നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മൈക്ക് വിറ്റ്മെർ

യേശുവാണ് ഉത്തരം

ഐൻസ്റ്റീന്റെ പ്രസംഗം താൻ ആവശ്യത്തിലധികം കേട്ടിരിക്കുന്നുവെന്നും വേണമെങ്കിൽ തനിക്ക് അതു പ്രസംഗിക്കാൻ കഴിയുമെന്നും അദ്ദേഹത്തിന്റെ ഡ്രൈവർ പറഞ്ഞതായി കഥയുണ്ട്. എങ്കിൽ അടുത്ത സ്ഥലത്ത് ഡ്രൈവർ പ്രസംഗിച്ചുകൊള്ളാൻ ഐൻസ്റ്റീൻ നിർദ്ദേശിച്ചു. അവിടെ ആരും തന്റെ ചിത്രം കണ്ടിട്ടില്ലാത്തതിനാൽ അത് എളുപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവർ സമ്മതിക്കുകയും നല്ല പ്രഭാഷണം നടത്തുകയും ചെയ്തു. പിന്നെ ചോദ്യോത്തര വേള വന്നു. ആക്രമണസ്വഭാവത്തോടെ ചോദ്യം ചോദിച്ച ഒരു അന്വേഷകനോട്, ഡ്രൈവർ മറുപടി പറഞ്ഞു, 'നിങ്ങൾ ഒരു മിടുക്കനായ പ്രൊഫസറാണെന്ന് എനിക്ക് കാണാൻ കഴിയും, പക്ഷേ എന്റെ ഡ്രൈവർക്ക് പോലും ഉത്തരം നൽകാൻ കഴിയുന്നത്ര ലളിതമായ ഒരു ചോദ്യം നിങ്ങൾ ചോദിക്കുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു.' അപ്പോൾ അദ്ദേഹത്തിന്റെ 'ഡ്രൈവർ'-ആൽബർട്ട് ഐൻസ്റ്റീൻ-അതിന് ഉത്തരം നൽകി! അങ്ങനെ രസകരവും എന്നാൽ സാങ്കൽപ്പികവുമായ കഥ അവസാനിച്ചു. 

ദാനീയേലിന്റെ മൂന്ന് സുഹൃത്തുക്കൾ ശരിക്കും അപകടത്തിൽ ആയിരുന്നു. തന്റെ ബിംബത്തെ നമസ്‌കരിച്ചില്ലെങ്കിൽ അവരെ എരിയുന്ന ചൂളയിലേക്ക് എറിയുമെന്ന് നെബൂഖദ്‌നേസർ രാജാവ് ഭീഷണിപ്പെടുത്തി. അവൻ ചോദിച്ചു, 'നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിക്കാകുന്ന ദേവൻ ആർ?' (ദാനീയേൽ 3:15). ആ സ്‌നേഹിതർ അപ്പോഴും നമസ്‌കരിക്കാൻ വിസമ്മതിച്ചു, അതിനാൽ രാജാവ് ചൂള ഏഴ് മടങ്ങ് ചൂടാക്കി അവരെ അതിലേക്ക് എറിഞ്ഞു.

 അവർ ഒറ്റയ്ക്കല്ല തീച്ചൂളയിൽ വീണത്. ഒരു 'ദൂതൻ' (വാ. 28), ഒരുപക്ഷേ യേശു തന്നെ, തീയിൽ അവരോടൊപ്പം ചേർന്നു, അവരെ മരണത്തിൽ നിന്ന് കാത്തുസൂക്ഷിക്കുകയും രാജാവിന്റെ ചോദ്യത്തിന് നിഷേധിക്കാനാവാത്ത ഉത്തരം നൽകുകയും ചെയ്തു (വാ. 24-25). നെബൂഖദ്‌നേസർ 'ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്‌നെഗോയുടെയും ദൈവത്തെ' സ്തുതിക്കുകയും 'മറ്റൊരു ദൈവത്തിനും ഈ വിധത്തിൽ രക്ഷിക്കാനാവില്ല' എന്ന് സമ്മതിക്കുകയും ചെയ്തു (വാ. 28-29). 

ചില സമയങ്ങളിൽ, അതു നമ്മുടെ തലയ്ക്ക് മുകളിൽ തുങ്ങിനിൽക്കുന്നതായി തോന്നാം. എന്നാൽ തന്നെ സേവിക്കുന്നവരോടൊപ്പമാണ് യേശു നിൽക്കുന്നത്. അവൻ നമ്മെ സഹായിക്കും. 

