നക്ഷത്രങ്ങളെ പര്യവേക്ഷണം ചെയ്യുക
2021-ൽ, ഒരു ബഹുരാഷ്ട്ര ശ്രമഫലമായി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ വിക്ഷേപണം ചെയ്തു. പ്രപഞ്ചത്തെ നന്നായി പര്യവേക്ഷണം ചെയ്യുന്നതിനായി ഭൂമിയിൽ നിന്ന് ഏകദേശം ഒരു ദശലക്ഷം മൈൽ അകലെ അതിനെ വിന്യസിച്ചു. ഈ അത്ഭുത ഉപകരണം ആഴത്തിലുള്ള ബഹിരാകാശത്തേക്ക് നോക്കുകയും നക്ഷത്രങ്ങളെയും മറ്റ് ആകാശ അത്ഭുതങ്ങളെയും പരിശോധിക്കുകയും ചെയ്യും.
ഇത് തീർച്ചയായും ഒരു കൗതുകകരമായ ജ്യോതിശാസ്ത്ര സാങ്കേതിക വിദ്യയാണ്. എല്ലാം ശരിയായി പ്രവർത്തിച്ചാൽ, അത് നമുക്ക് അതിശയകരമായ ഫോട്ടോകളും വിവരങ്ങളും നൽകും. എന്നാൽ അതിന്റെ ദൗത്യം പുതിയതല്ല. വാസ്തവത്തിൽ, യെശയ്യാ പ്രവാചകൻ നക്ഷത്രങ്ങളെ പര്യവേക്ഷണം ചെയ്യുന്നതിനെ കുറിച്ച് വിവരിച്ചു: ''നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു'' (യെശയ്യാവ് 40:26). ഈ അദൃശ്യമായ ബൃഹത്തായ പ്രപഞ്ചത്തെ അസ്തിത്വത്തിലേക്ക് കൊണ്ടുവന്നവനും, അതോടൊപ്പം നമ്മുടെ രാത്രി ആകാശത്തെ നിശബ്ദമായി അലങ്കരിക്കുന്ന എണ്ണമറ്റ പ്രകാശമുള്ള വസ്തുക്കളെയും സൃഷ്ടിച്ചവനുമായ നമ്മുടെ സ്രഷ്ടാവിനെക്കുറിച്ച് 'രാത്രിതോറും'' അവ സംസാരിക്കുന്നു (സങ്കീർത്തനം 19:2, 3).
തിളക്കമാർന്ന വസ്തുക്കൾ എത്രയെണ്ണം വേണമെന്ന് തീരുമാനിച്ചത് ദൈവം തന്നെയാണ്: 'അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു' (സങ്കീർത്തനം 147:4). പ്രപഞ്ചത്തെ പര്യവേക്ഷണം ചെയ്യാൻ മനുഷ്യവർഗം സങ്കീർണ്ണവും ആകർഷകവുമായ പേടകങ്ങൾ അയയ്ക്കുമ്പോൾ, അവർ കണ്ടെത്തുന്ന കണ്ടുപിടിത്തങ്ങൾ നമുക്ക് അതിശയത്തോടെ ആസ്വദിക്കാനാകും, കാരണം ഓരോ നിരീക്ഷണവും സൗരയൂഥത്തെയും അതിനപ്പുറമുള്ള എല്ലാറ്റിനെയും സൃഷ്ടിച്ചവനിലേക്ക് വിരൽ ചൂണ്ടുന്നു. അതേ, ''ആകാശം - നക്ഷത്രങ്ങളും എല്ലാം - ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു'' (19:1).
ക്ഷമിക്കുന്നതിന്റെ ശക്തി
ഒരു സംഘം തട്ടിക്കൊണ്ടുപോയ പതിനേഴു മിഷനറിമാരെക്കുറിച്ച് 2021 ലെ വാർത്താ റിപ്പോർട്ടുകൾ പറയുന്നു. തങ്ങളുടെ മോചനദ്രവ്യ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംഘത്തെ (കുട്ടികൾ ഉൾപ്പെടെ) കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തി. അവിശ്വസനീയമാംവിധം, എല്ലാ മിഷനറിമാരും ഒന്നുകിൽ മോചിപ്പിക്കപ്പെടുകയോ സ്വാതന്ത്ര്യത്തിലേക്ക് രക്ഷപ്പെടുകയോ ചെയ്തു. സുരക്ഷിതത്വത്തിൽ എത്തിയപ്പോൾ, അവർ തടവിലാക്കിയവർക്ക് ഒരു സന്ദേശം അയച്ചു: ''അക്രമാസക്തമായ ശക്തിയുടെ വിദ്വേഷത്തേക്കാൾ സ്‌നേഹത്തിന്റെ ക്ഷമിക്കാനുള്ള ശക്തി ശക്തമാണെന്ന് വാക്കിലൂടെയും സ്വന്തം മാതൃകയിലൂടെയും യേശു ഞങ്ങളെ പഠിപ്പിച്ചു. അതിനാൽ, ഞങ്ങൾ നിങ്ങളോട് ക്ഷമിക്കുന്നു.''
