എന്റെ ജീവിതത്തിലെ ചില പ്രയാസകരമായ സാഹചര്യങ്ങൾ നിമിത്തം വൈകാരികവും ആത്മീയവുമായ വേദനയിലൂടെയും പോരാട്ടങ്ങളിലൂടെയും അധികകാലം കടന്നുപോകേണ്ടിവന്നപ്പോൾ സഭയിൽനിന്ന്് അകന്നുനില്ക്കുന്നത് എന്നെ സംബന്ധിച്ച് എളുപ്പമായിരുന്നു (അതിനെക്കുറിച്ച് എന്തിന് വിചാരപ്പെടണം? എന്നുപോലും ഞാൻ ചിലപ്പോൾ ചിന്തിച്ചിരുന്നു). എന്നിരുന്നാലും ഞായറാഴ്ച ആരാധനകളിൽ ഞാൻ മുടങ്ങാതെ സംബന്ധിച്ചു.

അനേക വർഷങ്ങൾ എന്റെ സാഹചര്യം മാറ്റമില്ലാതെ തുടർന്നെങ്കിലും, യോഗങ്ങളിലും പ്രാർത്ഥനാ കൂടിവരവുകളിലും ബൈബിൾ ക്ലാസ്സുകളിലും മറ്റു വിശ്വാസികൾക്കൊപ്പം ആരാധിക്കുകയും ഒരുമിച്ചു കൂടുകയും ചെയ്തത് പിടിച്ചുനില്ക്കുവാനും പ്രത്യാശ കൈവിടാതിരിക്കുവാനും എനിക്കാവശ്യമായ പ്രോത്സാഹനം നൽകി. പലപ്പോഴും അവിടെനിന്ന് പ്രോത്സാഹജനകമായ ഒരു പ്രസംഗമോ പഠിപ്പിക്കലോ കേൾക്കുക മാത്രമല്ല, എനിക്കാവശ്യമായിരുന്ന ആശ്വാസവും എന്റെ പ്രശ്‌നങ്ങൾ കേൾക്കാനുള്ള ഒരു കാതും ഒരു ആലിംഗനവും എനിക്കു മറ്റുള്ളവരിൽനിന്നു ലഭിച്ചു.

എബ്രായലേഖനകാരൻ എഴുതി: “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു…’’ (എബ്രായർ 10:24). നാം പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുമ്പോൾ മറ്റുള്ളവരുടെ പ്രോത്സാഹനം നമുക്കാവശ്യമാണെന്ന് – മറ്റുള്ളവർക്കു നമ്മുടെയും – എഴുത്തുകാരന് അറിയാമായിരുന്നു. എതിനാൽ ഈ തിരുവെഴുത്തിന്റെ രചയിതാവ്, “പ്രത്യാശയുടെ സ്വീകാര്യം മുറുകെപ്പിടിക്കുവാനും’’ “സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊള്ളുവാനും’’ (വാ. 23-25) വായനക്കാരെ ഓർപ്പിക്കുന്നു. പ്രോത്സാഹനത്തിന്റെ പ്രധാന ഭാഗം അതാണ്. അക്കാരണത്താലാണ് കൂട്ടായ്മയ്ക്കായി ദൈവം നമ്മെ നയിക്കുന്നത്. ഒരുവന് നിങ്ങളുടെ സ്‌നേഹപൂർവ്വമായ പ്രോത്സാഹനം ആവശ്യമായിരുന്നിരിക്കാം, പകരമായി നിങ്ങൾക്കു ലഭിക്കുന്നത് നിങ്ങളെ അതിശയിപ്പിക്കും.