നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആനി സീറ്റാസ്

സമയമാകുമ്പോൾ

 

എന്റെ സുഹൃത്തുക്കളായ അൽ ഷിഫറും കാത്തിയും അവരുടെ രണ്ടാം ലോകമഹായുദ്ധ കാലത്തെ ഐക്കണിക് വിമാനം എയർഷോകൾക്കായി പറത്തിയപ്പോൾ, പ്രായമായ യുദ്ധവിദഗ്ദ്ധരുടെ പ്രതികരണങ്ങളാണ് അവരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്. അവർ പങ്കെടുത്ത യുദ്ധങ്ങളെക്കുറിച്ചും അവർ പറത്തിയ വിമാനങ്ങളെക്കുറിച്ചും സംസാരിക്കാൻ അവർ മുന്നോട്ടുവന്നു. അവരുടെ മിക്ക യുദ്ധകഥകളും കണ്ണീരോടെയാണവർ പങ്കുവെച്ചത്. തങ്ങളുടെ രാജ്യത്തെ സേവിക്കുമ്പോൾ ലഭിച്ച ഏറ്റവും നല്ല വാർത്ത, “യുദ്ധം അവസാനിച്ചു, കുട്ടികളേ. വീട്ടിലേക്ക് പോകാനുള്ള സമയമായി’’ എന്നതായിരുന്നുവെന്ന് മിക്കവരും പറഞ്ഞു.

മുൻ തലമുറയിൽ നിന്നുള്ള ഈ വാക്കുകൾ യേശുവിലുള്ള വിശ്വാസികൾ ഏർപ്പെട്ടിരിക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ യുദ്ധം ആത്മാക്കളുടെ ശത്രുവായ പിശാചിനെതിരായ നമ്മുടെ വിശ്വാസ പോരാട്ടമാണ്. അപ്പൊസ്തലനായ പത്രൊസ് നമുക്ക് മുന്നറിയിപ്പ് നൽകുന്നു: “നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.’’ യേശുവിലുള്ള നമ്മുടെ വിശ്വാസത്തിൽ നിന്ന് നമ്മെ അകറ്റാൻ അവൻ നമ്മെ പലവിധത്തിൽ പ്രലോഭിപ്പിക്കുകയും കഷ്ടതകളിലൂടെയും പീഡനങ്ങളിലൂടെയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. പത്രൊസ് തന്റെ ആദ്യ വായനക്കാരെയും ഇന്നത്തെ നമ്മെയും “ഉണർന്നിരിക്കുവാനും നിർമ്മദരായിരിക്കുവാനും’’ ആഹ്വാനം ചെയ്തു (1 പത്രൊസ് 5:8). നാം പരിശുദ്ധാത്മാവിൽ ആശ്രയിക്കുന്നതിനാൽ യുദ്ധത്തിൽ കീഴടങ്ങാനും ശത്രു നമ്മെ വീഴ്ത്തുവാനും അവൻ അനുവദിക്കില്ല.

ഒരു ദിവസം യേശു മടങ്ങിവരുമെന്ന് നമുക്കറിയാം. അവൻ വരുമ്പോൾ, അവന്റെ വാക്കുകൾ ലോകമഹായുദ്ധകാലത്തെ സൈനികർക്ക് അനുഭവപ്പെട്ടതിനു സമാനമായ ഫലമാണുണ്ടാക്കുക — നമ്മുടെ കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണുനീരും ഹൃദയങ്ങളിൽ സന്തോഷവും അതു വരുത്തും: “യുദ്ധം അവസാനിച്ചു, കുട്ടികളേ. വീട്ടിലേക്ക് പോകാനുള്ള സമയമായി.’’ 

ഒരു വേദി മാറ്റം

ഞങ്ങൾ ... ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു. [ 2 കൊരിന്ത്യർ 5:8 ]

ഒരു വേദി മാറ്റം

2020-ൽ കൊറോണ വൈറസ് പടരാൻ തുടങ്ങിയ സമയത്ത് എന്റെ സ്നേഹിത ജോവാൻ ഒരു സ്ട്രോക്ക് മൂലം മരിച്ചു. അവളുടെ അനുസ്മരണ ചടങ്ങ് അവളുടെ പള്ളിയിൽ വെച്ചായിരിക്കുമെന്ന് അവളുടെ കുടുംബം ആദ്യം അറിയിച്ചു, എങ്കിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ചടങ്ങ് വീട്ടിൽ വെച്ചു നടത്തുന്നതാണ് നല്ലതെന്ന് പിന്നീട് തീരുമാനിച്ചു. ഓൺലൈനിൽ വന്ന പുതിയ അറിയിപ്പ് ഇങ്ങനെ ആയിരുന്നു: ജോവാൻ വാർണേഴ്സ്-വേദി മാറ്റം.

