പറയാനുള്ള മുറി
വടക്കൻ സ്പെയിൻ കൂട്ടായ്മയും സൗഹൃദവും പ്രകടിപ്പിക്കുന്നതിനുള്ള മനോഹരമായ ഒരു മാർഗം ഉണ്ട്.
നാട്ടിൻപുറങ്ങൾ നിറയെ കൈകൊണ്ട് നിർമിച്ച ഗുഹകളുള്ളതിനാൽ, ഓരോ വിളവെടുപ്പിനു ശേഷവും ചില കർഷകർ ഗുഹയുടെ മുകളിലെ ഒരു മുറിയിൽ ഇരുന്ന് അവരുടെ വിവിധ വിഭവങ്ങളുടെ പട്ടിക എടുക്കും. കാലം കഴിഞ്ഞപ്പോൾ ആ മുറി "പറയാനുള്ള മുറി" എന്നറിയപ്പെട്ടു - സുഹൃത്തുക്കളും കുടുംബങ്ങളും അവരുടെ കഥകളും രഹസ്യങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കാൻ ഒത്തുകൂടുന്ന കൂട്ടായ്മയുടെ ഒരിടം. നിങ്ങൾക്ക് സുരക്ഷിത സുഹൃത്തുക്കളുടെ അടുത്ത സഹവാസം ആവശ്യമാണെങ്കിൽ, നിങ്ങൾ "പറയാനുള്ള മുറിയിലേക്ക്" പോകും.
അവർ വടക്കൻ സ്പെയിനിലാണ് ജീവിച്ചിരുന്നതെങ്കിൽ, യോനാഥാനും ദാവീദും പങ്കിട്ട ആഴത്തിലുള്ള സൗഹൃദം അവരെ ഒരു പറയാനുള്ള മുറി സൃഷ്ടിക്കുവാൻ പ്രേരിപ്പിക്കുമായിരിക്കാം. അസൂയ കൂടി ശൗൽ രാജാവ് ദാവീദിനെ കൊല്ലാൻ തുനിഞ്ഞപ്പോൾ, ശൗലിന്റെ മൂത്ത മകനായ യോനാഥാൻ അവനെ സംരക്ഷിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇരുവരുടെയും മനസ്സ് ''പറ്റിച്ചേർന്നു'' (1 ശമൂ. 18:1). "യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്ക കൊണ്ട്" (വാ.1,3) - താൻ സിംഹാസനത്തിന്റെ അവകാശിയായിരുന്നെങ്കിലും, രാജാവാകാനുള്ള ദാവീദിന്റെ ദൈവീക തിരഞ്ഞെടുപ്പിനെ തിരിച്ചറിഞ്ഞു. അവൻ "തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിനു കൊടുത്തു" (വാ.4). ഒരു സുഹൃത്തെന്ന നിലയിൽ തന്നോടുള്ള യോനാഥാന്റെ അഗാധമായ സ്നേഹം വിസ്മയമേറിയതെന്ന് പിന്നീട് ദാവീദ് പ്രഖ്യാപിച്ചു (2 ശമൂ. 1:26).
യേശുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ, ക്രിസ്തുതുല്യമായ സ്നേഹവും കരുതലും പ്രതിഫലിപ്പിക്കുന്ന നമ്മുടെ സ്വന്തം "പറയാനുള്ള മുറികൾ" - സൗഹൃദങ്ങൾ - കെട്ടിപ്പടുക്കുവാൻ അവൻ നമ്മെ സഹായിക്കട്ടെ. സുഹൃത്തുക്കളോടൊപ്പം താമസിക്കാനും ഹൃദയം തുറക്കാനും യേശുവിൽ പരസ്പരം യഥാർത്ഥ കൂട്ടായ്മയിൽ ജീവിക്കാനും നമുക്ക് സമയമെടുക്കാം.
യേശുവിൽ സ്വസ്ഥത കണ്ടെത്തുക
അസ്വസ്ഥമായ ആത്മാവ് സമ്പത്തിലും വിജയത്തിലും ഒരിക്കലും തൃപ്തിയടയുകയില്ല. അമേരിക്കയിൽ ജീവിച്ചിരുന്ന ഒരു കൺട്രി മ്യൂസിക് ഗായകൻ ഈ സത്യത്തിന് ഒരു ഉദാഹരണമാണ്. അദ്ദേഹത്തിന്റെ നാൽപതോളം ആൽബങ്ങൾ ബിൽബോർഡിന്റെ (അമേരിക്കൻ മ്യൂസിക് ആൻഡ് എന്റേർടയിനടമെന്റ് മാസിക) കൺട്രി മ്യൂസിക് ടോപ്പ്-ടെൻ ചാർട്ടുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, അത്ര തന്നെ നമ്പർ വൺ സിംഗിൾസുകളും ഉണ്ട്. എന്നാൽ അദ്ദേഹം ഒന്നിലധികം തവണ വിവാഹം കഴിക്കുകയും ജയിലിൽ കഴിയുകയും മറ്റും ചെയ്തിട്ടുണ്ട്. തന്റെ എല്ലാ നേട്ടങ്ങൾക്കും നടുവിൽ, ഒരിക്കൽ അദ്ദേഹം വിലപിച്ചു: “എന്റെ നേട്ടങ്ങൾ കൊണ്ടും വിവാഹങ്ങൾ കൊണ്ടും സന്തോഷങ്ങൾ കൊണ്ടും ഞാനൊരിക്കലും കീഴടക്കിയിട്ടില്ലാത്ത ഒരു അസ്വസ്ഥത എന്റെ ആത്മാവിലുണ്ട്.`അത് എപ്പോഴും ഒരു പരിധിവരെ അവിടെയുണ്ട്. ഞാൻ മരിക്കുന്ന ദിവസം വരെ അതുണ്ടായിരിക്കും.'' ദുഃഖകരമെന്നു പറയട്ടെ, ജീവിതം അവസാനിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന് തന്റെ ആത്മാവിൽ സ്വസ്ഥത കണ്ടെത്താൻ കഴിഞ്ഞില്ല.
