ദൈവത്തിൽ പ്രത്യാശിക്കുക
തന്റെ മൂന്നു വർഷത്തെ കോഴ്സിനായി സർവകലാശാലയിലെത്തിയപ്പോൾ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഡോം റൂം ആവശ്യപ്പെട്ട വേളയിൽ താൻ എന്താണു ചെയ്യുന്നതെന്നു ജെറമി മനസ്സിലാക്കിയിരുന്നില്ല. “അവസ്ഥ ഭയങ്കരമായിരുന്നു,” അവൻ വിവരിച്ചു. “മുറിയും ശുചിമുറിയും മഹാ മോശമായിരുന്നു.” എന്നാൽ അവന്റെ പക്കൽ കുറച്ചു പണമെ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ വേറെ മാർഗ്ഗമില്ലായിരുന്നു. “എനിക്കു ആകെക്കൂടെ ചെയ്യാൻ കഴിയുന്നത്” അവൻ പറഞ്ഞു, “മൂന്നു വർഷത്തിനുള്ളിൽ എനിക്കു തിരികെ പോകാൻ ഒരു നല്ല വീടുണ്ട് എന്നു കാര്യം ചിന്തിച്ചുകൊണ്ടു ഇവിടെ പിടിച്ചുനിന്നു എന്റെ സമയം പരമാവധി പ്രയോജനപ്പെടുത്തുക എന്നതായിരുന്നു.”
ജെറമിയുടെ കഥ “ഭൗമിക കൂടാരത്തിൽ” — നശിച്ചു പോയ്ക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് പ്രവർത്തിക്കുന്ന (1 യോഹന്നാൻ 2:17) ഒരിക്കൽ മരിക്കാനിരിക്കുന്ന ഒരു മനുഷ്യശരീരം (2 കൊരിന്ത്യർ 5:1) — ജീവിക്കുന്നതിന്റെ ദൈനംദിന വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്നു. ഈ വിധത്തിൽ ജീവിതം നമ്മുടെ മേൽ ചൊരിയുന്ന അനേകം വൈഷമ്യങ്ങളെ തരണം ചെയ്യാൻ പാടുപെട്ടുകൊണ്ടു നാം “ഭാരപ്പെട്ടു ഞരങ്ങുന്നു” (2 കൊരിന്ത്യർ 5:4).
ഒരു ദിവസം നമുക്ക് അമർത്യവും പുനരുത്ഥാനം പ്രാപിച്ചതുമായ ഒരു ശരീരം — “സ്വർഗ്ഗീയമായ പാർപ്പിടം” (വാ. 3) — ലഭിക്കുമെന്നും ഇപ്പോഴത്തെ ഞരക്കവും നിരാശയും ഇല്ലാത്ത ഒരു ലോകത്തിൽ ജീവിക്കാൻ സാധിക്കുമെന്നുമുള്ള ഉറച്ച പ്രതീക്ഷയാണു നമ്മെ മുന്നോട്ടു നയിക്കുന്നതു (റോമർ 8:19 -22). ദൈവം സ്നേഹപൂർവം പ്രദാനം ചെയ്തിരിക്കുന്ന ഈ ജീവിതം പരമാവധി പ്രയോജനപ്പെടുത്താൻ ഈ പ്രത്യാശ നമ്മെ പ്രാപ്തരാക്കുന്നു. അവൻ നമുക്കു നൽകിയിരിക്കുന്ന വിഭവങ്ങളും കഴിവുകളും ഉപയോഗിച്ചുകൊണ്ടു അവനെയും മറ്റുള്ളവരെയും സേവിക്കാൻ നമുക്കു കഴിയേണ്ടതിനു അവൻ നമ്മെ സഹായിക്കും. “ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു” (2 കൊരിന്ത്യർ 5:9) എന്നെഴുതിയിരിക്കുന്നത് അതുകൊണ്ടാണ്.
എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിലാണ്
എന്തുകൊണ്ടാണ് ഇതെല്ലാം പെട്ടെന്നു സംഭവിക്കുന്നതെന്നു ക്യാരലിനു മനസ്സിലായില്ല. അവളുടെ ജോലി മോശപ്പെട്ട അവസ്ഥയിലായിരിക്കെ, അവളുടെ മകളുടെ കാലിനു സ്കൂളിൽവച്ചു ഒടിവു സംഭവിച്ചു. അതേത്തുടർന്നു മകൾക്കു ഗുരുതരമായ അണുബാധയുമുണ്ടായി. ഇതൊക്കെ അനുഭവിക്കാൻ മാത്രം ഞാൻ എന്തു തെറ്റാണു ചെയ്തത്? ക്യാരൽ സംഭ്രമിച്ചു. അവൾക്കു ആകെ ചെയ്യാൻ കഴിയുന്നതു ദൈവത്തോടു ശക്തിക്കായി അപേക്ഷിക്കുക മാത്രമാണ്.
