നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കട്ടാര പാറ്റൺ

ദൈവത്തിന് നന്ദി പറയുക

ആശുപത്രിയിലെ ക്ലേശകരമായ ജോലി കഴിഞ്ഞ് എന്റെ സ്നേഹിത മടങ്ങിവരുകയായിരുന്നു. തന്റെ ഭർത്താവ് അതുപോലെതന്നെ പ്രയാസമുള്ള ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിന് മുമ്പ് അത്താഴത്തിന് എന്ത് തയ്യാറാക്കുമെന്ന് ചിന്തിച്ച് അവൾ ആശങ്കപ്പെട്ടു. അവൾ ഞായറാഴ്ച ചിക്കൻ ഉണ്ടാക്കി, തിങ്കളാഴ്ച അതിന്റെ ബാക്കിയുണ്ടായിരുന്നത് വിളമ്പി. ചൊവ്വാഴ്ച അവൾ ഫ്രിഡ്ജിൽ നോക്കിയപ്പോൾ പച്ചക്കറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ പച്ചക്കറി തന്റെ ഭർത്താവിന് അത്ര ഇഷ്ടമല്ലെന്ന് അവൾക്കറിയാമായിരുന്നു. കുറച്ച് നേരംകൊണ്ട് മറ്റൊന്നും തയ്യാറാക്കാൻ സാധിക്കാത്തതുകൊണ്ട് അതുകൊണ്ടു തന്നെ ഭക്ഷണം ഉണ്ടാക്കുവാൻ അവൾ തീരുമാനിച്ചു.

അവൾ കറി മേശപ്പുറത്ത് വെച്ചപ്പോൾ, വീട്ടിൽ എത്തിയ ഭർത്താവിനോട് അൽപ്പം ക്ഷമാപണത്തോടെ പറഞ്ഞു: “ഇത് നിങ്ങൾക്ക് അത്ര ഇഷ്ടമുള്ളതല്ല എന്ന് എനിക്കറിയാം.” അവളുടെ ഭർത്താവ് തലയുയർത്തി നോക്കി പറഞ്ഞു, “പ്രിയേ, നമുക്ക് കഴിക്കാൻ ഭക്ഷണം ഉണ്ടല്ലോ, അത് തന്നെ സന്തോഷം.”

ദൈവം നമുക്ക് അനുദിനം നൽകുന്ന ദാനങ്ങൾ എന്തുതന്നെ ആയിരുന്നാലും നാം നന്ദിയുള്ളവരായിരിക്കണം എന്നാണ് ഈ വ്യക്തിയുടെ മനോഭാവം നമ്മെ ഓർമ്മിപ്പിക്കുന്നത്. നമ്മുടെ ദൈനംദിന ആഹാരത്തിന് നന്ദി പറയുന്നത് യേശുവിന്റെ മാതൃകയാണ്. തന്റെ പുനരുത്ഥാനത്തിനുശേഷം രണ്ട് ശിഷ്യന്മാരോടൊപ്പം ഭക്ഷണം കഴിച്ചപ്പോൾ, ക്രിസ്തു “അപ്പമെടുത്തു, നന്ദി പറഞ്ഞു, നുറുക്കി” (ലൂക്കൊസ് 24:30). അഞ്ച് അപ്പവും രണ്ട് ചെറിയ മീനും കൊണ്ട് അയ്യായിരം പേർക്ക് ഭക്ഷണം നൽകിയപ്പോൾ പിതാവിന് നന്ദി പറഞ്ഞു (യോഹന്നാൻ 6:9).

നമ്മുടെ ദൈനംദിന ഭക്ഷണത്തിനും മറ്റ് ദാനങ്ങൾക്കും നന്ദി പറയുമ്പോൾ, നമ്മുടെ കൃതജ്ഞത യേശുവിന്റെ മാതൃകയെ പ്രതിഫലിപ്പിക്കുകയും നമ്മുടെ സ്വർഗീയ പിതാവിനെ ബഹുമാനിക്കുകയും ചെയ്യുന്നു. ഇന്ന് നമുക്ക് ദൈവത്തിന് നന്ദി പറയാം.

 

 

പൊടിയുടെ സ്ഥാനത്ത് സൗന്ദര്യം

ഒരു സായാഹ്നത്തിൽ, എന്റെ വീടിനടുത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് വൃത്തിയുള്ള മണ്ണിന്റെ വാരം ഞാൻ ശ്രദ്ധിച്ചു. ഓരോ നിരയിലും ചെറിയ മുകുളങ്ങളുള്ള ചെറിയ പച്ച ഇലകൾ ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ, മനോഹരമായ ചുവന്ന ടൂലിപ്സ് തഴച്ചുവളരുന്നത് കണ്ടപ്പോൾ ഞാൻ നോക്കി നിന്നു.

