നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കിർസ്റ്റൺ ഹോംബർഗ്

സൃഷ്ടിയെ കണ്ടെത്തൽ

യൂറോപ്യൻ രാജ്യമായ ജോർജിയയിലെ ക്രുബേര-വൊറോഞ്ച, ഭൂമിയിൽ ഇതുവരെ പര്യവേക്ഷണം ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴമേറിയ ഗുഹകളിൽ ഒന്നാണ്. പര്യവേക്ഷകരുടെ ഒരു സംഘം അതിന്റെ ഭൂരിഭാഗവും ലംബമായ ഗുഹകളുടെ ഇരുണ്ടതും ഭയാനകവുമായ ആഴം 2,197 മീറ്റർ വരെ പരിശോധിച്ചു - അതായത് ഭൂമിയിലേക്ക് 7,208 അടി! സമാനമായ നാനൂറോളം ഗുഹകൾ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ലോകമെമ്പാടും നിലവിലുണ്ട്. കൂടുതൽ ഗുഹകൾ എല്ലായ്‌പ്പോഴും കണ്ടെത്തുകയും ആഴങ്ങളുടെ പുതിയ റെക്കോർഡുകൾ സ്ഥാപിക്കുകയും ചെയ്യുന്നു.

സൃഷ്ടിയുടെ നിഗൂഢതകൾ വികസിച്ചുകൊണ്ടേയിരിക്കുന്നു, നാം ജീവിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വർദ്ധിപ്പിക്കുകയും, പരിപാലിക്കാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്ന ഭൂമിയിലെ ദൈവത്തിന്റെ കരകൗശലത്തിന്റെ സമാനതകളില്ലാത്ത സർഗ്ഗാത്മകൾ നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു (ഉല്പത്തി 1:26-28) . ദൈവത്തിന്റെ മഹത്വം നിമിത്തം "സന്തോഷത്താൽ പാടാനും" "ഘോഷിക്കാനും" സങ്കീർത്തനക്കാരൻ നമ്മെയെല്ലാം ക്ഷണിക്കുന്നു (വാ. 1). നാളെ ഭൗമദിനം ആഘോഷിക്കുമ്പോൾ, ദൈവത്തിന്റെ അവിശ്വസനീയമായ സൃഷ്ടിയെക്കുറിച്ചു നമുക്ക് ചിന്തിക്കാം. അതിൽ അടങ്ങിയിരിക്കുന്നതെല്ലാം - നാം അവയെ കണ്ടെത്തിയാലും ഇല്ലെങ്കിലും-അവനെ ആരാധനയിൽ വണങ്ങാനുള്ള കാരണമാണ് (വാ. 6).

അവന്റെ സൃഷ്ടിയുടെ വിശാലവും ഭൗതികവുമായ സ്ഥലങ്ങൾ മാത്രമല്ല അവനറിയാവുന്നത്; നമ്മുടെ ഹൃദയത്തിന്റെ ആഴവും അവൻ അറിയുന്നു. ജോർജിയയിലെ ഗുഹകളിൽ നിന്ന് വ്യത്യസ്തമായി, ജീവിതത്തിൽ ഇരുണ്ടതും ഒരുപക്ഷേ ഭയാനകവുമായ സീസണുകളിലൂടെ നാം കടന്നുപോകും. എന്നിരുന്നാലും, ദൈവം ആ സമയങ്ങളെപ്പോലും തന്റെ ശക്തവും എന്നാൽ ആർദ്രവുമായ പരിചരണത്തിൽ സൂക്ഷിക്കുന്നുവെന്ന് നമുക്കറിയാം. സങ്കീർത്തനക്കാരന്റെ വാക്കുകളിൽ, നാം അവന്റെ ജനമാണ്, 'അവന്റെ കൈക്കലെ ആടുകളും' (വാ. 7).

ആഴത്തിലുള്ള സൗഖ്യം

2020 ഈസ്റ്റർ ഞായറാഴ്ച, ബ്രസീലിലെ റിയോ ഡി ജനീറോയ്ക്ക് അഭിമുഖമായി നിൽക്കുന്ന പ്രസിദ്ധമായ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമ, ഒരു വൈദ്യന്റെ വസ്ത്രം ധരിച്ചു നിൽക്കുന്ന യേശുവിനെ ചിത്രീകരിക്കുന്ന നിലയിൽ ദീപാലംകൃതമായി പ്രദർശിപ്പിച്ചു. കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്ന നിരവധി മുൻനിര ആരോഗ്യ പ്രവർത്തകരോടുള്ള ആദരസൂചകമായാണ് ക്രിസ്തുവിനെ ഒരു ഡോക്ടറായി ചിത്രീകരിച്ചത്. നമ്മുടെ മഹാവൈദ്യൻ (മർക്കൊസ് 2:17) എന്ന യേശുവിന്റെ പൊതുവായ വിവരണത്തിന് ഈ ചിത്രം ജീവൻ നൽകുന്നു.

