നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് സിന്‍ഡി ഹെസ്സ് കാസ്‌പെര്‍

ചെയ്യണമോ വേണ്ടയോ

ഞാൻ കുട്ടിയായിരുന്നപ്പോൾ, ഡികമ്മിഷൻ ചെയ്യപ്പെട്ട രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു ടാങ്ക് എന്റെ വീടിനടുത്തുള്ള ഒരു പാർക്കിൽ പ്രദർശിപ്പിച്ചിരുന്നു. ഒന്നിലധികം അടയാളങ്ങൾ വാഹനത്തിൽ കയറുന്നതിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി, പക്ഷേ എന്റെ കുറച്ച് സുഹൃത്തുക്കൾ അതിൽ വലിഞ്ഞു കയറി. ഞങ്ങളിൽ ചിലർ അൽപം മടിച്ചു, പക്ഷേ ഒടുവിൽ ഞങ്ങളും അതു തന്നെ ചെയ്തു. മുന്നറിയിപ്പ് ചിഹ്നങ്ങൾ  ചൂണ്ടിക്കാണിച്ചു കൊണ്ട് ഒരു പയ്യൻ കയറുവാൻ വിസമ്മതിച്ചു. ഒരു മുതിർന്നയാൾ അടുത്തു വരുന്നത് കണ്ടപ്പോൾ പെട്ടെന്ന് മറ്റൊരുത്തൻ താഴേക്ക് ചാടി. വിനോദത്തിനുള്ള പ്രലോഭനം നിയമങ്ങൾ പാലിക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തേക്കാൾ കൂടുതലായിരുന്നു.

നമ്മുടെ എല്ലാവരുടേയും ഉള്ളിൽ ബാലിശമായ കലാപത്തിന്റെ ഒരു ഹൃദയമുണ്ട്. എന്തു ചെയ്യണം അല്ലെങ്കിൽ ചെയ്യരുത് എന്ന് പറയുന്നത് നാം ഇഷ്ടപ്പെടുന്നില്ല. "നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന് അതു പാപംതന്നെ" എന്ന് യാക്കോബിൽ (4:17) നാം വായിക്കുന്നു. റോമാ ലേഖനത്തിൽ, അപ്പൊസ്തലനായ പൗലൊസ് എഴുതി: "ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നത്. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ" (റോമ. 7:19-20).

യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, പാപത്തോടുള്ള നമ്മുടെ പോരാട്ടത്തെക്കുറിച്ച് നാം അത്ഭുതപ്പെടും. എന്നാൽ പലപ്പോഴും ശരിയായത് ചെയ്യാൻ നാം സ്വന്തം ശക്തിയിൽ മാത്രം ആശ്രയിക്കുന്നു. നമ്മുടെ ജീവിതം അവസാനിക്കുന്നതുവരെ, പാപകരമായ പ്രേരണകൾക്ക് നാം അനുദിനം വശംവദരാകാം. അതിനാൽ മരണത്താലും പുനരുത്ഥാനത്താലും പാപത്തിന്മേൽ ജയം നേടിയവന്റെ ശക്തിയിൽ നമുക്ക് ആശ്രയിക്കാം.

ഒരു ആവശ്യം കാണുന്നവർ

എന്റെ പിതാവിന്റെ അവസാന ദിവസങ്ങളിൽ, ഒരു നഴ്സ് ഞങ്ങളുടെ മുറിയിൽ വന്ന് അദ്ദേഹത്തിന്റെ മുഖം ഷേവ് ചെയ്യണോ എന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് റേസർ മെല്ലെ വലിച്ചപ്പോൾ, റേച്ചൽ വിശദീകരിച്ചു, "തന്റെ പ്രായത്തിലുള്ള മുതിർന്ന പുരുഷന്മാർ എല്ലാ ദിവസവും വൃത്തിയായി ഷേവ് ചെയ്യാൻ ഇഷ്ടപ്പെടുന്നു." റേച്ചൽ ഒരു ആവശ്യം കാണുകയും മറ്റുള്ളവരോട് ദയയും മാന്യതയും ആദരവും കാണിക്കാനുള്ള അവളുടെ സഹജാവബോധത്തിന് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്തു. അവൾ നൽകിയ ആർദ്രമായ പരിചരണം എന്റെ സുഹൃത്തായ ജൂലിയെ ഓർക്കാൻ ഇടയാക്കി. അവൾ ഇപ്പോഴും അവളുടെ പ്രായമായ അമ്മയുടെ നഖങ്ങൾ മിനുക്കിയെടുക്കുന്നു, കാരണം "സുന്ദരിയായി" കാണപ്പെടുന്നത് അമ്മയ്ക്ക് പ്രധാനമാണ്.

