നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ബില്‍ ക്രൗഡര്‍

കഥ പറയുക

യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മകൻ റോബർട്ട് ടോഡ് ലിങ്കൺ മൂന്ന് പ്രധാന സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചു-സ്വന്തം പിതാവിന്റെ മരണവും പ്രസിഡന്റുമാരായ ജെയിംസ് ഗാർഫീൽഡിന്റെയും വില്യം മക്കിൻലിയുടെയും കൊലപാതകങ്ങളും.

ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമെന്നു കരുതപ്പെടുന്ന നാല് സംഭവങ്ങളിൽ അപ്പൊസ്തലനായ യോഹന്നാൻ സന്നിഹിതനായിരുന്നു: യേശുവിന്റെ അവസാനത്തെ അത്താഴം, ഗെത്സമനെയിലെ ക്രിസ്തുവിന്റെ വേദന, അവന്റെ ക്രൂശീകരണം, അവന്റെ പുനരുത്ഥാനം. ഈ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത് ഈ നിമിഷങ്ങളിലെ തന്റെ സാന്നിധ്യത്തിന് പിന്നിലെ ആത്യന്തികമായ കാരണമാണെന്ന് യോഹന്നാന് അറിയാമായിരുന്നു. യോഹന്നാൻ 21:24-ൽ അവൻ എഴുതി, ''ഈ ശിഷ്യൻ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങൾ അറിയുന്നു.''

യോഹന്നാൻ എഴുതിയ ഒന്നാമത്തെ കത്തിൽ യോഹന്നാൻ ഇത് വീണ്ടും സ്ഥിരീകരിച്ചു. അവൻ എഴുതി, 'ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ... ' (1:1). യേശുവിനെക്കുറിച്ചുള്ള തന്റെ ദൃക്‌സാക്ഷി വിവരണം പങ്കുവെക്കാൻ യോഹന്നാന് നിർബന്ധിത കടമ തോന്നി. എന്തുകൊണ്ട്? 'ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു' (വാ. 3).

നമ്മുടെ ജീവിതത്തിലെ സംഭവങ്ങൾ ആശ്ചര്യകരമോ ലൗകികമോ ആയിരിക്കാം, എന്നാൽ രണ്ടായാലും ദൈവം അവയെ ക്രമീകരിക്കുന്നതിനാൽ നമുക്ക് അവനു സാക്ഷ്യം വഹിക്കാൻ കഴിയും. ക്രിസ്തുവിന്റെ കൃപയിലും ജ്ഞാനത്തിലും നാം ആശ്രയിക്കുമ്പോൾ, ജീവിതത്തിലെ ആശ്ചര്യകരമായ നിമിഷങ്ങളിൽ പോലും അവനുവേണ്ടി സംസാരിക്കുന്ന സംഭവങ്ങളായി മാറും.

ശത്രുക്കളും മിത്രങ്ങളും

അന്താരാഷ്ട്ര സമൂഹത്തിൽ അസാധാരണമായ സമഭാവം നിലനിർത്താൻ പഠിച്ച ഒരു ആഫ്രിക്കൻ രാഷ്ട്രത്തിന്റെ നേതാവിനെക്കുറിച്ച് പണ്ഡിതനായ കെന്നത്ത് ഇ. ബെയ്ലി പറഞ്ഞിട്ടുണ്ട്. ഇസ്രായേലുമായും അതിനു ചുറ്റുമുള്ള ജനതകളുമായും അദ്ദേഹം നല്ല ബന്ധം സ്ഥാപിച്ചിരുന്നു. തന്റെ രാജ്യം എങ്ങനെയാണ് ഈ സന്തുലിതാവസ്ഥ നിലനിർത്തുന്നതെന്ന് ഒരാൾ ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു, "ഞങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നു. ഞങ്ങളുടെ ശത്രുക്കളായി മാറുവാൻ ഞങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കളെ അനുവദിക്കുന്നില്ല."

