ദൈവത്താൽ വിളിക്കപ്പെട്ടു സജ്ജരാക്കപ്പെടുക
സകലവിധമായ പണിത്തരം ഉണ്ടാക്കുവാനും ഞാൻ അവനെ ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ടു നിറെച്ചിരിക്കുന്നു. [ പുറപ്പാട് 31:4-5 ]
ദൈവത്താൽ വിളിക്കപ്പെട്ടു സജ്ജരാക്കപ്പെടുക
“ഇന്റർനാഷണൽ ബുക്ക് എക്സ്പോയിൽ ഒരു ഓൺസൈറ്റ് റേഡിയോ പ്രക്ഷേപണം സംഘടിപ്പിക്കുക എന്നതാണ് നിങ്ങളുടെ ജോലി,’’ എന്ന് എന്റെ ബോസ് എന്നോട് പറഞ്ഞു. ഇത് എനിക്ക് പരിചിതമല്ലാത്ത മേഖലയായതിനാൽ എനിക്ക് ഭയം തോന്നി. ദൈവമേ, ഞാൻ ഇതുപോലെ ഒന്നും ചെയ്തിട്ടില്ല, എന്നെ സഹായിക്കണമേ, ഞാൻ പ്രാർത്ഥിച്ചു.
എന്നെ നയിക്കാൻ ദൈവം വിഭവങ്ങളും ആളുകളെയും നൽകി: പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധരും പ്രക്ഷേപകരും ഒപ്പം എക്സ്പോ സമയത്ത് ഞാൻ ശ്രദ്ധിക്കാതെ പോയ വിശദാംശങ്ങൾ ഓർമ്മപ്പെടുത്താൻ വ്യക്തികളെയും ദൈവം നൽകി. പിന്നിലേക്ക് നോക്കുമ്പോൾ, സംപ്രേക്ഷണം നന്നായി നടന്നുവെന്ന് ഞാൻ മനസ്സിലാക്കി, കാരണം എന്താണ് വേണ്ടതെന്ന് അവന് അറിയാമായിരുന്നു, അവൻ എനിക്ക് ഇതിനകം തന്നിട്ടുള്ള കഴിവുകൾ ഉപയോഗിക്കാൻ എന്നെ സഹായിച്ചു.
ദൈവം നമ്മെ ഒരു ജോലിക്ക് വിളിക്കുമ്പോൾ അതിനായി നമ്മെ സജ്ജരാക്കുന്നു. അവൻ സമാഗമനകൂടാരത്തിൽ വേല ചെയ്യാൻ ബെസലേലിനെ ഏൽപ്പിച്ചപ്പോൾ, ബെസലേൽ ഇതിനകം തന്നെ ഒരു വിദഗ്ധ ശില്പിയായിരുന്നു. ദൈവം അവനെ തന്റെ ആത്മാവിനാലും ജ്ഞാനം, വിവേകം, അറിവ്, എല്ലാത്തരം കഴിവുകൾ എന്നിവയാലും നിറച്ചുകൊണ്ട് അവനെ കൂടുതൽ സജ്ജനാക്കി (പുറപ്പാട് 31:3). ദൈവം അവനു ഒഹോലിയാബ് എന്ന ഒരു സഹായിയെയും വിദഗ്ധ തൊഴിലാളികളെയും നൽകി (വാക്യം 6). അവന്റെ വൈദഗ്ധ്യത്തോടെ, സംഘം സമാഗമന കൂടാരവും അതിലെ ഉപകരണങ്ങളും പുരോഹിതന്മാരുടെ വസ്ത്രങ്ങളും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു. യിസ്രായേല്യരുടെ ശരിയായ ദൈവാരാധനയിൽ ഇവ പ്രധാന പങ്കുവഹിച്ചു (വാ. 7-11).
ബെസലേൽ എന്ന വാക്കിനർത്ഥം “ദൈവത്തിന്റെ നിഴലിൽ’’ എന്നാണ്. ദൈവത്തിന്റെ സംരക്ഷണത്തിനും ശക്തിക്കും കരുതലിനും കീഴിൽ കരകൗശലക്കാരൻ ആജീവനാന്ത പദ്ധതിയിൽ പ്രവർത്തിച്ചു. നാം പൂർത്തിയാക്കേണ്ട ഒരു ദൗത്യം നിർവഹിക്കുമ്പോൾ നമുക്ക് ധൈര്യത്തോടെ അവന്റെ നിർദ്ദേശം അനുസരിക്കാം. നമുക്ക് എന്താണ് വേണ്ടതെന്നും അത് എങ്ങനെ, എപ്പോൾ നൽകണമെന്നും അവനറിയാം. കാരെൻ ഹുവാങ്
എന്ത് ദൗത്യം നിർവഹിക്കാനാണ് ദൈവം നിങ്ങളെ വിളിക്കുന്നത്? ഏതെല്ലാം മേഖലകളിലെ അവന്റെ മാർഗ്ഗനിർദ്ദേശത്തിനായിട്ടാണ് നിങ്ങൾ പ്രാർത്ഥിക്കേണ്ടത്?
