സ്നേഹത്തിന്റെ അടുത്ത പടി
ഒരു എതിരാളിയെ സഹായിക്കുക എന്നത് എത്ര പ്രയാസമുള്ള കാര്യമാണ്! ഒരു റെസ്റ്റോറന്റ് ഉടമയായ, വിസ്കൊൻസിനിൽ താമസിക്കുന്ന, അഡോൾഫോ, കോവിഡ് കാലത്ത് പ്രയാസപ്പെടുന്ന മറ്റ് ചെറിയ റെസ്റ്റോറന്റ് ഉടമകളെ സഹായിക്കുന്നത് ഒരു അവസരമായി കണ്ടു. പകർച്ച വ്യാധിയുടെ കാലത്ത് ഒരു ബിസിനസ് നടത്തിക്കൊണ്ടു പോകുന്നത് എത്ര പ്രയാസകരമാണെന്ന് അഡോൾഫോ മനസ്സിലാക്കി. മറ്റൊരു സഹായ സംരംഭം കണ്ട് പ്രോത്സാഹനം പ്രാപിച്ച അഡോൾഫോ തന്റെ സ്വന്തം പണം മുടക്കി 2,000 ഡോളർ വില വരുന്ന, സമീപ റെസ്റ്റോറന്റുകളിൽ ഉപയോഗിക്കാവുന്ന, ഗിഫ്റ്റ് കാർഡുകൾ വാങ്ങി തന്റെ കസ്റ്റമേഴ്സിന് വിതരണം ചെയ്തു. വാക്കിൽ അല്ല, പ്രവൃത്തിയിൽ പ്രകടമാകുന്ന സ്നേഹത്തിന് അത് ഒരു ഉദാഹരണമായി.
സ്വന്തജീവൻ മനുഷ്യനുവേണ്ടി അർപ്പിക്കാൻ മനസ്സായ യേശുവിന്റെ ആത്യന്തിക സ്നേഹത്തിന്റെ പ്രകടനം (1 യോഹ. 3:16) മാതൃകയാക്കി, സ്നേഹത്തെ അടുത്ത പടിയായ പ്രവൃത്തിയിലേക്ക് മാറ്റാൻ യോഹന്നാൻ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു. “സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കുന്നത്”(വാ.16) യേശുവിന്റെ അതേ സ്നേഹത്തിന്റെ പ്രദർശനമാണെന്ന് യോഹന്നാൻ പറയുന്നു. അത് അനുദിന ജീവിതത്തിൽ ഭൗതിക നന്മകൾ പങ്കുവെക്കുന്നതുപോലെയുള്ള പ്രായോഗിക കാര്യങ്ങളിലൂടെയാണ് അതു സാധ്യമാകുന്നത്. വാക്കുകൾ കൊണ്ട് സ്നേഹിച്ചിട്ട് കാര്യമില്ല; സ്നേഹം അർത്ഥവത്തായ ആത്മാർത്ഥ പ്രവൃത്തികളിലാണ് വെളിപ്പെടേണ്ടത് (വാ.18).
സ്നേഹം പ്രാവർത്തികമാക്കുന്നത് പ്രയാസകരമായ കാര്യമാണ്. കാരണം മററുള്ളവർക്കായി വ്യക്തിപരമായ ത്യാഗവും അസൗകര്യങ്ങളും ഒക്കെ അനുഭവിക്കേണ്ടിവരും. ദൈവാത്മാവ് ബലപ്പെടുത്തുന്നതു വഴിയും ദൈവത്തിന്റെ നമ്മോടുള്ള ഔദാര്യമായ സ്നേഹം ഓർക്കുന്നത് വഴിയും നമുക്കും സ്നേഹത്തിന്റെ ഈ അടുത്ത ചുവട് വെക്കാൻ കഴിയും.
ദൈവം നമ്മുടെ സങ്കേതം
2019 ൽ ഇറങ്ങിയ ശ്രദ്ധേയമായ സിനിമ ലിറ്റിൽ വിമൻ (Little Women) കണ്ടപ്പോൾ ഞാൻ അതിന്റെ ഇതിവൃത്തമായ നോവലിന്റെ പഴയ പുസ്തകം ഒരിക്കൽ കൂടി എടുത്തു. അതിലെ മാർമി എന്ന ബുദ്ധിമതിയും സൗമ്യയുമായ അമ്മയുടെ ആശ്വസിപ്പിക്കുന്ന വാക്കുകൾ ഓർത്തു. അവരുടെ അടിയുറച്ച വിശ്വാസവും അതിൽ നിന്ന് ഉത്ഭവിച്ച, തന്റെ മക്കൾക്ക് നല്കുന്ന ശ്രദ്ധേയമായ പ്രോത്സാഹന വാക്കുകളും ഞാൻ ഓർത്തു. എന്റെ ഓർമ്മയിൽ നിൽക്കുന്ന ഒരു കാര്യം ഇതാണ്: “പ്രശ്നങ്ങളും പ്രലോഭനങ്ങളും അനവധിയുണ്ടാകാം. എന്നാൽ നിങ്ങളുടെ സ്വർഗീയ പിതാവിന്റെ ശക്തിയും ആർദ്രതയും അനുഭവിക്കാൻ പഠിച്ചാൽ നിങ്ങൾക്ക് അവയെല്ലാം അതിജീവിക്കാൻ കഴിയും.”
