നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കാരൻ ഹുഹാങ്

അതിന് നിനക്ക് എന്ത്?

“എനിക്കെന്താ സ്ട്രോബെറി ലോലിപോപ്പ് തന്നത്? അവൾക്ക് മുന്തിരി ലോലിപോപ്പാണല്ലോ കൊടുത്തത്?” എന്റെ ആറുവയസ്സുള്ള അനന്തരവൾ ചോദിച്ചു. കുട്ടികൾ പലപ്പോഴും തങ്ങൾക്കു ലഭിക്കുന്നത് മറ്റുള്ളവർക്ക് ലഭിക്കുന്നതുമായി താരതമ്യം ചെയ്യുമെന്ന് എന്റെ അനന്തരവളും അനന്തരവനും എന്നെ നേരത്തെ പഠിപ്പിച്ചിരുന്നു. ഇതിനർത്ഥം, ഒരു അമ്മായി എന്ന നിലയിൽ, ഞാൻ നീതിയോടെ പ്രവർത്തിക്കണം എന്നാണ്!

ഞാനും ചിലപ്പോൾ ദൈവം എനിക്ക് നൽകുന്ന കാര്യങ്ങളെ അവൻ മറ്റുള്ളവർക്ക് നൽകിയവയുമായി താരതമ്യം ചെയ്യുന്നു. “എനിക്ക് എന്തുകൊണ്ടാണ് ഇതും, അവൾക്ക് അതും കിട്ടിയത്?” ഞാൻ ദൈവത്തോട് ചോദിക്കുന്നു. എന്റെ ചോദ്യം ഗലീല കടൽത്തീരത്തുവച്ച് ശിമോൻ പത്രൊസ് യേശുവിനോട് ചോദിച്ചത് എന്നെ ഓർമ്മിപ്പിക്കുന്നു. പത്രൊസ് തന്നെ തള്ളിപ്പറഞ്ഞതിനു ശേഷം യേശു അവനോട് ക്ഷമിക്കുകയും അവനെ യഥാസ്ഥാനപ്പെടുത്തുകയും ചെയ്തു. ഒരു രക്തസാക്ഷിയുടെ മരണത്തിലൂടെ താൻ ദൈവത്തെ മഹത്വപ്പെടുത്തുമെന്ന് ഇപ്പോൾ അവനോട് യേശു പറയുന്നു (യോഹന്നാൻ 21:15-19). എന്നിരുന്നാലും, തന്നെ അനുഗമിക്കാനുള്ള യേശുവിന്റെ ക്ഷണത്തിന് “അങ്ങനെയാകട്ടെ” എന്ന് മറുപടി പറയുന്നതിനുപകരം, “കർത്താവേ, ഇവന്നു [യോഹന്നാന് ] എന്തു ഭവിക്കും?” എന്ന് പത്രൊസ് ചോദിച്ചു. (വാ. 21).

യേശു മറുപടി പറഞ്ഞു, “അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക” (വാ. 22). യേശു നമ്മോടും ഇതുതന്നെ പറയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഒരു മേഖലയിൽ ദൈവം നമുക്ക് വഴികാണിച്ചു തരുമ്പോൾ നാം അവനിൽ ആശ്രയിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. നാം നമ്മുടെ ജീവിതയാത്രയെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തേണ്ടതില്ല. മറിച്ച്, നാം അവനെ അനുഗമിക്ക മാത്രമാണ് വേണ്ടത്.

മുപ്പതിലധികം വർഷം ആദിമ സഭയുടെ ഒരു ധീരനായ നേതാവായി അപ്പൊസ്തലനായ പത്രൊസ് ദൈവത്തെ അനുഗമിച്ചു. ചരിത്രരേഖകൾ കാണിക്കുന്നത് അദ്ദേഹം നീറോ ചക്രവർത്തിയുടെ കാലത്ത് ഭയമില്ലാതെ രക്തസാക്ഷിയായി മരണം വരിച്ചു എന്നാണ്. നമുക്കും ചോദ്യം ചെയ്യപ്പെടാനാകാത്ത സ്ഥിരതയോടെ ദൈവത്തെ അനുകരിക്കാം — അവിടുത്തെ സ്നേഹത്തെയും മാർഗനിർദ്ദേശങ്ങളെയും അംഗീകരിച്ചു കൊണ്ട്. 

 

പുതിയതും ഉറപ്പുള്ളതും

അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു. [ വിലാപങ്ങൾ 3:22-23 ]

