താഴ്മയുടെ നേട്ടം
പല അദ്ധ്യാപകരെയും പോലെ, ക്യാരി തന്റെ ജോലിക്കായി എണ്ണമറ്റ മണിക്കൂറുകൾ നീക്കിവയ്ക്കുന്നു, പലപ്പോഴും പേപ്പറുകൾക്ക് മാർക്കിടുകയും വൈകുന്നേരം വരെ വിദ്യാർത്ഥികളുമായും മാതാപിതാക്കളുമായും ആശയവിനിമയം നടത്തുകയും ചെയ്യുന്നു. ഇത് നിലനിർത്താൻ, സൗഹൃദത്തിനും പ്രായോഗിക സഹായത്തിനുമായി അവൾ തന്റെ സഹപ്രവർത്തകരെ ആശ്രയിക്കുന്നു; സഹകരണത്തിലൂടെ അവളുടെ വെല്ലുവിളി നിറഞ്ഞ ജോലി എളുപ്പമാകുന്നു. അദ്ധ്യാപകരുടെ അടുത്തിടെയുള്ള ഒരു പഠനത്തിൽ നമ്മോടൊപ്പം ജോലി ചെയ്യുന്നവർ വിനയം പ്രകടിപ്പിക്കുമ്പോൾ സഹകരണത്തിന്റെ പ്രയോജനം വർദ്ധിക്കുന്നതായി കണ്ടെത്തി. സഹപ്രവർത്തകർ തങ്ങളുടെ ബലഹീനതകൾ അംഗീകരിക്കാൻ തയ്യാറാകുമ്പോൾ, മറ്റുള്ളവർക്ക് അവരുടെ അറിവ് പരസ്പരം പങ്കിടാൻ തോന്നുകയും ഗ്രൂപ്പിലെ എല്ലാവരെയും ഫലപ്രദമായി സഹായിക്കാൻ കഴിയുകയും ചെയ്യുന്നു.
സഹകരണത്തെക്കാൾ പ്രാധാന്യമുള്ളതാണ് താഴ്മ എന്ന് ബൈബിൾ പഠിപ്പിക്കുന്നു. “യഹോവഭക്തി” (ദൈവത്തിന്റെ സൗന്ദര്യം, ശക്തി, മഹത്വം എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ നാം ആരാണെന്ന് ശരിയായി ഗ്രഹിക്കുന്നത്) നമുക്ക് “സമ്പത്തും ബഹുമാനവും ജീവനും” നൽകുന്നു (സദൃശവാക്യങ്ങൾ 22:4). ലോകത്തിൽ മാത്രമല്ല, ദൈവസഭയിലും ഫലവത്തായ രീതിയിൽ ജീവിക്കാൻ താഴ്മ നമ്മെ സഹായിക്കുന്നു, കാരണം നമ്മുടെ സഹവിശ്വാസികൾക്ക് നന്മ ചെയ്യാൻ നാം ശ്രമിക്കുന്നു.
നമുക്ക് “ധനവും മാനവും ജീവനും” നേടാനുള്ള ഒരു മാർഗ്ഗമെന്ന നിലയിൽ നാം ദൈവത്തെ ഭയപ്പെടുന്നത് യഥാർത്ഥ താഴ്മയല്ല. പകരം, “തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങിയ” യേശുവിനെ നാം അനുകരിക്കുന്നതാണ് താഴ്മ (ഫിലിപ്പിയർ 2:7). അങ്ങനെ നമുക്ക് അവന്റെ വേലയിൽ വിനയപൂർവ്വം സഹകരിക്കുന്ന ഒരു കൂട്ടായ്മയുടെ ഭാഗമാകാം. അവനു ബഹുമാനം നൽകുകയും, നമുക്ക് ചുറ്റുമുള്ളവർക്ക് ജീവിത സന്ദേശം നൽകുകയും ചെയ്യാം.
ശരിയായ ശ്രദ്ധകേന്ദ്രീകരിക്കൽ
ഒരു വർഷത്തിലേറെയായി ഞങ്ങൾക്ക് ഖായെ അറിയാം. ദൈവത്തെക്കുറിച്ച് ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ചർച്ചചെയ്യാൻ ആഴ്ചതോറും കൂടുന്ന, ഞങ്ങളുടെ ചെറിയ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഒരു സായാഹ്നത്തിൽ ഞങ്ങളുടെ പതിവ് മീറ്റിംഗിൽ, അദ്ദേഹം ഒളിമ്പിക്സിൽ പങ്കെടുത്തതിനെക്കുറിച്ച് ഒരു പരാമർശം നടത്തി. പരാമർശം വളരെ സാധാരണമായിരുന്നു, അത് എന്റെ ശ്രദ്ധയിൽപ്പെടാതെ പോയി. വെങ്കല മെഡൽ മത്സരത്തിൽ പങ്കെടുത്ത ഒരു ഒളിമ്പ്യനാണ് അദ്ദേഹമെന്നു ഞാൻ മനസ്സിലാക്കി! അദ്ദേഹം ഇത് മുമ്പ് പരാമർശിച്ചിട്ടില്ലെന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല, പക്ഷേ ഖായെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ കായിക നേട്ടം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു പ്രത്യേക ഭാഗമാണെങ്കിലും, അദ്ദേഹത്തിന്റെ കുടുംബം, അദ്ദേഹത്തിന്റെ സമൂഹം, അദ്ദേഹത്തിന്റെ വിശ്വാസം എന്നിവയായിരുന്നു തനിക്ക് കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ!
