നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആർതർ ജാക്സൻ

സന്ദേശങ്ങൾ, പ്രശ്‌നങ്ങൾ, വിജയങ്ങൾ

ശുശ്രൂഷയിലായിരിക്കുന്ന ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് തന്നെ തടയാൻ സാമൂഹിക അശാന്തി, അപകടം, അസ്വസ്ഥത എന്നിവയുടെ യാഥാർത്ഥ്യം എന്നിവയെ ജിമ്മി അനുവദിച്ചില്ല. നാട്ടിലുള്ള ഞങ്ങളുടെ ടീമിന് തുടർച്ചയായി വന്ന വാചക സന്ദേശങ്ങൾ അവൻ നേരിട്ട വെല്ലുവിളികൾ വെളിപ്പെടുത്തുന്നതായിരുന്നു. ''ശരി, കുട്ടികളേ, പ്രാർത്ഥനാ ലൈൻ സജീവമാക്കുക. കഴിഞ്ഞ രണ്ട് മണിക്കൂറുകൊണ്ട് ഞങ്ങൾ പത്ത് മൈൽ പിന്നിട്ടു. . . . കാർ ഒരു ഡസൻ തവണ അമിതമായി ചൂടായി.'' ഗതാഗത തടസ്സങ്ങൾ അർത്ഥമാക്കുന്നത് അഞ്ച് മണിക്കൂർ കാത്തുനിന്നവരോട് പ്രസംഗിക്കാൻ അർദ്ധരാത്രിക്ക് തൊട്ടുമുമ്പാണ് അദ്ദേഹം എത്തിയതെന്നാണ്. പിന്നീട് ഞങ്ങൾക്ക് മറ്റൊരു സ്വരത്തിലുള്ള ഒരു സന്ദേശം ലഭിച്ചു. ''അത്ഭുതകരമായ, കൂട്ടായ്മയുടെ മാധുര്യമുള്ള സമയം. . . . ഒരു ഡസനോളം പേർ പ്രാർത്ഥനയ്ക്കായി മുന്നോട്ടുവന്നു. അതൊരു ശക്തമായ രാത്രിയായിരുന്നു!”

ദൈവത്തെ വിശ്വസ്തമായി സേവിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കാം. എബ്രായർ 11-ൽ പട്ടികപ്പെടുത്തിയിരിക്കുന്ന വിശ്വാസത്തിന്റെ മാതൃകകൾ അതു സമ്മതിക്കും. ദൈവത്തിലുള്ള വിശ്വാസത്താൽ നിർബന്ധിതരായ, സാധാരണ പുരുഷന്മാരും സ്ത്രീകളും അസുഖകരമായതും മനസ്സിലാക്കാൻ കഴിയാത്തതുമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചു. “വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു” (വാ. 36). അപകടസാധ്യതകൾ ഏറ്റെടുക്കാനും ഫലത്തിനായി ദൈവത്തിൽ ആശ്രയിക്കാനും അവരുടെ വിശ്വാസം അവരെ പ്രേരിപ്പിച്ചു. നമുക്കും അങ്ങനെതന്നേ. നമ്മുടെ വിശ്വാസം അനുസരിച്ചു ജീവിക്കുന്നത് അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്ക് നമ്മെ കൊണ്ടുപോയേക്കില്ല, പക്ഷേ അത് നമ്മെ തെരുവിനപ്പുറത്തേക്കോ കാമ്പസിനപ്പുറത്തേക്കോയോ ഉച്ചഭക്ഷണ മുറിയിലോ ബോർഡ് റൂമിലോ ഉള്ള ഒഴിഞ്ഞ ഇരിപ്പിടത്തിലേക്കോ കൊണ്ടുപോയേക്കാം. അപകടകരമാണോ? ഒരുപക്ഷേ. പക്ഷേ, ഇപ്പോൾ അല്ലെങ്കിൽ പിന്നീടു ലഭിക്കുന്നപ്രതിഫലങ്ങൾ, ദൈവം നമ്മെ സഹായിക്കുന്നതിനാൽ, അപകടസാധ്യതകളെ മൂല്യമുള്ളതാക്കിത്തീർക്കും

