നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കട്ടാര പാറ്റൺ

ക്രിസ്തുവിലുള്ള ധൈര്യം

19-ാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ചിക്കാഗോയിൽ താമസിച്ചിരുന്ന മേരി മക്ഡവൽ ചുറ്റുപാടുമുള്ള കന്നുകാലി ശാലകളിൽ പണിയെടുക്കുന്നവരുടെ കൊടും യാതന അറിഞ്ഞിരുന്നില്ല. അവളുടെ താമസസ്ഥലത്ത് നിന്ന് 20 മൈൽ മാത്രം അകലെയായുണ്ടായിരുന്ന ഈ തൊഴിലിടങ്ങളിലെ ഭയാനകമായ സ്ഥിതിയിൽ പ്രതിഷേധിച്ച് തൊഴിലാളികൾ സമരം ചെയ്യുക വരെയുണ്ടായി. പിന്നീട് അവരുടെ യാതനകൾ മനസ്സിലാക്കിയ മക്ഡവൽ അവരുടെ കുടുംബങ്ങളുടെയിടയിലേക്ക് താമസം മാറ്റി; അവരുടെ മെച്ചപ്പെട്ട ജീവിതത്തിനായി പ്രയത്നിച്ചു. അവരുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ ഒരു കടയുടെ പിന്നിലായി ഒരു സ്കൂളും ആരംഭിച്ചു.

മറ്റുള്ളവരുടെ നന്മക്കായി നിലപാടെടുക്കുക എന്നതാണ് - നേരിട്ടല്ലെങ്കിലും - എസ്തെറും ചെയ്തത്. അവൾ പേർഷ്യയുടെ രാജ്ഞി ആയിരുന്നു(എസ്തെർ 2:17). പേർഷ്യയിലുടനീളം ചിതറിക്കിടന്ന പ്രവാസികളായ മറ്റ് ഇസ്രയേൽക്കാരെക്കാളെല്ലാം അവകാശാധികാരങ്ങൾ എസ്തെറിനുണ്ടായിരുന്നു. എങ്കിലും അവൾ അവർക്കുവേണ്ടി, സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കി, നിലപാടെടുത്തു; "പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ" (എസ്തെർ 4:16) എന്ന് പറഞ്ഞുകൊണ്ട്. അവൾ ഒരു യഹൂദ സ്ത്രീയാണെന്ന് ഭർത്താവായ രാജാവ് അറിഞ്ഞിട്ടുണ്ടായിരുന്നില്ല(2:10); അതുകൊണ്ട് അവൾക്ക് മിണ്ടാതിരിക്കാമായിരുന്നു. എങ്കിലും സ്വജനത്തിന്റെ സഹായാഭ്യർത്ഥന തള്ളിക്കളയാതെ, യഹൂദരെ നശിപ്പിക്കാനുള്ള ദുഷ്ടമായ നീക്കം തടയാനായി അവൾ ധൈര്യം പൂണ്ട് പ്രവർത്തിച്ചു.

മേരി മക്ഡവലിനെപ്പോലെയോ എസ്തെറിനെപ്പോലെയോ വലിയ നീക്കങ്ങൾ ഒന്നും നടത്താൻ കഴിഞ്ഞില്ലെങ്കിലും മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, ദൈവം നല്കുന്ന സാധ്യതകൾക്കനുസരിച്ച് അവരെ സഹായിക്കാൻ നമുക്ക് കഴിയും.

പ്രാർത്ഥിക്കാൻ പ്രേരിപ്പിച്ചു

ഞങ്ങളുടെ കർക്കശക്കാരനായ മാനേജർ അവളുമായി ചില ആത്മീയ ചിന്തകൾ പങ്കുവെച്ചതുമൂലം അവളുടെ പ്രാർത്ഥന മെച്ചപ്പെട്ടുവെന്ന് ചിന്തിച്ച് ഞാൻ ആശ്ചര്യപ്പെട്ടു. എന്നാൽ എനിക്ക് തെറ്റുപറ്റി. എന്റെ സഹപ്രവർത്തക തുടർന്നു വിശദീകരിച്ചു: "അദ്ദേഹം വരുന്നത് കാണുമ്പോഴെല്ലാം ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങും." അദ്ദേഹവുമായുള്ള ഓരോ സംഭാഷണത്തിനും മുമ്പായി അവൾ കൂടുതൽ പ്രാർത്ഥിച്ചതിനാൽ അവളുടെ പ്രാർത്ഥന സമയം മെച്ചപ്പെട്ടു. തന്റെ മാനേജരുമായുള്ള ബുദ്ധിമുട്ടുള്ള ഔദ്യോഗിക ഇടപെടലുകളിൽ തനിക്ക് ദൈവത്തിന്റെ സഹായം ആവശ്യമാണെന്ന് അവൾക്ക് അറിയാമായിരുന്നു, അതിനാലാണ് അവൾ കർത്താവിനെ കൂടുതൽ വിളിച്ചതും.

ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പ്രാർത്ഥിക്കുന്ന എന്റെ സഹപ്രവർത്തകയുടെ സമ്പ്രദായം ഞാൻ അനുകരിച്ചു. ഇത് 1 തെസ്സലൊനീക്യരിൽ കാണുന്ന ഒരു വേദപുസ്തക ഉപദേശമാണ്.  "ഇടവിടാതെ പ്രാർത്ഥിപ്പിൻ എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ;" (5:17-18). എന്ന് പൗലോസ് ക്രിസ്തീയ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. നാം എന്ത് പ്രശ്നം അഭിമുഖീകരിച്ചാലും  പ്രാർത്ഥനയാണ് ഏറ്റവും നല്ല മാർഗ്ഗം. അത് നമ്മെ ദൈവവുമായി ബന്ധിപ്പിക്കുന്നു; നമ്മുടെ മാനുഷിക താൽപര്യങ്ങളിൽ ആശ്രയിക്കുന്നതിനുപകരം നമ്മെ വഴിനടത്താൻ ദൈവാത്മാവിനെ ക്ഷണിക്കുകയും ചെയ്യുന്നു (ഗലാത്യർ 5:16). സംഘർഷങ്ങൾ നേരിടുമ്പോൾ പോലും "തമ്മിൽ സമാധാനമായിരിക്കുവാൻ" ഇത് നമ്മെ സഹായിക്കുന്നു (1 തെസ്സലൊനീക്യർ 5:13).

ദൈവം നമ്മെ സഹായിക്കുന്നതിനാൽ, നമുക്ക് അവനിൽ സന്തോഷിക്കാം, എല്ലാറ്റിനെയും കുറിച്ച് പ്രാർത്ഥിക്കാം, ഇടവിടാതെ നന്ദിയർപ്പിക്കാം. യേശുവിലുള്ള നമ്മുടെ സഹോദരീസഹോദരന്മാരുമായി കൂടുതൽ യോജിപ്പിൽ ജീവിക്കാൻ ആ കാര്യങ്ങൾ നമ്മെ സഹായിക്കും.

കേൾക്കാൻ വേഗത

ഒരു പ്രിയ സുഹൃത്ത് എനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെ ഖണ്ഡിക്കാൻ ഞാൻ വായ തുറക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് വർദ്ധിക്കുന്നതായി എനിക്ക് തോന്നി. ഞാൻ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് അവൾ സൂചിപ്പിച്ചതുപോലെ അവളുമായി ഒരു ബന്ധവുമില്ല. പക്ഷേ മറുപടി പറയുന്നതിന് മുമ്പ് ഞാൻ ഒരു പ്രാർത്ഥന മന്ത്രിച്ചു. അവൾ പറയുന്നതും അവളുടെ വാക്കുകളിലെ വേദനയും കേട്ട് ഞാൻ ശാന്തയായി. അത് വിചാരിച്ചതിനേക്കാൾ ആഴത്തിൽ ഉള്ളതാണെന്ന് വ്യക്തമായിരുന്നു. എന്റെ സുഹൃത്ത് വേദനിക്കുകയായിരുന്നു, അവളുടെ വേദനയെ നേരിടാൻ അവളെ സഹായിക്കാൻ ഞാൻ തീരുമാനിച്ചതിനാൽ, എന്നെത്തന്നെ പ്രതിരോധിക്കാനുള്ള എന്റെ ആവശ്യം ഇല്ലാതായി.

ഈ സംഭാഷണത്തിനിടയിൽ, യാക്കോബ് ഇന്നത്തെ തിരുവെഴുത്തിൽ എന്താണ് അർത്ഥമാക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി, "കേൾപ്പാൻ വേഗതയും പറവാൻ താമസവും" ഉള്ളവർ ആയിരിക്കുവാൻ യാക്കോബ് നമ്മെ പ്രോത്സാഹിപ്പിച്ചു (1:19). വാക്കുകൾക്ക് പിന്നിലുള്ളത് എന്താണെന്ന് കേൾക്കാനും "ദൈവം ആഗ്രഹിക്കുന്ന നീതിയെ പ്രവർത്തിക്കാത്ത" കോപം ഒഴിവാക്കാനും ശ്രവണം നമ്മെ സഹായിക്കും (വാ. 20). പറയുന്ന വ്യക്തിയുടെ ഹൃദയം കേൾക്കാൻ അതു നമ്മെ അനുവദിക്കുന്നു. ഞാൻ പ്രാർത്ഥിച്ചത് എന്റെ സുഹൃത്തിനൊപ്പമുള്ള സംഭാഷണത്തിൽ എന്നെ വളരെയധികം സഹായിച്ചുവെന്ന് ഞാൻ കരുതുന്നു. എനിക്ക് നേരിട്ട അപമാനത്തെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ, അവളുടെ വാക്കുകൾ കേൾക്കുവാനും മനസ്സിലാക്കുവാനും എനിക്ക് കഴിഞ്ഞു. ഒരുപക്ഷേ ഞാൻ പ്രാർത്ഥിച്ചില്ലായിരുന്നെങ്കിൽ, ഞാൻ എന്റെ മനസിലുള്ള കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുകയും, ഞാൻ എത്രമാത്രം അസ്വസ്ഥയാണെന്ന് അറിയിക്കുകയും ചെയ്യുമായിരുന്നു.

