നമ്മെത്തന്നെ രക്ഷിക്കാൻ ശ്രമിക്കുക
“സുരക്ഷിതമായിരിക്കുക.’’ എലിവേറ്ററിൽ കുടുങ്ങുമ്പോൾ എങ്ങനെ ശാന്തത പാലിക്കാമെന്നും സുരക്ഷിതരായിരിക്കാമെന്നും ആളുകളെ ബോധവത്കരിക്കാനുള്ള “സ്റ്റേ സേഫ്, സ്റ്റേ പുട്ട്’’ എന്ന പേരിൽ ഒരു പരസ്യ കാമ്പെയ്ൻ വർഷങ്ങൾക്കുമുമ്പ്, ന്യൂയോർക്ക് നഗരം നടത്തുകയുണ്ടായി. എലിവേറ്റർ നിശ്ചലമായപ്പോൾ അതിന്റെ വാതിലുകൾ കുത്തിത്തുറക്കാനോ മറ്റെന്തെങ്കിലും മാർഗ്ഗത്തിലൂടെ പുറത്തേക്ക് കടക്കാനോ ശ്രമിച്ച ചിലർ മരിച്ചതായി വിദഗ്ധർ റിപ്പോർട്ട് ചെയ്തിരുന്നു. സഹായത്തിനായി വിളിക്കാനും അടിയന്തര പ്രതികരണങ്ങൾക്കായി കാത്തിരിക്കാനും അലാറം ബട്ടൺ ഉപയോഗിക്കുക എന്നതാണ് ഏറ്റവും മികച്ച പ്രവർത്തന പദ്ധതി.
അപ്പൊസ്തലനായ പൗലൊസ് തികച്ചും വ്യത്യസ്തമായ ഒരു രക്ഷാപദ്ധതി ആവിഷ്കരിച്ചു — പാപത്തിൽ കുടുങ്ങിയവരെ സഹായിക്കാനുള്ള പദ്ധതിയായിരുന്നു അത്. അവൻ എഫെസ്യരെ അവരുടെ തികഞ്ഞ ആത്മീയ നിസ്സഹായാവസ്ഥയെക്കുറിച്ച് ഓർമ്മിപ്പിച്ചു — യഥാർത്ഥത്തിൽ “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവർ ആയിരുന്നു’’ (എഫെസ്യർ 2:1) അവർ. അവർ പിശാചിനെ അനുസരിക്കുകയും ദൈവത്തിനു കീഴടങ്ങാൻ വിസമ്മതിക്കുകയും ചെയ്തുകൊണ്ട് കെണിയിലകപ്പെട്ടു. ഇത് അവരെ ദൈവക്രോധത്തിനു പാത്രരാക്കി. എന്നാൽ അവൻ അവരെ ആത്മീയ അന്ധകാരത്തിൽ കുടുങ്ങിക്കിടക്കാൻ അനുവദിച്ചില്ല. യേശുവിൽ വിശ്വസിക്കുന്നവർ “കൃപയാൽ . . . രക്ഷിക്കപ്പെട്ടു’’ എന്ന് അപ്പൊസ്തലൻ എഴുതി (വാ. 5, 8). ദൈവത്തിന്റെ രക്ഷാപ്രവർത്തനത്തോടുള്ള പ്രതികരണം വിശ്വാസമായി പരിണമിക്കുന്നു. വിശ്വാസം എന്നാൽ നാം സ്വയം നമ്മെത്തന്നെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയും നമ്മെ രക്ഷിക്കാൻ യേശുവിനെ വിളിക്കുകയും ചെയ്യുക എന്നതാണ്.
ദൈവകൃപയാൽ, പാപത്തിന്റെ കെണിയിൽ നിന്ന് രക്ഷനേടുന്നത് നമ്മുടെ പ്രയത്നത്താലല്ല. അത് യേശുവിലൂടെ മാത്രമുള്ള “ദൈവത്തിന്റെ ദാനം’’ ആണ് (വാ. 8).
പ്രാർത്ഥിക്കുക ജാഗരിക്കുക
സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും ... സകലവിശുദ്ധന്മാർക്കും എനിക്കുംവേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ. [ എഫെസ്യർ 6:18 ]
പ്രാർത്ഥിക്കുക ജാഗരിക്കുക
ആത്മീയ പോരാട്ടങ്ങൾ നടത്തുമ്പോൾ, യേശുവിലുള്ള വിശ്വാസികൾ പ്രാർത്ഥനയെ ഗൗരവമായി കാണണം. എന്നിരുന്നാലും, വിവേകശൂന്യമായി അത് പരിശീലിക്കുന്നത് എത്ര അപകടകരമാണെന്ന് ഫ്ളോറിഡയിലെ ഒരു സ്ത്രീ മനസ്സിലാക്കി. പ്രാർത്ഥിക്കുമ്പോൾ അവൾ കണ്ണുകളടയ്ക്കാറുണ്ട്. എന്നാൽ ഒരു ദിവസം ഡ്രൈവ് ചെയ്ത് പ്രാർത്ഥിക്കുമ്പോൾ അവൾ കണ്ണുകളടയ്ക്കുകയും ഒരു സ്റ്റോപ്പ് സിഗ്നൽ അവഗണിച്ച് മുമ്പോട്ടു പോകുകയും ചെയ്തു. നാല്ക്കവലയിൽവെച്ച് കാർ റോഡിൽനിന്നു നീങ്ങി ഒരു വീട്ടുടമയുടെ മുറ്റത്തേക്ക് പോയി. കാർ പുൽത്തകിടിയിൽ നിന്ന് പുറകോട്ടെടുക്കാൻ അവൾ ശ്രമിച്ചു പരാജയപ്പെട്ടു. പരിക്കേറ്റില്ലെങ്കിലും, അശ്രദ്ധമായി വാഹനമോടിച്ചതിനും സ്വകാര്യസ്വത്ത് നശിപ്പിച്ചതിനും അവൾക്ക് പോലീസ് നോട്ടീസ് നൽകി. ഈ പ്രാർത്ഥനാ പോരാളി എഫെസ്യർ 6:18-ന്റെ ഒരു പ്രധാന ഭാഗം അവഗണിച്ചു: ജാഗരിക്കുക എന്നത്.