യേശുവിനുവേണ്ടി നിലകൊള്ളാനുള്ള ധൈര്യം

155 - ൽ, ആദിമ സഭാ പിതാവായ പോളികാർപ്പിനെ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ അഗ്നിക്കിരയാക്കുമെന്ന് ഭീഷണിപ്പെടുത്തി. അദ്ദേഹത്തിന്റെ മറുപടി പറഞ്ഞു, ''എൺപത്തിയാറു വർഷമായി ഞാൻ അവന്റെ ദാസനായിരിക്കുന്നു, അവൻ എനിക്ക് ഒരു ദോഷവും ചെയ്തിട്ടില്ല. പിന്നെ എന്നെ രക്ഷിച്ച എന്റെ രാജാവിനെ ഞാൻ എങ്ങനെ നിന്ദിച്ചു തള്ളിപ്പറയും?'' എന്നായിരുന്നു. നമ്മുടെ രാജാവായ യേശുവിലുള്ള വിശ്വാസം നിമിത്തം കഠിനമായ പരിശോധനകൾ നേരിടേണ്ടിവരുമ്പോൾ പോളികാർപ്പിന്റെ പ്രതികരണം നമുക്ക് പ്രചോദനമാകും.

യേശുവിന്റെ മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ്, പത്രൊസ് ധൈര്യത്തോടെ ക്രിസ്തുവിനോട് കൂറ് പ്രഖ്യാപിച്ചു: “ഞാൻ എന്റെ ജീവനെ നിനക്കു വേണ്ടി വെച്ചുകളയും” (യോഹന്നാൻ 13:37). പത്രൊസിനെക്കാൾ നന്നായി അവനെ അറിയാമായിരുന്ന യേശു മറുപടി പറഞ്ഞു: ''ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ മൂന്നു പ്രവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കുകുകയില്ല!'' (വാ. 38). എന്നിരുന്നാലും, യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം, അവനെ തള്ളിപ്പറഞ്ഞ അതേയാൾ തന്നെ ധൈര്യത്തോടെ അവനെ സേവിക്കാൻ തുടങ്ങി, ഒടുവിൽ സ്വന്തം മരണത്തിലൂടെ അവനെ മഹത്വപ്പെടുത്തുകയും ചെയ്തു (കാണുക 21:16-19).

നിങ്ങൾ ഒരു പോളികാർപ്പാണോ അതോ പത്രൊസാണോ? നമ്മളിൽ ഭൂരിഭാഗവും, സത്യസന്ധമായിപ്പറഞ്ഞാൽ, ഒരു വിശ്വാസി എന്ന നിലയിൽ സത്യസന്ധമായി സംസാരിക്കാനോ പ്രവർത്തിക്കാനോ പരാജയപ്പെടുന്നവരാണ്. അത്തരം സന്ദർഭങ്ങൾ-ഒരു ക്ലാസ് റൂമിലോ, ബോർഡ് റൂമിലോ, ബ്രേക്ക് റൂമിലോ ആകട്ടെ -അല്ല നാം ആരാണെന്നു നിർവചിക്കുന്നത്. ആ പരാജയങ്ങൾ സംഭവിക്കുമ്പോൾ, നാം പ്രാർത്ഥനാപൂർവ്വം നമ്മെത്തന്നെ പൊടിതട്ടിയെടുത്ത് നമുക്കുവേണ്ടി മരിക്കുകയും നമുക്കുവേണ്ടി ജീവിക്കുകയും ചെയ്ത യേശുവിലേക്ക് തിരിയണം. അവനോട് വിശ്വസ്തരായിരിക്കാനും ദുഷ്‌കരമായ സ്ഥലങ്ങളിൽ ദിവസവും അവനുവേണ്ടി ധൈര്യത്തോടെ ജീവിക്കാനും അവൻ നമ്മെ സഹായിക്കും.

ക്ഷീണിച്ച കൂടാരങ്ങൾ

“കൂടാരം ക്ഷീണിച്ചിരിക്കുന്നു!” കെനിയയിലെ നെയ്‌റോബിയിൽ ഒരു സഭയിൽ പാസ്റ്ററായിരിക്കുന്ന എന്റെ സുഹൃത്ത് പോളിന്റെ വാക്കുകളായിരുന്നു അത്. 2015 മുതൽ, കൂടാരം പോലുള്ള ഷെഡിലാണ് സഭ ആരാധിക്കുന്നത്. ഇപ്പോൾ, പോൾഎഴുതി, ''ഞങ്ങളുടെ കൂടാരം ജീർണിച്ചിരിക്കുന്നു, മഴ പെയ്യുമ്പോൾ അത് ചോർന്നൊലിക്കുന്നു.''

അവരുടെ കൂടാരത്തിന്റെ ഘടനാപരമായ ബലഹീനതകളെക്കുറിച്ചുള്ള എന്റെ സുഹൃത്തിന്റെ വാക്കുകൾ, നമ്മുടെ മാനുഷിക നിലനിൽപ്പിന്റെ ദുർബ്ബലതയെക്കുറിച്ചുള്ള അപ്പൊസ്തലനായ പൗലൊസിന്റെ വാക്കുകളെ ഓർമ്മിപ്പിക്കുന്നു. ''ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു... ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു' (2 കൊരിന്ത്യർ 4:16; 5:4).