അതു പോകട്ടെ

അഗസ്റ്റിന്റെ ആത്മകഥാപരമായ കൺഫഷൻസ് യേശുവിലേക്കുള്ള ദീർഘവും വളഞ്ഞുപുളഞ്ഞതുമായ യാത്രയെ വിവരിക്കുന്നു. ഒരിക്കൽ, ചക്രവർത്തിക്ക് മുഖസ്തുതി പ്രസംഗം നടത്താൻ അദ്ദേഹം കൊട്ടാരത്തിലേക്ക് കയറുകയായിരുന്നു. തന്റെ വഞ്ചനാപരമായ മുഖസ്തുതി വാചകങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. അപ്പോഴാണ് മദ്യപിച്ച യാചകന്റെ 'തമാശയും ചിരിയും' അദ്ദേഹം ശ്രദ്ധിച്ചു. തന്റെ ജോലി തനിക്കു നൽകുന്ന ക്ഷണികമായ സന്തോഷം മദ്യപാനിക്ക് ഇതിനകം തന്നെ ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി - അതും വളരെ കുറച്ച് അധ്വാനത്തിലൂടെ. തന്മൂലം ലൗകിക വിജയത്തിനായുള്ള പരിശ്രമം അഗസ്റ്റിൻ നിർത്തി.

പക്ഷേ അദ്ദേഹം അപ്പോഴും കാമത്തിന്റെ അടിമയായിരുന്നു. പാപത്തിൽ നിന്ന് വ്യതിചലിക്കാതെ യേശുവിലേക്ക് തിരിയാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, എങ്കിലും ലൈംഗിക അധാർമികതയുമായുള്ള പോരാട്ടം തുടർന്നുകൊണ്ടിരുന്നു. നിസ്സഹായനായ അഗസ്റ്റിൻ ദൈവത്തോടു പ്രാർത്ഥിച്ചു, ''എനിക്ക് വിശുദ്ധി നൽകേണമേ . . . പക്ഷേ ഇതുവരെ ആയില്ല.''

അഗസ്റ്റിൻ ഇടറി, രക്ഷയ്ക്കും പാപത്തിനും ഇടയിൽ പിച്ചിച്ചീന്തപ്പെട്ടു, ഒടുവിൽ പോരാടിത്തളർന്നു. യേശുവിലേക്ക് തിരിഞ്ഞ മറ്റുള്ളവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അദ്ദേഹം തന്റെ ബൈബിൾ റോമർ 13:13-14 ലേക്ക് തുറന്നു. ''പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്‌കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല. കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.''

അത് പ്രയോജനം ചെയ്തു. ദൈവം ആ ദൈവനിശ്വാസീയ വാചനങ്ങൾ ഉപയോഗിച്ച് അഗസ്റ്റിന്റെ കാമച്ചങ്ങല തകർത്ത് അവനെ ''പുത്രന്റെ രാജ്യത്തിൽ'' ആക്കി. 'അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു'' (കൊലൊസ്യർ 1:13-14). അഗസ്റ്റിൻ ഒരു ബിഷപ്പായിത്തീർന്നു എങ്കിലും പ്രശസ്തിയും കാമവും അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നതു തുടർന്നു. എന്നാൽ പാപം ചെയ്യുമ്പോൾ ആരെ സമീപിക്കണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം യേശുവിങ്കലേക്കു ിരിഞ്ഞു. നിങ്ങളോ?

നാം തനിച്ചല്ല

ഫ്രെഡ്രിക് ബ്രൗണിന്റെ ചെറുകഥാ ത്രില്ലറായ "മുട്ട്" (knock)-ൽ അദ്ദേഹം എഴുതി, "ഭൂമിയിലെ അവസാനത്തെ മനുഷ്യൻ ഒരു മുറിയിൽ ഒറ്റയ്ക്ക് ഇരുന്നു. വാതിലിൽ ഒരു മുട്ട് കേട്ടു." - അയ്യോ! അത് ആരായിരിക്കാം, അവർക്കെന്താണ് വേണ്ടത്? ഏത് നിഗൂഢ ജീവിയാണ് അയാളെ തേടി വന്നത്? ആ മനുഷ്യൻ തനിച്ചായിരുന്നില്ല.

നാമും തനിച്ചല്ല.

ലവൊദിക്യയിലെ സഭ അവരുടെ വാതിലിൽ ഒരു മുട്ട് കേട്ടു (വെളി. 3:20). ഏത് അമാനുഷിക വ്യക്തിയാണ് അവർക്കായി വന്നത്? അവന്റെ നാമം യേശു എന്നായിരുന്നു. അവൻ "ആദ്യനും അന്ത്യനും ജീവനുള്ളവനും" (1:17-18) ആയിരുന്നു. അവന്റെ കണ്ണുകൾ അഗ്നിപോലെ ജ്വലിച്ചു, "അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു" (വാ.16). ഉറ്റസ്നേഹിതനായ യോഹന്നാൻ ക്രിസ്തുവിന്റെ മഹത്വത്തിന്റെ ഒരു നേർക്കാഴ്ച്ച കണ്ടപ്പോൾ, "മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു" (വാ.17). ക്രിസ്തുവിലുള്ള വിശ്വാസം ദൈവഭയത്തോടുകൂടി ആരംഭിക്കുന്നു.

