ചോക്ലേറ്റിൽ കുടുങ്ങുക
പെൻസിൽവാനിയയിലെ മാർസ് മിഠായി ഫാക്ടറിയിലെ രണ്ട് തൊഴിലാളികൾ ചോക്ലേറ്റിന്റെ വലിയൊരു വീപ്പയിൽ വീണുപോയി. ഇത് ഒരു തമാശയുടെ തുടക്കമായി തോന്നിയേക്കാം - ചോക്കലേറ്റു പ്രേമികളെ സംബന്ധിച്ച് ഒരുപക്ഷേ മനോഹരമായ ഒരു പ്രതിസന്ധിയും! പരിക്കേറ്റില്ലെങ്കിലും, സ്വന്തമായി പുറത്തിറങ്ങാൻ കഴിയാതെ അരയോളം താഴ്ചയിൽ മിഠായിയിൽ ആ മനുഷ്യർ കുടുങ്ങിക്കിടന്നു. ഒടുവിൽ അവരെ സുരക്ഷിതമായി പുറത്തെത്തിക്കാനായി അഗ്നിശമന സേനാംഗങ്ങൾക്കു വീപ്പയുടെ വശത്ത് വലിയൊരു ദ്വാരമുണ്ടാക്കേണ്ടി വന്നു.
യിരെമ്യാ പ്രവാചകനെ ചെളി നിറഞ്ഞ ഒരു കുഴിയിൽ ഇട്ടുകളഞ്ഞ കഥ പക്ഷേ ഒട്ടും മധുരതരമായിരുന്നില്ല. “ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിൽ ഏല്പിക്കപ്പെടും” (യിരെമ്യാവ് 38:3) എന്നതുകൊണ്ട് അവർ നഗരം വിട്ടുപോകേണ്ടതായ അടിയന്തര സാഹചര്യമുണ്ടെന്നു യെരൂശലേമിലെ ദൈവജനത്തിനുള്ള സന്ദേശവാഹകനെന്ന നിലയിൽ അവൻ പ്രഖ്യാപിച്ചു. യിരെമ്യാവിന്റെ വാക്കുകൾ “പടയാളികൾക്കു ധൈര്യക്ഷയം വരുത്തുന്നു” എന്നു വാദിച്ചുകൊണ്ടു സിദെക്കീയാരാജാവിന്റെ ചില പ്രഭുക്കന്മാർ യിരെമ്യാവിനെ “കൊന്നുകളയേണമേ” എന്ന് ആവശ്യപ്പെട്ടു. രാജാവ് അതിന് അനുമതി നൽകി. അവർ “യിരെമ്യാവെ . . . കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവെ ഇറക്കിയത്.” “യിരെമ്യാവു ചെളിയിൽ താണു” (വാ. 6).
രാജാവിന്റെ മറ്റൊരു പ്രഭു — ഒരു വിദേശിയായിരുന്നിട്ടുകൂടി — മറ്റുള്ളവർ “ചെയ്തതൊക്കെയും അന്യായമത്രേ” എന്നു പറഞ്ഞുകൊണ്ടു യിരെമ്യാവിന്റെ ക്ഷേമത്തിനായി വാദിച്ചപ്പോൾ, താൻ തെറ്റു ചെയ്തിരിക്കുന്നുവെന്നു സിദെക്കീയാവു മനസ്സിലാക്കി. യിരെമ്യാവിനെ “കുഴിയിൽനിന്നു” കയറ്റാൻ ഏബെദ്-മേലെക്കിനോട് രാജാവ് ആവശ്യപ്പെട്ടു (വാ. 9-10). യിരെമ്യാവിനെപ്പോലെ നാമും ശരിയായ കാര്യം ചെയ്യുമ്പോൾ ചിലപ്പോഴൊക്കെ ചെളിയിൽ കുടുങ്ങിപ്പോയതായി തോന്നിയേക്കാം. നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ അവന്റെ സഹായത്തിനായി കാത്തിരിക്കുമ്പോൾ നമ്മുടെ ആത്മാവിനെ ഉയർത്താൻ ദൈവത്തോട് അപേക്ഷിക്കാം.
സൗഖ്യം ലഭിക്കുമെന്ന പ്രതീക്ഷ
സുഷുമ്നാ നാഡിക്ക് ക്ഷതം സംഭവിച്ച് തളർന്നുപോയ ആളുകൾക്ക് ശുഭപ്രതീക്ഷ നൽകിക്കൊണ്ട് ജർമ്മൻ ഗവേഷകർ പേശികൾക്കും തലച്ചോറിനുമിടയിലുള്ള നാഡീവ്യൂഹത്തെ വീണ്ടും ബന്ധിപ്പിക്കുന്നതിന് നാഡീ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു മാർഗം കണ്ടെത്തിയിരിക്കുന്നു. തളർവാതം ബാധിച്ച എലികൾക്ക് വീണ്ടും നടക്കാൻ ഈ ചികിത്സാരീതി സഹായിച്ചു. ഈ ചികിത്സ മനുഷ്യർക്ക് സുരക്ഷിതവും ഫലപ്രദവുമാണോ എന്ന് നിർണ്ണയിക്കാൻ പരിശോധന തുടരും.