യാക്കോബ് വിവരിക്കുന്ന നിർദ്ദേശങ്ങൾ ഞാൻ എല്ലായ്പ്പോഴും ശരിയായി അനുസരിച്ചിട്ടില്ലെങ്കിലും, ആ ദിവസം ഞാൻ അനുസരിച്ചുവെന്ന് ഞാൻ കരുതുന്നു. കോപവും കുറ്റബോധവും എന്നെ പിടിക്കാൻ അനുവദിക്കുന്നതിനുമുമ്പ് ഒരു പ്രാർത്ഥന മന്ത്രിച്ചത്‌ വേഗത്തിൽ കേൾക്കാനും സാവധാനം സംസാരിക്കാനുമുള്ള മുഖാന്തിരമായി. ഇതു കൂടുതൽ പ്രാവശ്യം ചെയ്യാനുള്ള ജ്ഞാനം ദൈവം എനിക്കു തരണമേ എന്നു ഞാൻ  പ്രാർത്ഥിക്കുന്നു. (സദൃശവാക്യങ്ങൾ 19:11).

ദൈവത്തിന്റെ ജ്ഞാനം ജീവിതങ്ങളെ രക്ഷിക്കുന്നു

ഒരു തപാൽ ജീവനക്കാരി തന്റെ ഉപഭോക്താക്കളിൽ ഒരാളുടെ മെയിൽ കുമിഞ്ഞുകൂടുന്നത് കണ്ട് ആശങ്കാകുലയായി. പ്രായമായ സ്ത്രീ തനിച്ചാണ് താമസിക്കുന്നതെന്നും എല്ലാ ദിവസവും അവളുടെ തപാൽ എടുക്കാറുണ്ടെന്നും തപാൽ ജീവനക്കാരിക്ക് അറിയാമായിരുന്നു. ബുദ്ധിപൂർവ്വം പ്രവർത്തിച്ചുകൊണ്ട് ആ സ്ത്രീയുടെ അയൽക്കാരിൽ ഒരാളോട് ആ അവൾ തന്റെ ആശങ്ക പറഞ്ഞു. ഈ അയൽക്കാരൻ, സ്ത്രീയുടെ വീടിന്റെ മറ്റൊരു താക്കോൽ കൈവശം ഉണ്ടായിരുന്ന മറ്റൊരു അയൽവാസിയെ വിവരം അറിയിച്ചു, അവർ ഒരുമിച്ച് അവരുടെ സുഹൃത്തിന്റെ വീട്ടിൽ പ്രവേശിച്ചപ്പോൾ അവൾ തറയിൽ കിടക്കുന്നതായി കണ്ടു. നാല് ദിവസം മുമ്പ് അവൾ തറയിൽ വീണു, എഴുന്നേൽക്കാനോ സഹായത്തിനായി വിളിക്കാനോ കഴിഞ്ഞില്ല. തപാൽ ജീവനക്കാരിയുടെ വിവേകവും ഉത്കണ്ഠയും പ്രവർത്തിക്കാനുള്ള തീരുമാനവും അവളുടെ ജീവൻ രക്ഷിച്ചു.

സദൃശവാക്യങ്ങൾ പറയുന്നു, “ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു’’ (11:30). ശരി ചെയ്യുന്നതിൽ നിന്നും ദൈവത്തിന്റെ ജ്ഞാനത്തിനനുസരിച്ച് ജീവിക്കുന്നതിൽനിന്നും ലഭിക്കുന്ന വിവേചനബുദ്ധി നമ്മെ മാത്രമല്ല, നാം കണ്ടുമുട്ടുന്നവരെയും അനുഗ്രഹിക്കും. അവനെയും അവന്റെ വഴികളെയും ബഹുമാനിക്കുന്ന വിധത്തിൽ ജീവിക്കുന്നതിന്റെ ഫലം നല്ലതും ഉന്മേഷദായകവുമായ ഒരു ജീവിതമാണ്. ആ ഫലം മറ്റുള്ളവരെക്കുറിച്ച് കരുതാനും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു.