നമ്മുടെ ദുർബലമായ മനുഷ്യ അസ്തിത്വത്തെക്കുറിച്ചുള്ള അവബോധം താരതമ്യേന ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ സംഭവിക്കുന്നുണ്ടെങ്കിലും, പ്രായമാകുന്തോറും നാം അതിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുന്നു. തീർച്ചയായും, സമയം നമ്മുടെ പോക്കറ്റടിക്കുന്നു. യുവത്വത്തിന്റെ ചൈതന്യം വാർദ്ധക്യത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് മനസ്സില്ലാമനസ്സോടെ കീഴടങ്ങുന്നു (സഭാപ്രസംഗി 12:1-7 കാണുക). നമ്മുടെ ശരീരം-നമ്മുടെ കൂടാരങ്ങൾ-ക്ഷീണിച്ചുപോകുന്നു.

എന്നാൽ ക്ഷീണിച്ച കൂടാരങ്ങൾ ക്ഷീണിച്ച വിശ്വാസത്തിന് തുല്യമാകേണ്ടതില്ല. പ്രായമാകുമ്പോൾ പ്രതീക്ഷയും ഹൃദയവും മങ്ങേണ്ടതില്ല. “അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടുന്നില്ല,” അപ്പോസ്തലൻ പറയുന്നു (2 കൊരിന്ത്യർ 4:16). നമ്മുടെ ശരീരങ്ങളെ ഉണ്ടാക്കിയവൻ തന്റെ ആത്മാവിലൂടെ നമ്മിൽ വസിക്കുന്നു. ഈ ശരീരത്തിന് മേലാൽ നമ്മെ സേവിക്കാൻ കഴിയാതെ വരുമ്പോൾ, ഒടിവുകൾക്കും വേദനകൾക്കും വിധേയമല്ലാത്ത ഒരു വാസസ്ഥലം നമുക്കുണ്ടാകും - നമുക്ക് 'കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു' (5:1).

യേശുവിന്റെ അടുത്തേക്ക് ഓടുക

പാരീസിലേക്കുള്ള ഒരു യാത്രയിൽ, ബെന്നും സുഹൃത്തുക്കളും നഗരത്തിലെ പ്രശസ്തമായ മ്യൂസിയങ്ങളിൽ ഒന്നു സന്ദർശിച്ചു. ബെൻ കലാ വിദ്യാർത്ഥിയായിരുന്നില്ലെങ്കിലും, യൂജിൻ ബർണാൻഡ് രചിച്ച, ഉയിർപ്പിൻ പ്രഭാതത്തിൽ ശിഷ്യന്മാരായ പത്രൊസും യോഹന്നാനും യേശുവിന്റെ കല്ലറയിലേക്ക് ഓടുന്നു എന്ന പെയിന്റിംഗ് കണ്ടപ്പോൾ അവൻ ആരാധനയോടെ അതു നോക്കി നിന്നുപോയി. പത്രൊസിന്റെയും യോഹന്നാന്റെയും മുഖത്തെ ഭാവങ്ങളും അവരുടെ കൈകളുടെ സ്ഥാനവും വാക്കുകളില്ലാതെ ധാരാളം സംസാരിക്കുന്നുണ്ടചായിരുന്നു. അവരുടെ സ്ഥാനത്തു നിന്നുകൊണ്ട് അവരുടെ ശക്തിമായ വികാരങ്ങൾ പങ്കിടാനും അവർ കാഴ്ചക്കാരെ ക്ഷണിക്കുകയായിരുന്നു.