എഫെസ്യർ 6-ലെ ദൈവത്തിന്റെ സർവ്വായുധവർഗ്ഗത്തിന്റെ ഭാഗമായി, അപ്പൊസ്തലനായ പൗലൊസ് അവസാനത്തെ രണ്ട് ഭാഗങ്ങൾ ഉൾപ്പെടുത്തുന്നു. ഒന്നാമതായി, നാം പ്രാർത്ഥനയോടെ ആത്മീയ പോരാട്ടങ്ങൾ നടത്തണം. ആത്മാവിൽ പ്രാർത്ഥിക്കുക—അവന്റെ ശക്തിയിൽ ആശ്രയിക്കുക—എന്നാണ് ഇതിനർത്ഥം. കൂടാതെ, അവന്റെ മാർഗ്ഗനിർദ്ദേശത്തിൽ ആശ്രയിക്കുകയും അവന്റെ പ്രേരണകളോട് പ്രതികരിക്കുകയും ചെയ്യുക—സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും പ്രാർത്ഥിക്കുക (വാക്യം 18). രണ്ടാമതായി, “ജാഗ്രതയുള്ളവരായിരിക്കാൻ’’ പൗലൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. യേശുവിന്റെ മടങ്ങിവരവിനായി തയ്യാറെടുക്കുന്നതിനും (മർക്കൊസ് 13:33), പ്രലോഭനങ്ങളിൽ വിജയം നേടുന്നതിനും (14:38), മറ്റ് വിശ്വാസികൾക്കുവേണ്ടി മധ്യസ്ഥത ചെയ്യുന്നതിനും ആത്മീയ ജാഗ്രത നമ്മെ സഹായിക്കും (എഫെസ്യർ 6:18).
ദിവസേന ആത്മീയ പോരാട്ടങ്ങൾ നടത്തുമ്പോൾ, “പ്രാർത്ഥിക്കുക, ജാഗരിക്കുക’’ എന്ന സമീപനത്തിലൂടെ നമുക്ക് നമ്മുടെ ജീവിതത്തിൽ മുന്നേറാം — ദുഷ്ടശക്തികളോട് പോരാടുകയും ക്രിസ്തുവിന്റെ വെളിച്ചത്താൽ ഇരുട്ടിനെ തകർക്കുകയും ചെയ്യുക. മാർവിൻ വില്യംസ്
“പ്രാർത്ഥിക്കുക, ജാഗരിക്കുക’’ എന്ന മാനസികാവസ്ഥ ആത്മീയ
പോരാട്ടങ്ങളിൽ പോരാടാൻ നിങ്ങളെ എങ്ങനെ സഹായിക്കും?
നിങ്ങൾ ആത്മീയമായി ജാഗരൂകരായിരിക്കുക എന്നതിന്റെ അർത്ഥമെന്താണ്?
പ്രിയ ദൈവമേ, എനിക്കും മറ്റുള്ളവർക്കും വേണ്ടി ജാഗരിക്കാനും
പ്രാർത്ഥിക്കാനും എന്നെ സഹായിക്കണമേ.
മോഷ്ടിച്ച മിഠായിയുടെ കയ്പ്പ്
വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും. [ സദൃശവാക്യങ്ങൾ 20:17 ]
മോഷ്ടിച്ച മിഠായിയുടെ കയ്പ്പ്
ഇരുപത് ടണ്ണിലധികം ചോക്ലേറ്റ് നിറച്ച, ട്രക്കിന്റെ ശിതീകരിച്ച ട്രെയിലർ ജർമ്മനിയിൽ മോഷ്ടാക്കൾ മോഷ്ടിച്ചു. ഏതാണ്ട് 66 ലക്ഷം രൂപയായിരുന്നു മോഷ്ടിച്ച മധുരത്തിന്റെ ഏകദേശ മൂല്യം. അംഗീകൃതമല്ലാത്ത മാർഗ്ഗങ്ങളിലൂടെ വൻതോതിൽ ചോക്ലേറ്റ് വാഗ്ദാനം ചെയ്താൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ ലോക്കൽ പോലീസ് പൊതുജനത്തോട് ആവശ്യപ്പെട്ടു. വൻതോതിൽ മധുരപലഹാരങ്ങൾ മോഷ്ടിച്ചവർ പിടികൂടപ്പെട്ട് വിചാരണയ്ക്കു വിധേയരാകുകയാണെങ്കിൽ തീർച്ചയായും കയ്പേറിയതും തൃപ്തികരമല്ലാത്തതുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും!