യേശു തന്റെ ഭൗമിക ശുശ്രൂഷയിൽ അനേകം ആളുകളെ അവരുടെ ശാരീരിക ക്ലേശങ്ങളിൽ നിന്ന് സുഖപ്പെടുത്തി: അന്ധനായ ബർത്തിമായി (10:46-52), ഒരു കുഷ്ഠരോഗി (ലൂക്കൊസ് 5:12-16), ഒരു പക്ഷവാതരോഗി (മത്തായി 9:1-8) എന്നിങ്ങനെ. തന്നെ അനുഗമിക്കുന്നവരുടെ ആരോഗ്യത്തോടുള്ള അവന്റെ കരുതൽ, ജനത്തിനു ഭക്ഷണം നൽകുന്നതിനായി ഒരു ലഘുഭക്ഷണം വർദ്ധിപ്പിക്കുന്നതിലൂടെ അവരുടെ വിശപ്പിന് പ്രദാനം ചെയ്യുന്നതിൽ പ്രകടമായിരുന്നു (യോഹന്നാൻ 6:1-13). ഈ അത്ഭുതങ്ങൾ ഓരോന്നും യേശുവിന്റെ മഹത്തായ ശക്തിയും ആളുകളോടുള്ള അവന്റെ യഥാർത്ഥ സ്‌നേഹവും വെളിപ്പെടുത്തുന്നു.

എന്നിരുന്നാലും, യെശയ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞതുപോലെ, അവന്റെ ഏറ്റവും വലിയ രോഗശാന്തി പ്രവൃത്തി അവന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും സംഭവിച്ചു. നമ്മുടെ ഏറ്റവും മോശമായ കഷ്ടതകൾക്ക് - നമ്മുടെ പാപങ്ങളുടെ ഫലമായി ദൈവത്തിൽ നിന്നുള്ള നമ്മുടെ വേർപാടിന് – "അവന്റെ അടിപ്പിണരുകളാൽ ... സൌഖ്യം വന്നുമിരിക്കുന്നു'' (യെശയ്യാവ് 53:5). നമ്മുടെ ആരോഗ്യ പ്രശ്‌നങ്ങളെയെല്ലാം യേശു പരിഹരിക്കുന്നില്ലെങ്കിലും, നമ്മുടെ ആഴത്തിലുള്ള ആവശ്യത്തിനുള്ള ചികിത്സ അവൻ നടത്തുമെന്നു നമുക്ക് വിശ്വസിക്കാം: അതായത് ദൈവവുമായുള്ള ബന്ധത്തിലേക്ക് നമ്മെ തിരികെ കൊണ്ടുവരുന്ന രോഗസൗഖ്യം.

സംഗീതമെന്ന മരുന്ന്

അമേരിക്കയിലെ നോർത്ത് ഡക്കോട്ടയിൽ കാൻസർ ബാധിച്ച അഞ്ച് വയസ്സുകാരി ബെല്ലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, ചികിത്സയുടെ ഭാഗമായി അവൾക്ക് മ്യൂസിക് തെറാപ്പി ലഭിച്ചു. എന്തുകൊണ്ടെന്ന് കൃത്യമായി അറിയില്ലങ്കിലും പല മാനസികാവസ്ഥയിൽ ഉള്ളവർക്കും സംഗീതത്തിന്റെ ശക്തമായ സ്വാധീനം ഗുണപ്രദമായി തീർന്നിട്ടുണ്ട് എന്ന് ക്ലിനിക്കൽ ഗവേഷകർ അടുത്തിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ബെല്ലയെ പോലുള്ള കാൻസർ രോഗികൾക്കും പാർക്കിൻസൺസ് രോഗം, ഡിമെൻഷ്യ, ആഘാതം എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും സംഗീതം ഇപ്പോൾ നിർദ്ദേശിക്കപ്പെടുന്നത് സാധാരണമാണ്.

ശൗൽ രാജാവ് തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ഒരു സംഗീത തെറാപ്പിക്കായി തിരഞ്ഞു. അവന്റെ പരിചാരകർ അവന്റെ സമാധാനമില്ലായ്മ കണ്ടു, അവനുവേണ്ടി കിന്നരം വായിക്കാൻ ആരെയെങ്കിലും കണ്ടെത്താമെന്ന് നിർദ്ദേശിച്ചു (1 ശമൂ. 16:16). അത് അവനെ "സുഖമാക്കും" എന്ന് പ്രതീക്ഷയിൽ അവർ യിശ്ശായിയുടെ മകനായ ദാവീദിനെ വിളിപ്പിച്ചു. ശൗൽ അവനിൽ സന്തുഷ്ടനാകുകയും "തന്റെ ശുശ്രൂഷയിൽ തുടരുവാൻ" അവനോട് ആവശ്യപ്പെടുകയും ചെയ്തു (വാ.22). ദാവീദ് ശൗലിന്റെ അശാന്തിയുടെ നിമിഷങ്ങളിൽ അവനുവേണ്ടി കിന്നരം വായിച്ചു, തന്റെ അസ്വസ്ഥതയിൽ അവന് ആശ്വാസം അരുളി.

