നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആനി സീറ്റാസ്

കൃപ ഇപ്പോൾ

എന്റെ സുഹൃത്ത് ജെറിയുടെ ജോലിക്കിടയിലെ ചെറിയ ഇടവേളയിൽ ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കാൻ ഞങ്ങൾ ഒരു ഭക്ഷണശാലിയിലേക്ക് തിടുക്കപ്പെട്ടു പോവുകയായിരുന്നു. വാതിൽക്കൽ എത്തിയ ഏതാണ്ട് അതേ സമയം തന്നെ ഞങ്ങളുടെ തൊട്ടുമുന്നിലൂടെ ആറ് ചെറുപ്പക്കാർ അകത്തേക്കു കയറി. ഞങ്ങൾക്ക് അധികം സമയമില്ലെന്ന് അറിയാവുന്നതുകൊണ്ട് ഞങ്ങൾ ഉള്ളിൽ പിറുപിറുത്തു. ആദ്യം ഭക്ഷണം ലഭിക്കുന്നതിനായി അവർ ഓരോരുത്തരും രണ്ട് നിരയിലും സംഘമായി നിന്നു. അപ്പോൾ ജെറി സ്വയം “ഇപ്പോൾ കൃപ കാണിക്കൂ” എന്നു മന്ത്രിക്കുന്നത് ഞാൻ കേട്ടു. തീർച്ചയായും, ഞങ്ങളെ ആദ്യം പോകാൻ അനുവദിച്ചിരുന്നെങ്കിൽ നന്നായിരുന്നു. എന്നാൽ എന്റെ മാത്രമല്ല, മറ്റുള്ളവരുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് ചിന്തിക്കാനുള്ള മികച്ച ഓർമ്മപ്പെടുത്തലായിരുന്നു അത്.

സ്നേഹം ക്ഷമിക്കുന്നതും ദയകാണിക്കുന്നതും നിസ്വാർത്ഥവും ആണെന്ന് വേദപുസ്തകം പഠിപ്പിക്കുന്നു; അത് “ദ്വേഷ്യപ്പെടുന്നില്ല” (1 കൊരിന്ത്യർ 13:5). “അത് പലപ്പോഴും . . . [മറ്റുള്ളവരുടെ] ക്ഷേമത്തിനും സംതൃപ്തിക്കും നേട്ടത്തിനും മുൻഗണന നൽകുന്നു” എന്ന് ഈ സ്നേഹത്തെക്കുറിച്ച് വ്യാഖ്യാതാവ് മാത്യു ഹെൻറി എഴുതിയിരിക്കുന്നു. ദൈവത്തിന്റെ സ്നേഹം ആദ്യം മറ്റുള്ളവരെക്കുറിച്ചാണ് ചിന്തിക്കുന്നത്.

നമ്മിൽ പലരും എളുപ്പത്തിൽ പ്രകോപിതരാകുന്ന ഒരു ലോകത്ത്, മറ്റുള്ളവരോട് ക്ഷമയും ദയയും കാണിക്കാനുള്ള കൃപയ്ക്കും സഹായത്തിനും വേണ്ടി ദൈവത്തോട് അപേക്ഷിക്കാൻ നമുക്ക് പലപ്പോഴും അവസരം ലഭിക്കാറുണ്ട് (വാ. 4). “വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം” എന്ന് സദൃശവാക്യങ്ങൾ 19:11 കൂട്ടിച്ചേർക്കുന്നു.

ദൈവത്തിന് ആദരവു നൽകുന്ന തരത്തിലുള്ള സ്നേഹനിർഭരമായ പ്രവർത്തനമാണത്. തന്റെ സ്നേഹത്തെക്കുറിച്ചുള്ള ചിന്തകൾ മറ്റുള്ളവരിലേക്ക് കൊണ്ടുചെല്ലാനായി പോലും അവൻ അത് ഉപയോഗിച്ചേക്കാം.

ദൈവത്തിന്റെ ശക്തിയാൽ, കൃപ കാണിക്കാനുള്ള എല്ലാ അവസരങ്ങളും നമുക്ക് ഇനി പ്രയോജനപ്പെടുത്താം. 

 

അതു ദൈവത്തിന്റെ തളികയിൽ വയ്ക്കുക

ഒരമ്മ വർഷങ്ങളോളം, തന്റെ മുതിർന്ന മകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം ആരോഗ്യസംരക്ഷണ സംവിധാനം ഉപയോഗപ്പെടുത്താനും കൗൺസിലിംഗും മികച്ച മരുന്നുകളും കണ്ടെത്താനും അവളെ സഹായിച്ചു. മകളുടെ അങ്ങേയറ്റത്തെ ഉയർച്ചകളും ആഴത്തിലുള്ള താഴ്ചകളും ആ അമ്മയുടെ ഹൃദയത്തെ ദിവസം തോറും ഭാരപ്പെടുത്തിക്കൊണ്ടിരുന്നു. പലപ്പോഴും സങ്കടത്താൽ തളർന്നു പോകുമ്പോൾ, സ്വന്തം കാര്യത്തിൽ കരുതൽ കാണിക്കേണ്ടതുണ്ടെന്ന് അവൾ മനസ്സിലാക്കി. അവളുടെ ആകുലതകളും അവൾക്കു നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളും ചെറിയ കടലാസുകളിൽ എഴുതി അവളുടെ കിടക്കയുടെ അരികിലുള്ള “ദൈവത്തിന്റെ തളികയിൽ” വയ്ക്കാൻ ഒരു സുഹൃത്ത് ഒരിക്കൽ നിർദ്ദേശിച്ചു. ഈ ലളിതമായ പ്രവൃത്തിക്ക് അവളുടെ സമ്മർദ്ദങ്ങൾ എല്ലാം ഇല്ലാതാക്കാൻ കഴിഞ്ഞില്ലെങ്കിലും ആ തളിക കാണുമ്പോഴെല്ലാം ആ ആശങ്കകൾ അവളുടെ പക്കലല്ല, ദൈവത്തിന്റെ തളികയിലാണ് എന്ന് അവളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.