സദൃശവാക്യങ്ങളുടെ എഴുത്തുകാരൻ പുസ്തകത്തിലുടനീളം ഉറപ്പിച്ചുപറയുന്നതുപോലെ, ദൈവത്തിൽ ആശ്രയിക്കുന്നതാണ് ജ്ഞാനം. ജ്ഞാനം “മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല’’ (8:11). ദൈവം നൽകുന്ന ജ്ഞാനം നമ്മുടെ ജീവിതത്തിലുടനീളം നമ്മെ നയിക്കും. അത് നിത്യതയിലേക്ക് ഒരു ജീവനെ നേടും.

 

വിശ്വാസത്താൽ കാണുക

എന്റെ പ്രഭാത നടത്തത്തിനിടയിൽ, അതിശയകരമായ ഒരു കാഴ്ച സൃഷ്ടിച്ചുകൊണ്ട് സൂര്യൻ തടാകത്തിലെ വെള്ളത്തിന്റെ ഒരു കോണിൽ തെളിഞ്ഞു. ഒരു ചിത്രമെടുക്കാൻ ക്യാമറ ഫോക്കസ് ചെയ്തുകൊണ്ട് ഞാൻ എന്റെ സുഹൃത്തിനോട് നിൽക്കാൻ ആവശ്യപ്പെട്ടു. സൂര്യന്റെ സ്ഥാനം കാരണം, ഷോട്ട് എടുക്കുന്നതിന് മുമ്പ് എനിക്ക് എന്റെ ഫോണിന്റെ സ്‌ക്രീനിൽ ചിത്രം കാണാൻ കഴിഞ്ഞില്ല. എന്നാൽ ഇത് മുമ്പ് ചെയ്തിട്ടുള്ളതിനാൽ, ഇതൊരു മികച്ച ചിത്രമാണെന്ന് എനിക്ക് തോന്നി. ഞാൻ സുഹൃത്തിനോട് പറഞ്ഞു, ''നമുക്ക് ഇത് ഇപ്പോൾ കാണാൻ കഴിയില്ല, പക്ഷേ ഇതുപോലുള്ള ചിത്രങ്ങൾ എല്ലായ്‌പ്പോഴും നന്നായി വരാറുണ്ട്.''

ഈ ജീവിതത്തിലൂടെ വിശ്വാസത്താൽ നടക്കുന്നത് പലപ്പോഴും ഒരു ചിത്രം എടുക്കുന്നതുപോലെയാണ്. നിങ്ങൾക്ക് എല്ലായ്‌പ്പോഴും സ്‌ക്രീനിൽ വിശദാംശങ്ങൾ കാണാൻ കഴിയില്ല, എന്നാൽ അതിശയകരമായ ചിത്രം അവിടെ ഇല്ലെന്ന് അതിനർത്ഥമില്ല. ദൈവം എപ്പോഴും പ്രവർത്തിക്കുന്നത് നിങ്ങൾ കാണുന്നില്ല, എന്നാൽ അവൻ അവിടെ ഉണ്ടെന്ന് നിങ്ങൾക്കു വിശ്വസിക്കാം. എബ്രായലേഖനത്തിന്റെ എഴുത്തുകാരൻ എഴുതിയതുപോലെ, “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു'' (11:1). വിശ്വാസത്താൽ നാം നമ്മുടെ ആശ്രയവും ഉറപ്പും ദൈവത്തിൽ അർപ്പിക്കുന്നു-പ്രത്യേകിച്ചും അവൻ ചെയ്യുന്നത് കാണാനോ മനസ്സിലാക്കാനോ കഴിയാത്തപ്പോൾ.

വിശ്വാസത്തോടെ, കാണാത്തത് ''ഷോട്ട് എടുക്കുന്നതിൽ'' നിന്ന് നമ്മെ തടയില്ല. അത് നമ്മെ കൂടുതൽ പ്രാർത്ഥിക്കാനും ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശം തേടാനും പ്രേരിപ്പിച്ചേക്കാം. മറ്റുള്ളവർ വിശ്വാസത്താൽ നടന്നപ്പോൾ എന്തു സംഭവിച്ചു എന്നും (വാ. 4-12) നമ്മുടെ സ്വന്തം അനുഭവത്തിൽ എന്തു സംഭവിച്ചു എന്നും അറിയുന്നതിനാൽ നമുക്ക് ദൈവത്തിൽ ആശ്രയിക്കാം. ദൈവം മുമ്പ് ചെയ്തത്, അവനു വീണ്ടും ചെയ്യാൻ കഴിയും.

