യേശുവിന്റെ ദൃശ്യമായ അടയാളങ്ങൾ
സെൽ ഫോൺ ഉപയോക്താക്കളുടെ വ്യക്തിഗത സ്വഭാവങ്ങളും ജീവിതശൈലി ശീലങ്ങളും തിരിച്ചറിയാൻ ഒരു സർവകലാശാലയിലെ ശാസ്ത്രജ്ഞർ പരീക്ഷണാത്മക മോളിക്യുലാർ സ്വാബ് ടെസ്റ്റുകൾ നടത്തുകയുണ്ടായി. മറ്റനവധി വസ്തുക്കളോടൊപ്പം ആ സെൽ ഫോൺ ഉപയോക്താക്കൾ ഉപയോഗിച്ചിരുന്ന സോപ്പുകൾ, ലോഷനുകൾ, ഷാംപൂകൾ, മേക്കപ്പ്; അവർ കഴിച്ചിരുന്ന ഭക്ഷണങ്ങൾ, പാനീയങ്ങൾ, മരുന്നുകൾ എന്നിവയുടെ തരം; അവർ ധരിച്ചിരുന്ന വസ്ത്രത്തിന്റെ തരം എന്നിവ അവർ കണ്ടെത്തി. ഓരോ വ്യക്തിയുടെയും ജീവിതശൈലിയുടെ ഒരു രൂപരേഖ തയ്യാറാക്കാൻ ആ പഠനം ഗവേഷകരെ സഹായിച്ചു.
പ്രവാചകനായ ദാനീയേലിന്റെ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള നിഷേധാത്മക സ്വഭാവങ്ങളോ ജീവിത ശീലങ്ങളോ കണ്ടെത്താനായി, ആലങ്കാരികമായി അവന്റെ ജീവിതത്തിന്റെ “സ്വാബ്” എടുത്തു പരിശോധിക്കാൻ ബാബേലിലെ ഭരണാധികാരികൾ തുനിഞ്ഞു. എന്നാൽ എഴുപതു വർഷത്തോളം വിശ്വസ്തതയോടെ സാമ്രാജ്യത്തെ സേവിച്ച അവൻ “വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റവും അവനിൽ കണ്ടെത്തിയില്ല” (ദാനീയേൽ 6:4). വാസ്തവത്തിൽ, നിരവധി ദേശാധിപതികളുടെ മേൽ അധികാരമുള്ള “മൂന്ന് അദ്ധ്യക്ഷന്മാരിൽ” ഒരാളായി പ്രവാചകനെ ദാര്യാവേശ് രാജാവു ഉയർത്തി (വാ. 1-2). ഒരുപക്ഷേ അസൂയ നിമിത്തം, അവനെ ഒഴിവാക്കാനായി മറ്റ് ഉദ്യോഗസ്ഥർ ദാനീയേലിൽ തെറ്റുകുറ്റങ്ങളുടെ സൂചനകൾ തേടി എങ്കിലും, അവൻ തന്റെ സത്യനിഷ്ഠ നിലനിർത്തിക്കൊണ്ടു “മുമ്പെ ചെയ്തുവന്നതുപോലെ” (വാ. 28) ദൈവത്തെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുപോന്നു. അവസാനം, പ്രവാചകൻ തന്റെ കർത്തവ്യത്തിൽ അഭിവൃദ്ധി പ്രാപിച്ചു.
നാം ആരാണെന്നും ആരെ പ്രതിനിധീകരിക്കുന്നുവെന്നും സൂചിപ്പിക്കുന്ന ദൃശ്യമായ അടയാളങ്ങൾ നമ്മുടെ ജീവിതം അവശേഷിപ്പിക്കുന്നു. നമുക്കു പോരാട്ടങ്ങളുണ്ടെങ്കിലും, നാം പൂർണരല്ലെങ്കിലും, നമുക്കു ചുറ്റുമുള്ള ജനം നമ്മുടെ ജീവിതത്തെ “സ്വാബ്” ചെയ്യുമ്പോൾ, യേശു നമ്മെ നയിക്കുന്ന വിധത്തിലുള്ള സമഗ്രതയുടെയും ഭക്തിയുടെയും ദൃശ്യമായ അടയാളങ്ങൾ അവർ കണ്ടെത്താൻ ഇടയാകട്ടെ.
വെളിപ്പെടുത്തപ്പെട്ട പാപങ്ങൾ
ഒരു ഫോൺ നന്നാക്കുന്ന കടയിൽ കയറിയ ഒരു കവർച്ചക്കാരൻ, ഒരു ഡിസ്പ്ലേ കെയ്സിന്റെ ചില്ലുകൾ തകർത്ത്, ഫോണുകളും മറ്റും കവർച്ച ചെയ്യാൻ തുടങ്ങി. കാർഡ്ബോർഡ് പെട്ടി കൊണ്ടു തന്റെ തല മറച്ചു നിരീക്ഷണ ക്യാമറയിൽ നിന്നു തന്റെ വ്യക്തിത്വം മറയ്ക്കാൻ അവൻ ശ്രമിച്ചു. എന്നാൽ കവർച്ചയ്ക്കിടെ, പെട്ടി അൽപ്പനേരം പൊങ്ങിപ്പോയിട്ട്, അവന്റെ മുഖം വെളിവായി. മിനിറ്റുകൾക്ക് ശേഷം, കടയുടമ കവർച്ചയുടെ വീഡിയോ ദൃശ്യങ്ങൾ കണ്ട്, പോലീസിനെ വിളിക്കുകയും അവർ അടുത്തുള്ള കടയിൽ നിന്ന് കവർച്ചക്കാരനെ പിടികൂടുകയും ചെയ്തു. മറഞ്ഞിരിക്കുന്ന എല്ലാ പാപങ്ങളും ഒരുനാൾ മറനീക്കി പുറത്തുവരുമെന്ന് ഇയാളുടെ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.
