അനുഗ്രഹമാകുന്ന തകർച്ച
അദ്ദേഹത്തിന്റെ പുറത്തു കൂനുണ്ടായിരുന്നു, ഒരു വടികുത്തിയായിരുന്നു അദ്ദേഹം നടന്നിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ നിരവധി വർഷത്തെ ആത്മീയ ഇടയവേല, താൻ ദൈവത്തിൽ ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണ്. അതായിരുന്നു തന്റെ ശക്തിയുടെ ഉറവിടവും. 1993-ൽ, ബഹുമാന്യനായ വില്യം ബാർബറിന്റെ നട്ടെല്ലിന്റെ കശേരുക്കൾ ഒന്നിച്ചു ചേരുന്നതിനു കാരണമാകുന്ന ദുർബലപ്പെടുത്തുന്ന ഒരു രോഗം കണ്ടെത്തി. “ബാർബർ, നിങ്ങൾ മറ്റൊരു ജോലി കണ്ടെത്തേണ്ടതായി വരും, കാരണം [വികലാംഗനായ ഒരാൾ] തങ്ങളുടെ പാസ്റ്ററാകാൻ സഭ ആഗ്രഹിക്കുന്നില്ല” എന്നു അത്ര ആർദ്രമല്ലാത്ത അഭിപ്രായം സഭാജനങ്ങളിൽനിന്ന് അദ്ദേഹത്തിനു കേൾക്കേണ്ടിവന്നു. എന്നാൽ ആ വേദനാജനകമായ അഭിപ്രായത്തെ ബാർബർ മറികടന്നു. അദ്ദേഹത്തെ ഒരു പാസ്റ്ററായി മാത്രമല്ല ദൈവം ഉപയോഗിച്ചത്. പിന്നോക്കാവസ്ഥയിലുള്ളവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ശക്തവും ആദരണീയവുമായ ശബ്ദമായി അദ്ദേഹത്തെ ദൈവം മാറ്റിയെടുത്തു.
വൈകല്യമുള്ളവരുടെ കാര്യത്തിൽ എന്തുചെയ്യണമെന്നു ലോകത്തിനു പൂർണ്ണമായി അറിയില്ലെങ്കിലും, ദൈവത്തിന് അറിയാം. സൗന്ദര്യാരോഗ്യങ്ങളും പണത്തിനു വാങ്ങാൻ കഴിയുന്ന വസ്തുക്കളും വിലമതിക്കുന്നവർക്കു ക്ഷണിക്കപ്പെടാതെ വരുന്ന തകർച്ചയ്ക്കൊപ്പമുള്ള നന്മ നഷ്ടപ്പെട്ടേക്കാം. യാക്കോബിന്റെ ചോദ്യവും അതിലടങ്ങിയിരിക്കുന്ന തത്ത്വവും പരിഗണിക്കേണ്ടതാണ്: “ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ?” (യാക്കോബ് 2:5). ആരോഗ്യമോ ശക്തിയോ മറ്റു കാര്യങ്ങളോ കുറയുമ്പോൾ, അയാളുടെ വിശ്വാസവും അതിനനുസരിച്ചു കുറയേണ്ടതില്ല. ദൈവത്തിന്റെ ശക്തിയാൽ, അത് വിപരീതമാക്കാൻ കഴിയും. നമ്മിലെ അഭാവം അവനെ വിശ്വസിക്കാനുള്ള ഒരു ഉത്തേജകമാണ്. യേശുവിന്റെ കാര്യത്തിലെന്നപോലെ, ലോകത്തിനു നന്മ കൊണ്ടുവരാനായി നമ്മുടെ തകർച്ചയെ അവനു ഉപയോഗിക്കാനാകും.
ക്രിസ്തുവിലുള്ള നമ്മുടെ ആയുധവർഗ്ഗം
പാസ്റ്റർ ബെയ്ലിയുടെ പുതിയ സുഹൃത്ത് അദ്ദേഹത്തോടു തന്റെ മയക്കുമരുന്ന് ഉപയോഗത്തിന്റെയും ആസക്തിയുടെയും കഥ പങ്കുവെച്ചു. ആ യുവാവ് യേശുവിൽ വിശ്വസിച്ചിരുന്നുവെങ്കിലും, ചെറുപ്പത്തിൽ തന്നെ ലൈംഗികാതിക്രമത്തിനും അശ്ലീലമാധ്യമത്തിനും വിധേയനായതിനാൽ, തനിക്കു പരിഹരിക്കാൻ കഴിയാത്ത വലിയ പ്രശ്നങ്ങൾ അവനെ അലട്ടിയിരുന്നു. ആശയറ്റ സാഹചര്യത്തിൽ അവൻ സഹായത്തിനായി കരങ്ങൾ നീട്ടി.