മാർമിയുടെ വാക്കുകൾ പ്രതിധ്വനിക്കുകയാണ് സദൃശ. 18:10 ൽ: “യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു.” പുരാതന നഗരങ്ങളിൽ ശത്രുക്കളുടെ ആക്രമണങ്ങളുണ്ടാകുമ്പോൾ അഭയം തേടാനായി ഗോപുരങ്ങൾ ഉണ്ടാക്കുമായിരുന്നു. അതുപോലെ യേശുവിൽ വിശ്വസിക്കുന്നവർക്ക് തങ്ങളുടെ “ബലവും സങ്കേതവുമായ” (സങ്കീ. 46:1) ദൈവത്തിങ്കലേക്ക് ഓടിച്ചെന്ന് ദൈവിക സംരക്ഷണത്തിൽ സമാധാനം അനുഭവിക്കാൻ കഴിയും.
സദൃശ. 18:10 പറയുന്നത് ദൈവത്തിന്റെ ‘നാമ’ത്തിലാണ് നമ്മുടെ സംരക്ഷണം എന്നാണ്. നാമം എന്നത് ദൈവത്തെത്തന്നെയാണ് കാണിക്കുന്നത്. “യഹോവയായ ദൈവം കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ” (പുറ. 34:6) എന്നാണ് തിരുവെഴുത്ത് ദൈവത്തെക്കുറിച്ച് പറയുന്നത്. ദൈവിക സംരക്ഷണത്തിന് ആധാരം ദൈവത്തിന്റെ അതുല്യ ബലവും അശരണർക്ക് ആലംബമാകാനുള്ള ആർദ്രഹൃദയവും ആണ്. പ്രയാസത്തിൽ ആയിരിക്കുന്ന ഏവർക്കും നമ്മുടെ സ്വർഗ്ഗീയ പിതാവ് തന്റെ ബലത്തിലും കരുണയിലും അഭയം ഏകുന്നു.
ദൈവത്തിന്റെ വിശ്വസ്തത ഞാൻ കണ്ടു.
ബ്രിട്ടന്റെ ഭരണാധികാരിയെന്ന നിലയിൽ ചരിത്രപരമായ എഴുപത് വർഷങ്ങ ളിലുടനീളം, എലിസബത്ത് II രാജ്ഞി തന്റെ ഒരു ജീവചരിത്രം മാത്രമേ വ്യക്തി പരമായ ആമുഖമെഴുതി അംഗീകരിച്ചിട്ടുള്ളൂ — ദി സെർവന്റ് ക്വീൻ ആൻഡ് ദി കിംഗ് ഷീ സെർവ്സ്. അവരുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഈ പുസ്തകം, രാജ്യത്തെ സേവിക്കുമ്പോൾ അവരുടെ വിശ്വാസം അവരെ എങ്ങനെ നയിച്ചുവെന്ന് വിവരിക്കുന്നു. ആമുഖത്തിൽ, എലിസബത്ത് രാജ്ഞി തനിക്കായി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി പ്രകടിപ്പിക്കുകയും ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തിന് നന്ദി പറയുകയും ചെയ്തു. “ഞാൻ തീർച്ചയായും അവന്റെ വിശ്വസ്തത കണ്ടു” എന്ന് അവർ ഉപസംഹരിച്ചു.
എലിസബത്ത് രാജ്ഞിയുടെ ലളിതമായ പ്രസ്താവന അവരുടെ ജീവിതത്തിൽ ദൈവത്തിന്റെ വ്യക്തിപരവും വിശ്വസ്തവുമായ പരിചരണം അനുഭവിച്ച, ചരിത്രത്തിലുടനീളമുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും സാക്ഷ്യങ്ങളെ പ്രതിധ്വനിക്കുന്നു. തന്റെ ജീവിതത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് ദാവീദ് രാജാവ് എഴുതിയ മനോഹരമായ ഒരു ഗാനത്തിന്റെ അടിസ്ഥാനമാണ് ഈ പ്രമേയം. 2 ശമൂവേൽ 22-ൽ വർണ്ണിച്ചിരിക്കുന്ന ഈ ഗാനം, ദാവീദിനെ സംരക്ഷിക്കുന്നതിലും അവനെ പരിപാലിക്കുന്നതിലും അവന്റെ ജീവൻ തന്നെ അപകടത്തിലായിരുന്നപ്പോൾ അവനെ രക്ഷിക്കുന്നതിലും പ്രകടമായ ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് സംസാരിക്കുന്നു. (വാ. 3–4, 44). “നിന്റെ നാമത്തെ ഞാൻ കീർത്തിക്കും” (വാ. 50) ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് ദാവീദ് എഴുതി.