ക്ഷമ ശക്തമാണെന്ന് യേശു വ്യക്തമാക്കി. അവൻ പറഞ്ഞു, "നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും" (മത്തായി 6:14). പിന്നീട്, പത്രൊസിന് ഉത്തരം നൽകിക്കൊണ്ട്, നാം എത്ര പ്രാവശ്യം ക്ഷമിക്കണം എന്ന് ക്രിസ്തു പറഞ്ഞു: "ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു" (18:22; വാ. 21-35 കാണുക). ക്രൂശിൽ വെച്ച്, 'പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ' (ലൂക്കൊസ് 23:34) എന്ന് പ്രാർത്ഥിച്ചപ്പോൾ അവൻ ദൈവിക ക്ഷമ പ്രകടമാക്കി.
രണ്ട് കക്ഷികളും സൗഖ്യത്തിലേക്കും അനുരഞ്ജനത്തിലേക്കും നീങ്ങുമ്പോൾ ക്ഷമ അതിന്റെ പൂർണ്ണ സാക്ഷാത്കാരത്തിലെത്തുകയാണ്. കൂടാതെ, ചെയ്തിരിക്കുന്ന ദ്രോഹത്തിന്റെ ഭവിഷ്യത്തുകളെയോ, വേദനാജനകമോ അനാരോഗ്യകരമോ ആയ ബന്ധങ്ങളെ എങ്ങനെ പരിഹരിക്കണമെന്നു വിവേചിക്കേണ്ടതിന്റെ ആവശ്യകതയെയോ അത് ഇല്ലാതാക്കുന്നില്ലെങ്കിലും, അത് ദൈവത്തിന്റെ സ്‌നേഹത്തിനും ശക്തിക്കും സാക്ഷ്യം വഹിക്കുന്ന പുനഃസ്ഥാപനത്തിലേക്ക് നയിച്ചേക്കാം. അവന്റെ മഹത്വത്തിനായി 'ക്ഷമയുടെ കരം നീട്ടാനുള്ള' വഴികൾ നമുക്കു നോക്കാം.
ഇതു ഞാൻ എന്തിനു ചെയ്യണം?
എന്റെ ആറാം ക്ലാസുകാരനായ കൊച്ചുമകൻ ലോഗനെ ചില കഠിനമായ ബീജഗണിത മാതൃകയിലുള്ള ഗൃഹപാഠങ്ങളുമായി ഞാൻ സഹായിക്കുമ്പോൾ, ഒരു എഞ്ചിനീയർ ആകുക എന്ന തന്റെ സ്വപ്നത്തെക്കുറിച്ച് അവൻ എന്നോട് പറഞ്ഞു. അവന്റെ കണക്കിലെ x-ഉം y-ഉം എന്തു ചെയ്യണമെന്ന് അവനെ പാഠിപ്പിയ്ക്കുമ്പോൾ, അവൻ ചോദിച്ചു, " ഇവ ഞാൻ എപ്പോഴെങ്കിലും ഉപയോഗിക്കുവാൻ പോകുന്നുണ്ടോ?''
എനിക്ക് പുഞ്ചിരിക്കാതിരിക്കുവാൻ കഴിഞ്ഞില്ല, "ലോഗൻ, നീ ഒരു എഞ്ചിനീയറായാൽ ഇത് തന്നെയാണ് നീ ഉപയോഗിക്കുവാൻ പോകുന്നവ." ബീജഗണിതവും തന്റെ ഭാവിയും തമ്മിലുള്ള ബന്ധം അവൻ തിരിച്ചറിഞ്ഞിരുന്നില്ല.
ചിലപ്പോൾ നാം തിരുവെഴുത്തിനെ അങ്ങനെയാണ് വീക്ഷിക്കുന്നത്. പ്രസംഗങ്ങൾ കേൾക്കുകയും ബൈബിളിലെ ചില ഭാഗങ്ങൾ വായിക്കുകയും ചെയ്യുമ്പോൾ നാം ചിന്തിച്ചേക്കാം, "ഞാൻ എപ്പോഴാണ് ഇത് ഉപയോഗിക്കുവാൻ പോകുന്നത്?'' സങ്കീർത്തനക്കാരനായ ദാവീദിന് ചില ഉത്തരങ്ങൾ ഉണ്ടായിരുന്നു. തിരുവെഴുത്തിലെ ദൈവീക സത്യങ്ങൾ "പ്രാണനെ തണുപ്പിക്കുന്നു," അവ "അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു," "ഹൃദയത്തെ സന്തോഷിപ്പിക്കുന്നു" (സങ്കീ. 19:7-8) എന്ന് അദ്ദേഹം പറഞ്ഞു. സങ്കീർത്തനം 19-ൽ (അതുപോലെ എല്ലാ തിരുവെഴുത്തുകളിലും) പരാമർശിച്ചിരിക്കുന്നതു പോലെ, ബൈബിളിലെ പുസ്തകങ്ങളിൽ കാണപ്പെടുന്ന തിരുവെഴുത്തുകളുടെ ജ്ഞാനം, നാം ദിനവും ആത്മാവിന്റെ നിർദ്ദേശങ്ങളെ ആശ്രയിക്കുമ്പോൾ (സദൃശ. 2:6) നമ്മെ നയിക്കുന്നു.