യോഹന്നാൻ 20:1-10 അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, ഇരുവരും യേശുവിന്റെ ശൂന്യമായ കല്ലറയുടെ ദിശയിലേക്ക് ഓടുന്നതായി ചിത്രീകരിക്കുന്നു (വാ. 4). സംഘർഷഭരിതരായ രണ്ട് ശിഷ്യന്മാരുടെ വൈകാരിക തീവ്രതയാണ് മാസ്റ്റർപീസ് പകർത്തുന്നത്. ആ ഘട്ടത്തിൽ അവരുടെത് പൂർണ്ണമായി വികസിതമായ വിശ്വാസം ആയിരുന്നില്ലെങ്കിലും, അവർ ശരിയായ ദിശയിൽ ഓടുകയായിരുന്നു, ഒടുവിൽ ഉയിർത്തെഴുന്നേറ്റ യേശു അവർക്ക് തന്നെത്തന്നെ വെളിപ്പെടുത്തി (വാ. 19-29). അവരുടെ അന്വേഷണം നൂറ്റാണ്ടുകളായി യേശുവിനെ അന്വേഷിക്കുന്നവരുടേതിന് വിപരീതമായിരുന്നില്ല. ശൂന്യമായ ഒരു കല്ലരയുടെ അനുഭവത്തിൽനിന്നോ ഉജ്ജ്വലമായ ഒരു കലാസൃഷ്ടിയുടെ പരിസരത്തുനിന്നോ നാം നീക്കം ചെയ്യപ്പെട്ടേക്കാമെങ്കിലും, സുവാർത്ത നമുക്ക് വ്യക്തമായി കാണാൻ കഴിയും. സംശയങ്ങൾ, ചോദ്യങ്ങൾ, അനിശ്ചിതത്വങ്ങൾ എന്നിവയിൽപ്പോലും യേശുവിന്റെയും അവന്റെ സ്‌നേഹത്തിന്റെയും ദിശയിൽ പ്രത്യാശിക്കാനും അന്വേഷിക്കാനും ഓടാനും തിരുവെഴുത്ത് നമ്മെ നിർബന്ധിക്കുന്നു. നാളെ, ഈസ്റ്റർ ആഘോഷിക്കുമ്പോൾ, യേശുവിന്റെ വാക്കുകൾ നമുക്ക് ഓർക്കാം: "നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും" (യിരെമ്യാവ് 29:13).

കഠിനമായി അമർത്തിയാൽ

നിരവധി റോഡുകൾ കടന്നുപോകുന്ന ഒരു തെരുവ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ അവൾ എത്രമാത്രം ഭയപ്പെട്ടുവെന്ന് ഒരു സുഹൃത്ത് വർഷങ്ങൾക്കുമുമ്പ് എന്നോട് പറഞ്ഞു. “ഞാൻ ഇതുപോലൊന്ന് കണ്ടിട്ടില്ല; തെരുവ് മുറിച്ചുകടക്കാൻ എന്നെ പഠിപ്പിച്ച നിയമങ്ങൾ ഒന്നും ഫലപ്രദമായി തോന്നിയില്ല. ഞാൻ വളരെ ഭയപ്പെട്ടിരുന്നു, ഞാൻ ഒരു  മൂലയിൽ നിൽക്കുകയും, ഒരു ബസ്സ്  വരുമ്പോൾ തെരുവിന്റെ മറുവശത്തേക്ക് പോകുവാൻ എന്നെ അനുവദിക്കുമോ എന്ന് ബസ് ഡ്രൈവറോട് ചോദിക്കുകയും ചെയ്യും. കാൽനടയായും പിന്നീട് ഒരു ഡ്രൈവറായും വിജയകരമായി ഞാൻ ഈ കവല മറികടക്കാൻ പഠിക്കുവാൻ ഒരുപാട് സമയമെടുക്കും.” 

അപകടകരമായ ട്രാഫിക് ജങ്ഷനുകൾ എത്ര സങ്കീർണമായാലും, ജീവിതത്തിന്റെ സങ്കീർണതകൾ മറികടക്കുന്നത് അതിൽ കൂടുതൽ ഭയാനകമായിരിക്കും. സങ്കീർത്തനം 118-ലെ പ്രത്യേക സാഹചര്യം നമുക്ക് അറിവില്ലെങ്കിലും, അത് ബുദ്ധിമുട്ടേറിയതും പ്രാർഥന ആവശ്യമുള്ളതും ആണെന്ന് നമുക്കറിയാം: "ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു" (വാക്യം 5), സങ്കീർത്തനക്കാരൻ ആക്രോശിച്ചു. ദൈവത്തിലുള്ള അവന്റെ വിശ്വാസം അനിഷേധ്യമായിരുന്നു: “യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ പേടിക്കയില്ല. . . . എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ട് " (വാ. 6-7).

ജോലിയോ സ്‌കൂളോ പാർപ്പിടമോ മാറേണ്ടിവരുമ്പോൾ ഭയപ്പെടുന്നത് അസാധാരണമല്ല. ആരോഗ്യം ക്ഷയിക്കുമ്പോഴോ ബന്ധങ്ങൾ അകലുമ്പോഴോ പണം അപ്രത്യക്ഷമാകുമ്പോഴോ ഉത്കണ്ഠകൾ ഉണ്ടാകുന്നു. എന്നാൽ ഈ വെല്ലുവിളികളെ ദൈവം ഉപേക്ഷിച്ചതായി വ്യാഖ്യാനിക്കേണ്ടതില്ല. കഠിനമായി ഞെരുക്കപ്പെടുമ്പോൾ, പ്രാർത്ഥനാപൂർവ്വം അവന്റെ സന്നിധിയിൽ മുട്ടുകുത്തുന്നത് നമുക്ക് തുടരാം.

