അത്ഭുതപ്പെടുത്തുന്ന ദൈവം
കൺവെൻഷൻ സെന്റർ ഇരുട്ടിലായിരുന്നു, പ്രഭാഷകൻ സമർപ്പണത്തിന്റെ പ്രാർത്ഥനയിലൂടെ ഞങ്ങളെ നയിച്ചപ്പോൾ ആയിരക്കണക്കിനു വരുന്ന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളായ ഞങ്ങൾ തല കുനിച്ചു. വിദേശ മിഷനിൽ സേവനമനുഷ്ഠിക്കാൻ വിളിക്കപ്പെടുന്നവരെ അദ്ദേഹം സ്വാഗതം ചെയ്യുമ്പോൾ, എന്റെ സുഹൃത്ത് ലിനറ്റ് അവളുടെ ഇരിപ്പിടത്തിൽ നിന്നെഴുന്നേല്ക്കുന്നതു ഞാൻ കണ്ടു. അവൾ ഫിലിപ്പീൻസിൽ ജീവിക്കാനും പ്രവർത്തിക്കാനും വാഗ്ദ്ധാനം ചെയ്യുകയാണെന്ന് എനിക്കറിയാമായിരുന്നു. എന്നിട്ടും എനിക്ക് എഴുന്നേൽക്കാൻ തോന്നിയില്ല. സ്വന്തം നാട്ടിലെ ആവശ്യങ്ങൾ കണ്ട്, ജന്മനാട്ടിൽ ദൈവസ്‌നേഹം പങ്കിടാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ഒരു ദശാബ്ദത്തിനു ശേഷം, ദൈവം എനിക്കുതരുന്ന അയൽക്കാർക്കിടയിൽ ദൈവത്തെ സേവിക്കാൻ ആഗ്രഹിച്ചുകൊണ്ട് ഞാൻ മറ്റൊരു രാജ്യത്തേക്ക് പോകേണ്ടിവരുമായിരുന്നു. ഞാൻ പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായ ഒരു സാഹസിക യാത്രയ്ക്ക് ദൈവം എന്നെ ക്ഷണിച്ചുവെന്നറിഞ്ഞപ്പോൾ ഞാൻ എങ്ങനെയാണ് എന്റെ ജീവിതം നയിക്കേണ്ടത്‌എന്നതിനെക്കുറിച്ചുള്ള എന്റെ ആശയങ്ങൾ മാറി.
തന്നെ അനുഗമിക്കാൻ വിളിക്കപ്പെട്ട മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ താൻ കണ്ടുമുട്ടിയവരെയെല്ലാം യേശു പലപ്പോഴും അത്ഭുതപ്പെടുത്തി. മീൻ പിടിക്കാനുള്ള ഒരു പുതിയ ദൗത്യം ക്രിസ്തു അവർക്ക് നൽകിയപ്പോൾ, പത്രൊസും അന്ത്രെയോസും “ഉടനെ” വല ഉപേക്ഷിച്ച് അവനെ അനുഗമിച്ചു (മത്തായി 4:20), യാക്കോബും യോഹന്നാനും “ഉടനെ” അവരുടെ പടകു വിട്ടു (വാ. 22). അവർ യേശുവിനോടൊപ്പം ഈ പുതിയ സാഹസിക യാത്ര ആരംഭിച്ചു, തങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് അറിയാതെ അവനിൽ വിശ്വസിച്ചു.
തീർച്ചയായും ദൈവം, ആളുകളെ അവർ എവിടെയായിരുന്നാലും തന്നെ സേവിക്കാൻ വിളിക്കുന്നു! സ്വദേശത്തു താമസിച്ചാലും വിദേശത്തു പോയാലും, നമുക്ക് ഒരിക്കലും സാധ്യമല്ലാത്ത വിധത്തിൽ അവനുവേണ്ടി ജീവിക്കാനുള്ള അത്ഭുതകരമായ അനുഭവങ്ങളും അവസരങ്ങളും കൊണ്ട് നമ്മെ ആശ്ചര്യപ്പെടുത്താൻ നമുക്ക് അവനിലേക്ക് പ്രതീക്ഷയോടെ നോക്കാം.