ക്രിസ്തുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നാം തിന്മയുടെ അദൃശ്യ ശക്തികളുമായി യുദ്ധം ചെയ്യുന്നു (2 കൊരിന്ത്യർ 10:3-6). എന്നാൽ നമ്മുടെ ആത്മീയ പോരാട്ടങ്ങളെ നേരിടാൻ നമുക്ക് ആയുധങ്ങൾ നൽകിയിട്ടുണ്ട്. എന്നിരുന്നാലും, അവ ലോകത്തിന്റെ ആയുധങ്ങളല്ല. മറിച്ച്, “കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ” ആണ് (വാ. 4). എന്താണ് അത് അർത്ഥമാക്കുന്നത്? മികച്ച രീതിയിൽ നിർമ്മിച്ചതും സുരക്ഷിതവുമായ സ്ഥലങ്ങളാണ് “കോട്ടകൾ”. നമ്മുടെ ദൈവദത്തമായ ആയുധങ്ങളിൽ “ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ” (6:7) ഉൾപ്പെടുന്നു.
തിരുവെഴുത്തുകൾ, വിശ്വാസം, രക്ഷ, പ്രാർത്ഥന, മറ്റു വിശ്വാസികളുടെ പിന്തുണ എന്നിവ ഉൾപ്പെടെ നമ്മുടെ സുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്ന കാര്യങ്ങളുടെ പട്ടിക എഫെസ്യർ 6:13-18-ൽ വിശദീകരിക്കുന്നു. ഈ യുദ്ധോപകരണങ്ങൾ ശരിയാം വിധം ഉപയോഗിക്കുന്നതാണ്, നമ്മെക്കാൾ വലുതും ബലമേറിയതുമായ ശക്തികളെ അഭിമുഖീകരിക്കുമ്പോൾ നാം നിലനിൽക്കുമോ ഇടറിവീഴുമോ എന്നതു തീരുമാനിക്കുന്നത്.
ഒറ്റയ്ക്ക് നേരിടാൻ കഴിയാത്തത്ര വലിയ ശക്തികളുമായി പോരാടുന്നവരെ സഹായിക്കാൻ ദൈവം ഉപദേശകരെയും മറ്റ് വിദഗ്ധരെയും ഉപയോഗിക്കുന്നു. യേശുവിലൂടെ നാം പോരാടുമ്പോൾ കീഴടങ്ങേണ്ടതില്ല എന്നതാണ് സുവാർത്ത. നമ്മുടെ പക്കൽ ദൈവത്തിന്റെ കവചമുണ്ട്!
എന്നെ ഉപയോഗിക്കണമേ
പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ. [1 കൊരിന്ത്യർ 1:31 ]
എന്നെ ഉപയോഗിക്കണമേ
ജെയിംസ് മോറിസിനെ ഒരിക്കൽ “നിരക്ഷരനെങ്കിലും ജ്വലിക്കുന്ന ഹൃദയമുള്ള” വ്യക്തി എന്ന് വിശേഷിപ്പിച്ചിരുന്നു. ടോപ്ലാഡിയെ രക്ഷയിലേക്ക് നയിക്കാൻ ദൈവം അവനെ ഉപയോഗിച്ചു. എക്കാലത്തെയും മികച്ച ഗാനമായ “റോക്ക് ഓഫ് ഏജസ്” ന്റെ രചയിതാവായ, പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോപ്ലാഡി മോറിസ് പ്രസംഗിക്കുന്നത് കേട്ടു: “സ്വന്തം പേര് ഉച്ചരിക്കാൻ പോലും കഴിയാത്ത ഒരാളുടെ നേതൃത്വത്തിൽ ഒരുപിടി ആളുകൾ ഒരു കളപ്പുരയിൽ ഒത്തുകൂടി. അവിടെവച്ച് അസാധാരണമാംവിധം ഞാൻ ദൈവസന്നിധിയിലേക്ക് വലിച്ചടുപ്പിക്കപ്പെട്ടു. തീർച്ചയായും ഇത് കർത്താവിന്റെ പ്രവൃത്തിയാണ്, അത് അത്ഭുതകരമാണ്.”
തീർച്ചയായും, ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് അസംഭവ്യമായ സ്ഥലങ്ങളിലും “യോഗ്യതയില്ലാത്തവർ” അല്ലെങ്കിൽ സാധാരണക്കാർ എന്ന് നാം വിലയിരുത്തുന്നവരിലൂടെയുമാണ്. 1 കൊരിന്ത്യർ 1 ൽ, യേശുവിലുള്ള വിശ്വാസികൾ അത്ര ആകർഷണീയരല്ലെന്ന് പൗലൊസ് അവരെ ഓർമ്മിപ്പിച്ചു: “സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല” (വാ. 26). കൊരിന്ത്യ വിശ്വാസികൾ വളരെ സാധാരണക്കാരായിരുന്നു എങ്കിലും അവർ കൃപാവരത്തിലും ദൈവത്തിനുവേണ്ടി പ്രയോജനപ്പെടുന്നതിലും കുറവുള്ളവരായിരുന്നില്ല (വാ. 7 കാണുക). ദൈവം—പൊങ്ങച്ചക്കാരെ അവരുടെ സ്ഥാനത്ത് എങ്ങനെ നിർത്തണമെന്ന് അറിയാവുന്ന ദൈവം (വാ. 27-29)—അവർക്കിടയിലും അവരിലൂടെയും പ്രവർത്തിച്ചു.
