
ദൈവം പേരുകൾ ഓർക്കുന്നു
ഞാൻ ഒരു സഭയിൽ യുവജന നേതാവായി പ്രവർത്തിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഞായറാഴ്ച, നിരവധി യുവാക്കളോടു സംസാരിച്ചതിനുശേഷം, അമ്മയുടെ അടുത്തിരുന്ന ഒരു കൗമാരക്കാരിയോട് ഞാൻ സംസാരിച്ചു. നാണം കുണുങ്ങിയായ പെൺകുട്ടിയെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്തപ്പോൾ ഞാൻ അവളുടെ പേര് പറഞ്ഞു അവൾ എങ്ങനെ ഇരിക്കുന്നു എന്ന് ചോദിച്ചു. അവൾ തല ഉയർത്തി, അവളുടെ തവിട്ടുനിറത്തിലുള്ള മനോഹരമായ കണ്ണുകൾ വിടർന്നു. അവളും പുഞ്ചിരിച്ചുകൊണ്ട് ചെറിയ സ്വരത്തിൽ പറഞ്ഞു: 'താങ്കൾ എന്റെ പേര് ഓർത്തു.' പ്രായപൂർത്തിയായവർ നിറഞ്ഞ ഒരു സഭയിൽ നിസ്സാരക്കാരിയെന്നു തോന്നിയേക്കാവുന്ന ഒരു പെൺകുട്ടിയെ പേരെടുത്ത് വിളിച്ചുകൊണ്ട് ഞാൻ വിശ്വാസത്തിന്റെ ഒരു ബന്ധം ആരംഭിച്ചു. അവളെ കണ്ടു എന്നും വിലമതിച്ചു എന്നും അവൾ തിരിച്ചറിഞ്ഞു.
യെശയ്യാവ് 43-ൽ, യിസ്രായേല്യർക്ക് സമാനമായ ഒരു സന്ദേശം അറിയിക്കാൻ ദൈവം യെശയ്യാ പ്രവാചകനെ ഉപയോഗിക്കുന്നു: ദൈവം അവരെ കാണുകയും വിലമതിക്കുകയും ചെയ്തു എന്ന സന്ദേശം. അടിമത്തത്തിന്റെ കാലത്തും മരുഭൂമിയിലൂടെയുള്ള യാത്രയിലും പോലും ദൈവം അവരെ കാണുകയും 'പേരിലൂടെ' അവരെ അറിയുകയും ചെയ്തു (വാ. 1). അവർ അപരിചിതരായിരുന്നില്ല; അവർ അവനുള്ളവരായിരുന്നു. അവർ ഉപേക്ഷിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടെങ്കിലും, അവർ 'വിലപ്പെട്ടവർ' ആയിരുന്നു, അവന്റെ 'സ്‌നേഹം' അവരോടൊപ്പമുണ്ടായിരുന്നു (വാ. 4). കൂടാതെ, ദൈവം അവരെ പേരിനാൽ അറിയാമായിരുന്നു എന്ന ഓർമ്മപ്പെടുത്തലിനൊപ്പം, അവൻ അവർക്കായി എന്തെല്ലാം ചെയ്യുന്നു എന്നകാര്യവും പങ്കുവെച്ചു, പ്രത്യേകിച്ച് പരീശോധനാ സമയങ്ങളിൽ, അവൻ അവരോടൊപ്പം ഉണ്ടായിരിക്കും (വാ.2). ദൈവം അവരുടെ പേരുകൾ ഓർത്തിരുന്നതിനാൽ അവർക്ക് ഭയപ്പെടുകയോ ആകുലപ്പെടുകയോ ചെയ്യേണ്ട ആവശ്യമില്ല.
ദൈവത്തിന് അവന്റെ ഓരോ പൈതലിന്റെയും പേരുകൾ അറിയാം എന്നത് ഒരു സന്തോഷവാർത്തയാണ്, പ്രത്യേകിച്ചും ജീവിതത്തിലെ ആഴമേറിയതും ബുദ്ധിമുട്ടുള്ളതുമായ വെള്ളത്തിലൂടെ നാം കടന്നുപോകുമ്പോൾ.