ഒരു തെരഞ്ഞെടുപ്പ്

ഒരു പ്രിയ സുഹൃത്തിന്റെ മരണത്തിന് ഏതാനും ആഴ്ചകൾക്കുശേഷം ഞാൻ അവളുടെ അമ്മയുമായി സംസാരിച്ചു. അവൾക്ക് എങ്ങനെയുണ്ടെന്ന് ചോദിക്കുന്നത് അനുചിതമാണെന്നു കരുതി അങ്ങനെ ചോദിക്കാൻ ഞാൻ മടിച്ചു; അവൾ സങ്കടപ്പെട്ടു. പക്ഷെ ഞാൻ എന്റെ വിമുഖത മാറ്റി അവൾ എങ്ങനെ പിടിച്ചു നിൽക്കുന്നു എന്ന് ചോദിച്ചു. അവളുടെ മറുപടി: “കേൾക്കൂ, ഞാൻ സന്തോഷം തിരഞ്ഞെടുക്കുന്നു.”

എന്റെ സ്വന്തം ജീവിതത്തിലെ ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ പാടുപെടുന്ന എന്നെ അവളുടെ വാക്കുകൾ സഹായിച്ചു. അവളുടെ വാക്കുകൾ ആവർത്തനപുസ്തകത്തിന്റെ അവസാനത്തിൽ യിസ്രായേല്യർക്ക് മോശെ നൽകിയ കൽപ്പനയും എന്നെ ഓർമ്മിപ്പിച്ചു. മോശെയുടെ മരണത്തിനും യിസ്രായേല്യരുടെ വാഗ്ദത്ത ദേശത്തേക്കുള്ള പ്രവേശനത്തിനും തൊട്ടുമുമ്പ്, അവർക്ക് ഒരു തിരഞ്ഞെടുപ്പുണ്ടെന്ന് അവർ അറിയണമെന്ന് ദൈവം ആഗ്രഹിച്ചു. മോശ പറഞ്ഞു, “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു...ജീവനെ തിരഞ്ഞെടുത്തുകൊൾക’’ (ആവർത്തനം 30:19-20). അവർക്ക് ദൈവത്തിന്റെ നിയമങ്ങൾ പാലിച്ച് നന്നായി ജീവിക്കാൻ കഴിയും, അല്ലെങ്കിൽ അവർക്ക് അവനിൽ നിന്ന് പിന്തിരിഞ്ഞ് “മരണത്തിന്റെയും നാശത്തിന്റെയും” അനന്തരഫലങ്ങളുമായി ജീവിക്കാൻ കഴിയും (വാ. 15).

എങ്ങനെ ജീവിക്കണമെന്നുള്ളത് നാമും തിരഞ്ഞെടുക്കണം. നമ്മുടെ ജീവനായുള്ള ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തുകൊണ്ട് നമുക്ക് സന്തോഷം തിരഞ്ഞെടുക്കാം. അല്ലെങ്കിൽ നമ്മുടെ യാത്രയുടെ നിഷേധാത്മകവും ബുദ്ധിമുട്ടുള്ളതുമായ ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു നമുക്ക് തിരഞ്ഞെടുത്തുകൊണ്ട് അത് നമ്മുടെ സന്തോഷം കവർന്നെടുക്കാൻ അനുവദിക്കാം. സന്തോഷം തിരഞ്ഞെടുക്കണമെങ്കേിൽ അതിന് പരിശീലിക്കുകയും സഹായത്തിനായി പരിശുദ്ധാത്മാവിൽ ആശ്രയിക്കുകയും ചെയ്യണം. “ദൈവത്തെ സ്‌നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു” (റോമർ 8:28) എന്നതിനാൽ നമുക്ക് സന്തോഷം തിരഞ്ഞെടുക്കാൻ കഴിയും.

ദൈവം നമ്മുടെ പാപം മറയ്ക്കുന്നു

1950-കളിൽ ഒരു അവിവാഹിതയായ അമ്മയ്ക്ക് തന്റെ കുടുംബത്തെ പരിപാലിക്കാൻ ജോലി കണ്ടെത്തേണ്ടി വന്നപ്പോൾ, അവൾ ടൈപ്പിംഗ് ജോലികൾ ഏറ്റെടുത്തു. അവൾ ഒരു നല്ല ടൈപ്പിസ്റ്റ് ആയിരുന്നില്ല, തെറ്റുകൾ വരുത്തിക്കൊണ്ടിരുന്നു എന്നതാണ് ഒരേയൊരു പ്രശ്‌നം. അവൾ തന്റെ തെറ്റുകൾ മറയ്ക്കാനുള്ള വഴികൾ തേടുകയും ഒടുവിൽ ലിക്വിഡ് പേപ്പർ എന്നറിയപ്പെടുന്ന, ടൈപ്പിംഗ് പിശകുകൾ മറയ്ക്കാൻ ഉപയോഗിക്കുന്ന വെളുത്ത തിരുത്തൽ ദ്രാവകം നിർമ്മിക്കുകയും ചെയ്തു. ഇത് ഉണങ്ങിക്കഴിഞ്ഞാൽ, പിശകുകൾ ഇല്ലെന്ന മട്ടിൽ നിങ്ങൾക്ക് അതിനു മുകളിൽ ടൈപ്പ് ചെയ്യാം.

