നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആലിസണ്‍ കീഡ

ലളിതമായ ദയാപ്രവൃത്തികൾ

എന്റെ മാതാവ് ഭൂമിയിലെ തന്റെ അവസാന നാളുകളിലേക്ക് അടുത്തുകൊണ്ടു പരിചരണകേന്ദ്രത്തിലായിരിക്കുമ്പോൾ, പരിചരിക്കുന്ന ഒരു വ്യക്തിയുടെ ആത്മാർത്ഥമായ ദയ എന്നെ സ്പർശിക്കുവാൻ ഇടയായി. ദുർബ്ബലയായ എന്റെ മാതാവിനെ കസേരയിൽ നിന്നു മെല്ലെ ഉയർത്തി കട്ടിലിൽ കിടത്തിയ ശേഷം, ആ നഴ്സിംഗ് അസിസ്റ്റസ്റ്റന്റ്‌ അമ്മയുടെ തലയിൽ തലോടിക്കൊണ്ട് കുനിഞ്ഞു അടുത്തേക്കുവന്നു പറഞ്ഞു, “അമ്മ വളരെ നല്ലവളാണ്”. അതിനുശേഷം എന്നോട് “എങ്ങനെയുണ്ട്?’’ എന്ന് അവൾ ചോദിച്ചു. അവളുടെ ദയ അന്ന് എന്നെ കണ്ണീരിലാഴ്ത്തി, ഇന്നും അതിനു വ്യത്യാസം സംഭവിച്ചിട്ടില്ല.

അവളുടേതു ദയ നിറഞ്ഞ ലളിതമായ ഒരു പ്രവൃത്തിയായിരുന്നു. പക്ഷേ ആ ഒരു നിമിഷത്തിൽ എനിക്കു വേണ്ടത് അതു മാത്രമായിരുന്നു. ഈ സ്ത്രീയുടെ നോട്ടത്തിൽ എന്റെ മാതാവു വെറുമൊരു രോഗി മാത്രമായിരുന്നില്ല എന്നറിഞ്ഞത് ആ പ്രതികൂല സാഹചര്യത്തെ നേരിടാൻ എന്നെ സഹായിച്ചു. അത്യന്തം മൂല്യമുള്ള ഒരു വ്യക്തിയായി അവൾ എന്റെ മാതാവിനെ കാണുകയും പരിപാലിക്കുകയും ചെയ്തു.

ഭർത്താക്കന്മാർ നഷ്ടപ്പെട്ടതിനെത്തുടർന്നു നൊവൊമിയും രൂത്തും വ്യസനത്തിൽ ആയിരുന്നപ്പോൾ, കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ മിച്ചം വന്ന ധാന്യം പെറുക്കാൻ അനുവദിച്ചുകൊണ്ടു ബോവസ് രൂത്തിനോടു ദയ കാണിച്ചു. അവളെ തൊടരുതെന്ന് അവൻ ബാല്യക്കാരോട് കല്പിക്കുകയും ചെയ്തു (രൂത്ത്‌ 2:8-9). നൊവൊമിയോടു രൂത്ത് കാണിച്ച കരുതലാണ് ദയ കാണിക്കാൻ അവനെ പ്രേരിപ്പിച്ചത്: “നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്നതും… ഞാൻ കേട്ടിരിക്കുന്നു” (വാ. 11). അവൻ അവളെ ഒരു അന്യദേശക്കാരിയോ വിധവയോ ആയിട്ടല്ല, മറിച്ച് ആവശ്യത്തിൽ ഇരിക്കുന്ന ഒരു സ്ത്രീയായി കണ്ടു.

നാം “മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു” (കൊലൊസ്സ്യർ 3:12) ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ഇതിനായി ദൈവം നമ്മെ സഹായിക്കുമ്പോൾ, ദയ നിറഞ്ഞ ലളിതമായ നമ്മുടെ പ്രവൃത്തികൾക്കു ഹൃദയങ്ങളെ സന്തോഷിപ്പിക്കാനും പ്രത്യാശ പകർന്നു നൽകാനും മറ്റുള്ളവരിൽ ദയ പ്രചോദിപ്പിക്കാനും കഴിയും.

വിശ്വാസത്താൽ മുമ്പോട്ടു ചുവടുവയ്ക്കുക

അതിഥി പ്രഭാഷകൻ ദൈവത്തിൽ വിശ്വസിക്കുന്നതിന്റെയും “നദിയിലെക്കു ഇറങ്ങുന്നതിന്റെയും” ജ്ഞാനത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. തന്റെ നാട്ടിലെ പുതിയ നിയമത്തെ അവഗണിച്ചുകൊണ്ടു  ദൈവത്തിൽ വിശ്വസിക്കുകയും  ഒരു പ്രസംഗത്തിൽ വേദപുസ്തകത്തിലെ സത്യങ്ങൾ വിളിച്ചുപറയുകയും ചെയ്ത ഒരു പാസ്റ്ററെക്കുറിച്ച് അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗം ആരോപിക്കപ്പെട്ടു ശിക്ഷിക്കപ്പെട്ട അദ്ദേഹം മുപ്പത് ദിവസം ജയിലിൽ കിടക്കേണ്ടിവന്നു. എന്നാൽ അദ്ദേഹത്തിന്റെ കേസ് പുനർവിചാരണ ചെയ്യപ്പെട്ടു. വേദപുസ്തകത്തിനു വ്യക്തിപരമായ വ്യാഖ്യാനം നൽകാനും അത് പിന്തുടരാൻ മറ്റുള്ളവരെ പ്രേരിപ്പിക്കാനും അദ്ദേഹത്തിനു അവകാശമുണ്ടെന്നു കോടതി വിധിച്ചു.  

നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാരും ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടി വന്നു — ഒന്നുകിൽ വെള്ളത്തിലേക്കു ഇറങ്ങുക അല്ലെങ്കിൽ കരയിൽ നിൽക്കുക. മിസ്രയീമിൽനിന്നു രക്ഷപ്പെട്ട ശേഷം, യിസ്രായേൽമക്കൾ മരുഭൂമിയിൽ നാല്പതു വർഷത്തോളം അലഞ്ഞു. ഇപ്പോൾ അവർ യോർദ്ദാൻ നദിയുടെ തീരത്തു നിൽക്കുന്നു. വെള്ളപ്പൊക്ക സാധ്യതയോടെ അപകടകരമായ ജലനിരപ്പിൽ ആയിരുന്നു യോർദ്ദാൻ നദി. എന്നാൽ അവർ ആ ചുവടുവെയ്പ്പു നടത്തിപ്പോൾ വെള്ളം വറ്റാൻ ദൈവം ഇടയാക്കി: “പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോൾ മേൽ വെള്ളത്തിന്റെ ഒഴുക്കു നിന്നു” (യോശുവ 3:15).

വേദപുസ്തകത്തിലെ സത്യങ്ങൾ വിളിച്ചുപറയുമ്പോഴോ അറിയാത്ത മേഖലയിലേക്ക് കടക്കുമ്പോഴോ, നമ്മുടെ ജീവൻ ഏല്പിച്ചുകൊണ്ടു ദൈവത്തിൽ ആശ്രയിക്കുമ്പോൾ, മുന്നോട്ടു നീങ്ങാനുള്ള ധൈര്യം അവൻ നൽകുന്നു. പാസ്റ്ററുടെ പ്രസംഗം കേൾക്കുന്നതിലൂടെ അദ്ദേഹത്തിന്റെ വിചാരണ വേളയിൽ കോടതി സുവിശേഷം കേട്ടു. യോശുവയിൽ, യിസ്രായേൽമക്കൾ വാഗ്ദത്ത ദേശത്തേക്കു സുരക്ഷിതമായി കടന്നുചെന്നു, ഭാവി തലമുറകളുമായി ദൈവത്തിന്റെ ശക്തിയെക്കുറിച്ചു പങ്കുവെച്ചു (വാക്യം 17; 4:24).

നാം വിശ്വാസത്തോടെ ചുവടുവച്ചാൽ, ബാക്കിയുള്ളവ ദൈവം നോക്കിക്കൊള്ളും. 

മരുപ്രദേശങ്ങൾ

പ്രച്ഛന്നവേഷ വിദഗ്ദ്ധനായിട്ടാണ് ഗ്രേറ്റ് ഗ്രേ മൂങ്ങയെ ദൈവം രൂപകല്പന ചെയ്തിരിക്കുന്നത്. അതിന്റെ വെള്ളി-ചാരനിറത്തിലുള്ള തൂവലുകൾക്ക് ഒരു നിറം കൂട്ടിച്ചേർത്ത ഒരു ക്രമം ഉണ്ട്. മരങ്ങളിൽ ചേക്കേറുമ്പോൾ കാഴ്ചയിൽ മരത്തൊലിയോടു സമാനമായിത്തീരാൻ ഇതു ആ മൂങ്ങയെ സഹായിക്കുന്നു. അദൃശ്യരായി ഇരിക്കാൻ മൂങ്ങകൾ ആഗ്രഹിക്കുമ്പോൾ, അവയുടെ തൂവലുകൾ കൊണ്ടുള്ള പ്രച്ഛന്നവേഷത്തിന്റെ സഹായത്തോടെ അവ തങ്ങളുടെ പരിസ്ഥിതിയിൽ ലയിച്ചു ചേർന്നുകൊണ്ടു മറവില്ലാത്ത ഇടങ്ങളിൽ മറഞ്ഞിരിക്കുന്നു.

