നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മൈക്ക് വിറ്റ്മെർ

ഫലം പുറപ്പെടുവിക്കുന്ന ക്രിസ്തു വിശ്വാസികൾ

ലാഭം ലക്ഷ്യമാക്കാതെ പ്രവർത്തിച്ച ആ കമ്പനിയിൽ പുതിയ ജോലി കിട്ടിയതിൽ സിൻഡിക്ക് അത്യാവേശം ആയിരുന്നു. കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യാനുള്ള ഒരു അപൂർവ്വ അവസരം കൈവന്നതായി തോന്നി. എന്നാൽ സഹപ്രവർത്തകർക്ക് ഒന്നും അത്ര ആവേശമില്ല എന്നവൾക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. അവർ കമ്പനിയുടെ ലക്ഷ്യത്തെ വിമർശിച്ചു; ജോലിയിൽ ഉത്സാഹം കാണിച്ചില്ല; മറ്റ് ആകർഷകമായ ജോലിക്കായി പരിശ്രമിച്ചു കൊണ്ടിരുന്നു. ഈ ജോലിക്ക് ചേരേണ്ടായിരുന്നു എന്ന് സിൻഡിക്ക് അപ്പോൾ തോന്നി. അകലെ നിന്നപ്പോൾ നന്നായി തോന്നിയത് അടുത്ത് വന്നപ്പോൾ നിരാശപ്പെടുത്തി.

ഇതായിരുന്നു ഇന്നത്തെ വായനയിൽ, അത്തിവൃക്ഷവുമായി ബന്ധപ്പെട്ട യേശുവിന്റെ അനുഭവവും (മർക്കൊസ് 11:13). അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു എങ്കിലും നേരത്തെ കായ്ച്ചു എന്ന് തോന്നിപ്പിക്കുന്നതായിരുന്നു അതിലെ  ഇലകളൊക്കെ. പക്ഷെ, ഇലയല്ലാതെ ഫലം ഒന്നും ഇല്ലായിരുന്നു. നിരാശനായി യേശു അത്തിയെ ശപിച്ചു, "ഇനി നിന്നിൽ നിന്ന് എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ"(വാ.14). പിറ്റെ ദിവസം രാവിലെ മരം മുഴുവൻ ഉണങ്ങി നില്ക്കുന്നത് കണ്ടു (വാ.20).

യേശു ഒരിക്കൽ 40 ദിവസം ഉപവസിച്ചിട്ടുള്ളതാണ്; വിശപ്പ് സഹിക്കാൻ അവന് അറിയാമായിരുന്നു. അതുകൊണ്ട് വിശപ്പുകൊണ്ടല്ല അത്തിയെ ശപിച്ചത്. അത് ഒരു പാഠം മനസ്സിലാക്കിത്തരാൻ ആയിരുന്നു. അത്തി ഇസ്രായേലിനെ പ്രതിനിധീകരിക്കുന്നു. അതിന് ഒരു യഥാർത്ഥ മതത്തിന്റെ മോടികൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഉദ്ദേശ്യത്തിൽ നിന്ന് തികച്ചും വ്യതിചലിച്ചിരുന്നു. അവർ അവരുടെ മശിഹായെ കൊല്ലാൻ വരെ തയ്യാറെടുക്കുകയായിരുന്നു. ഇതിൽപ്പരം ഫലശൂന്യമാകാൻ എങ്ങനെ കഴിയും?

നമ്മളും ദൂരെ നിന്ന് നോക്കുമ്പോൾ നല്ലവരായി കാണപ്പെടാം. എന്നാൽ യേശു അടുത്തു വന്ന്, പരിശുദ്ധാത്മാവ് നമ്മിൽ സൃഷ്ടിക്കുന്ന ഫലം തെരയും. നമ്മുടെ ഫലം ചിലപ്പോൾ പുറമെ ആകർഷകമായിരിക്കില്ല. എന്നാൽ അത് അസാധാരണമായിരിക്കും; സ്നേഹം, സന്തോഷം, പ്രതികൂലങ്ങളിൽ സമാധാനം എന്നിവയൊക്കെ ആയിരിക്കും അത് (ഗലാത്യർ 5:22). പരിശുദ്ധാത്മാവിൽ ആശ്രയിച്ച് നമുക്ക് യേശുവിന് ഫലം കായ്ക്കുന്നവരാകാം.

