പട്ടികയിൽ ഒന്നാമത്
ഒരു ട്രാക്ക് മീറ്റ് പോലെയാണ് പ്രഭാതം ആരംഭിച്ചത്. ദിവസത്തിലെ നിരവധി ജോലിത്തിരക്കുകളുടെ പല്ലുകൾക്കിടയിലേക്ക് ഞാൻ കിടക്കയിൽ നിന്ന് എടുത്തു ചാടി. കുട്ടികളെ സ്‌കൂളിൽ എത്തിക്കുക. ചെക്ക്. ജോലിയിൽ പ്രവേശിക്കുക. ചെക്ക്. വ്യക്തിപരവും തൊഴിൽപരവുമായ ജോലികൾ ഇടയ്ക്കിടെ ചേർത്തുകൊണ്ട് ഞാൻ എന്റെ “ചെയ്യേണ്ടവയുടെ” ലിസ്റ്റ് എഴുതാൻ ശ്രമം നടത്തി:
“. . . 13. ലേഖനം എഡിറ്റ് ചെയ്യുക. 14. ഓഫീസ് വൃത്തിയാക്കുക. 15. സ്ട്രാറ്റജിക് ടീം പ്ലാനിംഗ്. 16. ടെക് ബ്ലോഗ് എഴുതുക. 17. തറ വൃത്തിയാക്കുക. 18. പ്രാർത്ഥിക്കുക.”
ഞാൻ പതിനെട്ടാം നമ്പറിൽ എത്തിയപ്പോൾ, എനിക്ക് ദൈവത്തിന്റെ സഹായം ആവശ്യമാണെന്ന് ഞാൻ ഓർത്തു. പക്ഷേ, എന്റെ സ്വന്തം നിലയിൽ അതു ചെയ്യാൻ ശ്രമിച്ചുകൊണ്ട് ഞാൻ ഒറ്റയ്ക്ക് അതു ചെയ്യുകയാണെന്ന് എന്റെ മനസ്സിൽ തോന്നുന്നതിന് മുമ്പ് ഞാൻ വളരെ ദൂരം എത്തിയിരുന്നു.
യേശുവിന് അറിയാമായിരുന്നു. നമ്മുടെ നാളുകൾ അടിയന്തിരസ്വഭാവമുള്ള ജോലികളാൽ ഒന്നിനുമുകളിൽ മറ്റൊന്നായി തകർന്നുവീഴുമെന്ന് അവനറിയാമായിരുന്നു. അതുകൊണ്ട് അവൻ ഉപദേശിക്കുന്നു, “മുമ്പെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും” (മത്തായി 6:33).
യേശുവിന്റെ വാക്കുകൾ ഒരു കൽപ്പനയായി കേൾക്കുന്നത് സ്വാഭാവികമാണ്. അവ അങ്ങനെതന്നെയാണ്. എന്നാൽ ഇവിടെ അതിൽ കൂടുതൽ ഉണ്ട് - ഒരു ക്ഷണം. മത്തായി 6-ൽ, ലോകത്തിന്റെ ഭ്രാന്തമായ ഉത്കണ്ഠ (വാ. 25-32) വിശ്വാസയോഗ്യമായ ഒരു ജീവിതത്തിനായി അനുദിനം കൈമാറാൻ യേശു നമ്മെ ക്ഷണിക്കുന്നു. ദൈവം, അവന്റെ കൃപയാൽ, നമ്മുടെ എല്ലാ ദിവസത്തിലും നമ്മെ സഹായിക്കുന്നു-ജീവിതത്തെ അവന്റെ വീക്ഷണകോണിൽ നിന്ന് കാണാൻ ഓർക്കുന്നതിനു മുമ്പുതന്നെ, നമ്മുടെ പട്ടികയിൽ പതിനെട്ടാം സ്ഥാനത്തെത്തുമ്പോൾ പോലും അവൻ നമ്മെസഹായിക്കും.
