നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മോനിക്ക ബ്രാന്‍ഡ്‌സ്

സാവധാനം രൂപപ്പെടുന്ന കൃപ

#Slowfashion എന്ന ഹാഷ്ടാഗിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? “വേഗതയുള്ള ഫാഷനെ” - വിലകുറഞ്ഞ രീതിയിൽ നിർമ്മിച്ചതും വേഗത്തിൽ ഉപയോഗിച്ചു കളയുന്നതുമായ ഒരു വ്യവസായം - ചെറുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ചാ ഈ ഹാഷ്ടാഗ് പ്രസ്താവിക്കുന്നു. ഫാസ്റ്റ് ഫാഷനിൽ, വസ്ത്രങ്ങൾ കടയിൽ ഇരിക്കുന്നതിന്റെ തൊട്ടടുത്തനിമിഷം ഫാഷനു പുറത്താകുന്നു -ചില ബ്രാൻഡുകൾ എല്ലാ വർഷവും അവരുടെ ഉൽപ്പന്നങ്ങൾ വലിയ അളവിൽ വലിച്ചെറിയുന്നു.

സ്ലോ ഫാഷൻ പ്രസ്ഥാനം ആളുകളെ വേഗത കുറയ്ക്കാനും വ്യത്യസ്തമായ സമീപനം സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കുന്നു. എല്ലായ്‌പ്പോഴും ഏറ്റവും പുതിയ രൂപഭാവം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയാൽ നയിക്കപ്പെടുന്നതിനുപകരം, സ്ലോ ഫാഷൻ, നന്നായി നിർമ്മിച്ചതും ധാർമ്മികമായ ഉറവിടങ്ങളുള്ളതുമായ കുറച്ച് ഇനങ്ങൾ തിരഞ്ഞെടുക്കാൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

സ്ലോ ഫാഷനെക്കുറിച്ച് ഞാൻ ചിന്തിക്കുമ്പോൾ, “വേഗതയുള്ള ഫാഷൻ” ചിന്താരീതിയിലേക്ക് ഞാൻ വീഴുന്ന മറ്റ് വഴികളെക്കുറിച്ചും ഞാൻ ചിന്തിച്ചു-ഏറ്റവും പുതിയ പ്രവണതയിൽ പൂർത്തീകരണം തേടുന്ന മനോഭാവത്തെക്കുറിച്ച്. എന്നിരുന്നാലും, കൊലൊസ്യർ 3-ൽ, യേശുവിൽ യഥാർത്ഥ രൂപാന്തരം കണ്ടെത്തുന്നത് പെട്ടെന്നുള്ള പരിഹാരമോ ഫാഷനോ അല്ലെന്ന് പൗലൊസ് പറയുന്നു. ക്രിസ്തുവിൽ ശാന്തവും ക്രമാനുഗതവുമായ പരിവർത്തനത്തിന്റെ ആജീവനാന്ത അന്വേഷണമാണിത്.

ലോകത്തിലെ ഏറ്റവും പുതിയ സ്റ്റാറ്റസ് ചിഹ്നങ്ങൾ ധരിക്കേണ്ട ആവശ്യമില്ലാതെ, ആത്മാവിന്റെ വസ്ത്രമായ “മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ” (വാ.12) എന്നിവ നമുക്കു ധരിക്കാം. നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്ന ക്രിസ്തുവിന്റെ മന്ദഗതിയിലുള്ള യാത്രയിൽ -ശാശ്വത സമാധാനത്തിലേക്ക് നയിക്കുന്ന ഒരു യാത്ര - നമുക്ക് പരസ്പരം ക്ഷമ പഠിക്കാൻ കഴിയും (വാ. 15).

ഞാൻ ആരുമല്ല! നിങ്ങൾ ആരാണ്?

''ഞാൻ ആരുമല്ല! നിങ്ങൾ ആരാണ്?” എന്നു തുടങ്ങുന്ന ഒരു കവിതയിൽ, അജ്ഞാതത്വത്തിന്റെ സന്തോഷകരമായ സ്വാതന്ത്ര്യത്തിനായി വാദിച്ചുകൊണ്ട്, “ആരെങ്കിലും’’ ആകാൻ ആളുകൾ ശ്രമിക്കുന്ന എല്ലാ ശ്രമങ്ങളെയും എമിലി ഡിക്കിൻസൺ തമാശയായി വെല്ലുവിളിക്കുന്നു. “എത്ര വിരസമാണ് - ആരോ ഒരാൾ- ആകുന്നത്! / ഒരുവന്റെ പേര് പറയുന്നത് - നീണ്ടുനില്ക്കുന്ന ജൂണിൽ / ബഹുമാനിതമായ ചെളിക്കുണ്ടിൽ! / ഒരു തവളയെപ്പോലെ – പരസ്യമാകുന്നത്.” 

