
ദൈവം നമ്മുടെ ആവശ്യങ്ങൾ അറിയുന്നു
മുന്നമേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ. [ മത്താ 6:33 ]
ദൈവം നമ്മുടെ ആവശ്യങ്ങൾ അറിയുന്നു
മനിലയിലെ ഒരു ജീപ്നി (ഫിലിപ്പീൻസിലെ ഒരു പൊതുഗതാഗത മാർഗ്ഗം) ഡ്രൈവറായ ലാൻഡോ, റോഡരികിലെ ഒരു കടയിൽ നിന്ന് കാപ്പി കുടിച്ചു. പ്രതിദിന സർവീസ് കോവിഡ്-19 നു ശേഷം സാധാരണ നിലയിൽ എത്തിയതേയുള്ളു. ഇന്നത്തെ കായിക മത്സരം കാരണം കൂടുതൽ യാത്രക്കാർ കാണും, അയാൾ ചിന്തിച്ചു. എനിക്ക് നഷ്ടപ്പെട്ട വരുമാനം തിരിച്ചുപിടിക്കണം. ഒടുവിൽ എനിക്ക് ഉൽക്കണ്ഠ ഇല്ലാതെ കഴിയാം. വാഹനം സ്റ്റാർട്ട് ആക്കാൻ തുടങ്ങിയപ്പോഴാണ് സമീപത്തുള്ള ഒരു ബെഞ്ചിൽ ഇരിക്കുന്ന റോണിയെ ലാൻഡോ കണ്ടത്. റോഡ് തൂപ്പുകാരനായ അയാൾ ആകെ അസ്വസ്ഥനായിരുന്നു. ആരോടെങ്കിലും സംസാരിക്കണം എന്ന് അയാളുടെ മുഖഭാവം തെളിയിച്ചു. ഓരോ മിനിറ്റും വിലപ്പെട്ടതാണ്, ലാൻഡോ ചിന്തിച്ചു. കൂടുതൽ യാത്രക്കാരെ കിട്ടിയാൽ കൂടുതൽ വരുമാനം കിട്ടും. എനിക്ക് താമസിക്കാൻ ആവില്ല. എന്നാൽ റോണിയുടെ അടുത്തേക്ക് പോകാൻ ദൈവം തന്നോട് പറയുന്നതായി അവനു മനസ്സിലായി, അവൻ അതു ചെയ്തു.
ആകുലപ്പെടാതിരിക്കുന്നത് എത്ര പ്രയാസകരമാണെന്ന് യേശുവിന് അറിയാമായിരുന്നു (മത്തായി 6:25-27). അതിനാൽ നമ്മുടെ സ്വർഗ്ഗീയ പിതാവ് നമുക്ക് എന്താണ് ആവശ്യം എന്ന് അറിയുന്നു എന്ന് അവൻ ഉറപ്പുനൽകി (വാ. 32). ഉൽക്കണ്ഠപ്പെടാതെ അവനിൽ ആശ്രയിക്കാനും നാം ചെയ്യാൻ അവൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിന് നമ്മെത്തന്നെ സമർപ്പിക്കുവാനും (വാ. 31-33) യേശു നമ്മെ ഓർപ്പിക്കുന്നു. നാം അവന്റെ ഉദ്ദേശ്യങ്ങളെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ “ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ഇങ്ങനെ ചമയിക്കുന്ന’’ നമ്മുടെ പിതാവ് തന്റെ ഹിതപ്രകാരം നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരും എന്നുള്ള — സകല സൃഷ്ടികളെയും അവൻ പുലർത്തുന്നതുപോലെ — ഉറപ്പ് പ്രാപിക്കാൻ നമുക്ക് കഴിയും.