അത് ബുദ്ധിപരവും യഥാർത്ഥത്തിൽ പ്രായോഗികവുമായ തന്ത്രമാണ്. ആ ആഫ്രിക്കൻ രാജ്യം അന്താരാഷ്ട്ര തലത്തിൽ മാതൃകയാക്കിയത് വ്യക്തിപരമായ തലത്തിൽ ചെയ്യാൻ പൗലൊസ് തന്റെ വായനക്കാരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ക്രിസ്തു മാറ്റം വരുത്തിയ ജീവിതത്തിന്റെ സവിശേഷതകളെക്കുറിച്ചുള്ള ഒരു നീണ്ട വിവരണത്തിനിടയിൽ അദ്ദേഹം എഴുതി, "കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ" (റോമർ 12:18). നമ്മുടെ ശത്രുക്കളോട് നാം പെരുമാറുന്ന രീതി പോലും (വാ.20-21) ദൈവത്തിലും അവിടുത്തെ ആത്യന്തികമായ കരുതലിലും ഉള്ള നമ്മുടെ വിശ്വാസത്തെയും ആശ്രയത്തെയും പ്രതിഫലിപ്പിക്കുന്നു എന്ന് ഓർമിപ്പിച്ചുകൊണ്ട് മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപാടുകളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുന്നു.

എല്ലാവരുമായും സമാധാനത്തോടെ ജീവിക്കാൻ എല്ലായ്‌പ്പോഴും സാധ്യമായേക്കില്ല (എല്ലാത്തിനുമുപരി, "കഴിയുമെങ്കിൽ" എന്ന് പൗലൊസ് പറയുന്നു). എന്നാൽ യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തം, നമ്മുടെ ജീവിതത്തെ നയിക്കാൻ അവന്റെ ജ്ഞാനത്തെ അനുവദിക്കുക എന്നതാണ് (യാക്കോബ് 3:17-18). അങ്ങനെ നമുക്ക് ചുറ്റുമുള്ളവരോടു സമാധാനം ഉണ്ടാക്കുന്നവരായി നാം മാറുന്നു (മത്തായി 5:9). സമാധാനത്തിന്റെ രാജകുമാരനെ ആദരിക്കാൻ ഇതിലും നല്ല മാർഗം മറ്റെന്താണ്?

വിവരങ്ങളും തെളിവുകളും

എബ്രഹാം ലിങ്കണിനെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ ഡോറിസ് കെയൻസ് ഗുഡ്വിൻ തീരുമാനിച്ചപ്പോൾ, അമേരിക്കയുടെ പതിനാറാം പ്രസിഡന്റിനെക്കുറിച്ച് ഇതിനകം പതിനാലായിരത്തോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് എന്ന വസ്തുത അവളെ ഭയപ്പെടുത്തി. ഈ പ്രിയ നേതാവിനെ കുറിച്ച് ഇനി എന്താണ് പറയാനുള്ളത്? നിരാശപ്പെടാതെ, ഗുഡ്വിൻ തന്റെ ശ്രമം തുടർന്നതിന്റെ ഫലമാണ്, A Team of Rivals: The Political Genius of Abraham Lincoln എന്ന പുസ്തകം. ലിങ്കണിന്റെ നേതൃത്വ ശൈലിയെക്കുറിച്ചുള്ള പുത്തൻ ഉൾക്കാഴ്‌ചകളാൽ മികച്ച റേറ്റിംഗും മികച്ച അവലോകനവും നേടിയ ഒരു പുസ്തകമായി അതു മാറി.

യേശുവിന്റെ ശുശ്രൂഷയെയും അഭിനിവേശത്തെയും കുറിച്ചുള്ള തന്റെ വിവരണം എഴുതിയപ്പോൾ അപ്പോസ്തലനായ യോഹന്നാൻ മറ്റൊരു വെല്ലുവിളി നേരിട്ടു. യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാന വാക്യം പറയുന്നു, “യേശു ചെയ്തത് മറ്റു പലതും ഉണ്ട്; അത് ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽതന്നെയും ഒതുങ്ങുകയില്ല എന്ന് ഞാൻ നിരൂപിക്കുന്നു” (യോഹന്നാൻ 21:25). യോഹന്നാന്  ഉപയോഗിക്കാൻ കഴിയുന്നതിലും കൂടുതൽ മെറ്റീരിയൽ ഉണ്ടായിരുന്നു!

