നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആലിസണ്‍ കീഡ

ദൈവം കേൾക്കുന്നുണ്ട്

നടനും ആയോധന കലാകാരനുമായ ചക്ക് നൂറാം ജന്മദിനമാഘോഷിക്കുന്ന തന്റെ അമ്മയെ ആദരിച്ചു, തന്റെ ആത്മീയ പരിവർത്തനത്തിൽ അമ്മ എത്രത്തോളം സഹായകമായിരുന്നുവെന്ന് പങ്കുവച്ചു. "സ്ഥിരോത്സാഹത്തിന്റെയും വിശ്വാസത്തിന്റെയും മാതൃകയാണ് അമ്മ," അദ്ദേഹം എഴുതി. മഹാമാന്ദ്യകാലത്ത് അവർ മൂന്ന് ആൺകുട്ടികളെ സ്വന്തമായി വളർത്തി; രണ്ട് ഭർത്താക്കൻമാർ, ഒരു മകൻ, ഒരു വളർത്തുമകൻ, പേരകുട്ടികൾ എന്നിവരുടെ മരണം അനുഭവിച്ചു; നിരവധി ശസ്ത്രക്രിയകൾ സഹിച്ചു. "എല്ലാ കാലത്തും അവർ എനിക്കു വേണ്ടി പ്രാർഥിച്ചു." അദ്ദേഹം തുടർന്നു, "ഹോളിവുഡിന് ഞാൻ എന്റെ ആത്മാവിനെ ഏതാണ്ട് വിട്ടുകൊടുത്തപ്പോൾ, [അവർ] വീട്ടിലിരുന്ന് എന്റെ രക്ഷയ്ക്കും വിജയത്തിനും വേണ്ടി പ്രാർഥിച്ചു കൊണ്ടിരുന്നു." അദ്ദേഹം ഉപസംഹരിച്ചു, "ഞാൻ ആയതും ആകേണ്ടതുമെല്ലാം ആക്കി തീർക്കുവാൻ ദൈവത്തെ സഹായിച്ചതിന് ഞാൻ [എന്റെ അമ്മയോട്] നന്ദി പറയുന്നു.''

ചക്കിന്റെ അമ്മയുടെ പ്രാർഥനകൾ രക്ഷ കണ്ടെത്താൻ അവനെ സഹായിച്ചു - ദൈവഭക്തയായ ഒരു ഭാര്യയേയും. അവർ തന്റെ മകനു വേണ്ടി ആത്മാർഥമായി പ്രാർഥിച്ചു, ദൈവം അവരുടെ പ്രാർഥന കേട്ടു. നമ്മുടെ പ്രാർഥനകൾക്ക് നാം ആഗ്രഹിക്കുന്ന രീതിയിൽ എപ്പോഴും ഉത്തരം ലഭിക്കില്ല. അതിനാൽ പ്രാർഥനയെ ഒരു മാന്ത്രികവടിയായി ഉപയോഗിക്കുവാൻ  കഴിയില്ല. എന്നിരുന്നാലും, "നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർഥന വളരെ ഫലിക്കുന്നു" എന്ന് യാക്കോബ് ഉറപ്പ് നൽക്കുന്നു (5:16). ഈ അമ്മയെപ്പോലെ രോഗികൾക്കും ദുരിതത്തിലായവർക്കും വേണ്ടി നാം പ്രാർഥിക്കുന്നത് തുടരണം (വാ.13-15). അവരെ പോലെ പ്രാർഥനയിലൂടെ നാം ദൈവവുമായി സംവദിക്കുമ്പോൾ, പ്രോത്സാഹനവും സമാധാനവും ആത്മാവ് പ്രവർത്തിക്കുന്നു എന്ന ഉറപ്പും നാം കണ്ടെത്തുന്നു.

നിങ്ങളുടെ ജീവിതത്തിൽ ആർക്കെങ്കിലും രക്ഷയോ രോഗശാന്തിയോ സഹായമോ ആവശ്യമുണ്ടോ? വിശ്വാസത്തോടെ നിങ്ങളുടെ പ്രാർഥനകൾ ദൈവത്തിങ്കലേക്ക് ഉയർത്തുക. അവിടുന്നു കേൾക്കുന്നുണ്ട്.

യേശുവിനെക്കുറിച്ച് സംസാരിക്കുന്നത് തുടരുക!

