നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് എമി ബോഷര്‍ പൈ

യേശുവിനെ സേവിക്കുക

1800-കളുടെ തുടക്കത്തിൽ, ലണ്ടൻ വനിതാ ജയിലിലെ അവസ്ഥ എലിസബത്ത് ഫ്രൈയിൽ അമ്പരപ്പുളവാക്കി. സ്ത്രീകളും അവരുടെ കുട്ടികളും തിങ്ങിനിറഞ്ഞ ആ ജയിലിൽ അവർ തണുത്ത കൽത്തറകളിലാണ് ഉറങ്ങിയിരുന്നത്. അവർക്കു കിടക്ക നൽകിയിരുന്നില്ലെങ്കിലും, ഒരു ടാപ്പിൽ നിന്നു മദ്യം ലഭിക്കുമായിരുന്നു. വർഷങ്ങളോളം ഫ്രൈ ജയിൽ സന്ദർശിച്ച് വസ്ത്രങ്ങൾ നൽകുകയും സ്കൂൾ ആരംഭിക്കുകയും വേദപുസ്തകം പഠിപ്പിക്കുകയും ചെയ്തു. പക്ഷേ, അവളുടെ സ്നേഹനിർഭരമായ സാന്നിധ്യവും പ്രത്യാശയുടെ വ്യക്തമായ സന്ദേശങ്ങളുമാണ് അവരുടെ ഏറ്റവും വലിയ സ്വാധീനമായി പലരും കണ്ടത്.

അവളുടെ പ്രവർത്തനങ്ങളിൽ, ദരിദ്രരായവരെ ശുശ്രൂഷിക്കാനുള്ള യേശുവിന്റെ ക്ഷണം അവൾ പിന്തുടർന്നു. ഉദാഹരണത്തിന്, യുഗാന്ത്യത്തെക്കുറിച്ചുള്ള നിരവധി കഥകൾ ഒലിവു മലയിലായിരിക്കുമ്പോൾ ക്രിസ്തു പങ്കുവച്ചു. അതിലൊന്നായിരുന്നു “നീതിമാന്മാരെ നിത്യജീവങ്കലേക്കു” (മത്തായി 25:46) സ്വാഗതം ചെയ്യുന്ന കഥ. ഈ കഥയിൽ, രാജാവു നീതിമാന്മാരോടു, അവർ തനിക്കു കുടിക്കാൻ നൽകി, തന്നെ ചേർത്തുകൊണ്ടു, തടവിൽ തന്നെ കാണ്മാൻ വന്നു (വാ. 35-36) എന്നിങ്ങനെ പറയുന്നുണ്ട്. തങ്ങൾ അങ്ങനെ ചെയ്തതു ഓർത്തെടുക്കാൻ അവർക്കു കഴിയാതെ വന്നപ്പോൾ രാജാവ് ഇപ്രകാരം മറുപടി പറഞ്ഞു: “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു” (വാക്യം 40).

പരിശുദ്ധാത്മാവിന്റെ സഹായത്തോടെ നാം മറ്റുള്ളവരെ ശുശ്രൂഷിക്കുമ്പോൾ, നാം യേശുവിനെ ശുശ്രൂഷിക്കുന്നതിനു തുല്യമാണത്. എന്തൊരു അത്ഭുതമാണത്! നമുക്ക് എലിസബത്ത് ഫ്രൈയുടെ മാതൃക പിന്തുടരാം. മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെയോ ധൈര്യം പകരുന്ന സന്ദേശങ്ങൾ അയയ്ക്കുന്നതിലൂടെയോ നമുക്കു വീട്ടിൽ ഇരുന്നുകൊണ്ടു ശുശ്രൂഷിക്കാം. നമ്മുടെ ആത്മീയ വരങ്ങളും കഴിവുകളും മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിച്ചുകൊണ്ടു തന്നെ സ്നേഹിക്കാൻ യേശു നമ്മെ സ്വാഗതം ചെയ്യുന്നു. 

 