നമ്മുടെ പാപം കൈകാര്യം ചെയ്യുന്നതിനുള്ള അനന്തവും കൂടുതൽ ശക്തവും പ്രധാനപ്പെട്ടതുമായ ഒരു മാർഗ്ഗം യേശു നമുക്ക് വാഗ്ദാനം ചെയ്യുന്നു - മറച്ചുവെക്കലല്ല, മറിച്ച് പൂർണ്ണമായ ക്ഷമയാണത്. യോഹന്നാൻ 8-ന്റെ തുടക്കത്തിൽ, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയിൽ (വാ. 3-4) ഇതിന്റെ നല്ലൊരു ഉദാഹരണം കാണാം. ആ സ്ത്രീയെയും അവളുടെ പാപങ്ങളെയും കുറിച്ച് യേശു എന്തെങ്കിലും ചെയ്യണമെന്ന് ശാസ്ത്രിമാർ ആഗ്രഹിച്ചു. അവളെ കല്ലെറിയണം എന്നാണ് നിയമം പറയുന്നത്, എന്നാൽ നിയമം പറഞ്ഞതോ പറയാത്തതോ ആയ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ ക്രിസ്തു മെനക്കെട്ടില്ല. എല്ലാവരും പാപം ചെയ്തിരിക്കുന്നു എന്ന ഒരു ഓർമ്മപ്പെടുത്തൽ അവൻ വാഗ്ദാനം ചെയ്തു (റോമർ 3:23 കാണുക). പാപം ചെയ്യാത്ത ആരെങ്കിലും സ്ത്രീയെ ഒന്നാമതു “കല്ലെറിയാൻ” (യോഹന്നാൻ 8:7) യേശു പറഞ്ഞു. ഒരാൾ പോലും എറിഞ്ഞില്ല.

യേശു അവൾക്ക് ഒരു പുതിയ തുടക്കം വാഗ്ദാനം ചെയ്തു. താൻ അവളെ കുറ്റംവിധിക്കുന്നില്ലെന്നും അവൾ “[അവളുടെ] പാപജീവിതം ഉപേക്ഷിക്കണമെന്നും” അവൻ പറഞ്ഞു (വാ. 11). അവളുടെ പാപം പൊറുക്കാനും അവളുടെ ഭൂതകാലത്തിന്മേൽ ഒരു പുതിയ ജീവിതരീതി “ടൈപ്പ്” ചെയ്യാനും ക്രിസ്തു അവൾക്ക് പരിഹാരം നൽകി. അതേ വാഗ്ദാനം അവന്റെ കൃപയാൽ നമുക്കും ലഭ്യമാണ്.

അനുഗൃഹീത മുഖംമൂടി

കോവിഡ് മഹാമാരിയുടെ സമയത്ത് നിർബന്ധമായിരുന്ന മാസ്‌ക് ഉപയോഗം ഇപ്പോൾ നിർബന്ധമല്ലാത്തതിനാൽ, അവ ഇപ്പോഴും ആവശ്യമുള്ളിടത്ത്- എന്റെ മകളുടെ സ്‌കൂൾ പോലെയുള്ള സ്ഥലങ്ങളിൽ - ഒരു മാസ്‌ക് കൈയിൽ കരുതാൻ ഞാൻ പാടുപെടുന്നു. ഒരു ദിവസം എനിക്ക് ഒരു മാസ്‌ക് ആവശ്യമായി വന്നപ്പോൾ, എന്റെ കാറിൽ ഒരെണ്ണം കണ്ടെത്തി - മുൻവശത്ത് “ബ്ലസ്സഡ്’’ എന്ന് എഴുതിയിരുന്നതിനാൽ ഞാൻ ധരിക്കാതെ മാറ്റിവെച്ച ഒരെ ണ്ണമായിരുന്നു അത്.