ഒരു അഭിമുഖത്തിൽ, ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു സംഗീതജ്ഞൻ "യേശുവിനെക്കുറിച്ചു സംസാരിക്കുന്നത് നിർത്താൻ" ആവശ്യപ്പെട്ട ഒരു സമയം ഓർമ്മിക്കുന്നു. എന്തുകൊണ്ട്? തന്റെ പ്രവർത്തി യേശുവിനെക്കുറിച്ചാണെന്ന് പറയുന്നത് നിർത്തിയാൽ, അദ്ദേഹത്തിന്റെ ബാൻഡ് കൂടുതൽ പ്രശസ്തമാകുമെന്നും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നതിന് കൂടുതൽ പണം സ്വരൂപിക്കാമെന്നും അഭിപ്രായമുയർന്നു. ആലോചിച്ച ശേഷം അദ്ദേഹം തീരുമാനിച്ചു, “എന്റെ സംഗീതത്തിന്റെ മുഴുവൻ ലക്ഷ്യവും ക്രിസ്തുവിലുള്ള എന്റെ വിശ്വാസം പങ്കിടുക എന്നതാണ്. . . . ഒരു തരത്തിലും [ഞാൻ] മിണ്ടാതിരിക്കാൻ പോകുന്നില്ല." യേശുവിന്റെ സന്ദേശം പങ്കുവെക്കുക എന്നതാണ് തന്റെ ജ്വലിക്കുന്ന വിളി എന്ന് അദ്ദേഹം പറഞ്ഞു.

വളരെ അപകടകരമായ ഒരു സാഹചര്യത്തിൽ ആയിരിക്കുമ്പോൾ, അപ്പോസ്തലന്മാർക്ക് സമാനമായ ഒരു സന്ദേശം ലഭിച്ചു. അവർ തടവിലാക്കപ്പെട്ടു, പക്ഷേ അത്ഭുതകരമായി ഒരു ദൂതൻ അവരെ വിടുവിക്കുകയും ക്രിസ്തുവിലുള്ള അവരുടെ പുതിയ ജീവിതത്തെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നത് തുടരാൻ അവരോട് പറയുകയും ചെയ്തു (പ്രവൃത്തികൾ 5:19-20). അപ്പോസ്തലന്മാർ രക്ഷപ്പെട്ടതിനെ കുറിച്ചും അവർ ഇപ്പോഴും സുവിശേഷം പ്രഘോഷിക്കുന്നതിനെ കുറിച്ചും മതനേതാക്കൾ അറിഞ്ഞപ്പോൾ അവർ അവരെ വിളിച്ചു ശാസിച്ചു: “ഈ [യേശുവിന്റെ] നാമത്തിൽ ഉപദേശിക്കരുത് എന്ന് ഞങ്ങൾ നിങ്ങളോട് അമർച്ചയായി കല്പിച്ചുവല്ലോ” (വാക്യം 28).

അവരുടെ മറുപടി: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു!” (വാ. 29) എന്നായിരുന്നു. തത്ഫലമായി, നേതാക്കൾ അപ്പോസ്തലന്മാരെ അടിക്കുകയും "ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുത് എന്നു കൽപിക്കുകയും ചെയ്തു" (വാക്യം 40). യേശുവിന്റെ നാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചു, കൂടാതെ “ദിനംപ്രതി . . . സുവിശേഷം പഠിപ്പിക്കുന്നതും പ്രഘോഷിക്കുന്നതും ഒരിക്കലും നിർത്തിയില്ല” (വാക്യം 42). അവരുടെ മാതൃക പിന്തുടരാൻ ദൈവം നമ്മെ സഹായിക്കട്ടെ!

"തിളങ്ങുന്ന" കാര്യങ്ങളുമായി പൊരുതുന്നു

1960 - കളിലെ ഒരു ടിവി സീരിയലിൽ, താൻ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാൻ മകനെ അനുവദിക്കണമെന്ന് ഒരാൾ നായകനോട് പറയുന്നു. ചെറുപ്പക്കാരനെ സ്വയം തീരുമാനമെടുക്കാൻ അനുവദിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്ന് നായകൻ പ്രതികരിക്കുന്നു. തന്നെ ആദ്യം ആകർഷിക്കുന്ന കാര്യം അവൻ സ്വന്തമാക്കും. പിന്നെ, അതിൽ ഒരു കൊളുത്തുണ്ടെന്ന് അയാൾ കണ്ടെത്തുമ്പോഴേക്കും, അത് വളരെ വൈകിയിട്ടുണ്ടാകും. തെറ്റായ കാര്യങ്ങൾ വളരെ ആകർഷതയോടെ പൊതിഞ്ഞു വരുന്നു മാത്രമല്ല ദീർഘകാലാടിസ്ഥാനത്തിൽ മറ്റ് കാര്യങ്ങൾ മികച്ചതായിരിക്കുമെന്ന് അവരെ ബോധ്യപ്പെടുത്താൻ പ്രയാസവുമാണ്. മാതാപിതാക്കൾ ശരിയായ പെരുമാറ്റം മാതൃകയാക്കുന്നതും “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാനും” സഹായിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം ഉപസംഹരിക്കുന്നു. 
 

