“കിടക്കാൻ പോകുന്നതിന് മുമ്പ് മുൻവശത്തെ മുറി ഒന്ന് വൃത്തിയാക്ക്,” ഞാൻ എന്റെ മകളോട് പറഞ്ഞു. ഉടനെ മറുപടി വന്നു, “എന്തുകൊണ്ടാണ് അവൾ അത് ചെയ്യാത്തത്?”

ഞങ്ങളുടെ പെൺകുട്ടികൾ ചെറുപ്പമായിരുന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ ഇത്തരം നേരിയ എതിർപ്പുകൾ പതിവായിരുന്നു. എന്റെ പ്രതികരണം എപ്പോഴും ഒന്നുതന്നെയായിരുന്നു: “അവരുടെ കാര്യം പറയേണ്ട; ഞാൻ നിന്നോടാണ് പറഞ്ഞത്.”

യോഹന്നാൻ 21-ൽ, ശിഷ്യന്മാരുടെ ഇടയിലും ഈ മാനുഷിക പ്രവണത ഉള്ളതായി നാം കാണുന്നു. മൂന്നു പ്രാവശ്യം യേശുവിനെ തള്ളിപ്പറഞ്ഞതിനു ശേഷം യേശു പത്രൊസിനെ യഥാസ്ഥാനപ്പെടുത്തി. (യോഹന്നാൻ 18:15-18, 25-27 കാണുക). എന്നിട്ട് യേശു പത്രൊസിനോടു പറയുന്നു, “എന്നെ അനുഗമിക്കുക!” (21:19)—ലളിതവും എന്നാൽ വേദനാജനകവുമായ ഒരു കൽപ്പന ആയിരുന്നു അത്. പത്രൊസ് മരണം വരെ തന്നെ അനുഗമിക്കുമെന്ന് യേശു വിശദീകരിച്ചു (വാ. 18-19).

യേശു പറഞ്ഞ കാര്യം ശരിയായിട്ട് മനസ്സിലാക്കുന്നതിന് മുമ്പുതന്നെ പത്രൊസ് ചോദിച്ചു, “ഇവന്നു എന്തു ഭവിക്കും?” (വാ. 21). യേശു മറുപടി പറഞ്ഞു, “ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക” (വാ. 22).

നാം പലപ്പോഴും പത്രൊസിനെപ്പോലെ പെരുമാറുന്നവരല്ലേ? മറ്റുള്ളവരുടെ ആത്മീയ ജീവിതത്തെക്കുറിച്ചാണ് നാം ഉത്ക്കണ്ഠപ്പെടുന്നത്, അല്ലാതെ ദൈവം നമ്മിലൂടെ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചല്ല. യോഹന്നാൻ 21-ൽ യേശു പത്രൊസിനെക്കുറിച്ച് പ്രവചിച്ച മരണം വളരെ അടുത്തെത്തിയപ്പോൾ, അവൻ ക്രിസ്തുവിന്റെ ലളിതമായ കൽപ്പനയെക്കുറിച്ച് വിശദീകരിച്ചു: “പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ” (1 പത്രൊസ് 1:14-15). നാമെല്ലാവരും ചുറ്റുമുള്ളവരിലല്ല, യേശുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് മതിയാകും.

– മാറ്റ് ലൂക്കാസ്