നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആഡം ആർ. ഹോൾസ്

യേശുവിനോടു പറ്റിനിൽക്കുക

ഓഫീസ് കെട്ടിടത്തിന്റെ പടിക്കെട്ടിൽ വെച്ച് തലകറക്കം എന്നെ ബാധിച്ചു. പടികൾ കറങ്ങുന്നതായി തോന്നിയതിനാൽ അമിതഭാരത്താൽ ഞാൻ കൈവരിയിൽ മുറുകെപ്പിടിച്ചു. എന്റെ ഹൃദയമിടിപ്പ് കൂടുകയും കാലുകൾ വിറയ്ക്കുകയും ചെയ്തപ്പോൾ, ഞാൻ കൈവരിയോടു ചാരി. അതിന്റെ ബലത്തിന് നന്ദി പറഞ്ഞു. വൈദ്യപരിശോധനയിൽ എനിക്ക് അനീമിയ ഉണ്ടെന്ന് കണ്ടെത്തി. അതു ഗുരുതരമല്ലെങ്കിലും എന്റെ അവസ്ഥ പരിഹരിച്ചുവെങ്കിലും, ആ ദിവസം എനിക്ക് എത്രമാത്രം ബലഹീനത അനുഭവപ്പെട്ടുവെന്നത് ഞാൻ ഒരിക്കലും മറക്കില്ല. 
അതുകൊണ്ടാണ് യേശുവിനെ തൊട്ട സ്ത്രീയെ ഞാൻ ബഹുമാനിക്കുന്നത്. അവൾ ബലഹീനമായ അവസ്ഥയിൽ ആൾക്കൂട്ടത്തിനിടയിലൂടെ നീങ്ങുക മാത്രമല്ല, അവനെ സമീപിക്കാനുള്ള സാഹസത്തിൽ അവൾ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു (മത്തായി 9:20-22). അവൾക്ക് ഭയപ്പെടാൻ നല്ല കാരണമുണ്ടായിരുന്നു: യെഹൂദ നിയമം അവളെ അശുദ്ധിയായി മുദ്രകുത്തിയിരുന്നു. മറ്റുള്ളവരുടെ മുമ്പിൽ അവളുടെ അശുദ്ധി തുറന്നുകാട്ടുന്നതിലൂടെ അവൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമായിരുന്നു (ലേവ്യപുസ്തകം 15:25-27). പക്ഷെ അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം വരും എന്ന ചിന്ത അവളെ മുന്നോട്ട് നയിച്ചു. മത്തായി 9:21-ൽ 'തൊടുക' എന്ന് വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് പദത്തിന് കേവലം സ്പർശനമല്ല, മറിച്ച് 'മുറുകെ പിടിക്കുക' അല്ലെങ്കിൽ 'സ്വയം ബന്ധിപ്പിക്കുക' എന്നതിന്റെ ശക്തമായ അർത്ഥമുണ്ട്. ആ സ്ത്രീ യേശുവിനെ മുറുകെ പിടിച്ചു. അവൻ അവളെ സുഖപ്പെടുത്തുമെന്ന് അവൾ വിശ്വസിച്ചു. 
ആൾക്കൂട്ടത്തിനിടയിൽ, ഒരു സ്ത്രീയുടെ നിരാശാജനകമായ വിശ്വാസം യേശു കണ്ടു. നാമും വിശ്വാസത്താൽ സാഹസികമായി പുറപ്പെടുകയും നമ്മുടെ ആവശ്യങ്ങളിൽ ക്രിസ്തുവിനോട് പറ്റിനിൽക്കുകയും ചെയ്യുമ്പോൾ, അവൻ നമ്മെ സ്വാഗതം ചെയ്യുകയും നമ്മുടെ സഹായത്തിനായി വരികയും ചെയ്യുന്നു. തിരസ്‌കരണത്തെയോ ശിക്ഷയെയോ ഭയപ്പെടാതെ നമുക്ക് നമ്മുടെ കഥ അവനോട് പറയാൻ കഴിയും. യേശു ഇന്ന് നമ്മോട് പറയുന്നു, “എന്നോട് പറ്റിനിൽക്കുക.’’ 