അതിരുകവിഞ്ഞ സ്നേഹം

ഫ്ലൈറ്റിൽ എന്റെ അടുത്തിരുന്ന സ്ത്രീ തന്നെ പരിചയപ്പെടുത്തി പറഞ്ഞത് അവർ ഒരു മത വിശ്വാസിയല്ല എന്നാണ്. ധാരാളം ക്രിസ്ത്യാനികൾ താമസിക്കുന്ന ഒരു ടൗണിലാണ് അവർ ഇപ്പോൾ താമസിക്കുന്നത്. അവിടെയുള്ള മിക്കവരും പള്ളിയിൽ പോകുന്നവരാണ് എന്നും പറഞ്ഞു. അയൽക്കാരുമായുള്ള ബന്ധത്തിന്റെ അനുഭവം ചോദിച്ചപ്പോൾ അവർ പറഞ്ഞത് അവരുടെ മഹാമനസ്കത പകരം നല്കാൻ കഴിയാത്തവിധം വലുതാണ് എന്നാണ്. അവളുടെ അവശനായ പിതാവിനെ ഈ സ്ഥലത്തേക്ക് കൊണ്ടുവന്നപ്പോൾ അയൽക്കാർ അവളുടെ വീടിന് ഒരു റാമ്പ് നിർമ്മിച്ച് നല്കുകയും ആശുപത്രിയിൽ ഒരു ബെഡും മറ്റ് സൗകര്യങ്ങളും  സൗജന്യമായി ഏർപ്പാടാക്കുകയും ചെയ്തു. അവൾ വീണ്ടും പറഞ്ഞു: 

"ക്രിസ്ത്യാനിയാകുന്നത് ഒരാളെ ഇങ്ങനെ കരുണയുള്ളവനാക്കുമെങ്കിൽ എല്ലാവരും ക്രിസ്ത്യാനികളാകേണ്ടതാണ്."

അവൾ പറഞ്ഞത് തന്നെയാണ് യേശു പ്രതീക്ഷിക്കുന്നത്! അവിടുന്ന് ശിഷ്യന്മാരോട് പറഞ്ഞു: "മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു , സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ"(മത്തായി 5:16). പത്രോസ് ക്രിസ്തുവിന്റെ ഈ കല്പന കേട്ട് മറ്റുള്ളവർക്ക് കൈമാറി: "ജാതികൾ ... നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശന ദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെയിടയിൽ നിങ്ങളുടെ നടപ്പ് നന്നായിരിക്കണം"(1പത്രോസ് 2:12).

യേശുവിൽ വിശ്വസിക്കാത്ത നമ്മുടെ അയൽക്കാർക്ക് നമ്മുടെ വിശ്വാസം എന്താണെന്നും എന്തു കൊണ്ടാണെന്നും മനസ്സിലാകണമെന്നില്ല. അത് മാത്രമല്ല, അവർക്ക് മനസ്സിലാകാത്ത മറ്റൊരു കാര്യം കൂടിയുണ്ട് - നമ്മുടെ പരിമിതിയില്ലാത്ത സ്നേഹവും. എന്റെ സഹയാത്രിക അതിശയത്തോടെ പറഞ്ഞ കാര്യം 'അവരിൽ ഒരാൾ' അല്ലാതിരുന്നിട്ടും ക്രിസ്ത്യാനികളായ അയൽക്കാർ അവളെ കരുതുന്നു എന്നതാണ്. യേശുവിനെ പ്രതിയാണ് അവളെ അവർ സ്നേഹിക്കുന്നത് എന്ന് മനസ്സിലാക്കി അവൾ ദൈവത്തിന് നന്ദി പറയുന്നു. അവൾ ഒരു വിശ്വാസി ആയെന്ന് വരില്ല, എന്നാൽ അവർ ചെയ്യുന്ന കാര്യത്തെ അവൾ കൃതജ്ഞതയോടെ ഓർക്കുന്നു.