ലൂക്കൊസ് 10:1-23-ലെ കഥ നമ്മുടെ വ്യക്തിത്വത്തിന്റെ കേന്ദ്രം എന്തായിരിക്കണമെന്ന് വിവരിക്കുന്നു. ദൈവരാജ്യത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാൻ യേശു അയച്ച എഴുപത്തിരണ്ട് പേർ അവരുടെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ, “നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു” (വാ. 17) എന്ന് അവനോട് അറിയിച്ചു. താൻ അവർക്ക് വലിയ ശക്തിയും സംരക്ഷണവും നൽകിയിട്ടുണ്ടെന്ന് യേശു പറഞ്ഞപ്പോൾത്തന്നെ, അവർ തെറ്റായ കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അവൻ പറഞ്ഞു. “നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ” സന്തോഷിക്കേണ്ടത് എന്ന് യേശു ഊന്നിപ്പറഞ്ഞു (വാ. 20).
ദൈവം നമുക്ക് നൽകിയിട്ടുള്ള നേട്ടങ്ങളും കഴിവുകളും എന്തൊക്കെ ആയിരുന്നാലും, നമ്മുടെ സന്തോഷത്തിനുള്ള ഏറ്റവും വലിയ കാരണം, നാം യേശുവിൽ നമ്മെത്തന്നെ ഭരമേൽപ്പിച്ചിട്ടുണ്ടെങ്കിൽ, നമ്മുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു, നമ്മുടെ ജീവിതത്തിൽ അവന്റെ ദൈനംദിന സാന്നിധ്യം നാം ആസ്വദിക്കുന്നു എന്നതാണ്.
- കിർസ്റ്റെൻ ഹോംബെർഗ്
മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുക
ഫിലിപ്പിന്റെ പിതാവ് കടുത്ത മാനസിക രോഗത്തെത്തുടർന്ന് വീട് വിട്ട് തെരുവിൽ അലഞ്ഞു നടന്നു. സിൻഡിയും അവളുടെ ഇളയ മകൻ ഫിലിപ്പും അയാളെ അന്വേഷിച്ച് ഒരു ദിവസം ചെലവഴിച്ചതിന് ശേഷം, ഫിലിപ്പ് പിതാവിന്റെ ക്ഷേമത്തിൽ ഉത്ക്കണ്ഠാകുലനായി. പിതാവും വീടില്ലാത്ത മറ്റുള്ളവരും സുരക്ഷിതരാണോ എന്ന് അവൻ അമ്മയോട് ചോദിച്ചു. പ്രതികരണമായി, പ്രദേശത്തെ ഭവനരഹിതരായ ആളുകൾക്ക് പുതപ്പുകളും മറ്റുപകരണങ്ങളും ശേഖരിക്കാനും വിതരണം ചെയ്യാനും അവർ ശ്രമം ആരംഭിച്ചു. ഒരു ദശാബ്ദത്തിലേറെയായി, സിൻഡി ഇത് തന്റെ ജീവിത ദൗത്യമായി കണക്കാക്കുന്നു, ഉറങ്ങാൻ സുരക്ഷിതമായ ഇടമില്ലാത്തതിന്റെ ബുദ്ധിമുട്ടിലേക്ക് അവളെ ഉണർത്തുന്നതിന് മകനും ദൈവത്തിലുള്ള അവളുടെ അഗാധമായ വിശ്വാസവും കാരണമായി.