വിനീതനായ ജോൺ

പറമ്പിൽ പാട്ടത്തിന് കൃഷി ചെയ്യുന്ന ജോണിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്ന് ആരും കരുതിയിരുന്നില്ല. എന്നിട്ടും, കാഴ്ചക്കുറവും മറ്റ് ശാരീരിക പരിമിതികളും ഉണ്ടായിരുന്നിട്ടും, നോർവേയിലെ തന്റെ ഗ്രാമത്തിലുള്ളവർക്കായി അദ്ദേഹം സ്വയം സമർപ്പിച്ചു, വേദന മൂലം ഉറങ്ങാൻ കഴിയാതിരുന്ന പല രാത്രികളിലും പ്രാർത്ഥിച്ചു. ഓരോ വീടുകളിലും ഉള്ളവരുടെ പേരുകൾ പറഞ്ഞു പ്രാർത്ഥിച്ചു, ഇതുവരെ കണ്ടുമുട്ടിയിട്ടില്ലാത്ത കുട്ടികൾക്കു വേണ്ടി പോലും പ്രാർത്ഥിച്ചു. അദ്ദേഹത്തിന്റെ സൗമ്യത ആളുകളെ ആകർഷിക്കുകയും, അവർ അദ്ദേഹത്തിന്റെ ജ്ഞാനവും ഉപദേശവും തേടുകയും ചെയ്തു. അദ്ദേഹത്തിന് അവരെ പ്രായോഗികമായി സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ സ്നേഹം അനുഭവിച്ച് മടങ്ങിപ്പോകുന്നത് തന്നെ അനുഗ്രഹമായി അവർ കണക്കാക്കിയിരുന്നു. തനിക്ക് അവിടെ കുടുംബം ഇല്ലെങ്കിലും, ജോർൺ മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ ശവസംസ്കാരം ആ സമൂഹത്തിലെ എക്കാലത്തെയും വലിയ ശുശ്രൂഷയായി നടത്തപ്പെട്ടു. അദ്ദേഹത്തിന്റെ പ്രാർത്ഥനകൾ പൂവണിയുകയും താൻ സങ്കൽപ്പിച്ചതിലും അധികം ഫലം പുറപ്പെടുവിക്കുകയും ചെയ്തു.

താൻ സേവിക്കുന്നവരെ സ്നേഹിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത അപ്പൊസ്തലനായ പൗലൊസിന്റെ മാതൃകയാണ് ഈ എളിയ മനുഷ്യൻ പിന്തുടർന്നത്. താൻ റോമിൽ തടവിലായിരിക്കുമ്പോൾ എഫെസൊസിൽ ഉള്ളവർക്ക് എഴുതി, ദൈവം അവർക്ക് “ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ” നൽകണമെന്നും അവരുടെ ഹൃദയദൃഷ്ടി “പ്രകാശിപ്പിക്കണമെന്നും” പ്രാർത്ഥിച്ചു (എഫെസ്യർ 1:17-18). അവർ യേശുവിനെ അറിയണമെന്നും ആത്മാവിന്റെ ശക്തിയാൽ സ്നേഹത്തോടും ഐക്യത്തോടും കൂടെ ജീവിക്കണമെന്നും അവൻ ആഗ്രഹിച്ചു.

ജോർണും അപ്പൊസ്തലനായ പൗലൊസും, തങ്ങൾ സ്നേഹിക്കുകയും സേവിക്കുകയും ചെയ്തവരെ പ്രാർത്ഥനയിൽ ദൈവത്തിനു സമർപ്പിച്ചു. അവരുടെ മാതൃകകൾ അനുസരിച്ച് നമുക്കും മറ്റുള്ളവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യാം.

 

ദൈവത്തെ പ്രസിദ്ധമാക്കുക

രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം. [ വെളിപ്പാട് 7:10 ]

ദൈവത്തെ പ്രസിദ്ധമാക്കുക

ദൈവത്തോടും ജനങ്ങളോടുമുള്ള സ്നേഹമാണ് കാതറിന്റെ ബൈബിൾ വിവർത്തന ശുശ്രൂഷയുടെ മുഖ്യ പ്രേരണ. ഇന്ത്യയിലെ സ്ത്രീകൾ അവരുടെ മാതൃഭാഷയിൽ തിരുവെഴുത്തുകൾ വായിക്കുകയും അത് ആഴത്തിൽ മനസ്സിലാക്കുകയും ചെയ്യുമ്പോൾ അവൾ സന്തോഷിക്കുന്നു. അവർ അങ്ങനെ ചെയ്യുമ്പോൾ, “അവർ പലപ്പോഴും ആഹ്ലാദിക്കാനോ കൈയടിക്കാനോ തുടങ്ങും. അവർ യേശുവിനെക്കുറിച്ച് വായിക്കുകയും ‘അത്ഭുതകരം!’ എന്ന് പറയുകയും ചെയ്യുന്നു.’’

കൂടുതൽ ആളുകൾ സ്വന്ത ഭാഷയിൽ തിരുവെഴുത്തുകൾ വായിക്കണമെന്ന് കാതറിൻ ആഗ്രഹിക്കുന്നു. ഈ ആഗ്രഹത്തിൽ, അവൾ പത്മോസ് ദ്വീപിൽ വൃദ്ധനായ അപ്പൊസ്തലൻ യോഹന്നാന്റെ ദർശനത്തെ അവളുടെ ഹൃദയത്തോട് ചേർത്തു പിടിക്കുന്നു. ആത്മാവിലൂടെ, ദൈവം അവനെ സ്വർഗ്ഗത്തിന്റെ സിംഹാസന മുറിയിലേക്ക് ആനയിച്ചു, അവിടെ “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു’’ അവൻ കണ്ടു (വെളിപ്പാട് 7:9). “രക്ഷ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം’’ (വാ. 10) എന്ന് പറഞ്ഞുകൊണ്ട് എല്ലാവരും ഒരുമിച്ച് ദൈവത്തെ ആരാധിച്ചു.