പുതിയതും ഉറപ്പുള്ളതും

മൂന്ന് വർഷമായി, വീട്ടാവശ്യങ്ങൾക്കല്ലാതെ, സൂസൻ തനിക്കായി ഒന്നും വാങ്ങിയില്ല. കോവിഡ്-19 മഹാമാരി എന്റെ സുഹൃത്തിന്റെ വരുമാനത്തെ ബാധിച്ചു, അവൾ ലളിതമായ ഒരു ജീവിതശൈലി സ്വീകരിച്ചു. അവൾ പറഞ്ഞു, “ഒരു ദിവസം, എന്റെ അപ്പാർട്ട്മെന്റ് വൃത്തിയാക്കുന്നതിനിടയിൽ, എന്റെ സാധനങ്ങൾ എത്ര മോശവും നിറം മങ്ങിയതുമാണെന്ന് ഞാൻ ശ്രദ്ധിച്ചു, അപ്പോഴാണ് എനിക്ക് പുതിയ സാധനങ്ങൾ ഒന്നും ഇല്ലാത്തതിന്റെ സങ്കടം തുടങ്ങിയത്. പുതിയ സാധനങ്ങൾ കിട്ടുമ്പോഴുള്ള സന്തോഷവും ആവേശവും ഇല്ലാതെയായി. എന്റെ ചുറ്റുമുള്ളതെല്ലാം പഴകിയതും, ശോഭയില്ലാത്തതുമായി തോന്നി. പ്രതീക്ഷിക്കാൻ ഒന്നുമില്ലെന്ന് എനിക്ക് തോന്നി.”

അപ്രതീക്ഷിതമായി ബൈബിളിലെ ഒരു പുസ്തകത്തിൽ സൂസൻ പ്രോത്സാഹനം കണ്ടെത്തി. യെരൂശലേം ബാബിലോണിന്റെ കീഴിലായതിനുശേഷം യിരെമ്യാവ് എഴുതിയ ‘വിലാപങ്ങൾ’ പ്രവാചകനും ജനങ്ങളും അനുഭവിച്ച ദുഃഖത്തിന്റെ ഭീകരത വിവരിക്കുന്നു. എന്നിരുന്നാലും, ദുഃഖത്തിന്റെയും നിരാശയുടെയും നടുവിൽ പ്രത്യാശയ്ക്ക് ഒരു കാരണമുണ്ട്—ദൈവസ്നേഹം. യിരെമ്യാവ് പറഞ്ഞു, “അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു” (വിലാ. 3:22-23).

ദൈവത്തിന്റെ അഗാധമായ സ്നേഹം ഓരോ ദിവസവും പുതുതായി കടന്നുവരുന്നു എന്ന് സൂസൻ മനസ്സിലാക്കി. ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ലെന്ന് തോന്നിപ്പിക്കുന്ന സാഹചര്യങ്ങളിൽ, നമുക്ക് അവന്റെ വിശ്വസ്തതയെയും കരുതലിനെയും ഓർത്തുകൊണ്ട് പ്രത്യാശയോടെ ജീവിക്കുവാൻ കഴിയും. നമുക്ക് ദൈവത്തിൽ ആത്മവിശ്വാസത്തോടെ പ്രത്യാശിക്കാം (വാ. 24-25). നമ്മുടെ പ്രത്യാശ ഒരിക്കലും വ്യർത്ഥമാകുകയില്ല, കാരണം, അത് അവന്റെ അചഞ്ചലമായ സ്നേഹത്തിലും അനുകമ്പയിലും അടിസ്ഥാനപ്പെട്ടതാണ്.

“ദൈവസ്നേഹം ഓരോ ദിവസവും ‘പുതിയതാണ്,’ എനിക്ക് പ്രതീക്ഷയോടെ മുന്നോട്ട് നോക്കാം,” സൂസൻ പറയുന്നു. കാരെൻ ഹുവാങ്ങ്

ഒരു പ്രതീക്ഷയും ഇല്ല എന്ന് തോന്നിപ്പിച്ച സാഹചര്യം ഉണ്ടായിട്ടുണ്ടോ? 
“രാവിലെ തോറും പുതിയതായ” ദൈവസ്നേഹത്തിന്റെ 
വാഗ്ദാനം പ്രത്യാശ നല്കുന്നില്ലേ?

പ്രിയ ദൈവമേ, ഓരോ ദിവസവും അങ്ങയുടെ സ്ഥിരമായ 
സ്നേഹം നല്കുന്നതിന് നന്ദി.

പിസ്സയിലൂടെ കരുണ

എന്റെ സഭാ നേതാവായ ഹാരോൾഡിന്റെയും ഭാര്യ പാമിന്റെയും അത്താഴത്തിനുള്ള ക്ഷണം എന്റെ ഹൃദയത്തെ കുളിരണിയിച്ചു, ഒപ്പം അതെന്നെ അസ്വസ്ഥനുമാക്കി. ബൈബിളിലെ ചില പഠിപ്പിക്കലുകൾക്ക് വിരുദ്ധമായ ആശയങ്ങൾ പഠിപ്പിക്കുന്ന ഒരു കോളേജ് ബൈബിൾ പഠന ഗ്രൂപ്പിൽ ഞാൻ ചേർന്നിരുന്നു. അതിനെക്കുറിച്ച് അവർ എന്നോട് ചോദിച്ചാലോ?

പിസ്സ കഴിച്ചുകൊണ്ടിരിക്കുമ്പോൾ, അവർ തങ്ങളുടെ കുടുംബത്തെക്കുറിച്ച് പങ്കുവെക്കുകയും എന്റെ കുടുംബത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. ഞാൻ ഹോംവർക്കിനെക്കുറിച്ചും എന്റെ നായയെക്കുറിച്ചും എനിക്ക് ഇഷ്ടപ്പെട്ട ആളെക്കുറിച്ചും സംസാരിക്കുമ്പോൾ അവർ ശ്രദ്ധയോടെ കേട്ടു. പിന്നീട് മാത്രമാണ് ഞാൻ പങ്കെടുക്കുന്ന ഗ്രൂപ്പിനെക്കുറിച്ച് അവർ എന്നോട് സൗമ്യമായി മുന്നറിയിപ്പ് നൽകുകയും അതിന്റെ പഠിപ്പിക്കലുകളിൽ എന്താണ് തെറ്റ് എന്ന് വിശദീകരിക്കുകയും ചെയ്തത്.

