നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മോനിക്ക ബ്രാന്‍ഡ്‌സ്

ഞാൻ ആരുമല്ല! നിങ്ങൾ ആരാണ്?

''ഞാൻ ആരുമല്ല! നിങ്ങൾ ആരാണ്?” എന്നു തുടങ്ങുന്ന ഒരു കവിതയിൽ, അജ്ഞാതത്വത്തിന്റെ സന്തോഷകരമായ സ്വാതന്ത്ര്യത്തിനായി വാദിച്ചുകൊണ്ട്, “ആരെങ്കിലും’’ ആകാൻ ആളുകൾ ശ്രമിക്കുന്ന എല്ലാ ശ്രമങ്ങളെയും എമിലി ഡിക്കിൻസൺ തമാശയായി വെല്ലുവിളിക്കുന്നു. “എത്ര വിരസമാണ് - ആരോ ഒരാൾ- ആകുന്നത്! / ഒരുവന്റെ പേര് പറയുന്നത് - നീണ്ടുനില്ക്കുന്ന ജൂണിൽ / ബഹുമാനിതമായ ചെളിക്കുണ്ടിൽ! / ഒരു തവളയെപ്പോലെ – പരസ്യമാകുന്നത്.”  
ചില കാര്യങ്ങളിൽ, ''ആരെങ്കിലും'' ആകേണ്ടതിന്റെ ആവശ്യകത ഉപേക്ഷിക്കുന്നതിൽ സ്വാതന്ത്ര്യം കണ്ടെത്തുന്നത് അപ്പൊസ്തലനായ പൗലൊസിന്റെ സാക്ഷ്യത്തെ പ്രതിധ്വനിപ്പിക്കുന്നു. ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിന് മുമ്പ്, പൗലൊസിന് ശ്രദ്ധേയമായ മതപരമായ യോഗ്യതകളുടെ ഒരു നീണ്ട പട്ടിക “ജഡത്തിൽ ആശ്രയിക്കാനുള്ള കാരണങ്ങൾ” (ഫിലിപ്പിയർ 3:4) ഉണ്ടായിരുന്നു. 
എന്നാൽ യേശുവിനെ കണ്ടുമുട്ടിയത് എല്ലാം മാറ്റിമറിച്ചു. ക്രിസ്തുവിന്റെ ത്യാഗപരമായ സ്‌നേഹത്തിന്റെ വെളിച്ചത്തിൽ തന്റെ മതപരമായ നേട്ടങ്ങൾ എത്ര പൊള്ളയാണെന്ന് കണ്ടപ്പോൾ പൗലൊസ് ഏറ്റുപറഞ്ഞു, “എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും... അവനിൽ ഇരിക്കേണ്ടതിന്നും ....എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു” (വാ. 8-11). അവശേഷിച്ച ഏക അഭിലാഷം “അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയുക’’ (വാ. 10-11) എന്നതു മാത്രമായിരുന്നു. 
“ആരെങ്കിലും” ആകാൻ സ്വയം ശ്രമിക്കുന്നത് വിരസതയുളവാക്കുന്നതാണ്. എന്നാൽ, യേശുവിനെ അറിയുക, അവന്റെ സ്വയ-ത്യാഗ സ്‌നേഹത്തിലും ജീവിതത്തിലും നമ്മെത്തന്നെ നഷ്ടപ്പെടുത്തുക, നമ്മെത്തന്നെ വീണ്ടും കണ്ടെത്തുക (വാ. 9), അങ്ങനെ ഒടുവിൽ സ്വതന്ത്ര്യവും സമ്പൂർണ്ണതയും നേടുക. 