ദൈവം നമ്മുടെ പാപം മറയ്ക്കുന്നു
1950-കളിൽ ഒരു അവിവാഹിതയായ അമ്മയ്ക്ക് തന്റെ കുടുംബത്തെ പരിപാലിക്കാൻ ജോലി കണ്ടെത്തേണ്ടി വന്നപ്പോൾ, അവൾ ടൈപ്പിംഗ് ജോലികൾ ഏറ്റെടുത്തു. അവൾ ഒരു നല്ല ടൈപ്പിസ്റ്റ് ആയിരുന്നില്ല, തെറ്റുകൾ വരുത്തിക്കൊണ്ടിരുന്നു എന്നതാണ് ഒരേയൊരു പ്രശ്‌നം. അവൾ തന്റെ തെറ്റുകൾ മറയ്ക്കാനുള്ള വഴികൾ തേടുകയും ഒടുവിൽ ലിക്വിഡ് പേപ്പർ എന്നറിയപ്പെടുന്ന, ടൈപ്പിംഗ് പിശകുകൾ മറയ്ക്കാൻ ഉപയോഗിക്കുന്ന വെളുത്ത തിരുത്തൽ ദ്രാവകം നിർമ്മിക്കുകയും ചെയ്തു. ഇത് ഉണങ്ങിക്കഴിഞ്ഞാൽ, പിശകുകൾ ഇല്ലെന്ന മട്ടിൽ നിങ്ങൾക്ക് അതിനു മുകളിൽ ടൈപ്പ് ചെയ്യാം.
നമ്മുടെ പാപം കൈകാര്യം ചെയ്യുന്നതിനുള്ള അനന്തവും കൂടുതൽ ശക്തവും പ്രധാനപ്പെട്ടതുമായ ഒരു മാർഗ്ഗം യേശു നമുക്ക് വാഗ്ദാനം ചെയ്യുന്നു - മറച്ചുവെക്കലല്ല, മറിച്ച് പൂർണ്ണമായ ക്ഷമയാണത്. യോഹന്നാൻ 8-ന്റെ തുടക്കത്തിൽ, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയിൽ (വാ. 3-4) ഇതിന്റെ നല്ലൊരു ഉദാഹരണം കാണാം. ആ സ്ത്രീയെയും അവളുടെ പാപങ്ങളെയും കുറിച്ച് യേശു എന്തെങ്കിലും ചെയ്യണമെന്ന് ശാസ്ത്രിമാർ ആഗ്രഹിച്ചു. അവളെ കല്ലെറിയണം എന്നാണ് നിയമം പറയുന്നത്, എന്നാൽ നിയമം പറഞ്ഞതോ പറയാത്തതോ ആയ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ ക്രിസ്തു മെനക്കെട്ടില്ല. എല്ലാവരും പാപം ചെയ്തിരിക്കുന്നു എന്ന ഒരു ഓർമ്മപ്പെടുത്തൽ അവൻ വാഗ്ദാനം ചെയ്തു (റോമർ 3:23 കാണുക). പാപം ചെയ്യാത്ത ആരെങ്കിലും സ്ത്രീയെ ഒന്നാമതു “കല്ലെറിയാൻ” (യോഹന്നാൻ 8:7) യേശു പറഞ്ഞു. ഒരാൾ പോലും എറിഞ്ഞില്ല.
യേശു അവൾക്ക് ഒരു പുതിയ തുടക്കം വാഗ്ദാനം ചെയ്തു. താൻ അവളെ കുറ്റംവിധിക്കുന്നില്ലെന്നും അവൾ “[അവളുടെ] പാപജീവിതം ഉപേക്ഷിക്കണമെന്നും” അവൻ പറഞ്ഞു (വാ. 11). അവളുടെ പാപം പൊറുക്കാനും അവളുടെ ഭൂതകാലത്തിന്മേൽ ഒരു പുതിയ ജീവിതരീതി “ടൈപ്പ്” ചെയ്യാനും ക്രിസ്തു അവൾക്ക് പരിഹാരം നൽകി. അതേ വാഗ്ദാനം അവന്റെ കൃപയാൽ നമുക്കും ലഭ്യമാണ്.
അനുഗൃഹീത മുഖംമൂടി
കോവിഡ് മഹാമാരിയുടെ സമയത്ത് നിർബന്ധമായിരുന്ന മാസ്‌ക് ഉപയോഗം ഇപ്പോൾ നിർബന്ധമല്ലാത്തതിനാൽ, അവ ഇപ്പോഴും ആവശ്യമുള്ളിടത്ത്- എന്റെ മകളുടെ സ്‌കൂൾ പോലെയുള്ള സ്ഥലങ്ങളിൽ - ഒരു മാസ്‌ക് കൈയിൽ കരുതാൻ ഞാൻ പാടുപെടുന്നു. ഒരു ദിവസം എനിക്ക് ഒരു മാസ്‌ക് ആവശ്യമായി വന്നപ്പോൾ, എന്റെ കാറിൽ ഒരെണ്ണം കണ്ടെത്തി - മുൻവശത്ത് “ബ്ലസ്സഡ്’’ എന്ന് എഴുതിയിരുന്നതിനാൽ ഞാൻ ധരിക്കാതെ മാറ്റിവെച്ച ഒരെ ണ്ണമായിരുന്നു അത്.
