നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മോനിക്ക ബ്രാന്‍ഡ്‌സ്

നമ്മുടെ സുരക്ഷിത സ്ഥാനം

അധ്യാപക ജോലിയിൽനിന്നു വിരമിച്ച ഡെബ്ബി സ്റ്റീഫൻസ് ബ്രൗഡർ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെക്കുറിച്ചു കഴിയുന്നത്ര ആളുകൾക്കു ബോധവല്കക്രണം നടത്താനുള്ള ഒരു ദൗത്യത്തിലാണ്. കാരണം? ചൂട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട മരണകാരണങ്ങളിൽ ഒന്നാം സ്ഥാനത്താണ് അമേരിക്കയിലെ കടുത്ത ചൂട്. മറുപടിയായി അവൾ പറയുന്നു, “ഞാൻ മരങ്ങളിൽ നിന്നാണ് തുടങ്ങുന്നത്.” മരങ്ങൾ നൽകുന്ന താപ സംരക്ഷണത്തിന്റെ മേലാപ്പ് സമൂഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന മാർഗ്ഗമാണ്. ''ഇത് ജീവന്മരണ പ്രശ്‌നം ആണ്. ഇത് സമൂഹത്തെ കേവലം സുന്ദരമാക്കാനുള്ള ശ്രമമല്ല.''

തണൽ കേവലം ഉന്മേഷദായകം മാത്രമല്ല, മറിച്ച് ജീവൻ രക്ഷാ ഉപാധികൂടിയാണ് എന്ന വസ്തുത സങ്കീർത്തനം 121 എഴുതിയ സങ്കീർത്തനക്കാരന് നന്നായി അറിയാമായിരുന്നു; മധ്യപൂർവ്വദേശത്ത്, സൂര്യാഘാതത്തിനുള്ള സാധ്യത സ്ഥിരമായി നില്ക്കുന്നു. ഈ യാഥാർത്ഥ്യം, ദൈവം നമ്മുടെ ഉറപ്പായ സുരക്ഷിതസ്ഥാനമാണെന്നുള്ള വ്യക്തമായ വിവരണത്തിന് ആഴം വർദ്ധിപ്പിക്കുന്നു - കാരണം അവന്റെ സംരക്ഷണയിൽ ''പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല'' (വാ. 6). 

യേശുവിൽ വിശ്വസിക്കുന്നവർ ഈ ജീവിതത്തിലെ വേദനയിൽ നിന്നോ നഷ്ടത്തിൽ നിന്നോ സ്വാഭാവിക പ്രതിരോധം ഉണ്ടെന്നോ അല്ലെങ്കിൽ ചൂട് അപകടകരമാകയില്ല എന്നോ ഇത് അർത്ഥമാക്കുന്നില്ല. “ഈ ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്” (യോഹന്നാൻ 16:33) എന്നു ക്രിസ്തു നമ്മോടു പറഞ്ഞിട്ടുമുണ്ട്. എന്നാൽ നമ്മുടെ തണലായി ദൈവത്തെ ചിത്രീകരിക്കുന്ന ഈ സാദൃശ്യം, നമ്മുടെ വഴി എന്തുതന്നെയായാലും, നമ്മുടെ ജീവിതത്തെ അവൻ ജാഗ്രതയോടെ പരിപാലിക്കുന്നു എന്നു നമുക്ക് ഉറപ്പുനൽകുന്നു (സങ്കീർത്തനം 121:7-8). അവന്റെ സ്‌നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്താൻ യാതൊന്നിനും കഴിയില്ലെന്നറിഞ്ഞുകൊണ്ട് അവനിൽ വിശ്വസിക്കുന്നതിലൂടെ നമുക്ക് അവിടെ വിശ്രമം കണ്ടെത്താനാകും (യോഹന്നാൻ 10:28; റോമർ 8:39).

ഒരു സ്വപ്‌നമല്ല

നിങ്ങൾക്ക്് ഉണരാൻ കഴിയാത്ത ഒരു സ്വപ്‌നത്തിൽ ജീവിക്കുന്നതുപോലെയാണത്. ചിലപ്പോൾ 'ഡീറിയലൈസേഷൻ' അല്ലെങ്കിൽ 'ഡിപേഴ്‌സണലൈസേഷൻ' എന്ന് വിളിക്കപ്പെടുന്ന കാര്യത്തോടു പൊരുതുന്ന ആളുകൾക്ക് പലപ്പോഴും തങ്ങൾക്ക് ചുറ്റുമുള്ളതൊന്നും യഥാർത്ഥമല്ലെന്ന് തോന്നും. സ്ഥിരമായി ഈ വികാരം ഉള്ളവർക്ക് ഒരു മാനസിക അപഭ്രംശം ഉണ്ടെന്ന് കണ്ടെത്താനാകുമെങ്കിലും, ഇതൊരു സാധാരണ മാനസികപ്രശ്‌നമാണെന്ന് വിശ്വസിക്കപ്പെടുന്നു, പ്രത്യേകിച്ച് സമ്മർദ്ദം അനുഭവിക്കുന്ന സമയങ്ങളിൽ. എന്നാൽ ചിലപ്പോഴൊക്കെ ജീവിതം നല്ലരീതിയിൽ പോകുമ്പോഴും ആ തോന്നൽ നിലനിൽക്കും. നല്ല കാര്യങ്ങളാണ് ശരിക്കും സംഭവിക്കുന്നതെന്ന് നമ്മുടെ മനസ്സിന് വിശ്വസിക്കാൻ കഴിയാത്തതുപോലെയാണത്.