നാം ഒറ്റയ്ക്കല്ല, എന്നത് ആശ്വാസകരമാണ്. യേശു "[ദൈവത്തിന്റെ] തേജസ്സിന്റെ പ്രഭയും തത്ത്വത്തിന്റെ മുദ്രയും സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും" ആണ് (എബ്രാ. 1:3). എങ്കിലും ക്രിസ്തു തന്റെ ശക്തി ഉപയോഗിക്കുന്നത് നമ്മെ നശിപ്പിക്കാനല്ല, മറിച്ച് നമ്മെ സ്നേഹിക്കാനാണ്. അവന്റെ ക്ഷണം കേൾക്കൂ, "ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടുംകൂടെ അത്താഴം കഴിക്കും" (വെളി. 3:20). നമ്മുടെ വിശ്വാസം ഭയത്തോടെ ആരംഭിക്കുന്നു - ആരാണ് വാതിൽക്കൽ മുട്ടുന്നത്? – എന്നാൽ അത് ഒരു ഊഷ്മളമായ സ്വാഗതത്തിലും ശക്തമായ ആലിംഗനത്തിലും അവസാനിക്കുന്നു. ഭൂമിയിലെ അവസാനത്തെ വ്യക്തിയാണെങ്കിൽ പോലും നമ്മോടു കൂടെ എപ്പോഴും ഉണ്ടാകുമെന്ന് യേശു വാഗ്ദാനം ചെയ്യുന്നു. ദൈവത്തിനു നന്ദി, നാം തനിച്ചല്ല.

എന്താണ് നിങ്ങളുടെ പേര്?

ആദ്യ ഭർത്താവ് മരിച്ചതോടെ ജീന വീണ്ടും വിവാഹം കഴിച്ചു. അവളുടെ പുതിയ ഭർത്താവിന്റെ മക്കൾ ഒരിക്കലും അവളെ സ്വീകരിച്ചില്ല, ഇപ്പോൾ അവനും മരിച്ചതിനാൽ, അവൾ അവരുടെ വീട്ടിൽ താമസിക്കുന്നതു അവർ വെറുക്കുന്നു. അവളുടെ ഭർത്താവ് അവൾക്കായി ഒരു മിതമായ തുക കരുതിവച്ചിരുന്നു. എന്നാൽ അവൾ അവരുടെ അനന്തരാവകാശം മോഷ്ടിക്കുകയാണെന്ന് അവർ പറയുന്നു. ജീന നിരുത്സാഹപ്പെട്ടിരിക്കുന്നു, അവളുടെ ജീവിതത്തിൽ കയ്പ് നിറഞ്ഞിരിക്കുന്നു.

നവോമിയുടെ ഭർത്താവ് കുടുംബത്തെ മോവാബിലേക്ക് കൊണ്ടുവന്നു, അവിടെ അവനും അവരുടെ രണ്ട് ആൺമക്കളും മരിച്ചു. വർഷങ്ങൾക്കുശേഷം, മരുമകൾ രൂത്ത് ഒഴികെ മറ്റൊന്നുമില്ലാതെ നവോമി വെറുംകൈയോടെ ബെത്‌ലഹേമിലേക്ക് മടങ്ങി. നഗരം ഇളകി, “ഇവൾ നൊവൊമിയോ?” എന്നു സ്ത്രീജനം ചോദിച്ചു. (രൂത്ത് 1:19). അവർ അവളെ ആ പേര് വിളിക്കരുതെന്ന് അവൾ പറഞ്ഞു, അതിനർത്ഥം "സുഖകരമായ ഒന്ന്" എന്നാണ്. എന്നാൽ "കയ്പ്പുള്ള" എന്നർത്ഥം വരുന്ന "മാറ" എന്ന് അവളെ വിളിക്കാൻ അവൾ പറഞ്ഞു, കാരണം "നിറഞ്ഞവളായി ഞാൻ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു" (വാ. 20-21).

നിങ്ങളുടെ പേരും ഇതുപോലെ 'കയ്പേറിയതു' ആകുവാൻ സാധ്യതയുണ്ടോ?   സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, അല്ലെങ്കിൽ ആരോഗ്യം എന്നിവ ക്ഷയിക്കുന്നതിനാൽ നിങ്ങൾ നിരാശരാണോ? നിങ്ങൾ കൂടുതൽ അർഹിക്കുന്നു. പക്ഷേ നിങ്ങൾക്കത് കിട്ടിയില്ല. ഇപ്പോൾ നിങ്ങൾ കയ്പേറിയ അവസ്ഥയിൽ ആയിരിക്കുന്നു.

കയ്പേറിയ നവോമി ബേത്ലഹേമിൽ തിരിച്ചെത്തി, പക്ഷേ അവൾ മടങ്ങിവന്നു. നിങ്ങൾക്കും ഭവനത്തിലേക്ക് മടങ്ങിവരാം. ബെത്‌ലഹേമിൽ ജനിച്ച രൂത്തിന്റെ സന്തതിയായ യേശുവിന്റെ അടുക്കൽ വരിക. അവന്റെ സ്നേഹത്തിൽ വിശ്രമിക്കുക. 