പക്ഷാഘാതം ബാധിച്ചവർക്കു വേണ്ടി ശാസ്ത്രം ചെയ്യാൻ ശ്രമിക്കുന്ന കാര്യം, യേശു അത്ഭുതങ്ങളിലൂടെ ചെയ്തു. രോഗബാധിതർ പലരും സൗഖ്യം പ്രതീക്ഷിച്ച് കിടന്നിരുന്ന ബേഥെസ്ദായിലെ കുളം സന്ദർശിച്ചപ്പോൾ, “മുപ്പത്തെട്ടു വർഷമായി രോഗബാധിതനായിരുന്ന” (യോഹന്നാൻ 5:5) ഒരു മനുഷ്യനെ യേശു കണ്ടു. ആ മനുഷ്യൻ തീർച്ചയായും സുഖപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം, എഴുന്നേറ്റു നടക്കാൻ ക്രിസ്തു അവനോട് പറഞ്ഞു. “ഉടനെ ആ മനുഷ്യൻ സൌഖ്യമായി കിടക്ക എടുത്തു നടന്നു” (വാ. 9).
നമ്മുടെ എല്ലാ ശാരീരിക രോഗങ്ങളും സുഖപ്പെടുത്തുമെന്ന് ദൈവം വാഗ്ദത്തം ചെയ്തിട്ടില്ല. അന്ന് യേശു സൗഖ്യമാക്കാത്ത മറ്റു ചിലരും കുളക്കരയിൽ ഉണ്ടായിരുന്നല്ലോ. എന്നാൽ അവനിൽ ആശ്രയിക്കുന്നവർക്ക് അവൻ നൽകുന്ന സൗഖ്യം—നിരാശയിൽ നിന്ന് പ്രത്യാശയിലേക്കും, കയ്പ്പിൽ നിന്ന് കൃപയിലേക്കും, വിദ്വേഷത്തിൽ നിന്ന് സ്നേഹത്തിലേക്കും, കുറ്റപ്പെടുത്തലിൽ നിന്ന് ക്ഷമിക്കാനുള്ള സന്നദ്ധതയിലേക്കും — അനുഭവിക്കാൻ കഴിയും. ഒരു ശാസ്ത്രീയ കണ്ടുപിടുത്തത്തിനും (അല്ലെങ്കിൽ, കുളത്തിനും) നമുക്ക് അത്തരം രോഗശാന്തി നൽകാൻ കഴിയില്ല; അതു വിശ്വാസത്താൽ മാത്രം വരുന്നു.
സന്തോഷവും ജ്ഞാനവും
എല്ലാ വസന്തകാലത്തും അതിമനോഹരമായ ഇളം പിങ്ക് നിറത്തിലുള്ളതും സുഗന്ധമുള്ളതുമായ പൂക്കൾ ജപ്പാനെ നിറയ്ക്കുന്നു, ഇത് അവിടുത്തെ താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും മനസ്സിനെ ഒരുപോലെ ആനന്ദിപ്പിക്കുന്നു. അധികം ആയുസ്സില്ലാത്ത ഈ പൂക്കളുടെ സ്വഭാവം, അവ വിരിയുമ്പോൾ അവയുടെ സൗന്ദര്യവും ഗന്ധവും ആസ്വദിക്കാനുള്ള തീക്ഷ്ണമായ അവബോധം ജപ്പാൻകാരിൽ വളർത്തുന്നു; അനുഭവത്തിന്റെ ക്ഷണികത അതിന്റെ മനോഹാരിതയെ വർദ്ധിപ്പിക്കുന്നു. പെട്ടെന്ന് മാറുന്ന ഒന്നിന്റെ ഈ ബോധപൂർവമായ ആസ്വാദനത്തെ അവർ “മോണോ-നോ-അവേർ’’ എന്ന് വിളിക്കുന്നു.
മനുഷ്യരെന്ന നിലയിൽ, സന്തോഷം തേടാനും അതിന്റെ സമയം ദീർഘിപ്പിക്കാനും നാം ആഗ്രഹിക്കുന്നു എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നിട്ടും ജീവിതം കഷ്ടപ്പാടുകളാൽ നിറഞ്ഞതാണ് എന്ന യാഥാർത്ഥ്യം അർത്ഥമാക്കുന്നത് സ്നേഹവാനായ ദൈവത്തിലുള്ള വിശ്വാസത്തിന്റെ ലെൻസിലൂടെ വേദനയെയും സന്തോഷത്തെയും വീക്ഷിക്കാനുള്ള കഴിവ് നാം വളർത്തിയെടുക്കണം എന്നാണ്. നാം അമിതമായ അശുഭാപ്തി വിശ്വാസികളാകേണ്ടതില്ല; ജീവിതത്തെക്കുറിച്ച് എല്ലാം ശുഭകരമാണ് എന്ന ചിന്താഗതിയും പാടില്ല.