തിരുവെഴുത്തുകൾ ഇല്ലെങ്കിൽ, അവനെ അനുഭവിക്കാനും അവന്റെ സ്നേഹവും വഴികളും നന്നായി അറിയാനും ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന സുപ്രധാന മാർഗം നമുക്കില്ല. എന്തിന് ബൈബിൾ പഠിക്കണം? കാരണം "യഹോവയുടെ കല്പന നിർമലമായത്; അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു" (സങ്കീ. 19:8).
ഏകാന്ത മനുഷ്യൻ
1969 ജൂലൈ 20 ന്, നീൽ ആംസ്ട്രോങ്ങും ബ്യൂസ് ആൽഡ്രിനും അവരുടെ ചാന്ദ്ര ലാൻഡിംഗ് മൊഡ്യൂളിൽ നിന്ന് പുറത്തുകടന്ന് ചന്ദ്രന്റെ ഉപരിതലത്തിൽ നടന്ന ആദ്യത്തെ മനുഷ്യരായി. എന്നാൽ അപ്പോളോ 11-ന്റെ കമാൻഡ് മോഡ്യൂൾ പറത്തുന്ന അവരുടെ ടീമിലെ മൂന്നാമത്തെ വ്യക്തിയായ മൈക്കൽ കോളിൻസിനെ കുറിച്ച് നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല.
ചന്ദ്രോപരിതലം പരിശോധിക്കുന്നതിനായി ടീമംഗങ്ങൾ ഗോവണിയിലൂടെ ഇറങ്ങിയ ശേഷം, കോളിൻസ് ചന്ദ്രന്റെ അങ്ങേയറ്റത്ത് ഒറ്റയ്ക്ക് കാത്തുനിന്നു. നീൽ, ബ്യൂസ് എന്നിവരുമായി മാത്രമല്ല, ഭൂമിയിലെ എല്ലാവരുമായും അവന്റെ ബന്ധം വിച്ഛേദിക്കപ്പെട്ടു. നാസയുടെ മിഷൻ കൺട്രോൾ അഭിപ്രായപ്പെട്ടു, “ആദാമിന് ശേഷം, മൈക്ക് കോളിൻസിനെപ്പോലെ ഒരു മനുഷ്യനും ഏകാന്തത ഉണ്ടായിട്ടില്ല.”
നമ്മൾ പൂർണ്ണമായും ഒറ്റയ്ക്കാണെന്ന് തോന്നുന്ന സമയങ്ങളുണ്ട്. ഉദാഹരണത്തിന്, യാക്കോബിന്റെ മകനായ ജോസഫിനെ തന്റെ സഹോദരന്മാർ വിറ്റശേഷം ഇസ്രായേലിൽ നിന്ന് ഈജിപ്തിലേക്ക് കൊണ്ടുപോകുമ്പോൾ അവന് എങ്ങനെ തോന്നി എന്ന് സങ്കൽപ്പിക്കുക (ഉല്പത്തി 37:23-28). വ്യാജകുറ്റാരോപണം നടത്തി അവനെ കാരാഗൃഹത്തിൽ അടയ്ക്കുക വഴി അവൻ കൂടുതൽ ഒറ്റപ്പെടലിലേക്ക് തള്ളപ്പെട്ടു (39:19-20).
അടുത്തെങ്ങും കുടുംബമില്ലാത്ത ഒരു വിദേശനാട്ടിലെ ജയിലിൽ ജോസഫ് അത് എങ്ങനെ അതിജീവിച്ചു? ഇത് ശ്രദ്ധിക്കുക: "എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു" (വാ. 21). ഉല്പത്തി 39-ലെ ആശ്വാസദായകമായ ഈ സത്യം നാല് തവണ നമ്മെ ഓർമ്മിപ്പിക്കുന്നു.
നിങ്ങൾ ഒറ്റയ്ക്കാണോ, അതോ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടതായി തോന്നുന്നുണ്ടോ? "ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്" (മത്തായി 28:20). നിങ്ങളുടെ രക്ഷകനായ യേശുവിനൊപ്പം, നിങ്ങൾ ഒരിക്കലും തനിച്ചല്ല.