നിങ്ങൾ സ്വയം ഒരു “സാധാരണക്കാരൻ,” “കഴിവില്ലാത്തവൻ,” അല്ലെങ്കിൽ “കുറഞ്ഞവൻ” ആയിട്ടാണോ കാണുന്നത്? വിഷമിക്കേണ്ട. നിങ്ങൾക്ക് യേശു ഉണ്ടെങ്കിൽ, അവനാൽ ഉപയോഗിക്കപ്പെടാൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങൾ തികഞ്ഞവനാണ്. നിങ്ങളുടെ ഹൃദയത്തിന്റെ പ്രാർത്ഥന ഇതായിരിക്കട്ടെ: “ദൈവമേ, എന്നെ ഉപയോഗിക്കണമേ!” ആർതർ ജാക്സൺ
നിശബ്ദമായും എന്നാൽ ഫലപ്രദമായും ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന ഒരാളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആരാണ് മനസ്സിൽ വരുന്നത്? നിങ്ങൾക്ക് എന്തുണ്ട് അല്ലെങ്കിൽ എന്തില്ല എന്ന ചിന്തയിൽ നിന്ന് ദൈവത്തിന് നിങ്ങളെ എങ്ങനെ ഉപയോഗിക്കാൻ കഴിയും എന്നതിലേക്ക് എങ്ങനെ നിങ്ങളുടെ ചിന്തയെ മാറ്റാൻ കഴിയും?
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയിലേക്കു നോക്കാതെ എന്നിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചതിന് എന്നോട് ക്ഷമിക്കണമേ, ഞാൻ എവിടെയാണോ അവിടെ അങ്ങയുടെ വിശുദ്ധ സേവനത്തിനായി എന്നെ ഉപയോഗിക്കണമേ
ധർമ്മസങ്കടങ്ങളും ആഴത്തിലുള്ള വിശ്വാസവും
ശനിയാഴ്ച രാവിലെ ഒരു ബൈബിൾ പഠനം നടക്കുന്നു. അതിൽ സംബന്ധിച്ച ഒരു പിതാവ് തന്റെ പ്രിയപ്പെട്ട, എന്നാൽ വഴിപിഴച്ച മകൾ നഗരത്തിലേക്ക് മടങ്ങിയെത്തിയതിനാൽ ധർമ്മസങ്കടത്തിലായിരുന്നു. അവളുടെ മോശം പെരുമാറ്റം കാരണം തന്റെ വീട്ടിൽ അവൾ താമസിക്കുന്നതിൽ അയാൾ അസ്വസ്ഥനായിരുന്നു. പഠനത്തിൽ സംബന്ധിച്ച മറ്റൊരു വ്യക്തി, ദീർഘകാല രോഗവും വാർദ്ധക്യവും മൂലം ക്ഷീണിതയായിരുന്നു. നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും കാര്യമായ രോഗശമനം അവർക്ക് ലഭിച്ചിക്കാത്തതിനാൽ അവർ നിരാശയിലായിരുന്നു. ദൈവത്തിന്റെ ഹിതപ്രകാരം, അവർ അന്ന് പഠിച്ചത് മർക്കൊസ് അഞ്ചാം അദ്ധ്യായം ആയിരുന്നു. ആ ബൈബിൾ പഠനം കഴിഞ്ഞപ്പോൾ അവർക്ക് എല്ലാം പ്രത്യാശയും സന്തോഷവും അനുഭവിച്ചറിയാൻ കഴിഞ്ഞു.
മർക്കൊസ് 5:23-ൽ, അത്യാസന്ന നിലയിലുള്ള ഒരു കുട്ടിയുടെ പിതാവായ യായീറൊസ് യേശുവിന്റെ കാൽക്കൽ വീണു, “എന്റെ കുഞ്ഞുമകൾ അത്യാസനത്തിൽ ഇരിക്കുന്നു.” പെൺകുട്ടിയെ സന്ദർശിക്കാൻ പോകുന്ന വഴിയിൽ, പേര് എഴുതപ്പെടാത്ത ഒരു സ്ത്രീയുടെ ദീർഘകാലമായ രോഗം യേശു സുഖപ്പെടുത്തി, “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (വാ. 34). യേശുവിലുള്ള വിശ്വാസത്താൽ പ്രേരിതരായ യായീറൊസും സ്ത്രീയും അവനെ അന്വേഷിച്ചു, അവർ നിരാശരാക്കപ്പെട്ടില്ല. എന്നാൽ, യേശുവിനെ കണ്ടുമുട്ടി പ്രശ്നം പരിഹരിക്കപ്പെടുന്നതിന് മുമ്പ് ആ രണ്ടുപേരുടെയും കാര്യങ്ങൾ കൂടുതൽ കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയായിരുന്നു.