കഴിഞ്ഞ ശരത്കാലത്ത്, ഒരു സംഘം ആളുകൾ ചിക്കാഗോയുടെ തെക്ക് ഭാഗത്ത് തരിശായ സ്ഥലങ്ങളിൽ ഒരു ലക്ഷം ടൂലിപ് വിത്തുകൾ നട്ടിരുന്നു. പ്രാഥമികമായി ന്യൂനപക്ഷങ്ങൾ താമസിക്കുന്ന സ്ഥലങ്ങളെ റെഡ്ലൈനിംഗ് (ബാങ്കുകളുടെ വായ്പാ വിവേചനം) എങ്ങനെ സ്വാധീനിച്ചുവെന്ന് കാണിക്കാൻ അവർ ചുവപ്പ് ടൂലിപ് തിരഞ്ഞെടുത്തു. ടൂലിപ്സ് ആ സ്ഥലങ്ങളിൽ ഉണ്ടാകാവുന്ന വീടുകളുടെ പ്രതീകമായിരുന്നു.

ദൈവജനം അനേകം വെല്ലുവിളികൾ നേരിട്ടിട്ടുണ്ട് — അവരുടെ മാതൃരാജ്യങ്ങളിൽ നിന്ന് നാടുകടത്തുന്നത് മുതൽ റെഡ്ലൈനിംഗ് പോലെയുള്ള വിവേചനം വരെ. എന്നിരുന്നാലും, നമുക്ക് ഇപ്പോഴും പ്രത്യാശ കണ്ടെത്താൻ കഴിയും. ദൈവം അവരെ കൈവിടില്ലെന്ന് പ്രവാസ കാലത്ത് യെശയ്യാവ് യിസ്രായേലിനെ ഓർമ്മിപ്പിക്കുന്നു. അവൻ അവർക്ക് വെണ്ണീറിനു പകരം “അലങ്കാരമാല’’ നൽകും. ദരിദ്രർക്ക് പോലും “സദ്വർത്തമാനം’’ ലഭിക്കും (61:1). വിഷണ്ഡമനസ്സുകളെ “സ്തുതി എന്ന മേലാട’’ അണിയിക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു. ഈ പ്രതീകങ്ങളെല്ലാം അവന്റെ മഹത്വത്തെ ഉണർത്തുകയും ജനങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യും. അവർ അപ്പോൾ നിരാശരായ പ്രവാസികൾക്ക് പകരം “നീതിവൃക്ഷങ്ങൾ’’ ആയി മാറും (വാ. 3).

മാലിന്യത്തിൽ നിന്നും വിവേചനത്തിൽ നിന്നും ദൈവത്തിന് മഹത്വം സൃഷ്ടിക്കാൻ കഴിയുമെന്ന് ആ ടൂലിപ്സ് കാണിക്കുന്നു. ഓരോ വസന്തകാലത്തും ടൂലിപ്സ് കാണാൻ — അതിലും പ്രധാനമായി എന്റെ അയൽപക്കങ്ങളിലും മറ്റ് സമൂഹങ്ങളിലും പുതിയ പ്രതീക്ഷകൾ കാണാൻ — ഞാൻ കാത്തിരിക്കുന്നു.

ആകുലചിന്തയുടെ കളകൾ പിഴുതുകളയുക

[അവർ] വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ... വചനത്തെ ഞെരുക്കുന്നു. [ മത്തായി 13:22 ]

ആകുലചിന്തയുടെ കളകൾ പിഴുതുകളയുക

എന്റെ വീടിന്റെ പിൻമുറ്റത്തെ പ്ലാന്ററിൽ കുറച്ച് വിത്തുകൾ കുഴിച്ചിട്ട ശേഷം, ഫലം കാണാൻ ഞാൻ കാത്തിരുന്നു. പത്തോ പതിനാലോ ദിവസങ്ങൾക്കുള്ളിൽ വിത്ത് മുളയ്ക്കുമെന്ന് വായിച്ചിരുന്നതുകൊണ്ട്, ഞാൻ ഇടയ്ക്കിടെ പരിശോധിക്കുകയും മണ്ണു നനയ്ക്കുകയും ചെയ്തു. താമസിയാതെ കുറച്ച് പച്ച ഇലകൾ മണ്ണിനു പുറത്തേക്ക് വരുന്നത് ഞാൻ കണ്ടു. പക്ഷേ, അത് കളകളാണെന്ന് ഭർത്താവ് പറഞ്ഞപ്പോൾ എനിക്കു നിരാശ തോന്നി. ഞാൻ വളർത്താൻ ശ്രമിക്കുന്ന ചെടികളെ അവ ഞെരുക്കാതിരിക്കാൻ വേഗത്തിൽ അവയെ പറിച്ചുകളയാൻ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു.