സന്ദേശങ്ങളെഴുതാത്ത മാസ്‌ക് ധരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഞാൻ കണ്ടെത്തിയ മാസ്‌കിലെ വാക്ക് അമിതമായി ഉപയോഗിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ എനിക്ക് വേറെ വഴിയില്ലായിരുന്നു, മനസ്സില്ലാമനസ്സോടെ ഞാൻ മാസ്‌ക് ധരിച്ചു. സ്‌കൂളിലെ ഒരു പുതിയ റിസപ്ഷനിസ്റ്റിനോട് എന്റെ അസ്വസ്ഥത ഞാൻ പ്രകടിപ്പിച്ചപ്പോൾ, എന്റെ മാസ്‌കിലെ വാക്ക് കാരണമാകാം അവളതു പെട്ടെന്നു ശ്രദ്ധിച്ചു. സങ്കീർണ്ണമായ ഒരു സംവിധാനം ശരിയാക്കാൻ പാടുപെടുന്ന ഒരു വ്യക്തിയുടെ മുമ്പിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും ഒപ്പം “അനുഗൃഹീത'' എന്നെഴുതിയ മാസ്‌ക് ധരിക്കുകയും ചെയ്തുകൊണ്ട് ഒരു കപടഭക്തയെപ്പോലെ കാണപ്പെടാൻ ഞാൻ ഒട്ടും ആഗ്രഹിച്ചില്ല.
എന്റെ മാസ്‌കിലെ അക്ഷരങ്ങൾ ക്രിസ്തുവിനുവേണ്ടിയുള്ള എന്റെ സാക്ഷ്യത്തെ ഓർമ്മിപ്പിച്ചെങ്കിലും, എന്റെ ഹൃദയത്തിലുള്ള തിരുവെഴുത്തുകളുടെ വാക്കുകൾ മറ്റുള്ളവരോട് ക്ഷമകാണിക്കാനുള്ള യഥാർത്ഥ ഓർമ്മപ്പെടുത്തലായിരിക്കണം. പൗലൊസ് കൊരിന്ത്യർക്ക് എഴുതിയതുപോലെ, ''ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നത്'' (2 കൊരിന്ത്യർ 3:3). “ജീവൻ നൽകുന്ന’’ പരിശുദ്ധാത്മാവ് (വാ. 6), “സ്‌നേഹം, സന്തോഷം, സമാധാനം’’, ഉവ്വ്, “ക്ഷമ’’ (ഗലാത്യർ 5:22) എന്നിവയിൽ ജീവിക്കാൻ നമ്മെ സഹായിക്കും. നമ്മുടെ ഉള്ളിലെ അവന്റെ സാന്നിധ്യത്താൽ നാം യഥാർത്ഥത്തിൽ അനുഗൃഹീതരാണ്!
താഴ്മ ധരിക്കുക
അണ്ടർകവർ ബോസ് എന്ന ടെലിവിഷൻ പരമ്പരയിൽ, ഒരു ഫ്രോസൺ ഫുഡ് കമ്പനിയുടെ സി.ഇ.ഒ. കാഷ്യറുടെ യൂണിഫോം ധരിച്ച് രഹസ്യമായി ഫ്രാഞ്ചൈസി സ്റ്റോറിൽ ജോലി ചെയ്യാൻ പോയി. അവളുടെ വിഗ്ഗും മേക്കപ്പും അവളുടെ യഥാർത്ഥ സ്വത്വം മറച്ചുപിടിച്ചു. ഷോപ്പിൽ കാര്യങ്ങൾ യഥാർത്ഥത്തിൽ എങ്ങനെ നടക്കുന്നുവെന്ന് കാണുകയായിരുന്നു അവളുടെ ലക്ഷ്യം. അവളുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, സ്റ്റോർ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവൾക്കു കഴിഞ്ഞു.
നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി യേശു “താഴ്മയുടെ വേഷം” സ്വീകരിച്ചു (ഫിലിപ്പിയർ 2:7). അവൻ മനുഷ്യനായി - ഭൂമിയിൽ നടന്നു, ദൈവത്തെക്കുറിച്ച് നമ്മെ പഠിപ്പിച്ചു, ഒടുവിൽ നമ്മുടെ പാപങ്ങൾക്കുവേണ്ടി ക്രൂശിൽ മരിച്ചു (വാ. 8). ഈ ത്യാഗം ക്രിസ്തുവിന്റെ താഴ്മയെ തുറന്നുകാട്ടുന്നു, അവൻ അനുസരണയോടെ തന്റെ ജീവൻ നമ്മുടെ പാപത്തിനുള്ള യാഗമായി സമർപ്പിച്ചു. അവൻ ഒരു മനുഷ്യനായി ഭൂമിയിൽ സഞ്ചരിക്കുകയും നാം അനുഭവിക്കുന്നത് അനുഭവിക്കുകയും ചെയ്തു - ഭൂമിയിൽ നിന്നുകൊണ്ടു തന്നേ. യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നമ്മുടെ രക്ഷകനെപ്പോലെ “അതേ ഭാവം” നമ്മിൽ ഉണ്ടായിരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു - പ്രത്യേകിച്ച് മറ്റ് വിശ്വാസികളുമായുള്ള ബന്ധത്തിൽ (വാ. 5). താഴ്മ ധരിക്കാനും (വാ. 3) ക്രിസ്തുവിന്റെ മനോഭാവം സ്വീകരിക്കാനും ദൈവം നമ്മെ സഹായിക്കുന്നു (വാക്യം 5). മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ തയ്യാറുള്ളവരും സഹായഹസ്തം നീട്ടാൻ സന്നദ്ധരുമായ സേവകരായി ജീവിക്കാൻ അവൻ നമ്മെ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരെ താഴ്മയോടെ സ്‌നേഹിക്കാൻ ദൈവം നമ്മെ നയിക്കുന്നതിനാൽ, അവരെ സേവിക്കാനും അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് കരുണയോടെ പരിഹാരം തേടാനുമുള്ള മികച്ച സ്ഥാനത്താണ് നാം.
ശുദ്ധമായ ഭക്തി
കോളേജിലെ രണ്ടാം വർഷത്തിനു ശേഷമുള്ള വേനൽക്കാലത്ത്, ഒരു സഹപാഠി അപ്രതീക്ഷിതമായി മരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ അവനെ കണ്ടിരുന്നു, അന്നവൻ സുഖമായി കാണപ്പെട്ടു. ഞാനും എന്റെ സഹപാഠികളും ചെറുപ്പമായിരുന്നു, ഞങ്ങളുടെ ജീവിതത്തിന്റെ പ്രധാനമെന്ന് ഞങ്ങൾ കരുതിയിരുന്ന കാര്യങ്ങളിൽ, ജീവിതകാലം മുഴുവൻ സഹോദരിമാരും സഹോദരന്മാരും ആയിരിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.
എന്നാൽ എന്റെ സഹപാഠിയുടെ മരണത്തെക്കുറിച്ച് ഞാൻ ഏറ്റവും കൂടുതൽ ഓർക്കുന്നത്, എന്റെ സുഹൃത്തുക്കൾ അപ്പൊസ്തലനായ യാക്കോബ് “ശുദ്ധമായ ഭക്തി” എന്ന് വിളിച്ചത് (യാക്കോബ് 1:27) ജീവിതത്തിൽ പ്രാവർത്തികമാക്കിയതിനു സാക്ഷ്യം വഹിച്ചതാണ്. സാഹോദര കൂട്ടായ്മയിലെ പുരുഷന്മാർ മരിച്ചയാളുടെ സഹോദരിക്ക് സഹോദരങ്ങളെപ്പോലെയായി. അവർ അവന്റെ മരണത്തിന് വർഷങ്ങൾക്ക് ശേഷം അവന്റെ സഹാദരിയുടെ വിവാഹത്തിൽ പങ്കെടുക്കുകയും അവൾക്കു കുഞ്ഞുജനിച്ചപ്പോൾ കുഞ്ഞിനു പാരിതോഷികങ്ങൾ നൽകുകയും ചെയ്തു. അവൾക്ക് വിളിക്കേണ്ടിവരുമ്പോഴെല്ലാം അവനെ ബന്ധപ്പെടാൻ ഒരാൾ അവൾക്ക് ഒരു സെൽഫോൺ സമ്മാനിച്ചു.
