നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കാരൻ ഹുഹാങ്

ദൈവത്തിന്റെ ചിറകിൻ കീഴിൽ

ഞങ്ങളുടെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിനടുത്തുള്ള കുളത്തിൽ വാത്തകളുടെ നിരവധി കുടുംബങ്ങളുണ്ട്; അവയിൽ കുഞ്ഞുങ്ങളുമുണ്ട്. ചെറിയ കുഞ്ഞുങ്ങൾ വളരെ മൃദുലവും മനോഹരവുമാണ്; ഞാൻ നടക്കാൻ പോകുമ്പോഴോ കുളത്തിന് ചുറ്റും ഓടുമ്പോഴോ അവയെ കാണാതിരിക്കാൻ പ്രയാസമാണ്. പക്ഷേ, നേത്ര സമ്പർക്കം ഒഴിവാക്കാനും അവയ്ക്ക് വിശാലമായ ഇടം നൽകാനും ഞാൻ പഠിച്ചു-അല്ലെങ്കിൽ, വാത്തയുടെ ഒരു സംരക്ഷകനായ രക്ഷിതാവ് ഭീഷണി സംശയിച്ച് എന്നെ പിന്തുടരാൻ സാധ്യതയുണ്ട്! 
തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ഒരു പക്ഷിയുടെ ചിത്രം, തന്റെ മക്കളോടുള്ള ദൈവത്തിന്റെ ആർദ്രവും സംരക്ഷണാത്മകവുമായ സ്‌നേഹത്തെ വിവരിക്കാൻ തിരുവെഴുത്തുകൾ ഉപയോഗിക്കുന്ന ഒന്നാണ് (സങ്കീർത്തനം 91:4). 61-ാം സങ്കീർത്തനത്തിൽ, ഈ വിധത്തിൽ ദൈവത്തിന്റെ കരുതൽ അനുഭവിക്കാൻ ദാവീദ് പാടുപെടുന്നതായി തോന്നുന്നു. അവൻ ദൈവത്തെ തന്റെ “സങ്കേതമായി, ഉറപ്പുള്ള ഗോപുരമായി” അനുഭവിച്ചറിഞ്ഞു (വാ. 3), എന്നാൽ ഇപ്പോൾ അവൻ “ഭൂമിയുടെ അറ്റത്തു നിന്ന്” “എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നയിക്കേണമേ” (വാ. 2) എന്നു നിലവിളിക്കുന്നു. ഒരിക്കൽ കൂടി “[ദൈവത്തിന്റെ] ചിറകുകളുടെ അഭയകേന്ദ്രത്തിൽ ശരണം പ്രാപിക്കാൻ” അവൻ ആഗ്രഹിച്ചു (വാ. 4). 
തന്റെ വേദനയും സൗഖ്യത്തിനായുള്ള വാഞ്ഛയും ദൈവസന്നിധിയിൽ എത്തിച്ചുകൊണ്ട് ദാവീദ്, ദൈവം തന്റെ വാക്കുകൾ കേട്ടു എന്നറിയുന്നതിൽ ആശ്വസിച്ചു (വാ. 5). ദൈവത്തിന്റെ വിശ്വസ്തത നിമിത്തം, താൻ '[അവന്റെ] തിരുനാമത്തെ എന്നേക്കും കീർത്തിക്കും'' എന്ന് അവനറിയാമായിരുന്നു (വാ. 8). 
സങ്കീർത്തനക്കാരനെപ്പോലെ, ദൈവസ്‌നേഹത്തിൽ നിന്ന് അകന്നുപോകുന്നുവെന്ന് തോന്നുമ്പോൾ, നമ്മുടെ വേദനയിലും അവൻ നമ്മോടൊപ്പമുണ്ടെന്ന് ഉറപ്പുനൽകാൻ നമുക്ക് അവന്റെ കരങ്ങളിലേക്ക് ഓടിച്ചെല്ലാൻ കഴിയും, ഒരു അമ്മപ്പക്ഷി തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ തീവ്രമായി നമ്മെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവം നമ്മോടൊപ്പമുണ്ട്. 

