ഒരു പൈതലിന്റെ പ്രത്യാശ
എന്റെ കൊച്ചുമകൾ എലിയാനയ്ക്ക് ഏഴു വയസ്സുള്ളപ്പോൾ, ഗ്വാട്ടിമാലയിലെ ഒരു അനാഥാലയത്തെക്കുറിച്ചുള്ള ഒരു വീഡിയോ അവളുടെ സ്കൂളിൽവച്ചു അവൾ കണ്ടു. അവൾ അമ്മയോടു പറഞ്ഞു, “അവരെ സഹായിക്കാൻ നമ്മൾ അവിടെ പോകണം.” അവൾക്കു പ്രായമാകുമ്പോൾ അതിനെക്കുറിച്ചു ചിന്തിക്കാമെന്ന് അവളുടെ അമ്മ മറുപടി നൽകി.
എലിയാന ഒരിക്കലും അതു മറന്നില്ല. അവൾക്കു പത്തു വയസ്സായപ്പോൾ അവളുടെ കുടുംബം ആ അനാഥാലയത്തിൽ സഹായിക്കാനായി പോയി. രണ്ടു വർഷത്തിനു ശേഷം, അവർ അവിടേക്കു തിരികെപ്പോയി. ഇത്തവണ എലിയാനയുടെ സ്കൂളിൽ നിന്നു മറ്റു രണ്ടു കുടുംബങ്ങളെയും അവരോടൊപ്പം കൂട്ടി. എലിയാനയ്ക്കു പതിനഞ്ചു വയസ്സുള്ളപ്പോൾ, അവളും അവളുടെ പിതാവും വീണ്ടും ഗ്വാട്ടിമാലയിലേക്കു പോവുകയുണ്ടായി.
കൊച്ചുകുട്ടികളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും മുതിർന്നവരുടെ പ്രതീക്ഷകളുടെ അത്രയും വില കൊടുക്കേണ്ടതില്ലെന്നു നാം ചിലപ്പോഴൊക്കെ കരുതാറുണ്ട്. എന്നാൽ തിരുവെഴുത്ത് അപ്രകാരമൊയൊരു വേർതിരിവു കാണിക്കുന്നില്ല. ശമൂവേലിന്റെ കാര്യത്തിലെന്നപോലെ ദൈവം കുട്ടികളെ വിളിക്കുന്നു (1 ശമൂവേൽ 3:4). പൈതങ്ങളുടെ വിശ്വാസത്തെ യേശു ആദരിക്കുന്നു (ലൂക്കൊസ് 18:16). “യൗവനം” എന്ന കാരണത്താൽ ചെറുപ്പക്കാരായ വിശ്വാസികളെ വിലകുറച്ചു കാണാൻ അനുവദിക്കരുതെന്നു പൗലൊസ് പറഞ്ഞു (1 തിമൊഥെയൊസ് 4:12). അവരുടെ വിശ്വാസം നമുക്കെല്ലാവർക്കും ഒരു മാതൃകയാണെന്നു തിരിച്ചറിയുകയും (മത്തായി 18:3) അവരെ തടസ്സപ്പെടുത്തുന്നതു ക്രിസ്തു മുന്നറിയിപ്പു നൽകിയ ഒന്നാണെന്നു മനസ്സിലാക്കുകയും (ലൂക്കൊസ് 18:15) ചെയ്തുകൊണ്ട്, നമ്മുടെ മക്കളെ വഴി നയിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു (ആവർത്തനപുസ്തകം 6:6-7; സദൃശവാക്യങ്ങൾ 22:6).
കുട്ടികളിൽ പ്രത്യാശയുടെ അഗ്നിസ്ഫുലിംഗം കാണുമ്പോൾ, മുതിർന്നവരെന്ന നിലയിൽ അതു ജ്വലിപ്പിക്കാൻ സഹായിക്കുകയാണ് നമ്മുടെ കർത്തവ്യം. ദൈവം നമ്മെ വഴികാട്ടുമ്പോൾ, യേശുവിൽ ആശ്രയിക്കുന്ന, അവനുവേണ്ടി ശുശ്രൂഷ ചെയ്യാനായി സമർപ്പിക്കപ്പെട്ട ഒരു ജീവിതം നയിക്കാനായി അവരെ പ്രോത്സാഹിപ്പിക്കുക. ഡേവ് ബ്രാനോൺ
കോമളത്വമുള്ളവൻ
130 വർഷത്തിലേറെയായി, വാസ്തുവിദ്യാ വൈഭവത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായി ഈഫൽ ടവർ പാരീസ് നഗരത്തിനു മുകളിൽ ഗംഭീരമായി നിലകൊള്ളുന്നു. നഗരം അതിന്റെ മഹത്വത്തിന്റെ ഒരു പ്രധാന ഘടകമായി ടവറിനെ അഭിമാനത്തോടെ മുന്നോട്ടുവയ്ക്കുന്നു.