നമ്മുടെ ആത്മീയ വളർച്ചയെ തടസ്സപ്പെടുത്തുന്ന നുഴഞ്ഞുകയറ്റക്കാരെ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യേശു പറഞ്ഞു. അവൻ തന്റെ ഉപമയുടെ ഒരു ഭാഗം ഇങ്ങനെ വിശദീകരിച്ചു: ഒരു വിതക്കാരൻ തന്റെ വിത്ത് വിതച്ചപ്പോൾ ചിലത് “മുള്ളിനിടയിൽ വീണു . . . മുള്ളു മുളച്ചു വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു” (മത്തായി 13:7). മുള്ളുകൾ, അല്ലെങ്കിൽ കളകൾ, ചെടികളുടെ വളർച്ചയെ തടയും (വാ. 22). ആകുലചിന്ത തീർച്ചയായും നമ്മുടെ ആത്മീയ വളർച്ചയെ തടസ്സപ്പെടുത്തും. തിരുവചനം വായിക്കുന്നതും പ്രാർത്ഥിക്കുന്നതും നമ്മുടെ വിശ്വാസം വളർത്തിയെടുക്കുന്നതിനുള്ള മികച്ച വഴികളാണ്, എന്നാൽ ആകുലചിന്തയുടെ മുള്ളുകൾ വളരുന്നോ എന്നു ഞാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അവൻ എന്നിൽ നട്ട നല്ല വചനത്തെ അവ “ഞെരുക്കിക്കളയുകയും,’’ തെറ്റായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ നയിക്കുകയും ചെയ്യും.

തിരുവെഴുത്തിൽ കാണുന്ന ആത്മാവിന്റെ ഫലത്തിൽ സ്നേഹം, സന്തോഷം, സമാധാനം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നു (ഗലാത്യർ 5:22). എന്നാൽ ആ ഫലം കായ്ക്കാൻ, ദൈവത്തിന്റെ ശക്തിയാൽ, നമ്മുടെ ശ്രദ്ധ തിരിക്കുന്നതിനും അവനെയല്ലാതെ മറ്റെന്തെങ്കിലും കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഇടയാക്കുന്ന സംശയത്തിന്റെയോ ആകുലചിന്തയുടെയോ കളകളെ നാം പിഴുതു മാറ്റേണ്ടതുണ്ട്. കറ്റാറ പാറ്റൺ

അവൻ നിങ്ങളുടെ ഉള്ളിൽ പാകിയ വിത്തുകൾ വളർത്താൻ
ദൈവം നിങ്ങളെ എങ്ങനെയാണ് സഹായിക്കുന്നത്?
നിങ്ങൾക്ക് എങ്ങനെ ആകുലചിന്തയുടെ കളകളെ പിഴുതുകളയാനാകും?

പ്രിയ സ്വർഗ്ഗീയ പിതാവേ, ആകുലചിന്തയും വഞ്ചനാപരമായ ചിന്തകളും
ആയ കളകളെ ഇടയ്ക്കിടെ പറിച്ചുകളയാൻ എന്നെ ഓർമ്മിപ്പിക്കണമേ,
അങ്ങനെ ഞാൻ അങ്ങയിൽ വളരുകയും ഫലം കായ്ക്കുകയും ചെയ്യും

പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കപ്പെട്ടു

ഞങ്ങളുടെ മാനേജർ കാരണം തന്റെ പ്രാർത്ഥനാ ജീവിതം മെച്ചപ്പെട്ടുവെന്ന് ഒരിക്കൽ ഒരു സഹപ്രവർത്തക എന്നോട് പറഞ്ഞു. ഞങ്ങളുടെ കർക്കശക്കാരനായ മാനേജർ അവളുമായി ചില ആത്മീയ ചിന്തകൾ പങ്കുവെച്ചതുമൂലം അവളുടെ പ്രാർത്ഥന മെച്ചപ്പെട്ടുവെന്ന് ചിന്തിച്ച് ഞാൻ ആശ്ചര്യപ്പെട്ടു. എന്നാൽ എനിക്ക് തെറ്റുപറ്റി. എന്റെ സഹപ്രവർത്തക തുടർന്നു വിശദീകരിച്ചു: “അദ്ദേഹം വരുന്നത് കാണുമ്പോഴെല്ലാം ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങും.” അദ്ദേഹവുമായുള്ള ഓരോ സംഭാഷണത്തിനും മുമ്പായി അവൾ കൂടുതൽ പ്രാർത്ഥിച്ചതിനാൽ അവളുടെ പ്രാർത്ഥനാ സമയം മെച്ചപ്പെട്ടു. തന്റെ മാനേജരുമായുള്ള ബുദ്ധിമുട്ടുള്ള ഔദ്യോഗിക ഇടപെടലുകളിൽ തനിക്ക് ദൈവത്തിന്റെ സഹായം ആവശ്യമാണെന്ന് അവൾക്ക് അറിയാമായിരുന്നു, അതിനാലാണ് അവൾ കർത്താവിനെ കൂടുതൽ വിളിച്ചതും.

ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പ്രാർത്ഥിക്കുന്ന എന്റെ സഹപ്രവർത്തകയുടെ സമ്പ്രദായം ഞാൻ അനുകരിച്ചു. ഇത് 1 തെസ്സലൊനീക്യരിൽ കാണുന്ന ഒരു വേദപുസ്തക ഉപദേശമാണ്. “ഇടവിടാതെ പ്രാർത്ഥിപ്പിൻ, എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ” (5:17-18) എന്ന് പൗലൊസ് ക്രിസ്തീയ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. നാം എന്ത് പ്രശ്നം അഭിമുഖീകരിച്ചാലും പ്രാർത്ഥനയാണ് ഏറ്റവും നല്ല പരിഹാര മാർഗ്ഗം. അത് നമ്മെ ദൈവവുമായി ബന്ധിപ്പിക്കുന്നു; നമ്മുടെ മാനുഷിക താൽപര്യങ്ങളിൽ ആശ്രയിക്കുന്നതിനുപകരം നമ്മെ വഴിനടത്താൻ ദൈവാത്മാവിനെ ക്ഷണിക്കുകയും ചെയ്യുന്നു (ഗലാത്യർ 5:16). സംഘർഷങ്ങൾ നേരിടുമ്പോൾ പോലും “തമ്മിൽ സമാധാനമായിരിക്കുവാൻ” ഇത് നമ്മെ സഹായിക്കുന്നു (1 തെസ്സലൊനീക്യർ 5:13).

ദൈവം നമ്മെ സഹായിക്കുന്നതിനാൽ, നമുക്ക് അവനിൽ സന്തോഷിക്കാം, എല്ലാറ്റിനെയും കുറിച്ച് പ്രാർത്ഥിക്കാം, ഇടവിടാതെ നന്ദിയർപ്പിക്കാം. യേശുവിലുള്ള നമ്മുടെ സഹോദരീസഹോദരന്മാരുമായി കൂടുതൽ യോജിപ്പിൽ ജീവിക്കാൻ ആ കാര്യങ്ങൾ നമ്മെ സഹായിക്കും. 

കേൾക്കാൻ വേഗത

ഒരു പ്രിയ സുഹൃത്ത് എനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെ ഖണ്ഡിക്കാൻ ഞാൻ വായ തുറന്നപ്പോൾ എന്റെ ഹൃദയമിടിപ്പ് വർദ്ധിക്കുന്നതായി എനിക്ക് തോന്നി. ഞാൻ ഓൺലൈനിൽ പോസ്റ്റ് ചെയ്ത കാര്യത്തിന് അവൾ സൂചിപ്പിച്ചതുപോലെ അവളുമായി ഒരു ബന്ധവുമില്ല. പക്ഷേ മറുപടി പറയുന്നതിന് മുമ്പ് ഞാൻ ഒരു പ്രാർത്ഥന മന്ത്രിച്ചു. അവൾ പറയുന്നതും അവളുടെ വാക്കുകളിലെ വേദനയും കേട്ട് ഞാൻ ശാന്തയായി. അത് വിചാരിച്ചതിനേക്കാൾ ആഴത്തിൽ ഉള്ളതാണെന്ന് വ്യക്തമായിരുന്നു. എന്റെ സുഹൃത്ത് വേദനിക്കുകയായിരുന്നു, അവളുടെ വേദനയെ നേരിടാൻ അവളെ സഹായിക്കാൻ ഞാൻ തീരുമാ നിച്ചതിനാൽ, എന്നെത്തന്നെ പ്രതിരോധിക്കാനുള്ള എന്റെ ആവശ്യം ഇല്ലാതായി.

ഈ സംഭാഷണത്തിനിടയിൽ, യാക്കോബ് ഇന്നത്തെ തിരുവെഴുത്തിൽ എന്താണ് അർത്ഥമാക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി: “കേൾപ്പാൻ വേഗതയും പറവാൻ താമസവും” ഉള്ളവർ ആയിരിക്കുവാൻ യാക്കോബ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു (1:19). വാക്കുകൾക്ക് പിന്നിലുള്ളത് എന്താണെന്ന് കേൾക്കാനും “ദൈവം ആഗ്രഹിക്കുന്ന നീതിയെ പ്രവർത്തിക്കാത്ത” കോപം ഒഴിവാക്കാനും ശ്രവണം നമ്മെ സഹായിക്കും (വാ. 20). പറയുന്ന വ്യക്തിയുടെ ഹൃദയത്തെ കേൾക്കാൻ അതു നമ്മെ അനുവദിക്കുന്നു. ഞാൻ പ്രാർത്ഥിച്ചത് എന്റെ സുഹൃത്തിനൊപ്പമുള്ള സംഭാഷണത്തിൽ എന്നെ വളരെയധികം സഹായിച്ചുവെന്ന് ഞാൻ കരുതുന്നു. എനിക്ക് നേരിട്ട അപമാനത്തെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ, അവളുടെ വാക്കുകൾ കേൾക്കുവാനും മനസ്സിലാക്കുവാനും എനിക്ക് കഴിഞ്ഞു. ഒരുപക്ഷേ ഞാൻ പ്രാർത്ഥിച്ചില്ലായിരുന്നെങ്കിൽ, ഞാൻ എന്റെ മനസിലുള്ള കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുകയും, ഞാൻ എത്രമാത്രം അസ്വസ്ഥയാണെന്ന് അറിയിക്കുകയും ചെയ്യുമായിരുന്നു.