ദൈവത്തിന്റെ അപ്രതീക്ഷിത വഴികൾ

വാക്കുകൾ കാണത്തക്കവിധം പേജുകൾ മുഖത്തോട് ചേർത്തുപിടിച്ചുകൊണ്ട് പാസ്റ്റർ തന്റെ പ്രസംഗത്തിൽ കണ്ണു പതിപ്പിച്ചു. അദ്ദേഹം അങ്ങേയറ്റം ഹ്രസ്വദൃഷ്ടിയുള്ളവനായിരുന്നു, ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഓരോ വാക്യവും അങ്ങേയറ്റത്തെു ഏകാഗ്ര ശബ്ദത്തോടെ വായിച്ചു. എന്നാൽ ദൈവത്തിന്റെ ആത്മാവ് ജോനാഥൻ എഡ്വേർഡ്‌സിന്റെ പ്രസംഗത്തിലൂടെ ആദ്യത്തെ മഹത്തായ ഉണർവിന്റെ നവോത്ഥാന തീ ആളിക്കത്തിക്കാനും ആയിരങ്ങളെ ക്രിസ്തുവിൽ വിശ്വാസത്തിലേക്ക് കൊണ്ടുവരാനും വേണ്ടി ചലിച്ചു. 
തന്റെ പൂർണമായ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ ദൈവം പലപ്പോഴും അപ്രതീക്ഷിതമായ കാര്യങ്ങൾ ഉപയോഗിക്കുന്നു. നമുക്കുവേണ്ടിയുള്ള ക്രൂശിലെ യേശുവിന്റെ സ്‌നേഹനിർഭരമായ മരണത്തിലൂടെ വഴിതെറ്റിയ മനുഷ്യരാശിയെ അടുപ്പിക്കാനുള്ള അവന്റെ പദ്ധതിയെക്കുറിച്ച് എഴുതിയ പൗലൊസ് ഇങ്ങനെ ഉപസംഹരിക്കുന്നു, ''ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു'' (1 കൊരിന്ത്യർ 1:27). ദൈവിക ജ്ഞാനം നമ്മുടേത് പോലെ കാണപ്പെടുമെന്നും അപ്രതിരോധ്യമായ ശക്തിയോടെ വരുമെന്നും ലോകം പ്രതീക്ഷിച്ചു. പകരം, നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാൻ താഴ്മയോടെയും സൌമ്യതയോടെയും യേശു വന്നു, അങ്ങനെ “അവൻ നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു” (വാ. 30). 
അവനിലേക്കുള്ള വഴി നമുക്ക് സ്‌നേഹപൂർവ്വം കാണിച്ചുതരാൻ ശാശ്വതനും സർവജ്ഞാനിയുമായ ദൈവം ഒരു മനുഷ്യ ശിശുവായിത്തീർന്നു, അവൻ പ്രായപൂർത്തിയാകുകയും കഷ്ടപ്പെടുകയും മരിക്കുകയും ജീവനിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു. നമ്മുടെ സ്വന്തം ശക്തിയിൽ നമുക്ക് ഒരിക്കലും നേടാനാകാത്ത മഹത്തായ കാര്യങ്ങൾ ചെയ്യാൻ എളിയ മാർഗങ്ങളെയും ആളുകളെയും ഉപയോഗിക്കാൻ അവൻ ഇഷ്ടപ്പെടുന്നു. നമുക്ക് മനസ്സുണ്ടെങ്കിൽ, അവൻ നമ്മെ ഉപയോഗിച്ചേക്കാം. 

 

വിട്ടുകൊടുക്കുക

കീത്ത് ജോലി ചെയ്തിരുന്ന പുസ്തകശാലയുടെ ഉടമ അവധിക്ക് പോയിട്ട് രണ്ടു ദിവസമേ ആയിരുന്നുള്ളൂ, എന്നാൽ അദ്ദേഹത്തിന്റെ സഹായിയായ കീത്ത് അപ്പോഴേക്കും പരിഭ്രാന്തനായിരുന്നു. പ്രവർത്തനങ്ങൾ സുഗമമായിരുന്നു, എന്നാൽ സ്റ്റോറിന്റെ മേൽനോട്ടം വഹിക്കുന്ന ജോലി താൻ നന്നായി ചെയ്യുന്നില്ലെന്ന് കീത്ത് ആശങ്കാകുലനായിരുന്നു. ഭ്രാന്തമായ രീതിയിൽ, അവൻ തനിക്കാവുന്നതെല്ലാം സൂക്ഷ്മമായി കൈകാര്യം ചെയ്തു. 
“ഇത് നിർത്തൂ,” അവസാനം അവന്റെ ബോസ് ഒരു വീഡിയോ കോളിലൂടെ അവനോട് പറഞ്ഞു. “ഞാൻ നിനക്ക് ദിവസവും ഇമെയിലിൽ അയയ്ക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് നീ ചെയ്യേണ്ടത്. വിഷമിക്കേണ്ട, കീത്ത്. ഭാരം നിന്റെ മേലല്ല; അത് എന്റെ മേലാണ്.” 
മറ്റു രാജ്യങ്ങളുമായുള്ള യുദ്ധത്തിന്റെ കാലത്ത്, യിസ്രായേലിന് ദൈവത്തിൽ നിന്ന് സമാനമായ ഒരു വാക്ക് ലഭിച്ചു: “മിണ്ടാതിരിക്കുക” (സങ്കീർത്തനം 46:10). “ശ്രമിക്കുന്നത് നിർത്തുക,” എന്നാണവൻ പറഞ്ഞത്. “ഞാൻ പറയുന്നത് പിന്തുടരുക. ഞാൻ നിങ്ങൾക്കുവേണ്ടി പോരാടും.” യിസ്രായേലിനോട് നിഷ്‌ക്രിയരായിരിക്കാനോ സംതൃപ്തരായിരിക്കാനോ ആയിരുന്നില്ല പറഞ്ഞത്, മറിച്ച് സജീവമായി മിണ്ടാതിരിക്കുന്നു, നിശ്ചലമായിരിക്കുക-സാഹചര്യത്തിന്റെ നിയന്ത്രണവും അവരുടെ പ്രയത്‌നങ്ങളുടെ ഫലവും ദൈവത്തിനു വിട്ടുകൊടുക്കുന്നതിലൂടെ വിശ്വസ്തതയോടെ ദൈവത്തെ അനുസരിക്കുകയാണു വേണ്ടത്. 
നാമും അങ്ങനെ ചെയ്യാൻ വിളിക്കപ്പെട്ടിരിക്കുന്നു. നാം വിശ്വസിക്കുന്ന ദൈവം ലോകത്തിന്റെ മേൽ പരമാധികാരിയായതിനാൽ നമുക്കത് ചെയ്യാൻ കഴിയും. ''അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി''എങ്കിൽ ''ഭൂമിയുടെ അറ്റം വരെ യുദ്ധങ്ങൾ നിർത്തൽ ചെയ്യാൻ'' അവനു കഴിയുമെങ്കിൽ (വാ. 6, 9), തീർച്ചയായും നമുക്ക് അവന്റെ സങ്കേതത്തിന്റെയും ശക്തിയുടെയും സുരക്ഷിതത്വത്തിൽ നമുക്കാശ്രയിക്കാം (വാ. 1). നമ്മുടെ ജീവിതത്തിന്റെ മേലുള്ള നിയന്ത്രണത്തിന്റെ ഭാരം നമ്മുടെ മേലല്ല - അത് ദൈവത്തിന്റെമേലാണ്. 

