Category  |  odb

കുടുംബകാര്യങ്ങൾ

എല്ലാവരോടും സമാധാനം ആചരിപ്പാൻ ... ഉത്സാഹിപ്പിൻ. [ എബ്രായർ 12:14 ]

കുടുംബകാര്യങ്ങൾ

ഞാനും എന്റെ സഹോദരിയും സഹോദരനും ഞങ്ങൾ പാർക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഞങ്ങളുടെ അങ്കിളിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കുന്നതിനായി യാത്രയായി, തൊണ്ണൂറു വയസ്സുള്ള ഞങ്ങളുടെ മുത്തശ്ശിയെ കാണാൻ ഇടയ്ക്കു ഞങ്ങൾ ഇറങ്ങി. മുത്തശ്ശി പക്ഷാഘാതം മൂലം തളർന്ന് കിടക്കയിലായിരുന്നു. സംസാരശേഷി നഷ്ടപ്പെട്ടു, വലതുകൈക്കു മാത്രമേ സ്വാധീനം ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ മുത്തശ്ശിയുടെ കട്ടിലിനു ചുറ്റും നിൽക്കുമ്പോൾ, അവൾ ആ വലതു കൈ നീട്ടി ഞങ്ങളുടെ ഓരോരുത്തരുടെയും കൈകൾ പിടിച്ചു, ഒന്നിന് മുകളിൽ മറ്റൊന്നായി ഞങ്ങളുടെ കൈകൾ അവളുടെ ഹൃദയത്തിന് മുകളിൽ വെച്ച് അവയെ തലോടി. വാക്കുകളില്ലാതെ ഈ ആംഗ്യത്തിലൂടെ, ഞങ്ങളുടെ തകർന്നതും അകന്നുപോയതുമായ സഹോദരബന്ധത്തെക്കുറിച്ച്—“കുടുംബകാര്യങ്ങൾ’’— എന്റെ മുത്തശ്ശി സംസാരിച്ചു.

ദൈവത്തിന്റെ കുടുംബമായ സഭയിലും, നമുക്കു കൂടുതൽ വേറിട്ടുപോകാൻ കഴിയും. നമ്മെ പരസ്പരം വേർപെടുത്താൻ കയ്പ്പിനെ നാം അനുവദിച്ചേക്കാം. ഏശാവിനെ അവന്റെ സഹോദരനിൽ നിന്ന് വേർപെടുത്തിയ കയ്പിനെക്കുറിച്ച് എബ്രായ ലേഖനകാരൻ പരാമർശിക്കുന്നു (എബ്രായർ 12:16). അതോടൊപ്പം ദൈവത്തിന്റെ കുടുംബത്തിൽ സഹോദരീസഹോദരന്മാർ എന്ന നിലയിൽ പരസ്പരം മുറുകെ പിടിക്കാൻ അവൻ നമ്മെ ആഹ്വാനം ചെയ്യുന്നു. “എല്ലാവരോടും സമാധാനം ആചരിപ്പാൻ ... ഉത്സാഹിപ്പിൻ” (വാക്യം 14). ഉത്സാഹിക്കുക എന്ന വാക്ക്, ദൈവകുടുംബത്തിലെ നമ്മുടെ സഹോദരീസഹോദരന്മാരുമായി സമാധാനം സ്ഥാപിക്കുന്നതിനുള്ള മനപ്പൂർവവും തീരുമാനത്തോടെയുമുള്ള പ്രവൃത്തിയെയാണ് സൂചിപ്പിക്കുന്നത്. അത്തരം എല്ലാ ശ്രമങ്ങളും ഓരോരുത്തനും - ഓരോ. ഒരുത്തൻ - ബാധകമാണ്.

കുടുംബകാര്യങ്ങൾ. നമ്മുടെ ഭൗമിക കുടുംബങ്ങളും വിശ്വാസികൾ ചേരുന്ന ദൈവകുടുംബവും. പരസ്പരം മുറുകെ പിടിക്കാൻ ആവശ്യമായ ശ്രമങ്ങൾ നാമെല്ലാവരും നടത്തേണ്ടതല്ലേ? എലീസ മോർഗൻ

ദൈവത്തിന്റെ കുടുംബത്തിൽ ‘’എല്ലാവരുമായും സമാധാനത്തിൽ
വസിക്കാൻ എല്ലാ ശ്രമവും’’ നടത്തുന്നതിന്റെ അർത്ഥം എന്താണ്? അനുരഞ്ജനത്തിനായി നിങ്ങൾ സമീപിക്കേണ്ട ഒരു പ്രത്യേക വ്യക്തിയുണ്ടോ?

