നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആർതർ ജാക്സൻ

ക്ഷീണിച്ച കൂടാരങ്ങൾ

“കൂടാരം ക്ഷീണിച്ചിരിക്കുന്നു!” കെനിയയിലെ നെയ്‌റോബിയിൽ ഒരു സഭയിൽ പാസ്റ്ററായിരിക്കുന്ന എന്റെ സുഹൃത്ത് പോളിന്റെ വാക്കുകളായിരുന്നു അത്. 2015 മുതൽ, കൂടാരം പോലുള്ള ഷെഡിലാണ് സഭ ആരാധിക്കുന്നത്. ഇപ്പോൾ, പോൾഎഴുതി, ''ഞങ്ങളുടെ കൂടാരം ജീർണിച്ചിരിക്കുന്നു, മഴ പെയ്യുമ്പോൾ അത് ചോർന്നൊലിക്കുന്നു.'' 
അവരുടെ കൂടാരത്തിന്റെ ഘടനാപരമായ ബലഹീനതകളെക്കുറിച്ചുള്ള എന്റെ സുഹൃത്തിന്റെ വാക്കുകൾ, നമ്മുടെ മാനുഷിക നിലനിൽപ്പിന്റെ ദുർബ്ബലതയെക്കുറിച്ചുള്ള അപ്പൊസ്തലനായ പൗലൊസിന്റെ വാക്കുകളെ ഓർമ്മിപ്പിക്കുന്നു. ''ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു... ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു' (2 കൊരിന്ത്യർ 4:16; 5:4). 

നമ്മുടെ ദുർബലമായ മനുഷ്യ അസ്തിത്വത്തെക്കുറിച്ചുള്ള അവബോധം താരതമ്യേന ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ സംഭവിക്കുന്നുണ്ടെങ്കിലും, പ്രായമാകുന്തോറും നാം അതിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുന്നു. തീർച്ചയായും, സമയം നമ്മുടെ പോക്കറ്റടിക്കുന്നു. യുവത്വത്തിന്റെ ചൈതന്യം വാർദ്ധക്യത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് മനസ്സില്ലാമനസ്സോടെ കീഴടങ്ങുന്നു (സഭാപ്രസംഗി 12:1-7 കാണുക). നമ്മുടെ ശരീരം-നമ്മുടെ കൂടാരങ്ങൾ-ക്ഷീണിച്ചുപോകുന്നു.

എന്നാൽ ക്ഷീണിച്ച കൂടാരങ്ങൾ ക്ഷീണിച്ച വിശ്വാസത്തിന് തുല്യമാകേണ്ടതില്ല. പ്രായമാകുമ്പോൾ പ്രതീക്ഷയും ഹൃദയവും മങ്ങേണ്ടതില്ല. “അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടുന്നില്ല,” അപ്പോസ്തലൻ പറയുന്നു (2 കൊരിന്ത്യർ 4:16). നമ്മുടെ ശരീരങ്ങളെ ഉണ്ടാക്കിയവൻ തന്റെ ആത്മാവിലൂടെ നമ്മിൽ വസിക്കുന്നു. ഈ ശരീരത്തിന് മേലാൽ നമ്മെ സേവിക്കാൻ കഴിയാതെ വരുമ്പോൾ, ഒടിവുകൾക്കും വേദനകൾക്കും വിധേയമല്ലാത്ത ഒരു വാസസ്ഥലം നമുക്കുണ്ടാകും - നമുക്ക് 'കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു' (5:1).

യേശുവിന്റെ അടുത്തേക്ക് ഓടുക

പാരീസിലേക്കുള്ള ഒരു യാത്രയിൽ, ബെന്നും സുഹൃത്തുക്കളും നഗരത്തിലെ പ്രശസ്തമായ മ്യൂസിയങ്ങളിൽ ഒന്നു സന്ദർശിച്ചു. ബെൻ കലാ വിദ്യാർത്ഥിയായിരുന്നില്ലെങ്കിലും, യൂജിൻ ബർണാൻഡ് രചിച്ച, ഉയിർപ്പിൻ പ്രഭാതത്തിൽ ശിഷ്യന്മാരായ പത്രൊസും യോഹന്നാനും യേശുവിന്റെ കല്ലറയിലേക്ക് ഓടുന്നു എന്ന പെയിന്റിംഗ് കണ്ടപ്പോൾ അവൻ ആരാധനയോടെ അതു നോക്കി നിന്നുപോയി. പത്രൊസിന്റെയും യോഹന്നാന്റെയും മുഖത്തെ ഭാവങ്ങളും അവരുടെ കൈകളുടെ സ്ഥാനവും വാക്കുകളില്ലാതെ ധാരാളം സംസാരിക്കുന്നുണ്ടചായിരുന്നു. അവരുടെ സ്ഥാനത്തു നിന്നുകൊണ്ട് അവരുടെ ശക്തിമായ വികാരങ്ങൾ പങ്കിടാനും അവർ കാഴ്ചക്കാരെ ക്ഷണിക്കുകയായിരുന്നു.