ഈ സംഗീതജ്ഞനെ പോലെ, പാപത്തിലും അതിന്റെ അനന്തരഫലങ്ങളിലും കഷ്ടപ്പെട്ട് മടുത്ത എല്ലാവരെയും വ്യക്തിപരമായി തന്റെ അടുക്കൽ വരാൻ യേശു ക്ഷണിക്കുന്നു: "എന്റെ അടുക്കൽ വരുവിൻ," അവൻ പറയുന്നു. യേശുവിൽ നാം രക്ഷ കണ്ടെത്തുമ്പോൾ, അവൻ നമ്മുടെ ഭാരങ്ങൾ വഹിച്ച് നമ്മെ "ആശ്വസിപ്പിക്കും" (മത്താ. 11:28). അവനിൽ വിശ്വസിക്കുക, അവൻ പ്രദാനം ചെയ്യുന്ന സമൃദ്ധമായ ജീവിതം എങ്ങനെ ജീവിക്കാമെന്ന് അവനിൽ നിന്ന് പഠിക്കുക എന്നിവ മാത്രമാണ് അവൻ ആവശ്യപ്പെടുന്നത് (യോഹ. 10:10). യേശുവിന്റെ ശിഷ്യത്വത്തിന്റെ നുകം ഏറ്റെടുക്കുന്നത് "(നമ്മുടെ) ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തുന്നതിൽ'' കലാശിക്കുന്നു (മത്താ. 11:29).
നാം യേശുവിന്റെ അടുക്കൽ വരുമ്പോൾ, ദൈവത്തോടുള്ള നമ്മുടെ ഉത്തരവാദിത്വത്തെ അവൻ ചുരുക്കുന്നില്ല. അവനിൽ ജീവിക്കുവാൻ, പുതിയതും ഭാരം കുറഞ്ഞതുമായ ഒരു മാർഗം നൽകിക്കൊണ്ട് അവൻ നമ്മുടെ അസ്വസ്ഥമായ ആത്മാക്കൾക്ക് സമാധാനം നൽകുന്നു. അങ്ങനെ അവൻ നമുക്ക് യഥാർത്ഥ സ്വസ്ഥത നൽകുന്നു.
ഗുരുവിനെപ്പോലെ
മൂന്ന് വയസുള്ള വൈറ്റ്-ബെൽറ്റ് കരാട്ടെ വിദ്യാർത്ഥിനി തന്റെ ഗുരുവിനെ അനുകരിച്ച വീഡിയോ വൈറലായി. വലിയ ആവേശത്തോടെയും ഉറപ്പോടും ആ കൊച്ചു പെൺകുട്ടി തന്റെ ഗുരുവിനൊപ്പം കരാട്ടെ ശബ്ദം മുഴക്കി. പിന്നെ, സമചിത്തതയോടെ, ശ്രദ്ധയോടെ, ഭംഗിയും ചുറുചുറുക്കുമുള്ള ആ കൊച്ചു പെൺകുട്ടി അവളുടെ ഗുരു പറയുന്നതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളും അനുകരിച്ചു - കുറഞ്ഞപക്ഷം, അവൾ നന്നായി ശ്രമിക്കുകയെങ്കിലും ചെയ്തു!
