നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ബില്‍ ക്രൗഡര്‍

യേശുവിൽ ഞാൻ സ്വഭവനത്തിലാണ്

“വീടുപോലെ മറ്റൊരു സ്ഥലമില്ല’’ റൂബി ചെരുപ്പിന്റെ ഹീൽ തറയിൽ ഉരസിക്കൊണ്ട് ഡോറോത്തി പറഞ്ഞു. ദി വിസാർഡ് ഓഫ് ഓസിൽ, ഡൊറോത്തിയെയും ടോറ്റോയെയും ഓസിൽനിന്ന് മാന്ത്രികമായി കൻസാസിലെ വീട്ടിലെത്തിക്കാൻ അതുമാത്രം മതിയായിരുന്നു.

നിർഭാഗ്യവശാൽ എല്ലാവർക്കും ആവശ്യമായ റൂബി ചെരുപ്പുകൾ ഇല്ലായിരുന്നു. വീടിനുവേണ്ടിയുള്ള ഡോറോത്തിയുടെ വാഞ്ഛ അനേകർ പങ്കുവയ്ക്കുമെങ്കിലും അത്തരത്തിലുള്ള ഒരു വീട് - സ്വന്തമായ ഒരിടം - കണ്ടെത്തുക എന്നത് പറയുന്നത്ര എളുപ്പമല്ല.

ഉയർന്ന നിലയിൽ ചലനാത്മകവും ക്ഷണികവുമായ ലോകത്തിൽ ജീവിക്കുന്നതിന്റെ ഭവിഷ്യത്തുകളിലൊന്ന് ഒന്നിനോടും ആഭിമുഖ്യം ഇല്ലായ്മയാണ് - ഞാൻ അവിടത്തുകാരനാണ് എന്നു പറയാൻ നമുക്കു കഴിയുന്ന ഒരിടം എന്നെങ്കിലും നമുക്കു കണ്ടെത്താൻ കഴിയുമോ? ഈ വികാരം, സി. എസ്. ലൂയിസ് വെളിപ്പെടുത്തുന്ന, ആഴമായ ഒരു യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു: “ഈ ലോകത്തിലെ ഒരനുഭവത്തിനും തൃപ്തിപ്പെടുത്താൻ കഴിയാത്ത ഒരു ആഗ്രഹം എന്നിൽ ഞാൻ കണ്ടെത്തുന്നുവെങ്കിൽ, അതിനുള്ള സാധ്യമായ ഏക വിശദീകരണം ഞാൻ മറ്റൊരു ലോകത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ് എന്നതാണ്.’’

ക്രൂശിലേക്കു പോകുന്നതിന്റെ തലേ രാത്രി, ആ ഭവനത്തെപ്പറ്റി യേശു തന്റെ സ്‌നേഹിതർക്ക് ഉറപ്പു നൽകി: “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു’’ (യോഹന്നാൻ 14:2). നാം സ്വാഗതം ചെയ്യപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്ന ഒരു ഭവനം. എങ്കിലും നമുക്ക് ഇവിടെവെച്ചും ഭവനത്തിലായിരിക്കാൻ കഴിയും. നാം ഒരു കുടുംബത്തിന്റെ ഭാഗമാണ്-ദൈവസഭ, ക്രിസ്തുവിലുള്ള നമ്മുടെ സഹോദരീ സഹോദരന്മാരുൾപ്പെട്ട ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നാം വാഞ്ഛിക്കുന്ന ഭവനത്തിലേക്കു യേശു നമ്മെ ചേർക്കുന്നതുവരെ അവന്റെ സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാൻ നമുക്കു കഴിയും. നാം എല്ലായ്‌പ്പോഴും അവനോടൊപ്പം ഭവനത്തിലാണ്.

വിശ്വാസം പങ്ക് വെക്കുക

ലോകം മുഴുവൻ മിഷണറിമാരെ അയക്കുക എന്ന ലക്ഷ്യത്തിൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് 1701 ൽ സൊസൈറ്റി ഫോർ ദ പ്രൊപ്പഗേഷൻ ഓഫ് ഗോസ്പൽ എന്ന സംഘടന ഉണ്ടാക്കി. അവരുടെ ആപ്തവാക്യം "കടന്നു വന്ന് ഞങ്ങളെ സഹായിക്കുക" എന്ന അർത്ഥത്തിൽ ലത്തീനിൽ transiens adiuva nos  എന്നായിരുന്നു. ഒന്നാം നൂറ്റാണ്ടു മുതൽ സുവിശേഷത്തിന്റെ സ്ഥാനപതികൾക്കുളള വിളിയായിരുന്നു ഇത്. കാരണം യേശുവിന്റെ അനുയായികൾ ലോകത്തിന് അനിവാര്യമായിരുന്ന യേശുവിന്റെ സ്നേഹവും ക്ഷമയും പകർന്ന് നല്കുന്നവരായിരുന്നു.