ദൈവജനം പലപ്പോഴും വലിയ ഗ്രേറ്റ് ഗ്രേ മൂങ്ങയെപ്പോലെയാണ്. മനഃപൂർവമോ അല്ലാതെയോ നമുക്കു ലോകവുമായി എളുപ്പത്തിൽ ലയിച്ചു ചേർന്നുകൊണ്ടു ക്രിസ്തു വിശ്വസികളായി തിരിച്ചറിയപ്പെടാതെ തുടരാൻ സാധിക്കുന്നു. തന്റെ വചനം “പ്രമാണിക്കുന്നവരും” പിതാവു തനിക്കു “ലോകത്തിൽനിന്നു” (യോഹന്നാൻ 17:6) നൽകിയിരിക്കുന്നവരുമായ തന്റെ ശിഷ്യന്മാർക്കു വേണ്ടി യേശു പ്രാർത്ഥിച്ചു. താൻ അവരെ വിട്ടുപോയതിനുശേഷം വിശുദ്ധിയിലും സ്ഥിരതയുള്ള സന്തോഷത്തിലും അവർ ജീവിക്കാനായി അവരെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും പിതാവായ ദൈവത്തോട് പുത്രനായ ദൈവം ആവശ്യപ്പെട്ടു (വാ. 7-13). “അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു” (വാ. 15) എന്ന് അവൻ പറഞ്ഞു. താൻ അവരെ അയച്ച ഉദ്ദേശ്യം നിറവേറ്റാൻ അവർക്കു കഴിയും വിധം തന്റെ ശിഷ്യന്മാരെ വിശുദ്ധരാക്കേണ്ടതും വേർതിരിക്കേണ്ടതും ആവശ്യമാണെന്നു യേശുവിന് അറിയാമായിരുന്നു (വാ. 16-19).

ലോകവുമായി ലയിച്ചുച്ചേരുന്ന പ്രച്ഛന്നവേഷ വിദഗ്ദ്ധരായി തീർന്നേക്കാവുന്ന പ്രലോഭനത്തിൽ നിന്നു പിന്തിരിയാൻ പരിശുദ്ധാത്മാവിനു നമ്മെ സഹായിക്കാൻ കഴിയും. ദിവസേന നാം അവനു കീഴ്പ്പെടുമ്പോൾ, നമുക്കു യേശുവിനോട് കൂടുതൽ അനുരൂപരാകാൻ സാധിക്കും. നാം ഐക്യത്തിലും സ്നേഹത്തിലും ജീവിക്കുമ്പോൾ, അവൻ തന്റെ എല്ലാ മഹത്വത്തോടെയും മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിക്കും.

ദൈവവുമായി മല്ലിപിടിക്കുക

എന്റെ ഭർത്താവിന്റെ മരണശേഷം എന്റെയൊരു ദീർഘകാല സുഹൃത്ത് എനിക്കൊരു കുറിപ്പ് അയച്ചു: “[അലൻ] ദൈവവുമായി മല്ലുപിടിക്കുന്നവനായിരുന്നു. അദ്ദേഹമൊരു യഥാർത്ഥ യാക്കോബ് ആയിരുന്നു. ഞാൻ ഇന്ന് ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നതിന്റെ ശക്തമായ കാരണവും അദ്ദേഹമാണ്.” അലന്റെ പോരാട്ടങ്ങളെ ഗോത്രപിതാവായ യാക്കോബിന്റെതുമായി താരതമ്യം ചെയ്തുകൊണ്ടു ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തെ സംബന്ധിച്ച് അത് അനുയോജ്യമായിരുന്നു. ജീവിതത്തിലുടനീളം അലൻ തന്നോട് തന്നെ പോരാടുകയും ഉത്തരങ്ങൾക്കായി ദൈവവുമായി മല്ലിടുകയും ചെയ്തു. അദ്ദേഹം ദൈവത്തെ സ്നേഹിച്ചിരുന്നുവെങ്കിലും ദൈവം അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നും അദ്ദേഹത്തോട് ക്ഷമിക്കുന്നുവെന്നും പ്രാർത്ഥനകൾ ശ്രവിക്കുന്നുവെന്നുമുള്ള സത്യങ്ങൾ എപ്പോഴും ഗ്രഹിക്കാൻ അദ്ദേഹത്തിനു സാധിക്കാതെപോയി. എന്നിട്ടും അദ്ദേഹത്തിന്റെ ജീവിതത്തിൽ അനുഗ്രഹങ്ങൾ ഉണ്ടായിരുന്നു. അനേകരെ അദ്ദേഹം ക്രിയാത്മകമായി സ്വാധീനിച്ചു.