നമ്മുടെ പാപങ്ങൾ മറയ്ക്കാൻ ശ്രമിക്കുന്നതു മനുഷ്യസഹജമാണ്. എന്നാൽ നാം ദൈവത്തിന്റെ കൽപ്പനകൾ പാലിക്കണമെന്ന് സഭാപ്രസംഗിയിൽ നാം വായിക്കുന്നു. കാരണം, മറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും അവന്റെ നീതിപൂർവ്വമായ നോട്ടത്തിനും ന്യായമായ വിധിക്കും മുമ്പിൽ കൊണ്ടുവരപ്പെടും (12:14). “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു” (വാ. 13) എന്ന് എഴുത്തുകാരൻ എഴുതുന്നു. പത്ത് കൽപ്പനകൾ കുറ്റംവിധിക്കുന്ന (ലേവ്യപുസ്തകം 4:13) മറഞ്ഞിരിക്കുന്ന കാര്യങ്ങൾ പോലും അവന്റെ വിലയിരുത്തലിൽ നിന്ന് രക്ഷപ്പെടില്ല. നല്ലതോ ചീത്തയോ ആയ എല്ലാ പ്രവൃത്തികളെയും അവന്റെ ന്യായവിധിക്കായി കൊണ്ടുവരും. എന്നാൽ, അവന്റെ കൃപ നിമിത്തം, യേശുവിലും നമുക്കുവേണ്ടിയുള്ള അവന്റെ യാഗത്തിലും നമ്മുടെ പാപമോചനം കണ്ടെത്താനാകും (എഫെസ്യർ 2:4-5).
നാം അവന്റെ കൽപ്പനകളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും അവ ആന്തരികവൽക്കരിക്കുകയും ചെയ്യുമ്പോൾ, അത് അവനോടുള്ള ഭയഭക്തിയിലേക്കും അതുമായി പൊരുത്തപ്പെടുന്ന ഒരു ജീവിതരീതിയിലേക്കും നയിക്കും. നമുക്ക് നമ്മുടെ പാപങ്ങൾ അവിടുത്തെ സന്നിധിയിൽ കൊണ്ടുവരാം. സ്നേഹനിർഭരവും ക്ഷമിക്കുന്നതുമായ അവിടുത്തെ ഹൃദയം വീണ്ടും അനുഭവിക്കാം.
ദൈവത്തിന്റെ ഏറ്റവും ഉൽകൃഷ്ടമായ സൃഷ്ടി
മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കുന്നതിൽ ന്യൂറോ സയൻ സ് വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, തങ്ങൾ ഇപ്പോഴും അത് മനസ്സിലാക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നു. മസ്തിഷ്ക രൂപകല്പന, അതിന്റെ പ്രവർത്തനത്തിന്റെ ചില വശങ്ങൾ, പരിസ്ഥിതിയോട് പ്രതികരിക്കുന്ന, നമ്മുടെ ഇന്ദ്രിയങ്ങളെ സജീവമാക്കുന്ന, ചലനങ്ങൾ സൃഷ്ടിക്കുന്ന, വികാരങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങൾ എന്നിവ അവർ മനസ്സിലാക്കുന്നു. എന്നാൽ ഈ ഇടപെടലുകളെല്ലാം പെരുമാറ്റം,സംവേദനം, ഓർമ്മ എന്നിവയെ എങ്ങനെ ഉളവാക്കുന്നുവെന്ന് അവർക്ക് ഇപ്പോഴും കണ്ടെത്താൻ കഴിയുന്നില്ല. ദൈവത്തിന്റെ അവിശ്വസനീയവും സങ്കീർണ്ണവും ഏറ്റവും ഉൽകൃഷ്ടവുമായ സൃഷ്ടി—മനുഷ്യൻ—ഇപ്പോഴും ഒരു സമസ്യയാണ്.