സഭാപ്രസംഗിയുടെ പുസ്തകം നമുക്ക് സഹായകമായ ഒരു മാതൃക വാഗ്ദാനം ചെയ്യുന്നു. ഈ പുസ്തകം ചിലപ്പോൾ നിഷേധാത്മക പ്രസ്താവനകളുടെ പുസ്തകം ആണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, “എല്ലാം മായ’’ (1:2) എന്ന് എഴുതിയ അതേ ശലോമോൻ രാജാവ് തന്നെ “മറ്റൊന്നും ഇല്ല’’ എന്ന് പറഞ്ഞുകൊണ്ട് ജീവിതത്തിലെ ലളിതമായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ തന്റെ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു. “തിന്നു കുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന്നു സൂര്യന്റെ കീഴിൽ മറ്റൊരു നന്മയുമില്ലല്ലോ’’ (8:15).
നല്ല സമയങ്ങളിലും പ്രയാസഘട്ടങ്ങളിലും (3:11-14; 7:13-14) “ജ്ഞാനം ഗ്രഹിക്കാനും’’ “ദൈവത്തിന്റെ പ്രവൃത്തികളെ’’ നിരീക്ഷിക്കാനും പഠിക്കാനും (വാ. 16-17) നമ്മെ സഹായിക്കാൻ നാം ദൈവത്തോട് അപേക്ഷിക്കുമ്പോൾ സന്തോഷം ലഭിക്കുന്നു. ഇവ രണ്ടും — നല്ല സമയങ്ങളും പ്രയാസഘട്ടങ്ങളും — സ്വർഗ്ഗത്തിന്റെ ഇപ്പുറത്ത് ശാശ്വതമല്ലെന്ന് നാം അറിയുന്നു.
പാടുന്ന മേച്ചിൽപ്പുറങ്ങൾ
താഴ്വരകൾ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; അവർ ആർക്കുകയും പാടുകയും ചെയ്യുന്നു. [ സങ്കീർത്തനം 65:13 ]
പാടുന്ന മേച്ചിൽപ്പുറങ്ങൾ
തന്റെ നായ്ക്കളോടു സംസാരിക്കാനുള്ള എന്റെ ഭാര്യാമാതാവിന്റെ കഴിവിനെക്കുറിച്ച് ഞാൻ സ്നേഹപൂർവ്വം തമാശ പറയുമായിരുന്നു. അവയുടെ കുരയോട് “തനിക്കു മനസ്സിലായി’’ എന്ന തരത്തിൽ അവൾ സ്നേഹപൂർവ്വം പ്രതികരിക്കുമായിരുന്നു. ഇപ്പോൾ അവളും എല്ലായിടത്തുമുള്ള നായ് ഉടമകളും അവയുടെ ചിരി ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാറുണ്ട്. നായ്ക്കൾ, പശുക്കൾ, കുറുക്കന്മാർ, സീലുകൾ, തത്തകൾ തുടങ്ങിയ അനേക മൃഗങ്ങൾ “വിനോദ ശബ്ദ അടയാളങ്ങൾ’’ - അഥവാ ചിരി - പുറപ്പെടുവിക്കാറുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. ഈ ശബ്ദങ്ങൾ തിരിച്ചറിയുന്നത് മൃഗത്തിന്റെ വിനോദ സ്വഭാവം മനസ്സിലാക്കാനും മനുഷ്യനോടുള്ള ആക്രമണ സ്വഭാവത്തിൽനിന്നു വേർതിരിച്ചറിയാനും സഹായിക്കും.
മൃഗങ്ങൾ ചിരിയും സന്തോഷവും പ്രകടിപ്പിക്കുന്നത്, സൃഷ്ടിയിലെ ഇതര ജീവജാലങ്ങൾ തങ്ങളുടേതായ മാർഗ്ഗത്തിൽ ദൈവത്തെ സ്തുതിക്കുന്നു എന്ന സന്തോഷകരമായ വസ്തുത നമ്മെ ഓർമ്മിപ്പിക്കുന്നു. ദാവീദ് രാജാവ് തന്റെ ചുറ്റുപാടുകളെ നിരീക്ഷിച്ചപ്പോൾ, “കുന്നുകൾ ഉല്ലാസം ധരിക്കുന്നതായും’’ മേച്ചിൽപ്പുറങ്ങളും താഴ്വരകളും “ആർക്കുകയും പാടുകയും’’ ചെയ്യുന്നതായും അവനു തോന്നി (സങ്കീർത്തനം 65:12-13). ദൈവം, സൗന്ദര്യവും നിലനില്പിനുള്ള ഉപാധികളും നൽകിക്കൊണ്ട് ദേശത്തെ പരിപാലിക്കുകയും സമ്പന്നമാക്കുകയും ചെയ്യുന്നതായി ദാവീദ് തിരിച്ചറിഞ്ഞു.