യാക്കോബ് വിവരിക്കുന്ന നിർദ്ദേശങ്ങൾ ഞാൻ എല്ലായ്പ്പോഴും ശരിയായി അനുസരിച്ചിട്ടില്ലെങ്കിലും, ആ ദിവസം ഞാൻ അനുസരിച്ചുവെന്ന് ഞാൻ കരുതുന്നു. കോപവും കുറ്റബോധവും എന്നെ പിടിക്കാൻ അനുവദിക്കുന്നതിനുമുമ്പ് ഒരു പ്രാർത്ഥന മന്ത്രിച്ചത് വേഗത്തിൽ കേൾക്കാനും സാവധാനം സംസാരിക്കാനുമുള്ള മുഖാന്തരമായി. ഇതു കൂടുതൽ പ്രാവശ്യം ചെയ്യാനുള്ള ജ്ഞാനം ദൈവം എനിക്കു തരണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു (സദൃശവാക്യങ്ങൾ 19:11). 

- കറ്റാറ പാറ്റൺ

ദൈവത്തിന്റെ ജ്ഞാനം ജീവിതങ്ങളെ രക്ഷിക്കുന്നു

ഒരു തപാൽ ജീവനക്കാരി തന്റെ ഉപഭോക്താക്കളിൽ ഒരാളുടെ മെയിൽ കുമിഞ്ഞുകൂടുന്നത് കണ്ട് ആശങ്കാകുലയായി. പ്രായമായ സ്ത്രീ തനിച്ചാണ് താമസിക്കുന്നതെന്നും എല്ലാ ദിവസവും അവളുടെ തപാൽ എടുക്കാറുണ്ടെന്നും തപാൽ ജീവനക്കാരിക്ക് അറിയാമായിരുന്നു. ബുദ്ധിപൂർവ്വം പ്രവർത്തിച്ചുകൊണ്ട് ആ സ്ത്രീയുടെ അയൽക്കാരിൽ ഒരാളോട് ആ അവൾ തന്റെ ആശങ്ക പറഞ്ഞു. ഈ അയൽക്കാരൻ, സ്ത്രീയുടെ വീടിന്റെ മറ്റൊരു താക്കോൽ കൈവശം ഉണ്ടായിരുന്ന മറ്റൊരു അയൽവാസിയെ വിവരം അറിയിച്ചു, അവർ ഒരുമിച്ച് അവരുടെ സുഹൃത്തിന്റെ വീട്ടിൽ പ്രവേശിച്ചപ്പോൾ അവൾ തറയിൽ കിടക്കുന്നതായി കണ്ടു. നാല് ദിവസം മുമ്പ് അവൾ തറയിൽ വീണു, എഴുന്നേൽക്കാനോ സഹായത്തിനായി വിളിക്കാനോ കഴിഞ്ഞില്ല. തപാൽ ജീവനക്കാരിയുടെ വിവേകവും ഉത്കണ്ഠയും പ്രവർത്തിക്കാനുള്ള തീരുമാനവും അവളുടെ ജീവൻ രക്ഷിച്ചു. 
സദൃശവാക്യങ്ങൾ പറയുന്നു, “ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു’’ (11:30). ശരി ചെയ്യുന്നതിൽ നിന്നും ദൈവത്തിന്റെ ജ്ഞാനത്തിനനുസരിച്ച് ജീവിക്കുന്നതിൽനിന്നും ലഭിക്കുന്ന വിവേചനബുദ്ധി നമ്മെ മാത്രമല്ല, നാം കണ്ടുമുട്ടുന്നവരെയും അനുഗ്രഹിക്കും. അവനെയും അവന്റെ വഴികളെയും ബഹുമാനിക്കുന്ന വിധത്തിൽ ജീവിക്കുന്നതിന്റെ ഫലം നല്ലതും ഉന്മേഷദായകവുമായ ഒരു ജീവിതമാണ്. ആ ഫലം മറ്റുള്ളവരെക്കുറിച്ച് കരുതാനും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു. 
സദൃശവാക്യങ്ങളുടെ എഴുത്തുകാരൻ പുസ്തകത്തിലുടനീളം ഉറപ്പിച്ചുപറയുന്നതുപോലെ, ദൈവത്തിൽ ആശ്രയിക്കുന്നതാണ് ജ്ഞാനം. ജ്ഞാനം “മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല’’ (8:11). ദൈവം നൽകുന്ന ജ്ഞാനം നമ്മുടെ ജീവിതത്തിലുടനീളം നമ്മെ നയിക്കും. അത് നിത്യതയിലേക്ക് ഒരു ജീവനെ നേടും. 