മറ്റുള്ളവരുടെ ആവശ്യങ്ങളോട് പ്രതികരിക്കാൻ ബൈബിൾ പണ്ടേ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പുറപ്പാട് പുസ്തകത്തിൽ, ദരിദ്രരായ ആളുകളുമായി നമ്മുടെ സമൃദ്ധി പങ്കുവയ്ക്കുന്നതിന് മോശെ ഒരു കൂട്ടം തത്ത്വങ്ങൾ രേഖപ്പെടുത്തുന്നു. മറ്റൊരാളുടെ ആവശ്യങ്ങൾ നിറവേറ്റാൻ നാം പ്രേരിപ്പിക്കപ്പെടുമ്പോൾ, നമ്മൾ “അതിനെ ഒരു ബിസിനസ്സ് ഇടപാടായി കണക്കാക്കരുത്’’ കൂടാതെ അതിൽ നിന്ന് ലാഭമോ നേട്ടമോ ഉണ്ടാക്കരുത് (പുറപ്പാട് 22:25). ഒരു വ്യക്തിയുടെ വസ്ത്രം പണയമായി എടുത്താൽ, അത് സൂര്യാസ്തമയത്തോടെ തിരികെ നൽകണം, കാരണം നിങ്ങളുടെ അയൽക്കാരന്റെ ഒരേയൊരു പുതപ്പ് ആ മേലങ്കിയാണ്. അവർക്ക് മറ്റെന്താണ് പുതച്ച് ഉറങ്ങാൻ കഴിയുക? (വാ. 27).
ദുരിതമനുഭവിക്കുന്നവരുടെ വേദന എങ്ങനെ ലഘൂകരിക്കാമെന്ന് കാണാൻ നമ്മുടെ കണ്ണും ഹൃദയവും തുറക്കാൻ നമുക്ക് ദൈവത്തോട് അപേക്ഷിക്കാം. പലരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ നാം ആഗ്രഹിച്ചാലും - സിൻഡിയും ഫിലിപ്പയും ചെയ്തതുപോലെ - അല്ലെങ്കിൽ ഒരു വ്യക്തിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ നാം ശ്രമിച്ചാലും, അവരോട് മാന്യമായും കരുതലോടെയും പെരുമാറുന്നതിലൂടെ നാം ദൈവത്തെ ബഹുമാനിക്കുന്നു.
യേശുവിനെ അനുഗമിക്കുന്നത് മൂല്യവത്താണ്
താക്കോൽ വാക്യം
അങ്ങനെ തന്നേ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. ലൂക്കൊസ് 14:33
മതവിശ്വാസികളെങ്കിലും അക്രൈസ്തവ കുടുംബത്തിൽ നിന്നാണ് റോണിത് വന്നത്. ആത്മീയ കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ ചർച്ചകൾ ശുഷ്‌കവും അക്കാദമികവുമായിരുന്നു. ''ഞാൻ എല്ലാ പ്രാർത്ഥനകളും പ്രാർത്ഥിച്ചിരുന്നു,'' അവൾ പറഞ്ഞു, ''എന്നിട്ടും ഞാൻ ദൈവശബ്ദം കേട്ടില്ല.''
അവൾ ബൈബിൾ പഠിക്കാൻ തുടങ്ങി. സാവധാനം, സ്ഥിരതയോടെ, അവൾ മശിഹായെന്ന നിലയിൽ യേശുവിലുള്ള വിശ്വാസത്തിലേക്കു വന്നി. റോണിത് ആ നിർണ്ണായക നിമിഷത്തെ വിവരിക്കുന്നു: ''എന്റെ ഹൃദയത്തിൽ വ്യക്തമായ ഒരു ശബ്ദം ഉപ്രകാരം ഞാൻ കേട്ടു, ‘“നീ ആവശ്യത്തിനു കേട്ടു. നീ ആവശ്യത്തിനു കണ്ടു. വിശ്വസിക്കാനുള്ള സമയമാണിത്.''' എന്നാൽ റോണിതിന് ഒരു വലിയ പ്രശ്‌നത്തെ നേരിടേണ്ടി വന്നു: അവളുടെ പിതാവ്. “ഒരു പർവ്വതം പൊട്ടിത്തെറിക്കുന്നതുപോലെയായിരുന്നു എന്റെ ഡാഡി,'' അവൾ സ്മരിച്ചു.
യേശു ഈ ഭൂമിയിൽ നടന്നപ്പോൾ ജനക്കൂട്ടം അവനെ അനുഗമിച്ചു (ലൂക്കൊസ് 14:25). അവർ എന്താണ് അന്വേഷിക്കുന്നതെന്ന് നമുക്ക് കൃത്യമായി അറിയില്ല, പക്ഷേ അവൻ ശിഷ്യന്മാരെ അന്വേഷിക്കുകയായിരുന്നു. അതു ചിലവേറിയതാണ്. “അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല’’ (വാ. 26). ഒരു ഗോപുരം പണിയുന്നതിനെപ്പറ്റി അവൻ ഒരു ഉപമ പറഞ്ഞു. ''ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ . . . ?’’ യേശു ചോദിച്ചു (വാ. 28). കുടുംബത്തെ അക്ഷരാർത്ഥത്തിൽ വെറുക്കണമെന്നല്ല യേശു അർത്ഥമാക്കിയത്, മറിച്ച്, മറ്റെല്ലാറ്റിനേക്കാളുമുപരി നാം അവനെ തിരഞ്ഞെടുക്കണം എന്നാണ്. അവൻ പറഞ്ഞു, “തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല’’ (വാ. 33).