ഒരു വിധത്തിൽ പറഞ്ഞാൽ, തന്റെ വൈഷമ്യങ്ങൾ അക്കമിട്ടു നിരത്തി ദൈവത്തിന്റെ തളികയിൽ വയ്ക്കുന്നതായിരുന്നു ദാവീദിന്റെ പല സങ്കീർത്തനങ്ങളും (സങ്കീർത്തനങ്ങൾ 55:1, 16-17). തന്റെ മകൻ അബ്ശാലോമിന്റെ അട്ടിമറി ശ്രമം വിവരിക്കുന്നതാണ് ഈ സങ്കീർത്തനമെങ്കിൽ, ദാവീദിന്റെ “അടുത്ത സുഹൃത്ത്” അഹീഥോഫെൽ വാസ്തവത്തിൽ അവനെ ഒറ്റിക്കൊടുത്ത്, അവനെ കൊല്ലാനുള്ള ഗൂഢാലോചനയിൽ ഏർപ്പെട്ടു (2 ശമൂവേൽ 15-16). അതുകൊണ്ടു ദാവീദ് “വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു ” കരയുകയും ദൈവം അവന്റെ പ്രാർത്ഥന കേൾക്കുകയും ചെയ്തു (സങ്കീർത്തനങ്ങൾ 55:1-2, 16-17). അവൻ “[തന്റെ] ഭാരം യഹോവയുടെമേൽ” വച്ചുകൊണ്ടു ദൈവത്തിന്റെ കരുതൽ അനുഭവിക്കാൻ തീരുമാനിച്ചു (വാ. 22).

ആശങ്കകളും ഭയങ്ങളും നമ്മെ ഏവരെയും ബാധിക്കാറുണ്ടെന്നു നമുക്ക് ആധികാരികമായി തന്നെ അംഗീകരിക്കാവുന്നതാണ്. ദാവീദിന്റെ പോലുള്ള ചിന്തകൾ നമുക്കുമുണ്ടായേക്കാം: “പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു” (വാ. 6). ദൈവം സമീപസ്ഥനാണ്. സാഹചര്യങ്ങൾ മാറ്റാനുള്ള ശക്തി അവനു മാത്രമേയുള്ളൂ. ഭാരങ്ങളെല്ലാം അവന്റെ തളികയിൽ വയ്ക്കുക. 

 

യഥാർത്ഥമായി ജീവിക്കുക

2000-ൽ പാസ്റ്റർ എഡ് ഡോബ്സണിന് ALS ഉണ്ടെന്ന് കണ്ടെത്തിയപ്പോൾ ആയിരക്കണക്കിനു വ്യക്തികൾ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചു. രോഗശാന്തിക്കായി വിശ്വാസത്തോടെ പ്രാർത്ഥിക്കുമ്പോൾ, ദൈവം ഉടനടി ഉത്തരം നൽകുമെന്നു പലരും വിശ്വസിച്ചു. എഡിന്റെ പേശികൾ ക്രമേണ ക്ഷയിക്കുന്നതിന് കാരണമായ രോഗവുമായി പന്ത്രണ്ടു വർഷം മല്ലിട്ടതിനു ശേഷം (അദ്ദേഹം മരിക്കുന്നതിനു മൂന്നു വർഷം മുമ്പ്), ദൈവം എന്തുകൊണ്ടു ഇതുവരെ അദ്ദേഹത്തെ സുഖപ്പെടുത്തിയില്ല എന്ന് ഒരു വ്യക്തി അദ്ദേഹത്തോടു ചോദിച്ചു. “ശരിയായ ഒരു ഉത്തരം അതിനില്ല, അതിനാൽ ഞാൻ ചോദിക്കാറില്ല,” അദ്ദേഹം മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ ലോർണ ഇപ്രകാരം കൂട്ടിച്ചേർത്തു, “എല്ലായിപ്പോഴും നിങ്ങൾക്ക് ഉത്തരം ലഭിക്കണമെന്നു നിങ്ങൾ എപ്പോഴും വ്യാകുലപ്പെടുകയാണെങ്കിൽ, നിങ്ങൾക്കു ശരിക്കും ജീവിക്കാൻ കഴിയില്ല.”