യോഹന്നാൻ 20:1-10 അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, ഇരുവരും യേശുവിന്റെ ശൂന്യമായ കല്ലറയുടെ ദിശയിലേക്ക് ഓടുന്നതായി ചിത്രീകരിക്കുന്നു (വാ. 4). സംഘർഷഭരിതരായ രണ്ട് ശിഷ്യന്മാരുടെ വൈകാരിക തീവ്രതയാണ് മാസ്റ്റർപീസ് പകർത്തുന്നത്. ആ ഘട്ടത്തിൽ അവരുടെത് പൂർണ്ണമായി വികസിതമായ വിശ്വാസം ആയിരുന്നില്ലെങ്കിലും, അവർ ശരിയായ ദിശയിൽ ഓടുകയായിരുന്നു, ഒടുവിൽ ഉയിർത്തെഴുന്നേറ്റ യേശു അവർക്ക് തന്നെത്തന്നെ വെളിപ്പെടുത്തി (വാ. 19-29). അവരുടെ അന്വേഷണം നൂറ്റാണ്ടുകളായി യേശുവിനെ അന്വേഷിക്കുന്നവരുടേതിന് വിപരീതമായിരുന്നില്ല. ശൂന്യമായ ഒരു കല്ലരയുടെ അനുഭവത്തിൽനിന്നോ ഉജ്ജ്വലമായ ഒരു കലാസൃഷ്ടിയുടെ പരിസരത്തുനിന്നോ നാം നീക്കം ചെയ്യപ്പെട്ടേക്കാമെങ്കിലും, സുവാർത്ത നമുക്ക് വ്യക്തമായി കാണാൻ കഴിയും. സംശയങ്ങൾ, ചോദ്യങ്ങൾ, അനിശ്ചിതത്വങ്ങൾ എന്നിവയിൽപ്പോലും യേശുവിന്റെയും അവന്റെ സ്‌നേഹത്തിന്റെയും ദിശയിൽ പ്രത്യാശിക്കാനും അന്വേഷിക്കാനും ഓടാനും തിരുവെഴുത്ത് നമ്മെ നിർബന്ധിക്കുന്നു. നാളെ, ഈസ്റ്റർ ആഘോഷിക്കുമ്പോൾ, യേശുവിന്റെ വാക്കുകൾ നമുക്ക് ഓർക്കാം: "നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും" (യിരെമ്യാവ് 29:13).

കഠിനമായി അമർത്തിയാൽ

നിരവധി റോഡുകൾ കടന്നുപോകുന്ന ഒരു തെരുവ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ അവൾ എത്രമാത്രം ഭയപ്പെട്ടുവെന്ന് ഒരു സുഹൃത്ത് വർഷങ്ങൾക്കുമുമ്പ് എന്നോട് പറഞ്ഞു. “ഞാൻ ഇതുപോലൊന്ന് കണ്ടിട്ടില്ല; തെരുവ് മുറിച്ചുകടക്കാൻ എന്നെ പഠിപ്പിച്ച നിയമങ്ങൾ ഒന്നും ഫലപ്രദമായി തോന്നിയില്ല. ഞാൻ വളരെ ഭയപ്പെട്ടിരുന്നു, ഞാൻ ഒരു  മൂലയിൽ നിൽക്കുകയും, ഒരു ബസ്സ്  വരുമ്പോൾ തെരുവിന്റെ മറുവശത്തേക്ക് പോകുവാൻ എന്നെ അനുവദിക്കുമോ എന്ന് ബസ് ഡ്രൈവറോട് ചോദിക്കുകയും ചെയ്യും. കാൽനടയായും പിന്നീട് ഒരു ഡ്രൈവറായും വിജയകരമായി ഞാൻ ഈ കവല മറികടക്കാൻ പഠിക്കുവാൻ ഒരുപാട് സമയമെടുക്കും.” 