അതിനാൽ, തന്റെ രചനയിൽ ഉടനീളം യേശുവിന്റെ "ഞാൻ" എന്ന അവകാശവാദത്തെ പിന്തുണയ്ക്കുന്ന തിരഞ്ഞെടുത്ത ചില അത്ഭുതങ്ങളിൽ (അടയാളങ്ങളിൽ) മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു യോഹന്നാന്റെ ശ്രമം. എങ്കിലും ഈ ശ്രമത്തിനു പിന്നിൽ ഒരു മഹത്തായ ഉദ്ദേശമുണ്ടായിരുന്നു: "യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനും ഇത് എഴുതിയിരിക്കുന്നു" (വാക്യം 31). തെളിവുകളുടെ കൂമ്പാരങ്ങളിൽ നിന്ന്, യോഹന്നാൻ യേശുവിൽ വിശ്വസിക്കാൻ ധാരാളം കാരണങ്ങൾ നൽകി. ഇന്ന് നിങ്ങള്ക്ക് ആരോടൊക്കെ അവനെക്കുറിച്ച് പ്രകീർത്തിക്കാൻ കഴിയും?

ജനക്കൂട്ടം

തത്ത്വചിന്തകയും എഴുത്തുകാരിയുമായ ഹന്ന ആരെൻഡ് (1906-75) നിരീക്ഷണത്തിലൂടെ "പുരുഷന്മാർ ഏറ്റവും ശക്തരായ രാജാക്കന്മാരെ ചെറുക്കാനും അവരുടെ മുന്നിൽ കുമ്പിടാൻ വിസമ്മതിക്കുന്നതും" കണ്ടെത്തിയിട്ടുണ്ട്. അവർ കൂട്ടിച്ചേർത്തു, “ആൾക്കൂട്ടത്തെ ചെറുക്കാനും വഴിതെറ്റിയ ജനക്കൂട്ടത്തിന് മുന്നിൽ ഒറ്റയ്ക്ക് നിൽക്കാനും ആയുധങ്ങളില്ലാതെ അവരുടെ അചഞ്ചലമായ വന്യമായ പെരുമാറ്റത്തെ നേരിടാനും കഴിവുള്ള ചിലരെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.” ഒരു യഹൂദയായ ആരെൻഡ് അവരുടെ  ജന്മനാടായ ജർമ്മനിയിൽ ഇതിനു നേരിട്ട് സാക്ഷ്യം വഹിച്ചിരുന്നു. 

 

അപ്പോസ്തലനായ പൗലോസ് അത്തരം തിരസ്കരണം അനുഭവിച്ചിരുന്നു. ഒരു പരീശനായും റബ്ബിയായും പരിശീലിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടുമുട്ടിയപ്പോൾ തലകീഴായി മാറി. ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ പീഡിപ്പിക്കാൻ പൗലോസ് ദമസ്‌കസിലേക്ക് യാത്ര ചെയ്യുകയായിരുന്നു (അപ്പ. 9). തന്റെ പരിവർത്തനത്തിനുശേഷം, അപ്പോസ്തലൻ സ്വന്തം ജനങ്ങളാൽ തന്നെ തിരസ്കരിക്കപ്പെട്ടു. 2 കൊരിന്ത്യർ എന്ന് നമുക്കറിയാവുന്ന അദ്ദേഹത്തിന്റെ കത്തിൽ, അവരുടെ കൈകളിൽ നിന്ന് താൻ നേരിട്ട ചില പ്രശ്‌നങ്ങൾ അവയിൽ ചിലതായ “അടിയും” “തടവുകളും” പൗലോസ് അവലോകനം ചെയ്‌തിരിക്കുന്നു.  (6:5).

 

അത്തരം തിരസ്‌കരണത്തോട് കോപത്തോടെയോ കൈപ്പോടെയോ പ്രതികരിക്കുന്നതിനുപകരം, അവരും യേശുവിനെ അറിയാൻ പൗലോസ് ആഗ്രഹിച്ചു. അദ്ദേഹം എഴുതി, “എനിക്കു വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ടു എന്നു എന്റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവിൽ സാക്ഷിയായിരിക്കുന്നു. ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരന്മാർക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.” (റോമർ 9:2-3).

