നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കിർസ്റ്റൺ ഹോംബർഗ്

ദൈവത്തിന്റെ കരങ്ങളിൽ

പതിനെട്ട് വയസ്സ് തികഞ്ഞത് എന്റെ മകളുടെ ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമായിരുന്നു. നിയമപരമായി പ്രായപൂർത്തിയായ അവൾക്ക് ഇനി ഭാവി തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുള്ള അവകാശമുണ്ട്. ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ഉടൻ തന്നെ അവൾ ജീവിതത്തിൽ പുതിയ മേഖലകളിലേക്കു കടക്കും. ഈ മാറ്റം അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചുള്ള ബോധം എന്നിൽ ഉളവാക്കി-അവൾ സ്വന്തമായി ലോകത്തെ അഭിമുഖീകരിക്കാൻ ഇറങ്ങിത്തിരിക്കും മുമ്പ് ഞങ്ങൾക്ക് ഒരുമിച്ചു ലഭിക്കുന്ന ഹ്രസ്വമായ സമയംകൊണ്ട് അവൾക്കാവശ്യമായ ജ്ഞാനം - സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യണം, ലോകത്തിൽ നേരിടുന്ന പ്രശ്‌നങ്ങളിൽ എങ്ങനെ ജാഗ്രത പാലിക്കണം, നല്ല തീരുമാനങ്ങൾ എടുക്കേണ്ടതെങ്ങനെ തുടങ്ങിയവ - പകർന്നുനൽകേണ്ടതുണ്ട്.

എന്റെ മകളെ അവളുടെ ജീവിതം കൈകാര്യം ചെയ്യാൻ സജ്ജയാക്കാനുള്ള എന്റെ കർത്തവ്യബോധം മനസ്സിലാക്കാവുന്നതേയുള്ളൂ. എല്ലാറ്റിനുമുപരി, ഞാൻ അവളെ സ്‌നേഹിക്കുകയും അവൾ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ, എനിക്ക് ഒരു പ്രധാന റോൾ ഉണ്ടെന്നതു ശരിയാണെങ്കിലും അത് എന്റെ മാത്രം ജോലി ആയിരുന്നില്ല-അല്ലെങ്കിൽ പ്രാഥമികമായി പോലും എന്റെ ജോലിയായിരുന്നില്ല. തെസ്സലൊനീക്യർക്കുള്ള പൗലൊസിന്റെ വാക്കുകളിൽ - വിശ്വാസത്തിൽ തന്റെ മക്കൾ എന്ന് അവൻ കരുതുകയും യേശുവിനെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്ത ഒരു കൂട്ടം ആളുകൾ - പരസ്പരം സഹായിക്കാൻ അവൻ അവരെ പ്രേരിപ്പിച്ചു (1 തെസ്സലൊനീക്യർ 5:14-15), എങ്കിലും ആത്യന്തികമായി അവൻ അവരുടെ വളർച്ചയ്ക്കായി അവൻ ദൈവത്തെ വിശ്വസിച്ചു. ദൈവം തന്നേ അവരെ “മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ” (വാക്യം 23) എന്ന് അവൻ ഏല്പിച്ചുകൊടുത്തു.

അവരുടെ ആത്മാവിനെയും പ്രാണനെയും ദേഹത്തെയും യേശുവിന്റെ മടങ്ങിവരവിനായി ഒരുക്കുക എന്ന, തനിക്കു ചെയ്യാൻ കഴിയാത്ത കാര്യം ചെയ്യുന്നതിനായി പൗലൊസ് ദൈവത്തിലാശ്രയിച്ചു (വാക്യം 23). തെസ്സലൊനീക്യർക്കുള്ള അവന്റെ ലേഖനങ്ങളിൽ ധാരാളം നിർദ്ദേശങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, അവരുടെ ക്ഷേമത്തിനും ഒരുക്കത്തിനും വേണ്ടിയുള്ള ദൈവത്തിലുള്ള അവന്റെ ആശ്രയം നമ്മെ പഠിപ്പിക്കുന്നത്, നാം പരിപാലിക്കുന്നവരുടെ ജീവിതത്തിന്റെ വളർച്ച ആത്യന്തികമായി ദൈവത്തിന്റെ കരങ്ങളിലാണെന്നാണ് (1 കൊരിന്ത്യർ 3:6).

വിശ്വാസത്തിന്റെ വിത്തുകൾ

കഴിഞ്ഞ വസന്തകാലത്ത്, ഞങ്ങളുടെ പുൽത്തകിടി എയ്‌റേറ്റ് (മണ്ണിനടിയിൽ വായുസഞ്ചാരം കൂട്ടുന്നതിനുള്ള പ്രക്രിയ) ചെയ്യുന്നതിന്റെ തലേദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിൽ ഞങ്ങളുടെ മേപ്പിൾ മരത്തിൽ നിന്നുള്ള വിത്തുകൾ നിലത്തു മുഴുവനും ചിതറിവീണു. പിറ്റേന്ന്, എയ്‌റേറ്റ് യന്ത്രം മണ്ണിളക്കിയപ്പോൾ, മേപ്പിൾ വിത്തുകളെല്ലാം മണ്ണിനടിയിലായി. രണ്ടാഴ്ചയ്ക്കു ശേഷം എന്റെ പുൽത്തകിടിയിൽ ഒരു മേപ്പിൾ വനം വളരാനാരംഭിച്ചു!