ചില സമയങ്ങളിൽ ദൈവത്തിന്റെ ശക്തിയും വിടുതലും ഒരു സ്വപ്‌നമല്ല യാഥാർത്ഥ്യമാണെന്നു വിശ്വസിക്കാൻ കഴിയാത്ത ദൈവജനത്തിന്റെ സമാനമായ പോരാട്ടത്തെ തിരുവെഴുത്ത് വിവരിക്കുന്നുണ്ട്. അ. പ്രവൃത്തികൾ 12-ൽ, ഒരു ദൂതൻ പത്രൊസിനെ ജയിലിൽ നിന്ന് വിടുവിച്ചശേഷം - പ്രതീക്ഷിച്ചിരുന്ന വധശിക്ഷയിൽ നിന്ന് (വാ. 2, 4) - അതു യാഥാർത്ഥ്യമാണോയെന്ന് അപ്പോസ്തലൻ വിസ്മയിച്ചതായി വിവരിച്ചിരിക്കുന്നു. 'ദൂതൻ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു'' (വാ. 9-10). ദൂതൻ അവനെ ജയിലിന് പുറത്ത് കൊണ്ടുവന്നപ്പോൾ, ഒടുവിൽ പത്രൊസിനു 'സുബോധം വന്നു' എല്ലാം യഥാർത്ഥമാണെന്ന് മനസ്സിലാക്കി (വാ. 11).

മോശം സമയങ്ങളിലും നല്ല സമയങ്ങളിലും, ദൈവം യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പൂർണ്ണമായി വിശ്വസിക്കാനോ അനുഭവിക്കാനോ ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും. എന്നാൽ നാം അവനെ കാത്തിരിക്കുമ്പോൾ, അവന്റെ പുനരുത്ഥാന ശക്തി ഒരു ദിവസം അനിഷേധ്യവും അതിശയകരവുമായ യാഥാർത്ഥ്യമായി മാറുമെന്ന് നമുക്ക് വിശ്വസിക്കാം. ദൈവത്തിന്റെ വെളിച്ചം, നമ്മുടെ ഉറക്കത്തിൽ നിന്ന് അവനോടൊത്തുള്ള ജീവിതത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് നമ്മെ ഉണർത്തും (എഫെസ്യർ 5:14).

ശത്രുക്കളും മിത്രങ്ങളും

എന്റെ സുഹൃത്ത് ഇറായുടെ സ്റ്റാറ്റസ് അപ്ഡേറ്റ് കണ്ട് കണ്ണീരടക്കാൻ എനിക്ക് കഴിഞ്ഞില്ല. 2022-ൽ ഉപരോധിക്കപ്പെട്ട ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിലെ തന്റെ വീടുവിട്ട് ദിവസങ്ങൾക്കുശേഷം, അവൾ ഒരു ഓട്ടമത്സരത്തിന്റെ അവസാനം തന്റെ രാജ്യത്തിന്റെ പതാക ഉയർത്തുന്നതിന്റെ ഒരു മുൻകാല ചിത്രം പോസ്റ്റ് ചെയ്തു. അവൾ എഴുതി, "ജീവിതം എന്ന് വിളിക്കപ്പെടുന്ന മാരത്തൺ ഓട്ടത്തിലാണ് നാമെല്ലാവരും. മുമ്പത്തേക്കാൾ നന്നായി ഈ ദിവസങ്ങളിൽ നമുക്കോടാം - ഹൃദയങ്ങളിൽ മരിക്കാത്ത എന്തോ ഒന്നും കൊണ്ട്.'' തുടർന്നുള്ള ദിവസങ്ങളിൽ, എന്റെ സുഹൃത്ത് ആ ഓട്ടം തുടരുന്ന പല വഴികളും ഞാൻ കണ്ടു, അവളുടെ രാജ്യത്ത് ദുരിതമനുഭവിക്കുന്നവർക്കായി എങ്ങനെ പ്രാർത്ഥിക്കാമെന്നും പിന്തുണയ്‌ക്കാമെന്നും അവൾ ഞങ്ങളെ അപ്‌ഡേറ്റ് ചെയ്‌തു.