നിങ്ങൾ ക്ഷീണിച്ചിരിക്കുമ്പോൾ

എന്റെ ലാപ്‌ടോപ്പ് മുമ്പിൽ വെച്ചുകൊണ്ട് ജോലി ദിനത്തിന്റെ അവസാനത്തെ സ്വസ്ഥതയിൽ ഞാൻ ഇരുന്നു. അന്ന് പൂർത്തിയാക്കിയ ജോലിയെക്കുറിച്ച് ഞാൻ ആഹ്ലാദിക്കണമായിരുന്നു, പക്ഷേ ഞാൻ അതു ചെയ്തില്ല. ഞാൻ ക്ഷീണിതയായിരുന്നു. ജോലിസ്ഥലത്തെ ഒരു പ്രശ്‌നത്തെക്കുറിച്ചുള്ള ഉത്കണ്ഠയുടെ ഭാരം കൊണ്ട് എന്റെ തോളുകൾ വേദനിച്ചു, തകർന്ന ഒരു ബന്ധത്തെക്കുറിച്ച് ചിന്തിച്ച് എന്റെ മനസ്സ് തളർന്നിരുന്നു. അതിൽ നിന്നെല്ലാം രക്ഷപ്പെടാൻ ഞാൻ ആഗ്രഹിച്ചു-അന്ന് രാത്രി ടിവി കാണുന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചു. 
പക്ഷേ ഞാൻ കണ്ണടച്ചു. ''കർത്താവേ,'' ഞാൻ മന്ത്രിച്ചു. കൂടുതൽ പറയാനുള്ള ശക്തി എനിക്കില്ലായിരുന്നു. എന്റെ ക്ഷീണമെല്ലാം ആ ഒരു വാക്കിൽ മാറിപ്പോയി. അവിടേക്കുതന്നെയാണ് അവ പോകേണ്ടതെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. 
“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും’’ (മത്തായി 11:28) യേശു പറയുന്നു. നല്ല ഉറക്കത്തിൽ നിന്നു ലഭിക്കുന്ന ആശ്വാസമല്ല. ടെലിവിഷൻ വാഗ്ദാനം ചെയ്യുന്ന, യാഥാർത്ഥ്യത്തിൽ നിന്നുള്ള ഇടവേളയല്ല. ഒരു പ്രശ്‌നം പരിഹരിച്ചാൽ പോലും ആശ്വാസം കിട്ടുന്നില്ല. അവ വിശ്രമത്തിനുള്ള നല്ല സ്രോതസ്സുകളാണെങ്കിലും, അവ നൽകുന്ന വിശ്രമം ഹ്രസ്വകാലത്തേക്കുള്ളതും നമ്മുടെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നതുമാണ്. 
നേരെമറിച്ച്, യേശു നൽകുന്ന വിശ്രമം നിലനിൽക്കുന്നതും അവന്റെ മാറ്റമില്ലാത്ത സ്വഭാവത്താൽ ഉറപ്പിക്കപ്പെട്ടതുമാണ്. അവൻ എപ്പോഴും നല്ലവനാണ്. പ്രശ്‌നങ്ങൾക്കിടയിലും അവൻ നമ്മുടെ ആത്മാക്കൾക്ക് യഥാർത്ഥ വിശ്രമം നൽകുന്നു, കാരണം എല്ലാം അവന്റെ നിയന്ത്രണത്തിലാണെന്ന് നമുക്കറിയാം. അവനു മാത്രം നൽകാൻ കഴിയുന്ന ശക്തിയും പുനഃസ്ഥാപനവും കാരണം നമുക്ക് അവനിൽ വിശ്വസിക്കാനും സമർപ്പിക്കാനും പ്രയാസകരമായ സാഹചര്യങ്ങളിൽ മുന്നേറാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയും. 
''എന്റെ അടുക്കൽ വരുവിൻ,'' യേശു നമ്മോടു പറയുന്നു. 'എന്റെ അടുക്കൽ വരുവിൻ.' 

