നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് Flick

കാലിഗ്രഫിയും ഭരണഘടനയും

ഇന്ത്യൻ ഭരണഘടനയുടെ ഔദ്യോഗിക പകർപ്പ് ഒരു നിയമഗ്രന്ഥം മാത്രമല്ല, കറുത്ത തുകൽ കൊണ്ടു ബൈൻഡ് ചെയ്ത്, സ്വർണ്ണം കൊണ്ട് എംബോസു ചെയ്ത ഒരു കലാസൃഷ്ടി കൂടിയാണ്. 15-ലധികം തരം മഷി നിബുകൾ ഉപയോഗിച്ചു പ്രേം ബിഹാരി നരേൻ റൈസ്ദ കൈകൊണ്ട് എഴുതിയതിനാൽ ഈ രേഖയ്ക്കു കലാപരമായ പ്രാധാന്യമുണ്ട്. അദ്ദേഹത്തിന്റെ മനോഹരമായ കൈയെഴുത്തു ഭരണഘടനയുടെ താളുകൾക്കു കാലാതീതമായ ചാരുത നൽകുന്നു. സിന്ധുനദീതട നാഗരികതയിൽ നിന്നും രാജ്യത്തുടനീളമുള്ള വിവിധ ഗോത്രകലാരൂപങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ശാന്തിനികേതനിലെ കലാകാരന്മാരുടെ ചിത്രീകരണങ്ങൾ ആ താളുകൾക്കു കൂടുതൽ സൗന്ദര്യം നൽകുന്നു. നിലവിൽ ഹീലിയം നിലവറയിൽ സൂക്ഷിച്ചിരിക്കുന്ന ഇത്, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഏറ്റവും അമൂല്യമായ സ്വത്തുക്കളിലൊന്നാണ്.

പൗരന്മാരെന്ന നിലയിൽ നമ്മെ സംബന്ധിച്ച് അമൂല്യമായിരിക്കുന്ന ഭരണഘടന പോലെ, ക്രിസ്തുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ തിരുവെഴുത്തുകൾ നമുക്കുള്ള അമൂല്യമായ ഒരു സ്വത്താണ്. കാരണം, ഈ വേദഭാഗങ്ങൾ നേരായ പാതയിൽ മുന്നേറാൻ നമ്മെ സഹായിക്കുന്നു (വാ. 9). അതു വഹിക്കേണ്ട ഒരു ഭാരമല്ല, മറിച്ച് സന്തോഷവും ആനന്ദവുമാണ് (വാ. 14-16). സങ്കീർത്തനക്കാരൻ തിരുവെഴുത്തുകളെ “സർവ്വസമ്പത്തിലും” (വാ. 14) മികച്ചത് എന്നു താരതമ്യപ്പെടുത്തുന്നു. അതു തന്റെ ദൈനംദിന ജീവിതത്തിനു എത്രമാത്രം മൂല്യം നൽകുന്നുവെന്ന് അവനറിയാം (വാ. 11) എന്നതിനാൽ അവയെ തന്റെ ഹൃദയത്തിൽ “സംഗ്രഹിക്കുന്നു” എന്നു അവൻ പറയുന്നു.

നമ്മുടെ അതിവേഗ ലോകത്ത്, ദൈവവചനവുമായി സമയം ചെലവഴിക്കുന്നതു പലപ്പോഴും മാറ്റിവയ്ക്കാൻ കഴിയുന്ന ഒന്നായി തോന്നിയേക്കാം. പക്ഷേ അതൊരു സമ്പത്താണെന്ന കാര്യം നാം ഒരിക്കലും മറക്കാൻ പാടില്ല. പലപ്പോഴും ബുദ്ധിമുട്ടുള്ള തീരുമാനങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, നമുക്കു മാർഗ്ഗനിർദേശവും സാന്ത്വനവും ശാസനയും നൽകുന്നതു ദൈവവചനമാണ്. പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദേശ പ്രകാരം തിരുവെഴുത്തുകൾ ദിനന്തോറും വായിക്കുകയും ധ്യാനിക്കുകയും അതിൽ മുഴുകുകയും ചെയ്യുമ്പോൾ, ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം എന്ന സമ്പത്തിന്റെ അളവു നാം ഗ്രഹിക്കും. 