യേശു ഒരിക്കൽ പറഞ്ഞു, "ശിഷ്യൻ ഗുരുവിനു മീതെയല്ല, അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും" (ലൂക്കാ 6:40). തന്നെ അനുകരിക്കുന്നവൻ മനസ്സലിവുള്ളവനും സ്നേഹമുള്ളവനും വിവേചനരഹിതനും ആയിരിക്കണമെന്ന് അവൻ പറഞ്ഞു (വാ. 37-38). അവർ ആരെയാണ് പിന്തുടരുന്നതെന്ന് വിവേചിച്ചറിയണമെന്നും അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞു: “കുരുടനു കുരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ?” (വാ. 39). അന്ധരായ വഴികാട്ടികളും ആളുകളെ ദുരന്തത്തിലേക്ക് നയിക്കുന്നവരുമായ പരീശന്മാർ ഈ മാനദണ്ഡം അനുസരിച്ച് അയോഗ്യരാണെന്ന് അവന്റെ ശിഷ്യന്മാർ തിരിച്ചറിയേണ്ടതുണ്ട് (മത്തായി 15:14). അവരുടെ ഗുരുവിനെ പിന്തുടരുന്നതിന്റെ പ്രാധാന്യം അവർ മനസ്സിലാക്കേണ്ടതുണ്ട്. ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ ലക്ഷ്യം യേശുവിനെപ്പോലെ ആകുക എന്നതായിരുന്നു. അതിനാൽ, ദയയെ കുറിച്ചും സ്നേഹത്തെ കുറിച്ചും ഉള്ള ക്രിസ്തുവിന്റെ പ്രബോധനങ്ങൾ ശ്രദ്ധാപൂർവം ശ്രവിയ്ക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടത് അവർക്ക് ആവശ്യമായിരുന്നു.
ഇന്ന് യേശുവിനെ അനുകരിക്കാൻ ശ്രമിക്കുന്ന വിശ്വാസികൾ എന്ന നിലയിൽ, നമുക്ക് നമ്മുടെ ജീവിതം നമ്മുടെ ഗുരുനാഥന് സമർപ്പിക്കാം, അങ്ങനെ നമുക്ക് അറിവിലും ജ്ഞാനത്തിലും പെരുമാറ്റത്തിലും അവനെപ്പോലെയാകുവാൻ കഴിയും. അവന്റെ ഉദാരവും സ്നേഹനിർഭരവുമായ വഴികൾ പ്രതിഫലിപ്പിക്കാൻ നമ്മെ സഹായിക്കാൻ അവനു മാത്രമേ കഴിയൂ.
യേശു നമ്മുടെ രക്ഷകൻ
പാക്കിസ്ഥാൻ താഴ്‌വരയിലൂടെയുള്ള ഒരു സാധാരണ കേബിൾ കാർ യാത്രയിൽ തുടങ്ങിയതു ഭയാനകമായ ഒരു പരീക്ഷണമായി അവസാനിച്ചു. സവാരി ആരംഭിച്ചു അല്പ സമയത്തിനുള്ളിൽതന്നെ ഉറപ്പിച്ചുകെട്ടിയിരുന്ന രണ്ടു കേബിളുകൾ പൊട്ടിപ്പോയി. സ്കൂൾ കുട്ടികളടക്കം എട്ടു യാത്രക്കാർ നൂറുകണക്കിന് അടി ഉയരെ വായുവിൽ പെട്ടുപോകാൻ ഇതു ഇടയാക്കി. പാക്കിസ്ഥാനി സൈന്യത്തിന്റെ പന്ത്രണ്ട് മണിക്കൂർ നീണ്ട ക്ലേശാവഹമായ രക്ഷാപ്രവർത്തനത്തിന് ഈ സാഹചര്യം കാരണമായി. യാത്രക്കാരെ രക്ഷിക്കാനായി അവർ സിപ്പ്‌ലൈനുകളും ഹെലികോപ്റ്ററുകളും മറ്റു നിരവധി സങ്കേതങ്ങളും ഉപയോഗിച്ചു.
മികച്ച പരിശീലനം ലഭിച്ച ആ രക്ഷാപ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നു. എന്നാൽ, പാപത്തിൽ നിന്നും മരണത്തിൽ നിന്നും നമ്മെ രക്ഷിച്ചു വിടുവിക്കാനുള്ള ദൗത്യമായി വന്ന യേശുവിന്റെ നിത്യമായ പ്രവർത്തനത്തിനു മുമ്പിൽ അവരുടെ പ്രവർത്തനം ഒന്നുമല്ലാതാകുന്നു. ക്രിസ്തുവിന്റെ ജനനത്തിനുമുമ്പ്, മറിയയുടെ ഗർഭം “പരിശുദ്ധാത്മാവിൽ” നിന്നായതിനാൽ (മത്തായി 1:18, 20) അവളെ ഭവനത്തിലേക്കു ചേർത്തുകൊള്ളാൻ ഒരു ദൂതൻ ജോസഫിനോടു നിർദ്ദേശിച്ചു. അവൻ “തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു” (വാക്യം 21) യോസേഫിനോടും തന്റെ മകനു യേശു എന്നു പേരിടാൻ പറഞ്ഞു. ഒന്നാം നൂറ്റാണ്ടിൽ ഈ പേരു സാധാരണമായിരുന്നെങ്കിലും, രക്ഷകനാകാനുള്ള യോഗ്യത ഈ ശിശുവിനു മാത്രമായിരുന്നു (ലൂക്കൊസ് 2:30-32). അനുതപിക്കുകയും തന്നിൽ വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവരുടെയും നിത്യരക്ഷ മുദ്രവെക്കാനും സുരക്ഷിതമാക്കാനുമായി യഥാസമയത്താണു ക്രിസ്തു വന്നത്.