അപരിചിതനെ സ്വാഗതം ചെയ്യുക

എവെരിതിങ് സാഡ് ഈസ് അൺട്രൂ എന്ന പുസ്തകത്തിൽ, തന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം പീഢനത്തിൽ നിന്ന് അഭയാർത്ഥി ക്യാമ്പിലൂടെ അമേരിക്കയിലെ സുരക്ഷിതത്വത്തിലേക്കുള്ള തന്റെ ഭയാനകമായ പറക്കൽ ഡാനിയൽ നയേരി വിവരിക്കുന്നു. ഒരു വൃദ്ധ ദമ്പതികൾ അവരെ സ്പോൺസർ ചെയ്യാൻ സമ്മതിച്ചു, അവർക്ക് അവരെ അറിയില്ലെങ്കിലും. വർഷങ്ങൾ കഴിഞ്ഞിട്ടും ഡാനിയേലിന് അത് മറക്കാൻ കഴിഞ്ഞില്ല. അദ്ദേഹം എഴുതുന്നു, “നിങ്ങൾക്ക് അത് വിശ്വസിക്കാനാകുമോ? പൂർണ്ണമായും അന്ധരായ അവർ അത് ചെയ്തു. അവർ ഒരിക്കലും ഞങ്ങളെ കണ്ടുമുട്ടിയിട്ടില്ല. ഞങ്ങൾ വില്ലന്മാരാണെന്ന് തെളിഞ്ഞാൽ അവർ അതിന് പിഴ നൽകേണ്ടി വരും. അത് എനിക്ക് ചിന്തിക്കാൻ കഴിയാത്തത്ര ധീരവും, ദയയുള്ളതും, സാഹസികവുമാണ് ".

എങ്കിലും മറ്റുള്ളവരോട് ആ തലത്തിലുള്ള കരുതൽ നമുക്കുണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അന്യരോടു ദയ കാണിക്കണമെന്ന് അവൻ ഇസ്രായേലിനോട് പറഞ്ഞു. "അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ;" (ലേവ്യപുസ്തകം 19:34). "അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും ... വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു" എന്ന് വിജാതീയരായ വിശ്വാസികളെ അദ്ദേഹം ഓർമ്മിപ്പിക്കുന്നു (എഫെസ്യർ 2:12). അതിനാൽ, യഹൂദരും വിജാതീയരും ആയ, മുമ്പ് പരദേശികളായിരുന്ന നമ്മോടെല്ലാം "അപരിചിതരോട് ആതിഥ്യം കാണിക്കാൻ" അവൻ കൽപ്പിക്കുന്നു (എബ്രായർ 13:2).

സ്വന്തമായി ഒരു കുടുംബത്തോടൊപ്പം വളർന്ന ഡാനിയൽ ഇപ്പോൾ ജിമ്മിനെയും, ജീൻ ഡോസണെയും പ്രശംസിക്കുന്നു, “അത്രയും നല്ല ക്രിസ്ത്യാനികളായിരുന്ന അവർ ഒരു അഭയാർത്ഥി കുടുംബത്തെ അവർക്ക് ഒരു വീട് കണ്ടെത്തുന്നതുവരെ തങ്ങളോടൊപ്പം താമസിക്കാൻ അനുവദിച്ചു.”

ദൈവം അന്യനെ സ്വാഗതം ചെയ്യുകയും, നമ്മളും അവരെ സ്വാഗതം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

മുറിപ്പാടുകളിൽ നിന്ന് പഠിക്കുക

ഫെയ് അവളുടെ വയറിലെ മുറിപ്പാടുകളിൽ തൊട്ടു. അന്നനാള-ആമാശയ ക്യാൻസർ നീക്കം ചെയ്യാനുള്ള മറ്റൊരു ശസ്ത്രക്രിയയിലൂടെ അവൾ കടന്നുപോയി. ഈ സമയം ഡോക്ടർമാർ അവളുടെ വയറിന്റെ ഒരു ഭാഗം നീക്കം ചെയ്യുകയും അവരുടെ ജോലിയുടെ വ്യാപ്തി വെളിപ്പെടുത്തുന്ന ഒരു വലിയ മുറിപ്പാട് അവശേഷിപ്പിക്കുകയും ചെയ്തു. അവൾ തന്റെ ഭർത്താവിനോട് പറഞ്ഞു, ''മുറിപ്പാടുകൾ ക്യാൻസറിന്റെ വേദനയെ അല്ലെങ്കിൽ രോഗശാന്തിയുടെ തുടക്കത്തെ പ്രതിനിധീകരിക്കുന്നു. രോഗശാന്തിയുടെ പ്രതീകമായി ഞാൻ എന്റെ പാടുകളെ തിരഞ്ഞെടുക്കുന്നു.’’