ദരിദ്രർക്ക് കൈകൊണ്ട് വസ്ത്രങ്ങൾ നിർമ്മിച്ചു നൽകി ദയ കാണിച്ച തബിത എന്ന് അറിയപ്പെടുന്ന ഡോർക്കസിനെ പറ്റി അപ്പോസ്തല പ്രവൃത്തികൾ 9 നമ്മോട് പറയുന്നു (വാ. 36, 39). അവൾ മരിച്ചപ്പോൾ, മറ്റുള്ളവരെ സഹായിക്കാൻ ഇഷ്ടപ്പെടുന്ന ദയയുള്ള അവളുടെ മുറി കണ്ണീരോടെ വിലപിച്ച സുഹൃത്തുക്കളാൽ നിറഞ്ഞു.

എന്നാൽ ഡോർക്കസിന്റെ കഥ അവിടെ അവസാനിച്ചില്ല. അവളുടെ മൃതദേഹം കിടക്കുന്നിടത്തേക്ക് പത്രോസിനെ കൊണ്ടുവന്നപ്പോൾ അവൻ മുട്ടുകുത്തി പ്രാർത്ഥിച്ചു. ദൈവത്തിന്റെ ശക്തിയിൽ അവൻ അവളെ പേര് ചൊല്ലി വിളിച്ചു, "തബിത്താ, എഴുന്നേൽക്കൂ" (വാക്യം 40). അതിശയകരമെന്നു പറയട്ടെ, ഡോർക്കസ് അവളുടെ കണ്ണുകൾ തുറന്ന് കാലൂന്നി എഴുന്നേറ്റു. അവൾ ജീവൻ പ്രാപിച്ചു എന്ന് അവളുടെ സുഹൃത്തുക്കൾ മനസ്സിലാക്കിയപ്പോൾ, പട്ടണത്തിൽ പെട്ടെന്ന് വാർത്ത പരക്കുകയും "അനേകം ആളുകൾ കർത്താവിൽ വിശ്വസിക്കുകയും ചെയ്തു" (വാക്യം 42).

അവളുടെ ജീവിതത്തിന്റെ അടുത്ത ദിവസം ഡോർക്കസ് എങ്ങനെ ചെലവഴിച്ചിരിക്കാം? ഒരുപക്ഷേ അവൾ മുമ്പത്തെപ്പോലെ തന്നെ - ആളുകളുടെ ആവശ്യങ്ങൾ കാണുകയും അവയെ നിറവേറ്റുകയും ചെയ്യതു.

വളരെ മനോഹരം

മിഷിഗണിലെ ഹൈലാൻഡ് പാർക്കിലെ തെരുവുവിളക്കുകൾ അണഞ്ഞപ്പോൾ, മറ്റൊരു പ്രകാശ സ്രോതസ്സായ സൂര്യനോടുള്ള അഭിനിവേശം അവിടെ ഉയർന്നുവന്നു. സാമ്പത്തിക ഭാരത്താൽ ബുദ്ധിമുട്ടുന്ന നഗരത്തിന് അതിന്റെ അവശ്യ സേവനങ്ങൾ നിർവഹിക്കുന്ന കമ്പനിക്കു പണം നൽകാൻ ധനമില്ലാതെയായി തീർന്നു. തെരുവുവിളക്കുകൾ അണച്ചുകൊണ്ടു വൈദ്യുതി കമ്പനി 1400 വിളക്കുകാലുകളിലെ ബൾബുകൾ നീക്കം ചെയ്തു. ഇതോടെ പ്രദേശവാസികൾ സുരക്ഷിത്വമില്ലാതെ ഇരുട്ടിൽ തങ്ങേണ്ടിവന്നു. “അതാ കുറച്ചു കുട്ടികൾ സ്കൂളിലേക്കു പോകുന്നു,” ഒരു പ്രദേശവാസി വാർത്താ സംഘത്തോടു പറഞ്ഞു. “വെളിച്ചമില്ല. വഴി കാണാൻ കഴിയാതെ ഒരു ഊഹം വച്ചാണ് അവർ നടക്കുന്നത്.”

