ജ്ഞാനത്താല്‍ വിസ്മയിച്ചുപോകുക
'എനിക്കു പ്രായമാകുന്തോറും ഡാഡി ജ്ഞാനിയാകുകയാണെന്നു തോന്നുന്നു. ചിലപ്പോള്‍ ഞാന്‍ എന്റെ മകനോടു സംസാരിക്കുമ്പോള്‍ അവന്റെ വായില്‍നിന്നും ഡാഡിയടെ വാക്കുകള്‍ വരുന്നതായി ഞാന്‍ കേള്‍ക്കുന്നു.'
എന്റെ മകളുടെ തുറന്നുപറച്ചില്‍ എന്നില്‍ ചിരിയാണുളവാക്കിയത്്. എന്റെ മാതാപിതാക്കളെക്കുറിച്ചും എനിക്കിതു തന്നെയാണ് തോന്നയിട്ടുള്ളത്, എന്റെ കുട്ടികളെ വളര്‍ത്തിയപ്പോള്‍ അവരുടെ വാക്കുകള്‍ ഞാനും ഉപയോഗിച്ചിരുന്നു. ഞാന്‍ പിതാവായിക്കഴിഞ്ഞപ്പോള്‍, മാതാപിതാക്കളുടെ ജ്ഞാനത്തെ സംബന്ധിച്ചുള്ള എന്റെ കാഴ്ചപ്പാടിനു മാറ്റം സംഭവിച്ചു. വിഡ്ഢിത്തമെന്ന് ഒരിക്കല്‍ ഞാന്‍ 'എഴുതിത്തള്ളിയത്' ഞാന്‍ വിചാരിച്ചതിനെക്കാള്‍ വലിയ ജ്ഞാനമാണെന്നു ഞാന്‍ കണ്ടെത്തി-ആദ്യം അതെനിക്കു കാണാന്‍ കഴിഞ്ഞിരുന്നില്ല.
ഏറ്റവും ബിദ്ധിപരമായ മനുഷ്യജ്ഞാനത്തെക്കാളും 'ദൈവത്തിന്റെ ഭോഷത്തം ... ജ്ഞാനമേറിയത്' എന്നു ബൈബിള്‍ പഠിപ്പിക്കുന്നു (1 കൊരിന്ത്യര്‍ 1:25). 'ദൈവത്തിന്റെ ജ്ഞാനത്തില്‍ ലോകം ജ്ഞാനത്താല്‍ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ' കഷ്ടമനുഭവിച്ച രക്ഷകനെക്കുറിച്ചുള്ള സന്ദേശത്തിന്റെ 'പ്രസംഗത്തിന്റെ ഭോഷത്തത്താല്‍ രക്ഷിക്കുവാന്‍ ദൈവത്തിനു പ്രസാദം തോന്നി' (വാ. 21).
നമ്മെ അതിശയിപ്പിക്കുന്ന വഴികള്‍ എല്ലായ്‌പ്പോഴും ദൈവത്തിനുണ്ട്. ലോകം പ്രതീക്ഷിച്ച ജയാളിയായ രാജാവിനു പകരം ദൈവപുത്രന്‍ കഷ്ടപ്പെടുന്ന രക്ഷകനായി ലോകത്തിലേക്കു വന്ന് നിന്ദ്യമായ ക്രൂശീകരണ മരണം വരിച്ചു-അതുല്യമായ തേജസ്സോടെ അവന്‍ ഉയിര്‍ത്തെഴുന്നേറ്റു.
ദൈവത്തിന്റെ ജ്ഞാനത്തില്‍, താഴ്മ ഗര്‍വ്വിനെക്കാളും വിലമതിക്കപ്പെടുകയും അനര്‍ഹര്‍ക്കു നല്‍കുന്ന കരുണയിലൂടെയും അനുകമ്പയിലൂടെയും സ്‌നേഹം പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ക്രൂശിലൂടെ, ആര്‍ക്കും തോല്പിക്കാനാവാത്ത നമ്മുടെ മശിഹാ ആത്യന്തിക ഇരയായി തീര്‍ന്നു-അവനില്‍ വിശ്വസിക്കുന്നവരെ 'പൂര്‍ണ്ണമായി രക്ഷിക്കുന്നതിനു' വേണ്ടി (എബ്രായര്‍ 7:25).