എന്നിരുന്നാലും, ഇത് നിർമ്മിക്കപ്പെടുന്ന സമയത്ത് പലരും അതിനെക്കുറിച്ച് അത്ര ചിന്തിച്ചിരുന്നില്ല. ഉദാഹരണത്തിന്, “ഒരു ഫാക്ടറി ചിമ്മിനി പോലെ പരിഹാസ്യമായ നേർത്ത ആകൃതിയാണ്” ടവറിനുള്ളതെന്നു പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ഗീ ഡി മ്യുപാസോ പറഞ്ഞു. അദ്ദേഹത്തിന് അതിന്റെ ഭംഗി കാണാൻ കഴിഞ്ഞില്ല.
യേശുവിനെ സ്നേഹിക്കുകയും തങ്ങളുടെ ഹൃദയങ്ങളെ അവനിൽ ഭരമേൽപ്പിച്ച് രക്ഷകനായി അംഗീകരിക്കുകയും ചെയ്ത നമ്മെ സംബന്ധിച്ച്, അവൻ ആരാണെന്നും അവൻ നമുക്കുവേണ്ടി ചെയ്തിരിക്കുന്നത് എന്താണെന്നും അറിഞ്ഞതിനാൽ അവനെ മനോഹരരൂപിയായി കാണാൻ നമുക്കു കഴിയും. എന്നിട്ടും പ്രവാചകനായ യെശയ്യാവ് ഈ വാക്കുകൾ എഴുതി: “അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല” (53:2).
എന്നാൽ അവൻ നമുക്കുവേണ്ടി ചെയ്തതിന്റെ പരമമായ മഹത്വം മനുഷ്യർക്ക് അറിയാവുന്നതും അനുഭവിക്കാവുന്നതുമായ രൂപഗുണത്തിന്റെ ഏറ്റവും യഥാർത്ഥവും ശുദ്ധവുമായ രൂപമാണ്. “നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു” (വാ. 4). അവൻ “നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു” (വാ. 5).
നമ്മുടെ പാപങ്ങളുടെ പറഞ്ഞറിയിക്കാനാവാത്ത ശിക്ഷ സ്വയം ഏറ്റുവാങ്ങി ക്രൂശിൽ നമുക്കുവേണ്ടി കഷ്ടം സഹിച്ച ഒരുവനെപ്പോലെ രൂപഗുണമുള്ള—കോമളത്വമുള്ള — മറ്റാരെയും നാം ഒരിക്കലും അറിയുകയില്ല.
അതാണ് യേശു. കോമളത്വമുള്ളവൻ. നമുക്ക് അവനെ നോക്കി ജീവിക്കാം.
വലിയ മനസ്സുള്ള ദാനം
എന്റെ ഭാര്യ സ്യൂ സ്കൂളിലെ ബൈബിൾ ക്ലബ്ബിൽ ആഴ്ചയിലൊരിക്കൽ സേവനം ചെയ്യുന്നുണ്ട്. യുദ്ധത്തിൽ തകർന്ന രാജ്യമായ ഉക്രെയിനിലെ കുട്ടികളെ സഹായിക്കാൻ പണം സംഭാവന ചെയ്യാൻ കുട്ടികളോട് അവിടെ ആവശ്യപ്പെട്ടു. ഞങ്ങളുടെ പതിനൊന്ന് വയസ്സുള്ള കൊച്ചുമകൾ മാഗിയോട് ഈ പ്രോജക്റ്റിനെക്കുറിച്ച് സ്യൂ എപ്പോഴോ പറഞ്ഞിരുന്നു. ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ, ഞങ്ങൾക്ക് തപാൽ മാർഗ്ഗം മാഗിയുടെ ഒരു കവർ ലഭിച്ചു. അതിൽ 3.45 ഡോളറും (ഏകദേശം 250 രൂപ) ഒരു കുറിപ്പും ഉണ്ടായിരുന്നു: “ഉക്രെയ്നിലെ കുട്ടികൾക്കായി എനിക്ക് ആകെയുള്ളത് ഇതാണ്. ഞാൻ പിന്നീട് കൂടുതൽ അയയ്ക്കാം. ”
സഹായിക്കണമെന്ന് സ്യൂ മാഗിയോട് നിർദ്ദേശിച്ചിരുന്നില്ല, പക്ഷേ പരിശുദ്ധാത്മാവ് അവളെ പ്രേരിപ്പിച്ചിരിക്കാം. യേശുവിനെ സ്നേഹിക്കുകയും അവനുവേണ്ടി ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മാഗി, ദാനം ചെയ്യാൻ തയ്യാറായി.