പ്രിയ ദൈവമേ, എന്നെ അങ്ങയിലേക്ക് ആകർഷിച്ചതിന് നന്ദി.
അങ്ങയുടെ കുടുംബത്തിലെ എല്ലാവരുമായും സമാധാനത്തോടെ
ജീവിക്കാൻ എല്ലാ ശ്രമങ്ങളും നടത്താൻ എന്നെ സഹായിക്കണമോ.

സ്തുതിയുടെ താഴ്വര

നാലാം ദിവസം അവർ ബെരാഖാതാഴ്വരയിൽ ഒന്നിച്ചുകൂടി. [ 2 ദിനവൃത്താന്തം 20:26 ]

സ്തുതിയുടെ താഴ്വര

കവി വില്യം കൗപ്പർ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വിഷാദരോഗിയായാണ് ജീവിച്ചത്. ഒരിക്കൽ അദ്ദേഹം ആത്മഹത്യയ്ക്കു ശ്രമിച്ചതോടെ അദ്ദേഹത്തെ ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ അവിടെവെച്ച് ഒരു ക്രിസ്തീയ ഡോക്ടറുടെ പരിചരണത്തിലൂടെ കൗപ്പർ യേശുവിൽ ഊഷ്മളവും സുപ്രധാനവുമായ വിശ്വാസം കൈവരിച്ചു. താമസിയാതെ, കൗപ്പർ പാസ്റ്ററും ഗാനരചയിതാവുമായ ജോൺ ന്യൂട്ടനുമായി പരിചയപ്പെട്ടു. അവരുടെ സഭയ്ക്കുവേണ്ടി ഒരു ആരാധനാഗീതം എഴുതുന്നതിൽ സഹകരിക്കാൻ ന്യൂട്ടൺ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. കൗപ്പർ എഴുതിയ സ്തുതിഗീതങ്ങളിൽ ഒന്നായിരുന്നു “ദൈവം നിഗൂഢമായ വഴിയിൽ നീങ്ങുന്നു’’ (God Moves in a Mysterious Way) എന്ന ഗാനം. തന്റെ തീവ്രാനുഭവത്തിൽ നിന്ന് ഉരുത്തിരിഞ്ഞ വാക്കുകൾ ആയിരുന്നു അവ: “ഭയചകിതരായ വിശുദ്ധന്മാരേ, ധൈര്യം ഏറ്റെടുക്കൂ; നിങ്ങൾ വളരെയധികം ഭയപ്പെടുന്ന മേഘങ്ങൾ കരുണയാൽ വിജൃംഭിതമാണ്, അവ നിങ്ങളുടെ ശരിസ്സിൽ അനുഗ്രഹമാരി ചൊരിയും.’’

കൗപ്പറിനെപ്പോലെ, യെഹൂദയിലെ ജനങ്ങളും ദൈവത്തിന്റെ ദയ അപ്രതീക്ഷിതമായി അനുഭവിച്ചു. ശത്രുക്കളുടെ സഖ്യസൈന്യം അവരുടെ രാജ്യത്തെ ആക്രമിച്ചപ്പോൾ, യെഹോശാഫാത്ത് രാജാവ് ജനങ്ങളെ പ്രാർത്ഥനയ്ക്കായി വിളിച്ചുകൂട്ടി. യെഹൂദയുടെ സൈന്യം യുദ്ധത്തിനു പുറപ്പെട്ടപ്പോൾ, മുൻനിരയിലുള്ള ആളുകൾ ദൈവത്തെ സ്തുതിക്കാനാരംഭിച്ചു (2 ദിനവൃത്താന്തം 20:21). ആക്രമിക്കാനെത്തിയ സൈന്യങ്ങൾ പരസ്പരം ആക്രമിച്ചു, “ഒരുത്തനും ചാടിപ്പോയിരുന്നില്ല. ... കൊള്ള അധികമുണ്ടായിരുന്നതുകൊണ്ടു അവർ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു” (വാ. 24-25).