ദൈവത്തിന് വേണ്ടി സേവിക്കുക

2022 സെപ്റ്റംബറിൽ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി അന്തരിച്ചപ്പോൾ, ശവസംസ്‌കാര ഘോഷയാത്രയിൽ മാർച്ച് ചെയ്യാൻ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചിരുന്നു. വലിയ ജനക്കൂട്ടത്തിൽ അവരുടെ വ്യക്തിഗത വേഷങ്ങൾ ഏറെക്കുറെ ശ്രദ്ധിക്കപ്പെടാത്തതായിരുന്നു, പക്ഷേ പലരും അതിനെ ഏറ്റവും വലിയ ബഹുമതിയായി കണ്ടു. “അവളുടെ ബഹുമാനത്തിനായി ഞങ്ങളുടെ അവസാന കടമ നിർവഹിക്കാനുള്ള അവസരമാണിതെന്ന്’’ ഒരു സൈനികൻ പറഞ്ഞു. അവനെ സംബന്ധിച്ചിടത്തോളം, അവൻ എന്തുചെയ്യുന്നു എന്നതല്ല, ആർക്കുവേണ്ടി അത് ചെയ്യുന്നു എന്നതാണ് അതിനെ ഒരു പ്രധാന ജോലിയാക്കി മാറ്റിയത്. 
സമാഗമനകൂടാരത്തിലെ ഉപകരണങ്ങൾ പരിപാലിക്കാൻ നിയോഗിക്കപ്പെട്ട ലേവ്യർക്കും സമാനമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. പുരോഹിതന്മാരിൽ നിന്ന് വ്യത്യസ്തമായി, ഗെർശോന്യർ, കൊഹാത്യർ, മെരാര്യർ എന്നിവർക്ക് ഭൗതികമെന്നു തോന്നുന്ന ജോലികൾ ഏൽപ്പിക്കപ്പെട്ടിരുന്നു: ഉപകരണങ്ങൾ, വിളക്കുകൾ, തിരശ്ശീലകൾ, തൂണുകൾ, കൂടാരക്കുറ്റികൾ, കയറുകൾ എന്നിവ വൃത്തിയാക്കൽ (സംഖ്യാ. 3:25-26, 28, 31, 36-37). എന്നിട്ടും അവരുടെ ജോലികളെ ദൈവം പ്രത്യേകമായി “കൂടാരത്തിന്റെ വേല’’ (വാ. 8) എന്നു നിർവചിച്ചു നൽകി. 
എന്തൊരു പ്രോത്സാഹജനകമായ ചിന്ത! ഇന്ന്, ജോലിസ്ഥലത്തോ വീട്ടിലോ സഭയിലോ നമ്മളിൽ പലരും ചെയ്യുന്ന കാര്യങ്ങൾ പദവികൾക്കും ശമ്പളത്തിനും പ്രാധാന്യം നൽകുന്ന ഒരു ലോകത്തിന് നിസ്സാരമായി തോന്നിയേക്കാം. എന്നാൽ ദൈവം അതിനെ മറ്റൊരു തരത്തിൽ കാണുന്നു. നാം അവന്റെ നിമിത്തം പ്രവർത്തിക്കുകയും സേവിക്കുകയും ചെയ്യുന്നുവെങ്കിൽ - ശ്രേഷ്ഠത തേടുകയും അവന്റെ ബഹുമാനത്തിനായി അങ്ങനെ ചെയ്യുകയും ചെയ്യുന്നുവെങ്കിൽ, ഏറ്റവും ചെറിയ ജോലിയിൽ പോലും - നമ്മുടെ മഹത്തായ ദൈവത്തെ സേവിക്കുന്നതിനാൽ നമ്മുടെ ജോലി പ്രധാനമാണ്. 

 