ചില കാര്യങ്ങളിൽ, ''ആരെങ്കിലും'' ആകേണ്ടതിന്റെ ആവശ്യകത ഉപേക്ഷിക്കുന്നതിൽ സ്വാതന്ത്ര്യം കണ്ടെത്തുന്നത് അപ്പൊസ്തലനായ പൗലൊസിന്റെ സാക്ഷ്യത്തെ പ്രതിധ്വനിപ്പിക്കുന്നു. ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിന് മുമ്പ്, പൗലൊസിന് ശ്രദ്ധേയമായ മതപരമായ യോഗ്യതകളുടെ ഒരു നീണ്ട പട്ടിക “ജഡത്തിൽ ആശ്രയിക്കാനുള്ള കാരണങ്ങൾ” (ഫിലിപ്പിയർ 3:4) ഉണ്ടായിരുന്നു.

എന്നാൽ യേശുവിനെ കണ്ടുമുട്ടിയത് എല്ലാം മാറ്റിമറിച്ചു. ക്രിസ്തുവിന്റെ ത്യാഗപരമായ സ്‌നേഹത്തിന്റെ വെളിച്ചത്തിൽ തന്റെ മതപരമായ നേട്ടങ്ങൾ എത്ര പൊള്ളയാണെന്ന് കണ്ടപ്പോൾ പൗലൊസ് ഏറ്റുപറഞ്ഞു, “എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും... അവനിൽ ഇരിക്കേണ്ടതിന്നും ....എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു” (വാ. 8-11). അവശേഷിച്ച ഏക അഭിലാഷം “അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയുക’’ (വാ. 10-11) എന്നതു മാത്രമായിരുന്നു.

“ആരെങ്കിലും” ആകാൻ സ്വയം ശ്രമിക്കുന്നത് വിരസതയുളവാക്കുന്നതാണ്. എന്നാൽ, യേശുവിനെ അറിയുക, അവന്റെ സ്വയ-ത്യാഗ സ്‌നേഹത്തിലും ജീവിതത്തിലും നമ്മെത്തന്നെ നഷ്ടപ്പെടുത്തുക, നമ്മെത്തന്നെ വീണ്ടും കണ്ടെത്തുക (വാ. 9), അങ്ങനെ ഒടുവിൽ സ്വതന്ത്ര്യവും സമ്പൂർണ്ണതയും നേടുക.

ഓരോ സങ്കടവും

“ഞാൻ അഭിമുഖീകരിക്കുന്ന ഓരോ ദുഃഖവും ഞാൻ അളക്കുന്നു,” പത്തൊൻപതാം നൂറ്റാണ്ടിലെ കവയത്രി എമിലി ഡിക്കിൻസൺ എഴുതി. കൂർപ്പിച്ചതും പരിശോധിക്കുന്നതുമായ കണ്ണുകളോടെ - / അതിന് എന്റേത് പോലെ ഭാരമുണ്ടോ - / അതോ ലഘുവായ വലിപ്പമാണോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു.'' ആളുകൾ അവരുടെ ജീവിതത്തിലുടനീളം ഏറ്റ മുറിവുകളെ എങ്ങനെ വഹിക്കുന്നു എന്നതിന്റെ ഹൃദയസ്പർശിയായ പ്രതിഫലനമാണ് ഈ കവിത. അവളുടെ ഏക ആശ്രയത്തെക്കുറിച്ച് ഡിക്കിൻസൺ ഏതാണ്ട് മടിയോടെ ഉപസംഹരിച്ചുകൊണ്ട്‌, കാൽവറിയിൽ അവളുടെ സ്വന്തം മുറിവുകളുടെ പ്രതിഫലനം രക്ഷകനിൽ കണ്ടതിന്റെ “തുളയ്ക്കുന്ന ആശ്വാസ’’ത്തോടെ അവൾ എഴുതി: “ഇപ്പോഴും അനുമാനിക്കാൻ വശീകരിക്കപ്പെടുന്നു / അവയിൽ ചിലത് എന്റെതുപോലെയാണെന്ന്.’’

വെളിപ്പാടു പുസ്തകം നമ്മുടെ രക്ഷകനായ യേശുവിനെ “കുഞ്ഞാട്, അറുക്കപ്പെട്ടതുപോലെ നിൽക്കുന്നു” (5:6; വാക്യം 12 കാണുക) എന്നു വിവരിച്ചു. അവന്റെ മുറിവുകൾ ഇപ്പോഴും ദൃശ്യമാണ്. തന്റെ ജനത്തിന്റെ പാപവും നിസ്സഹായതയും സ്വയം ഏറ്റെടുക്കുന്നതിലൂടെ നേടിയ മുറിവുകളാണവ (1 പത്രൊസ് 2:24-25), അങ്ങനെ അവർക്ക് പുതിയ ജീവിതവും പ്രത്യാശയും ലഭ്യമാകും.