നമുക്കാവശ്യമുള്ള ജ്ഞാനം

തന്റെ സ്മരണീയ ഗ്രന്ഥമായ ദി ഗ്രേറ്റ് ഇൻഫ്‌ളുവൻസയിൽ, ജോൺ എം. ബാരി 1918-ലെ ഇൻഫ്‌ളുവൻസയുടെ കഥ വിവരിക്കുന്നു. ആരോഗ്യ പ്രവർത്തകർ ജാഗ്രത പാലിക്കുന്നതിനുപകരം എങ്ങനെയാണ് ഒരു വലിയ രോഗവ്യാപനം പ്രതീക്ഷിച്ചതെന്ന് ബാരി വെളിപ്പെടുത്തുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ലക്ഷക്കണക്കിന് സൈനികർ ട്രെഞ്ചുകളിൽ കഴിയുന്നതും അതിർത്തി കടന്നു പോകുന്നതും പുതിയ വൈറസുകളെ അഴിച്ചുവിടുമെന്ന് അവർ ഭയപ്പെട്ടു. എന്നാൽ നാശം തടയാൻ ഈ അറിവ് ഉപയോഗശൂന്യമായിരുന്നു. ശക്തരായ നേതാക്കൾ യുദ്ധകാഹളം മുഴക്കിക്കൊണ്ട് അക്രമത്തിലേക്ക് കുതിച്ചു. പകർച്ചവ്യാധി വിദഗ്ധർ കണക്കാക്കുന്നത് അഞ്ചു കോടി ആളുകൾ പകർച്ചവ്യാധിയിൽ മരിച്ചു എന്നാണ്. ഇതു കൂടാതെ മറ്റൊരു രണ്ടു കോടി ആളുകൾ യുദ്ധ കൂട്ടക്കൊലയിൽ കൊല്ലപ്പെടുകയും ചെയ്തു. 
തിന്മയിൽ നിന്ന് നമ്മെ രക്ഷിക്കാൻ നമ്മുടെ മാനുഷിക അറിവ് ഒരിക്കലും മതിയാകില്ലെന്ന് നാം വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട് (സദൃശവാക്യങ്ങൾ 4:14-16). അപാരമായ അറിവുകൾ നാം സമ്പാദിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധേയമായ ഉൾക്കാഴ്ചകൾ അവതരിപ്പിക്കുന്നുവെങ്കിലും, പരസ്പരം മറ്റുള്ളവർക്കു വേദന വരുത്തുന്നതു തടയാൻ നമുക്ക് ഇപ്പോഴും കഴിയുന്നില്ല. ''അഗാധമായ അന്ധകാര''ത്തിലേക്ക് നയിക്കുന്ന ഈ വിഡ്ഢിത്തവും ആവർത്തിച്ചുള്ളതുമായ ''ദുഷ്ടന്മാരുടെ വഴി,'' നമുക്ക് തടയാനാവില്ല. നമ്മുടെ ഏറ്റവും മികച്ച അറിവ് ഉണ്ടായിരുന്നിട്ടും, “[നമ്മെ] തട്ടിവീഴ്ത്തുന്നത് എന്താണ്” (വാക്യം 19) എന്ന് നമുക്ക് ശരിക്കും അറിയില്ല. 
അതുകൊണ്ടാണ് നാം “ജ്ഞാനം സമ്പാദിക്കയും വിവേകം നേടുകയും'' ചെയ്യേണ്ടത് (വാ. 5). അറിവു കൊണ്ട് എന്തുചെയ്യണമെന്ന് ജ്ഞാനം നമ്മെ പഠിപ്പിക്കുന്നു. നമുക്ക്് അത്യാവശ്യമായിരിക്കുന്ന യഥാർത്ഥ ജ്ഞാനം, ദൈവത്തിൽ നിന്നാണ് വരുന്നത്. നമ്മുടെ അറിവ് എല്ലായ്‌പ്പോഴും പരിമിതമായിരിക്കും, എന്നാൽ അവന്റെ ജ്ഞാനം നമുക്ക് ആവശ്യമുള്ളത് നൽകുന്നു. 