ക്യാരൽ അനുഭവിച്ചതിനേക്കാൾ അനേകം മടങ്ങു വലിയ ദുരന്തം തന്നെ ബാധിച്ചത് എന്തുകൊണ്ടാണെന്നു ഇയ്യോബിനും അറിയില്ലായിരുന്നു. തന്റെ ആത്മാവിനു വേണ്ടിയുള്ള പ്രാപഞ്ചിക മത്സരത്തെക്കുറിച്ച് അവൻ അറിഞ്ഞിരുന്നതായി സൂചനകളൊന്നുമില്ല. ഇയ്യോബിന്റെ വിശ്വാസത്തെ പരീക്ഷിക്കാൻ സാത്താൻ ആഗ്രഹിച്ചു. തനിക്കുള്ളതെല്ലാം നഷ്ടപ്പെട്ടാൽ അവൻ ദൈവത്തിൽ നിന്നു അകന്നുപോകുമെന്നു സാത്താൻ അവകാശപ്പെട്ടു (ഇയ്യോബ് 1:6-12). ദുരന്തമുണ്ടായപ്പോൾ, അവന്റെ പാപങ്ങൾ നിമിത്തമാണ് അവൻ ശിക്ഷിക്കപ്പെടുന്നതെന്നു ഇയ്യോബിന്റെ സുഹൃത്തുക്കൾ ശഠിച്ചു. അതുകൊണ്ടായിരുന്നില്ലെങ്കിലും എന്തുകൊണ്ടാണ് എനിക്കിങ്ങനെ സംഭവിക്കുന്നത് എന്നു അവൻ ചിന്തിച്ചിരിക്കണം? അവൻ അറിയാതെ പോയതെന്തെന്നാൽ, ദൈവം അനുവദിച്ചിട്ടാണ് ഇതു സംഭവിക്കുന്നത് എന്നതായിരുന്നു.
ഇയ്യോബിന്റെ ജീവിതകഥ കഷ്ടതളെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമുള്ള ശക്തമായ ഒരു പാഠം മുന്നോട്ടുവയ്ക്കുന്നു. നമ്മുടെ വേദനയ്ക്കു പിന്നിലെ കാരണം കണ്ടെത്താൻ നമ്മൾ ശ്രമിച്ചേക്കാമെങ്കിലും നമ്മുടെ ജീവിതകാലത്തു നമുക്കു മനസ്സിലാൻ കഴിയാത്തത്ര വലിയ ഒരു കഥ തിരശ്ശീലയ്ക്കു പിന്നിൽ അരങ്ങേറുന്നുണ്ടായിരിക്കാം.
ഇയ്യോബിനെപ്പോലെ, നമുക്കറിയാവുന്ന ഒരേയോരു കാര്യത്തിൽ നമുക്കും മുറുകെ പിടിക്കാം: എല്ലാം ദൈവത്തിന്റെ പൂർണ നിയന്ത്രണത്തിലാണ്. പറയാൻ എളുപ്പമുള്ള കാര്യമല്ല ഇതെങ്കിലും, തന്റെ വേദനയുടെ നടുവിലും, ഇയ്യോബ് ദൈവത്തിങ്കലേക്കു നോക്കുകയും അവന്റെ പരമാധികാരത്തിൽ ആശ്രയിക്കുകയും ചെയ്തു: “യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” (വാ. 21). എന്തു സംഭവിച്ചാലും നമുക്കും ദൈവത്തിൽ ആശ്രയിക്കുന്നത് തുടരാം - നമുക്കു മനസ്സിലാക്കാൻ കഴിയാത്തപ്പോൾ പോലും.
ചെറിയ മാർഗ്ഗങ്ങളിൽ
കാൻസർ ബാധിതയായപ്പോൾ, എൽസി യേശുവിനോടൊപ്പം സ്വർഗത്തിലേക്കു പോകാൻ തയ്യാറായിരുന്നു. എന്നാൽ രോഗം അവളെ ചലനമറ്റവളാക്കിയെങ്കിലും അവൾ സുഖം പ്രാപിച്ചു. ദൈവം എന്തിനാണു തന്റെ ജീവൻ ബാക്കിവച്ചതെന്ന ചിന്തയും അത് അവളിൽ ഉളവാക്കി. “എനിക്ക് എന്തു ചെയ്യാൻ സാധിക്കും?” അവൾ അവനോടു ചോദിച്ചു. “എനിക്ക് അധികം പണമോ കഴിവുകളോ ഇല്ല, എനിക്ക് നടക്കാനും ഇപ്പോൾ കഴിയില്ല. ഞാൻ എങ്ങനെ അങ്ങേയ്ക്ക് ഉപകാരപ്പെടും?”