അതേ, അവളുടെ വേദി മാറിയിരിക്കുന്നു! അവൾ ഭൂമിയിലെ വേദിയിൽ നിന്ന് സ്വർഗ്ഗത്തിലെ വേദിയിലേക്ക് പോയി. വർഷങ്ങൾക്ക് മുമ്പ് ദൈവം അവളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തി. ഏകദേശം അമ്പത് വർഷക്കാലം അവൾ അവനെ സ്നേഹപൂർവ്വം സേവിച്ചു. ഹോസ്പിറ്റലിൽ മരണം കാത്ത് കിടക്കുമ്പോൾ പോലും, താൻ സ്നേഹിക്കുന്നവരിൽ കഷ്ടതയനുഭവിക്കുന്ന മറ്റുള്ളവരെക്കുറിച്ച് അവൾ ചോദിക്കുമായിരുന്നു. ഇപ്പോൾ അവൾ അവന്റെ കൂടെയാണ്; അവൾ സ്ഥലങ്ങൾ മാറി.

അപ്പൊസ്തലനായ പൗലൊസിന് ക്രിസ്തുവിനോടൊപ്പം മറ്റൊരു സ്ഥലത്ത് ആയിരിക്കാൻ ആഗ്രഹമുണ്ടായിരുന്നു (2 കൊരിന്ത്യർ 5:8), എന്നാൽ താൻ സേവിക്കുന്ന ആളുകൾ നിമിത്തം ഭൂമിയിൽ തുടരുന്നതാണ് നല്ലതെന്ന് അവനും തോന്നി. അവൻ ഫിലിപ്പിയർക്ക് എഴുതി, “എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾനിമിത്തം ഏറെ ആവശ്യം’’ (ഫിലിപ്പിയർ 1:24). ജോവാനെപ്പോലെയുള്ള ഒരാളെ ഓർത്ത് നാം ദുഃഖിക്കുമ്പോൾ, ഇതുപോലെ നാമും ദൈവത്തോട് നിലവിളിച്ചേക്കാം: എനിക്കും അവർ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത മറ്റ് പലർക്കും അവരെ ഇവിടെ ആവശ്യമുണ്ട്. എന്നാൽ അവരുടെയും നമ്മുടെയും സ്ഥലങ്ങൾ മാറ്റുന്നതിനുള്ള ഏറ്റവും നല്ല സമയം ദൈവത്തിനറിയാം.

നാം അവനെ മുഖാമുഖം കാണുന്നതുവരെ — അത് അത്യന്തം കാമ്യമാണ് —ആത്മാവിന്റെ ശക്തിയിൽ, നാം ഇപ്പോൾ “[ദൈവത്തെ] പ്രസാദിപ്പിക്കുന്നവർ ആകുന്നതിൽ അഭിമാനിക്കുന്നു’’ (2 കൊരിന്ത്യർ 5:9). ആനി സീറ്റാസ്

നിങ്ങൾ ഇപ്പോൾ ആയിരിക്കുന്നയിടത്ത് ദൈവത്തോടും മറ്റുള്ളവരോടും ഉള്ള നിങ്ങളുടെ സ്നേഹം എങ്ങനെയാണ് നിങ്ങൾ വെളിപ്പെടുത്തുന്നത്?
ഇന്ന് നിങ്ങൾക്ക് അവനെ എങ്ങനെ സേവിക്കാൻ കഴിയും?

ദൈവമേ, ഞാൻ എന്നെ വീണ്ടും അങ്ങേയ്ക്കു സമർപ്പിക്കുന്നു. അങ്ങയുടെ
സ്നേഹത്തിന്റെ ആത്മാവിനാൽ എന്നെ നിറയ്ക്കുകയും എന്റെ ജീവിതം അങ്ങേയ്ക്കുള്ളതായി കണക്കാക്കുകയും ചെയ്യണമേ.

ദൂതസഹായികൾ

ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ... ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു. [ പുറപ്പാട് 23:20 ]

ദൂതസഹായികൾ

തുടർമാനമായ വൈദ്യപരിശോധന ബിനുവിന്റെ പ്രതിദിന സമയത്തെ കവർന്നപ്പോൾ, അവൾ വല്ലാതെ തളർന്നു. ശരീരത്തിലെവിടെയോ കാൻസർ ഉണ്ടോയെന്ന് ഡോക്ടർമാർ സംശയം പറഞ്ഞപ്പോൾ അവൾ പരിഭ്രാന്തയായി. ഓരോ ദിവസവും അവൾ ദൈവത്തിങ്കലേക്ക് തിരിയുമ്പോഴോ ബൈബിൾ വായിക്കുമ്പോഴോ, ദൈവം തന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള വാഗ്ദത്തങ്ങളാൽ സ്ഥിരമായ സമാധാനം നൽകി അവളെ വിശ്വസ്തതയോടെ ധൈര്യപ്പെടുത്തി. അവൾ അനിശ്ചിതത്വങ്ങളുമായി പോരാടി, എന്തുവന്നാലും ദൈവത്തിന്റെ ചുമലിൽ ചാരാൻ ഇടയ്ക്കിടെ പഠിച്ചു. ഒരു സുപ്രഭാതത്തിൽ, പുറപ്പാട് 23-ലെ ഒരു വാക്യം ബിനു കാണാനിടയായി, അത് ഗുരുതരമായ ശസ്ത്രക്രിയയ്ക്ക് മുമ്പ് അവളുടെ ഹൃദയത്തിൽ ഉയർന്നുവന്നു: “ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ... ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയയ്ക്കുന്നു’’ (വാ. 20).