ആത്മാവിനാൽ കുതിർക്കപ്പെടുക
ഗ്രന്ഥകാരനും അമേരിക്കൻ പുതിയ നിയമ പണ്ഡിതനുമായ സ്‌കോട്ട് മക്‌നൈറ്റ് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ, “ആത്മാവിനാൽ കുതിർക്കപ്പെട്ട അനുഭവം” എന്ന് താൻ വിളിക്കുന്ന അനുഭവം ഉണ്ടായത് എങ്ങനെയെന്ന് പങ്കുവെക്കുന്നു. ഒരു ക്യാമ്പിൽ ആയിരിക്കുമ്പോൾ, ആത്മാവിന് കീഴടങ്ങി ക്രിസ്തുവിനെ തന്റെ ജീവിതത്തിൽ സിംഹാസനസ്ഥനാക്കാൻ പ്രസംഗകൻ ആഹ്വാനം ചെയ്തു. പിന്നീട്, സ്‌കോട്ട് ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്ന് ഇങ്ങനെ പ്രാർത്ഥിച്ചു: “പിതാവേ, എന്റെ പാപങ്ങൾ എന്നോട് ക്ഷമിക്കണമേ. പരിശുദ്ധാത്മാവേ, എ്‌ന്റെ ഉള്ളിലേക്കു വന്ന് എന്നെ നിറയ്ക്കണമേ.'' എന്തോ ശക്തമായ ഒന്നു സംഭവിച്ചതായി അദ്ദേഹം പറഞ്ഞു. ''ആ നിമിഷം മുതൽ എന്റെ ജീവിതം തികച്ചും വ്യത്യസ്തമായിത്തീർന്നു. പൂർണ്ണതയുള്ളതല്ല, വ്യത്യസ്തമായത്.'' ബൈബിൾ വായിക്കാനും പ്രാർത്ഥിക്കാനും യേശുവിലുള്ള മറ്റു വിശ്വാസികളെ കാണാനും ദൈവത്തെ സേവിക്കാനുമുള്ള ആഗ്രഹം പെട്ടെന്ന് ഉണ്ടായി.
ഉയിർത്തെഴുന്നേറ്റ യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ്, തന്റെ സ്‌നേഹിതരോടു പറഞ്ഞു: “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” (പ്രവൃ. 1:4). അവർ “ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും'' അവന്റെ സാക്ഷികൾ ആകും (വാ. 8). യേശുവിൽ വിശ്വസിക്കുന്ന എല്ലാവരിലും വസിക്കാൻ ദൈവം പരിശുദ്ധാത്മാവിനെ നൽകുന്നു. ഇത് ആദ്യം സംഭവിച്ചത് പെന്തക്കോസ്ത് ദിനത്തിലാണ് (പ്രവൃത്തികൾ 2 കാണുക); ഇന്ന് ഒരുവൻ ക്രിസ്തുവിൽ ആശ്രയിക്കുമ്പോഴെല്ലാം അത് സംഭവിക്കുന്നു.
യേശുവിൽ വിശ്വസിക്കുന്നവരെ ദൈവാത്മാവ് നിറച്ചുകൊണ്ടേയിരിക്കുന്നു. ആത്മാവിന്റെ സഹായത്തോടെ നാമും രൂപാന്തരപ്പെട്ട സ്വഭാവത്തിന്റെയും ആഗ്രഹങ്ങളുടെയും ഫലം പുറപ്പെടുവിക്കുന്നു (ഗലാത്യർ 5:22-23). നമ്മെ ആശ്വസിപ്പിക്കുന്നതിനും, നമ്മെ തെറ്റുകൾ ബോധ്യപ്പെടുത്തുന്നതിനും, നമ്മോടു ചേർന്നു സഹകരിക്കുന്നതിനും, സ്‌നേഹിച്ചതിനും ദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യാം.
വിശ്വാസം കേൾവിയാൽ വരുന്നു
പാസ്റ്റർ ബോബിനുണ്ടായ ഒരു പരിക്ക് തന്റെ ശബ്ദത്തെ ബാധിച്ചപ്പോൾ അദ്ദേഹത്തിന് പതിനഞ്ച് വർഷത്തോളം നീണ്ടുനിന്ന പ്രതിസന്ധികളും വിഷാദവും നേരിടേണ്ടിവന്നു. സംസാരിക്കാൻ കഴിയാത്ത ഒരു പാസ്റ്റർ എന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. തന്റെ സങ്കടവും ആശയക്കുഴപ്പവും ദൈവത്തോട് പകർന്നുകൊണ്ട് അവൻ ഈ ചോദ്യത്തോട് പോരാട്ടം നടത്തി. “എനിക്ക് ഒരു കാര്യം മാത്രമേ ചെയ്യാനറിയൂ-ദൈവവചനത്തെ പിന്തുടരുക” അദ്ദേഹം ഓർമ്മിച്ചു. അദ്ദേഹം ബൈബിൾ വായിക്കാൻ സമയം ചിലവഴിച്ചപ്പോൾ, ദൈവത്തോടുള്ള തന്റെ സ്‌നേഹം വർദ്ധിച്ചു: ''ഞാൻ എന്റെ ജീവിതം തിരുവെഴുത്തുകളിൽ മുഴുകുന്നതിനും അതിനെ ആഗിരണം ചെയ്യുന്നതിനും വേണ്ടി സമർപ്പിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.''