രക്ഷകൻ തന്റെ മക്കളുടെ കണ്ണിൽ നിന്നും “കണ്ണുനീരെല്ലാം തുടയ്ക്കുന്ന” ഒരു ഭാവി ദിനത്തെ വെളിപ്പാട് പുസ്തകം വിവരിക്കുന്നു (21:4). യേശു അവരുടെ വേദന കുറയ്ക്കുകയില്ല, എന്നാൽ ഓരോ വ്യക്തിയുടെയും അതുല്യമായ ദുഃഖം യഥാർത്ഥമായി കാണുകയും കരുതുകയും ചെയ്യുന്നു – “ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല” (വാ. 4). “ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൗജന്യമായി കൊടുക്കും'' (വാ. 6; കാണുക 22:2).

നമ്മുടെ രക്ഷകൻ നമ്മുടെ എല്ലാ സങ്കടങ്ങളും വഹിച്ചതിനാൽ, അവന്റെ രാജ്യത്തിൽ നമുക്ക് വിശ്രമവും രോഗശാന്തിയും കണ്ടെത്താനാകും.

നമ്മുടെ സുരക്ഷിത സ്ഥാനം

അധ്യാപക ജോലിയിൽനിന്നു വിരമിച്ച ഡെബ്ബി സ്റ്റീഫൻസ് ബ്രൗഡർ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെക്കുറിച്ചു കഴിയുന്നത്ര ആളുകൾക്കു ബോധവല്കക്രണം നടത്താനുള്ള ഒരു ദൗത്യത്തിലാണ്. കാരണം? ചൂട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട മരണകാരണങ്ങളിൽ ഒന്നാം സ്ഥാനത്താണ് അമേരിക്കയിലെ കടുത്ത ചൂട്. മറുപടിയായി അവൾ പറയുന്നു, “ഞാൻ മരങ്ങളിൽ നിന്നാണ് തുടങ്ങുന്നത്.” മരങ്ങൾ നൽകുന്ന താപ സംരക്ഷണത്തിന്റെ മേലാപ്പ് സമൂഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന മാർഗ്ഗമാണ്. ''ഇത് ജീവന്മരണ പ്രശ്‌നം ആണ്. ഇത് സമൂഹത്തെ കേവലം സുന്ദരമാക്കാനുള്ള ശ്രമമല്ല.''

തണൽ കേവലം ഉന്മേഷദായകം മാത്രമല്ല, മറിച്ച് ജീവൻ രക്ഷാ ഉപാധികൂടിയാണ് എന്ന വസ്തുത സങ്കീർത്തനം 121 എഴുതിയ സങ്കീർത്തനക്കാരന് നന്നായി അറിയാമായിരുന്നു; മധ്യപൂർവ്വദേശത്ത്, സൂര്യാഘാതത്തിനുള്ള സാധ്യത സ്ഥിരമായി നില്ക്കുന്നു. ഈ യാഥാർത്ഥ്യം, ദൈവം നമ്മുടെ ഉറപ്പായ സുരക്ഷിതസ്ഥാനമാണെന്നുള്ള വ്യക്തമായ വിവരണത്തിന് ആഴം വർദ്ധിപ്പിക്കുന്നു - കാരണം അവന്റെ സംരക്ഷണയിൽ ''പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല'' (വാ. 6). 

യേശുവിൽ വിശ്വസിക്കുന്നവർ ഈ ജീവിതത്തിലെ വേദനയിൽ നിന്നോ നഷ്ടത്തിൽ നിന്നോ സ്വാഭാവിക പ്രതിരോധം ഉണ്ടെന്നോ അല്ലെങ്കിൽ ചൂട് അപകടകരമാകയില്ല എന്നോ ഇത് അർത്ഥമാക്കുന്നില്ല. “ഈ ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്” (യോഹന്നാൻ 16:33) എന്നു ക്രിസ്തു നമ്മോടു പറഞ്ഞിട്ടുമുണ്ട്. എന്നാൽ നമ്മുടെ തണലായി ദൈവത്തെ ചിത്രീകരിക്കുന്ന ഈ സാദൃശ്യം, നമ്മുടെ വഴി എന്തുതന്നെയായാലും, നമ്മുടെ ജീവിതത്തെ അവൻ ജാഗ്രതയോടെ പരിപാലിക്കുന്നു എന്നു നമുക്ക് ഉറപ്പുനൽകുന്നു (സങ്കീർത്തനം 121:7-8). അവന്റെ സ്‌നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്താൻ യാതൊന്നിനും കഴിയില്ലെന്നറിഞ്ഞുകൊണ്ട് അവനിൽ വിശ്വസിക്കുന്നതിലൂടെ നമുക്ക് അവിടെ വിശ്രമം കണ്ടെത്താനാകും (യോഹന്നാൻ 10:28; റോമർ 8:39).