എഡിന്റെയും ലോർണയുടെയും വാക്കുകളിൽ ദൈവത്തോടുള്ള ആദരവു നിങ്ങൾക്ക് കേൾക്കാൻ കഴിയുന്നുണ്ടോ? അവന്റെ ജ്ഞാനം തങ്ങളുടേതിനേക്കാൾ ഉയർന്നതാണെന്ന് അവർക്കറിയാമായിരുന്നു. എന്നിട്ടും എഡ് സമ്മതിച്ചു, “നാളെയെക്കുറിച്ച് ആകുലപ്പെടാതെയിരിക്കുന്നത് ഏറെക്കുറെ അസാധ്യമാണെന്നു ഞാൻ മനസ്സിലാക്കുന്നു.” വൈകല്യം വർദ്ധിച്ചുവരുന്നതിനു രോഗം കാരണമാകുമെന്ന് അദ്ദേഹം മനസ്സിലാക്കി. എന്തു പുതിയ വൈഷമ്യമാണ് അടുത്ത ദിനം കൊണ്ടുവരികയെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു.

വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിന്, എഡ് ഈ വാക്യങ്ങൾ തന്റെ കാറിലും കുളിമുറിയിലെ കണ്ണാടിയിലും തന്റെ കട്ടിലിനരികിലും സ്ഥാപിച്ചു: “‘ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല’ എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. ആകയാൽ ‘കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും’ എന്നു നമുക്കു ധൈര്യത്തോടെ പറയാം” (എബ്രായർ 13:5-6). ആകുലപ്പെടാൻ ആരംഭിക്കുമ്പോഴെല്ലാം, സത്യത്തിലേക്ക് തന്റെ ചിന്തകൾ വീണ്ടും കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിന് അദ്ദേഹം ആ വാക്യങ്ങൾ ആവർത്തിക്കും. അടുത്ത ദിനം എന്തു സംഭവിക്കുമെന്നു നമുക്കാർക്കും അറിയില്ല. ഒരുപക്ഷേ, എഡിന്റെ രീതി നമ്മുടെ ആശങ്കകളെ വിശ്വസിക്കാനുള്ള അവസരങ്ങളാക്കി മാറ്റാൻ സഹായിച്ചേക്കാം. 

 

നിങ്ങൾ പ്രിയപ്പെട്ടവരാണ്

അവൻ യഹോവെക്കു പ്രിയൻ; തത്സന്നിധിയിൽ നിർഭയം വസിക്കും; [ ആവർത്തനം 33:12 ]

നിങ്ങൾ പ്രിയപ്പെട്ടവരാണ്

തന്റെ സങ്കടം പ്രകടിപ്പിക്കാൻ, ആലി എന്ന പെൺകുട്ടി ഒരു മരക്കഷണത്തിൽ ഇങ്ങനെ എഴുതി ഒരു പാർക്കിൽ കൊണ്ടുപോയി വച്ചു: “സത്യം പറഞ്ഞാൽ, എനിക്ക് സങ്കടമുണ്ട്. ആരും ഒരിക്കലും എന്നോടൊപ്പം നടക്കാൻ പോകാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പറയുന്നത് ശ്രദ്ധിക്കുന്ന ഒരേയൊരു വ്യക്തിയെ എനിക്ക് നഷ്ടപ്പെട്ടു. ഞാൻ എല്ലാ ദിവസവും കരയുന്നു.”

ആ കുറിപ്പ് കണ്ട ഒരു പെൺകുട്ടി, റോഡിൽ എഴുതുന്ന കട്ടിയുള്ള ഒരു ചോക്ക് പാർക്കിലേക്ക് കൊണ്ടുവന്ന് ആലിയോട് അവർക്ക് പറയാനുള്ള കാര്യങ്ങൾ എഴുതാൻ അഭ്യർത്ഥിച്ചു. അടുത്തുള്ള സ്കൂളിലെ കുട്ടികൾ ആലിയെ പിന്തുണയ്ക്കുന്ന ഡസൻ കണക്കിന് വാക്കുകൾ എഴുതി: “ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു.” “ദൈവം നിന്നെ സ്നേഹിക്കുന്നു.” “നീ പ്രിയപ്പെട്ടവളാണ്.” സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു, “അവളോട് അടുക്കാനും, അവളുടെ ശൂന്യത നികത്താനുമുള്ള ഒരു എളിയ മാർഗ്ഗമായിരുന്നു ഇത്. അവൾ നമ്മെ എല്ലാവരെയും പ്രതിനിധീകരിക്കുന്നു, കാരണം ചില സമയങ്ങളിൽ നമുക്കെല്ലാവർക്കും സങ്കടവും കഷ്ടപ്പാടും ഉണ്ടാകും.”

“നിങ്ങൾ പ്രിയപ്പെട്ടവരാണ്” എന്ന വാചകം, മരിക്കുന്നതിന് തൊട്ടുമുമ്പ് ബെന്യാമിൻ എന്ന യിസ്രായേല്യ ഗോത്രത്തിന് മോശെ നൽകിയ മനോഹരമായ ഒരു അനുഗ്രഹത്തെ ഓർമ്മിപ്പിക്കുന്നു: “അവൻ യഹോവെക്കു പ്രിയൻ; തത്സന്നിധിയിൽ നിർഭയം വസിക്കും” (ആവർത്തനം 33:12). ശത്രു രാഷ്ട്രങ്ങളെ പരാജയപ്പെടുത്തുകയും, പത്തു കൽപ്പനകൾ സ്വീകരിക്കുകയും, ദൈവത്തെ അനുഗമിക്കാൻ അവരെ ആഹ്വാനം ചെയ്യുകയും ചെയ്തുകൊണ്ട് മോശെ ദൈവജനത്തെ നയിച്ചു. ദൈവത്തിന് തന്റെ ജനത്തെക്കുറിച്ച് ഉണ്ടായിരുന്ന വീക്ഷണം മോശെയ്ക്കും ഉണ്ടായിരുന്നു. നമ്മളും പ്രിയപ്പെട്ടവർ ആണ്, കാരണം, “...ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” (യോഹന്നാൻ 3:16).