ജീവിതത്തിലെ പ്രതിസന്ധികൾ ആരെയും വെറുതെ വിടുന്നില്ല. സ്ത്രീ പുരുഷ വർഗ വർണ്ണ ഭേദമെന്യേ നാമെല്ലാം നമ്മെ വലയ്ക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം തേടുന്നു. എന്നാൽ നാം നേരിടുന്ന വെല്ലുവിളികൾ നമ്മെ യേശുവിൽ നിന്ന് അകറ്റരുത്, മറിച്ച്, വിശ്വാസത്തിൽ ഉറപ്പിക്കുകയാണ് വേണ്ടത്. കാരണം നാം സ്പർശിക്കുന്നത് അറിഞ്ഞ് (വാ. 30) നമ്മെ സൗഖ്യമാക്കുന്നവനാണ് യേശു.
വിശ്വാസത്തിന്റെ വിജയം
നാല് വയസ്സുള്ള കാൽവിന്റെ പതിവ് ആരോഗ്യ പരിശോധനയിൽ അവന്റെ ശരീരത്തിൽ അപ്രതീക്ഷിതമായ ചില പാടുകൾ കണ്ടെത്തി. അവന് ഡോക്ടർ കുറച്ച് ഇൻജക്ഷനുകൾ നൽകുകയും അവിടെ ബാൻഡേജ് ഒട്ടിക്കുകയും ചെയ്തു. വീട്ടിൽ വന്ന്, ബാൻഡേജ് നീക്കം ചെയ്യാനുള്ള സമയമായപ്പോൾ, കാൽവിൻ ഭയത്തോടെ വിതുമ്പി. മകനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവന്റെ പിതാവ് പറഞ്ഞു, “കാൽവിൻ, നിന്നെ വേദനിപ്പിക്കുന്നതൊന്നും ഞാൻ ഒരിക്കലും ചെയ്യില്ലെന്ന് നിനക്കറിയാം.’’ ബാൻഡേജ് നീക്കം ചെയ്യുന്നതു സംബന്ധിച്ചുള്ള ഭയത്തേക്കാൾ കൂടുതൽ മകൻ തന്നെ വിശ്വസിക്കണമെന്ന് അവന്റെ പിതാവ് ആഗ്രഹിച്ചു.
നാല് വയസ്സുള്ള കുട്ടികൾ മാത്രമല്ല അസ്വസ്ഥതകൾക്ക് മുന്നിൽ തളർന്നുപോകുന്നത്. സർജറികൾ, പ്രിയപ്പെട്ടവരിൽ നിന്നുള്ള വേർപിരിയൽ, മാനസികമോ മനഃശാസ്ത്രപരമോ ആയ വെല്ലുവിളികൾ—അതിലേറെയും—എന്നിവ നമ്മിൽ ഭയവും നെടുവീർപ്പുകളും കരച്ചിലും ഞരക്കവും ഉളവാക്കുന്നു.
അസൂയാലുവായ ശൗൽ രാജാവിൽ നിന്ന് രക്ഷപെട്ടോടുന്നതിനിടയിൽ ഫെലിസ്ത്യ ദേശത്തുവെച്ചാണ് ദാവീദിനെ ഭയപ്പെടുത്തിയ അനുഭവങ്ങളിൽ ഒന്നു സംഭവിച്ചത്. ഫെലിസ്ത്യർ അവനെ തിരിച്ചറിഞ്ഞപ്പോൾ, തനിക്ക് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവനറിയാമായിരുന്നു (1 ശമൂവൽ 21:10-11 കാണുക): “ദാവീദ് ... ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു’’ (വാ. 12). ഈ അസുഖകരമായ സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ദാവീദ് എഴുതി, “ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും. ... ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല’’ (സങ്കീർത്തനം 56:3-4).
ജീവിതത്തിലെ അസ്വസ്ഥതകൾ നമ്മെ ഭയപ്പെടുത്തുമ്പോൾ നമ്മൾ എന്തുചെയ്യും? നമ്മുടെ സ്വർഗ്ഗീയ പിതാവിൽ നമുക്ക് ആശ്രയിക്കാം.