പിന്നീട് അവൾ മറ്റുള്ളവരെ ശുശ്രൂഷിക്കാൻ ചെറുതും ലളിതവുമായ വഴികൾ കണ്ടെത്തി. പ്രത്യേകിച്ച് അവളുടെ വീട് വൃത്തിയാക്കുന്ന കുടിയേറ്റക്കാരായവരെ സഹായിക്കാൻ. അവൾ അവരെ കാണുമ്പോഴെല്ലാം അവർക്കു ഭക്ഷണം വാങ്ങിക്കൊടുക്കുകയോ കുറച്ചു പണം നൽകുകയോ ചെയ്തു. ദാനമായി നൽകുന്ന ഈ തുകകൾ ചെറുതായിരുന്നുവെങ്കിലും അവ ആ ജോലിക്കാരെ സംബന്ധിച്ചു അവരുടെ ആവശ്യങ്ങൾക്കു ഒരുപാടു ഉപകാരപ്പെട്ടു. അവൾ അങ്ങനെ ചെയ്യുമ്പോൾ, ദൈവം അവൾക്കുവേണ്ടി കരുതുന്നതായി അവൾ കണ്ടെത്തി: സുഹൃത്തുക്കളും ബന്ധുക്കളും അവൾക്കു സമ്മാനങ്ങളും പണവും നൽകി. മറ്റുള്ളവരെ അനുഗ്രഹിക്കാൻ അത് അവളെ പ്രാപ്തയാക്കി.
അവൾ തന്റെ കഥ പങ്കുവെക്കുമ്പോൾ, “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു” എന്ന 1 യോഹന്നാൻ 4:19-ലെ പരസ്പരം സ്നേഹിക്കാനുള്ള ആഹ്വാനവും “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം” എന്നു നമ്മെ ഓർമ്മപ്പെടുത്തുന്ന പ്രവൃത്തികൾ 20:35-ലെ സത്യവും എൽസി എങ്ങനെ യഥാർത്ഥത്തിൽ പ്രാവർത്തികമാക്കുന്നു എന്ന് എനിക്ക് ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല.
തനിക്കു ലഭിച്ചതുകൊണ്ടാണ് എൽസി നൽകിയത്, അവൾ നൽകിയപ്പോൾ അതവളെ കൂടുതൽ ധൈര്യപ്പെടുത്തി. എന്നിരുന്നാലും സ്‌നേഹമസൃണവും കൃതജ്ഞതാ നിർഭരവുമായ ഒരു ഹൃദയത്തിലും തനിക്കുള്ളതു നൽകാനുള്ള ഒരുക്കത്തിലും കൂടുതലായ ഒന്ന് അവളിൽനിന്നാവശ്യപ്പെട്ടു-ദൈവം അത് കൊടുക്കൽ വാങ്ങലിന്റേതായ ഒരു ഉൽക്കൃഷ്ട ആവൃത്തിയിലൂടെ വർദ്ധിപ്പിച്ചു. അവൻ നമ്മെ നയിക്കുന്നതനുസരിച്ച് കൊടുക്കുന്നതിനായ നന്ദിയുള്ളതും ഔദാര്യപൂർണ്ണവുമായ ഒരു ഹൃദയം നൽകുവാൻ നമുക്കവനോടു പ്രാർത്ഥിക്കാം.
ദൈവത്തിന്റെ കരങ്ങളിൽ
ഡ്രില്ലിന്റെ ശബ്ദം അഞ്ചുവയസ്സുകാരി സാറയെ ഭയപ്പെടുത്തി. അവൾ ദന്തഡോക്ടറുടെ കസേരയിൽനിന്നു ചാടിയിറങ്ങി, തിരികെ കിടക്കാൻ കൂട്ടാക്കിയില്ല. അവളുടെ ഭയം മനസ്സിലാക്കിയ ഡോക്ടർ അവളുടെ പിതാവിനോടു പറഞ്ഞു, “ഡാഡി, കസേരയിൽ കിടക്കൂ.’’ അതെത്ര എളുപ്പമാണെന്ന് അവളെ കാണിക്കാനാണ് ഡോക്ടർ ഉദ്ദേശിക്കുന്നതെന്നാണ് ജെയ്‌സൺ കരുതിയത്. അപ്പോൾ ഡോക്ടർ കൊച്ചു പെൺകുട്ടിയുടെ നേരെ തിരിഞ്ഞിട്ടു പറഞ്ഞു, “ഇനി മോൾ ഡാഡിയുടെ മടിയിൽ കയറിയിരിക്കൂ.’’ ഡാഡിയുടെ കൈകൾ അവളെ ചുറ്റിയപ്പോൾ അവൾ ശാന്തയാകുകയും ഡോക്ടർക്ക് തന്റെ ജോലി തുടരാൻ കഴിയുകയും ചെയ്തു.
ആ ദിവസം, തന്റെ സ്വർഗ്ഗീയ പിതാവിന്റെ സാന്നിധ്യം നൽകുന്ന ആശ്വാസത്തെക്കുറിച്ചുള്ള ഒരു വലിയ പാഠം ജെയ്‌സൺ പഠിച്ചു. 'ചില സമയത്ത് നാം കടന്നുപോകുന്ന പ്രതിസന്ധികളെ ദൈവം എടുത്തുമാറ്റുന്നില്ല (അതിനു തനിയുകയില്ല)'' അദ്ദേഹം പറഞ്ഞു. 'എന്നാൽ 'ഞാൻ നിന്നോടുകൂടെയുണ്ട്' എന്നവൻ എനിക്കു കാണിച്ചുതരുന്നു.''