വേഷപ്രച്ഛന്ന യേശു
എന്റെ മകന്‍ ജ്യോഫ് അടുത്തെയിടെ ഒരു 'ഭവനരഹിത സിമുലേഷ'നില്‍ പങ്കെടുത്തു. മൂന്നു പകലും രണ്ടു രാത്രികളിലും അവന്റെ നഗരത്തിലെ തെരുവുകളില്‍ അവന്‍ ജീവിച്ചു, മരവിപ്പിക്കുന്ന തണുപ്പില്‍ വെളിയില്‍ കിടന്നുറങ്ങി. ആഹാരമോ, പണമോ, കിടപ്പാടമോ ഇല്ലാതെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് അപരിചിതരുടെ കാരുണ്യത്തിനു കൈനീട്ടി അവന്‍ ജീവിച്ചു. ആ ദിവസങ്ങളിലൊന്നില്‍ അവന്റെ ആഹാരം സാന്‍ഡ്‌വിച്ച് മാത്രമായിരുന്നു, ഒരു ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ വെച്ച് അവന്‍ ഭക്ഷണത്തിനു കെഞ്ചുന്നതു കണ്ട് ഒരാള്‍ വാങ്ങിക്കൊടുത്തതായിരുന്നു അത്.
താന്‍ ചെയ്തതില്‍ ഏറ്റവും കഠിനമായ കാര്യമായിരുന്നു അത് എന്ന് ജ്യോഫ് പിന്നീടെന്നോടു പറഞ്ഞു, എങ്കിലും മറ്റുള്ളവരെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ അത് അടിസ്ഥാനപരമായി സ്വാധീനിച്ചു എന്നവന്‍ പറഞ്ഞു. തന്റെ 'സിമുലേഷനു' ശേഷമുള്ള ദിനങ്ങളില്‍, താന്‍ തെരുവിലായിരുന്ന സമയത്ത് തന്നോടു കരുണ കാണിച്ച ഭവനരഹിതരെ അവന്‍ തിരഞ്ഞു കണ്ടുപിടിച്ച് ചെറിയ ചെറിയ വഴികളിലൂടെ അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തു. അവന്‍ യഥാര്‍ത്ഥത്തില്‍ ഭവനരഹിതനല്ലെന്നു മനസ്സിലായപ്പോള്‍ അവര്‍ അത്ഭുതപ്പെടുകയും അവരുടെ കണ്ണിലൂടെ അവരുടെ ജീവിതത്തെ നോക്കിക്കാണാന്‍ അവന്‍ മനസ്സുവെച്ചതില്‍ നന്ദിപറയുകയും ചെയ്തു.
എന്റെ മകന്റെ അനുഭവം യേശുവിന്റെ വാക്കുകള്‍ മനസ്സിലേക്കു കൊണ്ടുവന്നു: '... നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങള്‍ എന്നെ കാണുവാന്‍ വന്നു; തടവില്‍ ആയിരുന്നു, നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു....എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്‍മാരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു' (മത്തായി 25:36, 40). നാം കൊടുക്കുന്നത് ഒരു പ്രോത്സാഹന വാക്കായാലും ഒരു ദിവസത്തേക്കുള്ള ആഹാരസാധനങ്ങളായാലും മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ സ്‌നേഹപൂര്‍വ്വം കരുതാന്‍ ദൈവം നമ്മോടാവശ്യപ്പെടുന്നു. മറ്റുള്ളവരോടുള്ള നമ്മുടെ കരുണ അവനോടുള്ള കരുണയാണ്.
കെണിക്ക് പുറത്ത്
നോര്‍ത്ത് കാരലീനയിലെ ഞങ്ങളുടെ ഭവനത്തില്‍ നിന്നും അകലെയല്ലാതെ മണല്‍ നിറഞ്ഞ ചതുപ്പുനിലത്താണ് ആദ്യമായി വീനസ് ഫ്ളൈട്രാപ് കണ്ടെത്തിയത്. ഈ ചെടികളെ കണ്ടാല്‍ നാം വിസ്മയിച്ചു പോകും, കാരണം അവ മാംസഭുക്കുകളാണ്.
വീനസ് ഈച്ചക്കെണിച്ചെടി, വിടര്‍ന്ന പുഷ്പങ്ങള്‍ പോലെ തോന്നിക്കുന്ന വര്‍ണ്ണാഭമാര്‍ന്ന കെണികളില്‍ സുഗന്ധമുള്ള തേന്‍ പുറപ്പെടുവിക്കുന്നു. ഒരു പ്രാണി ഇതിലേക്ക് വരുമ്പോള്‍ പൂ വക്കിലുള്ള സെന്‍സറുകള്‍ പ്രവര്‍ത്തന ക്ഷമമാകുകയും സെക്കന്റുകള്‍ക്കുള്ളില്‍ കെണിയുടെ പാളികള്‍ അടയുകയും ചെയ്യുന്നു. ഇര അതിനുള്ളിലായിപ്പോവുകയും കെണി വീണ്ടും മുറുകുകയും ഇരയെ ദഹിപ്പിക്കുന്നതിനുള്ള ഒരു ദഹന രസം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ചരല്‍…
ദൈവത്തോട് സത്യസന്ധത പുലര്‍ത്തുക
എന്റെ മൂന്ന് വയസ്സുള്ള കൊച്ചുമകന്റെ ദിവസം ആരംഭിച്ചത് നല്ല രീതിയിലായിരുന്നില്ല. തന്റെ ഇഷ്ട ഷര്‍ട്ട് അവനു കണ്ടെത്താനായില്ല. അവന്‍ ധരിക്കാനിഷ്ടപ്പെട്ട ഷൂസ് ചൂട് കൂടിയതായിരുന്നു. അവന്‍ മുത്തശ്ശിയുടെ നേരെ കോപിക്കുകയും പിറുപിറുക്കുകയും ചെയ്തിട്ട് ഇരുന്നു കരയുവാന്‍ തുടങ്ങി.