 

ദൈവം നമ്മെ അവന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തതുപോലെ, നമ്മുടെ എതിരാളികളെപ്പോലും അവനുമായുള്ള ബന്ധത്തിലേക്ക് ക്ഷണിക്കാൻ അവൻ നമ്മെ പ്രാപ്തരാക്കട്ടെ.

ഞാൻ മണിമുഴക്കം കേട്ടു

ഹെൻറി വാഡ്‌സ്‌വർത്ത് ലോംഗ്‌ഫെല്ലോയുടെ 1863 ലെ കവിതയെ അടിസ്ഥാനമാക്കിയുള്ള “ക്രിസ്മസ് ദിനത്തിൽ ഞാൻ മണിമുഴക്കം കേട്ടു’’ എന്നത് അസാധാരണമായ ഒരു ക്രിസ്മസ് ഗാനമാണ്. പ്രതീക്ഷിച്ച ക്രിസ്മസ് സന്തോഷത്തിനും ഉന്മേഷത്തിനും പകരം, ഈ വരികൾ ഒരു വിലാപം രൂപപ്പെടുത്തുന്നു: “നിരാശയോടെ ഞാൻ തല കുനിച്ചു / ഭൂമിയിൽ സമാധാനമില്ലെന്ന് ഞാൻ പറഞ്ഞു / വെറുപ്പ് ശക്തമാണ്, ഭൂമിയിൽ ദൈവപ്രസാദമുള്ള / മനുഷ്യർക്കു സമാധാനം എന്ന ഗാനം പരിഹസിക്കപ്പെടുന്നു.’’ എന്നിരുന്നാലും, ഈ വിലാപം പ്രതീക്ഷയിലേക്ക് നീങ്ങുന്നു, “ദൈവം മരിച്ചിട്ടില്ല, അവൻ ഉറങ്ങുന്നുമില്ല / തെറ്റ് പരാജയപ്പെടും, ശരി വിജയിക്കും / ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം.” 

വിലാപത്തിൽ നിന്നുയരുന്ന പ്രത്യാശയുടെ മാതൃക ബൈബിളിലെ വിലാപ സങ്കീർത്തനങ്ങളിലും കാണാം. അതുപോലെ, സങ്കീർത്തനക്കാരൻ സങ്കീർത്തനം 43 ആരംഭിക്കുന്നത്, തന്നെ ആക്രമിക്കുന്ന ശത്രുക്കളെക്കുറിച്ചും (വാ. 1) തന്നെ മറന്നതായി തോന്നുന്ന തന്റെ ദൈവത്തെക്കുറിച്ചും (വാ. 2) നിലവിളിച്ചുകൊണ്ടാണ്. എന്നാൽ ഗായകൻ തന്റെ വിലാപത്തിൽ തുടരുന്നില്ല - തനിക്ക് പൂർണ്ണമായി മനസ്സിലാകാത്തതും എന്നാൽ താൻ ആശ്രയിക്കുന്നതുമായ ദൈവത്തെ നോക്കി അവൻ പാടുന്നു, “എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും’’ (വാ. 5).

വിലാപത്തിനുള്ള കാരണങ്ങളാൽ ജീവിതം നിറഞ്ഞിരിക്കുന്നു, നാമെല്ലാവരും അവ പതിവായി അനുഭവിക്കുന്നു. പക്ഷേ, ആ വിലാപം നമ്മെ പ്രത്യാശയുടെ ദൈവത്തിലേക്ക് ചൂണ്ടിക്കാണിക്കാൻ അനുവദിക്കുകയാണെങ്കിൽ, നമുക്ക് സന്തോഷത്തോടെ പാടാൻ കഴിയും - നമ്മുടെ കണ്ണുനീരിലൂടെ നാമതു പാടുന്നതെങ്കിലും.

സോക്രട്ടിക് ക്ലബ്ബ്

1941 ൽ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ സോക്രട്ടിക് ക്ലബ്ബ് സ്ഥാപിക്കപ്പെട്ടു. യേശുവിൽ വിശ്വസിക്കുന്നവരും നിരീശ്വരവാദികളും അജ്ഞേയവാദികളും തമ്മിലുള്ള സംവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് രൂപീകരിച്ചത്.