തന്നെ പുകഴ്ത്തുന്ന ആളുകളുടെ എണ്ണം കൂട്ടുന്നത് ദൈവം ഇപ്പോഴും തുടരുന്നു. ബൈബിൾ വിവർത്തകരുടെയും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നവരുടെയും മാത്രമല്ല, യേശുവിന്റെ സുവാർത്തയുമായി സ്നേഹത്തോടെ അയൽക്കാരെ സമീപിക്കുന്നവരെയും അവൻ ഉപയോഗിക്കുന്നു. “നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും’’ (വാ. 12) ഉണ്ടാകട്ടെ. എമി ബോഷർ പൈ

ദൈവത്തെ സ്തുതിക്കാനും ബഹുമാനിക്കാനും ആളുകളെ പ്രേരിപ്പിക്കുന്നതിനെ 
നിങ്ങൾ എങ്ങനെ കാണുന്നു? യേശുവിനെക്കുറിച്ചുള്ള സുവാർത്ത 
പ്രചരിപ്പിക്കാനുള്ള അവന്റെ ദൗത്യത്തിൽ പങ്കുചേരാൻ അവൻ നിങ്ങളെ എങ്ങനെയാണ് ക്ഷണിക്കുന്നത്?

രക്ഷകനായ ദൈവമേ, യേശു എന്ന ദാനത്തിന് നന്ദി പറയുന്നു. അങ്ങയുടെ അത്ഭുതകരമായ സ്നേഹത്തെ മറ്റുള്ളവരുമായി പങ്കിടാൻ എന്നെ സഹായിക്കണമേ.

കാണാനുള്ള കണ്ണുകൾ

വർഷങ്ങളായി മദ്യപാനവും മാനസികാരോഗ്യ പ്രശ്നങ്ങളും കൊണ്ട് പൊറുതിമുട്ടിയ തന്റെ ബന്ധുവായ സാൻഡിയെ ഓർത്ത് ജോയ് ആശങ്കാകുലയായിരുന്നു. അവൾ സാൻഡിയുടെ അപ്പാർട്ട്മെന്റിലേക്ക് ചെന്നപ്പോൾ, വാതിലുകൾ പൂട്ടിയിരിക്കുന്നു. അതിൽ ആരും ഇല്ലെന്ന് അവൾക്കു മനസ്സിലായി. അവളും മറ്റുള്ളവരും സാൻഡിയെ അന്വേഷിക്കാൻ പദ്ധതിയിട്ടപ്പോൾ, ജോയ് പ്രാർത്ഥിച്ചു, “ദൈവമേ, ഞാൻ കാണാത്തത് കാണാൻ എന്നെ സഹായിക്കണമേ.” അവർ പോകുമ്പോൾ, ജോയ് സാൻഡിയുടെ അപ്പാർട്ട്മെന്റിലേക്ക് തിരിഞ്ഞു നോക്കി, ഒരു കർട്ടൻ ചെറുതായി ചലിക്കുന്നത് അവൾ കണ്ടു. ആ നിമിഷം, സാൻഡി ജീവിച്ചിരിപ്പുണ്ടെന്ന് അവൾക്കു മനസ്സിലായി. അവളുടെ അടുത്തെത്താൻ അധികാരികളുടെ സഹായം ആവശ്യമായിരുന്നുവെങ്കിലും, ഉത്തരം ലഭിച്ച ഈ പ്രാർത്ഥനയിൽ ജോയ് സന്തോഷിച്ചു. ദൈവത്തിന്റെ ശക്തിയുടെ യാഥാർത്ഥ്യം വെളിപ്പെടുത്താൻ അവനോട് ആവശ്യപ്പെടുന്നതിന്റെ ശക്തി എലീശാ പ്രവാചകന് അറിയാമായിരുന്നു. അരാമ്യ സൈന്യം അവരുടെ പട്ടണത്തെ വളഞ്ഞപ്പോൾ, എലീശായുടെ ദാസൻ ഭയന്നു വിറച്ചു. ദൈവമനുഷ്യൻ ഭയന്നില്ല. കാരണം, ദൈവത്തിന്റെ സഹായത്താൽ അവൻ അദൃശ്യമായതിനെ കണ്ടു. ദാസനും അതു കാണണമെന്ന് എലീശാ പ്രാർത്ഥിച്ചു, “അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു’’ കാണാൻ യഹോവ ദാസന്റെ കണ്ണു തുറന്നു (2 രാജാക്കന്മാർ 6:17).

എലീശയ്ക്കും അവന്റെ ദാസനും വേണ്ടി ദൈവം ആത്മീയവും ഭൗതികവുമായ ലോകങ്ങൾക്കിടയിലുള്ള മൂടുപടംമാറ്റി. തനിക്ക് പ്രത്യാശ നൽകിയ കർട്ടനിലെ ചെറിയ അനക്കം കാണാൻ ദൈവം സഹായിച്ചെന്ന് ജോയ് വിശ്വസിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവരുടെ കാര്യത്തിലോ നമ്മുടെ സമൂഹത്തിലോ നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ആത്മീയ ദർശനം നൽകാൻ നമുക്കും ദൈവത്തോട് ആവശ്യപ്പെടാം. നമുക്കും അവന്റെ സ്നേഹത്തിന്റെയും സത്യത്തിന്റെയും അനുകമ്പയുടെയും ഏജന്റുമാരാകാം. 

