നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മർവിൻ വില്യംസ്

യേശു, നമ്മുടെ പകരക്കാരൻ

സമ്പന്നനായ, ഇരുപതുവയസുള്ള ഒരു ചെറുപ്പക്കാരനും സുഹൃത്തും കാർ റേസിങ്ങിനിടെ ഒരു വഴിയാത്രക്കാരനെ ഇടിച്ച് കൊന്നു. ഈ ചെറുപ്പക്കാരന് 3 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. എന്നാൽ കോടതിയിൽ ഹാജരാകുകയും ശിക്ഷ അനുഭവിക്കുകയും ചെയ്തയാൾ ഡ്രൈവറുടെ അപരൻ ആണെന്ന് ചിലർ കരുതുന്നു. ചില രാജ്യങ്ങളിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്നു, അവിടെ ആളുകൾ തങ്ങൾ ചെയ്തതിന് പിഴ നൽകുന്നതിൽ നിന്ന് പുറത്തുകടക്കാൻ പകരക്കാരനെ (ബോഡി ഡബിൾസ്) ഉപയോഗിക്കുന്നു. 

ഇക്കാര്യം ആക്ഷേപകരവും  അന്യായവും ആണെന്ന് തോന്നും. എന്നാൽ 2000 വർഷങ്ങൾക്കു മുമ്പ് യേശു നമ്മുടെ പകരക്കാരനായി; "നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപം നിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു" (1 പത്രൊസ് 3:18). ദൈവത്തിന്റെ പാപരഹിതമായ യാഗം എന്ന നിലയിൽ, അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടി ക്രിസ്തു ഒരിക്കൽ എന്നെന്നേക്കുമായി കഷ്ടം സഹിച്ച് മരിച്ചു (എബ്രാ.10:10). നമ്മുടെ എല്ലാവരുടെയും പാപത്തിന്റെ ശിക്ഷ അവൻ കുരിശിൽ, തന്റെ ശരീരത്തിൽ, വഹിച്ചു. ഇന്ന് ഒരാൾ കുറെ പണത്തിനായി ഒരു കുറ്റവാളിക്ക് പകരം ശിഷ സഹിക്കുന്നതു പോലെയല്ല, ക്രിസ്തുവിന്റെ കുരിശിലെ പകരം മരണം, നമുക്ക് പ്രത്യാശ നല്കുന്നതിനായി, തികച്ചും സൗജന്യമായി, സ്വമനസ്സോടെ ആയിരുന്നു (1 പത്രൊസ് 3:15, 18; യോഹന്നാൻ 10:15). നമുക്കും ദൈവത്തിനും ഇടയിലുള്ള വിടവ് നികത്തുന്നതിനു വേണ്ടിയാണ് അവൻ മരിച്ചത്.

ഈ ആഴമേറിയ യാഥാർത്ഥ്യം നമ്മെ ആനന്ദിപ്പിക്കുന്നതും ആശ്വസിപ്പിക്കുന്നതും ആത്മവിശ്വാസം പകരുന്നതും ആണ്. യേശുവിന്റെ പ്രതിപുരുഷ യാഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പാപികളായ നമുക്ക് സ്നേഹവാനായ ദൈവത്തോട് ബന്ധവും സമ്പൂർണ്ണമായ സാമീപ്യവും സാധ്യമാകുന്നത്.

ദൈവം മാത്രം നല്കുന്ന സംതൃപ്തി

ആയിരക്കണക്കിന് രൂപയുടെ ഭക്ഷണം വീട്ടിലെത്തി- കൂറ്റൻ ചെമ്മീൻ, ഷവർമ, സാലഡ്, അങ്ങനെ പലതും അവർ എത്തിച്ച് നല്കി. കുടുംബനാഥൻ പാർട്ടി നടത്തുകയായിരുന്നില്ല. ഈ വിഭവക്കൂട്ടം ഒന്നും അയാൾ ഓർഡർ ചെയ്തത് പോലുമല്ല: അയാളുടെ ആറുവയസുകാരൻ മകൻ ചെയ്ത പണിയാണ്. എങ്ങനെ സംഭവിച്ചു എന്നല്ലേ? മകൻ ഉറങ്ങാൻ കിടന്ന സമയം പിതാവ് തന്റെ ഫോൺ അവന് കളിക്കാൻ കൊടുത്തതാണ്, കുട്ടി അതുപയോഗിച്ച് പല ഹോട്ടലുകളിൽ നിന്നും വിലപിടിച്ച ഈ വസ്തുക്കൾ ഓർഡർ ചെയ്തു. "നീ എന്താണിങ്ങനെ ചെയ്തത്?" ഒളിച്ചിരുന്ന കുട്ടിയോട് പിതാവ് ചോദിച്ചു. "എനിക്ക് വിശക്കുകയായിരുന്നു" എന്നായിരുന്നു മറുപടി. കുട്ടിയുടെ വിശപ്പും പക്വതക്കുറവും വളരെ ചെലവേറിയതായി!