ലാൻഡോ റോണിയോട് സംസാരിച്ചതിന്റെ ഫലമായി തൂപ്പുകാരൻ പ്രാർത്ഥിക്കുകയും ഒരു ക്രിസ്തു വിശ്വാസി ആയിത്തീരുകയും ചെയ്തു. “അന്ന് ദൈവം എനിക്ക് ആവശ്യത്തിന് യാത്രക്കാരെ നൽകി,’’ ലാൻഡോ പറഞ്ഞു. “എന്റെ ആവശ്യങ്ങൾ അവന്റെ ഉത്തരവാദിത്വമാണെന്നും അവനെ അനുഗമിക്കുകയാണ് ഞാൻ ചെയ്യേണ്ടതെന്നും അവൻ എന്നെ ഓർമ്മിപ്പിച്ചു.’’ കാരെൻ ഹുവാങ്
നിങ്ങളുടെ ഹൃദയത്തെ അലട്ടുന്ന ഉത്കണ്ഠകൾ എന്താണ്? നിങ്ങളുടെ ഉത്കണ്ഠകൾ ദൈവത്തിനു സമർപ്പിക്കുന്നതിനായി എന്ത് ചുവടുകൾ വെക്കാൻ നിങ്ങൾക്ക് കഴിയും?
പ്രിയ ദൈവമേ, എന്നെ കരുതാമെന്നും വേണ്ടതെല്ലാം നൽകാമെന്നും
അങ്ങ് വാഗ്ദാനം ചെയ്തതിനാൽ ഞാൻ ആകുലപ്പെടേണ്ട കാര്യമില്ലല്ലോ.

ക്രമത്തിന്റെ ദൈവം
ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. [ ഉല്പത്തി 1:2 ]
ക്രമത്തിന്റെ ദൈവം
അലമാരയിൽ കണ്ട മുഴുവൻ മരുന്നുകളും സുരേഷ് എടുത്തു. തകർച്ചയും ക്രമക്കേടും കൊണ്ട് നിറഞ്ഞ ഒരു കുടുംബത്തിൽ വളർന്ന അവന്റെ ജീവിതം ആകെ താറുമാറായിരുന്നു. അവന്റെ ഡാഡി മമ്മിയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. ഒടുവിൽ ഡാഡി ആത്മഹത്യ ചെയ്തു. തന്റെ ജീവിതം “അവസാനിപ്പിക്കണം’’ എന്ന് സുരേഷ് ആഗ്രഹിച്ചു. എന്നാൽ ഒരു ചിന്ത അവന്റെ മനസ്സിലേക്ക് ഓടിയെത്തി, ഞാൻ മരിച്ചാൽ എവിടെപ്പോകും? സുരേഷ് മരിച്ചില്ല. പിന്നീട് ഒരു സ്നേഹിതനോടൊപ്പം ബൈബിൾ പഠിച്ചതിനെ തുടർന്ന് അവൻ യേശുവിനെ രക്ഷകനായി സ്വീകരിച്ചു. സുരേഷിനെ ദൈവത്തിങ്കലേക്ക് അടുപ്പിച്ച സംഗതികളിൽ ഒന്ന്, സൃഷ്ടിയിലെ സൗന്ദര്യവും ക്രമവും ദർശിച്ചതായിരുന്നു. “മനോഹരമായ കാര്യങ്ങളെ ഞാൻ കാണുന്നു. ഒരുവൻ അവയെ എല്ലാം സൃഷ്ടിച്ചു...’’ സുരേഷ് പറഞ്ഞു.
ഉല്പത്തി 1 ൽ, ദൈവം സകലത്തെയും സൃഷ്ടിച്ചു എന്നു നാം കാണുന്നു. ഭൂമി പാഴും ശൂന്യവും ആയിരുന്നെങ്കിലും അവൻ ക്രമരാഹിത്യത്തിൽ നിന്ന് ക്രമം കൊണ്ടുവന്നു. അവൻ “ഇരുളും വെളിച്ചവും തമ്മിൽ’’ വേർതിരിച്ചു (വാ. 4), സമുദ്രത്തിനു നടുവിൽ കരയെ നിർമ്മിച്ചു (വാ. 10), “അതതുതരം’’ സസ്യങ്ങളെയും ജീവജാലങ്ങളെയും നിർമ്മിച്ചു (വാ. 11-12, 21, 24-25).