നാലാം ദിവസം, ദൈവജനത്തിനെതിരെ ശത്രുശക്തികൾ ഒരുമിച്ചു കൂടിവന്ന സ്ഥലം ബെരാഖാ താഴ്വര (വാക്യം 26) എന്ന് വിളിക്കപ്പെട്ടു—അതിനർത്ഥം “സ്തുതിയുടെ താഴ്വര” അല്ലെങ്കിൽ “അനുഗ്രഹത്തിന്റെ താഴ്വര” എന്നാണ്. എന്തൊരു മാറ്റമാണത്! നമ്മുടെ ഏറ്റവും ദുഷ്കരമായ താഴ്വരകളെപ്പോലും നാം അവനു നൽകുമ്പോൾ സ്തുതിയുടെ സ്ഥലങ്ങളാക്കി മാറ്റാൻ ദൈവത്തിന്റെ കരുണയ്ക്കു കഴിയും. ജെയിംസ് ബാങ്ക്സ്

നിങ്ങളുടെ ജീവിതത്തിലെ പ്രയാസങ്ങളിൽ നിന്ന് ദൈവം
നന്മ ഉളവാക്കുന്നത് നിങ്ങൾ എങ്ങനെയാണ് കണ്ടിട്ടുള്ളത്?
ഇന്ന് നിങ്ങൾക്ക് അവനോട് നന്ദി പറയാൻ എന്താണുള്ളത്?

സ്നേഹമുള്ള ദൈവമേ, നിന്റെ സ്നേഹത്തേക്കാൾ ആഴമുള്ള
ഒരു താഴ്വരയും ഇല്ല എന്നതിനാൽ ഞാൻ അങ്ങയെ സ്തുതിക്കുന്നു.

ദൈവത്തിന്റെ ആർദ്രസ്നേഹം

 

ഞാൻ അവർക്ക് ഒരു കൊച്ചുകുഞ്ഞിനെ കവിളിലേക്ക് ചേർക്കുന്നവനെപ്പോലെയായിരുന്നു. [ ഹോശേയ 11:4 ]

ദൈവത്തിന്റെ ആർദ്രസ്നേഹം

രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് പതിവ് വാക്സിനേഷൻ എടുക്കുമ്പോൾ അവന്റെ ഡാഡി അവനെ ആശ്വസിപ്പിക്കുന്നതിന്റെ 2017-ൽ ഇറങ്ങിയ വീഡിയോ, അന്താരാഷ്ട്ര ശ്രദ്ധ നേടി. തന്റെ കുഞ്ഞിനോടുള്ള പിതാവിന്റെ സ്നേഹം അനേകരുടെ ശ്രദ്ധ പിടിച്ചുപറ്റി. നഴ്സ് വാക്സിനേഷൻ നൽകിക്കഴിഞ്ഞപ്പോൾ, ഡാഡി മകനെ ആർദ്രമായി കവിളിനോട് ചേർത്തുപിടിച്ചു, നിമിഷങ്ങൾക്കകം കുട്ടി കരച്ചിൽ നിർത്തി. സ്നേഹനിധിയായ മാതാപിതാക്കളുടെ ആർദ്രമായ പരിചരണത്തേക്കാൾ കൂടുതൽ ആശ്വാസം നൽകുന്ന മറ്റൊന്നില്ല.

തിരുവെഴുത്തിൽ, സ്നേഹസമ്പന്നനായ ഒരു പിതാവ് എന്ന നിലയിൽ, തന്റെ മക്കളോടുള്ള ദൈവത്തിന്റെ അഗാധമായ സ്നേഹത്തെ വിളിച്ചോതുന്ന നിരവധി മനോഹരമായ വിവരണങ്ങൾ ഉണ്ട്. വിഭജിത രാജ്യത്തിന്റെ കാലത്ത് വടക്കെ രാജ്യത്ത് താമസിച്ചിരുന്ന യിസ്രായേല്യർക്ക് കൈമാറാനുള്ള സന്ദേശം പഴയനിയമ പ്രവാചകനായ ഹോശേയായ്ക്ക് നൽകപ്പെട്ടു. ദൈവവുമായുള്ള ബന്ധത്തിലേക്ക് മടങ്ങാൻ അവൻ അവരെ ആഹ്വാനം ചെയ്തു. ദൈവത്തെ സൗമ്യനായ പിതാവായി ചിത്രീകരിച്ചുകൊണ്ട് യിസ്രായേല്യരോടുള്ള ദൈവസ്നേഹത്തെ ഹോശേയാ ഓർമ്മിപ്പിച്ചു: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു” (ഹോശേയ 11:1) കൂടാതെ “ഞാൻ അവർക്ക് ഒരു കൊച്ചുകുഞ്ഞിനെ കവിളിലേക്ക് ചേർക്കുന്നവനെപ്പോലെയായിരുന്നു” (വാക്യം 4,).