യേശുവിൽ വിശ്വസിക്കുന്ന ഓരോരുത്തരും “പ്രിയപ്പെട്ടവരാണ്” എന്ന സത്യത്തിൽ സുരക്ഷിതത്വം കണ്ടെത്താൻ ദൈവം നമ്മെ സഹായിക്കുന്നതിനാൽ, ആലിയുടെ പുതിയ സുഹൃത്തുക്കൾ ചെയ്തതുപോലെ മറ്റുള്ളവരോട് അടുക്കാനും അവരെ സ്നേഹിക്കാനും നമുക്കു കഴിയും. ആനി സീറ്റാസ്

ദൈവസ്നേഹത്തിൽ സുരക്ഷിതത്വം കണ്ടെത്താൻ നിങ്ങൾ എങ്ങനെയാണ് പഠിക്കുന്നത്? ആ സ്നേഹം മറ്റുള്ളവരുമായി എങ്ങനെ പങ്കുവെക്കും?

പ്രിയ ദൈവമേ, എന്നോടുള്ള അങ്ങയുടെ സ്നേഹത്തിൽ എനിക്ക് പൂർണ്ണനിശ്ചയമുണ്ടായിരിക്കട്ടെ, അങ്ങയുടെ സ്നേഹം 
ചുറ്റുമുള്ളവരിലേക്കും വ്യാപിപ്പിക്കുവാൻ എനിക്ക് കഴിയട്ടെ.

സമയമാകുമ്പോൾ

 

എന്റെ സുഹൃത്തുക്കളായ അൽ ഷിഫറും കാത്തിയും അവരുടെ രണ്ടാം ലോകമഹായുദ്ധ കാലത്തെ ഐക്കണിക് വിമാനം എയർഷോകൾക്കായി പറത്തിയപ്പോൾ, പ്രായമായ യുദ്ധവിദഗ്ദ്ധരുടെ പ്രതികരണങ്ങളാണ് അവരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്. അവർ പങ്കെടുത്ത യുദ്ധങ്ങളെക്കുറിച്ചും അവർ പറത്തിയ വിമാനങ്ങളെക്കുറിച്ചും സംസാരിക്കാൻ അവർ മുന്നോട്ടുവന്നു. അവരുടെ മിക്ക യുദ്ധകഥകളും കണ്ണീരോടെയാണവർ പങ്കുവെച്ചത്. തങ്ങളുടെ രാജ്യത്തെ സേവിക്കുമ്പോൾ ലഭിച്ച ഏറ്റവും നല്ല വാർത്ത, “യുദ്ധം അവസാനിച്ചു, കുട്ടികളേ. വീട്ടിലേക്ക് പോകാനുള്ള സമയമായി’’ എന്നതായിരുന്നുവെന്ന് മിക്കവരും പറഞ്ഞു.

മുൻ തലമുറയിൽ നിന്നുള്ള ഈ വാക്കുകൾ യേശുവിലുള്ള വിശ്വാസികൾ ഏർപ്പെട്ടിരിക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ യുദ്ധം ആത്മാക്കളുടെ ശത്രുവായ പിശാചിനെതിരായ നമ്മുടെ വിശ്വാസ പോരാട്ടമാണ്. അപ്പൊസ്തലനായ പത്രൊസ് നമുക്ക് മുന്നറിയിപ്പ് നൽകുന്നു: “നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.’’ യേശുവിലുള്ള നമ്മുടെ വിശ്വാസത്തിൽ നിന്ന് നമ്മെ അകറ്റാൻ അവൻ നമ്മെ പലവിധത്തിൽ പ്രലോഭിപ്പിക്കുകയും കഷ്ടതകളിലൂടെയും പീഡനങ്ങളിലൂടെയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. പത്രൊസ് തന്റെ ആദ്യ വായനക്കാരെയും ഇന്നത്തെ നമ്മെയും “ഉണർന്നിരിക്കുവാനും നിർമ്മദരായിരിക്കുവാനും’’ ആഹ്വാനം ചെയ്തു (1 പത്രൊസ് 5:8). നാം പരിശുദ്ധാത്മാവിൽ ആശ്രയിക്കുന്നതിനാൽ യുദ്ധത്തിൽ കീഴടങ്ങാനും ശത്രു നമ്മെ വീഴ്ത്തുവാനും അവൻ അനുവദിക്കില്ല.

ഒരു ദിവസം യേശു മടങ്ങിവരുമെന്ന് നമുക്കറിയാം. അവൻ വരുമ്പോൾ, അവന്റെ വാക്കുകൾ ലോകമഹായുദ്ധകാലത്തെ സൈനികർക്ക് അനുഭവപ്പെട്ടതിനു സമാനമായ ഫലമാണുണ്ടാക്കുക — നമ്മുടെ കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണുനീരും ഹൃദയങ്ങളിൽ സന്തോഷവും അതു വരുത്തും: “യുദ്ധം അവസാനിച്ചു, കുട്ടികളേ. വീട്ടിലേക്ക് പോകാനുള്ള സമയമായി.’’ 