ദൈവത്തിൽ നിന്നുള്ള ശാശ്വത വേർപാടിന്റെ താഴ്‌വരയിൽ മുകളിലായി പാപത്തിന്റെയും മരണത്തിന്റെയും കേബിൾ കാറിൽ കുടുങ്ങിക്കിടക്കുന്നവരാണ് നാമെല്ലാവരും. എന്നാൽ അവന്റെ സ്നേഹത്താലും കൃപയാലും, നമ്മെ രക്ഷിച്ചു നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ അടുക്കൽ സുരക്ഷിതമായി ഭവനത്തിലേക്കു കൂട്ടിക്കൊണ്ടു പോകാനായി യേശു വന്നു. അവനെ സ്തുതിപ്പിൻ!
ക്രിസ്തുവിൽ ശക്തമായ പിന്തുണ
ലണ്ടൻ മാരത്തണിലെ ഒരു ഓട്ടക്കാരൻ, ആ വലിയ ഓട്ടം ഒറ്റയ്ക്ക് ഓടാതിരിക്കേണ്ടത് എന്തുകൊണ്ടെന്നു അനുഭവിച്ചറിഞ്ഞു. മാസങ്ങളോളം നീണ്ട കഠിന തയ്യാറെടുപ്പിനുശേഷം, നന്നായി ഓട്ടം പൂർത്തിയാക്കാൻ ആ മനുഷ്യൻ ആഗ്രഹിച്ചു. പക്ഷേ, ഫിനിഷിംഗ് ലൈനിലേക്ക് ഇടറിനീങ്ങുമ്പോൾ, ക്ഷീണം കാരണം താൻ മുന്നോട്ടു ആയുന്നതായും തളരുന്നവീഴുന്നതിന്റെ വക്കിലാണെന്നും സ്വയം മനസ്സിലാക്കി. അവൻ നിലത്തു വീഴുന്നതിന് മുമ്പ്, രണ്ട് സഹ മാരത്തണ്‍ ഓട്ടക്കാർ അവന്റെ കൈകളിൽ പിടിച്ചു—ഒരാൾ ഇടതുവശത്തും മറ്റേയാൾ വലതുവശത്തും. ക്ഷീണിച്ച ആ ഓട്ടക്കാരനെ ഓട്ടം പൂർത്തിയാക്കാൻ അവർ സഹായിച്ചു.
ആ ഓട്ടക്കാരനെപ്പോലെ, മറ്റുള്ളവർ നമ്മോടൊപ്പം ജീവിത ഓട്ടം ഓടുന്നതിൽ നിന്ന് ലഭിക്കുന്ന നിരവധി സുപ്രധാന നേട്ടങ്ങളെക്കുറിച്ച് സഭാപ്രസംഗിയുടെ എഴുത്തുകാരൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ശലോമോൻ “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു” (സഭാപ്രസംഗി 4:9) എന്ന തത്വം മുന്നോട്ടുവച്ചു. കൂട്ടായ പ്രയത്നത്തിന്റെയും പരസ്പര പരിശ്രമത്തിന്റെയും നേട്ടങ്ങളിലേക്ക് അവൻ ശ്രദ്ധ ക്ഷണിക്കുന്നു. പങ്കാളിത്തത്തോടെയുള്ള “തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു” (വാക്യം 9) എന്നും അവൻ എഴുതി. ക്ലേശകരമായ സമയങ്ങളിൽ, “വീണാൽ… എഴുന്നേല്പി”ക്കാനായി (വാ. 10) ഒരു കൂട്ടാളിയുണ്ട്. രാത്രികൾ ഇരുണ്ടതും തണുപ്പുള്ളതുമാകുമ്പോൾ, “കുളിർ” മാറാൻ സുഹൃത്തുക്കൾക്ക് ഒന്നിച്ചു കിടക്കാം (വാക്യം 11). കൂടാതെ, അപകടസമയത്ത്, രണ്ടുപേർക്ക് ഒരു അക്രമിക്കെതിരെ “എതിർത്തുനില്ക്കാം” (വാ. 12). ജീവിതം ഇഴചേർന്നു കിടക്കുന്നവരുടെ പക്കൽ വലിയ ശക്തിയുണ്ടായിരിക്കും.
നമ്മുടെ എല്ലാ ബലഹീനതകളും ദുർബ്ബലതകളും പരിഗണിക്കുമ്പോൾ, യേശുവിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെ ശക്തമായ പിന്തുണയും സുരക്ഷിതത്വവും നമുക്ക് ആവശ്യമാണ്. അവൻ നമ്മെ നയിക്കുമ്പോൾ നമുക്ക് ഒരുമിച്ച് മുന്നേറാം!