ഞാൻ ആരാണ്?
1859-ൽ ജോഷ്വ എബ്രഹാം നോർട്ടൺ അമേരിക്കയുടെ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ചു. സാൻ ഫ്രാൻസിസ്‌കോ ഷിപ്പിംഗിൽ നോർട്ടൺ തന്റെ ഭാഗ്യം കെട്ടിപ്പടുത്തു-നഷ്ടപ്പെടുകും ചെയ്തു. പക്ഷേ അയാൾക്ക് ഒരു പുതിയ ഐഡന്റിറ്റി വേണണായിരുന്നു: അമേരിക്കയുടെ ആദ്യത്തെ ചക്രവർത്തി എന്ന പദവി. സാൻഫ്രാൻസിസ്‌കോ ഈവനിംഗ് ബുള്ളറ്റിൻ ''ചക്രവർത്തി'' നോർട്ടന്റെ അറിയിപ്പ് അച്ചടിച്ചപ്പോൾ, മിക്ക വായനക്കാരും ചിരിച്ചു. സമൂഹത്തിന്റെ തിന്മകൾ തിരുത്താൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ നോർട്ടൺ നടത്തി, സ്വന്തം കറൻസി അച്ചടിച്ചു, ബ്രിട്ടീഷ് സാമ്രാജ്യത്തിലെ വിക്ടോറിയ രാജ്ഞിക്ക്, തന്നെ വിവാഹം കഴിക്കാനും അവരുടെ രാജ്യങ്ങളെ ഒന്നിപ്പിക്കാനും ആവശ്യപ്പെട്ട് കത്തുകൾ പോലും എഴുതി. പ്രാദേശിക തയ്യൽക്കാർ രൂപകൽപ്പന ചെയ്ത രാജകീയ സൈനിക യൂണിഫോം അയാൾ ധരിച്ചിരുന്നു. ഒരു നിരീക്ഷകൻ പറഞ്ഞു, നോർട്ടൺ 'ഓരോ ഇഞ്ചും ഒരു രാജാവായി' കാണപ്പെട്ടു. എന്നാൽ തീർച്ചയായും, അയാൾ രാജാവായിരുന്നില്ല. നമ്മൾ ആരാണെന്നത് നമുക്ക് സ്വയം ഉളവാക്കാൻ പറ്റില്ല.
നമ്മിൽ പലരും നമ്മൾ ആരാണെന്ന് അന്വേഷിക്കാനും നമുക്ക് എന്ത് മൂല്യമുണ്ടെന്ന് ചിന്തിക്കാനും വർഷങ്ങളോളം ചെലവഴിക്കുന്നു. നാം ആരാണെന്നതിനെക്കുറിച്ചുള്ള സത്യം യഥാർത്ഥത്തിൽ ദൈവത്തിനു മാത്രമേ നമ്മോട് പറയാൻ കഴിയൂ എന്നിരിക്കെ, നാം സ്വയം പേരിടാനോ നിർവചിക്കാനോ ശ്രമിക്കുന്നു. അവന്റെ പുത്രനായ യേശുവിൽ നമുക്ക് രക്ഷ ലഭിക്കുമ്പോൾ അവൻ നമ്മെ തന്റെ പുത്രന്മാരും പുത്രിമാരും എന്ന് വിളിക്കുന്നു എന്നതിനു നമുക്കു നന്ദി പറയാം. ''അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു'' (യോഹന്നാൻ 1:12) എന്ന് യോഹന്നാൻ എഴുതുന്നു. ഈ സ്വത്വം തികച്ചും ഒരു ദാനമാണ്. നാം ''രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്'' (വാ. 13).
ദൈവം നമുക്കു പേരും ക്രിസ്തുവിൽ നമ്മുടെ സ്വത്വവും നൽകുന്നു. നാം ആരാണെന്ന് അവൻ നമ്മോട് പറയുന്നതിനാൽ അതിനായി പരിശ്രമിക്കുന്നതും മറ്റുള്ളവരുമായി നമ്മെ താരതമ്യം ചെയ്യുന്നതും നമുക്കു നിർത്താം.