ബ്രാൻഡ് അംബാസഡർമാരേക്കാളധികം

ഇന്റർനെറ്റ് യുഗത്തിൽ മത്സരം രൂക്ഷമായിരിക്കുന്നു. ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനികൾ ക്രിയാത്മകമായ വഴികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് സുബാരു വാഹനങ്ങൾ എടുക്കുക. സുബാരു ഉടമകൾ വിശ്വസ്തരാണ്, അതിനാൽ കമ്പനി 'സുബി സൂപ്പർ ഫാൻസിനെ' വാഹനങ്ങളുടെ 'ബ്രാൻഡ് അംബാസഡർ' ആകാൻ ക്ഷണിക്കുന്നു. 
കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നു, ''സുബാരു അംബാസഡർമാർ, സുബാരുവിനെക്കുറിച്ച് പ്രചരിപ്പിക്കാനും ബ്രാൻഡിന്റെ ഭാവി രൂപപ്പെടുത്താനും അവരുടെ അഭിനിവേശവും ഉത്സാഹവും സ്വമേധയാ നൽകുന്ന ഊർജ്ജസ്വലരായ വ്യക്തികളുടെ ഒരു പ്രത്യേക ഗ്രൂപ്പാണ്.” സുബാരു ഉടമസ്ഥാവകാശം ആളുകളുടെ ഐഡന്റിറ്റിയുടെ ഭാഗമാകണമെന്ന് കമ്പനി ആഗ്രഹിക്കുന്നു-അവർക്ക് അത്യധികം അഭിനിവേശമുണ്ട്, അവർക്ക് പങ്കിടാതിരിക്കാൻ കഴികയില്ല. 
2 കൊരിന്ത്യർ 5-ൽ, യേശുവിനെ അനുഗമിക്കാൻ മറ്റുള്ളവരെ ക്ഷണിക്കുന്ന ഒരു വ്യത്യസ്തമായ 'അംബാസഡർ' പരിപാടിയെക്കുറിച്ച് പൗലൊസ് വിവരിക്കുന്നു. “ആകയാൽ കർത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങൾ മനുഷ്യരെ സമ്മതിപ്പിക്കുന്നു” (വാ. 11). തുടർന്ന് പൗലൊസ് കൂട്ടിച്ചേർക്കുന്നു, ''ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു” (വാ. 19-20). 
പല ഉൽപ്പന്നങ്ങളും നമുക്ക് സന്തോഷവും സമ്പൂർണ്ണതയും ലക്ഷ്യവും പോലെ   ആഴത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുമെന്നു വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഒരേയൊരു സന്ദേശം -യേശുവിൽ വിശ്വസിക്കുന്നവരായ നമ്മെ ഏൽപ്പിച്ചിരിക്കുന്ന നിരപ്പിന്റെ സന്ദേശം- യഥാർത്ഥത്തിൽ സന്തോഷവാർത്തയാണ്. നിരാശാജനകമായ ഒരു ലോകത്തിലേക്ക് ആ സന്ദേശം എത്തിക്കാനുള്ള പദവി നമുക്കു ലഭിച്ചിരിക്കുന്നു. 

പാപം പതുക്കെ വാതിലിനു പുറത്തേക്ക് നടക്കുന്നു

താൻ അതു ചെയ്യരുതെന്ന് വിൻസ്റ്റണിന് അറിയാം. അതുകൊണ്ട് അവൻ ഒരു തന്ത്രപരമായ ഒരു നീക്കം സ്വീകരിച്ചു. ഞങ്ങൾ അതിനെ പതുക്കെ-നടത്തം എന്ന് വിളിക്കുന്നു. ആരെങ്കിലും ഊരിയിട്ട ഒരു ഷൂ കാണുകയാണെങ്കിൽ, അവൻ ആ ദിശയിലേക്ക് യാദൃച്ഛികമെന്നോണം നടക്കും. ആരും ശ്രദ്ധിക്കുന്നില്ലെന്നു ബോധ്യമായാൽ ഷൂ തന്റെ കാലിൽ ഇട്ടുകൊണ്ടു പതുക്കെ പുറത്തേക്കു നടക്കും. “ഓ, അമ്മേ, വിൻസ്റ്റൺ അമ്മയുടെ ഷൂവുമായി വാതിലിനു പുറത്തേക്ക് പതുക്കെ നടക്കുന്നു.” 
നമ്മുടെ പാപത്തെ പതുക്കെ-നടത്തം കൊണ്ടു ദൈവത്തെ മറയ്ക്കാമെന്നു ചിലപ്പോഴൊക്കെ നാം വിചാരിക്കുന്നു എന്നു വ്യക്തമാണ്. അവൻ ശ്രദ്ധിക്കില്ലെന്ന് ചിന്തിക്കാൻ നാം പ്രലോഭിപ്പിക്കപ്പെടുന്നു. ഇത് – “ഇത്” എന്തായാലും - വലിയ കാര്യമൊന്നുമല്ല, നാം വാദിക്കുന്നു. പക്ഷേ, ആ തിരഞ്ഞെടുപ്പുകൾ ദൈവത്തെ പ്രസാദിപ്പിക്കുന്നില്ലെന്ന് വിൻസ്റ്റണിനെപ്പോലെ നമുക്കും നന്നായി അറിയാം. 
ഏദെൻ തോട്ടത്തിലെ ആദാമിനെയും ഹവ്വായെയും പോലെ, നമ്മുടെ പാപത്തിന്റെ ലജ്ജ കാരണം നാം മറയ്ക്കാൻ ശ്രമിച്ചേക്കാം (ഉല്പത്തി 3:10). അല്ലെങ്കിൽ അത് സംഭവിച്ചില്ലെന്ന് നടിച്ചേക്കാം. എന്നാൽ വളരെ വ്യത്യസ്തമായ ഒന്ന് ചെയ്യാൻ - ദെവത്തിന്റെ കരുണയിലേക്കും ക്ഷമയിലേക്കും ഓടിച്ചെല്ലാൻ - തിരുവെഴുത്ത് നമ്മെ ക്ഷണിക്കുന്നു.സദൃശവാക്യങ്ങൾ 28:13 നമ്മോട് പറയുന്നു, ''തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണ ലഭിക്കും.” 
ആരും ശ്രദ്ധിക്കില്ലെന്ന് പ്രതീക്ഷിച്ച് പതുക്കെ-നടത്തത്തിലൂടെ നമ്മുടെ പാപത്തെ മറയ്ക്കാൻ ശ്രമിക്കരുത്. നമ്മുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സത്യം പറയുമ്പോൾ-നമ്മോട്, ദൈവത്തോട്, വിശ്വസ്തനായ ഒരു സുഹൃത്തിനോട്-രഹസ്യ പാപം ചുമക്കുന്നതിന്റെ കുറ്റബോധത്തിൽ നിന്നും ലജ്ജയിൽ നിന്നും നമുക്ക് സ്വാതന്ത്ര്യം കണ്ടെത്താനാകും (1 യോഹന്നാൻ 1:9). 

