണം എഴുതിയപ്പോൾ അപ്പോസ്തലനായ യോഹന്നാൻ മറ്റൊരു വെല്ലുവിളി നേരിട്ടു. യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാന വാക്യം പറയുന്നു, “യേശു ചെയ്തത് മറ്റു പലതും ഉണ്ട്; അത് ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽതന്നെയും ഒതുങ്ങുകയില്ല എന്ന് ഞാൻ നിരൂപിക്കുന്നു” (യോഹന്നാൻ 21:25). യോഹന്നാന്  ഉപയോഗിക്കാൻ കഴിയുന്നതിലും കൂടുതൽ മെറ്റീരിയൽ ഉണ്ടായിരുന്നു!

അതിനാൽ, തന്റെ രചനയിൽ ഉടനീളം യേശുവിന്റെ "ഞാൻ" എന്ന അവകാശവാദത്തെ പിന്തുണയ്ക്കുന്ന തിരഞ്ഞെടുത്ത ചില അത്ഭുതങ്ങളിൽ (അടയാളങ്ങളിൽ) മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു യോഹന്നാന്റെ ശ്രമം. എങ്കിലും ഈ ശ്രമത്തിനു പിന്നിൽ ഒരു മഹത്തായ ഉദ്ദേശമുണ്ടായിരുന്നു: "യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനും ഇത് എഴുതിയിരിക്കുന്നു" (വാക്യം 31). തെളിവുകളുടെ കൂമ്പാരങ്ങളിൽ നിന്ന്, യോഹന്നാൻ യേശുവിൽ വിശ്വസിക്കാൻ ധാരാളം കാരണങ്ങൾ നൽകി. ഇന്ന് നിങ്ങള്ക്ക് ആരോടൊക്കെ അവനെക്കുറിച്ച് പ്രകീർത്തിക്കാൻ കഴിയും?

ജനക്കൂട്ടം

തത്ത്വചിന്തകയും എഴുത്തുകാരിയുമായ ഹന്ന ആരെൻഡ് (1906-75) നിരീക്ഷണത്തിലൂടെ "പുരുഷന്മാർ ഏറ്റവും ശക്തരായ രാജാക്കന്മാരെ ചെറുക്കാനും അവരുടെ മുന്നിൽ കുമ്പിടാൻ വിസമ്മതിക്കുന്നതും" കണ്ടെത്തിയിട്ടുണ്ട്. അവർ കൂട്ടിച്ചേർത്തു, “ആൾക്കൂട്ടത്തെ ചെറുക്കാനും വഴിതെറ്റിയ ജനക്കൂട്ടത്തിന് മുന്നിൽ ഒറ്റയ്ക്ക് നിൽക്കാനും ആയുധങ്ങളില്ലാതെ അവരുടെ അചഞ്ചലമായ വന്യമായ പെരുമാറ്റത്തെ നേരിടാനും കഴിവുള്ള ചിലരെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.” ഒരു യഹൂദയായ ആരെൻഡ് അവരുടെ  ജന്മനാടായ ജർമ്മനിയിൽ ഇതിനു നേരിട്ട് സാക്ഷ്യം വഹിച്ചിരുന്നു. 

 

അപ്പോസ്തലനായ പൗലോസ് അത്തരം തിരസ്കരണം അനുഭവിച്ചിരുന്നു. ഒരു പരീശനായും റബ്ബിയായും പരിശീലിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടുമുട്ടിയപ്പോൾ തലകീഴായി മാറി. ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ പീഡിപ്പിക്കാൻ പൗലോസ് ദമസ്‌കസിലേക്ക് യാത്ര ചെയ്യുകയായിരുന്നു (അപ്പ. 9). തന്റെ പരിവർത്തനത്തിനുശേഷം, അപ്പോസ്തലൻ സ്വന്തം ജനങ്ങളാൽ തന്നെ തിരസ്കരിക്കപ്പെട്ടു. 2 കൊരിന്ത്യർ എന്ന് നമുക്കറിയാവുന്ന അദ്ദേഹത്തിന്റെ കത്തിൽ, അവരുടെ കൈകളിൽ നിന്ന് താൻ നേരിട്ട ചില പ്രശ്‌നങ്ങൾ അവയിൽ ചിലതായ “അടിയും” “തടവുകളും” പൗലോസ് അവലോകനം ചെയ്‌തിരിക്കുന്നു.  (6:5).