സംഗീതം നമ്മെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ദൈവത്തിന് അറിയാമായിരുന്ന കാര്യങ്ങൾ ശാസ്ത്രീയമായി നാം കണ്ടെത്തുക മാത്രമായിരിക്കാം ചെയ്തിരിക്കുക. നമ്മുടെ ശരീരത്തിന്റെയും സംഗീതത്തിന്റെയും രചയിതാവും സ്രഷ്ടാവും എന്ന നിലയിൽ, നമ്മുടെ ആരോഗ്യത്തിനായി എല്ലാവർക്കും എളുപ്പത്തിൽ പ്രാപ്യമായ ഒരു കുറിപ്പടി അവിടുന്നു നൽകി. ആരും കേൾക്കുന്നിലെങ്കിലും, നമ്മുടെ സന്തോഷങ്ങൾക്കും ബുദ്ധിമുട്ടുകൾക്കുമിടയിൽ സ്വന്തമായി സംഗീതം സൃഷ്ടിച്ചുകൊണ്ട് നമുക്ക് ദൈവത്തെ വാഴ്ത്തി പാടാം. (സങ്കീ. 59:16; അപ്പൊ. പ്രവൃത്തി. 16:25).

നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുക

ഹംഗേറിയൻ വംശജനായ ഗണിതശാസ്ത്രജ്ഞൻ, എബ്രഹാം വാൾഡ് 1938-ൽ അമേരിക്കയിലെത്തിയ ശേഷം രണ്ടാം ലോകമഹായുദ്ധത്തിന്റെ ആവശ്യങ്ങൾക്കായി തന്റെ കഴിവുകൾ ചിലവഴിച്ചു. ശത്രുക്കളുടെ വെടിവയ്പിൽ നിന്ന് തങ്ങളുടെ വിമാനത്തെ സംരക്ഷിക്കാനുള്ള വഴികൾ സൈന്യം തേടുകയായിരുന്നു. അതിനാൽ, ശത്രുക്കളുടെ വെടിവയ്പിനെ പ്രതിരോധിക്കാൻ സൈനിക വിമാനങ്ങളെ എങ്ങനെ മികച്ച രീതിയിൽ സംരക്ഷിക്കാമെന്ന് മനസിലാക്കാൻ വാൾഡിനോടും സ്റ്റാറ്റിസ്റ്റിക്കൽ റിസർച്ച് ഗ്രൂപ്പിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരോടും ആവശ്യപ്പെട്ടു. തിരികെ വരുന്ന വിമാനങ്ങൾക്കു എവിടെയാണ് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിച്ചതെന്ന് പരിശോധിക്കാൻ അവർ തുടങ്ങി. എന്നാൽ തിരികെ വരുന്ന വിമാനത്തിലെ കേടുപാടുകൾ, ഒരു വിമാനത്തിലെ ഏത് ഭാഗത്ത് ഇടിച്ചാൽ അത് അതിനെ അതിജീവിക്കും എന്നുമാത്രമാണ് കാണിക്കുന്നത് എന്ന സൂക്ഷ്മമായ ഉൾക്കാഴ്ചയാണ് വാൾഡിന് ലഭിച്ചത്. കൂടുതൽ കവചങ്ങൾ ആവശ്യമുള്ള സ്ഥലങ്ങൾ തകർന്ന വിമാനങ്ങളിൽ കണ്ടെത്താമെന്ന് അദ്ദേഹം മനസ്സിലാക്കി. ഏറ്റവും ദുർബല ഭാഗത്ത് - എഞ്ചിൻ ഉള്ളിടത്ത് - ഇടിച്ച വിമാനങ്ങൾ, താഴെ വീണിരുന്നതിനാൽ, അവ പരിശോധിക്കുവാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

നമ്മുടെ ഏറ്റവും ദുർബല ഭാഗത്തെ - നമ്മുടെ ഹൃദയത്തെ - സംരക്ഷിക്കുന്നതിനെക്കുറിച്ച് സോളമൻ നമ്മെ പഠിപ്പിക്കുന്നു. "[അവന്റെ] ഹൃദയം കാത്തുസൂക്ഷിക്കാൻ" അവൻ തന്റെ മകനോട് നിർദ്ദേശിക്കുന്നു, കാരണം ജീവന്റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത് (സദൃശവാക്യങ്ങൾ 4:23). ദൈവത്തിന്റെ നിർദേശങ്ങൾ ജീവിതത്തിൽ നമ്മെ നയിക്കുകയും മോശമായ തീരുമാനങ്ങളിൽ നിന്ന് നമ്മെ അകറ്റുകയും നമ്മുടെ ശ്രദ്ധ എവിടെ കേന്ദ്രീകരിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.