പരിശോധനകളെ അഭിമുഖീകരിക്കുന്നതിനുള്ള ബലം നമുക്കു നൽകുന്ന ദൈവത്തിന്റെ ആശ്വാസദായക സാന്നിധ്യത്തെയും ശക്തിയെയും കുറിച്ച് സങ്കീർത്തനം 91 പറയുന്നു. അവന്റെ ബലമുള്ള കരങ്ങളിൽ നമുക്കു വിശ്രമിക്കാം എന്നറിയുന്നത് നമുക്ക് വലിയ ഉറപ്പാണു നൽകുന്നത്. “അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും’’ (വാ. 15) എന്നത് തന്നെ സ്‌നേഹിക്കുന്നവർക്കുള്ള അവന്റെ വാഗ്ദത്തമാണ്.
ജീവിതത്തിൽ ഒഴിവാക്കാനാവാത്ത അനവധി വെല്ലുവിളികളും പരിശോധനകളും നാം നേരിടുന്നു; വേദനയിലൂടെയും കഷ്ടതയിലൂടെയും നാം കടന്നുപോകേണ്ടിവരും. എന്നാൽ ദൈവത്തിന്റെ ധൈര്യപ്പെടുത്തുന്ന കരം നമ്മെ ചുറ്റിയിരിക്കുമ്പോൾ നമുക്കു നമ്മുടെ പ്രതിസന്ധികളെയും സാഹചര്യങ്ങളെയും സഹിക്കുവാനും, അവയിലൂടെ നാം വളരുമ്പോൾ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുവാൻ അവനെ അനുവദിക്കുവാനും നമുക്കു കഴിയും.
ദൈവത്തിന് വേണ്ടി സേവിക്കുക
2022 സെപ്റ്റംബറിൽ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി അന്തരിച്ചപ്പോൾ, ശവസംസ്‌കാര ഘോഷയാത്രയിൽ മാർച്ച് ചെയ്യാൻ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചിരുന്നു. വലിയ ജനക്കൂട്ടത്തിൽ അവരുടെ വ്യക്തിഗത വേഷങ്ങൾ ഏറെക്കുറെ ശ്രദ്ധിക്കപ്പെടാത്തതായിരുന്നു, പക്ഷേ പലരും അതിനെ ഏറ്റവും വലിയ ബഹുമതിയായി കണ്ടു. “അവളുടെ ബഹുമാനത്തിനായി ഞങ്ങളുടെ അവസാന കടമ നിർവഹിക്കാനുള്ള അവസരമാണിതെന്ന്’’ ഒരു സൈനികൻ പറഞ്ഞു. അവനെ സംബന്ധിച്ചിടത്തോളം, അവൻ എന്തുചെയ്യുന്നു എന്നതല്ല, ആർക്കുവേണ്ടി അത് ചെയ്യുന്നു എന്നതാണ് അതിനെ ഒരു പ്രധാന ജോലിയാക്കി മാറ്റിയത്.
സമാഗമനകൂടാരത്തിലെ ഉപകരണങ്ങൾ പരിപാലിക്കാൻ നിയോഗിക്കപ്പെട്ട ലേവ്യർക്കും സമാനമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. പുരോഹിതന്മാരിൽ നിന്ന് വ്യത്യസ്തമായി, ഗെർശോന്യർ, കൊഹാത്യർ, മെരാര്യർ എന്നിവർക്ക് ഭൗതികമെന്നു തോന്നുന്ന ജോലികൾ ഏൽപ്പിക്കപ്പെട്ടിരുന്നു: ഉപകരണങ്ങൾ, വിളക്കുകൾ, തിരശ്ശീലകൾ, തൂണുകൾ, കൂടാരക്കുറ്റികൾ, കയറുകൾ എന്നിവ വൃത്തിയാക്കൽ (സംഖ്യാ. 3:25-26, 28, 31, 36-37). എന്നിട്ടും അവരുടെ ജോലികളെ ദൈവം പ്രത്യേകമായി “കൂടാരത്തിന്റെ വേല’’ (വാ. 8) എന്നു നിർവചിച്ചു നൽകി.
എന്തൊരു പ്രോത്സാഹജനകമായ ചിന്ത! ഇന്ന്, ജോലിസ്ഥലത്തോ വീട്ടിലോ സഭയിലോ നമ്മളിൽ പലരും ചെയ്യുന്ന കാര്യങ്ങൾ പദവികൾക്കും ശമ്പളത്തിനും പ്രാധാന്യം നൽകുന്ന ഒരു ലോകത്തിന് നിസ്സാരമായി തോന്നിയേക്കാം. എന്നാൽ ദൈവം അതിനെ മറ്റൊരു തരത്തിൽ കാണുന്നു. നാം അവന്റെ നിമിത്തം പ്രവർത്തിക്കുകയും സേവിക്കുകയും ചെയ്യുന്നുവെങ്കിൽ - ശ്രേഷ്ഠത തേടുകയും അവന്റെ ബഹുമാനത്തിനായി അങ്ങനെ ചെയ്യുകയും ചെയ്യുന്നുവെങ്കിൽ, ഏറ്റവും ചെറിയ ജോലിയിൽ പോലും - നമ്മുടെ മഹത്തായ ദൈവത്തെ സേവിക്കുന്നതിനാൽ നമ്മുടെ ജോലി പ്രധാനമാണ്.