ഒരു വലിയ ഹൃദയത്തിൽ നിന്നുള്ള ഈ ചെറിയ സമ്മാനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും. 2 കൊരിന്ത്യർ 9-ൽ പൗലൊസ് നൽകുന്ന ചില നിർദ്ദേശങ്ങൾ ഇത് പ്രതിഫലിപ്പിക്കുന്നു. ആദ്യം, നാം “ധാരാളമായി” വിതയ്ക്കണമെന്ന് അപ്പൊസ്തലൻ നിർദ്ദേശിച്ചു (വാ. 6). “എനിക്ക് ആകെയുള്ളത്” നല്കുന്നത് തീർച്ചയായും ഉദാരമായ ഒന്നാണ്. നമ്മുടെ സമ്മാനങ്ങൾ ദൈവം നയിക്കുന്നതുപോലെയും നമുക്ക് കഴിയുന്നതുപോലെയും സന്തോഷത്തോടെ നൽകണമെന്ന് പൗലൊസ് എഴുതി, “നിർബ്ബന്ധത്താലുമരുതു” (വാ. 7). കൂടാതെ, സങ്കീർത്തനം 112:9 ഉദ്ധരിച്ചുകൊണ്ട് അവൻ “ദരിദ്രന്മാർക്കു കൊടുക്കുന്നതിന്റെ” (വാ. 9) മാഹാത്മ്യം എടുത്തുപറഞ്ഞു.
ദാനങ്ങൾ നൽകാനുള്ള അവസരം വരുമ്പോൾ, നാം എങ്ങനെ പ്രതികരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് നമുക്ക് ചോദിക്കാം. ദൈവം പ്രേരിപ്പിക്കുന്നതനുസരിച്ച് നമ്മുടെ ദാനങ്ങൾ ആവശ്യമുള്ളവർക്ക് ഔദാര്യപൂർവ്വവും സന്തോഷത്തോടെയും നല്കുമ്പോൾ അത് “ദൈവത്തിന്നു സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന” വിധത്തിലുള്ള കൊടുക്കൽ ആണ് (2 കൊരിന്ത്യർ 9:11). അത് വലിയ മനസ്സുള്ള ദാനമാണ്.
ദൈവം എന്തു ചെയ്തെന്ന് അവരോട് പറയുക
കോളേജിൽ എന്റെ സുഹൃത്തായിരുന്ന ബിൽ തോബിയാസ് അനേക വർഷങ്ങൾ ഒരു ദ്വീപിൽ മിഷനറിയായി ശുശ്രൂഷിച്ചു. ഭാഗ്യം തേടി ജന്മനാട് വിട്ടുപോയ ഒരു യുവാവിന്റെ കഥ അദ്ദേഹം പറയുന്നു. എന്നാൽ ഒരു സുഹൃത്ത് അവനെ സഭയിലേക്ക് കൊണ്ടുപോയി, അവിടെ യേശു വാഗ്ദാനം ചെയ്യുന്ന രക്ഷയുടെ സുവാർത്ത അവൻ കേൾക്കുകയും ക്രിസ്തുവിനെ തന്റെ രക്ഷകനായി വിശ്വസിക്കുകയും ചെയ്തു.
“മന്ത്രവാദത്തിൽ മുഴുകിയിരിക്കുന്ന’’ തന്റെ ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കാൻ ആ യുവാവ് ആഗ്രഹിച്ചു, അതിനായി അവരുടെയടുത്തേക്ക് അയയ്ക്കാനായി ഒരു മിഷനറിയെ അവൻ അന്വേഷിച്ചു. എന്നാൽ മിഷനറി അവനോട് “ദൈവം നിനക്കുവേണ്ടി എന്തു ചെയ്തെന്ന് അവരോട് പോയി പറയുക’’ എന്ന് പറഞ്ഞു (മർക്കൊസ് 5:19 കാണുക). അതവൻ ചെയ്തു. അവന്റെ ജന്മനാട്ടിൽ നിരവധി ആളുകൾ യേശുവിനെ സ്വീകരിച്ചു, എന്നാൽ ക്രിസ്തുവാണ് “വഴിയും സത്യവും ജീവനും’’ (യോഹന്നാൻ 14:6) എന്ന് പട്ടണത്തിലെ മന്ത്രവാദി തിരിച്ചറിഞ്ഞതോടെയാണ് ഏറ്റവും വലിയ വഴിത്തിരിവ് ഉണ്ടായത്. അയാൾ യേശുവിൽ വിശ്വാസമർപ്പിച്ച ശേഷം, അവനെക്കുറിച്ച് പട്ടണം മുഴുവൻ പറഞ്ഞു. നാല് വർഷത്തിനുള്ളിൽ, ഒരു യുവാവിന്റെ സാക്ഷ്യം, ആ മേഖലയിൽ ഏഴ് സഭകൾ സ്ഥാപിക്കുന്നതിനു കാരണമായി.