സദൃശവാക്യങ്ങൾ ഈ തത്വത്തെ സ്ഥിരീകരിക്കുന്നു: “വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും’’ (20:17). വഞ്ചനാപരമായോ തെറ്റായോ നാം നേടിയെടുക്കുന്ന കാര്യങ്ങൾ ആദ്യം മധുരമുള്ളതായി തോന്നിയേക്കാം—ആവേശകരവും താൽക്കാലികമായി ആസ്വാദ്യവും. എന്നാൽ സ്വാദ് ഒടുവിൽ ഇല്ലാതാകുകയും നമ്മുടെ വഞ്ചന നമ്മെ നാം ആഗ്രഹിക്കാത്ത കുഴപ്പത്തിലാക്കുകയും ചെയ്യും. കുറ്റബോധം, ഭയം, പാപം എന്നിവയുടെ കയ്പേറിയ അനന്തരഫലങ്ങൾ നമ്മുടെ ജീവിതത്തെയും പ്രശസ്തിയെയും നശിപ്പിക്കും. “ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം’’ (വാക്യം 11). നമ്മുടെ വാക്കുകളും പ്രവൃത്തികളും ദൈവത്തിനായുള്ള ശുദ്ധമായ ഹൃദയത്തെ — സ്വാർത്ഥ മോഹങ്ങളുടെ കയ്പല്ല — വെളിപ്പെടുത്തട്ടെ.
നാം പ്രലോഭിപ്പിക്കപ്പെടുമ്പോൾ, നമ്മെ ശക്തിപ്പെടുത്താനും അവനോട് വിശ്വസ്തരായിരിക്കുന്നതിനു നമ്മെ സഹായിക്കാനും നമുക്ക് ദൈവത്തോട് അപേക്ഷിക്കാം. പ്രലോഭനങ്ങൾക്ക് വഴങ്ങുന്നതിന്റെ ഹ്രസ്വകാല “മധുര”ത്തിന്റെ അപ്പുറത്തേക്ക് നോക്കാനും നമ്മുടെ തിരഞ്ഞെടുപ്പുകളുടെ ദീർഘകാല ഭവിഷ്യത്തുകൾ ശ്രദ്ധാപൂർവ്വം പരിഗണിക്കാനും നമ്മെ സഹായിക്കാൻ അവനു കഴിയും. മാർവിൻ വില്യംസ്
പ്രലോഭനം നിങ്ങളെ കയ്പേറിയ അനന്തരഫലങ്ങളിലേക്ക്
നയിച്ചിട്ടുണ്ടെങ്കിൽ അതെപ്പോഴാണ്? നിങ്ങൾക്ക് എങ്ങനെ
ദൈവത്തോട് വിശ്വസ്തരായി നിലകൊള്ളാനാകും?
പ്രിയ ദൈവമേ, പ്രലോഭനങ്ങളെ ചെറുക്കാനും അങ്ങയോട് വിശ്വസ്തത
പുലർത്താനും എനിക്ക് അങ്ങയുടെ ശക്തി ആവശ്യമാണ്.
യേശു, നമ്മുടെ പകരക്കാരൻ
ക്രിസ്തുവും നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന് നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപം നിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു. ജഡത്തിൽ മരണശിക്ഷ ഏല്ക്കുകയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു [ 1 പത്രൊസ് 3:18 ]
യേശു, നമ്മുടെ പകരക്കാരൻ
സമ്പന്നനായ, ഇരുപതുവയസുള്ള ഒരു ചെറുപ്പക്കാരനും സുഹൃത്തും കാർ റേസിങ്ങിനിടെ ഒരു വഴിയാത്രക്കാരനെ ഇടിച്ച് കൊന്നു. ഈ ചെറുപ്പക്കാരന് 3 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. എന്നാൽ കോടതിയിൽ ഹാജരാകുകയും ശിക്ഷ അനുഭവിക്കുകയും ചെയ്തയാൾ ഡ്രൈവറുടെ അപരൻ ആണെന്ന് ചിലർ കരുതുന്നു. ചില രാജ്യങ്ങളിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്നു, അവിടെ ആളുകൾ തങ്ങൾ ചെയ്തതിന് പിഴ നൽകുന്നതിൽ നിന്ന് പുറത്തുകടക്കാൻ പകരക്കാരനെ (ബോഡി ഡബിൾസ്) ഉപയോഗിക്കുന്നു.