ആ വാക്കുകൾ മോശയിലൂടെ ദൈവം തന്റെ ജനമായ യിസ്രായേല്യരോട് പറഞ്ഞതാണ്. അവൻ തന്റെ ജനത്തിന് പിന്തുടരാൻ തന്റെ നിയമങ്ങൾ നൽകുകയും അവരെ പുതിയ ദേശത്തേക്ക് നയിക്കുകയും ചെയ്യുകയായിരുന്നു (വാ. 14-19). എന്നാൽ ആ നിർദ്ദേശങ്ങൾക്കിടയിൽ, “വഴിയിൽ [അവരെ] കാക്കേണ്ടതിന്’’ അവർക്കു മുമ്പായി ഒരു ദൂതനെ അയയ്ക്കുമെന്ന് അവൻ അവരോട് പറഞ്ഞു. ബിനുവിന്റെ ജീവിതസാഹചര്യം ഇതായിരുന്നില്ലെങ്കിലും, ദൂതന്മാരുടെ പരിപാലനത്തെക്കുറിച്ച് തിരുവെഴുത്തിൽ മറ്റൊരിടത്ത് പരാമർശിച്ചിട്ടുണ്ടെന്ന് അവൾ ഓർത്തു. സങ്കീർത്തനം 91:11 പറയുന്നു, “നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും.’’ എബ്രായർ 1:14 നമ്മോട് പറയുന്നത്, യേശുവിൽ വിശ്വസിക്കുന്നവരെ സേവിക്കാൻ ദൈവം ദൂതന്മാരെ “സേവകാത്മാക്കൾ’’ ആയി അയയ്ക്കുന്നു എന്നാണ്.

നാം ക്രിസ്തുവിനെ അറിഞ്ഞവരെങ്കിൽ, നമ്മെയും ശുശ്രൂഷിക്കാൻ ഒരു ദൂതനോ ദൂതന്മാരോ നമ്മുടെ അടുത്തുണ്ട്. ആനി സീറ്റാസ്

ദൈവം തന്റെ ദൂതന്മാരിലൂടെ നിങ്ങൾക്കായി എന്താണ് ചെയ്യുന്നത്?
ഇത് നിങ്ങളെ എങ്ങനെയാണ് പ്രോത്സാഹിപ്പിക്കുന്നത്?

പ്രിയപ്പെട്ട ദൈവമേ, അങ്ങ് എപ്പോഴും അടുത്തിരിക്കുന്നതിലും
കൂടാതെ അങ്ങയുടെ ദൂതന്മാരും അങ്ങയുടെ മക്കളെ
നിരീക്ഷിക്കുന്നതിലും ഞാൻ നന്ദിയുള്ളവനാണ്.

ക്രിസ്തുവിലുള്ള സമൂഹം

ബഹാമാസിന്റെ തെക്കുഭാഗത്തായി റാഗഡ് ഐലൻഡ് എന്നറിയപ്പെടുന്ന ഒരു ചെറിയ പ്രദേശമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ഇവിടെ സജീവമായ ഒരു ഉപ്പ് വ്യവസായം ഉണ്ടായിരുന്നു, എന്നാൽ ആ വ്യവസായത്തിന്റെ ഇടിവ് കാരണം നിരവധി ആളുകൾ അടുത്തുള്ള ദ്വീപുകളിലേക്ക് കുടിയേറി. 2016-ൽ, എൺപതിലധികം ആളുകൾ അവിടെ താമസിച്ചിരുന്നപ്പോൾ, ദ്വീപിൽ മൂന്ന് മതവിഭാഗങ്ങൾ ഉണ്ടായിരുന്നു, എന്നിട്ടും ആളുകൾ എല്ലാ ആഴ്ചയും ആരാധനയ്ക്കും കൂട്ടായ്മയ്ക്കുമായി ഒരിടത്ത് ഒത്തുകൂടി. വളരെ കുറച്ച് താമസക്കാർ മാത്രം ഉള്ളതിനാൽ, അവർക്ക് സാമൂഹികബോധം വളരെ പ്രധാനമായിരുന്നു. 
ആദിമ സഭയിലെ ജനങ്ങൾക്ക് ഒന്നിച്ചുകൂടാനുള്ള നിർണ്ണായകമായ ആവശ്യവും ആഗ്രഹവും തോന്നി. യേശുവിന്റെ മരണവും പുനരുത്ഥാനവും വഴി സാധ്യമായതും, തങ്ങൾ പുതുതായി കണ്ടെത്തിയതുമായ വിശ്വാസത്തെക്കുറിച്ച് അവർ ആവേശഭരിതരായിരുന്നു. എന്നാൽ അവൻ ശാരീരികമായി അവരോടൊപ്പമില്ലെന്ന് അവർക്കറിയാമായിരുന്നു, അതിനാൽ അവർക്ക് പരസ്പരം ആവശ്യമാണെന്ന് അവർ മനസ്സിലാക്കി. അവർ അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലുകൾക്കും കൂട്ടായ്മയ്ക്കുമായി ഒരുമിച്ചു കൂടി (പ്രവൃത്തികൾ 2:42). അവർ ആരാധനയ്ക്കും ഭക്ഷണത്തിനുമായി വീടുകളിൽ ഒത്തുകൂടി, മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി കരുതി. അപ്പൊസ്തല പ്രവൃത്തികൾ സഭയെ വിവരിച്ചത് ഇങ്ങനെയാണ്: “വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു’’ (4:32). പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് അവർ ദൈവത്തെ നിരന്തരം സ്തുതിക്കുകയും പ്രാർത്ഥനയിൽ സഭയുടെ ആവശ്യങ്ങൾ ദൈവസന്നിധിയിലേക്ക് എത്തിക്കുകയും ചെയ്തു. 
നമ്മുടെ വളർച്ചയ്ക്കും പിന്തുണയ്ക്കും സമൂഹം അത്യന്താപേക്ഷിതമാണ്. ഒറ്റയ്ക്ക് പോകാൻ ശ്രമിക്കരുത്. നിങ്ങളുടെ ബുദ്ധിമുട്ടുകളും സന്തോഷങ്ങളും മറ്റുള്ളവരുമായി പങ്കിടുകയും ഒരുമിച്ച് അവനോട് അടുക്കുകയും ചെയ്യുമ്പോൾ ദൈവം ആ സാമൂഹികബോധം വികസിപ്പിക്കും. 