ഹൃദയംഗമമായ ഔദാര്യം

'ഞാൻ ജീവിച്ച സ്വയ-കേന്ദ്രീകൃതവും സ്വയ-സേവിക്കലിന്റെയും സ്വയ-പരിരക്ഷയുടെയും ജീവിതത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്' എന്ന് പറഞ്ഞുകൊണ്ട് ആരും ഒരിക്കലും മരിച്ചിട്ടില്ല,'ഹൃദയംഗമമായ ഔദാര്യത്തോടെ [തങ്ങളെത്തന്നെ] ലോകത്തിനു സമർപ്പിക്കാൻ ഉദ്‌ബോധിപ്പിച്ചുകൊണ്ട് എഴുത്തുകാരനായ പാർക്കർ പാമർ ഒരു ബിരുദദാന പ്രസംഗത്തിൽ പറഞ്ഞു.  
പക്ഷേ, പാർക്കർ തുടർന്നു, ഈ രീതിയിൽ ജീവിക്കുക എന്നതിനർത്ഥം 'നിങ്ങൾക്ക് എത്ര കുറച്ചു മാത്രമേ അറിവുള്ളുവെന്നും പരാജയപ്പെടാൻ എത്ര എളുപ്പമാണെന്നും' പഠിക്കുന്നതാണ്. ലോകസേവനത്തിൽ തങ്ങളെത്തന്നെ സമർപ്പിക്കുന്നതിന്, 'അറിയാത്തതിലേക്ക് നേരെ നടക്കാനും, വീണ്ടും വീണ്ടും പരാജയപ്പെടാനുള്ള അപകടസാധ്യത ഏറ്റെടുക്കാനും- തുടർന്ന് വീണ്ടും വീണ്ടും പഠിക്കുന്നതിന് എഴുന്നേൽക്കാനും' ഉള്ള ഒരു 'തുടക്കക്കാരന്റെ മനസ്സ്' വളർത്തിയെടുക്കേണ്ടതുണ്ട്. 
കൃപയുടെ അടിത്തറയിൽ നമ്മുടെ ജീവിതം കെട്ടിപ്പടുക്കുമ്പോൾ മാത്രമേ, നിർഭയമായ 'ഹൃദയംഗമമായ ഔദാര്യം' ഉള്ള ഒരു ജീവിതം തിരഞ്ഞെടുക്കാനുള്ള ധൈര്യം നമുക്ക് കണ്ടെത്താനാകൂ. പൗലൊസ് തന്റെ അനുയായിയായ തിമൊഥെയൊസിനോട് വിശദീകരിച്ചതുപോലെ, നമുക്ക് ആത്മവിശ്വാസത്തോടെ ദൈവിക കൃപാവരത്തെ 'ജ്വലിപ്പിക്കാനും' (2 തിമൊഥെയൊസ് 1:6) ദൈവകൃപയാണ് നമ്മെ രക്ഷിക്കുകയും ലക്ഷ്യ ജീവിതത്തിലേക്ക് വിളിക്കുകയും ചെയ്യുന്നതെന്ന് ഓർത്തുകൊണ്ട് ജീവിക്കാനും കഴിയും (വാ. 9). ക്തിയുടെയും സ്‌നേഹത്തിന്റെയും സുബോധത്തിന്റെയും (വാ. 7) ആത്മാവിനു പകരമായി ഭീരുത്വത്തിന്റെ ാത്മാവിൽ ജീവിക്കാനുള്ള പ്രലോഭനത്തെ ചെറുക്കാൻ നമുക്ക് ധൈര്യം നൽകുന്നത് അവന്റെ ശക്തിയാണ്. നാം വീഴുമ്പോൾ നമ്മെ ഉയർത്തുന്നത് അവന്റെ കൃപയാണ്, അങ്ങനെ നമുക്ക് അവന്റെ സ്‌നേഹത്തിൽ അധിഷ്ഠിതമായ ഒരു ആജീവനാന്ത യാത്ര തുടരാനാകും (വാ. 13-14). 

ഓരോ സങ്കടവും

“ഞാൻ അഭിമുഖീകരിക്കുന്ന ഓരോ ദുഃഖവും ഞാൻ അളക്കുന്നു,” പത്തൊൻപതാം നൂറ്റാണ്ടിലെ കവയത്രി എമിലി ഡിക്കിൻസൺ എഴുതി. കൂർപ്പിച്ചതും പരിശോധിക്കുന്നതുമായ കണ്ണുകളോടെ - / അതിന് എന്റേത് പോലെ ഭാരമുണ്ടോ - / അതോ ലഘുവായ വലിപ്പമാണോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു.'' ആളുകൾ അവരുടെ ജീവിതത്തിലുടനീളം ഏറ്റ മുറിവുകളെ എങ്ങനെ വഹിക്കുന്നു എന്നതിന്റെ ഹൃദയസ്പർശിയായ പ്രതിഫലനമാണ് ഈ കവിത. അവളുടെ ഏക ആശ്രയത്തെക്കുറിച്ച് ഡിക്കിൻസൺ ഏതാണ്ട് മടിയോടെ ഉപസംഹരിച്ചുകൊണ്ട്‌, കാൽവറിയിൽ അവളുടെ സ്വന്തം മുറിവുകളുടെ പ്രതിഫലനം രക്ഷകനിൽ കണ്ടതിന്റെ “തുളയ്ക്കുന്ന ആശ്വാസ’’ത്തോടെ അവൾ എഴുതി: “ഇപ്പോഴും അനുമാനിക്കാൻ വശീകരിക്കപ്പെടുന്നു / അവയിൽ ചിലത് എന്റെതുപോലെയാണെന്ന്.’’ 
വെളിപ്പാടു പുസ്തകം നമ്മുടെ രക്ഷകനായ യേശുവിനെ “കുഞ്ഞാട്, അറുക്കപ്പെട്ടതുപോലെ നിൽക്കുന്നു” (5:6; വാക്യം 12 കാണുക) എന്നു വിവരിച്ചു. അവന്റെ മുറിവുകൾ ഇപ്പോഴും ദൃശ്യമാണ്. തന്റെ ജനത്തിന്റെ പാപവും നിസ്സഹായതയും സ്വയം ഏറ്റെടുക്കുന്നതിലൂടെ നേടിയ മുറിവുകളാണവ (1 പത്രൊസ് 2:24-25), അങ്ങനെ അവർക്ക് പുതിയ ജീവിതവും പ്രത്യാശയും ലഭ്യമാകും. 
രക്ഷകൻ തന്റെ മക്കളുടെ കണ്ണിൽ നിന്നും “കണ്ണുനീരെല്ലാം തുടയ്ക്കുന്ന” ഒരു ഭാവി ദിനത്തെ വെളിപ്പാട് പുസ്തകം വിവരിക്കുന്നു (21:4). യേശു അവരുടെ വേദന കുറയ്ക്കുകയില്ല, എന്നാൽ ഓരോ വ്യക്തിയുടെയും അതുല്യമായ ദുഃഖം യഥാർത്ഥമായി കാണുകയും കരുതുകയും ചെയ്യുന്നു – “ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല” (വാ. 4). “ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൗജന്യമായി കൊടുക്കും'' (വാ. 6; കാണുക 22:2). 
നമ്മുടെ രക്ഷകൻ നമ്മുടെ എല്ലാ സങ്കടങ്ങളും വഹിച്ചതിനാൽ, അവന്റെ രാജ്യത്തിൽ നമുക്ക് വിശ്രമവും രോഗശാന്തിയും കണ്ടെത്താനാകും. 