ദൈവവുമായി രാത്രി മുഴുവൻ മല്പിടുത്തം നടത്തിയതിനുശേഷം യാക്കോബ് സമാനമായ ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു. സ്വർഗ്ഗീയ എതിരാളി യാക്കോബിന്റെ തുടയുടെ തടത്തിൽ ഇടിക്കുകയും, അതിൽ തളർന്നുപോയ യാക്കോബ് തോൽവി സമ്മതിക്കുകയും ചെയ്തു, പക്ഷേ ഒരു മുടന്ത് അവശേഷിച്ചു. മാസങ്ങൾക്ക് ശേഷം, യാക്കോബ് തന്റെ ഇടുപ്പിൽ തലോടിയപ്പോൾ അവൻ എന്തായിരിക്കും ചിന്തിച്ചതെന്ന് ഞാൻ അത്ഭുതപ്പെടുന്നു.

ഈ നിർഭാഗ്യകരമായ പോരാട്ടത്തിന് നിർബന്ധിതമായ തന്റെ വഞ്ചനയുടെ വർഷങ്ങളെക്കുറിച്ച് യാക്കോബ് ഖേദിച്ചിരുന്നുവോ? ആരാണെന്ന് സമ്മതിക്കുന്നതുവരെ അവനെ അനുഗ്രഹിക്കാൻ വിസമ്മതിച്ചുകൊണ്ട് ദൈവദൂതൻ അവനിൽ നിന്ന് സത്യം പുറത്തുകൊണ്ടുവരാൻ പോരാടി. “കുതികാൽ പിടിച്ചവൻ’’ താൻ ആണെന്ന് യാക്കോബ് സമ്മതിച്ചു (ഉല്പത്തി 25:26 കാണുക). അവൻ തന്റെ സഹോദരൻ ഏശാവിന്റെയും അമ്മായിയപ്പൻ ലാബാന്റെയും നേരെ തന്ത്രങ്ങൾ പ്രയോഗിച്ചു, അവരിൽനിന്നു നേട്ടം കൊയ്യാൻ ശ്രമിച്ചു. സ്വർഗ്ഗീയ മല്പിടുത്തക്കാരൻ പറഞ്ഞു, “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും'' (വാ. 28).

യാക്കോബിന്റെ മുടന്ത് അവന്റെ പഴയ വഞ്ചനാ ജീവിതത്തിന്റെ മരണത്തെയും ദൈവത്തോടൊപ്പമുള്ള അവന്റെ പുതിയ ജീവിതത്തിന്റെ തുടക്കത്തെയും പ്രതിനിധീകരിക്കുന്നു. യാക്കോബിന്റെ അവസാനവും യിസ്രായേലിന്റെ തുടക്കവും ആയിരുന്നു അത്. അവന്റെ തളർച്ച അവനെ ദൈവത്തിൽ ആശ്രയിക്കാൻ പ്രേരിപ്പിച്ചു, അവൻ ഇപ്പോൾ ദൈവത്തിലും ദൈവത്തിലൂടെയും ശക്തമായി മുന്നേറി.

 

ദൈവം എന്റെ ആവശ്യങ്ങളെക്കാൾ മതിയായവനാണ്

എലൻ കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു, അതിനാൽ ഒരു ക്രിസ്മസ് ബോണസ് ലഭിച്ചപ്പോൾ അവൾ സന്തോഷിച്ചു. അത് അവളുടെ ആവശ്യത്തിനു മതിയായിരുന്നു. പക്ഷേ പണം നിക്ഷേപിച്ചപ്പോൾ അവൾക്ക് മറ്റൊരു അത്ഭുതം ലഭിച്ചു. ക്രിസ്മസ് സമ്മാനമായി ബാങ്ക് ജനുവരിയിലെ ലോൺ പേയ്‌മെന്റ് അവളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി കാഷ്യർ പറഞ്ഞു. ഇപ്പോൾ അവൾക്കും ട്രെയ്ക്കും മറ്റ് ബില്ലുകൾ അടയ്ക്കാനും ക്രിസ്മസ് സർപ്രൈസ് നൽകി മറ്റൊരാളെ അനുഗ്രഹിക്കാനും കഴിയും!