ദൈവത്തിന്റെ രക്ഷാപ്രവൃത്തി

അനുകമ്പയുള്ള ഒരു സന്നദ്ധസേവകൻ തന്റെ വീരോചിതമായ പ്രവൃത്തികൾക്ക് “കാവൽ മാലാഖ’’ എന്ന് വിളിക്കപ്പെട്ടു. ജെയ്ക്ക് മന്ന ജോലിസ്ഥലത്ത് സോളാർ പാനലുകൾ സ്ഥാപിച്ചുകൊണ്ടിരുന്ന ഇടത്തുനിന്നാണ്, കാണാതായ അഞ്ചു വയസ്സുകാരിയെ കണ്ടെത്താനുള്ള അടിയന്തര തിരച്ചിലിൽ പങ്കാളിയായത്. അയൽക്കാർ അവരുടെ ഗാരേജുകളിലും മുറ്റത്തും തിരഞ്ഞപ്പോൾ, മന്ന കാല്പാടുകൾ നോക്കി അടുത്തുള്ള വനപ്രദേശത്തേക്ക് നടക്കുകയും അവിടെ ഒരു ചതുപ്പിൽ അരയോളം ആഴത്തിൽ താണുപോയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. അവൻ ആ ചേറിലേക്കിറങ്ങി കുട്ടിയെ രക്ഷിച്ച് അവളെ കേടുപാടുകൾ കൂടാതെ വീട്ടിലേക്കു കൊണ്ടുവന്നു. ചേറുപുരണ്ട കുഞ്ഞിനെ അവളുടെ അമ്മയെ ഏല്പിച്ചു. നന്ദിയോടെ അവൾ കുഞ്ഞിനെ ഏറ്റുവാങ്ങി. 
ആ കൊച്ചു പെൺകുട്ടിയെപ്പോലെ ദാവീദും വിടുതൽ അനുഭവിച്ചു. കരുണയ്ക്കായുള്ള തന്റെ ഹൃദയംഗമമായ നിലവിളികളോട് ദൈവം പ്രതികരിക്കുന്നതിനായി സങ്കീർത്തനക്കാരൻ “ക്ഷമയോടെ കാത്തിരുന്നു’’ (സങ്കീർത്തനം 40:1). സഹായത്തിനായുള്ള അവന്റെ നിലവിളി ദൈവം കേട്ടു, അവന്റെ സാഹചര്യങ്ങളുടെ “നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും’’ അവനെ രക്ഷിച്ചുകൊണ്ട് പ്രതികരിച്ചു (വാ. 2) - ദാവീദിന്റെ ജീവിതത്തിന് ഉറപ്പുള്ള അടിത്തറ നൽകി. ജീവിതത്തിന്റെ ചെളി നിറഞ്ഞ ചതുപ്പിൽ നിന്ന് ഭൂതകാല രക്ഷാപ്രവർത്തനങ്ങൾ സ്തുതിഗീതങ്ങൾ ആലപിക്കാനും ഭാവി സാഹചര്യങ്ങളിൽ ദൈവത്തെ ആശ്രയിക്കാനും തന്റെ കഥ മറ്റുള്ളവരുമായി പങ്കിടാനുമുള്ള അവന്റെ ആഗ്രഹത്തെ ശക്തിപ്പെടുത്തി (വാ. 3-4). 
സാമ്പത്തിക ബുദ്ധിമുട്ടുകൾ, ദാമ്പത്യ കലഹങ്ങൾ, അപര്യാപ്തതയുടെ വികാരങ്ങൾ എന്നിങ്ങനെയുള്ള ജീവിത വെല്ലുവിളികളിൽ നാം അകപ്പെടുമ്പോൾ, നമുക്ക് ദൈവത്തോട് നിലവിളിക്കുകയും അവൻ പ്രതികരിക്കുന്നതിനായി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യാം (വാ. 1). അവിടുന്ന് അവിടെയുണ്ട്, നമ്മുടെ ആവശ്യസമയത്ത് നമ്മെ സഹായിക്കാനും നമുക്ക് നിൽക്കാൻ ഒരു ഉറച്ച ഇടം നൽകാനും അവിടുന്നു തയ്യാറാണ്. 