ഒരു വേദി മാറ്റം

ഞങ്ങൾ ... ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു. [ 2 കൊരിന്ത്യർ 5:8 ]

ഒരു വേദി മാറ്റം

2020-ൽ കൊറോണ വൈറസ് പടരാൻ തുടങ്ങിയ സമയത്ത് എന്റെ സ്നേഹിത ജോവാൻ ഒരു സ്ട്രോക്ക് മൂലം മരിച്ചു. അവളുടെ അനുസ്മരണ ചടങ്ങ് അവളുടെ പള്ളിയിൽ വെച്ചായിരിക്കുമെന്ന് അവളുടെ കുടുംബം ആദ്യം അറിയിച്ചു, എങ്കിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ചടങ്ങ് വീട്ടിൽ വെച്ചു നടത്തുന്നതാണ് നല്ലതെന്ന് പിന്നീട് തീരുമാനിച്ചു. ഓൺലൈനിൽ വന്ന പുതിയ അറിയിപ്പ് ഇങ്ങനെ ആയിരുന്നു: ജോവാൻ വാർണേഴ്സ്-വേദി മാറ്റം.

അതേ, അവളുടെ വേദി മാറിയിരിക്കുന്നു! അവൾ ഭൂമിയിലെ വേദിയിൽ നിന്ന് സ്വർഗ്ഗത്തിലെ വേദിയിലേക്ക് പോയി. വർഷങ്ങൾക്ക് മുമ്പ് ദൈവം അവളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തി. ഏകദേശം അമ്പത് വർഷക്കാലം അവൾ അവനെ സ്നേഹപൂർവ്വം സേവിച്ചു. ഹോസ്പിറ്റലിൽ മരണം കാത്ത് കിടക്കുമ്പോൾ പോലും, താൻ സ്നേഹിക്കുന്നവരിൽ കഷ്ടതയനുഭവിക്കുന്ന മറ്റുള്ളവരെക്കുറിച്ച് അവൾ ചോദിക്കുമായിരുന്നു. ഇപ്പോൾ അവൾ അവന്റെ കൂടെയാണ്; അവൾ സ്ഥലങ്ങൾ മാറി.

അപ്പൊസ്തലനായ പൗലൊസിന് ക്രിസ്തുവിനോടൊപ്പം മറ്റൊരു സ്ഥലത്ത് ആയിരിക്കാൻ ആഗ്രഹമുണ്ടായിരുന്നു (2 കൊരിന്ത്യർ 5:8), എന്നാൽ താൻ സേവിക്കുന്ന ആളുകൾ നിമിത്തം ഭൂമിയിൽ തുടരുന്നതാണ് നല്ലതെന്ന് അവനും തോന്നി. അവൻ ഫിലിപ്പിയർക്ക് എഴുതി, “എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾനിമിത്തം ഏറെ ആവശ്യം’’ (ഫിലിപ്പിയർ 1:24). ജോവാനെപ്പോലെയുള്ള ഒരാളെ ഓർത്ത് നാം ദുഃഖിക്കുമ്പോൾ, ഇതുപോലെ നാമും ദൈവത്തോട് നിലവിളിച്ചേക്കാം: എനിക്കും അവർ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത മറ്റ് പലർക്കും അവരെ ഇവിടെ ആവശ്യമുണ്ട്. എന്നാൽ അവരുടെയും നമ്മുടെയും സ്ഥലങ്ങൾ മാറ്റുന്നതിനുള്ള ഏറ്റവും നല്ല സമയം ദൈവത്തിനറിയാം.

നാം അവനെ മുഖാമുഖം കാണുന്നതുവരെ — അത് അത്യന്തം കാമ്യമാണ് —ആത്മാവിന്റെ ശക്തിയിൽ, നാം ഇപ്പോൾ “[ദൈവത്തെ] പ്രസാദിപ്പിക്കുന്നവർ ആകുന്നതിൽ അഭിമാനിക്കുന്നു’’ (2 കൊരിന്ത്യർ 5:9). ആനി സീറ്റാസ്

നിങ്ങൾ ഇപ്പോൾ ആയിരിക്കുന്നയിടത്ത് ദൈവത്തോടും മറ്റുള്ളവരോടും ഉള്ള നിങ്ങളുടെ സ്നേഹം എങ്ങനെയാണ് നിങ്ങൾ വെളിപ്പെടുത്തുന്നത്?
ഇന്ന് നിങ്ങൾക്ക് അവനെ എങ്ങനെ സേവിക്കാൻ കഴിയും?

ദൈവമേ, ഞാൻ എന്നെ വീണ്ടും അങ്ങേയ്ക്കു സമർപ്പിക്കുന്നു. അങ്ങയുടെ
സ്നേഹത്തിന്റെ ആത്മാവിനാൽ എന്നെ നിറയ്ക്കുകയും എന്റെ ജീവിതം അങ്ങേയ്ക്കുള്ളതായി കണക്കാക്കുകയും ചെയ്യണമേ.