പ്രാർത്ഥനയിലൂടെ സ്‌നേഹിക്കുക
വർഷങ്ങളായി, ജോൺ സഭയിൽ അസ്വസ്ഥനായിട്ടാണ് ഇരുന്നിരുന്നത്. അവൻ പെട്ടെന്നു കോപിക്കുന്നവനും എല്ലാം തന്റെ ിഷ്ടത്തിനനുസരിച്ച് വേണമെന്ന് ആവശ്യപ്പെടുന്നവനും പലപ്പോഴും പരുഷ സ്വഭാവക്കാരനുമായിരുന്നു. തന്നെ നന്നായി “ശുശ്രൂഷിക്കുന്നില്ലെന്നും സന്നദ്ധപ്രവർത്തകരും ജീവനക്കാരും അവരുടെ ജോലി ചെയ്യുന്നില്ലെന്നും’’ അയാൾ നിരന്തരം പരാതിപ്പെട്ടു. അയാൾക്ക്, സത്യസന്ധമായി പറഞ്ഞാൽ, സ്‌നേഹിക്കാൻ ബുദ്ധിമുട്ടായിരുന്നു.
അതിനാൽ അയാൾ ക്യാൻസർ ബാധിതനാണെന്ന് കേട്ടപ്പോൾ, അാൾക്കുവേണ്ടി പ്രാർത്ഥിക്കാൻ എനിക്ക് ബുദ്ധിമുട്ടായി. അയാളുടെ പരുഷമായ വാക്കുകളുടെയും അസുഖകരമായ സ്വഭാവത്തിന്റെയും ഓർമ്മകൾ എന്റെ മനസ്സിൽ നിറഞ്ഞു. എന്നാൽ സ്‌നേഹത്തിനായുള്ള യേശുവിന്റെ ആഹ്വാനത്തെ ഓർത്തുകൊണ്ട്, എല്ലാ ദിവസവും ജോണിനുവേണ്ടി ലളിതമായ ഒരു പ്രാർത്ഥന പ്രാർത്ഥിക്കാൻ ഞാൻ ശീലിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അവന്റെ ഇഷ്ടപ്പെടാത്ത ഗുണങ്ങളെക്കുറിച്ച് ഞാൻ കുറച്ച് തവണ ചിന്തിക്കാൻ തുടങ്ങി. അയാൾ ശരിക്കും വേദനിക്കുന്നുണ്ടാകണം, ഞാൻ വിചാരിച്ചു. ഒരുപക്ഷേ താൻ നഷ്ടപ്പെട്ടവനാണെന്ന് അയാൾക്ക് ഇപ്പോൾ ശരിക്കും തോന്നുന്നുണ്ടാകും.
പ്രാർത്ഥന, നമ്മെയും നമ്മുടെ വികാരങ്ങളെയും മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങളെയും ദൈവത്തോട് തുറന്നുപറയുന്നതാണ്. അതിലേക്ക് പ്രവേശിക്കാനും അവന്റെ കാഴ്ചപ്പാട് അതിലേക്ക് കൊണ്ടുവരാനും അവനെ അനുവദിക്കുന്നു. പ്രാർത്ഥനയിൽ നമ്മുടെ ഇഷ്ടങ്ങളും വികാരങ്ങളും അവനു സമർപ്പിക്കുക എന്ന പ്രവൃത്തി, സാവധാനം എന്നാൽ ഉറപ്പായും നമ്മുടെ ഹൃദയങ്ങളെ മാറ്റാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുന്നു. നമ്മുടെ ശത്രുക്കളെ സ്‌നേഹിക്കാനുള്ള യേശുവിന്റെ ആഹ്വാനവും പ്രാർത്ഥനയ്ക്കുള്ള ആഹ്വാനവും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല: 'നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ' (ലൂക്കൊസ് 6:28).
ജോണിനെക്കുറിച്ച് നന്നായി ചിന്തിക്കാൻ ഞാൻ ഇപ്പോഴും പാടുപെടുന്നു എന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ ആത്മാവിന്റെ സഹായത്തോടെ, ദൈവത്തിന്റെ കണ്ണുകളിലൂടെയും ഹൃദയത്തിലൂടെയും ക്ഷമിക്കപ്പെടാനും സ്‌നേഹിക്കപ്പെടാനുമുള്ള ഒരു വ്യക്തിയായി അയാളെ കാണാൻ ഞാൻ പഠിക്കുന്നു.
