സ്‌നേഹനിർഭരമായ നേതൃത്വം
തിരക്കേറിയ ഒരു തെരുവിലൂടെ തന്റെ ഊർജ്ജസ്വലരായ നാല് കുഞ്ഞുങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന അമ്മക്കരടിയുടെ ഒരു വൈറൽ വീഡിയോ എന്റെ മുഖത്ത് പുഞ്ചിരി പടർത്തി. അതെനിക്കു പരിചിതമായ അനുഭവമായിരു്‌നു. അവൾ തന്റെ കുഞ്ഞുങ്ങളെ ഒന്നൊന്നായി എടുത്ത് റോഡിന് കുറുകെ എത്തിക്കുന്നത് കാണുന്നത് വളരെ ആഹ്ലാദകരമായിരുന്നു-കുട്ടികൾ വീണ്ടും മറുവശത്തേക്ക് ഓടിക്കൊണ്ടിരുന്നു. നിരാശാജനകമെന്ന് തോന്നുന്ന നിരവധി ശ്രമങ്ങൾക്ക് ശേഷം, മാമാ കരടി ഒടുവിൽ അവളുടെ നാല് കുഞ്ഞുങ്ങളെയും ഒരുമിച്ചുകൂട്ടി അവയെ സുരക്ഷിതമായി റോഡിന് അപ്പുറം എത്തിച്ചു.
വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്ന രക്ഷാകർത്തൃത്വത്തിന്റെ അക്ഷീണമായ ജോലി, തെസ്സലൊനീക്യ സഭയിലെ ആളുകളോടുള്ള തന്റെ കരുതലിനെ വിവരിക്കാൻ പൗലൊസ് ഉപയോഗിച്ച ചിത്രങ്ങളുമായി പൊരുത്തപ്പെടുന്നു. തന്റെ അധികാരത്തെ ഊന്നിപ്പറയുന്നതിനുപകരം, അപ്പൊസ്തലൻ അവരുടെ ഇടയിലെ തന്റെ ജോലിയെ കൊച്ചുകുട്ടികളെ പരിപാലിക്കുന്ന അമ്മയോടും പിതാവിനോടും താരതമ്യം ചെയ്തു (1 തെസ്സലൊനീക്യർ 2:7, 11). തെസ്സലൊനീക്യരോടുള്ള അഗാധമായ സ്‌നേഹമാണ് (വാ. 8) 'ദൈവത്തിന് യോഗ്യമായ ജീവിതം നയിക്കാൻ' അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനുമുള്ള പൗലൊസിന്റെ തുടർച്ചയായ ശ്രമങ്ങളെ പ്രേരിപ്പിച്ചത് (വാ. 12). അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവർ ദൈവത്തെ ബഹുമാനിക്കുന്നത് കാണാനുള്ള അവന്റെ സ്‌നേഹപൂർവമായ ആഗ്രഹത്തിൽ നിന്നാണ് ദൈവിക ജീവിതത്തിലേക്കുള്ള ഈ വികാരാധീനമായ ആഹ്വാനം ഉണ്ടായത്.
നമ്മുടെ എല്ലാ നേതൃത്വ അവസരങ്ങളിലും-പ്രത്യേകിച്ചും ഉത്തരവാദിത്തങ്ങൾ നമ്മെ തളർത്തുമ്പോൾ, പൗലൊസിന്റെ മാതൃക നമുക്ക് ഒരു വഴികാട്ടിയായി വർത്തിക്കും. ദൈവാത്മാവിനാൽ ശാക്തീകരിക്കപ്പെട്ടതിനാൽ, നമ്മുടെ സംരക്ഷണത്തിൻ കീഴിലുള്ളവരെ യേശുവിങ്കലേക്ക് ഉത്സാഹിപ്പിക്കുകയും നയിക്കുകയും ചെയ്തുകൊണ്ട് നമുക്ക് സൗമ്യമായും സ്ഥിരതയോടെയും അവരെ സ്‌നേഹിക്കാൻ കഴിയും.
ചുവപ്പു തുള്ളികൾ
സ്‌കോട്ടീഷ് നാഷമൽ ഗാലറിയിലൂടെ നടക്കവേ, ഡച്ച് ആർട്ടിസ്റ്റ് വിൻസെന്റ് വാൻഗോഗിന്റെ ഒലീവ് ട്രീ പെയിന്റിംഗുകളിൽ ഒന്നിന്റെ ശക്തമായ ബ്രഷ് വർക്കുകളും ചടുലമായ നിറങ്ങളും എന്നെ ആകർഷിച്ചു. ഒലീവ് മലയിലെ ഗെത്സമനെ തോട്ടത്തിൽവെച്ച് യേശുവിനുണ്ടായ അനുഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ഈ ചിത്രം രചിച്ചതെന്നാണ് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നത്. പെയിന്റിംഗിന്റെ ക്യാൻവാസിൽ പ്രത്യേകിച്ച് എന്റെ ശ്രദ്ധ ആകർഷിച്ചത് പുരാതന ഒലിവ് മരങ്ങൾക്കിടയിലുള്ള ചെറിയ ചുവന്ന നിറത്തിലുള്ള ചായങ്ങളാണ്.