നക്ഷത്രങ്ങളെ പര്യവേക്ഷണം ചെയ്യുക
2021-ൽ, ഒരു ബഹുരാഷ്ട്ര ശ്രമഫലമായി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ വിക്ഷേപണം ചെയ്തു. പ്രപഞ്ചത്തെ നന്നായി പര്യവേക്ഷണം ചെയ്യുന്നതിനായി ഭൂമിയിൽ നിന്ന് ഏകദേശം ഒരു ദശലക്ഷം മൈൽ അകലെ അതിനെ വിന്യസിച്ചു. ഈ അത്ഭുത ഉപകരണം ആഴത്തിലുള്ള ബഹിരാകാശത്തേക്ക് നോക്കുകയും നക്ഷത്രങ്ങളെയും മറ്റ് ആകാശ അത്ഭുതങ്ങളെയും പരിശോധിക്കുകയും ചെയ്യും.
ഇത് തീർച്ചയായും ഒരു കൗതുകകരമായ ജ്യോതിശാസ്ത്ര സാങ്കേതിക വിദ്യയാണ്. എല്ലാം ശരിയായി പ്രവർത്തിച്ചാൽ, അത് നമുക്ക് അതിശയകരമായ ഫോട്ടോകളും വിവരങ്ങളും നൽകും. എന്നാൽ അതിന്റെ ദൗത്യം പുതിയതല്ല. വാസ്തവത്തിൽ, യെശയ്യാ പ്രവാചകൻ നക്ഷത്രങ്ങളെ പര്യവേക്ഷണം ചെയ്യുന്നതിനെ കുറിച്ച് വിവരിച്ചു: ''നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു'' (യെശയ്യാവ് 40:26). ഈ അദൃശ്യമായ ബൃഹത്തായ പ്രപഞ്ചത്തെ അസ്തിത്വത്തിലേക്ക് കൊണ്ടുവന്നവനും, അതോടൊപ്പം നമ്മുടെ രാത്രി ആകാശത്തെ നിശബ്ദമായി അലങ്കരിക്കുന്ന എണ്ണമറ്റ പ്രകാശമുള്ള വസ്തുക്കളെയും സൃഷ്ടിച്ചവനുമായ നമ്മുടെ സ്രഷ്ടാവിനെക്കുറിച്ച് 'രാത്രിതോറും'' അവ സംസാരിക്കുന്നു (സങ്കീർത്തനം 19:2, 3).
തിളക്കമാർന്ന വസ്തുക്കൾ എത്രയെണ്ണം വേണമെന്ന് തീരുമാനിച്ചത് ദൈവം തന്നെയാണ്: 'അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു' (സങ്കീർത്തനം 147:4). പ്രപഞ്ചത്തെ പര്യവേക്ഷണം ചെയ്യാൻ മനുഷ്യവർഗം സങ്കീർണ്ണവും ആകർഷകവുമായ പേടകങ്ങൾ അയയ്ക്കുമ്പോൾ, അവർ കണ്ടെത്തുന്ന കണ്ടുപിടിത്തങ്ങൾ നമുക്ക് അതിശയത്തോടെ ആസ്വദിക്കാനാകും, കാരണം ഓരോ നിരീക്ഷണവും സൗരയൂഥത്തെയും അതിനപ്പുറമുള്ള എല്ലാറ്റിനെയും സൃഷ്ടിച്ചവനിലേക്ക് വിരൽ ചൂണ്ടുന്നു. അതേ, ''ആകാശം - നക്ഷത്രങ്ങളും എല്ലാം - ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു'' (19:1).