ദൈവം എന്റെ സഹായി
കർത്താവ് എനിക്കു തുണ; ഞാൻ പേടിക്കയില്ല. [ എബ്രായർ 13:6 ]
ദൈവം എന്റെ സഹായി
എന്റെ സുഹൃത്ത് റാലി തന്റെ എൺപത്തിയഞ്ചാം ജന്മദിനത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു! മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹവുമായുള്ള എന്റെ ആദ്യ സംഭാഷണം മുതൽ, അദ്ദേഹം പ്രചോദനത്തിന്റെ ഉറവിടമാണ്. ജോലിയിൽനിന്നു വിരമിച്ചതിനു ശേഷം, അദ്ദേഹം ഒരു പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി പൂർത്തിയാക്കി, മറ്റൊരു ശുശ്രൂഷാ സംരംഭം ആരംഭിച്ചുവെന്ന് അദ്ദേഹം അടുത്തിടെ പരാമർശിച്ചപ്പോൾ എനിക്ക് കൗതുകം തോന്നി, പക്ഷേ അതെന്നെ അതിശയിപ്പിച്ചില്ല.
എൺപത്തിയഞ്ചാം വയസ്സിൽ, ബൈബിളിലെ കാലേബും ജോലി നിർത്താൻ തയ്യാറായില്ല. ദൈവത്തിലുള്ള അവന്റെ വിശ്വാസവും ഭക്തിയും ദശാബ്ദങ്ങൾ നീണ്ട മരുഭൂമിയാത്ര തരണം ചെയ്യുവാനും യിസ്രായേലിന് ദൈവം വാഗ്ദത്തം ചെയ്ത അവകാശം സുരക്ഷിതമാക്കാനുള്ള യുദ്ധങ്ങൾ നയിക്കാനും അവനെ ശക്തിപ്പെടുത്തി. അവൻ പറഞ്ഞു: “മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു’’ (യോശുവ 14:11). അവൻ എങ്ങനെ അതു സാധിക്കും? “യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താൻ അരുളിച്ചെയ്തതുപോലെ ഞാൻ അവരെ ഓടിച്ചുകളയും’’ (വാക്യം 12) എന്ന് കാലേബ് പ്രഖ്യാപിച്ചു.
പ്രായം, ജീവിത ഘട്ടങ്ങൾ, സാഹചര്യങ്ങൾ എന്നിവ പരിഗണിക്കാതെ തന്നെ, പൂർണ്ണഹൃദയത്തോടെ തന്നെ വിശ്വസിക്കുന്ന എല്ലാവരെയും ദൈവം സഹായിക്കും. നമ്മെ സഹായിക്കുന്ന നമ്മുടെ രക്ഷകനായ യേശുവിലുടെ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തി. ക്രിസ്തുവിൽ നാം കാണുന്ന കാര്യങ്ങളിലൂടെ സുവിശേഷങ്ങൾ ദൈവത്തിലുള്ള വിശ്വാസം നമ്മിൽ പ്രചോദിപ്പിക്കുന്നു. സഹായത്തിനായി തന്നിലേക്ക് നോക്കുന്ന എല്ലാവരോടും ദൈവത്തിന്റെ കരുതലും അനുകമ്പയും അവൻ പ്രകടമാക്കി. എബ്രായ എഴുത്തുകാരൻ അംഗീകരിച്ചതുപോലെ, “കർത്താവ് എനിക്കു തുണ; ഞാൻ പേടിക്കയില്ല’’ (എബ്രായർ 13:6). ചെറുപ്പക്കാരനോ വൃദ്ധനോ, ബലഹീനനോ ശക്തനോ, ബന്ധിതനോ സ്വതന്ത്രനോ, ഓട്ടക്കാരനോ മുടന്തനോ ആരായിരുന്നാലും ഇന്ന് അവന്റെ സഹായം ചോദിക്കുന്നതിൽ നിന്ന് നമ്മെ തടയുന്നതെന്താണ്? ആർതർ ജാക്സൺ
ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തെ ആരാണ് പ്രചോദിപ്പിച്ചത്?
എല്ലാ കാര്യങ്ങളിലും നിങ്ങളുടെ സഹായത്തിന്റെ ഉറവിടമായി
നിങ്ങൾ ദൈവത്തെ എങ്ങനെയാണ് കാണുന്നത്?
സർവ്വശക്തനായ ദൈവമേ, എല്ലാ സാഹചര്യങ്ങളിലും എന്റെ സഹായത്തിന്റെ ഉറവിടമായി അങ്ങയെ കാണാൻ എന്നെ സഹായിക്കണമേ.