എന്താണ് എന്റെ ഉദ്ദേശ്യം?

“ഞാൻ ഒരു പ്രയോജനവും ഇല്ലാത്തവനെന്ന് എനിക്കു തോന്നി,” ഹാരോൾഡ് പറഞ്ഞു. “വിഭാര്യനും വിരമിച്ചവനും, മക്കൾ അവരുടെ സ്വന്തം കുടുംബങ്ങളുമായി തിരക്കിലാണ്,ഉച്ചതിരിഞ്ഞുള്ള ഏകാന്ത സമയങ്ങളിൽ ഞാൻ ചുവരിലെ നിഴലുകളെ നോക്കിയിരിക്കുന്നു.” “എനിക്ക് പ്രായമായി, ജീവിതം പൂർണ്ണ അളവിൽ ജീവിച്ചു. എനിക്ക് ഇനി ഒരു ലക്ഷ്യവുമില്ല. ദൈവം എന്നെ എപ്പോൾ വേണമെങ്കിലും കൊണ്ടുപോകാം,” അദ്ദേഹം പലപ്പോഴും തന്റെ മകളോട് പറയുമായിരുന്നു. 
എന്നിരുന്നാലും, ഒരു ഉച്ചകഴിഞ്ഞ്, ഒരു സംഭാഷണം ഹരോൾഡിന്റെ മനസ്സിനെ മാറ്റി. “എന്റെ അയൽക്കാരന് അവന്റെ മക്കളുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഞാൻ അവനുവേണ്ടി പ്രാർത്ഥിച്ചു,” ഹരോൾഡ് പറഞ്ഞു. ''പിന്നീട്, ഞാൻ അവനുമായി സുവിശേഷം പങ്കുവെച്ചു. അങ്ങനെയാണ് എനിക്ക് ഇപ്പോഴും ഒരു ഉദ്ദേശ്യമുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്! യേശുവിനെക്കുറിച്ച് കേൾക്കാത്ത ആളുകൾ ഉള്ളിടത്തോളം, ഞാൻ അവരോട് രക്ഷകനെക്കുറിച്ച് പറയണം.'' 
അവരുടെ ദൈനംദിന, സാധാരണ കൂടിക്കാഴ്ചയിൽ ഹാരോൾഡ് തന്റെ വിശ്വാസം പങ്കുവെച്ചപ്പോൾ അയൽക്കാരന്റെ ജീവിതം മാറി. 2 തിമൊഥെയൊസ് 1-ൽ, അപ്പൊസ്തലനായ പൗലൊസ് മറ്റൊരു വ്യക്തിയുടെ ജീവിതം - തന്റെ യുവ സഹപ്രവർത്തകനായ തിമൊഥെയൊസിന്റെ ജീവിതം - മാറ്റാൻ ദൈവം ഉപയോഗിച്ച രണ്ട് സ്ത്രീകളെ പരാമർശിക്കുന്നു: തിമൊഥെയൊസിന്റെ മുത്തശ്ശി ലോവീസും അവന്റെ അമ്മ യൂനീക്കയും. ഒരു “നിർവ്യാജ വിശ്വാസം” അവർ അവനു കൈമാറി (വാ. 5). ഒരു സാധാരണ വീട്ടിലെ ദൈനംദിന സംഭവങ്ങളിലൂടെ, യുവാവായ തിമൊഥെയൊസ് ഒരു നിർവ്യാജ വിശ്വാസം പഠിച്ചു. അത് യേശുവിന്റെ വിശ്വസ്ത ശിഷ്യനായുള്ള അവന്റെ വളർച്ചയെയും ഒടുവിൽ എഫെസൊസിലെ സഭയുടെ നേതാവെന്ന നിലയിലുള്ള അവന്റെ ശുശ്രൂഷയെയും രൂപപ്പെടുത്തി. 
നമ്മുടെ പ്രായമോ പശ്ചാത്തലമോ സാഹചര്യമോ എന്തുമാകട്ടെ, നമുക്ക് ഒരു ഉദ്ദേശ്യമുണ്ട് - യേശുവിനെക്കുറിച്ചു മറ്റുള്ളവരോടു പറയുക എന്ന ഉദ്ദേശ്യം. 