"കടന്നു വന്ന് ഞങ്ങളെ സഹായിക്കുക" എന്നത് അപ്പ.പ്ര 16 ലെ " മക്കെദോന്യ വിളി (Macedonian call)" യിൽ നിന്ന് ഉണ്ടായതാണ്. പൗലോസും ടീമും ഏഷ്യാമൈനറിന്റെ (തുർക്കി) പടിഞ്ഞാറെ തീരത്തുള്ള ത്രോവാസിൽ എത്തിച്ചേർന്നു (വാ.8). അവിടെ വെച്ച് "പൗലോസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യക്ക് കടന്ന് വന്ന് ഞങ്ങളെ സഹായിക്കുക എന്ന് തന്നോട് അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു"(വാ.9). ഈ ദർശനം കണ്ട പൗലോസും കൂട്ടാളികളും "ഉടനെ മക്കെദോന്യക്ക് പുറപ്പെടുവാൻ ശ്രമിച്ചു"(വാ.10). ആ വിളി അതീവ പ്രാധാന്യമുള്ളതെന്ന് അവർ മനസ്സിലാക്കി.

എല്ലാവരെയും കടല് കടന്ന് പോകാൻ വിളിക്കുന്നുണ്ടാകില്ല, എന്നാൽ അങ്ങനെ വിളി കിട്ടിയവരെ നമുക്ക് പ്രാർത്ഥന കൊണ്ടും ധനം കൊണ്ടും സഹായിക്കാനാകും. നമുക്കോരോരുത്തർക്കും, നമ്മുടെ റൂമിലോ, തെരുവിലോ, സമൂഹത്തിലോ ഉള്ളവരോട് യേശുവിന്റെ സുവിശേഷം പറയാൻ കഴിയും. ആളുകളുടെ ഏറ്റവും ആവശ്യമായ സഹായം - യേശുവിന്റെ നാമത്തിലുള്ള പാപക്ഷമയുടെ സന്ദേശം - എത്തിച്ചു നല്കാൻ അവരുടെ അടുക്കലേക്ക് പോകുവാൻ ദൈവം ശക്തിപ്പെടുത്തുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.

ദൈവത്തിന്റെ ജ്ഞാനപൂർവമായ ഉദ്ദേശ്യങ്ങൾ

ചരിത്ര സംഭവങ്ങൾ നിറഞ്ഞതാണ് ഇന്ത്യ. നിങ്ങൾ പോകുന്നിടത്തെല്ലാം, ചരിത്രപ്രാധാന്യമുള്ള വ്യക്തികളെ ബഹുമാനിക്കുന്ന സ്മാരകങ്ങളോ, പ്രധാനപ്പെട്ട സംഭവങ്ങളുടെ സ്മാരകങ്ങളോ നിങ്ങൾ കാണുന്നു. എന്നാൽ ഇംഗ്ലണ്ടിലെ ഒരു ഹോട്ടലിൽ രസകരമായ ഒരു സന്ദേശം പ്രദർശിപ്പിച്ചിരിക്കുന്നു. ഈ ഹോട്ടലിന് പുറത്തുള്ള പഴകിയ ഫലകത്തിൽ, "ഈ സൈറ്റിൽ, സെപ്തംബർ 5, 1782, ഒന്നും സംഭവിച്ചില്ല" എന്ന് ഒരു സന്ദേശം വായിക്കുന്നു.