മനുഷ്യശരീരത്തിലെ അത്ഭുതങ്ങളെ ദാവീദ് ഊന്നിപ്പറയുന്നു. ആലങ്കാരിക ഭാഷ ഉപയോഗിച്ച്, അവൻ ദൈവത്തിന്റെ ശക്തിയെ പ്രകീർത്തിച്ചു, “എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു” (സങ്കീർത്തനം 139:13). “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ... നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു” (വാ. 14) ദാവീദ് എഴുതി. മാതാവിന്റെ ഗർഭപാത്രത്തിനുള്ളിൽ ഒരു കുഞ്ഞ് വളരുന്നത് വിശദീകരിക്കാനാവാത്ത കാര്യമായിട്ടാണ് പഴമക്കാർ വീക്ഷിച്ചിരുന്നത് (സഭാപ്രസംഗി 11:5 കാണുക). മനുഷ്യശരീരത്തിന്റെ അത്ഭുതകരമായ സങ്കീർണ്ണതകളെക്കുറിച്ചുള്ള പരിമിതമായ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ദാവീദ് അപ്പോഴും ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തിയുടെയും സാന്നിധ്യത്തിന്റെയും മുമ്പിൽ ഭയഭക്തിയോടെയും, അത്ഭുതത്തോടെയും നിന്നു. മനുഷ്യശരീരത്തിന്റെ അത്ഭുതകരവും വിസ്മയകരവുമായ സങ്കീർണ്ണത നമ്മുടെ വലിയവനായ ദൈവത്തിന്റെ ശക്തിയെയും പരമാധികാരത്തെയും പ്രതിഫലിപ്പിക്കുന്നു. സ്തുതിയും ഭയഭക്തിയും ആശ്ചര്യവും മാത്രമായിരിക്കും ഇതിനോടുള്ള നമ്മുടെ പ്രതികരണങ്ങൾ! മാർവിൻ വില്യംസ്
വാക്കുകൾ നമ്മുടെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു
മോശം ഭാഷ എങ്ങനെ ഇല്ലാതാക്കാം? ഒരു ഹൈസ്കൂൾ “മോശം ഭാഷ പാടില്ല’’ എന്ന വാഗ്ദാനം നടപ്പാക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു: “[ഞങ്ങളുടെ സ്കൂളിന്റെ] കോമ്പൗണ്ടിനുള്ളിൽ ഒരു തരത്തിലുമുള്ള അശ്ലീല ഭാഷകൾ ഉപയോഗിക്കില്ലെന്ന് ഞാൻ ആത്മാർത്ഥമായി പ്രതിജ്ഞ ചെയ്യുന്നു.’’ ഇതൊരു മഹത്തായ ശ്രമമായിരുന്നു, പക്ഷേ, യേശുവിന്റെ അഭിപ്രായത്തിൽ, ബാഹ്യമായ ഒരു നിയമത്തിനും പ്രതിജ്ഞയ്ക്കും ഒരിക്കലും മോശമായ സംസാരത്തിന്റെ ഗന്ധം മറയ്ക്കാൻ കഴികയില്ല.
നല്ല ഫലം കായ്ക്കുന്ന വൃക്ഷത്തെ ആളുകൾ തിരിച്ചറിയുന്നതുപോലെ, നമ്മുടെ വായിൽ നിന്ന് വരുന്ന വാക്കുകളുടെ ദുർഗന്ധം അകറ്റുന്നത് നമ്മുടെ ഹൃദയത്തെ നവീകരിക്കുന്നതിലൂടെയാണ് ആരംഭിക്കുന്നത് (ലൂക്കൊസ് 6:43-44), നമ്മുടെ ഹൃദയം അവനോടും അവന്റെ വഴികളോടും യോജിക്കുന്നുണ്ടോ ഇല്ലയോ എന്നതിന്റെ ബോധ്യപ്പെടുത്തുന്ന സൂചകമാണ് നമ്മുടെ സംസാരം എന്ന് യേശു പറഞ്ഞു. അധരഫലം ഒരു വ്യക്തിയുടെ സംസാരത്തെ സൂചിപ്പിക്കുന്നു, “ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നത്’’ (വാ. 45). നമ്മുടെ വായിൽ നിന്ന് വരുന്ന കാര്യങ്ങൾ മാറ്റണമെങ്കിൽ, അവൻ നമ്മെ സഹായിക്കുന്നതുപോലെ, നമ്മുടെ ഹൃദയങ്ങളെ മാറ്റുന്നതിലാണ് ആദ്യം നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ക്രിസ്തു ചൂണ്ടിക്കാണിച്ചു.
രൂപാന്തരപ്പെടാത്ത ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന അസഭ്യമായ ഭാഷയെ നിയന്ത്രിക്കാൻ ബാഹ്യ പ്രതിജ്ഞകൾ ഉപയോഗശൂന്യമാണ്. ആദ്യം യേശുവിൽ വിശ്വസിക്കുകയും (1 കൊരിന്ത്യർ 12:3) എന്നിട്ട് നമ്മെ നിറയ്ക്കാൻ പരിശുദ്ധാത്മാവിനെ ക്ഷണിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നമുക്ക് അസഭ്യമായ സംസാരം ഇല്ലാതാക്കാൻ കഴിയൂ (എഫെസ്യർ 5:18). ദൈവത്തിന് തുടർച്ചയായി നന്ദി അർപ്പിക്കാൻ നമ്മെ പ്രചോദിപ്പിക്കാനും സഹായിക്കാനും അവൻ നമ്മുടെ ഉള്ളിൽ പ്രവർത്തിക്കുന്നു (വാക്യം 20). അപ്പോൾ നാം മറ്റുള്ളവരോട് പ്രോത്സാഹ ജനകവും ഉത്സാഹിപ്പിക്കുന്നതുമായ വാക്കുകൾ സംസാരിക്കാൻ തുടങ്ങും (4:15, 29; കൊലൊസ്യർ 4:6).