ദൂതസഹായികൾ

ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ... ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു. [ പുറപ്പാട് 23:20 ]

ദൂതസഹായികൾ

തുടർമാനമായ വൈദ്യപരിശോധന ബിനുവിന്റെ പ്രതിദിന സമയത്തെ കവർന്നപ്പോൾ, അവൾ വല്ലാതെ തളർന്നു. ശരീരത്തിലെവിടെയോ കാൻസർ ഉണ്ടോയെന്ന് ഡോക്ടർമാർ സംശയം പറഞ്ഞപ്പോൾ അവൾ പരിഭ്രാന്തയായി. ഓരോ ദിവസവും അവൾ ദൈവത്തിങ്കലേക്ക് തിരിയുമ്പോഴോ ബൈബിൾ വായിക്കുമ്പോഴോ, ദൈവം തന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള വാഗ്ദത്തങ്ങളാൽ സ്ഥിരമായ സമാധാനം നൽകി അവളെ വിശ്വസ്തതയോടെ ധൈര്യപ്പെടുത്തി. അവൾ അനിശ്ചിതത്വങ്ങളുമായി പോരാടി, എന്തുവന്നാലും ദൈവത്തിന്റെ ചുമലിൽ ചാരാൻ ഇടയ്ക്കിടെ പഠിച്ചു. ഒരു സുപ്രഭാതത്തിൽ, പുറപ്പാട് 23-ലെ ഒരു വാക്യം ബിനു കാണാനിടയായി, അത് ഗുരുതരമായ ശസ്ത്രക്രിയയ്ക്ക് മുമ്പ് അവളുടെ ഹൃദയത്തിൽ ഉയർന്നുവന്നു: “ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ... ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയയ്ക്കുന്നു’’ (വാ. 20).

ആ വാക്കുകൾ മോശയിലൂടെ ദൈവം തന്റെ ജനമായ യിസ്രായേല്യരോട് പറഞ്ഞതാണ്. അവൻ തന്റെ ജനത്തിന് പിന്തുടരാൻ തന്റെ നിയമങ്ങൾ നൽകുകയും അവരെ പുതിയ ദേശത്തേക്ക് നയിക്കുകയും ചെയ്യുകയായിരുന്നു (വാ. 14-19). എന്നാൽ ആ നിർദ്ദേശങ്ങൾക്കിടയിൽ, “വഴിയിൽ [അവരെ] കാക്കേണ്ടതിന്’’ അവർക്കു മുമ്പായി ഒരു ദൂതനെ അയയ്ക്കുമെന്ന് അവൻ അവരോട് പറഞ്ഞു. ബിനുവിന്റെ ജീവിതസാഹചര്യം ഇതായിരുന്നില്ലെങ്കിലും, ദൂതന്മാരുടെ പരിപാലനത്തെക്കുറിച്ച് തിരുവെഴുത്തിൽ മറ്റൊരിടത്ത് പരാമർശിച്ചിട്ടുണ്ടെന്ന് അവൾ ഓർത്തു. സങ്കീർത്തനം 91:11 പറയുന്നു, “നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും.’’ എബ്രായർ 1:14 നമ്മോട് പറയുന്നത്, യേശുവിൽ വിശ്വസിക്കുന്നവരെ സേവിക്കാൻ ദൈവം ദൂതന്മാരെ “സേവകാത്മാക്കൾ’’ ആയി അയയ്ക്കുന്നു എന്നാണ്.

നാം ക്രിസ്തുവിനെ അറിഞ്ഞവരെങ്കിൽ, നമ്മെയും ശുശ്രൂഷിക്കാൻ ഒരു ദൂതനോ ദൂതന്മാരോ നമ്മുടെ അടുത്തുണ്ട്. ആനി സീറ്റാസ്

ദൈവം തന്റെ ദൂതന്മാരിലൂടെ നിങ്ങൾക്കായി എന്താണ് ചെയ്യുന്നത്?
ഇത് നിങ്ങളെ എങ്ങനെയാണ് പ്രോത്സാഹിപ്പിക്കുന്നത്?

പ്രിയപ്പെട്ട ദൈവമേ, അങ്ങ് എപ്പോഴും അടുത്തിരിക്കുന്നതിലും
കൂടാതെ അങ്ങയുടെ ദൂതന്മാരും അങ്ങയുടെ മക്കളെ
നിരീക്ഷിക്കുന്നതിലും ഞാൻ നന്ദിയുള്ളവനാണ്.