പിതാവേ, എനിക്ക് ആവശ്യമുള്ളതെല്ലാം നൽകി
എന്നെ സജ്ജനാക്കിയതിന് നന്ദി പറയുന്നു.
ദൈവം നമ്മുടെ ആവശ്യങ്ങൾ അറിയുന്നു
മുന്നമേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ. [ മത്താ 6:33 ]
ദൈവം നമ്മുടെ ആവശ്യങ്ങൾ അറിയുന്നു
മനിലയിലെ ഒരു ജീപ്നി (ഫിലിപ്പീൻസിലെ ഒരു പൊതുഗതാഗത മാർഗ്ഗം) ഡ്രൈവറായ ലാൻഡോ, റോഡരികിലെ ഒരു കടയിൽ നിന്ന് കാപ്പി കുടിച്ചു. പ്രതിദിന സർവീസ് കോവിഡ്-19 നു ശേഷം സാധാരണ നിലയിൽ എത്തിയതേയുള്ളു. ഇന്നത്തെ കായിക മത്സരം കാരണം കൂടുതൽ യാത്രക്കാർ കാണും, അയാൾ ചിന്തിച്ചു. എനിക്ക് നഷ്ടപ്പെട്ട വരുമാനം തിരിച്ചുപിടിക്കണം. ഒടുവിൽ എനിക്ക് ഉൽക്കണ്ഠ ഇല്ലാതെ കഴിയാം. വാഹനം സ്റ്റാർട്ട് ആക്കാൻ തുടങ്ങിയപ്പോഴാണ് സമീപത്തുള്ള ഒരു ബെഞ്ചിൽ ഇരിക്കുന്ന റോണിയെ ലാൻഡോ കണ്ടത്. റോഡ് തൂപ്പുകാരനായ അയാൾ ആകെ അസ്വസ്ഥനായിരുന്നു. ആരോടെങ്കിലും സംസാരിക്കണം എന്ന് അയാളുടെ മുഖഭാവം തെളിയിച്ചു. ഓരോ മിനിറ്റും വിലപ്പെട്ടതാണ്, ലാൻഡോ ചിന്തിച്ചു. കൂടുതൽ യാത്രക്കാരെ കിട്ടിയാൽ കൂടുതൽ വരുമാനം കിട്ടും. എനിക്ക് താമസിക്കാൻ ആവില്ല. എന്നാൽ റോണിയുടെ അടുത്തേക്ക് പോകാൻ ദൈവം തന്നോട് പറയുന്നതായി അവനു മനസ്സിലായി, അവൻ അതു ചെയ്തു.
ആകുലപ്പെടാതിരിക്കുന്നത് എത്ര പ്രയാസകരമാണെന്ന് യേശുവിന് അറിയാമായിരുന്നു (മത്തായി 6:25-27). അതിനാൽ നമ്മുടെ സ്വർഗ്ഗീയ പിതാവ് നമുക്ക് എന്താണ് ആവശ്യം എന്ന് അറിയുന്നു എന്ന് അവൻ ഉറപ്പുനൽകി (വാ. 32). ഉൽക്കണ്ഠപ്പെടാതെ അവനിൽ ആശ്രയിക്കാനും നാം ചെയ്യാൻ അവൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിന് നമ്മെത്തന്നെ സമർപ്പിക്കുവാനും (വാ. 31-33) യേശു നമ്മെ ഓർപ്പിക്കുന്നു. നാം അവന്റെ ഉദ്ദേശ്യങ്ങളെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ “ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ഇങ്ങനെ ചമയിക്കുന്ന’’ നമ്മുടെ പിതാവ് തന്റെ ഹിതപ്രകാരം നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരും എന്നുള്ള — സകല സൃഷ്ടികളെയും അവൻ പുലർത്തുന്നതുപോലെ — ഉറപ്പ് പ്രാപിക്കാൻ നമുക്ക് കഴിയും.
ലാൻഡോ റോണിയോട് സംസാരിച്ചതിന്റെ ഫലമായി തൂപ്പുകാരൻ പ്രാർത്ഥിക്കുകയും ഒരു ക്രിസ്തു വിശ്വാസി ആയിത്തീരുകയും ചെയ്തു. “അന്ന് ദൈവം എനിക്ക് ആവശ്യത്തിന് യാത്രക്കാരെ നൽകി,’’ ലാൻഡോ പറഞ്ഞു. “എന്റെ ആവശ്യങ്ങൾ അവന്റെ ഉത്തരവാദിത്വമാണെന്നും അവനെ അനുഗമിക്കുകയാണ് ഞാൻ ചെയ്യേണ്ടതെന്നും അവൻ എന്നെ ഓർമ്മിപ്പിച്ചു.’’ കാരെൻ ഹുവാങ്
നിങ്ങളുടെ ഹൃദയത്തെ അലട്ടുന്ന ഉത്കണ്ഠകൾ എന്താണ്? നിങ്ങളുടെ ഉത്കണ്ഠകൾ ദൈവത്തിനു സമർപ്പിക്കുന്നതിനായി എന്ത് ചുവടുകൾ വെക്കാൻ നിങ്ങൾക്ക് കഴിയും?