റോണിത് അവളുടെ കുടുംബത്തെ അഗാധമായി സ്‌നേഹിക്കുന്നു, എന്നിട്ടും അവൾ പറഞ്ഞു, “എന്തായാലും അത് മൂല്യവത്താണെന്നു ഞാൻ മനസ്സിലാക്കി.’’ യേശു നിങ്ങളെ നയിക്കുമ്പോൾ അവനെ അനുഗമിക്കുന്നതിന് നിങ്ങൾ എന്താണ് ഉപേക്ഷിക്കേണ്ടിയിരിക്കുന്നത്?
മൂന്ന് രാജാക്കന്മാർ
പ്രസിദ്ധ സംഗീത ശില്പമായ ഹാമിൽട്ടണിൽ, ഇംഗ്ലണ്ടിലെ കിംഗ് ജോർജ്ജ് മൂന്നാമനെ ഒരു കോമാളിയും വിഭ്രാന്തിയുള്ള വില്ലനും ആയി ചിത്രീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, ഹാമിൽട്ടണിലോ അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലോ വിവരിച്ചിരിക്കുന്നതുപോലെയുള്ള ഒരു സ്വേച്ഛാധിപതിയല്ല ജോർജ്ജ് രാജാവ് എന്ന് അദ്ദെഹത്തെക്കുറിച്ചുള്ള ഒരു പുതിയ ജീവചരിത്രം പറഞ്ഞു. ജോർജ്ജ് അമേരിക്കക്കാർ പറഞ്ഞ ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നെങ്കിൽ, തീവ്രവും ക്രൂരവുമായ നടപടികളിലൂടെ സ്വാതന്ത്ര്യത്തിനായുള്ള അവരുടെ നീക്കം അദ്ദേഹം അവസാനിപ്പിക്കുമായിരുന്നു. എന്നാൽ അവന്റെ “നാഗരികവും, നല്ലതുമായ’’ സ്വഭാവം അദ്ദേഹത്തെ അതിൽനിന്നു തടഞ്ഞു.
ജോർജ്ജ് രാജാവ് ഖേദത്തോടെയാണോ മരിച്ചതെന്ന് ആർക്കറിയാം? പ്രജകളോട് കർക്കശമായി പെരുമാറിയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഭരണം കൂടുതൽ വിജയകരമാകുമായിരുന്നോ?
അങ്ങനെയാകണമെന്നില്ല. “തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ടു കൊന്നു” (2 ദിനവൃത്താന്തം 21:4). തന്റെ സിംഹാസനം ഉറപ്പിച്ച യെഹോരാം രാജാവിനെക്കുറിച്ച് ബൈബിളിൽ നാം വായിക്കുന്നു. യെഹോരാം “യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു” (വാ. 6). അവന്റെ ക്രൂരമായ ഭരണം അവനെ ജനത്തിൽനിന്ന് അകറ്റിനിർത്തി, അവർ അവന്റെ ദാരുണമായ മരണത്തിൽ കരയുകയോ “അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം” നടത്തുകയോ ചെയ്തില്ല (വാ. 19).
ജോർജ് വളരെ മൃദുവായിരുന്നോ എന്ന് ചരിത്രകാരന്മാർ തർക്കിച്ചേക്കാം; യെഹോരാം തീർച്ചയായും വളരെ ക്രൂരനായിരുന്നു. “കൃപയും സത്യവും നിറഞ്ഞ” (യോഹന്നാൻ 1:14) രാജാവായ യേശുവിന്റേതാണ് മികച്ച മാർഗ്ഗം. ക്രിസ്തുവിന്റെ പ്രതീക്ഷകൾ ഉറച്ചതാണ് (അവൻ സത്യം ആവശ്യപ്പെടുന്നു), എങ്കിലും പരാജയപ്പെടുന്നവരെ അവൻ ആശ്ലേഷിക്കുന്നു (അവൻ കൃപ നൽകുന്നു). തന്നിൽ വിശ്വസിക്കുന്ന നമ്മെ അവന്റെ വഴി പിന്തുടരാൻ യേശു വിളിക്കുന്നു. തുടർന്ന്, തന്റെ പരിശുദ്ധാത്മാവെന്ന് വഴികാട്ടിയിലൂടെ, അവൻ അങ്ങനെ ചെയ്യാൻ നമ്മെ ശക്തിപ്പെടുത്തുന്നു.