നമ്മുടെ ഭൗതിക ചുറ്റുപാടുകൾ അക്ഷരികമായി “പാടുന്നില്ലെങ്കിലും’’ അവ തന്റെ സൃഷ്ടിയിലുള്ള ദൈവത്തിന്റെ സജീവ പ്രവർത്തനത്തിനു സാക്ഷ്യം വഹിക്കുകയും, നമ്മുടെ ശബ്ദം ഉപയോഗിച്ച് അവനെ സ്തുതിക്കുവാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. “സർവ്വ ഭൂമിയുടെയും’’ ഭാഗമായ നമുക്ക് അവൻ ചെയ്യുന്ന “അത്ഭുത കാര്യങ്ങൾ’’ മനസ്സിലാക്കി “ആർപ്പോടെ’’ (വാ. 8) അവനെ സ്തുതിക്കാം. അവൻ അതു കേട്ട് മനസ്സിലാക്കുമെന്നു നമുക്കു വിശ്വസിക്കാം. കിർസ്റ്റെൻ ഹോംബെർഗ്
നിങ്ങളുടെ ഭൗതിക ചുറ്റുപാടുകൾ എങ്ങനെയാണ് ദൈവത്തെ
സ്തുതിക്കുവാൻ നിങ്ങളെ ഉത്സാഹിപ്പിക്കുന്നത്?
മറ്റെവിടെയാണ് ദൈവത്തിന്റെ കരവിരുത് നിങ്ങൾ കണ്ടിട്ടുള്ളത്?
ദൈവമേ, സൃഷ്ടിയിൽ അങ്ങയുടെ തുടർമാനമായ
പ്രവൃത്തികൾക്കു നന്ദി പറയുന്നു.
ദൈവം നമ്മെ സഹായിക്കുന്നതനുസരിച്ച് സംസാരിക്കുക
പൂമ്പാറ്റകൾ ശബ്ദമുണ്ടാക്കുമെന്ന് നാം കരുതാറില്ല: ഒരു രാജശലഭത്തിന്റെ ചിറകടി ശബ്ദം കേൾക്കാനേ കഴിയില്ല. എന്നാൽ മെക്സിക്കൻ മഴക്കാടുകളിൽ നിരവധി ചിത്രശലഭങ്ങൾ അവയുടെ ചെറുജീവിതം ചിറകടിച്ച് ആരംഭിക്കുമ്പോൾ അവയുടെ ഒരുമിച്ചുള്ള ചിറകടി ശബ്ദം വളരെ ഉച്ചത്തിൽ കേൾക്കാം. പല ലക്ഷങ്ങളായ ഇവ ഒരുമിച്ച് ചിറകടിക്കുമ്പോൾ അതൊരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം പോലെ വലുതാണ്.
യെഹെസ്ക്കേലിന്റെ ദർശനത്തിലെ ജീവികളുടെ ചിറകടി ശബ്ദവും ഇങ്ങ നെയാണ് വിവരിച്ചിരിക്കുന്നത്. ചിത്രശലഭങ്ങളെപ്പോലെ അസംഖ്യം എണ്ണമില്ലെ ങ്കിലും അവയുടെ ചിറകടിയുടെ ശബ്ദവും “വലിയ വെള്ളത്തിന്റെ ഇരച്ചിൽ പോലെ” (യെഹെ. 1:24) എന്നാണ് വർണ്ണിച്ചിരിക്കുന്നത്. ജീവികൾ നിന്ന് ചിറകുകൾ താഴ്ത്തിയപ്പോൾ യെഹെസ്കേൽ ദൈവം പറയുന്നത് കേട്ടു—ദൈവത്തിന്റെ വചനം യിസ്രായേലിനോട് പറയുക എന്ന് (2:7).
മറ്റ് പഴയ നിയമ പ്രവാചന്മാരെപ്പോലെ ദൈവത്തിന്റെ ജനത്തോട് സത്യങ്ങൾ അറിയിക്കാൻ യെഹെസ്കേലിനും കല്പന ലഭിച്ചു. ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്യുന്ന നന്മകൾ ചുറ്റുമുള്ളവരോട് അറിയിക്കാൻ ഇന്നു നമ്മെയും ആഹ്വാനം ചെയ്യുന്നു (1 പത്രൊസ് 3:15). ചിലപ്പോൾ അത് ഒരു വെള്ളച്ചാട്ടത്തിന്റെ ഇരമ്പലോടെ സത്യങ്ങൾ പറയാനാകും. മറ്റ് ചിലപ്പോൾ നിശബ്ദമായി, ഒരു പ്രയാസത്തിൽ സഹായിക്കാനാകും. ബഹുലക്ഷം ചിത്രശലഭങ്ങളുടെ ഇരമ്പത്തോടെ ദൈവ സ്നേഹം വർണ്ണിക്കാനോ ഒരു പൂമ്പാറ്റയുടെ ശബ്ദം പോലെ പറയാനോ ആയാലും നാം യെഹെസ്കേലിനെപ്പോലെ ദൈവത്തിന് നമ്മോട് പറയാനുള്ളത് കേൾ ക്കാൻ ശ്രദ്ധയോടെ ഇരിക്കണം.