'നീയെന്താ ഇത്ര അസ്വസ്ഥനായിരിക്കുന്നത്?' ഞാന്‍ ചോദിച്ചു. ഞങ്ങള്‍ അല്പനേരം സംസാരിച്ച ശേഷം, അവന്‍ ശാന്തനായപ്പോള്‍ ഞാന്‍ സൗമ്യമായി ചോദിച്ചു 'നീ മുത്തശ്ശിയോട് നന്നായിട്ടാണോ പെരുമാറിയത്?' അവന്‍ തന്റെ ഷൂസിലേക്ക് ചിന്താപൂര്‍വ്വം നോക്കിയിട്ട് പ്രതികരിച്ചു, 'ഇല്ല ഞാന്‍ മോശമായിരുന്നു, ഞാന്‍ ഖേദിക്കുന്നു.'
എന്റെ ഹൃദയം അവനിലേക്ക് ചാഞ്ഞു.…
നിധി കണ്ടെത്തല്‍
ജോണും മേരിയും അവരുടെ വസ്തുവിലൂടെ അവരുടെ നായയെ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, അടുത്തയിടെ പെയ്ത മഴയില്‍ മണ്ണിളകി പാതി മണ്ണിനു മുകളില്‍ കാണാവുന്ന തുരുമ്പിച്ച ഒരു പാത്രം അവരുടെ ദൃഷ്ടിയില്‍ പെട്ടു. അവരത് വീട്ടില്‍ കൊണ്ടുപോയി തുറന്നപ്പോള്‍ ഒരു നൂറ്റാണ്ട് പഴക്കമുള്ള സ്വര്‍ണ്ണ നാണയങ്ങളുടെ ഒരു ശേഖരം ലഭിച്ചു. അവര്‍ മടങ്ങിച്ചെന്ന് പരിശോധിച്ചപ്പോള്‍ ഏഴെണ്ണം കൂടി ലഭിച്ചു - എല്ലാത്തിലും കൂടി 1427 നാണയങ്ങള്‍! തുടര്‍ന്ന് മറ്റൊരു സ്ഥലത്ത് അവരത് സുരക്ഷിതമായി കുഴിച്ചിട്ടു.
ഈ നാണയ ശേഖരത്തിന് (10 ദശലക്ഷം ഡോളര്‍ വിലവരുന്ന) സാഡില്‍ റിഡ്ജ് നിധി ശേഖരം എന്ന് പേരായി. അമേരിക്കയില്‍ ഇത്തരത്തില്‍ കണ്ടെടുക്കപ്പെട്ടതിലേക്കും വലിയ നിധിശേഖരമായിരുന്നു ഇത്. ഈ കഥ യേശു പറഞ്ഞ ഒരു ഉപമയോട് അസാധാരണമാം വിധം സാദൃശ്യം പുലര്‍ത്തുന്നു - 'സ്വര്‍ഗ്ഗരാജ്യം വയലില്‍ ഒളിച്ചുവച്ച നിധിയോടു സദൃശം. അത് ഒരു മനുഷ്യന്‍ കണ്ടു മറച്ചിട്ടു,
തന്റെ സന്തോഷത്താല്‍ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് ആ വയല്‍ വാങ്ങി' (മത്തായി 13:44).
ഇത്തരം കണ്ടെത്തലുകള്‍ അപൂര്‍വ്വമാണെങ്കിലും കുഴിച്ചിട്ട നിധിയെക്കുറിച്ചുള്ള കഥകള്‍ നൂറ്റാണ്ടുകളായി മനുഷ്യ ഭാവനയെ കീഴടക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ തങ്ങളുടെ പാപങ്ങളെ ഏറ്റു പറഞ്ഞ് അവനെ സ്വീകരിച്ച് അനുഗമിക്കുന്ന എല്ലാവര്‍ക്കും സ്വായത്തമായ ഒരു നിധിയെക്കുറിച്ചു യേശു പറയുന്നു (യോഹന്നാന്‍ 1:12).