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന തെരുവ് വിളക്കുകൾ നഗരത്തിൽ സ്ഥാപിക്കാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘം രൂപീകരിച്ചപ്പോൾ അവസ്ഥയ്ക്കു മാറ്റം സംഭവിച്ചു. ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട്, പ്രദേശവാസികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഒരു പ്രകാശ സ്രോതസ്സ് സുസജ്ജമാക്കുകയും അതിലൂടെ ആ മാനവിക സംഘടന നഗരത്തിന്റെ ഊർജ്ജ ചിലവുകളിൽ പണം ലാഭിക്കുകയും ചെയ്തു.

ക്രിസ്തുവിലുള്ള നമ്മുടെ ജീവിതത്തിൽ, വിശ്വസിച്ച് ആശ്രയിക്കാവുന്ന നമ്മുടെ പ്രകാശ സ്രോതസ്സ് ദൈവപുത്രനായ യേശു തന്നെയാണ്. അപ്പൊസ്തലനായ യോഹന്നാൻ എഴുതിയതുപോലെ, “ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല…” (1 യോഹന്നാൻ 1:5). “അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു” (വാ. 7) എന്നു യോഹന്നാൻ കുറിക്കുന്നു.

“യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും…” (യോഹന്നാൻ 8:12) എന്നു യേശു തന്നെ പ്രഖ്യാപിച്ചു. ദൈവത്തിന്റെ പരിശുദ്ധാത്മാവു നമ്മുടെ ഓരോ ചുവടും നയിക്കുന്നതിനാൽ നാം ഒരിക്കലും ഇരുട്ടിൽ നടക്കുകയില്ല. അവന്റെ വെളിച്ചം എപ്പോഴും തേജസാർന്നു പ്രകാശിക്കുന്നു.

അനുസരണം ഒരു തിരഞ്ഞെടുപ്പാണ്

നെതർലൻഡ്സിലെ ശൈത്യകാലത്ത് വളരെ അപൂർവമായേ മഞ്ഞുവീഴ്ച സംഭവിക്കാറുള്ളൂ. പക്ഷേ കനാലുകൾ തണുത്തുറഞ്ഞുപോകും വിധം ശൈത്യം കഠിനപ്പെടാറുണ്ട്. എന്റെ ഭർത്താവ് ടോം അവിടെ വളർന്നുവന്ന കാലത്ത്, അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഒരു നിയമം വച്ചിരുന്നു: “കുതിരയുടെ ഭാരം താങ്ങാൻ തക്ക കട്ടിയാകുന്നതുവരെ മഞ്ഞുപാളിയിൽ നിന്ന് അകന്നു നിൽക്കുക.” കുതിരകൾ തങ്ങളുടെ സാന്നിധ്യത്തിന്റെ തെളിവുകൾ അവശേഷിപ്പിക്കുമെന്നതിനാൽ, ടോമും സുഹൃത്തുക്കളും റോഡിൽ നിന്ന് കുറച്ച് കുതിരചാണകം നീക്കം ചെയ്യാൻ  തീരുമാനിച്ചു. അവർ അത് നേർത്ത മഞ്ഞുപാളിയിൽ എറിഞ്ഞുകൊണ്ടു പാളിയുടെ ഉപരിതലത്തിലേക്ക് നീങ്ങി. അവർക്ക് ഒരു ദോഷവും സംഭവിച്ചില്ല. അവർ അങ്ങനെ ചെയ്യുന്നത് ആരും കണ്ടുപിടിച്ചുമില്ല. എന്നാൽ തങ്ങൾ അനുസരണക്കേടു കാണിക്കുകയാണെന്നു ഹൃദയത്തിൽ അവർക്ക് അറിയാമായിരുന്നു.

എല്ലായ്പ്പോഴും സ്വാഭാവികമായി വരുന്ന ഒന്നല്ല അനുസരണം. കടമ ബോധത്തിൽ നിന്നോ ശിക്ഷയെക്കുറിച്ചുള്ള ഭയത്തിൽ നിന്നോ ഉണ്ടാകാന്നതാണ്  അനുസരിക്കണോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പ്. എന്നാൽ നമ്മുടെമേൽ അധികാരമുള്ളവരോടുള്ള സ്നേഹവും ആദരവും നിമിത്തം നമുക്കു അനുസരിക്കാനായി തീരുമാനിക്കാവുന്നതാണ്.

“എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും… എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല” (വാ. 23-24) എന്നു യോഹന്നാൻ 14-ൽ പറഞ്ഞുകൊണ്ടു യേശു തന്റെ ശിഷ്യന്മാരെ ആഹ്വാനം ചെയ്തു. അനുസരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമുള്ള ഒരു തിരഞ്ഞെടുപ്പല്ല. എന്നാൽ, നമ്മുടെ ഉള്ളിൽ വസിക്കുന്ന ആത്മാവിന്റെ ശക്തി അവനെ അനുസരിക്കാനുള്ള ആഗ്രഹവും കഴിവും നൽകുന്നു (വാ. 15-17). അവൻ പ്രാപ്തനാക്കുന്നതു മുഖാന്തരം, നമ്മെ ഏറ്റവും സ്നേഹിക്കുന്നവന്റെ കൽപ്പനകൾ തുടർന്നും പിന്തുടരാൻ നമുക്ക് കഴിയും-ശിക്ഷയെ ഭയന്നല്ല, മറിച്ച് സ്നേഹത്താൽ.

ക്രിസ്തുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുക

മേശയ്ക്കു അരികിലുണ്ടായിരുന്ന രണ്ടു മുഖങ്ങൾ വേറിട്ടു നിന്നു—ഒന്നു കയ്പേറിയ കോപത്താൽ വക്രമായതും മറ്റൊന്നു വൈകാരിക വേദനയിൽ ചുളിവ് വീണതും. ഒരു സ്ത്രീ തന്റെ വിശ്വാസങ്ങളുടെ പേരിൽ മറ്റൊരാളെ അധിക്ഷേപിച്ചപ്പോൾ, പഴയ സുഹൃത്തുക്കളുടെ ആ കൂടിച്ചേരലിൽ ആക്രോശങ്ങൾ പൊട്ടിപ്പുറപ്പെട്ടു. മറ്റേ വ്യക്തിയെ അപമാനിച്ചുകൊണ്ടു ആദ്യത്തെ സ്ത്രീ ഭക്ഷണശാലയിൽ നിന്നു ഇറങ്ങിപ്പോകുന്നതു വരെ തർക്കം തുടർന്നുകൊണ്ടിരുന്നു.

അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടം കൊടുക്കാൻ കഴിയാനാവാത്ത ഒരു കാലഘട്ടത്തിലാണോ നാം ജീവിക്കുന്നത്? രണ്ടുപേർക്കു യോജിക്കാൻ കഴിയാത്തതുകൊണ്ട് അതിലൊന്നു തിന്മയാണെന്ന് അർത്ഥമില്ല. പരുഷമായതോ വഴങ്ങാത്തതോ ആയ സംസാരം ഒരിക്കലും അനുനയിപ്പിക്കാൻ ഉതകുന്നതല്ല. ശക്തമായ വീക്ഷണങ്ങൾ മാന്യതയെയോ അനുകമ്പയെയോ മറികടക്കാനും പാടില്ല.

“അന്യോന്യം ബഹുമാനിക്കുക”, മറ്റുള്ളവരോട് “ഐകമത്യമുള്ളവരായി ജീവിക്കുക” (വാ. 10, 16) എന്നിവയുടെ മഹത്തായ മാർഗ്ഗദർശിയാണ് റോമർ 12. പരസ്പരം നമുക്കുള്ള സ്നേഹമാണ് തന്നിൽ വിശ്വസിക്കുന്നവരെ തിരിച്ചറിയുന്ന സഹായിക്കുന്ന ഒരു സ്വഭാവം എന്നു യേശു സൂചിപ്പിച്ചു (യോഹന്നാൻ 13:35). അഹങ്കാരവും കോപവും നമ്മെ അനായാസം വഴിതെറ്റിക്കാൻ ഇടവരുത്തുന്നു എന്നു മാത്രമല്ല, നാം മറ്റുള്ളവരോടു കാണിക്കണമെന്നു ദൈവം ആഗ്രഹിക്കുന്ന സ്നേഹത്തിനു അവ നേർ വിപരീതവുമാണ്.

നമ്മുടെ വികാരങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമ്പോൾ മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. എന്നാൽ, “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ” (റോമർ 12:18) എന്ന വചനം, ക്രിസ്തുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതം നയിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തം മറ്റൊരാളിൽ ആരോപിക്കാൻ സാധിക്കുന്ന ഒന്നല്ല എന്നു കാട്ടിതരുന്നു. അവന്റെ നാമം വഹിക്കുന്ന നമ്മിൽ ഓരോരുത്തരിലും ആ ഉത്തരവാദിത്തം നിഷിപ്തമാണ്.