പോരാട്ടങ്ങൾ നിറഞ്ഞതായിരുന്നു യാക്കോബിന്റെ ജീവിതമെന്നു വിശേഷിപ്പിക്കാവുന്നതാണ്. തന്റെ സഹോദരനായ ഏശാവിന്റെ ജന്മാവകാശം നേടിയെടുക്കാൻ അവൻ ഗൂഢാലോചന നടത്തി. അവൻ വീട്ടിൽ നിന്ന് ഓടിപ്പോയി, തന്റെ ബന്ധുവും അമ്മായിയപ്പനുമായ ലാബാനുമായി വർഷങ്ങളോളം പോരാടി. പിന്നെ അവൻ ലാബാനെവിട്ടു ഓടിപ്പോയി. അവൻ തനിച്ചായിരുന്നു. ഏശാവിനെ എന്നെങ്കിലും അഭിമുഖീകരിക്കേണ്ടിവരുമെന്ന ഭയത്തിലായിരുന്നു അവൻ ജീവിച്ചത്. എന്നിട്ടും അവന്റെ ജീവിതത്തിൽ ഒരു സ്വർഗ്ഗീയ കണ്ടുമുട്ടൽ നടന്നു: “ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു” (ഉല്പത്തി 32:1). ഒരുപക്ഷേ ദൈവത്തിൽ നിന്നുള്ള അവന്റെ മുൻ സ്വപ്നത്തിന്റെ ഓർമ്മപ്പെടുത്തലായിരിക്കാം അത് (28:10-22). അതിനുശേഷം യാക്കോബിനു മറ്റൊരു സമാഗമമുണ്ടായി: അവൻ “ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു” (32:28) അവനെ യിസ്രായേൽ എന്നു പുനർനാമകരണം ചെയ്ത മനുഷ്യരൂപത്തിലുള്ള ദൈവമായ ഒരു “മനുഷ്യനുമായി” രാത്രി മുഴുവൻ അവൻ മല്ലുപിടിച്ചു. ഇതെല്ലാം സംഭവിച്ചിട്ടും ദൈവം യാക്കോബിനോടുകൂടെയിരുന്നു, അവനെ സ്നേഹിച്ചു.

നമുക്കെല്ലാവർക്കും പോരാട്ടങ്ങളുണ്ട്. എന്നാൽ നാം ഒറ്റയ്ക്കല്ല; ഓരോ പരീക്ഷകളിലും ദൈവം നമ്മോടൊപ്പമുണ്ട്. അവനിൽ വിശ്വസിക്കുന്നവർ സ്നേഹിക്കപ്പെടുകയും ക്ഷമിക്കപ്പെടുകയും നിത്യജീവൻ അവർക്കു വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്യുന്നു (യോഹന്നാൻ 3:16). നമുക്ക് അവനെ മുറുകെ പിടിക്കാം.

 

കൊടുക്കുന്നതിലുള്ള സന്തോഷം

കേരിയുടെ ഇളയ മകന് മസ്കുലർ ഡിസ്ട്രോഫിയുമായി ബന്ധപ്പെട്ട മറ്റൊരു ശസ്ത്രക്രിയ കൂടി നടക്കുമ്പോൾ,  അവളുടെ കുടുംബത്തിന്റെ ഈ അവസ്ഥയിൽ നിന്ന് മനസ്സ് മാറ്റാൻ വേണ്ടി, മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുവാൻ അവൾ ആഗ്രഹിച്ചു. അതിനായി അവൾ, തന്റെ മകൻ കുറച്ചുമാത്രം ഉപയോഗിച്ചപ്പോഴേക്കും ചെറുതായിപ്പോയ ഷൂസ് എല്ലാം കൂടി എടുത്ത് ഒരു ധർമ്മസ്ഥാപനത്തിന് ദാനം ചെയ്തു. അവളുടെ ഈ പ്രവൃത്തി കണ്ട അവളുടെ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും, അയൽക്കാരും ചേർന്ന് താമസിയാതെ ഇരുനൂറിലധികം ജോഡി ഷൂസ്‌ സംഭാവനയായി നൽകി!

ഈ ഷൂ ദാനം മറ്റുള്ളവരുടെ പ്രയോജനത്തിനായിട്ടാണ് നടത്തിയതെങ്കിലും, അതുമൂലം  തന്റെ കുടുംബം കൂടുതൽ അനുഗ്രഹിക്കപ്പെട്ടതായി കേരി കരുതുന്നു. "ഈ അനുഭവം ശരിക്കും ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, മറ്റുള്ളവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്തു."

യേശുവിന്റെ അനുഗാമികൾ ഉദാരമായി കൊടുക്കുന്നത് എത്ര പ്രധാനമാണെന്ന് പൗലോസിന് മനസ്സിലായി. യെരൂശലേമിലേക്കുള്ള യാത്രാമധ്യേ അപ്പോസ്തലനായ പൗലോസ് എഫെസൊസിൽ താമസിച്ചു. താൻ അവിടെ സ്ഥാപിച്ച സഭയിലെ വിശ്വാസികളുമായുള്ള തന്റെ അവസാന സന്ദർശനമാകും അതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സഭാ മൂപ്പന്മാരോടുള്ള വിടവാങ്ങൽ പ്രസംഗത്തിൽ, ദൈവവേലയിൽ താൻ എങ്ങനെ ഉത്സാഹത്തോടെ പ്രവർത്തിച്ചുവെന്ന് അവൻ അവരെ ഓർമ്മിപ്പിക്കുകയും അത് ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു (അപ്പ. പ്രവൃ.20:17-35). തുടർന്ന് അദ്ദേഹം,  "വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം" (വാക്യം 35) എന്ന യേശുവിന്റെ വാക്കുകളോടെ ഉപസംഹരിച്ചു.