അപകടകരമായ ട്രാഫിക് ജങ്ഷനുകൾ എത്ര സങ്കീർണമായാലും, ജീവിതത്തിന്റെ സങ്കീർണതകൾ മറികടക്കുന്നത് അതിൽ കൂടുതൽ ഭയാനകമായിരിക്കും. സങ്കീർത്തനം 118-ലെ പ്രത്യേക സാഹചര്യം നമുക്ക് അറിവില്ലെങ്കിലും, അത് ബുദ്ധിമുട്ടേറിയതും പ്രാർഥന ആവശ്യമുള്ളതും ആണെന്ന് നമുക്കറിയാം: "ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു" (വാക്യം 5), സങ്കീർത്തനക്കാരൻ ആക്രോശിച്ചു. ദൈവത്തിലുള്ള അവന്റെ വിശ്വാസം അനിഷേധ്യമായിരുന്നു: “യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ പേടിക്കയില്ല. . . . എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ട് " (വാ. 6-7).

ജോലിയോ സ്‌കൂളോ പാർപ്പിടമോ മാറേണ്ടിവരുമ്പോൾ ഭയപ്പെടുന്നത് അസാധാരണമല്ല. ആരോഗ്യം ക്ഷയിക്കുമ്പോഴോ ബന്ധങ്ങൾ അകലുമ്പോഴോ പണം അപ്രത്യക്ഷമാകുമ്പോഴോ ഉത്കണ്ഠകൾ ഉണ്ടാകുന്നു. എന്നാൽ ഈ വെല്ലുവിളികളെ ദൈവം ഉപേക്ഷിച്ചതായി വ്യാഖ്യാനിക്കേണ്ടതില്ല. കഠിനമായി ഞെരുക്കപ്പെടുമ്പോൾ, പ്രാർത്ഥനാപൂർവ്വം അവന്റെ സന്നിധിയിൽ മുട്ടുകുത്തുന്നത് നമുക്ക് തുടരാം.

കരുണ നിങ്ങൾക്കും എനിക്കും

കോവിഡ് -19 മഹാമാരിയുടെ അനന്തരഫലങ്ങളിലൊന്ന് യാത്രാകപ്പലുകളെ തുറമുഖത്തിൽ പ്രവേശിപ്പിച്ചതും യാത്രക്കാരുടെ സംസർഗ്ഗം ഒഴിവാക്കിയതുമാണ്. ചില വിനോദസഞ്ചാരികളുടെ അഭിമുഖങ്ങൾ ഉൾപ്പെടുന്ന ഒരു ലേഖനം വാൾസ്ട്രീറ്റ് ജേർണൽ അവതരിപ്പിച്ചു. ക്വാറന്റൈനിൽ കഴിയുന്നത് സംഭാഷണങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതെങ്ങനെയെന്ന് അഭിപ്രായ വേളയിൽ ഒരു യാത്രക്കാരൻ, മികച്ച ഓർമ്മശക്തിയുള്ള തന്റെ പങ്കാളി അദ്ദേഹം ചെയ്‌തിട്ടുള്ള എല്ലാ തെറ്റുകുറ്റങ്ങളും പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ലെന്നു മനസ്സിലാക്കിയെന്നു തമാശയോടെ പറഞ്ഞു. 

ഇതുപോലുള്ള വ്യാഖ്യാനങ്ങൾ നമ്മെ പുഞ്ചിരിപ്പിക്കുകയും നമ്മുടെ മാനുഷികതയെ ഓർമ്മിപ്പിക്കുകയും നമ്മൾ വിടേണ്ട കാര്യങ്ങളിൽ കൂടുതൽ മുറുകെ പിടിക്കാൻ സാധ്യതയുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തേക്കാം. എന്നിട്ടും നമ്മെ വേദനിപ്പിക്കുന്നവരോട് ദയയോടെ പെരുമാറാൻ നമ്മെ സഹായിക്കുന്നത് എന്താണ്? സങ്കീർത്തനം 103:8-12 പോലുള്ള ഭാഗങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ, മഹത്തവനായ നമ്മുടെ ദൈവത്തിൻറെ കൃപാ കടാക്ഷം.

8-10 വരെയുള്ള വാക്യങ്ങളുടെ സന്ദേശത്തിന്റെ വ്യാഖ്യാനം ശ്രദ്ധേയമാണ്: "യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല. അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.” നാം പ്രാർത്ഥനാപൂർവ്വം തിരുവെഴുത്തുകൾ വായിക്കുമ്പോൾ ദൈവത്തിന്റെ സഹായത്തിനായി അപേക്ഷിക്കുന്നത് പാപത്തെക്കുറിച്ചു ഒരു വീണ്ടു വിചാരമുണ്ടാവാൻ നമ്മെ സഹായിക്കും. കൃപയും കരുണയും ക്ഷമയും ഓർക്കാതെ നമ്മൾ ദോഷം ചെയ്യാൻ നിരൂപിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കും.