നമ്മുടെ സുരക്ഷിത സ്ഥാനം

അധ്യാപക ജോലിയിൽനിന്നു വിരമിച്ച ഡെബ്ബി സ്റ്റീഫൻസ് ബ്രൗഡർ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെക്കുറിച്ചു കഴിയുന്നത്ര ആളുകൾക്കു ബോധവല്കക്രണം നടത്താനുള്ള ഒരു ദൗത്യത്തിലാണ്. കാരണം? ചൂട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട മരണകാരണങ്ങളിൽ ഒന്നാം സ്ഥാനത്താണ് അമേരിക്കയിലെ കടുത്ത ചൂട്. മറുപടിയായി അവൾ പറയുന്നു, “ഞാൻ മരങ്ങളിൽ നിന്നാണ് തുടങ്ങുന്നത്.” മരങ്ങൾ നൽകുന്ന താപ സംരക്ഷണത്തിന്റെ മേലാപ്പ് സമൂഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന മാർഗ്ഗമാണ്. ''ഇത് ജീവന്മരണ പ്രശ്‌നം ആണ്. ഇത് സമൂഹത്തെ കേവലം സുന്ദരമാക്കാനുള്ള ശ്രമമല്ല.''

തണൽ കേവലം ഉന്മേഷദായകം മാത്രമല്ല, മറിച്ച് ജീവൻ രക്ഷാ ഉപാധികൂടിയാണ് എന്ന വസ്തുത സങ്കീർത്തനം 121 എഴുതിയ സങ്കീർത്തനക്കാരന് നന്നായി അറിയാമായിരുന്നു; മധ്യപൂർവ്വദേശത്ത്, സൂര്യാഘാതത്തിനുള്ള സാധ്യത സ്ഥിരമായി നില്ക്കുന്നു. ഈ യാഥാർത്ഥ്യം, ദൈവം നമ്മുടെ ഉറപ്പായ സുരക്ഷിതസ്ഥാനമാണെന്നുള്ള വ്യക്തമായ വിവരണത്തിന് ആഴം വർദ്ധിപ്പിക്കുന്നു - കാരണം അവന്റെ സംരക്ഷണയിൽ ''പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല'' (വാ. 6).

യേശുവിൽ വിശ്വസിക്കുന്നവർ ഈ ജീവിതത്തിലെ വേദനയിൽ നിന്നോ നഷ്ടത്തിൽ നിന്നോ സ്വാഭാവിക പ്രതിരോധം ഉണ്ടെന്നോ അല്ലെങ്കിൽ ചൂട് അപകടകരമാകയില്ല എന്നോ ഇത് അർത്ഥമാക്കുന്നില്ല. “ഈ ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്” (യോഹന്നാൻ 16:33) എന്നു ക്രിസ്തു നമ്മോടു പറഞ്ഞിട്ടുമുണ്ട്. എന്നാൽ നമ്മുടെ തണലായി ദൈവത്തെ ചിത്രീകരിക്കുന്ന ഈ സാദൃശ്യം, നമ്മുടെ വഴി എന്തുതന്നെയായാലും, നമ്മുടെ ജീവിതത്തെ അവൻ ജാഗ്രതയോടെ പരിപാലിക്കുന്നു എന്നു നമുക്ക് ഉറപ്പുനൽകുന്നു (സങ്കീർത്തനം 121:7-8). അവന്റെ സ്‌നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്താൻ യാതൊന്നിനും കഴിയില്ലെന്നറിഞ്ഞുകൊണ്ട് അവനിൽ വിശ്വസിക്കുന്നതിലൂടെ നമുക്ക് അവിടെ വിശ്രമം കണ്ടെത്താനാകും (യോഹന്നാൻ 10:28; റോമർ 8:39). 