നാം പ്രതീക്ഷിക്കുന്നതിലും അപ്പുറമായി നമ്മെ അനുഗ്രഹിക്കുന്നതിനുള്ള ഒരു മാർഗം ദൈവത്തിനുണ്ട്. നൊവൊമി തന്റെ ഭർത്താവിന്റെയും മക്കളുടെയും മരണത്താൽ കയ്‌പേറിയവളും തകർന്നവളുമായിരുന്നു (രൂത്ത് 1:20-21). അവളുടെ നിരാശാജനകമായ സാഹചര്യത്തിൽനിന്നും ബോവസ് അവളെ രക്ഷിച്ചു, അവളുടെ മരുമകളെ വിവാഹം കഴിച്ചു, അവൾക്കും നവോമിക്കും ഒരു ഭവനം നൽകി (4:10).

നൊവൊമിക്ക് പ്രതീക്ഷിക്കാവുന്നത് അതായിരുന്നു. എന്നാൽ പിന്നീട് ദൈവം രൂത്തിനെയും ബോവസിനെയും ഒരു മകനെ നൽകി അനുഗ്രഹിച്ചു. ഇപ്പോൾ നൊവൊമിക്ക് “ആശ്വാസപ്രദനും [അവളുടെ] വാർദ്ധക്യത്തിങ്കൽ പോഷകനും’’ ആയ ഒു മകനുണ്ടായിരിക്കുന്നു (വാ. 15). അവൾക്കത് മതിയായിരുന്നു. ബെത്‌ലഹേമിലെ സ്ത്രീകൾ പറഞ്ഞതുപോലെ, ''നൊവൊമിക്കു ഒരു മകൻ ജനിച്ചു!'' (വാ. 17). അങ്ങനെ “ദാവീദിന്റെ പിതാവായ യിശ്ശായിയുടെ പിതാവായി’’ (വാ. 17) ചെറിയ ഓബേദ് വളർന്നു. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജവംശമായ യിസ്രായേലിന്റെ രാജവംശത്തിൽപ്പെട്ടവരായിരുന്നു നൊവൊമിയുടെ കുടുംബം! അത് മതിയാകുമായിരുന്നു. എന്നിരുന്നാലും, ദാവീദ് യേശുവിന്റെ പൂർവ്വികനായി.

നാം ക്രിസ്തുവിൽ വിശ്വസിക്കുന്നുവെങ്കിൽ, നാമും നൊവൊമിക്ക് സമാനമായ സ്ഥാനത്താണ്. അവൻ നമ്മെ വീണ്ടെടുക്കുന്നതുവരെ നമുക്കൊന്നും ഉണ്ടായിരുന്നില്ല. മറ്റുള്ളവരെ അനുഗ്രഹിക്കാൻ നമ്മെ അനുഗ്രഹിക്കുന്ന നമ്മുടെ പിതാവിനാൽ ഇപ്പോൾ നാം പൂർണ്ണമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അത് നമ്മുടെ ആവശ്യത്തേക്കാൾ വളരെ കൂടുതലാണ്.

 

ദൈവത്താൽ വീട്ടിലേക്ക് സ്വാഗതം ചെയ്യപ്പെട്ടു

മിയാമി യൂണിവേഴ്‌സിറ്റിക്കു വേണ്ടി അമേരിക്കൻ ഫുട്‌ബോൾ കളിക്കാൻ ഷെർമാൻ സ്മിത്ത് ഡെലാൻഡ് മക്കല്ലോയെ റിക്രൂട്ട് ചെയ്ത ശേഷം, ഷെർമാൻ അവനെ സ്‌നേഹിക്കാൻ ആരംഭിക്കുകയും ഡെലാൻഡിന് ഒരിക്കലും ഇല്ലാതിരുന്ന പിതാവായി മാറുകയും ചെയ്തു. ഡെലാന്റിന് ഷെർമാനോട് വലിയ ആരാധന ഉണ്ടായിരുന്നു, അദ്ദേഹത്തെപ്പോലെയാകാൻ അവൻ ലക്ഷ്യമിട്ടിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം, ഡെലാൻഡ് തന്റെ അമ്മയെ കണ്ടെത്തിയപ്പോൾ, “നിന്റെ പിതാവിന്റെ പേര് ഷെർമാൻ സ്മിത്ത്’’ ആണ് എന്നറിയിച്ച് അവനെ ഞെട്ടിച്ചു. അതെ, ആ ഷെർമാൻ സ്മിത്ത്. തനിക്ക് ഒരു മകനുണ്ടെന്ന് അറിഞ്ഞ് കോച്ച് സ്മിത്ത് അമ്പരന്നു, താൻ പിതൃതുല്യം കരുതുന്ന വ്യക്തി അക്ഷരാർത്ഥത്തിൽ തന്റെ പിതാവാണെന്നറിഞ്ഞ് ഡെലാൻഡ് അമ്പരന്നു!