 

കാണാനുള്ള കണ്ണ്

കുരുട്ടുകണ്ണുകളെ തുറപ്പാനും ... ഞാൻ നിന്നെ ... ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും. [ യെശയ്യാവ് 42:6-7 ]

കാണാനുള്ള കണ്ണ്

ജനവീവിന്, തിമിര ബാധയോടെ ജനിച്ച തന്റെ മൂന്നു മക്കളുടെ “കണ്ണുകൾ’’ ആയിരിക്കേണ്ടിവന്നു. പശ്ചിമാഫ്രിക്കൻ രാജ്യമായ റിപ്പബ്ലിക് ഓഫ് ബെനിനിലെ ഗ്രാമത്തിലേക്ക് അവരെ കൊണ്ടുപോകുമ്പോൾ, അവൾ ഇളയ കുട്ടിയെ മുതുകത്തു വെച്ചുകെട്ടി, മൂത്ത രണ്ടു കുട്ടികളെ ഇരുകൈകളിലും പിടിച്ചാണ് യാത്രചെയ്തിരുന്നത്. അന്ധത മന്ത്രവാദത്തിന്റെ ഫലമാണെന്നു വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ, ജനവീവ് തന്റെ നിരാശയിൽ സഹായത്തിനായി ദൈവത്തോടു നിലവിളിച്ചു.

ആ സമയത്താണ്, ഒരു മനുഷ്യൻ മേഴ്സി ഷിപ്പുകളെക്കുറിച്ച് അവളോടു പറഞ്ഞത്. ദരിദ്രർക്ക് പ്രത്യാശയും സൗഖ്യവും നൽകുന്ന യേശുവിന്റെ മാതൃക പിന്തുടർന്ന് സർജറികൾ ചെയ്യുന്ന ഒരു ശുശ്രൂഷയായിരുന്നു മേഴ്സി ഷിപ്പുകളുടേത്. അവർക്കു സഹായിക്കാൻ കഴിയുമോ എന്ന് ഉറപ്പില്ലായിരുന്നുവെങ്കിലും അവൾ അവരെ സമീപിച്ചു. കുട്ടികൾ ശസ്ത്രക്രിയയ്ക്കുശേഷം ഉണർന്നപ്പോൾ അവർക്കു കാഴ്ച ലഭിച്ചു.

ദൈവത്തിന്റെ കഥ എല്ലായ്പ്പോഴും, ഇരുട്ടിൽ തപ്പിത്തടയുന്നവരുടെ അടുത്തെത്തി അവർക്കു വെളിച്ചം പകരുന്നതിനെക്കുറിച്ചുള്ളതാണ്. ദൈവം “ജാതികൾക്കു വെളിച്ചം’’ ആയിരിക്കുമെന്ന് യെശയ്യാ പ്രവാചകൻ പ്രഖ്യാപിച്ചു (യെശയ്യാവ് 42:6). അവൻ “കുരുട്ടുകണ്ണുകളെ തുറക്കുകയും’’ (വാ. 7), ഭൗതിക കാഴ്ച മാത്രമല്ല ആത്മിക ദർശനവും പുനഃസ്ഥാപിക്കുകയും ചെയ്യും. തന്റെ ജനത്തിന്റെ “കൈ പിടിക്കുമെന്നും’’ (വാ. 6) അവൻ വാഗ്ദത്തം ചെയ്തു. അവൻ കുരുടർക്കു കാഴ്ച നൽകുകയും അന്ധകാരത്തിൽ പാർക്കുന്നവർക്കു വെളിച്ചം എത്തിക്കുകയും ചെയ്യും. അന്ധകാരം നിങ്ങളെ മൂടിയിരിക്കുന്നു എന്നു തോന്നുന്നുവെങ്കിൽ, നമ്മുടെ സ്നേഹവാനായ പിതാവിന്റെ വാഗ്ദത്തത്തെ മുറുകെ പിടിച്ചുകൊണ്ടും അവിടുത്തെ വെളിച്ചത്താൽ കാഴ്ച നൽകാൻ അപേക്ഷിച്ചുകൊണ്ടും പ്രത്യാശ മുറുകെപ്പിടിക്കുക. എമി ബോഷർ പൈ

ശാരീരികമായോ ആത്മികമായോ ദൈവം നിങ്ങളുടെ
കണ്ണുകളെ തുറന്നതെങ്ങനെയാണ്? നിങ്ങളുടെ കാഴ്ചയെ
മൂടിയിരിക്കുന്ന മറയെ അവനെങ്ങനെ മാറ്റുവാൻ കഴിയും?

