നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കട്ടാര പാറ്റൺ

ശുദ്ധമായ ഭക്തി

കോളേജിലെ രണ്ടാം വർഷത്തിനു ശേഷമുള്ള വേനൽക്കാലത്ത്, ഒരു സഹപാഠി അപ്രതീക്ഷിതമായി മരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ അവനെ കണ്ടിരുന്നു, അന്നവൻ സുഖമായി കാണപ്പെട്ടു. ഞാനും എന്റെ സഹപാഠികളും ചെറുപ്പമായിരുന്നു, ഞങ്ങളുടെ ജീവിതത്തിന്റെ പ്രധാനമെന്ന് ഞങ്ങൾ കരുതിയിരുന്ന കാര്യങ്ങളിൽ, ജീവിതകാലം മുഴുവൻ സഹോദരിമാരും സഹോദരന്മാരും ആയിരിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.

എന്നാൽ എന്റെ സഹപാഠിയുടെ മരണത്തെക്കുറിച്ച് ഞാൻ ഏറ്റവും കൂടുതൽ ഓർക്കുന്നത്, എന്റെ സുഹൃത്തുക്കൾ അപ്പൊസ്തലനായ യാക്കോബ് “ശുദ്ധമായ ഭക്തി” എന്ന് വിളിച്ചത് (യാക്കോബ് 1:27) ജീവിതത്തിൽ പ്രാവർത്തികമാക്കിയതിനു സാക്ഷ്യം വഹിച്ചതാണ്. സാഹോദര കൂട്ടായ്മയിലെ പുരുഷന്മാർ മരിച്ചയാളുടെ സഹോദരിക്ക് സഹോദരങ്ങളെപ്പോലെയായി. അവർ അവന്റെ മരണത്തിന് വർഷങ്ങൾക്ക് ശേഷം അവന്റെ സഹാദരിയുടെ വിവാഹത്തിൽ പങ്കെടുക്കുകയും അവൾക്കു കുഞ്ഞുജനിച്ചപ്പോൾ കുഞ്ഞിനു പാരിതോഷികങ്ങൾ നൽകുകയും ചെയ്തു. അവൾക്ക് വിളിക്കേണ്ടിവരുമ്പോഴെല്ലാം അവനെ ബന്ധപ്പെടാൻ ഒരാൾ അവൾക്ക് ഒരു സെൽഫോൺ സമ്മാനിച്ചു.

യാക്കോബിന്റെ അഭിപ്രായത്തിൽ ശുദ്ധവും നിർമ്മലവുമായ ഭക്തി, “അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നത്” ആകുന്നു (വാ. 27). എന്റെ സുഹൃത്തിന്റെ സഹോദരി അക്ഷരാർത്ഥത്തിൽ അനാഥയായിരുന്നില്ലെങ്കിലും അവൾക്ക് അവളുടെ സഹോദരൻ ഇല്ലായിരുന്നു. അവളുടെ പുതിയ “സഹോദരന്മാർ” ആ വിടവ് നികത്തി.

യേശുവിൽ സത്യവും നിർമ്മലവുമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന നമുക്കെല്ലാവർക്കും ചെയ്യാൻ കഴിയുന്നത് അതാണ് - ആവശ്യത്തിലിരിക്കുന്നവരെ പരിപാലിക്കുന്നത് ഉൾപ്പെടെ (2:14-17) “[വചനം] ചെയ്യുവരായിരിക്കുക” (വാ. 22). അവനിലുള്ള നമ്മുടെ വിശ്വാസം, അവൻ നമ്മെ സഹായിക്കുന്നതനുസരിച്ച് ലോകത്തിന്റെ പ്രതികൂല സ്വാധീനങ്ങളിൽ നിന്ന് നമ്മെത്തന്നെ കാത്തുസൂക്ഷിക്കുമ്പോൾ നമ്മുടെ വിശ്വാസം ദുർബലരായവരെ കരുതുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. എല്ലാത്തിനുമുപരി, അത് ദൈവം അംഗീകരിക്കുന്ന യഥാർത്ഥ ഭക്തിയാണ്.