ക്രിസ്തുവിലുള്ള സമൂഹം

ബഹാമാസിന്റെ തെക്കുഭാഗത്തായി റാഗഡ് ഐലൻഡ് എന്നറിയപ്പെടുന്ന ഒരു ചെറിയ പ്രദേശമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ഇവിടെ സജീവമായ ഒരു ഉപ്പ് വ്യവസായം ഉണ്ടായിരുന്നു, എന്നാൽ ആ വ്യവസായത്തിന്റെ ഇടിവ് കാരണം നിരവധി ആളുകൾ അടുത്തുള്ള ദ്വീപുകളിലേക്ക് കുടിയേറി. 2016-ൽ, എൺപതിലധികം ആളുകൾ അവിടെ താമസിച്ചിരുന്നപ്പോൾ, ദ്വീപിൽ മൂന്ന് മതവിഭാഗങ്ങൾ ഉണ്ടായിരുന്നു, എന്നിട്ടും ആളുകൾ എല്ലാ ആഴ്ചയും ആരാധനയ്ക്കും കൂട്ടായ്മയ്ക്കുമായി ഒരിടത്ത് ഒത്തുകൂടി. വളരെ കുറച്ച് താമസക്കാർ മാത്രം ഉള്ളതിനാൽ, അവർക്ക് സാമൂഹികബോധം വളരെ പ്രധാനമായിരുന്നു. 
ആദിമ സഭയിലെ ജനങ്ങൾക്ക് ഒന്നിച്ചുകൂടാനുള്ള നിർണ്ണായകമായ ആവശ്യവും ആഗ്രഹവും തോന്നി. യേശുവിന്റെ മരണവും പുനരുത്ഥാനവും വഴി സാധ്യമായതും, തങ്ങൾ പുതുതായി കണ്ടെത്തിയതുമായ വിശ്വാസത്തെക്കുറിച്ച് അവർ ആവേശഭരിതരായിരുന്നു. എന്നാൽ അവൻ ശാരീരികമായി അവരോടൊപ്പമില്ലെന്ന് അവർക്കറിയാമായിരുന്നു, അതിനാൽ അവർക്ക് പരസ്പരം ആവശ്യമാണെന്ന് അവർ മനസ്സിലാക്കി. അവർ അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലുകൾക്കും കൂട്ടായ്മയ്ക്കുമായി ഒരുമിച്ചു കൂടി (പ്രവൃത്തികൾ 2:42). അവർ ആരാധനയ്ക്കും ഭക്ഷണത്തിനുമായി വീടുകളിൽ ഒത്തുകൂടി, മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി കരുതി. അപ്പൊസ്തല പ്രവൃത്തികൾ സഭയെ വിവരിച്ചത് ഇങ്ങനെയാണ്: “വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു’’ (4:32). പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് അവർ ദൈവത്തെ നിരന്തരം സ്തുതിക്കുകയും പ്രാർത്ഥനയിൽ സഭയുടെ ആവശ്യങ്ങൾ ദൈവസന്നിധിയിലേക്ക് എത്തിക്കുകയും ചെയ്തു. 
നമ്മുടെ വളർച്ചയ്ക്കും പിന്തുണയ്ക്കും സമൂഹം അത്യന്താപേക്ഷിതമാണ്. ഒറ്റയ്ക്ക് പോകാൻ ശ്രമിക്കരുത്. നിങ്ങളുടെ ബുദ്ധിമുട്ടുകളും സന്തോഷങ്ങളും മറ്റുള്ളവരുമായി പങ്കിടുകയും ഒരുമിച്ച് അവനോട് അടുക്കുകയും ചെയ്യുമ്പോൾ ദൈവം ആ സാമൂഹികബോധം വികസിപ്പിക്കും. 

ദൈവത്തിന്റെ രക്ഷാപ്രവൃത്തി

അനുകമ്പയുള്ള ഒരു സന്നദ്ധസേവകൻ തന്റെ വീരോചിതമായ പ്രവൃത്തികൾക്ക് “കാവൽ മാലാഖ’’ എന്ന് വിളിക്കപ്പെട്ടു. ജെയ്ക്ക് മന്ന ജോലിസ്ഥലത്ത് സോളാർ പാനലുകൾ സ്ഥാപിച്ചുകൊണ്ടിരുന്ന ഇടത്തുനിന്നാണ്, കാണാതായ അഞ്ചു വയസ്സുകാരിയെ കണ്ടെത്താനുള്ള അടിയന്തര തിരച്ചിലിൽ പങ്കാളിയായത്. അയൽക്കാർ അവരുടെ ഗാരേജുകളിലും മുറ്റത്തും തിരഞ്ഞപ്പോൾ, മന്ന കാല്പാടുകൾ നോക്കി അടുത്തുള്ള വനപ്രദേശത്തേക്ക് നടക്കുകയും അവിടെ ഒരു ചതുപ്പിൽ അരയോളം ആഴത്തിൽ താണുപോയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. അവൻ ആ ചേറിലേക്കിറങ്ങി കുട്ടിയെ രക്ഷിച്ച് അവളെ കേടുപാടുകൾ കൂടാതെ വീട്ടിലേക്കു കൊണ്ടുവന്നു. ചേറുപുരണ്ട കുഞ്ഞിനെ അവളുടെ അമ്മയെ ഏല്പിച്ചു. നന്ദിയോടെ അവൾ കുഞ്ഞിനെ ഏറ്റുവാങ്ങി. 
ആ കൊച്ചു പെൺകുട്ടിയെപ്പോലെ ദാവീദും വിടുതൽ അനുഭവിച്ചു. കരുണയ്ക്കായുള്ള തന്റെ ഹൃദയംഗമമായ നിലവിളികളോട് ദൈവം പ്രതികരിക്കുന്നതിനായി സങ്കീർത്തനക്കാരൻ “ക്ഷമയോടെ കാത്തിരുന്നു’’ (സങ്കീർത്തനം 40:1). സഹായത്തിനായുള്ള അവന്റെ നിലവിളി ദൈവം കേട്ടു, അവന്റെ സാഹചര്യങ്ങളുടെ “നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും’’ അവനെ രക്ഷിച്ചുകൊണ്ട് പ്രതികരിച്ചു (വാ. 2) - ദാവീദിന്റെ ജീവിതത്തിന് ഉറപ്പുള്ള അടിത്തറ നൽകി. ജീവിതത്തിന്റെ ചെളി നിറഞ്ഞ ചതുപ്പിൽ നിന്ന് ഭൂതകാല രക്ഷാപ്രവർത്തനങ്ങൾ സ്തുതിഗീതങ്ങൾ ആലപിക്കാനും ഭാവി സാഹചര്യങ്ങളിൽ ദൈവത്തെ ആശ്രയിക്കാനും തന്റെ കഥ മറ്റുള്ളവരുമായി പങ്കിടാനുമുള്ള അവന്റെ ആഗ്രഹത്തെ ശക്തിപ്പെടുത്തി (വാ. 3-4). 
സാമ്പത്തിക ബുദ്ധിമുട്ടുകൾ, ദാമ്പത്യ കലഹങ്ങൾ, അപര്യാപ്തതയുടെ വികാരങ്ങൾ എന്നിങ്ങനെയുള്ള ജീവിത വെല്ലുവിളികളിൽ നാം അകപ്പെടുമ്പോൾ, നമുക്ക് ദൈവത്തോട് നിലവിളിക്കുകയും അവൻ പ്രതികരിക്കുന്നതിനായി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യാം (വാ. 1). അവിടുന്ന് അവിടെയുണ്ട്, നമ്മുടെ ആവശ്യസമയത്ത് നമ്മെ സഹായിക്കാനും നമുക്ക് നിൽക്കാൻ ഒരു ഉറച്ച ഇടം നൽകാനും അവിടുന്നു തയ്യാറാണ്. 