നായകന്റെ വാക്കുകൾ സദൃശവാക്യങ്ങളിൽ കാണപ്പെടുന്ന ജ്ഞാനവുമായി ബന്ധപ്പെട്ടിരിക്കുന്നു: "ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല" (22:6). പലരും ഈ വാക്കുകൾ ഒരു വാഗ്ദാനമായി വായിച്ചിട്ടുണ്ടെങ്കിലും, അവ ശരിക്കും ഒരു വഴികാട്ടിയാണ്. യേശുവിൽ വിശ്വസിക്കാനുള്ള സ്വയം തീരുമാനം എടുക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ദൈവത്തോടും തിരുവെഴുത്തുകളോടുമുള്ള നമ്മുടെ സ്നേഹത്തിലൂടെ ഒരു വേദപുസ്തക അടിസ്ഥാനം സ്ഥാപിക്കാൻ നമുക്ക് സഹായിക്കാനാകും. നമ്മുടെ സംരക്ഷണത്തിൻ കീഴിലുള്ള കൊച്ചുകുട്ടികൾ പക്വത പ്രാപിക്കുമ്പോൾ, അവർ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കാനും അവന്റെ വഴികളിൽ നടക്കാനും "വക്രന്റെ വഴിയിൽ " (വാക്യം 5) നടക്കാതിരിപ്പാനും നമുക്ക് പ്രാർത്ഥിക്കാം.

 

പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ "തിളങ്ങുന്ന  കാര്യങ്ങളുടെ" മേൽ നമ്മുടെ സ്വന്തം വിജയം ശക്തമായ സാക്ഷ്യമാണ്. യേശുവിന്റെ ആത്മാവ് പ്രലോഭനങ്ങളെ ചെറുക്കാനും നമ്മുടെ ജീവിതത്തെ അനുകരിക്കേണ്ട മാതൃകകളാക്കി മാറ്റാനും സഹായിക്കുന്നു.

മറ്റുള്ളവരുടെ കാര്യങ്ങൾ

ഞങ്ങളുടെ നാല് പേരക്കുട്ടികൾ കളിപ്പാട്ട തീവണ്ടികളുടെ ഒരു സെറ്റുമായി കളിക്കുകയായിരുന്നു. അതിനിടയിൽ ഇളയ രണ്ടുപേർ ഒരു എഞ്ചിനെച്ചൊല്ലി വഴക്കിടുകയുണ്ടായി. എട്ടുവയസ്സുള്ള ഞങ്ങളുടെ പേരക്കുട്ടി അതിൽ ഇടപെടാൻ തുടങ്ങിയപ്പോൾ, അവന്റെ ആറുവയസ്സുള്ള സഹോദരി പറഞ്ഞു, “അവരുടെ കാര്യങ്ങളെക്കുറിച്ച് വിഷമിക്കേണ്ട.” സാധാരണഗതിയിൽ, നമുക്കെല്ലാവർക്കും വേണ്ടിയുള്ള ജ്ഞാനപൂർവമായ വാക്കുകൾ. എന്നാൽ തർക്കം കരച്ചിലായി മാറിയപ്പോൾ, മുത്തശ്ശി ഇടപെട്ട് വഴക്കിടുന്ന കുട്ടികളെ പിടിച്ചുമാറ്റി അവരെ ആശ്വസിപ്പിച്ചു.

നാം ഇടപെടുന്നതുകൊണ്ടു സ്ഥിതി വഷളാകുമെങ്കിൽ, മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാതിരിക്കുന്നതാണു നല്ലത്. എന്നാൽ ചിലപ്പോഴൊക്കെ നാം പ്രാർത്ഥനാപൂർവ്വം ഇടപെടേണ്ടതുണ്ട്. ഫിലിപ്പിയർക്കുള്ള തന്റെ ലേഖനത്തിൽ, എപ്പോൾ ഇടപെടണമെന്നതിന് ഒരു ഉദാഹരണം അപ്പൊസ്തലനായ പൗലൊസ് നൽകുന്നുണ്ട്. “കർത്താവിൽ ഏകചിന്തയോടിരിപ്പാൻ” (4:2) യുവൊദ്യ, സുന്തുക എന്നീ രണ്ടു സ്ത്രീകളെ അവൻ ഇവിടെ ഉദ്ബോധിപ്പിക്കുന്നു. താൻ തടവിലായിരുന്നിട്ടും, ഇടപെടാൻ അപ്പൊസ്തലൻ നിർബന്ധിതനാകും വിധം അവരുടെ അഭിപ്രായവ്യത്യാസം വളരെ തീവ്രമായിത്തീർന്നിരുന്നു. 

ആ സ്ത്രീകളുടെ തർക്കം അനൈക്യത്തിന് കാരണമാവുകയും സുവിശേഷത്തിൽ നിന്ന് ശ്രദ്ധ എടുത്തുകളയുകയും ചെയ്യുന്നുവെന്ന് പൗലൊസിന് അറിയാമായിരുന്നു. അതിനാൽ, അവരുടെ പേരുകൾ “ജീവപുസ്തകത്തിൽ” (4:3) എഴുതപ്പെട്ടിട്ടുണ്ടെന്ന് അവരെ ഓർമ്മിപ്പിച്ചുകൊണ്ട് അവൻ സൗമ്യമായി സത്യം സംസാരിച്ചു. ഈ സ്ത്രീകളും സഭയിലെ എല്ലാവരും ചിന്തയിലും പ്രവൃത്തിയിലും ദൈവജനമായി ജീവിക്കണമെന്ന് പൗലൊസ് ആഗ്രഹിച്ചു (വാ. 4-9).