- റെബേക്ക വിജയൻ

ഭൂഗുരുത്വ മല

നിഗൂഢതകളുടെ ചുരുളഴിച്ചെടുക്കുക എന്നതു ഞാനടക്കം പലരെയും ആകർഷിക്കുന്ന ഒന്നാണ്. അത്തരത്തിലുള്ള നിഗൂഢതകളിലൊന്നാണ് ലഡാക്കിലെ ലേയ്ക്കു സമീപമുള്ള ഒരു കുന്ന്. അവിടെ വാഹനങ്ങൾ താഴേക്ക് ഉരുണ്ടു പോകുന്നതിനുപകരം സ്വയം മുകളിലേക്ക് ഉരുളുന്നു. “ഗ്രാവിറ്റി ഹിൽ” എന്നു വിളിക്കപ്പെടുന്ന ആ കുന്നിനെക്കുറിച്ച് അതൊരു ദൃശ്യപരമായ മിഥ്യയായിരിക്കാമെന്നോ കുന്നിനു ശക്തമായ കാന്തികവലയമുണ്ടെന്നോ ആ ഭൂപ്രകൃതി മനസ്സിനെ കബളിപ്പിക്കുക ആയിരിക്കാമെന്നോ മനുഷ്യർ നിരൂപിക്കുന്നു. കാരണം എന്തുതന്നെയായാലും ഒരു കാര്യം നിശ്ചയമാണ്, ഈ പ്രതിഭാസം ഗുരുത്വാകർഷണ നിയമങ്ങൾക്കു വിരുദ്ധമാണ്—ഇതൊരു നിഗൂഢതയാണ്.

ഒന്നാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന പണ്ഡിതനായ പൗലൊസ് അപ്പൊസ്തലനു തന്റെ ഉന്നതമായ അറിവ്, ജ്ഞാനം, പാണ്ഡിത്യ സംബന്ധമായ പദവി എന്നിവയെക്കുറിച്ച് അഭിമാനിക്കാൻ കാരണങ്ങൾ ഏറെയുണ്ടായിരുന്നു (വാ.1-2). എന്നിട്ടും, താൻ സാക്ഷ്യം വഹിച്ച “മർമ്മം” തന്റെ ബൗദ്ധിക ശേഷിയെ കവിഞ്ഞു നിന്നതിനാൽ അവൻ ഭയത്തോടും നടുക്കത്തോടുംകൂടെ കൊരിന്ത്യരെ സമീപിച്ചു. മനുഷ്യവർഗ്ഗത്തെ പാപത്തിൽ നിന്നു വീണ്ടെടുക്കാനുള്ള ദൈവത്തിന്റെ പദ്ധതിയാണ് മനുഷ്യമനസ്സിനു അളക്കാനാവാത്ത ഈ “മർമ്മം.” അവന്റെ പുത്രനായ യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ദൈവം അതു വെളിപ്പെടുത്തി തന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ മാത്രം ഗ്രഹിക്കാൻ കഴിയുന്ന ഒരു മർമ്മമാണ് ഇതെന്നതാണ് ഇത് ആസൂത്രണം ചെയ്തതിലെ ദൈവത്തിന്റെ ജ്ഞാനം (വാ. 5-10).

ക്രിസ്തുവിനെ നമ്മുടെ രക്ഷകനായി അംഗീകരിക്കുമ്പോൾ, ദൈവം നമ്മിൽ സ്ഥാപിച്ചിരിക്കുന്ന ഈ മഹത്തായ “മർമ്മത്തിന്റെ” ഭാഗമായി നാം മാറുന്നു. ദൈവത്തിന്റെ ജ്ഞാനം ഏതൊരു ഭൗമിക ജ്ഞാനത്തേക്കാളും മഹത്തരമാണ്. പരിശുദ്ധാത്മാവിലൂടെ അതു നമുക്കു ലഭ്യമാണ്. ജീവിതത്തിന്റെ വഴിത്തിരിവിൽ, കുടുംബത്തിന്റെയോ സുഹൃത്തുക്കളുടെയോ കൂട്ടാളികളുടെയോ ജ്ഞാനത്തെ ആശ്രയിക്കാൻ നാം പ്രേരിപ്പിക്കപ്പെടുമ്പോൾ, എല്ലാ ജ്ഞാനത്തിന്റെയും പരമമായ ഉറവിടത്തിലേക്ക് —പരിശുദ്ധാത്മാവിലേക്ക് (കൊലൊസ്യർ 1:9)ഉറ്റുനോക്കുന്നതിൽ നാം പരാജയപ്പെടരുത്. മനുഷ്യന്റെ ജ്ഞാനം നല്ലതാണെങ്കിലും ദൈവത്തിന്റെ ജ്ഞാനം മികച്ചതാണ്. അവന്റെ സാന്നിദ്ധ്യം എപ്പോഴും നമ്മോടൊപ്പമുണ്ട്. 

