നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കാരൻ ഹുഹാങ്

ദൈവം നമ്മുടെ വേദന വീണ്ടെടുക്കുന്നു

ഒരു സ്‌നേഹിതൻ, തന്റെ ഡെന്റൽ ഉപകരണങ്ങൾ കാറിൽ കയറ്റുന്നത് ഒലിവ് നോക്കിനിന്നു. ഒരു സഹ ദന്തഡോക്ടറായ അയാൾ, അവളുടെ പുതിയ ഡെന്റൽ ഉപകരണങ്ങൾ വാങ്ങുകയായിരുന്നു. സ്വന്തമായി പ്രാക്ടീസ് വർഷങ്ങളായി ഒലിവിന്റെ സ്വപ്‌നമായിരുന്നു, എന്നാൽ അവളുടെ മകൻ കെയ്ൽ സെറിബ്രൽ പാൾസി ബാധിച്ച് ജനിച്ചപ്പോൾ, അവനെ പരിപാലിക്കാൻ ജോലി നിർത്തണമെന്ന് അവൾ മനസ്സിലാക്കി.

“എനിക്ക് ഒരു ദശലക്ഷം ജീവിതകാലം ഉണ്ടായിരുന്നെങ്കിൽപ്പോലും, ഞാൻ അതേ തിരഞ്ഞെടുപ്പ് നടത്തുമായിരുന്നു,’’ എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു. “എന്നാൽ ദന്തചികിത്സ ഉപേക്ഷിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. അത് ഒരു സ്വപ്‌നത്തിന്റെ മരണമായിരുന്നു.’’

പലപ്പോഴും നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത ബുദ്ധിമുട്ടുകളിലൂടെ നാം കടന്നുപോകുന്നു. ഒലിവിനെ സംബന്ധിച്ചിടത്തോളം, അതു തന്റെ കുട്ടിയുടെ അപ്രതീക്ഷിതമായ രോഗാവസ്ഥയുടെയും സ്വന്തം അഭിലാഷങ്ങൾ ഉപേക്ഷിച്ചതിന്റെയും ഹൃദയവേദനയായിരുന്നു. നൊവൊമിയെ സംബന്ധിച്ചിടത്തോളം, അതു തന്റെ മുഴുവൻ കുടുംബത്തെയും നഷ്ടപ്പെട്ടതിന്റെ ഹൃദയവേദനയായിരുന്നു. രൂത്ത് 1:210 ൽ അവൾ വിലപിച്ചു, “സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു.’’

എന്നാൽ നൊവൊമിയുടെ കഥയിൽ അവൾക്ക് കാണാൻ കഴിയുന്നതിലും കൂടുതൽ ഉണ്ടായിരുന്നു. ദൈവം അവളെ കൈവിട്ടില്ല; അവൻ അവൾക്ക് ഓബേദ് എന്ന ഒരു കൊച്ചുമകനെ നൽകി അവളെ യഥാസ്ഥാനപ്പെടുത്തി (രൂത്ത് 4:17). ഓബേദ് നൊവൊമിയുടെ ഭർത്താവിന്റെയും മകന്റെയും പേര് വഹിക്കുക മാത്രമല്ല, അവനിലൂടെ അവൾ യേശുവിന്റെ തന്നെ ഒരു പൂർവ്വികന്റെ (ബോവസ്) ബന്ധുവാകയും ചെയ്യും (മത്തായി 1:5, 16).

ദൈവം നൊവൊമിയുടെ വേദന വീണ്ടെടുത്തു. ന്യൂറോളജിക്കൽ അവസ്ഥകളുള്ള കുട്ടികൾക്കായി ഒരു ശുശ്രൂഷ ആരംഭിക്കാൻ അവളെ സഹായിച്ചുകൊണ്ട് ഒലിവിന്റെ വേദനയും അവിടുന്നു വീണ്ടെടുത്തു. ഹൃദയവേദനയുടെ കാലങ്ങൾ നാം അനുഭവിച്ചേക്കാം, എന്നാൽ നാം ദൈവത്തെ അനുസരിക്കുകയും അനുഗമിക്കുകയും ചെയ്യുമ്പോൾ, അവിടുത്തേക്കു നമ്മുടെ വേദന വീണ്ടെടുക്കാൻ കഴിയുമെന്ന് നമുക്കു വിശ്വസിക്കാൻ കഴിയും. അവന്റെ സ്‌നേഹത്തിലും ജ്ഞാനത്തിലും, അതിൽ നിന്ന് നന്മ പുറപ്പെടുവിക്കാൻ അവനു കഴിയും.