ആ നിധിയുടെ അവസാനത്തിലേക്ക് നാമൊരിക്കലും എത്തുകയില്ല. നാം നമ്മുടെ പഴയ ജീവിതങ്ങളെ ഉപേക്ഷിച്ച് ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും തേടുമ്പോള്‍, അവന്റെ വില നാം കണ്ടെത്തും. 'ക്രിസ്തുയേശുവില്‍ നമ്മെക്കുറിച്ചുള്ള വാത്സല്യത്തില്‍ തന്റെ കൃപയുടെ അത്യന്ത ധനത്തിലൂടെ' (എഫെസ്യര്‍ 2:6) സങ്കല്പാതീതമായ നിധി ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നു - അവന്റെ പുത്രന്മാരും പുത്രിമാരും എന്ന നിലയില്‍ പുതുജീവന്‍, ഭൂമിയില്‍ പുതു ഉദ്ദേശ്യം, അവനോടൊപ്പം നിത്യതയില്‍ അളവറ്റ സന്തോഷം എന്നിവ.
അകലെ പ്രാര്‍ത്ഥിക്കുക
കെവിന്‍ കണ്ണ് തുടച്ചുകൊണ്ട് എന്റെ ഭാര്യ കേരിക്ക് വായിക്കാനായി ഒരു കടലാസ് തുണ്ട് നീട്ടി. ഞങ്ങളുടെ മകള്‍ യേശുവിലുള്ള വിശ്വാസത്തിലേക്കു മടങ്ങിവരുന്നതിനായി കേരിയും ഞാനും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണെന്ന് കെവിനറിയാം. 'എന്റെ അമ്മയുടെ മരണശേഷം അവളുടെ ബൈബിളില്‍ നിന്നു കിട്ടിയതാണ് ഈ കുറിപ്പ്. ഇത് നിങ്ങളെ ധൈര്യപ്പെടുത്തുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു' അവന്‍ പറഞ്ഞു. കുറിപ്പിന്റെ മുകളില്‍ ഇപ്രകാരം എഴുതിയിരുന്നു, 'എന്റെ മകന്‍ കെവിനുവേണ്ടി.' അതിന്റെ താഴെ അവന്റെ രക്ഷയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയായിരുന്നു.
'ഇന്നു ഞാനിത് എന്റെ ബൈബിളില്‍ കൊണ്ട് നടക്കുന്നു'' കെവിന്‍ വിശദീകരിച്ചു, 'എന്റെ അമ്മ എന്റെ രക്ഷയ്ക്കുവേണ്ടി മുപ്പത്തിയഞ്ചിലധികം വര്‍ഷങ്ങള്‍ പ്രാര്‍ത്ഥിച്ചു. ഞാന്‍ ദൈവത്തില്‍ നിന്നും അകലെയായിരുന്നു, ഇപ്പോള്‍ ഞാനൊരു വിശ്വാസിയാണ്.' അവന്‍ ആകാംക്ഷയോടെ ഞങ്ങളെ നോക്കി. എന്നിട്ട് കണ്ണുനീരിനിടയിലൂടെ പുഞ്ചിരിച്ചു: 'നിങ്ങളുടെ മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിര്‍ത്തരുത്, അതിനെത്ര കാലതാമസമുണ്ടായാലും.''
അവന്റെ പ്രോത്സാഹനത്തിന്റെ വാക്കുകള്‍, ലൂക്കൊസിന്റെ സുവിശേഷത്തില്‍ യേശു പ്രാര്‍ത്ഥനയെക്കുറിച്ചു പറഞ്ഞ ഒരു ഉപമയുടെ ആമുഖത്തിലേക്ക് എന്റെ ചിന്തയെ തിരിച്ചു. 'മടുത്തു പോകാതെ എപ്പോഴും പ്രാര്‍ത്ഥിക്കേണം എന്നതിന് അവന്‍ അവരോട് ഒരു ഉപമ പറഞ്ഞത്,'' (ലൂക്കൊസ് 18:1).