നിങ്ങൾ ഏകരായിരിക്കുമ്പോൾ

വൈകുന്നേരം 7 മണിക്ക്, ഹുയി -ലിയാങ് തന്റെ അടുക്കളയിൽ ചോറും മിച്ചം വന്ന മീും കഴിക്കുകയായിരുന്നു. തൊട്ടടുത്ത അപ്പാർട്ട്‌മെന്റിലെ ചുവ കുടുംബവും അത്താഴം കഴിക്കുകയായിരുന്നു, അവരുടെ ചിരിയും സംഭാഷണവും ഹൂയി -ലിയാങ്ങിന്റെ വുറിയുടെ നിശബ്ദതയെ ഭഞ്ജിച്ചു. ഭാര്യ മരിച്ചതിനുശേഷം ഹുയി -ലിയാങ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അയാൾ ഏകാന്തതയിൽ വർഷങ്ങൾ കൊണ്ട് ജീവിക്കാൻ പഠിച്ചു; അതിന്റെ കുത്തുന്ന വേദന ക്രമേണ ഒരു മങ്ങിയ വേദനയായി മാറി. എന്നാൽ ഇന്ന് രാത്രി, തന്റെ മേശപ്പുറത്ത് ഒരു പാത്രവും ഒരു ജോടി ചോപ്സ്റ്റിക്കുകളും കണ്ടത് അയാളെ ആഴത്തിൽ വേദനിപ്പിച്ചു.

അന്ന് രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ്, ഹുയി-ലിയാങ് തന്റെ പ്രിയപ്പെട്ട സങ്കീർത്തനമായ 23-ാം സങ്കീർത്തനം വായിച്ചു. അയാൾക്ക് ഏറ്റവും പ്രാധാന്യമുള്ള വാക്കുകൾ നാല് അക്ഷരങ്ങൾ മാത്രമാണ്: “നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ” (വാ. 4). ആടുകളോടുള്ള ഇടയന്റെ പ്രായോഗിക പരിപാലന പ്രവർത്തനങ്ങളേക്കാൾ, ആടുകളുടെ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളിലുമുള്ള അവന്റെ അചഞ്ചലമായ സാന്നിധ്യവും സ്‌നേഹനിർഭരമായ നോട്ടവുമാണ് ഹുയി-ലിയാങ്ങിന് സമാധാനം നൽകിയത്.

ആരോ അവിടെ ഉണ്ട്, ആരോ നമ്മോടൊപ്പമുണ്ട് എന്ന് അറിയുന്നത് ആ ഏകാന്ത നിമിഷങ്ങളിൽ വലിയ ആശ്വാസം നൽകുന്നു. അവന്റെ സ്‌നേഹം എപ്പോഴും നമ്മോടൊപ്പമുണ്ടാകുമെന്നും (സങ്കീർത്തനം 103:17) അവൻ ഒരിക്കലും നമ്മെ വിട്ടുപോകില്ലെന്നും ദൈവം തന്റെ മക്കൾക്ക് വാഗ്ദാനം ചെയ്യുന്നു (എബ്രായർ 13:5). നമുക്ക് ഏകാന്തതയും ആരും നമ്മെ കാണുന്നില്ലെന്ന തോന്നലും അനുഭവപ്പെടുമ്പോൾ - നിശബ്ദമായ അടുക്കളയിലായാലും, ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ബസിലായാലും, അല്ലെങ്കിൽ തിരക്കേറിയ സൂപ്പർമാർക്കറ്റിലായാലും - ഇടയന്റെ നോട്ടം എപ്പോഴും നമ്മിലേക്ക് തന്നെയാണെന്ന് നമുക്ക് അറിയാനാകും. “നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ” എന്ന് നമുക്ക് പറയാം. 

നിങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ട്

ഫിസിക്‌സ് എന്ന പുസ്തകത്തിൽ, എഴുത്തുകാരായ ചാൾസ് റിബോർഗ് മാനും ജോർജ്ജ് റാൻസം ട്വിസും ചോദിക്കുന്നു: ''ഏകാന്തമായ ഒരു വനത്തിൽ ഒരു മരം വീഴുമ്പോൾ, ഒരു മൃഗവും അത് കേൾക്കാൻ അടുത്തില്ലെങ്കിൽ, അത് ശബ്ദം ഉണ്ടാക്കുമോ?'' ഈ ചോദ്യം വർഷങ്ങളായി, ശബ്ദം, ധാരണ, അസ്തിത്വം എന്നിവയെക്കുറിച്ചുള്ള ദാർശനികവും ശാസ്ത്രീയവുമായ ചർച്ചകളെ പ്രേരിപ്പിച്ചു. എന്നിരുന്നാലും, ഒരു കൃത്യമായ ഉത്തരം ഇതുവരെ പുറത്തുവന്നിട്ടില്ല. 
ഒരു രാത്രി, ഞാൻ ആരോടും പങ്കുവെക്കാത്ത ഒരു പ്രശ്‌നത്തെക്കുറിച്ച് ഏകാന്തതയും സങ്കടവും തോന്നിയപ്പോൾ, ഞാൻ ഈ ചോദ്യം ഓർത്തു. സഹായത്തിനായുള്ള എന്റെ നിലവിളി ആരും കേൾക്കാത്തപ്പോൾ, ഞാൻ ചിന്തിച്ചു, ദൈവം കേൾക്കുന്നുണ്ടോ?