തിരഞ്ഞെടുപ്പുകൾ പ്രാധാന്യമുള്ളതാണ്
ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ. [ സദൃശവാക്യങ്ങൾ 14:12 ]
തിരഞ്ഞെടുപ്പുകൾ പ്രാധാന്യമുള്ളതാണ്
പാസ്റ്റർ ഡാമിയന്റെ ദിനചര്യകളിൽ ഒന്ന്, രണ്ട് വ്യത്യസ്ത ജീവിത പാതകൾ തിരഞ്ഞെടുത്തവരും മരണത്തോട് അടുക്കുന്നവരുമായ രണ്ട് വ്യക്തികളെ ആശുപത്രിയിൽ സന്ദർശിക്കുന്നതായിരുന്നു. ഒരു ആശുപത്രിയിൽ അവളുടെ വീട്ടുകാർക്ക് പ്രിയപ്പെട്ടവളായ ഒരു സ്ത്രീയായിരുന്നു ഉണ്ടായിരുന്നത്. അവളുടെ നിസ്വാർത്ഥമായ പൊതുസേവനം അവളെ പലർക്കും പ്രിയങ്കരിയാക്കി. യേശുവിലുള്ള മറ്റു വിശ്വാസികൾ അവളെ സന്ദർശിക്കുമായിരുന്നു. ആരാധനയും പ്രാർത്ഥനയും പ്രത്യാശയും കൊണ്ടു മുറി നിറഞ്ഞു. മറ്റൊരു ആശുപത്രിയിൽ, പാസ്റ്റർ ഡാമിയന്റെ പള്ളിയിലെ അംഗത്തിന്റെ ബന്ധുവും മരണത്തോടടുക്കുകയായിരുന്നു. അയാളുടെ കഠിനമായ ഹൃദയം ജീവിതത്തെ കൂടുതൽ കഠിനമാക്കി. അയാളുടെ മോശം തീരുമാനങ്ങളുടെയും ദുഷ്പ്രവൃത്തികളുടെയും ഫലമായി അയാളുടെ കുടുംബം ശിഥിലമായി. രണ്ട് അന്തരീക്ഷത്തിലെ വ്യത്യാസങ്ങൾ ഓരോരുത്തരും എങ്ങനെ ജീവിച്ചു എന്നതിലെ വൈരുദ്ധ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.
ജീവിതത്തിൽ തങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് ചിന്തിക്കുന്നതിൽ പരാജയപ്പെടുന്നവർ പലപ്പോഴും അസുഖകരവും അഭികാമ്യമല്ലാത്തതുമായ ഏകാന്തമായ സ്ഥലങ്ങളിൽ ചെന്നെത്തും. സദൃശവാക്യങ്ങൾ 14:12 സൂചിപ്പിക്കുന്നത് “ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ’’ എന്നാണ്. നാം യുവാവോ വൃദ്ധനോ, രോഗിയോ ആരോഗ്യവാനോ, ധനികനോ ദരിദ്രനോ ആരായിരുന്നാലും നമ്മുടെ പാത പുനഃപരിശോധിക്കാൻ ഇനിയും വൈകിയിട്ടില്ല. ആ പാത നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്? അത് ദൈവത്തെ ബഹുമാനിക്കുന്നതാണോ? അത് മറ്റുള്ളവരെ സഹായിക്കുകയാണോ തടസ്സപ്പെടുത്തുകയാണോ ചെയ്യുന്നത്? യേശുവിൽ വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച് ഇത് ഏറ്റവും നല്ല പാതയാണോ? തിരഞ്ഞെടുപ്പുകൾ പ്രാധാന്യമുള്ളതാണ്. “എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും’’ (മത്തായി 11:28) എന്നരുളിച്ചെയ്ത ദൈവപുത്രനായ യേശുവിലൂടെ നാം സ്വർഗ്ഗത്തിലെ ദൈവത്തിങ്കലേക്കു തിരിയുമ്പോൾ മികച്ച തിരഞ്ഞെടുപ്പുകൾ നടത്താൻ അവൻ നമ്മെ സഹായിക്കും. ആർതർ ജാക്സൺ
നിങ്ങളുടെ ജീവിത പാതയെക്കുറിച്ച് പുനഃപരിശോധനയോ തിരുത്തലോ ആവശ്യമാണോ? തിരുത്തലുകൾ വരുത്താനുള്ള ദൈവത്തിന്റെ സഹായവും ധൈര്യവും ആവശ്യപ്പെടുന്നതിൽ നിന്ന് നിങ്ങളെ തടയുന്നതെന്താണ്?
പ്രിയ യേശുവേ, അങ്ങ് ജീവന്റെ ഉറവിടമാണ്. എന്റെ ജീവിതം
അങ്ങേയ്ക്ക് സമർപ്പിക്കാനും അങ്ങയെ ബഹുമാനിക്കുന്ന കാര്യങ്ങൾ
ചെയ്യാനും എനിക്ക് ധൈര്യവും ശക്തിയും നൽകണമേ.