അവരുടെ മുന്നറിയിപ്പ്, ബൈബിൾ പഠനത്തിലൂടെ അവതരിപ്പിച്ച നുണകളിൽ നിന്ന് എന്നെ അകറ്റുകയും തിരുവെഴുത്തുകളുടെ സത്യങ്ങളോട് അടുപ്പിക്കുകയും ചെയ്തു. തന്റെ ലേഖനത്തിൽ, യൂദാ വ്യാജ ഉപദേശകരെക്കുറിച്ച് ശക്തമായ ഭാഷ ഉപയോഗിക്കുകയും, “വിശ്വാസത്തിനായി പോരാടാൻ’’ വിശ്വാസികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു (യൂദാ 1:3). അന്ത്യകാലത്ത് പരിഹാസികളുണ്ടാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു: “അവർ ഭിന്നത ഉണ്ടാക്കുന്നവർ ... പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ’’ ആണ് (വാ. 18-19). എന്നിരുന്നാലും, “സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്വിൻ’’ (വാ. 22) എന്നു യൂദാ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു—അവരോടൊപ്പം ചേർന്നുകൊണ്ടും സത്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെയും അനുകമ്പ കാണിക്കണം.

എന്റെ വിശ്വാസത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നില്ലെന്ന് ഹരോൾഡിനും പാമിനും അറിയാമായിരുന്നു, പക്ഷേ എന്നെ വിധിക്കുന്നതിനുപകരം അവർ ആദ്യം അവരുടെ സൗഹൃദവും പിന്നീട് അവരുടെ ജ്ഞാനവും വാഗ്ദാനം ചെയ്തു. സംശയമുള്ളവരോട് ഇടപഴകുമ്പോൾ ജ്ഞാനവും അനുകമ്പയും ഉപയോഗിക്കുന്നതിനായി ഇതേ സ്നേഹവും ക്ഷമയും ദൈവം നമുക്ക് നൽകട്ടെ. കാരെൻ ഹുവാങ്

 

ദൈവത്താൽ വിളിക്കപ്പെട്ടു സജ്ജരാക്കപ്പെടുക

സകലവിധമായ പണിത്തരം ഉണ്ടാക്കുവാനും ഞാൻ അവനെ ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ടു നിറെച്ചിരിക്കുന്നു. [ പുറപ്പാട് 31:4-5 ]

ദൈവത്താൽ വിളിക്കപ്പെട്ടു സജ്ജരാക്കപ്പെടുക

“ഇന്റർനാഷണൽ ബുക്ക് എക്സ്പോയിൽ ഒരു ഓൺസൈറ്റ് റേഡിയോ പ്രക്ഷേപണം സംഘടിപ്പിക്കുക എന്നതാണ് നിങ്ങളുടെ ജോലി,’’ എന്ന് എന്റെ ബോസ് എന്നോട് പറഞ്ഞു. ഇത് എനിക്ക് പരിചിതമല്ലാത്ത മേഖലയായതിനാൽ എനിക്ക് ഭയം തോന്നി. ദൈവമേ, ഞാൻ ഇതുപോലെ ഒന്നും ചെയ്തിട്ടില്ല, എന്നെ സഹായിക്കണമേ, ഞാൻ പ്രാർത്ഥിച്ചു.

എന്നെ നയിക്കാൻ ദൈവം വിഭവങ്ങളും ആളുകളെയും നൽകി: പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധരും പ്രക്ഷേപകരും ഒപ്പം എക്സ്പോ സമയത്ത് ഞാൻ ശ്രദ്ധിക്കാതെ പോയ വിശദാംശങ്ങൾ ഓർമ്മപ്പെടുത്താൻ വ്യക്തികളെയും ദൈവം നൽകി. പിന്നിലേക്ക് നോക്കുമ്പോൾ, സംപ്രേക്ഷണം നന്നായി നടന്നുവെന്ന് ഞാൻ മനസ്സിലാക്കി, കാരണം എന്താണ് വേണ്ടതെന്ന് അവന് അറിയാമായിരുന്നു, അവൻ എനിക്ക് ഇതിനകം തന്നിട്ടുള്ള കഴിവുകൾ ഉപയോഗിക്കാൻ എന്നെ സഹായിച്ചു.