ഇക്കാര്യം ആക്ഷേപകരവും അന്യായവും ആണെന്ന് തോന്നും. എന്നാൽ 2000 വർഷങ്ങൾക്കു മുമ്പ് യേശു നമ്മുടെ പകരക്കാരനായി; “നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപം നിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു” (1 പത്രൊസ് 3:18). ദൈവത്തിന്റെ പാപരഹിത യാഗം എന്ന നിലയിൽ, അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടി ക്രിസ്തു ഒരിക്കൽ എന്നെന്നേക്കുമായി കഷ്ടം സഹിച്ച് മരിച്ചു (എബ്രാ. 10:10). നമ്മുടെ എല്ലാവരുടെയും പാപത്തിന്റെ ശിക്ഷ അവൻ ക്രൂശിൽ, തന്റെ ശരീരത്തിൽ, വഹിച്ചു. ഇന്ന് ഒരാൾ കുറെ പണത്തിനായി ഒരു കുറ്റവാളിക്ക് പകരം ശിക്ഷ സഹിക്കുന്നതു പോലെയല്ല, ക്രിസ്തുവിന്റെ ക്രൂശിലെ പകരം മരണം, നമുക്ക് പ്രത്യാശ നല്കുന്നതിനായി, തികച്ചും സൗജന്യമായി, സ്വമനസ്സോടെ ആയിരുന്നു (1 പത്രൊസ് 3:15, 18; യോഹന്നാൻ 10:15). നമുക്കും ദൈവത്തിനും ഇടയിലുള്ള വിടവ് നികത്തുന്നതിനു വേണ്ടിയാണ് അവൻ മരിച്ചത്.
ഈ ആഴമേറിയ യാഥാർത്ഥ്യം നമ്മെ ആനന്ദിപ്പിക്കുന്നതും ആശ്വസിപ്പിക്കുന്നതും ആത്മവിശ്വാസം പകരുന്നതും ആണ്. യേശുവിന്റെ പ്രതിപുരുഷ യാഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പാപികളായ നമുക്ക് സ്നേഹവാനായ ദൈവത്തോട് ബന്ധവും സമ്പൂർണ്ണമായ സാമീപ്യവും സാധ്യമാകുന്നത്. മാർവിൻ വില്യംസ്
യേശുവിന്റെ പ്രതിപുരുഷയാഗമരണം നിങ്ങളുടെ ജീവിതത്തെ എങ്ങനെയാണ് വ്യത്യാസപ്പെടുത്തിയത്? യേശുവിന്റെ ക്രൂശുമരണത്താൽ നിങ്ങൾക്ക് ദൈവത്തോട് ബന്ധവും ശാശ്വത ജീവനും ലഭിച്ചു എന്നത് നിങ്ങളുടെ ജീവിതത്തിൽ എങ്ങനെ അർത്ഥപൂർണ്ണമായിത്തീർന്നു?
പ്രിയ യേശുവേ, എനിക്ക് ദൈവത്തോട് ബന്ധം ഉണ്ടാകുന്നതിനായി,
അവിടുന്ന് എനിക്ക് പകരം മരിച്ചതിന് നന്ദി.
ദൈവത്തിനു മാത്രമേ സംതൃപ്തി നൽകാൻ കഴിയൂ
ആയിരക്കണക്കിന് രൂപയുടെ ഭക്ഷണം വീട്ടിലെത്തി- കൂറ്റൻ ചെമ്മീൻ, ഷവർമ, സാലഡ്, അങ്ങനെ പലതും അവർ എത്തിച്ച് നല്കി. കുടുംബനാഥൻ പാർട്ടി നടത്തുകയായിരുന്നില്ല. ഈ വിഭവങ്ങൾ ഒന്നും അയാൾ ഓർഡർ ചെയ്തത് പോലുമല്ല: അയാളുടെ ആറുവയസുകാരൻ മകൻ ചെയ്ത പണിയാണ്. എങ്ങനെ സംഭവിച്ചു എന്നല്ലേ? ഉറങ്ങാൻ കിടന്ന സമയം പിതാവ് തന്റെ ഫോൺ അവന് കളിക്കാൻ കൊടുത്തതാണ്, കുട്ടി അതുപയോഗിച്ച് പല ഹോട്ടലുകളിൽ നിന്നും വിലപിടിച്ച ഈ വസ്തുക്കൾ ഓർഡർ ചെയ്തു. “നീ എന്താണിങ്ങനെ ചെയ്തത്?” ഒളിച്ചിരുന്ന കുട്ടിയോട് പിതാവ് ചോദിച്ചു. “എനിക്ക് വിശക്കുകയായിരുന്നു” എന്നായിരുന്നു മറുപടി. കുട്ടിയുടെ വിശപ്പും പക്വതക്കുറവും വളരെ ചെലവേറിയതായി!
ഏശാവിന്റെ വിശപ്പ് അവന് ആയിരക്കണക്കിന് രൂപയേക്കാൾ നഷ്ടം വരുത്തി. അവൻ വിശപ്പുകൊണ്ട് വലഞ്ഞ് മരിക്കാറായി എന്നാണ് ഉല്പത്തി 25 ൽ പറയുന്നത്. അവൻ സഹോദരനോട് , “ആ ചുവന്ന പായസം കുറെ എനിക്ക് തരണം; ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു” (വാ. 30 ) എന്ന് പറഞ്ഞു. എന്നാൽ യാക്കോബ് അതിനുപകരം ഏശാവിന്റെ ജ്യേഷ്ഠാവകാശം ആണ് ചോദിച്ചത് (വാ. 31). ഈ ജന്മാവകാശത്തിൽ ആദ്യജാതൻ എന്ന പദവിയും ദൈവത്തിന്റെ പ്രത്യേക അനുഗ്രഹങ്ങളും, അവകാശങ്ങളിൽ ഇരട്ടി ഓഹരിയും, കുടുംബത്തിന്റെ ആത്മീയ നേതൃത്വവും ഒക്കെ ഉൾപ്പെട്ടിരുന്നു. തന്റെ വിശപ്പിന് വിധേയനായി ഏശാവ് “ഭക്ഷിച്ച് പാനം ചെയ്തു”, “ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു” (വാ. 34).