2 കൊരിന്ത്യരിൽ, ക്രിസ്തുവിനെ ഇതുവരെ അറിയാത്തവർക്ക് സുവിശേഷം പരിചയപ്പെടുത്തുന്നതിനുള്ള വ്യക്തമായ പദ്ധതി പൗലൊസ് മുന്നോട്ടുവയ്ക്കുന്നു—അത് ആ മിഷനറി ആ യുവ വിശ്വാസിയോട് പറഞ്ഞതിനോട് തുല്യമാണ്. “ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു’’ (5:20). ഓരോ വിശ്വാസിക്കും തങ്ങളെ “ഒരു പുതിയ സൃഷ്ടി ആക്കിയവനും . . . അവരെ ദൈവവുമായി നിരപ്പിച്ചവനുമായ’’ (വാ. 17-18) യേശു തങ്ങൾക്കുവേണ്ടി എന്താണ് ചെയ്തതെന്ന് മറ്റുള്ളവരോട് പറയാൻ കഴിയും.
ദൈവത്തിന്റെ സാന്നിധ്യം
മൃണാളിനി പോരാട്ടങ്ങളെ നേരിടുകയായിരുന്നു. യേശുവിൽ വിശ്വസിക്കുന്ന വരായ സ്നേഹിതർ അവൾക്കുണ്ടായിരുന്നു, അവർ പോരാട്ടങ്ങളെ നേരിടുന്ന രീതി അവൾക്കിഷ്ടമായിരുന്നു. അവരെക്കുറിച്ച് അവൾക്കല്പം അസൂയയും തോന്നിയിരുന്നു. എന്നാൽ അവരെപ്പോലെ ജീവിക്കാൻ തനിക്കു കഴിയുമെന്നു മൃണാളിനി കരുതിയില്ല. യേശുവിൽ വിശ്വാസം അർപ്പിക്കുന്നത് നിയമങ്ങൾ അനുസരിക്കലാണെന്ന് അവൾ ചിന്തിച്ചിരുന്നു. ഒടുവിൽ, അവളുടെ ജീവിതം ദുഷ്കരമാക്കുകയല്ല ദൈവത്തിന്റെ ഉദ്ദേശ്യമെന്ന് ഒരു സഹപാഠി അവളെ ബോധ്യപ്പെടുത്തി. മറിച്ച്, അവളുടെ ജീവിതം ഉയർച്ച താഴ്ചകൾ ഉള്ളതായിരിക്കുമ്പോഴും അവളുടെ നന്മയാണ് ദൈവം ആഗ്രഹിക്കുന്നത്. ഇതവൾ മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ, യേശുവിനെ തന്റെ രക്ഷകനായി സ്വീകരിക്കാനും തന്നോടുള്ള ദൈവസ്നേഹത്തിന്റെ അതിശയകരമായ സത്യത്തെ ആശ്ലേഷിക്കാനും അവൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു.
സമാനമായ ഒരു ഉപദേശം മൃണാളിനിക്ക് നൽകാൻ ശലോമോൻ രാജാ വിനു കഴിയുമായിരുന്നു. ഈ ലോകത്തിന് അതിന്റേതായ ദുഃഖങ്ങളുണ്ടെന്ന കാര്യം അവൻ അംഗീകരിച്ചു. തീർച്ചയായും, “എല്ലാറ്റിനും ഒരു സമയം ഉണ്ട്’’ (സഭാപ്രസംഗി 3:1), “വിലപിക്കാൻ ഒരു കാലം, നൃത്തം ചെയ്യാൻ ഒരു കാലം” (വാ. 4). എന്നാൽ അതുകൊണ്ടു തീരുന്നില്ല. ദൈവം “നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു’’ (വാ. 11). അവന്റെ സാന്നിധ്യത്തിൽ ജീവിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഒരു നിത്യതയാണത്.