മലഞ്ചലിവിൽ വളരുന്ന ഒലിവു മരങ്ങൾ കാരണമാണ് മലയ്ക്ക് ഒലിവ് മല എന്ന പേരുണ്ടായത്. തന്റെ ശിഷ്യനായ യൂദാ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പ്രവചിച്ച ആ രാത്രിയിൽ യേശു പ്രാർത്ഥിക്കാൻ അവിടേയ്ക്കു പോയി. വിശ്വാസവഞ്ചന തന്റെ ക്രൂശീകരണത്തിൽ കലാശിക്കുമെന്നറിഞ്ഞപ്പോൾ യേശു വ്യസനിച്ചു. അവൻ പ്രാർത്ഥിച്ചപ്പോൾ, "അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി’' (ലൂക്കൊസ് 22:44). വളരെക്കാലം മുമ്പുള്ള ആ ദുഃഖവെള്ളിയാഴ്ചയിൽ, ശാരീരികമായി രക്തം ചൊരിയുന്ന ഒരു പരസ്യമായ വധശിക്ഷയുടെ വേദനയ്ക്കും അപമാനത്തിനും തയ്യാറെടുക്കുമ്പോൾ യേശുവിന്റെ വേദന തോട്ടത്തിൽ പ്രകടമായിരുന്നു.
വാൻഗോഗിന്റെ പെയിന്റിംഗിലെ ചുവന്ന പെയിന്റ്, യേശുവിന് "പലതും സഹിക്കേണ്ടിവന്നു’' (മർക്കൊസ് 8:31) എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. കഷ്ടപ്പാടുകൾ അവന്റെ കഥയുടെ ഭാഗമാണെങ്കിലും, അത് മേലിൽ ചിത്രത്തിൽ ആധിപത്യം സ്ഥാപിക്കുന്നില്ല. മരണത്തിന്മേലുള്ള യേശുവിന്റെ വിജയം നമ്മുടെ കഷ്ടപ്പാടുകളെപ്പോലും രൂപാന്തരപ്പെടുത്തുന്നതിനാൽ, അത് അവൻ സൃഷ്ടിക്കുന്ന നമ്മുടെ ജീവിതത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ ഒരു ഭാഗം മാത്രമായി മാറുന്നു.
ദൈവത്തിന്റെ ശക്തമായ സാന്നിധ്യം
2020 ൽ, സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്ന യു എസ് ഭരണഘടനയിലെ പത്തൊമ്പതാം ഭേദഗതി പാസാക്കിയതിന്റെ നൂറാം വാർഷികം ആഘോഷിച്ചു. പഴയ ഫോട്ടോഗ്രാഫുകളിൽ സങ്കീർത്തനം 68:11 ആലേഖനം ചെയ്ത ബാനറുകളുമായി മാർച്ച് ചെയ്യുന്നവരെ കാണാം: "കർത്താവ് ആജ്ഞ കൊടുക്കുന്നു; സുവാർത്താദൂതികൾ വലിയൊരു ഗണമാകുന്നു."
സങ്കീർത്തനം 68-ൽ, ദാവീദ് ദൈവത്തെ, ബദ്ധന്മാരെ അടിമത്തത്തിൽ നിന്ന് വിടുവിക്കുന്നവനായും (വാ.6), ക്ഷീണിതരായ തന്റെ ജനത്തെ നവീകരിക്കുകയും പുതുക്കുകയും ചെയ്യുന്നവനായും (വാ.9-10) വിശേഷിപ്പിക്കുന്നു. ഈ സങ്കീർത്തനത്തിന്റെ മുപ്പത്തിയഞ്ചു വാക്യങ്ങളിൽ, ദാവീദ് നാൽപത്തിരണ്ടു തവണ ദൈവത്തെ പരാമർശിക്കുന്നു; അനീതിയിൽ നിന്നും കഷ്ടതയിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ ദൈവം അവരോടൊപ്പം നിരന്തരം ഉണ്ടായിരുന്നതെങ്ങനെയെന്ന് താൻ വെളിപ്പെടുത്തുന്നു. വലിയൊരു ഗണം സുവാർത്താദൂതികൾ ഈ സത്യം പ്രഘോഷിക്കുന്നു (വാ.11).