നമുക്കും വല്ലാത്ത പ്രലോഭനവും താല്പര്യവും ഉണ്ടാകുമ്പോൾ, വിനാശകരമായ തെറ്റുകളിലേക്ക് നമ്മുടെ താല്പര്യങ്ങൾ പോകാതെ, സ്വർഗീയ പിതാവിങ്കലേക്ക് നോക്കാം: “സകല നന്മകളും കൊണ്ട്”(സങ്കീ. 107:9) നമ്മുടെ ആത്മാവിന്റെ വിശപ്പും ദാഹവും അവിടുന്ന് ശമിപ്പിക്കും. മാർവിൻ വില്യംസ്
ഭാഗ്യമല്ല, ക്രിസ്തുവാണ്
പ്രപഞ്ചത്തിൽ ഏകദേശം 700 ക്വിന്റില്യൺ (7-നു ശേഷം 20 പൂജ്യം) ഗ്രഹങ്ങളുണ്ടെന്നും എന്നാൽ ഭൂമിയെപ്പോലെ ഒന്ന് മാത്രമേ ഉള്ളൂ എന്നും ഡിസ്കവർ മാഗസിൻ സൂചിപ്പിക്കുന്നു. ജ്യോതിശാസ്ത്രജ്ഞനായ എറിക് സാക്രിസണിന്റെ അഭിപ്രായത്തിൽ, ഒരു ഗ്രഹത്തിന് ജീവൻ നിലനിർത്തേണ്ടതിന്റെ ആവശ്യകതകളിലൊന്ന് ശരിയായ താപനിലയും ജലഭ്യതയും നിലനർത്തുന്ന “ഗോൾഡിലോക്ക്സ്” മേഖലയിൽ ഭ്രമണം ചെയ്യുക എന്നതാണ്. 700 ക്വിന്റില്യൺ ഗ്രഹങ്ങളിൽ, ഈ സ്ഥിതിഗതികൾ ശരിയായിട്ടുള്ള ഒരു ഗ്രഹമാണ് ഭൂമി എന്ന് തോന്നുന്നു. ഭൂമി എങ്ങനെയോ “വളരെ ഭാഗ്യമുള്ള കയ്യിലൂടെ” കടന്നുവന്നതാണെന്ന നിഗമനത്തിൽ സാക്രിസൺ എത്തിച്ചേർന്നു.
പ്രപഞ്ചം നിലനിൽക്കുന്നത് ഭാഗ്യദേവത കാരണമല്ല, മറിച്ച് യേശുവിന്റെ പ്രവൃത്തിയാണെന്ന് പൗലൊസ് കൊലൊസ്യയിലുള്ള വിശ്വാസികൾക്ക് ഉറപ്പ് നൽകി. അപ്പൊസ്തലൻ ക്രിസ്തുവിനെ ലോകത്തിന്റെ സ്രഷ്ടാവായി അവതരിപ്പിക്കുന്നു. “സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു” (കൊലൊസ്യർ 1:16). യേശു ലോകത്തിന്റെ ശക്തനായ സ്രഷ്ടാവാണെന്ന് മാത്രമല്ല, “സകലത്തെയും നിലനിർത്തുന്നതും അവിടുന്നാണ്” (വാ. 17)—വളരെ ചൂടുള്ളതോ തണുപ്പുള്ളതോ അല്ലാത്ത, മറിച്ച് മനുഷ്യ നിലനിൽപ്പിന് അനുയോജ്യമായ ഒരു ലോകം—അവിടുന്നാണ് എന്നു പൗലൊസ് പറയുന്നത്. യേശു താൻ സൃഷ്ടിച്ചതിനെ തന്റെ പരിപൂർണ്ണ ജ്ഞാനത്തോടും അനന്തമായ ശക്തിയോടും കൂടി നിലനിർത്തുന്നു.
സൃഷ്ടിയുടെ സൗന്ദര്യം ആസ്വദിക്കുമ്പോൾ, നമുക്ക് ‘ലേഡി ലക്കിന്റെ’ ക്രമരഹിതമായ പ്രവർത്തനത്തിലേക്കല്ല, മറിച്ച് “സർവ്വസമ്പൂർണതയും” കൈവശമുള്ള, ലക്ഷ്യബോധമുള്ള, പരമാധികാരമുള്ള, ശക്തനും സ്നേഹമുള്ളവനുമായ ഒരാളിലേക്ക് വിരൽ ചൂണ്ടാം (വാ.19).