നാശത്തെ നശിപ്പിച്ചു

“പക്ഷിക്കുഞ്ഞുങ്ങൾ നാളെ പറക്കും!’’ ഞങ്ങളുടെ വീടിന്റെ പൂമുഖത്ത് ഒരു തൂക്കുകൊട്ടയിൽ കുരുവികളുടെ ഒരു കുടുംബം നടത്തുന്ന വളർച്ചയെക്കുറിച്ച് എന്റെ ഭാര്യ കാരി ആഹ്ലാദിച്ചു. അമ്മ കൂട്ടിലേയ്ക്ക് ഭക്ഷണം കൊണ്ടുവരുമ്പോൾ അവൾ ചിത്രമെടുക്കുകയും അവയെ ദിവസവും നിരീക്ഷിക്കുകയും ചെയ്തു. 
അവയെ നോക്കാനായി കാരി പിറ്റേന്ന് രാവിലെ എഴുന്നേറ്റു. അവൾ കൂടിനെ മൂടിയിരുന്ന കുറച്ച് ഇലകൾ നീക്കി, പക്ഷേ കുഞ്ഞു പക്ഷികളെ കാണുന്നതിനു പകരം ഒരു പാമ്പിന്റെ ഇടുങ്ങിയ കണ്ണുകളാണ് അവളെ എതിരേറ്റത്. പാമ്പ് കൂടിന്റെ വശം തുരന്ന്, കൂടിനുള്ളിലേക്ക് കയറി, അവയെയെല്ലാം വിഴുങ്ങി. 
കാരിയുടെ ഹൃദയം തകർന്നു, അവൾ കോപിച്ചു. ഞാൻ പട്ടണത്തിന് പുറത്തായിരുന്നു, അതിനാൽ പാമ്പിനെ നീക്കം ചെയ്യാൻ അവൾ ഒരു സുഹൃത്തിനെ വിളിച്ചു. എന്നാൽ നാശം സംഭവിച്ചുകഴിഞ്ഞിരുന്നു. 
തന്റെ പാതയിൽ നാശം വിതച്ച മറ്റൊരു പാമ്പിനെക്കുറിച്ച്ുതിരുവെഴുത്തു പറയുന്നു. ഏദൻ തോട്ടത്തിലെ പാമ്പ് ഹവ്വയെ ചതിച്ചു: “നിങ്ങൾ മരിക്കയില്ല,’’ അവൻ കള്ളം പറഞ്ഞു. “അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു’’ (ഉല്പത്തി 3:4-5). 
ദൈവത്തോടുള്ള ഹവ്വായുടെയും ആദാമിന്റെയും അനുസരണക്കേടിന്റെ ഫലമായി പാപവും മരണവും ലോകത്തിലേക്കു പ്രവേശിച്ചു, “പഴയ പാമ്പായ മഹാ സർപ്പം’’ ചെയ്ത വഞ്ചന തുടരുന്നു (വെളിപ്പാട് 20:2). എന്നാൽ യേശു വന്നത് “പിശാചിന്റെ പ്രവൃത്തികളെ അഴിക്കാനാണ്’’ (1 യോഹന്നാൻ 3:8), അവനിലൂടെ നാം ദൈവവുമായുള്ള ബന്ധത്തിലേക്കു പുനഃസ്ഥാപിക്കപ്പെടുന്നു. ഒരു ദിവസം, അവൻ “എല്ലറ്റിനെയും പുതിയതാക്കും’’ (വെളിപ്പാട് 21:5).  

പട്ടികയിൽ ഒന്നാമത്

ഒരു ട്രാക്ക് മീറ്റ് പോലെയാണ് പ്രഭാതം ആരംഭിച്ചത്. ദിവസത്തിലെ നിരവധി ജോലിത്തിരക്കുകളുടെ പല്ലുകൾക്കിടയിലേക്ക് ഞാൻ കിടക്കയിൽ നിന്ന് എടുത്തു ചാടി. കുട്ടികളെ സ്‌കൂളിൽ എത്തിക്കുക. ചെക്ക്. ജോലിയിൽ പ്രവേശിക്കുക. ചെക്ക്. വ്യക്തിപരവും തൊഴിൽപരവുമായ ജോലികൾ ഇടയ്ക്കിടെ ചേർത്തുകൊണ്ട് ഞാൻ എന്റെ “ചെയ്യേണ്ടവയുടെ” ലിസ്റ്റ് എഴുതാൻ ശ്രമം നടത്തി: 
“. . . 13. ലേഖനം എഡിറ്റ് ചെയ്യുക. 14. ഓഫീസ് വൃത്തിയാക്കുക. 15. സ്ട്രാറ്റജിക് ടീം പ്ലാനിംഗ്. 16. ടെക് ബ്ലോഗ് എഴുതുക. 17. തറ വൃത്തിയാക്കുക. 18. പ്രാർത്ഥിക്കുക.” 
ഞാൻ പതിനെട്ടാം നമ്പറിൽ എത്തിയപ്പോൾ, എനിക്ക് ദൈവത്തിന്റെ സഹായം ആവശ്യമാണെന്ന് ഞാൻ ഓർത്തു. പക്ഷേ, എന്റെ സ്വന്തം നിലയിൽ അതു ചെയ്യാൻ ശ്രമിച്ചുകൊണ്ട് ഞാൻ ഒറ്റയ്ക്ക് അതു ചെയ്യുകയാണെന്ന് എന്റെ മനസ്സിൽ തോന്നുന്നതിന് മുമ്പ് ഞാൻ വളരെ ദൂരം എത്തിയിരുന്നു. 
യേശുവിന് അറിയാമായിരുന്നു. നമ്മുടെ നാളുകൾ അടിയന്തിരസ്വഭാവമുള്ള ജോലികളാൽ ഒന്നിനുമുകളിൽ മറ്റൊന്നായി തകർന്നുവീഴുമെന്ന് അവനറിയാമായിരുന്നു. അതുകൊണ്ട് അവൻ ഉപദേശിക്കുന്നു, “മുമ്പെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും” (മത്തായി 6:33). 
യേശുവിന്റെ വാക്കുകൾ ഒരു കൽപ്പനയായി കേൾക്കുന്നത് സ്വാഭാവികമാണ്. അവ അങ്ങനെതന്നെയാണ്. എന്നാൽ ഇവിടെ അതിൽ കൂടുതൽ ഉണ്ട് - ഒരു ക്ഷണം. മത്തായി 6-ൽ, ലോകത്തിന്റെ ഭ്രാന്തമായ ഉത്കണ്ഠ (വാ. 25-32) വിശ്വാസയോഗ്യമായ ഒരു ജീവിതത്തിനായി അനുദിനം കൈമാറാൻ യേശു നമ്മെ ക്ഷണിക്കുന്നു. ദൈവം, അവന്റെ കൃപയാൽ, നമ്മുടെ എല്ലാ ദിവസത്തിലും നമ്മെ സഹായിക്കുന്നു-ജീവിതത്തെ അവന്റെ വീക്ഷണകോണിൽ നിന്ന് കാണാൻ ഓർക്കുന്നതിനു മുമ്പുതന്നെ, നമ്മുടെ പട്ടികയിൽ പതിനെട്ടാം സ്ഥാനത്തെത്തുമ്പോൾ പോലും അവൻ നമ്മെസഹായിക്കും. 