ഭീകരതയുടെ ഏഴ് മിനിറ്റുകൾ
2021 ഫെബ്രുവരി 18-ന് ചൊവ്വാ പര്യവേഷണ വാഹനം പെർസിവേറെൻസ് ആ ചുമന്ന ഗ്രഹത്തിൽ ഇറങ്ങിയപ്പോൾ, അതിന്റെ വരവ് നിരീക്ഷിച്ചുകൊണ്ടിരുന്നവർ "ഭീകരതയുടെ ഏഴ് മിനിറ്റുകൾ" അനുഭവിച്ചു. പേടകം അതിന്റെ 292 ദശലക്ഷം മൈൽ യാത്ര അവസാനിപ്പിച്ചപ്പോൾ, അത് സ്വന്തമായി ചെയ്യേണ്ട സങ്കീർണ്ണമായ ലാൻഡിംഗ് നടപടിക്രമത്തിലൂടെ കടന്നുപോയി. ചൊവ്വയിൽ നിന്ന് ഭൂമിയിലേക്കുള്ള സിഗ്നലുകൾക്ക് കുറച്ച് മിനിറ്റുകൾ എടുക്കും, അതിനാൽ ലാൻഡിംഗ് സമയത്ത് നാസയ്ക്ക് പെർസിവേറെൻസിൽ നിന്ന് കേൾക്കാൻ കഴിഞ്ഞില്ല. ദൗത്യത്തിനായി വളരെയധികം പരിശ്രമവും വിലയും ചെലവഴിച്ച ടീമിന് ബന്ധംസ്ഥാപിക്കാൻ കഴിയാത്തതു ഭയപ്പെടുത്തുന്നതായിരുന്നു.
നമ്മൾ ദൈവത്തിൽ നിന്ന് കേൾക്കുന്നില്ലെന്ന് തോന്നുമ്പോൾ ചിലപ്പോൾ നാം ഭയം അനുഭവിച്ചേക്കാം - നമ്മൾ പ്രാർത്ഥിക്കുന്നു, പക്ഷേ നമുക്ക് ഉത്തരം ലഭിക്കുന്നില്ല. തിരുവെഴുത്തുകളിൽ, പ്രാർത്ഥനയ്ക്ക് വേഗം മറുപടി ലഭിക്കുന്നവരെയും (ദാനിയേൽ 9:20-23 കാണുക) ദീർഘ കാലമായി ഉത്തരം ലഭിക്കാത്തവരെയും നമ്മൾ കണ്ടുമുട്ടുന്നു (1 സാമുവൽ 1:10-20 ലെ ഹന്നയുടെ കഥ കാണുക). മറിയയുടെയും മാർത്തയുടെയും ഹൃദയങ്ങളിൽ തീർച്ചയായും സങ്കടം ഉളവാക്കിയ, വൈകിയ ഉത്തരത്തിന്റെ ഏറ്റവും തീവ്രമായ ഉദാഹരണം, രോഗിയായ സഹോദരനായ ലാസറിനെ സഹായിക്കാൻ അവർ യേശുവിനോട് ആവശ്യപ്പെട്ടതാണ് (യോഹന്നാൻ 11:3). യേശു വരാൻ വൈകി, അവരുടെ സഹോദരൻ മരിച്ചു (വാ. 6-7, 14-15). എന്നാൽ നാല് ദിവസത്തിന് ശേഷം, ലാസറിനെ ഉയിർപ്പിച്ച് ക്രിസ്തു ഉത്തരം നൽകി (വാ. 43-44).
നമ്മുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരത്തിനായി കാത്തിരിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. എന്നാൽ നാം “[അവന്റെ] കൃപയുടെ സിംഹാസനത്തെ ആത്മവിശ്വാസത്തോടെ സമീപിക്കുമ്പോൾ ദൈവത്തിന് ആശ്വസിപ്പിക്കാനും സഹായിക്കാനും കഴിയും. . . [അതുകൊണ്ടു] കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക" (എബ്രായർ 4:16).
നമ്മുടെ ഷെൽട്ടറിലേക്ക് ഓടുക
പെറുവിലേക്കുള്ള ഒരു ഹ്രസ്വകാല മിഷൻ യാത്രയ്ക്കിടെ ഞാൻ ഒരു ഔട്ട്റീച്ചിൽ ആയിരിക്കുമ്പോൾ, ഒരു യുവാവ് എന്നോടു കുറച്ചു പണം ചോദിച്ചു. സുരക്ഷാ കാരണങ്ങളാൽ പണം നൽകരുതെന്ന് എന്റെ സംഘത്തിനു നിർദ്ദേശം ലഭിച്ചിരുന്നു. ആ സാഹചര്യത്തിൽ എനിക്ക് അവനെ എപ്രകാരം സഹായിക്കാനാകും? അപ്പോൾ പ്രവൃത്തികൾ 3-ലെ മുടന്തനോട് അപ്പൊസ്തലന്മാരായ പത്രൊസിന്റെയും യോഹന്നാന്റെയും പ്രതികരണം ഞാൻ അനുസ്മരിച്ചു. എനിക്ക് പണം നൽകാൻ കഴിയില്ലെന്നും, പക്ഷേ ദൈവസ്നേഹത്തിന്റെ സുവാർത്ത പങ്കിടാൻ കഴിയുമെന്നും ഞാൻ അവനോടു വിശദീകരിച്ചു. താൻ അനാഥനാണെന്ന് അവൻ പറഞ്ഞപ്പോൾ, അവന്റെ പിതാവാകാൻ ദൈവം ആഗ്രഹിക്കുന്നുവെന്നു ഞാൻ അവനോടു പറഞ്ഞു. അത് അവന്റെ കണ്ണുകളെ ഈറനണിയിച്ചു. തുടർനടപടികൾക്കായി ഞാൻ അവനെ ഞങ്ങളുടെ ആതിഥേയ സഭയിലെ ഒരു അംഗവുമായി ബന്ധപ്പെടുത്തി.