ജീവിതസായാഹ്നത്തിൽ തിരിഞ്ഞുനോക്കുമ്പോൾ ദൈവത്തിന്റെ വിശ്വസ്തത കൂടുതൽ മനോഹരമായി തോന്നും. എന്നാൽ അതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ല. ഓരോ ദിവസവും നമുക്ക് അവന്റെ കരുതൽ അനുഭവിക്കാൻ കഴിയും. നമ്മെ നയിക്കുന്നത് നമ്മുടെ സ്വന്തം കഴിവുകളല്ലെന്നും, സ്നേഹവാനായ പിതാവിന്റെ കരുതലാണെന്നും തിരിച്ചറിയുമ്പോൾ, നന്ദിയും സ്തുതിയും കൊണ്ട് ഹൃദയം നിറയുന്നു.
ഉന്മേഷദായകമായ വാക്കുകൾ
അടുക്കളയിൽ നിന്നുകൊണ്ട് എന്റെ മകൾ വിളിച്ചുപറഞ്ഞു, “അമ്മേ, തേനിൽ ഒരു ഈച്ചയുണ്ട്!” ഞാൻ അവളെ കളിയാക്കികൊണ്ട് ഈ പഴഞ്ചൊല്ല് പറഞ്ഞു, “തേനാണ്, വിനാഗിരിയെക്കാൾ കൂടുതൽ ഈച്ചകളെ ആകർഷിക്കുന്നത്.” ഇതാദ്യമായാണ് ഞാൻ (ആകസ്മികമായി) തേനിൽ ഈച്ച കിടക്കുന്നത് കാണുന്നത്. എങ്കിലും, ഈ പഴഞ്ചൊല്ലിൽ അടങ്ങിയിരിക്കുന്ന ജ്ഞാനം കാരണം ഞാൻ അത് ഉദ്ധരിച്ചു. പരുഷമായ മനോഭാവത്തേക്കാൾ സൗമ്യമായ വാക്കുകൾ മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ സാധ്യതയുണ്ട്.
ദൈവാത്മാവിനാൽ പ്രചോദിതമായ ജ്ഞാനപൂർവകമായ പഴഞ്ചൊല്ലു കളുടെയും സുഭാഷിതങ്ങളുടെയും ഒരു ശേഖരമാണ് സദൃശവാക്യങ്ങൾ. ദൈവ ത്തെ ബഹുമാനിക്കുന്ന വിധത്തിൽ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള പ്രധാന സത്യങ്ങൾ നമ്മെ പഠിപ്പിക്കാൻ ഈ ദൈവനിശ്വാസീയമായ വചനങ്ങൾ സഹായിക്കുന്നു. പല സദൃശവാക്യങ്ങളും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു — നമ്മുടെ വാക്കുകൾ മറ്റുള്ളവരിൽ ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനം ഉൾപ്പെടെ.
ശലോമോൻ രാജാവിന്റെ പേരിലുള്ള സാദൃശവാക്യങ്ങളിൽ, അയൽക്കാരനെതിരെ കള്ളം പറയുന്നതിലൂടെ ഉണ്ടാകുന്ന ദോഷത്തിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി (സദൃശവാക്യങ്ങൾ 25:18). “ഏഷണിവാക്ക് കോപഭാവത്തെ ജനിപ്പിക്കുന്നു” എന്ന് അദ്ദേഹം ഉപദേശിച്ചു (വാ. 23). പരാതിയുള്ള വാക്കുകൾ നിരന്തരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഉത്സാഹക്കുറവിനെതിരെ ശലോമോൻ മുന്നറിയിപ്പ് നൽകി (വാ. 24). നമ്മുടെ വാക്കുകൾ സന്തോഷവാർത്ത നൽകുമ്പോൾ അനുഗ്രഹം വരുമെന്ന് രാജാവ് വായനക്കാരെ പ്രബോധിപ്പിച്ചു (വാ. 25).
ഈ സത്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുമ്പോൾ “ശരിയായ ഉത്തരം” നൽകാൻ ദൈവത്തിന്റെ ആത്മാവ് നമ്മെ സഹായിക്കും (16:1). അവനാൽ ശക്തി പ്രാപിച്ചാൽ, നമ്മുടെ വാക്കുകൾ മധുരമുള്ളതും ഉന്മേഷദായകവുമാകും.
