നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മോനിക്ക ബ്രാന്‍ഡ്‌സ്

നന്ദിയാൽ തിരിച്ചുപിടിച്ചവർ

ബ്രെയിൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയതിന് ശേഷം, ക്യാൻസറിനെ നേരിടുന്നതിനെക്കുറിച്ചുള്ള സംഭാഷണങ്ങളിൽ “ക്യാൻസറിനോട് പോരാടണം” എന്ന കാര്യം പലരം ഊന്നിപ്പറയുത് ക്രിസ്റ്റീന കോസ്റ്റയുടെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ, ആ ‘പോരാട്ടം’ തന്നെ തളർത്തിക്കളയുന്നതാണെന്ന് അവൾ വേഗം മനസ്സിലാക്കി. “[തന്റെ] ശരീരവുമായി ഒരു വർഷത്തിലധികം പോരാട്ടത്തിൽ ചെലവഴിക്കാൻ അവൾ ആഗ്രഹിച്ചില്ല.” അതിനുപകരം, അവളെ പരിചരിക്കുന്ന വിദഗ്ധരുടെ സംഘത്തിനും, അവൾക്ക് ലഭിക്കുന്ന സൗഖ്യത്തിനും വേണ്ടി എല്ലാ ദിവസവും നന്ദിയുള്ളവളായി ഇരിക്കുന്നതാണ് നല്ലത് എന്ന് അവൾക്ക് മനസ്സിലായി. പ്രതിസന്ധി എത്ര കഠിനമാണെങ്കിലും, നന്ദിയുള്ള ഹൃദയം വിഷാദത്തെ ചെറുക്കാൻ സഹായിക്കുമെന്നും, “പ്രതിരോധശേഷി വളർത്താൻ നമ്മുടെ തലച്ചോറിനെ സജ്ജമാക്കുമെന്നും” അവൾ നേരിട്ട് അനുഭവിച്ചറിഞ്ഞു.

നന്ദി പ്രകടിപ്പിക്കുന്നത് വിശ്വാസികൾ ഒരു കടമ എന്ന നിലയിൽ മാത്രം ചെയ്യേണ്ട കാര്യമല്ലെന്നും, അത് സ്വമേധയാ ചെയ്യേണ്ട കാര്യമാണെന്നും കോസ്റ്റയുടെ കഥ എന്നെ ഓർമ്മിപ്പിച്ചു. ദൈവം നമ്മുടെ കൃതജ്ഞത അർഹിക്കുന്നു എന്നത് സത്യമാണെങ്കിലും, കൃതജ്ഞത പ്രകടിപ്പിക്കുന്നത് നമുക്കും അത്യധികം നല്ലതാണ്. “എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്” (സങ്കീർത്തനം 103:2) എന്ന് പറയാൻ നാം നമ്മുടെ ഹൃദയം ഉയർത്തുമ്പോൾ, ദൈവം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എണ്ണമറ്റ വഴികൾ അതു നമ്മെ ഓർമ്മിപ്പിക്കുന്നു—ക്ഷമയുടെ ഉറപ്പ് നൽകുന്നു, രോഗശാന്തിക്കായി പ്രവർത്തിക്കുന്നു; നമ്മുടെ ശരീരത്തിനും മനസ്സിനും സൗഖ്യം നൽകുന്നു; അവന്റെ സൃഷ്ടിയുടെ “ദയയും കരുണയും,” എണ്ണമറ്റ “നന്മയും” അനുഭവിക്കാൻ നമ്മെ അനുവദിക്കുന്നു (വാ. 3-5). ഈ ജീവിതകാലത്ത് എല്ലാ കഷ്ടപ്പാടുകൾക്കും പൂർണ്ണമായ സൗഖ്യം ലഭിക്കില്ലെങ്കിലും, നമ്മുടെ ഹൃദയങ്ങൾ എല്ലായ്പ്പോഴും നന്ദിയാൽ പുതുക്കപ്പെടണം, കാരണം ദൈവസ്നേഹം നമ്മോടൊപ്പമുണ്ട് “എന്നും എന്നേക്കും” (വാ. 17). 