വോട്ടവകാശത്തിന് വേണ്ടി അണിനിരന്ന സ്ത്രീകൾ സങ്കീർത്തനം 68 പ്രഖ്യാപിക്കുന്നതെല്ലാം മനസ്സിലാക്കിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, അവരുടെ ബാനറുകൾ കാലാതീതമായ ഒരു സത്യത്തെ വിളിച്ചറിയിച്ചു. "അനാഥന്മാർക്കു പിതാവും" ''വിധവമാർക്കു ന്യായപാലകനും" (വാ.5) ആയ ദൈവം തന്റെ ജനത്തിന് മുമ്പേ പോയി, അവരെ അനുഗ്രഹത്തിന്റെയും ഉന്മേഷത്തിന്റെയും സന്തോഷത്തിന്റെയും ഇടങ്ങളിലേക്ക് നയിക്കുന്നു.
ദൈവത്തിന്റെ സാന്നിധ്യം എല്ലായ്പോഴും തന്റെ ജനത്തോടൊപ്പം – പ്രത്യേകിച്ചും ദുർബലരുടെയും കഷ്ടപ്പെടുന്നവരുടെയും കൂടെ - ഉണ്ടായിരുന്നുവെന്ന് ഓർത്തുകൊണ്ട് ഇന്ന് നമുക്ക് ധൈര്യപ്പെടാം. പണ്ടത്തെ പോലെതന്നെ, തന്റെ ആത്മാവിലൂടെ, ദൈവസാന്നിധ്യം ഇന്നും നമ്മോടു കൂടെയിരിക്കുന്നു.
സന്തോഷിക്കുന്ന സ്നേഹം
ബ്രണ്ടനും കാറ്റിയും പരസ്പരം നോക്കി. അവരുടെ മുഖത്തെ ശുദ്ധമായ സന്തോഷം നോക്കുമ്പോൾ, അവർ കടന്നുപോയ ദുഷ്‌കരമായ വഴികൾ നിങ്ങൾ ഒരിക്കലും ഊഹിക്കില്ല. COVID-19 നിയന്ത്രണങ്ങൾ കാരണം അവരുടെ പല വിവാഹ പദ്ധതികളും നാടകീയമായി മാറ്റിമറിക്കപ്പെട്ടു. ഇരുപത്തിയഞ്ച് കുടുംബാംഗങ്ങൾ മാത്രമേ സന്നിഹിതരായിരുന്നുള്ളു എങ്കിൽ പോലും, പരസ്പരസ്നേഹം നിമിത്തം, വിവാഹ പ്രതിജ്ഞ പറയുമ്പോൾ ഇരുവരിൽ നിന്നും സന്തോഷവും സമാധാനവും പ്രസരിച്ചു; തങ്ങളെ നിലനിറുത്തുന്ന ദൈവസ്നേഹത്തിന് അവർ നന്ദി പ്രകടിപ്പിച്ചു.
പരസ്പരം സന്തോഷിക്കുന്ന വധൂവരന്മാരുടെ ചിത്രം, ദൈവത്തിന് തന്റെ ജനത്തോടുള്ള സന്തോഷവും സ്നേഹവും വിവരിക്കാൻ യെശയ്യാ പ്രവാചകൻ വരച്ച ചിത്രമാണ്. ദൈവം വാഗ്ദാനം ചെയ്ത വിടുതലിനെക്കുറിച്ചുള്ള മനോഹരമായി കാവ്യാത്മകമായ ഒരു വിവരണത്തിൽ, യെശയ്യാവ് തന്റെ വായനക്കാരെ ഓർമ്മിപ്പിച്ചു, ദൈവം അവർക്ക് നൽകിയ രക്ഷ, തകർന്ന ലോകത്തിൽ ജീവിക്കുന്നതിന്റെ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു - ഹൃദയം തകർന്നവരെ മുറിവ് കെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും... അവൻ എന്നെ അയച്ചിരിക്കുന്നു ( യെശയ്യാവ് 61:1-3). ദൈവം തന്റെ ജനത്തിന് സഹായം വാഗ്ദാനം ചെയ്തു, വധുവും വരനും പരസ്പരം സ്നേഹം ആഘോഷിക്കുന്നതുപോലെ, "നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും" (62:5).
ദൈവം നമ്മിൽ പ്രസാദിക്കുന്നു എന്നതും, നമ്മളുമായി ഒരു ബന്ധം ആഗ്രഹിക്കുന്നു എന്നത് ശ്രദ്ധേയമായ ഒരു സത്യമാണ്. തകർന്ന ലോകത്തിൽ ജീവിക്കുന്നതിന്റെ അനന്തരഫലങ്ങൾ നിമിത്തം നാം പാടുപെടുമ്പോഴും, നമ്മെ സ്‌നേഹിക്കുന്ന ഒരു ദൈവമുണ്ട്, മനസ്സില്ലാമനസ്സോടെയല്ല, മറിച്ച് സന്തോഷത്തോടെ, എന്നേക്കും നിലനിൽക്കുന്ന നിത്യസ്നേഹത്തോടെ. "അവന്റെ ദയ എന്നേക്കുമുള്ളത്” (സങ്കീർത്തനം 136:1).