“ആകാശത്തെ സൃഷ്ടിച്ചു ... ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; ... അതിനെ ഉറപ്പിച്ച’’ (യെശയ്യാവ് 45:18) യഹോവ, സുരേഷ് കണ്ടെത്തിയതുപോലെ ക്രിസ്തുവിനു സമർപ്പിച്ച ജീവിതങ്ങളിൽ സമാധാനവും ക്രമവും നൽകിക്കൊണ്ട് തന്റെ പ്രവൃത്തി തുടരുന്നു. ജീവിതം ക്രമരഹിതവും വെല്ലുവിളി നിറഞ്ഞതും ആയിരിക്കാം. ദൈവം “കലക്കത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്’’ എന്നതിൽ അവനെ സ്തുതിക്കാം (1 കൊരിന്ത്യർ 14:33). ഇന്നു നമുക്ക് അവനെ വിളിച്ചപേക്ഷിക്കുകയും അവനു മാത്രം നൽകാൻ കഴിയുന്ന സൗന്ദര്യവും ക്രമവും കണ്ടെത്തുന്നതിനു സഹായിക്കാൻ അപേക്ഷിക്കുകയും ചെയ്യാം. റ്റോം ഫെൽറ്റൻ
നിങ്ങളുടെ ജീവിതത്തിൽ എന്ത് ക്രമരാഹിത്യം ആണ് നിങ്ങൾ
അനുഭവിക്കുന്നത്? അതിലേക്ക് സമാധാനവും ക്രമവും കൊണ്ടുവരുന്നതിന്
ദൈവത്തിന് എങ്ങനെ നിങ്ങളെ സഹായിക്കാൻ കഴിയും?
സ്രഷ്ടാവായ ദൈവമേ, അങ്ങേയ്ക്കു മാത്രം നൽകാൻ കഴിയുന്ന
സമാധാനത്തിനും ക്രമത്തിനും ആയി നന്ദി പറയുന്നു.
അങ്ങയിൽ തകർന്ന വസ്തുക്കൾ മനോഹരമായി മാറുന്നു.

ദൈവത്തിന്റെ സമാധാന ദൂതന്മാർ
രാത്രിയിൽ കർത്താവു അവന്റെ അടുക്കൽ നിന്നു: ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്നു അരുളിച്ചെയ്തു. [ പ്രവൃത്തികൾ 23:11 ]
ദൈവത്തിന്റെ സമാധാന ദൂതന്മാർ
നീതി നടപ്പാകണം എന്ന ശക്തമായ ആഗ്രഹം നിമിത്തം നോറ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയി. പ്ലാൻ ചെയ്തു പോലെ പ്രകടനം നിശബ്ദമായിരുന്നു. പ്രതിഷേധക്കാർ ഡൗൺടൗൺ പ്രദേശത്തുകൂടി ശക്തമായ മൗന ജാഥ നടത്തി. അപ്പോഴാണ് രണ്ടു ബസ്സുകൾ അവിടേക്കു വന്നത്. ബസിൽ നഗരത്തിനു പുറത്തു നിന്ന് അക്രമകാരികൾ വന്നു. താമസിയാതെ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു. ഹൃദയം തകർന്ന നോറ അവിടെ നിന്നു മടങ്ങിപ്പോയി. തങ്ങളുടെ സദുദ്ദേശ്യം ഫലശൂന്യമായതായി അവൾക്കു തോന്നി.
പൗലൊസ് യെരുശലേം ദൈവാലയം സന്ദർശിച്ചപ്പോൾ, പൗലൊസിനെ എതിർത്തിരുന്ന ആളുകൾ അവനെ കണ്ടു. അവർ “ആസ്യ (പ്രവിശ്യ) യിൽ നിന്നുള്ളവരും’’ (പ്രവൃത്തികൾ 21:27) യേശുവിനെ തങ്ങളുടെ മാർഗ്ഗത്തിന് ഭീഷണിയായി കണ്ടവരും ആയിരുന്നു. പൗലൊസിനെക്കുറിച്ച് നുണയും കിംവദന്തികളും വിളിച്ചു പറഞ്ഞുകൊണ്ട് അവർ പെട്ടെന്നുതന്നെ കലഹത്തിന് തീകൊളുത്തി (വാ. 28-29). ജനക്കൂട്ടം പൗലൊസിനെ ദൈവാലയത്തിൽ നിന്ന് പുറത്തേക്കു വലിച്ചിഴച്ച് അവനെ അടിച്ചു. വിവരമറിഞ്ഞ് പടയാളികൾ അവിടേക്ക് പാഞ്ഞുവന്നു. അവനെ അറസ്റ്റ് ചെയ്യുമ്പോൾ തനിക്ക് ജനത്തോട് സംസാരിക്കാമോ എന്ന് പൗലൊസ് റോമൻ കമാൻഡറോടു ചോദിച്ചു. അനുവാദം ലഭിച്ചപ്പോൾ പൗലൊസ് ജനക്കൂട്ടത്തോട് അവരുടെ ഭാഷയിൽ സംസാരിച്ചു. അത്ഭുതപ്പെട്ടുപോയ ജനം അവന്റെ വാക്കുകൾക്കു ശ്രദ്ധ കൊടുത്തു (വാ. 40). അങ്ങനെ പൗലൊസ് ഒരു കലഹത്തെ, നിർജ്ജീവ മതത്തിൽ നിന്നുള്ള തന്റെ രക്ഷയുടെ അനുഭവസാക്ഷ്യം പങ്കുവയ്ക്കുന്നതിനുള്ള അവസരം ആക്കി മാറ്റി (22:2-21).