താഴ്മയുടെ നേട്ടം
പല അദ്ധ്യാപകരെയും പോലെ, ക്യാരി തന്റെ ജോലിക്കായി എണ്ണമറ്റ മണിക്കൂറുകൾ നീക്കിവയ്ക്കുന്നു, പലപ്പോഴും പേപ്പറുകൾക്ക് മാർക്കിടുകയും വൈകുന്നേരം വരെ വിദ്യാർത്ഥികളുമായും മാതാപിതാക്കളുമായും ആശയവിനിമയം നടത്തുകയും ചെയ്യുന്നു. ഇത് നിലനിർത്താൻ, സൗഹൃദത്തിനും പ്രായോഗിക സഹായത്തിനുമായി അവൾ തന്റെ സഹപ്രവർത്തകരെ ആശ്രയിക്കുന്നു; സഹകരണത്തിലൂടെ അവളുടെ വെല്ലുവിളി നിറഞ്ഞ ജോലി എളുപ്പമാകുന്നു. അദ്ധ്യാപകരുടെ അടുത്തിടെയുള്ള ഒരു പഠനത്തിൽ നമ്മോടൊപ്പം ജോലി ചെയ്യുന്നവർ വിനയം പ്രകടിപ്പിക്കുമ്പോൾ സഹകരണത്തിന്റെ പ്രയോജനം വർദ്ധിക്കുന്നതായി കണ്ടെത്തി. സഹപ്രവർത്തകർ തങ്ങളുടെ ബലഹീനതകൾ അംഗീകരിക്കാൻ തയ്യാറാകുമ്പോൾ, മറ്റുള്ളവർക്ക് അവരുടെ അറിവ് പരസ്പരം പങ്കിടാൻ തോന്നുകയും ഗ്രൂപ്പിലെ എല്ലാവരെയും ഫലപ്രദമായി സഹായിക്കാൻ കഴിയുകയും ചെയ്യുന്നു.
സഹകരണത്തെക്കാൾ പ്രാധാന്യമുള്ളതാണ് താഴ്മ എന്ന് ബൈബിൾ പഠിപ്പിക്കുന്നു. “യഹോവഭക്തി” (ദൈവത്തിന്റെ സൗന്ദര്യം, ശക്തി, മഹത്വം എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ നാം ആരാണെന്ന് ശരിയായി ഗ്രഹിക്കുന്നത്) നമുക്ക് “സമ്പത്തും ബഹുമാനവും ജീവനും” നൽകുന്നു (സദൃശവാക്യങ്ങൾ 22:4). ലോകത്തിൽ മാത്രമല്ല, ദൈവസഭയിലും ഫലവത്തായ രീതിയിൽ ജീവിക്കാൻ താഴ്മ നമ്മെ സഹായിക്കുന്നു, കാരണം നമ്മുടെ സഹവിശ്വാസികൾക്ക് നന്മ ചെയ്യാൻ നാം ശ്രമിക്കുന്നു.
നമുക്ക് “ധനവും മാനവും ജീവനും” നേടാനുള്ള ഒരു മാർഗ്ഗമെന്ന നിലയിൽ നാം ദൈവത്തെ ഭയപ്പെടുന്നത് യഥാർത്ഥ താഴ്മയല്ല. പകരം, “തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങിയ” യേശുവിനെ നാം അനുകരിക്കുന്നതാണ് താഴ്മ (ഫിലിപ്പിയർ 2:7). അങ്ങനെ നമുക്ക് അവന്റെ വേലയിൽ വിനയപൂർവ്വം സഹകരിക്കുന്ന ഒരു കൂട്ടായ്മയുടെ ഭാഗമാകാം. അവനു ബഹുമാനം നൽകുകയും, നമുക്ക് ചുറ്റുമുള്ളവർക്ക് ജീവിത സന്ദേശം നൽകുകയും ചെയ്യാം.