ഒരു സ്വപ്‌നമല്ല

നിങ്ങൾക്ക്് ഉണരാൻ കഴിയാത്ത ഒരു സ്വപ്‌നത്തിൽ ജീവിക്കുന്നതുപോലെയാണത്. ചിലപ്പോൾ 'ഡീറിയലൈസേഷൻ' അല്ലെങ്കിൽ 'ഡിപേഴ്‌സണലൈസേഷൻ' എന്ന് വിളിക്കപ്പെടുന്ന കാര്യത്തോടു പൊരുതുന്ന ആളുകൾക്ക് പലപ്പോഴും തങ്ങൾക്ക് ചുറ്റുമുള്ളതൊന്നും യഥാർത്ഥമല്ലെന്ന് തോന്നും. സ്ഥിരമായി ഈ വികാരം ഉള്ളവർക്ക് ഒരു മാനസിക അപഭ്രംശം ഉണ്ടെന്ന് കണ്ടെത്താനാകുമെങ്കിലും, ഇതൊരു സാധാരണ മാനസികപ്രശ്‌നമാണെന്ന് വിശ്വസിക്കപ്പെടുന്നു, പ്രത്യേകിച്ച് സമ്മർദ്ദം അനുഭവിക്കുന്ന സമയങ്ങളിൽ. എന്നാൽ ചിലപ്പോഴൊക്കെ ജീവിതം നല്ലരീതിയിൽ പോകുമ്പോഴും ആ തോന്നൽ നിലനിൽക്കും. നല്ല കാര്യങ്ങളാണ് ശരിക്കും സംഭവിക്കുന്നതെന്ന് നമ്മുടെ മനസ്സിന് വിശ്വസിക്കാൻ കഴിയാത്തതുപോലെയാണത്.

ചില സമയങ്ങളിൽ ദൈവത്തിന്റെ ശക്തിയും വിടുതലും ഒരു സ്വപ്‌നമല്ല യാഥാർത്ഥ്യമാണെന്നു വിശ്വസിക്കാൻ കഴിയാത്ത ദൈവജനത്തിന്റെ സമാനമായ പോരാട്ടത്തെ തിരുവെഴുത്ത് വിവരിക്കുന്നുണ്ട്. അ. പ്രവൃത്തികൾ 12-ൽ, ഒരു ദൂതൻ പത്രൊസിനെ ജയിലിൽ നിന്ന് വിടുവിച്ചശേഷം - പ്രതീക്ഷിച്ചിരുന്ന വധശിക്ഷയിൽ നിന്ന് (വാ. 2, 4) - അതു യാഥാർത്ഥ്യമാണോയെന്ന് അപ്പോസ്തലൻ വിസ്മയിച്ചതായി വിവരിച്ചിരിക്കുന്നു. 'ദൂതൻ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു'' (വാ. 9-10). ദൂതൻ അവനെ ജയിലിന് പുറത്ത് കൊണ്ടുവന്നപ്പോൾ, ഒടുവിൽ പത്രൊസിനു 'സുബോധം വന്നു' എല്ലാം യഥാർത്ഥമാണെന്ന് മനസ്സിലാക്കി (വാ. 11). 

മോശം സമയങ്ങളിലും നല്ല സമയങ്ങളിലും, ദൈവം യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പൂർണ്ണമായി വിശ്വസിക്കാനോ അനുഭവിക്കാനോ ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും. എന്നാൽ നാം അവനെ കാത്തിരിക്കുമ്പോൾ, അവന്റെ പുനരുത്ഥാന ശക്തി ഒരു ദിവസം അനിഷേധ്യവും അതിശയകരവുമായ യാഥാർത്ഥ്യമായി മാറുമെന്ന് നമുക്ക് വിശ്വസിക്കാം. ദൈവത്തിന്റെ വെളിച്ചം, നമ്മുടെ ഉറക്കത്തിൽ നിന്ന് അവനോടൊത്തുള്ള ജീവിതത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് നമ്മെ ഉണർത്തും (എഫെസ്യർ 5:14). 