ദൈവം നമ്മെ ഒരു ജോലിക്ക് വിളിക്കുമ്പോൾ അതിനായി നമ്മെ സജ്ജരാക്കുന്നു. അവൻ സമാഗമനകൂടാരത്തിൽ വേല ചെയ്യാൻ ബെസലേലിനെ ഏൽപ്പിച്ചപ്പോൾ, ബെസലേൽ ഇതിനകം തന്നെ ഒരു വിദഗ്ധ ശില്പിയായിരുന്നു. ദൈവം അവനെ തന്റെ ആത്മാവിനാലും ജ്ഞാനം, വിവേകം, അറിവ്, എല്ലാത്തരം കഴിവുകൾ എന്നിവയാലും നിറച്ചുകൊണ്ട് അവനെ കൂടുതൽ സജ്ജനാക്കി (പുറപ്പാട് 31:3). ദൈവം അവനു ഒഹോലിയാബ് എന്ന ഒരു സഹായിയെയും വിദഗ്ധ തൊഴിലാളികളെയും നൽകി (വാക്യം 6). അവന്റെ വൈദഗ്ധ്യത്തോടെ, സംഘം സമാഗമന കൂടാരവും അതിലെ ഉപകരണങ്ങളും പുരോഹിതന്മാരുടെ വസ്ത്രങ്ങളും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു. യിസ്രായേല്യരുടെ ശരിയായ ദൈവാരാധനയിൽ ഇവ പ്രധാന പങ്കുവഹിച്ചു (വാ. 7-11).

ബെസലേൽ എന്ന വാക്കിനർത്ഥം “ദൈവത്തിന്റെ നിഴലിൽ’’ എന്നാണ്. ദൈവത്തിന്റെ സംരക്ഷണത്തിനും ശക്തിക്കും കരുതലിനും കീഴിൽ കരകൗശലക്കാരൻ ആജീവനാന്ത പദ്ധതിയിൽ പ്രവർത്തിച്ചു. നാം പൂർത്തിയാക്കേണ്ട ഒരു ദൗത്യം നിർവഹിക്കുമ്പോൾ നമുക്ക് ധൈര്യത്തോടെ അവന്റെ നിർദ്ദേശം അനുസരിക്കാം. നമുക്ക് എന്താണ് വേണ്ടതെന്നും അത് എങ്ങനെ, എപ്പോൾ നൽകണമെന്നും അവനറിയാം. കാരെൻ ഹുവാങ്

എന്ത് ദൗത്യം നിർവഹിക്കാനാണ് ദൈവം നിങ്ങളെ വിളിക്കുന്നത്? ഏതെല്ലാം മേഖലകളിലെ അവന്റെ മാർഗ്ഗനിർദ്ദേശത്തിനായിട്ടാണ് നിങ്ങൾ പ്രാർത്ഥിക്കേണ്ടത്?

പിതാവേ, എനിക്ക് ആവശ്യമുള്ളതെല്ലാം നൽകി
എന്നെ സജ്ജനാക്കിയതിന് നന്ദി പറയുന്നു.

ദൈവം നമ്മുടെ ആവശ്യങ്ങൾ അറിയുന്നു

മുന്നമേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ. [ മത്താ 6:33 ]

ദൈവം നമ്മുടെ ആവശ്യങ്ങൾ അറിയുന്നു

മനിലയിലെ ഒരു ജീപ്നി (ഫിലിപ്പീൻസിലെ ഒരു പൊതുഗതാഗത മാർഗ്ഗം) ഡ്രൈവറായ ലാൻഡോ, റോഡരികിലെ ഒരു കടയിൽ നിന്ന് കാപ്പി കുടിച്ചു. പ്രതിദിന സർവീസ് കോവിഡ്-19 നു ശേഷം സാധാരണ നിലയിൽ എത്തിയതേയുള്ളു. ഇന്നത്തെ കായിക മത്സരം കാരണം കൂടുതൽ യാത്രക്കാർ കാണും, അയാൾ ചിന്തിച്ചു. എനിക്ക് നഷ്ടപ്പെട്ട വരുമാനം തിരിച്ചുപിടിക്കണം. ഒടുവിൽ എനിക്ക് ഉൽക്കണ്ഠ ഇല്ലാതെ കഴിയാം. വാഹനം സ്റ്റാർട്ട് ആക്കാൻ തുടങ്ങിയപ്പോഴാണ് സമീപത്തുള്ള ഒരു ബെഞ്ചിൽ ഇരിക്കുന്ന റോണിയെ ലാൻഡോ കണ്ടത്. റോഡ് തൂപ്പുകാരനായ അയാൾ ആകെ അസ്വസ്ഥനായിരുന്നു. ആരോടെങ്കിലും സംസാരിക്കണം എന്ന് അയാളുടെ മുഖഭാവം തെളിയിച്ചു. ഓരോ മിനിറ്റും വിലപ്പെട്ടതാണ്, ലാൻഡോ ചിന്തിച്ചു. കൂടുതൽ യാത്രക്കാരെ കിട്ടിയാൽ കൂടുതൽ വരുമാനം കിട്ടും. എനിക്ക് താമസിക്കാൻ ആവില്ല. എന്നാൽ റോണിയുടെ അടുത്തേക്ക് പോകാൻ ദൈവം തന്നോട് പറയുന്നതായി അവനു മനസ്സിലായി, അവൻ അതു ചെയ്തു.