യേശുവിനെ പ്രതീക്ഷിച്ചുകൊണ്ട്

എന്റെ സുഹൃത്ത് പോൾ തന്റെ റഫ്രിജറേറ്റർ നന്നാക്കാൻ ഒരു ടെക്നീഷ്യന്റെ വരവും കാത്തുനിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ഫോണിലേക്ക് ഗൃഹോപകരണ കമ്പനിയുടെ ഒരു സന്ദേശം വന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “യേശു യാത്രയിലാണ്, ഏകദേശം 11:35 ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.” ടെക്നീഷ്യന്റെ പേര് യഥാർത്ഥത്തിൽ യേശു (സ്പാനിഷ് ഭാഷയിൽ, hay-SOOS) ആണെന്ന് പോളിന് ഉടനെ മനസ്സിലായി.

എന്നാൽ ദൈവപുത്രനായ യേശു എപ്പോൾ വരുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്? രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് അവൻ ഒരു മനുഷ്യനായി വന്ന് നമ്മുടെ പാപത്തിന്റെ ശിക്ഷ അനുഭവിച്ചപ്പോൾ, താൻ മടങ്ങിവരുമെന്ന് അവൻ പറഞ്ഞു—എന്നാൽ അവന്റെ മടങ്ങിവരവിന്റെ കൃത്യമായ "നാളും നാഴികയും" പിതാവിന് മാത്രമേ അറിയൂ (മത്തായി 24:36). നമ്മുടെ രക്ഷകൻ ഭൂമിയിലേക്ക് മടങ്ങിവരുന്ന നിമിഷം അറിയുകയാണെങ്കിൽ അത് നമ്മുടെ ദൈനംദിന മുൻഗണനകളിൽ എന്ത് വ്യത്യാസം വരുത്തും? (യോഹന്നാൻ 14:1-3).

യേശുവിന്റെ മടങ്ങിവരവിനായി ഒരുങ്ങിയിരിക്കാൻ യേശു നിർദ്ദേശം നൽകി: "നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരും" (മത്തായി 24:44). അവൻ നമ്മെ ഓർമ്മിപ്പിച്ചു, "നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ"  (വാക്യം 42).

ക്രിസ്തുവിന്റെ മടങ്ങിവരവിന്റെ ദിവസം, നമുക്ക് ഒരു മുന്നറിയിപ്പ് നൽകാൻ നമ്മുടെ ഫോണിൽ ഒരു അലർട്ട് ലഭിക്കില്ല. അതിനാൽ, നമ്മിലൂടെ പ്രവർത്തിക്കുന്ന ആത്മാവിന്റെ ശക്തിയിലൂടെ, നമുക്ക് നിത്യതയുടെ വീക്ഷണത്തോടെ ഓരോ ദിവസവും ജീവിക്കാം. ദൈവത്തെ സേവിക്കുകയും അവന്റെ സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം മറ്റുള്ളവരുമായി പങ്കിടാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്യാം.

 

കാലുകൾ കഴുകുക...പാത്രങ്ങളും

ചാർലിയുടെയും ജാന്റെയും അമ്പതാം വിവാഹ വാർഷികത്തിൽ, അവർ തങ്ങളുടെ മകൻ ജോണിനൊപ്പം ഒരു ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ചു. അന്ന് ആ റസ്റ്റോറന്റിൽ ഒരു മാനേജരും, പാചകക്കാരിയും, അവരോടൊപ്പം, ആതിഥേയയും വിളമ്പുകാരിയും തൂപ്പുകാരിയും ആയി ജോലി ചെയ്യുന്ന ഒരു കൗമാരക്കാരിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവർ പ്രഭാതഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ, ചാർലി തന്റെ ഭാര്യയോടും മകനോടും പറഞ്ഞു, "ഇനി ഉടനെ നിങ്ങൾക്ക് എന്തെങ്കിലും പ്രധാനപ്പെട്ട കാര്യമുണ്ടോ?" അവർക്ക് ഒന്നും ഇല്ലായിരുന്നു.