ഏശാവിന്റെ വിശപ്പ് അവന് ആയിരക്കണക്കിന് രൂപയേക്കാൾ നഷ്ടം വരുത്തി. അവൻ വിശപ്പുകൊണ്ട് വലഞ്ഞ് മരിക്കാറായി എന്നാണ് ഉല്പത്തി 25 ൽ പറയുന്നത്. അവൻ സഹോദരനോട് , "ആ ചുവന്ന പായസം കുറെ എനിക്ക് തരണം; ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു" (വാ.30 ) എന്ന് പറഞ്ഞു. എന്നാൽ യാക്കോബ് അതിനുപകരം ഏശാവിന്റെ ജ്യേഷ്ഠാവകാശം ആണ് ചോദിച്ചത് (വാ.31). ഈ ജന്മാവകാശത്തിൽ ആദ്യജാതൻ എന്ന പദവിയും ദൈവത്തിന്റെ പ്രത്യേക അനുഗ്രഹങ്ങളും, അവകാശങ്ങളിൽ ഇരട്ടി ഓഹരിയും, കുടുംബത്തിന്റെ ആത്മീയ നേതൃത്വവും ഒക്കെ ഉൾപ്പെട്ടിരുന്നു. തന്റെ വിശപ്പിന് വിധേയനായി ഏശാവ് "ഭക്ഷിച്ച് പാനം ചെയ്തു", "ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു" (വാ.34).

നമുക്കും വല്ലാത്ത പ്രലോഭനവും താല്പര്യവും ഉണ്ടാകുമ്പോൾ, വിനാശകരമായ തെറ്റുകളിലേക്ക് നമ്മുടെ താല്പര്യങ്ങൾ പോകാതെ, സ്വർഗീയ പിതാവിങ്കലേക്ക് നോക്കാം: "സകല നന്മകളും കൊണ്ട്"(സങ്കീ.107:9) നമ്മുടെ ആത്മാവിന്റെ വിശപ്പും ദാഹവും അവിടുന്ന് ശമിപ്പിക്കും.

ഭാഗ്യമല്ല, പക്ഷെ ക്രിസ്തുവാണ്

പ്രപഞ്ചത്തിൽ ഏകദേശം 700 ക്വിന്റില്യൺ (7-നു ശേഷം  20 പൂജ്യം) ഗ്രഹങ്ങളുണ്ടെന്നും എന്നാൽ ഭൂമിയെപ്പോലെ ഒന്ന് മാത്രമേ ഉള്ളൂ എന്നും ഡിസ്കവർ മാഗസിൻ സൂചിപ്പിക്കുന്നു. ജ്യോതിശാസ്ത്രജ്ഞനായ എറിക് സാക്രിസണിന്റെ അഭിപ്രായത്തിൽ, ഒരു ഗ്രഹത്തിന് ജീവൻ നിലനിർത്തേണ്ടതിന്റെ ആവശ്യകതകളിലൊന്ന് താപനില ശരിയായിരിക്കുന്നതും, വെള്ളം നിലനിൽക്കുന്നതുമായ "ഗോൾഡിലോക്ക്സ്" (ജീവന് തികച്ചും അനുയോജ്യമായ) മേഖലയിൽ പ്രദക്ഷിണം ചെയ്യുന്നതാണ്. 700 ക്വിന്റില്യൺ ഗ്രഹങ്ങളിൽ, ഈ സ്ഥിതിഗതികൾ ശരിയായിട്ടുള്ള ഒരു ഗ്രഹമാണ് ഭൂമി എന്ന് തോന്നുന്നു. ഭൂമി എങ്ങനെയോ "വളരെ ഭാഗ്യമുള്ള കയ്യിലൂടെ" കടന്നുവന്നതാണെന്ന നിഗമനത്തിൽ സാക്രിസൺ എത്തിച്ചേർന്നു.

പ്രപഞ്ചം നിലനിന്നത് ‘ലേഡി ലക്ക്’ (ഭാഗ്യദേവത) കാരണമല്ല, മറിച്ച് യേശുവിന്റെ പ്രവർത്തനം മൂലമാണെന്ന് പൌലോസ് കൊലോസ്യയിലുള്ള  വിശ്വാസികൾക്ക് ഉറപ്പ് നൽകി. അപ്പോസ്തലൻ ക്രിസ്തുവിനെ ലോകത്തിന്റെ സ്രഷ്ടാവായി അവതരിപ്പിക്കുന്നു. "സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു" (കൊലോസ്യർ 1:16). യേശു ലോകത്തിന്റെ ശക്തനായ സ്രഷ്ടാവാണെന്ന് മാത്രമല്ല, പൌലോസ് പറയുന്നത് "സകലത്തെയും നിലനിർത്തുന്നതും അവിടന്നാണ്." (വാക്യം 17)—വളരെ ചൂടുള്ളതോ തണുപ്പുള്ളതോ അല്ലാത്ത, മറിച്ച് മനുഷ്യ നിലനിൽപ്പിന് അനുയോജ്യമായ ഒരു ലോകം. യേശു സൃഷ്ടിച്ചത് തന്റെ പരിപൂർണ്ണ ജ്ഞാനത്തോടും അനന്തമായ ശക്തിയോടും കൂടി അവൻ നിലനിർത്തുന്നു.