സ്‌നേഹനിർഭരമായ നേതൃത്വം
തിരക്കേറിയ ഒരു തെരുവിലൂടെ തന്റെ ഊർജ്ജസ്വലരായ നാല് കുഞ്ഞുങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന അമ്മക്കരടിയുടെ ഒരു വൈറൽ വീഡിയോ എന്റെ മുഖത്ത് പുഞ്ചിരി പടർത്തി. അതെനിക്കു പരിചിതമായ അനുഭവമായിരു്‌നു. അവൾ തന്റെ കുഞ്ഞുങ്ങളെ ഒന്നൊന്നായി എടുത്ത് റോഡിന് കുറുകെ എത്തിക്കുന്നത് കാണുന്നത് വളരെ ആഹ്ലാദകരമായിരുന്നു-കുട്ടികൾ വീണ്ടും മറുവശത്തേക്ക് ഓടിക്കൊണ്ടിരുന്നു. നിരാശാജനകമെന്ന് തോന്നുന്ന നിരവധി ശ്രമങ്ങൾക്ക് ശേഷം, മാമാ കരടി ഒടുവിൽ അവളുടെ നാല് കുഞ്ഞുങ്ങളെയും ഒരുമിച്ചുകൂട്ടി അവയെ സുരക്ഷിതമായി റോഡിന് അപ്പുറം എത്തിച്ചു.
വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്ന രക്ഷാകർത്തൃത്വത്തിന്റെ അക്ഷീണമായ ജോലി, തെസ്സലൊനീക്യ സഭയിലെ ആളുകളോടുള്ള തന്റെ കരുതലിനെ വിവരിക്കാൻ പൗലൊസ് ഉപയോഗിച്ച ചിത്രങ്ങളുമായി പൊരുത്തപ്പെടുന്നു. തന്റെ അധികാരത്തെ ഊന്നിപ്പറയുന്നതിനുപകരം, അപ്പൊസ്തലൻ അവരുടെ ഇടയിലെ തന്റെ ജോലിയെ കൊച്ചുകുട്ടികളെ പരിപാലിക്കുന്ന അമ്മയോടും പിതാവിനോടും താരതമ്യം ചെയ്തു (1 തെസ്സലൊനീക്യർ 2:7, 11). തെസ്സലൊനീക്യരോടുള്ള അഗാധമായ സ്‌നേഹമാണ് (വാ. 8) 'ദൈവത്തിന് യോഗ്യമായ ജീവിതം നയിക്കാൻ' അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനുമുള്ള പൗലൊസിന്റെ തുടർച്ചയായ ശ്രമങ്ങളെ പ്രേരിപ്പിച്ചത് (വാ. 12). അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവർ ദൈവത്തെ ബഹുമാനിക്കുന്നത് കാണാനുള്ള അവന്റെ സ്‌നേഹപൂർവമായ ആഗ്രഹത്തിൽ നിന്നാണ് ദൈവിക ജീവിതത്തിലേക്കുള്ള ഈ വികാരാധീനമായ ആഹ്വാനം ഉണ്ടായത്.
നമ്മുടെ എല്ലാ നേതൃത്വ അവസരങ്ങളിലും-പ്രത്യേകിച്ചും ഉത്തരവാദിത്തങ്ങൾ നമ്മെ തളർത്തുമ്പോൾ, പൗലൊസിന്റെ മാതൃക നമുക്ക് ഒരു വഴികാട്ടിയായി വർത്തിക്കും. ദൈവാത്മാവിനാൽ ശാക്തീകരിക്കപ്പെട്ടതിനാൽ, നമ്മുടെ സംരക്ഷണത്തിൻ കീഴിലുള്ളവരെ യേശുവിങ്കലേക്ക് ഉത്സാഹിപ്പിക്കുകയും നയിക്കുകയും ചെയ്തുകൊണ്ട് നമുക്ക് സൗമ്യമായും സ്ഥിരതയോടെയും അവരെ സ്‌നേഹിക്കാൻ കഴിയും.