മരണഭീഷണിയെ അഭിമുഖീകരിക്കുകയും നിരാശയാൽ മൂടപ്പെടുകയും ചെയ്തപ്പോൾ, 116-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരന് താൻ ഉപേക്ഷിക്കപ്പെട്ടതായി തോന്നിയിരിക്കാം. അതിനാൽ അവൻ ദൈവത്തെ വിളിച്ചു-അവൻ കേൾക്കുന്നുണ്ടെന്നും അവനെ സഹായിക്കുമെന്നും അറിഞ്ഞു. സങ്കീർത്തനക്കാരൻ എഴുതി, ''യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്‌നേഹിക്കുന്നു. അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചു'' (വാ. 1-2). നമ്മുടെ വേദന ആരും അറിയാത്തപ്പോഴും ദൈവത്തിനറിയാം. നമ്മുടെ നിലവിളി ആരും കേൾക്കാത്തപ്പോഴും ദൈവം കേൾക്കുന്നു.

ദൈവം തന്റെ സ്‌നേഹവും സംരക്ഷണവും നമ്മോട് കാണിക്കുമെന്ന് അറിയുന്നത് (വാ. 5-6), പ്രയാസകരമായ സമയങ്ങളിൽ നമുക്ക് സ്വസ്ഥമായിരിക്കാൻ സഹായിക്കും (വാ. 7). 'സ്വസ്ഥത'' എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം (മനോഖാ) ശാന്തവും സുരക്ഷിതവുമായ ഒരു സ്ഥലത്തെ വിവരിക്കുന്നു. ദൈവത്തിന്റെറെ സാന്നിധ്യവും സഹായവും ഉറപ്പുനൽകുന്നതിനാൽ നമുക്ക് സമാധാനത്തിൽ ആയിരിക്കാം.

മാനും ട്വിസും ഉന്നയിച്ച ചോദ്യം നിരവധി ഉത്തരങ്ങളിലേക്ക് നയിച്ചു. എന്നാൽ ദൈവം കേൾക്കുന്നുണ്ടോ? എന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരം, ഉണ്ട് എന്നാണ്. 

സുവിശേഷം നിമിത്തം

വർഷം 1917. ഇരുപത്തിമൂന്ന് വയസ്സ് മാത്രമുള്ള നെൽസൺ തന്റെ ജന്മനാടായ വിർജീനിയയിലെ മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം നേടി. തുടർന്ന് അദ്ദേഹം, ചൈനയിലെ കുറഞ്ഞത് രണ്ട് ദശലക്ഷം ചൈനീസ് നിവാസികളുള്ള ഒരു പ്രദേശത്തെ ഏക ആശുപത്രിയായ "ലവ് ആൻഡ് മേഴ്സി'' ഹോസ്പിറ്റലിന്റെ സൂപ്രണ്ടായി ജോലി ചെയ്തു. നെൽസൺ, കുടുംബത്തോടൊപ്പം ഇരുപത്തിനാലു വർഷം ഈ പ്രദേശത്തു താമസിച്ച് ആശുപത്രി നടത്തുകയും, ശസ്ത്രക്രിയകൾ ചെയ്യുകയും ആയിരക്കണക്കിന് ആളുകളുമായി സുവിശേഷം പങ്കിടുകയും ചെയ്തു. വിദേശികളെ "വിദേശ പിശാച്‌" എന്ന് ഒരിക്കൽ വിളിച്ചിരുന്നവർ, നെൽസൺ ബെലിനെ പിന്നീട്, "ചൈനീസ് ജനതയുടെ സ്നേഹിതനായ ബെൽ" എന്നു വിളിച്ചു. അദ്ദേഹത്തിന്റെ മകൾ റൂത്താണ് സുവിശേഷകനായ ബില്ലി ഗ്രഹാമിനെ വിവാഹം കഴിച്ചത്. 