ഒരു മതേതര സർവ്വകലാശാലയിലെ മതപരമായ സംവാദങ്ങൾ അസാധാരണമല്ല, എന്നാൽ ആശ്ചര്യപ്പെടുത്തുന്നത്, പതിനഞ്ച് വർഷം സോക്രട്ടിക് ക്ലബ്ബിന്റെ അധ്യക്ഷനായിരുന്നത് ആരായിരുന്നു എന്നതാണ് - മഹാനായ ക്രിസ്തീയ പണ്ഡിതൻ സി. എസ്. ലൂയിസ്. തന്റെ ആശയങ്ങൾ പരീക്ഷിക്കപ്പെടാൻ ആഗ്രഹിച്ച ലൂയിസ്, ക്രിസ്തുവിലുള്ള വിശ്വാസം ഏതു വലിയ സൂക്ഷ്മപരിശോധനയെയും അതിജീവിക്കുമെന്നു വിശ്വസിച്ചു. യേശുവിൽ വിശ്വസിക്കുന്നതിന് വിശ്വസനീയവും യുക്തിസഹവുമായ തെളിവുകൾ ഉണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

ഒരർത്ഥത്തിൽ ലൂയിസ്, പീഡ നിമിത്തം ചിതറിപ്പോയ വിശ്വാസികളോടുള്ള പത്രൊസിന്റെ ഉപദേശം പ്രയോഗിക്കുകയായിരുന്നു: “ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ’’ (1 പത്രൊസ് 3:15). പത്രൊസ് രണ്ട് പ്രധാന ആശയങ്ങൾ ഉന്നയിക്കുന്നു: ക്രിസ്തുവിലുള്ള നമ്മുടെ പ്രത്യാശയ്ക്കു നമുക്ക് നല്ല കാരണങ്ങളുണ്ട്, നമ്മുടെ ന്യായവാദം “സൌമ്യതയും ഭയഭക്തിയും പൂണ്ടു’’ അവതരിപ്പിക്കണം.

ക്രിസ്തുവിൽ വിശ്വസിക്കുന്നത് മതപരമായ ഒളിച്ചോട്ടമോ ശുഭപ്രതീക്ഷയുടെ ചിന്തയോ അല്ല. യേശുവിന്റെ പുനരുത്ഥാനവും, അതിന്റെ സ്രഷ്ടാവിനു സാക്ഷ്യം വഹിക്കുന്ന സൃഷ്ടിയുടെ തെളിവുകളും ഉൾപ്പെടെയുള്ള ചരിത്ര വസ്തുതകളിലാണ് നമ്മുടെ വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത്. ദൈവത്തിന്റെ ജ്ഞാനത്തിലും ആത്മാവിന്റെ ശക്തിയിലും നാം ആശ്രയിക്കുമ്പോൾ, നമ്മുടെ മഹാനായ ദൈവത്തിൽ വിശ്വസിക്കുന്നതിനുള്ള കാരണങ്ങൾ പങ്കുവെക്കാൻ നമുക്ക് തയ്യാറാകാം.

കോപത്തിന്റെ ഹൃദയം

പാബ്ലോ പിക്കാസോയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പെയ്ന്റിംഗായ ഗുവെർണിക്ക, ആ പേരിലുള്ള ഒരു ചെറിയ സ്പാനിഷ് നഗരം 1937 ൽ നശിപ്പിക്കപ്പെട്ടതിന്റെ ആധുനിക ചിത്രീകരണമായിരുന്നു. സ്പാനിഷ് വിപ്ലവത്തിലും രണ്ടാം ലോകമഹായുദ്ധത്തിലേക്കുള്ള കുതിപ്പിലും, നാസി ജർമ്മനിയുടെ വിമാനങ്ങൾ ബോംബിംഗ് പരിശീലനത്തിനായി നഗരം ഉപയോഗിക്കാൻ സ്‌പെയിനിലെ ദേശീയ ശക്തികൾ അനുവദിച്ചു. ഈ വിവാദ ബോംബാക്രമണങ്ങൾ നിരവധി ജീവനുകൾ അപഹരിച്ചു, സിവിലിയൻ ലക്ഷ്യങ്ങൾക്കു നേരെ ബോംബാക്രമണം നടത്തുന്നതിന്റെ അധാർമ്മികതയെക്കുറിച്ച് ആശങ്കയുള്ള ഒരു ആഗോള സമൂഹത്തിന്റെ ശ്രദ്ധ അവിടേക്കാകർഷിക്കപ്പെട്ടു. പിക്കാസോയുടെ പെയിന്റിംഗ് ലോകത്തിന്റെ ഭാവനകളെ ആകർഷിക്കുകയും പരസ്പരം നശിപ്പിക്കാനുള്ള മനുഷ്യരാശിയുടെ കഴിവിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഉത്തേജനം പകരുകയും ചെയ്തു.