സൃഷ്ടിയുടെ സൗന്ദര്യം ആസ്വദിക്കുമ്പോൾ, നമുക്ക് ‘ലേഡി ലക്കിന്റെ’ ക്രമരഹിതമായ പ്രവർത്തനത്തിലേക്കല്ല, മറിച്ച് "സർവ്വസമ്പൂർണതയും" കൈവശമുള്ള, ലക്ഷ്യബോധമുള്ള, പരമാധികാരമുള്ള, ശക്തനും സ്നേഹമുള്ളവനുമായ ഒരാളിലേക്ക് വിരൽ ചൂണ്ടാം. (വാ.19).

താഴ്ത്തപ്പെട്ടു

അഹങ്കാരം മാനഹാനിക്ക് മുമ്പേ വരുന്നതും, അതിലേക്ക് നയിക്കുന്നതുമാണ് - നോർവേയിലെ ഒരു മനുഷ്യൻ കണ്ടെത്തിയതുപോലെ. ഓട്ടത്തിനുള്ള വസ്ത്രങ്ങൾ പോലും ധരിക്കാത്ത ആ വ്യക്തി, 400 മീറ്റർ ഹർഡിൽസിൽ ലോക റെക്കോർഡ് ഉടമയായ കാർസ്റ്റെൻ വാർഹോമിനെ ഒരു ഓട്ടമത്സരത്തിന് അഹങ്കാരത്തോടെ വെല്ലുവിളിച്ചു.

 എല്ലാവർക്കും ഉപയോഗിക്കാവുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയിരുന്ന വാർഹോം, വെല്ലുവിളി അനുസരിച്ച് ഓടാൻ തുടങ്ങി. ഫിനിഷ് ലൈനിൽ എത്തിയപ്പോൾ, തന്റെ തുടക്കം മോശമായെന്നും വീണ്ടും ഓടാൻ ആഗ്രഹിക്കുന്നുവെന്നും ആ മനുഷ്യൻ നിർബന്ധിച്ചപ്പോൾ രണ്ട് തവണ ലോക ചാമ്പ്യൻ നേടിയവൻ പുഞ്ചിരിച്ചു!

സദൃശവാക്യങ്ങൾ 29:23 ൽ നാം ഇങ്ങനെ വായിക്കുന്നുഃ "മനുഷ്യന്റെ ഗർവം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും".  അഹങ്കാരികളുമായുള്ള ദൈവത്തിന്റെ ഇടപെടൽ ശലോമോന്റെ പുസ്തകത്തിലെ പ്രിയപ്പെട്ട വിഷയങ്ങളിലൊന്നാണ്. (11:2; 16:18; 18:12). ഈ വാക്യങ്ങളിലെ അഹങ്കാരം അല്ലെങ്കിൽ ഗര്‍വ്വം എന്ന വാക്കിന്റെ അർത്ഥം  “ഡംഭ്,” അല്ലെങ്കിൽ “വീരവാദം” എന്നാണ്—ദൈവത്തിന് അവകാശമുള്ള കീർത്തി സ്വയം എടുക്കുക. നാം അഹങ്കാരത്താൽ നിറയുമ്പോൾ, നാം നമ്മെക്കുറിച്ച് വേണ്ടതിലും ഉയർന്നതായി കരുതുന്നു. യേശു ഒരിക്കൽ പറഞ്ഞു, "തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും" (മത്തായി 23:12). താഴ്മയും വിനയവും പിന്തുടരാൻ യേശുവും ശലോമോനും നമ്മോടു നിർദ്ദേശിക്കുന്നു. ഇത് കപടമായ വിനയമല്ല, മറിച്ച്, നാം ആയിരിക്കുന്നത് അംഗീകരിക്കുന്നതും, നമുക്കുള്ളതെല്ലാം ദൈവത്തിൽ നിന്നാണ് വരുന്നതെന്ന തിരിച്ചറിയുന്നതുമാണ്. അത് ജ്ഞാനമുള്ളവായിരിക്കുന്നതും, ധാർഷ്ട്യത്തോടെ “തിടുക്കത്തിൽ" കാര്യങ്ങൾ പറയാതിരിക്കുന്നതുമാണ്.  (സാദൃശ്യവാക്യങ്ങൾ 29:20).