പരിശുദ്ധാത്മാവു സന്നിഹിതനാണ്
ആഭ്യന്തര വിമാനയാത്രയ്ക്കായി പ്രീഫ്ലൈറ്റ് പരിശോധന നടത്തവേ, ഒരു യാത്രക്കാരൻ പറക്കുന്നതിനെക്കുറിച്ച് ഉത്കണ്ഠയും ആശങ്കയും പ്രകടിപ്പിക്കുന്നത് ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് ശ്രദ്ധിച്ചു. അവൻ ഇടനാഴിയിൽ ഇരുന്ന ശേഷം ആ യാത്രക്കാരിയുടെ കൈപിടിച്ചുകൊണ്ട്, യാത്രാ പ്രക്രിയയുടെ ഓരോ ഘട്ടവും വിശദീകരിച്ചു. യാതൊന്നും പേടിക്കേണ്ടതില്ല എന്ന് പറഞ്ഞ് അവൻ അവളെ ആശ്വസിപ്പിച്ചു. “നിങ്ങൾ ഒരു വിമാനത്തിൽ കയറുമ്പോൾ, ഞങ്ങൾക്കല്ല, നിങ്ങൾക്കാണ് പ്രാധാന്യം,” അവൻ പറഞ്ഞു. “നിങ്ങൾക്കു യാത്ര സുഖപ്രദമായി അനുഭവപ്പെടുന്നില്ലെങ്കിൽ, ‘ഹേയ്, എന്താണു താങ്കൾ നേരിടുന്ന പ്രശ്നം? എനിക്ക് എന്തെങ്കിലും ചെയ്തു തരാൻ കഴിയുമോ?’ എന്നു ചോദിച്ചുകൊണ്ടു ഞാൻ അവിടെ കാണും.” പരിശുദ്ധാത്മാവു തന്നിൽ വിശ്വാസിക്കുന്നവർക്കായി എന്തുചെയ്യുമെന്നു യേശു പറഞ്ഞതിന്റെ ഒരു ചിത്രമായിരിക്കാം അവന്റെ കരുതലുള്ള സാന്നിധ്യം.
ക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും വ്യക്തികളെ തങ്ങളുടെ പാപങ്ങളിൽ നിന്നു രക്ഷിക്കാൻ അനിവാര്യവും പ്രയോജനപ്രദവുമായിരുന്നു. എങ്കിലും, അതു ശിഷ്യന്മാരുടെ ഹൃദയങ്ങളിൽ വൈകാരിക പ്രക്ഷുബ്ധതയും അഗാധമായ ദുഃഖവും സൃഷ്ടിക്കാൻ ഇടയാക്കുമായിരുന്നു (യോഹന്നാൻ 14:1). അതിനാൽ ലോകത്തിൽ തന്റെ ദൗത്യം നിർവഹിക്കാൻ അവരെ ഒറ്റയ്ക്കു വിടില്ല എന്നു അവൻ അവരെ ആശ്വസിപ്പിച്ചു. അവരോടൊപ്പം ആയിരിക്കാൻ അവൻ പരിശുദ്ധാത്മാവിനെ അയയ്ക്കും - “കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും” (വാ. 16). ആത്മാവു യേശുവിനെക്കുറിച്ചു സാക്ഷ്യം വഹിക്കുകയും ക്രിസ്തു ചെയ്തതും പറഞ്ഞതും എല്ലാം അവരെ ഓർമ്മിപ്പിക്കുകയും ചെയ്യും (വാ. 26). ക്ലേശകരമായ സമയങ്ങളിൽ അവർ അവനാൽ “ധൈര്യപ്പെടും” (പ്രവൃത്തികൾ 9:31).
ഈ ജീവിതത്തിൽ, എല്ലാവരും-ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഉൾപ്പെടെ-ആകുലത, ഭയം, വ്യസനം എന്നിവയുടെ പ്രക്ഷുബ്ധത അനുഭവിക്കും. എങ്കിലും, അവന്റെ അഭാവത്തിൽ നമ്മെ ആശ്വസിപ്പിക്കാൻ പരിശുദ്ധാത്മാവു സന്നിഹിതനായിരിക്കുമെന്ന് അവൻ വാഗ്ദത്തം ചെയ്തിട്ടുണ്ട്.
ആത്മീയ രാജപദവി
അമേരിക്കയിലെ ജെയ് സ്പെയിറ്റ്സ് ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോൾ, അയാൾ സ്വപ്നത്തിൽ കരുതാത്തതായിരുന്നു ലഭിച്ച ഫലം. അയാൾക്കു വലിയ ആശ്ചര്യം നൽകുന്ന ഒരു കാര്യം അതിൽ ഉൾക്കൊണ്ടിരുന്നു - അയാൾ പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിലെ ഒരു രാജകുമാരനായിരുന്നു! താമസിയാതെ അയാൾ വിമാനത്തിൽ കയറി ആ രാജ്യം സന്ദർശിച്ചു. അയാൾ എത്തിച്ചേർന്നപ്പോൾ, നൃത്തം, സംഗീതം, ഘോഷയാത്ര എന്നിവയൊടുകൂടി അയാളെ സ്വാഗതം ചെയ്തുകൊണ്ട് ആഘോഷപൂർണ്ണമായ വരവേല്പ് രാജകുടുംബം അവനു നൽകി.