അപ്രതീക്ഷിത സ്ഥലങ്ങളിലെ സുവിശേഷം

ഈയിടെ, സിനിമകളിലും ടിവിയിലും അനേക പ്രാഴശ്യം തവണ ഞാൻ കണ്ട ഒരു സ്ഥലത്ത് ഞാൻ എത്തി: കാലിഫോർണിയയിലെ ഹോളിവുഡിൽ. അവിടെ, ലോസ് ഏഞ്ചൽസിന്റെ താഴ്‌വരയിലെ എന്റെ ഹോട്ടൽ ജനാലയിലൂടെ ഞാൻ നോക്കുമ്പോൾ, ആ പ്രസിദ്ധമായ മലഞ്ചെരുവിലെ ആ ഭീമാകാരമായ വെളുത്ത അക്ഷരങ്ങൾ അഭിമാനത്തോടെ തലയുയർത്തിനിന്നു. 
അപ്പോൾ ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചു: ഇടതുവശത്തെ ഒരു ഭീമാകാരമായ ക്രൂശ്. ഞാൻ അത് സിനിമയിൽ കണ്ടിട്ടില്ല. ഞാൻ എന്റെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങിയ നിമിഷം, ഒരു പ്രാദേശിക സഭിയിലെ ചില വിദ്യാർത്ഥികൾ എന്നോട് യേശുവിനെക്കുറിച്ചു പറയാൻ തുടങ്ങി.

ദൈവരാജ്യത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ലൗകികതയുടെ പ്രഭവകേന്ദ്രം മാത്രമായി ഹോളിവുഡിനെക്കുറിച്ച് നമ്മൾ ചിലപ്പോൾ ചിന്തിച്ചേക്കാം. എന്നിട്ടും ക്രിസ്തു അവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു, അവന്റെ സാന്നിദ്ധ്യം എന്നെ അത്ഭുതപ്പെടുത്തി.

യേശു എവിടെയാണ് പ്രത്യക്ഷപ്പെട്ടത് എന്ന് പരീശന്മാർ നിരന്തരം ആശ്ചര്യപ്പെട്ടു. അവർ പ്രതീക്ഷിച്ച ആളുകളുമായല്ല അവൻ സഞ്ചരിച്ചത്. പകരം, മർക്കൊസ് 2:13-17 നമ്മോട് പറയുന്നു, അവൻ “ചുങ്കക്കാരോടും പാപികളോടും” കൂടെ (വാ. 15) സമയം ചെലവഴിച്ചു, പരീശന്മാർ “അശുദ്ധർ” എന്ന് വിളിക്കുന്ന ആളുകളായിരുന്നു അവർ. എങ്കിലും അവനെ ഏറ്റവും ആവശ്യമുള്ളവരുടെ കൂട്ടത്തിൽ യേശു ഉണ്ടായിരുന്നു (വാ. 16-17).

രണ്ടായിരത്തിലധികം വർഷങ്ങൾക്ക് ശേഷം, യേശു തന്റെ പ്രത്യാശയുടെയും രക്ഷയുടെയും സന്ദേശം പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ, ഏറ്റവും അപ്രതീക്ഷിതമായ ആളുകൾക്കിടയിൽ, പ്രചരിപ്പിക്കുന്നത് തുടരുന്നു. ആ ദൗത്യത്തിന്റെ ഭാഗമാകാൻ അവൻ നമ്മെ വിളിക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു. 