ഈ ഉപമയില്‍, തന്നെ കൂടുതല്‍ അസഹ്യപ്പെടുത്താതിരിക്കുന്നതിനു വേണ്ടി മാത്രം അപേക്ഷയ്ക്ക് പരിഹാരം ഉണ്ടാക്കുന്ന 'അനീതിയുള്ള ന്യായാധിപനെയും'' (വാ. 6) നമ്മുടെ ആവശ്യങ്ങളില്‍ ആഴമായി കരുതലുള്ളവനും നാം അവങ്കലേക്കു ചെല്ലുവാന്‍ ആഗ്രഹിക്കുന്നവനുമായ സല്‍ഗുണപൂര്‍ണ്ണനായ സ്വര്‍ഗ്ഗീയ പിതാവിനെയും താരതമ്യം ചെയ്യുന്നു. നാം പ്രാര്‍ത്ഥിക്കുന്ന സമയത്ത്, ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും നമ്മുടെ പ്രാര്‍ത്ഥനകള്‍ സ്വാഗതം ചെയ്യുകയും ചെയുന്നു എന്നുള്ളതില്‍ നമുക്ക് ധൈര്യപ്പെടാം.
കടം വാങ്ങിയ അനുഗ്രഹങ്ങള്‍
ഉച്ച ഭക്ഷണത്തിനു മുമ്പില്‍ ഞങ്ങള്‍ തലവണക്കിയപ്പോള്‍, എന്റെ സ്‌നേഹിതന്‍ ജെഫ് പ്രാര്‍ത്ഥിച്ചു, 'പിതാവേ, നിന്റെ വായു ശ്വസിക്കുന്നതിനും നിന്റെ ആഹാരം ഭക്ഷിക്കുന്നതിനും ഞങ്ങളെ അനുവദിക്കുന്നതിന് നന്ദി.'' ജെഫ് ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നു പോയതേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ ദൈവത്തിലുള്ള അവന്റെ ഹൃദയംഗമായ ആശ്രയവും സകലവും അവന്റേതാണെന്ന തിരിച്ചറിവും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും അടിസ്ഥാനപരമായ ദൈനംദിന കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റേതാണെന്നും അവ ഉപയോഗിക്കാന്‍ അവന്‍ നമ്മെ അനുവദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഞാന്‍ ആത്മാര്‍ത്ഥമായി മനസ്സിലാക്കിയിട്ടുണ്ടോ? ഞാന്‍ ചിന്തിച്ചു.
ദാവീദ് രാജാവ്, യെരുശലേം ദൈവാലയ നിര്‍മ്മിതിക്കുവേണ്ടി യിസ്രായേല്‍ ജനത്തില്‍ നിന്ന് വഴിപാടുകള്‍ സ്വീകരിച്ചപ്പോള്‍, ഇങ്ങനെ പ്രാര്‍ത്ഥിച്ചു: 'എന്നാല്‍ ഞങ്ങള്‍ ഇങ്ങനെ ഇത്ര മനഃപൂര്‍വ്വമായി ദാനം ചെയ്യേണ്ടതിനു പ്രാപ്തരാകുവാന്‍ ഞാന്‍ ആര്? എന്റെ ജനവും എന്തുള്ളൂ? സകലവും നിങ്കല്‍ നിന്നല്ലോ വരുന്നത്; നിന്റെ കൈയില്‍നിന്നു വാങ്ങി ഞങ്ങള്‍ നിനക്കു തന്നതേയുള്ളൂ. തുടര്‍ന്ന് അവന്‍ ഇപ്രകാരം കൂട്ടിച്ചേര്‍ത്തു, 'സകലവും നിനക്കുള്ളതാകുന്നു' (2 ദിനവൃത്താന്തങ്ങള്‍ 29:14,16).
'സമ്പത്തുണ്ടാക്കുന്നതിനുള്ള പ്രാപ്തിയും' ഉപജീവനത്തിനുള്ള വക സമ്പാദിക്കുന്നതും അവനില്‍ നിന്നാണ് വരുന്നത് എന്ന് തിരുവചനം പറയുന്നു (ആവര്‍ത്തനം 8:18). നമുക്കുള്ളതെല്ലാം കടം വാങ്ങിയതാണ് എന്ന തിരിച്ചറിവ്, ഈ ലോകത്തിലെ വസ്തുക്കളിലുള്ള പിടി അയച്ച് തുറന്ന കരങ്ങളോടും ഹൃദയത്തോടും കൂടെ - ദിനംതോറും നാം സ്വീകരിക്കുന്ന ദയാവായ്പ്പുകള്‍ക്ക് നാം ആഴമായി നന്ദിയുള്ളവരാകയാല്‍ ധാരാളമായി പങ്കിട്ടുകൊണ്ട് - ജീവിക്കാന്‍ നമ്മെ സഹായിക്കും.