ഒരു സ്വപ്‌നമല്ല

നിങ്ങൾക്ക്് ഉണരാൻ കഴിയാത്ത ഒരു സ്വപ്‌നത്തിൽ ജീവിക്കുന്നതുപോലെയാണത്. ചിലപ്പോൾ 'ഡീറിയലൈസേഷൻ' അല്ലെങ്കിൽ 'ഡിപേഴ്‌സണലൈസേഷൻ' എന്ന് വിളിക്കപ്പെടുന്ന കാര്യത്തോടു പൊരുതുന്ന ആളുകൾക്ക് പലപ്പോഴും തങ്ങൾക്ക് ചുറ്റുമുള്ളതൊന്നും യഥാർത്ഥമല്ലെന്ന് തോന്നും. സ്ഥിരമായി ഈ വികാരം ഉള്ളവർക്ക് ഒരു മാനസിക അപഭ്രംശം ഉണ്ടെന്ന് കണ്ടെത്താനാകുമെങ്കിലും, ഇതൊരു സാധാരണ മാനസികപ്രശ്‌നമാണെന്ന് വിശ്വസിക്കപ്പെടുന്നു, പ്രത്യേകിച്ച് സമ്മർദ്ദം അനുഭവിക്കുന്ന സമയങ്ങളിൽ. എന്നാൽ ചിലപ്പോഴൊക്കെ ജീവിതം നല്ലരീതിയിൽ പോകുമ്പോഴും ആ തോന്നൽ നിലനിൽക്കും. നല്ല കാര്യങ്ങളാണ് ശരിക്കും സംഭവിക്കുന്നതെന്ന് നമ്മുടെ മനസ്സിന് വിശ്വസിക്കാൻ കഴിയാത്തതുപോലെയാണത്.

ചില സമയങ്ങളിൽ ദൈവത്തിന്റെ ശക്തിയും വിടുതലും ഒരു സ്വപ്‌നമല്ല യാഥാർത്ഥ്യമാണെന്നു വിശ്വസിക്കാൻ കഴിയാത്ത ദൈവജനത്തിന്റെ സമാനമായ പോരാട്ടത്തെ തിരുവെഴുത്ത് വിവരിക്കുന്നുണ്ട്. അ. പ്രവൃത്തികൾ 12-ൽ, ഒരു ദൂതൻ പത്രൊസിനെ ജയിലിൽ നിന്ന് വിടുവിച്ചശേഷം - പ്രതീക്ഷിച്ചിരുന്ന വധശിക്ഷയിൽ നിന്ന് (വാ. 2, 4) - അതു യാഥാർത്ഥ്യമാണോയെന്ന് അപ്പോസ്തലൻ വിസ്മയിച്ചതായി വിവരിച്ചിരിക്കുന്നു. 'ദൂതൻ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു'' (വാ. 9-10). ദൂതൻ അവനെ ജയിലിന് പുറത്ത് കൊണ്ടുവന്നപ്പോൾ, ഒടുവിൽ പത്രൊസിനു 'സുബോധം വന്നു' എല്ലാം യഥാർത്ഥമാണെന്ന് മനസ്സിലാക്കി (വാ. 11).

മോശം സമയങ്ങളിലും നല്ല സമയങ്ങളിലും, ദൈവം യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പൂർണ്ണമായി വിശ്വസിക്കാനോ അനുഭവിക്കാനോ ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും. എന്നാൽ നാം അവനെ കാത്തിരിക്കുമ്പോൾ, അവന്റെ പുനരുത്ഥാന ശക്തി ഒരു ദിവസം അനിഷേധ്യവും അതിശയകരവുമായ യാഥാർത്ഥ്യമായി മാറുമെന്ന് നമുക്ക് വിശ്വസിക്കാം. ദൈവത്തിന്റെ വെളിച്ചം, നമ്മുടെ ഉറക്കത്തിൽ നിന്ന് അവനോടൊത്തുള്ള ജീവിതത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് നമ്മെ ഉണർത്തും (എഫെസ്യർ 5:14).