സന്ദേശങ്ങളെഴുതാത്ത മാസ്‌ക് ധരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഞാൻ കണ്ടെത്തിയ മാസ്‌കിലെ വാക്ക് അമിതമായി ഉപയോഗിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ എനിക്ക് വേറെ വഴിയില്ലായിരുന്നു, മനസ്സില്ലാമനസ്സോടെ ഞാൻ മാസ്‌ക് ധരിച്ചു. സ്‌കൂളിലെ ഒരു പുതിയ റിസപ്ഷനിസ്റ്റിനോട് എന്റെ അസ്വസ്ഥത ഞാൻ പ്രകടിപ്പിച്ചപ്പോൾ, എന്റെ മാസ്‌കിലെ വാക്ക് കാരണമാകാം അവളതു പെട്ടെന്നു ശ്രദ്ധിച്ചു. സങ്കീർണ്ണമായ ഒരു സംവിധാനം ശരിയാക്കാൻ പാടുപെടുന്ന ഒരു വ്യക്തിയുടെ മുമ്പിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും ഒപ്പം “അനുഗൃഹീത'' എന്നെഴുതിയ മാസ്‌ക് ധരിക്കുകയും ചെയ്തുകൊണ്ട് ഒരു കപടഭക്തയെപ്പോലെ കാണപ്പെടാൻ ഞാൻ ഒട്ടും ആഗ്രഹിച്ചില്ല.

എന്റെ മാസ്‌കിലെ അക്ഷരങ്ങൾ ക്രിസ്തുവിനുവേണ്ടിയുള്ള എന്റെ സാക്ഷ്യത്തെ ഓർമ്മിപ്പിച്ചെങ്കിലും, എന്റെ ഹൃദയത്തിലുള്ള തിരുവെഴുത്തുകളുടെ വാക്കുകൾ മറ്റുള്ളവരോട് ക്ഷമകാണിക്കാനുള്ള യഥാർത്ഥ ഓർമ്മപ്പെടുത്തലായിരിക്കണം. പൗലൊസ് കൊരിന്ത്യർക്ക് എഴുതിയതുപോലെ, ''ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നത്'' (2 കൊരിന്ത്യർ 3:3). “ജീവൻ നൽകുന്ന’’ പരിശുദ്ധാത്മാവ് (വാ. 6), “സ്‌നേഹം, സന്തോഷം, സമാധാനം’’, ഉവ്വ്, “ക്ഷമ’’ (ഗലാത്യർ 5:22) എന്നിവയിൽ ജീവിക്കാൻ നമ്മെ സഹായിക്കും. നമ്മുടെ ഉള്ളിലെ അവന്റെ സാന്നിധ്യത്താൽ നാം യഥാർത്ഥത്തിൽ അനുഗൃഹീതരാണ്!

താഴ്മ ധരിക്കുക

അണ്ടർകവർ ബോസ് എന്ന ടെലിവിഷൻ പരമ്പരയിൽ, ഒരു ഫ്രോസൺ ഫുഡ് കമ്പനിയുടെ സി.ഇ.ഒ. കാഷ്യറുടെ യൂണിഫോം ധരിച്ച് രഹസ്യമായി ഫ്രാഞ്ചൈസി സ്റ്റോറിൽ ജോലി ചെയ്യാൻ പോയി. അവളുടെ വിഗ്ഗും മേക്കപ്പും അവളുടെ യഥാർത്ഥ സ്വത്വം മറച്ചുപിടിച്ചു. ഷോപ്പിൽ കാര്യങ്ങൾ യഥാർത്ഥത്തിൽ എങ്ങനെ നടക്കുന്നുവെന്ന് കാണുകയായിരുന്നു അവളുടെ ലക്ഷ്യം. അവളുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, സ്റ്റോർ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവൾക്കു കഴിഞ്ഞു.

നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി യേശു “താഴ്മയുടെ വേഷം” സ്വീകരിച്ചു (ഫിലിപ്പിയർ 2:7). അവൻ മനുഷ്യനായി - ഭൂമിയിൽ നടന്നു, ദൈവത്തെക്കുറിച്ച് നമ്മെ പഠിപ്പിച്ചു, ഒടുവിൽ നമ്മുടെ പാപങ്ങൾക്കുവേണ്ടി ക്രൂശിൽ മരിച്ചു (വാ. 8). ഈ ത്യാഗം ക്രിസ്തുവിന്റെ താഴ്മയെ തുറന്നുകാട്ടുന്നു, അവൻ അനുസരണയോടെ തന്റെ ജീവൻ നമ്മുടെ പാപത്തിനുള്ള യാഗമായി സമർപ്പിച്ചു. അവൻ ഒരു മനുഷ്യനായി ഭൂമിയിൽ സഞ്ചരിക്കുകയും നാം അനുഭവിക്കുന്നത് അനുഭവിക്കുകയും ചെയ്തു - ഭൂമിയിൽ നിന്നുകൊണ്ടു തന്നേ. യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നമ്മുടെ രക്ഷകനെപ്പോലെ “അതേ ഭാവം” നമ്മിൽ ഉണ്ടായിരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു - പ്രത്യേകിച്ച് മറ്റ് വിശ്വാസികളുമായുള്ള ബന്ധത്തിൽ (വാ. 5). താഴ്മ ധരിക്കാനും (വാ. 3) ക്രിസ്തുവിന്റെ മനോഭാവം സ്വീകരിക്കാനും ദൈവം നമ്മെ സഹായിക്കുന്നു (വാക്യം 5). മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ തയ്യാറുള്ളവരും സഹായഹസ്തം നീട്ടാൻ സന്നദ്ധരുമായ സേവകരായി ജീവിക്കാൻ അവൻ നമ്മെ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരെ താഴ്മയോടെ സ്‌നേഹിക്കാൻ ദൈവം നമ്മെ നയിക്കുന്നതിനാൽ, അവരെ സേവിക്കാനും അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് കരുണയോടെ പരിഹാരം തേടാനുമുള്ള മികച്ച സ്ഥാനത്താണ് നാം.