യാക്കോബിന്റെ അഭിപ്രായത്തിൽ ശുദ്ധവും നിർമ്മലവുമായ ഭക്തി, “അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നത്” ആകുന്നു (വാ. 27). എന്റെ സുഹൃത്തിന്റെ സഹോദരി അക്ഷരാർത്ഥത്തിൽ അനാഥയായിരുന്നില്ലെങ്കിലും അവൾക്ക് അവളുടെ സഹോദരൻ ഇല്ലായിരുന്നു. അവളുടെ പുതിയ “സഹോദരന്മാർ” ആ വിടവ് നികത്തി.
യേശുവിൽ സത്യവും നിർമ്മലവുമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന നമുക്കെല്ലാവർക്കും ചെയ്യാൻ കഴിയുന്നത് അതാണ് - ആവശ്യത്തിലിരിക്കുന്നവരെ പരിപാലിക്കുന്നത് ഉൾപ്പെടെ (2:14-17) “[വചനം] ചെയ്യുവരായിരിക്കുക” (വാ. 22). അവനിലുള്ള നമ്മുടെ വിശ്വാസം, അവൻ നമ്മെ സഹായിക്കുന്നതനുസരിച്ച് ലോകത്തിന്റെ പ്രതികൂല സ്വാധീനങ്ങളിൽ നിന്ന് നമ്മെത്തന്നെ കാത്തുസൂക്ഷിക്കുമ്പോൾ നമ്മുടെ വിശ്വാസം ദുർബലരായവരെ കരുതുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. എല്ലാത്തിനുമുപരി, അത് ദൈവം അംഗീകരിക്കുന്ന യഥാർത്ഥ ഭക്തിയാണ്.
ദൈവം പേരുകൾ ഓർക്കുന്നു
ഞാൻ ഒരു സഭയിൽ യുവജന നേതാവായി പ്രവർത്തിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഞായറാഴ്ച, നിരവധി യുവാക്കളോടു സംസാരിച്ചതിനുശേഷം, അമ്മയുടെ അടുത്തിരുന്ന ഒരു കൗമാരക്കാരിയോട് ഞാൻ സംസാരിച്ചു. നാണം കുണുങ്ങിയായ പെൺകുട്ടിയെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്തപ്പോൾ ഞാൻ അവളുടെ പേര് പറഞ്ഞു അവൾ എങ്ങനെ ഇരിക്കുന്നു എന്ന് ചോദിച്ചു. അവൾ തല ഉയർത്തി, അവളുടെ തവിട്ടുനിറത്തിലുള്ള മനോഹരമായ കണ്ണുകൾ വിടർന്നു. അവളും പുഞ്ചിരിച്ചുകൊണ്ട് ചെറിയ സ്വരത്തിൽ പറഞ്ഞു: 'താങ്കൾ എന്റെ പേര് ഓർത്തു.' പ്രായപൂർത്തിയായവർ നിറഞ്ഞ ഒരു സഭയിൽ നിസ്സാരക്കാരിയെന്നു തോന്നിയേക്കാവുന്ന ഒരു പെൺകുട്ടിയെ പേരെടുത്ത് വിളിച്ചുകൊണ്ട് ഞാൻ വിശ്വാസത്തിന്റെ ഒരു ബന്ധം ആരംഭിച്ചു. അവളെ കണ്ടു എന്നും വിലമതിച്ചു എന്നും അവൾ തിരിച്ചറിഞ്ഞു.
യെശയ്യാവ് 43-ൽ, യിസ്രായേല്യർക്ക് സമാനമായ ഒരു സന്ദേശം അറിയിക്കാൻ ദൈവം യെശയ്യാ പ്രവാചകനെ ഉപയോഗിക്കുന്നു: ദൈവം അവരെ കാണുകയും വിലമതിക്കുകയും ചെയ്തു എന്ന സന്ദേശം. അടിമത്തത്തിന്റെ കാലത്തും മരുഭൂമിയിലൂടെയുള്ള യാത്രയിലും പോലും ദൈവം അവരെ കാണുകയും 'പേരിലൂടെ' അവരെ അറിയുകയും ചെയ്തു (വാ. 1). അവർ അപരിചിതരായിരുന്നില്ല; അവർ അവനുള്ളവരായിരുന്നു. അവർ ഉപേക്ഷിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടെങ്കിലും, അവർ 'വിലപ്പെട്ടവർ' ആയിരുന്നു, അവന്റെ 'സ്‌നേഹം' അവരോടൊപ്പമുണ്ടായിരുന്നു (വാ. 4). കൂടാതെ, ദൈവം അവരെ പേരിനാൽ അറിയാമായിരുന്നു എന്ന ഓർമ്മപ്പെടുത്തലിനൊപ്പം, അവൻ അവർക്കായി എന്തെല്ലാം ചെയ്യുന്നു എന്നകാര്യവും പങ്കുവെച്ചു, പ്രത്യേകിച്ച് പരീശോധനാ സമയങ്ങളിൽ, അവൻ അവരോടൊപ്പം ഉണ്ടായിരിക്കും (വാ.2). ദൈവം അവരുടെ പേരുകൾ ഓർത്തിരുന്നതിനാൽ അവർക്ക് ഭയപ്പെടുകയോ ആകുലപ്പെടുകയോ ചെയ്യേണ്ട ആവശ്യമില്ല.