ചുവന്ന വസ്ത്ര പദ്ധതി
ബ്രിട്ടീഷ് ആർട്ടിസ്റ്റ് കിർസ്റ്റി മക് ലിയോഡാണ് റെഡ് ഡ്രസ് പ്രോജക്റ്റ് വിഭാവനം ചെയ്തത്, ഇത് ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിലും ഗാലറികളിലും ഒരു പ്രദർശനമായി മാറി. പതിമൂന്ന് വർഷക്കാലം, മുന്നൂറിലധികം സ്ത്രീകൾക്കും (ഒരുകൂട്ടം പുരുഷന്മാർക്കും) എംബ്രോയ്ഡറി ചെയ്യുന്നതിനായി ബർഗണ്ടി സിൽക്കിന്റെ എൺപത്തിനാല് കഷണങ്ങൾ ലോകമെമ്പാടും സഞ്ചരിച്ചു. ഈ ഭാഗങ്ങൾ പിന്നീട് ഒരു ഗൗണായി നിർമ്മിച്ചു, എംബ്രോയ്ഡറി സംഭാവന ചെയ്ത ഓരോ കലാകാരന്റെയും -അവരിൽ പലരും പാർശ്വവത്കരിക്കപ്പെട്ടവരും ദരിദ്രരുമാണ് - കഥകൾ പറയുന്നവയായിരുന്നു അത്.
ചുവന്ന വസ്ത്രം പോലെ, അഹരോനും അവന്റെ പിൻഗാമികളും ധരിച്ചിരുന്ന വസ്ത്രങ്ങൾ പല “വിദഗ്ദരായ തൊഴിലാളികൾ” ചേർന്നു നിർമ്മിച്ചതാണ് (പുറപ്പാട് 28:3). പൗരോഹിത്യ വസ്ത്രങ്ങൾക്കുള്ള ദൈവത്തിന്റെ നിർദ്ദേശങ്ങളിൽ യിസ്രായേലിന്റെ കൂട്ടായ കഥ പറയുന്ന വിശദാംശങ്ങൾ ഉൾപ്പെടുന്നു - ഗോത്രങ്ങളുടെ പേരുകൾ പുരോഹിതന്മാരുടെ ചുമലിൽ “യഹോവയുടെ മുമ്പാകെ ഒരു ഓർമ്മയ്ക്കായി” ഇരിക്കും (വാ. 12). നിലയങ്കികൾ, എംബ്രോയ്ഡറി ചെയ്ത നടുക്കെട്ടുകൾ, മുടികൾ എന്നിവ പുരോഹിതന്മാർക്ക് “മഹത്വവും അലങ്കാരവും” നൽകി, അവർ ദൈവത്തെ സേവിക്കുകയും ആരാധനയിൽ ആളുകളെ നയിക്കുകയും ചെയ്തു (വാ. 40).
യേശുവിലുള്ള പുതിയ ഉടമ്പടി വിശ്വാസികൾ എന്ന നിലയിൽ, നാം-ഒരുമിച്ച്-ദൈവത്തെ സേവിക്കുകയും ആരാധനയിൽ പരസ്പരം നയിക്കുകയും ചെയ്യുന്ന വിശ്വാസികളുടെ ഒരു പൗരോഹിത്യമാണ് (1 പത്രൊസ് 2:4-5, 9); യേശു നമ്മുടെ മഹാപുരോഹിതനാണ് (എബ്രായർ 4:14). പുരോഹിതന്മാരാണെന്ന് സ്വയം തിരിച്ചറിയാൻ പ്രത്യേക വസ്ത്രങ്ങളൊന്നും നാം ധരിക്കുന്നില്ലെങ്കിലും, അവന്റെ സഹായത്താൽ, നാം “മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിക്കുന്നു” (കൊലൊസ്യർ 3:12).
ആരാധനയുടെ ഉത്സവങ്ങൾ
ഒരു വലിയ പരിപാടിയിൽ പങ്കെടുക്കുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വിധം മാറ്റിയേക്കാം. യുകെയിലെയും യുഎസിലെയും മൾട്ടി-ഡേ ഒത്തുചേരലുകളിൽ 1,200-ലധികം ആളുകളുമായി സംവദിച്ചതിന് ശേഷം, വലിയ ഉത്സവങ്ങൾ നമ്മുടെ ധാർമ്മിക ദിശയെ ബാധിക്കുമെന്നും മറ്റുള്ളവരുമായി വിഭവങ്ങൾ പങ്കിടാനുള്ള നമ്മുടെ സന്നദ്ധതയെ പോലും ബാധിക്കുമെന്നും ഗവേഷകനായ ഡാനിയൽ യുഡ്കിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മനസ്സിലാക്കി. ഫെസ്റ്റിവലിൽ പങ്കെടുത്തവരിൽ 63 ശതമാനം പേർക്കും ഒരു “രൂപാന്തരീകരണ'' അനുഭവം ഉണ്ടായെന്നും അതവരെ മാനുഷികതയുമായി കൂടുതൽ ബന്ധിപ്പിച്ചെന്നും സുഹൃത്തുക്കളോടും കുടുംബത്തോടും തികച്ചും അപരിചിതരോടുപോലും കൂടുതൽ ഉദാരമനസ്‌കത കാണിക്കാനും ഇടവരുത്തിയതായും അവരുടെ ഗവേഷണം കണ്ടെത്തി.
