ഒരു ലളിതമായ അഭ്യർത്ഥന
“കിടക്കാൻ പോകുന്നതിന് മുമ്പ് മുൻവശത്തെ മുറി ഒന്ന് വൃത്തിയാക്ക്,” ഞാൻ എന്റെ മകളോട് പറഞ്ഞു. ഉടനെ മറുപടി വന്നു, “എന്തുകൊണ്ടാണ് അവൾ അത് ചെയ്യാത്തത്?”
ഞങ്ങളുടെ പെൺകുട്ടികൾ ചെറുപ്പമായിരുന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ ഇത്തരം നേരിയ എതിർപ്പുകൾ പതിവായിരുന്നു. എന്റെ പ്രതികരണം എപ്പോഴും ഒന്നുതന്നെയായിരുന്നു: “അവരുടെ കാര്യം പറയേണ്ട; ഞാൻ നിന്നോടാണ് പറഞ്ഞത്.”
യോഹന്നാൻ 21-ൽ, ശിഷ്യന്മാരുടെ ഇടയിലും ഈ മാനുഷിക പ്രവണത ഉള്ളതായി നാം കാണുന്നു. മൂന്നു പ്രാവശ്യം യേശുവിനെ തള്ളിപ്പറഞ്ഞതിനു ശേഷം യേശു പത്രൊസിനെ യഥാസ്ഥാനപ്പെടുത്തി. (യോഹന്നാൻ 18:15-18, 25-27 കാണുക). എന്നിട്ട് യേശു പത്രൊസിനോടു പറയുന്നു, “എന്നെ അനുഗമിക്കുക!” (21:19)—ലളിതവും എന്നാൽ വേദനാജനകവുമായ ഒരു കൽപ്പന ആയിരുന്നു അത്. പത്രൊസ് മരണം വരെ തന്നെ അനുഗമിക്കുമെന്ന് യേശു വിശദീകരിച്ചു (വാ. 18-19).
യേശു പറഞ്ഞ കാര്യം ശരിയായിട്ട് മനസ്സിലാക്കുന്നതിന് മുമ്പുതന്നെ പത്രൊസ് ചോദിച്ചു, “ഇവന്നു എന്തു ഭവിക്കും?” (വാ. 21). യേശു മറുപടി പറഞ്ഞു, “ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക” (വാ. 22).
നാം പലപ്പോഴും പത്രൊസിനെപ്പോലെ പെരുമാറുന്നവരല്ലേ? മറ്റുള്ളവരുടെ ആത്മീയ ജീവിതത്തെക്കുറിച്ചാണ് നാം ഉത്ക്കണ്ഠപ്പെടുന്നത്, അല്ലാതെ ദൈവം നമ്മിലൂടെ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചല്ല. യോഹന്നാൻ 21-ൽ യേശു പത്രൊസിനെക്കുറിച്ച് പ്രവചിച്ച മരണം വളരെ അടുത്തെത്തിയപ്പോൾ, അവൻ ക്രിസ്തുവിന്റെ ലളിതമായ കൽപ്പനയെക്കുറിച്ച് വിശദീകരിച്ചു: “പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ” (1 പത്രൊസ് 1:14-15). നാമെല്ലാവരും ചുറ്റുമുള്ളവരിലല്ല, യേശുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് മതിയാകും. മാറ്റ് ലൂക്കാസ്
യേശുവിന്റെ ആത്യന്തിക വിജയം
രണ്ടാം ലോകമഹായുദ്ധസമയത്ത് യൂറോപ്പിലുടനീളമുള്ള ചില സൈനിക ക്യാമ്പുകളിൽ, ഗൃഹാതുരത്വമുള്ള പട്ടാളക്കാർക്കായി അസാധാരണമായ ഒരു സമ്മാനം എയർ-ഡ്രോപ്പ് ചെയ്യപ്പെട്ടു - നിവർന്നുനിൽക്കുന്ന പിയാനോകൾ. സാധാരണ അളവിലുള്ള ലോഹത്തിന്റെ പത്തുശതമാനം മാത്രം ഉൾക്കൊള്ളുന്ന തരത്തിൽ പ്രത്യേകം നിർമ്മിച്ച അവയ്ക്ക് പ്രത്യേക ജല പ്രതിരോധ പശയാണ് ഉപയോഗിച്ചിരുന്നത്. കീടങ്ങൾ ആക്രമിക്കാതിരിക്കാനുള്ള കൂടനാശിനി പ്രയോഗവും അതിൽ നടത്തിയിരുന്നു. ലഭിച്ചു. പിയാനോകൾ പരുക്കനും ലളിതവുമായിരുന്നു, എന്നാൽ സൈനികർക്ക് ഒരുമിച്ചുകൂടെ മണിക്കൂറുകളോളം സ്വദേശത്തെ പരിചിതമായ പാട്ടുകൾ പാടാനും അവരുടെ മനസ്സിലനെ ഉണർത്താനും തക്കവിധം പ്രയോജനകരമായിരുന്നു അത്.