ദൈവത്തെ മുഖാമുഖം കാണുക

എന്നെയും എന്റെ ഭാര്യയേയും സംബന്ധിച്ചു വളരെ സവിശേഷമായ ഒരു വർഷമായിരുന്നു 2022. ഞങ്ങളുടെ കൊച്ചുമകൾ സോഫിയ ആഷ്ലി - ഞങ്ങളുടെ എട്ട് പേരക്കുട്ടികളിൽ ഏക പെണ്‍കുട്ടി - ജനിച്ച വർഷമായിരുന്നു അത്. സോഫിയയുടെ മുത്തച്ഛനും മുത്തശ്ശിക്കും പുഞ്ചിരി നിർത്താൻ കഴിഞ്ഞില്ല! ഞങ്ങളുടെ മകൻ വീഡിയോയിലൂടെ വിളിക്കുമ്പോൾ, ആവേശം അധികമായി വർദ്ധിക്കുന്നു. ഞാനും ഭാര്യയും വ്യത്യസ്ത മുറികളിലായിരുന്നാലും, സോഫിയയുടെ കാഴ്ച്ച അവൾക്കു ലഭിക്കുന്നുണ്ടെന്ന് അവളുടെ ആഹ്ലാദഭരിതമായ വിളിച്ചുകൂവൽ വെളിപ്പെടുത്തുന്നു. നാം സ്നേഹിക്കുന്ന അകലെയുള്ളവരെ കാണുന്നത് ഇപ്പോൾ ഒരു കോൾ അല്ലെങ്കിൽ ക്ലിക്ക് മാത്രം ദൂരത്താണ്.

നമ്മൾ ഫോണിൽ സംസാരിക്കുന്ന വ്യക്തിയെ കാണാനുള്ള സാങ്കേതികവിദ്യ താരതമ്യേന നവീനമാണെങ്കിലും ദൈവത്തോടൊപ്പമുള്ള മുഖാമുഖ സമയം — അവന്റെ സാന്നിധ്യത്തിലാണു നാം അയിരിക്കുന്നതെന്ന ബോധപൂർവമായ ആത്മാവബോധത്തോടെയുള്ള പ്രാർത്ഥന — പുതിയതല്ല. ഏറ്റവും അടുത്ത മാനുഷിക സുഹൃത്തുക്കളുടെ കഴിവിനപ്പുറമുള്ള സഹായം ആവശ്യമായി വരുന്ന എതിർപ്പിന്റെ നടുവിൽവച്ചുള്ള (വാ. 10-12) സങ്കീർത്തനം 27-ലെ ദാവീദിന്റെ പ്രാർത്ഥനയിൽ ഈ വാക്കുകൾ ഉൾപ്പെടുന്നു: “ “എന്റെ മുഖം അന്വേഷിപ്പിൻ” എന്നു നിങ്കൽനിന്നു കല്പനവന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു” (വാ. 8).

ക്ലേശകരമായ സമയങ്ങൾ “അവന്റെ മുഖം അന്വേഷിക്കാൻ” നമ്മെ നിർബന്ധിക്കുന്നു (വാ. 8). “സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും” “വലതുഭാഗത്ത് എന്നേക്കും പ്രമോദങ്ങളും” (16:11) ഉള്ളവനുമായി മുഖാമുഖ കൂട്ടായ്മയിൽ ആയിരിക്കാൻ കഴിയുന്നതോ അഥവാ ആയിരിക്കേണ്ടതോ ആയ ഒരേയൊരു സമയമല്ല അത്. സൂക്ഷ്മമായി നിങ്ങൾ ശ്രദ്ധിച്ചാൽ, ഏതൊരു സമയത്തും “എന്റെ മുഖം അന്വേഷിപ്പിൻ” എന്ന് അവൻ പറയുന്നതു നിങ്ങൾക്കു കേൾക്കാൻ സാധിക്കും.