ശരിയായ ശ്രദ്ധകേന്ദ്രീകരിക്കൽ
ഒരു വർഷത്തിലേറെയായി ഞങ്ങൾക്ക് ഖായെ അറിയാം. ദൈവത്തെക്കുറിച്ച് ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ചർച്ചചെയ്യാൻ ആഴ്ചതോറും കൂടുന്ന, ഞങ്ങളുടെ ചെറിയ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഒരു സായാഹ്നത്തിൽ ഞങ്ങളുടെ പതിവ് മീറ്റിംഗിൽ, അദ്ദേഹം ഒളിമ്പിക്സിൽ പങ്കെടുത്തതിനെക്കുറിച്ച് ഒരു പരാമർശം നടത്തി. പരാമർശം വളരെ സാധാരണമായിരുന്നു, അത് എന്റെ ശ്രദ്ധയിൽപ്പെടാതെ പോയി. വെങ്കല മെഡൽ മത്സരത്തിൽ പങ്കെടുത്ത ഒരു ഒളിമ്പ്യനാണ് അദ്ദേഹമെന്നു ഞാൻ മനസ്സിലാക്കി! അദ്ദേഹം ഇത് മുമ്പ് പരാമർശിച്ചിട്ടില്ലെന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല, പക്ഷേ ഖായെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ കായിക നേട്ടം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു പ്രത്യേക ഭാഗമാണെങ്കിലും, അദ്ദേഹത്തിന്റെ കുടുംബം, അദ്ദേഹത്തിന്റെ സമൂഹം, അദ്ദേഹത്തിന്റെ വിശ്വാസം എന്നിവയായിരുന്നു തനിക്ക് കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ!
ലൂക്കൊസ് 10:1-23-ലെ കഥ നമ്മുടെ വ്യക്തിത്വത്തിന്റെ കേന്ദ്രം എന്തായിരിക്കണമെന്ന് വിവരിക്കുന്നു. ദൈവരാജ്യത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാൻ യേശു അയച്ച എഴുപത്തിരണ്ട് പേർ അവരുടെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ, “നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു” (വാ. 17) എന്ന് അവനോട് അറിയിച്ചു. താൻ അവർക്ക് വലിയ ശക്തിയും സംരക്ഷണവും നൽകിയിട്ടുണ്ടെന്ന് യേശു പറഞ്ഞപ്പോൾത്തന്നെ, അവർ തെറ്റായ കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അവൻ പറഞ്ഞു. “നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ” സന്തോഷിക്കേണ്ടത് എന്ന് യേശു ഊന്നിപ്പറഞ്ഞു (വാ. 20).
ദൈവം നമുക്ക് നൽകിയിട്ടുള്ള നേട്ടങ്ങളും കഴിവുകളും എന്തൊക്കെ ആയിരുന്നാലും, നമ്മുടെ സന്തോഷത്തിനുള്ള ഏറ്റവും വലിയ കാരണം, നാം യേശുവിൽ നമ്മെത്തന്നെ ഭരമേൽപ്പിച്ചിട്ടുണ്ടെങ്കിൽ, നമ്മുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു, നമ്മുടെ ജീവിതത്തിൽ അവന്റെ ദൈനംദിന സാന്നിധ്യം നാം ആസ്വദിക്കുന്നു എന്നതാണ്.
- കിർസ്റ്റെൻ ഹോംബെർഗ്
മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുക
ഫിലിപ്പിന്റെ പിതാവ് കടുത്ത മാനസിക രോഗത്തെത്തുടർന്ന് വീട് വിട്ട് തെരുവിൽ അലഞ്ഞു നടന്നു. സിൻഡിയും അവളുടെ ഇളയ മകൻ ഫിലിപ്പും അയാളെ അന്വേഷിച്ച് ഒരു ദിവസം ചെലവഴിച്ചതിന് ശേഷം, ഫിലിപ്പ് പിതാവിന്റെ ക്ഷേമത്തിൽ ഉത്ക്കണ്ഠാകുലനായി. പിതാവും വീടില്ലാത്ത മറ്റുള്ളവരും സുരക്ഷിതരാണോ എന്ന് അവൻ അമ്മയോട് ചോദിച്ചു. പ്രതികരണമായി, പ്രദേശത്തെ ഭവനരഹിതരായ ആളുകൾക്ക് പുതപ്പുകളും മറ്റുപകരണങ്ങളും ശേഖരിക്കാനും വിതരണം ചെയ്യാനും അവർ ശ്രമം ആരംഭിച്ചു. ഒരു ദശാബ്ദത്തിലേറെയായി, സിൻഡി ഇത് തന്റെ ജീവിത ദൗത്യമായി കണക്കാക്കുന്നു, ഉറങ്ങാൻ സുരക്ഷിതമായ ഇടമില്ലാത്തതിന്റെ ബുദ്ധിമുട്ടിലേക്ക് അവളെ ഉണർത്തുന്നതിന് മകനും ദൈവത്തിലുള്ള അവളുടെ അഗാധമായ വിശ്വാസവും കാരണമായി.