ചിലപ്പോൾ നമ്മുടെ പ്രാർത്ഥനയിൽ ഒന്നും സംഭവിക്കുന്നില്ല എന്ന് നമുക്ക് തോന്നാറുണ്ട്. നമ്മൾ പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു, നമ്മുടെ അപേക്ഷകൾ പിതാവിന്റെ അടുക്കൽ എത്തിക്കുന്നു, അവൻ ഇപ്പോൾ പ്രതികരിക്കുമെന്ന പ്രതീക്ഷയോടെ. സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ നിരാശ പ്രകടിപ്പിച്ചു: യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും? (സങ്കീർത്തനം 13:1). അതേ ചിന്തകൾ നമുക്ക് എളുപ്പത്തിൽ പ്രതിധ്വനിപ്പിക്കാൻ കഴിയും: കർത്താവേ, അങ്ങ് പ്രതികരിക്കുന്നതിന് എത്രനാൾ?

എന്നിരുന്നാലും, നമ്മുടെ ദൈവം ജ്ഞാനത്തിൽ തികഞ്ഞവനാണ്. അവൻ തക്ക സമയത്ത് പ്രവർത്തിക്കുന്നവനുമാണ്. ദാവീദിന് ഇങ്ങനെ പറയാൻ കഴിഞ്ഞു, “ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും.” (സങ്കീ.13: 5). സഭാപ്രസംഗി 3:11 നമ്മെ ഓർമിപ്പിക്കുന്നു, “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വച്ചിരിക്കുന്നു.” ഭംഗിയായി എന്ന വാക്കിന്റെ അർത്ഥം "ഉചിതം" അല്ലെങ്കിൽ "ആനന്ദത്തിന്റെ ഉറവിടം" എന്നാണ്. നാം ആഗ്രഹിക്കുമ്പോൾ ദൈവം എല്ലായ്പ്പോഴും നമ്മുടെ പ്രാർത്ഥനകളോട് പ്രതികരിക്കണമെന്നില്ല, പക്ഷേ അവൻ എല്ലായ്പ്പോഴും തന്റെ ജ്ഞാനപ്രകാരമുള്ള ഉദ്ദേശ്യങ്ങൾ നിറവേറ്റുകയാണ് ചെയ്യുന്നത്. അവൻ ഉത്തരം നൽകുമ്പോൾ അത് ശരിയും, നല്ലതും, മനോഹരവുമായിരിക്കുമെന്ന് നമുക്ക് ആശ്വസിക്കാം.

ദൈവത്തെ പിന്തുടരാൻ തീരുമാനിക്കുക

“ഒരു സാധാരണ വ്യക്തി ജീവിതകാലത്ത് 7,73,618 തീരുമാനങ്ങൾ എടുക്കും,” ഒരു ബ്രിട്ടീഷ് പത്രം അവകാശപ്പെടുന്നു, “അവയിൽ 1,43,262 എണ്ണത്തിൽ നാം ഖേദിക്കേണ്ടി വരും.” എങ്ങനെയാണ് ആ പത്രം ഈ കണക്ക് കണ്ടുപിടിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ നമ്മുടെ ജീവിതത്തിലുടനീളം എണ്ണമറ്റ തീരുമാനങ്ങൾ നാം അഭിമുഖീകരിക്കുന്നു എന്നത് വ്യക്തമാണ്. അവയുടെ എണ്ണം കേട്ടാൽ നാം തളർന്നുപോകും, പ്രത്യേകിച്ചും നമ്മുടെ എല്ലാ തീരുമാനങ്ങൾക്കും അനന്തരഫലങ്ങൾ ഉണ്ടെന്ന് കണക്കിലെടുക്കുമ്പോൾ. ചിലത് മറ്റുള്ളവയേക്കാൾ വളരെ പ്രധാനമാണ്.

നാൽപ്പതു വർഷം മരുഭൂമിയിൽ അലഞ്ഞുനടന്ന ശേഷം, യിസ്രായേൽ മക്കൾ അവരുടെ പുതിയ മാതൃരാജ്യത്തിന്റെ അതിർത്തിയിൽ കാൽവച്ചു. പിന്നീട്, ദേശത്ത് പ്രവേശിച്ച ശേഷം, അവരുടെ നേതാവായ യോശുവ അവർക്ക് ഒരു വെല്ലുവിളി നൽകി: “ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ.” അവൻ പറഞ്ഞു. "നിങ്ങളുടെ പിതാക്കന്മാർ ... സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിൻ." (യോശുവ 24:14). യോശുവ അവരോട് പറഞ്ഞു, “യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോർയ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” (വാക്യം 15).