ദൈവത്തിന്റെ സുവാർത്ത പ്രഖ്യാപനമായിട്ടാണു യേശു ഭൂമിയിൽ അവതരിച്ചത്. സുവാർത്ത അറിയിക്കാനും അന്ധകാരത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗ്ഗം കാണിച്ചുകൊടുക്കാനുമായി അവൻ തന്റെ സ്വന്ത ജനമായ യിസ്രായേൽ ജനതയുടെ അടുത്തേക്കു ചെന്നു. “യഥാർത്ഥ വെളിച്ചം” (യോഹന്നാൻ 1:9) നിരസിച്ച്, അവനെ മിശിഹായായി അംഗീകരിക്കാൻ വിസമ്മതിച്ചുകൊണ്ടു അനേകർ നിസ്സംഗതയോടെ ആ സന്ദേശം കേട്ടു (വാക്യം 11). എന്നാൽ അവിശ്വാസവും നിസ്സംഗതയും സാർവത്രികമായിരുന്നില്ല. ചില വ്യക്തികൾ താഴ്മയോടെയും സന്തോഷത്തോടെയും ക്രിസ്തുവിന്റെ ക്ഷണം സ്വീകരിച്ചു. അവർ അവനെ പാപത്തിനായുള്ള ദൈവത്തിന്റെ അന്തിമ യാഗമായി സ്വീകരിച്ചുകൊണ്ട് അവന്റെ നാമത്തിൽ വിശ്വസിച്ചു. ഈ വിശ്വസ്ത ശേഷിപ്പിനെ കാത്ത് ഒരു അത്ഭുതമുണ്ടായിരുന്നു. “[അവർക്ക്] ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു” (വാക്യം 12) — ആത്മീയ പുനർജനനത്തിലൂടെ അവന്റെ രാജകീയ മക്കളാകാനുള്ള അധികാരം.
പാപത്തിൽ നിന്നും അന്ധകാരത്തിൽ നിന്നും തിരിഞ്ഞ് യേശുവിനെ സ്വീകരിച്ച് അവന്റെ നാമത്തിൽ നാം വിശ്വസിക്കുമ്പോൾ, ദൈവത്തിന്റെ കുടുംബത്തിലേക്ക് രാജകീയമായി ദത്തെടുക്കപ്പെട്ട തന്റെ മക്കളാണു നാമെന്ന് നാം മനസ്സിലാക്കുന്നു. രാജാവിന്റെ മക്കളെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമ്പോൾ നമുക്ക് അനുഗ്രഹങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നു.
ക്രിസ്തുവിൽ സത്യം സംസാരിക്കുക
തനിക്കു ലഭിക്കുന്ന ഗതാഗത ലംഘന പിഴകൾ നുണ പറഞ്ഞു ഒഴിവാക്കുന്നതിൽ സമർത്ഥനായ ഒരു മനുഷ്യനുണ്ടായിരുന്നു. കോടതിയിൽ വിവിധ ന്യായാധിപന്മാർക്കു മുന്നിൽ ഹാജരായപ്പോഴെല്ലാം അവൻ ഒരേ കഥ തന്നെ പറയുമായിരുന്നു: “ഞാൻ എന്റെ സുഹൃത്തുമായി വഴക്കിട്ടതിനെ തുടർന്ന്, എന്റെ അറിവില്ലാതെ അവൾ എന്റെ കാർ എടുത്തുകൊണ്ടുപോയി.” കൂടാതെ, ജോലിക്കിടെ മോശമായി പെരുമാറുന്നതിന് പലതവണ ശകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ന്യായാധിപന്മാരോട് പ്രതിജ്ഞാലംഘനം നടത്തിയതിനും സാങ്കൽപ്പിക പോലീസ് റിപ്പോർട്ടുകൾ നൽകിയതിനും പ്രോസിക്യൂട്ടർമാർ ഒടുവിൽ നാല് കള്ളസാക്ഷ്യം, അഞ്ച് വ്യാജരേഖകൾ എന്നിവ അയാൾക്കെതിരെ ചുമത്തി. ഈ മനുഷ്യനെ സംബന്ധിച്ചിടത്തോളം നുണ പറയുക എന്നത് ആജീവനാന്ത ശീലമായി മാറിയിരുന്നു.