അതിനാൽ, മാനേജരുടെ അനുമതിയോടെ, ചാർലിയും ജാനും ഭക്ഷണശാലയുടെ പിൻഭാഗത്ത് പാത്രങ്ങൾ കഴുകാൻ തുടങ്ങി. ജോൺ അലങ്കോലമായ മേശകൾ വൃത്തിയാക്കാനും തുടങ്ങി. ജോണിന്റെ അഭിപ്രായത്തിൽ, അന്ന് സംഭവിച്ചത് ശരിക്കും അസാധാരണമായിരുന്നില്ല. ശുശ്രൂഷ ചെയ്യിക്കുവാനല്ല, ശുശ്രൂഷിക്കുവാനായി (മർക്കോസ് 10:45) വന്ന യേശുവിനെ അവന്റെ മാതാപിതാക്കൾ എപ്പോഴും മാതൃകയാക്കിയിരുന്നു.

യോഹന്നാൻ 13-ൽ ക്രിസ്തു തന്റെ ശിഷ്യന്മാരുമായി പങ്കുവെച്ച അവസാനത്തെ ഭക്ഷണത്തെക്കുറിച്ച് നാം വായിക്കുന്നു. അന്നു രാത്രി, ആ ഗുരു അവരുടെ അഴുക്കുപുരണ്ട കാലുകൾ കഴുകികൊണ്ട് താഴ്മയോടെ സേവിക്കുവാൻ അവരെ പഠിപ്പിച്ചു (വാ. 14-15). പന്ത്രണ്ട് പേരുടെ പാദങ്ങൾ കഴുകുന്ന താഴ്ന്ന ജോലി ചെയ്യാൻ അവൻ തയ്യാറായെങ്കിൽ, അവരും സന്തോഷത്തോടെ മറ്റുള്ളവരെ സേവിക്കണം.

സേവനത്തിനായി നമുക്ക് ലഭിക്കുന്ന അവസരങ്ങൾ വ്യത്യസ്തങ്ങൾ ആയിരിക്കാം. എന്നാൽ അതിന്റെ ഫലം എപ്പോഴും ഒന്നാണ്: സേവിക്കുന്നത് വളരെ സന്തോഷം നൽകുന്നു. സേവനം ചെയ്യുന്നവരെ സ്തുതിക്കുക എന്നല്ല,  മറിച്ച് എല്ലാ സ്തുതികളും നമ്മുടെ താഴ്മയുള്ള, ആത്മത്യാഗിയായ ദൈവത്തിന് അർപ്പിക്കുക എന്നതാണ് സേവനത്തിന്റെ ലക്‌ഷ്യം. 

നിഴലും ദൈവത്തിന്റെ വെളിച്ചവും

എലെയ്ൻ ക്യാൻസറിന്റെ സങ്കീർണ്ണമായി അവസ്ഥയിലാണെന്നു കണ്ടെത്തിയപ്പോൾ, അവൾ യേശുവിനോടൊപ്പം ചേരാൻ അധികനാളില്ല എന്ന് അവൾക്കും അവളുടെ ഭർത്താവ് ചക്കിനും മനസ്സിലായി. തങ്ങളുടെ അമ്പത്തിനാല് വർഷത്തെ ഏറ്റവും ആഴമേറിയതും പ്രയാസമേറിയതുമായ താഴ്വരയിലൂടെ ഒരുമിച്ചുള്ള യാത്രയിൽ ദൈവം തങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന സങ്കീർത്തനം 23-ലെ വാഗ്ദത്തത്തെ ഇരുവരും നിധിപോലെ സൂക്ഷിച്ചിരുന്നു. ദശാബ്ദങ്ങൾക്കുമുമ്പ് യേശുവിൽ വിശ്വാസം അർപ്പിച്ച എലെയ്ൻ യേശുവിനെ കാണാൻ ഒരുക്കമായിരുന്നു എന്ന വസ്തുതയിൽ അവർ പ്രത്യാശ പ്രകടിപ്പിച്ചു.

തന്റെ ഭാര്യയുടെ അനുസ്മരണ ചടങ്ങിൽ, താൻ ഇപ്പോഴും “മരണനിഴൽ താഴ്‌വരയിലൂടെ’’ സഞ്ചരിക്കുകയാണെന്ന് ചക്ക് പറഞ്ഞു (സങ്കീർത്തനം 23:4 ). ഭാര്യയുടെ സ്വർഗ്ഗ ജീവിതം അപ്പോഴേക്കും തുടങ്ങിയിരുന്നു. എന്നാൽ “മരണത്തിന്റെ നിഴൽ’’ അപ്പോഴും അദ്ദേഹത്തോടും എലെയ്‌നെ അത്യധികം സ്‌നേഹിച്ചിരുന്ന മറ്റുള്ളവരോടും ഒപ്പമുണ്ടായിരുന്നു.