മൃണാളിനി യേശുവിൽ വിശ്വസിച്ചപ്പോൾ യേശു പറഞ്ഞതുപോലെ, അവൾ “സമൃദ്ധിയായ’’ ജീവൻ നേടി (യോഹ. 10:10). എന്നാൽ അവൾ അതിലധികവും കരസ്ഥമാക്കി. വിശ്വാസത്താൽ “ഹൃദയത്തിൽ ദൈവം വെച്ച നിത്യത’’ (സഭാപ്രസംഗി 3:11)ജീവിത പോരാട്ടങ്ങളെ വിസ്മരിക്കുന്നതും (യെശയ്യാവ് 65:17) ദൈവത്തിന്റെ മഹത്വപൂർണ്ണമായ സാന്നിധ്യം ഒരു നിത്യ യാഥാർ ത്ഥ്യമായിത്തീരുന്നതുമായ ഒരു ഭാവിയുടെ വാഗ്ദത്തമായി മാറി. ഡേവ് ബ്രാനോൺ
ദൈവത്തിന്റെ കൃപാദാനം
ഞാൻ പഠിപ്പിക്കുന്ന ഒരു കോളേജ് ക്ലാസ്സിലെ ഒരു കെട്ട് ഉത്തരക്കടലാസുകൾക്ക് മാർക്കിടുമ്പോൾ, ഒരു പ്രത്യേക പേപ്പർ എന്നെ ആകർഷിച്ചു. അത് വളരെ നന്നായി എഴുതിയിരുന്നു! എന്നിരുന്നാലും, അത്രയും നന്നായി എഴുതുവാൻ സാധ്യമല്ല എന്ന് ഞാൻ മനസ്സിലാക്കി. തീർച്ചയായും, അത് ഒരു ഓൺലൈൻ വെബ് സൈറ്റിൽ നിന്ന് കോപ്പിയടിച്ചതാണെന്ന് അൽപ്പം ഗവേഷണത്തിലൂടെ ഞാൻ കണ്ടെത്തി.
അവളുടെ തട്ടിപ്പ് കണ്ടെത്തിയെന്ന് അറിയിക്കാൻ ഞാൻ ആ വിദ്യാർത്ഥിനിക്ക് ഒരു ഇമെയിൽ അയച്ചു. അവൾക്ക് ഈ പേപ്പറിന്റെ മാർക്ക് പൂജ്യമാണ്. എന്നാൽ ഭാഗികമായ ക്രെഡിറ്റിനായി അവൾക്ക് ഒരു പുതിയ പേപ്പർ എഴുതാം. അവളുടെ പ്രതികരണം: “ഞാൻ നാണം കെട്ടുപോയി, ക്ഷമിക്കണം. സാർ എന്നോട് കാണിക്കുന്ന കൃപയെ ഞാൻ അഭിനന്ദിക്കുന്നു. ഞാൻ അത് അർഹിക്കുന്നില്ല.” നമുക്കെല്ലാവർക്കും എല്ലാ ദിവസവും യേശുവിന്റെ കൃപ ലഭിക്കുന്നുണ്ട്, അതിനാൽ അവൾക്ക് ഞാൻ എങ്ങനെ കൃപ നിഷേധിക്കും എന്ന് ഞാൻ അവളോട് പറഞ്ഞു.
പല വിധത്തിൽ ദൈവത്തിന്റെ കൃപ നമ്മുടെ ജീവിതത്തെ നന്നാക്കുകയും, തെറ്റുകളിൽ നിന്ന് നമ്മെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. അത് രക്ഷ നൽകുന്നുവെന്ന് പത്രൊസ് പറയുന്നു: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ ...” (പ്രവൃത്തികൾ 15:11). പാപത്തിൽ അകപ്പെടാതിരിക്കാൻ ഇത് നമ്മെ സഹായിക്കുന്നു എന്ന് പൗലൊസ് പറയുന്നു: “നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ” (റോമർ 6:14). മറ്റൊരിടത്ത്, കൃപ നമ്മെ ശുശ്രൂഷിക്കാൻ അനുവദിക്കുന്നുവെന്ന് പത്രൊസ് പറയുന്നു: “ഓരോരുത്തന്നു വരം ലഭിച്ചതുപോലെ ... ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ” (1 പത്രൊസ് 4:10).
ദൈവം തികച്ചും സൗജന്യമായി കൃപ നൽകിയിരിക്കുന്നു. (എഫെസ്യർ 4:7). മറ്റുള്ളവരെ സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും നമുക്ക് ഈ ദാനം ഉപയോഗിക്കാം.
- ഡേവ് ബ്രാനോൺ
യേശുവിലുള്ള കൂട്ടായ്മ
ഞായറാഴ്ച രാവിലത്തെ ഞങ്ങളുടെ ആരാധനയ്ക്കുശേഷം വിളക്കുകൾ അണയ്ക്കുന്നതിനും പള്ളി പൂട്ടുന്നതിനും ഉത്തരവാദിത്വപ്പെട്ടവർ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ ആ വ്യക്തിയെക്കുറിച്ച് എനിക്ക് ഒരു കാര്യം അറിയാം: അദ്ദേഹത്തിന്റെ ഞായറാഴ്ചത്തെ അത്താഴം വൈകും. കാരണം, നിരവധി ആളുകൾ ആരാധന കഴിഞ്ഞ് ചുറ്റിക്കറങ്ങാനും ജീവിത തീരുമാനങ്ങൾ, ഹൃദയപ്രശ്‌നങ്ങൾ, പോരാട്ടങ്ങൾ എന്നിവയെക്കുറിച്ചും മറ്റും പരസ്പരം സംസാരിക്കാനും ഇഷ്ടപ്പെടുന്നു. ആരാധന കഴിഞ്ഞ് ഇരുപത് മിനിറ്റിനുശേഷം ചുറ്റും നോക്കിയാൽ നിരവധി ആളുകൾ ഇപ്പോഴും പരസ്പരം സംസാരിച്ചിരിക്കുന്നത് കാണുന്നത് സന്തോഷകരമാണ്.