നാം സ്വമേധയായും താഴ്മയോടെയും നമ്മെത്തന്നെ നൽകണമെന്ന് യേശു ആഗ്രഹിക്കുന്നു (ലൂക്കാ 6:38). അവൻ നമ്മെ നയിക്കുമെന്ന് നാം വിശ്വസിക്കുമ്പോൾ, അതിനുള്ള അവസരങ്ങൾ അവൻ നമുക്ക് നൽകും. അതിന്റെ ഫലമായി നാം അനുഭവിക്കുന്ന സന്തോഷം, കേരിയുടെ കുടുംബത്തെപ്പോലെ, നമ്മെയും അത്ഭുതപ്പെടുത്തിയേക്കാം.

 

യേശുവിൽ കൂട്ടായ്മ ആചരിക്കുക

എന്റെ ജീവിതത്തിലെ ചില പ്രയാസകരമായ സാഹചര്യങ്ങൾ നിമിത്തം വൈകാരികവും ആത്മീയവുമായ വേദനയിലൂടെയും പോരാട്ടങ്ങളിലൂടെയും അധികകാലം കടന്നുപോകേണ്ടിവന്നപ്പോൾ സഭയിൽനിന്ന്് അകന്നുനില്ക്കുന്നത് എന്നെ സംബന്ധിച്ച് എളുപ്പമായിരുന്നു (അതിനെക്കുറിച്ച് എന്തിന് വിചാരപ്പെടണം? എന്നുപോലും ഞാൻ ചിലപ്പോൾ ചിന്തിച്ചിരുന്നു). എന്നിരുന്നാലും ഞായറാഴ്ച ആരാധനകളിൽ ഞാൻ മുടങ്ങാതെ സംബന്ധിച്ചു.

അനേക വർഷങ്ങൾ എന്റെ സാഹചര്യം മാറ്റമില്ലാതെ തുടർന്നെങ്കിലും, യോഗങ്ങളിലും പ്രാർത്ഥനാ കൂടിവരവുകളിലും ബൈബിൾ ക്ലാസ്സുകളിലും മറ്റു വിശ്വാസികൾക്കൊപ്പം ആരാധിക്കുകയും ഒരുമിച്ചു കൂടുകയും ചെയ്തത് പിടിച്ചുനില്ക്കുവാനും പ്രത്യാശ കൈവിടാതിരിക്കുവാനും എനിക്കാവശ്യമായ പ്രോത്സാഹനം നൽകി. പലപ്പോഴും അവിടെനിന്ന് പ്രോത്സാഹജനകമായ ഒരു പ്രസംഗമോ പഠിപ്പിക്കലോ കേൾക്കുക മാത്രമല്ല, എനിക്കാവശ്യമായിരുന്ന ആശ്വാസവും എന്റെ പ്രശ്‌നങ്ങൾ കേൾക്കാനുള്ള ഒരു കാതും ഒരു ആലിംഗനവും എനിക്കു മറ്റുള്ളവരിൽനിന്നു ലഭിച്ചു.

എബ്രായലേഖനകാരൻ എഴുതി: “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു...’’ (എബ്രായർ 10:24). നാം പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുമ്പോൾ മറ്റുള്ളവരുടെ പ്രോത്സാഹനം നമുക്കാവശ്യമാണെന്ന് - മറ്റുള്ളവർക്കു നമ്മുടെയും - എഴുത്തുകാരന് അറിയാമായിരുന്നു. എതിനാൽ ഈ തിരുവെഴുത്തിന്റെ രചയിതാവ്, “പ്രത്യാശയുടെ സ്വീകാര്യം മുറുകെപ്പിടിക്കുവാനും’’ “സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊള്ളുവാനും’’ (വാ. 23-25) വായനക്കാരെ ഓർപ്പിക്കുന്നു. പ്രോത്സാഹനത്തിന്റെ പ്രധാന ഭാഗം അതാണ്. അക്കാരണത്താലാണ് കൂട്ടായ്മയ്ക്കായി ദൈവം നമ്മെ നയിക്കുന്നത്. ഒരുവന് നിങ്ങളുടെ സ്‌നേഹപൂർവ്വമായ പ്രോത്സാഹനം ആവശ്യമായിരുന്നിരിക്കാം, പകരമായി നിങ്ങൾക്കു ലഭിക്കുന്നത് നിങ്ങളെ അതിശയിപ്പിക്കും.

ക്രിസ്തുവിന്റെ പീഢാനുഭവം

ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് എന്ന സിനിമയിൽ അഭിനയിക്കുന്നതിനു മുമ്പ് നടൻ ജിം കാവിയേസെലിന് ഡയറക്ടർ മെൽ ഗിബ്സൻ മുന്നറിയിപ്പ് നല്കിയത് ഈ റോൾ വലിയ പ്രയാസമുള്ളതും ഹോളിവുഡിലെ അദ്ദേഹത്തിന്റെ ഭാവിയെ ദോഷമായി ബാധിച്ചേക്കാവുന്നതുമായിരിക്കും എന്നാണ്. എന്നിട്ടും അഭിനയിക്കാൻ തന്നെ തീരുമാനിച്ചു കൊണ്ട് കാവിയേസെൽ പറഞ്ഞത്: "എത്ര പ്രയാസമായാലും വേണ്ടില്ല, നമുക്കിത് ചെയ്യാം" എന്നാണ്.

