ഉത്കണ്ഠയുടെ പരിഹാരം

വായിക്കുക 1 : ഫിലിപ്പിയര്‍ 4:1 – 9

‘ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കുകയത്രേ വേണ്ടത്.’ – ഫിലിപ്പിയര്‍ 4:6

 

എന്‍റെ ഭര്‍ത്താവിന്‍റെ ജോലിയോട് അനുബന്ധിച്ച് സ്ഥലം മാറുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരായിരുന്നു. പക്ഷേ അറിയാത്ത കാര്യങ്ങളും വെല്ലുവിളികളും എന്നില്‍ ഉത്കണ്ഠ ഉളവാക്കി. സാധനങ്ങള്‍ അടുക്കി പായ്ക്ക് ചെയ്യുന്നതിനെപ്പറ്റിയുള്ള ചിന്തകള്‍, താമസിക്കാന്‍ ഒരു സ്ഥലം അന്വേഷിക്കുന്നത് കൂടാതെ എനിക്കും ഒരു പുതിയ ജോലി കണ്ടെത്തേണ്ടതുണ്ട്. പുതിയ നഗരത്തില്‍ പരിചിതമാകുന്നതും സ്വസ്ഥമാകുന്നതുമെല്ലാം അസ്വസ്ഥപ്പെടുത്തുന്നവയാണ്. ഞാന്‍ ചെയ്തു തീര്‍ക്കാനുള്ള ജോലികളുടെ പട്ടികയെക്കുറിച്ച് ആലോചിച്ചപ്പോള്‍, അപ്പൊസ്തലനായ പൗലൊസ് എഴുതിയ വാക്കുകള്‍ എന്‍റെ മനസ്സില്‍ പ്രതിധ്വനിച്ചു: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്, പ്രാര്‍ത്ഥിക്കുക” (ഫിലി. 4:6-7).

 

ഭാവിയെപ്പറ്റിയും വെല്ലുവിളികളെപ്പറ്റിയും ഉത്കണ്ഠപ്പെടാന്‍ ആര്‍ക്കെങ്കിലുംഅര്‍ഹതയുണ്ടായിരുന്നെങ്കില്‍ അത് പൗലൊസിനു മാത്രമാണ്. അവന്‍ കപ്പല്‍ച്ചേതത്തില്‍ പെട്ടു. അടികൊണ്ടു, ജയിലിലടയ്ക്കപ്പെട്ടു. ഫിലിപ്പ്യ സഭയ്ക്ക് എഴുതിയ ലേഖനത്തില്‍ അനിശ്ചിതാവസ്ഥ നേരിടുന്ന തന്‍റെ സ്നേഹിതരോട്, “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കുകയത്രേ വേണ്ടത്” (വാ.6) എന്നു പറഞ്ഞുകൊണ്ട് അവന്‍ അവരെ പ്രോത്സാഹിപ്പിച്ചു.

 

പൗലൊസിന്‍റെ വാക്കുകള്‍ എന്നെ ഉത്തേജിപ്പിക്കുന്നു. ജീവിതം അനിശ്ചിതത്വങ്ങള്‍ ഇല്ലാത്തതല്ല. അത് ബൃഹത്തായ ജീവിത മാറ്റങ്ങളുടെയോ കുടുംബ വിഷയങ്ങളുടെയോ ആരോഗ്യഭീതികളുടെയോ സാമ്പത്തിക പ്രതിസന്ധികളുടെയോ രൂപത്തിലാകാം. ഞാന്‍ പഠിച്ചു കൊണ്ടിരിക്കുന്നത് ദൈവം കരുതുന്നു എന്നതാണ്. അജ്ഞതയെപ്പറ്റിയുള്ള നമ്മുടെ ഭയത്തെ അത് അവന് ഏല്‍പ്പിച്ചുകൊണ്ട് വിട്ടുകളയാന്‍ അവന്‍ നമ്മെ ക്ഷണിക്കുന്നു. നാം അത് ചെയ്യുമ്പോള്‍ എല്ലാം അറിയുന്ന അവന്‍ “സകല ബുദ്ധിയേയും കവിയുന്ന തന്‍റെ സമാധാനം നമ്മുടെ ഹൃദയങ്ങളേയും നിനവുകളെയും ക്രിസ്തുയേശുവിങ്കല്‍ കാക്കും” എന്ന് വാഗ്ദത്തം ചെയ്യുന്നു (വാ. 7).

 

ദൈവത്തിന് എന്നോടുള്ള കരുതല്‍ എന്‍റെ മനസ്സിനെ ശാന്തമാക്കുന്നു.