ചിലപ്പോഴൊക്കെ നമ്മുടെ വാക്കുകൾ അപര്യാപ്തമാണെന്നു അനുഭവപ്പെടാം. എന്നാൽ, യേശുവിനെ മറ്റുള്ളവരുമായി നാം പങ്കുവെക്കുമ്പോൾ പരിശുദ്ധാത്മാവു നമ്മെ ശക്തിപ്പെടുത്തും.
പത്രൊസും യോഹന്നാനും ദേവാലയങ്കണത്തിൽ ആ മനുഷ്യനെ കണ്ടുമുട്ടിയപ്പോൾ, ക്രിസ്തുവിനെ പങ്കുവയ്ക്കുന്നതു എന്നേക്കും മികച്ച ദാനമാണെന്ന് അവർ മനസ്സിലാക്കി. “അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു” (വാ. 6). അന്ന് ആ മനുഷ്യനു രക്ഷയും സൗഖ്യവും ലഭിച്ചു. നഷ്ടപ്പെട്ടവരെ തന്നിലേക്ക് ആകർഷിക്കാൻ ദൈവം നമ്മെ ഉപയോഗിക്കുന്നതു തുടരുന്നു.
ഈ ക്രിസ്തുമസിനു നൽകാൻ അനുയോജ്യമായ ഉപഹാരങ്ങൾക്കായി തിരയുമ്പോൾ, യഥാർത്ഥ ഉപഹാരം യേശുവിനെ അറിയുന്നതും അവൻ വാഗ്ദാനം ചെയ്യുന്ന നിത്യരക്ഷയുടെ ദാനവുമാണെന്ന് ഓർക്കുക. വ്യക്തികളെ രക്ഷകനിലേക്കു നയിക്കാൻ ദൈവത്താൽ ഉപയോഗിക്കപ്പെടാൻ നമുക്കു തുടർന്നും പരിശ്രമിക്കാം.
യേശുവിനെക്കുറിച്ച് ജനത്തോടു സംസാരിക്കുക
യെഹൂദരുടെ ശുദ്ധീകരണ ചടങ്ങിനായി പൗലൊസ് ദേവാലയത്തിൽ പോയിരുന്നു (പ്രവൃത്തികൾ 21:26). എന്നാൽ, അവൻ ന്യായപ്രമണത്തിനെതിരെ പഠിപ്പിക്കുകയാണെന്നു കരുതിയ ചില പ്രക്ഷോഭകാരികൾ അവന്റെ ജീവനെടുക്കാൻ ശ്രമിച്ചു (വാ. 31). റോമൻ പടയാളികൾ പെട്ടെന്നുതന്നെ ഇടപെട്ടു പൗലൊസിനെ പിടികൂടി കെട്ടിയിട്ടു. “അവനെ കൊന്നുകളക” (വി. 35) എന്നു ആക്രോശിക്കുന്ന ജനക്കൂട്ടത്തിന്റെ ഇടയിലൂടെ ദേവാലയപ്രദേശത്തുനിന്നു അവനെ കൊണ്ടുപോയി.
ഈ ഭീഷണിയോട് അപ്പൊസ്തലൻ എങ്ങനെയാണ് പ്രതികരിച്ചത്? “ജനത്തോടു സംസാരിപ്പാൻ അനുവദിക്കേണം എന്നു അപേക്ഷിക്കുന്നു” (വ. 39) എന്ന് അവൻ സഹസ്രാധിപനോടു പറഞ്ഞു. റോമൻ നേതാവ് അനുവാദം നൽകിയപ്പോൾ, രക്തമൊലിച്ചും ചതവോടും കൂടിയ പൗലൊസ്, കോപാകുലരായ ജനക്കൂട്ടത്തിന്റെ നേരെ തിരിഞ്ഞ് യേശുവിലുള്ള തന്റെ വിശ്വാസം പങ്കുവെച്ചു (22:1-16).
രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പായിരുന്നു അത് സംഭവിച്ചത്—നമ്മുടെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്താൻ പ്രയാസമുള്ള ഒരു പഴയ വേദപുസ്തക കഥ. അടുത്തിടെ, വിശ്വാസികൾ നിരന്തരം പീഡിപ്പിക്കപ്പെടുന്ന ഒരു രാജ്യത്ത്, ജയിലിൽ കഴിയുന്ന ക്രിസ്തു വിശ്വാസിയായ ഒരു സുഹൃത്തിനെ സന്ദർശിക്കുന്നതിനിടെ, പീറ്റർ എന്നു പേരുള്ള ഒരാൾ അറസ്റ്റിലായി. പീറ്ററിനെ ഒരു ഇരുണ്ട ജയിൽമുറിയിലേക്കു വലിച്ചെറിയുകയും ചോദ്യം ചെയ്യലിനിടെ കണ്ണുകൾ മൂടിക്കെട്ടുകയും ചെയ്തു. കണ്ണിന്റെ കെട്ടഴിച്ചപ്പോൾ, തനിക്കു നേരെ ചൂണ്ടിയ തോക്കുകളുമായി നാല് സൈനികരെ അദ്ദേഹം കണ്ടു. പീറ്ററിന്റെ പ്രതികരണം? “തന്റെ വിശ്വാസം പങ്കുവയ്ക്കാനുള്ള ഒരു തികഞ്ഞ... അവസരം” ആയി അദ്ദേഹം അതിനെ കണ്ടു.
കഠിനവും സുപ്രധാനവുമായ ഒരു സത്യം പൗലൊസും ഈ ആധുനിക പീറ്ററും ചൂണ്ടിക്കാണിക്കുന്നു. ക്ലേശകരമായ സമയങ്ങൾ അനുഭവിക്കാൻ ദൈവം നമ്മെ അനുവദിച്ചാലും—പീഡനം പോലും—നമ്മുടെ ദൗത്യത്തിനു മാറ്റമില്ല: “സുവിശേഷം പ്രസംഗിപ്പിൻ” (മർക്കൊസ് 16:15). അവൻ നമ്മോടുകൂടെയിരുന്നു നമ്മുടെ വിശ്വാസം പങ്കുവയ്ക്കാനുള്ള ജ്ഞാനവും ശക്തിയും നമുക്കു നൽകും.
യേശുവിനായി ഓടുക
100 മീറ്റർ ഓട്ടത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, നിലവിലെ ലോക റെക്കോർഡ് ഉടമയായ ഉസൈൻ ബോൾട്ടാണ് ആളുകളുടെ ഓർമ്മയിൽ വരുന്നത്. എന്നാൽ ജൂലിയ “ഹറികേൻ” ഹോക്കിൻസിനെ നമുക്കു മറക്കാൻ കഴിയില്ല. 2021-ൽ, ലൂസിയാന സീനിയർ ഗെയിംസിലെ 100 മീറ്റർ ഓട്ടത്തിൽ ജൂലിയ മറ്റെല്ലാ ഓട്ടക്കാരെയും പിന്നിലാക്കിക്കൊണ്ടു ഫിനിഷിങ് ലൈൻ കടന്നു. അവരുടെ സമയം ബോൾട്ടിന്റെ 9.58 സെക്കൻഡിനേക്കാൾ അൽപ്പം കൂടുതലായിരുന്നു-60 സെക്കൻഡിൽ അല്പം മാത്രം കൂടുതൽ. എന്നാൽ അവർക്കു 105 വയസ്സുണ്ടായിരുന്നു!
അവരുടെ പ്രായത്തിലും ഓട്ട മത്സരത്തിൽ പങ്കെടുക്കുന്ന ഒരു സ്ത്രീയെക്കുറിച്ച് ഇഷ്ടപ്പെടാൻ ധാരാളം കാര്യങ്ങളുണ്ട്. യേശുവിനെ ലക്ഷ്യമാക്കി ഓടുന്ന ഓട്ടം ഒരിക്കലും നിർത്താത്ത, യേശുവിൽ വിശ്വസിക്കുന്നവരെ ഇഷ്ടപ്പെടാനും ഒരുപാടു കാര്യങ്ങളുണ്ട് (എബ്രായർ 12:1-2). ജീവിതത്തിന്റെ അവസാന ഘട്ടങ്ങളിലെ വിശ്വസ്തരെക്കുറിച്ചു സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു: “നീതിമാൻ പനപോലെ തഴെക്കും… വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും” (92:12-14).
ഇത്തരത്തിലുള്ള നിലവാരം പിന്തുടരുന്ന പഴയ വിശ്വാസികൾക്ക് അപ്പൊസ്തലനായ പൗലൊസ് തീത്തൊസിന് എഴുതിയ ലേഖനത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ കണ്ടെത്താനാകും. പരിചയസമ്പന്നരായ പുരുഷന്മാർ “വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണതയിലും ആരോഗ്യമുള്ളവരും” (തീത്തൊസ് 2:2), പ്രായം ചെന്ന സ്ത്രീകൾ “നന്മ ഉപദേശിക്കുന്നവരും” (വാക്യം 3) ആയിരിക്കേണം.