അപ്പൊസ്തലനായ പൗലൊസ് റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ ''വിശ്വാസം കേൾവിയാൽ വരുന്നു'' എന്ന പ്രയോഗം നാം കാണുന്നു. തന്റെ എല്ലാ സഹയെഹൂദന്മാരും ക്രിസ്തുവിൽ വിശ്വസിക്കാനും രക്ഷിക്കപ്പെടാനും പൗലൊസ് ആഗ്രഹിച്ചു (റോമർ 10:9). അവർ എങ്ങനെ വിശ്വസിക്കും? വിശ്വാസത്താൽ ''ക്രിസ്തുവിന്റെ വചനത്തിന്റെ കേൾവിയിലൂടെ'' (വാ. 17).
പാസ്റ്റർ ബോബ് ക്രിസ്തുവിന്റെ സന്ദേശം സ്വീകരിക്കാനും വിശ്വസിക്കാനും ശ്രമിക്കുന്നു, പ്രത്യേകിച്ചും അദ്ദേഹം ബൈബിൾ വായിക്കുമ്പോൾ. അദ്ദേഹത്തിന് ഒരു ദിവസം ഒരു മണിക്കൂർ മാത്രമേ സംസാരിക്കാൻ കഴിയൂ, അങ്ങനെ ചെയ്യുമ്പോൾ പോലും അദ്ദേഹത്തിന് നിരന്തരം വേദന അനുഭവപ്പെടുന്നു. എന്നാൽ തിരുവെഴുത്തുകളിൽ മുഴുകുന്നതിലൂടെ ദൈവത്തിൽ നിന്ന് സമാധാനവും സംതൃപ്തിയും അദ്ദേഹം കണ്ടെത്തുന്നു. അതുപോലെ നമ്മുടെ പോരാട്ടങ്ങളിൽ യേശു തന്നെത്തന്നെ വെളിപ്പെടുത്തുമെന്ന് നമുക്ക് വിശ്വസിക്കാം. നാം നേരിടുന്ന വെല്ലുവിളികൾ എന്തുതന്നെയായാലും അവന്റെ സന്ദേശം കേൾക്കുന്നതിലൂടെ അവൻ നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കും.
പരീശോധനകളിലൂടെ ശക്തരാകുക
ഞാൻ ചില പഴയ കവറുകൾ തപ്പുമ്പോൾ ''എനിക്ക് ഒരു നേത്ര പരിശോധന നടത്തി'' എന്നെഴുതിയ ഒരു സ്റ്റിക്കർ കണ്ടപ്പോൾ ഓർമ്മകൾ എന്നിലേക്ക് ഇരമ്പിയെത്തി. തുള്ളിമരുന്നുകൾ കണ്ണിലുണ്ടാക്കുന്ന എരിച്ചിൽ സഹിച്ച് നാല് വയസ്സുള്ള മകൻ അഭിമാനത്തോടെ ഈ സ്റ്റിക്കർ ഷർട്ടിൽ പതിച്ചു നടക്കുന്നത് ഞാൻ എന്റെ മനസ്സിൽ കണ്ടു. ഒരു കണ്ണിന്റെ ദുർബലമായ പേശികൾ കാരണം, അവന് ദിവസവും മണിക്കൂറുകളോളം തന്റെ ആരോഗ്യമുള്ള കണ്ണിനു മുകളിൽ ഒരു പാച്ച് ധരിക്കേണ്ടി വന്നു-ദുർബലമായ കണ്ണ് ശക്തിപ്പെടുന്നതിനുവേണ്ടിയായിരുന്നു അങ്ങനെ ചെയ്തിരുന്നത്. അവന് ശസ്ത്രക്രിയയും ആവശ്യമായി വന്നു. അവൻ ഈ വെല്ലുവിളികളെ ഒന്നൊന്നായി നേരിട്ടു, ആശ്വാസത്തിനായി അവന്റെ മാതാപിതാക്കളെന്ന നിലയിൽ ഞങ്ങളെ നോക്കുകയും ശിശുസമാന വിശ്വാസത്തോടെ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്തു. ഈ വെല്ലുവിളികളിലൂടെ അവൻ പ്രതിരോധശേഷി വികസിപ്പിച്ചെടുത്തു.
പരിശോധനകളും കഷ്ടതകളും സഹിക്കുന്ന ആളുകൾ പലപ്പോഴും ആ അനുഭവങ്ങളാൽ രൂപാന്തരപ്പെടുന്നു. എന്നാൽ അപ്പൊസ്തലനായ പൗലൊസ് കൂടുതൽ മുന്നോട്ട് പോയി ''നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു'' എന്നു പ്രഖ്യാപിച്ചു. കാരണം അവയിലൂടെ നാം സ്ഥിരോത്സാഹം വളർത്തിയെടുക്കുന്നു. സ്ഥിരോത്സാഹത്തോടൊപ്പം സ്വഭാവം വരുന്നു; സ്വഭാവം പ്രത്യാശയെ ഉളവാക്കുന്നു (റോമർ 5:3-4). പൗലൊസിന് തീർച്ചയായും പരിശോധനകൾ അറിയാമായിരുന്നു - കപ്പൽച്ചേതം മാത്രമല്ല, വിശ്വാസത്തിനുവേണ്ടിയുള്ള തടവും അവൻ അനുഭവിച്ചു. എന്നിട്ടും അവൻ റോമിലെ വിശ്വാസികൾക്ക് എഴുതി, “പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്‌നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ” (വാ. 5). നാം യേശുവിൽ ആശ്രയിക്കുമ്പോൾ ദൈവാത്മാവ് നമ്മുടെ പ്രത്യാശയെ നിലനിർത്തുന്നുവെന്ന് അപ്പൊസ്തലൻ തിരിച്ചറിഞ്ഞു.