അനുഗൃഹീത മാനസാന്തരം

എന്റെ സുഹൃത്തും അവളുടെ ഭർത്താവും ഒരു കുഞ്ഞിനു ജന്മം നൽകുന്നതിൽ പരാജയപ്പെട്ടപ്പോൾ, ചികിത്സാപരമായ ഒരു നടപടിക്രമം ഡോക്ടർമാർ അവൾക്കു നിർദ്ദേശിച്ചു. പക്ഷേ എന്റെ സുഹൃത്ത് അതിനു മടിച്ചു. “നമ്മുടെ പ്രശ്നം പരിഹരിക്കാൻ പ്രാർത്ഥന മതിയാവില്ലേ?” അവൾ പറഞ്ഞു. “ശരിക്കും ഞാൻ ആ ചികിത്സ ചെയ്യേണ്ടതുണ്ടോ?” ദൈവീക പ്രവൃത്തി കാണുന്നതിൽ മാനുഷീക പ്രവർത്തനത്തിന് എന്ത് പങ്കാണുള്ളതെന്ന് എന്റെ സുഹൃത്തു അന്വേഷിക്കുകയായിരുന്നു. 

പുരുഷാരത്തെ യേശു പോഷിപ്പിക്കുന്ന കഥ ഇവിടെ നമ്മെ സഹായിക്കും (മര്‍ക്കൊസ് 6:35-44). ഈ കഥ അവസാനിക്കുന്നത് എങ്ങനെയെന്നു നമുക്കറിയാം — ആയിരക്കണക്കിനു വരുന്ന ജനത്തിന് അൽപ്പം റൊട്ടിയും കുറച്ച് മീനും ഉപയോഗിച്ച് അത്ഭുതകരമായി ഭക്ഷണം നൽകുന്നു (വാ. 42). എന്നാൽ ആരാണു ജനക്കൂട്ടത്തെ പോഷിപ്പിക്കേണ്ടതെന്നു ശ്രദ്ധിക്കുക? ശിഷ്യന്മാർ (വാ. 37). ആരാണ് അതിനുള്ള ഭക്ഷണം നൽകുന്നത്? അതും അവർ തന്നെ (വാ. 38). ആരാണു ഭക്ഷണം വിതരണം ചെയ്യുകയും പിന്നീട് അവിടം വൃത്തിയാക്കുകയും ചെയ്യേണ്ടത്? ശിഷ്യന്മാർ (വാ. 39-43). “നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ…” (വാ. 37) എന്ന് യേശു പറഞ്ഞു. യേശു അത്ഭുതം ചെയ്തുവെങ്കിലും ശിഷ്യന്മാർ പ്രവർത്തിച്ചതു പ്രകാരമാണ് അതു സംഭവിച്ചത്.

നല്ല വിളവെടുപ്പ് ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണ് (സങ്കീർത്തനം 65:9-10). എന്നിരുന്നാലും, ഒരു കർഷകൻ നിലത്തു വേല ചെയ്യേണ്ടതുണ്ട്. യേശു പത്രൊസിനോട് “മീൻകൂട്ടം ലഭിക്കുമെന്ന്” വാഗ്ദാനം ചെയ്തെങ്കിലും ആ മുക്കുവന്മാർ വല വീശേണ്ടിയിരുന്നു (ലൂക്കൊസ് 5:4-6). ദൈവത്തിന് ഭൂമിയെ പരിപാലിക്കാനും നമ്മെ കൂടാതെ അത്ഭുതങ്ങൾ ചെയ്യാനും കഴിയും. എന്നാൽ, സാധാരണയായി ഒരു ദൈവിക-മാനുഷീക പങ്കാളിത്തത്തിൽ പ്രവർത്തിക്കാൻ അവൻ തിരഞ്ഞെടുക്കുന്നു.

എന്റെ സുഹൃത്ത് ചികിത്സയിലൂടെ കടന്നുപോയി, പിന്നീട് വിജയകരമായി ഗർഭം ധരിക്കുവാൻ ഇടയായി. ഇത് ഒരു അത്ഭുതത്തിനുള്ള സൂത്രവാക്യമല്ലെങ്കിലും, എന്റെ സുഹൃത്തിനും എനിക്കും ഇതൊരു പാഠമായിരുന്നു. ദൈവം പലപ്പോഴും തന്റെ അത്ഭുത പ്രവൃത്തി ചെയ്യുന്നത് അവൻ നമ്മുടെ കരങ്ങളിൽ ഏല്പിച്ചിരിക്കുന്ന മാർഗ്ഗങ്ങളിലൂടെയാണ്.