ശുദ്ധമായ ഭക്തി

കോളേജിലെ രണ്ടാം വർഷത്തിനു ശേഷമുള്ള വേനൽക്കാലത്ത്, ഒരു സഹപാഠി അപ്രതീക്ഷിതമായി മരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ അവനെ കണ്ടിരുന്നു, അന്നവൻ സുഖമായി കാണപ്പെട്ടു. ഞാനും എന്റെ സഹപാഠികളും ചെറുപ്പമായിരുന്നു, ഞങ്ങളുടെ ജീവിതത്തിന്റെ പ്രധാനമെന്ന് ഞങ്ങൾ കരുതിയിരുന്ന കാര്യങ്ങളിൽ, ജീവിതകാലം മുഴുവൻ സഹോദരിമാരും സഹോദരന്മാരും ആയിരിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.

എന്നാൽ എന്റെ സഹപാഠിയുടെ മരണത്തെക്കുറിച്ച് ഞാൻ ഏറ്റവും കൂടുതൽ ഓർക്കുന്നത്, എന്റെ സുഹൃത്തുക്കൾ അപ്പൊസ്തലനായ യാക്കോബ് “ശുദ്ധമായ ഭക്തി” എന്ന് വിളിച്ചത് (യാക്കോബ് 1:27) ജീവിതത്തിൽ പ്രാവർത്തികമാക്കിയതിനു സാക്ഷ്യം വഹിച്ചതാണ്. സാഹോദര കൂട്ടായ്മയിലെ പുരുഷന്മാർ മരിച്ചയാളുടെ സഹോദരിക്ക് സഹോദരങ്ങളെപ്പോലെയായി. അവർ അവന്റെ മരണത്തിന് വർഷങ്ങൾക്ക് ശേഷം അവന്റെ സഹാദരിയുടെ വിവാഹത്തിൽ പങ്കെടുക്കുകയും അവൾക്കു കുഞ്ഞുജനിച്ചപ്പോൾ കുഞ്ഞിനു പാരിതോഷികങ്ങൾ നൽകുകയും ചെയ്തു. അവൾക്ക് വിളിക്കേണ്ടിവരുമ്പോഴെല്ലാം അവനെ ബന്ധപ്പെടാൻ ഒരാൾ അവൾക്ക് ഒരു സെൽഫോൺ സമ്മാനിച്ചു.

യാക്കോബിന്റെ അഭിപ്രായത്തിൽ ശുദ്ധവും നിർമ്മലവുമായ ഭക്തി, “അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നത്” ആകുന്നു (വാ. 27). എന്റെ സുഹൃത്തിന്റെ സഹോദരി അക്ഷരാർത്ഥത്തിൽ അനാഥയായിരുന്നില്ലെങ്കിലും അവൾക്ക് അവളുടെ സഹോദരൻ ഇല്ലായിരുന്നു. അവളുടെ പുതിയ “സഹോദരന്മാർ” ആ വിടവ് നികത്തി.

യേശുവിൽ സത്യവും നിർമ്മലവുമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന നമുക്കെല്ലാവർക്കും ചെയ്യാൻ കഴിയുന്നത് അതാണ് - ആവശ്യത്തിലിരിക്കുന്നവരെ പരിപാലിക്കുന്നത് ഉൾപ്പെടെ (2:14-17) “[വചനം] ചെയ്യുവരായിരിക്കുക” (വാ. 22). അവനിലുള്ള നമ്മുടെ വിശ്വാസം, അവൻ നമ്മെ സഹായിക്കുന്നതനുസരിച്ച് ലോകത്തിന്റെ പ്രതികൂല സ്വാധീനങ്ങളിൽ നിന്ന് നമ്മെത്തന്നെ കാത്തുസൂക്ഷിക്കുമ്പോൾ നമ്മുടെ വിശ്വാസം ദുർബലരായവരെ കരുതുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. എല്ലാത്തിനുമുപരി, അത് ദൈവം അംഗീകരിക്കുന്ന യഥാർത്ഥ ഭക്തിയാണ്.