അവന്റെ നിർദ്ദേശങ്ങൾ ശ്രദ്ധിച്ചുകൊണ്ട് നാം നമ്മുടെ ഹൃദയത്തെ സൂക്ഷിക്കുകയാണെങ്കിൽ, നാം "[നമ്മുടെ കാൽ] തിന്മയിൽ നിന്ന് വിട്ടകലുകയും" ദൈവത്തോടൊപ്പമുള്ള നമ്മുടെ യാത്രയിൽ ഉറച്ചുനിൽക്കുകയും ചെയ്യും (വാക്യം 27). നാം എല്ലാ ദിവസവും ശത്രുരാജ്യത്തിൽ സഞ്ചരിക്കുന്നു. എന്നാൽ ദൈവത്തിന്റെ ജ്ഞാനം നമ്മുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കുന്നതിനാൽ, ദൈവത്തിന്റെ മഹത്വത്തിനായി നന്നായി ജീവിക്കാനുള്ള നമ്മുടെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നമുക്ക് കഴിയും.

കൂടുകൂട്ടാൻ ഒരിടം

 

മീവൽപ്പക്ഷി —സ്വാളോ വിഭാഗത്തിൽപെട്ട ചെറിയ പക്ഷികൾ—അവരുടെ കൂടുകൾ നദീതീരങ്ങളിലാണ് കൂട്ടുന്നത് .സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഭൂവികസനം അവരുടെ വാസസ്ഥലം കുറച്ചു, ഓരോ വർഷവും ശീതകാല ദേശാടനത്തിൽ നിന്ന് മടങ്ങിവരുമ്പോൾ പക്ഷികൾക്ക് കൂടുകെട്ടാനുള്ള സ്ഥലങ്ങൾ കുറവായിരുന്നു. പ്രാദേശിക സംരക്ഷകർ അതിനായി പ്രവർത്തനമാരംഭിക്കുകയും അവയെ പാർപ്പിക്കാൻ ഒരു വലിയ കൃത്രിമ മണൽത്തീരം നിർമ്മിക്കുകയും ചെയ്തു. ഒരു മണൽ ശിൽപനിർമ്മാണ സ്ഥാപനത്തിന്റെ സഹായത്തോടെ അവർ മണൽ വാർത്തുണ്ടാക്കി, പക്ഷികൾക്ക് വരും വർഷങ്ങളിൽ താമസിക്കാൻ ഇടം ഉണ്ടാക്കി.

 

അനുകമ്പയുടെ ഈ കൃപയുള്ള പ്രവൃത്തി തന്റെ ശിഷ്യന്മാരെ ആശ്വസിപ്പിക്കാൻ യേശു ഉപയോഗിച്ച വാക്കുകൾ വ്യക്തമായി ചിത്രീകരിക്കുന്നു. അവൻ പോകുമെന്നും കുറച്ചു കഴിയുന്നതുവരെ അവർക്ക് അവനോടൊപ്പം പോകാൻ കഴിയില്ലെന്നും പറഞ്ഞ ശേഷം (യോഹന്നാൻ 13:36), സ്വർഗ്ഗത്തിൽ "[അവർക്ക്] ഒരു സ്ഥലം ഒരുക്കുമെന്ന്" അവൻ അവർക്ക് ഉറപ്പ് നൽകി(14:2). താൻ ഉടൻ തന്നെ തങ്ങളെ വിട്ടുപോകുമെന്നും അവർക്ക് തന്നെ അനുഗമിക്കാൻ കഴിയില്ലെന്നും യേശു പറഞ്ഞതിൽ അവർ ദുഃഖിതരാണെങ്കിലും, അവരെയും നമ്മളെയും സ്വീകരിക്കാനുള്ള അവന്റെ ഒരുക്കത്തിന്റെ ഭാഗമായി ഈ വിശുദ്ധ ദൗത്യം നോക്കി കാണാൻ അവൻ അവരെ പ്രോത്സാഹിപ്പിച്ചു.

 

കുരിശിലെ യേശുവിന്റെ ത്യാഗപരമായ പ്രവൃത്തി കൂടാതെ, പിതാവിന്റെ ഭവനത്തിലെ "അനേകം മുറികൾക്ക്" നമ്മെ സ്വീകരിക്കാൻ കഴിയുകയില്ല (വാക്യം 2). തയ്യാറെടുപ്പിനായി നമുക്കു മുമ്പേ പോയശേഷം, താൻ മടങ്ങിവരുമെന്നും തന്റെ ത്യാഗത്തിൽ വിശ്വസിക്കുന്നവരെ തന്നോടൊപ്പം കൊണ്ടുപോകുമെന്നും ക്രിസ്തു നമുക്ക് ഉറപ്പുനൽകുന്നു. അവിടെ നാം അവനോടൊപ്പം സന്തോഷകരമായ നിത്യതയിൽ താമസിക്കും.