ക്ഷമിക്കുന്ന സ്നേഹം
എൺപത് വർഷത്തെ ദാമ്പത്യം! എന്റെ ഭർത്താവിന്റെ അമ്മാവൻ പീറ്റും മുത്തശ്ശി റൂത്തും 2021 മെയ് 31-ന് ഈ ശ്രദ്ധേയമായ നാഴികക്കല്ല് ആഘോഷിച്ചു. 1941-ൽ റൂത്ത് ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഒരു ആകസ്മിക കൂടിക്കാഴ്ചയ്ക്ക് ശേഷം, വിവാഹിതരാകാൻ യുവ ദമ്പതികൾ വളരെ ഉത്സുകരായി, പിറ്റേന്ന് അവർ ഒളിച്ചോടി. റൂത്ത് ബിരുദം നേടി. ദൈവമാണ് തങ്ങളെ ഒരുമിച്ച് കൊണ്ടുവന്നതെന്നും ഈ വർഷങ്ങളിലെല്ലാം അവരെ നയിച്ചതെന്നും പീറ്റും റൂത്തും വിശ്വസിക്കുന്നത് .
എട്ട് ദശാബ്ദക്കാലത്തെ ദാമ്പത്യത്തെ കുറിച്ച് ചിന്തിക്കുമ്പോൾ, തങ്ങളുടെ ബന്ധം നിലനിർത്തുന്നതിനുള്ള ഒരു താക്കോൽ, ക്ഷമ തിരഞ്ഞെടുക്കാനുള്ള തീരുമാനമാണെന്ന് പീറ്റും റൂത്തും സമ്മതിക്കുന്നു. ദയയില്ലാത്ത വാക്കിലൂടെയോ, വാഗ്ദാനത്തിലൂടെയോ, മറന്നുപോയ ഒരു ഉത്തരവാദിത്തത്തിലൂടെയോ, പരസ്പരം വേദനിപ്പിക്കുന്ന രീതികൾക്ക് നമുക്കെല്ലാവർക്കും പതിവായി ക്ഷമ ആവശ്യമാണെന്ന് ആരോഗ്യകരമായ ബന്ധത്തിലുള്ള ഏതൊരാളും മനസ്സിലാക്കുന്നു.
യേശുവിൽ വിശ്വസിക്കുന്നവരെ ഐക്യത്തോടെ ജീവിക്കാൻ സഹായിക്കുന്നതിനായി എഴുതിയ തിരുവെഴുത്തുകളുടെ ഒരു ഭാഗത്ത്, ക്ഷമയുടെ പ്രധാന പങ്ക് പൗലോസ് പരാമർശിക്കുന്നു. "അനുകമ്പ, ദയ, വിനയം, സൗമ്യത, ക്ഷമ" (കൊലോസ്യർ 3:12) തിരഞ്ഞെടുക്കാൻ തന്റെ വായനക്കാരെ പ്രേരിപ്പിച്ചതിന് ശേഷം, "ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ."(വാക്യം 13) എന്ന പ്രോത്സാഹനം പൗലോസ് കൂട്ടിച്ചേർക്കുന്നു. ഏറ്റവും പ്രധാനമായി, ഓരോരുത്തരുമായുള്ള അവരുടെ എല്ലാ ഇടപെടലുകളും സ്നേഹത്താൽ നയിക്കപ്പെടണം (വാക്യം 14).
പൗലോസ് വിവരിച്ച സ്വഭാവസവിശേഷതകളെ മാതൃകയാക്കുന്ന ബന്ധങ്ങൾ ഒരു അനുഗ്രഹമാണ്. സ്‌നേഹവും ക്ഷമയും ഉള്ള ആരോഗ്യകരമായ ബന്ധങ്ങൾ വളർത്തിയെടുക്കാൻ ദൈവം നമ്മെ എല്ലാവരെയും സഹായിക്കട്ടെ.
യേശു കുഞ്ഞിനു സ്വാഗതം
ഗർഭിണിയായ ഞങ്ങളുടെ അയൽക്കാരി അവളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു എന്ന വാർത്തയ്ക്കായി ഞങ്ങൾ ഒരുപാടു നാളായി കാത്തിരിക്കുന്നതുപോലെ തോന്നി. “പെൺകുട്ടിയാണ്!” എന്നു പറഞ്ഞുകൊണ്ടുള്ള ഒരു സൈൻ അവരുടെ വീടിന്റെ മുൻവശത്തെ പുൽത്തകിടിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, അവളുടെ മകളുടെ ജനനം ഞങ്ങൾ ആഘോഷിക്കുകയും പുറത്തുവച്ച സൈൻബോർഡ് കാണാതെപോയ സുഹൃത്തുക്കൾക്കു സന്ദേശമയയ്ക്കു കയും ചെയ്തു.