ദൈവം ഔദാര്യമായി നല്‍കുന്നവനാണ് - 'നമുക്കെല്ലാവര്‍ക്കും വേണ്ടി'' തന്റെ പുത്രനെ നല്‍കുവാന്‍ തക്കവണ്ണം സ്‌നേഹമുള്ളവന്‍ (റോമര്‍ 8:32). ഇത്രയധികം നമുക്ക് നല്‍കപ്പെട്ടിരിക്കുന്നതിനാല്‍, ചെറുതും വലുതുമായ അനുഗ്രഹങ്ങള്‍ക്ക് നമ്മുടെ ഹൃദയംഗമായ നന്ദി നമുക്ക് അവനു നല്‍കാം.
താരതമ്യരഹിതം
"ഈ വരും ദിവസങ്ങളിലൊന്നിൽ, ഞാൻ ഇതെല്ലാം ഫേസ്ബുക്കിൽ ഇടുവാൻ പോകുന്നു - നല്ല കാര്യങ്ങൾ മാത്രമല്ല!"
എന്‍റെ സുഹൃത്ത് സ്യൂവിന്‍റെ -ഭർത്താവിനോടൊപ്പമുള്ള ഉച്ചഭക്ഷണത്തിനിടയിൽ യദൃച്ഛയാ നടത്തിയ- ഒരു അഭിപ്രായപ്രകടനം, ഉച്ചത്തിൽ ചിരിക്കുന്നതിനും ചിന്തിക്കുന്നതിനും എന്നെ പ്രേരിപ്പിച്ചു. കാലങ്ങൾക്കും മൈലുകൾക്കും അപ്പുറത്തുനിന്ന്, സുഹൃത്തുക്കളുമായി ബന്ധം പുലർത്തുന്നതിനും പ്രാർത്ഥിക്കുന്നതിനും സഹായിക്കുന്നതിനാൽ, സോഷ്യൽ മീഡിയ ഒരു നല്ല കാര്യമായിരിക്കാം. എന്നാൽ, നാം അശ്രദ്ധരായിരുന്നാൽ, ജീവിതത്തിൽ ഒരു അയഥാർത്ഥമായ കാഴ്ചപ്പാട് ഉളവാക്കുവാനും അതിന് കഴിയും. അതിൽ പതിക്കപ്പെടുന്നതായി നാം കാണുന്നവയിൽ അധികവും “നല്ല വസ്തുതകളുടെ” “പ്രമുഖപ്രദർശനങ്ങൾ” ആയിരിക്കുമ്പോൾ, മറ്റുള്ളവരുടെ ജീവിതം പ്രയാസമുക്തമാണെന്നുള്ള ചിന്തയിലേയ്ക്കു നാം തെറ്റായി നയിക്കപ്പെടുകയും, നമ്മുടെ ജീവിതത്തിൽ എവിടെയാണ് പിഴവ് പറ്റിയത് എന്ന് നാം അതിശയിക്കുകയും ചെയ്യും.
മറ്റുള്ളവരോടു നമ്മെ താരതമ്യം ചെയ്യുന്നത് നിശ്ചയമായും അസന്തുഷ്ടി ഉളവാക്കുന്ന ഒരു ചേരുവയാണ്. ശിഷ്യന്മാർ തങ്ങളിൽ തന്നെ പരസ്പരം താരതമ്യപ്പെടുത്തിയപ്പോൾ (ലൂക്കോസ് 9:46; 22:24), യേശു ഉടനെ അതിനെ നിരുത്സാഹപ്പെടുത്തി. വിശ്വാസം ഹേതുവായി പത്രോസ് സഹിക്കുവാൻ പോകുന്ന കഷ്ടത്തെക്കുറിച്ച്, പുനരുത്ഥാനശേഷം യേശു അവനോട് പറഞ്ഞു. പത്രോസ് ഉടനെ യോഹന്നാനെ നോക്കിക്കൊണ്ട് "കർത്താവേ, ഇവന്നു എന്തു ഭവിക്കും?" എന്ന് യേശുവിനോടു ചോദിച്ചു. യേശു അവനോടു: "ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു." (യോഹന്നാൻ 21:21-22).
അനാരോഗ്യകരമായ താരതമ്യത്തിന് ഏറ്റവും അനുയോജ്യമായ പരിഹാരം യേശു പത്രോസിന് ചൂണ്ടിക്കാണിച്ചു കൊടുത്തു. നമ്മുടെ മനസ്സ് ദൈവത്തിലും, ദൈവം നമുക്കായി ചെയ്ത സകല കാര്യങ്ങളിലും ഏകാഗ്രമായിരുന്നാൽ, സ്വകേന്ദ്രീകൃതമായ ചിന്തകൾ പതിയെ മാറിപ്പോവുകയും നാം അവനെ അനുഗമിക്കുവാൻ അതിയായി വാഞ്ചിക്കുകയും ചെയ്യുന്നു. ലോകപ്രകാരമുള്ള, മത്സരാധിഷ്ഠിതമായ ആയാസത്തിനും സമ്മർദ്ദത്തിനും പകരം, അവന്‍റെ സ്നേഹപൂർവ്വമായ സാന്നിധ്യവും, സമാധാനവും അവൻ നമുക്കു നൽകുന്നു. അവനോടു ഒന്നും താരതമ്യപ്പെടുത്തുവാൻ സാധ്യമല്ല.