എന്നിരുന്നാലും, ദൈവത്തെ ആരാധിക്കാൻ മറ്റുള്ളവരുമായി നാം ഒത്തുകൂടുമ്പോൾ, ഒരു മതേതര ഉത്സവത്തിന്റെ സാമൂഹിക “പരിവർത്തനം” എന്നതിലുപരിയായ ഒന്ന് നമുക്ക് അനുഭവിക്കാൻ കഴിയും; നാം ദൈവവുമായി തന്നെ ആശയവിനിമയം നടത്തുന്നു. പുരാതന കാലത്ത് യിസ്രായേൽ ജനം വർഷത്തിലുടനീളം യെരൂശലേമിൽ തങ്ങളുടെ വിശുദ്ധ ഉത്സവങ്ങൾക്കായി ഒത്തുകൂടുമ്പോൾ ദൈവവുമായുള്ള ആ ബന്ധം നിസ്സംശയം അവർക്ക് അനുഭവപ്പെട്ടു. “പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിനും വാരോത്സവത്തിനും കൂടാരപ്പെരുന്നാളിനും'' ആധുനിക സൗകര്യങ്ങളില്ലാതെ തന്നെ അവർ യെരൂശലേമിലേക്കു യാത്ര ചെയ്തു (ആവർത്തനം 16:16). ഈ ഒത്തുചേരലുകൾ കുടുംബത്തോടും ദാസന്മാരോടും പരദേശികളോടും മറ്റുള്ളവരോടും ഒപ്പം “യഹോവയുടെ സന്നിധിയിൽ'' ഗംഭീരമായ സ്മരണയുടെയും ആരാധനയുടെയും സന്തോഷത്തിന്റെയും സമയങ്ങളായിരുന്നു (വാ. 11).
അവനെ തുടർന്നും ആസ്വദിക്കാനും അവന്റെ വിശ്വസ്തതയിൽ ആശ്രയിക്കാനും പരസ്പരം സഹായിക്കുന്നതിനായി നമുക്ക് മറ്റുള്ളവരുമായി ആരാധനയ്ക്കായി ഒത്തുകൂടാം.
ചോക്കലേറ്റ് മഞ്ഞുപരലുകൾ
സ്വിറ്റ്‌സർലൻഡിലെ ഓൾട്ടൻ നിവാസികൾ, നഗരം മുഴുവൻ ചോക്ലേറ്റ് മഞ്ഞു വർഷിക്കുന്നതു കണ്ട് ആശ്ചര്യപ്പെട്ടു. സമീപത്തെ ഒരു ചോക്ലേറ്റ് ഫാക്ടറിയിലെ വെന്റിലേഷൻ സംവിധാനം തകരാറിലായതിനാൽ കൊക്കോ വായുവിലേക്ക് ഉയരുകയും മിഠായി പ്രദേശത്തെ മുഴുവൻ മൂടുകയും ചെയ്തു. ചോക്ലേറ്റ് കൊതിയന്മാരുടെ സ്വപ്‌ന സാക്ഷാത്കാരം പോലെ ഇതു തോന്നി!
ചോക്കലേറ്റ് ഒരാളുടെ പോഷക ആവശ്യങ്ങൾക്ക് മതിയായത് നൽകാതിരിക്കുമ്പോൾ, ദൈവം യിസ്രായേല്യർക്ക് പോഷക സമൃദ്ധമായ ഒരു സ്വർഗ്ഗീയ മഴ നൽകി. അവർ മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ, മിസ്രയീമിൽ ഉപേക്ഷിച്ചുപോന്ന പലതരം ഭക്ഷണങ്ങളെക്കുറിച്ച് അവർ പിറുപിറുത്തു. മറുപടിയായി, ദൈവം അവരെ നിലനിറുത്താൻ “ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും” എന്നു പറഞ്ഞു (പുറപ്പാട് 16:4). ഓരോ ദിവസവും പ്രഭാതത്തിലെ മഞ്ഞ് ഉരുകുമ്പോൾ, ഭക്ഷണത്തിന്റെ ഒരു നേർത്ത പരലുകൾ അവശേഷിച്ചു. ഏകദേശം 20 ലക്ഷം യിസ്രായേല്യർക്ക് ആ ദിവസം ആവശ്യമുള്ളത്ര ശേഖരിക്കാൻ നിർദ്ദേശം നൽകി. നാൽപ്പതു വർഷത്തെ മരുഭൂമി യാത്രയിൽ അവർ മന്നയിലൂടെയുള്ള ദൈവത്തിന്റെ അമാനുഷികമായ കരുതലുകളാൽ പോഷിപ്പിക്കപ്പെട്ടു.