സുവിശേഷത്തിനുവേണ്ടി

1916 ൽ, അമേരിക്കയിലെ മെഡിക്കൽ സ്‌കൂളിൽ നിന്ന് ബിരുദം നേടിയശേഷം ആ വർഷത്തിന്റെ അവസാനം, നെൽസണും വിവാഹതരായിട്ട് ആറുമാസം മാത്രം കഴിഞ്ഞ വധുവും ചൈനയിൽ എത്തി. ഇരുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം ഒരു ചൈനീസ് ഹോസ്പിറ്റലിൽ സർജനായി - 20 ലക്ഷം ചൈനക്കാർ താമസിക്കുന്ന പ്രദേശത്തെ ഏക ആശുപത്രിയായിരുന്നു അത്. നെൽസൺ തന്റെ കുടുംബത്തോടൊപ്പം ഇരുപത്തിനാല് വർഷം ആ പ്രദേശത്ത് താമസിച്ചു, ആശുപത്രി നടത്തുകയും ശസ്ത്രക്രിയകൾ നടത്തുകയും ആയിരക്കണക്കിന് ആളുകളുമായി സുവിശേഷം പങ്കുവെക്കുകയും ചെയ്തു. വിദേശികളെ അവിശ്വസിക്കുന്നവർ ഒരിക്കൽ “വിദേശി പിശാച് ”എന്ന് വിളിച്ചിരുന്ന നെൽസൺ ബെൽ പിന്നീട് “ചൈനീസ് ജനതയെ സ്‌നേഹിക്കുന്ന ബെൽ” എന്നറിയപ്പെട്ടു. അദ്ദേഹത്തിന്റെ മകൾ രൂത്ത് പിന്നീട് സുവിശേഷകനായ ബില്ലി ഗ്രഹാമിനെ വിവാഹം കഴിച്ചു.

നെൽസൺ ഒരു മികച്ച ശസ്ത്രക്രിയാ വിദഗ്ദ്ധനും ബൈബിൾ അദ്ധ്യാപകനുമായിരുന്നുവെങ്കിലും, അനേകരെ യേശുവിലേക്ക് ആകർഷിച്ചത് അദ്ദേഹത്തിന്റെ കഴിവുകളല്ല, അദ്ദേഹത്തിന്റെ സ്വഭാവവും സുവിശേഷത്തിനനുസരിച്ച ജീവിച്ച രീതിയുമായിരുന്നു. ക്രേത്തയിലെ സഭയെ പരിപാലിക്കുന്ന യുവ വിജാതീയ നേതാവായിരുന്ന തീത്തൊസിനുള്ള പൗലൊസിന്റെ കത്തിൽ, ക്രിസ്തുവിനെപ്പോലെ ജീവിക്കുന്നത് നിർണ്ണായകമാണെന്ന് അപ്പൊസ്തലൻ പറഞ്ഞു, കാരണം അത് സുവിശേഷത്തെ ആകർഷകമാക്കും (തീത്തൊസ് 2:910). എങ്കിലും നാം ഇത് സ്വന്തം ശക്തിയിലല്ല ചെയ്യുന്നത്. നമ്മുടെ വിശ്വാസത്തിന്റെ സത്യങ്ങളെ പ്രതിഫലിപ്പിക്കുന്ന (വാ. 1) നിലയിൽ “സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ” (വാ. 12) ജീവിക്കാൻ ദൈവകൃപ നമ്മെ സഹായിക്കുന്നു.