നിങ്ങൾ ഇടപെടേണ്ടതുണ്ടോ എന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, “സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും” (വാക്യം 9; വാക്യം 7 കാണുക) എന്നതിൽ ആശ്രയിച്ചുകൊണ്ടു പ്രാർത്ഥിക്കുക.

ലളിതമായ ദയാപ്രവൃത്തികൾ

എന്റെ മാതാവ് ഭൂമിയിലെ തന്റെ അവസാന നാളുകളിലേക്ക് അടുത്തുകൊണ്ടു പരിചരണകേന്ദ്രത്തിലായിരിക്കുമ്പോൾ, പരിചരിക്കുന്ന ഒരു വ്യക്തിയുടെ ആത്മാർത്ഥമായ ദയ എന്നെ സ്പർശിക്കുവാൻ ഇടയായി. ദുർബ്ബലയായ എന്റെ മാതാവിനെ കസേരയിൽ നിന്നു മെല്ലെ ഉയർത്തി കട്ടിലിൽ കിടത്തിയ ശേഷം, ആ നഴ്സിംഗ് അസിസ്റ്റസ്റ്റന്റ്‌ അമ്മയുടെ തലയിൽ തലോടിക്കൊണ്ട് കുനിഞ്ഞു അടുത്തേക്കുവന്നു പറഞ്ഞു, “അമ്മ വളരെ നല്ലവളാണ്”. അതിനുശേഷം എന്നോട് “എങ്ങനെയുണ്ട്?’’ എന്ന് അവൾ ചോദിച്ചു. അവളുടെ ദയ അന്ന് എന്നെ കണ്ണീരിലാഴ്ത്തി, ഇന്നും അതിനു വ്യത്യാസം സംഭവിച്ചിട്ടില്ല.

അവളുടേതു ദയ നിറഞ്ഞ ലളിതമായ ഒരു പ്രവൃത്തിയായിരുന്നു. പക്ഷേ ആ ഒരു നിമിഷത്തിൽ എനിക്കു വേണ്ടത് അതു മാത്രമായിരുന്നു. ഈ സ്ത്രീയുടെ നോട്ടത്തിൽ എന്റെ മാതാവു വെറുമൊരു രോഗി മാത്രമായിരുന്നില്ല എന്നറിഞ്ഞത് ആ പ്രതികൂല സാഹചര്യത്തെ നേരിടാൻ എന്നെ സഹായിച്ചു. അത്യന്തം മൂല്യമുള്ള ഒരു വ്യക്തിയായി അവൾ എന്റെ മാതാവിനെ കാണുകയും പരിപാലിക്കുകയും ചെയ്തു.

ഭർത്താക്കന്മാർ നഷ്ടപ്പെട്ടതിനെത്തുടർന്നു നൊവൊമിയും രൂത്തും വ്യസനത്തിൽ ആയിരുന്നപ്പോൾ, കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ മിച്ചം വന്ന ധാന്യം പെറുക്കാൻ അനുവദിച്ചുകൊണ്ടു ബോവസ് രൂത്തിനോടു ദയ കാണിച്ചു. അവളെ തൊടരുതെന്ന് അവൻ ബാല്യക്കാരോട് കല്പിക്കുകയും ചെയ്തു (രൂത്ത്‌ 2:8-9). നൊവൊമിയോടു രൂത്ത് കാണിച്ച കരുതലാണ് ദയ കാണിക്കാൻ അവനെ പ്രേരിപ്പിച്ചത്: “നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്നതും… ഞാൻ കേട്ടിരിക്കുന്നു” (വാ. 11). അവൻ അവളെ ഒരു അന്യദേശക്കാരിയോ വിധവയോ ആയിട്ടല്ല, മറിച്ച് ആവശ്യത്തിൽ ഇരിക്കുന്ന ഒരു സ്ത്രീയായി കണ്ടു.

നാം “മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു” (കൊലൊസ്സ്യർ 3:12) ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ഇതിനായി ദൈവം നമ്മെ സഹായിക്കുമ്പോൾ, ദയ നിറഞ്ഞ ലളിതമായ നമ്മുടെ പ്രവൃത്തികൾക്കു ഹൃദയങ്ങളെ സന്തോഷിപ്പിക്കാനും പ്രത്യാശ പകർന്നു നൽകാനും മറ്റുള്ളവരിൽ ദയ പ്രചോദിപ്പിക്കാനും കഴിയും.