പാട്ട് -പ്രത്യേകിച്ച് സ്തുതിഗീതങ്ങൾ-യേശുവിലുള്ള വിശ്വാസികൾക്ക് യുദ്ധത്തിലും സമാധാനം കണ്ടെത്താനുള്ള ഒരു മാർഗ്ഗമാണ്. യെഹോശാഫാത്ത് രാജാവ്, തനിക്കെതിരെ യുദ്ധത്തിനു വന്ന വലിയ സൈന്യത്തെ അഭിമുഖീകരിച്ചപ്പോൾ ഇത് സത്യമാണെന്ന് കണ്ടെത്തി (2 ദിനവൃത്താന്തം 20). ഭയചകിതനായ രാജാവ് സകല ജനത്തെയും പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി വിളിച്ചുകൂട്ടി (വാ. 3-4). മറുപടിയായി, ശത്രുവിനെ നേരിടാൻ പടയാളികളെ നയിക്കാൻ ദൈവം അവനോട് പറഞ്ഞു, “ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്കു ആവശ്യം ഇല്ല’’ (വാ. 17). യെഹോശാഫാത്ത് ദൈവത്തിൽ വിശ്വസിക്കുകയും വിശ്വാസത്തിൽ പ്രവർത്തിക്കുകയും ചെയ്തു. പടയാളികളുടെ മുമ്പിൽ പോകാനും അവർ കാണുമെന്ന് വിശ്വസിച്ച വിജയത്തിനായി ദൈവത്തെ സ്തുതിക്കാനും അദ്ദേഹം സംഗീതക്കാരെനിയമിച്ചു (വാ. 21). അവരുടെ സംഗീതം ആരംഭിച്ചപ്പോൾ, അവൻ അവരുടെ ശത്രുക്കളെ അത്ഭുതകരമായി പരാജയപ്പെടുത്തുകയും തന്റെ ജനത്തെ രക്ഷിക്കുകയും ചെയ്തു (വാ. 22).
വിജയം എല്ലായ്‌പ്പോഴും, നാം ആഗ്രഹിക്കുന്ന സമയത്തോ രീതിയിലോ അല്ല വരുന്നത്. എന്നാൽ നമുക്കായി ഇതിനകം നേടിയ പാപത്തിനും മരണത്തിനുമെതിരായ യേശുവിന്റെ ആത്യന്തിക വിജയം നമുക്ക് എപ്പോഴും പ്രഖ്യാപിക്കാം. ഒരു യുദ്ധമേഖലയുടെ മധ്യത്തിൽ പോലും ആരാധനാ മനോഭാവത്തിൽ വിശ്രമിക്കുന്നതു നമുക്ക് തിരഞ്ഞെടുക്കാം.