നമ്മെത്തന്നെ രക്ഷിക്കാൻ ശ്രമിക്കുക
“സുരക്ഷിതമായിരിക്കുക.’’ എലിവേറ്ററിൽ കുടുങ്ങുമ്പോൾ എങ്ങനെ ശാന്തത പാലിക്കാമെന്നും സുരക്ഷിതരായിരിക്കാമെന്നും ആളുകളെ ബോധവത്കരിക്കാനുള്ള “സ്റ്റേ സേഫ്, സ്റ്റേ പുട്ട്’’ എന്ന പേരിൽ ഒരു പരസ്യ കാമ്പെയ്ൻ വർഷങ്ങൾക്കുമുമ്പ്, ന്യൂയോർക്ക് നഗരം നടത്തുകയുണ്ടായി. എലിവേറ്റർ നിശ്ചലമായപ്പോൾ അതിന്റെ വാതിലുകൾ കുത്തിത്തുറക്കാനോ മറ്റെന്തെങ്കിലും മാർഗ്ഗത്തിലൂടെ പുറത്തേക്ക് കടക്കാനോ ശ്രമിച്ച ചിലർ മരിച്ചതായി വിദഗ്ധർ റിപ്പോർട്ട് ചെയ്തിരുന്നു. സഹായത്തിനായി വിളിക്കാനും അടിയന്തര പ്രതികരണങ്ങൾക്കായി കാത്തിരിക്കാനും അലാറം ബട്ടൺ ഉപയോഗിക്കുക എന്നതാണ് ഏറ്റവും മികച്ച പ്രവർത്തന പദ്ധതി.
അപ്പൊസ്തലനായ പൗലൊസ് തികച്ചും വ്യത്യസ്തമായ ഒരു രക്ഷാപദ്ധതി ആവിഷ്കരിച്ചു — പാപത്തിൽ കുടുങ്ങിയവരെ സഹായിക്കാനുള്ള പദ്ധതിയായിരുന്നു അത്. അവൻ എഫെസ്യരെ അവരുടെ തികഞ്ഞ ആത്മീയ നിസ്സഹായാവസ്ഥയെക്കുറിച്ച് ഓർമ്മിപ്പിച്ചു — യഥാർത്ഥത്തിൽ “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവർ ആയിരുന്നു’’ (എഫെസ്യർ 2:1) അവർ. അവർ പിശാചിനെ അനുസരിക്കുകയും ദൈവത്തിനു കീഴടങ്ങാൻ വിസമ്മതിക്കുകയും ചെയ്തുകൊണ്ട് കെണിയിലകപ്പെട്ടു. ഇത് അവരെ ദൈവക്രോധത്തിനു പാത്രരാക്കി. എന്നാൽ അവൻ അവരെ ആത്മീയ അന്ധകാരത്തിൽ കുടുങ്ങിക്കിടക്കാൻ അനുവദിച്ചില്ല. യേശുവിൽ വിശ്വസിക്കുന്നവർ “കൃപയാൽ . . . രക്ഷിക്കപ്പെട്ടു’’ എന്ന് അപ്പൊസ്തലൻ എഴുതി (വാ. 5, 8). ദൈവത്തിന്റെ രക്ഷാപ്രവർത്തനത്തോടുള്ള പ്രതികരണം വിശ്വാസമായി പരിണമിക്കുന്നു. വിശ്വാസം എന്നാൽ നാം സ്വയം നമ്മെത്തന്നെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയും നമ്മെ രക്ഷിക്കാൻ യേശുവിനെ വിളിക്കുകയും ചെയ്യുക എന്നതാണ്.
ദൈവകൃപയാൽ, പാപത്തിന്റെ കെണിയിൽ നിന്ന് രക്ഷനേടുന്നത് നമ്മുടെ പ്രയത്നത്താലല്ല. അത് യേശുവിലൂടെ മാത്രമുള്ള “ദൈവത്തിന്റെ ദാനം’’ ആണ് (വാ. 8).