നമ്മുടെ പ്രത്യാശയുടെ നങ്കൂരം

ഒരു ഇടുങ്ങിയ ഇടവഴിയിൽ കാർഡ്‌ബോർഡ് കഷ്ണങ്ങൾകൊണ്ടു മറച്ച കൂരയ്ക്കു കീഴിൽ ഉറങ്ങുന്ന ആളുകളുടെ ചിത്രം ഞാൻ ഉയർത്തിപ്പിടിച്ചു. “അവർക്ക് എന്താണ് വേണ്ടത്?” ഞാൻ ആറാം ക്ലാസ്സിലെ സൺഡേസ്‌കൂൾ ക്ലാസ്സിൽ ചോദിച്ചു. ''ഭക്ഷണം,'' ആരോ പറഞ്ഞു. ''പണം,'' മറ്റൊരാൾ പറഞ്ഞു. ''ഒരു സുരക്ഷിത സ്ഥലം,'' ഒരു കുട്ടി ചിന്താപൂർവ്വം പറഞ്ഞു. അപ്പോൾ ഒരു പെൺകുട്ടി പറഞ്ഞു: “പ്രത്യാശ.” 
''നല്ല കാര്യങ്ങൾ സംഭവിക്കുമെന്നുള്ള പ്രതീക്ഷയാണ് പ്രത്യാശ,'' അവൾ വിശദീകരിച്ചു. വെല്ലുവിളികൾ കാരണം, ജീവിതത്തിൽ നല്ല കാര്യങ്ങൾ പ്രതീക്ഷിക്കാതിരിക്കുക എന്നത് എളുപ്പമായിരിക്കുമ്പോൾ, നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിനെക്കുറിച്ച് അവൾ സംസാരിച്ചത് എനിക്ക് രസകരമായി തോന്നി. എന്നിരുന്നാലും, എന്റെ വിദ്യാർത്ഥിയുടെ കാഴ്ചപ്പാടിനോടു യോജിക്കുന്ന വിധത്തിലാണ് ബൈബിൾ പ്രത്യാശയെക്കുറിച്ച് സംസാരിക്കുന്നത്. ''നാം ആശിക്കുന്നതിന്റെ ഉറപ്പാണ് വിശ്വാസം'' (എബ്രായർ 11:1), യേശുവിൽ വിശ്വസിക്കുന്ന നമുക്ക് നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയും. 
ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ആത്മവിശ്വാസത്തോടെ പ്രത്യാശിക്കാവുന്ന ഈ ആത്യന്തികമായ നന്മ എന്താണ്?-“അവന്റെ സ്വസ്ഥതയിൽ പ്രവേശിക്കുന്നതിനുള്ള വാഗ്ദത്തം” (4:1). വിശ്വാസികളെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ സ്വസ്ഥതയിൽ, അവന്റെ സമാധാനം, രക്ഷയുടെഉറപ്പ്, അവന്റെ ശക്തിയിൽ ആശ്രയിക്കൽ, ഭാവിയിലെ സ്വർഗ്ഗീയ ഭവനത്തിന്റെ ഉറപ്പ് എന്നിവ ഉൾപ്പെടുന്നു. പ്രത്യാശ, ആവശ്യമുള്ള സമയങ്ങളിൽ നമുക്കു മുറുകെപ്പിടിക്കാവുന്ന നമ്മുടെ നങ്കൂരമാകുന്നതിന്റെ കാരണം, ദൈവത്തിന്റെ ഉറപ്പും യേശു പ്രദാനം ചെയ്യുന്ന രക്ഷയുമാണ് (6:18-20). ലോകത്തിന് തീർച്ചയായും പ്രത്യാശ ആവശ്യമാണ്, നല്ലതും മോശവുമായ സമയങ്ങളിലെല്ലാം, അവനാണ് അവസാന വാക്കെന്നും നമ്മെ പരാജയപ്പെടുത്തുകയില്ലെന്നും ഉള്ള ദൈവത്തിന്റെ സത്യവും ഉറപ്പുള്ളതുമായ ഉറപ്പാണത്. നാം അവനിൽ ആശ്രയിക്കുമ്പോൾ, അവൻ തന്റെ സമയത്തു നമുക്കായി എല്ലാം ശരിയാക്കുമെന്ന് നമുക്കറിയാം. 