ഇറായുടെ വാക്കുകൾ എബ്രായർ 12-ൽ, വിശ്വാസികൾ "സ്ഥിരതയോടെ ഓടുക" എന്ന ആഹ്വാനത്തിന് പുതിയ ആഴം കൊണ്ടുവന്നു (വാ.1). ആ ആഹ്വാനം, വിശ്വാസ വീരൻമാരുടെ,- ജീവൻ പോലും അപകടത്തിലായിട്ടും (11:33-38) ധീരവും സ്ഥിരതയുള്ളതുമായ ഓട്ടം ഓടിയ "സാക്ഷികളുടെ വലിയോരു സമൂഹത്തിന്റെ" (12:1) - ഹൃദയസ്പർശിയായ വിവരണത്തെ രേഖപ്പെടുത്തിയ അധ്യായത്തെ പിന്തുടരുന്നു. അവർ "ദൂരത്തുനിന്ന് ദൈവത്തിന്റെ വാഗ്ദത്തങ്ങൾ കണ്ട് അഭിവന്ദിച്ച്" (വാ.13), നിത്യമായ ഒന്നിനുവേണ്ടി, ഒരിക്കലും മരിക്കാത്ത ഒന്നിനുവേണ്ടി ഓടുകയായിരുന്നു.

യേശുവിലുള്ള എല്ലാ വിശ്വാസികളും അങ്ങനെ തന്നെ ജീവിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. കാരണം ദൈവരാജ്യത്തിന്റെ ശാലോം – സമാധാനവും സംതൃപ്തിയും - നമ്മുടെ സകലവും സമർപ്പിക്കുവാൻ യോഗ്യമാണ്. ക്രിസ്തുവിന്റെ മാതൃകയും ശക്തിയുമാണ് നമ്മെ എന്നും നിലനിർത്തുന്നത് (12:2-3).

ഒരു പുതിയ തുടക്കം

"നമ്മൾ സത്യമാണെന്ന് ഊഹിച്ചത് കള്ളമാണ് എന്ന വേദനാജനകമായ തിരിച്ചറിവിലാണ് ക്രിസ്ത്യൻ അവബോധം ആരംഭിക്കുന്നത്," യൂജിൻ പീറ്റേഴ്സൺ സങ്കീർത്തനം 120-നെക്കുറിച്ചുള്ള തന്റെ ശക്തമായ പ്രതിഫലനങ്ങളിൽ എഴുതി. "ആരോഹണ സങ്കീർത്തനങ്ങളിൽ" (സങ്കീർത്തനങ്ങൾ 120- 134) ആദ്യത്തേതാണ് സങ്കീർത്തനം 120, ജറുസലേമിലേക്കുള്ള യാത്രാമധ്യേ തീർത്ഥാടകർ പാടിയത്. എ ലോങ്ങ് ഒബീഡിയൻസ് ഇൻ ദി സെയിം ഡയറക്ഷൻ -ൽ പീറ്റേഴ്സൺ അവലോകനം ചെയ്തിരിക്കുന്നത് പോലെ, ഈ സങ്കീർത്തനങ്ങൾ ദൈവത്തിലേക്കുള്ള ആത്മീയ യാത്രയുടെ ഒരു ചിത്രവും നമുക്ക് വാഗ്ദാനം ചെയ്യുന്നു.

 

വ്യത്യസ്തമായ ഒന്നിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആഴത്തിലുള്ള അവബോധത്തോടെ മാത്രമേ ആ യാത്ര ആരംഭിക്കാൻ കഴിയൂ. പീറ്റേഴ്‌സൺ പറയുന്നതുപോലെ, “ക്രിസ്‌തീയ വഴിയിലേക്ക് പുറപ്പെടാനുള്ള പ്രചോദനം കണ്ടെത്തുന്നതിന് ഒരു വ്യക്തിക്ക് കാര്യങ്ങൾ ചെയ്യുന്ന രീതിയോട് തികഞ്ഞ വെറുപ്പ് തോന്നേണ്ടതുണ്ട്. . . . [ഒരാൾ] അവനോ, അവളോ, കൃപയുടെ ലോകത്തിനായുള്ള ആത്മീയ വിശപ്പു നേടുന്നതിന് മുമ്പ്, ലോകത്തിന്റെ വഴികൾ മടുത്തു തുടങ്ങിയിട്ടുണ്ടാകും.

 

നമുക്ക് ചുറ്റുമുള്ള ലോകത്ത് നാം കാണുന്ന തകർച്ചയും നിരാശയും കണ്ടു നിരാശപ്പെടുന്നത് വളരെ എളുപ്പമാണ് -നമ്മുടെ സംസ്കാരം പലപ്പോഴും മറ്റുള്ളവർക്ക് സംഭവിക്കുന്ന കഷ്ട്ടങ്ങളോട് കടുത്ത അവഗണന കാണിക്കുന്നു. 120-ാം സങ്കീർത്തനം സത്യസന്ധമായി ഇതിനെക്കുറിച്ച് വിലപിക്കുന്നു: “ഞാൻ സമാധാനപ്രിയനാകുന്നു; ഞാൻ സംസാരിക്കുമ്പോഴോ അവർ കലശൽ തുടങ്ങുന്നു” (വാക്യം 7).