ക്രിസ്തുതുല്യമായ ജീവിതത്തിന്റെ ഒരു പ്രധാന ഘടകമാണ് കൂട്ടായ്മ. സഹവിശ്വാസികളോടൊപ്പം സമയം ചിലവഴിക്കുന്നതിലൂടെ ലഭിക്കുന്ന പരസ്പര ബന്ധം ഇല്ലെങ്കിൽ, ഒരു വിശ്വാസി എന്ന നിലയിലുള്ള നിരവധി നേട്ടങ്ങൾ നമുക്ക് നഷ്ടമാകും.
ഉദാഹരണത്തിന്, നമുക്ക് ''അന്യോന്യം പ്രബോധിപ്പിക്കാനും അന്യോന്യം ആത്മിക വർദ്ധനവരുത്താനും'' കഴിയുമെന്ന് പൗലൊസ് പറയുന്നു (1 തെസ്സലൊനീക്യർ 5:11). “തമ്മിൽ പ്രബോധിപ്പിക്കുവാൻ'' (10:25) ഒരുമിച്ചുകൂടുന്നത് അവഗണിക്കരുതെന്ന് പറഞ്ഞുകൊണ്ട് എബ്രായ ലേഖന കർത്താവ് അതിനോടു യോജിക്കുന്നു. നമ്മൾ ഒരുമിച്ചായിരിക്കുമ്പോൾ, “സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പിൻ’ (വാ. 24) എന്ന് എഴുത്തുകാരൻ പറയുന്നു.
യേശുവിനു വേണ്ടി ജീവിക്കാൻ സമർപ്പിതരായ ആളുകൾ എന്ന നിലയിൽ, “ബലഹീനരെ താങ്ങുവാനും,'' “എല്ലാവരോടും ദീർഘക്ഷമ കാണിക്കാനും’’ (1 തെസ്സലൊനീക്യർ 5:14) വിശ്വസ്തതയ്ക്കും സേവനത്തിനും നാം സ്വയം തയ്യാറെടുക്കുന്നു. അവൻ നമ്മെ സഹായിക്കുന്നതനുസരിച്ച് ആ വിധത്തിൽ ജീവിക്കുന്നത്, യഥാർത്ഥ കൂട്ടായ്മ ആസ്വദിക്കാനും “തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്യാനും’’ (വാക്യം 15) അനുവദിക്കുന്നു.
ദൈവമുമ്പാകെ തുല്യൻ
അവധിക്കാലത്ത് ഞാനും ഭാര്യയും അതിരാവിലെയുള്ള ബൈക്ക് യാത്ര ആസ്വദിച്ചു. ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന വീടുകളുടെ അയൽപക്കത്തിലൂടെയാണ് ഞങ്ങൾ സഞ്ചരിച്ചത്. പലതരം ആളുകളെ ഞങ്ങൾ കണ്ടു-താമസക്കാർ, അവരുടെ നായ്ക്കൾ, സഹ ബൈക്ക് യാത്രക്കാർ, പുതിയ വീടുകൾ പണിയുന്നവരോ നന്നാക്കുന്നവരോ ആയ നിരവധി തൊഴിലാളികൾ, പ്രകൃതിദൃശ്യങ്ങൾ. ജീവിതത്തിന്റെ നാനാതുറകളിലുള്ള ആളുകളുടെ മിശ്രിതമായിരുന്നു അത്. അതു കണ്ടപ്പോൾ വിലപ്പെട്ട ഒരു യാഥാർത്ഥ്യത്തെക്കുറിച്ച് അതെന്നെ ഓർമ്മിപ്പിച്ചു. ഞങ്ങൾക്കിടയിൽ ധനികനോ ദരിദ്രനോ, സമ്പന്നനോ തൊഴിലാളിയോ. അറിയപ്പെടുന്നവരോ അറിയപ്പെടാത്തവരോ എന്ന യഥാർത്ഥ വേർതിരിവ് ഇല്ലായിരുന്നു. അന്ന് രാവിലെ ആ തെരുവിൽ ഞങ്ങളെല്ലാം ഒരുപോലെയായിരുന്നു. “ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരെ ഒക്കെയും ഉണ്ടാക്കിയവൻ യഹോവ തന്നേ’’ (സദൃശവാക്യങ്ങൾ 22:2). വ്യത്യാസമില്ലാതെ, നാമെല്ലാവരും ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ് (ഉല്പത്തി 1:27).