നേരെമറിച്ച്, യേശുവിൽ വിശ്വസിക്കുന്നവർക്ക് ജീവിതത്തിൽ വേണ്ട ഒരു സുപ്രധാന ശീലമാണ് സത്യം പറയുക എന്നത് എന്ന് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞിരിക്കുന്നു. ക്രിസ്തുവിന് തങ്ങളുടെ ജീവിതം സമർപ്പിക്കുന്നതിലൂടെ തങ്ങളുടെ പഴയ ജീവിതരീതി ഉപേക്ഷിക്കാൻ സാധിക്കുമെന്ന് അവൻ എഫെസ്യരെ ഓർമ്മിപ്പിച്ചു (എഫെസ്യർ 2:1-5). ഇപ്പോൾ, തങ്ങളുടെ ജീവിതത്തിൽ പ്രത്യേകമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്, അവർ ആയിത്തീർന്ന പുതിയ വ്യക്തികളെപ്പോലെ അവർ ജീവിക്കേണ്ടിയിരിക്കുന്നു.
അവസാനിപ്പിക്കേണ്ട ഒന്നായ “ഭോഷ്കു” ആയിരുന്നു അത്തരത്തിലുള്ള ഒരു പ്രവൃത്തി. പരിശീലിക്കേണ്ട ഒന്നായ “കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ” (4:25) എന്നതായിരുന്നു മറ്റൊരു പ്രവൃത്തി. അത് സഭയുടെ ഐക്യത്തെ സംരക്ഷിച്ചതിനാൽ, എഫെസ്യരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വാക്കുകളും പ്രവർത്തനങ്ങളും എപ്പോഴും “ആത്മികവർദ്ധനെക്കായി” ഉള്ളതായിരിക്കണമായിരുന്നു (വാക്യം 29).
പരിശുദ്ധാത്മാവു നമ്മെ സഹായിക്കുന്നതുപോലെ (വാ. 3-4), യേശുവിലുള്ള വിശ്വാസികൾക്കു തങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യത്തിനായി പരിശ്രമിക്കാം. അപ്പോൾ സഭ ഏകീകരിക്കപ്പെടുകയും ദൈവം ആദരിക്കപ്പെടുകയും ചെയ്യും.
യേശുവിന്റെ ദൃശ്യമായ അടയാളങ്ങൾ
സെൽ ഫോൺ ഉപയോക്താക്കളുടെ വ്യക്തിഗത സ്വഭാവങ്ങളും ജീവിതശൈലി ശീലങ്ങളും തിരിച്ചറിയാൻ ഒരു സർവകലാശാലയിലെ ശാസ്ത്രജ്ഞർ പരീക്ഷണാത്മക മോളിക്യുലാർ സ്വാബ് ടെസ്റ്റുകൾ നടത്തുകയുണ്ടായി. മറ്റനവധി വസ്തുക്കളോടൊപ്പം ആ സെൽ ഫോൺ ഉപയോക്താക്കൾ ഉപയോഗിച്ചിരുന്ന സോപ്പുകൾ, ലോഷനുകൾ, ഷാംപൂകൾ, മേക്കപ്പ്; അവർ കഴിച്ചിരുന്ന ഭക്ഷണങ്ങൾ, പാനീയങ്ങൾ, മരുന്നുകൾ എന്നിവയുടെ തരം; അവർ ധരിച്ചിരുന്ന വസ്ത്രത്തിന്റെ തരം എന്നിവ അവർ കണ്ടെത്തി. ഓരോ വ്യക്തിയുടെയും ജീവിതശൈലിയുടെ ഒരു രൂപരേഖ തയ്യാറാക്കാൻ ആ പഠനം ഗവേഷകരെ സഹായിച്ചു.
പ്രവാചകനായ ദാനീയേലിന്റെ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള നിഷേധാത്മക സ്വഭാവങ്ങളോ ജീവിത ശീലങ്ങളോ കണ്ടെത്താനായി, ആലങ്കാരികമായി അവന്റെ ജീവിതത്തിന്റെ“സ്വാബ്” എടുത്തു പരിശോധിക്കാൻ ബാബേലിലെ ഭരണാധികാരികൾ തുനിഞ്ഞു. എന്നാൽ എഴുപതു വർഷത്തോളം വിശ്വസ്തതയോടെ സാമ്രാജ്യത്തെ സേവിച്ച അവൻ “വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റവും അവനിൽ കണ്ടെത്തിയില്ല” (ദാനീയേൽ 6:4). വാസ്തവത്തിൽ, നിരവധി ദേശാധിപതികളുടെ മേൽ അധികാരമുള്ള “മൂന്നു അദ്ധ്യക്ഷന്മാരിൽ” ഒരാളായി പ്രവാചകനെ ദാര്യാവേശ് രാജാവു ഉയർത്തി (വാ. 1-2). ഒരുപക്ഷേ അസൂയ നിമിത്തം, അവനെ ഒഴിവാക്കാനായി മറ്റ് ഉദ്യോഗസ്ഥർ ദാനീയേലിൽ തെറ്റുകുറ്റങ്ങളുടെ സൂചനകൾ തേടുകയായിരുന്നു. എന്നിരുന്നാലും, അവൻ തന്റെ സത്യനിഷ്ഠ നിലനിർത്തിക്കൊണ്ടു, “മുമ്പെ ചെയ്തുവന്നതുപോലെ” (വാ. 28) ദൈവത്തെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുപോന്നു. അവസാനം, പ്രവാചകൻ തന്റെ കർത്തവ്യത്തിൽ അഭിവൃദ്ധി പ്രാപിച്ചു.