ശത്രുക്കളും മിത്രങ്ങളും

എന്റെ സുഹൃത്ത് ഇറായുടെ സ്റ്റാറ്റസ് അപ്ഡേറ്റ് കണ്ട് കണ്ണീരടക്കാൻ എനിക്ക് കഴിഞ്ഞില്ല. 2022-ൽ ഉപരോധിക്കപ്പെട്ട ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിലെ തന്റെ വീടുവിട്ട് ദിവസങ്ങൾക്കുശേഷം, അവൾ ഒരു ഓട്ടമത്സരത്തിന്റെ അവസാനം തന്റെ രാജ്യത്തിന്റെ പതാക ഉയർത്തുന്നതിന്റെ ഒരു മുൻകാല ചിത്രം പോസ്റ്റ് ചെയ്തു. അവൾ എഴുതി, "ജീവിതം എന്ന് വിളിക്കപ്പെടുന്ന മാരത്തൺ ഓട്ടത്തിലാണ് നാമെല്ലാവരും. മുമ്പത്തേക്കാൾ നന്നായി ഈ ദിവസങ്ങളിൽ നമുക്കോടാം - ഹൃദയങ്ങളിൽ മരിക്കാത്ത എന്തോ ഒന്നും കൊണ്ട്.'' തുടർന്നുള്ള ദിവസങ്ങളിൽ, എന്റെ സുഹൃത്ത് ആ ഓട്ടം തുടരുന്ന പല വഴികളും ഞാൻ കണ്ടു, അവളുടെ രാജ്യത്ത് ദുരിതമനുഭവിക്കുന്നവർക്കായി എങ്ങനെ പ്രാർത്ഥിക്കാമെന്നും പിന്തുണയ്‌ക്കാമെന്നും അവൾ ഞങ്ങളെ അപ്‌ഡേറ്റ് ചെയ്‌തു.

ഇറായുടെ വാക്കുകൾ എബ്രായർ 12-ൽ, വിശ്വാസികൾ "സ്ഥിരതയോടെ ഓടുക" എന്ന ആഹ്വാനത്തിന് പുതിയ ആഴം കൊണ്ടുവന്നു (വാ.1). ആ ആഹ്വാനം, വിശ്വാസ വീരൻമാരുടെ,- ജീവൻ പോലും അപകടത്തിലായിട്ടും (11:33-38) ധീരവും സ്ഥിരതയുള്ളതുമായ ഓട്ടം ഓടിയ "സാക്ഷികളുടെ വലിയോരു സമൂഹത്തിന്റെ" (12:1) - ഹൃദയസ്പർശിയായ വിവരണത്തെ രേഖപ്പെടുത്തിയ അധ്യായത്തെ പിന്തുടരുന്നു. അവർ "ദൂരത്തുനിന്ന് ദൈവത്തിന്റെ വാഗ്ദത്തങ്ങൾ കണ്ട് അഭിവന്ദിച്ച്" (വാ.13), നിത്യമായ ഒന്നിനുവേണ്ടി, ഒരിക്കലും മരിക്കാത്ത ഒന്നിനുവേണ്ടി ഓടുകയായിരുന്നു.

യേശുവിലുള്ള എല്ലാ വിശ്വാസികളും അങ്ങനെ തന്നെ ജീവിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. കാരണം ദൈവരാജ്യത്തിന്റെ ശാലോം – സമാധാനവും സംതൃപ്തിയും - നമ്മുടെ സകലവും സമർപ്പിക്കുവാൻ യോഗ്യമാണ്. ക്രിസ്തുവിന്റെ മാതൃകയും ശക്തിയുമാണ് നമ്മെ എന്നും നിലനിർത്തുന്നത് (12:2-3).

ഒരു പുതിയ തുടക്കം

"നമ്മൾ സത്യമാണെന്ന് ഊഹിച്ചത് കള്ളമാണ് എന്ന വേദനാജനകമായ തിരിച്ചറിവിലാണ് ക്രിസ്ത്യൻ അവബോധം ആരംഭിക്കുന്നത്," യൂജിൻ പീറ്റേഴ്സൺ സങ്കീർത്തനം 120-നെക്കുറിച്ചുള്ള തന്റെ ശക്തമായ പ്രതിഫലനങ്ങളിൽ എഴുതി. "ആരോഹണ സങ്കീർത്തനങ്ങളിൽ" (സങ്കീർത്തനങ്ങൾ 120- 134) ആദ്യത്തേതാണ് സങ്കീർത്തനം 120, ജറുസലേമിലേക്കുള്ള യാത്രാമധ്യേ തീർത്ഥാടകർ പാടിയത്. എ ലോങ്ങ് ഒബീഡിയൻസ് ഇൻ ദി സെയിം ഡയറക്ഷൻ -ൽ പീറ്റേഴ്സൺ അവലോകനം ചെയ്തിരിക്കുന്നത് പോലെ, ഈ സങ്കീർത്തനങ്ങൾ ദൈവത്തിലേക്കുള്ള ആത്മീയ യാത്രയുടെ ഒരു ചിത്രവും നമുക്ക് വാഗ്ദാനം ചെയ്യുന്നു.