ദൈവത്തിനായി നന്മ ചെയ്യുക
സാധാരണയായി പണം ഒന്നും കൊണ്ടുപോകാറില്ലെഎങ്കിലും അന്ന് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരു 5 ഡോളർ (ഏകദേശം 400 രൂപ) പോക്കറ്റിൽ വെക്കണമെന്ന് പാട്രിക്കിനു ദൈവം തോന്നിപ്പിച്ചു. അയാൾ ജോലി ചെയ്തിരുന്ന സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് അയാൾക്ക് മനസ്സിലായി ഒരു അത്യാവശ്യ സഹായം ചെയ്യാൻ ദൈവം അയാളെ ഒരുക്കുകയായിരുന്നു എന്ന്. ഭക്ഷണശാലയിലെ ബഹളത്തിന്റെയിടയിൽ ഒരു ശബ്ദം മുഴങ്ങി: “സ്കോട്ടി എന്ന ഒരു നിർധന ബാലന്റെ അക്കൗണ്ടിൽ ആരെങ്കിലും 5 ഡോളർ സംഭാവന നല്കുകയാണെങ്കിൽ ആ കുട്ടിക്ക് ഒരാഴ്ച ഉച്ചഭക്ഷണം കഴിക്കാൻ കഴിയുമായിരുന്നു.” സ്കോട്ടിയെ സഹായിക്കാൻ ആ 5 ഡോളർ നല്കിയ പാട്രിക്കിന്റെ വൈകാരിക ഭാവം നിങ്ങൾക്ക് സങ്കല്പിക്കാൻ കഴിയുമോ?
തീത്തൊസിനുള്ള ലേഖനത്തിൽ പൗലൊസ് ക്രിസ്തുവിശ്വാസികളെ ഓർമ്മിപ്പിക്കുന്നത് ”അവൻ നമ്മെ നാം ചെയ്ത നീതി പ്രവൃത്തികളാലല്ല.. രക്ഷിച്ചത്”(3:5) എന്നാണ്. എങ്കിലും നാം സത്പ്രവൃത്തികളിൽ ഉത്സാഹികൾ ആയിരിക്കണം (വാ. 8, 14). മറ്റൊന്നിനും സമയമില്ലാത്ത വിധം ജീവിതം തിരക്കുള്ളതായിരിക്കാം. നമ്മുടെ സ്വന്ത കാര്യങ്ങൾ ചെയ്തുതീർക്കാൻ കഴിയാത്ത വിധം ബൃഹത്തായിരിക്കാം. എന്നിരുന്നാലും യേശുവിൽ വിശ്വസിക്കുന്നവരായ നാം നന്മ ചെയ്യാൻ സദാ സന്നദ്ധരായിരിക്കണം. നമുക്ക് ചെയ്യാൻ കഴിയാത്തതിനെയും ആവശ്യമില്ലാത്തതിനെയും കുറിച്ച് ആകുലപ്പെടാതെ, ദൈവകൃപയിൽ ആശ്രയിച്ച് നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നത് ചിന്തിക്കാം. അപ്പോൾ ആളുകളുടെ ആവശ്യസമയത്ത് അവരെ സഹായിച്ച്, ദൈവത്തെ മഹത്വപ്പെടുത്താൻ നമ്മുക്ക് കഴിയും. “അങ്ങനെ തന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ”(മത്തായി 5:16).
ദൈവിക വീണ്ടെടുപ്പിന് പാകമായത്
ഒരു സുഹൃത്തിന്റെ മൊബൈലിൽ നിന്ന് അയച്ച ചിത്രങ്ങൾ അതിശയിപ്പിക്കുന്ന തായിരുന്നു! ഭാര്യയ്ക്ക് സമ്മാനമായി കൊടുത്ത ഒരു പുതുക്കിപ്പണിത ആഡംബര കാറിന്റെ ചിത്രങ്ങളായിരുന്നു അവ! തിളങ്ങുന്ന, കടും നീല പുറംഭാഗം; തിളങ്ങുന്ന ക്രോം റിമ്മുകൾ; പുതുക്കി അപ്ഹോൾസ്റ്റർ ചെയ്ത ബ്ലാക്ക് ഇന്റീരിയർ; മറ്റ് പലതും. ഒപ്പം അതേ വാഹനത്തിന്റെ “പഴയ” ചിത്രങ്ങളും ഉണ്ടായിരുന്നു—മുഷിഞ്ഞ, തേഞ്ഞ, ആകർഷണീയമല്ലാത്ത മഞ്ഞ കാർ. ഫാക്ടറിയിൽ നിന്ന് പുതുതായി ഇറങ്ങിയപ്പോൾ ആ കാർ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. എന്നാൽ കാലം കഴിഞ്ഞപ്പോൾ അത് പഴകുകയും പുതുക്കിപ്പണിയേണ്ട ആവശ്യം വരികയും ചെയ്തു.
വീണ്ടെടുപ്പിന് പാകമായത്! 80-ാം സങ്കീർത്തനത്തിലെ ദൈവജനത്തിന്റെ അവസ്ഥയും ആവർത്തിച്ചുള്ള പ്രാർത്ഥനയും ഇങ്ങനെയായിരുന്നു: “ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരു മുഖം പ്രകാശിപ്പിക്കേണമേ” (വാ. 3, 7, 19 കാണുക). അവരുടെ ചരിത്രത്തിൽ, മിസ്രയീമിൽ നിന്നുള്ള വിടുതലും, സമൃദ്ധമായ ഒരു രാജ്യത്ത് നട്ടുപിടിപ്പിച്ചതും ഉൾപ്പെടുന്നുവെങ്കിലും (വാ. 8-11), ആ നല്ല സമയങ്ങൾ കഴിഞ്ഞുപോയി. മത്സരം നിമിത്തം അവർ ദൈവത്തിന്റെ ന്യായവിധി അനുഭവിക്കുകയായിരുന്നു (വാ. 12-13). അതിനാൽ, അവരുടെ അപേക്ഷ: “സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞു വരേണമേ; ....ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ! ” (വാ. 14) എന്നായിരുന്നു.