മരണനിഴൽ താഴ് വരയിലൂടെ സഞ്ചരിക്കുമ്പോൾ, നമ്മുടെ വെളിച്ചത്തിന്റെ ഉറവിടം എവിടെ കണ്ടെത്താനാകും? അപ്പൊസ്തലനായ യോഹന്നാൻ പ്രഖ്യാപിക്കുന്നു: ''ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല'' (1 യോഹന്നാൻ 1:5). യോഹന്നാൻ 8:12-ൽ യേശു ഇങ്ങനെ പ്രഖ്യാപിച്ചു: ''ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും.''

യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ നാം “അവന്റെ മുഖപ്രകാശത്തിൽ നടക്കുന്നു’’ (സങ്കീർത്തനം 89:15). ഇരുണ്ട നിഴലിലൂടെ നാം സഞ്ചരിക്കുമ്പോഴും നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്നും പ്രകാശത്തിന്റെ ഉറവിടമാകുമെന്നും നമ്മുടെ ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്.

 

അധൈര്യപ്പെടരുത്

എന്റെ അമ്മ ഡൊറോത്തിക്ക് നല്ല ആരോഗ്യം ഉണ്ടായിരുന്ന സമയം ഞാൻ ഓർക്കുന്നില്ല. ഒരു കടുത്ത പ്രമേഹരോഗിയായതിനാൽ വർഷങ്ങളോളം അവളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമരഹിതമായിരുന്നു. സങ്കീർണ്ണതകൾ വികസിക്കുകയും തകരാറിലായ വൃക്കകൾക്ക് സ്ഥിരമായ ഡയാലിസിസ് ആവശ്യമായി വരികയും ചെയ്തു. ന്യൂറോപ്പതിയും ഒടുഞ്ഞ അസ്ഥികളും നിമിത്തം വീൽചെയറിന്റെ ഉപയോഗിക്കേണ്ട അവശ്യത്തിലേക്കു നയിച്ചു. അമ്മയുടെ കാഴ്ചയും മങ്ങാൻ തുടങ്ങി.

എന്നാൽ അമ്മയുടെ ശരീരം ബലഹീനമായപ്പോൾ, അമ്മയുടെ പ്രാർത്ഥനാ ജീവിതം കൂടുതൽ ഊർജ്ജസ്വലമായി വളർന്നു. മറ്റുള്ളവർ ദൈവസ്‌നേഹം അറിയുന്നതിനും അനുഭവിക്കുന്നതിനും വേണ്ടി അവൾ മണിക്കൂറുകളോളം പ്രാർത്ഥിച്ചു. തിരുവെഴുത്തുകളിലെ വിലയേറിയ വാക്കുകൾ അവൾക്ക് മധുരമായി തീർന്നു. അവളുടെ കാഴ്ച മങ്ങുന്നതിനുമുമ്പ്, 2 കൊരിന്ത്യർ 4-ലെ വാക്കുകൾ ഉൾപ്പെടുത്തി അവൾ തന്റെ സഹോദരി മാർജോറിക്ക് ഒരു കത്ത് എഴുതി: ''ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു'' (വാ. 16).

“അധൈര്യപ്പെടുന്നത്'' എത്ര എളുപ്പമാണെന്ന് അപ്പൊസ്തലനായ പൗലൊസിന് അറിയാമായിരുന്നു. 2 കൊരിന്ത്യർ 11-ൽ, അവൻ തന്റെ ജീവിതം -അപകടത്തിന്റെയും വേദനയുടെയും ഇല്ലായ്മയുടെയും - വിവരിക്കുന്നു (വാ. 23-29). എങ്കിലും അവൻ ആ ''പ്രശ്‌നങ്ങൾ'' താൽക്കാലികം എന്ന നിലയിൽ വീക്ഷിച്ചു. കാണുന്നതിനെക്കുറിച്ചു മാത്രമല്ല, നമുക്ക് കാണാൻ കഴിയാത്തതിനെ കുറിച്ചും - നിത്യമായവയെ - ചിന്തിക്കാൻ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു ( 4:17-18).