ആകുലപ്പെടാതിരിക്കുന്നത് എത്ര പ്രയാസകരമാണെന്ന് യേശുവിന് അറിയാമായിരുന്നു (മത്തായി 6:25-27). അതിനാൽ നമ്മുടെ സ്വർഗ്ഗീയ പിതാവ് നമുക്ക് എന്താണ് ആവശ്യം എന്ന് അറിയുന്നു എന്ന് അവൻ ഉറപ്പുനൽകി (വാ. 32). ഉൽക്കണ്ഠപ്പെടാതെ അവനിൽ ആശ്രയിക്കാനും നാം ചെയ്യാൻ അവൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിന് നമ്മെത്തന്നെ സമർപ്പിക്കുവാനും (വാ. 31-33) യേശു നമ്മെ ഓർപ്പിക്കുന്നു. നാം അവന്റെ ഉദ്ദേശ്യങ്ങളെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ “ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ഇങ്ങനെ ചമയിക്കുന്ന’’ നമ്മുടെ പിതാവ് തന്റെ ഹിതപ്രകാരം നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരും എന്നുള്ള — സകല സൃഷ്ടികളെയും അവൻ പുലർത്തുന്നതുപോലെ — ഉറപ്പ് പ്രാപിക്കാൻ നമുക്ക് കഴിയും.

ലാൻഡോ റോണിയോട് സംസാരിച്ചതിന്റെ ഫലമായി തൂപ്പുകാരൻ പ്രാർത്ഥിക്കുകയും ഒരു ക്രിസ്തു വിശ്വാസി ആയിത്തീരുകയും ചെയ്തു. “അന്ന് ദൈവം എനിക്ക് ആവശ്യത്തിന് യാത്രക്കാരെ നൽകി,’’ ലാൻഡോ പറഞ്ഞു. “എന്റെ ആവശ്യങ്ങൾ അവന്റെ ഉത്തരവാദിത്വമാണെന്നും അവനെ അനുഗമിക്കുകയാണ് ഞാൻ ചെയ്യേണ്ടതെന്നും അവൻ എന്നെ ഓർമ്മിപ്പിച്ചു.’’ കാരെൻ ഹുവാങ്

നിങ്ങളുടെ ഹൃദയത്തെ അലട്ടുന്ന ഉത്കണ്ഠകൾ എന്താണ്? നിങ്ങളുടെ ഉത്കണ്ഠകൾ ദൈവത്തിനു സമർപ്പിക്കുന്നതിനായി എന്ത് ചുവടുകൾ വെക്കാൻ നിങ്ങൾക്ക് കഴിയും?

പ്രിയ ദൈവമേ, എന്നെ കരുതാമെന്നും വേണ്ടതെല്ലാം നൽകാമെന്നും
അങ്ങ് വാഗ്ദാനം ചെയ്തതിനാൽ ഞാൻ ആകുലപ്പെടേണ്ട കാര്യമില്ലല്ലോ.

ക്രിസ്തുവിനായുള്ള ഹൃദയം

ഒന്നും മിണ്ടാതെ വായടച്ചിരിക്കുന്നിടത്തോളം കാലം ഒരു തെറ്റും ഉണ്ടാകില്ല എന്ന് ഞാൻ സ്വയം പറഞ്ഞു. എന്റെ ഒരു സഹപ്രവർത്തക പറഞ്ഞത് തെറ്റിദ്ധരിച്ചിട്ട് ഞാൻ രോഷം കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ എന്നും കാണേണ്ടവരായിരുന്നത് കൊണ്ട്, അത്യാവശ്യത്തിന് മാത്രം സംസാരിച്ചാൽ മതി എന്ന് ഞാൻ തീരുമാനിച്ചു (ഇത് എന്റെ ഒരു നിശബ്ദമായ പ്രതികാരം ആയിരുന്നു). നിശബ്ദമായ പെരുമാറ്റം എങ്ങനെ തെറ്റാകും?

യേശു പറഞ്ഞത് പാപം ആരംഭിക്കുന്നത് ഹൃദയത്തിലാണെന്നാണ് (മത്തായി 15:18-20). ഞാൻ മിണ്ടാതിരിക്കുന്നതുവഴി കുഴപ്പമൊന്നുമില്ല എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനായേക്കാം, എന്നാൽ ദൈവത്തെ കബളിപ്പിക്കാനാകില്ലല്ലോ. കോപം നിറഞ്ഞ ഒരു ഹൃദയം ഞാൻ ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്ന് ദൈവത്തിനറിയാമായിരുന്നു. ഹൃദയം ദൂരത്ത് വെച്ചിട്ട് അധരം കൊണ്ട് ദൈവത്തെ ആദരിക്കുന്ന പരീശന്മാരെപ്പോലെയായിരുന്നു ഞാനും (വാ. 8). എന്റെ പ്രകടനങ്ങളിൽ കാണപ്പെട്ടില്ലെങ്കിലും ഹൃദയത്തിൽ കയ്പ് നിറഞ്ഞിരിക്കുകയായിരുന്നു. സ്വർഗീയ പിതാവിനോട് എനിക്കുണ്ടായിരുന്ന അടുപ്പവും സന്തോഷവും നഷ്ടപ്പെട്ടിരുന്നു. ഇതാണ് പാപത്തെ മറയ്ക്കുന്നതിന്റെയും താലോലിക്കുന്നതിന്റെയും ഫലം!