 

അത്തരം തിരസ്‌കരണത്തോട് കോപത്തോടെയോ കൈപ്പോടെയോ പ്രതികരിക്കുന്നതിനുപകരം, അവരും യേശുവിനെ അറിയാൻ പൗലോസ് ആഗ്രഹിച്ചു. അദ്ദേഹം എഴുതി, “എനിക്കു വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ടു എന്നു എന്റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവിൽ സാക്ഷിയായിരിക്കുന്നു. ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരന്മാർക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.” (റോമർ 9:2-3).

 

ദൈവം നമ്മെ അവന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തതുപോലെ, നമ്മുടെ എതിരാളികളെപ്പോലും അവനുമായുള്ള ബന്ധത്തിലേക്ക് ക്ഷണിക്കാൻ അവൻ നമ്മെ പ്രാപ്തരാക്കട്ടെ.

ഞാൻ മണിമുഴക്കം കേട്ടു

ഫ്രഞ്ച് ക്വാർട്ടറിലെ ഒരു പരേഡ്, മ്യൂസിയം സന്ദർശനം, പൊരിച്ച മത്സ്യം പരീക്ഷിച്ചുനോക്കൽ എന്നിവയടങ്ങിയ പോണ്ടിച്ചേരിയിലെ എന്റെ വാരാന്ത്യം എനിക്ക് വളരെധികം ഇഷ്ടപ്പെട്ടു. പക്ഷേ എന്റെ സുഹൃത്തിന്റെ ഭവനത്തിൽ ഉറങ്ങാൻ കിടന്നപ്പോൾ, എനിക്ക് എന്റെ ഭാര്യയെയും കുട്ടികളെയും കാണാനുള്ള അതിയായ ആശയുണ്ടായി. മറ്റ് നഗരങ്ങളിൽ പ്രസംഗിക്കാനുള്ള അവസരങ്ങൾ ഞാൻ ആസ്വദിക്കാറുണ്ടെങ്കിലും ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് വീട്ടിലായിരിക്കാനാണ്.

യേശുവിനെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ പലതും വഴിയിൽവച്ചു സംഭവിച്ചു എന്നതാണ് അവന്റെ ജീവിതത്തിൽ  പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്ന ഒരു വശം. തന്റെ സ്വർഗീയ ഭവനത്തിൽ നിന്നു കണക്കുകൂട്ടാൻ കഴിയാത്തത്ര ദൂരെയും തന്റെ കുടുംബത്തിന്റെ ജന്മനാടായ നസറെത്തിൽ നിന്നും വളരെ അകലെയുമുള്ള ബേത്ത്ലേഹെമിൽവച്ചു ദൈവപുത്രൻ നമ്മുടെ ലോകത്തേക്ക് പ്രവേശിച്ചു. ജനസംഖ്യാ കണക്കെടുപ്പിനായി എത്തിയ കുടുംബങ്ങളാൽ ബേത്ത്ലേഹെം നഗരം നിറഞ്ഞു കവിഞ്ഞിരുന്നു. അതിനാൽ ഒരു അധിക കറ്റാലമ അഥവാ “വഴിയമ്പലത്തിലെ മുറി” പോലും അവിടെ ഉണ്ടായിരുന്നില്ലെന്ന് ലൂക്കൊസ് പറയുന്നു (ലൂക്കൊസ് 2:7).