ദൈവത്തെ ബഹുമാനിക്കാനും, അപമാനം ഒഴിവാക്കാനും നമ്മെത്തന്നെ വിനയപ്പെടുത്താനുള്ള ജ്ഞാനം നൽകണമെന്ന് നമുക്ക് ദൈവത്തോട് അപേക്ഷിക്കാം.

ഇനി മുൻവിധിയില്ല

വർഷങ്ങൾക്കുമുമ്പ്, ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ഓപ്പറ ഓർക്കസ്ട്രയിലെ പ്രധാന ട്രംപറ്റ് വായിക്കുന്ന ആളുടെ ജോലിക്കായി ജൂലി ലാൻഡ്സ്മാൻ ഓഡിഷൻ നടത്തി. വിധികർത്താക്കളുടെ മുൻവിധി ഒഴിവാക്കാൻ MET എന്ന ഈ സംഗീത സ്ഥാപനം ഉദ്യോഗാർത്ഥികളെ ഒരു സ്ക്രീനിന് പിന്നിൽ ഇരുത്തിയാണ് ഓഡിഷനുകൾ നടത്തിയത്. ലാൻഡ്‌സ്‌മാൻ അവളുടെ ഓഡിഷനിൽ മികച്ച പ്രകടനം നടത്തുകയും മത്സരത്തിൽ വിജയിക്കുകയും ചെയ്തു. എന്നാൽ അവൾ സ്‌ക്രീനിന്റെ പിന്നിൽ നിന്ന് ഇറങ്ങിവന്നപ്പോൾ, ചില പുരുഷ ജഡ്ജിമാർ മുറിയുടെ പിൻഭാഗത്തേക്ക് നടന്ന് അവളുടെ നേരെ പുറം തിരിഞ്ഞു. വാസ്തവത്തിൽ അവർ മറ്റൊരാളെയാണ് പ്രതീക്ഷിച്ചിരുന്നത്.

യിസ്രായേല്യർ ഒരു രാജാവിനെ ആവശ്യപ്പെട്ടപ്പോൾ, ദൈവം അത് ഉൾക്കൊള്ളുകയും മറ്റ് ജാതികൾക്കുള്ളതുപോലെ പ്രൗഢിയുള്ള ഒരു മനുഷ്യനെ അവർക്ക് നൽകുകയും ചെയ്തു (1ശമൂവേൽ 8:5; 9:2). എന്നാൽ രാജാവെന്ന നിലയിലുള്ള ശൗലിന്റെ ആദ്യ വർഷങ്ങളിൽ വിശ്വാസരാഹിത്യവും അനുസരണക്കേടും കാണിച്ചതിനാൽ, ഒരു പുതിയ രാജാവിനെ അഭിഷേകം ചെയ്യാൻ ദൈവം ശമൂവേലിനെ ബെത്‌ലഹേമിലേക്ക് അയച്ചു (16:1-13). മൂത്തമകനായ എലീയാബ് കാഴ്ചയിൽ മതിപ്പ് തോന്നുന്നവനായതുകൊണ്ട് ദൈവം അവനെ രാജാവായി തിരഞ്ഞെടുത്തുവെന്ന് ശമൂവേൽ കരുതി. എന്നാൽ ദൈവം ശമൂവേലിന്റെ മനോഭാവത്തെ ചോദ്യം ചെയ്തു: "മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു" (വാക്യം 7). ദൈവം തന്റെ ജനത്തെ നയിക്കാൻ ദാവീദിനെ തിരഞ്ഞെടുത്തു (വാക്യം 12).

ആളുകളുടെ കഴിവും യോഗ്യതയും വിലയിരുത്തുമ്പോൾ, ആ വ്യക്തിയുടെ സ്വഭാവം, ആഗ്രഹം, ഉദ്ദേശ്യങ്ങൾ എന്നിവയാണ് ദൈവം നോക്കുന്നത്. ദൈവത്തിന്റെ വീക്ഷണത്തിലൂടെ ലോകത്തെയും ആളുകളെയും കാണുവാൻ അവൻ നമ്മെ ക്ഷണിക്കുന്നു—ബാഹ്യരൂപത്തിലോ യോഗ്യതയിലോ അല്ല, ഹൃദയങ്ങളിലാണ് നോക്കേണ്ടത്.

തെറ്റുകളിൽ നിന്ന് പഠിക്കുക

1929-ലും 2008-ലും ലോക സമ്പദ്‌വ്യവസ്ഥയെ തകർത്തത് പോലുള്ള സാമ്പത്തിക പിഴവുകൾ ഭാവിയിൽ ഒഴിവാക്കാൻ, സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗിൽ ലൈബ്രറി ഓഫ് മിസ്ടേക്ക്സ്‌  സ്ഥാപിച്ചു. അടുത്ത തലമുറയിലെ സാമ്പത്തിക വിദഗ്ധരെ ബോധവത്കരിക്കാൻ സഹായിക്കുന്ന രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ ഒരു ശേഖരം ഇതിലുണ്ട്. ലൈബ്രറിയുടെ ക്യൂറേറ്റർമാർ പറയുന്നതനുസരിച്ച്, "മിടുക്കരായ ആളുകൾ തുടർച്ചയായി മണ്ടത്തരങ്ങൾ ചെയ്യുന്നത് എങ്ങനെ" എന്നതിന്റെ ഉത്തമ ഉദാഹരണമായി ഇത് പ്രവർത്തിക്കുന്നു. മുൻകാല തെറ്റുകളിൽ നിന്ന് പാഠം പഠിക്കുക എന്നതാണ് ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ഏക മാർഗമെന്ന് ക്യൂറേറ്റർമാർ വിശ്വസിക്കുന്നു.