 

എന്നാൽ നമ്മുടെ വേദനകൾക്ക് നമ്മുടെ ഒരേയൊരു സഹായമായ രക്ഷകനിലൂടെ നമ്മെ വിനാശകരമായ നുണകളിൽ നിന്ന് സമാധാനത്തിന്റെയും സമ്പൂർണ്ണതയുടെയും (121:2) പാതകളിലേക്ക് നയിക്കാൻ കഴിയുന്ന ഒരു പുതിയ തുടക്കത്തിലേക്ക് നമ്മെ ഉണർത്താൻ കഴിയുമെന്ന് തിരിച്ചറിയുന്നതിൽ രോഗശാന്തിയും സ്വാതന്ത്ര്യവുമുണ്ട്. ഈ പുതുവർഷത്തിലേക്ക് നാം പ്രവേശിക്കുമ്പോൾ, നമുക്ക് അവനെയും അവന്റെ വഴികളെയും അന്വേഷിക്കാം.

അചഞ്ചലരായി മുന്നോട്ട്!

“വിശ്രമം’’ എന്ന കവിതയിൽ, “ഒഴിവു’’' സമയത്തെ “ജോലി’’യിൽ നിന്ന് വേർതിരിക്കുന്ന നമ്മുടെ പ്രവണതയെ കവി സൗമ്യമായി വെല്ലുവിളിക്കുന്നു, “യഥാർത്ഥ ഒഴിവു സമയം / യഥാർത്ഥ അധ്വാനമുള്ള ഒന്നല്ലേ?’’ നിങ്ങൾക്ക് യഥാർത്ഥ വിശ്രമം അനുഭവിക്കണമെങ്കിൽ, ജീവിതത്തിന്റെ കടമകൾ ഒഴിവാക്കാൻ ശ്രമിക്കുന്നതിനുപകരം, “ഇനിയും നിങ്ങളുടെ പരമാവധി ചെയ്യുക; അതുപയോഗിക്കുക, പാഴാക്കരുത് , / അല്ലെങ്കിൽ അതു വിശ്രമമല്ല. / സൗന്ദര്യം കാണുമോ / നിങ്ങളുടെ സമീപത്ത്? ചുറ്റും? / ജോലിയിൽ മാത്രമേ / അത്തരമൊരു കാഴ്ച കണ്ടെത്താനാവൂ’’ കവി ഉദ്‌ബോധിപ്പിക്കുന്നു. 

യഥാർത്ഥ വിശ്രമവും സന്തോഷവും സ്‌നേഹത്തിലൂടെയും സേവനത്തിലൂടെയുമാണു കണ്ടെത്തുന്നതെന്നു കവി ഉപസംഹരിക്കുന്നു - അതാണ്  തെസ്സലൊനീക്യർക്കുള്ള പൗലൊസിന്റെ പ്രോത്സാഹനം മനസ്സിൽ കൊണ്ടുവരുന്ന ആശയം. “ദൈവത്തിന്നു യോഗ്യമായി നടപ്പാൻ തക്കവണ്ണം’’ (1 തെസ്സലൊനീക്യർ 2:12) വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്റെ ആഹ്വാനത്തെ വിവരിച്ച ശേഷം, അപ്പൊസ്തലൻ കൂടുതൽ വിശദാംശങ്ങൾ നൽകുന്നു.

അത്തരമൊരു ജീവിതത്തെക്കുറിച്ച് അദ്ദേഹം വരച്ച ചിത്രം ശാന്തമായ സമഗ്രതയുടെയും സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഒന്നാണ്. “കർത്താവു നിങ്ങൾക്കു തമ്മിലും എല്ലാവരോടുമുള്ള സ്‌നേഹം വർദ്ധിപ്പിച്ചു കവിയുമാറാക്കുകയും’’ (3:12) ചെയ്യട്ടെ എന്ന് പൗലൊസ് പ്രാർത്ഥിക്കുന്നു. കൂടാതെ, “അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‌വാനും’’ (4:12) അവൻ യേശുവിൽ വിശ്വസിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു. ദൈവം നമ്മെ പ്രാപ്തമാക്കിയ എല്ലാ വഴികളിലും നിശബ്ദമായി സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന അത്തരത്തിലുള്ള ജീവിതമാണ്, വിശ്വാസ ജീവിതത്തിന്റെ സൗന്ദര്യം മറ്റുള്ളവർക്കു വെളിപ്പെടുത്തുന്നത് (വാ. 12).

അല്ലെങ്കിൽ, എഴുത്തുകാരൻ പറയുന്നതുപോലെ, യഥാർത്ഥ സന്തോഷം “സ്‌നേഹിക്കുന്നതും സേവിക്കുന്നതും / ഉന്നതവും മികച്ചതും; / അതു മുന്നേറുന്നതും അചഞ്ചലവുമാണ് / അതാണ് യഥാർത്ഥ വിശ്രമം.’’