ഓരോ പുതിയ ദിവസവും ആരംഭിക്കുമ്പോൾ, സാധ്യതകൾ നമ്മുടെ മുൻപിൽ നിരന്നുനിൽക്കുന്നു, ഇത് നിരവധി തീരുമാനങ്ങളിലേക്ക് നയിക്കുന്നു. ദൈവത്തിന്റെ നടത്തിപ്പിനായി നാം പ്രാർത്ഥിക്കണം. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, എല്ലാ ദിവസവും അവനെ അനുഗമിക്കാൻ നമുക്ക് തീരുമാനിക്കാം.

ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള വാഗ്ദത്തം

1962 നവംബറിൽ, ഭൗതികശാസ്ത്രജ്ഞനായ ജോൺ ഡബ്ല്യു. മൗച്ച്‌ലി പറഞ്ഞു, “ഒരു ശരാശരി ആൺകുട്ടിക്കോ പെൺകുട്ടിക്കോ ഒരു പേഴ്‌സണൽ കമ്പ്യൂട്ടറിന്റെ മാസ്റ്റർ ആകാൻ കഴിയില്ലെന്ന് ഊഹിക്കാൻ ഒരു കാരണവുമില്ല.’’ മൗച്ച്‌ലിയുടെ പ്രവചനം അക്കാലത്ത് ശ്രദ്ധേയമായി തോന്നിയെങ്കിലും അത് അതിശയകരമാംവിധം കൃത്യമാണെന്ന് തെളിഞ്ഞു. ഇന്ന്, ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ കൈയിൽ കൊണ്ടുനടക്കാവുന്ന ഒരു ഉപകരണം ഉപയോഗിക്കുന്നത് ഒരു കുട്ടി പഠിക്കുന്ന ആദ്യകാല കഴിവുകളിൽ ഒന്നാണ്.

മൗച്ച്‌ലിയുടെ പ്രവചനം സത്യമായതുപോലെ, ക്രിസ്തുവിന്റെ വരവിനെപ്പറ്റി തിരുവെഴുത്തുകളിൽ പ്രവചിച്ചിരിക്കുന്ന, അതിലേറെ പ്രധാനപ്പെട്ട പ്രവചനങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, മീഖാ 5:2 പ്രഖ്യാപിച്ചു, ''നീയോ, ബേത്ത്‌ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.’’ ചെറിയ ബെത്‌ലഹേമിൽ പിറന്ന യേശുവിനെ ദൈവം അയച്ചതാണ് - ദാവീദിന്റെ രാജവംശത്തിൽ നിന്നാണ് അവൻ ഉ്ഭവിച്ചതെന്ന് അതു തെളിയിച്ചു (ലൂക്കൊസ് 2:4-7 കാണുക).

യേശുവിന്റെ ആദ്യ വരവ് കൃത്യമായി പ്രവചിച്ച അതേ ബൈബിൾ തന്നേ അവന്റെ മടങ്ങിവരവും വാഗ്ദാനം ചെയ്യുന്നു (പ്രവൃത്തികൾ 1:11). യേശു തന്റെ ആദ്യ അനുഗാമികളോട് താൻ അവർക്കുവേണ്ടി മടങ്ങിവരുമെന്ന് വാഗ്ദത്തം ചെയ്തു (യോഹന്നാൻ 14:1-4).

ഈ ക്രിസ്മസിൽ യേശുവിന്റെ ജനനത്തെ ചുറ്റിപ്പറ്റിയുള്ള കൃത്യമായി പ്രവചിക്കപ്പെട്ട വസ്തുതകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമുക്ക് അവന്റെ വാഗ്ദത്തമായ മടങ്ങിവരവിനെയും കുറിച്ചു ചിന്തിക്കാം, നാം അവനെ മുഖാമുഖം കാണുന്ന ആ മഹത്തായ നിമിഷത്തിനായി നമ്മെ ഒരുക്കുവാൻ അവനെ അനുവദിക്കുക!