സ്‌നേഹത്തെ പ്രതി
ഒരു മാരത്തൺ ഓടുന്നത് ശാരീരികമായും മാനസികമായും നിങ്ങളെ സ്വം മുന്നോട്ടു തള്ളിവിടാൻ പ്രേരിപ്പിക്കുന്നതാണ്. എന്നിരുന്നാലും, ഒരു ഹൈസ്‌കൂൾ ഓട്ടക്കാരനെ സംബന്ധിച്ചിടത്തോളം, ഒരു ക്രോസ്-കൺട്രി ഓട്ടത്തിൽ മത്സരിക്കുന്നത് മറ്റാരെയെങ്കിലും തള്ളിവിടുക എന്നതാണ്. എല്ലാ പരിശീലനത്തിലും മത്സരത്തിലും, പതിനാലുകാരിയായ സൂസൻ ബെർഗെമാൻ തന്റെ ജ്യേഷ്ഠൻ ജെഫ്രിയെ വീൽചെയറിൽ മുന്നോട്ടുതള്ളുന്നു. ജെഫ്രിക്ക് ഇരുപത്തിരണ്ട് മാസം പ്രായമുള്ളപ്പോൾ, അദ്ദേഹത്തിനു ഹൃദയസ്തംഭനമുണ്ടായി - തൽഫലമായി ഗുരുതരമായ മസ്തിഷ്‌ക ക്ഷതവും സെറിബ്രൽ പാൾസിയും സംഭവിച്ചു. ഇന്ന്, സൂസൻ വ്യക്തിഗത ഓട്ട് ലക്ഷ്യങ്ങൾ ത്യജിച്ചിട്ട് ജെഫ്രിയെ മത്സരിപ്പിക്കുന്നു. എന്തൊരു സ്‌നേഹവും ത്യാഗവും!
''സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായി'' ഉള്ളവരായിരിക്കാൻ (റോമർ 12:10) തന്റെ വായനക്കാരെ പ്രോത്സാഹിപ്പിച്ചപ്പോൾ അപ്പോസ്തലനായ പൗലോസിന്റെ മനസ്സിൽ ഉണ്ടായിരുന്നത് സ്‌നേഹവും ത്യാഗവും ആയിരുന്നു. റോമിലെ വിശ്വാസികൾ അസൂയ, കോപം, കഠിനമായ അഭിപ്രായവ്യത്യാസങ്ങൾ എന്നിവയാൽ മല്ലിടുന്നത് അവനറിയാമായിരുന്നു (വാ. 18). അതുകൊണ്ട്, ദൈവിക സ്‌നേഹം അവരുടെ ഹൃദയത്തെ ഭരിക്കാൻ അനുവദിക്കണമെന്ന് അവൻ അവരെ പ്രോത്സാഹിപ്പിച്ചു. ക്രിസ്തുവിന്റെ സ്‌നേഹത്തിൽ വേരൂന്നിയ ഇത്തരത്തിലുള്ള സ്‌നേഹം മറ്റുള്ളവരുടെ സാധ്യമായ ഏറ്റവും ഉയർന്ന നന്മയ്ക്കായി പോരാടും. അത് ആത്മാർത്ഥമായിരിക്കും, അത് ഉദാരമായ പങ്കുവെക്കലിലേക്ക് നയിക്കും (വാ. 13). ഈ രീതി ഇഷ്ടപ്പെടുന്നവർ മറ്റുള്ളവരെ തങ്ങളേക്കാൾ ബഹുമാനത്തിന് യോഗ്യരായി കണക്കാക്കാൻ ഉത്സുകരാണ് (വാ. 16).
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, ഓട്ടം പൂർത്തിയാക്കാൻ മറ്റുള്ളവരെ സഹായിക്കുമ്പോൾ നാം സ്‌നേഹത്തിന്റെ ഓട്ടം ഓടുകയാണ്. അത് പ്രയാസകരമാണെങ്കിലും, അത് യേശുവിന് മഹത്വം കൈവരുത്തുന്നു. അതിനാൽ, മറ്റുള്ളവരെ സ്‌നേഹിക്കാനും സേവിക്കാനും നമ്മെ ശക്തിപ്പെടുത്താൻ അവനിൽ ആശ്രയിക്കാം.