യേശുവിന്റെ ജനനസമയത്തു ലഭിക്കാതിരുന്നത് അവന്റെ മരണസമയത്തു ലഭ്യമായി. യേശു തന്റെ ശിഷ്യന്മാരെ യെരൂശലേമിലേക്കു നയിച്ചപ്പോൾ, പെസഹാ അത്താഴത്തിനായി ഒരുങ്ങാൻ അവൻ പത്രൊസിനോടും യോഹന്നാനോടും ആവശ്യപ്പെട്ടു. ഒരു കുടം വെള്ളം ചുമന്നുകൊണ്ടു വരുന്ന ഒരു മനുഷ്യനെ അവന്റെ വീട്ടിലേക്ക് അവർ അനുഗമിച്ചിട്ടു, വീട്ടുടമയോട് കറ്റാലമ - ക്രിസ്തുവിനും അവന്റെ ശിഷ്യന്മാർക്കും അന്ത്യത്താഴം കഴിക്കാൻ കഴിയുന്ന അതിഥി മുറി - ആവശ്യപ്പെടണം എന്നവൻ അവരോടു പറഞ്ഞു (22:10-12). അവിടെ, കടമെടുത്ത സ്ഥലത്ത്, ഇപ്പോൾ തിരുവത്താഴം എന്നു വിളിക്കപ്പെടുന്ന ചടങ്ങു യേശു സ്ഥാപിച്ചു. അത് ആസന്നമായ അവന്റെ ക്രൂശീകരണത്തെ സംബന്ധിച്ചുള്ള ഭാവി സൂചനയായിരുന്നു (വാ. 17-20).

നാം നമ്മുടെ ഭവനത്തെ സ്നേഹിക്കുന്നുണ്ടെങ്കിലും നാം യേശുവിന്റെ ആത്മാവിനൊപ്പം സഞ്ചരിക്കുകയാണെങ്കിൽ, ഒരു അതിഥി മുറി പോലും അവനുമായുള്ള കൂട്ടായ്മയുടെ സ്ഥലമായി മാറും.

നിയമനം

1963 നവംബർ 22-ന്, അമേരിക്കൻ പ്രസിഡന്റ്‌ ജോൺ എഫ്. കെന്നഡി, തത്ത്വചിന്തകനും എഴുത്തുകാരനുമായ ആൽഡസ് ഹക്സ്‌ലി, ക്രിസ്റ്റിയൻ അപ്പോളജിസ്റ്റ്‌ സി. എസ്. ലൂയിസ് എന്നിവർ മരിച്ചു. തികച്ചും വ്യത്യസ്തമായ ലോകവീക്ഷണങ്ങളുള്ള മൂന്ന് പ്രശസ്ത വ്യക്തികൾ. അജ്ഞേയവാദിയായ ഹക്സ്‌ലി അപ്പോഴും പൗരസ്ത്യ മിസ്റ്റിസിസത്തിൽ മുഴുകിയിരുന്നു. ഒരു റോമൻ കത്തോലിക്കനാണെങ്കിലും, കെന്നഡി, മാനവിക തത്ത്വചിന്തയിൽ ഉറച്ചുനിന്നു. മുൻപ് ഒരു നിരീശ്വരവാദിയായിരുന്ന ലൂയിസ്, ഒരു ആംഗ്ലിക്കൻ എന്ന യേശുവിൽ ആഴമായി വിശ്വസിക്കുന്നയാളായിരുന്നു. മരണം വ്യക്തികളെ ആദരിക്കുന്നില്ലാത്തതിനാൽ, അറിയപ്പെടുന്ന ഈ മൂന്ന് വ്യക്തികളും ഒരേ ദിവസം മരണത്തെ അഭിമുഖീകരിച്ചു.