ശത്രുക്കളും മിത്രങ്ങളും

എന്റെ സുഹൃത്ത് ഇറായുടെ സ്റ്റാറ്റസ് അപ്ഡേറ്റ് കണ്ട് കണ്ണീരടക്കാൻ എനിക്ക് കഴിഞ്ഞില്ല. 2022-ൽ ഉപരോധിക്കപ്പെട്ട ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിലെ തന്റെ വീടുവിട്ട് ദിവസങ്ങൾക്കുശേഷം, അവൾ ഒരു ഓട്ടമത്സരത്തിന്റെ അവസാനം തന്റെ രാജ്യത്തിന്റെ പതാക ഉയർത്തുന്നതിന്റെ ഒരു മുൻകാല ചിത്രം പോസ്റ്റ് ചെയ്തു. അവൾ എഴുതി, "ജീവിതം എന്ന് വിളിക്കപ്പെടുന്ന മാരത്തൺ ഓട്ടത്തിലാണ് നാമെല്ലാവരും. മുമ്പത്തേക്കാൾ നന്നായി ഈ ദിവസങ്ങളിൽ നമുക്കോടാം - ഹൃദയങ്ങളിൽ മരിക്കാത്ത എന്തോ ഒന്നും കൊണ്ട്.'' തുടർന്നുള്ള ദിവസങ്ങളിൽ, എന്റെ സുഹൃത്ത് ആ ഓട്ടം തുടരുന്ന പല വഴികളും ഞാൻ കണ്ടു, അവളുടെ രാജ്യത്ത് ദുരിതമനുഭവിക്കുന്നവർക്കായി എങ്ങനെ പ്രാർത്ഥിക്കാമെന്നും പിന്തുണയ്‌ക്കാമെന്നും അവൾ ഞങ്ങളെ അപ്‌ഡേറ്റ് ചെയ്‌തു.

ഇറായുടെ വാക്കുകൾ എബ്രായർ 12-ൽ, വിശ്വാസികൾ "സ്ഥിരതയോടെ ഓടുക" എന്ന ആഹ്വാനത്തിന് പുതിയ ആഴം കൊണ്ടുവന്നു (വാ.1). ആ ആഹ്വാനം, വിശ്വാസ വീരൻമാരുടെ,- ജീവൻ പോലും അപകടത്തിലായിട്ടും (11:33-38) ധീരവും സ്ഥിരതയുള്ളതുമായ ഓട്ടം ഓടിയ "സാക്ഷികളുടെ വലിയോരു സമൂഹത്തിന്റെ" (12:1) - ഹൃദയസ്പർശിയായ വിവരണത്തെ രേഖപ്പെടുത്തിയ അധ്യായത്തെ പിന്തുടരുന്നു. അവർ "ദൂരത്തുനിന്ന് ദൈവത്തിന്റെ വാഗ്ദത്തങ്ങൾ കണ്ട് അഭിവന്ദിച്ച്" (വാ.13), നിത്യമായ ഒന്നിനുവേണ്ടി, ഒരിക്കലും മരിക്കാത്ത ഒന്നിനുവേണ്ടി ഓടുകയായിരുന്നു.

യേശുവിലുള്ള എല്ലാ വിശ്വാസികളും അങ്ങനെ തന്നെ ജീവിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. കാരണം ദൈവരാജ്യത്തിന്റെ ശാലോം – സമാധാനവും സംതൃപ്തിയും - നമ്മുടെ സകലവും സമർപ്പിക്കുവാൻ യോഗ്യമാണ്. ക്രിസ്തുവിന്റെ മാതൃകയും ശക്തിയുമാണ് നമ്മെ എന്നും നിലനിർത്തുന്നത് (12:2-3).

ഒരു പുതിയ തുടക്കം

"നമ്മൾ സത്യമാണെന്ന് ഊഹിച്ചത് കള്ളമാണ് എന്ന വേദനാജനകമായ തിരിച്ചറിവിലാണ് ക്രിസ്ത്യൻ അവബോധം ആരംഭിക്കുന്നത്," യൂജിൻ പീറ്റേഴ്സൺ സങ്കീർത്തനം 120-നെക്കുറിച്ചുള്ള തന്റെ ശക്തമായ പ്രതിഫലനങ്ങളിൽ എഴുതി. "ആരോഹണ സങ്കീർത്തനങ്ങളിൽ" (സങ്കീർത്തനങ്ങൾ 120- 134) ആദ്യത്തേതാണ് സങ്കീർത്തനം 120, ജറുസലേമിലേക്കുള്ള യാത്രാമധ്യേ തീർത്ഥാടകർ പാടിയത്. എ ലോങ്ങ് ഒബീഡിയൻസ് ഇൻ ദി സെയിം ഡയറക്ഷൻ -ൽ പീറ്റേഴ്സൺ അവലോകനം ചെയ്തിരിക്കുന്നത് പോലെ, ഈ സങ്കീർത്തനങ്ങൾ ദൈവത്തിലേക്കുള്ള ആത്മീയ യാത്രയുടെ ഒരു ചിത്രവും നമുക്ക് വാഗ്ദാനം ചെയ്യുന്നു.