എന്റെ ഡ്രൈവിംഗ് എങ്ങനെയുണ്ട്?

''അയ്യോ!'' റിപ്പയർ ട്രക്ക് എന്റെ മുന്നിൽ പെട്ടെന്നു നിർത്തിയപ്പോൾ ഞാൻ അലറി. 

അപ്പോഴാണ് ഞാൻ മെസ്സേജ് കണ്ടത്: ''എന്റെ ഡ്രൈവിംഗ് എങ്ങനെയുണ്ട്?'' ഒപ്പം ഒരു ഫോൺ നമ്പറും. ഞാൻ ഫോൺ എടുത്തു ഡയൽ ചെയ്തു. ഞാൻ എന്തിനാണ് വിളിക്കുന്നതെന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചു, ഞാൻ എന്റെ നിരാശ പറഞ്ഞു. അവൾ ട്രക്കിന്റെ നമ്പർ എഴുതിയെടുത്തു. എന്നിട്ട് അവൾ ക്ഷീണത്തോടെ പറഞ്ഞു, ''നിങ്ങൾക്കറിയാമോ, നന്നായി ഡ്രൈവ് ചെയ്യുന്ന ഒരാളെ അറിയിക്കാൻ നിങ്ങൾക്ക് എല്ലായ്‌പ്പോഴും വിളിക്കാം.'' 

അവളുടെ തളർന്ന വാക്കുകൾ തൽക്ഷണം എന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തി. ജാള്യത എന്നെ അലട്ടി. 'നീതി'ക്കുവേണ്ടിയുള്ള തീക്ഷ്ണതയിൽ, എന്റെ രോഷം നിറഞ്ഞ സ്വരം ഈ സ്ത്രീയെ അവളുടെ പ്രയാസകരമായ ജോലിയിൽ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാൻ ഞാൻ ശ്രമിച്ചില്ല. എന്റെ വിശ്വാസവും ഫലപ്രാപ്തിയും തമ്മിലുള്ള ബന്ധമില്ലായ്മ-ആ നിമിഷത്തിൽ-വിനാശകരമായിരുന്നു. 

നമ്മുടെ പ്രവർത്തനങ്ങളും നമ്മുടെ ബോധ്യങ്ങളും തമ്മിലുള്ള വിടവാണ് യാക്കോബിന്റെ പുസ്തകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യാക്കോബ് 1:19-20-ൽ നാം വായിക്കുന്നു, ''പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ. മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല..'' പിന്നീട്, അവൻ കൂട്ടിച്ചേർക്കുന്നു, ''എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ'' (വാ. 22). 

നമ്മളാരും തികഞ്ഞവരല്ല. ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മുടെ 'ഡ്രൈവിംഗിന്' സഹായം ആവശ്യമാണ്, അത് ഏറ്റുപറച്ചിലിൽ തുടങ്ങുകയും നമ്മുടെ സ്വഭാവത്തിന്റെ പരുക്കൻ അരികുകൾ മിനുസപ്പെടുത്തുന്നത്് തുടരാൻ അവനെ വിശ്വസിച്ചുകൊണ്ട് ദൈവത്തോട് സഹായം ചോദിക്കുകയും ചെയ്യുന്നു- 

കളകൾക്കു വെള്ളമൊഴിക്കുക

ഈ വസന്തകാലത്ത്, ജുറാസിക് പാർക്കിന് പുറത്തുള്ളതുപോലെയുള്ള കളകൾ ഞങ്ങളുടെ വീട്ടുമുറ്റത്തെ വളർന്നു. ഒരെണ്ണം വളരെ വലുതായി, ഞാൻ അത് പറിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ, എനിക്കു മുറിവേൽക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു. അത് പിഴുതെടുക്കാൻ ഒരു തൂമ്പ കണ്ടെത്താൻ പോയപ്പോൾ എന്റെ മകൾ അതിനു വെള്ളമൊഴിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. "നീ എന്തിനാണ് കളകൾക്ക് വെള്ളം ഒഴിക്കുന്നത്?!" ഞാൻ ആക്രോശിച്ചു. "ഇത് എത്ര വലുതാകുമെന്ന് എനിക്ക് കാണണം!" അവൾ നിഷ്‌കളങ്കമായ ചിരിയോടെ മറുപടി പറഞ്ഞു.