തുള്ളി തുള്ളിയായി

“എല്ലാത്തിലും/ഞങ്ങൾ ദൈവത്തെ സേവിക്കുന്നതിനുള്ള മനോഹരമായ വഴി കൾ തേടുന്നു,” പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അവിലയിലെ തെരേസ എഴുതി. ദൈവത്തോടുള്ള സമ്പൂർണ്ണ സമർപ്പണത്തേക്കാൾ എളുപ്പവും, കൂടുതൽ “സുഖകരവുമായ” വഴികളിലൂടെ നാം കാര്യങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുന്ന രീതികളെക്കുറിച്ച് അവർ ശക്തമായി വിവരിക്കുന്നു. നാം സാവധാനം, താൽക്കാലികമായി, മനസ്സില്ലാമനസ്സോടെ പോലും അവനിൽ ആശ്രയിക്കാൻ പഠിക്കുകയാണ്. അതിനാൽ, തെരേസ ഏറ്റുപറയുന്നു, “അൽപ്പാൽപ്പമായി, / ഞങ്ങൾ ഞങ്ങളുടെ ജീവിതം നിനക്കായ് അളന്നു തരുമ്പോഴും / ഞങ്ങൾ ഞങ്ങളുടെ ജീവിതം പൂർണ്ണമായും നിനക്ക് സമർപ്പിക്കുന്നതുവരെ / നിന്റെ ദാനങ്ങൾ തുള്ളി തുള്ളിയായി സ്വീകരിക്കാൻ / ഞങ്ങൾക്ക് തൃപ്തിയുണ്ടാകണം.”

മനുഷ്യരെന്ന നിലയിൽ, നമ്മിൽ പലർക്കും വിശ്വാസം സ്വാഭാവികമായി വരുന്നതല്ല. അതുകൊണ്ട് വിശ്വസിക്കാനും സ്വീകരിക്കാനുമുള്ള നമ്മുടെ കഴിവിനെ ആശ്രയിച്ചാണ് ദൈവകൃപയും സ്നേഹവും അനുഭവിക്കാൻ കഴിയുന്നതെങ്കിൽ നമ്മൾ കുഴപ്പത്തിലാകും!

എന്നാൽ, 1 യോഹന്നാൻ 4-ൽ നാം വായിക്കുന്നതുപോലെ, ദൈവമാണ് ആദ്യം നമ്മെ സ്നേഹിച്ചത് (വാ. 19). നാം അവനെ സ്നേഹിക്കുന്നതിന് വളരെ മുമ്പുതന്നെ അവൻ നമ്മെ സ്നേഹിച്ചു, നമുക്കുവേണ്ടി തന്റെ പുത്രനെ ബലിയർപ്പിക്കാൻ അവൻ തയ്യാറായി. ഇത് “സാക്ഷാൽ സ്നേഹം ആകുന്നു,” യോഹന്നാൻ അത്ഭുതത്തോടെയും നന്ദിയോടെയും എഴുതുന്നു (വാ. 10).

ക്രമേണ, ശാന്തമായി, അൽപ്പാൽപ്പമായി, ദൈവം തന്റെ സ്നേഹം സ്വീകരിക്കാൻ നമ്മുടെ ഹൃദയങ്ങളെ സുഖപ്പെടുത്തുന്നു. തുള്ളി തുള്ളിയായി, നമ്മുടെ ഭയം അവന് സമർപ്പിക്കാൻ അവന്റെ കൃപ നമ്മെ സഹായിക്കുന്നു (വാ. 18). അവന്റെ സമൃദ്ധമായ സൗന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രവാഹം നാം അനുഭവിക്കുന്നത് വരെ, തുള്ളി തുള്ളിയായി അവന്റെ കൃപ നമ്മുടെ ഹൃദയത്തിൽ എത്തുന്നു. 