നിങ്ങൾക്ക് എന്ത് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാലും, ദൈവം തന്റെ കൃപയും കരുണയും നിങ്ങളുടെ മേൽ ചൊരിയുമെന്ന് അറിയുക. അവൻ നിന്നെ സ്‌നേഹിക്കുന്നു.
സങ്കടവും സന്തോഷവും
നാലാഴ്ചയ്ക്കുള്ളിൽ മൂന്ന് വേർപാടുകൾ അനുഭവിച്ച ആഞ്ചലയുടെ കുടുംബം ദുഃഖത്താൽ പുളഞ്ഞു. അവളുടെ അനന്തരവന്റെ പെട്ടെന്നുള്ള മരണത്തെത്തുടർന്ന്, ആഞ്ചലയും അവളുടെ രണ്ട് സഹോദരിമാരും മൂന്ന് ദിവസം അടുക്കള മേശയ്ക്ക് ചുറ്റും ഒത്തുകൂടി, ഒരു പാത്രം വാങ്ങാനും ഭക്ഷണം എടുക്കാനും ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനും മാത്രമാണ് പുറത്തുപോയത്. മേസന്റെ മരണത്തിൽ അവർ കരയുമ്പോൾ, ഇളയ സഹോദരിയുടെ ഉള്ളിൽ വളരുന്ന പുതിയ ജീവിതത്തിന്റെ അൾട്രാസൗണ്ട് ഫോട്ടോകളിൽ അവർ സന്തോഷിച്ചു.
കാലക്രമേണ, എസ്രായുടെ പഴയനിയമ പുസ്തകത്തിൽ നിന്ന് ആഞ്ചല ആശ്വാസവും പ്രതീക്ഷയും കണ്ടെത്തി. ബാബിലോന്യർ ദേവാലയം നശിപ്പിക്കുകയും അവരുടെ പ്രിയപ്പെട്ട നഗരത്തിൽ നിന്ന് അവരെ നാടുകടത്തുകയും ചെയ്ത ശേഷം ദൈവജനം യെരൂശലേമിലേക്ക് മടങ്ങുന്നതിനെ അത് വിവരിക്കുന്നു (എസ്രാ 1 കാണുക). ആലയ പുനർനിർമ്മിക്കുന്നത് എസ്രാ വീക്ഷിക്കവേ, ദൈവത്തെ സന്തോഷിപ്പിക്കുന്ന സ്തുതികൾ കേട്ടു (3:10-11). എന്നാൽ പ്രവാസത്തിനു മുമ്പുള്ള ജീവിതത്തെ ഓർത്തിരുന്നവരുടെ കരച്ചിലും അവൻ ശ്രദ്ധിച്ചു (വാ. 12).
ഒരു വാക്യം പ്രത്യേകിച്ച് ആഞ്ചലയെ ആശ്വസിപ്പിച്ചു: 'അങ്ങനെ ജനത്തിൽ സന്തോഷഘോഷത്തിന്റെ ശബ്ദവും കരച്ചലിന്റെ ശബ്ദവും തമ്മിൽ തിരിച്ചറിവാൻ കഴിയാതെയിരുന്നു; ജനം അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ടു ഘോഷം ബഹുദൂരം കേട്ടു' (വാ. 13). അഗാധമായ ദുഃഖത്തിൽ മുങ്ങിയാലും സന്തോഷം പ്രത്യക്ഷപ്പെടുമെന്ന് അവൾ തിരിച്ചറിഞ്ഞു.
നാമും പ്രിയപ്പെട്ട ഒരാളുടെ മരണത്തിൽ ദുഃഖിച്ചേക്കാം, അല്ലെങ്കിൽ മറ്റൊരു നഷ്ടത്തിൽ വിലപിച്ചേക്കാം. അങ്ങനെയെങ്കിൽ, അവൻ നമ്മെ കേൾക്കുകയും അവന്റെ കരങ്ങളിൽ നമ്മെ ചേർക്കുകയും ചെയ്യുന്നു എന്നറിഞ്ഞുകൊണ്ട്, നമ്മുടെ വേദനയുടെ കരച്ചിൽ സന്തോഷിക്കുന്ന നിമിഷങ്ങൾക്കൊപ്പം ദൈവത്തോട് പ്രകടിപ്പിക്കാം.