വഴിയിലെ സ്വാതന്ത്ര്യം

ബീപ് ബേസ്‌ബോളിൽ, അന്ധരായ കളിക്കാർ എന്തുചെയ്യണം, എവിടേക്ക് പോകണം എന്നറിയാൻ ബോളിന്റെ ബീപിംഗ് അല്ലെങ്കിൽ ബേസിന്റെ മുഴക്കം എന്നിവ ശ്രദ്ധിക്കുന്നു. കണ്ണുമൂടിക്കെട്ടിയ ബാറ്ററും (അന്ധതയുടെ വിവിധ തലങ്ങൾ കണക്കാക്കാൻ) കാഴ്ചയുള്ള പിച്ചറും ഒരേ ടീമിലാണ്. ഒരു ബാറ്റർ ബാറ്റ് വീശുകയും ബീപ്പിംഗ് ബോൾ അടിക്കുകയും ചെയ്യുമ്പോൾ, അവൻ അല്ലെങ്കിൽ അവൾ മുഴങ്ങുന്ന ബേസിലേക്ക് ഓടുന്നു. ബാറ്റർ ബേസിലെത്തുന്നതിനുമുമ്പ് ഒരു ഫീൽഡർ പന്ത് 'പിടിച്ചാൽ' ബാറ്റർ ഔട്ട്; അല്ലെങ്കിൽ, ബാറ്റർ ഒരു റൺ നേടുന്നു. വ്യക്തമായ വഴിയും ദിശയും ഉണ്ടെന്ന് അറിയാവുന്നതിനാൽ 'ഓട്ടത്തിൽ വലിയ സ്വാതന്ത്ര്യം' അനുഭവപ്പെടുന്നു എന്നതാണ് ഏറ്റവും നല്ല ഭാഗമെന്ന് ഒരു കളിക്കാരൻ അഭിപ്രായപ്പെട്ടു. 
'ദൈവം നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു' (26:7) എന്ന് യെശയ്യാവിന്റെ പുസ്തകം നമ്മോട് പറയുന്നു. ഇത് എഴുതിയപ്പോൾ, യിസ്രായേല്യരുടെ പാത സുഗമമായി കാണപ്പെട്ടിരുന്നില്ല; അനുസരണക്കേടിന്റെ പേരിൽ അവർ ദൈവിക ന്യായവിധി അനുഭവിക്കുകയായിരുന്നു. വിശ്വാസത്തിലും അനുസരണത്തിലും -പലപ്പോഴും ദുഷ്‌കരവും എന്നാൽ സുഗമവുമായ പാതയിൽ - നടക്കാൻ യെശയ്യാവ് അവരെ ഉദ്‌ബോധിപ്പിച്ചു ദൈവത്തിന്റെ ''നാമവും കീർത്തിയും'' (വാക്യം 8) അവരുടെ ഹൃദയത്തിന്റെ ശ്രദ്ധാകേന്ദ്രമാകണമായിരുന്നു. 
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നാം അനുസരണത്തിൽ അവന്റെ വഴികൾ പിന്തുടരുമ്പോൾ ദൈവത്തെക്കുറിച്ച് കൂടുതൽ അറിയുകയും അവന്റെ വിശ്വസ്ത സ്വഭാവത്തിലുള്ള നമ്മുടെ വിശ്വാസം വളർത്തുകയും ചെയ്യുന്നു. നമ്മുടെ ജീവിത പാത എല്ലായ്‌പ്പോഴും സുഗമമായി കാണപ്പെടണമെന്നില്ല, പക്ഷേ ദൈവം നമ്മോടൊപ്പമുണ്ടെന്നും ഒരു വഴി നിരത്തുന്നുവെന്നും അവനിൽ വിശ്വസിച്ചുകൊണ്ട് ഉറപ്പുള്ളരായിരിക്കാൻ നമുക്കു കഴിയും. നമുക്ക് വേണ്ടിയുള്ള ദൈവത്തിന്റെ ഏറ്റവും നല്ല പാതയിൽ അനുസരണയോടെ നടക്കുമ്പോൾ നമുക്കും സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയും. 

ആരാണ് സ്തുതിക്കു യോഗ്യൻ?