പ്രാർത്ഥിക്കുക ജാഗരിക്കുക
സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും ... സകലവിശുദ്ധന്മാർക്കും എനിക്കുംവേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ. [ എഫെസ്യർ 6:18 ]
പ്രാർത്ഥിക്കുക ജാഗരിക്കുക
ആത്മീയ പോരാട്ടങ്ങൾ നടത്തുമ്പോൾ, യേശുവിലുള്ള വിശ്വാസികൾ പ്രാർത്ഥനയെ ഗൗരവമായി കാണണം. എന്നിരുന്നാലും, വിവേകശൂന്യമായി അത് പരിശീലിക്കുന്നത് എത്ര അപകടകരമാണെന്ന് ഫ്ളോറിഡയിലെ ഒരു സ്ത്രീ മനസ്സിലാക്കി. പ്രാർത്ഥിക്കുമ്പോൾ അവൾ കണ്ണുകളടയ്ക്കാറുണ്ട്. എന്നാൽ ഒരു ദിവസം ഡ്രൈവ് ചെയ്ത് പ്രാർത്ഥിക്കുമ്പോൾ അവൾ കണ്ണുകളടയ്ക്കുകയും ഒരു സ്റ്റോപ്പ് സിഗ്നൽ അവഗണിച്ച് മുമ്പോട്ടു പോകുകയും ചെയ്തു. നാല്ക്കവലയിൽവെച്ച് കാർ റോഡിൽനിന്നു നീങ്ങി ഒരു വീട്ടുടമയുടെ മുറ്റത്തേക്ക് പോയി. കാർ പുൽത്തകിടിയിൽ നിന്ന് പുറകോട്ടെടുക്കാൻ അവൾ ശ്രമിച്ചു പരാജയപ്പെട്ടു. പരിക്കേറ്റില്ലെങ്കിലും, അശ്രദ്ധമായി വാഹനമോടിച്ചതിനും സ്വകാര്യസ്വത്ത് നശിപ്പിച്ചതിനും അവൾക്ക് പോലീസ് നോട്ടീസ് നൽകി. ഈ പ്രാർത്ഥനാ പോരാളി എഫെസ്യർ 6:18-ന്റെ ഒരു പ്രധാന ഭാഗം അവഗണിച്ചു: ജാഗരിക്കുക എന്നത്.
എഫെസ്യർ 6-ലെ ദൈവത്തിന്റെ സർവ്വായുധവർഗ്ഗത്തിന്റെ ഭാഗമായി, അപ്പൊസ്തലനായ പൗലൊസ് അവസാനത്തെ രണ്ട് ഭാഗങ്ങൾ ഉൾപ്പെടുത്തുന്നു. ഒന്നാമതായി, നാം പ്രാർത്ഥനയോടെ ആത്മീയ പോരാട്ടങ്ങൾ നടത്തണം. ആത്മാവിൽ പ്രാർത്ഥിക്കുക—അവന്റെ ശക്തിയിൽ ആശ്രയിക്കുക—എന്നാണ് ഇതിനർത്ഥം. കൂടാതെ, അവന്റെ മാർഗ്ഗനിർദ്ദേശത്തിൽ ആശ്രയിക്കുകയും അവന്റെ പ്രേരണകളോട് പ്രതികരിക്കുകയും ചെയ്യുക—സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും പ്രാർത്ഥിക്കുക (വാക്യം 18). രണ്ടാമതായി, “ജാഗ്രതയുള്ളവരായിരിക്കാൻ’’ പൗലൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. യേശുവിന്റെ മടങ്ങിവരവിനായി തയ്യാറെടുക്കുന്നതിനും (മർക്കൊസ് 13:33), പ്രലോഭനങ്ങളിൽ വിജയം നേടുന്നതിനും (14:38), മറ്റ് വിശ്വാസികൾക്കുവേണ്ടി മധ്യസ്ഥത ചെയ്യുന്നതിനും ആത്മീയ ജാഗ്രത നമ്മെ സഹായിക്കും (എഫെസ്യർ 6:18).
ദിവസേന ആത്മീയ പോരാട്ടങ്ങൾ നടത്തുമ്പോൾ, “പ്രാർത്ഥിക്കുക, ജാഗരിക്കുക’’ എന്ന സമീപനത്തിലൂടെ നമുക്ക് നമ്മുടെ ജീവിതത്തിൽ മുന്നേറാം — ദുഷ്ടശക്തികളോട് പോരാടുകയും ക്രിസ്തുവിന്റെ വെളിച്ചത്താൽ ഇരുട്ടിനെ തകർക്കുകയും ചെയ്യുക. മാർവിൻ വില്യംസ്
“പ്രാർത്ഥിക്കുക, ജാഗരിക്കുക’’ എന്ന മാനസികാവസ്ഥ ആത്മീയ
പോരാട്ടങ്ങളിൽ പോരാടാൻ നിങ്ങളെ എങ്ങനെ സഹായിക്കും?
നിങ്ങൾ ആത്മീയമായി ജാഗരൂകരായിരിക്കുക എന്നതിന്റെ അർത്ഥമെന്താണ്?
പ്രിയ ദൈവമേ, എനിക്കും മറ്റുള്ളവർക്കും വേണ്ടി ജാഗരിക്കാനും
പ്രാർത്ഥിക്കാനും എന്നെ സഹായിക്കണമേ.
മോഷ്ടിച്ച മിഠായിയുടെ കയ്പ്പ്
വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും. [ സദൃശവാക്യങ്ങൾ 20:17 ]
മോഷ്ടിച്ച മിഠായിയുടെ കയ്പ്പ്
ഇരുപത് ടണ്ണിലധികം ചോക്ലേറ്റ് നിറച്ച, ട്രക്കിന്റെ ശിതീകരിച്ച ട്രെയിലർ ജർമ്മനിയിൽ മോഷ്ടാക്കൾ മോഷ്ടിച്ചു. ഏതാണ്ട് 66 ലക്ഷം രൂപയായിരുന്നു മോഷ്ടിച്ച മധുരത്തിന്റെ ഏകദേശ മൂല്യം. അംഗീകൃതമല്ലാത്ത മാർഗ്ഗങ്ങളിലൂടെ വൻതോതിൽ ചോക്ലേറ്റ് വാഗ്ദാനം ചെയ്താൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ ലോക്കൽ പോലീസ് പൊതുജനത്തോട് ആവശ്യപ്പെട്ടു. വൻതോതിൽ മധുരപലഹാരങ്ങൾ മോഷ്ടിച്ചവർ പിടികൂടപ്പെട്ട് വിചാരണയ്ക്കു വിധേയരാകുകയാണെങ്കിൽ തീർച്ചയായും കയ്പേറിയതും തൃപ്തികരമല്ലാത്തതുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും!