ദൈവം കൃപ ചെയ്തതുകൊണ്ട്, എനിക്ക് ആ സഹപ്രവർത്തകയോട് എന്റെ ഹൃദയം പകരാനും ക്ഷമ ചോദിക്കാനും കഴിഞ്ഞു. അവൾ ദയാപൂർവ്വം എന്നോട് ക്ഷമിച്ചു, പതിയെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.

“ദുഷ്ചിന്ത... ഹൃദയത്തിൽ നിന്ന് പുറപ്പെട്ടു വരുന്നു” (വാ. 19) എന്നാണ് യേശു പറഞ്ഞത്. നമ്മുടെ ഹൃദയത്തിന്റെ സ്ഥിതി വളരെ പ്രധാനപ്പെട്ടതാണ്; കാരണം ഹൃദയത്തിൽ തിന്മ വസിച്ചാൽ അത് ജീവിതത്തിൽ പ്രകടമാകും. നമ്മുടെ ആന്തരികവും ഭൗതികവുമായ സ്ഥിതി നല്ലതായിരിക്കണം. 

യേശു നില്ക്കുമ്പോൾ

രോഗിയായ ആ പൂച്ച, എന്റെ ജോലിസ്ഥലത്തിന് അടുത്ത് ഒരു പെട്ടിയിൽ ചുരുണ്ടുകൂടി കിടന്ന്, ദിവസങ്ങളോളം കരഞ്ഞു. തെരുവിൽ ഉപേക്ഷിക്കപ്പെട്ട പൂച്ചയെ പലരും ശ്രദ്ധിക്കാതെ കടന്നുപോയി. തെരുവ് ശുചീകരണ തൊഴിലാളിയായ ജൂണ്‍ ആ മിണ്ടാപ്രാണിയെ വീട്ടിലേക്ക് കൊണ്ടുപോയി, അവിടെ അയാൾക്ക് രണ്ടു നായ്ക്കളും കൂടി ഉണ്ടായിരുന്നു, അവ മുൻപ് തെരുവ് നായ്ക്കൾ ആയിരുന്നു.

ജൂൺ പറഞ്ഞു, “ഞാൻ അവയെ പരിപാലിക്കുന്നു, കാരണം അവ ആരും ശ്രദ്ധിക്കാത്ത ജീവികളാണ്, അവയിൽ ഞാൻ എന്നെത്തന്നെ കാണുന്നു, ഒരു തെരുവ് ശുചീകരണ തൊഴിലാളിയെ ആരും ശ്രദ്ധിക്കാറില്ല.”

യേശു യെരൂശലേമിലേക്കുള്ള യാത്രാമധ്യേ യെരീഹോയിലേക്ക് നടക്കുമ്പോൾ ഒരു അന്ധൻ വഴിയരികിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നു. തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് അവനും തോന്നി. ജനക്കൂട്ടം കടന്നുപോകുമ്പോൾ, എല്ലാവരുടെയും കണ്ണുകൾ ക്രിസ്തുവിലേക്ക് കേന്ദ്രീകരിക്കപ്പെട്ടപ്പോൾ, ആരും യാചകനെ സഹായിക്കാൻ നിന്നില്ല.

എന്നാൽ യേശു അങ്ങനെയായിരുന്നില്ല. ആളുകളുടെ ആരവത്തിനിടയിൽ മറഞ്ഞുപോയ ആ മനുഷ്യന്റെ നിലവിളി അവൻ കേട്ടു. അവൻ അടുക്കൽ വന്നപ്പോൾ: “ഞാൻ നിനക്കു എന്തു ചെയ്യേണം” എന്നു ചോദിച്ചു. “കർത്താവേ, എനിക്കു കാഴ്ച കിട്ടേണം” എന്നു അവൻ പറഞ്ഞു. യേശു അവനോടു: “കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” എന്നു പറഞ്ഞു. (ലൂക്കൊസ് 18:41–42). ചില സമയങ്ങളിൽ നമ്മൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതായി തോന്നുന്നുണ്ടോ? നമ്മെക്കാൾ പ്രാധാന്യമുള്ള ആളുകൾ മൂലം നമ്മുടെ നിലവിളി കേൾക്കാതെ പോകുന്നുണ്ടോ? ലോകം ശ്രദ്ധിക്കാൻ ആഗ്രഹിക്കാത്തവരെ നമ്മുടെ രക്ഷകൻ ശ്രദ്ധിക്കുന്നു. സഹായത്തിനായി അവനെ വിളിക്കുക! മറ്റുള്ളവർ നമ്മെ കടന്നുപോകുമ്പോൾ, അവൻ നമുക്ക് വേണ്ടി നിൽക്കും.

യേശുവിൽ വളരുക

കുട്ടിക്കാലത്ത്, മുതിർന്നവർ ബുദ്ധിയുള്ളവരും പരാജയപ്പെടാൻ കഴിയാത്തവരുമാണെന്ന് ഞാൻ കരുതി. എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് എല്ലായ്പ്പോഴും അറിയാം. ഞാനും വലുതാകുമ്പോൾ, എന്താണ് ചെയ്യേണ്ടതെന്ന് എനിക്കും എല്ലായ്പ്പോഴും അറിയാൻ കഴിയും, എന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. ആ, “ഒരു ദിവസം” വർഷങ്ങൾക്ക് മുമ്പ് വന്നു, അത് എന്നെ പഠിപ്പിച്ചത്, എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല എന്നതാണ്. കുടുംബത്തിലെ രോഗാവസ്ഥ, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ, അല്ലെങ്കിൽ ഒരു ബന്ധത്തിലെ സംഘർഷം എന്നിവയിലേതാണെങ്കിലും, അത്തരം സമയങ്ങളിൽ എന്റെ വ്യക്തിപരമായ എല്ലാ കഴിവുകളും പരാജയപ്പെട്ടുപോയി. എന്റെ മുൻപിൽ ഒരേയൊരു വഴി മാത്രമേയുള്ളു—കണ്ണുകൾ അടച്ച് “കർത്താവേ, സഹായിക്കേണമേ” എന്ന് മന്ത്രിക്കുക.