പ്രിയ ദൈവമേ, എന്നെ കരുതാമെന്നും വേണ്ടതെല്ലാം നൽകാമെന്നും
അങ്ങ് വാഗ്ദാനം ചെയ്തതിനാൽ ഞാൻ ആകുലപ്പെടേണ്ട കാര്യമില്ലല്ലോ.
ക്രിസ്തുവിനായുള്ള ഹൃദയം
ഒന്നും മിണ്ടാതെ വായടച്ചിരിക്കുന്നിടത്തോളം കാലം ഒരു തെറ്റും ഉണ്ടാകില്ല എന്ന് ഞാൻ സ്വയം പറഞ്ഞു. എന്റെ ഒരു സഹപ്രവർത്തക പറഞ്ഞത് തെറ്റിദ്ധരിച്ചിട്ട് ഞാൻ രോഷം കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ എന്നും കാണേണ്ടവരായിരുന്നത് കൊണ്ട്, അത്യാവശ്യത്തിന് മാത്രം സംസാരിച്ചാൽ മതി എന്ന് ഞാൻ തീരുമാനിച്ചു (ഇത് എന്റെ ഒരു നിശബ്ദമായ പ്രതികാരം ആയിരുന്നു). നിശബ്ദമായ പെരുമാറ്റം എങ്ങനെ തെറ്റാകും?
യേശു പറഞ്ഞത് പാപം ആരംഭിക്കുന്നത് ഹൃദയത്തിലാണെന്നാണ് (മത്തായി 15:18-20). ഞാൻ മിണ്ടാതിരിക്കുന്നതുവഴി കുഴപ്പമൊന്നുമില്ല എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനായേക്കാം, എന്നാൽ ദൈവത്തെ കബളിപ്പിക്കാനാകില്ലല്ലോ. കോപം നിറഞ്ഞ ഒരു ഹൃദയം ഞാൻ ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്ന് ദൈവത്തിനറിയാമായിരുന്നു. ഹൃദയം ദൂരത്ത് വെച്ചിട്ട് അധരം കൊണ്ട് ദൈവത്തെ ആദരിക്കുന്ന പരീശന്മാരെപ്പോലെയായിരുന്നു ഞാനും (വാ. 8). എന്റെ പ്രകടനങ്ങളിൽ കാണപ്പെട്ടില്ലെങ്കിലും ഹൃദയത്തിൽ കയ്പ് നിറഞ്ഞിരിക്കുകയായിരുന്നു. സ്വർഗീയ പിതാവിനോട് എനിക്കുണ്ടായിരുന്ന അടുപ്പവും സന്തോഷവും നഷ്ടപ്പെട്ടിരുന്നു. ഇതാണ് പാപത്തെ മറയ്ക്കുന്നതിന്റെയും താലോലിക്കുന്നതിന്റെയും ഫലം!
ദൈവം കൃപ ചെയ്തതുകൊണ്ട്, എനിക്ക് ആ സഹപ്രവർത്തകയോട് എന്റെ ഹൃദയം പകരാനും ക്ഷമ ചോദിക്കാനും കഴിഞ്ഞു. അവൾ ദയാപൂർവ്വം എന്നോട് ക്ഷമിച്ചു, പതിയെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
“ദുഷ്ചിന്ത... ഹൃദയത്തിൽ നിന്ന് പുറപ്പെട്ടു വരുന്നു” (വാ. 19) എന്നാണ് യേശു പറഞ്ഞത്. നമ്മുടെ ഹൃദയത്തിന്റെ സ്ഥിതി വളരെ പ്രധാനപ്പെട്ടതാണ്; കാരണം ഹൃദയത്തിൽ തിന്മ വസിച്ചാൽ അത് ജീവിതത്തിൽ പ്രകടമാകും. നമ്മുടെ ആന്തരികവും ഭൗതികവുമായ സ്ഥിതി നല്ലതായിരിക്കണം.
യേശു നില്ക്കുമ്പോൾ
രോഗിയായ ആ പൂച്ച, എന്റെ ജോലിസ്ഥലത്തിന് അടുത്ത് ഒരു പെട്ടിയിൽ ചുരുണ്ടുകൂടി കിടന്ന്, ദിവസങ്ങളോളം കരഞ്ഞു. തെരുവിൽ ഉപേക്ഷിക്കപ്പെട്ട പൂച്ചയെ പലരും ശ്രദ്ധിക്കാതെ കടന്നുപോയി. തെരുവ് ശുചീകരണ തൊഴിലാളിയായ ജൂണ്‍ ആ മിണ്ടാപ്രാണിയെ വീട്ടിലേക്ക് കൊണ്ടുപോയി, അവിടെ അയാൾക്ക് രണ്ടു നായ്ക്കളും കൂടി ഉണ്ടായിരുന്നു, അവ മുൻപ് തെരുവ് നായ്ക്കൾ ആയിരുന്നു.
ജൂൺ പറഞ്ഞു, “ഞാൻ അവയെ പരിപാലിക്കുന്നു, കാരണം അവ ആരും ശ്രദ്ധിക്കാത്ത ജീവികളാണ്, അവയിൽ ഞാൻ എന്നെത്തന്നെ കാണുന്നു, ഒരു തെരുവ് ശുചീകരണ തൊഴിലാളിയെ ആരും ശ്രദ്ധിക്കാറില്ല.”