കളകൾ, മനപ്പൂർവ്വം വളർത്തുന്ന ഒന്നല്ല. എന്നാൽ അതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ, ചിലപ്പോൾ നമ്മുടെ ആത്മീയ ജീവിതത്തിലെ ''കളകൾക്ക്'' നാം വെള്ളം ഒഴിക്കുകയും നമ്മുടെ വളർച്ചയെ ഞെരിച്ചുകളയുന്ന ആഗ്രഹങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഞാൻ മനസ്സിലാക്കി.

ഗലാത്യർ 5:13-26 ൽ ജഡപ്രകാരം ജീവിക്കുന്നതിനെയും ആത്മാവിനാൽ ജീവിക്കുന്നതിനെയും താരതമ്യം ചെയ്തുകൊണ്ട് പൗലോസ് ഇതിനെക്കുറിച്ച് വ്യക്തമാക്കി. നിയമങ്ങൾ അനുസരിക്കാൻ ശ്രമിക്കുന്നതുകൊണ്ടു നമ്മൾ കൊതിക്കുന്ന 'കള രഹിത' ജീവിതം നടക്കില്ലെന്ന് അവൻ പറയുന്നു. പകരം, കളകൾക്കു വെള്ളമൊഴിക്കാതിരിക്കാൻ, ''ആത്മാവിനെ അനുസരിച്ചു നടക്കണമെന്ന്'' അവൻ നമ്മോടു നിർദ്ദേശിക്കുന്നു. ' ജഡത്തിന്റെ മോഹം നിവർത്തിക്കാനുള്ള' പ്രേരണയിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നത് ദൈവത്തോടൊപ്പമുള്ള ക്രമമായ ചുവടുവെപ്പാണെന്ന് പൗലൊസ് കൂട്ടിച്ചേർക്കുന്നു (വാ. 16).

പൗലോസിന്റെ പഠിപ്പിക്കലുകൾ പൂർണ്ണമായി മനസ്സിലാക്കുന്നത് ആജീവനാന്ത പ്രക്രിയയാണ്. പക്ഷേ, അദ്ദേഹത്തിന്റെ മാർഗ്ഗനിർദേശത്തിന്റെ ലാളിത്യം എനിക്കിഷ്ടമാണ്: നമ്മുടെ സ്വന്തം ആഗ്രഹങ്ങളെ പോഷിപ്പിച്ചുകൊണ്ട് അനാവശ്യമായ എന്തെങ്കിലും വളർത്തുന്നതിനുപകരം, ദൈവവുമായുള്ള നമ്മുടെ ബന്ധം വളർത്തിയെടുക്കുമ്പോൾ, നാം ഫലം വളർത്തുകയും ദൈവിക ജീവിതത്തിന്റെ വിളവെടുപ്പ് കൊയ്യുകയും ചെയ്യുന്നു (വാ. 22-25. ).

കൃപയുടെ പുനരാവിഷ്കാരം

കഴിഞ്ഞ നിരവധി ദശകങ്ങളായി, ഒരു പുതിയ വാക്ക് നമ്മുടെ സിനിമാ പദസഞ്ചയത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു: പുനരാവിഷ്കാരം. സിനിമയുടെ വാക്ശൈലിയിൽ, ഒരു പുനരാവിഷ്കാരം ഒരു പഴയ കഥയെ എടുത്ത് പുതുക്കി അവതരിപ്പിക്കുന്നു. ചില പുനരാവിഷ്കാരങ്ങൾ  ഒരു വീരകഥയോ പുരാണകഥയോ പോലെ പരിചിതമായ ഒരു കഥ വീണ്ടും പറയുന്നു. മറ്റ് പുനരാവിഷ്കാരങ്ങൾ അധികം അറിയപ്പെടാത്ത ഒരു കഥ എടുത്ത് പുതിയ രീതിയിൽ വീണ്ടും പറയുന്നു. എന്നാൽ എല്ലാ സാഹചര്യത്തിലും, പുനരാവിഷ്കാരം ഒരു 'പുതു സൃഷ്ടി' പോലെയാണ്. അതൊരു പുതിയ തുടക്കമാണ്, പഴയതിനു ഒരു പുതിയ ജീവൻ കൊടുക്കാനുള്ള അവസരമാണ്.

പുനരാവിഷ്കാരത്തിന്റെ മറ്റൊരു കഥയുണ്ട് - സുവിശേഷ കഥ. അതിൽ, യേശു അവന്റെ പാപമോചന വാഗ്ദാനത്തിലേക്കും അതുപോലെ സമൃദ്ധവും നിത്യവുമായ പുതുജീവനിലേക്കും നമ്മെ ക്ഷണിക്കുന്നു (യോഹ. 10:10). വിലാപങ്ങളുടെ പുസ്‌തകത്തിൽ, ദൈവത്തിന് നമ്മോടുള്ള സ്നേഹം ഓരോ ദിവസവും "പുതുതാക്കപ്പെടുന്നു" എന്ന് യിരെമ്യാവ് നമ്മെ ഓർമിപ്പിക്കുന്നു: "നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നുപോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു" (വിലാ. 3:22-23). 