നെൽസൺ ഒരു മികച്ച ശസ്ത്രക്രിയ വിദഗ്ദനും ബൈബിൾ അധ്യാപകനുമായിരുന്നുവെങ്കിലും, പലരെയും യേശുവിലേക്ക് ആകർഷിച്ചത് അദ്ദേഹത്തിന്റെ ആ കഴിവുകളല്ല; അത് അദ്ദേഹത്തിന്റെ സ്വഭാവവും സുവിശേഷത്തിൽ താൻ ജീവിച്ച രീതിയുമായിരുന്നു. ക്രേത്തയിലെ സഭയെ നയിച്ചിരുന്ന യുവാവായ തീത്തൊസിന് പൗലൊസ് എഴുതിയ ലേഖനത്തിൽ, ക്രിസ്തുവിനെ പോലെ ജീവിക്കുന്നതിന്റെ പ്രാധാന്യം  അപ്പൊസ്തലൻ സൂചിപ്പിച്ചു. കാരണം അത് സുവിശേഷത്തെ "അലങ്കരിക്കുന്നു'' (തീത്തൊ. 2:9). എന്നാൽ അതു നമ്മുടെ സ്വന്തം ശക്തിയാൽ സാധ്യമല്ല. ദൈവകൃപ (വാ.11) നമ്മെ "സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചു പോരുവാനും" (വാ.12), നമ്മുടെ വിശ്വാസസത്യങ്ങളെ പ്രതിഫലിപ്പിക്കുവാനും സഹായിക്കുന്നു. 

നമുക്ക് ചുറ്റുമുള്ള പലർക്കും ഇപ്പോഴും ക്രിസ്തുവിന്റെ സുവിശേഷം അറിയില്ല, പക്ഷേ അവർക്ക് നമ്മെ അറിയാം. നമ്മുടെ ജീവിതങ്ങളിൽ കൂടി, അവന്റെ സന്ദേശം ആകർഷകമായ വിധങ്ങളിൽ പ്രതിഫലിപ്പിക്കുവാനും വെളിപ്പെടുത്തുവാനും അവൻ നമ്മെ സഹായിക്കട്ടെ.

ദൈവത്തിൽ വസിക്കുക

ഒരു സായാഹ്നത്തിൽ, ഞങ്ങളുടെ അയൽപക്കത്തുള്ള ഒരു നിർമ്മാണ സ്ഥലത്തിനു സമീപം ഞാൻ ജോഗിംഗ് നടത്തുമ്പോൾ, മെലിഞ്ഞതും വൃത്തികെട്ടതുമായ ഒരു പൂച്ചക്കുട്ടി പ്രതീക്ഷയോടെ എന്നെ നോക്കി വീട്ടിലേക്ക് അനുഗമിച്ചു. ഇന്ന്, മിക്കി ആരോഗ്യമുള്ള, സുന്ദരനായ ഒരു മുതിർന്ന പൂച്ചയാണ്, ഞങ്ങളുടെ വീട്ടിൽ സുഖപ്രദമായ ജീവിതം ആസ്വദിക്കുകയും എന്റെ കുടുംബം അവനെ വളരെയധികം സ്നേഹിക്കുകയും ചെയ്യുന്നു. ഞാൻ അവനെ കണ്ടെത്തിയ വഴിയിൽ ജോഗ് ചെയ്യുമ്പോഴെല്ലാം, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്, ദൈവമേ നന്ദി. മിക്കിയെ തെരുവിൽ നിന്ന് മോചിപ്പിച്ച് ഒരു വീട് നൽകിയതിനാൽ.

സങ്കീർത്തനം 91, “അത്യുന്നതന്റെ മറവിൽ വസിക്കയും സർവശക്തന്റെ നിഴലിൻകീഴിൽ പാർക്കയും” (വാക്യം 1) ചെയ്യുന്നവരെക്കുറിച്ച് പറയുന്നു. ‘വസിക്കുന്നു’ എന്നതിന്റെ എബ്രായ പദത്തിന്റെ അർത്ഥം "നിലനിൽക്കുക, സ്ഥിരമായി താമസിക്കുക" എന്നാണ്. നാം അവനിൽ നിലനിൽക്കുമ്പോൾ, അവന്റെ ജ്ഞാനത്തിനനുസരിച്ച് ജീവിക്കാനും എല്ലാറ്റിനുമുപരിയായി അവനെ സ്നേഹിക്കാനും അവൻ നമ്മെ സഹായിക്കുന്നു (വാ. 14; യോഹന്നാൻ 15:10). നിത്യതയോളം തന്നോടുകൂടെ ആയിരിക്കുന്നതിന്റെ ആശ്വാസവും അതുപോലെ ഭൗമിക പ്രയാസങ്ങളിലൂടെ അവൻ നമ്മോടൊപ്പമുള്ളതിന്റെ സുരക്ഷിതത്വവും ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നു. പ്രശ്‌നങ്ങൾ വരാമെങ്കിലും, അവന്റെ പരമാധികാരത്തിലും പരിജ്ഞാനത്തിലും സ്‌നേഹത്തിലും നമ്മെ സംരക്ഷിക്കാനും വിടുവിക്കാനുമുള്ള അവന്റെ വാഗ്ദാനങ്ങളിൽ നമുക്ക് ആശ്രയിക്കാം.