വിശ്വസ്തൻ, എങ്കിലും വിസ്മരിക്കപ്പെട്ടിട്ടില്ല
അവന്റെ വളർച്ചയുടെ ഘട്ടത്തിലൊന്നും, ഒരു കുടുംബം ഉണ്ടായിരിക്കുക എന്നതിന്റെ അർത്ഥത്തെക്കുറിച്ച് സീനിന് കാര്യമായൊന്നും അറിയില്ലായിരുന്നു. അവന്റെ അമ്മ മരിച്ചു, പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. അവന് പലപ്പോഴും ഏകാന്തത അനുഭവപ്പെടുകയും ഉപേക്ഷിക്കപ്പെട്ടതായി തോന്നുകയും ചെയ്തു. എന്നാൽ സമീപത്ത് താമസിച്ചിരുന്ന ഒരു ദമ്പതികൾ അവനെ സമീപിച്ചു. അവർ അവനെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവരുടെ മക്കളെ അവനു “വലിയ സഹോദരനും വലിയ സഹോദരിയും” ആക്കി, അത് അവൻ സ്‌നേഹിക്കപ്പെടുന്നു എന്ന ഉറപ്പ് അവനു നൽകി. അവർ അവനെ പള്ളിയിലേക്ക് കൊണ്ടുപോയി, അവിടെ, ഇപ്പോൾ ആത്മവിശ്വാസമുള്ള ചെറുപ്പക്കാരനായ സീൻ ഇന്ന് ഒരു യുവനേതാവാണ്.
ഈ ദമ്പതികൾ ഒരു യുവജീവിതം വഴിതിരിച്ചുവിടുന്നതിൽ അത്രയും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെങ്കിലും, അവർ സീനിനുവേണ്ടി ചെയ്തതെന്തെന്ന് അവരുടെ സഭാ കുടുംബത്തിലെ മിക്ക ആളുകൾക്കും അറിയില്ലായിരുന്നു. എന്നാൽ ദൈവത്തിനറിയാം, ബൈബിളിലെ വിശ്വാസവീരന്മാരുടെ “ഹാൾ ഓഫ് ഫെയ്ത്ത്” പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതുപോലെ അവരുടെ വിശ്വസ്തതയ്ക്ക് എന്നെങ്കിലും പ്രതിഫലം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എബ്രായർ 11 ആരംഭിക്കുന്നത് തിരുവെഴുത്തുകളുടെ വലിയ പേരുകളോടെയാണ്, എങ്കിലും നമുക്ക് ഒരിക്കലും അറിയാൻ കഴിഞ്ഞിട്ടില്ലാത്ത എണ്ണമറ്റ മറ്റുള്ളവരെക്കുറിച്ചും സംസാരിക്കുന്നു, “അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചവർ” (വാ. 39) ആയിരുന്നിട്ടും “ലോകം അവർക്ക് യോഗ്യമായിരുന്നില്ല” (വാ. 38) എന്ന് എഴുത്തുകാരൻ പറയുന്നു.
നമ്മുടെ ദയാപ്രവൃത്തികൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ പോകുമ്പോഴും ദൈവം കാണുകയും അറിയുകയും ചെയ്യുന്നു. നമ്മൾ ചെയ്യുന്നത് ഒരു ചെറിയ കാര്യമായി തോന്നിയേക്കാം - ഒരു ദയയുള്ള പ്രവൃത്തി അല്ലെങ്കിൽ പ്രോത്സാഹജനകമായ ഒരു വാക്ക് - എന്നാൽ ദൈവത്തിന് അത് അവന്റെ നാമത്തിനും അവന്റെ സമയത്തിനും അവന്റെ വഴിക്കും മഹത്വം കൊണ്ടുവരാൻ കഴിയും. മറ്റുള്ളവർക്കറിയില്ലെങ്കിലും അവനറിയാം.
ദുഃഖത്തിൽ പ്രത്യാശ
താൻ കണ്ടുമുട്ടിയ എല്ലാവരിലും പുഞ്ചിരി സമ്മാനിക്കുന്ന ഊർജ്ജസ്വലയും തമശക്കാരിയുമായ പെൺകുട്ടിയായിരുന്നു ലൂയിസ്. അഞ്ചാമത്തെ വയസ്സിൽ, അവൾ ഒരു അപൂർവ രോഗത്തിന് ദാരുണമായി കീഴടങ്ങി. അവളുടെ പെട്ടെന്നുള്ള വേർപാട് അവളുടെ മാതാപിതാക്കളായ ഡേ ഡേയ്ക്കും പീറ്ററിനും ഒപ്പം അവരോടൊപ്പം ജോലി ചെയ്തിരുന്ന ഞങ്ങൾക്കെല്ലാം ഒരു ഞെട്ടലായിരുന്നു. അവരോടൊപ്പം ഞങ്ങളും സങ്കടപ്പെട്ടു.