നിങ്ങൾക്ക് ദൈവത്തിൽ നിന്ന് അകന്നതായി തോന്നുന്നുണ്ടോ? ആത്മീയ സന്തോഷം നഷ്ടപ്പെട്ടു പോയിട്ടുണ്ടോ? യേശുവിനോട് ചേർന്ന് നടക്കാത്തതുകൊണ്ടാണോ അത്? യഥാസ്ഥാനപ്പെടുന്നതിന് വേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നു (വാ. 1). ദൈവത്തോട് ചോദിക്കുവാൻ നിങ്ങൾക്ക് എന്താണ് തടസ്സം?
- ആർതർ ജാക്സൺ
അസ്വസ്ഥ മനസ്സ്, ആത്മാർത്ഥമായ പ്രാർത്ഥനകൾ
1957 ജനുവരിയിൽ ഒരു ബോംബ് സ്‌ഫോടനം തന്റെ ഭവനത്തെ പിടിച്ചുകുലുക്കുന്നതിന് മൂന്ന് ദിവസം മുമ്പ്, ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനുണ്ടായ ഒരു അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഭീഷണിപ്പെടുത്തുന്ന ഒരു ഫോൺ കോൾ ലഭിച്ചതിന് ശേഷം, പൗരാവകാശ പ്രസ്ഥാനത്തിൽ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ച് കിംഗ് ചിന്തിച്ചു. അപ്പോൾ അവന്റെ ആത്മാവിൽ നിന്ന് പ്രാർത്ഥനകൾ ഉയർന്നു. ''ഞാൻ ഇവിടെ ശരിയാണെന്ന് വിശ്വസിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ ഇപ്പോൾ ഞാൻ ഭയപ്പെടുന്നു. എനിക്ക് ഒന്നും അവശേഷിക്കുന്നില്ല. ഒറ്റയ്ക്ക് നേരിടാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ എത്തിയിരിക്കുന്നു.'' അദ്ദേഹത്തിന്റെ പ്രാർത്ഥനയ്ക്ക് ശേഷം ശാന്തമായ ഉറപ്പ് ലഭിച്ചു. കിംഗ് കുറിച്ചു, ''ഏതാണ്ട് പെട്ടെന്ന് എന്റെ ഭയം നീങ്ങിത്തുടങ്ങി. എന്റെ അനിശ്ചിതത്വം അപ്രത്യക്ഷമായി. എന്തും നേരിടാൻ ഞാൻ തയ്യാറായിരുന്നു.''
യോഹന്നാൻ 12-ൽ, “ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു’’ (വാ. 27) എന്ന് യേശു സമ്മതിച്ചു. അവൻ തന്റെ ആന്തരിക അവസ്ഥയെക്കുറിച്ച് സുതാര്യമാംവിധം സത്യസന്ധനായിരുന്നു; അപ്പോഴും അവൻ തന്റെ പ്രാർത്ഥനയിൽ ദൈവകേന്ദ്രീകൃതനായിരുന്നു. “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ!’’ (വാ. 28). യേശുവിന്റെ പ്രാർത്ഥന ദൈവഹിതത്തിനു കീഴടങ്ങലായിരുന്നു.
ദൈവത്തെ ബഹുമാനിക്കണോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പിനു മുമ്പിൽ നാം എത്തുമ്പോൾ ഭയത്തിന്റെയും അസ്വസ്ഥതയുടെയും വേദന അനുഭവപ്പെടുന്നത് തികച്ചും മനുഷ്യത്വമാണ്. ബന്ധങ്ങൾ, ശീലങ്ങൾ അല്ലെങ്കിൽ മറ്റ് മാതൃകകൾ (നല്ലതോ ചീത്തയോ) സംബന്ധിച്ച് കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ. നമുക്ക് എന്ത് നേരിടേണ്ടി വന്നാലും, ധൈര്യത്തോടെ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ ഭയത്തെയും അസ്വസ്ഥതകളെയും തരണം ചെയ്യാനും അവനു മഹത്വം നൽകുന്ന കാര്യങ്ങൾ - നമ്മുടെ നന്മയ്ക്കും മറ്റുള്ളവരുടെ നന്മയ്ക്കും വേണ്ടി - ചെയ്യാനും അവൻ നമുക്ക് ശക്തി നൽകും-.