ക്രിസ്തുവിന്റെ വെളിച്ചം

ഞങ്ങളുടെ സഭയിലെ ക്രിസ്തുമസിന്റെ തലേന്നത്തെ ശുശ്രൂഷയിൽ പങ്കെടുക്കുന്നതു ഞാനും എന്റെ ഭർത്താവും എപ്പോഴും ആസ്വദിച്ചിരുന്നു. ഞങ്ങളുടെ വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ, ശുശ്രൂഷയ്ക്കു ശേഷം, ചൂടു വസ്ത്രങ്ങളും ധരിച്ച്‌ അടുത്തുള്ള ഒരു കുന്നിൻ മുകളിലേക്കു കാൽനടയായി പോകുന്ന ഒരു പ്രത്യേക ചടങ്ങു ഞങ്ങൾക്കുണ്ടായിരുന്നു. ആ കുന്നിൻ മുകളിലുള്ള ഉയർന്ന ഒരു വിളക്കുകാലിൽ നക്ഷത്രത്തിന്റെ ആകൃതിയിൽ 350 തിളങ്ങുന്ന വിളക്കുകൾ തൂക്കിയിരുന്നു. അവിടെ—പലപ്പോഴും മഞ്ഞുവീഴ്ചയിൽ—ഞങ്ങൾ നഗരത്തിലേക്കു നോക്കിക്കൊണ്ടു യേശുവിന്റെ അത്ഭുതകരമായ ജനനത്തെക്കുറിച്ചുള്ള ഞങ്ങളുടെ ചിന്തകൾ പരസ്പരം മന്ത്രിക്കുമായിരുന്നു. ആ സമയം നഗരത്തിലെ പലരും താഴ്‌വരയിൽ നിന്നു തിളങ്ങുന്ന, തൂക്കിയിട്ടിരിക്കുന്ന ആ നക്ഷത്രത്തിലേക്കു നോക്കുന്നുണ്ടായിരിക്കും.

ആ നക്ഷത്രം നമ്മുടെ രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. “യെഹൂദന്മാരുടെ രാജാവായി പിറന്നവനെ” തേടി യെരൂശലേമിൽ എത്തിയ “കിഴക്കുനിന്നുള്ള” വിദ്വാന്മാരെക്കുറിച്ച് വേദപുസ്തകം പറയുന്നു (മത്തായി 2:1-2). അവർ ആകാശം നിരീക്ഷിക്കുകയും നക്ഷത്രം കാണുകയും ചെയ്തു (വാ. 2). അവരുടെ യാത്ര അവരെ യെരൂശലേമിൽ നിന്നു ബേത്ത്ലേഹെമിലേക്കു കൊണ്ടുവന്നു. “നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നുനില്ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു” (വാ. 9). അവനെ കണ്ടപ്പോൾ അവർ “വീണു അവനെ നമസ്കരിച്ചു” (വാ. 11).

ആലങ്കാരികമായും (നമ്മെ നയിക്കുന്നവനായി) ആകാശത്തുള്ള സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചവനായി അക്ഷരാർത്ഥത്തിലും നമ്മുടെ ജീവിതത്തിൽ പ്രകാശത്തിന്റെ ഉറവിടമാണ് ക്രിസ്തു (കൊലൊസ്സ്യർ 1:15-16). അവന്റെ നക്ഷത്രം കണ്ട് “അത്യന്തം സന്തോഷിച്ച” (മത്തായി 2:10) വിദ്വാന്മാരെപ്പോലെ, നമ്മുടെ ഇടയിൽ വസിക്കാനായി സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന രക്ഷകനായി അവനെ അറിയുന്നതിലാണു നമ്മുടെ മഹാസന്തോഷം. “ഞങ്ങൾ അവന്റെ തേജസ്സ്… കണ്ടു” (യോഹന്നാൻ 1:14)!

ക്രിസ്തുവിലുള്ള പ്രോത്സാഹനം

സഹപാഠികൾക്കു പ്രോത്സാഹനത്തിന്റെയും പ്രചോദനത്തിന്റെയും കുറിപ്പുകൾ എഴുതാൻ ഒരു സ്കൂൾ അധ്യാപിക തന്റെ വിദ്യാർത്ഥികളോടു നിർദ്ദേശിച്ചു. ദിവസങ്ങൾക്കുശേഷം, രാജ്യത്തിന്റെ മറ്റൊരു ഭാഗത്തുള്ള ഒരു സ്‌കൂളിൽ ഒരു ദുരന്തം നടന്നപ്പോൾ, തങ്ങൾക്കും എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയവും വേദനയും അവർ അനുഭവിച്ചുകണ്ടിരുന്ന വേളയിൽ തങ്ങളുടെ കുറിപ്പുകൾ സഹപാഠികൾക്കു ധൈര്യം പകർന്നു.