ഞാൻ (നിരാശയോടെ) പുൽത്തകിടിയിൽ മാറ്റിസ്ഥാപിക്കപ്പെട്ട സസ്യജാലങ്ങളെ നോക്കി നടക്കുമ്പോൾ, ഒരു വൃക്ഷം മുളപ്പിച്ച പുതുജീവന്റെ സമൃദ്ധി എന്നെ ഞെട്ടിച്ചു. ഓരോ മിനിയേച്ചർ മരവും, ഒരു വ്യക്തി എന്ന നിലയിൽ മറ്റുള്ളവരുമായി എനിക്ക് പങ്കിടാൻ കഴിയുന്ന ക്രിസ്തുവിലുള്ള പുതിയ ജീവിതത്തിന്റെ ചിത്രമായി മാറി. നമ്മുടെ ജീവിതത്തിനിടയിൽ '[നമുക്ക്] ഉള്ള പ്രത്യാശയുടെ കാരണം പറയാൻ'' (1 പത്രൊസ് 3:15) നമുക്ക് ഓരോരുത്തർക്കും എണ്ണമറ്റ അവസരങ്ങളുണ്ട്.

യേശുവിലുള്ള പ്രത്യാശയോടെ നാം 'നന്മ ചെയ്തിട്ടു കഷ്ടം സഹിക്കുമ്പോൾ' (വാ. 14), അത് നമുക്ക് ചുറ്റുമുള്ളവർക്ക് ദൃശ്യമാകുകയും ദൈവത്തെ ഇതുവരെ വ്യക്തിപരമായി അറിയാത്തവർക്ക് അത് ഒരു കൗതുകമായി മാറുകയും ചെയ്‌തേക്കാം. നമ്മൾ തയ്യാറാണെങ്കിൽ, അവർ ആവശ്യപ്പെടുന്നതനുസരിച്ച് പുതിയ ജീവൻ പുറപ്പെടുവിക്കുന്ന വിത്ത് നമുക്ക് പങ്കുവെക്കാം. ഏതെങ്കിലും തരത്തിലുള്ള ആത്മീയ കാറ്റിൽ എന്നപോലെ നാം അത് എല്ലാവരുമായും ഒരേസമയം പങ്കിടേണ്ടതില്ല. മറിച്ച്, വിശ്വാസത്തിന്റെ വിത്ത് അത് സ്വീകരിക്കാൻ തയ്യാറായ ഒരു ഹൃദയത്തിലേക്ക് നാം സൗമ്യമായും ആദരവോടെയും ഇടുന്നു.

സൃഷ്ടിയെ കണ്ടെത്തൽ

യൂറോപ്യൻ രാജ്യമായ ജോർജിയയിലെ ക്രുബേര-വൊറോഞ്ച, ഭൂമിയിൽ ഇതുവരെ പര്യവേക്ഷണം ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴമേറിയ ഗുഹകളിൽ ഒന്നാണ്. പര്യവേക്ഷകരുടെ ഒരു സംഘം അതിന്റെ ഭൂരിഭാഗവും ലംബമായ ഗുഹകളുടെ ഇരുണ്ടതും ഭയാനകവുമായ ആഴം 2,197 മീറ്റർ വരെ പരിശോധിച്ചു - അതായത് ഭൂമിയിലേക്ക് 7,208 അടി! സമാനമായ നാനൂറോളം ഗുഹകൾ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ലോകമെമ്പാടും നിലവിലുണ്ട്. കൂടുതൽ ഗുഹകൾ എല്ലായ്‌പ്പോഴും കണ്ടെത്തുകയും ആഴങ്ങളുടെ പുതിയ റെക്കോർഡുകൾ സ്ഥാപിക്കുകയും ചെയ്യുന്നു.