സദൃശവാക്യങ്ങൾ ഈ തത്വത്തെ സ്ഥിരീകരിക്കുന്നു: “വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും’’ (20:17). വഞ്ചനാപരമായോ തെറ്റായോ നാം നേടിയെടുക്കുന്ന കാര്യങ്ങൾ ആദ്യം മധുരമുള്ളതായി തോന്നിയേക്കാം—ആവേശകരവും താൽക്കാലികമായി ആസ്വാദ്യവും. എന്നാൽ സ്വാദ് ഒടുവിൽ ഇല്ലാതാകുകയും നമ്മുടെ വഞ്ചന നമ്മെ നാം ആഗ്രഹിക്കാത്ത കുഴപ്പത്തിലാക്കുകയും ചെയ്യും. കുറ്റബോധം, ഭയം, പാപം എന്നിവയുടെ കയ്പേറിയ അനന്തരഫലങ്ങൾ നമ്മുടെ ജീവിതത്തെയും പ്രശസ്തിയെയും നശിപ്പിക്കും. “ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം’’ (വാക്യം 11). നമ്മുടെ വാക്കുകളും പ്രവൃത്തികളും ദൈവത്തിനായുള്ള ശുദ്ധമായ ഹൃദയത്തെ — സ്വാർത്ഥ മോഹങ്ങളുടെ കയ്പല്ല — വെളിപ്പെടുത്തട്ടെ.
നാം പ്രലോഭിപ്പിക്കപ്പെടുമ്പോൾ, നമ്മെ ശക്തിപ്പെടുത്താനും അവനോട് വിശ്വസ്തരായിരിക്കുന്നതിനു നമ്മെ സഹായിക്കാനും നമുക്ക് ദൈവത്തോട് അപേക്ഷിക്കാം. പ്രലോഭനങ്ങൾക്ക് വഴങ്ങുന്നതിന്റെ ഹ്രസ്വകാല “മധുര”ത്തിന്റെ അപ്പുറത്തേക്ക് നോക്കാനും നമ്മുടെ തിരഞ്ഞെടുപ്പുകളുടെ ദീർഘകാല ഭവിഷ്യത്തുകൾ ശ്രദ്ധാപൂർവ്വം പരിഗണിക്കാനും നമ്മെ സഹായിക്കാൻ അവനു കഴിയും. മാർവിൻ വില്യംസ്
പ്രലോഭനം നിങ്ങളെ കയ്പേറിയ അനന്തരഫലങ്ങളിലേക്ക്
നയിച്ചിട്ടുണ്ടെങ്കിൽ അതെപ്പോഴാണ്? നിങ്ങൾക്ക് എങ്ങനെ
ദൈവത്തോട് വിശ്വസ്തരായി നിലകൊള്ളാനാകും?
പ്രിയ ദൈവമേ, പ്രലോഭനങ്ങളെ ചെറുക്കാനും അങ്ങയോട് വിശ്വസ്തത
പുലർത്താനും എനിക്ക് അങ്ങയുടെ ശക്തി ആവശ്യമാണ്.
യേശു, നമ്മുടെ പകരക്കാരൻ
ക്രിസ്തുവും നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന് നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപം നിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു. ജഡത്തിൽ മരണശിക്ഷ ഏല്ക്കുകയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു [ 1 പത്രൊസ് 3:18 ]
യേശു, നമ്മുടെ പകരക്കാരൻ
സമ്പന്നനായ, ഇരുപതുവയസുള്ള ഒരു ചെറുപ്പക്കാരനും സുഹൃത്തും കാർ റേസിങ്ങിനിടെ ഒരു വഴിയാത്രക്കാരനെ ഇടിച്ച് കൊന്നു. ഈ ചെറുപ്പക്കാരന് 3 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. എന്നാൽ കോടതിയിൽ ഹാജരാകുകയും ശിക്ഷ അനുഭവിക്കുകയും ചെയ്തയാൾ ഡ്രൈവറുടെ അപരൻ ആണെന്ന് ചിലർ കരുതുന്നു. ചില രാജ്യങ്ങളിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്നു, അവിടെ ആളുകൾ തങ്ങൾ ചെയ്തതിന് പിഴ നൽകുന്നതിൽ നിന്ന് പുറത്തുകടക്കാൻ പകരക്കാരനെ (ബോഡി ഡബിൾസ്) ഉപയോഗിക്കുന്നു.