ജീവ കിരീടം
5 കി.മീ. (ഏതാണ്ട് 3 മൈൽ) ഓട്ടത്തിൽ താൻ പിന്തള്ളപ്പെടുമോ എന്ന് പന്ത്രണ്ടുകാരിയായ ലീഅഡിയാൻസ് റോഡ്രിഗസ്-എസ്പാഡ ആശങ്കാകുലയായിരുന്നു. അവളുടെ ഉത്കണ്ഠ നിമിത്തം ശ്രദ്ധിക്കാതെ, തന്റെ മത്സരം ആരംഭിക്കുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പ് പുറപ്പെട്ട, ഹാഫ് മാരത്തണിൽ (13 മൈലിലധികം!) പങ്കെടുക്കുന്ന ഒരു കൂട്ടം ഓട്ടക്കാരോടൊപ്പം അവൾ ഓടിത്തുടങ്ങി. ലീഅഡിയാൻസ മറ്റ് ഓട്ടക്കാർക്കൊപ്പം കാൽ നീട്ടിവലിച്ച് ഓടി. നാലു മൈൽ പിന്നിട്ടിട്ടും, ഫിനിഷിംഗ് ലൈൻ എവിടെയും കാണാത്തതിനാൽ, താൻ ദീർഘവും കൂടുതൽ ബുദ്ധിമുട്ടുള്ളതുമായ ഓട്ടത്തിലാണെന്ന് അവൾ മനസ്സിലാക്കി. പിന്മാറുന്നതിനു പകരം അവൾ ഓടിക്കൊണ്ടേയിരുന്നു. ആകസ്മികമായ ഹാഫ് മാരത്തണർ തന്റെ 13.1 മൈൽ ഓട്ടം പൂർത്തിയാക്കി 2,111 ഫിനിഷർമാരിൽ 1,885-ആം സ്ഥാനത്തെത്തി. അതാണ് സ്ഥിരോത്സാഹം!
പീഡനത്തിനിരയായപ്പോൾ, ഒന്നാം നൂറ്റാണ്ടിലെ പല ക്രിസ്തു വിശ്വാസികളും ക്രിസ്തുവിനുവേണ്ടിയുള്ള ഓട്ടത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിച്ചു, എന്നാൽ ഓടിക്കൊണ്ടിരിക്കാൻ യാക്കോബ് അവരെ പ്രോത്സാഹിപ്പിച്ചു. അവർ ക്ഷമയോടെ പരിശോധനകൾ സഹിച്ചാൽ, ദൈവം ഇരട്ടിയായ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നോർമ്മിപ്പിച്ചു (യാക്കോബ് 1:4, 12). ഒന്നാമതായി, “അവർ സ്ഥിരത ഉള്ളവരാകും’’ അങ്ങനെ അവർ “ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും’’ (വാ. 4) ആകും. രണ്ടാമതായി, ദൈവം അവർക്ക് “ജീവ കിരീടം’’ നൽകും - ഭൂമിയിലെ യേശുവിലുള്ള ജീവിതവും വരാനിരിക്കുന്ന ജീവിതത്തിൽ അവന്റെ സാന്നിധ്യത്തിലായിരിക്കുമെന്ന വാഗ്ദത്തവും (വാ. 12).
ചില ദിവസങ്ങളിൽ, ക്രിസ്തീയ ഓട്ടം നാം പേരുകൊടുത്ത ഒന്നല്ലെന്ന് തോന്നിപ്പോകാറുണ്ട് - അത് നാം പ്രതീക്ഷിച്ചതിലും ദൈർഘ്യമേറിയതും കൂടുതൽ ബുദ്ധിമുട്ടുള്ളതുമായ കാര്യമായി തോന്നും. എന്നാൽ ദൈവം നമുക്കാവശ്യമായത് പ്രദാനം ചെയ്യുന്നതിനാൽ നമുക്ക് സ്ഥിരോത്സാഹത്തോടെ ഓടാൻ കഴിയും.
സാഹസികത
''ക്രിസ്തീയ മാർഗ്ഗം എനിക്കുള്ളതല്ല. ഇത് വിരസമാണ്. ഞാൻ മുറുകെ പിടിക്കുന്ന മൂല്യങ്ങളിൽ ഒന്ന് സാഹസികതയാണ്. അതാണ് എനിക്ക് ജീവിതം,'' ഒരു യുവതി എന്നോട് പറഞ്ഞു. യേശുവിനെ അനുഗമിക്കുമ്പോൾ ലഭിക്കുന്ന അവിശ്വസനീയമായ സന്തോഷവും ആവേശവും അവൾ ഇതുവരെ പഠിച്ചിട്ടില്ല എന്നത് എന്നെ സങ്കടപ്പെടുത്തി-അത് സമാനതകളില്ലാത്ത ഒരു സാഹസികതയാണ്. യേശുവിനെക്കുറിച്ചും അവനിൽ യഥാർത്ഥ ജീവിതം എങ്ങനെ കാണപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാൻ അവളോട് ആവേശത്തോടെ പങ്കുവെച്ചു.