ഒരിക്കലും മനഃപൂർവം രക്തം ചൊരിയുകയില്ലെന്ന് ഉറപ്പുള്ള നാം, യേശുവിന്റെ വാക്കുകൾ നാം ഓർക്കണം, “കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്‌നിനരകത്തിനു യോഗ്യനാകും” (മത്തായി 5:21-22). ഒരിക്കലും കൊലപാതകം യഥാർത്ഥ ചെയ്യാതെ തന്നെ ഹൃദയം കൊലപാതക ചിന്തയുള്ളതാകാം.

മറ്റുള്ളവരോടുള്ള അനിയന്ത്രിതമായ കോപം നമ്മെ വിഴുങ്ങിക്കളയുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ, നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കാനും നിയന്ത്രിക്കാനും നമുക്ക് പരിശുദ്ധാത്മാവ് അത്യന്താപേക്ഷിതമാണ്, അങ്ങനെ നമ്മുടെ മാനുഷിക പ്രവണതകളെ ആത്മാവിന്റെ ഫലം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ കഴിയും (ഗലാത്യർ 5:19-23). അപ്പോൾ, സ്‌നേഹവും സന്തോഷവും സമാധാനവും നമ്മുടെ ബന്ധങ്ങളുടെ അടയാളമാക്കാൻ കഴിയും.

ഭവനം പണിയുന്നു

19 -ാം നൂറ്റാണ്ടിലാണ് ഇന്ത്യയിലെ ഏറ്റവും മോഹിപ്പിക്കുന്ന സ്വകാര്യ ഭവന നിർമ്മാണം നടന്നത്. 12 വർഷമെടുത്താണ് മഹാരാജാ സയാജിറാവു ഗെയ്ക് വാദ് മൂന്നാമന്റെ രാജകീയ ഭവനത്തിന്റെ നിർമ്മാണം പൂർത്തിയായത്. അതാണ് ഗുജറാത്തിലെ വഡോദരയിലെ ലക്ഷ്മിവിലാസ് കൊട്ടാരം. ബക്കിങ്ങ്ഹാം കൊട്ടാരത്തിന്റെ ഏതാണ്ട് നാലിരട്ടി വലിപ്പമുള്ള ഈ കൊട്ടാരമാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഭവനം. 500 ഏക്കറിലായി 170 മുറികൾ ഉള്ള ഇതിന്റെ മനോഹരമായ മൊസൈക് തറയും ബഹുശാഖാ ദീപങ്ങളും കലാശില്പങ്ങളും ഗോവണികളും ആകർഷകങ്ങളാണ്.

മത്തായി 16 ൽ, യേശു തന്റെ ശിഷ്യന്മാരോട് പണിയുമെന്ന് പറഞ്ഞ നിർമ്മിതിയുമായി താരതമ്യപ്പെടുത്തിയാൽ ഈ ഗംഭീര ഭവനം ഒന്നുമല്ല. യേശു "ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു" എന്ന് പത്രോസ് സ്ഥിരീകരിച്ചതിനുശേഷം (വാ. 16), “നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു." (വാ.18) എന്ന് യേശു പ്രഖ്യാപിച്ചു. ഈ പാറ എന്താണ് എന്ന കാര്യത്തിൽ വേദശാസ്ത്രികൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും യേശുവിന്റെ ഉദ്ദേശ്യം സംബന്ധിച്ച് യാതൊരു തർക്കവുമില്ല. ഭൂലോകത്തിൽ എങ്ങുമുള്ള സകല രാജ്യങ്ങളിൽ നിന്നുമുള്ള ജനതകളെ ഉൾപ്പെടുത്തിക്കൊണ്ട് (വെളിപ്പാട് 5 : 9),ലോകത്തിന്റെ അറ്റത്തോളം എത്തുവാൻ തന്റെ സഭയെ അവിടുന്ന് പണിയും (മത്തായി 28:19, 20).