- ലിസ എം.സമ്ര
ഒരു കാർഡും പ്രാർത്ഥനയും
അടുത്തിടെ വിധവയായ സ്ത്രീ ആശങ്കാകുലയായി. ഒരു ഇൻഷുറൻസ് പോളിസിയിൽ നിന്ന് പണം ലഭിക്കാൻ, ഭർത്താവിന്റെ ജീവൻ അപഹരിച്ച അപകടത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ അവൾക്ക് ആവശ്യമായിരുന്നു. ഒരു പോലീസ് ഓഫീസറുമായി അവൾ സംസാരിക്കുകയും അവളെ സഹായിക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ബിസിനസ് കാർഡ് അവളുടെ കൈയിൽനിന്നു നഷ്ടപ്പെട്ടു. അതുകൊണ്ട് അവൾ പ്രാർത്ഥിച്ചു, സഹായത്തിനായി ദൈവത്തോട് അപേക്ഷിച്ചു. കുറെ സമയത്തിനു ശേഷം, അവൾ അവളുടെ പള്ളിയിലെത്തുകയും ഒരു ജനാലയ്ക്കരികിലൂടെ നടന്നപ്പോൾ ഒരു ജനാലപ്പടിയിൽ ഒരു കാർഡ് ഇരിക്കുന്നതു കാണുകയും ചെയ്തു - അത് ആ പോലീസുകാരന്റെ കാർഡ് ആയിരുന്നു. അത് എങ്ങനെ അവിടെയെത്തിയെന്ന് അവൾക്ക് അറിയില്ലായിരുന്നു, പക്ഷേ എന്തുകൊണ്ട് എന്നവൾക്കറിയാമായിരുന്നു.
അവൾ പ്രാർത്ഥനയെ ഗൗരവമായി എടുത്തു. എന്തുകൊണ്ട് പാടില്ല? ദൈവം നമ്മുടെ അപേക്ഷകൾ ക്രേൾക്കുന്നു എന്ന് തിരുവെഴുത്ത് പറയുന്നു. ''കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു'' പത്രൊസ് എഴുതി (1 പത്രൊസ് 3:12).
ദൈവം പ്രാർത്ഥനയോട് പ്രതികരിച്ചതിന്റെ ധാരാളം ഉദാഹരണങ്ങൾ ബൈബിൾ നൽകുന്നു. ഒരാൾ യെഹൂദാ രാജാവായ ഹിസ്‌കീയാവാണ്, അവൻ രോഗിയായി. താൻ മരിക്കാൻ പോകുകയാണെന്ന് യെശയ്യാവ് എന്ന പ്രവാചകനിൽ നിന്ന് അവന് സന്ദേശം ലഭിച്ചിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് രാജാവിന് അറിയാമായിരുന്നു: അവൻ “യഹോവയോടു പ്രാർത്ഥിച്ചു’’ (2 രാജാക്കന്മാർ 20:2). ഉടനെ, ദൈവം യെശയ്യാവിനോട് രാജാവിന് തന്നിൽ നിന്നുള്ള ഈ സന്ദേശം നൽകാൻ പറഞ്ഞു: “ഞാൻ നിന്റെ പ്രാർത്ഥന കേട്ടു’’ (വാ. 5). ഹിസ്‌കീയാവിനു പതിനഞ്ചു വർഷം കൂടി ആയുസ്സ് നീട്ടിക്കിട്ടി.
ദൈവം എല്ലായ്‌പ്പോഴും പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നത് ഒരു ജാലകപ്പടിയിലെ കാർഡ് പോലെയല്ല. എന്നാൽ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ, നമ്മൾ ഒറ്റയ്ക്ക് അവയെ അഭിമുഖീകരിക്കേണ്ടതില്ലെന്ന് അവൻ ഉറപ്പുനൽകുന്നു. ദൈവം നമ്മെ കാണുന്നു, അവൻ നമ്മോടൊപ്പമുണ്ട് - നമ്മുടെ പ്രാർത്ഥനകളിൽ ശ്രദ്ധാലുവാണ്.