ആദാമും ഹവ്വായും ഏദൻ തോട്ടത്തിൽ അനുസരണക്കേട് കാണിച്ചപ്പോൾ മരണം മനുഷ്യാനുഭവത്തിലേക്ക് പ്രവേശിച്ചുവെന്ന് വേദപുസ്തകം പറയുന്നു (ഉല്പത്തി 3) — മനുഷ്യചരിത്രത്തെ കളങ്കപ്പെടുത്തിയ ദുഃഖകരമായ ഒരു യാഥാർത്ഥ്യം. മരണം ഒരു വലിയ സമകാരിയാണ്, അഥവാ ഒരാൾ പറഞ്ഞതുപോലെ, ആർക്കും ഒഴിവാക്കാൻ കഴിയാത്ത നിയമനം. “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ…” എന്ന് നാം വായിക്കുന്ന എബ്രായർ 9:27-ന്റെ ആശയം ഇതാണ്.

മരണവുമായുള്ള നമ്മുടെ നിയമനവും അതേത്തുടർന്നുള്ള കാര്യങ്ങളെക്കുറിച്ചും നാം എവിടെയാണ് പ്രത്യാശ കണ്ടെത്തുക? ക്രിസ്തുവിൽ. റോമർ 6:23 ഈ സത്യം പൂർണ്ണമായി കാണിച്ചുതരുന്നു: “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” ദൈവത്തിന്റെ ഈ വരം എങ്ങനെ ലഭ്യമായിത്തീർന്നു? എന്നെന്നേക്കുമായി നമുക്ക് ജീവൻ നൽകുന്നതിനായി ദൈവപുത്രനായ യേശു മരണത്തെ നീക്കിക്കൊണ്ടു മരിച്ച്, കല്ലറയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു (2 തിമൊഥെയൊസ് 1:10).

ക്രിസ്തുസമാന പ്രതികരണം

കരോലിനയിലെ വേനൽ സൂര്യന്റെ ചൂടിൽ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ജോർജ്ജ്. അവൻ ജോലി ചെയ്യുന്ന മുറ്റത്തേക്ക് അടുത്തു താമസിക്കുന്ന ഒരാൾ കയറിവന്നു. വ്യക്തമായും കോപത്തോടെ, അയൽക്കാരൻ ജോർജ്ജിന്റെ പണിയെക്കുറിച്ചും അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും പറഞ്ഞുകൊണ്ടു വിമർശിക്കാനും ചീത്ത പറയാനും തുടങ്ങി. ദേഷ്യക്കാരനായ ആ അയൽക്കാരൻ ബഹളം നിർത്തുന്നതുവരെ മറുപടി പറയാതെ ജോർജ്ജ് വാക്കാലുള്ള ആ പ്രഹരങ്ങൾ ഏറ്റുവാങ്ങി. തുടർന്ന്, അവൻ സൗമ്യമായി പ്രതികരിച്ചു, “നിങ്ങൾക്ക് ഇന്നു വളരെ ബുദ്ധിമുട്ടുള്ള ദിവസമായിരുന്നു, അല്ലേ?” പെട്ടെന്ന്, കോപാകുലനായ അയൽക്കാരന്റെ മുഖം മൃദുവായി. അയാൾ തല കുനിച്ചുകൊണ്ടു പറഞ്ഞു, “ഞാൻ നിന്നോടു അങ്ങനെ സംസാരിച്ചതിന് എന്നോടു ക്ഷമിക്കണം.” ജോർജ്ജിന്റെ ദയ അയൽക്കാരന്റെ ക്രോധത്തെ ശമിപ്പിച്ചു.

തിരിച്ചടിക്കാൻ നാം ആഗ്രഹിക്കുന്ന സമയങ്ങളുണ്ടാകാം. അധിക്ഷേപത്തിനു പകരം അധിക്ഷേപവും അപമാനത്തിനു പകരം അപമാനവും നൽകാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ. അതിനു പകരം, നമ്മുടെ പാപങ്ങളുടെ അനന്തരഫലങ്ങൾ യേശു വഹിച്ച വിധത്തെ പൂർണ്ണമായി വെളിപ്പെടുത്തിയ ഒരു ദയയാണു ജോർജ്ജ് മാതൃകയാക്കിയതു: “തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു” (1 പത്രൊസ് 2:23)

തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റായി പ്രതിനിധാനം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്ന നിമിഷങ്ങൾ നാമെല്ലാവരും നേരിടേണ്ടിവരും. ദയയോടെ പ്രതികരിക്കാൻ നാം ആഗ്രഹിച്ചേക്കാം. എന്നാൽ ദയയോടെ ആയിരിക്കാനും സമാധാനം പിന്തുടരാനും വിവേകം പ്രകടിപ്പിക്കാനും യേശുവിന്റെ ഹൃദയം നമ്മെ വിളിക്കുന്നു. അവൻ ഇന്നു നമ്മെ പ്രാപ്തരാക്കുമ്പോൾ, കഠിനമായ ഒരു ദിവസത്തിലൂടെ കടന്നുപോകുന്ന ഒരാളെ അനുഗ്രഹിക്കാൻ ഒരുപക്ഷേ ദൈവം നമ്മെ ഉപയോഗിച്ചേക്കാം.

ക്രിസ്തുവിൽ പണിയപ്പെട്ടത്

ആഗ്രയിലെ താജ്മഹൽ. ഡൽഹിയിലെ ചെങ്കോട്ട. മൈസൂരിലെ രാജകൊട്ടാരം. മഹാബലിപുരത്തെ ഷോർ ടെമ്പിൾ എന്നിവയെല്ലാം പ്രശസ്തമായ പേരുകളാണ്. ചിലതു മാർബിൾ കൊണ്ടു നിർമ്മിച്ചവയാണ്. മറ്റു ചിലതു ചെങ്കല്ലു കൊണ്ടാണു നിർമ്മിച്ചിരിക്കുന്നത്. വേറെ ചിലതു പാറയിൽനിന്നു വെട്ടിയെടുത്തവയാണ്. മറ്റു ചിലത് സ്വർണ്ണം കൊണ്ടു പൊതിഞ്ഞിരിക്കുന്നു. എന്നാൽ ഇവയ്ക്കെല്ലാം പൊതുവായ ഒരു കാര്യമുണ്ട്. ഇവയെല്ലാം ഒരു പൊതു സങ്കേതപദത്തിനു കീഴിലാണു വരുന്നത്. അവയെല്ലാം കെട്ടിടങ്ങളാണ്.

ഗൃഹം അഥവാ കെട്ടിടം എന്നതു വാസ്തവത്തിൽ, യേശുവിൽ വിശ്വസിക്കുന്നവർക്കുള്ള വേദപുസ്തകത്തിലെ പേരുകളിൽ ഒന്നാണ്. “നിങ്ങൾ… ദൈവത്തിന്റെ ഗൃഹനിർമ്മാണം” എന്ന് പൗലൊസ് അപ്പൊസ്തലൻ എഴുതി (1 കൊരിന്ത്യർ 3:9). വിശ്വാസികൾക്കു വേറെയും പേരുകളുണ്ട്: “ആട്ടിൻകൂട്ടം” (പ്രവൃത്തികൾ 20:28), “ക്രിസ്തുവിന്റെ ശരീരം” (1 കൊരിന്ത്യർ 12:27), “സഹോദരീ സഹോദരന്മാർ” (1 തെസ്സലൊനീക്യർ 2:14) എന്നിവ കൂടാതെ മറ്റു പലതും.

കെട്ടിട രൂപകം 1 പത്രൊസ് 2:5-ൽ ആവർത്തിക്കുന്നു. പത്രൊസ് സഭയോട് പറയുന്നു, “നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി… പണിയപ്പെടുന്നു.” തുടർന്ന്, 6-ാം വാക്യത്തിൽ, “ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു” എന്നു യെശയ്യാവ് 28:16-നെ ഉദ്ധരിച്ചുകൊണ്ട് പത്രൊസ് പറയുന്നു. യേശുവാണ് അവന്റെ കെട്ടിടത്തിന്റെ അടിസ്ഥാനം.