ദൈവത്തിന്റെ സൗമ്യമായ കൃപ

“എല്ലാ സത്യവും പറയുക, പക്ഷേ അത് വളച്ചുകെട്ടി പറയുക,” കവി എമിലി ഡിക്കിൻസൺ എഴുതി. ദൈവത്തിന്റെ സത്യവും മഹത്വവും ദുർബലരായ മനുഷ്യർക്ക് ഒരേസമയം മനസ്സിലാക്കാനോ സ്വീകരിക്കാനോ കഴിയാത്തവിധം “വളരെ തിളക്കമുള്ളതാണ്'.” ദൈവത്തിന്റെ കൃപയും സത്യവും “വളച്ചുകെട്ടിയ” നിലയിൽ -സൗമ്യമായി, പരോക്ഷമായവഴികളിൽ - പങ്കിടുകയുംസ്വീകരിക്കുകയുമാണു നമുക്കു നല്ലത്. കാരണം “സത്യം ക്രമേണ കണ്ണഞ്ചിപ്പിക്കും/അല്ലെങ്കിൽ ഓരോ മനുഷ്യനും അന്ധനായിരിക്കണം.” 

അപ്പൊസ്തലനായ പൗലൊസ് എഫെസ്യർ 4-ൽ സമാനമായ ഒരു വാദം ഉന്നയിച്ചു, “പൂർണ്ണവിനയത്തോടും സൗമ്യതയോടും” കൂടെ നടക്കാനും ദീർഘക്ഷമയുള്ളവരായിരിപ്പാനും സ്‌നേഹത്തിൽ അന്യോന്യം ക്ഷമിക്കാനും (വാ. 2) അവൻ വിശ്വസാകളെ ആഹ്വാനം ചെയ്തു. വിശ്വാസികളുടെ പരസ്പരമുള്ള സൗമ്യതയ്ക്കും കൃപയക്കും അടിസ്ഥാനം നമ്മോടുള്ള ക്രിസ്തുവിന്റെ കൃപയുള്ള വഴികളാണെന്ന് പൗലൊസ് വിശദീകരിച്ചു. അവന്റെ ജഡധാരണത്തിൽ (വാ. 9-10), അവനെ വിശ്വസിക്കാനും സ്വീകരിക്കാനും ആളുകൾക്ക് കഴിയേണ്ടതിന് ആവശ്യമായ ശാന്തവും സൗമ്യവുമായ വഴികളിൽ യേശു തന്നെത്തന്നെ വെളിപ്പെടുത്തി.

അങ്ങനെയുള്ള സൗമ്യവും സ്‌നേഹനിർഭരവുമായ വഴികളിൽ - തന്റെ ജനത്തിന് വളരാനും പക്വത പ്രാപിക്കാനും ആവശ്യമായ വഴികളിൽ അവരെ വരപ്രാപ്തരാക്കുകയും ശക്തീകരിക്കുകയും ചെയ്യുന്ന വഴികളിൽ - അവൻ തന്നെത്തന്നെ വെളിപ്പെടുത്തുന്നത് തുടരുന്നു. “നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം” (വാ. 12-13) അതു തുടരുന്നു. നാം വളരുന്തോറും, പ്രത്യാശക്കായി മറ്റെവിടെയെങ്കിലും നോക്കാനുള്ള സാധ്യത കുറയുകയും (വാ. 14), യേശുവിന്റെ സൗമ്യമായ സ്‌നേഹത്തിന്റെ മാതൃക പിന്തുടരുന്നതിൽ കൂടുതൽ ആത്മവിശ്വാസം പുലർത്തുകയും ചെയ്യുന്നു (വാ. 15-16).

നമ്മുടെ ഭാവിക്കായുള്ള ദൈവത്തിന്റെ സഹായം

മനശാസ്ത്രജ്ഞയായ മെഗ് ജേയുടെ അഭിപ്രായത്തിൽ, നാം തികച്ചും അപരിചിതരേക്കുറിച്ച് ചിന്തിക്കുന്നതുപോലെ തന്നെ നമ്മുടെ മനസ്സ് നമ്മുടെ ഭാവി ജീവിതത്തെക്കുറിച്ചും ചിന്തിക്കുവാൻ സാധ്യതയുണ്ട്. എന്തുകൊണ്ട്?  ഒരുപക്ഷേ, ഇതിന് കാരണം "സഹാനുഭൂതിയിലെ വിടവാണ്". നമുക്ക് പരിചയമില്ലാത്തവരോട് സഹാനുഭൂതി പ്രകടിപ്പിക്കാനും അവരെ കരുതാനും പ്രയാസമാണ്. അതുപോലെ തന്നെയാണ് നമ്മുടെ ഭാവിയോടും ഉള്ള സമീപനം. അതുകൊണ്ട് ജേ ചെറുപ്പക്കാരെ അവരുടെ ഭാവിയെ സങ്കൽപ്പിച്ച് അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്നു. അവർ ഭാവിയിൽ ആരായിരിക്കും എന്നതിനനുസരിച്ച് കർമ്മപദ്ധതി ഒരുക്കേണ്ടതുണ്ട്- അങ്ങനെ അവരുടെ സ്വപ്നങ്ങളെ പിന്തുടർന്ന് വിജയം നേടാൻ അവർക്ക് വഴിയൊരുക്കുന്നു .