വിശ്വാസത്തിന് കീഴടങ്ങുന്നു
ഒരു ശരത്കാല പ്രഭാതത്തിൽ ജനാലകൾ തുറന്നപ്പോൾ ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് ഞാൻ കണ്ടത്. മൂടൽമഞ്ഞിന്റെ ഒരു മതിൽ. ''മരവിപ്പിക്കുന്ന മൂടൽമഞ്ഞ്,'' കാലാവസ്ഥാ നിരീക്ഷകർ അതിനെ വിളിച്ചു. ഞങ്ങളുടെ ലൊക്കേഷനിൽ അപൂർവമായ, ഈ മൂടൽമഞ്ഞ് അതിലും വലിയ ആശ്ചര്യത്തോടെയാണ് വന്നത്: ഒരു മണിക്കൂറിനുള്ളിൽ നീലാകാശവും സൂര്യപ്രകാശവും എന്നുള്ള കാലാവസ്ഥാ പ്രവചനം. ''ഒരു മണിക്കൂറിനുള്ളിൽ'' ''അസാധ്യം,'' ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞു. “നമുക്ക് കഷ്ടിച്ച് ഒരു കാൽ മുന്നിൽ കാണാൻ കഴിയും.” പക്ഷേ, ഒരു മണിക്കൂറിനുള്ളിൽ, മൂടൽമഞ്ഞ് മാഞ്ഞുപോയി, ആകാശം ഒരു വെയിൽ തെളിഞ്ഞ നീലയിലേക്ക് മാറി.
ഒരു ജനാലയ്ക്കരികിൽ നിന്നുകൊണ്ട്, ജീവിതത്തിൽ മൂടൽമഞ്ഞ് മാത്രം കാണുമ്പോൾ എന്റെ വിശ്വാസത്തിന്റെ നിലവാരത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു. ഞാൻ എന്റെ ഭർത്താവിനോട് ചോദിച്ചു, “എനിക്ക് കാണാൻ കഴിയുന്നതിൽ മാത്രമേ ഞാൻ ദൈവത്തെ വിശ്വസിക്കൂ എന്നാണോ?”
ഉസ്സീയാ രാജാവ് മരിക്കുകയും ചില അഴിമതിക്കാരായ ഭരണാധികാരികൾ യെഹൂദയിൽ അധികാരത്തിൽ വരികയും ചെയ്തപ്പോൾ, യെശയ്യാവ് സമാനമായ ഒരു ചോദ്യം ചോദിച്ചു. നമുക്ക് ആരെ വിശ്വസിക്കാം? യെശയ്യാവിനു വളരെ ശ്രദ്ധേയമായ ഒരു ദർശനം നൽകിക്കൊണ്ട് ദൈവം പ്രതികരിച്ചു. വരാനിരിക്കുന്ന മെച്ചപ്പെട്ട നാളുകൾക്കായി വർത്തമാനകാലത്ത് അവനെ വിശ്വസിക്കാൻ കഴിയുമെന്ന് അത് പ്രവാചകനെ ബോധ്യപ്പെടുത്തി. യെശയ്യാവ് പ്രകീർത്തിച്ചതുപോലെ, “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു” (യെശയ്യാവ് 26:3). പ്രവാചകൻ കൂട്ടിച്ചേർത്തു, “യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ” (വാക്യം 4).
നമ്മുടെ മനസ്സ് ദൈവത്തിൽ ഉറപ്പിക്കുമ്പോൾ, മൂടൽമഞ്ഞ് നിറഞ്ഞ സമയത്തും ആശയക്കുഴപ്പമുള്ള സമയത്തും നമുക്ക് അവനിൽ ആശ്രയിക്കാൻ കഴിയും. നമുക്ക് ഇപ്പോൾ അത് വ്യക്തമായി കാണാനാകില്ല, പക്ഷേ നാം ദൈവത്തെ വിശ്വസിക്കുകയാണെങ്കിൽ, അവന്റെ സഹായം വ്‌നുകൊണ്ടിരിക്കുകയാണെന്ന് നമുക്ക് ഉറപ്പിക്കാം.
ദൈവത്തെ അറിയാൻ
അയർലൻഡ് സന്ദർശനവേളയിൽ, അലങ്കാരച്ചെടിയായ ഷാംറോക്കിന്റെ സമൃദ്ധിയിൽ ഞാൻ അത്ഭുതപ്പെട്ടു. ചെറിയ പച്ചനിറത്തിലുള്ള, മൂന്ന് ഇതൾ ഇലകളുള്ള ചെടി എല്ലാ സ്റ്റോറുകളിലും എല്ലാ സാധനങ്ങളിലും -വസ്ത്രങ്ങൾ, തൊപ്പികൾ, ആഭരണങ്ങൾ - കാണപ്പെടുന്നു!
അയർലണ്ടിലുടനീളം വളരുന്ന സമൃദ്ധമായ ഒരു ചെടി എന്നതിലുപരി, ത്രിത്വത്തെ വിശദീകരിക്കാനുള്ള ഒരു ലളിതമായ മാർഗമായി ഷാംറോക്ക് തലമുറകളായി സ്വീകരിക്കപ്പെട്ടു. ദൈവം മൂന്ന് വ്യത്യസ്ത ആളത്വങ്ങളിൽ - പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം - ശാശ്വതമായി നിലനിൽക്കുന്ന ഏക സത്തയാണെന്ന ചരിത്രപരമായ ക്രിസ്തീയ വിശ്വാസമാണ് ത്രിത്വ വിശ്വാസം. ത്രിത്വത്തെക്കുറിച്ചുള്ള എല്ലാ മാനുഷിക വിശദീകരണങ്ങളും അപര്യാപ്തമാണെങ്കിലും, ഷാംറോക്ക് ഒരു സഹായകരമായ പ്രതീകമാണ്, കാരണം ഇത് ഒരേ പദാർത്ഥത്തിൽ നിർമ്മിക്കപ്പെട്ട മൂന്ന് വ്യത്യസ്ത ഇലകളുള്ള ഒരു ചെടിയാണ്.