സൃഷ്ടിയുടെ നിഗൂഢതകൾ വികസിച്ചുകൊണ്ടേയിരിക്കുന്നു, നാം ജീവിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വർദ്ധിപ്പിക്കുകയും, പരിപാലിക്കാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്ന ഭൂമിയിലെ ദൈവത്തിന്റെ കരകൗശലത്തിന്റെ സമാനതകളില്ലാത്ത സർഗ്ഗാത്മകൾ നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു (ഉല്പത്തി 1:26-28) . ദൈവത്തിന്റെ മഹത്വം നിമിത്തം "സന്തോഷത്താൽ പാടാനും" "ഘോഷിക്കാനും" സങ്കീർത്തനക്കാരൻ നമ്മെയെല്ലാം ക്ഷണിക്കുന്നു (വാ. 1). നാളെ ഭൗമദിനം ആഘോഷിക്കുമ്പോൾ, ദൈവത്തിന്റെ അവിശ്വസനീയമായ സൃഷ്ടിയെക്കുറിച്ചു നമുക്ക് ചിന്തിക്കാം. അതിൽ അടങ്ങിയിരിക്കുന്നതെല്ലാം - നാം അവയെ കണ്ടെത്തിയാലും ഇല്ലെങ്കിലും-അവനെ ആരാധനയിൽ വണങ്ങാനുള്ള കാരണമാണ് (വാ. 6).

അവന്റെ സൃഷ്ടിയുടെ വിശാലവും ഭൗതികവുമായ സ്ഥലങ്ങൾ മാത്രമല്ല അവനറിയാവുന്നത്; നമ്മുടെ ഹൃദയത്തിന്റെ ആഴവും അവൻ അറിയുന്നു. ജോർജിയയിലെ ഗുഹകളിൽ നിന്ന് വ്യത്യസ്തമായി, ജീവിതത്തിൽ ഇരുണ്ടതും ഒരുപക്ഷേ ഭയാനകവുമായ സീസണുകളിലൂടെ നാം കടന്നുപോകും. എന്നിരുന്നാലും, ദൈവം ആ സമയങ്ങളെപ്പോലും തന്റെ ശക്തവും എന്നാൽ ആർദ്രവുമായ പരിചരണത്തിൽ സൂക്ഷിക്കുന്നുവെന്ന് നമുക്കറിയാം. സങ്കീർത്തനക്കാരന്റെ വാക്കുകളിൽ, നാം അവന്റെ ജനമാണ്, 'അവന്റെ കൈക്കലെ ആടുകളും' (വാ. 7).

ആഴത്തിലുള്ള സൗഖ്യം

2020 ഈസ്റ്റർ ഞായറാഴ്ച, ബ്രസീലിലെ റിയോ ഡി ജനീറോയ്ക്ക് അഭിമുഖമായി നിൽക്കുന്ന പ്രസിദ്ധമായ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമ, ഒരു വൈദ്യന്റെ വസ്ത്രം ധരിച്ചു നിൽക്കുന്ന യേശുവിനെ ചിത്രീകരിക്കുന്ന നിലയിൽ ദീപാലംകൃതമായി പ്രദർശിപ്പിച്ചു. കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്ന നിരവധി മുൻനിര ആരോഗ്യ പ്രവർത്തകരോടുള്ള ആദരസൂചകമായാണ് ക്രിസ്തുവിനെ ഒരു ഡോക്ടറായി ചിത്രീകരിച്ചത്. നമ്മുടെ മഹാവൈദ്യൻ (മർക്കൊസ് 2:17) എന്ന യേശുവിന്റെ പൊതുവായ വിവരണത്തിന് ഈ ചിത്രം ജീവൻ നൽകുന്നു.

യേശു തന്റെ ഭൗമിക ശുശ്രൂഷയിൽ അനേകം ആളുകളെ അവരുടെ ശാരീരിക ക്ലേശങ്ങളിൽ നിന്ന് സുഖപ്പെടുത്തി: അന്ധനായ ബർത്തിമായി (10:46-52), ഒരു കുഷ്ഠരോഗി (ലൂക്കൊസ് 5:12-16), ഒരു പക്ഷവാതരോഗി (മത്തായി 9:1-8) എന്നിങ്ങനെ. തന്നെ അനുഗമിക്കുന്നവരുടെ ആരോഗ്യത്തോടുള്ള അവന്റെ കരുതൽ, ജനത്തിനു ഭക്ഷണം നൽകുന്നതിനായി ഒരു ലഘുഭക്ഷണം വർദ്ധിപ്പിക്കുന്നതിലൂടെ അവരുടെ വിശപ്പിന് പ്രദാനം ചെയ്യുന്നതിൽ പ്രകടമായിരുന്നു (യോഹന്നാൻ 6:1-13). ഈ അത്ഭുതങ്ങൾ ഓരോന്നും യേശുവിന്റെ മഹത്തായ ശക്തിയും ആളുകളോടുള്ള അവന്റെ യഥാർത്ഥ സ്‌നേഹവും വെളിപ്പെടുത്തുന്നു.