ചിത്രീകരണത്തിനിടയിൽ, കാവിയേസെലിന് ഇടിമിന്നലേറ്റിരുന്നു, 45 പൗണ്ട് തൂക്കം കുറഞ്ഞു, ചാട്ടയടി രംഗത്തിൽ അറിയാതെ അടിയേറ്റു. പിന്നീട് അദ്ദേഹം പറഞ്ഞു, "ആളുകൾ എന്നെ കാണണമെന്ന് എനിക്കില്ലായിരുന്നു. അവരെല്ലാം യേശുവിനെ തന്നെ കാണണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. അതിലൂടെ മാനസാന്തരം സംഭവിക്കണം എന്നും." ഈ സിനിമ കാവിയേസെലിനെയും ടീമിനെയും ആഴത്തിൽ സ്വാധീനിച്ചു. സിനിമ കണ്ട ലക്ഷക്കണക്കിനാളുകളിൽ എത്രപേരുടെ ജീവിതം വ്യത്യാസപ്പെടാൻ ഇടയായി എന്നത് ദൈവത്തിന് മാത്രമേ അറിയൂ.

 ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് സിനിമയിൽ ഓശാന ഞായറാഴ്ചത്തെ  രാജകീയ പ്രവേശനം, ഒറ്റിക്കൊടുക്കൽ, പരിഹാസം, ചാട്ടവാറടി, ക്രൂശീകരണം തുടങ്ങിയ രംഗങ്ങളാണുള്ളത്. 4 സുവിശേഷങ്ങളിലും ഈ സംഭവ വിവരണം ഉണ്ട്.

യെശയ്യാവ് 53 ൽ യേശുവിന്റെ സഹനവും അതിന്റെ ഫലവും പ്രവചിക്കുന്നുണ്ട്: "അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവരെ മേൽ ആയി, അവന്റെ അടിപ്പിണരുകളാൽ നമുക്ക് സൗഖ്യം വന്നുമിരിക്കുന്നു" (വാ.5). "നാമെല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു" (വാ.6). എന്നാൽ യേശുവിന്റെ കുരിശുമരണവും ഉത്ഥാനവും വഴി നമുക്ക് ദൈവവുമായി സമാധാനം സാധ്യമായി. അവന്റെ സഹനം നമുക്ക് ദൈവത്തോടൊപ്പമായിരിക്കാൻ വഴി തുറന്നു.

പ്രാർത്ഥനയ്ക്കുള്ള ഒരു ആഹ്വാനം

എബ്രഹാം ലിങ്കൺ ഒരു സുഹൃത്തിനോട് തുറന്നു പറഞ്ഞു, "എനിക്ക് പോകാൻ മറ്റൊരിടവുമില്ലെന്ന ശക്തമായ ബോധ്യത്താൽ ഞാൻ പലതവണ മുട്ടുകുത്തി. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരമായ വർഷങ്ങളിൽ, പ്രസിഡന്റ് ലിങ്കൺ തീക്ഷ്ണമായ പ്രാർത്ഥനയിൽ സമയം ചെലവഴിക്കുക മാത്രമല്ല, തന്നോടൊപ്പം ചേരാൻ രാജ്യത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു. 1861-ൽ അദ്ദേഹം "താഴ്മയുടെയും, പ്രാർത്ഥനയുടെയും, ഉപവാസത്തിന്റെയും ദിനം" പ്രഖ്യാപിച്ചു. 1863-ൽ അദ്ദേഹം വീണ്ടും അങ്ങനെ പ്രസ്താവിച്ചു, "ദൈവത്തിന്റെ മേൽക്കോയ്മയെ ആശ്രയിക്കുന്നത് ജനതകളുടെയും മനുഷ്യരുടെയും കടമയാണ്: തങ്ങളുടെ പാപങ്ങളും ലംഘനങ്ങളും എളിയ ദുഃഖത്തോടെയും, യഥാർത്ഥ പശ്ചാത്താപം  കരുണയിലേക്കും ക്ഷമയിലേക്കും നയിക്കും എന്ന ഉറപ്പുള്ള പ്രത്യാശയുടെയും ഏറ്റുപറയുക.