തെസ്സലൊനീക്യയിലെ വിശ്വാസികൾക്ക് എഴുതുമ്പോൾ, പ്രോത്സാഹനവും പരസ്പരമുള്ള കരുതലും പൗലൊസിന്റെ മനസ്സിലുണ്ടായിരുന്നു. അവർക്കു സുഹൃത്തുക്കളെ നഷ്ടപ്പെട്ടിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവർക്കു വീണ്ടും ജീവൻ നൽകുന്ന യേശുവിന്റെ വാഗ്ദത്ത തിരിച്ചുവരവിൽ പ്രത്യാശിക്കാൻ പൗലൊസ് അവരെ ഉപദേശിച്ചു (1 തെസ്സലൊനീക്യർ 4:14). അത് എപ്പോൾ സംഭവിക്കുമെന്ന് അവർക്കറിയില്ലെങ്കിലും, വിശ്വാസികൾ എന്ന നിലയിൽ അവൻ മടങ്ങിവരുമ്പോൾ ദൈവത്തിന്റെ ന്യായവിധിയെ ഭയന്നു കാത്തിരിക്കേണ്ടതില്ലെന്ന് അവൻ അവരെ ഓർമ്മിപ്പിച്ചു (5:9). പകരം, അവനോടൊപ്പമുള്ള ഭാവി ജീവിതത്തെ അവർക്ക് ആത്മവിശ്വാസത്തോടെ കാത്തിരിക്കാനും അതിനിടയിൽ “അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ” (വാ. 11) എന്നും അവൻ അവരെ ഓർമ്മിപ്പിച്ചു.

വേദനാജനകമായ നഷ്ടങ്ങളോ അർത്ഥശൂന്യമായ ദുരന്തങ്ങളോ നാം അനുഭവിക്കുമ്പോൾ, ഭയവും സങ്കടവും നമ്മെ കീഴടക്കുക എളുപ്പമാണ്. എങ്കിലും പൗലൊസിന്റെ വാക്കുകൾ അത് എഴുതപ്പെട്ട കാലത്തെപ്പോലെ ഇന്നും നമുക്കു സഹായകമാണ്. ക്രിസ്തു എല്ലാം പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയോടെ നമുക്കു കാത്തിരിക്കാം. അതിനിടയിൽ, കുറിപ്പുകൾ എഴുതിയോ സംസാരത്തിലൂടെയോ ശുശ്രൂഷ പ്രവർത്തനങ്ങളിലൂടെയോ വെറുമൊരു ആലിംഗനത്തിലൂടെയോ നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാം.

സഹായം എത്തിക്കുക

ഹീതർ തന്റെ ജോലിയുടെ ഭാഗമായി ടിമ്മിന്റെ വീട്ടിൽ ഭക്ഷണം കൊടുക്കാൻ ചെന്നപ്പോൾ, ഭക്ഷണ സഞ്ചിയുടെ കെട്ടഴിക്കാൻ സഹായിക്കാൻ അവൻ അവളോട് ആവശ്യപ്പെട്ടു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ടിമ്മിന്  മസ്തിഷ്കാഘാതം സംഭവിച്ചിരുന്നു. അതിനാൽ അവനു സ്വയം കെട്ടഴിക്കാൻ കഴിയില്ലായിരുന്നു. ഹീതർ സന്തോഷത്തോടെ അതു ചെയ്തുകൊടുത്തു. അന്നത്തെ ദിവസം മുഴുവൻ, ഹീതറിന്റെ ചിന്തകൾ ടിമ്മിലേക്ക് ഇടയ്ക്കിടെ മടങ്ങിപ്പോയി. അവനുവേണ്ടി ഒരു കെയർ പാക്കേജ് ഒരുക്കാൻ അത് അവളെ പ്രചോദിപ്പിച്ചു. അവൾ വച്ചിട്ടുപോയ ധൈര്യപ്പെടുത്തുന്ന ഒരു കുറിപ്പിനോടൊപ്പമുള്ള ചൂടുകാപ്പിയും ചുവന്ന കമ്പിളിയും തന്റെ വാതിൽപ്പടിയിൽ കണ്ടപ്പോൾ, അവന്റെ കണ്ണുകൾ ഈറനണിഞ്ഞു. 

ഹീതർ എത്തിച്ചുകൊടുത്ത വസ്തുക്കൾക്ക് അവൾ ആദ്യം പ്രതീക്ഷിച്ചതിലും വളരെയധികം പ്രാധാന്യം ടിമ്മിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. യിസ്രായേല്യരെ “ഫെലിസ്ത്യരോടു പടെക്കു അണിനിരത്തി”യപ്പോൾ (1 ശമൂവേൽ 17:2), സഹോദരന്മാർക്കുള്ള ഭക്ഷണവുമായി യിശ്ശായി തന്റെ ഇളയ മകനായ ദാവിദിനെ അയച്ചപ്പോഴും ഇതുതന്നെയായിരുന്നു സംഭവിച്ചത്. അപ്പവും മലരുമായി ദാവിദ് എത്തിയപ്പോൾ, ദിവസേനയുള്ള തന്റെ പരിഹാസത്തിലൂടെ ഗൊല്യാത്ത് ദൈവജനത്തിൽ ഭയം ഉളവാക്കുന്നതായി അവൻ മനസ്സിലാക്കി (വാ. 8-10, 16, 24). “ജീവനുള്ള ദൈവത്തിന്റെ സേനകളെ” (വാ. 26) ഗൊല്യാത്ത് നിന്ദിച്ചത് ദാവീദിനെ പ്രകോപിപ്പിച്ചു. “ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും”  (വാ. 32) എന്ന് ശൗൽ രാജാവിനോടു പറയാൻ ആ നിന്ദ അവനെ പ്രേരിപ്പിച്ചു.