സർപ്പിള ഗോവണി മുതൽ വിശാലമായ കിടപ്പുമുറി വരെ, മാർബിൾ തറകൾ മുതൽ വിലകൂടിയ പരവതാനി വരെ, വലിയ അലക്കുമുറി മുതൽ നന്നായി ചിട്ടപ്പെടുത്തിയ ഓഫീസ് വരെ, റിയൽറ്റർ യുവ ദമ്പതികൾക്ക് ഒരു മികച്ച വീട് കാണിച്ചുകൊടുത്തു. അവർ തിരിഞ്ഞ ഓരോ കോണിലും അതിന്റെ ഭംഗിയെക്കുറിച്ച് അവർ പറഞ്ഞു: “നിങ്ങൾ ഞങ്ങൾക്ക് ഏറ്റവും നല്ല സ്ഥലം തിരഞ്ഞെടുത്തു. ഈ വീട് അതിശയകരമാണ്!” അപ്പോൾ റിയൽ എസ്റ്റേറ്റർ അൽപ്പം അസ്വാഭാവികമായി അവർക്കു തോന്നിതതും എന്നാൽ സത്യവുമായ ഒരു കാര്യം പറഞ്ഞു: “നിങ്ങളുടെ അഭിനന്ദനം ഞാൻ ബിൽഡർക്ക് കൈമാറും. വീടോ അത് കാണിച്ചുതരുന്നവനോ അല്ല, വീട് പണിതവനാണ് പ്രശംസ അർഹിക്കുന്നത്.” 
റിയൽറ്ററുടെ വാക്കുകൾ എബ്രായലേഖന എഴുത്തുകാരനെ പ്രതിധ്വനിപ്പിക്കുന്നു: ''ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുണ്ട്'' (3:3). ദൈവപുത്രനായ യേശുവിന്റെ വിശ്വസ്തതയെ പ്രവാചകനായ മോശെയുമായി എഴുത്തുകാരൻ താരതമ്യം ചെയ്യുന്നു (വാ. 1-6). ദൈവത്തോട് മുഖാമുഖം സംസാരിക്കാനും അവന്റെ രൂപം കാണാനും മോശയ്ക്ക് പദവി ലഭിച്ചെങ്കിലും (സംഖ്യ 12:8), അവൻ അപ്പോഴും ദൈവത്തിന്റെ ഭവനത്തിൽ ഒരു “ദാസൻ” മാത്രമായിരുന്നു (എബ്രായർ 3:5). സ്രഷ്ടാവായ ക്രിസ്തു (1:2, 10) “എല്ലാറ്റിന്റെയും ദൈവിക നിർമ്മാതാവ്” എന്ന നിലയിലും “ദൈവത്തിന്റെ ഭവനത്തിൽ” പുത്രൻ എന്ന നിലയിലും ബഹുമാനം അർഹിക്കുന്നു (3:4, 6). ദൈവത്തിന്റെ ഭവനം അവന്റെ ജനമാണ്. 
നാം ദൈവത്തെ വിശ്വസ്തതയോടെ സേവിക്കുമ്പോൾ, ആ ബഹുമതി അർഹിക്കുന്നത് ദൈവിക നിർമ്മാതാവായ യേശുവാണ്. ദൈവത്തിന്റെ ഭവനമായ നമുക്ക് ലഭിക്കുന്ന ഏതൊരു സ്തുതിയും ആത്യന്തികമായി അവനുള്ളതാണ്. 

ആന്തരിക സൗഖ്യം തേടുക

അമേരിക്കൻ സംസ്ഥാനമായ മിഷിഗണിൽ നിന്നുള്ള, എപ്പോഴും തിരക്കുള്ള ആളാണ് കാർസൺ. വേട്ടയാടുകയും മീൻ പിടിക്കുകയും ഗ്രാമീണ പാതകളിൽ ബൈക്കോടിക്കുകയും സ്‌കേറ്റ്‌ബോർഡിൽ  സഞ്ചരിക്കുകയും ചെയ്തുകൊണ്ട് എപ്പോഴും പുറത്തുകറങ്ങാൻ അയാൾ ഇഷ്ടപ്പെട്ടു. എന്നാൽ ഒരു മോട്ടോർ സൈക്കിൾ അപകടത്തിൽ പെട്ട അയാളുടെ ശരീരം നെഞ്ചിനു താഴേക്ക് തളർന്നു. താമസിയാതെ വിഷാദത്തിൽ മുങ്ങിയ അയാൾക്ക് ഭാവിയൊന്നും കാണാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അയാളുടെ ചില കൂട്ടുകാർ വീണ്ടും വേട്ടയാടാൻ പ്രേരിപ്പിച്ചു. ചുറ്റുപാടുമുള്ള സൗന്ദര്യം ആസ്വദിച്ചപ്പോൾ തന്റെ വേദനകൾ അയാൾ മറന്നു. ഈ അനുഭവം അയാൾക്ക് ആന്തരിക സൗഖ്യം നൽകുകയും അവന്റെ ജീവിതത്തിന് ഒരു പുതിയ ലക്ഷ്യം നൽകുകയും ചെയ്തു-ഹണ്ട് 2 ഹീൽ എന്ന ലാഭേച്ഛയില്ലാത്ത സംഘടനയിലൂടെ തന്നെപ്പോലുള്ള മറ്റുള്ളവർക്ക് ഇതേ അനുഭവം നൽകുന്നതിന്  അയാൾ ജീവിതം ഉഴുഞ്ഞുവെച്ചു. തന്റെ അപകടം 'പ്രച്ഛന്നവേഷത്തിലെത്തിയ ഒരു അനുഗ്രഹമായിരുന്നു. . . . ഇപ്പോൾ എനിക്ക് തിരികെ നൽകാൻ കഴിയും, അത് ഞാൻ എപ്പോഴും ചെയ്യാൻ ആഗ്രഹിച്ചു. ഞാൻ സന്തോഷത്തിലാണ്' അയാൾ പറയുന്നു. കഠിനമായ ചലന വൈകല്യമുള്ളവർക്കും അവരെ പരിചരിക്കുന്നവർക്കും സൗഖ്യം കണ്ടെത്തുന്നതിന് ഒരു സ്ഥലം നൽകുന്നതിൽ അദ്ദേഹം ആവേശഭരിതനാണ്. 