നമുക്കു ചുറ്റുമുള്ള പലർക്കും ഇപ്പോഴും ക്രിസ്തുവിന്റെ സുവിശേഷം അറിയില്ല, പക്ഷേ അവർക്ക് നമ്മെ അറിയാം. അവന്റെ സന്ദേശം ആകർഷകമായ രീതിയിൽ പ്രതിഫലിപ്പിക്കാനും വെളിപ്പെടുത്താനും അവൻ നമ്മെ സഹായിക്കട്ടെ.

നീ ഇപ്പോഴും എന്നെ സ്‌നേഹിക്കുമോ?

പത്തുവയസ്സുള്ള ലിൻ-ലിൻ ഒടുവിൽ ദത്തെടുക്കപ്പെട്ടു, പക്ഷേ അവൾ ഭയചകിതയായിരുന്നു. അവൾ വളർന്ന അനാഥാലയത്തിൽ, ചെറിയ തെറ്റിന് അവൾ ശിക്ഷിക്കപ്പെട്ടു. എന്റെ സുഹൃത്തായിരുന്ന അവളുടെ വളർത്തമ്മയോട് ലിൻ-ലിൻ ചോദിച്ചു: “അമ്മേ, നിങ്ങളെന്നെ സ്‌നേഹിക്കുന്നോ?” സ്‌നേഹിക്കുന്നു എന്ന് എന്റെ സുഹൃത്ത് മറുപടി നൽകിയപ്പോൾ, ലിൻലിൻ ചോദിച്ചു, “ഞാൻ ഒരു തെറ്റ് ചെയ്താൽ, നിങ്ങൾ അപ്പോഴും എന്നെ സ്‌നേഹിക്കുമോ?”

പറയാതെയാണെങ്കിലും, ദൈവത്തെ നിരാശപ്പെടുത്തിയെന്ന് തോന്നുമ്പോൾ നമ്മിൽ ചിലർ ഇതേ ചോദ്യം ചോദിച്ചേക്കാം: “നീ എന്നെ ഇനിയും സ്‌നേഹിക്കുമോ?” നാം ഈ ലോകത്തിൽ ജീവിക്കുന്നിടത്തോളം കാലം നാം പരാജയപ്പെടുകയും ചിലപ്പോൾ പാപം ചെയ്യുകയും ചെയ്യുമെന്ന് നമുക്കറിയാം. എന്റെ തെറ്റുകൾ എന്നോടുള്ള ദൈവത്തിന്റെ സ്‌നേഹത്തെ ബാധിക്കുമോ? എന്നു നാം ആശ്ചര്യപ്പെടുന്നു. 

ദൈവസ്‌നേഹത്തെക്കുറിച്ച് യോഹന്നാൻ 3:16 നമുക്ക് ഉറപ്പുനൽകുന്നു. അവൻ തന്റെ പുത്രനായ യേശുവിനെ നമുക്കുവേണ്ടി മരിക്കാൻ നൽകി, അങ്ങനെ നാം അവനിൽ വിശ്വസിക്കുന്നുവെങ്കിൽ നമുക്ക് നിത്യജീവൻ ലഭിക്കും. എന്നാൽ അവനിൽ വിശ്വാസം അർപ്പിച്ചതിനു ശേഷവും നാം അവനെ പരാജയപ്പെടുത്തിയാലോ? അപ്പോഴാണ് നാം പാപികളായിരിക്കുമ്പോൾ തന്നേ “ക്രിസ്തു നമുക്കുവേണ്ടി മരിച്ചു” എന്നു നാം ഓർക്കേണ്ടത് (റോമർ 5:8). നമ്മുടെ ഏറ്റവും മോശമായ അവസ്ഥയിൽ അവനു നമ്മെ സ്‌നേഹിക്കാൻ കഴിയുമെങ്കിൽ, ഇന്ന് നാം അവന്റെ മക്കളായിരിക്കുമ്പോൾ അവന്റെ സ്‌നേഹത്തെ എങ്ങനെ സംശയിക്കും?