ചിലപ്പോഴൊക്കെ, നമ്മെ ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്ന ഇടങ്ങളിൽ നമ്മെ എത്തിക്കാൻ നമ്മുടെ ദൈനംദിന ജീവിതസാഹചര്യങ്ങൾ അവൻ ഉപയോഗിക്കുന്നു. നാം ആരെയെങ്കിലും എവിടെ, എങ്ങനെ ശുശ്രൂഷിക്കണമെന്ന് അവൻ ആഗ്രഹിച്ചേക്കാമെന്ന് കാണാൻ നമുക്ക് നമ്മുടെ കണ്ണുകളും (ഹൃദയങ്ങളും!) തുറന്നുവയ്ക്കാം.

സ്നേഹത്തോടെ ശുശ്രൂഷിക്കുക

ക്രിസ്റ്റൽ ആദ്യമായി യുഎസിലെ വിർജീനിയയിലുള്ള ഒരു കോഫി ഷോപ്പിൽ ജോലി തുടങ്ങിയപ്പോൾ, അവൾ ഇബി എന്ന ഒരു വ്യക്തിക്കു സേവനം നൽകുകയുണ്ടായി. ഇബിക്ക് കേൾവിക്കുറവുള്ളതിനാൽ, തന്റെ ഫോണിൽ ടൈപ്പ് ചെയ്ത ഒരു കുറിപ്പ് ഉപയോഗിച്ചാണ് അവൻ ഓർഡർ നൽകിയിരുന്നത്. ഇബി ഷോപ്പിൽ ഒരു പതിവുകാരനാണെന്ന് മനസ്സിലാക്കിയ ശേഷം, അവന് വേണ്ടത് എഴുതിക്കാണിക്കാതെ തന്നെ ഓർഡർ നൽകാൻ ആവശ്യമായ അമേരിക്കൻ ആംഗ്യഭാഷ പഠിക്കാനും അങ്ങനെ അവനെ നന്നായി സേവിക്കാനും ക്രിസ്റ്റൽ തീരുമാനിച്ചു. 

ഇപ്രകാരം ഒരു ചെറിയ രീതിയിൽ, നാം ഏവരും പരസ്പരം നൽകണമെന്നു പത്രൊസ് പ്രേരിപ്പിച്ച സ്നേഹവും സേവനവും ക്രിസ്റ്റൽ ഇബിയോട് കാണിച്ചു. ചിതറിപ്പോയവരും പ്രവാസികളുമായ, ക്രിസ്തീയ വിശ്വാസികൾക്ക്‌എഴുതിയ ലേഖനത്തിൽ, അവർ “തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിപ്പിൻ” എന്നും തങ്ങളുടെ വരങ്ങൾ ഉപയോഗിച്ചു “അന്യോന്യം ശുശ്രൂഷിപ്പിൻ” എന്നും അപ്പൊസ്തലൻ സൂചിപ്പിക്കുന്നു (1 പത്രൊസ് 4:8, 10). അവൻ നമ്മിൽ സജ്ജീകരിച്ചിരിക്കുന്ന ഏത് കഴിവുകളും ശേഷികളും മറ്റുള്ളവരുടെ പ്രയോജനത്തിനായി നമുക്ക് ഉപയോഗിക്കാവുന്ന വരങ്ങളാണ്. അപ്രകാരം നാം ചെയ്യുന്നതിലൂടെ, നമ്മുടെ വാക്കുകളും പ്രവൃത്തികളും ദൈവത്തിനു മഹത്വം വരുത്തും.

താൻ ആർക്ക് എഴുതിയോ അവരെ സംബന്ധിച്ചു പത്രൊസിന്റെ വാക്കുകൾ വളരെ പ്രാധാന്യമുള്ളതായിരുന്നു, കാരണം അവർ വേദനയുടെയും ഒറ്റപ്പെടലിന്റെയും ഒരു കാലഘട്ടത്തിലൂടെ കടന്നു പോയ്ക്കൊണ്ടിരിക്കുകയായിരുന്നു. തങ്ങളുടെ പരീക്ഷകളിൽ പിടിച്ചുനിൽക്കാൻ അവരെ സഹായിക്കാനായി വൈഷമ്യത്തിന്റെ കാലത്തു പരസ്പരം ശുശ്രൂഷിക്കാൻ അവൻ അവരെ പ്രോത്സാഹിപ്പിച്ചു. മറ്റൊരാൾ അനുഭവിക്കുന്ന പ്രത്യേകമായ വേദന നമുക്കറിയില്ലെങ്കിലും, നമ്മുടെ വാക്കുകൾ, വിഭവങ്ങൾ, കഴിവുകൾ എന്നിവ ഉപയോഗിച്ച് സഹാനുഭൂതി പ്രകടിപ്പിക്കാനും കൃപയോടെയും സന്തോഷത്തോടെയും പരസ്പരം ശുശ്രൂഷിക്കാനും ദൈവത്തിനു നമ്മെ സഹായിക്കാനാകും. അവന്റെ സ്നേഹത്തിന്റെ പ്രതിഫലനമായി മറ്റുള്ളവരെ ശുശ്രൂഷിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ. 