ദൈവം പേരുകൾ ഓർക്കുന്നു

ഞാൻ ഒരു സഭയിൽ യുവജന നേതാവായി പ്രവർത്തിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഞായറാഴ്ച, നിരവധി യുവാക്കളോടു സംസാരിച്ചതിനുശേഷം, അമ്മയുടെ അടുത്തിരുന്ന ഒരു കൗമാരക്കാരിയോട് ഞാൻ സംസാരിച്ചു. നാണം കുണുങ്ങിയായ പെൺകുട്ടിയെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്തപ്പോൾ ഞാൻ അവളുടെ പേര് പറഞ്ഞു അവൾ എങ്ങനെ ഇരിക്കുന്നു എന്ന് ചോദിച്ചു. അവൾ തല ഉയർത്തി, അവളുടെ തവിട്ടുനിറത്തിലുള്ള മനോഹരമായ കണ്ണുകൾ വിടർന്നു. അവളും പുഞ്ചിരിച്ചുകൊണ്ട് ചെറിയ സ്വരത്തിൽ പറഞ്ഞു: 'താങ്കൾ എന്റെ പേര് ഓർത്തു.' പ്രായപൂർത്തിയായവർ നിറഞ്ഞ ഒരു സഭയിൽ നിസ്സാരക്കാരിയെന്നു തോന്നിയേക്കാവുന്ന ഒരു പെൺകുട്ടിയെ പേരെടുത്ത് വിളിച്ചുകൊണ്ട് ഞാൻ വിശ്വാസത്തിന്റെ ഒരു ബന്ധം ആരംഭിച്ചു. അവളെ കണ്ടു എന്നും വിലമതിച്ചു എന്നും അവൾ തിരിച്ചറിഞ്ഞു.

യെശയ്യാവ് 43-ൽ, യിസ്രായേല്യർക്ക് സമാനമായ ഒരു സന്ദേശം അറിയിക്കാൻ ദൈവം യെശയ്യാ പ്രവാചകനെ ഉപയോഗിക്കുന്നു: ദൈവം അവരെ കാണുകയും വിലമതിക്കുകയും ചെയ്തു എന്ന സന്ദേശം. അടിമത്തത്തിന്റെ കാലത്തും മരുഭൂമിയിലൂടെയുള്ള യാത്രയിലും പോലും ദൈവം അവരെ കാണുകയും 'പേരിലൂടെ' അവരെ അറിയുകയും ചെയ്തു (വാ. 1). അവർ അപരിചിതരായിരുന്നില്ല; അവർ അവനുള്ളവരായിരുന്നു. അവർ ഉപേക്ഷിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടെങ്കിലും, അവർ 'വിലപ്പെട്ടവർ' ആയിരുന്നു, അവന്റെ 'സ്‌നേഹം' അവരോടൊപ്പമുണ്ടായിരുന്നു (വാ. 4). കൂടാതെ, ദൈവം അവരെ പേരിനാൽ അറിയാമായിരുന്നു എന്ന ഓർമ്മപ്പെടുത്തലിനൊപ്പം, അവൻ അവർക്കായി എന്തെല്ലാം ചെയ്യുന്നു എന്നകാര്യവും പങ്കുവെച്ചു, പ്രത്യേകിച്ച് പരീശോധനാ സമയങ്ങളിൽ, അവൻ അവരോടൊപ്പം ഉണ്ടായിരിക്കും (വാ.2). ദൈവം അവരുടെ പേരുകൾ ഓർത്തിരുന്നതിനാൽ അവർക്ക് ഭയപ്പെടുകയോ ആകുലപ്പെടുകയോ ചെയ്യേണ്ട ആവശ്യമില്ല.

ദൈവത്തിന് അവന്റെ ഓരോ പൈതലിന്റെയും പേരുകൾ അറിയാം എന്നത് ഒരു സന്തോഷവാർത്തയാണ്, പ്രത്യേകിച്ചും ജീവിതത്തിലെ ആഴമേറിയതും ബുദ്ധിമുട്ടുള്ളതുമായ വെള്ളത്തിലൂടെ നാം കടന്നുപോകുമ്പോൾ.

സമാധാനത്തിന് ഊന്നൽ നൽകുക

മാറ്റം ജീവിതത്തിലെ വലിയ സമ്മർദങ്ങളിലൊന്നാണ്. ഏകദേശം ഇരുപത് വർഷത്തോളം ഞാൻ എന്റെ മുൻ വീട്ടിൽ താമസിച്ചതിനു ശേഷം ഞങ്ങൾ നിലവിലെ വീട്ടിലേക്ക് മാറി. വിവാഹത്തിനു മുമ്പ് എട്ട് വർഷം ഞാൻ ആ വീട്ടിൽ തനിച്ചായിരുന്നു താമസം. പിന്നെ എന്റെ ഭർത്താവ് എല്ലാ സാധനങ്ങളും സഹിതം കടന്നുവന്നു. പിന്നീട് ഒരു കുഞ്ഞും വന്നു, അതായത് കൂടുതൽ സാധനങ്ങൾ.