വലിയ സ്‌നേഹം
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ യേശുവിന്റെ ത്യാഗത്തെ അനുസ്മരിക്കുകയും അവന്റെ പുനരുത്ഥാനം ആഘോഷിക്കുകയും ചെയ്യുന്ന, വിശുദ്ധ വാരത്തിന് ദിവസങ്ങൾക്ക് മുമ്പ്, തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഒരു സൂപ്പർമാർക്കറ്റിലേക്ക് ഒരു തീവ്രവാദി തോക്കുമായി ഇരച്ചുകയറി വെടിവയ്പ്പ് നടത്തുകയും രണ്ട് പേരെ കൊല്ലുകയും ചെയ്തു. ചർച്ചകൾക്ക് ശേഷം, ഒരു ബന്ദിയെ ഒഴികെ എല്ലാവരെയും തീവ്രവാദി മോചിപ്പിച്ചു, അവരെ അവൻ മനുഷ്യകവചമാക്കി മാറ്റി. അപകടം അറിഞ്ഞ്, പോലീസ് ഓഫീസർ അർനൗഡ് ബെൽട്രേം അചിന്തനീയമായത് ചെയ്തു: സ്ത്രീയുടെ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം സന്നദ്ധനായി. കുറ്റവാളി അവളെ വിട്ടയച്ചു, പക്ഷേ തുടർന്നുണ്ടായ സംഘർഷത്തിൽ ബെൽട്രേമിന് പരിക്കേൽക്കുകയും പിന്നീട് മരിക്കുകയും ചെയ്തു.
പോലീസ് ഉദ്യോഗസ്ഥനെ അറിയാവുന്ന ഒരു ശുശ്രൂഷകൻ യേശുവിലുള്ള വിശ്വാസമാണ് അദ്ദേഹത്തിന്റെ ധീരതയ്ക്കു കാരണമെന്ന് യോഹന്നാൻ 15:13-ലെ വാക്കുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു: "സ്‌നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്‌നേഹം ആർക്കും ഇല്ല.’' ശിഷ്യന്മാരോടൊരുമിച്ചുള്ള അവസാനത്തെ അത്താഴത്തിനു ശേഷം ക്രിസ്തു അവരോട് പറഞ്ഞ വാക്കുകളായിരുന്നു അത്. "ഞാൻ നിങ്ങളെ സ്‌നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം'' (വാ. 12) എന്നും ഒരാളുടെ ജീവൻ മറ്റൊരാൾക്കുവേണ്ടി സമർപ്പിക്കുന്നതാണ് ഏറ്റവും വലിയ സ്‌നേഹമെന്നും അവൻ തന്റെ സ്‌നേഹിതരോടു പറഞ്ഞു (വാ. 13). അടുത്ത ദിവസം, നമ്മുടെ പാപത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ ക്രൂശിലേക്കു പോയപ്പോൾ യേശു ചെയ്തത് ഇതാണ്-അവനു മാത്രമേ അതിനു കഴിയൂ.
അർനൗഡ് ബെൽട്രേമിന്റെ ധീരത പിന്തുടരാൻ ഞങ്ങൾ ഒരിക്കലും വിളിക്കപ്പെട്ടു എന്നു വരില്ല. എന്നാൽ നാം ദൈവസ്‌നേഹത്തിൽ നിലനിൽക്കുമ്പോൾ, നമ്മുടെ സ്വന്തം പദ്ധതികളും ആഗ്രഹങ്ങളും മാറ്റിവെച്ച് അവന്റെ മഹത്തായ സ്‌നേഹത്തിന്റെ കഥ പങ്കുവെക്കാൻ ശ്രമിക്കുന്നതിലൂടെ നമുക്ക് മറ്റുള്ളവരെ ത്യാഗപൂർവ്വം സേവിക്കാൻ കഴിയും,
ഉന്മേഷദായകമായ മരുപ്പച്ച
ആൻഡ്രുവും കുടുംബവും കെനിയയിൽ സഫാരിക്ക് പോയപ്പോൾ, വരണ്ടുണങ്ങിയ പ്രകൃതിയിൽ ഉണ്ടായിരുന്ന ഒരു ചെറിയ തടാകത്തിൽ പലതരം മൃഗങ്ങൾ വരുന്നത് കാണാനുള്ള ഭാഗ്യം അവർക്കുണ്ടായി. ജിറാഫുകൾ, കാട്ടുമൃഗങ്ങൾ, നീർക്കുതിരകൾ, കുളക്കോഴികൾ എന്നിവയെല്ലാം ആ ജീവദായകമായ ജലസ്രോതസ്സിലേക്ക് വന്നു. അവരുടെ വരവും പോക്കും നിരീക്ഷിച്ച ആൻഡ്രു ചിന്തിച്ചു, "ബൈബിൾ ഒരു ദൈവീക ജലാശയം പോലെയാണ്" - അത് ജ്ഞാനത്തിന്റെയും മാർഗനിർദ്ദേശത്തിന്റെയും ഉറവിടം മാത്രമല്ല, ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾക്ക് അവരുടെ ദാഹം ശമിപ്പിക്കുവാൻ കഴിയുന്ന ഉന്മേഷദായകമായ ഒരു മരുപ്പച്ചയാണ്.
ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ആനന്ദിക്കുകയും ധ്യാനിക്കുകയും ചെയ്ത മനുഷ്യരെ "ഭാഗ്യവാൻ" എന്ന് വിളിച്ച സങ്കീർത്തനക്കാരനെ ആൻഡ്രുവിന്റെ നിരീക്ഷണം പ്രതിധ്വനിപ്പിക്കുന്നു, പഴയ നിയമത്തിൽ അവിടുത്തെ കൽപനകളെയും നിർദ്ദേശങ്ങളെയും വിവരിക്കുവാൻ ഈ പദം ഉപയോഗിച്ചിരിക്കുന്നു. തിരുവെഴുത്ത് ധ്യാനിക്കുന്നവർ "ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായിക്കുന്നതും... ആയ വൃക്ഷംപോലെ ഇരിക്കും" (സങ്കീ. 1:3). ജീവദായകമായ ജലത്തിന്റെ ഉറവിടം കണ്ടെത്താൻ ഒരു മരത്തിന്റെ വേരുകൾ മണ്ണിലേക്ക് ഇറങ്ങുന്നതുപോലെ, ദൈവത്തിൽ യഥാർത്ഥത്തിൽ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളുകൾ തിരുവെഴുത്തിന്റെ ആഴത്തിൽ വേരൂന്നുകയും അവർക്കാവശ്യമായ ശക്തി കണ്ടെത്തുകയും ചെയ്യും.
ദൈവത്തിന്റെ ജ്ഞാനത്തിനു നമ്മെത്തന്നെ സമർപ്പിക്കുന്നത് നമ്മുടെ അടിസ്ഥാനങ്ങളെ അവനിൽ നിലനിറുത്താൻ സഹായിക്കും; അപ്പോൾ നാം "കാറ്റു പാറ്റുന്ന പതിർപോലെ'' ആകില്ല (വാ.4). വചനത്തിൽ കൂടി ദൈവം നമുക്ക് നിലനിൽക്കുന്ന ഫലം കായ്ക്കുന്നതിനാവശ്യമായ പോഷണം പ്രദാനം ചെയ്യുന്നു.
ജീവജലം
ആൻഡ്രിയയുടെ ഗാർഹിക ജീവിതം അസ്ഥിരമായിരുന്നു, അവൾ പതിനാലാം വയസ്സിൽ വീട് വിട്ടു, ജോലി കണ്ടെത്തി സുഹൃത്തുക്കളോടൊപ്പം താമസിച്ചു. സ്നേഹത്തിനും അംഗീകാരത്തിനും വേണ്ടി കൊതിച്ച അവൾ പിന്നീട് തന്നെ മയക്കുമരുന്ന് പരിചയപ്പെടുത്തിയ ഒരാളുമായി താമസിച്ചു. അവൾ സ്ഥിരമായി കുടിക്കുന്ന മദ്യത്തിൽ മയക്കുമരുന്ന് ചേർത്തു. എന്നാൽ ബന്ധങ്ങളും വസ്തുക്കളും അവളുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തിയില്ല. അവൾ തിരച്ചിൽ തുടർന്നു, വർഷങ്ങൾക്കുശേഷം അവൾ യേശുവിന്റെ ചില വിശ്വാസികളെ കണ്ടുമുട്ടി, അവർ അവളോടൊപ്പം പ്രാർത്ഥിക്കാമെന്ന് വാഗ്ദാനം ചെയ്തു. ഏതാനും മാസങ്ങൾക്കുശേഷം, സ്‌നേഹത്തിനുവേണ്ടിയുള്ള തന്റെ ദാഹം ശമിപ്പിക്കുന്നവനെ അവൾ കണ്ടെത്തി—യേശുവിനെ.