പ്രായമായ വിശ്വാസികളോട് ഓട്ടം നിർത്താനുള്ള ആഹ്വാനമുണ്ടായിട്ടില്ല. ഒരുപക്ഷേ ട്രാക്കിൽ ജൂലിയ ഓടിയ രീതിയിലല്ല, മറിച്ച് അവർക്കാവശ്യമായ ശക്തി നൽകുന്ന ദൈവത്തിന് ആദരവു വരുത്തുന്ന വഴികളിലൂടെ. അവനെയും മറ്റുള്ളവരെയും നന്നായി ശുശ്രൂഷിക്കാനുള്ള ഓട്ടം നമുക്കെല്ലാവർക്കും ഓടാം.
ദൈവദത്ത സംരക്ഷണം
ഞങ്ങളുടെ വീടിനു ചുറ്റുമുള്ള പാതകളിലൂടെ സഞ്ചരിച്ചുകൊണ്ടു ഞാനും എന്റെ ഭാര്യയും ഓരോ വർഷവും നൂറുകണക്കിനു മൈലുകൾ സൈക്കിളിൽ യാത്രചെയ്യുന്നു. ആ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങളുടെ സൈക്കിളുകളിൽ ഘടിപ്പിച്ചിരിക്കുന്ന ചില ഉപകരണങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. മുന്നിലുള്ള ലൈറ്റ്, പിന്നിലുള്ള ലൈറ്റ്, ഓഡോമീറ്റർ, സൈക്കിൾ പൂട്ട് എന്നിവ എന്റെ ഭാര്യ സ്യൂവിന്റെ സൈക്കിളിലുണ്ട്. എന്റെ സൈക്കിളിൽ ഒരു വെള്ളക്കുപ്പി സൂക്ഷിക്കാനുള്ള ഇടവുമുണ്ട്. വാസ്തവത്തിൽ, യാതൊന്നും അധികമായി കൈവശം കരുതാതെ തന്നെ എല്ലാ ദിവസവും ഞങ്ങളുടെ സ്ഥിരം പാതയിൽ വിജയകരമായി ഓടിച്ചുകൊണ്ട് ആ മൈലുകളെല്ലാം കീഴടക്കാൻ ഞങ്ങൾക്കു കഴിയും. അവ സഹായകരമാണെങ്കിലും നിർബന്ധമായും ആവശ്യമുള്ളവയല്ല.
എഫെസ്യർക്ക് എഴുതിയ ലേഖനത്തിൽ, അപ്പൊസ്തലനായ പൗലൊസ് മറ്റൊരു കൂട്ടം ഉപകരണങ്ങളെക്കുറിച്ച് എഴുതുന്നുണ്ട്-എന്നാൽ ഇവ ഐച്ഛികമല്ല. യേശുവിലുള്ള നമ്മുടെ വിശ്വാസത്തോടെ ജീവിക്കുന്നതിൽ വിജയിക്കുന്നതിനു നാം ഇവ “ധരിക്കണമെന്ന്” അവൻ പറയുന്നു. നമ്മുടെ ജീവിതം അത്ര എളുപ്പമുള്ളവയല്ല. “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ” (6:11) തയ്യാറാകേണ്ട ഒരു യുദ്ധത്തിലാണു നാം. അതിനാൽ നാം സുസജ്ജരായിരിക്കണം.
തിരുവെഴുത്തിന്റെ ജ്ഞാനം പക്കലില്ലെങ്കിൽ, തെറ്റ് അംഗീകരിക്കാൻ നാം പ്രേരിപ്പിക്കപ്പെടും. തന്റെ “സത്യത്തിൽ” ജീവിക്കാൻ യേശു നമ്മെ സഹായിക്കുന്നില്ലെങ്കിൽ, നാം അസത്യങ്ങൾക്കു വഴങ്ങിപ്പോകും (വാ. 14). “സുവിശേഷം” കൂടാതെ നമുക്കു “സമാധാനം” ഇല്ല (വാ. 15). “വിശ്വാസം” നമുക്കു പരിച പിടിക്കുന്നില്ലെങ്കിൽ, നാം സംശയത്തിനു കീഴടങ്ങിപ്പോകും (വാ. 16). നമ്മുടെ “രക്ഷയും” പരിശുദ്ധാത്മാവും ദൈവത്തിനായി നന്നായി ജീവിക്കാനായി നമ്മെ നങ്കൂരമിട്ടു നിർത്തുന്നു (വാ. 17). ഇതാണു നമ്മുടെ സർവ്വായുധവർഗ്ഗം.