 

സർവ്വ സ്തുതികൾക്കും യോഗ്യൻ

ഫെറാന്റേയും ടെയ്ച്ചറും എക്കാലത്തെയും മികച്ച പിയാനോ ഡ്യുയറ്റ് ടീമായി പലരും കരുതുന്നു. അവരുടെ സഹകരിച്ചുള്ള അവതരണങ്ങൾ വളരെ കൃത്യമായിരുന്നു, അവരുടെ ശൈലി നാല് കൈകളും ഒരു മനസ്സുമാണെന്ന് വിശേഷിപ്പിക്കപ്പെട്ടു. അവരുടെ സംഗീതം കേൾക്കുമ്പോൾ, അവരുടെ വൈദഗ്ധ്യത്തെ മികച്ചതാക്കാൻ അവർ നടത്തുന്ന പരിശ്രമത്തിന്റെ അളവ് ഒരാൾക്ക് മനസ്സിലാക്കാൻ കഴിയും.

എന്നാൽ ഏതുകൊണ്ടു തീർന്നില്ല. അവർ ചെയ്യുന്നത് അവർ ആസ്വദിച്ചിരുന്നു. വാസ്തവത്തിൽ, 1989-ൽ വിരമിച്ചതിന് ശേഷവും, ഫെറാന്റേയും ടെയ്ച്ചറും ഇടയ്ക്കിടെ ഒരു പ്രാദേശിക പിയാനോ സ്റ്റോറിൽ ഒരു കച്ചേരി നടത്തുമായിരുന്നു. അവർ കേവലം സംഗീതം ചെയ്യാൻ ഇഷ്ടപ്പെട്ടു.

ദാവീദിനും സംഗീതം ചമയ്ക്കാൻ ഇഷ്ടമായിരുന്നു-എന്നാൽ തന്റെ പാട്ടിന് ഉയർന്ന ഉദ്ദേശ്യം നൽകാൻ അവൻ ദൈവത്തോടൊപ്പം ചേർന്നു. അവന്റെ സങ്കീർത്തനങ്ങൾ അവന്റെ പോരാട്ടം നിറഞ്ഞ ജീവിതത്തെയും ദൈവത്തിൽ ആഴത്തിൽ ആശ്രയിക്കാനുള്ള അവന്റെ ആഗ്രഹത്തെയും സ്ഥിരീകരിക്കുന്നു. എന്നിരുന്നാലും, അവന്റെ വ്യക്തിപരമായ പരാജയങ്ങൾക്കും അപൂർണ്ണതകൾക്കും ഇടയിൽ, അവന്റെ സ്തുതി ഒരുതരം ആത്മീയ ''തികഞ്ഞ താളം'' പ്രകടിപ്പിച്ചു, അത് അന്ധകാര സമയത്തും ദൈവത്തിന്റെ മഹത്വത്തെയും നന്മയെയും അംഗീകരിക്കുന്നതായിരുന്നു. ദാവീദിന്റെ സ്തുതിക്ക് പിന്നിലെ ഹൃദയം സങ്കീർത്തനം 18:1 ൽ ലളിതമായി പ്രസ്താവിച്ചിരിക്കുന്നു, അത് ഇങ്ങനെയാണ് “എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു.’’

“സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിച്ചു’’ (വാ. 3) ദാവീദ് തുടർന്നു.  “എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു'' (വാ. 6). നമ്മുടെ സാഹചര്യം എന്തുതന്നെ ആയിരുന്നാലും, നമ്മുടെ ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനും നമുക്കും നമ്മുടെ ഹൃദയം ഉയർത്താം. അവൻ സർവ്വ സ്തുതികൾക്കും യോഗ്യനാണ്!

പോകാൻ ഒരുക്കമാണ്

കൊറോണ വൈറസ് മഹാമാരിയുടെ സമയത്ത്, നിരവധി ആളുകൾക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. 2020 നവംബർ 27-ന്, എന്റെ തൊണ്ണൂറ്റഞ്ചുകാരിയായ അമ്മ ബീ ക്രൗഡറും ആ ഗണത്തിൽ ചേർന്നു - അമ്മ പക്ഷേ കോവിഡ്-19 ബാധിച്ചായിരുന്നില്ല മരിച്ചത്. മറ്റ് പല കുടുംബങ്ങളെയും പോലെ, അമ്മയെ സ്മരിക്കാനോ അവളുടെ ജീവിതത്തെ ബഹുമാനിക്കാനോ പരസ്പരം ധൈര്യപ്പെടുത്താനോ ഞങ്ങൾക്ക് ഒത്തുകൂടാൻ കഴിഞ്ഞില്ല. അതിനുപകരം, അവളുടെ സ്‌നേഹനിർഭരമായ സ്വാധീനം ആഘോഷിക്കാൻ ഞങ്ങൾ മറ്റ് മാർഗങ്ങൾ ഉപയോഗിച്ചു. ദൈവം അവളെ വീട്ടിലേക്ക് വിളിച്ചാൽ, അവൾ പോകാൻ തയ്യാറാണ്, അല്ലെങ്കിൽ അതിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്ന അവളുടെ നിർബന്ധത്തെ ഓർത്തുകൊണ്ട് ഞങ്ങൾ വലിയ ആശ്വാസം പ്രാപിച്ചു. അമ്മയുടെ ജീവിതത്തിന്റെ ഒട്ടുമിക്ക കാര്യങ്ങളിലും പ്രകടമായ ആ ആത്മവിശ്വാസത്തോടെയാണ് അവൾ മരണത്തെ അഭിമുഖീകരിച്ചതും.