യേശു യെരൂശലേമിലേക്കുള്ള യാത്രാമധ്യേ യെരീഹോയിലേക്ക് നടക്കുമ്പോൾ ഒരു അന്ധൻ വഴിയരികിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നു. തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് അവനും തോന്നി. ജനക്കൂട്ടം കടന്നുപോകുമ്പോൾ, എല്ലാവരുടെയും കണ്ണുകൾ ക്രിസ്തുവിലേക്ക് കേന്ദ്രീകരിക്കപ്പെട്ടപ്പോൾ, ആരും യാചകനെ സഹായിക്കാൻ നിന്നില്ല.
എന്നാൽ യേശു അങ്ങനെയായിരുന്നില്ല. ആളുകളുടെ ആരവത്തിനിടയിൽ മറഞ്ഞുപോയ ആ മനുഷ്യന്റെ നിലവിളി അവൻ കേട്ടു. അവൻ അടുക്കൽ വന്നപ്പോൾ: “ഞാൻ നിനക്കു എന്തു ചെയ്യേണം” എന്നു ചോദിച്ചു. “കർത്താവേ, എനിക്കു കാഴ്ച കിട്ടേണം” എന്നു അവൻ പറഞ്ഞു. യേശു അവനോടു: “കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” എന്നു പറഞ്ഞു. (ലൂക്കൊസ് 18:41–42). ചില സമയങ്ങളിൽ നമ്മൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതായി തോന്നുന്നുണ്ടോ? നമ്മെക്കാൾ പ്രാധാന്യമുള്ള ആളുകൾ മൂലം നമ്മുടെ നിലവിളി കേൾക്കാതെ പോകുന്നുണ്ടോ? ലോകം ശ്രദ്ധിക്കാൻ ആഗ്രഹിക്കാത്തവരെ നമ്മുടെ രക്ഷകൻ ശ്രദ്ധിക്കുന്നു. സഹായത്തിനായി അവനെ വിളിക്കുക! മറ്റുള്ളവർ നമ്മെ കടന്നുപോകുമ്പോൾ, അവൻ നമുക്ക് വേണ്ടി നിൽക്കും.
യേശുവിൽ വളരുക
കുട്ടിക്കാലത്ത്, മുതിർന്നവർ ബുദ്ധിയുള്ളവരും പരാജയപ്പെടാൻ കഴിയാത്തവരുമാണെന്ന് ഞാൻ കരുതി. എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് എല്ലായ്പ്പോഴും അറിയാം. ഞാനും വലുതാകുമ്പോൾ, എന്താണ് ചെയ്യേണ്ടതെന്ന് എനിക്കും എല്ലായ്പ്പോഴും അറിയാൻ കഴിയും, എന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. ആ, “ഒരു ദിവസം” വർഷങ്ങൾക്ക് മുമ്പ് വന്നു, അത് എന്നെ പഠിപ്പിച്ചത്, എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല എന്നതാണ്. കുടുംബത്തിലെ രോഗാവസ്ഥ, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ, അല്ലെങ്കിൽ ഒരു ബന്ധത്തിലെ സംഘർഷം എന്നിവയിലേതാണെങ്കിലും, അത്തരം സമയങ്ങളിൽ എന്റെ വ്യക്തിപരമായ എല്ലാ കഴിവുകളും പരാജയപ്പെട്ടുപോയി. എന്റെ മുൻപിൽ ഒരേയൊരു വഴി മാത്രമേയുള്ളു—കണ്ണുകൾ അടച്ച് “കർത്താവേ, സഹായിക്കേണമേ” എന്ന് മന്ത്രിക്കുക.
അപ്പൊസ്തലനായ പൗലൊസ് ഈ നിസ്സഹായാവസ്ഥ മനസ്സിലാക്കി. അദ്ദേഹത്തിന്റെ ജീവിതത്തിലെ “ശൂലം,” ഒരു ശാരീരിക രോഗമായിരുന്നിരിക്കാം. അത് അദ്ദേഹത്തിന് വളരെയധികം നിരാശയും വേദനയും ഉണ്ടാക്കി. എന്നിരുന്നാലും, തന്റെ ബുദ്ധിമുട്ടുകൾ സഹിക്കാനും അതിജീവിക്കാനും മതിയായ ദൈവത്തിന്റെ സ്നേഹവും വാഗ്ദാനങ്ങളും അനുഗ്രഹങ്ങളും പൗലൊസ് അനുഭവിച്ചത് ഈ ശൂലത്തിലൂടെയാണ് (2 കൊരിന്ത്യർ 12:9). വ്യക്തിപരമായ ബലഹീനതയും നിസ്സഹായതയും പരാജയത്തെ സൂചിപ്പിക്കുന്നില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. വിശ്വാസത്തോടെ ദൈവത്തിന് കീഴടങ്ങുമ്പോൾ, അവ എല്ലാ സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള ഉപകരണങ്ങളായി മാറുന്നു (വാ. 9-10)
നമ്മൾ വളർന്നുവെന്നതിനർത്ഥം നമ്മൾ എല്ലാം അറിയുന്നവരാണ് എന്നല്ല. തീർച്ചയായും, പ്രായത്തിനനുസരിച്ച് നാം ജ്ഞാനമുള്ളവരായി മാറുന്നു, പക്ഷേ ആത്യന്തികമായി നമ്മുടെ ബലഹീനതകൾ പലപ്പോഴും നമ്മൾ എത്രത്തോളം ശക്തിയില്ലാത്തവരാണെന്ന് വെളിപ്പെടുത്തുന്നു. നമ്മുടെ യഥാർത്ഥ ശക്തി ക്രിസ്തുവിലാണ്. “ബലഹീനനായിരിക്കുമ്പോൾതന്നെ ഞാൻ ശക്തനാകുന്നു” (വാ. 10) എന്നു പൗലൊസ് പറയുന്നു. യഥാർത്ഥത്തിൽ “വളരുക” എന്നാൽ നാം ദൈവത്തിന്റെ ശക്തിയെ അറിയുക, വിശ്വസിക്കുക, അനുസരിക്കുക എന്നാണ്.