കാലക്രമേണ, ദൈവം തന്റെ പൂർണ്ണമായ പദ്ധതിയുടെ സന്തോഷകരമായ നിവൃത്തിയിലൂടെ നവോമിയുടെ കയ്പിനെ മാറ്റിസ്ഥാപിച്ചു (4:13-22). നിങ്ങളുടെ കയ്പിനെ സന്തോഷമാക്കി മാറ്റാൻ അവന് കഴിയും. അവന്റെ അടുത്തേക്ക്, ഭവനത്തിലേക്ക് മടങ്ങുക.

സന്തോഷം തിരഞ്ഞെടുക്കുക

പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന ഇടനാഴിയിലൂടെ നടക്കുമ്പോൾ കീത്ത് വളരെ അസ്വസ്ഥനായിരുന്നു. അവന്റെ വിറയ്ക്കുന്ന കൈകൾ പാർക്കിൻസൺസ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. അവന്റെ ജീവിതനിലവാരം ഇടിഞ്ഞുതാഴാൻ തുടങ്ങിയിട്ട് എത്രനാൾ ആയെന്നറിയാമോ? അവന്റെ ഭാര്യയെയും മക്കളെയും ഇത് എത്രമാത്രം ബാധിച്ചിരിക്കുന്നു എന്നറിയാമോ?  പെട്ടെന്ന് ആ ചിരിയിൽ കീത്തിന്റെ ദുഃഖം മങ്ങിപ്പോയി. ഒരു പിതാവ് തന്റെ മകനെ വീൽച്ചെയറിൽ തള്ളിക്കൊണ്ട് ഉരുളക്കിഴങ്ങിനിടയിലൂടെ നടന്നു പോകുന്നു. അവർ തമ്മിൽ പറയുകയും ചിരിക്കുകയും ചെയ്തുകൊണ്ട് നടന്നു നീങ്ങുന്നു. ആ കുട്ടിയുടെ രോഗാവസ്ഥ കീത്തിന്റേതിനേക്കാൾ മോശമായിരുന്നു. ആയിരുന്നാലും ആ പിതാവും മകനും ആവുന്നിടത്തോളം സന്തോഷം കണ്ടെത്തുകയായിരുന്നു.

 

ജയിലിൽ നിന്ന് എഴുതുമ്പോഴോ വീട്ടുതടങ്കലിൽ വച്ചോ തന്റെ വിചാരണയുടെ ഫലത്തിനായി കാത്തിരിക്കുമ്പോൾ, സന്തോഷവാനായിരിക്കാൻ അപ്പോസ്തലനായ പൗലോസിന് ഒരു വകയും ഇല്ലായിരുന്നു. (ഫിലിപ്പിയർ 1:12-13). അക്രമത്തിനും ക്രൂരതയ്ക്കും പേരുകേട്ട ദുഷ്ടനായ നീറോ ആയിരുന്നു ചക്രവർത്തി, അതിനാൽ പൗലോസിന് ഉത്കണ്ഠപ്പെടാൻ കാരണമുണ്ടായിരുന്നു. തന്റെ അഭാവം മുതലെടുത്ത് സ്വയം മഹത്വം നേടുന്ന പ്രസംഗകരും ഉണ്ടെന്ന് അവനറിയാമായിരുന്നു. അപ്പോസ്തലനെ തടവിലാക്കിയപ്പോൾ അവനുവേണ്ടി "പ്രശ്നം ഇളക്കിവിടാം" എന്ന് അവർ കരുതി (വാക്യം 17).

 

എന്നിട്ടും പൗലോസ് സന്തോഷിക്കാൻ തീരുമാനിച്ചു (വാ. 18-21), ഫിലിപ്പിയരോട് തന്റെ മാതൃക പിന്തുടരാൻ അവൻ പറഞ്ഞു: " കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു! (4:4). നമ്മുടെ സാഹചര്യം ഇരുണ്ടതായി തോന്നിയേക്കാം, എങ്കിലും യേശു ഇപ്പോൾ നമ്മോടൊപ്പമുണ്ട്, നമ്മുടെ മഹത്തായ ഭാവി അവൻ ഉറപ്പുനൽകുന്നു. തന്റെ കല്ലറ വിട്ടു പുറത്തുവന്ന ക്രിസ്തു, തന്നോടൊപ്പം ജീവിക്കാൻ തന്റെ അനുയായികളെ ഉയർപ്പിക്കുവാൻ മടങ്ങിവരും. ഈ പുതുവർഷം ആരംഭിക്കുമ്പോൾ, നമുക്ക് സന്തോഷിക്കാം!