എന്നിരുന്നാലും, ഡേ ഡേയും പീറ്ററും മുന്നോട്ടു പോകാനുള്ള ശക്തി കണ്ടെത്തി. അവർ എങ്ങനെയാണ് നേരിടുന്നതെന്ന് ഞാൻ ഡേ ഡേയോട് ചോദിച്ചപ്പോൾ, ലൂയിസ് ആയിരിക്കുന്ന ഇടത്തിൽ - യേശുവിന്റെ സ്‌നേഹനിർഭരമായ കരങ്ങളിൽ - ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്നാണ് അവർ ശക്തി നേടിയതെന്ന് അവൾ പറഞ്ഞു. ''നിത്യജീവിതത്തിലേക്ക് കടക്കാനുള്ള സമയമായ ഞങ്ങളുടെ മകളെ ഓർത്ത് ഞങ്ങൾ സന്തോഷിക്കുന്നു,'' അവൾ പറഞ്ഞു. “ദൈവത്തിന്റെ കൃപയാൽ, ശക്തിയാൽ, നമുക്ക് ദുഃഖത്തിലൂടെ സഞ്ചരിക്കാനും അവൻ നമ്മെ ഏൽപ്പിച്ച കാര്യങ്ങൾ തുടർന്നും ചെയ്യാനും കഴിയും.”
യേശുവിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ ദൈവത്തിന്റെ ഹൃദയത്തിലുള്ള അവളുടെ ആത്മവിശ്വാസത്തിലാണ് ഡേ ഡേ ആശ്വാസം കണ്ടെത്തുന്നത്. ബൈബിൾ പ്രത്യാശ കേവലം ശുഭാപ്തിവിശ്വാസത്തേക്കാൾ വളരെ കൂടുതലായ ഒന്നാണ്; അത് ദൈവത്തിന്റെ വാഗ്ദത്തത്തെ അടിസ്ഥാനമാക്കിയുള്ള ഒരു തികഞ്ഞ ഉറപ്പാണ്, അത് അവൻ ഒരിക്കലും ലംഘിക്കുകയില്ല. വേർപിരിഞ്ഞ സുഹൃത്തുക്കളെ ഓർത്ത് ദുഃഖിക്കുന്നവരെ പൗലൊസ്‌ധൈര്യപ്പെടുത്തിയതുപോലെ, നമ്മുടെ ദുഃഖത്തിൽ, നമുക്ക് ഈ ശക്തമായ സത്യത്തെ മുറുകെ പിടിക്കാം: “യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും” (1 തെസ്സലൊനീക്യർ 4:14). ഈ പ്രത്യാശ ഇന്ന് നമ്മുടെ ദുഃഖത്തിലും നമുക്ക് ശക്തിയും ആശ്വാസവും നൽകട്ടെ.
അനുഗൃഹീത പതിവ്
രാവിലെ തീവണ്ടിയിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടത്തെ കാണുമ്പോൾ, തിങ്കളാഴ്ച നിരാശ കടന്നുപിടിച്ചതായി എനിക്ക് തോന്നി. തിരക്കേറിയ ക്യാബിനിലുള്ളവരുടെ ഉറക്കം തൂങ്ങിയ മുഖങ്ങളിൽ നിന്ന്, ആരും ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുമായിരുന്നു. ചിലർ സ്ഥലത്തിനായി തിരക്കുകൂട്ടടുകയും കൂടുതൽ പേർ അകത്തേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടു മുഖം ചുളിച്ചു. ഇതാ ഞങ്ങൾ വീണ്ടും പോകുന്നു, ഓഫീസിലെ മറ്റൊരു മുഷിപ്പൻ ദിനം.
അപ്പോൾ, ഒരു വർഷം മുമ്പ് ട്രെയിനുകൾ ശൂന്യമാമായിരുന്നു എന്നു ഞാൻ ചിന്തിച്ചു. കാരണം കോവഡ് -19 ലോക്ക്ഡൗൺ ഞങ്ങളുടെ ദൈനംദിന ദിനചര്യകളെ താറുമാറാക്കിയിരുന്നു. ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ പോലും പോകാൻ കഴിഞ്ഞില്ല, ചിലർക്ക് ഓഫീസിൽ പോകുന്നത് മുടങ്ങി. എന്നാൽ ഇപ്പോൾ ഞങ്ങൾ ഏതാണ്ട് സാധാരണ നിലയിലായി, പലരും ജോലിയിലേക്ക് മടങ്ങുകയായിരുന്നു-പതിവുപോലെ. 'പതിവ്,' നല്ല വാർത്തയാണെന്നു ഞാൻ മനസ്സിലാക്കി, 'ബോറടിക്കുന്നത്' ഒരു അനുഗ്രഹമായിരുന്നു!
ദൈനംദിന അധ്വാനത്തിന്റെ അർത്ഥശൂന്യതയെക്കുറിച്ച് ചിന്തിച്ചതിനു ശേഷം ശലോമോൻ രാജാവ് സമാനമായ ഒരു നിഗമനത്തിലെത്തി (സഭാപ്രസംഗി 2:17-23). ചില സമയങ്ങളിൽ, അത് അനന്തവും 'അർഥരഹിതവും', പ്രതിഫലം നൽകാത്തതും ആയി കാണപ്പെട്ടു (വാ. 21). എന്നാൽ ഓരോ ദിവസവും ഭക്ഷണം കഴിക്കാനും കുടിക്കാനും ജോലി ചെയ്യാനും കഴിയുന്നത് ദൈവത്തിൽ നിന്നുള്ള അനുഗ്രഹമാണെന്ന് അവൻ മനസ്സിലാക്കി (വാ. 24).