ദൈവത്തിന് അവന്റെ ഓരോ പൈതലിന്റെയും പേരുകൾ അറിയാം എന്നത് ഒരു സന്തോഷവാർത്തയാണ്, പ്രത്യേകിച്ചും ജീവിതത്തിലെ ആഴമേറിയതും ബുദ്ധിമുട്ടുള്ളതുമായ വെള്ളത്തിലൂടെ നാം കടന്നുപോകുമ്പോൾ.
സമാധാനത്തിന് ഊന്നൽ നൽകുക
മാറ്റം ജീവിതത്തിലെ വലിയ സമ്മർദങ്ങളിലൊന്നാണ്. ഏകദേശം ഇരുപത് വർഷത്തോളം ഞാൻ എന്റെ മുൻ വീട്ടിൽ താമസിച്ചതിനു ശേഷം ഞങ്ങൾ നിലവിലെ വീട്ടിലേക്ക് മാറി. വിവാഹത്തിനു മുമ്പ് എട്ട് വർഷം ഞാൻ ആ വീട്ടിൽ തനിച്ചായിരുന്നു താമസം. പിന്നെ എന്റെ ഭർത്താവ് എല്ലാ സാധനങ്ങളും സഹിതം കടന്നുവന്നു. പിന്നീട് ഒരു കുഞ്ഞും വന്നു, അതായത് കൂടുതൽ സാധനങ്ങൾ.
പുതിയ വീട്ടിലേക്ക് ഞങ്ങൾ നീങ്ങുന്ന ദിവസം സംഭവരഹിതമായിരുന്നില്ല. "മൂവേർഴ്സ്" എത്തുന്നതിനു അഞ്ച് മിനിറ്റു മുമ്പ് പോലും ഞാൻ ഒരു പുസ്തകത്തിന്റെ കൈയെഴുത്തു പ്രതി പൂർത്തിയാക്കുകയായിരുന്നു. പുതിയ വീടിന് നിരവധി കോണിപ്പടികൾ ഉണ്ടായിരുന്നു, അതിനാൽ ആസൂത്രണം ചെയ്തതിനേക്കാൾ ഇരട്ടി സമയവും ജോലിക്കാരും ആവശ്യമായി വന്നു.
പക്ഷേ അന്നത്തെ സംഭവങ്ങളിൽ എനിക്ക് സമ്മർദം തോന്നിയില്ല. പിന്നെ എനിക്ക് മനസ്സിലായി: ഒരു പുസ്തകം എഴുതി പൂർത്തിയാക്കുവാൻ ഞാൻ മണിക്കൂറുകളോളം ചിലവഴിച്ചു - തിരുവെഴുത്തുകളും ബൈബിൾ ആശയങ്ങളും നിറഞ്ഞ ഒരു പുസ്തകം. ദൈവകൃപയാൽ, ഞാൻ ബൈബിളിൽ പരതുകയും പ്രാർഥിക്കുകയും എന്റെ സമയപരിധിക്കുള്ളിൽ എഴുതി തീർക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. തിരുവെഴുത്തിലും പ്രാർഥനയിലും ഞാൻ മുഴുകി എന്നതായിരുന്നു എനിക്ക് ആരോഗ്യം തന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.
പൗലൊസ് എഴുതി, "ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടു കൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്" (ഫിലി. 4:6). നാം പ്രാർഥിക്കുകയും ദൈവത്തിൽ "സന്തോഷിക്കകയും'' ചെയ്യുമ്പോൾ (വാ.4), പ്രശ്നത്തിൽ നിന്ന് നമ്മുടെ ദാതാവിലേക്ക് നാം മനസ്സിനെ കേന്ദ്രീകരിക്കുന്നു. ഒരു സമ്മർദത്തെ നേരിടാൻ നാം ദൈവത്തോട് സഹായം അഭ്യർത്ഥിക്കുകയായിരിക്കാം, പക്ഷേ അതുമൂലം നാം അവനുമായി ബന്ധപ്പെടുന്നു, അത് "സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം" പ്രദാനം ചെയ്യുന്നു (വാ.7).