വിശ്വാസത്താൽ മുമ്പോട്ടു ചുവടുവയ്ക്കുക

അതിഥി പ്രഭാഷകൻ ദൈവത്തിൽ വിശ്വസിക്കുന്നതിന്റെയും “നദിയിലെക്കു ഇറങ്ങുന്നതിന്റെയും” ജ്ഞാനത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. തന്റെ നാട്ടിലെ പുതിയ നിയമത്തെ അവഗണിച്ചുകൊണ്ടു  ദൈവത്തിൽ വിശ്വസിക്കുകയും  ഒരു പ്രസംഗത്തിൽ വേദപുസ്തകത്തിലെ സത്യങ്ങൾ വിളിച്ചുപറയുകയും ചെയ്ത ഒരു പാസ്റ്ററെക്കുറിച്ച് അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗം ആരോപിക്കപ്പെട്ടു ശിക്ഷിക്കപ്പെട്ട അദ്ദേഹം മുപ്പത് ദിവസം ജയിലിൽ കിടക്കേണ്ടിവന്നു. എന്നാൽ അദ്ദേഹത്തിന്റെ കേസ് പുനർവിചാരണ ചെയ്യപ്പെട്ടു. വേദപുസ്തകത്തിനു വ്യക്തിപരമായ വ്യാഖ്യാനം നൽകാനും അത് പിന്തുടരാൻ മറ്റുള്ളവരെ പ്രേരിപ്പിക്കാനും അദ്ദേഹത്തിനു അവകാശമുണ്ടെന്നു കോടതി വിധിച്ചു.  

നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാരും ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടി വന്നു — ഒന്നുകിൽ വെള്ളത്തിലേക്കു ഇറങ്ങുക അല്ലെങ്കിൽ കരയിൽ നിൽക്കുക. മിസ്രയീമിൽനിന്നു രക്ഷപ്പെട്ട ശേഷം, യിസ്രായേൽമക്കൾ മരുഭൂമിയിൽ നാല്പതു വർഷത്തോളം അലഞ്ഞു. ഇപ്പോൾ അവർ യോർദ്ദാൻ നദിയുടെ തീരത്തു നിൽക്കുന്നു. വെള്ളപ്പൊക്ക സാധ്യതയോടെ അപകടകരമായ ജലനിരപ്പിൽ ആയിരുന്നു യോർദ്ദാൻ നദി. എന്നാൽ അവർ ആ ചുവടുവെയ്പ്പു നടത്തിപ്പോൾ വെള്ളം വറ്റാൻ ദൈവം ഇടയാക്കി: “പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോൾ മേൽ വെള്ളത്തിന്റെ ഒഴുക്കു നിന്നു” (യോശുവ 3:15).

വേദപുസ്തകത്തിലെ സത്യങ്ങൾ വിളിച്ചുപറയുമ്പോഴോ അറിയാത്ത മേഖലയിലേക്ക് കടക്കുമ്പോഴോ, നമ്മുടെ ജീവൻ ഏല്പിച്ചുകൊണ്ടു ദൈവത്തിൽ ആശ്രയിക്കുമ്പോൾ, മുന്നോട്ടു നീങ്ങാനുള്ള ധൈര്യം അവൻ നൽകുന്നു. പാസ്റ്ററുടെ പ്രസംഗം കേൾക്കുന്നതിലൂടെ അദ്ദേഹത്തിന്റെ വിചാരണ വേളയിൽ കോടതി സുവിശേഷം കേട്ടു. യോശുവയിൽ, യിസ്രായേൽമക്കൾ വാഗ്ദത്ത ദേശത്തേക്കു സുരക്ഷിതമായി കടന്നുചെന്നു, ഭാവി തലമുറകളുമായി ദൈവത്തിന്റെ ശക്തിയെക്കുറിച്ചു പങ്കുവെച്ചു (വാക്യം 17; 4:24).

നാം വിശ്വാസത്തോടെ ചുവടുവച്ചാൽ, ബാക്കിയുള്ളവ ദൈവം നോക്കിക്കൊള്ളും. 

മരുപ്രദേശങ്ങൾ

പ്രച്ഛന്നവേഷ വിദഗ്ദ്ധനായിട്ടാണ് ഗ്രേറ്റ് ഗ്രേ മൂങ്ങയെ ദൈവം രൂപകല്പന ചെയ്തിരിക്കുന്നത്. അതിന്റെ വെള്ളി-ചാരനിറത്തിലുള്ള തൂവലുകൾക്ക് ഒരു നിറം കൂട്ടിച്ചേർത്ത ഒരു ക്രമം ഉണ്ട്. മരങ്ങളിൽ ചേക്കേറുമ്പോൾ കാഴ്ചയിൽ മരത്തൊലിയോടു സമാനമായിത്തീരാൻ ഇതു ആ മൂങ്ങയെ സഹായിക്കുന്നു. അദൃശ്യരായി ഇരിക്കാൻ മൂങ്ങകൾ ആഗ്രഹിക്കുമ്പോൾ, അവയുടെ തൂവലുകൾ കൊണ്ടുള്ള പ്രച്ഛന്നവേഷത്തിന്റെ സഹായത്തോടെ അവ തങ്ങളുടെ പരിസ്ഥിതിയിൽ ലയിച്ചു ചേർന്നുകൊണ്ടു മറവില്ലാത്ത ഇടങ്ങളിൽ മറഞ്ഞിരിക്കുന്നു.