എന്നിരുന്നാലും, യെശയ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞതുപോലെ, അവന്റെ ഏറ്റവും വലിയ രോഗശാന്തി പ്രവൃത്തി അവന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും സംഭവിച്ചു. നമ്മുടെ ഏറ്റവും മോശമായ കഷ്ടതകൾക്ക് - നമ്മുടെ പാപങ്ങളുടെ ഫലമായി ദൈവത്തിൽ നിന്നുള്ള നമ്മുടെ വേർപാടിന് – "അവന്റെ അടിപ്പിണരുകളാൽ ... സൌഖ്യം വന്നുമിരിക്കുന്നു'' (യെശയ്യാവ് 53:5). നമ്മുടെ ആരോഗ്യ പ്രശ്‌നങ്ങളെയെല്ലാം യേശു പരിഹരിക്കുന്നില്ലെങ്കിലും, നമ്മുടെ ആഴത്തിലുള്ള ആവശ്യത്തിനുള്ള ചികിത്സ അവൻ നടത്തുമെന്നു നമുക്ക് വിശ്വസിക്കാം: അതായത് ദൈവവുമായുള്ള ബന്ധത്തിലേക്ക് നമ്മെ തിരികെ കൊണ്ടുവരുന്ന രോഗസൗഖ്യം.

സംഗീതമെന്ന മരുന്ന്

അമേരിക്കയിലെ നോർത്ത് ഡക്കോട്ടയിൽ കാൻസർ ബാധിച്ച അഞ്ച് വയസ്സുകാരി ബെല്ലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, ചികിത്സയുടെ ഭാഗമായി അവൾക്ക് മ്യൂസിക് തെറാപ്പി ലഭിച്ചു. എന്തുകൊണ്ടെന്ന് കൃത്യമായി അറിയില്ലങ്കിലും പല മാനസികാവസ്ഥയിൽ ഉള്ളവർക്കും സംഗീതത്തിന്റെ ശക്തമായ സ്വാധീനം ഗുണപ്രദമായി തീർന്നിട്ടുണ്ട് എന്ന് ക്ലിനിക്കൽ ഗവേഷകർ അടുത്തിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ബെല്ലയെ പോലുള്ള കാൻസർ രോഗികൾക്കും പാർക്കിൻസൺസ് രോഗം, ഡിമെൻഷ്യ, ആഘാതം എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും സംഗീതം ഇപ്പോൾ നിർദ്ദേശിക്കപ്പെടുന്നത് സാധാരണമാണ്.

ശൗൽ രാജാവ് തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ഒരു സംഗീത തെറാപ്പിക്കായി തിരഞ്ഞു. അവന്റെ പരിചാരകർ അവന്റെ സമാധാനമില്ലായ്മ കണ്ടു, അവനുവേണ്ടി കിന്നരം വായിക്കാൻ ആരെയെങ്കിലും കണ്ടെത്താമെന്ന് നിർദ്ദേശിച്ചു (1 ശമൂ. 16:16). അത് അവനെ "സുഖമാക്കും" എന്ന് പ്രതീക്ഷയിൽ അവർ യിശ്ശായിയുടെ മകനായ ദാവീദിനെ വിളിപ്പിച്ചു. ശൗൽ അവനിൽ സന്തുഷ്ടനാകുകയും "തന്റെ ശുശ്രൂഷയിൽ തുടരുവാൻ" അവനോട് ആവശ്യപ്പെടുകയും ചെയ്തു (വാ.22). ദാവീദ് ശൗലിന്റെ അശാന്തിയുടെ നിമിഷങ്ങളിൽ അവനുവേണ്ടി കിന്നരം വായിച്ചു, തന്റെ അസ്വസ്ഥതയിൽ അവന് ആശ്വാസം അരുളി.

സംഗീതം നമ്മെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ദൈവത്തിന് അറിയാമായിരുന്ന കാര്യങ്ങൾ ശാസ്ത്രീയമായി നാം കണ്ടെത്തുക മാത്രമായിരിക്കാം ചെയ്തിരിക്കുക. നമ്മുടെ ശരീരത്തിന്റെയും സംഗീതത്തിന്റെയും രചയിതാവും സ്രഷ്ടാവും എന്ന നിലയിൽ, നമ്മുടെ ആരോഗ്യത്തിനായി എല്ലാവർക്കും എളുപ്പത്തിൽ പ്രാപ്യമായ ഒരു കുറിപ്പടി അവിടുന്നു നൽകി. ആരും കേൾക്കുന്നിലെങ്കിലും, നമ്മുടെ സന്തോഷങ്ങൾക്കും ബുദ്ധിമുട്ടുകൾക്കുമിടയിൽ സ്വന്തമായി സംഗീതം സൃഷ്ടിച്ചുകൊണ്ട് നമുക്ക് ദൈവത്തെ വാഴ്ത്തി പാടാം. (സങ്കീ. 59:16; അപ്പൊ. പ്രവൃത്തി. 16:25).

നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുക

ഹംഗേറിയൻ വംശജനായ ഗണിതശാസ്ത്രജ്ഞൻ, എബ്രഹാം വാൾഡ് 1938-ൽ അമേരിക്കയിലെത്തിയ ശേഷം രണ്ടാം ലോകമഹായുദ്ധത്തിന്റെ ആവശ്യങ്ങൾക്കായി തന്റെ കഴിവുകൾ ചിലവഴിച്ചു. ശത്രുക്കളുടെ വെടിവയ്പിൽ നിന്ന് തങ്ങളുടെ വിമാനത്തെ സംരക്ഷിക്കാനുള്ള വഴികൾ സൈന്യം തേടുകയായിരുന്നു. അതിനാൽ, ശത്രുക്കളുടെ വെടിവയ്പിനെ പ്രതിരോധിക്കാൻ സൈനിക വിമാനങ്ങളെ എങ്ങനെ മികച്ച രീതിയിൽ സംരക്ഷിക്കാമെന്ന് മനസിലാക്കാൻ വാൾഡിനോടും സ്റ്റാറ്റിസ്റ്റിക്കൽ റിസർച്ച് ഗ്രൂപ്പിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരോടും ആവശ്യപ്പെട്ടു. തിരികെ വരുന്ന വിമാനങ്ങൾക്കു എവിടെയാണ് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിച്ചതെന്ന് പരിശോധിക്കാൻ അവർ തുടങ്ങി. എന്നാൽ തിരികെ വരുന്ന വിമാനത്തിലെ കേടുപാടുകൾ, ഒരു വിമാനത്തിലെ ഏത് ഭാഗത്ത് ഇടിച്ചാൽ അത് അതിനെ അതിജീവിക്കും എന്നുമാത്രമാണ് കാണിക്കുന്നത് എന്ന സൂക്ഷ്മമായ ഉൾക്കാഴ്ചയാണ് വാൾഡിന് ലഭിച്ചത്. കൂടുതൽ കവചങ്ങൾ ആവശ്യമുള്ള സ്ഥലങ്ങൾ തകർന്ന വിമാനങ്ങളിൽ കണ്ടെത്താമെന്ന് അദ്ദേഹം മനസ്സിലാക്കി. ഏറ്റവും ദുർബല ഭാഗത്ത് - എഞ്ചിൻ ഉള്ളിടത്ത് - ഇടിച്ച വിമാനങ്ങൾ, താഴെ വീണിരുന്നതിനാൽ, അവ പരിശോധിക്കുവാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

നമ്മുടെ ഏറ്റവും ദുർബല ഭാഗത്തെ - നമ്മുടെ ഹൃദയത്തെ - സംരക്ഷിക്കുന്നതിനെക്കുറിച്ച് സോളമൻ നമ്മെ പഠിപ്പിക്കുന്നു. "[അവന്റെ] ഹൃദയം കാത്തുസൂക്ഷിക്കാൻ" അവൻ തന്റെ മകനോട് നിർദ്ദേശിക്കുന്നു, കാരണം ജീവന്റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത് (സദൃശവാക്യങ്ങൾ 4:23). ദൈവത്തിന്റെ നിർദേശങ്ങൾ ജീവിതത്തിൽ നമ്മെ നയിക്കുകയും മോശമായ തീരുമാനങ്ങളിൽ നിന്ന് നമ്മെ അകറ്റുകയും നമ്മുടെ ശ്രദ്ധ എവിടെ കേന്ദ്രീകരിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.

അവന്റെ നിർദ്ദേശങ്ങൾ ശ്രദ്ധിച്ചുകൊണ്ട് നാം നമ്മുടെ ഹൃദയത്തെ സൂക്ഷിക്കുകയാണെങ്കിൽ, നാം "[നമ്മുടെ കാൽ] തിന്മയിൽ നിന്ന് വിട്ടകലുകയും" ദൈവത്തോടൊപ്പമുള്ള നമ്മുടെ യാത്രയിൽ ഉറച്ചുനിൽക്കുകയും ചെയ്യും (വാക്യം 27). നാം എല്ലാ ദിവസവും ശത്രുരാജ്യത്തിൽ സഞ്ചരിക്കുന്നു. എന്നാൽ ദൈവത്തിന്റെ ജ്ഞാനം നമ്മുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കുന്നതിനാൽ, ദൈവത്തിന്റെ മഹത്വത്തിനായി നന്നായി ജീവിക്കാനുള്ള നമ്മുടെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നമുക്ക് കഴിയും.

കൂടുകൂട്ടാൻ ഒരിടം

 

മീവൽപ്പക്ഷി —സ്വാളോ വിഭാഗത്തിൽപെട്ട ചെറിയ പക്ഷികൾ—അവരുടെ കൂടുകൾ നദീതീരങ്ങളിലാണ് കൂട്ടുന്നത് .സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഭൂവികസനം അവരുടെ വാസസ്ഥലം കുറച്ചു, ഓരോ വർഷവും ശീതകാല ദേശാടനത്തിൽ നിന്ന് മടങ്ങിവരുമ്പോൾ പക്ഷികൾക്ക് കൂടുകെട്ടാനുള്ള സ്ഥലങ്ങൾ കുറവായിരുന്നു. പ്രാദേശിക സംരക്ഷകർ അതിനായി പ്രവർത്തനമാരംഭിക്കുകയും അവയെ പാർപ്പിക്കാൻ ഒരു വലിയ കൃത്രിമ മണൽത്തീരം നിർമ്മിക്കുകയും ചെയ്തു. ഒരു മണൽ ശിൽപനിർമ്മാണ സ്ഥാപനത്തിന്റെ സഹായത്തോടെ അവർ മണൽ വാർത്തുണ്ടാക്കി, പക്ഷികൾക്ക് വരും വർഷങ്ങളിൽ താമസിക്കാൻ ഇടം ഉണ്ടാക്കി.