പ്രലോഭനങ്ങൾക്ക് വഴങ്ങാതിരിക്കാനും ശക്തമായ ആത്മീയ ജീവിതം നയിക്കാനുമുള്ള ഒരു മാർഗ്ഗം, കഴിഞ്ഞകാല ദൈവജനത്തിന്റെ തെറ്റുകളിൽ നിന്ന് പഠിക്കുക എന്നതാണ് എന്ന് പൗലോസ് കൊരിന്ത്യരെ ഓർമിപ്പിച്ചു. അതുകൊണ്ട് അവർ തങ്ങളുടെ ആത്മീയ പദവിയിൽ അമിത ആത്മവിശ്വാസം പുലർത്തുന്നില്ലെന്ന് ഉറപ്പാക്കാൻ, പുരാതന യിസ്രായേലിന്റെ പരാജയങ്ങൾ ജ്ഞാനം നേടുന്നതിനുള്ള ഒരു ഉദാഹരണമായി അപ്പോസ്തലൻ ഉപയോഗിച്ചു. വിഗ്രഹാരാധനയിൽ ഏർപ്പെട്ട യിസ്രായേല്യർ, "ലൈംഗിക അധാർമികത" തിരഞ്ഞെടുത്തു, ദൈവത്തിന്റെ പദ്ധതികളെയും ഉദ്ദേശ്യങ്ങളെയും കുറിച്ച് പിറുപിറുത്തു, അവന്റെ നേതാക്കൾക്കെതിരെ മത്സരിച്ചു. അവരുടെ പാപം നിമിത്തം അവർ അവന്റെ ശിക്ഷണം അനുഭവിച്ചു (1 കൊരിന്ത്യർ 10:7-10). യിസ്രായേലിന്റെ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ യേശുവിൽ വിശ്വസിക്കുന്നവരെ സഹായിക്കാൻ പൗലോസ് ഈ ചരിത്രപരമായ "ഉദാഹരണങ്ങൾ" തിരുവെഴുത്തുകളിൽ നിന്ന് അവതരിപ്പിച്ചു (വാക്യം 11).

ദൈവത്തിന്റെ സഹായത്താൽ, നമ്മുടെ തെറ്റുകളിൽ നിന്നും, മറ്റുള്ളവർ ചെയ്ത തെറ്റുകളിൽ നിന്നും നമുക്ക് പഠിക്കാം, അങ്ങനെ നമുക്ക് അവനുവേണ്ടി അനുസരണമുള്ള ഒരു ഹൃദയം നേടാം.

ജീവ കിരീടം

5 കി.മീ. (ഏതാണ്ട് 3 മൈൽ) ഓട്ടത്തിൽ താൻ പിന്തള്ളപ്പെടുമോ എന്ന് പന്ത്രണ്ടുകാരിയായ ലീഅഡിയാൻസ് റോഡ്രിഗസ്-എസ്പാഡ ആശങ്കാകുലയായിരുന്നു. അവളുടെ ഉത്കണ്ഠ നിമിത്തം ശ്രദ്ധിക്കാതെ, തന്റെ മത്സരം ആരംഭിക്കുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പ് പുറപ്പെട്ട, ഹാഫ് മാരത്തണിൽ (13 മൈലിലധികം!) പങ്കെടുക്കുന്ന ഒരു കൂട്ടം ഓട്ടക്കാരോടൊപ്പം അവൾ ഓടിത്തുടങ്ങി. ലീഅഡിയാൻസ മറ്റ് ഓട്ടക്കാർക്കൊപ്പം കാൽ നീട്ടിവലിച്ച് ഓടി. നാലു മൈൽ പിന്നിട്ടിട്ടും, ഫിനിഷിംഗ് ലൈൻ എവിടെയും കാണാത്തതിനാൽ, താൻ ദീർഘവും കൂടുതൽ ബുദ്ധിമുട്ടുള്ളതുമായ ഓട്ടത്തിലാണെന്ന് അവൾ മനസ്സിലാക്കി. പിന്മാറുന്നതിനു പകരം അവൾ ഓടിക്കൊണ്ടേയിരുന്നു. ആകസ്മികമായ ഹാഫ് മാരത്തണർ തന്റെ 13.1 മൈൽ ഓട്ടം പൂർത്തിയാക്കി 2,111 ഫിനിഷർമാരിൽ 1,885-ആം സ്ഥാനത്തെത്തി. അതാണ് സ്ഥിരോത്സാഹം!