സ്വർഗ്ഗീയ പിതാവേ, ആരും അന്ധകാരത്തിൽ കഴിയരുത് എന്ന് അങ്ങ് ആഗ്രഹിക്കുന്നുവല്ലോ. ഏതെങ്കിലും വിധത്തിൽ അന്ധകാരത്തിൽ
കഴിയുന്നവരെ, അവർക്കു കാണാൻ കഴിയത്തക്കവിധം,
അവരുടെമേൽ അങ്ങയുടെ സ്നേഹം ചൊരിയണമേ.

സ്നേഹിക്കാനുള്ള പുതിയ കല്പന

നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്നു പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു. [ യോഹന്നാൻ 13:34 ]

സ്നേഹിക്കാനുള്ള പുതിയ കല്പന

ബ്രിട്ടീഷ് രാജകുടുംബം ദുഃഖവെള്ളിയുടെ തലേ ദിവസമായ പെസഹാ വ്യാഴം (Maundy Thursday) നിർദ്ധനരായവർക്ക് സമ്മാനങ്ങൾ നല്കുന്ന ഒരു പതിവ് പതിമൂന്നാം നൂറ്റാണ്ടു മുതൽ നിലവിൽ ഉണ്ട്. കല്പന എന്നർത്ഥമുള്ള മാൻഡേറ്റം (mandatum) എന്ന ലത്തീൻ വാക്കിൽ നിന്ന് ഉണ്ടായ maundy എന്ന വാക്കാണ് ഈ പേരിനും ആചാരത്തിനും പ്രചോദനം. ഈ കല്പന യേശു തന്റെ മരണത്തിന്റെ തലേന്ന് തന്റെ സ്നേഹിതർക്ക് നല്കിയതാണ്: “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്നു പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു” (യോഹന്നാൻ 13:34).

ഗുരുവായ യേശു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയപ്പോൾ ഒരു ദാസനെപ്പോലെയായി (വാ. 5). അവരോടും ഇതേ കാര്യം ചെയ്യാൻ ആഹ്വാനം ചെയ്തു: “ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ദൃഷ്ടാന്തം തന്നിരിക്കുന്നു”(വാ. 15). ഇതിലും അധികമായ ത്യാഗമായി, യേശു തന്റെ ജീവൻ തന്നെ ക്രൂശിലെ മരണത്തിന് ഏല്പിച്ചു (19:30). നമുക്ക് ജീവന്റെ സമുദ്ധി ഉണ്ടാകേണ്ടതിനായി തന്റെ കരുണയും സ്നേഹവും മൂലം അവൻ തന്നെത്താൻ നമുക്കായി നല്കി.

യേശുവിന്റെ ഈ വലിയ മാതൃക പിൻപറ്റുന്നതിന്റെ പ്രതീകമായിട്ടാണ് ബ്രിട്ടീഷ് രാജകുടുംബം ആളുകളെ സഹായിച്ചു വരുന്നത്. നാമാരും വലിയ പദവികളോടെ ജനിച്ചവരല്ല, എന്നാൽ യേശുവിൽ വിശ്വാസമർപ്പിക്കുമ്പോൾ നാം അവന്റെ കുടുംബത്തിലെ അംഗങ്ങളാകുന്നു. അവന്റെ പുതിയ കല്പനപ്രകാരം സ്നേഹിക്കുന്നവരായി ജീവിക്കാനും കഴിവുള്ളവരാകുന്നു. നമ്മെ രൂപാന്തരപ്പെടുത്തുന്ന പരിശുദ്ധാത്മാവിൽ ആശ്രയിക്കുന്നതു വഴി മറ്റുള്ളവരെ കരുതാനും ചേർത്തുപിടിക്കാനും ദയ കാണിക്കാനും നമുക്കും കഴിയുന്നു. എമി ബോഷർ പൈ

നിങ്ങൾ ദാസ്യ നേതൃത്വഭാവം ഉള്ളവരാണോ?
മറ്റുള്ളവരെ ഇന്ന് എങ്ങനെ സ്നേഹിക്കാനാകും?

സർവശക്തനായ എന്റെ രക്ഷകനേ, സ്നേഹം എന്ന മഹാസമ്മാനം
അവിടുന്ന് എനിക്ക് നല്കിയല്ലോ! ഏറ്റവും താഴ്ന്നവനായി
വന്ന് അവിടുത്തെ ജീവൻ എനിക്കായി തന്നതിന് നന്ദി.