ഇക്കാര്യം ആക്ഷേപകരവും അന്യായവും ആണെന്ന് തോന്നും. എന്നാൽ 2000 വർഷങ്ങൾക്കു മുമ്പ് യേശു നമ്മുടെ പകരക്കാരനായി; “നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപം നിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു” (1 പത്രൊസ് 3:18). ദൈവത്തിന്റെ പാപരഹിത യാഗം എന്ന നിലയിൽ, അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടി ക്രിസ്തു ഒരിക്കൽ എന്നെന്നേക്കുമായി കഷ്ടം സഹിച്ച് മരിച്ചു (എബ്രാ. 10:10). നമ്മുടെ എല്ലാവരുടെയും പാപത്തിന്റെ ശിക്ഷ അവൻ ക്രൂശിൽ, തന്റെ ശരീരത്തിൽ, വഹിച്ചു. ഇന്ന് ഒരാൾ കുറെ പണത്തിനായി ഒരു കുറ്റവാളിക്ക് പകരം ശിക്ഷ സഹിക്കുന്നതു പോലെയല്ല, ക്രിസ്തുവിന്റെ ക്രൂശിലെ പകരം മരണം, നമുക്ക് പ്രത്യാശ നല്കുന്നതിനായി, തികച്ചും സൗജന്യമായി, സ്വമനസ്സോടെ ആയിരുന്നു (1 പത്രൊസ് 3:15, 18; യോഹന്നാൻ 10:15). നമുക്കും ദൈവത്തിനും ഇടയിലുള്ള വിടവ് നികത്തുന്നതിനു വേണ്ടിയാണ് അവൻ മരിച്ചത്.
ഈ ആഴമേറിയ യാഥാർത്ഥ്യം നമ്മെ ആനന്ദിപ്പിക്കുന്നതും ആശ്വസിപ്പിക്കുന്നതും ആത്മവിശ്വാസം പകരുന്നതും ആണ്. യേശുവിന്റെ പ്രതിപുരുഷ യാഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പാപികളായ നമുക്ക് സ്നേഹവാനായ ദൈവത്തോട് ബന്ധവും സമ്പൂർണ്ണമായ സാമീപ്യവും സാധ്യമാകുന്നത്. മാർവിൻ വില്യംസ്
യേശുവിന്റെ പ്രതിപുരുഷയാഗമരണം നിങ്ങളുടെ ജീവിതത്തെ എങ്ങനെയാണ് വ്യത്യാസപ്പെടുത്തിയത്? യേശുവിന്റെ ക്രൂശുമരണത്താൽ നിങ്ങൾക്ക് ദൈവത്തോട് ബന്ധവും ശാശ്വത ജീവനും ലഭിച്ചു എന്നത് നിങ്ങളുടെ ജീവിതത്തിൽ എങ്ങനെ അർത്ഥപൂർണ്ണമായിത്തീർന്നു?
പ്രിയ യേശുവേ, എനിക്ക് ദൈവത്തോട് ബന്ധം ഉണ്ടാകുന്നതിനായി,
അവിടുന്ന് എനിക്ക് പകരം മരിച്ചതിന് നന്ദി.
ദൈവത്തിനു മാത്രമേ സംതൃപ്തി നൽകാൻ കഴിയൂ
ആയിരക്കണക്കിന് രൂപയുടെ ഭക്ഷണം വീട്ടിലെത്തി- കൂറ്റൻ ചെമ്മീൻ, ഷവർമ, സാലഡ്, അങ്ങനെ പലതും അവർ എത്തിച്ച് നല്കി. കുടുംബനാഥൻ പാർട്ടി നടത്തുകയായിരുന്നില്ല. ഈ വിഭവങ്ങൾ ഒന്നും അയാൾ ഓർഡർ ചെയ്തത് പോലുമല്ല: അയാളുടെ ആറുവയസുകാരൻ മകൻ ചെയ്ത പണിയാണ്. എങ്ങനെ സംഭവിച്ചു എന്നല്ലേ? ഉറങ്ങാൻ കിടന്ന സമയം പിതാവ് തന്റെ ഫോൺ അവന് കളിക്കാൻ കൊടുത്തതാണ്, കുട്ടി അതുപയോഗിച്ച് പല ഹോട്ടലുകളിൽ നിന്നും വിലപിടിച്ച ഈ വസ്തുക്കൾ ഓർഡർ ചെയ്തു. “നീ എന്താണിങ്ങനെ ചെയ്തത്?” ഒളിച്ചിരുന്ന കുട്ടിയോട് പിതാവ് ചോദിച്ചു. “എനിക്ക് വിശക്കുകയായിരുന്നു” എന്നായിരുന്നു മറുപടി. കുട്ടിയുടെ വിശപ്പും പക്വതക്കുറവും വളരെ ചെലവേറിയതായി!