മറ്റുള്ളവരുടെ ആവശ്യങ്ങളോട് പ്രതികരിക്കാൻ ബൈബിൾ പണ്ടേ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പുറപ്പാട് പുസ്തകത്തിൽ, ദരിദ്രരായ ആളുകളുമായി നമ്മുടെ സമൃദ്ധി പങ്കുവയ്ക്കുന്നതിന് മോശെ ഒരു കൂട്ടം തത്ത്വങ്ങൾ രേഖപ്പെടുത്തുന്നു. മറ്റൊരാളുടെ ആവശ്യങ്ങൾ നിറവേറ്റാൻ നാം പ്രേരിപ്പിക്കപ്പെടുമ്പോൾ, നമ്മൾ “അതിനെ ഒരു ബിസിനസ്സ് ഇടപാടായി കണക്കാക്കരുത്’’ കൂടാതെ അതിൽ നിന്ന് ലാഭമോ നേട്ടമോ ഉണ്ടാക്കരുത് (പുറപ്പാട് 22:25). ഒരു വ്യക്തിയുടെ വസ്ത്രം പണയമായി എടുത്താൽ, അത് സൂര്യാസ്തമയത്തോടെ തിരികെ നൽകണം, കാരണം നിങ്ങളുടെ അയൽക്കാരന്റെ ഒരേയൊരു പുതപ്പ് ആ മേലങ്കിയാണ്. അവർക്ക് മറ്റെന്താണ് പുതച്ച് ഉറങ്ങാൻ കഴിയുക? (വാ. 27).
ദുരിതമനുഭവിക്കുന്നവരുടെ വേദന എങ്ങനെ ലഘൂകരിക്കാമെന്ന് കാണാൻ നമ്മുടെ കണ്ണും ഹൃദയവും തുറക്കാൻ നമുക്ക് ദൈവത്തോട് അപേക്ഷിക്കാം. പലരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ നാം ആഗ്രഹിച്ചാലും - സിൻഡിയും ഫിലിപ്പയും ചെയ്തതുപോലെ - അല്ലെങ്കിൽ ഒരു വ്യക്തിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ നാം ശ്രമിച്ചാലും, അവരോട് മാന്യമായും കരുതലോടെയും പെരുമാറുന്നതിലൂടെ നാം ദൈവത്തെ ബഹുമാനിക്കുന്നു.
യേശുവിനെ അനുഗമിക്കുന്നത് മൂല്യവത്താണ്
താക്കോൽ വാക്യം
അങ്ങനെ തന്നേ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. ലൂക്കൊസ് 14:33
മതവിശ്വാസികളെങ്കിലും അക്രൈസ്തവ കുടുംബത്തിൽ നിന്നാണ് റോണിത് വന്നത്. ആത്മീയ കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ ചർച്ചകൾ ശുഷ്‌കവും അക്കാദമികവുമായിരുന്നു. ''ഞാൻ എല്ലാ പ്രാർത്ഥനകളും പ്രാർത്ഥിച്ചിരുന്നു,'' അവൾ പറഞ്ഞു, ''എന്നിട്ടും ഞാൻ ദൈവശബ്ദം കേട്ടില്ല.''
അവൾ ബൈബിൾ പഠിക്കാൻ തുടങ്ങി. സാവധാനം, സ്ഥിരതയോടെ, അവൾ മശിഹായെന്ന നിലയിൽ യേശുവിലുള്ള വിശ്വാസത്തിലേക്കു വന്നി. റോണിത് ആ നിർണ്ണായക നിമിഷത്തെ വിവരിക്കുന്നു: ''എന്റെ ഹൃദയത്തിൽ വ്യക്തമായ ഒരു ശബ്ദം ഉപ്രകാരം ഞാൻ കേട്ടു, ‘“നീ ആവശ്യത്തിനു കേട്ടു. നീ ആവശ്യത്തിനു കണ്ടു. വിശ്വസിക്കാനുള്ള സമയമാണിത്.''' എന്നാൽ റോണിതിന് ഒരു വലിയ പ്രശ്‌നത്തെ നേരിടേണ്ടി വന്നു: അവളുടെ പിതാവ്. “ഒരു പർവ്വതം പൊട്ടിത്തെറിക്കുന്നതുപോലെയായിരുന്നു എന്റെ ഡാഡി,'' അവൾ സ്മരിച്ചു.
യേശു ഈ ഭൂമിയിൽ നടന്നപ്പോൾ ജനക്കൂട്ടം അവനെ അനുഗമിച്ചു (ലൂക്കൊസ് 14:25). അവർ എന്താണ് അന്വേഷിക്കുന്നതെന്ന് നമുക്ക് കൃത്യമായി അറിയില്ല, പക്ഷേ അവൻ ശിഷ്യന്മാരെ അന്വേഷിക്കുകയായിരുന്നു. അതു ചിലവേറിയതാണ്. “അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല’’ (വാ. 26). ഒരു ഗോപുരം പണിയുന്നതിനെപ്പറ്റി അവൻ ഒരു ഉപമ പറഞ്ഞു. ''ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ . . . ?’’ യേശു ചോദിച്ചു (വാ. 28). കുടുംബത്തെ അക്ഷരാർത്ഥത്തിൽ വെറുക്കണമെന്നല്ല യേശു അർത്ഥമാക്കിയത്, മറിച്ച്, മറ്റെല്ലാറ്റിനേക്കാളുമുപരി നാം അവനെ തിരഞ്ഞെടുക്കണം എന്നാണ്. അവൻ പറഞ്ഞു, “തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല’’ (വാ. 33).