നമ്മുടെ ശത്രുക്കളെ സ്നേഹിക്കുക

അമേരിക്കൻ ആഭ്യന്തരയുദ്ധം നിരവധി കയ്പേറിയ വികാരങ്ങൾ സൃഷ്ടി ച്ചതോടെ, തെക്കേ അമേരിക്കയെക്കുറിച്ച് ഒരു നല്ല വാക്ക് പറയുന്നത് ഉചിത മായിരിക്കുമെന്നു അബ്രഹാം ലിങ്കൺ മനസ്സിലാക്കി. അതെങ്ങനെ പറയാൻ കഴിഞ്ഞുവെന്ന് അടുത്തുനിന്ന വ്യക്തി ഞെട്ടലോടെ ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, “മാഡം, ഞാൻ എന്റെ ശത്രുക്കളെ മിത്രങ്ങളാക്കിയാൽ ശത്രുക്കളെ ഇല്ലാതാക്കുകയല്ലേ?” ഒരു നൂറ്റാണ്ടിനുശേഷം ആ വാക്കുകളെ പ്രതിഫലിപ്പിച്ചുകൊണ്ട് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ അഭിപ്രായപ്പെട്ടു: “ഇതാണ് വീണ്ടെടുക്കുന്ന സ്നേഹത്തിന്റെ ശക്തി.”

ശത്രുക്കളെ സ്നേഹിക്കാൻ ക്രിസ്തുവിന്റെ ശിഷ്യന്മാരെ ആഹ്വാനം ചെയ്യാൻ കിംഗ് ജൂനിയർ യേശുവിന്റെ ഉപദേശങ്ങളെയാണ് ആശ്രയിച്ചത്. തങ്ങളെ പീഡിപ്പിക്കുന്നവരെ സ്നേഹിക്കാൻ വിശ്വാസികൾക്ക് ബുദ്ധിമുട്ട് തോന്നുമെങ്കിലും, ഈ സ്നേഹം വളരുന്നത് “ദൈവത്തിന് നിരന്തരം സമ്പൂർണ്ണവുമായി കീഴ്പ്പെടു ന്നതിലൂടെയാണ്” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “നാം ഈ രീതിയിൽ സ്നേഹിക്കുമ്പോൾ, നാം ദൈവത്തെ അറിയുകയും അവന്റെ വിശുദ്ധിയുടെ സൗന്ദര്യം അനുഭവിക്കുകയും ചെയ്യും,” കിംഗ് ജൂനിയർ തുടർന്നു.

“ഞാനോ നിങ്ങളോടു പറയുന്നതു നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍; നിങ്ങ ളെ ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ” എന്ന് പറഞ്ഞ യേശുവിന്റെ ഗിരിപ്രഭാഷണത്തെ കിംഗ് ജൂനിയർ പരാമർശിച്ചു (മത്തായി 5:44–45). അയൽക്കാരെ മാത്രം സ്നേഹിക്കുകയും ശത്രുക്കളെ വെറുക്കുകയും ചെയ്യുന്ന അന്നത്തെ പരമ്പരാഗത രീതിക്കെതിരെ യേശു പ്രതികരിച്ചു. പകരം, തങ്ങളെ എതിർക്കുന്നവരെ സ്നേഹിക്കാൻ പിതാവായ ദൈവം തന്റെ മക്കൾക്ക് ശക്തി നൽകുന്നു. നമ്മുടെ ശത്രുക്കളെ സ്നേഹിക്കുന്നത് അസാധ്യമാണെന്ന് തോന്നിയേക്കാം, എന്നാൽ സഹായത്തിനായി നാം ദൈവത്തെ നോക്കുമ്പോൾ, അവൻ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകും. ഈ വിപ്ലവകരമായ സമ്പ്രദായം സ്വീകരിക്കാൻ അവൻ ധൈര്യം നൽകുന്നു, കാരണം യേശു പറഞ്ഞതുപോലെ, “...ദൈവത്തിന്നു സകലവും സാദ്ധ്യം” (19:26). 

രൂപാന്തരപ്പെടുത്തുന്ന ദൈവവചനം

മുപ്പതു വയസ്സുള്ളപ്പോൾ ഒരു പുതിയ വിശ്വാസി എന്ന നിലയിൽ, എന്റെ ജീവിതം യേശുവിൽ സമർപ്പിച്ചതിനു ശേഷം എനിക്ക് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ബൈബിൾ വായിക്കാൻ തുടങ്ങിയപ്പോൾ കൂടുതൽ ചോദ്യങ്ങൾ ഉയർന്നു. ഞാൻ ഒരു സുഹൃത്തിനോട് ചോദിച്ചു: “ദൈവത്തിന്റെ എല്ലാ കൽപ്പനകളും ഞാൻ എങ്ങനെ പാലിക്കും? “ബൈബിൾ വായിക്കുന്നത് തുടരുക, യേശു നിന്നെ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ നിന്നെ സഹായിക്കാൻ പരിശുദ്ധാത്മാവിനോട് അപേക്ഷിക്കുക.” അവൾ പറഞ്ഞു.