നാം പാപം ചെയ്യുമ്പോൾ, നമ്മുടെ പിതാവ് നമ്മെ സ്‌നേഹപൂർവം തിരുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അത് നിരസിക്കലല്ല (8:1); അതാണ് സ്‌നേഹം (എബ്രായർ 12:6). നമ്മോടുള്ള അവന്റെ സ്‌നേഹം സ്ഥിരവും ശാശ്വതവുമാണെന്ന അനുഗൃഹീതമായ ഉറപ്പിൽ വിശ്രമിച്ചുകൊണ്ട് നമുക്ക് ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായി ജീവിക്കാം.

അവന്റെ നാമത്തിൽ ആശ്രയിക്കുക

ചെറിയ കുട്ടിയായിരുന്നപ്പോൾ സ്കൂളിൽ പോകുവാൻ എനിക്ക് ഭയമുണ്ടായിരുന്നു. ചില പെൺകുട്ടികൾ എന്നെ കോമാളിവേഷം കെട്ടിച്ച് അപഹസിക്കുമായിരുന്നു. അതുകൊണ്ട് ഒഴിവുസമയത്തെല്ലാം ഞാൻ ലൈബ്രറിയിൽ അഭയം തേടി ക്രിസ്തീയ കഥകളുടെ പുസ്തകങ്ങൾ വായിച്ചു. യേശു എന്ന പേര് ആദ്യമായി വായിച്ചത് ഞാൻ ഓർക്കുന്നുണ്ട്. എന്നെ സ്നേഹിക്കുന്ന ഒരാളുടെ പേരാണിത് എന്ന് എനിക്ക് എങ്ങനെയോ മനസ്സിലായിരുന്നു. പിന്നീടുള്ള മാസങ്ങളിൽ, ഉപദ്രവം പേടിച്ച് ഞാൻ സ്കൂളിൽ എത്തുമ്പോഴൊക്കെ "യേശുവേ, എന്നെ സംരക്ഷിക്കണമേ" എന്ന് ഞാൻ പ്രാർത്ഥിച്ചു. അവൻ എന്നെ കാക്കുന്നുണ്ട് എന്ന ചിന്ത എനിക്ക് ധൈര്യവും ശാന്തിയും നല്കി. പതിയെപ്പതിയെ, എന്നെ ഉപദ്രവിക്കുന്നതിൽ മനം മടുത്ത് ആ കുട്ടികളത് നിർത്തി.

വർഷങ്ങൾ നിരവധി കടന്നു പോയി, അവന്റെ നാമത്തിലുള്ള ആശ്രയം ഇന്നും എന്നെ പ്രയാസങ്ങളിൽ സഹായിക്കുന്നു. അവന്റെ നാമത്തിൽ ആശ്രയിക്കുക എന്നത് അവൻ തന്റെ സ്വഭാവത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് വിശ്വസിക്കുന്നതും അവനിൽ വിശ്രമം കണ്ടെത്തുന്നതുമാണ്.

ദൈവത്തിന്റെ നാമത്തിൽ ആശ്രയിക്കുന്നതിലെ സുരക്ഷിതത്വം ദാവീദിന് അറിയാമായിരുന്നു. സങ്കീർത്തനം 9 എഴുതിയപ്പോൾ നീതിമാനും വിശ്വസ്തനും ആയ ദൈവം സർവ്വാധികാരിയാണെന്ന യാഥാർത്ഥ്യം ദാവീദ് ഗ്രഹിച്ചിരുന്നു(വാ. 7, 8, 10, 16). ശത്രുക്കളോട് യുദ്ധത്തിന് പോയപ്പോഴൊക്കെ ദാവീദ് ഈ ദൈവത്തിന്റെ നാമത്തിലാണ് ആശ്രയിച്ചത്; തന്റെ യുദ്ധ മികവിലും ആയുധങ്ങളിലുമല്ല. "പീഢിതന് അഭയസ്ഥാന" (വാ. 9) മായ ദൈവം അദ്ദേഹത്തിന്റെയും ആത്യന്തിക ശരണമായിരുന്നു.