ദൈവം നമ്മുടെ പാപം മറയ്ക്കുന്നു

1950-കളിൽ ഒരു അവിവാഹിതയായ അമ്മയ്ക്ക് തന്റെ കുടുംബത്തെ പരിപാലിക്കാൻ ജോലി കണ്ടെത്തേണ്ടി വന്നപ്പോൾ, അവൾ ടൈപ്പിംഗ് ജോലികൾ ഏറ്റെടുത്തു. അവൾ ഒരു നല്ല ടൈപ്പിസ്റ്റ് ആയിരുന്നില്ല, തെറ്റുകൾ വരുത്തിക്കൊണ്ടിരുന്നു എന്നതാണ് ഒരേയൊരു പ്രശ്‌നം. അവൾ തന്റെ തെറ്റുകൾ മറയ്ക്കാനുള്ള വഴികൾ തേടുകയും ഒടുവിൽ ലിക്വിഡ് പേപ്പർ എന്നറിയപ്പെടുന്ന, ടൈപ്പിംഗ് പിശകുകൾ മറയ്ക്കാൻ ഉപയോഗിക്കുന്ന വെളുത്ത തിരുത്തൽ ദ്രാവകം നിർമ്മിക്കുകയും ചെയ്തു. ഇത് ഉണങ്ങിക്കഴിഞ്ഞാൽ, പിശകുകൾ ഇല്ലെന്ന മട്ടിൽ നിങ്ങൾക്ക് അതിനു മുകളിൽ ടൈപ്പ് ചെയ്യാം. 
നമ്മുടെ പാപം കൈകാര്യം ചെയ്യുന്നതിനുള്ള അനന്തവും കൂടുതൽ ശക്തവും പ്രധാനപ്പെട്ടതുമായ ഒരു മാർഗ്ഗം യേശു നമുക്ക് വാഗ്ദാനം ചെയ്യുന്നു - മറച്ചുവെക്കലല്ല, മറിച്ച് പൂർണ്ണമായ ക്ഷമയാണത്. യോഹന്നാൻ 8-ന്റെ തുടക്കത്തിൽ, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയിൽ (വാ. 3-4) ഇതിന്റെ നല്ലൊരു ഉദാഹരണം കാണാം. ആ സ്ത്രീയെയും അവളുടെ പാപങ്ങളെയും കുറിച്ച് യേശു എന്തെങ്കിലും ചെയ്യണമെന്ന് ശാസ്ത്രിമാർ ആഗ്രഹിച്ചു. അവളെ കല്ലെറിയണം എന്നാണ് നിയമം പറയുന്നത്, എന്നാൽ നിയമം പറഞ്ഞതോ പറയാത്തതോ ആയ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ ക്രിസ്തു മെനക്കെട്ടില്ല. എല്ലാവരും പാപം ചെയ്തിരിക്കുന്നു എന്ന ഒരു ഓർമ്മപ്പെടുത്തൽ അവൻ വാഗ്ദാനം ചെയ്തു (റോമർ 3:23 കാണുക). പാപം ചെയ്യാത്ത ആരെങ്കിലും സ്ത്രീയെ ഒന്നാമതു “കല്ലെറിയാൻ” (യോഹന്നാൻ 8:7) യേശു പറഞ്ഞു. ഒരാൾ പോലും എറിഞ്ഞില്ല. 
യേശു അവൾക്ക് ഒരു പുതിയ തുടക്കം വാഗ്ദാനം ചെയ്തു. താൻ അവളെ കുറ്റംവിധിക്കുന്നില്ലെന്നും അവൾ “[അവളുടെ] പാപജീവിതം ഉപേക്ഷിക്കണമെന്നും” അവൻ പറഞ്ഞു (വാ. 11). അവളുടെ പാപം പൊറുക്കാനും അവളുടെ ഭൂതകാലത്തിന്മേൽ ഒരു പുതിയ ജീവിതരീതി “ടൈപ്പ്” ചെയ്യാനും ക്രിസ്തു അവൾക്ക് പരിഹാരം നൽകി. അതേ വാഗ്ദാനം അവന്റെ കൃപയാൽ നമുക്കും ലഭ്യമാണ്.