അനിവാര്യമായ മരണത്തെ പ്രതീക്ഷിച്ചുകൊണ്ട് പൗലൊസ് എഴുതി, ''എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവുമാണ്. . . . ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ. എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾനിമിത്തം ഏറെ ആവശ്യം'' (ഫിലിപ്പിയർ 1:21, 23-24). ഇവിടെ വസിക്കാനും മറ്റുള്ളവരെ സഹായിക്കാനുമുള്ള ന്യായമായ ആഗ്രഹം ഉണ്ടായിരുന്നിട്ടും, പൗലൊസ് ക്രിസ്തുവിനോടൊപ്പം വസിക്കുന്നതിനായി തന്റെ സ്വർഗ്ഗീയ ഭവനത്തിലേക്ക് ആകർഷിക്കപ്പെട്ടു.

അത്തരം ആത്മവിശ്വാസം ഈ ജീവിതത്തിൽ നിന്ന് അടുത്തതിലേക്ക് ചുവടുവെക്കുന്ന നിമിഷത്തെ നാം കാണുന്ന രീതിയെ മാറ്റുന്നു. നമ്മുടെ പ്രത്യാശ മറ്റുള്ളവർക്ക് അവരുടെ സ്വന്തം നഷ്ടകാലത്ത് വലിയ ആശ്വാസം നൽകും. നാം സ്‌നേഹിക്കുന്നവരുടെ വേർപാടിൽ നാം ദുഃഖിക്കുന്നുണ്ടെങ്കിലും, യേശുവിൽ വിശ്വസിക്കുന്നവർ “പ്രത്യാശയില്ലാത്തവരെ” പോലെ ദുഃഖിക്കുന്നില്ല (1 തെസ്സലൊനീക്യർ 4:13). അവനെ അറിയുന്നവരുടെ സമ്പത്താണ് യഥാർത്ഥ പ്രതീക്ഷ.

ഭയത്തിന്റെ കാരണം

ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ, സ്‌കൂൾ പരിസരത്തുവെച്ച് മുഠാളന്മാരായ കുട്ടികൾ ഞങ്ങളെ ഭീഷണിപ്പെടുത്തുകയും എന്നെപ്പോലുള്ള കുട്ടികൾ ആ ഭീഷണികളോട് എതിർത്തു നിൽക്കാതെ കീഴടങ്ങുകയുമാണ് ചെയ്തിരുന്നത്. ഞങ്ങളെ പീഡിപ്പിക്കുന്നവരുടെ മുന്നിൽ ഞങ്ങൾ ഭയന്നുവിറച്ചപ്പോൾ, അതിലും മോശമായ ഒന്ന് ''നീ പേടിച്ചുപോയി അല്ലേ? നിനക്ക് എന്നെ പേടിയാണ്, അല്ലേ? നിന്നെ സംരക്ഷിക്കാൻ ഇവിടെ ആരുമില്ല'' എന്നിങ്ങനെയുള്ള അവരുടെ പരിഹാസങ്ങൾ ആയിരുന്നു.

വാസ്തവത്തിൽ, ആ സമയങ്ങളിൽ മിക്കതും ഞാൻ ശരിക്കും ഭയപ്പെട്ടിരുന്നു- അതിനു കാരണമുണ്ടായിരുന്നു പണ്ട് ഒരു ഇടി കിട്ടിയതിനാൽ, ഇനി അത് അനുഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ, ഞാൻ ഭയത്താൽ വിറയ്ക്കുമ്പോൾ എനിക്ക് എന്തുചെയ്യാൻ കഴിയും, ആരെ വിശ്വസിക്കാൻ കഴിയും? നിങ്ങൾക്ക് എട്ട് വയസ്സുള്ളപ്പോൾ, മുതിർന്നവനും വലിപ്പവും ശക്തിയും ഉള്ളവനുമായ ഒരു കുട്ടി ഭീഷണിപ്പെടുത്തുമ്പോൾ, ഭയം ന്യായമാണ്.