തകർന്നവർക്കു സൗഖ്യം നൽകുന്നവന്റെ വരവിനെക്കുറിച്ച് യെശയ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു (യെശ. 61). അവൻ 'ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും'' അറിയിക്കുകയും ചെയ്യും (വാ. 1-2). യേശു തന്റെ ജന്മനാട്ടിലെ സിനഗോഗിൽ ഈ തിരുവെഴുത്ത് വായിച്ചതിനുശേഷം പറഞ്ഞു, 'ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു' (ലൂക്കൊ. 4:21). യേശു വന്നത് നമ്മെ രക്ഷിക്കാനും നമ്മെ സുഖപ്പെടുത്താനുമാണ്. 

നിങ്ങൾക്ക് ആന്തരിക സൗഖ്യം ആവശ്യമുണ്ടോ? യേശുവിലേക്ക് തിരിയുക, അവൻ നിങ്ങൾക്ക് 'വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാട' നൽകും (യെശയ്യാവ് 61:3). 

സേവിക്കാനുള്ള വെല്ലുവിളി

പതിമൂന്ന് വയസ്സ് മാത്രമേ ഉള്ളൂവെങ്കിലും, മറ്റുള്ളവരെ സേവിക്കാനുള്ള ഒരു വെല്ലുവിളി ഡിഅവിയോൺ  ഏറ്റെടുത്തു. വേനലവധിക്കാലത്ത് സൗജന്യമായി അമ്പത് പുൽത്തകിടികൾ വെട്ടിക്കൊടുക്കാൻ കുട്ടികളെ ആഹ്വാനം ചെയ്ത ഒരാളെക്കുറിച്ചുള്ള ഒരു കഥ അവനും അവന്റെ അമ്മയും കേട്ടിരുന്നു. ജോലിയിൽനിന്നു വിരമിച്ചവർ, അവിവാഹിതരായ അമ്മമാർ, അംഗപരിമിതർ, അല്ലെങ്കിൽ സഹായം ആവശ്യമുള്ളവർ എന്നിവരെ സഹായിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. സ്ഥാപകൻ (അൻപത് സംസ്ഥാനങ്ങളിൽ അമ്പത് പുൽത്തകിടികൾ വെട്ടിയിരുന്നു) തൊഴിൽ ധാർമ്മികതയുടെ പ്രാധാന്യം പഠിപ്പിക്കുന്നതിനും സമൂഹത്തിന് തിരികെ നൽകുന്നതിനുമുള്ള വെല്ലുവിളി സൃഷ്ടിച്ചു. വേനൽക്കാലത്തെ കഠിനമായ ചൂടും മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയും ഉണ്ടായിട്ടും ഈ കൗമാരക്കാരൻ മറ്റുള്ളവരെ സേവിക്കുന്നതു തിരഞ്ഞെടുക്കുകയും വെല്ലുവിളി പൂർത്തിയാക്കുകയും ചെയ്തു.

സേവിക്കാനുള്ള വെല്ലുവിളി യേശുവിൽ വിശ്വസിക്കുന്നവർക്കും നേരെയുള്ളതാണ്. സകല മനുഷ്യർക്കും വേണ്ടി മരിക്കുന്നതിന്റെ തലേദിവസം രാത്രി, യേശു തന്റെ സ്‌നേഹിതരോടൊപ്പം അത്താഴം കഴിച്ചു (യോഹന്നാൻ 13:1-2). താൻ ഉടൻ നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകളെക്കുറിച്ചും മരണത്തെക്കുറിച്ചും അവനു നന്നായി അറിയാമായിരുന്നു, എന്നിട്ടും അവൻ ഭക്ഷണത്തിൽ നിന്ന് എഴുന്നേറ്റു, ഒരു തോർത്ത് അരയിൽ ചുറ്റി, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാൻ തുടങ്ങി (വാ. 3-5). 'കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു'' എന്ന് അവൻ അവരോടു പറഞ്ഞു (വാ.  14).

എളിമയുള്ള ദാസനും നമ്മുടെ മാതൃകയുമായ യേശു, ആളുകളെ കരുതി: അവൻ അന്ധരെയും രോഗികളെയും സുഖപ്പെടുത്തി, തന്റെ രാജ്യത്തിന്റെ സുവിശേഷം ഉപദേശിച്ചു, അവന്റെ സ്‌നേഹിതർക്കായി തന്റെ ജീവൻ നൽകി. ക്രിസ്തു നിങ്ങളെ സ്‌നേഹിക്കുന്നതിനാൽ, ഈ ആഴ്ച നിങ്ങൾ ആരെ സേവിക്കണമെന്നാണ് അവൻ ആഗ്രഹിക്കുന്നതെന്ന് അവനോട് ചോദിക്കുക.