സഭ പണിയുക എന്നത് നമ്മുടെ കടമയാണെന്ന ബോധം നമുക്കുണ്ടായേക്കാം. എന്നാൽ, “ഞാൻ എന്റെ സഭയെ പണിയും” (മത്തായി 16:18) എന്നു യേശു പറഞ്ഞിരിക്കുന്നു. “അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാൻ” (1 പത്രൊസ് 2:9) ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. നാം ആ സൽഗുണങ്ങൾ ഘോഷിക്കുമ്പോൾ, അവൻ തന്റെ നല്ല പ്രവൃത്തി ചെയ്യുന്ന വേളയിൽ, അവന്റെ കരങ്ങളിലെ ഉപകരണമായി നാം തീരുന്നു.

മരുപ്രദേശങ്ങൾ

ഞാൻ ഒരു യുവ വിശ്വാസിയായിരുന്നപ്പോൾ, “പർവതമുകൾ” അനുഭവങ്ങളിൽ വച്ചായിരിക്കും യേശുവിനെ കണ്ടുമുട്ടുക എന്നു ഞാൻ കരുതി. എന്നാൽ ആ ഉയരങ്ങൾ അപൂർവ്വമായി മാത്രം നീണ്ടുനിൽക്കുകയോ വളർച്ചയിലേക്കു നയിക്കുകയോ ചെയ്യുന്നവയായിരുന്നു. മരുഭൂമിയിലാണു നാം ദൈവത്തെ കണ്ടുമുട്ടുകയും വളരുകയും ചെയ്യുന്നത് എന്ന് എഴുത്തുകാരി ലിന അബുജംറ പറയുന്നു. “നമ്മുടെ ജീവിതത്തിലെ മരുപ്രദേശങ്ങൾ നമ്മെ ശക്തരാക്കുന്നതിന് ഉപയോഗിക്കുക എന്നതാണു ദൈവത്തിന്റെ ലക്ഷ്യം” എന്നു “മരുഭൂമിയിലൂടെ” എന്ന അവരുടെ വേദപുസ്തക പഠനത്തിൽ അവർ എഴുതുന്നു. “നിങ്ങളുടെ വേദനയുടെ നടുവിൽ ലഭിക്കുന്നതാണ് ദൈവത്തിന്റെ കൃപ. വേദനയുടെ അഭാവത്താൽ തെളിയിക്കപ്പെടേണ്ടതല്ല ആ കൃപ” എന്ന്  അവർ തുടരുന്നു.

വ്യസനം, വിയോഗം, വേദന എന്നിവയുടെ കഠിനമായ ഇടങ്ങളിലാണു നമ്മുടെ വിശ്വാസത്തിൽ വളരാനും അവനോടു കൂടുതൽ അടുക്കാനും ദൈവം നമ്മെ സഹായിക്കുന്നത്. ലിന മനസ്സിലാക്കിയതുപോലെ, “ദൈവത്തിന്റെ പദ്ധതിയിലെ ഒരു നോട്ടപ്പിശകല്ല മരുഭൂമി, മറിച്ചു [നമ്മുടെ] വളർച്ചാ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണത്.”

പഴയനിയമത്തിലെ അനേകം ഗോത്രപിതാക്കന്മാരെ ദൈവം മരുഭൂമിയിലേക്കു നയിക്കുകയുണ്ടായി. അബ്രഹാമിനും യിസഹാക്കിനും യാക്കോബിനും മരുഭൂമിയിലെ അനുഭവങ്ങൾ ഉണ്ടായിരുന്നു. മരുഭൂമിയിൽ വച്ചാണു ദൈവം മോശെയുടെ ഹൃദയം ഒരുക്കിയെടുത്തുകൊണ്ടു തന്റെ ജനത്തെ അടിമത്തത്തിൽ നിന്നു പുറപ്പെടുവിച്ചു കൊണ്ടുവരാൻ അവനെ വിളിച്ചത് (പുറപ്പാട് 3:1-2, 9-10). മരുഭൂമിയിൽ വച്ചാണു ദൈവം തന്റെ സഹായം പ്രദാനം ചെയ്തും മാർഗനിർദേശം നൽകിയും നാൽപ്പതു വർഷത്തോളം യിസ്രായേൽമക്കളുടെ യാത്രയെ കരുതലോടെ കാത്തത് (ആവർത്തനപുസ്തകം 2:7).