എന്നാൽ അതിലധികം ഉണ്ട്. ദൈവമുമ്പാകെ തുല്യരായിരിക്കുക എന്നതിനർത്ഥം നമ്മുടെ സാമ്പത്തികമോ സാമൂഹികമോ വംശീയമോ ആയ സാഹചര്യം എന്തുതന്നെയായാലും, നാമെല്ലാവരും ദൈവമുമ്പാകെ പാപികളാണ് എന്നതാണ്: “എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു’’ (റോമർ 3:23). നാമെല്ലാവരും അവന്റെ മുമ്പാകെ അനുസരണമില്ലാത്തവരും തുല്യ കുറ്റക്കാരുമാണ്, നമുക്ക് യേശുവിനെ ആവശ്യമാണ്.
പല കാരണങ്ങളാൽ നമ്മൾ പലപ്പോഴും ആളുകളെ ഗ്രൂപ്പുകളായി വിഭജിക്കുന്നു. പക്ഷേ, വാസ്തവത്തിൽ, നാമെല്ലാവരും മനുഷ്യരാശിയുടെ ഭാഗമാണ്. നാമെല്ലാവരും ഒരേ അവസ്ഥയിലാണെങ്കിലും-ഒരു രക്ഷകനെ ആവശ്യമുള്ള പാപികൾ-അവന്റെ കൃപയാൽ നമുക്ക് “സൗജന്യമായി നീതീകരിക്കപ്പെടാൻ’’ (ദൈവത്തോടു നിരപ്പാകാൻ) കഴിയും (വാ. 24).
എല്ലാവരും ആരാധിക്കുന്നു
ഞാൻ അടുത്തിടെ ഗ്രീസിലെ ഏഥൻസ് സന്ദർശിച്ചു. തത്ത്വചിന്തകർ പഠിപ്പിക്കുവാനും ഏഥൻസുകാർ ആരാധിക്കുവാനും ഒത്തുകൂടിയിരുന്ന അതിന്റെ പുരാതന അഗോറ (ചന്ത)യ്ക്കു ചുറ്റും നടക്കുമ്പോൾ, അപ്പോളോയ്ക്കും സ്യൂൂസിനും വേണ്ടിയുള്ള ബലിപീഠങ്ങൾ കണ്ടെത്തി. എല്ലാം അക്രോപോലീസിന്റെ നിഴലിലായിരുന്നു. അഥേന ദേവിയുടെ ഒരു പ്രതിമയും അവിടെ ഉണ്ടായിരുന്നു.
ഇന്ന് നമ്മൾ അപ്പോളോയെയോ സ്യൂസിനെയോ വണങ്ങുന്നിഅല്ലായിരിക്കാം, പക്ഷേ സമൂഹം മതപരമായ കാര്യത്തിൽ അതിലൊട്ടും പിന്നിലല്ല. “എല്ലാവരും ആരാധിക്കുന്നു,'' നോവലിസ്റ്റ് ഡേവിഡ് ഫോസ്റ്റർ വാലസ് പറഞ്ഞു എന്നിട്ട് ഈ മുന്നറിയിപ്പ് അദ്ദേഹം കൂട്ടിച്ചേർത്തു: ''നിങ്ങൾ പണത്തെയും വസ്തുക്കളെയും ആരാധിക്കുകയാണെങ്കിൽ . . . അപ്പോൾ നിങ്ങൾക്ക് ഒരിക്കലും മതിവരില്ല. . . . നിങ്ങളുടെ ശരീരത്തെയും സൗന്ദര്യത്തെയും ആരാധിക്കുക. . . നിങ്ങൾക്ക് എപ്പോഴും വൃത്തികെട്ടതായി തോന്നുും. . . . നിങ്ങളുടെ ബുദ്ധിയെ ആരാധിക്കുക. . . നിങ്ങൾ മണ്ടരാണെന്നു തോന്നും.'' നമ്മുടെ മതേതര ലോകത്തിന് അതിന്റേതായ ദൈവങ്ങളുണ്ട്, അവർ ദയയുള്ളവരല്ല.
അഗോറ സന്ദർശിച്ചപ്പോൾ പൗലോസ് പറഞ്ഞു, “അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു’’ (പ്രവൃത്തികൾ 17:22). എല്ലാവരുടെയും സ്രഷ്ടാവായ ഏക സത്യദൈവത്തെക്കുറിച്ച് അപ്പൊസ്തലൻ വിവരിച്ചു (വാ. 24-26), മനുഷ്യർ തന്നെ അറിയണമെന്ന് ആഗ്രഹിക്കുന്നവനും യേശുവിന്റെ പുനരുത്ഥാനത്തിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തിയവനുമായ ദൈവമാണവൻ (വാക്യം 31). അപ്പോളോയെയും സ്യൂസിനെയും പോലെ, ഈ ദൈവം മാനുഷിക കൈകളാൽ നിർമ്മിക്കപ്പെട്ടവനല്ല. പണം, നേട്ടം, ബുദ്ധി എന്നിവയെ പോലെയല്ല, അവനെ ആരാധിക്കുന്നത് നമ്മെ നശിപ്പിക്കയില്ല.