ആത്മീയ ക്ഷമത

വ്യായാമ കേന്ദ്രത്തിലെ ഒരു പതിവു സന്ദർശകനായിരുന്നു ട്രെ. അത് അവന്റെ ശരീരത്തിൽ കാണാനുമുണ്ടായിരുന്നു. അവന്റെ തോളുകൾ വിശാലവും അവന്റെ പേശികൾ ഉറച്ചതും അവന്റെ കൈകൾ എകദേശം എന്റെ തുടകളുടെ അത്രയും തന്നെ വലുപ്പമുള്ളവയും ആയിരുന്നു. അവന്റെ ശാരീരികാവസ്ഥ എന്നെ അവനുമായി  ഒരു ആത്മീയ സംഭാഷണത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചു. ശാരീരിക ക്ഷമതയോടുള്ള അവന്റെ പ്രതിബദ്ധത ഏതെങ്കിലും വിധത്തിൽ ദൈവവുമായുള്ള ആരോഗ്യകരമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നു ഞാൻ അവനോടു ചോദിച്ചു. ഞങ്ങൾ കൂടുതൽ ആഴത്തിലേക്കു പോയില്ലെങ്കിലും, “തന്റെ ജീവിതത്തിൽ ദൈവത്തെ” ട്രെ അംഗീകരിച്ചു. നൂറ്റിഎണ്‍പതു കിലോ ഭാരമുള്ള, കാഴ്ചയ്ക്കു യോഗ്യനല്ലാത്ത, അനാരോഗ്യവാനായ തന്റെ ഒരു പതിപ്പിന്റെ ചിത്രം കാണിക്കാൻ അവൻ തയ്യാറാകും വിധം ഞങ്ങൾ വളരെനേരം സംസാരിച്ചു. അവന്റെ  ജീവിതശൈലിയിലെ മാറ്റം ശാരീരികമായി അത്ഭുതങ്ങൾ സൃഷ്ടിച്ചു.

1 തിമൊഥെയൊസ് 4:6-10 ൽ, ശാരീരികവും ആത്മീയവുമായ അഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. “ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു” (വാ. 7-8). ബാഹ്യമായ കായികക്ഷമത ദൈവവുമായുള്ള നമ്മുടെ പദവിയിൽ മാറ്റം വരുത്തുന്നില്ല. നമ്മുടെ ആത്മീയ ക്ഷമത ഹൃദയത്തിന്റെ കാര്യമാണ്. നമുക്ക് പാപമോചനം ലഭ്യമാക്കുന്ന യേശുവിൽ വിശ്വസിക്കാനുള്ള തീരുമാനത്തോടെയാണ് ഇത് ആരംഭിക്കുന്നത്. ആ നിമിഷം മുതൽ, ദൈവഭക്തിക്കു തക്കവണ്ണമുള്ള ജീവിതത്തിനായുള്ള പരിശീലനം ആരംഭിക്കുന്നു. ഇതിൽ “വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു” (വാ. 6).  ദൈവത്തിന്റെ ശക്തിയാൽ നമ്മുടെ സ്വർഗീയ പിതാവിന് ആദരവുളവാക്കുന്ന ഒരു ജീവിതം നയിക്കുന്നത് ഉൾപ്പെടുന്നു.

ഹാനികരമായ വഴിയിൽ

എന്റെ പ്രഭാത നടത്തത്തിൽ, തെറ്റായ ദിശയിലേക്കു തിരിച്ചു ഒരു വാഹനം റോഡിൽ നിർത്തിയിട്ടിരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. താൻ ഉറങ്ങിപ്പോയതിനാലും മദ്യലഹരിയിലായിരുന്നതിനാലും തനിക്കും മറ്റുള്ളവർക്കും ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ചു വാഹന ഉടമ ബോധവതിയല്ലായിരുന്നു. അപകടകരമായ സാഹചര്യമായിരുന്നു അത്, എനിക്ക് പ്രവർത്തിക്കേണ്ടി വന്നു. എനിക്കു ഡ്രൈവർ സീറ്റിൽ കയറാൻ കഴിയും വിധം അവളെ ഉണർത്തി കാറിന്റെ പാസഞ്ചർ സൈഡിലേക്കു മാറ്റിയിരുത്തിയ ശേഷം, ഞാൻ അവളെ സുരക്ഷിതമായ സ്ഥലത്തേക്കു ഓടിച്ചുകൊണ്ടുപോയി.