യേശു വെള്ളത്തിനായി കിണറ്റിനരികെ സമീപിച്ച ശമര്യക്കാരിയായ സ്ത്രീക്കും ദാഹം ശമിച്ചതായി കണ്ടു. പകലിന്റെ ചൂടിൽ അവൾ അവിടെ ഉണ്ടായിരുന്നു (യോഹന്നാൻ 4:5-7), ഒരുപക്ഷേ, അത് അവളുടെ ഒന്നിലധികം ഭർത്താക്കന്മാരുടെ ചരിത്രവും അവളുടെ നിലവിലെ വ്യഭിചാര ബന്ധവും അറിയാമായിരുന്ന മറ്റ് സ്ത്രീകളുടെ തുറിച്ചുനോട്ടങ്ങളും കുശുകുശുപ്പുകളും ഒഴിവാക്കാൻ വേണ്ടിയായിരുന്നിരിക്കാം (വാ. 17-18). യേശു അവളുടെ അടുത്ത് ചെന്ന് അവളോട് കുടിക്കാൻ ആവശ്യപ്പെട്ടപ്പോൾ, അന്നത്തെ സാമൂഹിക വ്യവസ്ഥകളെ അദ്ദേഹം ലംഘിച്ചു. കാരണം, ഒരു യഹൂദഗുരു എന്ന നിലയിൽ, ഒരാൾ സാധാരണയായി ഒരു ശമര്യസ്ത്രീയുമായി ആശയവിനിമയം നടത്തില്ല. എന്നാൽ അവളെ നിത്യജീവനിലേക്ക് നയിക്കുന്ന ജീവജലം എന്ന സമ്മാനം അവൾക്ക് നൽകുവാൻ അവൻ ആഗ്രഹിച്ചു (വാക്യം 10). അവളുടെ ദാഹം ശമിപ്പിക്കാൻ അവൻ ആഗ്രഹിച്ചു.
യേശുവിനെ നമ്മുടെ രക്ഷകനായി സ്വീകരിക്കുമ്പോൾ നാമും ഈ ജീവജലം കുടിക്കുന്നു. അവനെ അനുഗമിക്കാൻ മറ്റുള്ളവരെ ക്ഷണിച്ചുകൊണ്ട് നമുക്കും ഈ ജീവജലം പങ്കിടാം.
നല്ല ഇടയൻ
തന്റെ സഭയിലെ ഒരാൾ തന്റെ ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ചുവെന്ന് കേട്ടപ്പോൾ, ആകസ്മികമായി ആ മനുഷ്യനെ കണ്ടുമുട്ടാനും അവനോട് സംസാരിക്കുവാനും ഇടയാകണമെന്ന് പാസ്റ്റർ വാറൻ ദൈവത്തോട് പ്രാർത്ഥിച്ചു. അതുപോലെതന്നെ അത് സംഭവിച്ചു! ഒരിക്കൽ വാറൻ ഒരു റെസ്റ്റോറന്റിലേക്ക് കയറിയപ്പോൾ, അടുത്തുള്ള മേശയിൽ ആ മനുഷ്യനെ കണ്ടു. "വിശക്കുന്ന ഒരാൾക്ക് കുറച്ച് സ്ഥലമുണ്ടോ?" അവൻ ചോദിച്ചു, താമസിയാതെ അവർ മനസ്സ് ആഴത്തിൽ പങ്കിടുകയും ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.
ഒരു പാസ്റ്റർ എന്ന നിലയിൽ, വാറൻ തന്റെ സഭാ സമൂഹത്തിലുള്ളവർക്ക് ഇടയനായി പ്രവർത്തിക്കുകയായിരുന്നു; ദൈവം തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുമെന്ന് പ്രവാചകനായ യെഹെസ്കേൽ മുഖേന പറഞ്ഞതുപോലെ. ചിതറിപ്പോയ തന്റെ ആടുകളെ പരിപാലിക്കുമെന്നും അവയെ രക്ഷിച്ച് ഒരുമിച്ചുകൂട്ടുമെന്നും ദൈവം വാഗ്ദാനം ചെയ്തു (യെഹെസ്കേൽ 34:12-13). “നല്ല മേച്ചൽപ്പുറത്തു ഞാൻ അവയെ മേയിക്കും... കാണാതെ പോയതിനെ ഞാൻ അന്വേഷിക്കയും ഓടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും" (വാ.14-16). തന്റെ ജനത്തോടുള്ള ദൈവത്തിന്റെ സ്നേഹം ഈ ഓരോ ചിത്രങ്ങളിലൂടെയും പ്രതിഫലിക്കുന്നു. യെഹെസ്‌കേലിന്റെ വാക്കുകൾ ദൈവത്തിന്റെ ഭാവി പ്രവർത്തനങ്ങളെ മുൻകൂട്ടിക്കാണുന്നുണ്ടെങ്കിലും, യേശുവിൽ തന്നെത്തന്നെ വെളിപ്പെടുത്തുന്ന ദൈവത്തിന്റെയും ഇടയന്റെയും നിത്യഹൃദയത്തെ അവ പ്രതിഫലിപ്പിക്കുന്നു.