അവിടുത്തെ വിശ്വസ്തത അനുഭവിക്കാനുള്ള പുതിയ ഒരു അവസരമായി ഓരോ ദിവസത്തെയും സ്വീകരിക്കുവാൻ  ദൈവകൃപ നമ്മെ ക്ഷണിക്കുന്നു. നാം നമ്മുടെ പഴയ പാപങ്ങളുടെ ഫലവുമായി മല്ലിടുകയാണെങ്കിലും, അല്ലെങ്കിൽ മറ്റ് പ്രയാസങ്ങളിലൂടെ കടന്നു പോകുകയാണെങ്കിലും, ദൈവത്തിന്റെ ആത്മാവിന് ഓരോ പുതിയ ദിനത്തിലും നമ്മിൽ പാപക്ഷമയും പുതുജീവനും പ്രത്യാശയും പകരാൻ കഴിയും. അതേ, ഓരോ ദിവസവും ഒരു പുനരാവിഷ്കാരണം ആണ്, മഹാനായ സംവിധായകന്റെ പാത പിന്തുടരാനുള്ള അവസരമാണ്, അവൻ നമ്മുടെ കഥയെ തന്റെ വലിയ കഥയിലേക്ക് നെയ്തെടുക്കുന്നു.  

പൂർണ്ണമായ ശുദ്ധീകരണം

അടുത്തിടെ, ഞാനും ഭാര്യയും അതിഥികൾ വരുന്നതിന് മുമ്പ് ഞങ്ങളുടെ വീട് വൃത്തിയാക്കുകയായിരുന്നു. ഞങ്ങളുടെ അടുക്കളയിലെ വെളുത്ത ടൈൽ പതിച്ച തറയിൽ ചില ഇരുണ്ട പാടുകൾ ഞാൻ ശ്രദ്ധിച്ചു. അവ മുട്ടുകുത്തി നിന്ന് സ്‌ക്രബ് ചെയ്യാൻ ഞാൻ ശ്രമിച്ചു.  

എന്നാൽ താമസിയാതെ എനിക്ക് ഒരു തിരിച്ചറിവുണ്ടായി: ഞാൻ കൂടുതൽ സ്‌ക്രബ് ചെയ്യുന്തോറും മറ്റ് കറകൾ തെളിഞ്ഞുവന്നു. ഞാൻ ഇല്ലാതാക്കിയ ഓരോ കറയും മറ്റുള്ളവയെ കൂടുതൽ വ്യക്തമായി വെളിപ്പെടുത്തി. ഞങ്ങളുടെ അടുക്കളയിലെ തറ പെട്ടെന്ന് വൃത്തികെട്ടതായി തോന്നി. ഓരോ നിമിഷവും, ഞാൻ മനസ്സിലാക്കി, ഞാൻ എത്ര കഠിനാധ്വാനം ചെയ്താലും, എനിക്ക് ഒരിക്കലും ഈ തറ പൂർണ്ണമായും വൃത്തിയാക്കാൻ കഴിയില്ല.

സ്വയശുദ്ധീകരണത്തെക്കുറിച്ച് തിരുവെഴുത്തുകൾ സമാനമായ ചിലത് പറയുന്നു-പാപത്തെ സ്വന്തമായി കൈകാര്യം ചെയ്യുന്നതിനുള്ള നമ്മുടെ ഏറ്റവും മികച്ച ശ്രമങ്ങൾ എല്ലായ്പ്പോഴും കുറവുള്ളതാണ്. അവന്റെ രക്ഷ അനുഭവിക്കുന്ന ദൈവജനമായ ഇസ്രായേല്യരെക്കുറിച്ച് നിരാശ തോന്നുന്നതുപോലെ (യെശയ്യാവ് 64:5) പ്രവാചകനായ യെശയ്യാവ് എഴുതി, "ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീർന്നു; ഞങ്ങളുടെ നീതിപ്രവൃത്തികളൊക്കെയും കറപിരണ്ട തുണിപോലെ" (വാ. 6).