പ്രാർത്ഥനയും വളർച്ചയും
എന്‍റെ സുഹൃത്ത് ഡേവിഡിന്‍റെ ഭാര്യയ്ക്ക് അൽഷിമേഴ്സ് രോഗം ബാധിച്ചപ്പോൾ, അത് അവന്‍റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ അവനെ കയ്പേറിയവനാക്കിത്തീർത്തു. അവളെ പരിചരിക്കേണ്ടതിനായി അവന് നേരത്തേ തന്നെ വിരമിക്കേണ്ടതായി വന്നു. രോഗം മൂർച്ഛിച്ചു വരുന്തോറും, അവൾക്ക് കൂടുതൽ ശ്രദ്ധ അനിവാര്യമായിരുന്നു.
"ഞാൻ ദൈവത്തോട് വളരെയധികം രോഷാകുലനായിരുന്നു" എന്ന് അവൻ എന്നോട് പറഞ്ഞു. "എന്നാൽ ഞാൻ അതിനായി കൂടുതൽ പ്രാർത്ഥിക്കുന്തോറും, ദൈവം കൂടുതലായി എന്‍റെ ഹൃദയം എനിക്കു കാണിച്ചു തന്നു. എന്‍റെ വിവാഹജീവിതത്തിൽ ഞാൻ വളരെയേറെ സ്വാർത്ഥത പുലർത്തിയിരുന്നു". ഇത് ഏറ്റു പറയുമ്പോൾ അദ്ദേഹത്തിന്‍റെ കണ്ണുനീർ ഉറവപോലെ ഒഴുകി. "അവൾ രോഗിയായിട്ട് പത്തുവർഷമായി, പക്ഷേ കാര്യങ്ങൾ വ്യത്യസ്തമായി കാണുവാൻ, ദൈവം എന്നെ സഹായിച്ചു. ഇപ്പോൾ എല്ലാ കാര്യങ്ങളും അവളോടുള്ള സ്നേഹത്തിന്‍റെ അടിസ്ഥാനത്തിലും, യേശുവിനു വേണ്ടിയും ഞാൻ ചെയ്യുന്നു. അവൾക്കു വേണ്ടി കരുതുന്നത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി മാറിയിരിക്കുന്നു."
ചിലപ്പോഴൊക്കെ, ദൈവം നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നത്, നമ്മുടെ ആവശ്യങ്ങൾ നിറവേറ്റിത്തന്നുകൊണ്ടായിരിക്കില്ല പ്രത്യുത, മാറ്റം വരുത്തുവാൻ നമ്മെ ആഹ്വാനം ചെയ്തുകൊണ്ടാണ്. ദുഷ്ട പട്ടണമായ നീനെവേയെ ദൈവം നശിപ്പിക്കാതെ വിട്ടതുകണ്ട് യോനാ പ്രവാചകൻ കോപിച്ചപ്പോൾ, ദൈവം, തനിക്ക് സൂര്യന്‍റെ ചൂടിൽ നിന്നും തണൽ ലഭ്യമാക്കുന്നതിനായി ഒരു ചെടി മുളപ്പിച്ചു നൽകി (യോനാ 4:6). തുടർന്ന് അവൻ അതിനെ ഉണക്കിക്കളഞ്ഞു. യോനാ പരാതിപ്പെട്ടപ്പോൾ, "ഈ ചെടിയെക്കുറിച്ചു നീ ക്ഷോഭിക്കുന്നത് ഉചിതമാണോ?" (വാക്യം 7-9) എന്ന് ദൈവം ഉത്തരം പറഞ്ഞു. യോനാ, തന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കുന്നതിനും മനസ്സലിവ് കാണിക്കുന്നതിനും ദൈവം അവനെ വെല്ലുവിളിച്ചു.
നാം പഠിക്കുവാനും വളരുവാനും നമ്മെ സഹായിക്കുന്നതിനായി നമ്മുടെ പ്രാർത്ഥനകളെ, ചില അവസരങ്ങളിൽ ദൈവം, അവിചാരിതമാം വിധത്തിൽ ഉപയോഗപ്പെടുത്തുന്നു. തുറന്ന ഹൃദയത്തോടെ അത് നമുക്ക് സ്വാഗതം ചെയ്യുവാൻ കഴിയുന്നത് ഒരു മാറ്റമാണ്, കാരണം, അവന്‍റെ സ്നേഹത്താൽ നമ്മെ രൂപാന്തരപ്പെടുത്താൻ അവൻ ആഗ്രഹിക്കുന്നു.