കരുണ നിങ്ങൾക്കും എനിക്കും

കോവിഡ് -19 മഹാമാരിയുടെ അനന്തരഫലങ്ങളിലൊന്ന് യാത്രാകപ്പലുകളെ തുറമുഖത്തിൽ പ്രവേശിപ്പിച്ചതും യാത്രക്കാരുടെ സംസർഗ്ഗം ഒഴിവാക്കിയതുമാണ്. ചില വിനോദസഞ്ചാരികളുടെ അഭിമുഖങ്ങൾ ഉൾപ്പെടുന്ന ഒരു ലേഖനം വാൾസ്ട്രീറ്റ് ജേർണൽ അവതരിപ്പിച്ചു. ക്വാറന്റൈനിൽ കഴിയുന്നത് സംഭാഷണങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതെങ്ങനെയെന്ന് അഭിപ്രായ വേളയിൽ ഒരു യാത്രക്കാരൻ, മികച്ച ഓർമ്മശക്തിയുള്ള തന്റെ പങ്കാളി അദ്ദേഹം ചെയ്‌തിട്ടുള്ള എല്ലാ തെറ്റുകുറ്റങ്ങളും പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ലെന്നു മനസ്സിലാക്കിയെന്നു തമാശയോടെ പറഞ്ഞു. 

ഇതുപോലുള്ള വ്യാഖ്യാനങ്ങൾ നമ്മെ പുഞ്ചിരിപ്പിക്കുകയും നമ്മുടെ മാനുഷികതയെ ഓർമ്മിപ്പിക്കുകയും നമ്മൾ വിടേണ്ട കാര്യങ്ങളിൽ കൂടുതൽ മുറുകെ പിടിക്കാൻ സാധ്യതയുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തേക്കാം. എന്നിട്ടും നമ്മെ വേദനിപ്പിക്കുന്നവരോട് ദയയോടെ പെരുമാറാൻ നമ്മെ സഹായിക്കുന്നത് എന്താണ്? സങ്കീർത്തനം 103:8-12 പോലുള്ള ഭാഗങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ, മഹത്തവനായ നമ്മുടെ ദൈവത്തിൻറെ കൃപാ കടാക്ഷം.

8-10 വരെയുള്ള വാക്യങ്ങളുടെ സന്ദേശത്തിന്റെ വ്യാഖ്യാനം ശ്രദ്ധേയമാണ്: "യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല. അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.” നാം പ്രാർത്ഥനാപൂർവ്വം തിരുവെഴുത്തുകൾ വായിക്കുമ്പോൾ ദൈവത്തിന്റെ സഹായത്തിനായി അപേക്ഷിക്കുന്നത് പാപത്തെക്കുറിച്ചു ഒരു വീണ്ടു വിചാരമുണ്ടാവാൻ നമ്മെ സഹായിക്കും. കൃപയും കരുണയും ക്ഷമയും ഓർക്കാതെ നമ്മൾ ദോഷം ചെയ്യാൻ നിരൂപിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കും.

അനുഗൃഹീത മാനസാന്തരം

“BROKE’’ ഗ്രേഡിയുടെ തെരുവിന്റെ പേര് അതായിരുന്നു, ആ അഞ്ച് അക്ഷരങ്ങൾ അഭിമാനത്തോടെ അയാൾ തന്റെ ലൈസൻസ് പ്ലേറ്റുകളിൽ പതിച്ചു. അത് ആത്മീയ അർത്ഥത്തിൽ ആയിരുന്നില്ലെങ്കിലും, മധ്യവയസ്‌കനായ ചൂതാട്ടക്കാരനും വ്യഭിചാരിയും വഞ്ചകനും ആയ മധ്യവയ്ക്കന് ആ ഇരട്ടപ്പേര് തികച്ചും അനുയോജ്യമായിരുന്നു. അയാൾ തകർന്നവനും ദരിദ്രനും ദൈവത്തിൽ നിന്ന് അകന്നവനുമായിരുന്നു. എന്നിരുന്നാലും, ഒരു വൈകുന്നേരം ഒരു ഹോട്ടൽ മുറിയിൽവെച്ച് ദൈവാത്മാവിനാൽ പാപബോധം ഉണ്ടായപ്പോൾ എല്ലാം മാറി. “ഞാൻ രക്ഷപ്പെട്ടുവെന്ന് തോന്നുന്നു!’’ അയാൾ ഭാര്യയോട് പറഞ്ഞു.  അന്നു വൈകുന്നേരം, തന്നോടൊപ്പം ശവക്കുഴിയിലേക്കു കൊണ്ടുപോകുമെന്ന് കരുതിയിരുന്ന പാപങ്ങളെ അയാൾ ഏറ്റു പറയുകയും പാപമോചനത്തിനായി യേശുവിന്റെ അടുക്കൽ വരികയും ചെയ്തു. നാൽപ്പതിലപ്പുറം താൻ ജീവിക്കുകയില്ലെന്നു കരുതിയ ആ മനുഷ്യൻ പിന്നീടുള്ള മുപ്പതു വർഷക്കാലം, യേശുവിലൂടെ രൂപാന്തരം വന്ന വിശ്വാസിയായി ദൈവത്തെ സേവിച്ചു. അയാളുടെ ലൈസൻസ് പ്ലേറ്റുകളും മാറി  “BROKE’’ നു പകരം “REPENT’’ സ്ഥാനം പിടിച്ചു.