20 വർഷത്തിനു ശേഷവും, ലളിതവും എന്നാൽ ആഴമേറിയതുമായ ഈ സത്യം ഇപ്പോഴും എന്നിൽ പ്രതിധ്വനിക്കുന്നു. ദൈവത്തിന്റെ മഹത്തായ സ്നേഹവലയത്തിന്റെ മൂന്ന് ഘട്ടങ്ങൾ ഉൾക്കൊള്ളാൻ അത് എന്നെ സഹായിച്ചു. ഒന്നാമതായി, ക്രിസ്തീയ വിശ്വാസികളുടെ ജീവിതത്തിൽ സ്നേഹമാണ് പ്രധാനമെന്ന് അപ്പൊസ്തലനായ പൗലൊസ് ഉറപ്പിച്ചു പറഞ്ഞു. രണ്ടാമതായി, ക്രിസ്തുവിന്റെ അനുയായികൾ, “പരസ്പരം സ്നേഹിക്കാനുള്ള കടം വീട്ടുന്നതിലൂടെ” അനുസരണത്തോടെ നടക്കും, “അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ” (റോമർ 13:8). അവസാനമായി, “സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവർത്തിക്കുന്നില്ല” എന്നതിനാൽ നമ്മൾ ന്യായപ്രമാണം നിവൃത്തിക്കുന്നു (വാ. 10).

ക്രിസ്തുവിന്റെ ക്രൂശിലെ ബലിയിലൂടെ ഏറ്റവും നന്നായി പ്രകടിപ്പിക്കപ്പെട്ട ദൈവസ്നേഹത്തിന്റെ ആഴം നാം അനുഭവിക്കുമ്പോൾ, നമുക്ക് നന്ദിയോടെ പ്രതികരിക്കാം. യേശുവിനോടുള്ള നമ്മുടെ കൃതജ്ഞത നിറഞ്ഞ ഭക്തി മറ്റുള്ളവരെ വാക്കിലും പ്രവൃത്തിയിലും മനോഭാവത്തിലും സ്നേഹിക്കാൻ നമ്മെ സഹായിക്കുന്നു. യഥാർത്ഥ സ്നേഹം വരുന്നത് സ്നേഹമായ ഏക സത്യദൈവത്തിൽ നിന്നാണ് (1 യോഹന്നാൻ 4:16, 19). സ്നേഹമുള്ള ദൈവമേ, അങ്ങയുടെ മഹത്തായ സ്നേഹവലയത്തിൽ ഉൾപ്പെടാൻ ഞങ്ങളെ സഹായിക്കേണമേ! 

ദൈവത്തിന്റെ വേലക്കാരൻ

മദ്ധ്യപൂർവ്വ ദേശത്തെ ഒരു അഭയാർത്ഥി ക്യാമ്പിൽ, റെസയ്ക്ക് ഒരു ബൈബിൾ ലഭിച്ചപ്പോൾ, അവൻ യേശുവിനെ അറിയുകയും വിശ്വസിക്കുകയും ചെയ്തു. ക്രിസ്തുവിന്റെ നാമത്തിലുള്ള അവന്റെ ആദ്യ പ്രാർത്ഥന, “എന്നെ അങ്ങയുടെ വേലക്കാരനായി ഉപയോഗിക്കേണമേ” എന്നായിരുന്നു. പിന്നീട്, ക്യാമ്പ് വിട്ടശേഷം, അപ്രതീക്ഷിതമായി ഒരു ദുരിതാശ്വാസ ഏജൻസിയിൽ ജോലി ലഭിച്ച്, താൻ അറിയുന്നവരും സ്നേഹിക്കുന്നവരുമായ ആളുകളെ സേവിക്കാൻ ക്യാമ്പിലേക്ക് മടങ്ങിയപ്പോൾ ദൈവം ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി. സ്പോർട്സ് ക്ലബ്ബുകൾ, ഭാഷാ ക്ലാസുകൾ, നിയമോപദേശം—“ആളുകൾക്ക് പ്രതീക്ഷ നൽകുന്ന എന്തും” അവൻ സംഘടിപ്പിച്ചു. മറ്റുള്ളവരെ സേവിക്കുന്നതിനും, ദൈവത്തിന്റെ ജ്ഞാനവും സ്നേഹവും പങ്കിടുന്നതിനുമുള്ള ഒരു മാർഗ്ഗമായാണ് അവൻ ഈ പരിപാടികളെ കാണുന്നത്.

തന്റെ ബൈബിൾ വായിക്കുമ്പോൾ, ഉല്പത്തിയിലെ യോസേഫിന്റെ കഥയുമായി റെസയ്ക്ക് ഒരു ബന്ധം തോന്നി. ജയിലിൽ ആയിരുന്നപ്പോൾ ദൈവം യോസേഫിനെ തന്റെ ജോലി തുടരാൻ ഉപയോഗിച്ചതെങ്ങനെയെന്ന് അവൻ ശ്രദ്ധിച്ചു. ദൈവം യോസേഫിനോടുകൂടെ ഉണ്ടായിരുന്നതിനാൽ, അവൻ അവനോട് ദയ കാണിക്കുകയും അവന് കൃപ നൽകുകയും ചെയ്തു. കാരാഗൃഹപ്രമാണി യോസേഫിനെ വിചാരകനാക്കി. ദൈവം യോസേഫിന് “അവൻ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ട്” കാരാഗൃഹപ്രമാണിക്ക് അവിടത്തെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടി വന്നില്ല (ഉല്പത്തി 39:23).