- മോണിക്ക ലാ റോസ്

സൗമനസ്യം വളർത്തുക

മികച്ച ബിസിനസ്സ് രീതികളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആദ്യം മനസ്സിൽ വരുന്നത് ദയയും ഔദാര്യവും പോലുള്ള ഗുണങ്ങളല്ല. എന്നാൽ സംരംഭകനായ ജെയിംസ് റീയുടെ അഭിപ്രായത്തിൽ, അവയാണ് പ്രധാനം. സാമ്പത്തിക തകർച്ചയുടെ വക്കിലുള്ള ഒരു കമ്പനിയുടെ സിഇഒ എന്ന നിലയിൽ റീയുടെ അനുഭവത്തിൽ, അദ്ദേഹം “സൗമനസ്യം’’ എന്ന് വിളിക്കുന്നവയ്ക്ക് മുൻഗണന നൽകി-“ദയയുടെ സംസ്‌കാരം,’’ നൽകാനുള്ള മനോഭാവം. ഇതു കമ്പനിയെ രക്ഷിക്കുകയും അഭിവൃദ്ധിയിലേക്ക് നയിക്കുകയും ചെയ്തു. ഈ ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ആളുകൾക്ക് ഐക്യപ്പെടുന്നതിനും നവീകരണത്തിനും പ്രശ്‌നപരിഹാരത്തിനും ആവശ്യമായ പ്രതീക്ഷയും പ്രചോദനവും നൽകി. റീ വിശദീകരിക്കുന്നു, ''സുമനസ്സ് . . . സംയോജിപ്പിക്കാനും വർദ്ധിപ്പിക്കാനും കഴിയുന്ന ഒരു യഥാർത്ഥ സമ്പത്താണ്.''  
ദൈനംദിന ജീവിതത്തിൽ, ദയ പോലുള്ള ഗുണങ്ങളെ അവ്യക്തവും അദൃശ്യവും ആയി - നമ്മുടെ മറ്റ് മുൻഗണനകളിലേക്കുള്ള ചിന്തകളായി - കണക്കാക്കുന്നത് എളുപ്പമാണ്. എന്നാൽ, അപ്പോസ്തലനായ പൗലൊസ് പഠിപ്പിച്ചതുപോലെ, അത്തരം ഗുണങ്ങൾ എല്ലാറ്റിനും ഉപരി പ്രധാനമാണ്. 
പുതിയ വിശ്വാസികൾക്ക് എഴുതുമ്പോൾ, വിശ്വാസികളുടെ ജീവിതത്തിന്റെ ഉദ്ദേശ്യം, ആത്മാവിലൂടെ ക്രിസ്തുവിന്റെ ശരീരത്തിലെ പക്വതയുള്ള അവയവങ്ങളായി മാറുക എന്നതാണ് (എഫെസ്യർ 4:15) എന്ന് പൗലൊസ് ഊന്നിപ്പറഞ്ഞു. അതിനായി, ഓരോ വാക്കിനും ഓരോ പ്രവൃത്തിക്കും മൂല്യമുണ്ടാകത്തക്കവിധം അത് കെട്ടിപ്പടുക്കുകയും മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്തുകയും ചെയ്താൽ മാത്രമേ അത് വിലയുള്ളതാകയുള്ളൂ (വാ. 29). ദയ, മനസ്സലിവ്, ക്ഷമ എന്നിവയ്ക്ക് ദൈനംദിന മുൻഗണന നൽകുന്നതിലൂടെ മാത്രമേ നമ്മിൽ രൂപാന്തരം സംഭവിക്കുകയുള്ളൂ (വാ. 32). 
പരിശുദ്ധാത്മാവ് നമ്മെ ക്രിസ്തുവിലുള്ള മറ്റ് വിശ്വാസികളിലേക്ക് ആകർഷിക്കുമ്പോൾ, നാം പരസ്പരം പഠിക്കുകയും വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുന്നു.  

സ്‌നേഹത്തിൽ അഭിമുഖീകരിക്കുക

അവൻ പലതും നന്നായി ചെയ്തു, പക്ഷേ ഒരു പ്രശ്‌നമുണ്ടായിരുന്നു. എല്ലാവരും അത് കണ്ടു. എന്നിട്ടും തന്റെ റോളിന്റെ ഭൂരിഭാഗവും നിറവേറ്റുന്നതിൽ അവൻ വളരെ ഫലപ്രദമായി പ്രവർത്തിച്ചിരുന്നതിനാൽ, അവന്റെ കോപ പ്രശ്‌നം വേണ്ടത്ര അഭിസംബോധന ചെയ്യപ്പെട്ടില്ല. ആ വിഷയത്തിൽ ആരും അവനെ ഒരിക്കലും നേരിട്ട് അഭിമുഖീകരിച്ചില്ല. ദുഃഖകരമെന്നു പറയട്ടെ, ഇത് വർഷങ്ങളായി നിരവധി ആളുകൾക്ക് പരിക്കേൽക്കുന്നതിൽ കലാശിച്ചു. അവസാനം, ഇത് ക്രിസ്തുവിലുള്ള ഈ സഹോദരനെ സംബന്ധിച്ചിടത്തോളം മികച്ച ഒരു സ്ഥാനത്ത് എത്തുന്നതിനെ തടഞ്ഞുകൊണ്ട് അകാലത്തിൽ വിരമിക്കേണ്ടിവന്നു. പണ്ടേ ഞാൻ അവനെ ്‌നേഹത്തോടെ അഭിമുഖീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ അതു സംഭവിക്കയില്ലായിരുന്നു. 
ഉല്പത്തി 4-ൽ, സ്‌നേഹത്തിൽ ഒരാളുടെ പാപത്തെ അഭിമുഖീകരിക്കുക എന്നതിന്റെ പൂർണ്ണമായ ചിത്രം ദൈവം നൽകുന്നു. കയീൻ പ്രകോപിതനായി. ഒരു കർഷകനായിരുന്നതിനാൽ, “കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു'' (വാ. 3). എന്നാൽ അവൻ കൊണ്ടുവന്നത് സ്വീകാര്യമല്ലെന്ന് ദൈവം വ്യക്തമാക്കി. കയീന്റെ വഴിപാട് നിരസിക്കപ്പെട്ടു, “കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി’’ (വാ.5). അതിനാൽ, ദൈവം അവനെ അഭിമുഖീകരിച്ച്, ''നീ കോപിക്കുന്നതു എന്തിന്നു?'' എന്ന് ചോദിച്ചു (വാ. 6). പിന്നീട് അവൻ കയീനോട് തന്റെ പാപത്തിൽ നിന്ന് പിന്തിരിഞ്ഞ് നന്മ പിന്തുടരാൻ പറഞ്ഞു. ഖേദകരമെന്നു പറയട്ടെ, കയീൻ ദൈവത്തിന്റെ വാക്കുകൾ അവഗണിച്ചു, ഒരു ഭീകരമായ പ്രവൃത്തി ചെയ്തു (വാ. 8). 
പാപപൂർണ്ണമായ പെരുമാറ്റങ്ങളിൽ നിന്ന് പിന്തിരിയാൻ നമുക്ക് മറ്റുള്ളവരെ നിർബന്ധിക്കാൻ കഴിയില്ലെങ്കിലും, നമുക്ക് അവരെ കരുണയോടെ നേരിടാൻ കഴിയും. നമുക്ക് “സ്‌നേഹത്തിൽ സത്യം സംസാരിക്കാൻ’’ കഴിയും, അങ്ങനെ നമ്മൾ രണ്ടുപേരും “കൂടുതൽ കൂടുതൽ ക്രിസ്തുവിനെപ്പോലെ’’ ആകും (എഫെസ്യർ 4:15). കൂടാതെ, ദൈവം നമ്മെകേൾക്കാൻ സഹായിക്കുന്നതനുസരിച്ച്, മറ്റുള്ളവരിൽ നിന്ന് സത്യത്തിന്റെ കഠിനമായ വാക്കുകൾ സ്വീകരിക്കാനും കഴിയും. 