ത്രിത്വം എന്ന വാക്ക് തിരുവെഴുത്തുകളിൽ കാണുന്നില്ല, എന്നാൽ ത്രിത്വത്തിലെ മൂന്ന് വ്യക്തികളും ഒരേ സമയം പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങളിൽ നാം വ്യക്തമായി കാണുന്ന ദൈവശാസ്ത്ര സത്യത്തെ ഇത് സംഗ്രഹിക്കുന്നു. പുത്രനായ ദൈവമായ യേശു സ്‌നാനം സ്വീകരിക്കുമ്പോൾ, പരിശുദ്ധാത്മാവായ ദൈവം “പ്രാവുരൂപത്തിൽ’’ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരുന്നതായി കാണുന്നു. “നീ എന്റെ പ്രിയപുത്രൻ’’ (മർക്കൊസ് 1:11) എന്ന് പിതാവായ ദൈവത്തിന്റെ ശബ്ദം സ്വർഗ്ഗത്തിൽ നിന്നുകേൾക്കുന്നു.
ദൈവത്തെ അറിയുന്നതിന് ആളുകളെ സഹായിക്കാൻ ആഗ്രഹിച്ച ഐറിഷ് വിശ്വാസികൾ ഷാംറോക്ക് ഉപയോഗിച്ച് അതു വിശദീകരിച്ചു. ത്രിത്വത്തിന്റെ സൗന്ദര്യം നാം കൂടുതൽ പൂർണ്ണമായി മനസ്സിലാക്കുമ്പോൾ, അത് ദൈവത്തെ അറിയാനും അവനെ “ആത്മാവിലും സത്യത്തിലും’’ ആരാധിക്കാനുള്ള നമ്മുടെ കഴിവിനെ ആഴത്തിലാക്കാനും സഹായിക്കുന്നു (യോഹന്നാൻ 4:24).
ഏകനെങ്കിലും വിസ്മരിക്കപ്പെട്ടിട്ടില്ല
അവരുടെ കഥകൾ കേൾക്കുമ്പോൾ, ഒരു തടവുകാരനായിരിക്കുന്നതിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം ഒറ്റപ്പെടലും ഏകാന്തതയുമാണെന്ന് വ്യക്തമാകും. വാസ്തവത്തിൽ, തടവറയുടെ ദൈർഘ്യം എന്തായിരുന്നാലും മിക്ക തടവുകാർക്കും സുഹൃത്തുക്കളിൽ നിന്നോ പ്രിയപ്പെട്ടവരിൽ നിന്നോ രണ്ട് സന്ദർശനങ്ങൾ മാത്രമേ ലഭിക്കൂ എന്ന് ഒരു പഠനം വെളിപ്പെടുത്തി. ഏകാന്തത ഒരു നിരന്തരമായ യാഥാർത്ഥ്യമാണ്.
ജയിലിൽ കിടക്കുമ്പോൾ യോസേഫിന് തോന്നിയത് അന്യായമായി കുറ്റാരോപിതനായതിന്റെ വേദനയാണ് എന്നു ഞാൻ ചിന്തിക്കുന്നു. എന്നാൽ പ്രതീക്ഷയുടെ ഒരു തിളക്കം ഉണ്ടായിരുന്നു. ഫറവോന്റെ വിശ്വസ്ത സേവകനായിരുന്ന സഹതടവുകാരന്റെ സ്വപ്‌നം ശരിയായി വ്യാഖ്യാനിക്കാൻ ദൈവം യോസേഫിനെ സഹായിച്ചു. യോസേഫ് ആ മനുഷ്യനോട് അവൻ തന്റെ സ്ഥാനത്തേക്ക് പുനഃസ്ഥാപിക്കപ്പെടുമെന്ന് പറയുകയും തന്നെ തടവിൽനിന്നു മോചിപ്പിക്കാൻ ഫറവോനോട് അപേക്ഷിക്കാൻ ആ മനുഷ്യനോട് ആവശ്യപ്പെടുകയും ചെയ്തു (ഉല്പത്തി 40:14). എന്നാൽ ആ മനുഷ്യൻ ''യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു'' (വാ. 23). രണ്ടവർഷംകൂടി യോസേഫ് കാത്തിരുന്നു. ആ കാത്തിരിപ്പിനൊടുവിൽ, തന്റെ സാഹചര്യങ്ങൾ മാറുമെന്ന സൂചനയൊന്നും കൂടാതെ തന്നേ, ദൈവം അവനോടുകൂടെ ഉണ്ടായിരുന്നതിനാൽ യോസേഫ് ഒരിക്കലും പൂർണ്ണമായും തനിച്ചായിരുന്നില്ല. ഒടുവിൽ, ഫറവോന്റെ ദാസൻ അവന്റെ വാഗ്ദാനം ഓർത്തു, മറ്റൊരു സ്വപ്‌നം ശരിയായി വ്യാഖ്യാനിക്കുന്നതിനായി യോസേഫിനെ മോചിപ്പിച്ചു (41:9-14).