പുതിയ വീട്ടിലേക്ക് ഞങ്ങൾ നീങ്ങുന്ന ദിവസം സംഭവരഹിതമായിരുന്നില്ല. "മൂവേർഴ്സ്" എത്തുന്നതിനു അഞ്ച് മിനിറ്റു മുമ്പ് പോലും ഞാൻ ഒരു പുസ്തകത്തിന്റെ കൈയെഴുത്തു പ്രതി പൂർത്തിയാക്കുകയായിരുന്നു. പുതിയ വീടിന് നിരവധി കോണിപ്പടികൾ ഉണ്ടായിരുന്നു, അതിനാൽ ആസൂത്രണം ചെയ്തതിനേക്കാൾ ഇരട്ടി സമയവും ജോലിക്കാരും ആവശ്യമായി വന്നു. 

പക്ഷേ അന്നത്തെ സംഭവങ്ങളിൽ എനിക്ക് സമ്മർദം തോന്നിയില്ല. പിന്നെ എനിക്ക് മനസ്സിലായി: ഒരു പുസ്തകം എഴുതി പൂർത്തിയാക്കുവാൻ  ഞാൻ മണിക്കൂറുകളോളം ചിലവഴിച്ചു - തിരുവെഴുത്തുകളും ബൈബിൾ ആശയങ്ങളും നിറഞ്ഞ ഒരു പുസ്തകം. ദൈവകൃപയാൽ, ഞാൻ ബൈബിളിൽ പരതുകയും പ്രാർഥിക്കുകയും എന്റെ സമയപരിധിക്കുള്ളിൽ  എഴുതി തീർക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. തിരുവെഴുത്തിലും പ്രാർഥനയിലും ഞാൻ മുഴുകി എന്നതായിരുന്നു എനിക്ക് ആരോഗ്യം തന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. 

പൗലൊസ് എഴുതി, "ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടു കൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്" (ഫിലി. 4:6). നാം പ്രാർഥിക്കുകയും ദൈവത്തിൽ "സന്തോഷിക്കകയും'' ചെയ്യുമ്പോൾ (വാ.4), പ്രശ്നത്തിൽ നിന്ന് നമ്മുടെ ദാതാവിലേക്ക് നാം മനസ്സിനെ കേന്ദ്രീകരിക്കുന്നു. ഒരു സമ്മർദത്തെ നേരിടാൻ നാം ദൈവത്തോട് സഹായം അഭ്യർത്ഥിക്കുകയായിരിക്കാം, പക്ഷേ അതുമൂലം നാം അവനുമായി ബന്ധപ്പെടുന്നു, അത് "സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം" പ്രദാനം ചെയ്യുന്നു (വാ.7).

കട്ടിളകളിന്മേൽ ആശ്വാസം

തെക്കൻ ലൂസിയാനയിലെ 2016-ലെ വെള്ളപ്പൊക്കത്തിന് ശേഷം ഞാൻ സോഷ്യൽ മീഡിയ ഫീഡ് സ്കാൻ ചെയ്യുമ്പോൾ, എന്റെ ഒരു സുഹൃത്തിന്റെ പോസ്റ്റ് ശ്രദ്ധയിൽ പെട്ടു. വെള്ളപ്പൊക്കത്തിൽ നാശമായ അവളുടെ വീട് പൂർണമായും പുനർനിർമിക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ അവളോട്, ഹൃദയഭേദകമായ ആ പുനർനിർമാണ പ്രവർത്തനത്തിൽ പോലും ദൈവത്തെ അന്വേഷിക്കുവാൻ  അവളുടെ അമ്മ അവളെ ഉപദേശിച്ചു. താമസിയാതെ, എന്റെ സുഹൃത്ത് അവളുടെ വീടിന്റെ പൊളിഞ്ഞുപോയ കട്ടിളകളിന്മേൽ കണ്ടെത്തിയ ബൈബിൾ വാക്യങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. അത് വീട് നിർമിച്ച സമയത്ത് എഴുതിയതാണെന്ന് തോന്നുന്നു. ആ മലപ്പലകകളിലെ തിരുവെഴുത്തുകൾ വായിച്ചത്…

യഥാർത്ഥത്തിൽ വേണ്ടത്

ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ, അവൾ ബീഫ് ഒരു വലിയ പാത്രത്തിൽ ഇടുന്നതിനുമുമ്പ് പകുതിയായി മുറിച്ചു. എന്തിനാണ് മാംസം രണ്ടായി മുറിച്ചതെന്ന് ഭർത്താവ് ചോദിച്ചു. അവൾ മറുപടി പറഞ്ഞു, "കാരണം എന്റെ അമ്മ അങ്ങനെയാണ് ചെയ്യുന്നത്." 