നാം നേരിടുന്ന ഒരേയൊരു ഹാനി ശാരീരിക അപകടം മാത്രമല്ല. “നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതിനാൽ” ലൗകിക ജ്ഞാനികളും നിപുണരുമായ അഥേനയിലെ ജനങ്ങളെ ആത്മീയ അപകടത്തിൽ കണ്ടപ്പോൾ പൗലൊസിന്റെ “മനസ്സിന്നു ചൂടുപിടിച്ചു” (പ്രവൃത്തികൾ 17:16). ക്രിസ്തുവിനെ പരിഗണിക്കുന്നതിൽ പരാജയപ്പെട്ട ആശയങ്ങളുമായി ഉല്ലസിക്കുന്നവരോട് അപ്പൊസ്തലന്റെ സഹജമായ പ്രതികരണം, യേശുവിലൂടെയുള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു പങ്കുവെക്കുക എന്നതായിരുന്നു (വാ. 18, 30-31). കേട്ടവരിൽ ചിലർ വിശ്വസിച്ചു (വാ. 34).

ക്രിസ്തുവിലുള്ള വിശ്വാസത്തിനു വെളിയിൽ പരമമായ അർത്ഥം തേടുന്നത് അപകടകരമാണ്. യേശുവിൽ പാപമോചനവും യഥാർത്ഥ സഫലീകരണവും കണ്ടെത്തിയവർ ഒന്നിലേക്കും നയിക്കാത്ത യത്നങ്ങളിൽ നിന്നു രക്ഷിക്കപ്പെടുകയും അവർക്കു നിരപ്പിന്റെ സന്ദേശം നൽകപ്പെടുകയും ചെയ്തു (2 കൊരിന്ത്യർ 5:18-21 കാണുക). ഈ ജീവിതത്തിന്റെ ലഹരിയിൽ അകപ്പെട്ടിരിക്കുന്നവരുമായി യേശുവിന്റെ സുവാർത്ത പങ്കുവെക്കുന്നത്, മനുഷ്യരെ ഹാനികരമായ വഴിയിൽ നിന്നു തട്ടിമാറ്റാൻ ഇപ്പോഴും ദൈവം ഉപയോഗിക്കുന്ന മാർഗമാണ്.

ആരോഗ്യമുള്ള ഹൃദയം

മനുഷ്യ ഹൃദയം ഒരു അത്ഭുതാവഹമായ അവയവമാണ്. ഒരു മുഷ്ടിയുടെ വലിപ്പമുള്ള ഈ പമ്പിംഗ് കേന്ദ്രത്തിന്റെ ഭാരം 230 മുതൽ 340 ഗ്രാം വരെയാണ്. ദിവസവും ഇത് ഏകദേശം 1,00,000 തവണ മിടിക്കുകയും നമ്മുടെ ശരീരത്തിലെ 96,000 കിലോമീറ്റർ രക്തക്കുഴലുകളിലൂടെ 7,500 ലിറ്റർ രക്തം പമ്പു ചെയ്യുകയും ചെയ്യുന്നു! അത്തരമൊരു തന്ത്രപരമായ ചുമതലയും കനത്ത ജോലിഭാരവും ഉള്ളതിനാൽ, മുഴുവൻ ശരീരത്തിന്റെയും ക്ഷേമത്തിന് ഹൃദയാരോഗ്യം കേന്ദ്രമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയും ആരോഗ്യത്തിന്റെ ഗുണനിലവാരവും പരസ്പര പൂരകമായതിനാൽ ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരാൻ വൈദ്യശാസ്ത്രം നമ്മെ പ്രോത്സാഹിപ്പിക്കുന്നു.

വൈദ്യശാസ്ത്രം നമ്മുടെ ശാരീരിക ഹൃദയങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുമ്പോൾ, ദൈവം മറ്റൊരു തരത്തിലുള്ള “ഹൃദയത്തെ” കുറിച്ചു കൂടുതൽ അധികാരത്തോടെ സംസാരിക്കുന്നു. നമ്മുടെ അസ്തിത്വത്തിന്റെ മാനസികവും വൈകാരികവും ആത്മീയവും ധാർമ്മികവുമായ “കേന്ദ്രത്തെ” അവൻ അഭിസംബോധന ചെയ്യുന്നു. ഹൃദയമെന്നതു ജീവന്റെ കേന്ദ്ര പ്രക്രിയ ഏകകമായതിനാൽ, അത് സംരക്ഷിക്കപ്പെടേണ്ടതു അനിവാര്യമാണ്: “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു” (സദൃശവാക്യങ്ങൾ 4:23). നമ്മുടെ ഹൃദയങ്ങളെ സംരക്ഷിക്കുന്നത് നമ്മുടെ സംസാരത്തിൽ നമ്മെ സഹായിക്കും (വാ. 24), നമ്മുടെ കണ്ണുകൾ കൊണ്ട് വിവേചിച്ചറിയാൻ നമ്മെ പ്രേരിപ്പിക്കും (വാ. 25), നമ്മുടെ ചുവടുകൾക്കായി ഏറ്റവും മികച്ച വഴികൾ തിരഞ്ഞെടുക്കും (വാ. 27). ജീവിതത്തിന്റെ ഘട്ടമോ പ്രായമോ പരിഗണിക്കാതെ, നമ്മുടെ ഹൃദയങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ, നമ്മുടെ ജീവൻ സംരക്ഷിക്കപ്പെടുന്നു, നമ്മുടെ ബന്ധങ്ങൾ പരിപാലിക്കപ്പെടുന്നു, ദൈവം ആദരിക്കപ്പെടുന്നു.