ദൈവത്തിന്റെ സ്നേഹമസൃണമായ കരുതലിന്റെ അതേ ഉറപ്പുനൽകുന്ന വാഗ്ദത്തം നമ്മെ സംബന്ധിച്ചും സത്യമാണ്. അത്, അവന്റെ സ്നേഹം നിരസിച്ച ഒരു കാലഘട്ടത്തിനു ശേഷം നാം അവന്റെ ആർദ്രമായ കരുതൽ തേടുന്നതാകാം അല്ലെങ്കിൽ നമ്മുടെ ജീവിതത്തിലെ വേദനയും കഷ്ടപ്പാടുകളും കാരണം, അവൻ നമ്മെ അവന്റെ മക്കൾ എന്ന് വിളിക്കുകയോ (1 യോഹന്നാൻ 3:1) അവന്റെ ആശ്വാസകരമായ കരങ്ങൾ നമ്മെ സ്വീകരിക്കാൻ തുറന്നിരിക്കുകയോ ആകാം (2 കൊരിന്ത്യർ 1:3-4). ലിസ എം. സമ്ര

കരുതലുള്ള ഒരു പിതാവെന്ന നിലയിൽ ദൈവത്തിന്റെ സ്നേഹം നിങ്ങൾ എങ്ങനെയാണ് അനുഭവിച്ചത്? ഇന്ന് നിങ്ങൾക്ക് എന്ത് ആശങ്കകളാണ് 
അവന്റെ സന്നിധിയിലേക്ക് കൊണ്ടുചെല്ലാൻ കഴിയുന്നത്?

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങ് എന്നെ അങ്ങയുടെ പൈതൽ എന്ന് 
വിളിക്കുന്നതിനും ഞാൻ അങ്ങയുടെ അടുത്തേക്ക് ഓടിവരുമ്പോൾ
ആർദ്രമായ പരിചരണം നൽകുന്നതിനും നന്ദിപറയുന്നു.

തിരഞ്ഞെടുപ്പുകൾ പ്രാധാന്യമുള്ളതാണ്

ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ. [ സദൃശവാക്യങ്ങൾ 14:12 ]

തിരഞ്ഞെടുപ്പുകൾ പ്രാധാന്യമുള്ളതാണ്

പാസ്റ്റർ ഡാമിയന്റെ ദിനചര്യകളിൽ ഒന്ന്, രണ്ട് വ്യത്യസ്ത ജീവിത പാതകൾ തിരഞ്ഞെടുത്തവരും മരണത്തോട് അടുക്കുന്നവരുമായ രണ്ട് വ്യക്തികളെ ആശുപത്രിയിൽ സന്ദർശിക്കുന്നതായിരുന്നു. ഒരു ആശുപത്രിയിൽ അവളുടെ വീട്ടുകാർക്ക് പ്രിയപ്പെട്ടവളായ ഒരു സ്ത്രീയായിരുന്നു ഉണ്ടായിരുന്നത്. അവളുടെ നിസ്വാർത്ഥമായ പൊതുസേവനം അവളെ പലർക്കും പ്രിയങ്കരിയാക്കി. യേശുവിലുള്ള മറ്റു വിശ്വാസികൾ അവളെ സന്ദർശിക്കുമായിരുന്നു. ആരാധനയും പ്രാർത്ഥനയും പ്രത്യാശയും കൊണ്ടു മുറി നിറഞ്ഞു. മറ്റൊരു ആശുപത്രിയിൽ, പാസ്റ്റർ ഡാമിയന്റെ പള്ളിയിലെ അംഗത്തിന്റെ ബന്ധുവും മരണത്തോടടുക്കുകയായിരുന്നു. അയാളുടെ കഠിനമായ ഹൃദയം ജീവിതത്തെ കൂടുതൽ കഠിനമാക്കി. അയാളുടെ മോശം തീരുമാനങ്ങളുടെയും ദുഷ്പ്രവൃത്തികളുടെയും ഫലമായി അയാളുടെ കുടുംബം ശിഥിലമായി. രണ്ട് അന്തരീക്ഷത്തിലെ വ്യത്യാസങ്ങൾ ഓരോരുത്തരും എങ്ങനെ ജീവിച്ചു എന്നതിലെ വൈരുദ്ധ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.