സങ്കീർത്തനം 90 ൽ, നമ്മുടെ ഇപ്പോഴത്തെ ജീവിതം മാത്രമല്ല, മുഴുവനായും കാണാൻ ക്ഷണിക്കുകയാണ്- "ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കണമേ" (വാ. 12) എന്ന് ദൈവത്തോട് സഹായം അഭ്യർത്ഥിക്കുന്നു. നമ്മുടെ ഭൂമിയിലെ നാളുകൾ പരിമിതമാണ് എന്ന് ഓർമ്മിക്കുന്നത്, ദൈവത്തിൽ ആശ്രയിക്കുന്നതിന്റെ അനിവാര്യത ഓർമ്മപ്പെടുത്തുന്നു. ഇപ്പോൾ മാത്രമല്ല, "ആയുഷ്കാലത്തൊക്കെയും" (വാ.14) സംതൃപ്തിയും സന്തോഷവും കണ്ടെത്തുന്നതെങ്ങനെയെന്ന് പഠിക്കാൻ ദൈവത്തിന്റെ സഹായം ആവശ്യമാണ്. നമ്മളെക്കുറിച്ച് മാത്രമല്ല, ഭാവി തലമുറകളെക്കുറിച്ചും ചിന്തിക്കാനും (വാ. 16) ദൈവത്തിന്റെ സഹായം ആവശ്യമാണ്. നമുക്ക് നൽകിയിരിക്കുന്ന സമയത്ത്-അവിടുന്ന് നമ്മുടെ കൈകളുടെയും ഹൃദയത്തിന്റെയും പ്രവർത്തികളെ സ്ഥാപിക്കുമ്പോഴേക്കും ദൈവത്തെ സേവിക്കുന്നതിനും ദൈവത്തിന്റെ സഹായം ആവശ്യമാണ്.(വാ. 17).

താഴ്മയാണ് സത്യം

താഴ്മയെ ദൈവം ഇത്രയധികം വിലമതിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരു ദിവസം ചിന്തിച്ചുകൊണ്ടിരുന്ന, പതിനാറാം നൂറ്റാണ്ടിലെ ഒരു വിവിശ്വാസിയായിരുന്ന അവിലയിലെ തെരേസയ്ക്ക്‌ പെട്ടെന്ന് ഉത്തരം മനസ്സിലായി: “അതിനു കാരണം, ദൈവമാണ് പരമമായ സത്യം, താഴ്മയാണ് സത്യം . . . . നമ്മിലുള്ള നല്ലതൊന്നും നമ്മിൽ നിന്ന് ഉത്ഭവിക്കുന്നില്ല. മറിച്ച്, നദിക്കരയിലെ വൃക്ഷംപോലെ, നമ്മുടെ ആത്മാവ് ഏതിന്റെ തീരത്താണോ നട്ടിരിക്കുന്നത്, ആ കൃപയുടെ നദിക്കരയിൽ നട്ടുപിടിപ്പിച്ച ഒരു വൃക്ഷം പോലെ ആത്മാവ് നിലനിൽക്കുന്ന കൃപയുടെ ജലത്തിൽ നിന്നും നമ്മുടെ പ്രവൃത്തികൾക്ക് ജീവൻ നൽകുന്ന സൂര്യനിൽ നിന്നും വരുന്നു.’’ ആ യാഥാർത്ഥ്യത്തിൽ നാം സ്വയം നങ്കൂരമിടുന്നത് പ്രാർത്ഥനയിലൂടെയാണെന്ന് തെരേസ ഉപസംഹരിച്ചു, കാരണം 'പ്രാർത്ഥനയുടെ മുഴുവൻ അടിസ്ഥാനവും താഴ്മയാണ്. പ്രാർത്ഥനയിൽ നാം എത്രമാത്രം താഴ്മയുള്ളവരാകുന്നുവോ അത്രയധികം ദൈവം നമ്മെ ഉയർത്തും.