അപ്പൊസ്തലനായ പൗലൊസ് ഈ നിസ്സഹായാവസ്ഥ മനസ്സിലാക്കി. അദ്ദേഹത്തിന്റെ ജീവിതത്തിലെ “ശൂലം,” ഒരു ശാരീരിക രോഗമായിരുന്നിരിക്കാം. അത് അദ്ദേഹത്തിന് വളരെയധികം നിരാശയും വേദനയും ഉണ്ടാക്കി. എന്നിരുന്നാലും, തന്റെ ബുദ്ധിമുട്ടുകൾ സഹിക്കാനും അതിജീവിക്കാനും മതിയായ ദൈവത്തിന്റെ സ്നേഹവും വാഗ്ദാനങ്ങളും അനുഗ്രഹങ്ങളും പൗലൊസ് അനുഭവിച്ചത് ഈ ശൂലത്തിലൂടെയാണ് (2 കൊരിന്ത്യർ 12:9). വ്യക്തിപരമായ ബലഹീനതയും നിസ്സഹായതയും പരാജയത്തെ സൂചിപ്പിക്കുന്നില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. വിശ്വാസത്തോടെ ദൈവത്തിന് കീഴടങ്ങുമ്പോൾ, അവ എല്ലാ സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള ഉപകരണങ്ങളായി മാറുന്നു (വാ. 9-10)

നമ്മൾ വളർന്നുവെന്നതിനർത്ഥം നമ്മൾ എല്ലാം അറിയുന്നവരാണ് എന്നല്ല. തീർച്ചയായും, പ്രായത്തിനനുസരിച്ച് നാം ജ്ഞാനമുള്ളവരായി മാറുന്നു, പക്ഷേ ആത്യന്തികമായി നമ്മുടെ ബലഹീനതകൾ പലപ്പോഴും നമ്മൾ എത്രത്തോളം ശക്തിയില്ലാത്തവരാണെന്ന് വെളിപ്പെടുത്തുന്നു. നമ്മുടെ യഥാർത്ഥ ശക്തി ക്രിസ്തുവിലാണ്. “ബലഹീനനായിരിക്കുമ്പോൾതന്നെ ഞാൻ ശക്തനാകുന്നു” (വാ. 10) എന്നു പൗലൊസ് പറയുന്നു. യഥാർത്ഥത്തിൽ “വളരുക” എന്നാൽ നാം ദൈവത്തിന്റെ ശക്തിയെ അറിയുക, വിശ്വസിക്കുക, അനുസരിക്കുക എന്നാണ്.

യേശുവിൽ ഉറച്ചുനിൽക്കുക

വർഷങ്ങൾക്ക് മുമ്പ് ഞാൻ സെമിനാരിയിൽ പഠിക്കുമ്പോൾ, ഞങ്ങൾക്ക് ആഴ്ചതോറുമുള്ള ചാപ്പൽ സർവീസ് ഉണ്ടായിരുന്നു. ഒരു സർവ്വീസിൽ, ഞങ്ങൾ വിദ്യാർത്ഥികൾ “ദൈവം വലിയവനാണ്” എന്ന് പാടുമ്പോൾ, ഞങ്ങളുടെ പ്രിയപ്പെട്ട മൂന്ന് പ്രൊഫസർമാർ തീക്ഷ്ണതയോടെ പാടുന്നത് ഞാൻ കണ്ടു. ദൈവത്തിലുള്ള വിശ്വാസത്താൽ മാത്രം ലഭിക്കുന്ന സന്തോഷം അവരുടെ മുഖത്ത് പ്രസരിച്ചു. വർഷങ്ങൾക്കുശേഷം, അവർ ഓരോരുത്തരും മാരകമായ രോഗങ്ങളിലൂടെ കടന്നുപോയപ്പോൾ, അത് സഹിക്കാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവരെ പ്രാപ്തരാക്കിയത് ഈ വിശ്വാസമാണ്.

ഇന്ന്, എന്റെ അദ്ധ്യാപകർ പാടിയതിന്റെ ഓർമ്മകൾ എന്റെപരിശോധന
കളെ തരണം ചെയ്യാൻ എന്നെ പ്രോത്സാഹിപ്പിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, വിശ്വാസത്താൽ ജീവിച്ച ആളുകളുടെ പ്രചോദനാത്മകമായ നിരവധി കഥകളിൽ ചിലതാണ് അവ. “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു ... ക്രൂശിനെ സഹിക്കയും... ” (വാ. 2).