വീണ്ടുവിചാരമില്ലാതെ അപകടത്തിലേക്ക്

1892-ൽ, കോളറ ബാധിച്ച ഒരു താമസക്കാരൻ അബദ്ധവശാൽ എൽബെ നദിയിലൂടെ ജർമ്മനിയിലെ മുഴുവൻ ജലവിതരണ കേന്ദ്രമായ ഹാംബർഗിലേക്ക് രോഗം പകർന്നു. ആഴ്ചകൾക്കുള്ളിൽ പതിനായിരം പൗരന്മാർ മരിച്ചു. അതിന് എട്ട് വർഷം മുമ്പ്, ജർമ്മൻ മൈക്രോബയോളജിസ്റ്റ് റോബർട്ട് കോച്ച് ഒരു കണ്ടുപിടിത്തം നടത്തി: കോളറ ജലത്തീലൂടെയാണ് പകരുന്നത്. കോച്ചിന്റെ വെളിപ്പെടുത്തൽ വലിയ യൂറോപ്യൻ നഗരങ്ങളിലെ ഉദ്യോഗസ്ഥരെ അവരുടെ വെള്ളം സുരക്ഷിതമാക്കുന്നതിനായി ഫിൽട്ടറേഷൻ സംവിധാനം ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. എന്നിരുന്നാലും, ഹാംബർഗ് അധികൃതർ ഒന്നും ചെയ്തില്ല. ചെലവുകൾ ഉദ്ധരിച്ചും ശാസത്രീയ കണ്ടുപിടുത്തത്തിൽ സംശയം ആരോപിച്ചും - അവരുടെ നഗരം ദുരന്തത്തിലേക്ക് നീങ്ങുമ്പോൾ - വ്യക്തമായ മുന്നറിയിപ്പുകളെ അവർ അവഗണിച്ചു. 
പ്രശ്‌നങ്ങൾ കണ്ടിട്ടും പ്രവർത്തിക്കാൻ വിസമ്മതിക്കുന്ന നമ്മെക്കുറിച്ച് സദൃശവാക്യങ്ങളുടെ പുസ്തകത്തിന് ധാരാളം കാര്യങ്ങൾ പറയാനുണ്ട്. “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു” (27:12). അപകടം മുന്നിൽ കാണാൻ ദൈവം നമ്മെ സഹായിക്കുമ്പോൾ, അപകടത്തെ നേരിടാൻ നടപടിയെടുക്കുന്നത് സാമാന്യബുദ്ധിയാണ്. ഞങ്ങൾ ബുദ്ധിപൂർവ്വം ഗതി മാറ്റുന്നു. അല്ലെങ്കിൽ അവൻ നൽകുന്ന ഉചിതമായ മുൻകരുതലുകളുമായി നാം സ്വയം തയ്യാറാകുന്നു. നാം എന്തെങ്കിലും ചെയ്യുന്നു. ഒന്നും ചെയ്യാതിരിക്കുക എന്നത് കേവല ഭ്രാന്താണ്. എന്നിരുന്നാലും, മുന്നറിയിപ്പ് അടയാളങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ നാമെല്ലാം പരാജയപ്പെടാം, ദുരന്തത്തിലേക്ക് സ്വയം നടന്നടുക്കാം. “അല്പബുദ്ധികളോ നേരെ ചെല്ലുകയും അനന്തരഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു” (വാ. 12 NLT). 
തിരുവെഴുത്തുകളിലും യേശുവിന്റെ ജീവിതത്തിലും, ദൈവം നമുക്ക് പിന്തുടരേണ്ട പാത കാണിച്ചുതരുകയും നാം തീർച്ചയായും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. നമ്മൾ വിഡ്ഢികളാണെങ്കിൽ, നമ്മൾ അപകടത്തിലേക്ക് തെന്നു തലവയ്ക്കും. പകരം, അവന്റെ കൃപയാൽ അവൻ നമ്മെ നയിക്കുന്നതുപോലെ, നമുക്ക് അവന്റെ ജ്ഞാനം ശ്രദ്ധിക്കുകയും ഗതി മാറ്റുകയും ചെയ്യാം. 