ഒരു കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നതു വളരെയധികം ആവേശകരമാണ്. യേശുവിന്റെ ജനനത്തിനുമുമ്പ്, ഏതാനും മാസങ്ങൾ മുമ്പു ആരംഭിച്ച കാത്തിരിപ്പായിരുന്നില്ല അത്. തലമുറകളായി യിസ്രായേൽ പ്രതീക്ഷിക്കുന്ന രക്ഷകനായ മിശിഹായുടെ ജനനത്തിനായി അവർ വാഞ്ചയോടെ കാത്തിരിക്കുകയായിരുന്നു. തങ്ങളുടെ ജീവിതകാലത്ത് ഈ വാഗ്ദത്തത്തിന്റെ നിവൃത്തി കാണാൻ കഴിയുമോ എന്നു വിശ്വസികളായ യെഹൂദന്മാർ വർഷങ്ങളോളം ആശ്ചര്യം കൊണ്ടതായി ഞാൻ സങ്കൽപ്പിക്കുന്നു.
ഒരു രാത്രി, ഒടുവിൽ മിശിഹാ ജനിച്ചുവെന്നു പ്രഖ്യാപിച്ചുകൊണ്ട് ഒരു ദൂതൻ ബേത്ത്ലേഹെമിലെ ഇടയന്മാർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ ഏറെക്കാലമായി കാത്തിരുന്ന വാർത്ത സ്വർഗത്തിൽ പ്രദർശിപ്പിച്ചു. “നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും” (ലൂക്കൊസ് 2:12) എന്ന് അവൻ അവരോട് പറഞ്ഞു. ഇടയന്മാർ യേശുവിനെ കണ്ടതിനുശേഷം, അവർ ദൈവത്തെ സ്തുതിച്ചുകൊണ്ടു “പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു” (വാ. 17).
യേശുവിന്റെ ജനനത്തെക്കുറിച്ച് മറ്റുള്ളവരോട് പറയേണ്ടതിനായി, തങ്ങൾ ഏറെ നാളായി കാത്തിരുന്ന ശിശു എത്തിയെന്നു ഇടയന്മാർ അറിയണമെന്നു ദൈവം ആഗ്രഹിച്ചു. തന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും ഈ ലോകത്തിന്റെ തകർച്ചയിൽ നിന്നു തന്റെ ജീവനിലൂടെ രക്ഷ നൽകുന്നുവെന്നതിനാൽ നാം ഇപ്പോഴും അവന്റെ ജനനം ആഘോഷിക്കുന്നു. സമാധാനം അറിയാനും സന്തോഷം അനുഭവിക്കാനും നാം ഇനി ഇനി കാത്തിരിക്കേണ്ടതില്ല. അതു പ്രഖ്യാപിക്കേണ്ട ഒരു നല്ല വാർത്തയാണ്!
ക്രിസ്തുമസ് വെളിച്ചം
ഞങ്ങളുടെ കുട്ടിക്കാലത്തുണ്ടായിരുന്ന ഒരു കഥാപുസ്തകം എന്റെ സഹോദരി കണ്ടെത്തിയപ്പോൾ, ഇപ്പോൾ എഴുപതുകളിലെത്തിയ എന്റെ മാതാവു വളരെ സന്തോഷവതിയായി. തേൻ മോഷ്ടിച്ചതിനെ തുടർന്നു രോഷാകുലരായ തേനീച്ചക്കൂട്ടം ഓടിച്ച ഒരു കരടിയെക്കുറിച്ചുള്ള രസകരമായ വിശദാംശങ്ങളെല്ലാം അവർ ഓർത്തെടുത്തു. കരടിയുടെ രക്ഷപ്പെടൽ പ്രതീക്ഷിച്ചു ഞാനും എന്റെ സഹോദരിയും എന്തുമാത്രം ചിരിച്ചുവെന്നും അവർ ഓർത്തു. “ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ എപ്പോഴും കഥകൾ പറഞ്ഞുതന്നതിനു നന്ദി,” ഞാൻ അമ്മയോടു പറഞ്ഞു. കുട്ടിക്കാലത്തു ഞാൻ എങ്ങനെയായിരുന്നുവെന്നത് ഉൾപ്പെടെ എന്റെ മുഴുവൻ കഥയും അമ്മയ്ക്കറിയാം. ഇപ്പോൾ ഞാൻ ഒരു മുതിർന്ന വ്യക്തിയാണ്. ഇപ്പോഴും അമ്മ എന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു.