നമ്മുടെ സാഹചര്യം എന്തുതന്നെയായാലും, ദൈവം നമ്മിൽ ഓരോരുത്തരിലേക്കും എത്തുന്നു, നമ്മെ രക്ഷിക്കാനും സമൃദ്ധമായ മേച്ചിൽപ്പുറങ്ങളിൽ അഭയം നൽകാനും ശ്രമിക്കുന്നു. തന്റെ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്ന നല്ല ഇടയനെ നാം അനുഗമിക്കുവാൻ അവൻ ആഗ്രഹിക്കുന്നു (യോഹന്നാൻ 10:14-15 കാണുക).
സിംഹത്തിന്റെ ഗുഹയിൽ നിന്നും
താഹെറും ഭാര്യ ഡോനിയയും യേശുവിൽ വിശ്വസിച്ചപ്പോൾ, തങ്ങളുടെ മാതൃരാജ്യത്ത് പീഡനം നേരിടേണ്ടിവരുമെന്ന് അവർക്ക് അറിയാമായിരുന്നു. വസ്തുനിഷ്ഠമായി, ഒരു ദിവസം താഹെർ കണ്ണുകൾ കെട്ടപ്പെട്ടു, കൈകൾ കൂട്ടിക്കെട്ടി തടവിലാക്കപ്പെട്ടു, വിശ്വാസത്യാഗം ആരോപിക്കപ്പെട്ടു. വിചാരണയ്ക്ക് ഹാജരാകുന്നതിനുമുമ്പ്, അദ്ദേഹവും ഡോനിയയും യേശുവിനെ തള്ളിപ്പറുകയില്ലെന്ന് സമ്മതിച്ചു.
ശിക്ഷാവിധിയിൽ സംഭവിച്ചത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. "എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, പക്ഷേ തിമിംഗലത്തിന്റെയും സിംഹത്തിന്റെയും വായിൽ നിന്ന് താങ്കളെ പുറത്തെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു" എന്ന് ജഡ്ജി പറഞ്ഞു. അപ്പോൾ താഹെർ "ദൈവം പ്രവർത്തിക്കുകയാണെന്നു" അറിഞ്ഞു; ബൈബിളിലെ രണ്ട് ഭാഗങ്ങൾ പരാമർശിക്കുന്ന ജഡ്ജിയെ മറ്റൊരു തരത്തിൽ വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല(യോനാ 2, ദാനിയേൽ 6 കാണുക). താഹെറിനെ ജയിലിൽ മോചിതനാക്കുകയും കുടുംബം പിന്നീട് മറ്റൊരിടത്തേക്ക് നാടുകടത്തപ്പെടുകയും ചെയ്തു.
താഹെറിന്റെ ആശ്ചര്യകരമായ മോചനം ദാനിയേലിന്റെ കഥയെ പ്രതിധ്വനിപ്പിക്കുന്നു. വിദഗ്ദ്ധനായ ഒരു ഭരണാധികാരി, അവനു സ്ഥാനക്കയറ്റം ലഭിക്കാൻ പോവുകയാണ്, അത് അദ്ദേഹത്തിന്റെ സഹപ്രവർത്തകരെ അസൂയപ്പെടുത്തി (ദാനിയേൽ 6:3-5). അവന്റെ പതനത്തിന് ഗൂഢാലോചന നടത്തി, രാജാവിനോടല്ലാതെ മറ്റാരോടും പ്രാർത്ഥിക്കുന്നതിനെതിരെ ഒരു നിയമം പാസ്സാക്കാൻ അവർ ദാര്യാവേശ് രാജാവിനെ പ്രേരിപ്പിച്ചു - ദാനിയേൽ അത് അവഗണിച്ചു. സിംഹങ്ങളുടെ അടുത്തേക്ക് അവനെ എറിയുകയല്ലാതെ ദാര്യാവേശ് രാജാവിന് മറ്റൊരു മാർഗ്ഗവുമില്ലായിരുന്നു. (വാക്യം 16). എന്നാൽ ദൈവം ദാനിയേലിനെ "രക്ഷിച്ചു" മരണത്തിൽ നിന്ന് അവനെ വിടുവിച്ചു (വാ. 27), ജഡ്ജിയിലൂടെ താഹെറിനെ രക്ഷിച്ചതുപോലെ.
ഇന്ന് അനേകം വിശ്വാസികൾ യേശുവിനെ അനുഗമിച്ചതിന്റെ പേരിൽ കഷ്ടപ്പെടുന്നു, ചിലപ്പോൾ അവർ കൊല്ലപ്പെടുകയും ചെയ്യുന്നു. പീഡനങ്ങൾ നേരിടുമ്പോൾ, നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വഴികൾ ദൈവത്തിനുണ്ടെന്ന് മനസ്സിലാക്കുമ്പോൾ നമുക്ക് നമ്മുടെ വിശ്വാസത്തെ ആഴത്തിലാക്കാൻ കഴിയും. താങ്കൾ അഭിമുഖീകരിക്കുന്ന ഏത് യുദ്ധത്തിലും അവൻ താങ്കളോടൊപ്പമുണ്ടെന്ന് അറിയുക.