യേശുവിൽ ഉറച്ചുനിൽക്കുക
വർഷങ്ങൾക്ക് മുമ്പ് ഞാൻ സെമിനാരിയിൽ പഠിക്കുമ്പോൾ, ഞങ്ങൾക്ക് ആഴ്ചതോറുമുള്ള ചാപ്പൽ സർവീസ് ഉണ്ടായിരുന്നു. ഒരു സർവ്വീസിൽ, ഞങ്ങൾ വിദ്യാർത്ഥികൾ “ദൈവം വലിയവനാണ്” എന്ന് പാടുമ്പോൾ, ഞങ്ങളുടെ പ്രിയപ്പെട്ട മൂന്ന് പ്രൊഫസർമാർ തീക്ഷ്ണതയോടെ പാടുന്നത് ഞാൻ കണ്ടു. ദൈവത്തിലുള്ള വിശ്വാസത്താൽ മാത്രം ലഭിക്കുന്ന സന്തോഷം അവരുടെ മുഖത്ത് പ്രസരിച്ചു. വർഷങ്ങൾക്കുശേഷം, അവർ ഓരോരുത്തരും മാരകമായ രോഗങ്ങളിലൂടെ കടന്നുപോയപ്പോൾ, അത് സഹിക്കാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവരെ പ്രാപ്തരാക്കിയത് ഈ വിശ്വാസമാണ്.
ഇന്ന്, എന്റെ അദ്ധ്യാപകർ പാടിയതിന്റെ ഓർമ്മകൾ എന്റെപരിശോധന
കളെ തരണം ചെയ്യാൻ എന്നെ പ്രോത്സാഹിപ്പിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, വിശ്വാസത്താൽ ജീവിച്ച ആളുകളുടെ പ്രചോദനാത്മകമായ നിരവധി കഥകളിൽ ചിലതാണ് അവ. “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു ... ക്രൂശിനെ സഹിക്കയും... ” (വാ. 2).
പീഡനങ്ങളോ, ജീവിതത്തിന്റെ വെല്ലുവിളികളോ തരണം ചെയ്യാൻ പ്രയാസമുള്ളപ്പോൾ, ദൈവത്തിന്റെ വാക്ക് വിശ്വസിക്കുകയും, അവന്റെ വാഗ്ദാനങ്ങളിൽ ആശ്രയിക്കുകയും ചെയ്തവരുടെ മാതൃക നമുക്കുണ്ട്. യേശുവിനും നമുക്കു മുമ്പേ പോയവർക്കും സഹിച്ചുനിൽക്കാൻ കഴിഞ്ഞുവെന്ന് ഓർത്തുകൊണ്ട് നാം “നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക” (വാ. 1). “നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ ... വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ” (വാ. 3).
ഇപ്പോൾ സ്വർഗ്ഗത്തിൽ സന്തോഷിക്കുന്ന എന്റെ അദ്ധ്യാപകർ ഇങ്ങനെ പറഞ്ഞേക്കാം: “വിശ്വാസജീവിതം വിലയേറിയതാണ്. അതിൽ മുന്നേറുക.”
- കാരെൻ ഹുവാങ്
എന്റെ ദൈവം സമീപസ്ഥനാണ്
മുപ്പത് വർഷത്തിലേറെയായി, അദ്ധ്യാപികയായ ലൂർദസ് വിദ്യാർത്ഥികളെ അഭിമുഖമായി പഠിപ്പിച്ചു. ക്ലാസുകൾ ഓൺലൈനായി നടത്താൻ ആവശ്യപ്പെട്ടപ്പോൾ അവൾ വിഷമിച്ചു. ''എനിക്ക് കംപ്യൂട്ടറുകളൊന്നും നന്നായി ഉപയോഗിക്കാനറിയില്ല,'' അവൾ ചിന്തിച്ചു. “എന്റെ ലാപ്‌ടോപ്പ് പഴയതാണ്, വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകൾ എനിക്ക് പരിചിതമല്ല.’’