പാപികൾക്കായി ഒരു ആശുപത്രി

നെതർലാൻഡിലെ റോർമോണ്ടിലെ പ്രൊട്ടസ്റ്റന്റ്, കത്തോലിക്കാ ശ്മശാനങ്ങൾക്കിടയിലെ, നീണ്ടുകിടക്കുന്ന പഴയ ഇഷ്ടിക മതിലിന്റെ ഓരത്തുകൂടി നിങ്ങൾ നടക്കുകയാണെങ്കിൽ, കൗതുകകരമായ ഒരു കാഴ്ച നിങ്ങൾ കാണും. മതിലിന്റെ അപ്പുറവും ഇപ്പുറവുമായി, മതിലിനോടു ചേർന്നു ഉയരത്തിൽ സമാനമായ രണ്ട് ശവകുടീര സ്മാരകശിലകൾ നിൽക്കുന്നു: ഒന്ന് ഒരു പ്രൊട്ടസ്റ്റന്റ് ഭർത്താവിന്റെതും മറ്റൊന്ന് അവന്റെ കത്തോലിക്കാ ഭാര്യയുടെതും. പത്തൊൻപതാം നൂറ്റാണ്ടിലെ സാംസ്കാരിക നിയമങ്ങൾ അനുസരിച്ച് അവരെ പ്രത്യേക ശ്മശാനങ്ങളിൽ അടക്കം ചെയ്യണമായിരുന്നു. എന്നിരുന്നാലും, അവർ തങ്ങളുടെ വിധി അംഗീകരിച്ചില്ല. അസാധാരണമായ ഉയരമുള്ള ആ സ്മാരകശിലകളെ മതിലിന്റെ ഉയരത്തിനു മറയ്ക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ മുകളിൽ ഒന്നോ രണ്ടോ അടി വായു മാത്രമേ അവയെ തമ്മിൽ വേർതിരിക്കുന്നുള്ളൂ. ഇവ ഓരോന്നിനും മുകളിൽ, കൊത്തിയുണ്ടാക്കിയ ഭുജം മറ്റൊന്നിലേക്ക് നീളുന്നു. ഇരുവരും മറ്റെയാളുടെ കൈയിൽ മുറുകെ പിടിക്കുന്ന വിധമായിരുന്നു അവ. മരണത്തിൽ പോലും വേർപിരിയാൻ ആ ദമ്പതികൾ വിസമ്മതിച്ചു.

ഉത്തമഗീതം പ്രേമത്തിന്റെ ശക്തി വിശദീകരിക്കുന്നു. “പ്രേമം മരണംപോലെ ബലമുള്ളതും,” ശലോമോൻ പറയുന്നു, “പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു” (8:6). യഥാർത്ഥ പ്രേമം ശക്തവും തീവ്രവുമാണ്. “അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ” (വാ. 6). യഥാർത്ഥ പ്രേമം ഒരിക്കലും കീഴടങ്ങുന്നില്ല, നിശ്ശബ്ദമാകില്ല, നശിപ്പിക്കാൻ കഴിയില്ല. “ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ,” ശലോമോൻ എഴുതുന്നു. “നദികൾ അതിനെ മുക്കിക്കളകയില്ല” (വാ. 7).

“ദൈവം സ്നേഹം തന്നേ” (1 യോഹന്നാൻ 4:16). നമ്മുടെ ഏറ്റവും ശക്തമായ സ്നേഹം നമ്മോടുള്ള അവന്റെ ഭീമമായ സ്നേഹത്തിന്റെ നിസാരമായ പ്രതിഫലനം മാത്രമാണ്. ഏതൊരവസ്ഥയേയും തരണം ചെയ്യുന്ന തരം ആത്മാർത്ഥമായ ഏതൊരു സ്നേഹത്തിന്റെയും ആത്യന്തികമായ ഉറവിടം അവനാണ്.

സ്വഭാവ മാറ്റം

മരണാസന്നനായി കിടക്കുന്ന, പതിനേഴാം നൂറ്റാണ്ടിലെ വ്യാകരണ പണ്ഡിതനായ ഡൊമിനിക് ബൗഹോർസിന്റെ കിടക്കയ്ക്കു ചുറ്റും കുടുംബം ഒത്തുകൂടി. അവസാന ശ്വാസം എടുത്തപ്പോൾ അദ്ദേഹം പറഞ്ഞു, “ഞാൻ മരിക്കുകയാണ്‌—അഥവാ ഞാൻ മരിക്കാൻ പോകുകയാണ്; അതു രണ്ടും ശരിയായ പ്രയോഗങ്ങളാണ്. തന്റെ മരണക്കിടക്കയിൽ വ്യാകരണത്തെക്കുറിച്ച് ആരാണു ചിന്തിക്കുക? ജീവിതകാലം മുഴുവൻ വ്യാകരണത്തെക്കുറിച്ചു ചിന്തിച്ച ഒരാൾ മാത്രം.

വാർദ്ധക്യത്തിലെത്തുമ്പോഴേക്കും, നാം നമ്മുടെതായ രീതികളിൽ നിന്നു മാറാൻ കഴിയാത്ത വിധം ശാഠ്യമുള്ള നിലയിലായിരിക്കും. ഒരു ജീവിതകാലം മുഴുവൻ എടുത്ത തിരഞ്ഞെടുപ്പുകൾ നല്ലതോ ചീത്തയോ ആയ സ്വഭാവമായി കണക്കാക്കുന്ന ശീലങ്ങളായി കഠിനപ്പെടുന്നു. എന്തായിരിക്കാൻ നാം തിരഞ്ഞെടുത്തോ, അതാണ് നാം.