ദൈവത്തിൽ നിന്ന് ഓടുന്നവർ

കൂനൻ തിമിംഗിലത്തെ തിരഞ്ഞുകൊണ്ടു കാലിഫോർണിയ കടൽതീരത്തു  കയാക്കിംങ് നടത്തുകയായിരുന്നു ജൂലിയും ലിസും. അനായാസമായി കണ്ടെത്താൻ കഴിയുംവിധം ജലോപരിതലത്തിനു സമീപം സജീവമായി കാണപ്പെടുന്നതിനു പേരുകേട്ടതാണ് കൂനൻ തിമിംഗിലങ്ങൾ. തങ്ങൾക്കു നേരെ താഴെയായി ഒരു തിമിഗംലം ഉയർന്നു വന്നപ്പോൾ ആ രണ്ടു സ്ത്രീകളും അത്ഭുതപരതന്ത്രരായി. ഒരു കാഴ്ചക്കാരൻ പിടിച്ച ആ കണ്ടുമുട്ടലിന്റെ ദൃശ്യങ്ങളിൽ, തിമിംഗലത്തിന്റെ വലിയ വായ്ക്കു മുമ്പിൽ ആ സ്ത്രീകളും അവരുടെ കയാക്കുകളും നിസാരമായി കാണപ്പെടുന്നതായി കാണിക്കുന്നു. കുറച്ചുനേരം വെള്ളത്തിനടിയിൽ പോയെങ്കിലും സ്ത്രീകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

യോനാ പ്രവാചകനെ ഒരു “വലിയ മത്സ്യം” (യോനാ 1:17) വിഴുങ്ങിയതിന്റെ വേദപുസ്തകം വിവരണത്തിലേക്ക് അവരുടെ അനുഭവം ഒരു വീക്ഷണം നൽകുന്നു. നീനെവേക്കാരോടു പ്രസംഗിക്കാൻ ദൈവം അവനോടു നിർദ്ദേശിച്ചിരുന്നു. പക്ഷേ അവർ ദൈവത്തെ നിരസിച്ചതിനാൽ, അവർ അവന്റെ പാപമോചനത്തിനു യോഗ്യരാണെന്നു യോനായ്ക്കു തോന്നിയില്ല. അനുസരിക്കുന്നതിനുപകരം അവൻ ഓടിപ്പോകാൻ ശ്രമിച്ചുകൊണ്ട് ഒരു കപ്പലിൽ യാത്ര പുറപ്പെട്ടു. ദൈവം ഒരു അപകടകരമായ കൊടുങ്കാറ്റ് അയച്ചു, അവനെ കടലിലേക്ക് എറിഞ്ഞുകളയാൻ ഇടയാക്കി. 

അവന്റെ പ്രവൃത്തികളുടെ ഏറ്റവും മോശമായ അനന്തരഫലങ്ങളിൽനിന്ന്‌ അവനെ ഒഴിവാക്കിക്കൊണ്ടു മരണത്തിൽ നിന്നു യോനായെ സംരക്ഷിക്കാൻ ദൈവം ഒരു വഴി നിശ്ചയിച്ചിരുന്നു. യോനാ “യഹോവയോടു നിലവിളിച്ചു” (2:2), ദൈവം കേട്ടു. യോനാ തന്റെ തെറ്റ് ഏറ്റുപറഞ്ഞ്, ദൈവത്തിന്റെ നന്മയെ സ്തുതിക്കുകയും അംഗീകരിക്കുകയും ചെയ്തതിനുശേഷം, ദൈവകൽപ്പനപ്രകാരം അവനെ മത്സ്യം  “കരെക്കു ഛർദ്ദിച്ചുകളഞ്ഞു” (വാ. 10). 

ദൈവകൃപയാൽ, നമ്മുടെ തെറ്റുകൾ ഏറ്റുപറഞ്ഞുകൊണ്ടു യേശുവിന്റെ യാഗത്തിൽ വിശ്വാസം പ്രകടിപ്പിക്കുമ്പോൾ, നാം അർഹിക്കുന്ന ആത്മീയ മരണത്തിൽ നിന്നു രക്ഷപ്പെട്ട്, അവനിലൂടെ പുതിയ ജീവിതം അനുഭവിക്കുന്നു.