പീഡനത്തിനിരയായപ്പോൾ, ഒന്നാം നൂറ്റാണ്ടിലെ പല ക്രിസ്തു വിശ്വാസികളും ക്രിസ്തുവിനുവേണ്ടിയുള്ള ഓട്ടത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിച്ചു, എന്നാൽ ഓടിക്കൊണ്ടിരിക്കാൻ യാക്കോബ് അവരെ പ്രോത്സാഹിപ്പിച്ചു. അവർ ക്ഷമയോടെ പരിശോധനകൾ സഹിച്ചാൽ, ദൈവം ഇരട്ടിയായ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നോർമ്മിപ്പിച്ചു (യാക്കോബ് 1:4, 12). ഒന്നാമതായി, “അവർ സ്ഥിരത ഉള്ളവരാകും’’ അങ്ങനെ അവർ “ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും’’ (വാ. 4) ആകും. രണ്ടാമതായി, ദൈവം അവർക്ക് “ജീവ കിരീടം’’ നൽകും - ഭൂമിയിലെ യേശുവിലുള്ള ജീവിതവും വരാനിരിക്കുന്ന ജീവിതത്തിൽ അവന്റെ സാന്നിധ്യത്തിലായിരിക്കുമെന്ന വാഗ്ദത്തവും (വാ. 12).

ചില ദിവസങ്ങളിൽ, ക്രിസ്തീയ ഓട്ടം നാം പേരുകൊടുത്ത ഒന്നല്ലെന്ന് തോന്നിപ്പോകാറുണ്ട് - അത് നാം പ്രതീക്ഷിച്ചതിലും ദൈർഘ്യമേറിയതും കൂടുതൽ ബുദ്ധിമുട്ടുള്ളതുമായ കാര്യമായി തോന്നും. എന്നാൽ ദൈവം നമുക്കാവശ്യമായത് പ്രദാനം ചെയ്യുന്നതിനാൽ നമുക്ക് സ്ഥിരോത്സാഹത്തോടെ ഓടാൻ കഴിയും.

 

ദൈവത്തിന്റെ രക്ഷാപ്രവൃത്തി

അനുകമ്പയുള്ള ഒരു സന്നദ്ധസേവകൻ തന്റെ വീരോചിതമായ പ്രവൃത്തികൾക്ക് “കാവൽ മാലാഖ’’ എന്ന് വിളിക്കപ്പെട്ടു. ജെയ്ക്ക് മന്ന ജോലിസ്ഥലത്ത് സോളാർ പാനലുകൾ സ്ഥാപിച്ചുകൊണ്ടിരുന്ന ഇടത്തുനിന്നാണ്, കാണാതായ അഞ്ചു വയസ്സുകാരിയെ കണ്ടെത്താനുള്ള അടിയന്തര തിരച്ചിലിൽ പങ്കാളിയായത്. അയൽക്കാർ അവരുടെ ഗാരേജുകളിലും മുറ്റത്തും തിരഞ്ഞപ്പോൾ, മന്ന കാല്പാടുകൾ നോക്കി അടുത്തുള്ള വനപ്രദേശത്തേക്ക് നടക്കുകയും അവിടെ ഒരു ചതുപ്പിൽ അരയോളം ആഴത്തിൽ താണുപോയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. അവൻ ആ ചേറിലേക്കിറങ്ങി കുട്ടിയെ രക്ഷിച്ച് അവളെ കേടുപാടുകൾ കൂടാതെ വീട്ടിലേക്കു കൊണ്ടുവന്നു. ചേറുപുരണ്ട കുഞ്ഞിനെ അവളുടെ അമ്മയെ ഏല്പിച്ചു. നന്ദിയോടെ അവൾ കുഞ്ഞിനെ ഏറ്റുവാങ്ങി.

ആ കൊച്ചു പെൺകുട്ടിയെപ്പോലെ ദാവീദും വിടുതൽ അനുഭവിച്ചു. കരുണയ്ക്കായുള്ള തന്റെ ഹൃദയംഗമമായ നിലവിളികളോട് ദൈവം പ്രതികരിക്കുന്നതിനായി സങ്കീർത്തനക്കാരൻ “ക്ഷമയോടെ കാത്തിരുന്നു’’ (സങ്കീർത്തനം 40:1). സഹായത്തിനായുള്ള അവന്റെ നിലവിളി ദൈവം കേട്ടു, അവന്റെ സാഹചര്യങ്ങളുടെ “നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും’’ അവനെ രക്ഷിച്ചുകൊണ്ട് പ്രതികരിച്ചു (വാ. 2) - ദാവീദിന്റെ ജീവിതത്തിന് ഉറപ്പുള്ള അടിത്തറ നൽകി. ജീവിതത്തിന്റെ ചെളി നിറഞ്ഞ ചതുപ്പിൽ നിന്ന് ഭൂതകാല രക്ഷാപ്രവർത്തനങ്ങൾ സ്തുതിഗീതങ്ങൾ ആലപിക്കാനും ഭാവി സാഹചര്യങ്ങളിൽ ദൈവത്തെ ആശ്രയിക്കാനും തന്റെ കഥ മറ്റുള്ളവരുമായി പങ്കിടാനുമുള്ള അവന്റെ ആഗ്രഹത്തെ ശക്തിപ്പെടുത്തി (വാ. 3-4).