ചില ആളുകൾ അക്രമത്തെയും ഭിന്നതയെയും ഇഷ്ടപ്പെടുന്നു. അവർ വിജയിക്കുകയില്ല. പരിതാപകരമായ അവസ്ഥയിലുള്ള നമ്മുടെ ലോകത്തോട് തന്റെ പ്രകാശവും സമാധാനവും പങ്കുവയ്ക്കുവാൻ ധൈര്യമുള്ള വിശ്വാസികളെ ദൈവം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. പ്രതിസന്ധി എന്ന് നിങ്ങൾക്ക് തോന്നുന്നത്, ഒരുവനോട് ദൈവസ്നേഹം പങ്കുവയ്ക്കുന്നതിനുള്ള നിങ്ങളുടെ അവസരമായി തീർന്നേക്കാം. റ്റിം ഗസ്റ്റാഫ്സൺ
എന്തിനെന്നു നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാതിരുന്ന ഒരു
പ്രതിസന്ധിയിൽ എപ്പോഴാണ് നിങ്ങൾ അകപ്പെട്ടിട്ടുള്ളത്?
ആ നിമിഷത്തിൽ എന്തു ചെയ്യണം എന്നതിനെക്കുറിച്ചുള്ള ജ്ഞാനം
പരിശുദ്ധാത്മാവ് എങ്ങനെ നിങ്ങൾക്ക് നൽകും എന്നാണ് നിങ്ങൾ കരുതുന്നത്?
പിതാവേ, ഞങ്ങളുടെ തകർന്ന ലോകത്തെക്കുറിച്ച് എന്റെ ഹൃദയം വേദനിക്കുന്നു. ലോകം എന്റെ നേരെ തൊടുത്തു വിടുന്ന ഏതൊരു ആക്രമണത്തെക്കാളും അങ്ങയുടെ ആത്മാവിന്റെ സാന്നിധ്യം ഏറെ ശക്തമാണെന്ന് ഗ്രഹിക്കാൻ എന്നെ സഹായിക്കണമേ.

പാടുന്ന മേച്ചിൽപ്പുറങ്ങൾ
താഴ്വരകൾ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; അവർ ആർക്കുകയും പാടുകയും ചെയ്യുന്നു. [ സങ്കീർത്തനം 65:13 ]
പാടുന്ന മേച്ചിൽപ്പുറങ്ങൾ
തന്റെ നായ്ക്കളോടു സംസാരിക്കാനുള്ള എന്റെ ഭാര്യാമാതാവിന്റെ കഴിവിനെക്കുറിച്ച് ഞാൻ സ്നേഹപൂർവ്വം തമാശ പറയുമായിരുന്നു. അവയുടെ കുരയോട് “തനിക്കു മനസ്സിലായി’’ എന്ന തരത്തിൽ അവൾ സ്നേഹപൂർവ്വം പ്രതികരിക്കുമായിരുന്നു. ഇപ്പോൾ അവളും എല്ലായിടത്തുമുള്ള നായ് ഉടമകളും അവയുടെ ചിരി ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാറുണ്ട്. നായ്ക്കൾ, പശുക്കൾ, കുറുക്കന്മാർ, സീലുകൾ, തത്തകൾ തുടങ്ങിയ അനേക മൃഗങ്ങൾ “വിനോദ ശബ്ദ അടയാളങ്ങൾ’’ - അഥവാ ചിരി - പുറപ്പെടുവിക്കാറുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. ഈ ശബ്ദങ്ങൾ തിരിച്ചറിയുന്നത് മൃഗത്തിന്റെ വിനോദ സ്വഭാവം മനസ്സിലാക്കാനും മനുഷ്യനോടുള്ള ആക്രമണ സ്വഭാവത്തിൽനിന്നു വേർതിരിച്ചറിയാനും സഹായിക്കും.