മാനസാന്തരപ്പെടുക. അതാണ് ഗ്രേഡി ചെയ്തത്, അതിനാണ് ഹോശേയാ 14:1-2 ൽ ദൈവം യിസ്രായേലിനെ ആഹ്വാനം ചെയ്യുന്നത്. “യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; ... നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു അവനോടു: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ... എന്നു പറവിൻ.’’ വലുതോ ചെറുതോ, കുറച്ചോ അധികമോ, ആയ നമ്മുടെ പാപങ്ങൾ നമ്മെ ദൈവത്തിൽ നിന്ന് അകറ്റുന്നു. എന്നാൽ പാപത്തിൽ നിന്ന് ദൈവത്തിലേക്ക് തിരിയുന്നതിലൂടെയും യേശുവിന്റെ മരണത്തിലൂടെ അവൻ കൃപയോടെ നൽകിയ പാപമോചനം സ്വീകരിക്കുന്നതിലൂടെയും വിടവ് നികത്താനാകും. നിങ്ങൾ പോരാട്ടേ നേരിടുന്ന ഒരു ക്രിസ്തു വിശ്വാസിയായാലും അല്ലെങ്കിൽ ഗ്രേഡിയുടെ ജീവിതം പോലെയുള്ള ജീവിതം നയിക്കുന്ന ഒരാളായാലും, നിങ്ങളുടെ പാപക്ഷമ ഒരു പ്രാർത്ഥനയുെട മാത്രം അകലത്തിലാണ്.

പെരുവെള്ളത്തിൽ നിന്ന് രക്ഷ

2015 ഡിസംബറിലെ മഹാദുരന്തമായ പേമാരിയിൽ ചെന്നെയിൽ 24 മണിക്കൂറിൽ 494 മില്ലീമീറ്റർ മഴ പെയ്തു. മഴയ്ക്ക് പുറമെ ചില അണക്കെട്ടുകളും തുറന്നത് പ്രളയ ദുരന്തം വർദ്ധിപ്പിച്ചു. 250 ലധികം ആളുകൾ മരിക്കുകയും ചെന്നൈയെ ഒരു “ദുരന്തമേഖലയായി” പ്രഖ്യാപിക്കുകയും ചെയ്തു. പ്രകൃതി ചെന്നൈയെ പ്രളയത്തിലാഴ്ത്തിയപ്പോൾ, അവിടുത്തെ മത്സ്യത്തൊഴിലാളികൾ കരുണയുടെ പ്രവാഹത്താൽ നഗരത്തെ നിറച്ചു.

അവർ 400ലധികം ആളുകളെ വീരോചിതമായി രക്ഷിച്ചു. അനവധി വീടുകൾ വെള്ളത്തിനടിയിലാവുകയും കാറുകളും മറ്റു വാഹനങ്ങളും ഒഴുകി നടക്കുകയും ചെയ്തു. ഈ സമർപ്പിതരായ മത്സ്യത്തൊഴിലാളികളുടെ മനസ്സലിവും വൈദഗ്ദ്ധ്യവും ഇല്ലായിരുന്നെങ്കിൽ ഇതിലും അധികം മനുഷ്യജീവനുകൾ നഷ്ടപ്പെടുമായിരുന്നു. 

ജീവിതത്തിൽ നാം പലപ്പോഴും അനുഭവിക്കുന്ന പ്രളയം ആക്ഷരികമല്ല- എന്നാൽ യഥാർത്ഥമാണ്. അനിശ്ചിതത്വങ്ങളുടെയും അസ്ഥിരതയുടെയും നാളുകളിൽ മാനസികമായും വൈകാരികമായും, ആത്മീകമായും അമിതഭാരവും അരക്ഷിതത്വവും "നമ്മുടെ തലക്കുമുകളിൽ" നമുക്ക് അനുഭവപ്പെടാം. എന്നാൽ നാം നിരാശപ്പെട്ടു പോകേണ്ടതില്ല.