മന്നയെക്കുറിച്ച് നമുക്ക് വളരെ കുറച്ച് മാത്രമേ അറിയൂ, അത് “മല്ലിയുടെ” ആകൃതിയുള്ളതും വെളുത്തതും “തേൻ കൊണ്ട് ഉണ്ടാക്കിയ ദോശ പോലെ’’ രുചിയുള്ളതുമാണ് (വാ. 31). മന്ന ചോക്ലേറ്റ് പോലെ ആകർഷകമല്ലെങ്കിലും, തന്റെ ജനത്തിനായുള്ള ദൈവിക കരുതലിന്റെ മാധുര്യം വ്യക്തമാണ്. നമ്മെ അനുദിനം പുലർത്തുകയും നിത്യജീവന്റെ ഉറപ്പ് നൽകുകയും ചെയ്യുന്ന “ജീവന്റെ അപ്പം” (യോഹന്നാൻ 6:48) എന്ന് സ്വയം വിശേഷിപ്പിച്ച യേശുവിലേക്ക് മന്ന നമ്മെ ചൂണ്ടിക്കാണിക്കുന്നു (വാ. 51).
ദൈവത്തിന്റെ കരങ്ങളിൽ
പതിനെട്ട് വയസ്സ് തികഞ്ഞത് എന്റെ മകളുടെ ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമായിരുന്നു. നിയമപരമായി പ്രായപൂർത്തിയായ അവൾക്ക് ഇനി ഭാവി തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുള്ള അവകാശമുണ്ട്. ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ഉടൻ തന്നെ അവൾ ജീവിതത്തിൽ പുതിയ മേഖലകളിലേക്കു കടക്കും. ഈ മാറ്റം അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചുള്ള ബോധം എന്നിൽ ഉളവാക്കി-അവൾ സ്വന്തമായി ലോകത്തെ അഭിമുഖീകരിക്കാൻ ഇറങ്ങിത്തിരിക്കും മുമ്പ് ഞങ്ങൾക്ക് ഒരുമിച്ചു ലഭിക്കുന്ന ഹ്രസ്വമായ സമയംകൊണ്ട് അവൾക്കാവശ്യമായ ജ്ഞാനം - സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യണം, ലോകത്തിൽ നേരിടുന്ന പ്രശ്‌നങ്ങളിൽ എങ്ങനെ ജാഗ്രത പാലിക്കണം, നല്ല തീരുമാനങ്ങൾ എടുക്കേണ്ടതെങ്ങനെ തുടങ്ങിയവ - പകർന്നുനൽകേണ്ടതുണ്ട്.
എന്റെ മകളെ അവളുടെ ജീവിതം കൈകാര്യം ചെയ്യാൻ സജ്ജയാക്കാനുള്ള എന്റെ കർത്തവ്യബോധം മനസ്സിലാക്കാവുന്നതേയുള്ളൂ. എല്ലാറ്റിനുമുപരി, ഞാൻ അവളെ സ്‌നേഹിക്കുകയും അവൾ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ, എനിക്ക് ഒരു പ്രധാന റോൾ ഉണ്ടെന്നതു ശരിയാണെങ്കിലും അത് എന്റെ മാത്രം ജോലി ആയിരുന്നില്ല-അല്ലെങ്കിൽ പ്രാഥമികമായി പോലും എന്റെ ജോലിയായിരുന്നില്ല. തെസ്സലൊനീക്യർക്കുള്ള പൗലൊസിന്റെ വാക്കുകളിൽ - വിശ്വാസത്തിൽ തന്റെ മക്കൾ എന്ന് അവൻ കരുതുകയും യേശുവിനെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്ത ഒരു കൂട്ടം ആളുകൾ - പരസ്പരം സഹായിക്കാൻ അവൻ അവരെ പ്രേരിപ്പിച്ചു (1 തെസ്സലൊനീക്യർ 5:14-15), എങ്കിലും ആത്യന്തികമായി അവൻ അവരുടെ വളർച്ചയ്ക്കായി അവൻ ദൈവത്തെ വിശ്വസിച്ചു. ദൈവം തന്നേ അവരെ “മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ” (വാക്യം 23) എന്ന് അവൻ ഏല്പിച്ചുകൊടുത്തു.