പീഡനങ്ങളോ, ജീവിതത്തിന്റെ വെല്ലുവിളികളോ തരണം ചെയ്യാൻ പ്രയാസമുള്ളപ്പോൾ, ദൈവത്തിന്റെ വാക്ക് വിശ്വസിക്കുകയും, അവന്റെ വാഗ്ദാനങ്ങളിൽ ആശ്രയിക്കുകയും ചെയ്തവരുടെ മാതൃക നമുക്കുണ്ട്. യേശുവിനും നമുക്കു മുമ്പേ പോയവർക്കും സഹിച്ചുനിൽക്കാൻ കഴിഞ്ഞുവെന്ന് ഓർത്തുകൊണ്ട് നാം “നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക” (വാ. 1). “നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ ... വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ” (വാ. 3).

ഇപ്പോൾ സ്വർഗ്ഗത്തിൽ സന്തോഷിക്കുന്ന എന്റെ അദ്ധ്യാപകർ ഇങ്ങനെ പറഞ്ഞേക്കാം: “വിശ്വാസജീവിതം വിലയേറിയതാണ്. അതിൽ മുന്നേറുക.” 

- കാരെൻ ഹുവാങ്

എന്റെ ദൈവം സമീപസ്ഥനാണ്

മുപ്പത് വർഷത്തിലേറെയായി, അദ്ധ്യാപികയായ ലൂർദസ് വിദ്യാർത്ഥികളെ അഭിമുഖമായി പഠിപ്പിച്ചു. ക്ലാസുകൾ ഓൺലൈനായി നടത്താൻ ആവശ്യപ്പെട്ടപ്പോൾ അവൾ വിഷമിച്ചു. ''എനിക്ക് കംപ്യൂട്ടറുകളൊന്നും നന്നായി ഉപയോഗിക്കാനറിയില്ല,'' അവൾ ചിന്തിച്ചു. “എന്റെ ലാപ്‌ടോപ്പ് പഴയതാണ്, വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകൾ എനിക്ക് പരിചിതമല്ല.’’ 
ചിലർക്ക് ഇത് ഒരു ചെറിയ കാര്യമായി തോന്നുമെങ്കിലും, അത് അവൾക്ക് ഒരു യഥാർത്ഥ സമ്മർദ്ദമായിരുന്നു. ''ഞാൻ തനിച്ചാണ് താമസിക്കുന്നത്, അതിനാൽ സഹായിക്കാൻ ആരുമില്ല,'' അവൾ പറഞ്ഞു. “എന്റെ വിദ്യാർത്ഥികൾ ക്ലാസ് ഉപേക്ഷിക്കുമെന്ന് എനിക്ക് ആശങ്കയുണ്ട്, എനിക്ക് വരുമാനം ആവശ്യമാണ്.' 
ഓരോ ക്ലാസിനുമുമ്പും ലൂർദസ് തന്റെ ലാപ്‌ടോപ്പ് ശരിയായി പ്രവർത്തിക്കാൻ പ്രാർത്ഥിക്കുമായിരുന്നു. ''ഫിലിപ്പിയർ 4:5-6 എന്റെ സ്‌ക്രീനിലെ വാൾപേപ്പറായിരുന്നു,'' അവൾ പറഞ്ഞു. “ഞാൻ അത്രത്തോളം ആ വാക്കുകളെ മുറുകെപ്പിടിച്ചു.’’ 
''കർത്താവ് സമീപസ്ഥനായതിനാൽ'' (ഫിലിപ്പിയർ 4:5) ഒന്നിനെക്കുറിച്ചും ആകുലരാകരുതെന്ന് പൗലൊസ് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. അവന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദത്തം മുറുകെ പിടിക്കാനുള്ളതാണ്. നാം അവന്റെ സാമീപ്യത്തിൽ വിശ്രമിക്കുകയും പ്രാർത്ഥനയിൽ അവനോട് - ചെറുതും വലുതുമായ - എല്ലാ കാര്യങ്ങളും സമർപ്പിക്കുകയും ചെയ്യുമ്പോൾ അവന്റെ സമാധാനം നമ്മുടെ “ഹൃദയങ്ങളെയും നിനവുകളെയും . . . ക്രിസ്തുയേശുവിൽ കാക്കും'' (വാ. 7). 
“കമ്പ്യൂട്ടർ തകരാറുകൾ പരിഹരിക്കുന്നതിനെക്കുറിച്ചുള്ള വെബ്‌സൈറ്റുകളിലേക്ക് ദൈവം എന്നെ നയിച്ചു,'' ലൂർദസ് പറഞ്ഞു. “എന്റെ സാങ്കേതിക പരിമിതികൾ മനസ്സിലാക്കിയ ക്ഷമാശീലരായ വിദ്യാർത്ഥികളെയും ദൈവം എനിക്ക് നൽകി.’’ നമ്മുടെ ജീവിതത്തിന്റെ എല്ലാ ദിവസങ്ങളിലും ദൈവത്തെ അനുഗമിക്കാൻ ശ്രമിക്കുമ്പോൾ ദൈവത്തിന്റെ സാന്നിധ്യവും സഹായവും സമാധാനവും നമുക്ക് ആസ്വദിക്കാം. നമുക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും: ''കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു!’’ (വാ. 4).