അടുത്ത തവണ അവർ കണ്ടുമുട്ടിയപ്പോൾ, ഷെർമാൻ ഡിലാൻഡിനെ കെട്ടിപ്പിടിച്ച് പറഞ്ഞു, “എന്റെ മകൻ.’’ ഒരു പിതാവിൽ നിന്ന് ഡെലാൻഡ് അത് കേട്ടിട്ടില്ലായിരുന്നു. “ഞാൻ അഭിമാനിക്കുന്നു, ഇത് എന്റെ മകനാണ്,'' എന്ന സ്ഥാനത്തു നിന്നാണ് ഷെർമാൻ അത് പറയുന്നത് എന്ന് അവനറിയാമായിരുന്നു.

നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ പൂർണ്ണമായ സ്‌നേഹത്തിൽ നാമും മതിമറന്നവരായിരിക്കണം. യോഹന്നാൻ എഴുതുന്നു, “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്‌നേഹം നല്കിയിരിക്കുന്നു!’’ (1 യോഹന്നാൻ 3:1). ഷെർമനെപ്പോലൊരാൾ തന്റെ അച്ഛനാകുമെന്ന് കരുതാൻ ധൈര്യപ്പെടാത്ത ഡിലാൻഡിനെപ്പോലെ നാമുംഅന്ധാളിച്ചുപോകുന്നു. അത് ശരിക്കും സത്യമാണോ? യോഹന്നാൻ ഉറപ്പിച്ചു പറയുന്നു, അതേ, 'അങ്ങനെ തന്നേ നാം ആകുന്നു!' (വാ. 1).

നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നുവെങ്കിൽ അവന്റെ പിതാവ് നിങ്ങളുടെയും പിതാവാണ്. നിങ്ങൾക്ക് അനാഥരായി, ലോകത്ത് ഒറ്റപ്പെട്ടതായി തോന്നിയേക്കാം. എന്നാൽ നിങ്ങൾക്ക് ഒരു പിതാവുണ്ട് എന്നതാണ് സത്യം - ഏക സമ്പൂർണ്ണൻ - നിങ്ങളെ അവന്റെ പൈതൽ എന്ന് വിളിക്കുന്നതിൽ അവൻ അഭിമാനിക്കുന്നു.

മൂന്ന് രാജാക്കന്മാർ

പ്രസിദ്ധ സംഗീത ശില്പമായ ഹാമിൽട്ടണിൽ, ഇംഗ്ലണ്ടിലെ കിംഗ് ജോർജ്ജ് മൂന്നാമനെ ഒരു കോമാളിയും വിഭ്രാന്തിയുള്ള വില്ലനും ആയി ചിത്രീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, ഹാമിൽട്ടണിലോ അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലോ വിവരിച്ചിരിക്കുന്നതുപോലെയുള്ള ഒരു സ്വേച്ഛാധിപതിയല്ല ജോർജ്ജ് രാജാവ് എന്ന് അദ്ദെഹത്തെക്കുറിച്ചുള്ള ഒരു പുതിയ ജീവചരിത്രം പറഞ്ഞു. ജോർജ്ജ് അമേരിക്കക്കാർ പറഞ്ഞ ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നെങ്കിൽ, തീവ്രവും ക്രൂരവുമായ നടപടികളിലൂടെ സ്വാതന്ത്ര്യത്തിനായുള്ള അവരുടെ നീക്കം അദ്ദേഹം അവസാനിപ്പിക്കുമായിരുന്നു. എന്നാൽ അവന്റെ “നാഗരികവും, നല്ലതുമായ’’ സ്വഭാവം അദ്ദേഹത്തെ അതിൽനിന്നു തടഞ്ഞു.