നമുക്ക് ലക്ഷ്യവും സുരക്ഷിതത്വവും നൽകാൻ നാം ആശ്രയിക്കുന്നതെന്തും നമ്മുടെ 'ദൈവം' ആണ്. ഭാഗ്യവശാൽ, എല്ലാ ഭൗമിക ദൈവങ്ങളും നമ്മെ പരാജയപ്പെടുത്തുമ്പോൾ, ഏക സത്യദൈവം നമുക്കു കണ്ടെത്താൻ കഴിയുംവിധം അടുത്തിരിക്കുന്നവനാണ് (വാ. 27).
ഒരു അസാദ്ധ്യ സമ്മാനം
എന്റെ ഭർത്തൃ-മാതാവിന്റെ ജന്മദിനത്തിന് അനുയോജ്യമായ സമ്മാനം കണ്ടെത്തിയതിൽ ഞാൻ ആഹ്ലാദിച്ചു: ബ്രേസ് ലെറ്റിൽ അവളുടെ ജന്മദിനക്കല്ല് പോലും ഉണ്ടായിരുന്നു! മറ്റൊരാൾക്ക് അനുയോജ്യമായ ആ സമ്മാനം കണ്ടെത്തുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്. എന്നാൽ വ്യക്തിക്ക് ആവശ്യമുള്ള സമ്മാനം നൽകുന്നത് നമ്മുടെ കഴിവിന് അതീതമായാലോ? ഒരാൾക്ക് മനസ്സമാധാനം, വിശ്രമം, അല്ലെങ്കിൽ ക്ഷമ എന്നിവ നൽകണമെന്ന് നമ്മളിൽ പലരും ആഗ്രഹിക്കുന്നു. അവ വാങ്ങുവാനുംസമ്മാനമായി പൊതിയുവാനും കഴിഞ്ഞിരുന്നെങ്കിൽ!
ഇത്തരത്തിലുള്ള സമ്മാനങ്ങൾ ഒരാൾ മറ്റൊരാൾക്ക് നൽകുന്നത് അസാധ്യമാണ്. എന്നിട്ടും യേശു-മനുഷ്യശരീരത്തിലുള്ള ദൈവം- തന്നിൽ വിശ്വസിക്കുന്നവർക്ക് അത്തരമൊരു “അസാധ്യമായ” സമ്മാനം നൽകുന്നു: സമാധാനത്തിന്റെ സമ്മാനം. ശിഷ്യന്മാരെ വിട്ട് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ്, പരിശുദ്ധാത്മാവിന്റെ വാഗ്ദാനത്താൽ യേശു അവരെ ആശ്വസിപ്പിച്ചു: “അവൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും’’ (യോഹന്നാൻ 14:26). അവരുടെ ഹൃദയങ്ങൾ അസ്വസ്ഥമാകുമ്പോഴോ ഭയം അനുഭവിക്കുമ്പോഴോ ശാശ്വതവും അചഞ്ചലവുമായ ഒരു സമ്മാനമായി അവൻ അവർക്ക് സമാധാനം-തന്റെ സമാധാനം -വാഗ്ദാനം ചെയ്തു. അവൻ, അവൻ തന്നെ, ദൈവത്തോടും മറ്റുള്ളവരോടും നമ്മോടുതന്നേയും ഉള്ള നമ്മുടെ സമാധാനമാണ്.
നമ്മുടെ പ്രിയപ്പെട്ടവർക്ക് അധിക ക്ഷമയോ അവർ ആഗ്രഹിക്കുന്ന മെച്ചപ്പെട്ട ആരോഗ്യമോ നൽകാനുള്ള കഴിവ് നമുക്കുണ്ടായേക്കില്ല. ജീവിതസമരങ്ങൾക്കിടയിൽ നമുക്കെല്ലാവർക്കും സഹിച്ചുനില്ക്കാൻ ആവശ്യമായ സമാധാനം അവർക്ക് നൽകാനും നമ്മുടെ ശക്തിയാൽ കഴിയുന്നതല്ല. എന്നാൽ സത്യവും ശാശ്വതവുമായ സമാധാനത്തിന്റെ ദാതാവും മൂർത്തരൂപവുമായ യേശുവിനെക്കുറിച്ച് അവരോട് സംസാരിക്കാൻ ആത്മാവിനാൽ നയിക്കപ്പെടാൻ നമുക്കു കഴിയും.