ഒരു ചെറിയ പെൺകുട്ടിയായിരുന്ന ഞാൻ അവന്റെ നാമം വിളിച്ചപേക്ഷിക്കുകയും സംരക്ഷണം അനുഭവിക്കുകയും ചെയ്തു. യേശു എന്ന, നമ്മെ സ്നേഹിക്കുന്നവന്റെ ,നാമത്തിൽ എപ്പോഴും ആശ്രയിക്കാൻ നമുക്ക് കഴിയട്ടെ.

നിങ്ങൾക്കു സഹായം ആവശ്യമുള്ളപ്പോൾ

അതൊരു തിങ്കളാഴ്ച രാവിലെ ആയിരുന്നു, എങ്കിലും എന്റെ സുഹൃത്ത് ദീപക് ഓഫീസിൽ ഉണ്ടായിരുന്നില്ല. അവൻ വീട്ടിൽ കുളിമുറി വൃത്തിയാക്കുകയായിരുന്നു. ഒരു മാസമായി തൊഴിൽ രഹിതനായിട്ട്, അവൻ ചിന്തിച്ചു, ഒരു ജോലിയുടെ സാധ്യതയും കാണുന്നില്ല. കോവിഡ് 19 മഹാമാരി കാരണം അവന്റെ സ്ഥാപനം അടച്ചുപൂട്ടി, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ദീപക്കിൽ ഭയം നിറച്ചു. എനിക്ക് എന്റെ കുടുംബത്തെ പോറ്റണം, അവൻ വിചാരിച്ചു. സഹായത്തിനായി എനിക്ക് എവിടെ പോകാനാകും?

സങ്കീർത്തനം 121:1 ൽ, യെരൂശലേമിലേക്കുള്ള തീർഥാടകർ സഹായം എവിടെ കണ്ടെത്താം എന്നതിനെക്കുറിച്ച് സമാനമായ ഒരു ചോദ്യം ചോദിച്ചു. സിയോൻ പർവതത്തിലെ വിശുദ്ധ നഗരത്തിലേക്കുള്ള യാത്ര ദീർഘവും അപകടകരവുമായിരുന്നു, യാത്രക്കാർ കഠിനമായ കയറ്റം കയറണമായിരുന്നു. അവർ അഭിമുഖീകരിച്ച വെല്ലുവിളികൾ ഇന്നു ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ദുഷ്‌കരമായ യാത്രകൾ പോലെ തോന്നിയേക്കാം-രോഗം, ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ, വേർപാട്, ജോലിയിലെ സമ്മർദ്ദം അല്ലെങ്കിൽ ദീപക്കിന്റെ കാര്യത്തിലെന്നപോലെ സാമ്പത്തിക ബുദ്ധിമുട്ട്, തൊഴിലില്ലായ്മ തുടങ്ങിയ കഠിനമായ പാതകൾ.

എന്നാൽ ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുതന്നെ നമ്മെ സഹായിക്കുന്നു എന്ന സത്യത്തിൽ നമുക്ക് ധൈര്യം നേടാം (വാ. 2). അവൻ നമ്മുടെ ജീവിതത്തെ കാക്കുന്നു (വാ. 3, 5, 7-8). നമുക്ക് എന്താണ് വേണ്ടതെന്ന് അവനറിയാം. “കാക്കുക’’ എന്നതിനുള്ള ഷമാർ എന്ന എബ്രായ പദം അർത്ഥം “സംരക്ഷിക്കുക’’ എന്നാണ്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് നമ്മുടെ രക്ഷാധികാരിയാണ്. നാം അവന്റെ സംരക്ഷണത്തിലാണ്. “ദൈവം എന്നെയും എന്റെ കുടുംബത്തെയും പരിപാലിച്ചു,’’ ദീപക് അടുത്തിടെ പങ്കുവെച്ചു. “തക്കസമയത്ത്, അവൻ ഒരു അധ്യാപന ജോലി എനിക്കു നൽകി.’’

നമ്മുടെ യാത്രയുടെ ഓരോ ചുവടിലും ദൈവത്തെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ, അവന്റെ ജ്ഞാനത്തിന്റെയും സ്‌നേഹത്തിന്റെയും സംരക്ഷിത അതിരുകൾക്കുള്ളിലാണു നാം എന്നറിഞ്ഞുകൊണ്ട് നമുക്കു പ്രത്യാശയോടെ മുമ്പോട്ടു നോക്കാം.