യിസ്രായേല്യർ എഴുപത് വർഷത്തോളം ബാബിലോണിൽ പ്രവാസത്തിൽ കഴിഞ്ഞതിനുശേഷം, യെരൂശലേമിലേക്ക് മടങ്ങാൻ കോരെശ് രാജാവ് യിസ്രായേല്യരെ അനുവദിച്ചു, ഒരു ശേഷിപ്പ് അത് ചെയ്തു. യിസ്രായേല്യനും (നെഹെമ്യാവ് 1:6) ബാബിലോൺ രാജാവിന്റെ പാനപാത്രവാഹകനുമായ നെഹെമ്യാവ് (വാക്യം 11) മടങ്ങിയെത്തിയവർ "മഹാകഷ്ടത്തിലും അപമാനത്തിലും" ആണെന്ന് അറിഞ്ഞപ്പോൾ (വാ. 3), അവൻ "ഇരുന്ന് കരഞ്ഞു.” ദുഃഖിച്ചും ഉപവസിച്ചും പ്രാർത്ഥിച്ചും ദിവസങ്ങൾ ചെലവഴിച്ചു (വാക്യം 4). തന്റെ രാജ്യത്തിനുവേണ്ടിയുള്ള പ്രാർത്ഥനയിൽ അവൻ മല്ലു പിടിച്ചു (വാ. 5-11). പിന്നീട്, അവനും തന്റെ ജനത്തെ ഉപവസിക്കാനും പ്രാർത്ഥിക്കാനും വിളിച്ചു (9:1-37).

നൂറ്റാണ്ടുകൾക്കുശേഷം, റോമൻ സാമ്രാജ്യത്തിന്റെ നാളുകളിൽ, അപ്പോസ്തലനായ പൗലോസും അധികാരസ്ഥന്മാർക്കുവേണ്ടി പ്രാർത്ഥിക്കാൻ തന്റെ വായനക്കാരെ പ്രേരിപ്പിച്ചു (1 തിമോത്തി 2:1-2). മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ പ്രാർത്ഥനകൾ നമ്മുടെ ദൈവം ഇപ്പോഴും കേൾക്കുന്നു.

പരിശോധനകളെ അതിജീവിക്കുക

ദാരിദ്ര്യത്തിലും വേദനയിലും ആണ് ആനി വളർന്നത്. അവളുടെ രണ്ട് സഹോദരങ്ങൾ ശൈശവത്തിൽ മരിച്ചു. അഞ്ചാം വയസ്സിൽ, നേത്രരോഗം അവളെ ഭാഗികമായി അന്ധയാക്കി, എഴുതാനും വായിക്കാനും കഴിയാതെ വന്നു. ആനിക്ക് എട്ട് വയസ്സുള്ളപ്പോൾ അവളുടെ അമ്മ ക്ഷയരോഗം ബാധിച്ച് മരിച്ചു. താമസിയാതെ, മോശമായി പെരുമാറുന്ന അവളുടെ പിതാവ് ജീവിച്ചിരിക്കുന്ന മൂന്ന് മക്കളെ ഉപേക്ഷിച്ചുപോയി. ഇളയവനെ ബന്ധുക്കൾക്കൊപ്പം താമസിക്കാൻ അയച്ചു, എന്നാൽ ആനിയും അവളുടെ സഹോദരൻ ജിമ്മിയും സർക്കാർ നടത്തുന്ന അനാഥാലയത്തിലേക്ക് പോയി. കുറച്ച് മാസങ്ങൾക്ക് ശേഷം ജിമ്മി മരിച്ചു.

പതിനാലാമത്തെ വയസ്സിൽ, ആനിയുടെ സാഹചര്യങ്ങൾ പ്രകാശമാനമായി. അവളെ അന്ധർക്കുള്ള ഒരു സ്‌കൂളിലേക്ക് അയച്ചു, അവിടെ അവളുടെ കാഴ്ച മെച്ചപ്പെടുത്താൻ ശസ്ത്രക്രിയ നടത്തി, അവൾ വായിക്കാനും എഴുതാനും പഠിച്ചു. അവൾ പൊരുത്തപ്പെടാൻ പാടുപെട്ടെങ്കിലും, അവൾ പഠനത്തിൽ മികവ് പുലർത്തുകയും വാലെഡിക്‌റ്റോറിയൻ ബിരുദം നേടുകയും ചെയ്തു. ഹെലൻ കെല്ലറുടെ അധ്യാപികയും കൂട്ടാളിയുമായ ആനി സള്ളിവൻ എന്ന നിലയിലാണ് ഇന്ന് നാം അവളെ നന്നായി അറിയുന്നത്. പ്രയത്‌നം, ക്ഷമ, സ്‌നേഹം എന്നിവയിലൂടെ ആനി അന്ധയും ബധിരയുമായ ഹെലനെ സംസാരിക്കാനും ബ്രെയിൽ വായിക്കാനും കോളേജിൽ നിന്ന് ബിരുദം നേടാനും പഠിപ്പിച്ചു.

യോസേഫിനും അങ്ങേയറ്റത്തെ പരീക്ഷണങ്ങളെ അതിജീവിക്കേണ്ടിവന്നു: പതിനേഴാം വയസ്സിൽ, അസൂയാലുക്കളായ സഹോദരന്മാർ അവനെ അടിമയായി വിറ്റു, പിന്നീട് തെറ്റായി കുറ്റം ആരോപിക്കപ്പെട്ട് തടവിലാക്കപ്പെട്ടു (ഉല്പത്തി 37; 39-41). എങ്കിലും മിസ്രീമിനെയും തന്റെ കുടുംബത്തെയും ക്ഷാമത്തിൽ നിന്ന് രക്ഷിക്കാൻ ദൈവം അവനെ ഉപയോഗിച്ചു (50:20).