സാമ്പത്തിക ബുദ്ധിമുട്ടുകൾ, ദാമ്പത്യ കലഹങ്ങൾ, അപര്യാപ്തതയുടെ വികാരങ്ങൾ എന്നിങ്ങനെയുള്ള ജീവിത വെല്ലുവിളികളിൽ നാം അകപ്പെടുമ്പോൾ, നമുക്ക് ദൈവത്തോട് നിലവിളിക്കുകയും അവൻ പ്രതികരിക്കുന്നതിനായി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യാം (വാ. 1). അവിടുന്ന് അവിടെയുണ്ട്, നമ്മുടെ ആവശ്യസമയത്ത് നമ്മെ സഹായിക്കാനും നമുക്ക് നിൽക്കാൻ ഒരു ഉറച്ച ഇടം നൽകാനും അവിടുന്നു തയ്യാറാണ്.

ദൈവത്തിനു കീഴടങ്ങുക

സ്വയം സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നില്ല; തന്നിൽ ആശ്രയിക്കുകയും ചാരുകയും ചെയ്യുന്നവരെ അവൻ സഹായിക്കുന്നു. സുവിശേഷങ്ങളെ അടിസ്ഥാനമാക്കിയുള്ള ദ ചോസൻ എന്ന വിജയകരമായ ടിവി സീരീസിൽ യേശുവിന്റെ വേഷം ചെയ്യുന്ന നടൻ ജോനാഥാൻ റൂമി ഇക്കാര്യം 2018 മെയ് മാസത്തിൽ തിരിച്ചറിഞ്ഞു. എട്ടു വർഷമായി ലോസ് ആഞ്ചലസിൽ താമസിക്കുന്ന റൂമി, ഏതാണ്ട് തകർന്ന അവസ്ഥയിലായി, അടുത്ത ദീവസത്തേക്കുള്ള ഭക്ഷണം പോലും ഇല്ലാതായി. ഒരു ജോലിയും ലഭിച്ചില്ല. എന്തു ചെയ്യണമെന്ന് അറിയാതെ, നടൻ തന്റെ ഹൃദയം ദൈവസന്നിധിയിൽ പകരുകയും തന്റെ കരിയർ ദൈവത്തിന് സമർപ്പിക്കുകയും ചെയ്തു. “ഞാൻ കീഴടങ്ങുന്നു” എന്ന വാക്കുകൾ ഞാൻ അക്ഷരാർത്ഥത്തിൽ [പ്രാർത്ഥിച്ചു]. ഞാൻ കീഴടങ്ങുന്നു' അദ്ദേഹം പറഞ്ഞു. അന്നുതന്നേ, തപാലിൽ നാല് ചെക്കുകൾ ലഭിച്ചു. മൂന്ന് മാസത്തിന് ശേഷം, ദ ചോസണിലെ യേശുവിന്റെ വേഷത്തിനായി അദ്ദേഹത്തെ കാസ്റ്റ് ചെയ്തു. തന്നിൽ ആശ്രയിക്കുന്നവരെ ദൈവം സഹായിക്കുമെന്ന് റൂമി കണ്ടെത്തി.

“ദുഷ്പ്രവൃത്തിക്കാരോടു മുഷിയുകയും നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയും” (സങ്കീർത്തനം 37:1) ചെയ്യാതെ എല്ലാം ദൈവത്തിന് സമർപ്പിക്കാൻ സങ്കീർത്തനക്കാരൻ നമ്മെ ക്ഷണിക്കുന്നു. നാം നമ്മുടെ ജീവിതം അവനിൽ കേന്ദ്രീകരിക്കുമ്പോൾ, “[അവനിൽ] ആശ്രയിച്ചു നന്മചെയ്യാനും ദേശത്തു പാർത്തു വിശ്വസ്തത ആചരിക്കാനും യഹോവയിൽ തന്നേ രസിച്ചുകൊള്ളാനും” (വാ. 3-4) നമുക്കു കഴിയും. നമ്മുടെ എല്ലാ ആഗ്രഹങ്ങളും പ്രശ്‌നങ്ങളും ഉത്കണ്ഠകളും ദൈനംദിന കാര്യങ്ങളും അവനു സമർപ്പിക്കുക. നമ്മുടെ ജീവിതത്തിലെ സംഭവങ്ങൡലൂടെ ദൈവം നമ്മുടെ ജീവിതത്തെ നയിക്കുകയും നമുക്ക് സമാധാനം നൽകുകയും ചെയ്യും (വാ. 5-6). യേശുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ, നമ്മുടെ ജീവിതം എന്തായിരിക്കണമെന്ന് നിർണ്ണയിക്കാൻ അവനെ അനുവദിക്കേണ്ടത് പ്രധാനമാണ്.