ദൈവവും നമ്മെ അറിയുന്നു—നാം ഉൾപ്പെടെ, ഏതൊരു മനുഷ്യനും കഴിയുന്നതിനേക്കാൾ ആഴത്തിൽ. അവൻ നമ്മെ “ശോധന ചെയ്തു” (സങ്കീർത്തനം 139:1) എന്നു ദാവീദ് പറയുന്നു. അവന്റെ സ്നേഹത്തിൽ, അവൻ നമ്മെ പരിശോധിച്ചു നമ്മെ പൂർണ്ണമായി മനസ്സിലാക്കുന്നു. ദൈവം നമ്മുടെ നിരൂപണങ്ങളെ ഗ്രഹിക്കുന്നു, നാം പറയുന്നതിന്റെ പിന്നിലെ കാരണങ്ങളും അർത്ഥങ്ങളും മനസ്സിലാക്കുന്നു (വാ. 2, 4). നമ്മെ നാമാക്കുന്ന എല്ലാ വിശദാംശങ്ങളും അവൻ അടുത്തറിയുന്നു. നമ്മെ സഹായിക്കാൻ അവൻ ആ അറിവ് ഉപയോഗിക്കുകയും ചെയ്യുന്നു (വാ. 2-5). നമ്മെ ഏറ്റവുമധികം അറിയുന്നവൻ വെറുപ്പോടെ നമ്മളിൽ നിന്നു അകന്നുപോകാതെ അവന്റെ സ്നേഹവും ജ്ഞാനവും പകർന്നുകൊണ്ടു നമ്മളിലേക്കു കരങ്ങൾ നീട്ടുന്നു.
ഏകാന്തതയോ, കണ്ണിൽപ്പെടാത്ത അവസ്ഥയോ, മറ്റുള്ളവർ മറന്നതോ ആയി നമുക്ക് തോന്നലുണ്ടാകുമ്പോൾ, ദൈവം എല്ലായ്പ്പോഴും നമ്മോടൊപ്പമുണ്ടെന്നും നമ്മെ കാണുന്നുവെന്നും നമ്മെ അറിയുന്നുവെന്നുമുള്ള സത്യത്തിൽ നമുക്കു സുരക്ഷിതരായിരിക്കാൻ കഴിയും (വാ. 7-10). മറ്റുള്ളവർക്കറിയാത്ത നമ്മുടെ എല്ലാ വശങ്ങളും — അതിൽ കൂടുതലും — അവനറിയാം. ദാവീദിനെപ്പോലെ, നമുക്കും ആത്മവിശ്വാസത്തോടെ പറയാൻ കഴിയും, “നീ എന്നെ… അറിഞ്ഞിരിക്കുന്നു… നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും” (വാ. 1, 10).
ഇടയനിൽ നിന്നു ലഭിക്കുന്ന ധൈര്യം
2007-ലെ T20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിക്കുന്നതും കാത്തു ജോഹന്നാസ്ബർഗിലെ സ്റ്റേഡിയത്തിൽ ഏകദേശം 1,00,000 വ്യക്തികൾ അക്ഷമയോടെ ഇരുന്നു. അവസാന ഓവറിൽ 13 റൺസ് മാത്രം മതിയായിരുന്നു പാക്കിസ്ഥാനു ജയിക്കാൻ. 3 പന്തുകൾ ബാക്കി നിൽക്കെ മിസ്ബ ആദ്യം സിക്സർ പറത്തി. എന്നിരുന്നാലും, അപ്പോഴും ശാന്തനായി കാണപ്പെട്ട ജോഗീന്ദർ ശർമ്മ, വീണ്ടും പന്തെറിഞ്ഞു. ഇത്തവണ ഒരു ജോടി ഇന്ത്യൻ കൈകൾ ആ പന്തിനെ സ്വീകരിച്ചു - ഒരു വിക്കറ്റ്. മിസ്ബ പുറത്തായി. സ്റ്റേഡിയം ആർത്തുവിളിച്ചു, ഇന്ത്യ തങ്ങളുടെ ആദ്യ T 20 ലോകകപ്പ് നേടിയിരിക്കുന്നു.
അത്തരം തീവ്രമായ നിമിഷങ്ങളിലാണ് സങ്കീർത്തനം 23:1 പോലുള്ള വേദവാക്യങ്ങൾ പ്രധാന സ്ഥാനം പിടിക്കുന്നത്. സങ്കീർത്തനക്കാരൻ എഴുതുന്നു, “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.” ശക്തിയും ഉറപ്പും നമുക്ക് ആവശ്യമായി വരുമ്പോൾ, ഒരു ഇടയനെന്ന നിലയിൽ ദൈവത്തിന്റെ ആഴത്തിലുള്ള വ്യക്തിപരമായ രൂപകത്തിൽ നമുക്ക് അവ നേടിയെടുക്കാനാകും.