നമ്മുടെ സ്വഭാവം ചെറുപ്പവും വഴക്കമുള്ളതുമായിരിക്കുമ്പോൾ ദൈവിക ശീലങ്ങൾ വളർത്തിയെടുക എളുപ്പമാണ്. “അതുനിമിത്തം തന്നേ നിങ്ങൾ സകല ഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും പരിജ്ഞാനത്തോടു ഇന്ദ്രിയജയവും ഇന്ദ്രിയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊൾവിൻ” (2 പത്രൊസ് 1:5-7) എന്നു പത്രൊസ് ഉദ്ബോധിപ്പിക്കുന്നു. ഈ സദ്ഗുണങ്ങൾ പരിശീലിക്കുക. അപ്പോൾ “നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും” (വാ. 11).

പത്രൊസിന്റെ പട്ടികയിലെ ഏത് സ്വഭാവസവിശേഷതയാണ് നിങ്ങളിൽ ഏറ്റവും സജീവമായിരിക്കുന്നത്? ഏതൊക്കെ സവിശേഷതകളാണ് ഇനിയും മെച്ചപ്പെടുത്തേണ്ടത്? നാം ആരായിത്തീർന്നുവെന്നത് നമ്മെക്കൊണ്ടു മാറ്റാൻ സാധിക്കുന്ന ഒന്നല്ല, പക്ഷേ യേശുവിന് സാധിക്കും. നിങ്ങളെ രൂപാന്തരപ്പെടുത്തി, ശാക്തീകരിക്കാൻ അവനോട് അപേക്ഷിക്കുക. മന്ദഗതിയിലുള്ളതും ദുഷ്കരവുമായ ഒരു യാത്രയായിരിക്കാം അത്. എന്നാൽ, നമുക്ക് ആവശ്യമുള്ളത് കൃത്യമായി നൽകുന്നതിൽ യേശുവിനു വൈദഗ്ദ്ധ്യമുണ്ട്. നിങ്ങൾ അധികമായി അവനെപ്പോലെ ആയിത്തീരാനായി നിങ്ങളുടെ സ്വഭാവത്തിൽ രൂപാന്തരം വരുത്താൻ അവനോട് അപേക്ഷിക്കുക.

ക്ഷമയുടെ പാഠങ്ങൾ

പൈക്ക്സ് പീക്കിന്റെ (വടക്കേ അമേരിക്കയിലെ റോക്കി പർവതനിരകളുടെ ഏറ്റവും ഉയർന്ന കൊടുമുടി) മുകളിലേക്കു ഒരു നിലക്കടല മൂക്കു കൊണ്ട്-അല്ലെങ്കിൽ മുഖത്തു ഘടിപ്പിച്ച ഒരു സ്പൂൺ ഉപയോഗിച്ചു തള്ളിനീക്കിയതിന്റെ വേഗ റെക്കോർഡ് ബോബ് സേയ്‌ലം എന്ന വ്യക്തിയുടെ പേരിലാണുള്ളത്. വിനോദസഞ്ചാരികളെ കൊണ്ടുള്ള തടസ്സം ഒഴിവാക്കാനായി രാത്രിയിൽ പ്രവർത്തിച്ച അദ്ദേഹം ഏഴു ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ വ്യക്തിയാണു ബോബ്. അതിനർത്ഥം വളരെ ക്ഷമയുള്ള മറ്റു മൂന്നു വ്യക്തികൾകൂടി ഇതു ചെയ്തു എന്നാണ്.

തങ്ങൾ സ്വയം ഏറ്റെടുത്ത ഉദ്യമത്തിന്റെ പേരിൽ ആവശ്യമായി വന്ന ക്ഷമയാണതെന്നു പറയാൻ സാധിക്കുമെങ്കിലും ജീവിതത്തിൽ പലപ്പോഴും അങ്ങനെയല്ല സംഭവിക്കാറ്. നമുക്കു ക്ഷമ ആവശ്യമാണ്. ഇത് ആത്മാവിന്റെ ഫലമാണ് (ഗലാത്യർ 5:22). മാത്രമല്ല, “ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും” (യാക്കോബ് 1:4) ആകേണ്ടതിന് അത്യന്താപേക്ഷിതമായ ഒരു ധർമ്മവുമാണത്. ചുറ്റുമുള്ളവരെല്ലാം പരിഭ്രാന്തിയിലായിരിക്കുമ്പോഴും ക്ഷമാശീലർ ശാന്തരായി വർത്തിക്കുന്നു. സാഹചര്യം വ്യത്യസ്തമായിരിക്കണമെന്ന് അവർ ആഗ്രഹിച്ചേക്കാമെങ്കിലും അവർക്ക് അതൊരു അത്യാവശ്യ ഘടകമല്ല. ബുദ്ധിയോടെ പ്രവർത്തിക്കാനുള്ള ജ്ഞാനത്തിനായി ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് അവർ തങ്ങളുടെ പന്ഥാവിൽ തുടരുന്നു (വാ. 5). 