ദൈവപുത്രനായ യേശുവിനെ അറിയാനും അവനോടൊപ്പം നടക്കാനുമുള്ള സാഹസികതയെ വിവരിക്കാൻ വെറും വാക്കുകൾ അപര്യാപ്തമാണ്. എന്നാൽ എഫെസ്യർ 1-ൽ അപ്പൊസ്തലനായ പൗലൊസ് അവനോടൊപ്പമുള്ള ജീവിതത്തിന്റെ ചെറുതും എന്നാൽ ശക്തവുമായ ഒരു കാഴ്ച്ച നമുക്ക് നൽകുന്നു. ദൈവം നമുക്ക് സ്വർഗ്ഗത്തിൽ നിന്ന് നേരിട്ട് ആത്മീയ അനുഗ്രഹങ്ങൾ നൽകുന്നു (വാ. 3), ദൈവത്തിന്റെ ദൃഷ്ടിയിൽ നാം വിശുദ്ധരും നിഷ്‌കളങ്കരും ആകുന്നു (വാ. 4), രാജാവിന്റെ രാജകുടുംബത്തിലേക്ക് തന്റെ സ്വന്തമായി നമ്മെ ദത്തെടുത്തു (വാ. 5). അവന്റെ പാപമോചനവും കൃപയും നൽകി (വാ. 7-8), അവന്റെ ഇഷ്ടത്തിന്റെ രഹസ്യത്തെക്കുറിച്ചുള്ള ഗ്രാഹ്യവും (വാ. 9), 'അവന്റെ മഹത്വത്തിന്റെ പുകഴ്ചയ്ക്കായി' ജീവിക്കാനുള്ള ഒരു പുതിയ ഉദ്ദേശ്യവും നൽകി അവൻ നമ്മെ അനുഗ്രഹിക്കുന്നു (വാ. 12). നമ്മെ ശാക്തീകരിക്കാനും നയിക്കാനും പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുവാൻ വരുന്നു (വാ. 13), ദൈവസന്നിധിയിൽ എന്നേക്കുമുള്ള നിത്യത അവൻ ഉറപ്പ് നൽകുന്നു (വാ. 14).
യേശുക്രിസ്തു നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ, അവനെ കൂടുതൽ അറിയുന്നതും അവനെ അടുത്ത് പിന്തുടരുന്നതും ഏറ്റവും വലിയ സാഹസികതയാണെന്ന് നാം കണ്ടെത്തുന്നു. യഥാർത്ഥ ജീവിതത്തിനായി ഇന്നും എല്ലാ ദിവസവും അവനെ അന്വേഷിക്കുക.
തും ഞാൻ ഇഷ്ടപ്പെടുന്നു.
ഞാൻ ആരാണ്?
ക്യാമ്പ് ഫയർ വീക്ഷിച്ചുകൊണ്ട് തന്റെ ജീവിതത്തിലെ വലിയ ചോദ്യങ്ങളെക്കുറിച്ച് കിസോംബോ ചിന്തിച്ചു. ഞാൻ എന്താണ് നേടിയത്? അവൻ ചിന്തിച്ചു. വളരെ പെട്ടന്ന് മറുപടി വന്നു: യഥാർത്ഥത്തിൽ അധികം ഇല്ല. മഴക്കാടിനുള്ളിൽ തന്റെ പിതാവ് ആരംഭിച്ച സ്‌കൂളിൽ സേവനമനുഷ്ഠിക്കാനായി അവൻ ജന്മനാട്ടിൽ തിരിച്ചെത്തിയിരുന്നു. രണ്ട് ആഭ്യന്തര യുദ്ധങ്ങളെ അതിജീവിച്ച പിതാവിന്റെ ശക്തമായ കഥ എഴുതാനും അദ്ദേഹം ശ്രമിച്ചു. ഇതെല്ലാം ചെയ്യാൻ ശ്രമിക്കാൻ ഞാൻ ആരാണ്?
കിസോംബോയുടെ സംശയങ്ങൾ മോശയുടേതു പോലെ തോന്നുന്നു. ദൈവം മോശയ്ക്ക് ഒരു ദൗത്യം നൽകിയിരുന്നു: “നീ എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയക്കും” (പുറപ്പാട് 3:10). മോശെ മറുപടി പറഞ്ഞു: “ഞാൻ എന്തു മാത്രമുള്ളു?” (വാ. 11).
മോശ പറഞ്ഞയിൽ നിന്നുള്ള ചില ദുർബലമായ ഒഴികഴിവുകൾക്ക് ശേഷം, ദൈവം അവനോട് ചോദിച്ചു, നിന്റെ കയ്യിൽ ഇരിക്കുന്നതു എന്തു?' അതൊരു വടിയായിരുന്നു (4:2). ദൈവത്തിന്റെ നിർദേശപ്രകാരം മോശ അത് നിലത്ത് ഇട്ടപ്പോൾ അതൊരു ജീവനുള്ള സർപ്പമായി മാറി. അവന്റെ സഹജാവബോധത്തിന് എതിരായി, മോശ അത് എടുത്തു. വീണ്ടും, അത് വീണ്ടും ഒരു വടിയായി മാറി (വാ. 4). ദൈവത്തിന്റെ ശക്തിയിൽ മോശയ്ക്ക് ഫറവോനെ നേരിടാൻ കഴിഞ്ഞു. അവന്റെ കയ്യിൽ അക്ഷരാർത്ഥത്തിൽ ഈജിപ്തിലെ ഒരു “ദൈവം” - ഒരു സർപ്പം - ഉണ്ടായിരുന്നു. ഈജിപ്തിലെ ദൈവങ്ങൾ ഏക സത്യദൈവത്തിന് ഭീഷണിയായിരുന്നില്ല.