നാം മറന്നുപോയി എന്ന തോന്നലുണ്ടാക്കുന്ന സാഹചര്യങ്ങളും ഏകാന്തതയുടെ നാളുകൾ ഇഴഞ്ഞുനീങ്ങുന്നതും പരിഗണിക്കാതെ തന്നെ, ''ഞാൻ നിന്നെ മറക്കയില്ല!'' എന്ന തന്റെ മക്കളോടുള്ള ദൈവത്തിന്റെ ഉറപ്പുനൽകുന്ന വാഗ്ദാനത്തിൽ നമുക്ക് മുറുകെ പിടിക്കാം (യെശയ്യാവ് 49:15).
പ്രാർത്ഥനയിൽ ഓർക്കുക
ബ്രിട്ടീഷ് പൗരന്മാർക്കു നൽകുന്ന വാർഷിക സർവീസ് അവാർഡ് ആയ മോണ്ടി മണി ഹോണറീയുടെ 2021 ലെ ജേതാവായി മാൽക്കം ക്ലൗട്ടിനെ തിരഞ്ഞെടുത്തു. എലിസബേത്ത് രാജ്ഞിയാണ് അവാർഡ് നൽകിയത്. അംഗീകാരം ലഭിക്കുമ്പോൾ നൂറു വയസ്സുള്ള ക്ലൗട്ട്, തന്റെ ജീവിതകാലത്ത് ആയിരം ബൈബിളുകൾ വിതരണം ചെയ്തതിനാണ് ആദരിക്കപ്പെട്ടത്. ബൈബിൾ ലഭിച്ച എല്ലാവരുടെയും റെക്കോർഡ് ക്ലൗട്ട് സൂക്ഷിച്ചിട്ടുണ്ട്, അവർക്കായി പതിവായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
പുതിയ നിയമത്തിലെ പൗലൊസിന്റെ രചനകളിൽ ഉടനീളം നാം കാണുന്ന തരത്തിലുള്ള സ്‌നേഹത്തിന്റെ ശക്തമായ ഉദാഹരണമാണ് ക്ലൗട്ടിന്റെ പ്രാർത്ഥനയിലുള്ള വിശ്വസ്തത. തന്റെ കത്തുകളുടെ സ്വീകർത്താക്കൾക്ക് വേണ്ടി താൻ പതിവായി പ്രാർത്ഥിക്കുന്നുണ്ടെന്ന് പൗലൊസ് പലപ്പോഴും ഉറപ്പുനൽകിയിരുന്നു. തന്റെ സുഹൃത്തായ ഫിലേമോന് അദ്ദേഹം എഴുതി, “എന്റെ പ്രാർത്ഥനയിൽ നിന്നെ ഔർത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്‌തോത്രം ചെയ്യുന്നു” (ഫിലേമോൻ 1:4). തിമൊഥെയൊസിന് എഴുതിയ കത്തിൽ പൗലൊസ് എഴുതി, 'എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിക്കുന്നു' (2 തിമൊഥെയൊസ് 1:3). റോമിലെ സഭയോട്, “ഇടവിടാതെ” “എപ്പോഴും” പ്രാർത്ഥനയിൽ താൻ അവരെ ഓർക്കുന്നുവെന്ന് പൗലൊസ് ഊന്നിപ്പറഞ്ഞു (റോമർ 1:9-10).