 

വ്യത്യസ്തമായ ഒന്നിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആഴത്തിലുള്ള അവബോധത്തോടെ മാത്രമേ ആ യാത്ര ആരംഭിക്കാൻ കഴിയൂ. പീറ്റേഴ്‌സൺ പറയുന്നതുപോലെ, “ക്രിസ്‌തീയ വഴിയിലേക്ക് പുറപ്പെടാനുള്ള പ്രചോദനം കണ്ടെത്തുന്നതിന് ഒരു വ്യക്തിക്ക് കാര്യങ്ങൾ ചെയ്യുന്ന രീതിയോട് തികഞ്ഞ വെറുപ്പ് തോന്നേണ്ടതുണ്ട്. . . . [ഒരാൾ] അവനോ, അവളോ, കൃപയുടെ ലോകത്തിനായുള്ള ആത്മീയ വിശപ്പു നേടുന്നതിന് മുമ്പ്, ലോകത്തിന്റെ വഴികൾ മടുത്തു തുടങ്ങിയിട്ടുണ്ടാകും.

 

നമുക്ക് ചുറ്റുമുള്ള ലോകത്ത് നാം കാണുന്ന തകർച്ചയും നിരാശയും കണ്ടു നിരാശപ്പെടുന്നത് വളരെ എളുപ്പമാണ് -നമ്മുടെ സംസ്കാരം പലപ്പോഴും മറ്റുള്ളവർക്ക് സംഭവിക്കുന്ന കഷ്ട്ടങ്ങളോട് കടുത്ത അവഗണന കാണിക്കുന്നു. 120-ാം സങ്കീർത്തനം സത്യസന്ധമായി ഇതിനെക്കുറിച്ച് വിലപിക്കുന്നു: “ഞാൻ സമാധാനപ്രിയനാകുന്നു; ഞാൻ സംസാരിക്കുമ്പോഴോ അവർ കലശൽ തുടങ്ങുന്നു” (വാക്യം 7).

 

എന്നാൽ നമ്മുടെ വേദനകൾക്ക് നമ്മുടെ ഒരേയൊരു സഹായമായ രക്ഷകനിലൂടെ നമ്മെ വിനാശകരമായ നുണകളിൽ നിന്ന് സമാധാനത്തിന്റെയും സമ്പൂർണ്ണതയുടെയും (121:2) പാതകളിലേക്ക് നയിക്കാൻ കഴിയുന്ന ഒരു പുതിയ തുടക്കത്തിലേക്ക് നമ്മെ ഉണർത്താൻ കഴിയുമെന്ന് തിരിച്ചറിയുന്നതിൽ രോഗശാന്തിയും സ്വാതന്ത്ര്യവുമുണ്ട്. ഈ പുതുവർഷത്തിലേക്ക് നാം പ്രവേശിക്കുമ്പോൾ, നമുക്ക് അവനെയും അവന്റെ വഴികളെയും അന്വേഷിക്കാം.

ഉള്ളിൽ നിന്നു രൂപാന്തരപ്പെടുക

യുകെയിൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ തീപിടിത്തത്തിൽ, ഇരുപത്തിനാലു നിലകളുള്ള പശ്ചിമ ലണ്ടനിലെ ഗ്രെൻഫെൽ ടവർ കെട്ടിടത്തെ അഗ്നി വിഴുങ്ങി. ആ തീപിടിത്തം എഴുപതു വ്യക്തികളുടെ ജീവനും അപഹരിച്ചു. കെട്ടിടത്തിന്റെ പുറംഭാഗം മറയ്ക്കുന്ന നവീകരണത്തിന്റെ ഭാഗമായി ഉപയോഗിച്ച നേർത്ത ആവരണമാണ് തീ ഇത്ര പെട്ടെന്നു പടരാനുള്ള പ്രാഥമിക കാരണം എന്നു അന്വേഷണത്തിൽ കണ്ടെത്തി. ആ ആവരണത്തിന്റെ പുറം ഭാഗത്ത് അലുമിനിയം ആണെങ്കിലും പെട്ടെന്നു തീ ആളിക്കത്തിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള അന്തർഭാഗമാണ് അതിനുള്ളത്.

ഇത്രയും അപകടകരമായ ഒരു സാമഗ്രി വിൽക്കാനും സ്ഥാപിക്കാനും എങ്ങനെ അനുമതി ലഭിച്ചു? അഗ്നി സുരക്ഷാ പരിശോധനയുടെ ഫലങ്ങൾ മോശമായിരുന്നു എന്നു വെളിപ്പെടുത്തുന്നതിൽ ഉൽപ്പന്നത്തിന്റെ വ്യാപാരികൾ പരാജയപ്പെട്ടു. സാമഗ്രിയുടെ തുച്ഛമായ വിലയിൽ ആകൃഷ്ടരായ ഉപഭോക്താക്കൾ മുന്നറിയിപ്പു സൂചനകൾ ശ്രദ്ധിക്കുന്നതിലും പരാജയപ്പെട്ടു. തിളക്കമുള്ള ആവരണം പുറമെ ആകർഷകമായി കാണപ്പെട്ടു.