ജീവിതം കണ്ടെത്തു
യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. 1 യോഹന്നാൻ 5:1
ഒരു ക്രിസ്ത്യൻ കോളേജിൽ ചേരുന്നതും ബൈബിൾ പഠിക്കുന്നതും ബ്രെറ്റിന് സംബന്ധിച്ച് സ്വാഭാവിക നടപടിയായിരുന്നു. എല്ലാറ്റിനുമുപരി, യേശുവിനെ തന്റെ ജീവിതകാലം മുഴുവൻ അറിയുന്ന ആളുകൾ അവനു ചുറ്റും ഉണ്ടായിരുന്നു - വീട്ടിൽ, സ്‌കൂളിൽ, സഭയിൽ. അവന്റെ കോളേജ് പഠനം പോലും “ക്രിസ്തീയ ശുശ്രൂഷ”യിൽ ഒരു ജോലി പ്രതീക്ഷിച്ചുകൊണ്ടായിരുന്നു.
എന്നാൽ ഇരുപത്തിയൊന്നാം വയസ്സിൽ, നാട്ടിൻപുറത്തെ ഒരു പഴയ പള്ളിയിൽ ചെറിയ സഭയോടൊപ്പമിരുന്ന്, ഒരു പാസ്റ്റർ 1 യോഹന്നാനിൽനിന്നു പ്രസംഗിച്ചതു കേട്ടപ്പോൾ, ഞെട്ടിക്കുന്ന ഒരു കണ്ടെത്തൽ അവൻ നടത്തി. താൻ തന്റെ അറിവിലും മതത്തിന്റെ കെണിയിലും ആശ്രയിക്കുന്നവനാണെന്നും തനിക്ക് യഥാർത്ഥത്തിൽ യേശുവിലുള്ള രക്ഷ ലഭിച്ചിട്ടില്ലെന്നും അവൻ മനസ്സിലാക്കി. “നിനക്കെന്നെ അറിയില്ല!” എന്ന മൃദുവായ ഒരു സന്ദേശവുമായി ക്രിസ്തു അന്നു തന്റെ ഹൃദയത്തെ വലിഞ്ഞുമുറുക്കുന്നതായി അവനു തോന്നി.
അപ്പൊസ്തലനായ യോഹന്നാന്റെ സന്ദേശം വ്യക്തമാണ്: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു” (1 യോഹന്നാൻ 5:1). യോഹന്നാൻ പറയുന്നതുപോലെ നമുക്ക് “ലോകത്തെ ജയിക്കാൻ” കഴിയും (വാക്യം 4) - യേശുവിലുള്ള വിശ്വാസത്താൽ മാത്രം. അത് കേവലം അവനെക്കുറിച്ചുള്ള അറിവല്ല, മറിച്ച് ആഴമേറിയ, ആത്മാർത്ഥമായ വിശ്വാസം - അവൻ ക്രൂശിൽ നമുക്കുവേണ്ടി ചെയ്ത പ്രവൃത്തിയിലുള്ള നമ്മുടെ വിശ്വാസം. അന്ന് ബ്രെറ്റ് ക്രിസ്തുവിൽ മാത്രം വിശ്വാസം അർപ്പിച്ചു.
ഇന്ന്, യേശുവിനോടും അവന്റെ രക്ഷയോടുമുള്ള ബ്രെറ്റിന്റെ അഗാധമായ അഭിനിവേശം രഹസ്യമല്ല. ഓരോ തവണയും അദ്ദേഹം പ്രസംഗപീഠത്തിന് പിന്നിൽ നിൽക്കുമ്പോഴും ഒരു പാസ്റ്ററെന്ന നിലയിൽ - എന്റെ പാസ്റ്റർ - പ്രസംഗിക്കുമ്പോഴും അത് ഉച്ചത്തിലും വ്യക്തമായും വരുന്നു.
''ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ. പുത്രനുള്ളവന്നു ജീവൻ ഉണ്ടു'' (വാ. 11-12). യേശുവിൽ ജീവിതം കണ്ടെത്തിയ എല്ലാവർക്കും, ഇത് എത്ര ആശ്വാസപ്രദമായ ഓർമ്മപ്പെടുത്തലാണ്!