എന്നിരുന്നാലും, അവളുടെ ഭർത്താവിന്റെ ചോദ്യം ആ സ്ത്രീയുടെ ജിജ്ഞാസ ഉണർത്തി. അതുകൊണ്ട് ആ പാരമ്പര്യത്തെക്കുറിച്ച് അവൾ അമ്മയോട് ചോദിച്ചു. അമ്മ മാംസം മുറിച്ചത് അതു താൻ ഉപയോഗിച്ച ഒരു ചെറിയ പാത്രത്തിൽ കൊള്ളാൻ ആണ് എന്നറിഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി. എന്നാൽ, മകൾക്ക് ധാരാളം വലിയ പാത്രങ്ങൾ ഉണ്ടായിരുന്നതിനാൽ, മാംസം രണ്ടായി മുറിക്കുന്ന പ്രവൃത്തി അനാവശ്യമായിരുന്നു.

പല പാരമ്പര്യങ്ങളും ഒരു ആവശ്യകതയിൽ നിന്നാണ് ആരംഭിക്കുന്നത്, എന്നാൽ ചോദ്യം ചെയ്യപ്പെടാതെ അത് തുടരുന്നു - "നാം അത് ചെയ്യുന്ന രീതി" ആയി മാറുന്നു. മാനുഷിക പാരമ്പര്യങ്ങൾ മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. പരീശന്മാർ അവരുടെ കാലത്ത് ചെയ്തുകൊണ്ടിരുന്ന ചിലത് അങ്ങനെയായിരുന്നു (മർക്കോസ് 7:1-2). യേശുവിന്റെ പ്രവർത്തികൾ തങ്ങളുടെ മതനിയമങ്ങളുടെ ലംഘനം പോലെ തോന്നിയതിനാൽ അവർ ഇടറി പോയി. 

യേശു പരീശന്മാരോട് പറഞ്ഞു, "ദൈവത്തിന്റെ കല്‍പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു. " (വാക്യം 8). പാരമ്പര്യങ്ങൾ ഒരിക്കലും തിരുവെഴുത്തുകളുടെ ജ്ഞാനത്തെ മാറ്റിസ്ഥാപിക്കരുതെന്ന് അദ്ദേഹം അരുളി. ദൈവത്തെ അനുഗമിക്കാനുള്ള യഥാർത്ഥ ആഗ്രഹം, ബാഹ്യപ്രവർത്തികളേക്കാൾ നമ്മുടെ ഹൃദയത്തിന്റെ മനോഭാവത്തിൽ കാണപ്പെടും (വാ. 6-7).

നമ്മുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതും മതപരമായി പിന്തുടരുന്നതും ആയ പാരമ്പര്യങ്ങളെ പലപ്പോഴും പുന:പരിശോധിക്കുന്നത് നല്ലതാണ്. യഥാർത്ഥത്തിൽ പ്രാധാന്യമെന്ന് ദൈവം വെളിപ്പെടുത്തിയ കാര്യങ്ങൾ നമ്മുടെ എല്ലാ പാരമ്പര്യങ്ങളെയും മറികടക്കണം.

പുതിയ ദർശനം

ഞാൻ എന്റെ പുതിയ കണ്ണടയും ധരിച്ചു ഒരു ഇരിക്കുമ്പോൾ, ഇടനാഴിക്ക് കുറുകെ പള്ളിയുടെ മറുവശത്തു ഇരിക്കുന്ന എന്റെ ഒരു സുഹൃത്തിനെ ഞാൻ കണ്ടു. ഞാൻ അവളെ കൈകാണിച്ചപ്പോൾ അവൾ വളരെ അടുത്തും വ്യക്തമായും കാണപ്പെട്ടു. കുറെ ദൂരം അകലെയാണെങ്കിലും അവളെ കൈനീട്ടി തൊടാൻ കഴിയുമെന്ന് എനിക്ക് തോന്നി. പിന്നീട്,  ശുശ്രൂഷയ്ക്ക് ശേഷം ഞങ്ങൾ സംസാരിച്ചപ്പോൾ, അവൾ എപ്പോഴും ഇരിക്കുന്ന അതേ സ്ഥാനത്തു തന്നെയാണ് ഇപ്പോഴും ഇരിക്കുന്നതെന്നും എനിക്ക് മനസ്സിലായി. എന്റെ കണ്ണട പുതുക്കിയത് കാരണം എനിക്ക് അവളെ വളരെ വ്യക്തമായും അടുത്തും കാണാൻ സാധിക്കുന്നു.