ഈ നിർമ്മാണ പദ്ധതിയുടെ വില എന്താണ്? കുരിശിൽ യേശു യാഗമായി അർപ്പിച്ച സ്വന്തരക്തം (അപ്പ.പ്രവൃത്തി 20:28).അവിടുത്തെ മന്ദിരത്തിന്റെ അംഗങ്ങൾ (എഫെസ്യർ 2:21) എന്ന നിലയിൽ ഇത്ര വലിയ വില കൊടുത്ത് വാങ്ങിയ നമുക്ക് ഈ വലിയ സ്നേഹബലിയെ ആഘോഷിക്കുകയും ആ മഹാദൗത്യത്തിൽ പങ്കാളികളാകുകയും ചെയ്യാം.

ഇറങ്ങാനുള്ള സ്ഥലം

മാൻ കുടുംബത്തിലെ അംഗമായ ഇംപാലയ്ക്ക് പത്തടി ഉയരത്തിലും മുപ്പതടി ദൂരത്തിലും വരെ ചാടാൻ കഴിയും. ഇത് അവിശ്വസനീയമായ ഒരു നേട്ടമാണ്, ആഫ്രിക്കൻ വനത്തിലെ അതിജീവനത്തിന് ഇത് അനിവാര്യമാണ്. എന്നിരുന്നാലും, മൃഗശാലകളിൽ കാണപ്പെടുന്ന പല ഇംപാലകളെയും വെറും മൂന്നടി ഉയരമുള്ള മതിൽക്കെട്ടിനുള്ളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇത്രയും കായികശേഷിയുള്ള ഈ മൃഗങ്ങളെ എങ്ങനെ ഇത്രയും ഉയരം കുറഞ്ഞ മതിലിനുള്ളിൽ സൂക്ഷിക്കാൻ കഴിയും? ഇത് പ്രവർത്തിക്കുന്നതിന്റെ കാരണം, എവിടേക്കാണ് ചാടിവീഴുന്നതെന്നു കാണാൻ കഴിയാതെ ഇംപാലകൾ ഒരിക്കലും ചാടുകയില്ല. മറുവശത്ത് എന്താണെന്ന് കാണാൻ കഴിയാത്തതിനാൽ അവ ചുവരുകൾക്കുള്ളിൽ തന്നെ കഴിയുന്നു.

മനുഷ്യരായ നമ്മളും വ്യത്യസ്തരല്ല. മുന്നോട്ടു പോകുന്നതിനു മുമ്പ് ഒരു സാഹചര്യത്തിന്റെ ഫലം അറിയാൻ നാം ആഗ്രഹിക്കുന്നു. എന്നിരുന്നാലും, വിശ്വാസജീവിതം അങ്ങനെയല്ല പ്രവർത്തിക്കുന്നത്. കൊരിന്തിലെ സഭയ്ക്ക് എഴുതുമ്പോൾ പൗലൊസ് അവരെ ഓർമ്മിപ്പിച്ചു, “കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്’’ (2 കൊരിന്ത്യർ 5:7).

“നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ’’ (മത്തായി 6:10) എന്നു പ്രാർത്ഥിക്കാൻ യേശു നമ്മെ പഠിപ്പിച്ചു. എന്നാൽ അതിനർത്ഥം നമുക്ക് അവന്റെ ഫലങ്ങൾ മുൻകൂട്ടി അറിയാമെന്നല്ല. വിശ്വാസത്താൽ ജീവിക്കുക എന്നതിനർത്ഥം ആ ഉദ്ദേശ്യങ്ങൾ നിഗൂഢതയിൽ മറഞ്ഞിരിക്കുമ്പോഴും അവന്റെ നല്ല ഉദ്ദേശ്യങ്ങളിൽ വിശ്വസിക്കുക എന്നതാണ്.

ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടയിൽ, നമുക്ക് അവന്റെ അചഞ്ചലമായ സ്‌നേഹത്തിൽ വിശ്വസിക്കാം. ജീവിതം നമുക്കു നേരെ കൊണ്ടുവരുന്നതെന്തായാലും, “അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു’’ (2 കൊരിന്ത്യർ 5:9).

തിരുത്തപ്പെടാവുന്ന മനസ്സ്

അഭിപ്രായങ്ങളെ മാത്രമല്ല വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരെത്തന്നെ ആക്രമിക്കുന്നത് സാധാരണ കാര്യമായി മാറിയിരിക്കുന്നു എന്നത് സങ്കടകരമാണ്. വൈജ്ഞാനിക മേഖലയിലും ഇതു തന്നെയാണ് സ്ഥിതി. അപ്പോഴാണ് താൻ തന്നെ പണ്ട് എഴുതിയ ഒരു പ്രബന്ധത്തെ ഖണ്ഡിച്ചു കൊണ്ട് പണ്ഡിതനും വേദശാസ്ത്രിയുമായ റിച്ചാർഡ് ബി ഹെയ്സ് ഒരു പുതിയ പ്രബന്ധമെഴുതിയ കാര്യം എന്നെ അതിശയിപ്പിച്ചത്. വചനമെന്ന വിത്ത് വായിക്കുമ്പോൾ എന്ന പ്രബന്ധമെഴുതിയതിലൂടെ, പഠിക്കുവാനുള്ള തന്റെ ജീവിത സമർപ്പണത്തിൽ നിന്നും രൂപപ്പെട്ട വലിയ താഴ്മയാണ്, തന്റെ സ്വന്തം പഴയ ചിന്തകളെത്തന്നെ തിരുത്തുവാൻ ഹെയ്സ് പ്രകടിപ്പിക്കുന്നത്.

സദൃശ്യവാക്യങ്ങൾ എന്ന പുസ്തകത്തിലൂടെ ശലോമോൻ രാജാവ് നിരവധി വിഷയങ്ങളിലുള്ള ജ്ഞാന വചനങ്ങൾ അവതരിപ്പിക്കുകയാണ്. എന്നാൽ അതിനിടയിൽ തന്നെ ഈ നിർദ്ദേശവും അദ്ദേഹം വെക്കുന്നു, "ജ്ഞാനി കേട്ടിട്ട് വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും" ഇവ ഉതകുന്നു (സദൃശ്യവാക്യങ്ങൾ 1:5). ഇതുപോലെ അപ്പസ്തോലനായ പൗലോസും പറഞ്ഞത്: ദശാബ്ദങ്ങൾ കർത്താവിനെ അനുകരിച്ച് ജീവിച്ചിട്ട് പിന്നെയും ക്രിസ്തുവിനെ അറിയാനുള്ള ഉദ്യമത്തിലാണ് താൻ (ഫിലിപ്പിയർ 3:10). ജ്ഞാനിയാണെങ്കിലും, ശ്രദ്ധിക്കുകയും പഠിക്കുകയും വളരുകയും ചെയ്യണമെന്ന് ശലോമോൻ ആഹ്വാനം ചെയ്യുന്നു.

തിരുത്തപ്പെടാൻ മനസ്സുള്ളവരെ മറ്റുള്ളവർക്ക് വേദനിപ്പിക്കുവാൻ കഴിയില്ല. വിശ്വാസ കാര്യങ്ങളും ജീവിത വിഷയങ്ങളും ഇനിയും പഠിക്കാനും വളരാനും മനസ്സ് കാണിക്കുന്നത് സത്യങ്ങളിലേക്ക് നമ്മെ നയിക്കുവാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുകയാണ് (യോഹന്നാൻ 16:13). അതുവഴി നല്ലവനും വലിയവനുമായ നമ്മുടെ ദൈവത്തിന്റെ അത്ഭുതങ്ങളെ  കൂടുതൽ ഗ്രഹിക്കുന്നവരാകും നാം.