എന്നാൽ ദൈവത്തിന്റെ നന്മയിൽ എപ്പോഴും പ്രത്യാശ ഉണ്ടെന്ന് യെശയ്യാവ് അറിഞ്ഞു. അതുകൊണ്ട് അവൻ പ്രാർത്ഥിച്ചു: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവ്; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ” (വാക്യം 8). നമുക്ക് ശുദ്ധീകരിക്കാൻ കഴിയാത്തത് “ഹിമംപോലെ വെളുപ്പിക്കാൻ” (1:18) ദൈവത്തിന് മാത്രമേ കഴിയൂ എന്ന് അവനറിയാമായിരുന്നു. 

നമ്മുടെ ആത്മാവിലുള്ള പാപത്തിന്റെ കളങ്കങ്ങളും കറകളും നമ്മുക്ക് തുടച്ചുനീക്കാനാവില്ല. ദൈവത്തിന് നന്ദി, അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു (1 യോഹന്നാൻ 1:7).

കാപ്പി നിശ്വാസം

വർഷങ്ങൾക്ക് മുമ്പ് ഒരു ദിവസം രാവിലെ ഞാൻ എന്റെ കസേരയിൽ ഇരിക്കുമ്പോൾ എന്റെ ഇളയ മകൾ താഴേക്ക് വന്നു. നേരെ അടുത്തുവന്നു അവൾ എന്റെ മടിയിലേക്കു ചാടിക്കയറി ഇരുന്നു. ഞാൻ അവളുടെ തലയിൽ ഒരു പിതൃതുല്യമായ ആശ്ലേഷവും മൃദുവായ ഒരു ചുംബനവും നൽകി, അവൾ ആവേശത്തോടെ ഞരങ്ങി. എന്നാൽ പിന്നീട് അവൾ നെറ്റി ചുളിച്ചു, മൂക്ക് ചുരുട്ടി, എന്റെ കാപ്പി കോപ്പയിലേക്ക് കുറ്റപ്പെടുത്തുന്ന നോട്ടം എറിഞ്ഞു. “ഡാഡി,” അവൾ ഗൗരവത്തോടെ പ്രഖ്യാപിച്ചു. "ഞാൻ ഡാഡിയെ സ്നേഹിക്കുന്നു, എനിക്ക് ഡാഡിയെ ഇഷ്ടമാണ്, പക്ഷേ ഡാഡിയുടെ മണം എനിക്ക് ഇഷ്ടമല്ല." 

 

എന്റെ മകൾ ഒരുപക്ഷെ അറിവില്ലാതെ ആയിരിക്കാം അത്രയും പറഞ്ഞത്, പക്ഷേ അവൾ കൃപയോടും സത്യത്തോടും സംസാരിച്ചു: അവൾ എന്റെ വികാരങ്ങളെ വ്രണപ്പെടുത്താൻ ആഗ്രഹിച്ചില്ല, പക്ഷേ എന്നോട് എന്തെങ്കിലും പറയാൻ അവൾ നിർബന്ധിതയായി. നമ്മൾ ചിലപ്പോഴൊക്കെ ഇത് നമ്മുടെ ബന്ധങ്ങളിലും പ്രയോഗിക്കേണ്ടതായിട്ടുണ്ട്. 

 

എഫെസ്യർ 4-ൽ, നാം പരസ്‌പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിലേക്ക് പൗലോസ് എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നു - പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ള സത്യങ്ങൾ പറയുമ്പോൾ. “നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം പൂർണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ” (വാക്യം 2). വിനയം, സൗമ്യത, ക്ഷമ എന്നിവയാണ് നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനം. ദൈവം നമ്മെ നയിക്കുന്നതുപോലെ ആ സ്വഭാവഗുണങ്ങൾ നട്ടുവളർത്തുന്നത് നമ്മെ "സ്നേഹത്തിൽ സത്യം സംസാരിക്കാൻ" സഹായിക്കും (വാ. 15) കൂടാതെ "കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർധനയ്ക്കായി" (വാ. 29) ആശയവിനിമയം നടത്താൻ ശ്രമിക്കുക.

 

ബലഹീനതകളെകുറിച്ചോ സ്വയാവബോധത്തെകുറിച്ചോ ചോദ്യം ചെയ്യപ്പെടുന്നത് ആരുംതന്നെ ഇഷ്ടപ്പെടുന്നില്ല. എന്നാൽ നമ്മെക്കുറിച്ച് എന്തെങ്കിലും "മണം" ലഭിക്കുമ്പോൾ, കൃപയോടും സത്യത്തോടും വിനയത്തോടും സൗമ്യതയോടും കൂടി സംസാരിക്കാൻ നമ്മുടെ ജീവിതത്തിലേക്ക്  വിശ്വസ്തരായ സുഹൃത്തുക്കളെ ഉപയോഗിക്കാൻ ദൈവത്തിന്  കഴിയും.