 

ബാബിലോണിയൻ അടിമത്തത്തിൽ അകപ്പെട്ട ഇസ്രായേല്യർക്ക് ഒരു പുതിയ നിർദ്ദേശം-ഒരു പുതിയ വീക്ഷണം ആവശ്യമാണെന്ന് യെശയ്യാ പ്രവാചകനിലൂടെ സംസാരിക്കുന്ന ദൈവത്തിന് അറിയാമായിരുന്നു. അവൻ അവരോട് പറഞ്ഞു. “ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. ........ ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും” (ഏശയ്യാ 43:19). അവൻ അവരെ "സൃഷ്ടിച്ചു", "വീണ്ടെടുത്തു", അവരോടൊപ്പം ഉണ്ടായിരിക്കും എന്ന ഓർമ്മപ്പെടുത്തലുകൾ അവന്റെ പ്രത്യാശയുടെ സന്ദേശത്തിൽ ഉൾപ്പെടുന്നു. "നിങ്ങൾ എന്റേതാണ്," അവൻ അവരെ പ്രോത്സാഹിപ്പിച്ചു (വാക്യം 1).

 

ഇന്ന് നിങ്ങൾ അഭിമുഖീകരിക്കുന്ന ഏതു കാര്യത്തിലും, പഴയതിനെ മറന്ന് പുതിയത് അന്വേഷിക്കാൻ മികച്ച ദർശനം നൽകാൻ പരിശുദ്ധാത്മാവിന് കഴിയും. ദൈവസ്നേഹത്താൽ (വാക്യം 4), അത് നിങ്ങൾക്ക് ചുറ്റും പൊങ്ങിവരുന്നു. നിങ്ങളുടെ വേദനയ്ക്കും ബന്ധനത്തിനുമിടയിൽ അവൻ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയുമോ? നമ്മുടെ മരുഭൂമി നിമിഷങ്ങളിൽ പോലും ദൈവം ചെയ്യുന്ന പുതിയത് കാണാൻ നമുക്ക് നമ്മുടെ പുതിയ ആത്മീയ കണ്ണട ധരിക്കാം.

നല്ലതിനോടു പറ്റിക്കൊൾക

ഞങ്ങളുടെ കാർ ഒരു തുറസ്സായ മൈതാനത്തിനു സമീപം പാർക്ക് ചെയ്തിട്ട്, അതിലൂടെ ഞങ്ങളുടെ വീട്ടിലേക്ക് നടക്കുമ്പോൾ, മിക്കവാറും എല്ലായ്‌പ്പോഴും ഞങ്ങളുടെ വസ്ത്രങ്ങളിൽ ചില കായ്കൾ ഒട്ടിപ്പിടിച്ചിരിക്കും, പ്രത്യേകിച്ച് ശൈത്യകാലത്ത്. “കിട്ടുന്ന വാഹനത്തിൽ കയറി സഞ്ചരിക്കുന്ന’’ ഈ കുഞ്ഞന്മാർ വസ്ത്രങ്ങൾ, ഷൂസ് അല്ലെങ്കിൽ കടന്നുപോകുന്ന മറ്റെന്തെങ്കിലും വസ്തുക്കൾ എന്നിവയിൽ പറ്റിപ്പിടിച്ച് അവരുടെ അടുത്ത ലക്ഷ്യസ്ഥാനത്തെത്തുന്നു. എന്റെ പ്രാദേശിക വയലിലും ലോകമെമ്പാടും ഇങ്ങനെ വിത്തുകൾ പ്രചരിപ്പിക്കുന്നത് പ്രകൃതിയുടെ രീതിയാണ്.