മൃഗങ്ങൾ ചിരിയും സന്തോഷവും പ്രകടിപ്പിക്കുന്നത്, സൃഷ്ടിയിലെ ഇതര ജീവജാലങ്ങൾ തങ്ങളുടേതായ മാർഗ്ഗത്തിൽ ദൈവത്തെ സ്തുതിക്കുന്നു എന്ന സന്തോഷകരമായ വസ്തുത നമ്മെ ഓർമ്മിപ്പിക്കുന്നു. ദാവീദ് രാജാവ് തന്റെ ചുറ്റുപാടുകളെ നിരീക്ഷിച്ചപ്പോൾ, “കുന്നുകൾ ഉല്ലാസം ധരിക്കുന്നതായും’’ മേച്ചിൽപ്പുറങ്ങളും താഴ്വരകളും “ആർക്കുകയും പാടുകയും’’ ചെയ്യുന്നതായും അവനു തോന്നി (സങ്കീർത്തനം 65:12-13). ദൈവം, സൗന്ദര്യവും നിലനില്പിനുള്ള ഉപാധികളും നൽകിക്കൊണ്ട് ദേശത്തെ പരിപാലിക്കുകയും സമ്പന്നമാക്കുകയും ചെയ്യുന്നതായി ദാവീദ് തിരിച്ചറിഞ്ഞു.
നമ്മുടെ ഭൗതിക ചുറ്റുപാടുകൾ അക്ഷരികമായി “പാടുന്നില്ലെങ്കിലും’’ അവ തന്റെ സൃഷ്ടിയിലുള്ള ദൈവത്തിന്റെ സജീവ പ്രവർത്തനത്തിനു സാക്ഷ്യം വഹിക്കുകയും, നമ്മുടെ ശബ്ദം ഉപയോഗിച്ച് അവനെ സ്തുതിക്കുവാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. “സർവ്വ ഭൂമിയുടെയും’’ ഭാഗമായ നമുക്ക് അവൻ ചെയ്യുന്ന “അത്ഭുത കാര്യങ്ങൾ’’ മനസ്സിലാക്കി “ആർപ്പോടെ’’ (വാ. 8) അവനെ സ്തുതിക്കാം. അവൻ അതു കേട്ട് മനസ്സിലാക്കുമെന്നു നമുക്കു വിശ്വസിക്കാം. കിർസ്റ്റെൻ ഹോംബെർഗ്
നിങ്ങളുടെ ഭൗതിക ചുറ്റുപാടുകൾ എങ്ങനെയാണ് ദൈവത്തെ
സ്തുതിക്കുവാൻ നിങ്ങളെ ഉത്സാഹിപ്പിക്കുന്നത്?
മറ്റെവിടെയാണ് ദൈവത്തിന്റെ കരവിരുത് നിങ്ങൾ കണ്ടിട്ടുള്ളത്?
ദൈവമേ, സൃഷ്ടിയിൽ അങ്ങയുടെ തുടർമാനമായ
പ്രവൃത്തികൾക്കു നന്ദി പറയുന്നു.

കാണാനുള്ള കണ്ണ്
കുരുട്ടുകണ്ണുകളെ തുറപ്പാനും ... ഞാൻ നിന്നെ ... ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും. [ യെശയ്യാവ് 42:6-7 ]
കാണാനുള്ള കണ്ണ്
ജനവീവിന്, തിമിര ബാധയോടെ ജനിച്ച തന്റെ മൂന്നു മക്കളുടെ “കണ്ണുകൾ’’ ആയിരിക്കേണ്ടിവന്നു. പശ്ചിമാഫ്രിക്കൻ രാജ്യമായ റിപ്പബ്ലിക് ഓഫ് ബെനിനിലെ ഗ്രാമത്തിലേക്ക് അവരെ കൊണ്ടുപോകുമ്പോൾ, അവൾ ഇളയ കുട്ടിയെ മുതുകത്തു വെച്ചുകെട്ടി, മൂത്ത രണ്ടു കുട്ടികളെ ഇരുകൈകളിലും പിടിച്ചാണ് യാത്രചെയ്തിരുന്നത്. അന്ധത മന്ത്രവാദത്തിന്റെ ഫലമാണെന്നു വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ, ജനവീവ് തന്റെ നിരാശയിൽ സഹായത്തിനായി ദൈവത്തോടു നിലവിളിച്ചു.