 

അനുകമ്പയുടെ ഈ കൃപയുള്ള പ്രവൃത്തി തന്റെ ശിഷ്യന്മാരെ ആശ്വസിപ്പിക്കാൻ യേശു ഉപയോഗിച്ച വാക്കുകൾ വ്യക്തമായി ചിത്രീകരിക്കുന്നു. അവൻ പോകുമെന്നും കുറച്ചു കഴിയുന്നതുവരെ അവർക്ക് അവനോടൊപ്പം പോകാൻ കഴിയില്ലെന്നും പറഞ്ഞ ശേഷം (യോഹന്നാൻ 13:36), സ്വർഗ്ഗത്തിൽ "[അവർക്ക്] ഒരു സ്ഥലം ഒരുക്കുമെന്ന്" അവൻ അവർക്ക് ഉറപ്പ് നൽകി(14:2). താൻ ഉടൻ തന്നെ തങ്ങളെ വിട്ടുപോകുമെന്നും അവർക്ക് തന്നെ അനുഗമിക്കാൻ കഴിയില്ലെന്നും യേശു പറഞ്ഞതിൽ അവർ ദുഃഖിതരാണെങ്കിലും, അവരെയും നമ്മളെയും സ്വീകരിക്കാനുള്ള അവന്റെ ഒരുക്കത്തിന്റെ ഭാഗമായി ഈ വിശുദ്ധ ദൗത്യം നോക്കി കാണാൻ അവൻ അവരെ പ്രോത്സാഹിപ്പിച്ചു.

 

കുരിശിലെ യേശുവിന്റെ ത്യാഗപരമായ പ്രവൃത്തി കൂടാതെ, പിതാവിന്റെ ഭവനത്തിലെ "അനേകം മുറികൾക്ക്" നമ്മെ സ്വീകരിക്കാൻ കഴിയുകയില്ല (വാക്യം 2). തയ്യാറെടുപ്പിനായി നമുക്കു മുമ്പേ പോയശേഷം, താൻ മടങ്ങിവരുമെന്നും തന്റെ ത്യാഗത്തിൽ വിശ്വസിക്കുന്നവരെ തന്നോടൊപ്പം കൊണ്ടുപോകുമെന്നും ക്രിസ്തു നമുക്ക് ഉറപ്പുനൽകുന്നു. അവിടെ നാം അവനോടൊപ്പം സന്തോഷകരമായ നിത്യതയിൽ താമസിക്കും.

ഒരുമിച്ചു മിടിക്കുന്നു

സൃഷ്ടിയുടെ ഉദയം മുതൽ കഥകൾ മനുഷ്യനെ ആകർഷിച്ചിട്ടുണ്ട് - ലിഖിത ഭാഷ നിലനിൽക്കുന്നതിന് വളരെ മുമ്പുതന്നെ അറിവ് കൈമാറുന്നതിനുള്ള ഒരു മാർഗമായി അവ പ്രവർത്തിച്ചിരുന്നു. ഒരു കഥ കേൾക്കുന്നതിനോ വായിക്കുന്നതിനോ ഉള്ള ആനന്ദം നമുക്കെല്ലാം അറിയാം, “ഒരിടത്തൊരിടത്ത്’’ എന്നതുപോലുള്ള തുടക്ക വരികളിൽ ഉടനടി നമ്മെ ആകർഷിക്കുന്നു. ഒരു കഥയുടെ ശക്തി കേവലം ആസ്വാദനത്തിനപ്പുറം വ്യാപിക്കുന്നതായി കാണാം: നമ്മൾ ഒരുമിച്ച് ഒരു കഥ കേൾക്കുമ്പോൾ, നമ്മുടെ ഹൃദയമിടിപ്പുകൾ സമന്വയിക്കുന്നതായി തോന്നുന്നു! ഒരു ദിവസത്തെ നമ്മുടെ വ്യക്തിഗത ഹൃദയമിടിപ്പുകൾ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, മറ്റൊരാളുടെ ഹൃദയമിടിപ്പുകൾ യാദൃശ്ചികമായി പൊരുത്തപ്പെടുമെങ്കിലും, ഒരേ സമയം ഒരേ കഥ കേൾക്കുമ്പോൾ നമ്മുടെ ഹൃദയങ്ങളെല്ലാം ഒരേ താളത്തിൽ ആകുമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