കട്ടിളകളിന്മേൽ ആശ്വാസം
തെക്കൻ ലൂസിയാനയിലെ 2016-ലെ വെള്ളപ്പൊക്കത്തിന് ശേഷം ഞാൻ സോഷ്യൽ മീഡിയ ഫീഡ് സ്കാൻ ചെയ്യുമ്പോൾ, എന്റെ ഒരു സുഹൃത്തിന്റെ പോസ്റ്റ് ശ്രദ്ധയിൽ പെട്ടു. വെള്ളപ്പൊക്കത്തിൽ നാശമായ അവളുടെ വീട് പൂർണമായും പുനർനിർമിക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ അവളോട്, ഹൃദയഭേദകമായ ആ പുനർനിർമാണ പ്രവർത്തനത്തിൽ പോലും ദൈവത്തെ അന്വേഷിക്കുവാൻ അവളുടെ അമ്മ അവളെ ഉപദേശിച്ചു. താമസിയാതെ, എന്റെ സുഹൃത്ത് അവളുടെ വീടിന്റെ പൊളിഞ്ഞുപോയ കട്ടിളകളിന്മേൽ കണ്ടെത്തിയ ബൈബിൾ വാക്യങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. അത് വീട് നിർമിച്ച സമയത്ത് എഴുതിയതാണെന്ന് തോന്നുന്നു. ആ മലപ്പലകകളിലെ തിരുവെഴുത്തുകൾ വായിച്ചത്…
യഥാർത്ഥത്തിൽ വേണ്ടത്
ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ, അവൾ ബീഫ് ഒരു വലിയ പാത്രത്തിൽ ഇടുന്നതിനുമുമ്പ് പകുതിയായി മുറിച്ചു. എന്തിനാണ് മാംസം രണ്ടായി മുറിച്ചതെന്ന് ഭർത്താവ് ചോദിച്ചു. അവൾ മറുപടി പറഞ്ഞു, "കാരണം എന്റെ അമ്മ അങ്ങനെയാണ് ചെയ്യുന്നത്."
എന്നിരുന്നാലും, അവളുടെ ഭർത്താവിന്റെ ചോദ്യം ആ സ്ത്രീയുടെ ജിജ്ഞാസ ഉണർത്തി. അതുകൊണ്ട് ആ പാരമ്പര്യത്തെക്കുറിച്ച് അവൾ അമ്മയോട് ചോദിച്ചു. അമ്മ മാംസം മുറിച്ചത് അതു താൻ ഉപയോഗിച്ച ഒരു ചെറിയ പാത്രത്തിൽ കൊള്ളാൻ ആണ് എന്നറിഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി. എന്നാൽ, മകൾക്ക് ധാരാളം വലിയ പാത്രങ്ങൾ ഉണ്ടായിരുന്നതിനാൽ, മാംസം രണ്ടായി മുറിക്കുന്ന പ്രവൃത്തി അനാവശ്യമായിരുന്നു.
പല പാരമ്പര്യങ്ങളും ഒരു ആവശ്യകതയിൽ നിന്നാണ് ആരംഭിക്കുന്നത്, എന്നാൽ ചോദ്യം ചെയ്യപ്പെടാതെ അത് തുടരുന്നു - "നാം അത് ചെയ്യുന്ന രീതി" ആയി മാറുന്നു. മാനുഷിക പാരമ്പര്യങ്ങൾ മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. പരീശന്മാർ അവരുടെ കാലത്ത് ചെയ്തുകൊണ്ടിരുന്ന ചിലത് അങ്ങനെയായിരുന്നു (മർക്കോസ് 7:1-2). യേശുവിന്റെ പ്രവർത്തികൾ തങ്ങളുടെ മതനിയമങ്ങളുടെ ലംഘനം പോലെ തോന്നിയതിനാൽ അവർ ഇടറി പോയി.