 

വ്യത്യസ്തമായ ഒന്നിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആഴത്തിലുള്ള അവബോധത്തോടെ മാത്രമേ ആ യാത്ര ആരംഭിക്കാൻ കഴിയൂ. പീറ്റേഴ്‌സൺ പറയുന്നതുപോലെ, “ക്രിസ്‌തീയ വഴിയിലേക്ക് പുറപ്പെടാനുള്ള പ്രചോദനം കണ്ടെത്തുന്നതിന് ഒരു വ്യക്തിക്ക് കാര്യങ്ങൾ ചെയ്യുന്ന രീതിയോട് തികഞ്ഞ വെറുപ്പ് തോന്നേണ്ടതുണ്ട്. . . . [ഒരാൾ] അവനോ, അവളോ, കൃപയുടെ ലോകത്തിനായുള്ള ആത്മീയ വിശപ്പു നേടുന്നതിന് മുമ്പ്, ലോകത്തിന്റെ വഴികൾ മടുത്തു തുടങ്ങിയിട്ടുണ്ടാകും.

 

നമുക്ക് ചുറ്റുമുള്ള ലോകത്ത് നാം കാണുന്ന തകർച്ചയും നിരാശയും കണ്ടു നിരാശപ്പെടുന്നത് വളരെ എളുപ്പമാണ് -നമ്മുടെ സംസ്കാരം പലപ്പോഴും മറ്റുള്ളവർക്ക് സംഭവിക്കുന്ന കഷ്ട്ടങ്ങളോട് കടുത്ത അവഗണന കാണിക്കുന്നു. 120-ാം സങ്കീർത്തനം സത്യസന്ധമായി ഇതിനെക്കുറിച്ച് വിലപിക്കുന്നു: “ഞാൻ സമാധാനപ്രിയനാകുന്നു; ഞാൻ സംസാരിക്കുമ്പോഴോ അവർ കലശൽ തുടങ്ങുന്നു” (വാക്യം 7).

 

എന്നാൽ നമ്മുടെ വേദനകൾക്ക് നമ്മുടെ ഒരേയൊരു സഹായമായ രക്ഷകനിലൂടെ നമ്മെ വിനാശകരമായ നുണകളിൽ നിന്ന് സമാധാനത്തിന്റെയും സമ്പൂർണ്ണതയുടെയും (121:2) പാതകളിലേക്ക് നയിക്കാൻ കഴിയുന്ന ഒരു പുതിയ തുടക്കത്തിലേക്ക് നമ്മെ ഉണർത്താൻ കഴിയുമെന്ന് തിരിച്ചറിയുന്നതിൽ രോഗശാന്തിയും സ്വാതന്ത്ര്യവുമുണ്ട്. ഈ പുതുവർഷത്തിലേക്ക് നാം പ്രവേശിക്കുമ്പോൾ, നമുക്ക് അവനെയും അവന്റെ വഴികളെയും അന്വേഷിക്കാം.

അചഞ്ചലരായി മുന്നോട്ട്!

“വിശ്രമം’’ എന്ന കവിതയിൽ, “ഒഴിവു’’' സമയത്തെ “ജോലി’’യിൽ നിന്ന് വേർതിരിക്കുന്ന നമ്മുടെ പ്രവണതയെ കവി സൗമ്യമായി വെല്ലുവിളിക്കുന്നു, “യഥാർത്ഥ ഒഴിവു സമയം / യഥാർത്ഥ അധ്വാനമുള്ള ഒന്നല്ലേ?’’ നിങ്ങൾക്ക് യഥാർത്ഥ വിശ്രമം അനുഭവിക്കണമെങ്കിൽ, ജീവിതത്തിന്റെ കടമകൾ ഒഴിവാക്കാൻ ശ്രമിക്കുന്നതിനുപകരം, “ഇനിയും നിങ്ങളുടെ പരമാവധി ചെയ്യുക; അതുപയോഗിക്കുക, പാഴാക്കരുത് , / അല്ലെങ്കിൽ അതു വിശ്രമമല്ല. / സൗന്ദര്യം കാണുമോ / നിങ്ങളുടെ സമീപത്ത്? ചുറ്റും? / ജോലിയിൽ മാത്രമേ / അത്തരമൊരു കാഴ്ച കണ്ടെത്താനാവൂ’’ കവി ഉദ്‌ബോധിപ്പിക്കുന്നു. 