യഥാർത്ഥ അപകടങ്ങളിൽ നിന്നു സംരക്ഷിക്കപ്പെട്ടുകൊണ്ടു ജീവിതത്തിന്റെ പാതകളിലൂടെ നാം സഞ്ചരിക്കേണ്ടത് എത്രമാത്രം പ്രധാനമാണ്. ദൈവം പ്രദാനം ചെയ്യുന്ന സർവ്വായുധവർഗ്ഗം “ധരിച്ചുകൊണ്ട്” യാത്രയിലെ വെല്ലുവിളികളെ നേരിടാൻ ക്രിസ്തു നമ്മെ സജ്ജരാക്കുമ്പോൾ ആ അപകടങ്ങളിൽ നിന്നു നാം സംരക്ഷിക്കപ്പെടുന്നു.
—ഡേവ് ബ്രാനോൺ
ദൈവത്തിന്റെ സർവ്വായുധവർഗ്ഗം “ധരിക്കുക” എന്നത് നിങ്ങളെ സംബന്ധിച്ച് എന്താണ് അർത്ഥമാക്കുന്നത്? അവന്റെ സർവ്വായുധവർഗ്ഗം ഏറ്റവും ആവശ്യമുള്ള ഏതു സാഹചര്യങ്ങളാണു നിങ്ങൾ അഭിമുഖീകരിക്കുന്നത്?
പ്രിയ പിതാവേ, സാത്താന്റെ ആക്രമണങ്ങൾക്കെതിരെ എനിക്ക് എങ്ങനെ നിലകൊള്ളാമെന്നു തിരുവെഴുത്തുകളിൽകൂടി എന്നെ ഓർമ്മപ്പെടുത്തിയതിനു നന്ദി.
മേലാൽ അന്യരല്ല
“നിന്നെയിവിടെ ആർക്കും വേണ്ട.” ആ വാക്കുകൾ ആ എട്ടുവയസ്സുകാരിയുടെ ഹൃദയത്തെ തകർത്തു. അതിന്റെ വേദന അവളുടെ മനസ്സിൽ തങ്ങിനിന്നു. യുദ്ധത്തിൽ തകർന്ന ഒരു രാജ്യത്തെ അഭയാർത്ഥി ക്യാമ്പിൽ നിന്ന് ഒരു പുതിയ രാജ്യത്തേക്കു കുടിയേറിയതായിരുന്നു അവളുടെ കുടുംബം. അവളുടെ കുടിയേറ്റ കാർഡിൽ വിദേശി എന്ന് മുദ്രകുത്തിയിരുന്നു. അത് താൻ അവിടത്തുകാരിയല്ലെന്ന തോന്നൽ അവളിലുളവാക്കി.
പ്രായപൂർത്തിയായപ്പോൾ, അവൾ യേശുവിൽ തന്റെ വിശ്വാസം അർപ്പിച്ചെങ്കിലും, അവൾക്ക് അപ്പോഴും അന്യതാബോധം തോന്നിയിരുന്നു - സ്വാഗതാർഹയല്ലാത്ത ഒരു അന്യയെന്ന തോന്നൽ. വേദപുസ്തകം വായിക്കുമ്പോൾ എഫെസ്യർ 2-ലെ വാഗ്ദാനങ്ങൾ അവൾ കാണാനിടയായി. 12-ാം വാക്യത്തിൽ, ആ പഴയ, വിഷമിപ്പിക്കുന്ന പദം അവൾ കണ്ടു - അന്യർ. “അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ.” എന്നാൽ മുന്നോട്ടു വായിച്ചപ്പോൾ, ക്രിസ്തുവിന്റെ ത്യാഗം അവളുടെ അവസ്ഥയെ എങ്ങനെ മാറ്റിമറിച്ചുവെന്ന് അവൾ കണ്ടു. “നിങ്ങൾ ഇനി” അന്യന്മാരും പരദേശികളും “അല്ല” എന്നു
19-ാം വാക്യം അവളോട് പറഞ്ഞു. അവൾ ദൈവജനത്തോടൊപ്പം ഒരു “സഹപൗര” ആയിരിക്കുന്നു. താൻ സ്വർഗ്ഗത്തിലെ പൗരയാണെന്നു മനസ്സിലാക്കിയ അവൾ സന്തോഷിച്ചു. ഇനിയൊരിക്കലും അവൾ അന്യയല്ല. ദൈവം അവളെ സ്വീകരിച്ച് അംഗീകരിച്ചിരിക്കുന്നു.
നമ്മുടെ പാപം നിമിത്തം നാം ദൈവത്തിൽ നിന്ന് അകന്നുപോയിരിക്കുന്നു. എന്നാൽ നാമങ്ങനെ തുടരേണ്ടതില്ല. തന്നിൽ വിശ്വസിക്കുന്ന ഏവരെയും തന്റെ നിത്യരാജ്യത്തിന്റെ സഹപൗരന്മാരാക്കി, ക്രിസ്തുവിന്റെ ശരീരമായി ഏകീകരിച്ചുകൊണ്ടു “ദൂരത്തായിരുന്ന” ഏവർക്കും യേശു സമാധാനം നൽകി (വാക്യം 17).