മരുഭൂമിയിലൂടെയുള്ള അവരുടെ ഓരോ ചുവടു വയ്പ്പിലും ദൈവം മോശയോടും യിസ്രായേൽ ജനത്തോടുമൊപ്പം ഉണ്ടായിരുന്നു. നിങ്ങളുടെയും എന്റെയും ചുവടു വയ്പ്പിലും അവൻ നമ്മോടൊപ്പമുണ്ട്. മരുഭൂമിയിൽ നാം ദൈവത്തിൽ ആശ്രയിക്കാൻ പഠിക്കുന്നു. അവിടെ അവൻ നമ്മെ കണ്ടുമുട്ടുന്നു — അവിടെവച്ചു നാം വളരുന്നു.

നന്മയ്ക്കുള്ള ഉപകരണങ്ങൾ

കുറ്റവാളിയെ പിടികൂടി കഴിഞ്ഞിട്ടു, ഇത്രയധികം ദൃക്സാക്ഷികളുണ്ടായിരുന്നിട്ടും ഒരാളെ എന്തിനാണ് നിർദയമായി ആക്രമിച്ചതെന്ന് ഡിറ്റക്ടീവ് കുറ്റവാളിയോട് ചോദിച്ചു. പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു: “അവർ ഒന്നും ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു; ആരും ഒരിക്കലും ഒന്നും ചെയ്യില്ല.” ഒരു കുറ്റകൃത്യം നടക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമെങ്കിലും അത് അവഗണിക്കാൻ തീരുമാനിക്കുന്ന, “കുറ്റകരമായ അറിവ്” എന്ന് അറിയപ്പെടുന്ന ഒന്നിനെ ആ ഉത്തരം ചിത്രീകരിക്കുന്നു.

“നന്മ ചെയ്‌വാൻ അറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ” (യാക്കോബ് 4:17) എന്നു പറഞ്ഞുകൊണ്ട് അപ്പൊസ്തലനായ യാക്കോബും സമാനമായ ഒരു കുറ്റകരമായ അറിവിനെ അഭിസംബോധന ചെയ്യുന്നു.

തന്റെ മഹത്തായ രക്ഷയിലൂടെ, ദൈവം നമ്മെ ലോകത്തിൽ നന്മയുടെ പ്രതിനിധികളായി രൂപകൽപ്പന ചെയ്തിരിക്കുന്നു. “നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു” എന്നു എഫെസ്യർ 2:10 സ്ഥിരീകരിക്കുന്നു. ഈ നല്ല പ്രവൃത്തികളല്ല നമ്മുടെ രക്ഷയ്ക്ക് കാരണം; മറിച്ച്, ദൈവത്തിന്റെ പരിശുദ്ധാത്മാവു നമ്മുടെ ജീവിതത്തിൽ വസിക്കുന്നതിലൂടെ നമ്മുടെ ഹൃദയങ്ങൾ മാറ്റപ്പെട്ടതിന്റെ ഫലമാണ് അവ. ദൈവം എന്തിനുവേണ്ടി നമ്മെ പുനർനിർമ്മിച്ചുവോ, ആ കാര്യങ്ങൾ നിറവേറ്റാനായി നമ്മെ സജ്ജരാക്കുന്നതിന് പരിശുദ്ധാത്മാവ് ആത്മീയ വരങ്ങൾ പോലും നൽകുന്നു (1 കൊരിന്ത്യർ 12:1-11 കാണുക).