ഏശാവിന്റെ വിശപ്പ് അവന് ആയിരക്കണക്കിന് രൂപയേക്കാൾ നഷ്ടം വരുത്തി. അവൻ വിശപ്പുകൊണ്ട് വലഞ്ഞ് മരിക്കാറായി എന്നാണ് ഉല്പത്തി 25 ൽ പറയുന്നത്. അവൻ സഹോദരനോട് , “ആ ചുവന്ന പായസം കുറെ എനിക്ക് തരണം; ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു” (വാ. 30 ) എന്ന് പറഞ്ഞു. എന്നാൽ യാക്കോബ് അതിനുപകരം ഏശാവിന്റെ ജ്യേഷ്ഠാവകാശം ആണ് ചോദിച്ചത് (വാ. 31). ഈ ജന്മാവകാശത്തിൽ ആദ്യജാതൻ എന്ന പദവിയും ദൈവത്തിന്റെ പ്രത്യേക അനുഗ്രഹങ്ങളും, അവകാശങ്ങളിൽ ഇരട്ടി ഓഹരിയും, കുടുംബത്തിന്റെ ആത്മീയ നേതൃത്വവും ഒക്കെ ഉൾപ്പെട്ടിരുന്നു. തന്റെ വിശപ്പിന് വിധേയനായി ഏശാവ് “ഭക്ഷിച്ച് പാനം ചെയ്തു”, “ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു” (വാ. 34).
നമുക്കും വല്ലാത്ത പ്രലോഭനവും താല്പര്യവും ഉണ്ടാകുമ്പോൾ, വിനാശകരമായ തെറ്റുകളിലേക്ക് നമ്മുടെ താല്പര്യങ്ങൾ പോകാതെ, സ്വർഗീയ പിതാവിങ്കലേക്ക് നോക്കാം: “സകല നന്മകളും കൊണ്ട്”(സങ്കീ. 107:9) നമ്മുടെ ആത്മാവിന്റെ വിശപ്പും ദാഹവും അവിടുന്ന് ശമിപ്പിക്കും. മാർവിൻ വില്യംസ്
ഭാഗ്യമല്ല, ക്രിസ്തുവാണ്
പ്രപഞ്ചത്തിൽ ഏകദേശം 700 ക്വിന്റില്യൺ (7-നു ശേഷം 20 പൂജ്യം) ഗ്രഹങ്ങളുണ്ടെന്നും എന്നാൽ ഭൂമിയെപ്പോലെ ഒന്ന് മാത്രമേ ഉള്ളൂ എന്നും ഡിസ്കവർ മാഗസിൻ സൂചിപ്പിക്കുന്നു. ജ്യോതിശാസ്ത്രജ്ഞനായ എറിക് സാക്രിസണിന്റെ അഭിപ്രായത്തിൽ, ഒരു ഗ്രഹത്തിന് ജീവൻ നിലനിർത്തേണ്ടതിന്റെ ആവശ്യകതകളിലൊന്ന് ശരിയായ താപനിലയും ജലഭ്യതയും നിലനർത്തുന്ന “ഗോൾഡിലോക്ക്സ്” മേഖലയിൽ ഭ്രമണം ചെയ്യുക എന്നതാണ്. 700 ക്വിന്റില്യൺ ഗ്രഹങ്ങളിൽ, ഈ സ്ഥിതിഗതികൾ ശരിയായിട്ടുള്ള ഒരു ഗ്രഹമാണ് ഭൂമി എന്ന് തോന്നുന്നു. ഭൂമി എങ്ങനെയോ “വളരെ ഭാഗ്യമുള്ള കയ്യിലൂടെ” കടന്നുവന്നതാണെന്ന നിഗമനത്തിൽ സാക്രിസൺ എത്തിച്ചേർന്നു.
പ്രപഞ്ചം നിലനിൽക്കുന്നത് ഭാഗ്യദേവത കാരണമല്ല, മറിച്ച് യേശുവിന്റെ പ്രവൃത്തിയാണെന്ന് പൗലൊസ് കൊലൊസ്യയിലുള്ള വിശ്വാസികൾക്ക് ഉറപ്പ് നൽകി. അപ്പൊസ്തലൻ ക്രിസ്തുവിനെ ലോകത്തിന്റെ സ്രഷ്ടാവായി അവതരിപ്പിക്കുന്നു. “സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു” (കൊലൊസ്യർ 1:16). യേശു ലോകത്തിന്റെ ശക്തനായ സ്രഷ്ടാവാണെന്ന് മാത്രമല്ല, “സകലത്തെയും നിലനിർത്തുന്നതും അവിടുന്നാണ്” (വാ. 17)—വളരെ ചൂടുള്ളതോ തണുപ്പുള്ളതോ അല്ലാത്ത, മറിച്ച് മനുഷ്യ നിലനിൽപ്പിന് അനുയോജ്യമായ ഒരു ലോകം—അവിടുന്നാണ് എന്നു പൗലൊസ് പറയുന്നത്. യേശു താൻ സൃഷ്ടിച്ചതിനെ തന്റെ പരിപൂർണ്ണ ജ്ഞാനത്തോടും അനന്തമായ ശക്തിയോടും കൂടി നിലനിർത്തുന്നു.
സൃഷ്ടിയുടെ സൗന്ദര്യം ആസ്വദിക്കുമ്പോൾ, നമുക്ക് ‘ലേഡി ലക്കിന്റെ’ ക്രമരഹിതമായ പ്രവർത്തനത്തിലേക്കല്ല, മറിച്ച് “സർവ്വസമ്പൂർണതയും” കൈവശമുള്ള, ലക്ഷ്യബോധമുള്ള, പരമാധികാരമുള്ള, ശക്തനും സ്നേഹമുള്ളവനുമായ ഒരാളിലേക്ക് വിരൽ ചൂണ്ടാം (വാ.19).