ജോർജ്ജ് രാജാവ് ഖേദത്തോടെയാണോ മരിച്ചതെന്ന് ആർക്കറിയാം? പ്രജകളോട് കർക്കശമായി പെരുമാറിയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഭരണം കൂടുതൽ വിജയകരമാകുമായിരുന്നോ?

അങ്ങനെയാകണമെന്നില്ല. “തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ടു കൊന്നു” (2 ദിനവൃത്താന്തം 21:4). തന്റെ സിംഹാസനം ഉറപ്പിച്ച യെഹോരാം രാജാവിനെക്കുറിച്ച് ബൈബിളിൽ നാം വായിക്കുന്നു. യെഹോരാം “യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു” (വാ. 6). അവന്റെ ക്രൂരമായ ഭരണം അവനെ ജനത്തിൽനിന്ന് അകറ്റിനിർത്തി, അവർ അവന്റെ ദാരുണമായ മരണത്തിൽ കരയുകയോ “അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം” നടത്തുകയോ ചെയ്തില്ല (വാ. 19).

ജോർജ് വളരെ മൃദുവായിരുന്നോ എന്ന് ചരിത്രകാരന്മാർ തർക്കിച്ചേക്കാം; യെഹോരാം തീർച്ചയായും വളരെ ക്രൂരനായിരുന്നു. “കൃപയും സത്യവും നിറഞ്ഞ” (യോഹന്നാൻ 1:14) രാജാവായ യേശുവിന്റേതാണ് മികച്ച മാർഗ്ഗം. ക്രിസ്തുവിന്റെ പ്രതീക്ഷകൾ ഉറച്ചതാണ് (അവൻ സത്യം ആവശ്യപ്പെടുന്നു), എങ്കിലും പരാജയപ്പെടുന്നവരെ അവൻ ആശ്ലേഷിക്കുന്നു (അവൻ കൃപ നൽകുന്നു). തന്നിൽ വിശ്വസിക്കുന്ന നമ്മെ അവന്റെ വഴി പിന്തുടരാൻ യേശു വിളിക്കുന്നു. തുടർന്ന്, തന്റെ പരിശുദ്ധാത്മാവെന്ന് വഴികാട്ടിയിലൂടെ, അവൻ അങ്ങനെ ചെയ്യാൻ നമ്മെ ശക്തിപ്പെടുത്തുന്നു.

ദൈവം നിങ്ങളുടെ പേര് വിളിക്കുന്നു

വിദ്യാഭ്യാസം നേടാൻ സഹായിക്കാമെന്ന വാഗ്ദാനം സ്വീകരിച്ച് നതാലിയ മറ്റൊരു രാജ്യത്തേക്ക് പോയി. എന്നാൽ താമസിയാതെ അവളുടെ പുതിയ വീട്ടിലെ പിതാവ് അവളെ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കാൻ തുടങ്ങി. ശമ്പളമില്ലാതെ തന്റെ വീടിനെയും കുട്ടികളെയും പരിപാലിക്കാൻ അയാൾ അവളെ നിർബന്ധിച്ചു. പുറത്തുപോകാനോ ഫോൺ ഉപയോഗിക്കാനോ അവളെ അയാൾ സമ്മതിച്ചില്ല. അവൾ അയാളുടെ അടിമയായി മാറിയിരുന്നു.

അബ്രാമിന്റെയും സാറായിയുടെയും മിസ്രയീമ്യ അടിമയായിരുന്നു ഹാഗാർ. ആരും അവളുടെ പേര് ഉപയോഗിച്ചില്ല. അവർ അവളെ “എന്റെ അടിമ” അല്ലെങ്കിൽ “നിങ്ങളുടെ അടിമ” എന്ന് വിളിച്ചു (ഉൽപത്തി 16:2, 5-6). അവർക്ക് ഒരു അനന്തരാവകാശി ലഭിക്കാൻ അവളെ ഉപയോഗിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