ജീവിതത്തിൽ തങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് ചിന്തിക്കുന്നതിൽ പരാജയപ്പെടുന്നവർ പലപ്പോഴും അസുഖകരവും അഭികാമ്യമല്ലാത്തതുമായ ഏകാന്തമായ സ്ഥലങ്ങളിൽ ചെന്നെത്തും. സദൃശവാക്യങ്ങൾ 14:12 സൂചിപ്പിക്കുന്നത് “ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ’’ എന്നാണ്. നാം യുവാവോ വൃദ്ധനോ, രോഗിയോ ആരോഗ്യവാനോ, ധനികനോ ദരിദ്രനോ ആരായിരുന്നാലും നമ്മുടെ പാത പുനഃപരിശോധിക്കാൻ ഇനിയും വൈകിയിട്ടില്ല. ആ പാത നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്? അത് ദൈവത്തെ ബഹുമാനിക്കുന്നതാണോ? അത് മറ്റുള്ളവരെ സഹായിക്കുകയാണോ തടസ്സപ്പെടുത്തുകയാണോ ചെയ്യുന്നത്? യേശുവിൽ വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച് ഇത് ഏറ്റവും നല്ല പാതയാണോ? തിരഞ്ഞെടുപ്പുകൾ പ്രാധാന്യമുള്ളതാണ്. “എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും’’ (മത്തായി 11:28) എന്നരുളിച്ചെയ്ത ദൈവപുത്രനായ യേശുവിലൂടെ നാം സ്വർഗ്ഗത്തിലെ ദൈവത്തിങ്കലേക്കു തിരിയുമ്പോൾ മികച്ച തിരഞ്ഞെടുപ്പുകൾ നടത്താൻ അവൻ നമ്മെ സഹായിക്കും. ആർതർ ജാക്സൺ

നിങ്ങളുടെ ജീവിത പാതയെക്കുറിച്ച് പുനഃപരിശോധനയോ തിരുത്തലോ ആവശ്യമാണോ? തിരുത്തലുകൾ വരുത്താനുള്ള ദൈവത്തിന്റെ സഹായവും ധൈര്യവും ആവശ്യപ്പെടുന്നതിൽ നിന്ന് നിങ്ങളെ തടയുന്നതെന്താണ്?

പ്രിയ യേശുവേ, അങ്ങ് ജീവന്റെ ഉറവിടമാണ്. എന്റെ ജീവിതം
അങ്ങേയ്ക്ക് സമർപ്പിക്കാനും അങ്ങയെ ബഹുമാനിക്കുന്ന കാര്യങ്ങൾ
ചെയ്യാനും എനിക്ക് ധൈര്യവും ശക്തിയും നൽകണമേ.

ദൈവത്തിനുവേണ്ടി പോകാൻ തയ്യാറാകുക

നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാം വണ്ണം ... നടക്കക. [ എഫെസ്യർ 4:1 ]