താഴ്മയെക്കുറിച്ചുള്ള തെരേസയുടെ വാക്കുകൾ, യാക്കോബ് 4 ലെ തിരുവെഴുത്തുകളുടെ ഭാഷയെ പ്രതിധ്വനിപ്പിക്കുന്നു. അവിടെ ദൈവകൃപയിൽ ആശ്രയിച്ചു ജീവിക്കുന്ന ജീവിതത്തിന്റെ വിപരീതമായ നിഗളത്തിന്റെയും സ്വാർത്ഥമോഹത്തിന്റെയും സ്വയ-നശീകരണ സ്വഭാവത്തെക്കുറിച്ച് യാക്കോബ് മുന്നറിയിപ്പു നൽകുന്നു (വാ. 1-6). അത്യാഗ്രഹം, മോഹഭംഗം, നിരന്തരമായ കലഹം എന്നിവ നിറഞ്ഞ ജീവിതത്തിനുള്ള ഏക പരിഹാരമായി അവൻ പറയുന്നത്, നമ്മുടെ നിഗളത്തെക്കുറിച്ച് അനുതപിക്കുകയും പകരം ദൈവകൃപ സ്വീകരിക്കുകയും ചെയ്യുക എന്നതാണ്. അല്ലെങ്കിൽ, മറ്റൊരു വിധത്തിൽ പറഞ്ഞാൽ, “അവൻ നിങ്ങളെ ഉയർത്തും’’ എന്ന ഉറപ്പോടെ “കർത്താവിന്റെ സന്നിധിയിൽ താഴുവിൻ’’ എന്നതാണ് (വാ. 10).

കൃപയുടെ ജലാന്തികെ നാം വേരൂന്നിയിരിക്കുമ്പോൾ മാത്രമേ 'ഉയരത്തിൽനിന്നുള്ള ജ്ഞാനത്താൽ' നാം പോഷിപ്പിക്കപ്പെടുകയുള്ളൂ (3:17). അവനിൽ മാത്രമേ നമുക്കു സത്യത്താൽ ഉയർത്തപ്പെടാൻ കഴിയൂ.

താക്കോൽ

തോമസ് കീറ്റിങ്ങ് തന്റെ വിശിഷ്ട കൃതിയായ ദ ഹ്യൂമൻ കണ്ടീഷനിൽ ഒരു ശ്രദ്ധേയമായ കഥ പറയുന്നുണ്ട്. ഒരു അദ്ധ്യാപകന് തന്റെ വീടിന്റെ താക്കോൽ നഷ്ടപ്പെട്ടു. ചുറ്റുപാടുമുള്ള പുല്ലിനിടയിൽ അദ്ദേഹം കയ്യും കാലും ഒക്കെ ഉപയോഗിച്ച് താക്കോൽ പരതുകയായിരുന്നു. ഇതു കണ്ട അദ്ദേഹത്തിന്റെ ചില ശിഷ്യന്മാരും തിരയാൻ കൂടി; പക്ഷെ കണ്ടു കിട്ടിയില്ല. അവസാനം കൂട്ടത്തിൽ ബുദ്ധിമാനായ ഒരു കുട്ടി ചോദിച്ചു: "സാറേ, എവിടെയാണ് താക്കോൽ നഷ്ടപ്പെട്ടിരിക്കുവാൻ സാധ്യത?" അദ്ധ്യാപകൻ മറുപടി പറഞ്ഞു: "അതിന് സംശയമില്ല, വീട്ടിനകത്താണ് താക്കോൽ വീണു പോയത്.” "എങ്കിൽപ്പിന്നെ പുറത്ത് പുല്ലിൽ തിരയുന്നത് എന്തിനാണ്?" അതിശയത്തോടെ കുട്ടികൾ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: "അതിനെന്താ ഇത്ര അതിശയം? പുറത്തല്ലേ തിരയാൻ കൂടുതൽ വെളിച്ചം ഉള്ളത്."

നാം "ദൈവവുമായുള്ള അടുപ്പത്തിന്റെ, ദൈവത്തിന്റെ സ്നേഹസാന്നിധ്യത്തിന്റെ അനുഭവത്തിന്റെ" താക്കോൽ നഷ്ടപ്പെടുത്തിയിരിക്കുന്നു. "ആ താക്കോൽ കൂടാതെ ഒന്നും ചെയ്യാനാകില്ല; അതുണ്ടെങ്കിൽ എല്ലാം ചെയ്യാനുമാകും" - കീറ്റിങ്ങ് ഉപസംഹരിച്ചു.

ജീവിതത്തിന്റെ സകല ഉയർച്ചതാഴ്ചകൾക്കുമിടയിൽ, നമ്മുടെ ജീവിതത്തിന്റെ ഏറ്റവും ആഴമായ ആവശ്യം ദൈവമെന്ന താക്കോൽ ആണെന്നത് മറന്നു പോകാൻ ഇടയുണ്ട്. ഈ താക്കോൽ തെറ്റായ ഇടങ്ങളിൽ നാം തിരയുന്നത് നിർത്തുന്നപക്ഷം, ദൈവത്തെ കണ്ടെത്താൻ കഴിയും; യഥാർത്ഥ സമാധാനത്തെയും. മത്തായി 11 ൽ, ദൈവത്തിന്റെ വഴികളെ "ജ്ഞാനികൾക്കും വിവേകികൾക്കും മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതു കൊണ്ട് " (വാ.25) യേശു പിതാവിനെ മഹത്വപ്പെടുത്തുന്നുണ്ട്. അപ്പോൾത്തന്നെ "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ എല്ലാവരെയും" (വാ.28) യേശു തന്റെ ആശ്വാസം പ്രാപിക്കുവാൻ ക്ഷണിക്കുകയും ചെയ്യുന്നു. 