ദൈവം നിങ്ങളെ കാണുന്നു

രണ്ട് കുഞ്ഞുങ്ങളെ തനിയെ വളർത്തേണ്ടിവന്ന, അമ്മയായ എന്റെ സുഹൃത്ത് അൽമക്ക് ഓരോ പ്രഭാതവും വേദന നിറഞ്ഞതാണ്. അവൾ പറയുന്നു: "എല്ലാം ശാന്തമാകുമ്പോൾ ആകുലത പൊങ്ങിവരും. വീട്ടിലെ ജോലിത്തിരക്കിനിടയിൽ സാമ്പത്തിക പ്രതിസന്ധികളും കുഞ്ഞുങ്ങളുടെ പഠനവും ആരോഗ്യപ്രശ്നങ്ങളും ഒക്കെ ചിന്തയിലേക്ക് വരും."

ഭർത്താവ് അവളെ ഉപേക്ഷിച്ചപ്പോൾ കുഞ്ഞുങ്ങളെ വളർത്താനുള്ള ഉത്തരവാദിത്വം അവൾ സ്വയം ഏറ്റെടുത്തു. അവൾ പറഞ്ഞു: "ഇത് വലിയ ശ്രമകരമാണ്. എന്നാൽ ദൈവം എന്നെയും കുടുംബത്തെയും കാണുന്നുണ്ട് എന്നെനിക്കറിയാം. രണ്ട് ജോലികൾ ചെയ്യുവാൻ അവിടുന്ന് ശക്തി നല്കുന്നു, ആവശ്യങ്ങൾ നിറവേറ്റിത്തരുന്നു, കുട്ടികൾക്ക് ഓരോ ദിവസവും അവിടുത്തെ പരിപാലനം അനുഭവിക്കാനാകുന്നു."

ദൈവം എന്നെ കാണുന്നു എന്നത് ഒരു മിസ്രയീമ്യ ദാസിയായിരുന്ന ഹാഗാറിന് വ്യക്തമായി മനസ്സിലായിട്ടുണ്ട്. അബ്രാമിൽ നിന്ന് ഗർഭം ധരിച്ചശേഷം അവൾ സാറായിയെ നിന്ദിച്ചു (ഉല്പത്തി 16:4), തത്ഫലമായി സാറായി അവളോട് കഠിനമായി പെരുമാറി, അവൾക്ക് മരുഭൂമിയിലേക്ക് ഓടിപ്പോകേണ്ടി വന്നു. ഹാഗാർ ഏകാന്തതയിലായി, അവൾക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനും മുമ്പിൽ ഭാവി ഇരുളടഞ്ഞതും പ്രത്യാശയില്ലാത്തതുമായി.

എന്നാൽ മരുഭൂമിയിൽ "യഹോവയുടെ ദൂതൻ " (വാ. 7) അവളെ കണ്ട് പറഞ്ഞു: "യഹോവ നിന്റെ സങ്കടം കേട്ടു" (വാ.11).  എന്താണ് ചെയ്യേണ്ടത് എന്നും ഭാവിയിൽ സംഭവിക്കുന്നത് എന്താണെന്നും ദൂതൻ അവളോട് പറഞ്ഞു. ഹാഗാറിൽ നിന്നാണ് ദൈവത്തിന്റെ ഒരു പേര് നമ്മൾ പഠിക്കുന്നത് - ഏൽ റോയി, "എന്നെ കാണുന്ന ദൈവം" (വാ.13).

ഹാഗാറിനെപ്പോലെ നിങ്ങളും ഒരു പ്രയാസമുള്ള യാത്രയിലാകാം - തകർച്ചയിലും ഏകാന്തതയിലും. എന്നാൽ ശൂന്യദേശത്തും ദൈവം നിങ്ങളെ കാണുന്നു എന്ന് ഓർക്കണം. അവങ്കലേക്ക് ചെല്ലുക; മുന്നോട്ട് നയിക്കാനായി അവനിൽ ആശ്രയിക്കുക.