നമ്മുടെ പ്രത്യാശയുടെ നങ്കൂരം

ഒരു ഇടുങ്ങിയ ഇടവഴിയിൽ കാർഡ്‌ബോർഡ് കഷ്ണങ്ങൾകൊണ്ടു മറച്ച കൂരയ്ക്കു കീഴിൽ ഉറങ്ങുന്ന ആളുകളുടെ ചിത്രം ഞാൻ ഉയർത്തിപ്പിടിച്ചു. “അവർക്ക് എന്താണ് വേണ്ടത്?” ഞാൻ ആറാം ക്ലാസ്സിലെ സൺഡേസ്‌കൂൾ ക്ലാസ്സിൽ ചോദിച്ചു. ''ഭക്ഷണം,'' ആരോ പറഞ്ഞു. ''പണം,'' മറ്റൊരാൾ പറഞ്ഞു. ''ഒരു സുരക്ഷിത സ്ഥലം,'' ഒരു കുട്ടി ചിന്താപൂർവ്വം പറഞ്ഞു. അപ്പോൾ ഒരു പെൺകുട്ടി പറഞ്ഞു: “പ്രത്യാശ.” 
''നല്ല കാര്യങ്ങൾ സംഭവിക്കുമെന്നുള്ള പ്രതീക്ഷയാണ് പ്രത്യാശ,'' അവൾ വിശദീകരിച്ചു. വെല്ലുവിളികൾ കാരണം, ജീവിതത്തിൽ നല്ല കാര്യങ്ങൾ പ്രതീക്ഷിക്കാതിരിക്കുക എന്നത് എളുപ്പമായിരിക്കുമ്പോൾ, നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിനെക്കുറിച്ച് അവൾ സംസാരിച്ചത് എനിക്ക് രസകരമായി തോന്നി. എന്നിരുന്നാലും, എന്റെ വിദ്യാർത്ഥിയുടെ കാഴ്ചപ്പാടിനോടു യോജിക്കുന്ന വിധത്തിലാണ് ബൈബിൾ പ്രത്യാശയെക്കുറിച്ച് സംസാരിക്കുന്നത്. ''നാം ആശിക്കുന്നതിന്റെ ഉറപ്പാണ് വിശ്വാസം'' (എബ്രായർ 11:1), യേശുവിൽ വിശ്വസിക്കുന്ന നമുക്ക് നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയും. 
ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ആത്മവിശ്വാസത്തോടെ പ്രത്യാശിക്കാവുന്ന ഈ ആത്യന്തികമായ നന്മ എന്താണ്?-“അവന്റെ സ്വസ്ഥതയിൽ പ്രവേശിക്കുന്നതിനുള്ള വാഗ്ദത്തം” (4:1). വിശ്വാസികളെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ സ്വസ്ഥതയിൽ, അവന്റെ സമാധാനം, രക്ഷയുടെഉറപ്പ്, അവന്റെ ശക്തിയിൽ ആശ്രയിക്കൽ, ഭാവിയിലെ സ്വർഗ്ഗീയ ഭവനത്തിന്റെ ഉറപ്പ് എന്നിവ ഉൾപ്പെടുന്നു. പ്രത്യാശ, ആവശ്യമുള്ള സമയങ്ങളിൽ നമുക്കു മുറുകെപ്പിടിക്കാവുന്ന നമ്മുടെ നങ്കൂരമാകുന്നതിന്റെ കാരണം, ദൈവത്തിന്റെ ഉറപ്പും യേശു പ്രദാനം ചെയ്യുന്ന രക്ഷയുമാണ് (6:18-20). ലോകത്തിന് തീർച്ചയായും പ്രത്യാശ ആവശ്യമാണ്, നല്ലതും മോശവുമായ സമയങ്ങളിലെല്ലാം, അവനാണ് അവസാന വാക്കെന്നും നമ്മെ പരാജയപ്പെടുത്തുകയില്ലെന്നും ഉള്ള ദൈവത്തിന്റെ സത്യവും ഉറപ്പുള്ളതുമായ ഉറപ്പാണത്. നാം അവനിൽ ആശ്രയിക്കുമ്പോൾ, അവൻ തന്റെ സമയത്തു നമുക്കായി എല്ലാം ശരിയാക്കുമെന്ന് നമുക്കറിയാം.