നാം ആരാണെന്നും ആരെ പ്രതിനിധീകരിക്കുന്നുവെന്നും സൂചിപ്പിക്കുന്ന ദൃശ്യമായ അടയാളങ്ങൾ നമ്മുടെ ജീവിതം അവശേഷിപ്പിക്കുന്നു. നമുക്കു പോരാട്ടങ്ങളുണ്ടെങ്കിലും, നാം പൂർണരല്ലെങ്കിലും, നമുക്കു ചുറ്റുമുള്ള ജനം നമ്മുടെ ജീവിതത്തെ “സ്വാബ്” ചെയ്യുമ്പോൾ, യേശു നമ്മെ നയിക്കുന്ന വിധത്തിലുള്ള സമഗ്രതയുടെയും ഭക്തിയുടെയും ദൃശ്യമായ അടയാളങ്ങൾ അവർ കണ്ടെത്താൻ ഇടയാകട്ടെ.
വെളിപ്പെടുത്തപ്പെട്ട പാപങ്ങൾ
ഒരു ഫോൺ നന്നാക്കുന്ന കടയിൽ കയറിയ ഒരു കവർച്ചക്കാരൻ, ഒരു ഡിസ്പ്ലേ കെയ്സിന്റെ ചില്ലുകൾ തകർത്തു, ഫോണുകളും മറ്റും കവർച്ച ചെയ്യാൻ തുടങ്ങി. കാർഡ്ബോർഡ് പെട്ടി കൊണ്ടു തന്റെ തല മറച്ചു നിരീക്ഷണ ക്യാമറയിൽ നിന്നു തന്റെ വ്യക്തിത്വം മറയ്ക്കാൻ അവൻ ശ്രമിച്ചു. എന്നാൽ കവർച്ചയ്ക്കിടെ, പെട്ടി അൽപ്പനേരം പൊങ്ങിപ്പോയിട്ട്, അവന്റെ മുഖം വെളിവായി. മിനിറ്റുകൾക്ക് ശേഷം, കടയുടമ കവർച്ചയുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടിട്ടു, പോലീസിനെ വിളിക്കുകയും അവർ അടുത്തുള്ള കടയിൽ നിന്ന് കവർച്ചക്കാരനെ പിടികൂടുകയും ചെയ്തു. മറഞ്ഞിരിക്കുന്ന എല്ലാ പാപങ്ങളും ഒരുനാൾ മറനീക്കപ്പെടുമെന്ന് ഇയാളുടെ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.
നമ്മുടെ പാപങ്ങൾ മറയ്ക്കാൻ ശ്രമിക്കുന്നതു മനുഷ്യസഹജമാണ്. എന്നാൽ സഭാപ്രസംഗിയിൽ, നാം ദൈവത്തിന്റെ കൽപ്പനകൾ പാലിക്കണമെന്ന് നാം വായിക്കുന്നു. കാരണം, മറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും അവന്റെ നീതിപൂർവ്വമായ നോട്ടത്തിനും ന്യായമായ വിധിക്കും മുമ്പിൽ കൊണ്ടുവരപ്പെടും (12:14). “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു” (വാക്യം 13) എന്നു എഴുത്തുകാരൻ എഴുതുന്നു. പത്ത് കൽപ്പനകൾ കുറ്റംവിധിക്കുന്ന (ലേവ്യപുസ്തകം 4:13) മറഞ്ഞിരിക്കുന്ന കാര്യങ്ങൾ പോലും അവന്റെ വിലയിരുത്തലിൽ നിന്ന് രക്ഷപ്പെടില്ല. നല്ലതോ ചീത്തയോ ആയ എല്ലാ പ്രവൃത്തികളെയും അവന്റെ ന്യായവിധിക്കായി കൊണ്ടുവരും. എന്നാൽ, അവന്റെ കൃപ നിമിത്തം, യേശുവിലും നമുക്കുവേണ്ടിയുള്ള അവന്റെ യാഗത്തിലും നമ്മുടെ പാപമോചനം കണ്ടെത്താനാകും (എഫെസ്യർ 2:4-5).
നാം അവന്റെ കൽപ്പനകളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും അവ ആന്തരികവൽക്കരിക്കുകയും ചെയ്യുമ്പോൾ, അത് അവനോടുള്ള ഭയഭക്തിയിലേക്കും അതുമായി പൊരുത്തപ്പെടുന്ന ഒരു ജീവിതരീതിയിലേക്കും നയിക്കും. നമുക്ക് നമ്മുടെ പാപങ്ങൾ അവിടുത്തെ സന്നിധിയിൽ കൊണ്ടുവരാം. സ്നേഹനിർഭരവും ക്ഷമിക്കുന്നതുമായ അവിടുത്തെ ഹൃദയം വീണ്ടും അനുഭവിക്കാം.