യഥാർത്ഥ വിശ്രമവും സന്തോഷവും സ്‌നേഹത്തിലൂടെയും സേവനത്തിലൂടെയുമാണു കണ്ടെത്തുന്നതെന്നു കവി ഉപസംഹരിക്കുന്നു - അതാണ്  തെസ്സലൊനീക്യർക്കുള്ള പൗലൊസിന്റെ പ്രോത്സാഹനം മനസ്സിൽ കൊണ്ടുവരുന്ന ആശയം. “ദൈവത്തിന്നു യോഗ്യമായി നടപ്പാൻ തക്കവണ്ണം’’ (1 തെസ്സലൊനീക്യർ 2:12) വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്റെ ആഹ്വാനത്തെ വിവരിച്ച ശേഷം, അപ്പൊസ്തലൻ കൂടുതൽ വിശദാംശങ്ങൾ നൽകുന്നു.

അത്തരമൊരു ജീവിതത്തെക്കുറിച്ച് അദ്ദേഹം വരച്ച ചിത്രം ശാന്തമായ സമഗ്രതയുടെയും സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഒന്നാണ്. “കർത്താവു നിങ്ങൾക്കു തമ്മിലും എല്ലാവരോടുമുള്ള സ്‌നേഹം വർദ്ധിപ്പിച്ചു കവിയുമാറാക്കുകയും’’ (3:12) ചെയ്യട്ടെ എന്ന് പൗലൊസ് പ്രാർത്ഥിക്കുന്നു. കൂടാതെ, “അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‌വാനും’’ (4:12) അവൻ യേശുവിൽ വിശ്വസിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു. ദൈവം നമ്മെ പ്രാപ്തമാക്കിയ എല്ലാ വഴികളിലും നിശബ്ദമായി സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന അത്തരത്തിലുള്ള ജീവിതമാണ്, വിശ്വാസ ജീവിതത്തിന്റെ സൗന്ദര്യം മറ്റുള്ളവർക്കു വെളിപ്പെടുത്തുന്നത് (വാ. 12).

അല്ലെങ്കിൽ, എഴുത്തുകാരൻ പറയുന്നതുപോലെ, യഥാർത്ഥ സന്തോഷം “സ്‌നേഹിക്കുന്നതും സേവിക്കുന്നതും / ഉന്നതവും മികച്ചതും; / അതു മുന്നേറുന്നതും അചഞ്ചലവുമാണ് / അതാണ് യഥാർത്ഥ വിശ്രമം.’’

ദൈവത്തിന്റെ സൗമ്യമായ കൃപ

“എല്ലാ സത്യവും പറയുക, പക്ഷേ അത് വളച്ചുകെട്ടി പറയുക,” കവി എമിലി ഡിക്കിൻസൺ എഴുതി. ദൈവത്തിന്റെ സത്യവും മഹത്വവും ദുർബലരായ മനുഷ്യർക്ക് ഒരേസമയം മനസ്സിലാക്കാനോ സ്വീകരിക്കാനോ കഴിയാത്തവിധം “വളരെ തിളക്കമുള്ളതാണ്'.” ദൈവത്തിന്റെ കൃപയും സത്യവും “വളച്ചുകെട്ടിയ” നിലയിൽ -സൗമ്യമായി, പരോക്ഷമായവഴികളിൽ - പങ്കിടുകയുംസ്വീകരിക്കുകയുമാണു നമുക്കു നല്ലത്. കാരണം “സത്യം ക്രമേണ കണ്ണഞ്ചിപ്പിക്കും/അല്ലെങ്കിൽ ഓരോ മനുഷ്യനും അന്ധനായിരിക്കണം.” 

അപ്പൊസ്തലനായ പൗലൊസ് എഫെസ്യർ 4-ൽ സമാനമായ ഒരു വാദം ഉന്നയിച്ചു, “പൂർണ്ണവിനയത്തോടും സൗമ്യതയോടും” കൂടെ നടക്കാനും ദീർഘക്ഷമയുള്ളവരായിരിപ്പാനും സ്‌നേഹത്തിൽ അന്യോന്യം ക്ഷമിക്കാനും (വാ. 2) അവൻ വിശ്വസാകളെ ആഹ്വാനം ചെയ്തു. വിശ്വാസികളുടെ പരസ്പരമുള്ള സൗമ്യതയ്ക്കും കൃപയക്കും അടിസ്ഥാനം നമ്മോടുള്ള ക്രിസ്തുവിന്റെ കൃപയുള്ള വഴികളാണെന്ന് പൗലൊസ് വിശദീകരിച്ചു. അവന്റെ ജഡധാരണത്തിൽ (വാ. 9-10), അവനെ വിശ്വസിക്കാനും സ്വീകരിക്കാനും ആളുകൾക്ക് കഴിയേണ്ടതിന് ആവശ്യമായ ശാന്തവും സൗമ്യവുമായ വഴികളിൽ യേശു തന്നെത്തന്നെ വെളിപ്പെടുത്തി.