പറ്റിപ്പിടിച്ചിരിക്കുന്ന കായ്്കൾ ശ്രദ്ധാപൂർവ്വം നീക്കം ചെയ്യാൻ ഞാൻ ശ്രമിക്കുമ്പോൾ, “നല്ലതിനോടു പറ്റിക്കൊൾവാൻ’’ (റോമർ 12:9) യേശുവിൽ വിശ്വസിക്കുന്നവരെ ഉപദേശിക്കുന്ന സന്ദേശത്തെക്കുറിച്ച് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നമ്മൾ മറ്റുള്ളവരെ സ്‌നേഹിക്കാൻ ശ്രമിക്കുമ്പോൾ, അത് വെല്ലുവിളി നിറഞ്ഞതായിരിക്കും. എന്നിരുന്നാലും, നമുക്കുള്ളതെല്ലാം ഉപയോഗിച്ച് നന്മയിൽ മുറുകെ പിടിക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നതിനാൽ, നമുക്ക് തിന്മയെ അകറ്റാനും അവൻ നമ്മെ നയിക്കുന്നതുപോലെ നമ്മുടെ “നിർവ്യാജ’’ സ്‌നേഹത്തിൽ ആയിരിക്കാനും കഴിയും (വാ. 9).

ഈ വിത്തുകൾ കൈകൊണ്ട് വെറുതെ തൂത്താൽ പോകുകയില്ല, അവ നിങ്ങളിലേക്ക് പറ്റിക്കിടക്കും. ദൈവത്തിന്റെ കാരുണ്യത്തിലും മനസ്സലിവിലും കല്പനകളിലും മനസ്സ് നിലനിർത്തിക്കൊണ്ട് നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നമുക്കും - അവന്റെ ശക്തിയിൽ - നാം സ്‌നേഹിക്കുന്നവരെ മുറുകെ പിടിക്കാൻ കഴിയും. മറ്റുള്ളവരുടെ ആവശ്യങ്ങൾ നമ്മുടെ ആവശ്യത്തിനുമുമ്പിൽ വെക്കാൻ ഓർമ്മിച്ചുകൊണ്ട് “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു’’ നിലകൊള്ളാൻ അവൻ നമ്മെ സഹായിക്കുന്നു, (വാ. 10).

അതെ, ആ വി്ത്തുകൾ വെല്ലുവിളി ഉയർത്തുന്നതായിരിക്കും, എന്നാൽ മറ്റുള്ളവരെ സ്‌നേഹത്തിൽ മുറുകെപ്പിടിക്കാനും ദൈവശക്തിയാൽ “നല്ലതിനെ’’ മുറുകെ പിടിക്കാനും അവ എന്നെ ഓർമ്മിപ്പിക്കുന്നു (വാ. 9; ഫിലിപ്പിയർ 4:8-9 കൂടി കാണുക).

ഒരു ചൂടുള്ള ഭക്ഷണം

ബാർബിക്യൂ ചിക്കൻ, ഗ്രീൻ ബീൻസ്, പാസ്ത, ബ്രെഡ്. ഒക്ടോബറിലെ ഒരു തണുത്ത ദിനത്തിൽ, ജീവിതത്തിന്റെ അമ്പത്തിനാലു വർഷം ആഘോഷിക്കുന്ന ഒരു സ്ത്രീയിൽ നിന്ന് കുറഞ്ഞത് അമ്പത്തിനാലു ഭവനരഹിതർക്ക് ഈ ചൂടു ഭക്ഷണം ലഭിച്ചു. സാധാരണയായി ഒരു റെസ്‌റ്റോറന്റിൽ ആഘോഷിക്കുന്ന തന്റെ ബർത്ത്‌ഡേ ഡിന്നർ ഉപേക്ഷിക്കാനും പകരം ചിക്കാഗോയിലെ തെരുവുകളിൽ കഴിയുന്ന ആളുകൾക്ക് ഭക്ഷണം പാകം ചെയ്തു വിളമ്പാനും ഈ സ്ത്രീയും അവളുടെ സുഹൃത്തുക്കളും തീരുമാനിച്ചു. പതിവിൽനിന്നു വ്യത്യസ്തമായി, ജന്മദിന സമ്മാനമായി ഒരു ദയാപ്രവൃത്തി ചെയ്യുവാൻ സോഷ്യൽ മീഡിയയിലൂടെ അവൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു.