തിരുവചന സ്നേഹികൾ

അഭിമാനം കൊള്ളുന്ന തന്റെ പിതാവിന്റെ കരങ്ങളിൽ മുറുകെപ്പിടിച്ചുകൊണ്ട് സുന്ദരിയായ വധു അൾത്താരയിലേക്കു പോകാൻ ഒരുങ്ങി. എന്നാൽ പതിമൂന്നു മാസം പ്രായമുള്ള അവളുടെ അനന്തരവൻ അതിനു മുമ്പേ പ്രവേശിക്കേണ്ടിയിരിക്കുന്നു. സാധാരണയായി കാണപ്പെടുന്ന “മോതിരം” വഹിക്കുന്ന വ്യക്തി എന്നതിനുപകരം അവൻ “വേദപുസ്തക വാഹകൻ” ആയിരുന്നു. ഈ രീതിയിൽ, യേശുവിൽ പ്രതിബദ്ധതയുള്ള വിശ്വാസികൾ എന്ന നിലയിൽ, തിരുവെഴുത്തുകളോടുള്ള തങ്ങളുടെ സ്നേഹത്തിനു സാക്ഷ്യം വഹിക്കാൻ വധുവും വരനും ആഗ്രഹിച്ചു. ചെറിയ തോതിൽ ശ്രദ്ധ പതറിപ്പോയെങ്കിലും ആ പൈതൽ സഭയുടെ മുൻഭാഗത്ത് എത്തിച്ചേർന്നു. വേദപുസ്തകത്തിന്റെ തുകൽ ചട്ടയിൽ പിഞ്ചുകുഞ്ഞിന്റെ പല്ലിന്റെ പാടുകൾ കണ്ടത് ഒരു ദൃഷ്ടാന്തമായിരുന്നു. തിരുവചനം രുചിച്ചറിയാനും കൈക്കൊള്ളാനും ആഗ്രഹിക്കുന്ന ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കും അവനെ അറിയാൻ ആഗ്രഹിക്കുന്നവർക്കും യോജിച്ച പ്രവൃത്തിയുടെ ഒരു ചിത്രം.

തിരുവെഴുത്തിന്റെ സമഗ്രമായ മൂല്യത്തെ 119-ാം സങ്കീർത്തനം ആഘോഷിക്കുന്നു. ദൈവത്തിന്റെ പ്രമാണമനുസരിച്ചു ജീവിക്കുന്നവരുടെ അനുഗ്രഹങ്ങൾ പ്രഖ്യാപിച്ചതിനു ശേഷം (വാ. 1), അതിനോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തിക്കൊണ്ട് കാവ്യാത്മകമായി രചയിതാവ് അതിനെ പ്രശംസിച്ചു. “നിന്റെ പ്രമാണങ്ങൾ എനിക്കു എത്ര പ്രിയം എന്നു കണ്ടു” (വാ. 159); “ഞാൻ ഭോഷ്കു പകെച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു” (വാ. 163); “എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു” (വാ. 167).

നാം എപ്രകാരം ജീവിക്കുന്നു എന്നതിലൂടെ ദൈവത്തോടും അവന്റെ വചനത്തോടുമുള്ള നമ്മുടെ സ്നേഹത്തെക്കുറിച്ചു നാം എന്തു പ്രസ്താവനയാണ് നടത്തുന്നത്? എന്തിലാണ് ഞാൻ പങ്കുക്കൊള്ളുന്നത് എന്ന ചോദ്യം ചോദിക്കുകയാണ് അവനോടുള്ള നമ്മുടെ സ്നേഹം പരീക്ഷിക്കുന്നതിനുള്ള ഒരു മാർഗം. തിരുവെഴുത്തിന്റെ മധുര വാക്കുകളെ ഞാൻ “ചവയ്ക്കുന്നുണ്ടോ?” തുടർന്ന് ഈ ക്ഷണം സ്വീകരിക്കുക, “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ” (34:8).