  

ഞാൻ ആരുമല്ല! നിങ്ങൾ ആരാണ്?

''ഞാൻ ആരുമല്ല! നിങ്ങൾ ആരാണ്?” എന്നു തുടങ്ങുന്ന ഒരു കവിതയിൽ, അജ്ഞാതത്വത്തിന്റെ സന്തോഷകരമായ സ്വാതന്ത്ര്യത്തിനായി വാദിച്ചുകൊണ്ട്, “ആരെങ്കിലും’’ ആകാൻ ആളുകൾ ശ്രമിക്കുന്ന എല്ലാ ശ്രമങ്ങളെയും എമിലി ഡിക്കിൻസൺ തമാശയായി വെല്ലുവിളിക്കുന്നു. “എത്ര വിരസമാണ് - ആരോ ഒരാൾ- ആകുന്നത്! / ഒരുവന്റെ പേര് പറയുന്നത് - നീണ്ടുനില്ക്കുന്ന ജൂണിൽ / ബഹുമാനിതമായ ചെളിക്കുണ്ടിൽ! / ഒരു തവളയെപ്പോലെ – പരസ്യമാകുന്നത്.”  
ചില കാര്യങ്ങളിൽ, ''ആരെങ്കിലും'' ആകേണ്ടതിന്റെ ആവശ്യകത ഉപേക്ഷിക്കുന്നതിൽ സ്വാതന്ത്ര്യം കണ്ടെത്തുന്നത് അപ്പൊസ്തലനായ പൗലൊസിന്റെ സാക്ഷ്യത്തെ പ്രതിധ്വനിപ്പിക്കുന്നു. ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിന് മുമ്പ്, പൗലൊസിന് ശ്രദ്ധേയമായ മതപരമായ യോഗ്യതകളുടെ ഒരു നീണ്ട പട്ടിക “ജഡത്തിൽ ആശ്രയിക്കാനുള്ള കാരണങ്ങൾ” (ഫിലിപ്പിയർ 3:4) ഉണ്ടായിരുന്നു. 
എന്നാൽ യേശുവിനെ കണ്ടുമുട്ടിയത് എല്ലാം മാറ്റിമറിച്ചു. ക്രിസ്തുവിന്റെ ത്യാഗപരമായ സ്‌നേഹത്തിന്റെ വെളിച്ചത്തിൽ തന്റെ മതപരമായ നേട്ടങ്ങൾ എത്ര പൊള്ളയാണെന്ന് കണ്ടപ്പോൾ പൗലൊസ് ഏറ്റുപറഞ്ഞു, “എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും... അവനിൽ ഇരിക്കേണ്ടതിന്നും ....എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു” (വാ. 8-11). അവശേഷിച്ച ഏക അഭിലാഷം “അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയുക’’ (വാ. 10-11) എന്നതു മാത്രമായിരുന്നു. 
“ആരെങ്കിലും” ആകാൻ സ്വയം ശ്രമിക്കുന്നത് വിരസതയുളവാക്കുന്നതാണ്. എന്നാൽ, യേശുവിനെ അറിയുക, അവന്റെ സ്വയ-ത്യാഗ സ്‌നേഹത്തിലും ജീവിതത്തിലും നമ്മെത്തന്നെ നഷ്ടപ്പെടുത്തുക, നമ്മെത്തന്നെ വീണ്ടും കണ്ടെത്തുക (വാ. 9), അങ്ങനെ ഒടുവിൽ സ്വതന്ത്ര്യവും സമ്പൂർണ്ണതയും നേടുക. 