നാം ദൈവത്തെ നമ്മുടെ സങ്കേതമാക്കുമ്പോൾ, നാം "സർവ്വശക്തന്റെ നിഴലിൽ" ജീവിക്കുന്നു (സങ്കീർത്തനം 91:1). അവന്റെ അനന്തമായ ജ്ഞാനവും സ്നേഹവും അനുവദിക്കുന്നതല്ലാതെ ഒരു കുഴപ്പവും നമ്മെ സ്പർശിക്കുകയില്ല. ഇതാണ് നമ്മുടെ വീടെന്ന നിലയിൽ ദൈവത്തിലുള്ള സുരക്ഷിതത്വം.

നഷ്ടമില്ല

എന്റെ സുഹൃത്ത് റൂയൽ തന്റെ പഴയ ഒരു സഹപാഠിയുടെ വീട്ടിൽ നടന്ന ഒരു ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്തു. അവിടുത്തെ ജലാശയത്തെ അഭിമുഖീകരിക്കുന്ന ആ വലിയ വീടിന് ഇരുന്നൂറ് പേരെ ഉൾക്കൊള്ളാൻ കഴിയും, അത് റൂയലിന്റെ ഉള്ളിൽ സ്വയം ചെറുതാവുന്നതു പോലെ തോന്നി. 

 

റൂയൽ എന്നോട് പറഞ്ഞു, “വിദൂര ഗ്രാമങ്ങളിലെ പള്ളികളിൽ കർതൃവേലയിൽ ഏർപ്പെട്ടതിന്റെ സന്തോഷകരമായ വർഷങ്ങൾ എനിക്ക് ഉണ്ടായിരുന്നു”, ഒരിക്കലും അങ്ങനെ ചിന്തിക്കാൻ പാടില്ല എന്ന് എനിക്കറിയാം എന്നാലും എന്റെ സുഹൃത്തിനോട് എനിക്ക് അസൂയ തോന്നി. എന്റെ ബിരുദം ഉപയോഗിച്ച് ഞാൻ ഒരു ബിസിനസ്സ് തുടങ്ങിയിരുന്നെങ്കിൽ ഇന്ന് എന്റെ ജീവിതനിലവാരം എത്ര വ്യത്യസ്തമായിരുന്നേനെ എന്ന്  എന്റെ ചിന്തകൾ വഴിമാറി.

 

“എന്നാൽ അസൂയപ്പെടാൻ ഒന്നുമില്ലെന്ന് ഞാൻ പിന്നീട് എന്നെത്തന്നെ ഓർമ്മിപ്പിച്ചു,” റൂയൽ ഒരു പുഞ്ചിരിയോടെ തുടർന്നു. "ദൈവത്തെ സേവിക്കുന്നതിൽ ഞാൻ എന്റെ ജീവിതം നിക്ഷേപിച്ചു, ഫലങ്ങൾ നിത്യതവരെ നിലനിൽക്കും." ആ വാക്കുകൾ പറയുമ്പോൾ അവന്റെ മുഖത്തെ ശാന്തമായ ഭാവം ഞാൻ എപ്പോഴും ഓർക്കും.

 

മത്തായി 13:44-46-ലെ യേശുവിന്റെ ഉപമകളിൽ നിന്ന് റൂയൽ സമാധാനം കണ്ടെത്തി. ദൈവരാജ്യമാണ് പരമമായ സമ്പത്തെന്ന് അവനറിയാമായിരുന്നു. അവന്റെ രാജ്യം അന്വേഷിക്കുന്നതും ജീവിക്കുന്നതും വിവിധ രൂപത്തിലായിരിക്കാം. ചിലരെ സംബന്ധിച്ചിടത്തോളം, ഇത് മുഴുസമയ ശുശ്രൂഷയെ അർത്ഥമാക്കാം, മറ്റുള്ളവർക്ക് അത് ഒരു ജോലിസ്ഥലത്ത് സുവിശേഷം ജീവിക്കുന്നതായിരിക്കാം. ദൈവം നമ്മെ എങ്ങനെ ഉപയോഗിക്കാനാണ് തിരഞ്ഞെടുത്തത് എന്നത് പരിഗണിക്കാതെ തന്നെ, യേശുവിന്റെ ഉപമകളിലെ മനുഷ്യരെപ്പോലെ, നമുക്ക് നൽകിയിട്ടുള്ള നശ്വരമായ നിധിയുടെ മൂല്യം അറിഞ്ഞുകൊണ്ട്, നമുക്ക് അവന്റെ നയിക്കലിനെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യാം. ഈ ലോകത്തിലെ എല്ലാറ്റിനെക്കാളും ദൈവത്തെ അനുഗമിക്കുന്നതിലൂടെ നാം നേടുന്ന  എല്ലാറ്റിനും അനന്തമായ വിലയുണ്ട് (1 പത്രോസ് 1:4-5).

 

നമ്മുടെ ജീവിതം, അവന്റെ കരങ്ങളിൽ വയ്ക്കുമ്പോൾ, ശാശ്വതമായ ഫലം പുറപ്പെടുവിക്കുവാൻ കഴിയും.