ചിലർക്ക് ഇത് ഒരു ചെറിയ കാര്യമായി തോന്നുമെങ്കിലും, അത് അവൾക്ക് ഒരു യഥാർത്ഥ സമ്മർദ്ദമായിരുന്നു. ''ഞാൻ തനിച്ചാണ് താമസിക്കുന്നത്, അതിനാൽ സഹായിക്കാൻ ആരുമില്ല,'' അവൾ പറഞ്ഞു. “എന്റെ വിദ്യാർത്ഥികൾ ക്ലാസ് ഉപേക്ഷിക്കുമെന്ന് എനിക്ക് ആശങ്കയുണ്ട്, എനിക്ക് വരുമാനം ആവശ്യമാണ്.'
ഓരോ ക്ലാസിനുമുമ്പും ലൂർദസ് തന്റെ ലാപ്‌ടോപ്പ് ശരിയായി പ്രവർത്തിക്കാൻ പ്രാർത്ഥിക്കുമായിരുന്നു. ''ഫിലിപ്പിയർ 4:5-6 എന്റെ സ്‌ക്രീനിലെ വാൾപേപ്പറായിരുന്നു,'' അവൾ പറഞ്ഞു. “ഞാൻ അത്രത്തോളം ആ വാക്കുകളെ മുറുകെപ്പിടിച്ചു.’’
''കർത്താവ് സമീപസ്ഥനായതിനാൽ'' (ഫിലിപ്പിയർ 4:5) ഒന്നിനെക്കുറിച്ചും ആകുലരാകരുതെന്ന് പൗലൊസ് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. അവന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദത്തം മുറുകെ പിടിക്കാനുള്ളതാണ്. നാം അവന്റെ സാമീപ്യത്തിൽ വിശ്രമിക്കുകയും പ്രാർത്ഥനയിൽ അവനോട് - ചെറുതും വലുതുമായ - എല്ലാ കാര്യങ്ങളും സമർപ്പിക്കുകയും ചെയ്യുമ്പോൾ അവന്റെ സമാധാനം നമ്മുടെ “ഹൃദയങ്ങളെയും നിനവുകളെയും . . . ക്രിസ്തുയേശുവിൽ കാക്കും'' (വാ. 7).
“കമ്പ്യൂട്ടർ തകരാറുകൾ പരിഹരിക്കുന്നതിനെക്കുറിച്ചുള്ള വെബ്‌സൈറ്റുകളിലേക്ക് ദൈവം എന്നെ നയിച്ചു,'' ലൂർദസ് പറഞ്ഞു. “എന്റെ സാങ്കേതിക പരിമിതികൾ മനസ്സിലാക്കിയ ക്ഷമാശീലരായ വിദ്യാർത്ഥികളെയും ദൈവം എനിക്ക് നൽകി.’’ നമ്മുടെ ജീവിതത്തിന്റെ എല്ലാ ദിവസങ്ങളിലും ദൈവത്തെ അനുഗമിക്കാൻ ശ്രമിക്കുമ്പോൾ ദൈവത്തിന്റെ സാന്നിധ്യവും സഹായവും സമാധാനവും നമുക്ക് ആസ്വദിക്കാം. നമുക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും: ''കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു!’’ (വാ. 4).
ദൈവം നിങ്ങളെ മറക്കുകയില്ല
കുട്ടിക്കാലത്ത് ഞാൻ തപാൽ സ്റ്റാമ്പുകൾ ശേഖരിക്കുമായിരുന്നു. എന്റെ ഹോബിയെക്കുറിച്ച് കേട്ട വല്യപ്പച്ചൻ എല്ലാ ദിവസവും ഓഫീസ് മെയിലിൽ നിന്ന് സ്റ്റാമ്പുകൾ സൂക്ഷിക്കാൻ തുടങ്ങി. ഞാൻ എന്റെ വല്യപ്പച്ചനെ സന്ദർശിക്കുമ്പോഴെല്ലാം, പലതരം മനോഹരമായ സ്റ്റാമ്പുകൾ നിറച്ച ഒരു കവർ അദ്ദേഹം എനിക്ക് തരുമായിരുന്നു. ''ഞാൻ എപ്പോഴും തിരക്കിലാണെങ്കിലും,'' ഒരിക്കൽ വല്യപ്പച്ചൻ എന്നോട് പറഞ്ഞു, ''ഞാൻ നിന്നെ മറക്കുകയില്ല.''
വാത്സല്യത്തിന്റെ പരസ്യമായ പ്രകടനങ്ങൾ നടത്തുന്നത് വല്യപ്പച്ചന് പതിവുള്ളതല്ല, പക്ഷേ അദ്ദേഹത്തിന്റെ സ്‌നേഹം എനിക്ക് ആഴത്തിൽ അനുഭവപ്പെട്ടു. ''ഞാൻ നിന്നെ മറക്കുകയില്ല'' (യെശയ്യാവ് 49:15) എന്ന് പ്രഖ്യാപിച്ചപ്പോൾ അനന്തമായ ആഴത്തിൽ ദൈവം യിസ്രായേലിനോടുള്ള തന്റെ സ്‌നേഹം പ്രകടമാക്കി. കഴിഞ്ഞ നാളുകളിൽ വിഗ്രഹാരാധനയ്ക്കും അനുസരണക്കേടിനും ബാബിലോണിൽ കഷ്ടത അനുഭവിച്ച അവന്റെ ജനം ഇപ്രകാരം വിലപിച്ചു, “യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു’’ (വാ. 14). എന്നാൽ തന്റെ ജനത്തോടുള്ള ദൈവത്തിന്റെ സ്‌നേഹത്തിന് മാറ്റമുണ്ടായിരുന്നില്ല. അവൻ അവർക്ക് പാപമോചനവും പുനഃസ്ഥാപനവും വാഗ്ദത്തം ചെയ്തു (വാ. 8-13).
“ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു,’’ ദൈവം യിസ്രായേലിനോട് പറഞ്ഞു. അവൻ ഇന്നും നമ്മോട് അതുതന്നെ പറയുന്നു (വാ. 16). അവന്റെ ഉറപ്പുനൽകുന്ന വാക്കുകളെക്കുറിച്ചു ഞാൻ ചിന്തിക്കുമ്പോൾ, അത് നമുക്കും നമ്മുടെ രക്ഷയ്ക്കും വേണ്ടി സ്‌നേഹത്തോടെ നീട്ടിപ്പിടിച്ച യേശുവിന്റെ ആണിപ്പാടേറ്റ കൈകളെക്കുറിച്ച് എന്നെ വളരെ ആഴത്തിൽ ഓർമ്മിപ്പിക്കുന്നു (യോഹന്നാൻ 20:24-27). എന്റെ വല്യപ്പച്ചന്റെ സ്റ്റാമ്പുകളും അവന്റെ ആർദ്രമായ വാക്കുകളും പോലെ, ദൈവം അവന്റെ സ്‌നേഹത്തിന്റെ ശാശ്വതമായ അടയാളമായി ക്ഷമിക്കുന്ന കരം നമ്മുടെ നേരെ നീട്ടിയിരിക്കുന്നു. അവന്റെ സ്‌നേഹത്തിനായി - മാറ്റമില്ലാത്ത സ്‌നേഹത്തിനായി - നമുക്ക് അവനോട് നന്ദി പറയാം. അവൻ നമ്മെ ഒരിക്കലും മറക്കുകയില്ല.
ദൈവത്തിൽ ആശ്രയിക്കുക
എനിക്ക് രണ്ട് മരുന്നുകൾ അടിയന്തിരമായി ആവശ്യമായിരുന്നു. ഒന്ന് എന്റെ അമ്മയുടെ അലർജിക്കും മറ്റൊന്ന് എന്റെ മരുമകളുടെ എക്‌സിമയ്ക്കും വേണ്ടിയായിരുന്നു. അവരുടെ അസ്വസ്ഥത കൂടുതൽ വഷളായിക്കൊണ്ടിരുന്നു, പക്ഷേ മരുന്നുകൾ ഫാർമസികളിൽ ലഭ്യമല്ല. നിരാശനും നിസ്സഹായനുമായ ഞാൻ ആവർത്തിച്ച് പ്രാർത്ഥിച്ചു, കർത്താവേ, അവരെ സഹായിക്കേണമേ.
ആഴ്ചകൾക്ക് ശേഷം, അവരുടെ അവസ്ഥകൾ എനിക്കു കൈകാര്യം ചെയ്യാവുന്ന നിലയിലെത്തി. ദൈവം ഇങ്ങനെ പറയുന്നതായി തോന്നി: ''രോഗശാന്തിക്കായി ഞാൻ മരുന്നുകൾ ഉപയോഗിക്കുന്ന സമയമാണിത്. എന്നാൽ മരുന്നുകൾ അന്തിമ വാക്ക് അല്ല; ഞാനാണ് അന്തിമ വാക്ക്. നിന്റെ വിശ്വാസം അവയിൽ അർപ്പിക്കരുത്, പകരം എന്നിലർപ്പിക്കുക.''
സങ്കീർത്തനം 20-ൽ ദാവീദ് രാജാവ് ദൈവത്തിന്റെ വിശ്വസ്തതയിൽ ആശ്വസിച്ചു. യിസ്രായേല്യർക്ക് ശക്തമായ ഒരു സൈന്യം ഉണ്ടായിരുന്നു, എന്നാൽ അവരുടെ ഏറ്റവും വലിയ ശക്തി “കർത്താവിന്റെ നാമത്തിൽ” നിന്നാണെന്ന് അവർക്ക് അറിയാമായിരുന്നു (വാ. 7). അവർ ദൈവനാമത്തിൽ-അവൻ ആരാണെന്നതിലും അവന്റെ മാറ്റമില്ലാത്ത സ്വഭാവത്തിലും പരാജയപ്പെടാത്ത വാഗ്ദാനങ്ങളിലും - ആശ്രയിച്ചു. എല്ലാ സാഹചര്യങ്ങളിലും പരമാധികാരിയും ശക്തനുമായവൻ അവരുടെ പ്രാർത്ഥന കേൾക്കുകയും ശത്രുക്കളിൽ നിന്ന് അവരെ വിടുവിക്കുകയും ചെയ്യുമെന്ന സത്യം അവർ മുറുകെപ്പിടിച്ചു (വാ. 6).