ഈ കഥ എന്നെ, മത്തായി 25 ലെ യേശുവിന്റെ വാക്കുകളെ ഓർമ്മിപ്പിക്കുന്നു: “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്‌തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു’’ (വാ. 40). തന്റെ ചെമ്മരിയാടുകൾ തങ്ങളുടെ പ്രതിഫലം സ്വീകരിക്കാൻ തന്റെ നിത്യരാജ്യത്തിലേക്കു ക്ഷണിക്കപ്പെടുമെന്ന് പ്രഖ്യാപിച്ചതിനു ശേഷമാണ് അവൻ ഈ വാക്കുകൾ പറഞ്ഞത് (വാ. 33-34). ആ സമയത്ത്, തന്നിൽ വിശ്വസിക്കാത്ത അഹങ്കാരികളായ മതവിശ്വാസികളിൽ നിന്ന് വ്യത്യസ്തമായി (26:3-5 കാണുക), തന്നിലുള്ള ആത്മാർത്ഥമായ വിശ്വാസം നിമിത്തം തന്നെ പോഷിപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്ത ആളുകളാണ് അവരെന്ന് യേശു പ്രഖ്യാപിക്കും. “നീതിമാന്മാർ’’ തങ്ങൾ എപ്പോഴാണ് യേശുവിനെ പോഷിപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്തതെന്നു ചോദിക്കുമ്പോൾ (25:37), അവർ മറ്റുള്ളവർക്കുവേണ്ടി ചെയ്തത് തനിക്കുവേണ്ടിയും ചെയ്തുവെന്ന് അവൻ അവർക്ക് ഉറപ്പുനൽകും (വാ. 40).

വിശക്കുന്നവർക്ക് ഭക്ഷണം നൽകുക എന്നത്, തന്റെ ജനത്തെ പരിപാലിക്കാൻ ദൈവം നമ്മെ സഹായിക്കുന്ന ഒരു മാർഗ്ഗം മാത്രമാണ് - അവനോടുള്ള നമ്മുടെ സ്‌നേഹവും അവനുമായുള്ള ബന്ധവും കാണിക്കുന്ന ഒരു മാർഗ്ഗം. ഇന്ന് മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ദൈവം നമ്മെ സഹായിക്കട്ടെ.

കണ്ണാടി പരീക്ഷ

“ആരാണ് കണ്ണാടിയിൽ?” സ്വയം തിരിച്ചറിയുന്നതിനുള്ള പരീക്ഷ നടത്തുന്ന മനഃശാസ്ത്രജ്ഞർ കുട്ടികളോടു ചോദിച്ചു. പതിനെട്ടു മാസമോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾ സാധാരണയായി കണ്ണാടിയിലെ ചിത്രവുമായി സ്വയം ബന്ധപ്പെടുത്താറില്ല. എന്നാൽ കുട്ടികൾ വളരുമ്പോൾ, അവർ തങ്ങളെത്തന്നെയാണ് നോക്കുന്നതെന്ന് അവർക്കു മനസ്സിലാക്കാൻ കഴിയും. ആരോഗ്യകരമായ വളർച്ചയുടെയും പക്വതപ്രാപിക്കലിന്റെയും ഒരു പ്രധാന അടയാളമാണ് സ്വയം തിരിച്ചറിയൽ.

യേശുവിലുള്ള വിശ്വാസികളുടെ വളർച്ചയെ സംബന്ധിച്ചു ഇതു പ്രധാനമാണ്. യാക്കോബ് കണ്ണാടിയിലുള്ള രൂപം തിരിച്ചറിയുന്ന പരീക്ഷയുടെ ഒരു രൂപരേഖ നൽകുന്നു. കണ്ണാടി ദൈവത്തിൽ നിന്നുള്ള “സത്യത്തിന്റെ വചനം” ആണ് (യാക്കോബ് 1:18). നാം തിരുവെഴുത്തുകൾ വായിക്കുമ്പോൾ, നാം എന്താണു കാണുന്നത്? അവ സ്‌നേഹത്തെയും താഴ്മയെയും വിവരിക്കുമ്പോൾ നാം നമ്മെത്തന്നെ തിരിച്ചറിയുന്നുണ്ടോ? നാം ചെയ്യണമെന്നു ദൈവം നമ്മോടു കല്പിക്കുന്ന കാര്യങ്ങൾ വായിക്കുമ്പോൾ നാം നമ്മുടെ പ്രവൃത്തികൾ കാണുന്നുണ്ടോ? നാം നമ്മുടെ ഹൃദയത്തിലേക്കു നോക്കുകയും നമ്മുടെ പ്രവൃത്തികൾ പരിശോധിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ പ്രവൃത്തികൾ ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളോടു യോജിക്കുന്നുണ്ടോ അതോ നാം മാനസാന്തരം തേടുകയും മാറ്റം വരുത്തുകയും ചെയ്യേണ്ടതുണ്ടോ എന്നു തിരിച്ചറിയാൻ തിരുവെഴുത്തുകൾക്കു നമ്മെ സഹായിക്കാനാകും.