ദൈവജനം പലപ്പോഴും വലിയ ഗ്രേറ്റ് ഗ്രേ മൂങ്ങയെപ്പോലെയാണ്. മനഃപൂർവമോ അല്ലാതെയോ നമുക്കു ലോകവുമായി എളുപ്പത്തിൽ ലയിച്ചു ചേർന്നുകൊണ്ടു ക്രിസ്തു വിശ്വസികളായി തിരിച്ചറിയപ്പെടാതെ തുടരാൻ സാധിക്കുന്നു. തന്റെ വചനം “പ്രമാണിക്കുന്നവരും” പിതാവു തനിക്കു “ലോകത്തിൽനിന്നു” (യോഹന്നാൻ 17:6) നൽകിയിരിക്കുന്നവരുമായ തന്റെ ശിഷ്യന്മാർക്കു വേണ്ടി യേശു പ്രാർത്ഥിച്ചു. താൻ അവരെ വിട്ടുപോയതിനുശേഷം വിശുദ്ധിയിലും സ്ഥിരതയുള്ള സന്തോഷത്തിലും അവർ ജീവിക്കാനായി അവരെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും പിതാവായ ദൈവത്തോട് പുത്രനായ ദൈവം ആവശ്യപ്പെട്ടു (വാ. 7-13). “അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു” (വാ. 15) എന്ന് അവൻ പറഞ്ഞു. താൻ അവരെ അയച്ച ഉദ്ദേശ്യം നിറവേറ്റാൻ അവർക്കു കഴിയും വിധം തന്റെ ശിഷ്യന്മാരെ വിശുദ്ധരാക്കേണ്ടതും വേർതിരിക്കേണ്ടതും ആവശ്യമാണെന്നു യേശുവിന് അറിയാമായിരുന്നു (വാ. 16-19).

ലോകവുമായി ലയിച്ചുച്ചേരുന്ന പ്രച്ഛന്നവേഷ വിദഗ്ദ്ധരായി തീർന്നേക്കാവുന്ന പ്രലോഭനത്തിൽ നിന്നു പിന്തിരിയാൻ പരിശുദ്ധാത്മാവിനു നമ്മെ സഹായിക്കാൻ കഴിയും. ദിവസേന നാം അവനു കീഴ്പ്പെടുമ്പോൾ, നമുക്കു യേശുവിനോട് കൂടുതൽ അനുരൂപരാകാൻ സാധിക്കും. നാം ഐക്യത്തിലും സ്നേഹത്തിലും ജീവിക്കുമ്പോൾ, അവൻ തന്റെ എല്ലാ മഹത്വത്തോടെയും മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിക്കും.

ദൈവവുമായി മല്ലിപിടിക്കുക

എന്റെ ഭർത്താവിന്റെ മരണശേഷം എന്റെയൊരു ദീർഘകാല സുഹൃത്ത് എനിക്കൊരു കുറിപ്പ് അയച്ചു: “[അലൻ] ദൈവവുമായി മല്ലുപിടിക്കുന്നവനായിരുന്നു. അദ്ദേഹമൊരു യഥാർത്ഥ യാക്കോബ് ആയിരുന്നു. ഞാൻ ഇന്ന് ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നതിന്റെ ശക്തമായ കാരണവും അദ്ദേഹമാണ്.” അലന്റെ പോരാട്ടങ്ങളെ ഗോത്രപിതാവായ യാക്കോബിന്റെതുമായി താരതമ്യം ചെയ്തുകൊണ്ടു ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തെ സംബന്ധിച്ച് അത് അനുയോജ്യമായിരുന്നു. ജീവിതത്തിലുടനീളം അലൻ തന്നോട് തന്നെ പോരാടുകയും ഉത്തരങ്ങൾക്കായി ദൈവവുമായി മല്ലിടുകയും ചെയ്തു. അദ്ദേഹം ദൈവത്തെ സ്നേഹിച്ചിരുന്നുവെങ്കിലും ദൈവം അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നും അദ്ദേഹത്തോട് ക്ഷമിക്കുന്നുവെന്നും പ്രാർത്ഥനകൾ ശ്രവിക്കുന്നുവെന്നുമുള്ള സത്യങ്ങൾ എപ്പോഴും ഗ്രഹിക്കാൻ അദ്ദേഹത്തിനു സാധിക്കാതെപോയി. എന്നിട്ടും അദ്ദേഹത്തിന്റെ ജീവിതത്തിൽ അനുഗ്രഹങ്ങൾ ഉണ്ടായിരുന്നു. അനേകരെ അദ്ദേഹം ക്രിയാത്മകമായി സ്വാധീനിച്ചു.