നമുക്ക് എന്തു സംഭവിച്ചാലും, നമ്മുടെ സ്‌നേഹവാനായ പിതാവ് എല്ലാ ദിവസവും നമ്മുടെ ആന്തരിക നവീകരണം തുടരുകയാണ്. നമ്മോടൊപ്പം അവന്റെ സാന്നിധ്യം ഉറപ്പാണ്. പ്രാർത്ഥന എന്ന ദാനത്തിലൂടെ, അവൻ ഒരു ശ്വാസം മാത്രം അകലെയാണ്. നമ്മെ ശക്തിപ്പെടുത്താനും പ്രത്യാശയും സന്തോഷവും നൽകാനുമുള്ള അവന്റെ വാഗ്ദാനങ്ങൾ സത്യമായി നിലകൊള്ളുന്നു.

വാഗ്ദത്തം നിറവേറി

എന്റെ കുട്ടിക്കാലത്ത് എല്ലാ വേനൽക്കാലത്തും, എന്റെ മുത്തശ്ശിമാർക്കൊപ്പം ഒരാഴ്ച അവധി ആസ്വദിക്കാൻ ഞാൻ ഇരുന്നൂറ് മൈൽ യാത്ര ചെയ്യുമായിരുന്നു. ഞാൻ സ്‌നേഹിച്ച ആ രണ്ട് ആളുകളിൽ നിന്ന് എത്രമാത്രം ജ്ഞാനം ഞാൻ നേടിയെന്ന് വളരെക്കാലത്തിനുശേഷംവരെ ഞാൻ അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതാനുഭവങ്ങളും ദൈവത്തോടൊപ്പമുള്ള നടത്തവും അവർക്ക് എന്റെ മനസ്സിന് സങ്കൽപ്പിക്കാൻ കഴിയാത്ത കാഴ്ചപ്പാടുകൾ നൽകി. ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് അവരുമായുള്ള സംഭാഷണങ്ങൾ ദൈവം വിശ്വസ്തനാണെന്നും അവൻ നൽകുന്ന എല്ലാ വാഗ്ദത്തങ്ങളും നിറവേറ്റുന്നുവെന്നും എനിക്ക് ഉറപ്പുനൽകി.

യേശുവിന്റെ അമ്മയായ മറിയയുടെ കൗമാരപ്രായത്തിൽ ഒരു ദൂതൻ അവളെ സന്ദർശിച്ചിരുന്നു. ഗബ്രിയേൽ കൊണ്ടുവന്ന അവിശ്വസനീയമായ വാർത്തകൾ അതിശയിപ്പിക്കുന്നതായിരിക്കണം, എന്നിട്ടും അവൾ കൃപയോടെ ആ ദൗത്യം സ്വീകരിച്ചു (ലൂക്കൊ. 1:38). ഒരുപക്ഷേ, അവളുടെ വൃദ്ധ ബന്ധുവായ എലിശബേത്തിനെ അവൾ സന്ദർശിച്ചത് അവളുടെ അത്ഭുതകരമായ ഗർഭാവസ്ഥയുടെ നടുവിലായിരുന്നു (അവൾക്ക് അറുപത് വയസ്സ് പ്രായമുണ്ടെന്ന് ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു)-അവൾ വാഗ്ദത്ത മശിഹായുടെ അമ്മയാണെന്ന ഗബ്രിയേലിന്റെ വാക്കുകൾ എലിശബേത്ത് ആവേശത്തോടെ സ്ഥിരീകരിച്ചത് അവൾക്ക് ആശ്വാസം പകർന്നു (വാ. 39-45).

ക്രിസ്തുവിൽ വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുമ്പോൾ, എന്റെ മുത്തശ്ശിമാരെപ്പോലെ, അവൻ തന്റെ വാഗ്ദത്തങ്ങൾ പാലിക്കുന്നുവെന്ന് നാം മനസ്സിലാക്കുന്നു. എലിശബേത്തിനും അവളുടെ ഭർത്താവായ സെഖര്യാവിനും ഒരു പൈതലിനെ നൽകുമെന്ന തന്റെ വാഗ്ദാനം അവൻ പാലിച്ചു (വാ. 57-58). ആ മകൻ, സ്‌നാപക യോഹന്നാൻ നൂറുകണക്കിനു വർഷങ്ങൾക്ക് മുമ്പ് നൽകിയ വാഗ്ദത്തം ചെയ്യപ്പെട്ട മശിഹാ-ലോകത്തിന്റെ രക്ഷകൻ-വരുന്നു എന്ന വാഗ്ദത്തത്തിന്റെ -മനുഷ്യരാശിയുടെ ഭാവിയുടെ ഗതി മാറ്റിമറിക്കുന്ന ഒന്ന് - തുടക്കക്കാരനായിത്തീർന്നു (മത്തായി 1:21-23).