യേശു പരീശന്മാരോട് പറഞ്ഞു, "ദൈവത്തിന്റെ കല്‍പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു. " (വാക്യം 8). പാരമ്പര്യങ്ങൾ ഒരിക്കലും തിരുവെഴുത്തുകളുടെ ജ്ഞാനത്തെ മാറ്റിസ്ഥാപിക്കരുതെന്ന് അദ്ദേഹം അരുളി. ദൈവത്തെ അനുഗമിക്കാനുള്ള യഥാർത്ഥ ആഗ്രഹം, ബാഹ്യപ്രവർത്തികളേക്കാൾ നമ്മുടെ ഹൃദയത്തിന്റെ മനോഭാവത്തിൽ കാണപ്പെടും (വാ. 6-7).
നമ്മുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതും മതപരമായി പിന്തുടരുന്നതും ആയ പാരമ്പര്യങ്ങളെ പലപ്പോഴും പുന:പരിശോധിക്കുന്നത് നല്ലതാണ്. യഥാർത്ഥത്തിൽ പ്രാധാന്യമെന്ന് ദൈവം വെളിപ്പെടുത്തിയ കാര്യങ്ങൾ നമ്മുടെ എല്ലാ പാരമ്പര്യങ്ങളെയും മറികടക്കണം.
പുതിയ ദർശനം
ഞാൻ എന്റെ പുതിയ കണ്ണടയും ധരിച്ചു ഒരു ഇരിക്കുമ്പോൾ, ഇടനാഴിക്ക് കുറുകെ പള്ളിയുടെ മറുവശത്തു ഇരിക്കുന്ന എന്റെ ഒരു സുഹൃത്തിനെ ഞാൻ കണ്ടു. ഞാൻ അവളെ കൈകാണിച്ചപ്പോൾ അവൾ വളരെ അടുത്തും വ്യക്തമായും കാണപ്പെട്ടു. കുറെ ദൂരം അകലെയാണെങ്കിലും അവളെ കൈനീട്ടി തൊടാൻ കഴിയുമെന്ന് എനിക്ക് തോന്നി. പിന്നീട്, ശുശ്രൂഷയ്ക്ക് ശേഷം ഞങ്ങൾ സംസാരിച്ചപ്പോൾ, അവൾ എപ്പോഴും ഇരിക്കുന്ന അതേ സ്ഥാനത്തു തന്നെയാണ് ഇപ്പോഴും ഇരിക്കുന്നതെന്നും എനിക്ക് മനസ്സിലായി. എന്റെ കണ്ണട പുതുക്കിയത് കാരണം എനിക്ക് അവളെ വളരെ വ്യക്തമായും അടുത്തും കാണാൻ സാധിക്കുന്നു.
ബാബിലോണിയൻ അടിമത്തത്തിൽ അകപ്പെട്ട ഇസ്രായേല്യർക്ക് ഒരു പുതിയ നിർദ്ദേശം-ഒരു പുതിയ വീക്ഷണം ആവശ്യമാണെന്ന് യെശയ്യാ പ്രവാചകനിലൂടെ സംസാരിക്കുന്ന ദൈവത്തിന് അറിയാമായിരുന്നു. അവൻ അവരോട് പറഞ്ഞു. “ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. ........ ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും” (ഏശയ്യാ 43:19). അവൻ അവരെ "സൃഷ്ടിച്ചു", "വീണ്ടെടുത്തു", അവരോടൊപ്പം ഉണ്ടായിരിക്കും എന്ന ഓർമ്മപ്പെടുത്തലുകൾ അവന്റെ പ്രത്യാശയുടെ സന്ദേശത്തിൽ ഉൾപ്പെടുന്നു. "നിങ്ങൾ എന്റേതാണ്," അവൻ അവരെ പ്രോത്സാഹിപ്പിച്ചു (വാക്യം 1).
ഇന്ന് നിങ്ങൾ അഭിമുഖീകരിക്കുന്ന ഏതു കാര്യത്തിലും, പഴയതിനെ മറന്ന് പുതിയത് അന്വേഷിക്കാൻ മികച്ച ദർശനം നൽകാൻ പരിശുദ്ധാത്മാവിന് കഴിയും. ദൈവസ്നേഹത്താൽ (വാക്യം 4), അത് നിങ്ങൾക്ക് ചുറ്റും പൊങ്ങിവരുന്നു. നിങ്ങളുടെ വേദനയ്ക്കും ബന്ധനത്തിനുമിടയിൽ അവൻ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയുമോ? നമ്മുടെ മരുഭൂമി നിമിഷങ്ങളിൽ പോലും ദൈവം ചെയ്യുന്ന പുതിയത് കാണാൻ നമുക്ക് നമ്മുടെ പുതിയ ആത്മീയ കണ്ണട ധരിക്കാം.