ദൈവത്തിനുവേണ്ടി പോകാൻ തയ്യാറാകുക

ജോൺ ഗ്ലെൻ ബഹിരാകാശത്തേക്ക് പറക്കാൻ നടത്തിയ തയ്യാറെടുപ്പുകൾ വിവരിക്കുന്ന പുസ്തകമാണ് ഹിഡൻ ഫിഗേഴ്സ്. 1962-ൽ കംപ്യൂട്ടറുകൾ പുതിയ കണ്ടുപിടുത്തമായിരുന്നു, അവ തകരാറുകൾക്ക് വിധേയവുമായിരുന്നു. ഗ്ലെൻ അവയെ വിശ്വസിച്ചില്ല, വിക്ഷേപണത്തിനായി അവ നടത്തുന്ന കണക്കുകൂട്ടലുകളെക്കുറിച്ച് ഗ്ലെൻ ആശങ്കപ്പെട്ടു. പിന്നിലെ മുറിയിലുള്ള തലച്ചോറുള്ള ഒരു സ്ത്രീക്ക് നമ്പറുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം അവളെ വിശ്വസിച്ചു. “നമ്പറുകൾ നല്ലതാണെന്ന് അവൾ പറഞ്ഞാൽ ഞാൻ പോകാൻ തയ്യാറാണ്’’ എന്നു ഗ്ലെൻ പറഞ്ഞു. കാതറിൻ ജോൺസൺ അദ്ധ്യാപികയും മൂന്നു കുട്ടികളുടെ അമ്മയുമായിരുന്നു. അവൾ യേശുവിനെ സ്നേഹിക്കുകയും തന്റെ സഭയിൽ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. കൂർമ്മ ബുദ്ധി നൽകി ദൈവം കാതറിനെ അനുഗ്രഹിച്ചിരുന്നതിനാൽ, 1950-കളുടെ അവസാനത്തിൽ ബഹിരാകാശ പദ്ധതിയിൽ സഹായിക്കാൻ നാസ അവളെ സമീപിച്ചു. അക്കാലത്ത് നാസ വാടകയ്ക്കെടുത്ത “മനുഷ്യ കമ്പ്യൂട്ടറുകളിൽ’’ ഒരുവളായിരുന്നു കാതറിൻ. അവളെയാണ് ഗ്ലെൻ “തലച്ചോറുള്ള സ്ത്രീ’’ എന്നു വിളിച്ചത്.

മിടുക്കരായ ഗണിതശാസ്ത്രജ്ഞരാകാൻ നാം വിളിക്കപ്പെട്ടിട്ടില്ലായിരിക്കാം, എന്നാൽ ദൈവം നമ്മെ മറ്റു കാര്യങ്ങൾക്കായി വിളിക്കുന്നു: “എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു’’ (എഫെസ്യർ 4:7). നമുക്ക് ലഭിച്ച “വിളിക്ക് യോഗ്യമായി’’ നാം ജീവിക്കണം (വാ. 1). നമ്മൾ ഒരു ശരീരത്തിന്റെ ഭാഗമാണ്, അതിൽ “ഓരോ അവയവവും അതതിന്റെ പ്രവൃത്തി ചെയ്യുന്നു’’ (വാ. 16).

കാതറിൻ ജോൺസന്റെ കണക്കുകൂട്ടലുകൾ സഞ്ചാരപഥം സ്ഥിരീകരിച്ചു. ഭ്രമണപഥത്തിലേക്കുള്ള ഗ്ലെന്നിന്റെ വിക്ഷേപണം “ഒരു പോയിന്റിൽ കൃത്യതയോടെ അമ്പെയ്യുന്നതുപോലെ’’ ആയിരുന്നു. എന്നാൽ ഇത് കാതറിന്റെ വിളിയിൽ ഒന്നു മാത്രമായിരുന്നു. ഓർക്കുക, അമ്മയും അദ്ധ്യാപികയും സഭാ പ്രവർത്തകയും ആകാനും കൂടിയാണ് അവളെ വിളിച്ചത്. ചെറുതായാലും വലുതായാലും ദൈവം നമ്മെ എന്തിനായിട്ടാണ് വിളിച്ചിരിക്കുന്നതെന്ന് നമുക്ക് സ്വയം ചോദിക്കാം. നാം “പോകാൻ തയ്യാറാണോ?’’ അവൻ നൽകിയ കൃപവരങ്ങൾ നാം വിനിയോഗിക്കുകയും “[നമ്മുടെ] വിളിക്ക് യോഗ്യമായ ഒരു ജീവിതം’’ (വാ. 1) നയിക്കുകയും ചെയ്യുന്നുണ്ടോ? കെന്നത്ത് പീറ്റേഴ്സൺ

എന്തു ചെയ്യാനാണ് ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്?
അവൻ നിങ്ങൾക്ക് എന്തു കൃപാവരമാണ് നൽകിയിട്ടുള്ളത്?

പ്രിയ ദൈവമേ, അങ്ങ് എനിക്ക് നൽകിയതിനെ സ്വീകരിക്കുവാനും
അങ്ങയുടെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കുവാനും എന്നെ സഹായിക്കണമേ.