കേവലം തിരുവെഴുത്തു വായിച്ച് മടക്കിവെച്ചിട്ടു പോകരുതെന്ന് യാക്കോബ് മുന്നറിയിപ്പ് നൽകുന്നു, അങ്ങനെ ചെയ്താൽ നാം കോട്ടതു മറന്നുകൊണ്ട് “നമ്മെത്തന്നെ ചതിക്കുകയാണ്” (വാ. 22). ദൈവത്തിന്റെ പദ്ധതികൾക്കനുസരിച്ച് വിവേകത്തോടെ ജീവിക്കാനുള്ള ഭൂപടം ബൈബിൾ നമുക്കു നൽകുന്നു. നാം അത് വായിക്കുകയും ധ്യാനിക്കുകയും ദഹിപ്പിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ ഹൃദയത്തിലേക്കു നോക്കാനുള്ള കണ്ണുകളും ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള ശക്തിയും നൽകണമെന്ന് നമുക്ക് അവിടുത്തോട് ആവശ്യപ്പെടാൻ കഴിയും.

ലൈറ്റ് തെളിയിച്ചിടുക

ഒരു ഹോട്ടൽ ശൃംഖലയുടെ പരസ്യത്തിൽ, ഇരുണ്ട രാത്രിയിൽ ഒരു ചെറിയ കെട്ടിടം നിൽക്കുന്നു. മറ്റൊന്നും ചുറ്റും ഉണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ വരാന്തയിലെ വാതിലിനടുത്തുള്ള ഒരു ചെറിയ വിളക്കിൽ നിന്നുള്ള വെളിച്ചം മാത്രമാണ് ദൃശ്യത്തിലെത്തിയത്. സന്ദർശകന് പടികൾ കയറി കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാൻ ബൾബ് മതിയായ പ്രകാശം നൽകി. “ഞങ്ങൾ നിങ്ങൾക്കായി ലൈറ്റ് തെളിയിച്ചിടും’’ എന്ന വാചകത്തോടെയാണ് പരസ്യം അവസാനിച്ചത്.

ഒരു പൂമുഖത്തെ ലൈറ്റ് സ്വാഗത ചിഹ്നത്തിനു സമാനമാണ്, ക്ഷീണിതരായ സഞ്ചാരികളെ അവർക്കും നിർത്താനും വിശ്രമിക്കാനും സൗകര്യമുള്ള ഒരു സ്ഥലം ഇപ്പോഴും തുറന്നിട്ടുണ്ടെന്ന് അതോർമ്മിപ്പിക്കുന്നു. ഇരുട്ടും ക്ഷീണവുമുള്ള യാത്രയിൽ നിന്നു രക്ഷപ്പെടാനും കടന്നുവരാനും കടന്നുപോകുന്നവരെ വെളിച്ചം ക്ഷണിക്കുന്നു.

തന്നിൽ വിശ്വസിക്കുന്നവരുടെ ജീവിതം സ്വാഗതാർഹമായ ഒരു പ്രകാശത്തിനു തുല്യമാകണമെന്ന് യേശു പറയുന്നു. അവൻ തന്റെ അനുയായികളോട് പറഞ്ഞു, “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല’’ (മത്തായി 5:14). വിശ്വാസികൾ എന്ന നിലയിൽ, നാം ഇരുണ്ട ലോകത്തെ പ്രകാശിപ്പിക്കുകയാണ്.

അവൻ നമ്മെ നയിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നതുപോലെ, അവർ നമ്മുടെ “നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തും’’ (വാ. 16). നാം നമ്മുടെ വിളക്കുകൾ പ്രകാശിപ്പിക്കുമ്പോൾ, ലോകത്തിന്റെ ഒരേയൊരു യഥാർത്ഥ വെളിച്ചമായ യേശുവിനെക്കുറിച്ചു (യോഹന്നാൻ 8:12) കൂടുതലറിയാൻ നമ്മുടെ അടുത്തേക്കു വരാൻ അവർ സ്വാഗതം ചെയ്യപ്പെടുകയാണ്. ക്ഷീണിതവും ഇരുണ്ടതുമായ ലോകത്ത്, അവന്റെ വെളിച്ചം എപ്പോഴും നിലനിൽക്കും.

നിങ്ങളുടെ ലൈറ്റ് തെളിയിച്ചിട്ടുണ്ടോ? ഇന്ന് യേശു നിങ്ങളിലൂടെ പ്രകാശിക്കുമ്പോൾ, മറ്റുള്ളവർ കാണുകയും അവന്റെ പ്രകാശം പ്രസരിപ്പിക്കുകയും ചെയ്‌തേക്കാം.