ക്ഷമയുടെ പ്രശ്നം എന്തെന്നാൽ അതു പഠിക്കാൻ ഒരേയൊരു വഴിയേയുള്ളൂ എന്നതാണ്. “നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു” (വാ. 3) എന്നു  യാക്കോബ് പറയുന്നു. അത്തരം പരിശോധനകൾ വലുതും ചെറുതുമായ വിധങ്ങളിൽ വരുന്നു. ഒരു എയർപോർട്ടിൽ നിന്നാണ് ഞാൻ ഇത് എഴുതുന്നത്. ഉച്ചയ്ക്ക് 11നുള്ള എന്റെ ഫ്ലൈറ്റ് പുലർച്ചെ 2 വരെ വൈകി, ശേഷം അത് റദ്ദാക്കി. ഉറക്കമില്ലാത്ത ഒരു രാത്രിക്കു ശേഷം, അധികം വൈകാതെ വീട്ടിലെത്താമെന്നു പ്രതീക്ഷിച്ചുകൊണ്ടു ഞാൻ കാപ്പി കുടിച്ചു സമയം തള്ളിനീക്കി. ആലസ്യത്തോടെ ഒരു ദിവസം മുഴുവൻ എയർപോർട്ടിൽ പാഴാക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷേ സ്നേഹനിധിയായ എന്റെ പിതാവ് എന്നെ ക്ഷമ പഠിപ്പിക്കുകയായിരുന്നു.

ഇന്നേ ദിവസത്തേക്കുള്ള എന്റെ പാഠം പൂർത്തിയായിരിക്കണേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു, പക്ഷേ ആർക്കറിയാം?  അടുത്ത വിമാനയാത്രക്കുള്ള സ്റ്റാൻഡ്ബൈ ലിസ്റ്റ് പരിശോധിക്കാനുള്ള സമയമായിരിക്കുന്നു.

 

കുടുംബത്തേക്കാൾ അധികം

വളരെ പ്രശസ്തമായ ഒരു കോളജിൽ മുഴുസമയ പ്രൊഫസറായി ജോണ്‍ നിയമിക്കപ്പെട്ടു. അവന്റെ ജ്യേഷ്ഠൻ ഡേവിഡ് ഇതിൽ സന്തുഷ്ടനായിരുന്നെങ്കിലും സഹോദരന്മാർ ചെയ്യുന്നതുപോലെ, അവർ കുട്ടികളായിരിക്കുമ്പോൾ ഗുസ്തുപിടിച്ചു ജോണിനെ നിലത്തുവീഴ്ത്താറുള്ളത് പറഞ്ഞു കളിയാക്കുന്നതു അവനു ഒഴിവാക്കാനായില്ല. ജോൺ ജീവിതത്തിൽ ഒരുപാടു മുന്നോട്ടു പോയിരുന്നു. പക്ഷേ, അപ്പോഴും അവൻ ഡേവിഡിന്റെ ചെറിയ സഹോദരനായിരുന്നു.

കുടുംബത്തിൽ മതിപ്പുളവാക്കാൻ പ്രയാസമാണ്—നിങ്ങൾ മിശിഹാ ആണെങ്കിൽ പോലും. യേശു നസ്രത്തിലെ ജനങ്ങളുടെ ഇടയിൽ വളർന്നുവന്നവനാണ്. അതിനാൽതന്നെ, അവനു പ്രത്യേകതയുണ്ടെന്നു വിശ്വസിക്കാൻ അവർ പ്രയാസപ്പെട്ടു. “ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു? ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ?” (മർക്കൊസ് 6:2-3) എന്നിങ്ങനെ അവർ അവനിൽ ആശ്ചര്യപ്പെട്ടു. “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” (വാ. 4) എന്നു യേശു പറഞ്ഞു. ഈ വ്യക്തികൾക്കു യേശുവിനെ നന്നായി അറിയാമായിരുന്നുവെങ്കിലും അവൻ ദൈവപുത്രനാണെന്ന് അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഒരുപക്ഷേ നിങ്ങൾ ഒരു ദൈവിക ഭവനത്തിലായിരിക്കാം വളർന്നുവന്നത്. നിങ്ങളുടെ ആദ്യകാല ഓർമ്മകളിൽ സഭയിൽ പോകുന്നതും ഗാനങ്ങൾ ആലപിക്കുന്നതും ഉൾപ്പെടുന്നു. യേശു എപ്പോഴും ഒരു കുടുംബാംഗത്തെപ്പോലെ തോന്നിയിട്ടുണ്ടായിരിക്കാം. നിങ്ങൾ അവനെ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നുവെങ്കിൽ, യേശു കുടുംബത്തിന്റെ ഭാഗമാണ്. “അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ…” (എബ്രായർ 2:11). ദൈവകുടുംബത്തിലെ നമ്മുടെ മൂത്ത സഹോദരനാണു യേശു (റോമർ 8:29)! ഇതൊരു വലിയ പദവിയാണ്. പക്ഷേ നമ്മുടെ അടുപ്പം അവനെ സാധാരണക്കാരനാണെന്നു തോന്നിപ്പിച്ചേക്കാം. ആരെങ്കിലും ഒരാൾ കുടുംബാംഗമാണെന്നതുകൊണ്ട് അവർ പ്രത്യേകതയുള്ളവർ അല്ലാതെയാകുന്നില്ല.