നമ്മെ സഹായിക്കാൻ ദൈവം ഈ ലോകത്തിലെ വിഭവങ്ങൾ ഉപയോഗിക്കുമെങ്കിലും, ആത്യന്തികമായി, നമ്മുടെ പ്രശ്‌നങ്ങൾക്കെതിരായ വിജയം അവനിൽ നിന്നാണ് വരുന്നത്. അവൻ നമുക്ക് ഒരു പരിഹാരമോ സഹിച്ചുനിൽക്കാനുള്ള കൃപയോ നൽകിയാലും, താൻ ആരാണെന്ന് അവൻ പറയുന്നാേ അതെല്ലാം അവൻ നമുക്ക് ആയിരിക്കുമെന്ന് നമുക്ക് വിശ്വസിക്കാം. നമ്മുടെ പ്രശ്‌നങ്ങളിൽ നാം തളർന്നുപോകേണ്ടതില്ല, പകരം അവന്റെ പ്രത്യാശയോടും സമാധാനത്തോടും കൂടി നമുക്ക് അവയെ നേരിടാൻ കഴിയും.
ദൈവത്തിന്റെ ചിറകിൻ കീഴിൽ
ഞങ്ങളുടെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിനടുത്തുള്ള കുളത്തിൽ വാത്തകളുടെ നിരവധി കുടുംബങ്ങളുണ്ട്; അവയിൽ കുഞ്ഞുങ്ങളുമുണ്ട്. ചെറിയ കുഞ്ഞുങ്ങൾ വളരെ മൃദുലവും മനോഹരവുമാണ്; ഞാൻ നടക്കാൻ പോകുമ്പോഴോ കുളത്തിന് ചുറ്റും ഓടുമ്പോഴോ അവയെ കാണാതിരിക്കാൻ പ്രയാസമാണ്. പക്ഷേ, നേത്ര സമ്പർക്കം ഒഴിവാക്കാനും അവയ്ക്ക് വിശാലമായ ഇടം നൽകാനും ഞാൻ പഠിച്ചു-അല്ലെങ്കിൽ, വാത്തയുടെ ഒരു സംരക്ഷകനായ രക്ഷിതാവ് ഭീഷണി സംശയിച്ച് എന്നെ പിന്തുടരാൻ സാധ്യതയുണ്ട്!
തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ഒരു പക്ഷിയുടെ ചിത്രം, തന്റെ മക്കളോടുള്ള ദൈവത്തിന്റെ ആർദ്രവും സംരക്ഷണാത്മകവുമായ സ്‌നേഹത്തെ വിവരിക്കാൻ തിരുവെഴുത്തുകൾ ഉപയോഗിക്കുന്ന ഒന്നാണ് (സങ്കീർത്തനം 91:4). 61-ാം സങ്കീർത്തനത്തിൽ, ഈ വിധത്തിൽ ദൈവത്തിന്റെ കരുതൽ അനുഭവിക്കാൻ ദാവീദ് പാടുപെടുന്നതായി തോന്നുന്നു. അവൻ ദൈവത്തെ തന്റെ “സങ്കേതമായി, ഉറപ്പുള്ള ഗോപുരമായി” അനുഭവിച്ചറിഞ്ഞു (വാ. 3), എന്നാൽ ഇപ്പോൾ അവൻ “ഭൂമിയുടെ അറ്റത്തു നിന്ന്” “എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നയിക്കേണമേ” (വാ. 2) എന്നു നിലവിളിക്കുന്നു. ഒരിക്കൽ കൂടി “[ദൈവത്തിന്റെ] ചിറകുകളുടെ അഭയകേന്ദ്രത്തിൽ ശരണം പ്രാപിക്കാൻ” അവൻ ആഗ്രഹിച്ചു (വാ. 4).
തന്റെ വേദനയും സൗഖ്യത്തിനായുള്ള വാഞ്ഛയും ദൈവസന്നിധിയിൽ എത്തിച്ചുകൊണ്ട് ദാവീദ്, ദൈവം തന്റെ വാക്കുകൾ കേട്ടു എന്നറിയുന്നതിൽ ആശ്വസിച്ചു (വാ. 5). ദൈവത്തിന്റെ വിശ്വസ്തത നിമിത്തം, താൻ '[അവന്റെ] തിരുനാമത്തെ എന്നേക്കും കീർത്തിക്കും'' എന്ന് അവനറിയാമായിരുന്നു (വാ. 8).
സങ്കീർത്തനക്കാരനെപ്പോലെ, ദൈവസ്‌നേഹത്തിൽ നിന്ന് അകന്നുപോകുന്നുവെന്ന് തോന്നുമ്പോൾ, നമ്മുടെ വേദനയിലും അവൻ നമ്മോടൊപ്പമുണ്ടെന്ന് ഉറപ്പുനൽകാൻ നമുക്ക് അവന്റെ കരങ്ങളിലേക്ക് ഓടിച്ചെല്ലാൻ കഴിയും, ഒരു അമ്മപ്പക്ഷി തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ തീവ്രമായി നമ്മെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവം നമ്മോടൊപ്പമുണ്ട്.