ദൈവം നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. നാം ശാരീരികമായോ, മാനസികമായോ — ഞെരുക്കമോ, ഏകാന്തയോ, ഹൃദയവേദനയോ, ദുഃഖമോ എന്തുമാകട്ടെ — ജയിൽവാസം അഭിമുഖീകരിക്കുകയാണെങ്കിൽ അവൻ നമ്മെ വിട്ടുപോകില്ലെന്ന് നമുക്ക് വിശ്വസിക്കാം. ക്യാമ്പിലുള്ളവരെ സേവിക്കാൻ റെസയെയും, കാരാഗൃഹത്തിൽ പ്രവർത്തിക്കാൻ യോസേഫിനെയും ശക്തിപ്പെടുത്തിയതുപോലെ, അവൻ എപ്പോഴും നമ്മോട് ചേർന്നുനിൽക്കും. 

- എമി ബോഷർ പൈ

ഒന്നു മതി

മാർച്ചിലെ ഒരു വാരാന്ത്യത്തിൽ, യേശു അവരുടെ സഹോദരൻ ലാസറിനൊപ്പം (യോഹന്നാൻ 11:5) സ്‌നേഹിച്ച ബഥാന്യയിലെ സഹോദരിമാരായ മറിയയുടെയും മാർത്തയുടെയും വിഷയത്തിൽ ഞാൻ ഒരു റിട്രീറ്റ് സംഘടിപ്പിച്ചു. ഞങ്ങൾ ഇംഗ്ലീഷ് തീരപ്രദേശത്ത് ഒരു വിദൂര സ്ഥലത്തായിരുന്നു. അവിടെ അപ്രതീക്ഷിതമായി മഞ്ഞുവീഴ്ചയുണ്ടായപ്പോൾ, ഒരുമിച്ചുള്ള ഒരു അധിക ദിവസം മറിയയെപ്പോലെ ക്രിസ്തുവിന്റെ കാൽക്കൽ ഇരുന്ന് പരിശീലിക്കാമെന്ന് പങ്കെടുത്തവരിൽ പലരും അഭിപ്രായപ്പെട്ടു. അവർ ''ഒന്നു മതി'' (ലൂക്കൊസ് 10:42) യേശു മാർത്തയോട് സ്‌നേഹപൂർവ്വം പറഞ്ഞു. തന്നോട് അടുക്കാനും തന്നിൽ നിന്നു പഠിക്കാനും അവൾ തയ്യാറാകണമായിരുന്നു. 
യേശു മാർത്തയുടെയും മറിയയുടെയും ലാസറിന്റെയും വീട് സന്ദർശിച്ചപ്പോൾ, അവൻ വരുന്നുണ്ടെന്ന് മാർത്തയ്ക്ക്  മുൻകൂട്ടി അറിയുമായിരുന്നില്ല, അതിനാൽ അവനെയും അവന്റെ ശിഷ്യന്മാരെയും ശുശ്രൂഷിക്കാനുള്ള ഒരുക്കങ്ങളിൽ സഹായിക്കാത്തതിൽ മറിയയോട് അവൾ എങ്ങനെ അസ്വസ്ഥയാകുമെന്ന് നമുക്ക് മനസ്സിലാക്കാം. എന്നാൽ യഥാർത്ഥത്തിൽ പ്രധാനമായത് അവൾ കാണാതെ പോയി-യേശുവിൽ നിന്ന് പഠിക്കുക എന്നത്. തന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിച്ചതിന് ക്രിസ്തു അവളെ ശകാരിക്കുകയായിരുന്നില്ല, മറിച്ച് അവൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം നഷ്ടപ്പെടുന്നുവെന്ന് ഓർമ്മിപ്പിക്കുകയായിരുന്നു. 
തടസ്സങ്ങൾ നമ്മെ അലോസരപ്പെടുത്തുകയോ അല്ലെങ്കിൽ നാം നിറവേറ്റാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളെക്കുറിച്ച് അമിതഭാരം തോന്നുകയോ ചെയ്യുമ്പോൾ, ജീവിതത്തിൽ ശരിക്കും പ്രാധാന്യമുള്ളത് എന്താണെന്ന് നമുക്ക് സ്വയം ഓർമ്മിപ്പിക്കാൻ കഴിയും. യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതായി ചിത്രീകരിച്ചുകൊണ്ട് നാം വേഗത കുറയ്ക്കുമ്പോൾ, അവന്റെ സ്‌നേഹവും ജീവിതവും കൊണ്ട് നമ്മെ നിറയ്ക്കാൻ അവനോട് നമുക്ക് ആവശ്യപ്പെടാം. അവന്റെ പ്രിയ ശിഷ്യൻ ആയിരിക്കുന്നതിൽ നമുക്ക് ആനന്ദിക്കാം.