- റെബേക്ക വിജയൻ

കവിഞ്ഞൊഴുകൽ

ലോഹാരി, മകര സംക്രാന്തി എന്നീ പേരുകളിൽ മറ്റു സ്ഥലങ്ങളിൽ ആഘോഷിക്കപ്പെടുന്ന പൊങ്കൽ എന്ന തമിഴ് ഉത്സവം കൊണ്ടാടാനായി തമിഴ് അധ്യാപകർ ചേർന്നു ഞങ്ങളുടെ സ്കൂളിൽ ഒരു സാംസ്കാരിക ആഘോഷം സംഘടിപ്പിച്ചു. പരമ്പരാഗത രീതിയിലുള്ള അടുപ്പുകൂട്ടി ചെറിയ വിറകുകൾവെച്ചു തീകൊളുത്തി, ഒരു കളിമൺ പാത്രം നിറയെ അരിയും പഞ്ചസാരയും പാലും അവർ അടുപ്പിൽ വച്ചു. പാത്രത്തിലുള്ളവ തിളച്ചുമറിഞ്ഞു കവിഞ്ഞൊഴുകിയപ്പോൾ ഞങ്ങൾ വിസ്മയത്തോടെ നോക്കിനിന്നുകൊണ്ടു വായ്ക്കുരവയിട്ടു. അല്പം പൊങ്കൽ കഴിച്ചതിനുശേഷം ഞങ്ങൾ ഓരോരുത്തരും ക്ലാസിലേക്കു മടങ്ങി. തമിഴ് സംസ്കാരത്തിൽ, “പൊങ്കൽ,” അതായതു “കവിഞ്ഞൊഴുകൽ” വിളവെടുപ്പിന്റെ സമൃദ്ധിയെ കാണിക്കുന്നു.

കൂടാരപ്പെരുനാൾ എന്ന യെഹൂദ പെരുന്നാളിനെക്കുറിച്ചു യോഹന്നാൻ 7-ൽ പറയുന്നു. ഈ ഉത്സവത്തിന്റെ അവസാന ദിനം, യേശു എഴുന്നേറ്റു നിന്നു കൊണ്ട് ഉറക്കെ പറഞ്ഞു, “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ” (വാ. 37). തന്നിൽ വിശ്വസിക്കുന്ന ഏതൊരുവന്റെയും “ഉള്ളിൽനിന്നു” “ജീവജലത്തിന്റെ നദികൾ” ഒഴുകുമെന്ന് യേശു വാഗ്ദത്തം ചെയ്തു (വാ. 38). യേശു പരാമർശിച്ച ഈ കവിഞ്ഞൊഴുകൽ പിന്നീട് എല്ലാവരുടെയും മേൽ പകരപ്പെടുന്ന വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവാണെന്ന് (വാ. 39) എഴുത്തുകാരനായ യോഹന്നാൻ വിശദീകരിക്കുന്നു. മരണത്തെത്തുടർന്നു വീണ്ടും ഉയർത്തെഴുന്നേറ്റു സ്വർഗ്ഗത്തിലേക്കു മടങ്ങിപ്പോയ ശേഷം മറ്റൊരു യെഹൂദ ഉത്സവമായ പെന്തെക്കൊസ്തുനാളിൽ യേശു ഈ വാഗ്ദാനം നിറവേറ്റി (പ്രവൃത്തികൾ 2:1). ആത്മാവിനാൽ കവിഞ്ഞൊഴുകിയ അവന്റെ ശിഷ്യന്മാർ വിവിധ ഭാഷകളിൽ സുവിശേഷം പ്രസംഗിച്ചുകൊണ്ടു തങ്ങൾക്കുള്ളതു മനസ്സോടെ പങ്കുവെക്കുകയും കരുതലുള്ള ഒരു സമൂഹമായി മാറുകയും ചെയ്തു (പ്രവൃത്തികൾ 2:3, 52).

നമ്മുടെ ആത്മീയ ദാഹം ഉള്ളിൽനിന്നു ശമിപ്പിക്കാൻ യേശു നമുക്കു തന്റെ ആത്മാവിനെ തന്നിരിക്കുന്നു (യോഹന്നാൻ 7:38-39). ആത്മാവു നമ്മെ ശക്തിപ്പെടു
ത്തുന്നു, നമുക്കു സന്തോഷവും സമാധാനവും നൽകുന്നു, കവിഞ്ഞൊഴുക്കിനാൽ നമ്മെ നിറയ്ക്കുന്നു (വാ. 38). അപ്രകാരം നാം നിറയപ്പെടുമ്പോൾ, മറ്റുള്ളവരുടെ നിറവിനായി നാം കവിഞ്ഞൊഴുകുന്നു. 

- ആൻ ഹരികീർത്തൻ