പോരാട്ടങ്ങൾ നിറഞ്ഞതായിരുന്നു യാക്കോബിന്റെ ജീവിതമെന്നു വിശേഷിപ്പിക്കാവുന്നതാണ്. തന്റെ സഹോദരനായ ഏശാവിന്റെ ജന്മാവകാശം നേടിയെടുക്കാൻ അവൻ ഗൂഢാലോചന നടത്തി. അവൻ വീട്ടിൽ നിന്ന് ഓടിപ്പോയി, തന്റെ ബന്ധുവും അമ്മായിയപ്പനുമായ ലാബാനുമായി വർഷങ്ങളോളം പോരാടി. പിന്നെ അവൻ ലാബാനെവിട്ടു ഓടിപ്പോയി. അവൻ തനിച്ചായിരുന്നു. ഏശാവിനെ എന്നെങ്കിലും അഭിമുഖീകരിക്കേണ്ടിവരുമെന്ന ഭയത്തിലായിരുന്നു അവൻ ജീവിച്ചത്. എന്നിട്ടും അവന്റെ ജീവിതത്തിൽ ഒരു സ്വർഗ്ഗീയ കണ്ടുമുട്ടൽ നടന്നു: “ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു” (ഉല്പത്തി 32:1). ഒരുപക്ഷേ ദൈവത്തിൽ നിന്നുള്ള അവന്റെ മുൻ സ്വപ്നത്തിന്റെ ഓർമ്മപ്പെടുത്തലായിരിക്കാം അത് (28:10-22). അതിനുശേഷം യാക്കോബിനു മറ്റൊരു സമാഗമമുണ്ടായി: അവൻ “ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു” (32:28) അവനെ യിസ്രായേൽ എന്നു പുനർനാമകരണം ചെയ്ത മനുഷ്യരൂപത്തിലുള്ള ദൈവമായ ഒരു “മനുഷ്യനുമായി” രാത്രി മുഴുവൻ അവൻ മല്ലുപിടിച്ചു. ഇതെല്ലാം സംഭവിച്ചിട്ടും ദൈവം യാക്കോബിനോടുകൂടെയിരുന്നു, അവനെ സ്നേഹിച്ചു.

നമുക്കെല്ലാവർക്കും പോരാട്ടങ്ങളുണ്ട്. എന്നാൽ നാം ഒറ്റയ്ക്കല്ല; ഓരോ പരീക്ഷകളിലും ദൈവം നമ്മോടൊപ്പമുണ്ട്. അവനിൽ വിശ്വസിക്കുന്നവർ സ്നേഹിക്കപ്പെടുകയും ക്ഷമിക്കപ്പെടുകയും നിത്യജീവൻ അവർക്കു വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്യുന്നു (യോഹന്നാൻ 3:16). നമുക്ക് അവനെ മുറുകെ പിടിക്കാം.

 

കൊടുക്കുന്നതിലുള്ള സന്തോഷം

കേരിയുടെ ഇളയ മകന് മസ്കുലർ ഡിസ്ട്രോഫിയുമായി ബന്ധപ്പെട്ട മറ്റൊരു ശസ്ത്രക്രിയ കൂടി നടക്കുമ്പോൾ,  അവളുടെ കുടുംബത്തിന്റെ ഈ അവസ്ഥയിൽ നിന്ന് മനസ്സ് മാറ്റാൻ വേണ്ടി, മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുവാൻ അവൾ ആഗ്രഹിച്ചു. അതിനായി അവൾ, തന്റെ മകൻ കുറച്ചുമാത്രം ഉപയോഗിച്ചപ്പോഴേക്കും ചെറുതായിപ്പോയ ഷൂസ് എല്ലാം കൂടി എടുത്ത് ഒരു ധർമ്മസ്ഥാപനത്തിന് ദാനം ചെയ്തു. അവളുടെ ഈ പ്രവൃത്തി കണ്ട അവളുടെ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും, അയൽക്കാരും ചേർന്ന് താമസിയാതെ ഇരുനൂറിലധികം ജോഡി ഷൂസ്‌ സംഭാവനയായി നൽകി!

ഈ ഷൂ ദാനം മറ്റുള്ളവരുടെ പ്രയോജനത്തിനായിട്ടാണ് നടത്തിയതെങ്കിലും, അതുമൂലം  തന്റെ കുടുംബം കൂടുതൽ അനുഗ്രഹിക്കപ്പെട്ടതായി കേരി കരുതുന്നു. "ഈ അനുഭവം ശരിക്കും ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, മറ്റുള്ളവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്തു."

യേശുവിന്റെ അനുഗാമികൾ ഉദാരമായി കൊടുക്കുന്നത് എത്ര പ്രധാനമാണെന്ന് പൗലോസിന് മനസ്സിലായി. യെരൂശലേമിലേക്കുള്ള യാത്രാമധ്യേ അപ്പോസ്തലനായ പൗലോസ് എഫെസൊസിൽ താമസിച്ചു. താൻ അവിടെ സ്ഥാപിച്ച സഭയിലെ വിശ്വാസികളുമായുള്ള തന്റെ അവസാന സന്ദർശനമാകും അതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സഭാ മൂപ്പന്മാരോടുള്ള വിടവാങ്ങൽ പ്രസംഗത്തിൽ, ദൈവവേലയിൽ താൻ എങ്ങനെ ഉത്സാഹത്തോടെ പ്രവർത്തിച്ചുവെന്ന് അവൻ അവരെ ഓർമ്മിപ്പിക്കുകയും അത് ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു (അപ്പ. പ്രവൃ.20:17-35). തുടർന്ന് അദ്ദേഹം,  "വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം" (വാക്യം 35) എന്ന യേശുവിന്റെ വാക്കുകളോടെ ഉപസംഹരിച്ചു.