അവരുടെ ആത്മാവിനെയും പ്രാണനെയും ദേഹത്തെയും യേശുവിന്റെ മടങ്ങിവരവിനായി ഒരുക്കുക എന്ന, തനിക്കു ചെയ്യാൻ കഴിയാത്ത കാര്യം ചെയ്യുന്നതിനായി പൗലൊസ് ദൈവത്തിലാശ്രയിച്ചു (വാക്യം 23). തെസ്സലൊനീക്യർക്കുള്ള അവന്റെ ലേഖനങ്ങളിൽ ധാരാളം നിർദ്ദേശങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, അവരുടെ ക്ഷേമത്തിനും ഒരുക്കത്തിനും വേണ്ടിയുള്ള ദൈവത്തിലുള്ള അവന്റെ ആശ്രയം നമ്മെ പഠിപ്പിക്കുന്നത്, നാം പരിപാലിക്കുന്നവരുടെ ജീവിതത്തിന്റെ വളർച്ച ആത്യന്തികമായി ദൈവത്തിന്റെ കരങ്ങളിലാണെന്നാണ് (1 കൊരിന്ത്യർ 3:6).
നിത്യമായ ജീവിതം
''മരണത്തെ ഭയപ്പെടരുത്, വിന്നി,'' ആംഗസ് ടക്ക് പറഞ്ഞു, ''ജീവിക്കാത്ത ജീവിതത്തെ ഭയപ്പെടുക.'' പിന്നീട് സിനിമയാക്കിയ ടക്ക് എവർലാസ്റ്റിംഗ് എന്ന പുസ്തകത്തിലെ ആ ഉദ്ധരണി, മരിക്കാൻ കഴിയാത്ത ഒരു കഥാപാത്രത്തിൽ നിന്നാണ് വരുന്നതെന്ന വസ്തുത കൂടുതൽ രസകരമാക്കുന്നു. കഥയിൽ, ടക്ക് കുടുംബം അനശ്വരമായി. വിന്നിയുമായി പ്രണയത്തിലാകുന്ന ചെറുപ്പക്കാരനായ ജെയിംസ് ടക്ക് അവളോടും അമർത്യത തേടാൻ അപേക്ഷിക്കുന്നു, അങ്ങനെ അവർക്ക് എന്നേക്കും ഒരുമിച്ചായിരിക്കാൻ കഴിയും. എന്നാൽ, കേവലം എന്നേക്കും ജീവിക്കുന്നത് പൂർത്തീകരണം നൽകുന്നില്ല എന്ന് ജ്ഞാനിയായ ആംഗസ് മനസ്സിലാക്കുന്നു.
ആരോഗ്യമുള്ളവരും ചെറുപ്പക്കാരും ഊർജ്ജസ്വലരുമായി എന്നേക്കും ജീവിക്കാൻ കഴിയുമെങ്കിൽ നമ്മൾ യഥാർത്ഥത്തിൽ സന്തോഷമുള്ളവരായിരിക്കുമെന്ന് നമ്മുടെ സംസ്‌കാരം പറയുന്നു. എന്നാൽ അവിടെയല്ല നമ്മുടെ സാക്ഷാത്ക്കാരം. ക്രൂശിലേക്ക് പോകുന്നതിനുമുമ്പ്, യേശു തന്റെ ശിഷ്യന്മാർക്കും ഭാവി വിശ്വാസികൾക്കും വേണ്ടി പ്രാർത്ഥിച്ചു. അവൻ പറഞ്ഞു, 'ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു' (യോഹന്നാൻ 17:3). യേശുവിലുള്ള വിശ്വാസത്തിലൂടെ ലഭ്യമാകുന്ന ദൈവവുമായുള്ള ബന്ധത്തിൽ നിന്നാണ് നമ്മുടെ ജീവിത സാക്ഷാത്ക്കാരം ഉണ്ടാകുന്നത്. അവൻ നമ്മുടെ ഭാവിയിലേക്കുള്ള പ്രതീക്ഷയും ഈ വർത്തമാനകാലത്തെ സന്തോഷവുമാണ്.
തന്റെ ശിഷ്യന്മാർ പുതിയ ജീവിതത്തിന്റെ മാതൃകകൾ സ്വീകരിക്കണമെന്ന് യേശു പ്രാർത്ഥിച്ചു: അവർ ദൈവത്തെ അനുസരിക്കും (വാ. 6), യേശുവിനെ പിതാവായ ദൈവം അയച്ചതാണെന്ന് വിശ്വസിക്കും (വാ. 8), ഒന്നായി ഐക്യപ്പെടും (വാ. 11). ക്രിസ്തുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, അവനോടൊപ്പമുള്ള ഒരു ഭാവി നിത്യജീവിതത്തിനായി നാം കാത്തിരിക്കുന്നു. എന്നാൽ നാം ഭൂമിയിൽ ജീവിക്കുന്ന ഈ ദിവസങ്ങളിൽ, അവൻ വാഗ്ദാനം ചെയ്ത ''സമ്പന്നവും സംതൃപ്തിദായകവുമായ ജീവിതം'' (10:10 NLT) നമുക്ക് ജീവിക്കാൻ കഴിയും - ഇവിടെ, ഇപ്പോൾത്തന്നെ.