ഹൃദയംഗമമായ ഔദാര്യം

'ഞാൻ ജീവിച്ച സ്വയ-കേന്ദ്രീകൃതവും സ്വയ-സേവിക്കലിന്റെയും സ്വയ-പരിരക്ഷയുടെയും ജീവിതത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്' എന്ന് പറഞ്ഞുകൊണ്ട് ആരും ഒരിക്കലും മരിച്ചിട്ടില്ല,'ഹൃദയംഗമമായ ഔദാര്യത്തോടെ [തങ്ങളെത്തന്നെ] ലോകത്തിനു സമർപ്പിക്കാൻ ഉദ്‌ബോധിപ്പിച്ചുകൊണ്ട് എഴുത്തുകാരനായ പാർക്കർ പാമർ ഒരു ബിരുദദാന പ്രസംഗത്തിൽ പറഞ്ഞു.  
പക്ഷേ, പാർക്കർ തുടർന്നു, ഈ രീതിയിൽ ജീവിക്കുക എന്നതിനർത്ഥം 'നിങ്ങൾക്ക് എത്ര കുറച്ചു മാത്രമേ അറിവുള്ളുവെന്നും പരാജയപ്പെടാൻ എത്ര എളുപ്പമാണെന്നും' പഠിക്കുന്നതാണ്. ലോകസേവനത്തിൽ തങ്ങളെത്തന്നെ സമർപ്പിക്കുന്നതിന്, 'അറിയാത്തതിലേക്ക് നേരെ നടക്കാനും, വീണ്ടും വീണ്ടും പരാജയപ്പെടാനുള്ള അപകടസാധ്യത ഏറ്റെടുക്കാനും- തുടർന്ന് വീണ്ടും വീണ്ടും പഠിക്കുന്നതിന് എഴുന്നേൽക്കാനും' ഉള്ള ഒരു 'തുടക്കക്കാരന്റെ മനസ്സ്' വളർത്തിയെടുക്കേണ്ടതുണ്ട്. 
കൃപയുടെ അടിത്തറയിൽ നമ്മുടെ ജീവിതം കെട്ടിപ്പടുക്കുമ്പോൾ മാത്രമേ, നിർഭയമായ 'ഹൃദയംഗമമായ ഔദാര്യം' ഉള്ള ഒരു ജീവിതം തിരഞ്ഞെടുക്കാനുള്ള ധൈര്യം നമുക്ക് കണ്ടെത്താനാകൂ. പൗലൊസ് തന്റെ അനുയായിയായ തിമൊഥെയൊസിനോട് വിശദീകരിച്ചതുപോലെ, നമുക്ക് ആത്മവിശ്വാസത്തോടെ ദൈവിക കൃപാവരത്തെ 'ജ്വലിപ്പിക്കാനും' (2 തിമൊഥെയൊസ് 1:6) ദൈവകൃപയാണ് നമ്മെ രക്ഷിക്കുകയും ലക്ഷ്യ ജീവിതത്തിലേക്ക് വിളിക്കുകയും ചെയ്യുന്നതെന്ന് ഓർത്തുകൊണ്ട് ജീവിക്കാനും കഴിയും (വാ. 9). ക്തിയുടെയും സ്‌നേഹത്തിന്റെയും സുബോധത്തിന്റെയും (വാ. 7) ആത്മാവിനു പകരമായി ഭീരുത്വത്തിന്റെ ാത്മാവിൽ ജീവിക്കാനുള്ള പ്രലോഭനത്തെ ചെറുക്കാൻ നമുക്ക് ധൈര്യം നൽകുന്നത് അവന്റെ ശക്തിയാണ്. നാം വീഴുമ്പോൾ നമ്മെ ഉയർത്തുന്നത് അവന്റെ കൃപയാണ്, അങ്ങനെ നമുക്ക് അവന്റെ സ്‌നേഹത്തിൽ അധിഷ്ഠിതമായ ഒരു ആജീവനാന്ത യാത്ര തുടരാനാകും (വാ. 13-14). 