നമുക്കു സമാധാനത്തിലായിരിക്കാനോ ആശ്വാസം പ്രാപിക്കാനോ കഴിയുമെന്നു ഉറപ്പുനൽകുന്നതിനാലാണ് സങ്കീർത്തനം 23 ഇത്രമാത്രം പ്രിയപ്പെട്ടതായിരിക്കുന്നത്. നമ്മെ സജീവമായി പരിപാലിക്കുന്ന സ്നേഹവാനും വിശ്വസ്തനുമായ ഒരു ഇടയൻ നമുക്കുണ്ടെന്നതാണ് ആ സമാധാനത്തിനും ആശ്വാസത്തിനും കാരണം. തീവ്രമോ ബുദ്ധിമുട്ടുള്ളതോ ആയ സാഹചര്യങ്ങളിലെ ഭയത്തിന്റെ യാഥാർത്ഥ്യത്തിനും ദൈവം നൽകുന്ന ആശ്വാസത്തിനും ദാവീദ് സാക്ഷ്യം വഹിച്ചു (വാക്യം 4). അവന്റെ മാർഗനിർദേശക സാന്നിദ്ധ്യം നിമിത്തം മുന്നോട്ട് പോകാനുള്ള ഉറപ്പ് അഥവാ ആത്മവിശ്വാസം, ധൈര്യം എന്നിവയെ “ആശ്വാസം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന പദം പ്രതിപാദിക്കുന്നു.
അനന്തരഫലം എന്തായിരിക്കുമെന്ന് അറിയാതെ, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലേക്ക് ചെന്നെത്തുമ്പോൾ നല്ല ഇടയൻ നമ്മോടൊപ്പം നടക്കുന്നുവെന്ന സൗമ്യമായ ഓർമ്മപ്പെടുത്തൽ ആവർത്തിച്ചുകൊണ്ടു നമുക്ക് സ്വയം ധൈര്യപ്പെടാം.
യേശു എന്ന മുള
അരിസോണയിലെ ചുവന്ന പർവതങ്ങൾക്കിടയിൽ ഉയർന്നു നിൽക്കുന്ന മനോഹരമായ ഒരു ചാപ്പലാണ് ചാപ്പൽ ഓഫ് ദി ഹോളി ക്രോസ്സ്. ആ ചെറിയ ചാപ്പലിൽ പ്രവേശിക്കുമ്പോൾ, ക്രൂശിൽ കിടക്കുന്ന യേശുവിന്റെ അസാധാരണമായ ഒരു ശിൽപത്തിലേക്കു പെട്ടെന്ന് എന്റെ ശ്രദ്ധ ആകർഷിക്കപ്പെട്ടു. പരമ്പരാഗതമായി കണ്ടുവരുന്ന ക്രൂശിനുപകരം, രണ്ടു തായ്ത്തടികളായി പിരിഞ്ഞുപോകുന്ന ഒരു വൃക്ഷത്തിന്റെ ശാഖകളിൽ യേശുവിനെ ക്രൂശിച്ച നിലയിൽ കാണപ്പെടുന്നു. തിരശ്ചീനമായി, മുറിച്ചുമാറ്റപ്പെട്ടതും അറ്റുപോയതുമായ ഒരു തായ്ത്തടി ദൈവത്തെ നിരസിച്ച പഴയനിയമത്തിലെ യിസ്രായേൽ ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്നു. മുകളിലേക്കു വളർന്നു ശാഖകളായി പടരുന്ന മറ്റേ തായ്ത്തടി യെഹൂദാ ഗോത്രത്തെയും ദാവീദു രാജാവിന്റെ കുടുംബപരമ്പരയെയും പ്രതീകപ്പെടുത്തുന്നു.
പ്രതീകാത്മകമായി പ്രാധാന്യമുള്ള ഈ കലാരൂപം യേശുവിനെക്കുറിച്ചുള്ള പഴയനിയമത്തിലെ ഒരു സുപ്രധാന പ്രവചനത്തിലേക്കു വിരൽ ചൂണ്ടുന്നു. യെഹൂദാ ഗോത്രം അടിമത്തത്തിൽ കഴിയുകയായിരുവെങ്കിലും, പ്രവാചകനായ യിരെമ്യാവ് ദൈവത്തിൽ നിന്നുള്ള ഒരു പ്രത്യാശാജനകമായ സന്ദേശം നൽകി: “ദേശത്തു നീതിയും ന്യായവും” (യിരെമ്യാവ് 33:15) നടത്താനായി ഒരു രക്ഷകനെ പ്രദാനം ചെയ്യുമെന്ന് “അരുളിച്ചെയ്ത നല്ലവചനം നിവർത്തിക്കുന്ന കാലം വരും” (വാ. 14). ജനങ്ങൾക്കു രക്ഷകനെ തിരിച്ചറിയാനുള്ള ഒരു മാർഗം “ദാവീദിന്നു നീതിയുള്ളോരു മുളയായവനെ മുളെപ്പിക്കും” (വാ. 15) എന്നതായിരുന്നു. അതായതു രക്ഷകൻ ദാവീദു രാജാവിന്റെ ഭൗതിക പിൻഗാമി ആയിരിക്കും.