കിസോംബോ മോശയെക്കുറിച്ച് ചിന്തിച്ചു, ദൈവത്തിന്റെ ഉത്തരം അവൻ മനസ്സിലാക്കി: “നിനക്ക് ഞാനും എന്റെ വചനവും ഉണ്ട്.” തന്റെ ജീവിതത്തിൽ ദൈവശക്തിയെക്കുറിച്ച് മറ്റുള്ളവർ പഠിക്കുന്നതിനായി പിതാവിന്റെ കഥ എഴുതാൻ തന്നെ പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചു. അദ്ദേഹം തനിച്ചായിരുന്നില്ല.
സ്വന്തം നിലയിൽ, നമ്മുടെ മികച്ച പരിശ്രമങ്ങൾ അപര്യാപ്തമാണ്. എന്നാൽ “ഞാൻ നിന്നോടുകൂടെ ഇരിക്കും” (3:12) എന്ന് പറയുന്ന ദൈവത്തെ നാം സേവിക്കുന്നു.
ഇതിലും നല്ലത് എന്താണുള്ളത്?
എറിക് തന്റെ ഇരുപതുകളുടെ തുടക്കത്തിൽ യേശുവിന്റെ സ്‌നേഹത്തെക്കുറിച്ച് കേട്ടു. അവൻ പള്ളിയിൽ പോകാൻ തുടങ്ങി, അവിടെ ക്രിസ്തുവിനെ നന്നായി അറിയാൻ അവനെ സഹായിച്ച ഒരാളെ കണ്ടുമുട്ടി. അധികം താമസിയാതെ, പള്ളിയിൽ ഒരു ചെറിയ കൂട്ടം ആൺകുട്ടികളെ പഠിപ്പിക്കാൻ എറിക്കിന്റെ ഉപദേഷ്ടാവ് അവനെ നിയോഗിച്ചു. വർഷത്തിലുടനീളം, തന്റെ നഗരത്തിലെ അപകടസാധ്യതയുള്ള യുവാക്കളെ സഹായിക്കാനും പ്രായമായവരെ സന്ദർശിക്കാനും തന്റെ അയൽക്കാരോട് ആതിഥ്യമര്യാദ കാണിക്കാനും ദൈവം എറിക്കിന്റെ ഹൃദയത്തെ ആകർഷിച്ചു-എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി. ഇപ്പോൾ തന്റെ അൻപതുകളുടെ അവസാനത്തിൽ, സേവിക്കാൻ നേരത്തെ തന്നെ പഠിപ്പിച്ചതിൽ താൻ എത്ര നന്ദിയുള്ളവനാണെന്ന് എറിക് വിശദീകരിക്കുന്നു: ''യേശുവിൽ ഞാൻ കണ്ടെത്തിയ പ്രത്യാശ പങ്കിടാൻ എന്റെ ഹൃദയം നിറഞ്ഞു കവിയുന്നു. അവനെ സേവിക്കുന്നതിലും ശ്രേഷ്ഠമായ മറ്റെന്താണുള്ളത്?”
അവന്റെ വിശ്വാസത്തിൽ അമ്മയും മുത്തശ്ശിയും അവനെ സ്വാധീനിച്ചപ്പോൾ തിമൊഥെയൊസ് ഒരു കുട്ടിയായിരുന്നു (2 തിമൊഥെയൊസ് 1:5). അപ്പൊസ്തലനായ പൗലൊസ് അവനെ കണ്ടുമുട്ടിയപ്പോൾ അവൻ ഒരു യൗവനക്കാരനായിരുന്നിരിക്കാം. ദൈവത്തിനുവേണ്ടിയുള്ള തിമൊഥെയൊസിന്റെ സേവനത്തിൽ സാധ്യത കാണുകയും അവനെ ഒരു മിഷനറി യാത്രയ്ക്ക് ക്ഷണിക്കുകയും ചെയ്തു (പ്രവൃത്തികൾ 16:1-3). ശുശ്രൂഷയിലും ജീവിതത്തിലും പൗലൊസ് തിമൊഥെയൊസിന്റെ ഉപദേശകനായി. പഠിക്കാനും തെറ്റായ പഠിപ്പിക്കലുകൾ നേരിടുമ്പോൾ ധൈര്യമുള്ളവനായിരിക്കാനും തന്റെ കഴിവുകൾ ദൈവസേവനത്തിൽ ഉപയോഗിക്കാനും പൗലൊസ് അവനെ പ്രോത്സാഹിപ്പിച്ചു (1 തിമൊഥെയൊസ് 4:6-16).
ദൈവത്തെ സേവിക്കുന്നതിൽ തിമൊഥെയൊസ് വിശ്വസ്തനായിരിക്കണമെന്ന് പൗലൊസ് ആഗ്രഹിച്ചത് എന്തുകൊണ്ട്? അവൻ എഴുതി, “അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു” (വാ. 10). യേശു നമ്മുടെ പ്രത്യാശയും ലോകരക്ഷകനുമാണ്. അവനെ സേവിക്കുന്നതിനേക്കാൾ മെച്ചമായത് മറ്റെന്താണുള്ളത്?