“ആദിയിൽ’’ (ഉൽപത്തി 1:1) എന്ന വാക്കുകളോടെയാണ് ദൈവം തന്റെ കഥ നമ്മോട് പറയാൻ തുടങ്ങുന്നത്. ആദാമും ഹവ്വായും ആദ്യമായി ശ്വസിച്ച നിമിഷം മുതൽ (വാ. 27), നമ്മുടെ വ്യക്തിഗത ജീവിതത്തെ മാത്രമല്ല - ഒരു പക്ഷേ അതിലും പ്രധാനമായി - തന്റെ മക്കളെന്ന നിലയിൽ നമ്മുടെ കൂട്ടായ ജീവിതത്തെയും രൂപപ്പെടുത്താൻ ദൈവം ആ ചുരുളഴിയുന്ന കഥ ഉപയോഗിച്ചു. ബൈബിളിലൂടെ - ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ സാങ്കലിപ്കമല്ലാത്ത കഥ - യേശുവിൽ വിശ്വസിക്കുന്നവരും അവന്റെ ഉദ്ദേശ്യങ്ങൾക്കായി വേർതിരിക്കപ്പെട്ടവരുമായ നമ്മുടെ ഹൃദയങ്ങൾ  ഒന്നിച്ചുചേരുന്നു (1 പത്രൊസ് 2:9).

പ്രതികരണമായി, രചയിതാവിന്റെ സർഗ്ഗാത്മക സൃഷ്ടികളാൽ ആഹ്ലാദംകൊള്ളുന്ന നമ്മുടെ ഹൃദയങ്ങൾ പങ്കിട്ട താളത്തിൽ മിടിക്കട്ടെ. നമുക്ക് അവന്റെ കഥ മറ്റുള്ളവരുമായി പങ്കുവെക്കാം, “ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും’’ (സങ്കീർത്തനം 96:3) പ്രഖ്യാപിച്ചുകൊണ്ട്, അവരെയും അതിന്റെ ഭാഗമാകാൻ ക്ഷണിക്കാം.

തിമിംഗല മുത്തശ്ശി

ഗവേഷകർ “മുത്തശ്ശി’’ എന്നു പേരിട്ടിരിക്കുന്ന ഒരു ഓർക്കാ തിമിംഗലത്തിന്, അവളുടെ “തിമിംഗല മുത്തശ്ശി’’ ജീവിതത്തിൽ തന്റെ പങ്കിന്റെ പ്രാധാന്യം വ്യക്തമായി അറിയാമായിരുന്നു. യുവ തിമിംഗലത്തിന്റെ അമ്മ അടുത്തിടെ മരിച്ചു, അനാഥനായ തിമിംഗലത്തിന് സംരക്ഷണവും പിന്തുണയുമില്ലാതെ വളരാൻ തക്ക പ്രായമായിരുന്നില്ല. മുത്തശ്ശി, അവളുടെ എൺപതാം വയസ്സിൽ (അല്ലെങ്കിൽ അതിൽ കൂടുതൽ പ്രായമുള്ള) ആണെങ്കിലും, അതിജീവിക്കാൻ അറിയേണ്ട കാര്യങ്ങൾ അവനെ പഠിപ്പിക്കാൻ കൂടെ ചെന്നു. മുത്തശ്ശി തനിക്കു ലഭിച്ച ഭക്ഷണത്തിന്റെ ഒരു പങ്ക് ഇളയ തിമിംഗലത്തിന് നൽകി. അങ്ങനെ അവനു മതിയായ ഭക്ഷണം നൽകുക മാത്രമല്ല, എന്താണ് ഭക്ഷിക്കേണ്ടതെന്നും അവനു ജീവിക്കാൻ ആവശ്യമായ സാൽമണിനെ എവിടെ കണ്ടെത്താമെന്നും പഠിക്കുകയും ചെയ്തു.

നമുക്കറിയാവുന്ന കാര്യങ്ങൾ കൈമാറുന്നതിന്റെ വ്യതിരിക്തമായ ബഹുമാനവും സന്തോഷവും നമുക്കുണ്ട് - നമുക്ക് ശേഷം വരുന്നവരുമായി ദൈവത്തിന്റെ അത്ഭുതകരമായ പ്രവൃത്തികളെയും സ്വഭാവത്തെയും കുറിച്ച് പങ്കുവെക്കാൻ നമുക്കു കഴിയും. പ്രായമായ സങ്കീർത്തനക്കാരൻ ദൈവത്തോട് “അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും’’ പറയുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു (സങ്കീർത്തനം 71:18). വളർച്ച പ്രാപിക്കുവാൻ നമ്മെ സഹായിക്കുന്ന, ദൈവത്തെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ - അവന്റെ “നീതിയെയും രക്ഷയെയും’’ - മറ്റുള്ളവരുമായി പങ്കിടാൻ അവൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു (വാ. 15).