അങ്ങനെയുള്ള സൗമ്യവും സ്‌നേഹനിർഭരവുമായ വഴികളിൽ - തന്റെ ജനത്തിന് വളരാനും പക്വത പ്രാപിക്കാനും ആവശ്യമായ വഴികളിൽ അവരെ വരപ്രാപ്തരാക്കുകയും ശക്തീകരിക്കുകയും ചെയ്യുന്ന വഴികളിൽ - അവൻ തന്നെത്തന്നെ വെളിപ്പെടുത്തുന്നത് തുടരുന്നു. “നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം” (വാ. 12-13) അതു തുടരുന്നു. നാം വളരുന്തോറും, പ്രത്യാശക്കായി മറ്റെവിടെയെങ്കിലും നോക്കാനുള്ള സാധ്യത കുറയുകയും (വാ. 14), യേശുവിന്റെ സൗമ്യമായ സ്‌നേഹത്തിന്റെ മാതൃക പിന്തുടരുന്നതിൽ കൂടുതൽ ആത്മവിശ്വാസം പുലർത്തുകയും ചെയ്യുന്നു (വാ. 15-16).

നമ്മുടെ ഭാവിക്കായുള്ള ദൈവത്തിന്റെ സഹായം

മനശാസ്ത്രജ്ഞയായ മെഗ് ജേയുടെ അഭിപ്രായത്തിൽ, നാം തികച്ചും അപരിചിതരേക്കുറിച്ച് ചിന്തിക്കുന്നതുപോലെ തന്നെ നമ്മുടെ മനസ്സ് നമ്മുടെ ഭാവി ജീവിതത്തെക്കുറിച്ചും ചിന്തിക്കുവാൻ സാധ്യതയുണ്ട്. എന്തുകൊണ്ട്?  ഒരുപക്ഷേ, ഇതിന് കാരണം "സഹാനുഭൂതിയിലെ വിടവാണ്". നമുക്ക് പരിചയമില്ലാത്തവരോട് സഹാനുഭൂതി പ്രകടിപ്പിക്കാനും അവരെ കരുതാനും പ്രയാസമാണ്. അതുപോലെ തന്നെയാണ് നമ്മുടെ ഭാവിയോടും ഉള്ള സമീപനം. അതുകൊണ്ട് ജേ ചെറുപ്പക്കാരെ അവരുടെ ഭാവിയെ സങ്കൽപ്പിച്ച് അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്നു. അവർ ഭാവിയിൽ ആരായിരിക്കും എന്നതിനനുസരിച്ച് കർമ്മപദ്ധതി ഒരുക്കേണ്ടതുണ്ട്- അങ്ങനെ അവരുടെ സ്വപ്നങ്ങളെ പിന്തുടർന്ന് വിജയം നേടാൻ അവർക്ക് വഴിയൊരുക്കുന്നു .

സങ്കീർത്തനം 90 ൽ, നമ്മുടെ ഇപ്പോഴത്തെ ജീവിതം മാത്രമല്ല, മുഴുവനായും കാണാൻ ക്ഷണിക്കുകയാണ്- "ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കണമേ" (വാ. 12) എന്ന് ദൈവത്തോട് സഹായം അഭ്യർത്ഥിക്കുന്നു. നമ്മുടെ ഭൂമിയിലെ നാളുകൾ പരിമിതമാണ് എന്ന് ഓർമ്മിക്കുന്നത്, ദൈവത്തിൽ ആശ്രയിക്കുന്നതിന്റെ അനിവാര്യത ഓർമ്മപ്പെടുത്തുന്നു. ഇപ്പോൾ മാത്രമല്ല, "ആയുഷ്കാലത്തൊക്കെയും" (വാ.14) സംതൃപ്തിയും സന്തോഷവും കണ്ടെത്തുന്നതെങ്ങനെയെന്ന് പഠിക്കാൻ ദൈവത്തിന്റെ സഹായം ആവശ്യമാണ്. നമ്മളെക്കുറിച്ച് മാത്രമല്ല, ഭാവി തലമുറകളെക്കുറിച്ചും ചിന്തിക്കാനും (വാ. 16) ദൈവത്തിന്റെ സഹായം ആവശ്യമാണ്. നമുക്ക് നൽകിയിരിക്കുന്ന സമയത്ത്-അവിടുന്ന് നമ്മുടെ കൈകളുടെയും ഹൃദയത്തിന്റെയും പ്രവർത്തികളെ സ്ഥാപിക്കുമ്പോഴേക്കും ദൈവത്തെ സേവിക്കുന്നതിനും ദൈവത്തിന്റെ സഹായം ആവശ്യമാണ്.(വാ. 17).