നാമെല്ലാവരും പരീക്ഷണങ്ങളും പ്രശ്‌നങ്ങളും നേരിടുന്നു. എന്നാൽ അതിജീവിക്കാനും മറ്റുള്ളവരുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കാനും ദൈവം യോസേഫിനെയും ആനിയെയും സഹായിച്ചതുപോലെ, അവന് നമ്മെ സഹായിക്കാനും ഉപയോഗിക്കാനും കഴിയും. സഹായത്തിനും മാർഗ്ഗദർശനത്തിനും വേണ്ടി അവനെ അന്വേഷിക്കുക. അവൻ കാണുകയും കേൾക്കുകയും ചെയ്യുന്നു.

 

വിലമതിക്കാനാകാത്ത ഫലങ്ങൾ

മൂന്ന് വർഷമായി എല്ലാ സ്‌കൂൾ ദിവസങ്ങളിലും, കൊളീൻ എന്ന ഒരു അധ്യാപിക തന്റെ മക്കൾ ഓരോ ദിവസവും ഉച്ചകഴിഞ്ഞ് സ്‌കൂൾ ബസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അവരെ അഭിവാദ്യം ചെയ്യാൻ വ്യത്യസ്തമായ വേഷവിധാനമോ മുഖംമൂടിയോ ധരിക്കുന്നു. ബസ് ഡ്രൈവർ ഉൾപ്പെടെ ബസിലെ എല്ലാവരുടെയും ദിവസം അവൾ പ്രകാശമാനമാക്കുന്നു: “[അവൾ] എന്റെ ബസിലെ കുട്ടികൾക്ക് വളരെയധികം സന്തോഷം നൽകുന്നു, ഇത് അതിശയകരമാണ്. അത് എനിക്ക് ഇഷ്ടമായി.’’ കൊളീന്റെ മക്കൾ സമ്മതിക്കുന്നു.

കൊളീൻ മക്കളെ വളർത്താൻ തുടങ്ങിയപ്പോഴാണ് ഇതെല്ലാം ആരംഭിച്ചത്. മാതാപിതാക്കളിൽ നിന്ന് വേർപെടുത്തുന്നതും ഒരു പുതിയ സ്‌കൂളിൽ ചേരുന്നതും എത്ര ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്ന അവൾ ഒരു പുതിയ വേഷവിധാനത്തിൽ മക്കളെ അഭിവാദ്യം ചെയ്യാൻ തുടങ്ങി. മൂന്ന് ദിവസം അങ്ങനെ ചെയ്തിട്ട് അതു നിർത്താൻ തുടങ്ങിയയിട്ട് കുട്ടികൾ സമ്മതിച്ചില്ല. അങ്ങനെ കൊളീൻ തുടർന്നു. അതിനുവേണ്ടി കടകളിൽ സമയവും പണവും അവൾക്കു ചെലവഴിക്കേണ്ടിയിരുന്നു. എന്നാൽ, ഒരു റിപ്പോർട്ടർ വിവരിക്കുന്നതുപോലെ, അത് “അമൂല്യമായ ഫലം: സന്തോഷം’’ കൊണ്ടുവന്നു.

ശലോമോൻ രാജാവ് തന്റെ മകന് നൽകിയ ജ്ഞാനവും നർമ്മബോധവും നിറഞ്ഞ ഒരു പുസ്തകത്തിലെ ഒരു ചെറിയ വാക്യം, ഈ അമ്മയുടെ പ്രവൃത്തികളുടെ ഫലത്തെ സംഗ്രഹിക്കുന്നു: “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു’ (സദൃശവാക്യങ്ങൾ 17: 22). അവളുടെ എല്ലാ മക്കൾക്കും (സ്വന്തം മക്കൾ, ദത്തെടുത്തവർ, വളർത്തുമക്കൾ) സന്തോഷം നൽകുന്നതിലൂടെ, ആത്മാക്കൾ തകരുന്നതു തടയാൻ കഴിയുമെന്ന് അവൾ പ്രതീക്ഷിച്ചു.

സത്യവും നിലനിൽക്കുന്നതുമായ സന്തോഷത്തിന്റെ ഉറവിടം പരിശുദ്ധാത്മാവിലൂടെ പ്രവർത്തിക്കുന്ന ദൈവമാണ് (ലൂക്കൊസ് 10:21; ഗലാത്യർ 5:22). മറ്റുള്ളവർക്ക് സന്തോഷം നൽകുന്നതിന് പരിശ്രമിക്കുമ്പോൾ ദൈവത്തിന്റെ വെളിച്ചം പ്രകാശിപ്പിക്കാൻ ആത്മാവ് നമ്മെ പ്രാപ്തരാക്കുന്നു, അത് പരീക്ഷണങ്ങളെ നേരിടാനുള്ള പ്രത്യാശയും ശക്തിയും പ്രദാനം ചെയ്യുന്നു.