അഗാധമായ സ്‌നേഹം
തങ്ങളുടെ പ്രഥമസംഗമത്തിൽ എഡ്വിൻ സ്റ്റാൻട്ടൻ, അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കനെ വ്യക്തിപരമായും തൊഴിൽപരമായും അധിക്ഷേപിക്കുകയും "ദൂരവ്യാപക അധികാരമുള്ള ജീവി" എന്ന് പരാമർശിക്കുകയും ചെയ്തു. എന്നാൽ ലിങ്കൺ, സ്റ്റാൻട്ടന്റെ കഴിവുകളെ പ്രശംസിക്കുകയും, അദ്ദേഹത്തോട് ക്ഷമിക്കുവാൻ തീരുമാനിക്കുകയും, തഥനന്തരം, സ്റ്റാൻട്ടനെ ആഭ്യന്തരയുദ്ധക്കാലയളവിൽ മന്ത്രിസഭയിലെ ഒരു സുപ്രധാന പദവിയിൽ നിയമിക്കുകയും ചെയ്തു. സ്റ്റാൻറൺ പിന്നീട് ലിങ്കണനെ ഒരു സുഹൃത്തിനെപ്പോലെ സ്നേഹിക്കുന്ന തലത്തിലേയ്ക്കുയർന്നു. ഫോഡിന്റെ തിയേറ്ററിൽ വെച്ച് പ്രസിഡന്റ് വെടിയേറ്റു കിടന്ന രാത്രിയിൽ "ഇപ്പോൾ അവൻ യുഗങ്ങൾക്കുള്ളവനാണ്" എന്ന് പറഞ്ഞ് രാത്രിമുഴുവനും ലിങ്കന്റെ കിടക്കയ്ക്കരികിൽ നിന്നത് സ്റ്റാൻറൺ ആയിരുന്നു.
അനുരഞ്ജനം ഹൃദ്യമായ ഒരു വസ്തുതയാണ്. അപ്പൊസ്തലനായ പത്രോസ് യേശുവിന്റെ അനുഗാമികളെ ഇപ്രകാരം ഓർമ്മിപ്പിച്ചു. "സകലത്തിനും മുമ്പേ തമ്മിൽ ഉറ്റ സ്‌നേഹം ഉള്ളവരായിരിപ്പിൻ. സ്‌നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു." (1 പത്രൊസ് 4: 8). തന്റെ ക്രിസ്തു നിരാകരണവും (ലൂക്കോസ് 22:54-62) യേശു, ക്രൂശിലൂടെ അദ്ദേഹത്തിന് (നമുക്ക്) വാഗ്ദാനം ചെയ്ത പാപക്ഷമയും താൻ വിചിന്തനം ചെയ്തിരുന്നുവോ എന്ന് എന്നിൽ അത്ഭുതം ഉളവാക്കുന്നതാണ് പത്രോസിന്റെ വാക്കുകൾ.
ക്രൂശിലെ തന്റെ മരണത്തിലൂടെ യേശു പ്രകടമാക്കിയ അഗാധമായ സ്‌നേഹം നമ്മുടെ പാപങ്ങളുടെ കടത്തിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കുകയും ദൈവീക അനുരഞ്ജനത്തിനുള്ള നമ്മുടെ വഴി തുറക്കുകയും ചെയ്യുന്നു (കൊലൊസ്സിയർ 1:19-20). സ്വശക്തിയിൽ നമുക്ക് ക്ഷമിക്കുവാൻ സാധ്യമല്ലെന്നുള്ള ബോധ്യത്തിൽ, നമ്മെ സഹായിക്കുവാൻ അവിടുത്തോട് നാം അപേക്ഷിക്കുമ്പോൾ, ദൈവീക ക്ഷമ; മറ്റുള്ളവരോടു ക്ഷമിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു. നമ്മുടെ രക്ഷകൻ മറ്റുള്ളവരെ സ്നേഹിക്കുന്നതിനാൽ നാം അവരെ സ്നേഹിക്കുകയും അവിടുന്ന് നമ്മോട് ക്ഷമിച്ചതിനാൽ നാം ക്ഷമിക്കുകയും ചെയ്യുമ്പോൾ ദൈവം നമ്മുടെ പൂർവ്വകാല അനുഭവങ്ങളിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കുകയും കൃപയുടെ മനോഹരമായ നവതലങ്ങളിലേക്ക് അവിടുത്തോടൊപ്പം നമ്മെ മുന്നിലേയ്ക്കു നടത്തുകയും ചെയ്യുന്നു.