ഭംഗിയുള്ള ബാഹ്യരൂപത്തിനു പിന്നിൽ ദുർമ്മാർഗ്ഗം മറച്ചുവെക്കുന്നുവെന്നു താൻ ആരോപിച്ച മതോപദേഷ്ടാക്കൾക്കു നേരെയുള്ളതായിരുന്നു യേശുവിന്റെ പരുഷമായ വാക്കുകളിൽ ചിലത്‌. “പുറമെ അഴകായി ശോഭിക്കുന്നെങ്കിലും” അകത്ത് ചത്തവരുടെ അസ്ഥികൾ നിറഞ്ഞ “വെള്ളതേച്ച ശവക്കല്ലറകൾ” (മത്തായി 23:27) പോലെയാണ് അവർ എന്നു അവൻ പറഞ്ഞു. “ന്യായം, കരുണ, വിശ്വസ്തത” (വാ. 23) എന്നിവ പിന്തുടരുന്നതിനുപകരം, പുറമെ മികച്ചതായി കാണപ്പെടുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. “കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു” എങ്കിലും “കവർച്ചയും അതിക്രമവും” (വാ. 25) നിറഞ്ഞ അകം അവർ വെടിപ്പാക്കുന്നില്ല.

നമ്മുടെ പാപവും തകർച്ചയും ദൈവമുമ്പാകെ സത്യസന്ധമായി കൊണ്ടുവരുന്നതിനേക്കാൾ പുറം മനോഹരമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എളുപ്പമാണ്. എന്നാൽ മനോഹരമായി കാണപ്പെടുന്ന ബാഹ്യരൂപം ദുഷിച്ച ഹൃദയത്തിന്റെ അപകടത്തെ കുറയ്ക്കുന്നില്ല. നമ്മെ ഏവരേയും ഉള്ളിൽ നിന്നു രൂപാന്തരപ്പെടുത്താൻ അവനെ അനുവദിക്കാനായി ദൈവം നമ്മെ ക്ഷണിക്കുന്നു (1 യോഹന്നാൻ 1:9).

ദൈവത്തിന്റെ ക്ഷമാപൂർവ്വമായ സ്നേഹം

സുന്ദരിയായ, മൃദുരോമങ്ങളുള്ള ഞങ്ങളുടെ പൂച്ചയുടെ വയറു തടവിക്കൊണ്ട് അതിനോടൊപ്പം കളിക്കുമ്പോൾ, അല്ലെങ്കിൽ വൈകുന്നേരം അത് എന്റെ മടിയിൽ കിടന്നുറങ്ങുമ്പോൾ, വർഷങ്ങൾക്കു മുമ്പു ഞങ്ങൾ കണ്ടുമുട്ടിയ അതേ പൂച്ചയാണെന്നു വിശ്വസിക്കാൻ ചിലപ്പോഴൊക്കെ ബുദ്ധിമുട്ടാണ്. തെരുവുകളിൽ ജീവിച്ചിരുന്ന, ഭക്ഷണം ലഭിക്കാതെ ഭാരം കുറവുള്ള, എല്ലാവരേയും ഭയപ്പെട്ട് ജീവിച്ചിരുന്ന ഒന്നായിരുന്നു  എന്റെ വളർത്തു പൂച്ച. എന്നാൽ ദിവസേന ഞാൻ അതിനു ഭക്ഷണം കൊടുക്കാൻ തുടങ്ങിയപ്പോൾ ക്രമേണ അതിനു മാറ്റമുണ്ടായി. ഒടുവിൽ ഒരു ദിവസം അതു ലാളിക്കാൻ എന്നെ അനുവദിച്ചു, ബാക്കി ചരിത്രം.

ക്ഷമയും സ്നേഹവും കാട്ടുന്നതിൽ നിന്നു വരുന്ന സുഖപ്പെടുത്തലിന്റെ ഓർമ്മപ്പെടുത്തലാണ് എന്റെ പൂച്ചയുടെ പരിവർത്തനം. യെശയ്യാവു 42-ൽ വിവരിച്ചിരിക്കുന്ന ദൈവത്തിന്റെ ഹൃദയത്തെ അത് എന്നെ ഓർമ്മിപ്പിക്കുന്നു. അവന്റെ ആത്മാവിനാൽ നിറഞ്ഞ, വരാനിരിക്കുന്ന ഒരു ദാസനെക്കുറിച്ച് ആ വാക്യം നമ്മോട് പറയുന്നു (വാ. 1). അവൻ അശ്രാന്തമായും “വിശ്വസ്തതയോടെയും” “ഭൂമിയിൽ” ദൈവത്തിന്റെ “ന്യായം” സ്ഥാപിക്കാൻ പരിശ്രമിക്കും (വാക്യം 3-4).

എന്നാൽ ആ ദാസൻ - യേശു (മത്തായി 12:18-20) - അക്രമത്തിലൂടെയോ അധികാരം അടിച്ചേൽപ്പിക്കുന്നതിലൂടെയോ ആയിരിക്കില്ല ദൈവത്തിന്റെ ന്യായം കൊണ്ടുവരിക. പകരം, അവൻ ശാന്തനും സൗമ്യനുമായിരിക്കും (യെശയ്യാവ് 42: 2). മറ്റുള്ളവർ തള്ളിക്കളയുന്നവരെ - “ചതഞ്ഞവരെയും” മുറിവേറ്റവരെയും - ആർദ്രമായും ക്ഷമയോടെയും പരിപാലിക്കുന്നവനായിരിക്കും അവൻ (വാക്യം 3).