യേശു കുടുംബത്തിന്റെ ഭാഗവും കുടുംബാംഗത്തിൽ അധികം ആയതിൽ നിങ്ങൾക്കു സന്തോഷമില്ലേ? ഇന്നു നിങ്ങൾ അവനെ അനുഗമിക്കുമ്പോൾ അവൻ നിങ്ങൾക്കു കൂടുതൽ വ്യക്തിപരവും കൂടുതൽ വിശേഷപ്പെട്ടവനുമായി മാറട്ടെ.

ഞാൻ ഉൾപ്പെട്ടിരിക്കുന്നുവോ?

നാമെല്ലാവരും ആശിക്കുന്നത് നടി സാലി ഫീൽഡിന് ഒടുവിൽ അനുഭവിച്ചറിയാൻ സാധിച്ചു. 1985-ൽ അവർ രണ്ടാമത്തെ ഓസ്കാർ നേടിയപ്പോൾ, അവാർഡ് സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ അവർ ഇങ്ങനെ പറഞ്ഞു: “എല്ലാറ്റിനേക്കാളും നിങ്ങളുടെ ബഹുമാനം ഞാൻ ആഗ്രഹിച്ചു. ആദ്യത്തെ തവണ എനിക്ക് അത് അനുഭവിച്ചറിയാൻ സാധിച്ചില്ല. എന്നാൽ ഇത്തവണ എനിക്ക് അതു അനുഭവപ്പെടുന്നു. നിങ്ങൾക്ക് എന്നെ ഇഷ്ടമാണെന്ന വസ്തുത എനിക്ക് നിഷേധിക്കാനാവില്ല, ഇപ്പോൾ നിങ്ങൾ എന്നെ ഇഷ്ടപ്പെടുന്നു.’’

ഒരു എത്യോപ്യൻ ഷണ്ഡനും തനിക്കു ലഭിച്ച സ്വീകാര്യതയിൽ ആശ്ചര്യഭരിതനായി. ഒരു ജാതിയനെന്ന നിലയിലും ഷണ്ഡനെന്ന നിലയിലും അവനു ദേവലയത്തിന്റെ അകത്തെ പ്രാകാരങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു (എഫെസ്യർ 2:11-12; ആവർത്തനം 23:1 നോക്കുക). എങ്കിലും ഉൾപ്പെടാൻ അവൻ ആശിച്ചു. യെരൂശലേമിലേക്കുള്ള തൃപ്തികരമല്ലാത്ത മറ്റൊരു തീർത്ഥാടനത്തിൽ നിന്ന് മടങ്ങുന്ന വേളയിലാണ് ഫിലിപ്പൊസ് അവനെ കണ്ടുമുട്ടിയത് (പ്രവൃത്തികൾ 8:27).

“എന്റെ നിയമം പ്രമാണിക്കുന്ന” ഷണ്ഡന്മാർക്ക് “എന്റെ ആലയത്തിലും എന്റെ മതിലകങ്ങളിലും… ജ്ഞാപകവും… ഒരു ശാശ്വതനാമം തന്നേ… (യെശയ്യാവു 56:4) കൊടുക്കുമെന്ന് വാഗ്ദത്തം ചെയ്ത യെശയ്യാവിന്റെ പുസ്തകം വായിക്കുകയായിരുന്നു എത്യോപ്യനായ ആ മനുഷ്യൻ. ഇത് എങ്ങനെ സാധിക്കും? അപ്പോൾ ഫിലിപ്പോസ് “യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി.” “ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം” (പ്രവൃത്തികൾ 8:35) എന്നു ആ മനുഷ്യൻ മറുപടി പറഞ്ഞു.

തനിക്കു ശരിക്കും അതിനുള്ള അനുമതിയുണ്ടോ എന്നു ചോദിക്കുകയായിരുന്നു അവൻ? എനിക്ക് ഉൾപ്പെടാൻ സാധിക്കുമോ? യേശു എല്ലാ തടസ്സങ്ങളും തകർത്തെറിഞ്ഞു എന്നതിന്റെ അടയാളമായി ഫിലിപ്പൊസ് അവനെ സ്നാനപ്പെടുത്തി (എഫെസ്യർ 2:14). പാപത്തിൽ നിന്ന് തിരിഞ്ഞ് തന്നിൽ ആശ്രയിക്കുന്ന ഏവരെയും യേശു സ്വീകരിക്കുകയും തന്നോട്‌ ഏകീകരിക്കുകയും ചെയ്യുന്നു. ആ മനുഷ്യൻ “സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി” (പ്രവൃത്തികൾ 8:39). ഒടുവിൽ അവൻ പൂർണമായി ഉൾപ്പെട്ടു.