ഓരോ സങ്കടവും

“ഞാൻ അഭിമുഖീകരിക്കുന്ന ഓരോ ദുഃഖവും ഞാൻ അളക്കുന്നു,” പത്തൊൻപതാം നൂറ്റാണ്ടിലെ കവയത്രി എമിലി ഡിക്കിൻസൺ എഴുതി. കൂർപ്പിച്ചതും പരിശോധിക്കുന്നതുമായ കണ്ണുകളോടെ - / അതിന് എന്റേത് പോലെ ഭാരമുണ്ടോ - / അതോ ലഘുവായ വലിപ്പമാണോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു.'' ആളുകൾ അവരുടെ ജീവിതത്തിലുടനീളം ഏറ്റ മുറിവുകളെ എങ്ങനെ വഹിക്കുന്നു എന്നതിന്റെ ഹൃദയസ്പർശിയായ പ്രതിഫലനമാണ് ഈ കവിത. അവളുടെ ഏക ആശ്രയത്തെക്കുറിച്ച് ഡിക്കിൻസൺ ഏതാണ്ട് മടിയോടെ ഉപസംഹരിച്ചുകൊണ്ട്‌, കാൽവറിയിൽ അവളുടെ സ്വന്തം മുറിവുകളുടെ പ്രതിഫലനം രക്ഷകനിൽ കണ്ടതിന്റെ “തുളയ്ക്കുന്ന ആശ്വാസ’’ത്തോടെ അവൾ എഴുതി: “ഇപ്പോഴും അനുമാനിക്കാൻ വശീകരിക്കപ്പെടുന്നു / അവയിൽ ചിലത് എന്റെതുപോലെയാണെന്ന്.’’ 
വെളിപ്പാടു പുസ്തകം നമ്മുടെ രക്ഷകനായ യേശുവിനെ “കുഞ്ഞാട്, അറുക്കപ്പെട്ടതുപോലെ നിൽക്കുന്നു” (5:6; വാക്യം 12 കാണുക) എന്നു വിവരിച്ചു. അവന്റെ മുറിവുകൾ ഇപ്പോഴും ദൃശ്യമാണ്. തന്റെ ജനത്തിന്റെ പാപവും നിസ്സഹായതയും സ്വയം ഏറ്റെടുക്കുന്നതിലൂടെ നേടിയ മുറിവുകളാണവ (1 പത്രൊസ് 2:24-25), അങ്ങനെ അവർക്ക് പുതിയ ജീവിതവും പ്രത്യാശയും ലഭ്യമാകും. 
രക്ഷകൻ തന്റെ മക്കളുടെ കണ്ണിൽ നിന്നും “കണ്ണുനീരെല്ലാം തുടയ്ക്കുന്ന” ഒരു ഭാവി ദിനത്തെ വെളിപ്പാട് പുസ്തകം വിവരിക്കുന്നു (21:4). യേശു അവരുടെ വേദന കുറയ്ക്കുകയില്ല, എന്നാൽ ഓരോ വ്യക്തിയുടെയും അതുല്യമായ ദുഃഖം യഥാർത്ഥമായി കാണുകയും കരുതുകയും ചെയ്യുന്നു – “ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല” (വാ. 4). “ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൗജന്യമായി കൊടുക്കും'' (വാ. 6; കാണുക 22:2). 
നമ്മുടെ രക്ഷകൻ നമ്മുടെ എല്ലാ സങ്കടങ്ങളും വഹിച്ചതിനാൽ, അവന്റെ രാജ്യത്തിൽ നമുക്ക് വിശ്രമവും രോഗശാന്തിയും കണ്ടെത്താനാകും. 

നമ്മുടെ സുരക്ഷിത സ്ഥാനം

അധ്യാപക ജോലിയിൽനിന്നു വിരമിച്ച ഡെബ്ബി സ്റ്റീഫൻസ് ബ്രൗഡർ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെക്കുറിച്ചു കഴിയുന്നത്ര ആളുകൾക്കു ബോധവല്കക്രണം നടത്താനുള്ള ഒരു ദൗത്യത്തിലാണ്. കാരണം? ചൂട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട മരണകാരണങ്ങളിൽ ഒന്നാം സ്ഥാനത്താണ് അമേരിക്കയിലെ കടുത്ത ചൂട്. മറുപടിയായി അവൾ പറയുന്നു, “ഞാൻ മരങ്ങളിൽ നിന്നാണ് തുടങ്ങുന്നത്.” മരങ്ങൾ നൽകുന്ന താപ സംരക്ഷണത്തിന്റെ മേലാപ്പ് സമൂഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന മാർഗ്ഗമാണ്. ''ഇത് ജീവന്മരണ പ്രശ്‌നം ആണ്. ഇത് സമൂഹത്തെ കേവലം സുന്ദരമാക്കാനുള്ള ശ്രമമല്ല.''

തണൽ കേവലം ഉന്മേഷദായകം മാത്രമല്ല, മറിച്ച് ജീവൻ രക്ഷാ ഉപാധികൂടിയാണ് എന്ന വസ്തുത സങ്കീർത്തനം 121 എഴുതിയ സങ്കീർത്തനക്കാരന് നന്നായി അറിയാമായിരുന്നു; മധ്യപൂർവ്വദേശത്ത്, സൂര്യാഘാതത്തിനുള്ള സാധ്യത സ്ഥിരമായി നില്ക്കുന്നു. ഈ യാഥാർത്ഥ്യം, ദൈവം നമ്മുടെ ഉറപ്പായ സുരക്ഷിതസ്ഥാനമാണെന്നുള്ള വ്യക്തമായ വിവരണത്തിന് ആഴം വർദ്ധിപ്പിക്കുന്നു - കാരണം അവന്റെ സംരക്ഷണയിൽ ''പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല'' (വാ. 6).