നമുക്ക് കീഴടങ്ങാം, ദൈവത്തിൽ വിശ്വസിക്കാം. നമ്മൾ ചെയ്യുന്നതുപോലെ, അവൻ നടപടിയെടുക്കുകയും ആവശ്യമായതും മികച്ചതും ചെയ്യുകയും ചെയ്യും.

നിങ്ങളുടെ പക്കലുള്ളത് ക്രിസ്തുവിനായി ഉപയോഗിക്കുക

സ്യൂവിംഗ് ഹാൾ ഓഫ് ഫെയിമിനെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? 2001-ൽ സ്ഥാപിതമായ ഇത്, 'തയ്യൽ വിദ്യാഭ്യാസത്തിലൂടെയും ഉൽപ്പന്ന വികസനത്തിലൂടെയും അതുല്യവും നൂതനവുമായ സംഭാവനകളോടെ ഗാർഹിക തയ്യൽ വ്യവസായത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തിയ' ആളുകളെ അംഗീകരിക്കുന്നു. 2005-ൽ ഹാളിൽ പ്രവേശിച്ച മാർത്ത പുല്ലെനെപ്പോലുള്ള വ്യക്തികൾ ഇതിൽ ഉൾപ്പെടുന്നു, അവരെ ''ഒരു സദൃശവാക്യങ്ങൾ 31 സ്ത്രീ'' എന്ന് വിശേഷിപ്പിക്കുന്നു. . . അവളുടെ ശക്തിയുടെയും പ്രചോദനത്തിന്റെയും അനുഗ്രഹങ്ങളുടെയും ഉറവിടം പരസ്യമായി അംഗീകരിക്കുന്നതിൽ ഒരിക്കലും പരാജയപ്പെടുന്നില്ല.

സ്യൂവിംഗ് ഹാൾ ഓഫ് ഫെയിം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു കണ്ടുപിടുത്തമാണ്, എന്നാൽ അത് യിസ്രായേലിൽ ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നെങ്കിൽ, തബീഥാ എന്ന സ്ത്രീ അതിൽ ഉൾപ്പെടുമായിരുന്നു. തബീഥാ യേശുവിൽ വിശ്വസിക്കുന്നവളും തയ്യൽക്കാരിയും തന്റെ സമൂഹത്തിലെ ദരിദ്രരായ വിധവകൾക്കായി വസ്ത്രങ്ങൾ തയ്ക്കാൻ സമയം ചിലവഴിച്ചവളുമായിരുന്നു (അപ്പൊ. 9:36, 39). അവൾ രോഗബാധിതയായി മരിച്ചശേഷം, ദൈവം അവനിലൂടെ ഒരു അത്ഭുതം പ്രവർത്തിക്കുമോ എന്നറിയാൻ ശിഷ്യന്മാർ പത്രൊസിനെ ആളയച്ചു വരുത്തി. അവൻ വന്നപ്പോൾ, കരയുന്ന വിധവകൾ തബീഥാ തങ്ങൾക്കുവേണ്ടി ഉണ്ടാക്കിയ വസ്ത്രങ്ങളും മറ്റും അവനെ കാണിച്ചു (വാ. 39). ഈ വസ്ത്രങ്ങൾ അവളുടെ നഗരത്തിലെ ദരിദ്രർക്ക് വേണ്ടി അവൾ “എപ്പോഴും നന്മ ചെയ്യുന്നു” എന്നതിന്റെ തെളിവായിരുന്നു (വാ. 36). ദൈവശക്തിയാൽ പത്രൊസ് തബീഥയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

നമ്മുടെ സമൂഹത്തിലും ലോകത്തിലും നിലവിലുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിന് നമ്മുടെ കഴിവുകൾ ഉപയോഗിക്കാൻ ദൈവം നമ്മെ വിളിക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു. നമുക്ക് നമ്മുടെ കഴിവുകൾ യേശുവിന്റെ സേവനത്തിനായി ഉപയോഗിക്കാം, ഹൃദയങ്ങളെയും ജീവിതങ്ങളെയും ഒരുമിച്ചു ചേർക്കാൻ അവൻ നമ്മുടെ സ്‌നേഹപ്രവൃത്തികൾ എങ്ങനെ ഉപയോഗിക്കുമെന്ന് നമുക്കു കാണാം (എഫേസ്യർ 4:16).