വാർദ്ധക്യത്തിന്റെ നര നമ്മെ ബാധിച്ചിട്ടില്ലെങ്കിൽ പോലും (വാ. 18), ദൈവത്തിന്റെ സ്‌നേഹവും വിശ്വസ്തതയും നാം എങ്ങനെ അനുഭവിച്ചുവെന്ന് പ്രഖ്യാപിക്കുന്നത് അവനോടൊപ്പമുള്ള യാത്രയിൽ ഒരാൾക്ക് പ്രയോജനം ചെയ്യും. ആ ജ്ഞാനം പങ്കുവെക്കാനുള്ള നമ്മുടെ സന്നദ്ധത ആ വ്യക്തിക്ക് കഷ്ടതയിലും ക്രിസ്തുവിൽ ജീവിക്കാനും അഭിവൃദ്ധിപ്പെടാനും ആവശ്യമായി വന്നേക്കാം (വാ. 20).

രണ്ടും സത്യമാണ്

മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം ഫെങ് ലുലു തന്റെ കുടുംബവുമായി വീണ്ടും ഒന്നിച്ചു. ഒരു കൊച്ചുകുട്ടിയായിരിക്കെ, ചൈനയിലെ അവളുടെ വീടിന് പുറത്ത് കളിക്കുന്നതിനിടയിൽ അവളെ തട്ടിക്കൊണ്ടുപോയി, എന്നാൽ ഒരു വനിതാ സംഘത്തിന്റെ സഹായത്തോടെ, ഒടുവിൽ അവളെ കണ്ടെത്തി. അവളെ തട്ടിക്കൊണ്ടുപോകുമ്പോൾ അവൾ വളരെ ചെറുപ്പമായിരുന്നതിനാൽ, ഫെങ് ലുലുവിന് അത് ഓർമ്മയില്ലായിരുന്നു. തന്റെ മാതാപിതാക്കൾക്ക് തന്നെ സംരക്ഷിക്കാൻ കഴിയാത്തതിനാൽ തന്നെ വിറ്റുവെന്നു വിശ്വസിച്ചാണ് അവൾ വളർന്നത്. അതിനാൽ സത്യം മനസ്സിലാക്കിയത് അവളിൽ നിരവധി ചോദ്യങ്ങളും വികാരങ്ങളും ഉയർത്തി.

യോസേഫ് തന്റെ സഹോദരന്മാരുമായി വീണ്ടും ഒന്നിച്ചപ്പോൾ, അവനു ചില സങ്കീർണ്ണമായ വികാരങ്ങൾ അനുഭവപ്പെട്ടിരിക്കാം. അവന്റെ സഹോദരന്മാർ അവനെ ചെറുപ്രായത്തിൽ ഈജിപ്തിലേക്ക് അടിമയായി വിറ്റു. വേദനാജനകമായ സംഭവങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായിരുന്നിട്ടും, ദൈവം യോസേഫിനെ ഉന്നത അധികാര സ്ഥാനത്തേക്ക് നയിച്ചു. ഒരു ക്ഷാമകാലത്ത് അവന്റെ സഹോദരന്മാർ ഭക്ഷണം വാങ്ങാൻ ഈജിപ്തിൽ വന്നപ്പോൾ, അവർഅറിയാതെ അവനോടാണ് ഭക്ഷണം തേടിയത്്.

ദൈവം അവരുടെ തെറ്റുകൾ വീണ്ടെടുത്തുവെന്നും “വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നു” അവൻ അതിനെ ഉപയോഗിച്ചു എന്നും യോസേഫ് ഏറ്റുപറഞ്ഞു (ഉല്പത്തി 45:7). എന്നിട്ടും തന്നോടുള്ള അവരുടെ ദ്രോഹകരമായ പ്രവൃത്തികളെ യോസേഫ് പുനർ നിർവചിച്ചില്ല - അവനെ “വിറ്റതാണ്’’ (വാ. 5) എന്ന കാര്യം അവൻ കൃത്യമായി വിവരിച്ചു.

വൈകാരിക പോരാട്ടത്തെ അംഗീകരിക്കാതെ ദൈവം അവയിലൂടെ കൊണ്ടുവരുന്ന നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രയാസകരമായ സാഹചര്യങ്ങളെ അമിതമായി സാധകാത്മകമാക്കാൻ നാം ചിലപ്പോൾ ശ്രമിക്കാറുണ്ട്. ദൈവം അതിനെ വീണ്ടെടുത്തതുകൊണ്ടുമാത്രം ഒരു തെറ്റിനെ നല്ലതായി പുനർ നിർവചിക്കാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം: തെറ്റായ പ്രവൃത്തികളുടെ വേദന തിരിച്ചറിയുമ്പോൾ തന്നെ അതിൽ നിന്ന് നന്മ കൊണ്ടുവരാൻ നമുക്കു ദൈവത്തിങ്കലേക്കു നോക്കാം. രണ്ടും സത്യമാണ്.