താൻ വാഗ്ദത്തം ചെയ്തതെല്ലാം നിവർത്തിക്കാൻ ദൈവം വിശ്വസ്തനായിരുന്നു എന്ന യേശുവിന്റെ കുടുംബപരമ്പരയുടെ വിശദാംശങ്ങളിലുള്ള സുപ്രധാന സത്യം ആ ശിൽപം സമർത്ഥമായി പറഞ്ഞുവയ്ക്കുന്നു. അതിലുപരിയായി, കഴിഞ്ഞ കാലത്തിലെ അവന്റെ വിശ്വസ്തത, ഭാവിയിൽ നമുക്കുള്ള അവന്റെ വാഗ്ദത്തങ്ങൾ നിറവേറ്റാൻ അവൻ വിശ്വസ്തനായിരിക്കുമെന്ന ഉറപ്പു നമുക്കു നൽകുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്.
“ഒരു ശവക്കുഴിക്കും (എന്നെ പിടിച്ചുവയ്ക്കാൻ) കഴിയില്ല’’
മരണത്തോട് അടുക്കുമ്പോൾ പോലും, കൺട്രി മ്യൂസിക് ഇതിഹാസമായ ജോണി കാഷ് തന്റെ സംഗീതം തുടരാനുള്ള നിശ്ചയദാർഢ്യത്തിലായിരുന്നു. അദ്ദേഹത്തിന്റെ അവസാന ആൽബമായ ‘അമേരിക്കൻ VI: എയിന്റ് നോ ഗ്രേവ്’ (“ഒരു ശവക്കുഴിക്കും (എന്നെ പിടിച്ചുവയ്ക്കാൻ) കഴിയില്ല’’) അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന മാസങ്ങളിലാണു റെക്കോർഡു ചെയ്തത്. ഒരു സ്തുതിഗീതത്തിന്റെ, കാഷിന്റെ പതിപ്പായ ശീർഷക ഗാനത്തിൽ, പുനരുത്ഥാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രത്യാശയെക്കുറിച്ചാണ് അദ്ദേഹം പാടുന്നത്. അതു കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ അന്ത്യ സമയത്തെ ചിന്തകളിലേക്കുള്ള ഒരു ഉൾക്കാഴ്ച നമുക്കു ലഭിക്കുന്നു. ക്ഷയിച്ചുവരുന്ന ആരോഗ്യത്താൽ ദുർബലമായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രസിദ്ധമായ ആഴത്തിലുള്ള ശബ്ദം വിശ്വാസത്തിന്റെ ശക്തമായ സാക്ഷ്യം ആ ഗാനത്തിലൂടെ പ്രഖ്യാപിക്കുന്നു.
ഈസ്റ്റർ ദിനമായ ഞായറാഴ്ച രാവിലെ യേശു ഉയിർത്തെഴുന്നേറ്റു എന്ന വസ്തുതയിൽ മാത്രമായിരുന്നില്ല ജോണിയുടെ പ്രത്യാശ. ഒരു ദിനം തന്റെ സ്വന്തം ശരീരവും പുനരുത്ഥാനം പ്രാപിച്ചു താൻ വീണ്ടും ഉയിർക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.
അപ്പൊസ്തലനായ പൗലൊസിന്റെ കാലത്തുപോലും വ്യക്തികൾ ഭാവിയിലെ ശാരീരിക പുനരുത്ഥാനത്തെ നിരസിച്ചതിനാൽ ഇതു പ്രമാണീകരിക്കേണ്ട ഒരു പ്രധാന സത്യമാണ്. “മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം” (1 കൊരിന്ത്യർ 15:13) എന്നു പറഞ്ഞുകൊണ്ടു പൗലൊസ് അവരുടെ വാദത്തെ നിശിതമായി വിമർശിച്ചു.
കല്ലറയ്ക്ക് യേശുവിന്റെ ശരീരത്തെ പിടിച്ചുനിർത്താൻ കഴിയാഞ്ഞതുപോലെ, അവൻ ഉയിർത്തെഴുന്നേറ്റു എന്നു വിശ്വസിക്കുന്ന എല്ലാവരും ഒരു ദിനം “ജീവിപ്പിക്കപ്പെടും” (വാക്യം 22). നമ്മുടെ ഉയിർക്കപ്പെട്ട ശരീരത്തിൽ, ഒരു പുതിയ ഭൂമിയിൽ അവനോടൊപ്പം നാം നിത്യത ആസ്വദിക്കും. പാടാനുള്ള കാരണമാണത്!