സങ്കീർത്തനങ്ങൾ 18 ൽ നാം വായിക്കുന്നത്, ദാവീദിന്റെ എതിരാളികൾ എത്ര  അസംഖ്യവും ശക്തരും ആയിരുന്നെങ്കിലും, തന്റെ ദൈവം അവരെക്കാൾ വലിയവനാണ് എന്നാണ്. എത്ര വലിയവൻ? അതിമഹത്വവും ബലവും ഉള്ളവൻ (വാ.1) അവിടുത്തെ വിവരിക്കുവാൻ നിരവധി വർണ്ണനകൾ ദാവീദ് ഉപയോഗിച്ചിരിക്കുന്നു (വാ. 2). പെരുവെള്ളത്തിൽ നിന്നും ബലമുള്ള വൈരിയിൽ നിന്നും വിടുവിക്കുവാൻ ദൈവം ശക്തനായിരുന്നു (വാ.16, 17 ). എത്ര വലിയവൻ? ജീവിതത്തിൽ നമ്മെ വലയം ചെയ്യുന്ന "പെരുവെള്ളത്തിന്റെ" ആഴവും പരപ്പും  എത്രതന്നെ ആയിരുന്നാലും, യേശുവിന്റെ നാമത്തിൽ നമുക്ക് അവിടുത്തെ വിളിച്ചപേക്ഷിക്കാവുന്നത്ര വലിയവൻ.

ഭിന്നതയില്ലാത്ത ഒരു ഭവനം

അമേരിക്കൻ സെനറ്റിലേക്ക് റിപ്പബ്ളിക്കൻ പാർട്ടി നാമനിർദ്ദേശം ചെയ്ത അവസരത്തിൽ, 1858 ജൂൺ 16 ന്, എബ്രഹാം ലിങ്കൻ തന്റെ പ്രസിദ്ധമായ "ഭിന്നിച്ച ഭവനം" എന്ന പ്രസംഗം നടത്തി. അടിമത്തത്തോട് ബന്ധപ്പെട്ട് അമേരിക്കയിൽ നിലനിന്നിരുന്ന ചേരിതിരിവുകളെയാണ് ഇതിൽ അദ്ദേഹം പരാമർശിച്ചത്. ഈ പ്രസംഗം ശത്രുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയിൽ ചലനം സൃഷ്ടിച്ചു. മത്തായി 12:26 ൽ യേശു ഉപയോഗിച്ച "ഭിന്നിച്ച ഭവനം" എന്ന പ്രയോഗം തന്നെയാണ് അദ്ദേഹം ഉപയോഗിച്ചത്, കാരണം അത് പ്രസിദ്ധവും ലളിതമായി അവതരിപ്പിച്ചിരിക്കുന്നതുമാണ്. ഈ രൂപകത്തിലുടെ അദ്ദേഹം "ആളുകളുടെ മനസ്സിലേക്ക് തന്റെ ആശയം സന്നിവേശിപ്പിച്ച് കാലഘട്ടത്തിന്റെ വിപത്തിനെക്കുറിച്ച് അവരെ ഉണർത്തുകയായിരുന്നു."

ഭിന്നിച്ചു നില്ക്കുന്ന ഒരു ഭവനത്തിന് നിലനില്ക്കാനാകില്ല എന്ന് പറയുമ്പോൾ ഭിന്നതയില്ലാത്ത ഭവനം ഐക്യത്തോടെ നിലനില്ക്കുന്നു എന്നു കൂടിയാണല്ലോ. തത്വത്തിൽ ദൈവത്തിന്റെ ഭവനത്തെ ഇങ്ങനെ വിഭാവന ചെയ്തിട്ടുള്ളതാണ് (എഫെസ്യർ 219). വിവിധ പശ്ചാത്തലങ്ങളിലുള്ളവരെങ്കിലും യേശുവിന്റെ കുരിശുമരണത്തിലൂടെ നാമെല്ലാം ദൈവത്തോടും അതുവഴി തമ്മിൽ തമ്മിലും അനുരഞ്ജനം പ്രാപിച്ചിരിക്കുന്നു (വാ.14 - 16). ഈ സത്യത്തിന്റെ അടിസ്ഥാനത്തിലാണ് പൗലോസ് വിശ്വാസികളോട്: "ആത്മാവിന്റെ ഐക്യത സമാധാന ബന്ധത്തിൽ കാക്കുവാൻ ശ്രമിക്കുകയും ചെയ്യുവിൻ" (എഫെസ്യർ 4:3) എന്ന് പറയുന്നത്.