ദാവീദ് ആക്രമണത്തെ അഭിമുഖീകരിച്ചപ്പോൾ, ഭയത്തേക്കാൾ ആത്മവിശ്വാസത്തോടെയാണ് അവൻ പ്രതികരിച്ചത് - കാരണം ആ ഭീഷണികളെ താൻ ഒറ്റയ്ക്കല്ല നേരിടുന്നതെന്ന് അവനറിയാമായിരുന്നു. അവൻ എഴുതി, “യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും?” (സങ്കീർത്തനം 118:6). ഒരു കുട്ടിയെന്ന നിലയിൽ, ദാവീദിന്റെ ആത്മവിശ്വാസത്തിന്റെ നിലവാരം എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നോ എന്നെനിക്ക് ഉറപ്പില്ല. എന്നിരുന്നാലും, ഒരു മുതിർന്നയാൾ എന്ന നിലയിൽ, ഭയപ്പെടുത്തുന്ന ഏതൊരു ഭീഷണിയേക്കാളും ക്രിസ്തു വലിയവനാണെന്ന് വർഷങ്ങളോളം അവനോടൊപ്പം നടന്നതിൽ നിന്ന് ഞാൻ മനസ്സിലാക്കി.

ജീവിതത്തിൽ നാം നേരിടുന്ന ഭീഷണികൾ യഥാർത്ഥമാണ്. എന്നാലും നാം ഭയപ്പെടേണ്ടതില്ല. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് നമ്മോടൊപ്പമുണ്ട്, അവൻ ആവശ്യത്തിലധികം കരുത്തുള്ളവൻ ആണ്.

ദയവായി നിശബ്ദമായിരിക്കുക

വെസ്റ്റ്് വിർജീനിയയിലെ ഗ്രീൻ ബാങ്ക്, പരുക്കനായ അപ്പലേച്ചിയൻ പർവതനിരകളിലെ ഒരു ചെറിയ പ്രദേശമാണ്. ഈ നഗരം ഒരു കാര്യത്തിലൊഴികെ പ്രദേശത്തെ മറ്റ് ഡസൻ കണക്കിന് ചെറിയ പട്ടണങ്ങളുമായി സാമ്യമുള്ളതാണ്. 142 നിവാസികളിൽ ആർക്കും ഇന്റർനെറ്റ് സൗകര്യം ഇല്ല എന്നതാണ് ആ വ്യത്യാസം. സമീപത്തുള്ള ഗ്രീൻ ബാങ്ക് ഒബ്‌സർവേറ്ററിയുടെ പ്രവർത്തനത്തെ വൈ-ഫൈ അല്ലെങ്കിൽ സെല്ലുലാർ ഫോൺ ടവറുകളിൽ നിന്നുള്ള സിഗ്നലുകൾ തടയാതിരിക്കുന്നതിനാണ് ഇത്. കാരണം അതിന്റെ ടെലിസ്‌കോപ്പ് ആകാശത്ത് നിരന്തരം നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. തൽഫലമായി, വടക്കേ അമേരിക്കയിലെ ഏറ്റവും സാങ്കേതികമായി നിശബ്ദമായ സ്ഥലങ്ങളിൽ ഒന്നാണ് ഗ്രീൻ ബാങ്ക്.

ചിലപ്പോൾ ശാന്തതയാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല അന്തരീക്ഷം-പ്രത്യേകിച്ച് ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ. തന്റെ പിതാവുമായി സംസാരിക്കാൻ ശാന്തവും ആളൊഴിഞ്ഞതുമായ സ്ഥലങ്ങളിലേക്ക് പിൻവാങ്ങിക്കൊണ്ട് യേശു തന്നെ ഇതിനു മാതൃക കാണിച്ചു. ലൂക്കൊസ് 5:16 ൽ നാം വായിക്കുന്നു, “അവനോ നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.” ഒരുപക്ഷേ താക്കോൽ പദം കൊണ്ടിരുന്നു എന്നതാണ്. ഇത് ക്രിസ്തുവിന്റെ പതിവ് സമ്പ്രദായമായിരുന്നു, ഇത് നമുക്ക് ഉത്തമ മാതൃകയാണ്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് തന്റെ പിതാവിനെ ആശ്രയിക്കുന്നതിന്റെ ആവശ്യത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ, നമുക്ക് അവനെ എത്രയധികം ആവശ്യമാണ്!