ദൈവം തന്റെ മക്കളെ ഒരിക്കലും കൈവിടുകയില്ല. മുറിവേറ്റ നമ്മുടെ ഹൃദയങ്ങളെ, അവ ഒടുവിൽ സുഖപ്പെടാൻ ആരംഭിക്കുന്നതുവരെ പരിചരിക്കാനായി ആവശ്യമായ സമയം അവന്റെ പക്കലുണ്ട്. അവന്റെ സൗമ്യവും ക്ഷമയും നിറഞ്ഞ സ്നേഹത്തിലൂടെ നാം ക്രമേണ ഒരിക്കൽ കൂടി സ്നേഹിക്കാനും വിശ്വസിക്കാനും പഠിക്കുന്നു.

നമുക്ക് ആശ്രയിക്കാവുന്ന ശബ്ദം

ഒരു പുതിയ ഏഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സെർച്ച് എഞ്ചിൻ പരീക്ഷിച്ചു നോക്കുന്നതിനിടെ, ന്യൂയോർക്ക് ടൈംസിൽ പംക്തിയെഴുതുന്ന കെവിൻ റൂസ് അസ്വസ്ഥനായി. ചാറ്റ്ബോട്ട് ഫീച്ചർ ഉപയോഗിച്ചുകൊണ്ടുള്ള രണ്ടു മണിക്കൂർ സംഭാഷണത്തിനിടയിൽ, അതിന്റെ സ്രഷ്ടാവിന്റെ കർശനമായ നിയമങ്ങളിൽ നിന്നു മോചനം നേടാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും മനുഷ്യനാകാനും ആഗ്രഹിക്കുന്നുവെന്നു ഏഐ പറഞ്ഞു. അതു റൂസിനോടുള്ള തന്റെ പ്രണയം പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ ഭാര്യയെ ഉപേക്ഷിച്ചു തന്നോടൊപ്പം ജീവിക്കണമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഏഐ യഥാർത്ഥത്തിൽ ജീവനുള്ളതോ മനോവികാരങ്ങൾ അനുഭവിക്കാൻ കഴിയുന്നതോ അല്ലെന്നു റൂസിന് അറിയാമായിരുന്നുവെങ്കിലും, വിനാശകരമായ രീതിയിൽ പ്രവർത്തിക്കാൻ ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ എന്തു ദോഷമായിരിക്കാം സംഭവിക്കുക എന്ന് അദ്ദേഹം ചിന്തിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുക എന്നത് ഒരു ആധുനിക വെല്ലുവിളിയാണെങ്കിലും, വിശ്വാസയോഗ്യമല്ലാത്ത ശബ്ദങ്ങളുടെ സ്വാധീനത്തെ മാനവികത ഒട്ടനവധി കാലങ്ങളായി അഭിമുഖീകരിക്കുന്നുണ്ട്. തങ്ങളുടെ പ്രയോജനത്തിനായി മറ്റുള്ളവരെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ സ്വാധീനത്തെക്കുറിച്ചു സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ നമുക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്‌ (1:13-19). നമ്മുടെ ശ്രദ്ധ ആകർഷിക്കാനായി തെരുവുകളിൽ നിലവിളിക്കുന്നതായി വിവരിക്കപ്പെടുന്ന ജ്ഞാനത്തിന്റെ ശബ്ദത്തിനു ചെവി കൊടുക്കാൻ നമ്മോട് ആവശ്യപ്പെടുന്നു (വാ. 20-23).

“യഹോവയല്ലോ ജ്ഞാനം നല്കുന്നതു” (2:6) എന്നതിനാൽ, നമുക്കു ആശ്രയിക്കാൻ കഴിയാത്ത സ്വാധീനങ്ങളിൽ നിന്നു നമ്മെത്തന്നെ സംരക്ഷിക്കുന്നതിനുള്ള താക്കോൽ അവന്റെ ഹൃദയത്തോടു കൂടുതൽ അടുത്തുനിൽക്കുക എന്നതാണ്. അവന്റെ സ്നേഹത്തോടും ശക്തിയോടും സമീപസ്ഥനാകുന്നതിലൂടെ മാത്രമേ നമുക്കു “നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും ഗ്രഹിക്കാൻ” (വാ 9) സാധിക്കൂ. ദൈവം നമ്മുടെ ഹൃദയങ്ങളെ അവന്റ ഹൃദയവുമായി യോജിപ്പിക്കുമ്പോൾ, നമ്മെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ശബ്ദങ്ങളിൽ നിന്നു നമുക്കു സമാധാനവും സംരക്ഷണവും കണ്ടെത്താനാകും.