നാം സ്വമേധയായും താഴ്മയോടെയും നമ്മെത്തന്നെ നൽകണമെന്ന് യേശു ആഗ്രഹിക്കുന്നു (ലൂക്കാ 6:38). അവൻ നമ്മെ നയിക്കുമെന്ന് നാം വിശ്വസിക്കുമ്പോൾ, അതിനുള്ള അവസരങ്ങൾ അവൻ നമുക്ക് നൽകും. അതിന്റെ ഫലമായി നാം അനുഭവിക്കുന്ന സന്തോഷം, കേരിയുടെ കുടുംബത്തെപ്പോലെ, നമ്മെയും അത്ഭുതപ്പെടുത്തിയേക്കാം.

 

യേശുവിൽ കൂട്ടായ്മ ആചരിക്കുക

എന്റെ ജീവിതത്തിലെ ചില പ്രയാസകരമായ സാഹചര്യങ്ങൾ നിമിത്തം വൈകാരികവും ആത്മീയവുമായ വേദനയിലൂടെയും പോരാട്ടങ്ങളിലൂടെയും അധികകാലം കടന്നുപോകേണ്ടിവന്നപ്പോൾ സഭയിൽനിന്ന്് അകന്നുനില്ക്കുന്നത് എന്നെ സംബന്ധിച്ച് എളുപ്പമായിരുന്നു (അതിനെക്കുറിച്ച് എന്തിന് വിചാരപ്പെടണം? എന്നുപോലും ഞാൻ ചിലപ്പോൾ ചിന്തിച്ചിരുന്നു). എന്നിരുന്നാലും ഞായറാഴ്ച ആരാധനകളിൽ ഞാൻ മുടങ്ങാതെ സംബന്ധിച്ചു.

അനേക വർഷങ്ങൾ എന്റെ സാഹചര്യം മാറ്റമില്ലാതെ തുടർന്നെങ്കിലും, യോഗങ്ങളിലും പ്രാർത്ഥനാ കൂടിവരവുകളിലും ബൈബിൾ ക്ലാസ്സുകളിലും മറ്റു വിശ്വാസികൾക്കൊപ്പം ആരാധിക്കുകയും ഒരുമിച്ചു കൂടുകയും ചെയ്തത് പിടിച്ചുനില്ക്കുവാനും പ്രത്യാശ കൈവിടാതിരിക്കുവാനും എനിക്കാവശ്യമായ പ്രോത്സാഹനം നൽകി. പലപ്പോഴും അവിടെനിന്ന് പ്രോത്സാഹജനകമായ ഒരു പ്രസംഗമോ പഠിപ്പിക്കലോ കേൾക്കുക മാത്രമല്ല, എനിക്കാവശ്യമായിരുന്ന ആശ്വാസവും എന്റെ പ്രശ്‌നങ്ങൾ കേൾക്കാനുള്ള ഒരു കാതും ഒരു ആലിംഗനവും എനിക്കു മറ്റുള്ളവരിൽനിന്നു ലഭിച്ചു.

എബ്രായലേഖനകാരൻ എഴുതി: “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു...’’ (എബ്രായർ 10:24). നാം പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുമ്പോൾ മറ്റുള്ളവരുടെ പ്രോത്സാഹനം നമുക്കാവശ്യമാണെന്ന് - മറ്റുള്ളവർക്കു നമ്മുടെയും - എഴുത്തുകാരന് അറിയാമായിരുന്നു. എതിനാൽ ഈ തിരുവെഴുത്തിന്റെ രചയിതാവ്, “പ്രത്യാശയുടെ സ്വീകാര്യം മുറുകെപ്പിടിക്കുവാനും’’ “സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊള്ളുവാനും’’ (വാ. 23-25) വായനക്കാരെ ഓർപ്പിക്കുന്നു. പ്രോത്സാഹനത്തിന്റെ പ്രധാന ഭാഗം അതാണ്. അക്കാരണത്താലാണ് കൂട്ടായ്മയ്ക്കായി ദൈവം നമ്മെ നയിക്കുന്നത്. ഒരുവന് നിങ്ങളുടെ സ്‌നേഹപൂർവ്വമായ പ്രോത്സാഹനം ആവശ്യമായിരുന്നിരിക്കാം, പകരമായി നിങ്ങൾക്കു ലഭിക്കുന്നത് നിങ്ങളെ അതിശയിപ്പിക്കും.