ഒരുമിച്ച് നില്ക്കുന്ന കുടുംബങ്ങളെയും വിശ്വാസികളെയും ഒക്കെ ഭിന്നിപ്പിക്കാനുള്ള വിവിധ പ്രതിസന്ധികൾ നിലനില്ക്കുമ്പോൾ, ഒരുമിച്ച് നില്ക്കാനാവശ്യമായ പരിജ്ഞാനവും ബലവും പരിശുദ്ധാത്മാവിലൂടെ ദൈവം നല്കുന്നു. ഭിന്നതയുടെ അന്ധകാരം നിറഞ്ഞ ലോകത്തിൽ പ്രകാശമായി നില്കാൻ അതുവഴി നമുക്ക് കഴിയുന്നു.

ചോദിക്കൂ!

ഞങ്ങളുടെ ബേസ്‌മെന്റിൽ നിന്ന് ആഹ്ലാദകരമായ അലർച്ച ഉയർന്നത് എന്റെ ഭാര്യ ഷേർളിയിൽ നിന്നായിരുന്നു. മണിക്കൂറുകളോളം അവൾ ഒരു ന്യൂസ്‌ലെറ്റർ പ്രോജക്റ്റുമായി മല്ലിടുകയായിരുന്നു, അത് ഉപേക്ഷിക്കാൻ അവൾ തയ്യാറായിരുന്നു. എങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്കയിലും അനിശ്ചിതത്വത്തിലും അവൾ ദൈവത്തിന്റെ സഹായത്തിനായി പ്രാർത്ഥിച്ചു. അവൾ ഫേസ്ബുക്ക് സുഹൃത്തുക്കളിലേക്കും എത്തി, ഉടൻ തന്നെ പ്രോജക്റ്റ് പൂർത്തിയായി-ഒരു സംഘടിത പ്രയത്‌നം.

ഒരു ന്യൂസ്‌ലെറ്റർ പ്രോജക്റ്റ് ജീവിതത്തിൽ ഒരു ചെറിയ കാര്യമാണെങ്കിലും, ചെറിയ (അത്ര ചെറുതല്ല) കാര്യങ്ങളും ആകുലതയോ ഉത്കണ്ഠയോ ഉണ്ടാക്കിയോം. ഒരുപക്ഷേ നിങ്ങൾ ആദ്യമായി കുട്ടികളെ വളർത്തുന്നതിന്റെ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു രക്ഷിതാവായിരിക്കാം; പുതിയ അക്കാദമിക് വെല്ലുവിളികൾ നേരിടുന്ന ഒരു വിദ്യാർത്ഥിയോ; പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തിൽ ദുഃഖിക്കുന്ന ഒരു വ്യക്തിയോ; അല്ലെങ്കിൽ വീട്ടുകാര്യത്തിലോ ജോലിയിലോ ശുശ്രൂഷയിലോ വെല്ലുവിളി അനുഭവിക്കുന്ന ഒരാളോ ആയിരിക്കാം. ദൈവത്തോട് സഹായം ചോദിക്കാത്തതിനാൽ ചിലപ്പോൾ നാം അനാവശ്യമായി വലയുന്നു (യാക്കോബ് 4:2).

ഫിലിപ്പിയിലെ യേശുവിന്റെ അനുയായികളെയും നമ്മെയും ആവശ്യമായ സമയങ്ങളിൽ നമ്മുടെ ആദ്യ പ്രതിരോധത്തെ പൗലൊസ് ചൂണ്ടിക്കാണിക്കുന്നു : “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു’’ (ഫിലിപ്പിയർ. 4:6). ജീവിതം സങ്കീർണ്ണമാകുമ്പോൾ, “യേശുവിൽഎൻ തോഴനെക്കണ്ടേൻ’’ എന്ന സ്തുതിഗീതത്തിൽ നിന്നുള്ള ഓർമ്മപ്പെടുത്തലുകൾ നമുക്ക് ആവശ്യമാണ്: “ഓ, എന്തൊരു സമാധാനമാണ് നാം പലപ്പോഴും നഷ്ടപ്പെടുത്തുന്നത് / ഓ, എന്ത് അനാവശ്യ വേദനയാണ് നമ്മൾ സഹിക്കുന്നത് /ഒന്നും നാം വഹിക്കേണ്ടതില്ല/ എല്ലാം പ്രാർത്ഥനയിൽ ദൈവത്തോട് പറയാം.’’

ഒരുപക്ഷേ ദൈവത്തോടു സഹായം ചോദിക്കുമ്പോൾ, നമ്മെ സഹായിക്കാൻ കഴിയുന്ന ആളുകളോട് ചോദിക്കാൻ അവൻ നമ്മെ നയിക്കും.