 "സൗമ്യതയും താഴ്മയും ഉള്ളവനായ" (വാ. 29) നമ്മുടെ ഗുരുവിന്റെ വഴികൾ ശിശുക്കളെപ്പോലെ തിരയുന്നതു വഴി നമുക്ക് യഥാർത്ഥ ആശ്വാസം കണ്ടെത്താനാകും. നമ്മെ തന്റെ വീട്ടിലേക്ക് സ്വീകരിക്കുവാൻ ആകാംഷയുള്ള ഒരു ദൈവം നമുക്കുണ്ട്.

 

വിശ്വസനീയമായ സ്നേഹം

എനിക്ക് എന്തുകൊണ്ടാണ് അതിനെപ്പറ്റി ചിന്തിക്കാതിരിക്കാൻ കഴിയാത്തത്? എന്റെ വികാരങ്ങൾ ദുഃഖം, ദേഷ്യം, സംശയം, കുറ്റബോധം എന്നിവയാൽ കെട്ടുപിണഞ്ഞിരുന്നു.

വർഷങ്ങൾക്ക് മുൻപ് വളരെ അടുത്ത ഒരു വ്യക്തിയുമായുള്ള ബന്ധം എനിക്ക് വിച്ഛേദിക്കേണ്ടി വന്നു, തന്റെ വേദനിപ്പിക്കുന്ന സ്വഭാവത്തെപ്പറ്റി പലതവണ പറയാൻ ശ്രമിച്ചത് പുറത്താക്കലിലേക്കും നിഷേധത്തിലേക്കും നയിച്ചു. ഇന്ന് അവൾ ഈ പട്ടണത്തിലുണ്ടെന്നും, എന്നെ സന്ദർശിക്കുന്നുവെന്നും കേട്ടപ്പോൾ എന്റെ ചിന്തകൾ ഭൂതകാലത്തിലേക്ക് പോവുകയും, വീണ്ടും നുറുങ്ങുകയും ചെയ്തു.

എന്റെ ചിന്തകളെ നിയന്ത്രിക്കുവാൻ ഞാൻ പാടുപെട്ടപ്പോൾ, റേഡിയോയിൽ ഒരു പാട്ട് കേട്ടു . ആ പാട്ട് വഞ്ചനയുടെ വേദന മാത്രമല്ല, ഉപദ്രവിച്ച വ്യക്തിയുടെ സമൂലമായ മാറ്റത്തിനുവേണ്ടിയുള്ള കാത്തിരിപ്പിനെയും പ്രകടിപ്പിക്കുന്നു. എന്റെ തന്നെ ഹൃദയത്തിലെ വാഞ്ചകൾക്ക് ശബ്ദം നല്കിയതുപോലെയുള്ള ആ പാട്ടിൽ ഞാൻ മുഴുകിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

സ്നേഹം നിർവ്യാജം ആയിരിക്കട്ടെ: എന്ന് അപ്പോസ്തലനായ പൗലോസ് റോമർ 12:9-ൽ പറയുമ്പോൾ സ്നേഹത്തിനുവേണ്ടി സ്വീകരിക്കുന്നതെല്ലാം ശുദ്ധമായിരിക്കില്ല എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. എങ്കിലും നമ്മുടെ ഹൃദയത്തിന്റെ ആഴത്തിലുള്ള ആഗ്രഹം - സ്വയം സേവിക്കുന്നതും കൗശലം നിറഞ്ഞതുമല്ല, കരുണയുള്ളതും സ്വയം നൽകുന്നതുമായ - യഥാർത്ഥ സ്നേഹം അറിയുക എന്നതാണ്. നിയന്ത്രിക്കപ്പെടുമെന്ന ഭയത്താൽ ഉളവായ സ്നേഹമല്ല, മറിച്ച്‌ മറ്റൊരാളുടെ ക്ഷേമത്തിനുവേണ്ടിയുള്ള സന്തോഷപൂർണ്ണമായ സമർപ്പണമായിരിക്കണം യഥാർത്ഥ സ്നേഹം (വാ.10-13).

അതാണ് സുവാർത്ത, സുവിശേഷം. യേശുവിന്മൂലം നമുക്ക് ആശ്രയിക്കാവുന്നതും പങ്കുവെക്കാവുന്നതുമായ സ്നേഹത്തെപ്പറ്റി നാം അറിഞ്ഞു. നമ്മെ ഒരിക്കലും ദ്രോഹിക്കാത്ത സ്നേഹം (13:10). അവിടുത്തെ സ്നേഹത്തിൽ ജീവിക്കുക എന്നാൽ സ്വാതന്ത്ര്യം അനുഭവിക്കുക എന്നാണ്.