മാൽക്കമിനെപ്പോലെ പ്രാർത്ഥിക്കാൻ ആയിരം ആളുകളില്ലെങ്കിലും, നമുക്കറിയാവുന്നവർക്കുവേണ്ടിയുള്ള മനഃപൂർവമായ പ്രാർത്ഥന ശക്തിയുള്ളതാണ്, കാരണം ദൈവം നമ്മുടെ പ്രാർത്ഥനകളോട് പ്രതികരിക്കുന്നു. ഒരു പ്രത്യേക വ്യക്തിക്കു വേണ്ടി പ്രാർത്ഥിക്കാൻ അവന്റെ ആത്മാവിനാൽ പ്രേരിപ്പിക്കപ്പെടുകയും ശക്തിപ്പെടുകയും ചെയ്യുമ്പോൾ, ഒരു ലളിതമായ പ്രാർത്ഥനാ കലണ്ടർ ഉപയോഗപ്രദമായ ഒരു ഉപകരണമാണെന്ന് ഞാൻ കണ്ടെത്തി. പ്രതിദിന അല്ലെങ്കിൽ പ്രതിവാര കലണ്ടറായി പേരുകൾ വിഭജിക്കുന്നത് പ്രാർത്ഥനയിൽ വിശ്വസ്തയായിരിക്കാൻ എന്നെ സഹായിക്കുന്നു. പ്രാർത്ഥനയിൽ മറ്റുള്ളവരെ ഓർക്കുന്നത് സ്‌നേഹത്തിന്റെ എത്ര മനോഹരമായ പ്രകടനമാണ്.
പ്രതിദിനം ശക്തീകരിക്കപ്പെടുക
ഭക്ഷണം തയ്യാറാക്കൽ അല്ലെങ്കിൽ അലക്കൽ തുടങ്ങിയ സാധാരണ ജോലികൾ ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾക്കുള്ള പ്രാർത്ഥനകളുടെ മനോഹരമായ സമാഹാരമാണ് എവരി മൊമന്റ് ഹോളി. ആവർത്തന വിരസതയോ മുഷിപ്പനോ ആയി തോന്നുന്നതും എന്നാൽ ആവശ്യവുമായ ജോലികൾ. “ഭക്ഷണത്തിന് മുമ്പ് നിങ്ങൾ പ്രാർത്ഥിക്കുന്നു, ശരി തന്നേ. എന്നാൽ വരയ്ക്കുന്നതിനും പെയിന്റു ചെയ്യുന്നതിനും നീന്തുന്നതിനും വേലികെട്ടുന്നതിനും ബോക്‌സിംഗിനും നടക്കുന്നതിനും കളിക്കുന്നതിനും നൃത്തം ചെയ്യുന്നതിനും പേനയിൽ മഷി നിറയ്ക്കുന്നതിനും മുമ്പെ ഞാൻ പ്രാർത്ഥിക്കുന്നു” എന്ന് എഴുതിയ ഗ്രന്ഥകാരൻ ജി. കെ. ചെസ്റ്റർട്ടന്റെ വാക്കുകൾ ഈ പുസ്തകം എന്നെ ഓർമ്മിപ്പിച്ചു.
അത്തരം പ്രോത്സാഹനം എന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിനെ പുനഃക്രമീകരിക്കുന്നു. ചില സമയങ്ങളിൽ എന്റെ പ്രവർത്തനങ്ങളെ - ഭക്ഷണത്തിനു മുമ്പുള്ള ദൈവവചനം ധ്യാനം പോലെയുള്ളവ - ആത്മീയ മൂല്യമുള്ളവയെന്നും, ആത്മീയ മൂല്യം ഇല്ലാത്തവയെന്നും - ഭക്ഷണത്തി
നു ശേഷമുള്ള പാത്രം കഴുകൽ തുടങ്ങിയവ - വിഭജിക്കാനുള്ള പ്രേരണ എനിക്കുണ്ടാകാറുണ്ട്. യേശുവിനു വേണ്ടി ജീവിക്കുന്നതു തിരഞ്ഞെടുത്ത കൊലൊസ്യയിലെ ജനങ്ങൾക്കുള്ള ഒരു കത്തിൽ പൗലൊസ് ആ വിഭജനം ഇല്ലാതാക്കി. അവൻ അവരെ ഇപ്രകാരം പ്രോത്സാഹിപ്പിച്ചു: “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യുവിൻ” (3:17). യേശുവിന്റെ നാമത്തിൽ കാര്യങ്ങൾ ചെയ്യുക എന്നതിനർത്ഥം നാം ചെയ്യുന്നതിലൂടെ അവനെ ബഹുമാനിക്കുകയും അവ നിറവേറ്റാൻ അവന്റെ ആത്മാവ് നമ്മെ ശക്തിപ്പെടുത്തുന്നു എന്ന ഉറപ്പ് ഉണ്ടായിരിക്കുകയും ചെയ്യുക എന്നതാണ്.
“എന്തു ചെയ്താലും.” നമ്മുടെ ജീവിതത്തിലെ എല്ലാ സാധാരണ പ്രവർത്തനങ്ങളും, ഓരോ നിമിഷവും, ദൈവാത്മാവിന്റെ ശക്തിയിലും യേശുവിനെ മഹത്വപ്പെടുത്തുന്ന വിധത്തിലും ചെയ്യാൻ കഴിയും.