യേശുവിൽ വിശ്വസിക്കുന്നവർ ഈ ജീവിതത്തിലെ വേദനയിൽ നിന്നോ നഷ്ടത്തിൽ നിന്നോ സ്വാഭാവിക പ്രതിരോധം ഉണ്ടെന്നോ അല്ലെങ്കിൽ ചൂട് അപകടകരമാകയില്ല എന്നോ ഇത് അർത്ഥമാക്കുന്നില്ല. “ഈ ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്” (യോഹന്നാൻ 16:33) എന്നു ക്രിസ്തു നമ്മോടു പറഞ്ഞിട്ടുമുണ്ട്. എന്നാൽ നമ്മുടെ തണലായി ദൈവത്തെ ചിത്രീകരിക്കുന്ന ഈ സാദൃശ്യം, നമ്മുടെ വഴി എന്തുതന്നെയായാലും, നമ്മുടെ ജീവിതത്തെ അവൻ ജാഗ്രതയോടെ പരിപാലിക്കുന്നു എന്നു നമുക്ക് ഉറപ്പുനൽകുന്നു (സങ്കീർത്തനം 121:7-8). അവന്റെ സ്‌നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്താൻ യാതൊന്നിനും കഴിയില്ലെന്നറിഞ്ഞുകൊണ്ട് അവനിൽ വിശ്വസിക്കുന്നതിലൂടെ നമുക്ക് അവിടെ വിശ്രമം കണ്ടെത്താനാകും (യോഹന്നാൻ 10:28; റോമർ 8:39). 

ഒരു സ്വപ്‌നമല്ല

നിങ്ങൾക്ക്് ഉണരാൻ കഴിയാത്ത ഒരു സ്വപ്‌നത്തിൽ ജീവിക്കുന്നതുപോലെയാണത്. ചിലപ്പോൾ 'ഡീറിയലൈസേഷൻ' അല്ലെങ്കിൽ 'ഡിപേഴ്‌സണലൈസേഷൻ' എന്ന് വിളിക്കപ്പെടുന്ന കാര്യത്തോടു പൊരുതുന്ന ആളുകൾക്ക് പലപ്പോഴും തങ്ങൾക്ക് ചുറ്റുമുള്ളതൊന്നും യഥാർത്ഥമല്ലെന്ന് തോന്നും. സ്ഥിരമായി ഈ വികാരം ഉള്ളവർക്ക് ഒരു മാനസിക അപഭ്രംശം ഉണ്ടെന്ന് കണ്ടെത്താനാകുമെങ്കിലും, ഇതൊരു സാധാരണ മാനസികപ്രശ്‌നമാണെന്ന് വിശ്വസിക്കപ്പെടുന്നു, പ്രത്യേകിച്ച് സമ്മർദ്ദം അനുഭവിക്കുന്ന സമയങ്ങളിൽ. എന്നാൽ ചിലപ്പോഴൊക്കെ ജീവിതം നല്ലരീതിയിൽ പോകുമ്പോഴും ആ തോന്നൽ നിലനിൽക്കും. നല്ല കാര്യങ്ങളാണ് ശരിക്കും സംഭവിക്കുന്നതെന്ന് നമ്മുടെ മനസ്സിന് വിശ്വസിക്കാൻ കഴിയാത്തതുപോലെയാണത്.

ചില സമയങ്ങളിൽ ദൈവത്തിന്റെ ശക്തിയും വിടുതലും ഒരു സ്വപ്‌നമല്ല യാഥാർത്ഥ്യമാണെന്നു വിശ്വസിക്കാൻ കഴിയാത്ത ദൈവജനത്തിന്റെ സമാനമായ പോരാട്ടത്തെ തിരുവെഴുത്ത് വിവരിക്കുന്നുണ്ട്. അ. പ്രവൃത്തികൾ 12-ൽ, ഒരു ദൂതൻ പത്രൊസിനെ ജയിലിൽ നിന്ന് വിടുവിച്ചശേഷം - പ്രതീക്ഷിച്ചിരുന്ന വധശിക്ഷയിൽ നിന്ന് (വാ. 2, 4) - അതു യാഥാർത്ഥ്യമാണോയെന്ന് അപ്പോസ്തലൻ വിസ്മയിച്ചതായി വിവരിച്ചിരിക്കുന്നു. 'ദൂതൻ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു'' (വാ. 9-10). ദൂതൻ അവനെ ജയിലിന് പുറത്ത് കൊണ്ടുവന്നപ്പോൾ, ഒടുവിൽ പത്രൊസിനു 'സുബോധം വന്നു' എല്ലാം യഥാർത്ഥമാണെന്ന് മനസ്സിലാക്കി (വാ. 11). 

മോശം സമയങ്ങളിലും നല്ല സമയങ്ങളിലും, ദൈവം യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പൂർണ്ണമായി വിശ്വസിക്കാനോ അനുഭവിക്കാനോ ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും. എന്നാൽ നാം അവനെ കാത്തിരിക്കുമ്പോൾ, അവന്റെ പുനരുത്ഥാന ശക്തി ഒരു ദിവസം അനിഷേധ്യവും അതിശയകരവുമായ യാഥാർത്ഥ്യമായി മാറുമെന്ന് നമുക്ക് വിശ്വസിക്കാം. ദൈവത്തിന്റെ വെളിച്ചം, നമ്മുടെ ഉറക്കത്തിൽ നിന്ന് അവനോടൊത്തുള്ള ജീവിതത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് നമ്മെ ഉണർത്തും (എഫെസ്യർ 5:14).