ദൈവത്തിന്റെ സാന്നിധ്യത്തിൽ നവോന്മേഷം പ്രാപിക്കാൻ ശാന്തമായ ഒരു സ്ഥലത്തേക്ക് മടങ്ങുന്നത് അവന്റെ നവീകരണ ശക്തിയിൽ മുന്നോട്ട് പോകാൻ നമ്മെ സജ്ജരാക്കുന്നു. അത്തരമൊരു സ്ഥലം ഇന്ന് നിങ്ങൾക്ക് എവിടെ കണ്ടെത്താനാകും?

യാഗത്തെ അനുസ്മരിക്കുക

ഞായറാഴ്ച രാവിലെ ആരാധനയ്ക്ക് ശേഷം, മോസ്‌കോയിലെ എന്റെ ആതിഥേയൻ കോട്ടയ്ക്ക് പുറത്തുള്ള ഒരു റസ്റ്റോറന്റിൽ എന്നെ ഉച്ചഭക്ഷണത്തിനായി കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ, വിവാഹ വസ്ത്രങ്ങളണിഞ്ഞ നവദമ്പതികളുടെ ഒരു നിര ക്രെംലിൻ മതിലിന് പുറത്തുള്ള അജ്ഞാത സൈനികന്റെ ശവകുടീരത്തെ സമീപിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. അവരുടെ വിവാഹദിനത്തിലെ ആഘോഷത്തിൽ, അത്തരമൊരു ദിവസം സാധ്യമാക്കാൻ മറ്റുള്ളവർ ചെയ്ത ത്യാഗങ്ങളെ മനഃപൂർവം ഓർക്കുന്നതും ഉൾപ്പെടുന്നു. സ്മാരകത്തിന്റെ ചുവട്ടിൽ വിവാഹ പുഷ്പങ്ങൾ അർപ്പിക്കുന്നതിന് മുമ്പ് ദമ്പതികൾ ചിത്രമെടുത്തത് ഒരു മനോഹര കാഴ്ചയായിരുന്നു.

നമ്മുടെ ജീവിതത്തിൽ ഒരു പരിധിവരെ പൂർണ്ണത കൊണ്ടുവരാൻ ത്യാഗങ്ങൾ ചെയ്ത മറ്റുള്ളവരോട് നന്ദിയുള്ളവരായിരിക്കാൻ നമുക്കെല്ലാവർക്കും കാരണമുണ്ട്. ആ ത്യാഗങ്ങളൊന്നും അപ്രധാനമല്ല, എന്നാൽ ആ ത്യാഗങ്ങൾ ഏറ്റവും പ്രധാനവുമല്ല. യേശു നമുക്കുവേണ്ടി ചെയ്ത ത്യാഗം കാണുന്നതും നമ്മുടെ ജീവിതം രക്ഷകനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാൻ തുടങ്ങുന്നതും ക്രൂശിന്റെ ചുവട്ടിൽ മാത്രമാണ്.

അപ്പവീഞ്ഞുകൾ സ്വീകരിക്കാൻ കർത്താവിന്റെ മേശയിലേക്ക് വരുന്നത്, അപ്പത്തിലും പാനപാത്രത്തിലും ചിത്രീകരിച്ചിരിക്കുന്ന യേശുവിന്റെ ത്യാഗത്തെ ഓർമ്മിപ്പിക്കുന്നു. പൗലൊസ് എഴുതി, “അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു” (1 കൊരിന്ത്യർ 11:26). യേശു നമ്മിലും നമുക്കുവേണ്ടിയും ചെയ്തിട്ടുള്ള എല്ലാറ്റിന്റെയും സ്മരണയിലും നന്ദിയിലും എല്ലാ ദിവസവും ജീവിക്കാൻ അവന്റെ മേശയിങ്കലെ നമ്മുടെ സമയം നമ്മെ ഓർമ്മിപ്പിക്കട്ടെ.