ദൈവത്തിന്റെ സൃഷ്ടിയെന്ന നിലയിൽ, നമുക്ക് അവന്റെ ഉദ്ദേശ്യങ്ങൾക്കും അവന്റെ ആത്മാവിന്റെ ശാക്തീകരണത്തിനും വഴങ്ങാം. അപ്രകാരം, അവനെ തീവ്രമായി ആവശ്യമുള്ള ഒരു ലോകത്തു നന്മയ്ക്കുള്ള അവന്റെ ഉപകരണങ്ങളാകാൻ നമുക്കു കഴിയും.

 

സേവനത്തിന്റെ ഹൃദയം

എന്റെ "അമ്മാവൻ" എമറി അന്തരിച്ചപ്പോൾ, അദ്ദേഹത്തെക്കുറിച്ച് പലരും വ്യത്യസ്തമായ ഓർമ്മകൾ പങ്കുവച്ചു. എന്നാൽ, എല്ലാവരുടെയും ഓർമ്മകളിൽ പൊതുവായിട്ടുണ്ടായിരുന്ന ഒരു കാര്യം ഇതായിരുന്നു—മറ്റുള്ളവരെ സേവിക്കുന്നതിലൂടെ എമറി ദൈവത്തോടുള്ള തന്റെ സ്നേഹം പ്രകടമാക്കി. മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ഏറ്റവും അധികം പ്രകടമായത് രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തിൽ അദ്ദേഹം 'കോർമെൻ' (യുദ്ധത്തിൽ മുറിവേറ്റവരെ പരിചരിക്കുന്ന ആൾ) ആയിരുന്നപ്പോഴാണ്. ആയുധമില്ലാതെ യുദ്ധത്തിനിറങ്ങുന്ന ഒരു വൈദ്യനാണ് കോർമെൻ. ധീരതയ്ക്ക് ഉയർന്ന സൈനിക ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു, എന്നാൽ യുദ്ധകാലത്തും അതിനുശേഷവും എമറിയെ ആളുകൾ ഏറ്റവും കൂടുതൽ ഓർക്കുന്നത് അദ്ദേഹത്തിന്റെ അനുകമ്പയുള്ള സേവനത്തിന്റെ പേരിലാണ്.

പൗലോസ് ഗലാത്യരോട് ആഹ്വാനം ചെയ്ത കാര്യം എമറി തന്റെ നിസ്വാർത്ഥതയിലൂടെ പ്രാവർത്തികമാക്കി. പൗലോസ് എഴുതി, “സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ.” (ഗലാത്യർ 5:13). പക്ഷെ എങ്ങനെ? നമ്മുടെ തകർന്ന അവസ്ഥയിൽ, മറ്റുള്ളവരെക്കാൾ നമുക്കുതന്നെ ഒന്നാം സ്ഥാനം നൽകാൻ നാം കഠിനമായി ശ്രമിക്കുന്നു. അപ്പോൾ നമ്മുടെ സ്വഭാവത്തിൽ ഇല്ലാത്ത ഈ നിസ്വാർത്ഥത എവിടെ നിന്ന് വരും?

പൗലോസ് നമ്മെ പ്രബോധിപ്പിക്കുന്നു: “ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ” (ഫിലിപ്പിയർ 2:4-5). നമ്മോടുള്ള അവന്റെ വലിയ സ്നേഹത്താൽ ക്രൂശിൽ മരിക്കാൻ പോലും ക്രിസ്തു തയ്യാറായതിനെ പൗലോസ് വിവരിക്കുന്നു. പരിശുദ്ധാത്മാവ്, ക്രിസ്തുവിന്റെ ഭാവം നമ്മിൽ ഉളവാക്കുമ്പോൾ മാത്രമേ നാം മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യാൻ പ്രാപ്തരാകുകയുള്ളൂ. അപ്പോൾ, യേശു നമുക്കുവേണ്ടി സ്വയം സമർപ്പിച്ചതുവഴി ചെയ്ത പരമ ത്യാഗത്തെ പ്രതിഫലിപ്പിക്കാൻ നമുക്ക് കഴിയും. നമ്മിലുള്ള  പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് നമുക്ക്  കീഴടങ്ങാം.