നമുക്ക് ദിനചര്യകൾ ഇല്ലാതാകുമ്പോഴാണ്, ഈ ലളിതമായ പ്രവർത്തനങ്ങൾ ഒരു ആഡംബരമാണെന്ന് നമുക്ക് കാണാൻ കഴിയുന്നത്. നമുക്ക് ഭക്ഷിക്കാനും കുടിക്കാനും നമ്മുടെ എല്ലാ പ്രയത്‌നങ്ങളിലും സംതൃപ്തി കണ്ടെത്താനും കഴിയുന്നതിന് ദൈവത്തിന് നന്ദി പറയാം, കാരണം ഇത് അവന്റെ ദാനമാണ് (3:13).
യേശുവിൽ മുന്നോട്ടായുന്നു
കാട്ടിലൂടെയുള്ള ഒരു ഓട്ടത്തിനിടയിൽ, ഞാൻ ഒരു കുറുക്കുവഴി കണ്ടെത്താൻ ശ്രമിച്ച്, അപരിചിതമായ വഴിയിലൂടെ പോയി. എനിക്കു വഴിതെറ്റിയോ എന്ന് സംശയിച്ച്, ഞാൻ ശരിയായ പാതയിലാണോ എന്ന് എതിരെ വന്ന ഒരു ഓട്ടക്കാരനോട് ചോദിച്ചു.
'അതേ,' അവൻ ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു. എന്റെ സംശയത്തോടെയുള്ള നോട്ടം കണ്ട് അയാൾ പെട്ടെന്ന് കൂട്ടിച്ചേർത്തു: ''വിഷമിക്കേണ്ട, ഞാൻ എല്ലാ തെറ്റായ വഴികളും പരീക്ഷിച്ചു! പക്ഷേ കുഴപ്പമില്ല, ഇതെല്ലാം ഓട്ടത്തിന്റെ ഭാഗമാണ്.''
എന്റെ ആത്മീയ യാത്രയുടെ എത്ര ഉചിതമായ വിവരണം! എത്ര പ്രാവശ്യം ഞാൻ ദൈവത്തിൽ നിന്ന് അകന്നുപോയിട്ടുണ്ട്, പ്രലോഭനങ്ങളിൽ അകപ്പെട്ടിട്ടുണ്ട്, ജീവിതത്തിലെ കാര്യങ്ങളിൽ നിന്ന് വ്യതിചലിച്ചിരിക്കുന്നു? എന്നിട്ടും ദൈവം ഓരോ തവണയും എന്നോട് ക്ഷമിക്കുകയും മുന്നോട്ട് പോകാൻ എന്നെ സഹായിക്കുകയും ചെയ്തു-ഞാൻ തീർച്ചയായും വീണ്ടും ഇടറിപ്പോകുമെന്ന് അറിയുന്നു. തെറ്റായ വഴിയിലൂടെ സഞ്ചരിക്കാനുള്ള നമ്മുടെ പ്രവണത ദൈവത്തിനറിയാം. എന്നാൽ നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയും അവന്റെ ആത്മാവിനെ നമ്മെ രൂപാന്തരപ്പെടുത്താൻ അനുവദിക്കുകയും ചെയ്താൽ, വീണ്ടും വീണ്ടും ക്ഷമിക്കാൻ അവൻ എപ്പോഴും തയ്യാറാണ്.
ഇതെല്ലാം വിശ്വാസയാത്രയുടെ ഭാഗമാണെന്ന് പൗലൊസിനും അറിയാമായിരുന്നു. തന്റെ പാപപൂർണ്ണമായ ഭൂതകാലത്തെയും നിലവിലെ ബലഹീനതകളെയും കുറിച്ച് പൂർണ്ണമായി ബോധവാനായ അദ്ദേഹം, താൻ ആഗ്രഹിച്ച ക്രിസ്തുവിനെപ്പോലെ പൂർണ്ണത കൈവരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് അവനറിയാമായിരുന്നു (ഫിലിപ്പിയർ 3:12). "ഒന്നു ഞാൻ ചെയ്യുന്നു," അവൻ കൂട്ടിച്ചേർത്തു, "പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു" (വാ. 13-14). ഇടർച്ച ദൈവവുമായുള്ള നമ്മുടെ നടത്തത്തിന്റെ ഭാഗമാണ്: നമ്മുടെ തെറ്റുകളിലൂടെയാണ് അവൻ നമ്മെ ശുദ്ധീകരിക്കുന്നത്. ക്ഷമിക്കപ്പെട്ട മക്കളായി മുന്നേറാൻ അവന്റെ കൃപ നമ്മെ പ്രാപ്തരാക്കുന്നു.