ആ സമയത്താണ്, ഒരു മനുഷ്യൻ മേഴ്സി ഷിപ്പുകളെക്കുറിച്ച് അവളോടു പറഞ്ഞത്. ദരിദ്രർക്ക് പ്രത്യാശയും സൗഖ്യവും നൽകുന്ന യേശുവിന്റെ മാതൃക പിന്തുടർന്ന് സർജറികൾ ചെയ്യുന്ന ഒരു ശുശ്രൂഷയായിരുന്നു മേഴ്സി ഷിപ്പുകളുടേത്. അവർക്കു സഹായിക്കാൻ കഴിയുമോ എന്ന് ഉറപ്പില്ലായിരുന്നുവെങ്കിലും അവൾ അവരെ സമീപിച്ചു. കുട്ടികൾ ശസ്ത്രക്രിയയ്ക്കുശേഷം ഉണർന്നപ്പോൾ അവർക്കു കാഴ്ച ലഭിച്ചു.
ദൈവത്തിന്റെ കഥ എല്ലായ്പ്പോഴും, ഇരുട്ടിൽ തപ്പിത്തടയുന്നവരുടെ അടുത്തെത്തി അവർക്കു വെളിച്ചം പകരുന്നതിനെക്കുറിച്ചുള്ളതാണ്. ദൈവം “ജാതികൾക്കു വെളിച്ചം’’ ആയിരിക്കുമെന്ന് യെശയ്യാ പ്രവാചകൻ പ്രഖ്യാപിച്ചു (യെശയ്യാവ് 42:6). അവൻ “കുരുട്ടുകണ്ണുകളെ തുറക്കുകയും’’ (വാ. 7), ഭൗതിക കാഴ്ച മാത്രമല്ല ആത്മിക ദർശനവും പുനഃസ്ഥാപിക്കുകയും ചെയ്യും. തന്റെ ജനത്തിന്റെ “കൈ പിടിക്കുമെന്നും’’ (വാ. 6) അവൻ വാഗ്ദത്തം ചെയ്തു. അവൻ കുരുടർക്കു കാഴ്ച നൽകുകയും അന്ധകാരത്തിൽ പാർക്കുന്നവർക്കു വെളിച്ചം എത്തിക്കുകയും ചെയ്യും. അന്ധകാരം നിങ്ങളെ മൂടിയിരിക്കുന്നു എന്നു തോന്നുന്നുവെങ്കിൽ, നമ്മുടെ സ്നേഹവാനായ പിതാവിന്റെ വാഗ്ദത്തത്തെ മുറുകെ പിടിച്ചുകൊണ്ടും അവിടുത്തെ വെളിച്ചത്താൽ കാഴ്ച നൽകാൻ അപേക്ഷിച്ചുകൊണ്ടും പ്രത്യാശ മുറുകെപ്പിടിക്കുക. എമി ബോഷർ പൈ
ശാരീരികമായോ ആത്മികമായോ ദൈവം നിങ്ങളുടെ
കണ്ണുകളെ തുറന്നതെങ്ങനെയാണ്? നിങ്ങളുടെ കാഴ്ചയെ
മൂടിയിരിക്കുന്ന മറയെ അവനെങ്ങനെ മാറ്റുവാൻ കഴിയും?
സ്വർഗ്ഗീയ പിതാവേ, ആരും അന്ധകാരത്തിൽ കഴിയരുത് എന്ന് അങ്ങ് ആഗ്രഹിക്കുന്നുവല്ലോ. ഏതെങ്കിലും വിധത്തിൽ അന്ധകാരത്തിൽ
കഴിയുന്നവരെ, അവർക്കു കാണാൻ കഴിയത്തക്കവിധം,
അവരുടെമേൽ അങ്ങയുടെ സ്നേഹം ചൊരിയണമേ.