റോണിത് അവളുടെ കുടുംബത്തെ അഗാധമായി സ്‌നേഹിക്കുന്നു, എന്നിട്ടും അവൾ പറഞ്ഞു, “എന്തായാലും അത് മൂല്യവത്താണെന്നു ഞാൻ മനസ്സിലാക്കി.’’ യേശു നിങ്ങളെ നയിക്കുമ്പോൾ അവനെ അനുഗമിക്കുന്നതിന് നിങ്ങൾ എന്താണ് ഉപേക്ഷിക്കേണ്ടിയിരിക്കുന്നത്?
മൂന്ന് രാജാക്കന്മാർ
പ്രസിദ്ധ സംഗീത ശില്പമായ ഹാമിൽട്ടണിൽ, ഇംഗ്ലണ്ടിലെ കിംഗ് ജോർജ്ജ് മൂന്നാമനെ ഒരു കോമാളിയും വിഭ്രാന്തിയുള്ള വില്ലനും ആയി ചിത്രീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, ഹാമിൽട്ടണിലോ അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലോ വിവരിച്ചിരിക്കുന്നതുപോലെയുള്ള ഒരു സ്വേച്ഛാധിപതിയല്ല ജോർജ്ജ് രാജാവ് എന്ന് അദ്ദെഹത്തെക്കുറിച്ചുള്ള ഒരു പുതിയ ജീവചരിത്രം പറഞ്ഞു. ജോർജ്ജ് അമേരിക്കക്കാർ പറഞ്ഞ ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നെങ്കിൽ, തീവ്രവും ക്രൂരവുമായ നടപടികളിലൂടെ സ്വാതന്ത്ര്യത്തിനായുള്ള അവരുടെ നീക്കം അദ്ദേഹം അവസാനിപ്പിക്കുമായിരുന്നു. എന്നാൽ അവന്റെ “നാഗരികവും, നല്ലതുമായ’’ സ്വഭാവം അദ്ദേഹത്തെ അതിൽനിന്നു തടഞ്ഞു.
ജോർജ്ജ് രാജാവ് ഖേദത്തോടെയാണോ മരിച്ചതെന്ന് ആർക്കറിയാം? പ്രജകളോട് കർക്കശമായി പെരുമാറിയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഭരണം കൂടുതൽ വിജയകരമാകുമായിരുന്നോ?
അങ്ങനെയാകണമെന്നില്ല. “തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ടു കൊന്നു” (2 ദിനവൃത്താന്തം 21:4). തന്റെ സിംഹാസനം ഉറപ്പിച്ച യെഹോരാം രാജാവിനെക്കുറിച്ച് ബൈബിളിൽ നാം വായിക്കുന്നു. യെഹോരാം “യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു” (വാ. 6). അവന്റെ ക്രൂരമായ ഭരണം അവനെ ജനത്തിൽനിന്ന് അകറ്റിനിർത്തി, അവർ അവന്റെ ദാരുണമായ മരണത്തിൽ കരയുകയോ “അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം” നടത്തുകയോ ചെയ്തില്ല (വാ. 19).
ജോർജ് വളരെ മൃദുവായിരുന്നോ എന്ന് ചരിത്രകാരന്മാർ തർക്കിച്ചേക്കാം; യെഹോരാം തീർച്ചയായും വളരെ ക്രൂരനായിരുന്നു. “കൃപയും സത്യവും നിറഞ്ഞ” (യോഹന്നാൻ 1:14) രാജാവായ യേശുവിന്റേതാണ് മികച്ച മാർഗ്ഗം. ക്രിസ്തുവിന്റെ പ്രതീക്ഷകൾ ഉറച്ചതാണ് (അവൻ സത്യം ആവശ്യപ്പെടുന്നു), എങ്കിലും പരാജയപ്പെടുന്നവരെ അവൻ ആശ്ലേഷിക്കുന്നു (അവൻ കൃപ നൽകുന്നു). തന്നിൽ വിശ്വസിക്കുന്ന നമ്മെ അവന്റെ വഴി പിന്തുടരാൻ യേശു വിളിക്കുന്നു. തുടർന്ന്, തന്റെ പരിശുദ്ധാത്മാവെന്ന് വഴികാട്ടിയിലൂടെ, അവൻ അങ്ങനെ ചെയ്യാൻ നമ്മെ ശക്തിപ്പെടുത്തുന്നു.