ദൈവം എത്ര വ്യത്യസ്തനാണ്! മരുഭൂമിയിൽ, ഗർഭിണിയായ ഹാഗാറിനോട് സംസാരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ തിരുവെഴുത്തുകളിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നു. ദൂതൻ ഒന്നുകിൽ ദൈവത്തിന്റെ ദൂതൻ അല്ലെങ്കിൽ ദൈവം തന്നെയാണ്. അവൻ ദൈവമാണെന്ന് ഹാഗാർ വിശ്വസിച്ചു, കാരണം അവൾ പറയുന്നു, “എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടു” (വാ. 13). ദൂതൻ ദൈവമാണെങ്കിൽ, അവൻ ഒരുപക്ഷേ പുത്രനാം ദൈവത്തിന്റെ - നമുക്ക് ദൈവത്തെ വെളിപ്പെടുത്തുന്നവൻ-അവതാരപൂർവ്വപ്രത്യക്ഷതയായിരിക്കും. അവൻ അവളുടെ പേര് വിളിച്ചു: “സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു'' എന്നു ചോദിച്ചു (വാ. 8).

ദൈവം നതാലിയയെ കണ്ടു, അവളെ രക്ഷിക്കുന്നതിനായി കരുതലുള്ള ആളുകളെ അവളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. അവൾ ഇപ്പോൾ നേഴ്‌സാകാൻ പഠിക്കുകയാണ്. ദൈവം ഹാഗാറിനെ കണ്ടു അവളെ പേര് ചൊല്ലി വിളിച്ചു. ദൈവം നിങ്ങളെയും കാണുന്നു. നിങ്ങൾ അവഗണിക്കപ്പെടുകയോ അതിലും മോശമായി, ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യാം. യേശു നിങ്ങളെ പേര് ചൊല്ലി വിളിക്കുന്നു. അവന്റെ അടുത്തേക്ക് ഓടിച്ചെല്ലുക.

ആത്മാവിൽ സ്വതന്ത്രൻ

ഓർവില്ലിനും വിൽബർ റൈറ്റിനും പൈലറ്റ് ലൈസൻസ് ഇല്ലായിരുന്നു. ഇരുവരും കോളേജിൽ പോയിട്ടില്ല. സ്വപ്‌നവും പറക്കാൻ ശ്രമിക്കാനുള്ള ധൈര്യവുമുള്ള സൈക്കിൾ മെക്കാനിക്കുകളായിരുന്നു അവർ. 1903 ഡിസംബർ 17-ന്, അവർ തങ്ങളുടെ റൈറ്റ് ഫ്‌ളൈയറിൽ നാല് പ്രാവശ്യം മാറിമാറി പറന്നു. ഏറ്റവും ദൈർഘ്യമേറിയത് ഒരു മിനിറ്റ് മാത്രം നീണ്ടുനിന്നതായിരുന്നു എങ്കിലും അതു നമ്മുടെ ലോകത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു.

പത്രൊസിനോ യോഹന്നാനോ പ്രസംഗിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നു. രണ്ടുപേരും സെമിനാരിയിൽ പോയിട്ടില്ല. മത്സ്യത്തൊഴിലാളികളായിരുന്നു അവർ, എങ്കിലും യേശുവിന്റെ ആത്മാവിനാൽ നിറഞ്ഞു, ധൈര്യത്തോടെ സുവാർത്ത പ്രഖ്യാപിച്ചു: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” (പ്രവൃത്തികൾ 4:12). ).

റൈറ്റ് സഹോദരന്മാരുടെ അയൽക്കാർ അവരുടെ നേട്ടത്തെ അ്‌ന്നേരം അഭിനന്ദിച്ചില്ല. അവരുടെ ജന്മനാട്ടിലെ പത്രം അവരുടെ കഥ വിശ്വസിച്ചില്ല. അഥവാ ശരിയാണെങ്കിൽപ്പോലും, വിമാനങ്ങൾ വളരെ ഹ്രസ്വദൂരം മാത്രമേ പറന്നുള്ളു എന്നു പറഞ്ഞു. അവർ യഥാർത്ഥത്തിൽ എന്താണ് ചെയ്തതെന്ന് പൊതുജനങ്ങൾ തിരിച്ചറിയുന്നതിനും മുമ്പ് വിമാനങ്ങൾ പറപ്പിക്കാനും നവീകരിക്കാനും അവർക്ക് കുറച്ച് വർഷങ്ങൾ കൂടി വേണ്ടി വന്നു.

മതനേതാക്കന്മാർക്ക് പത്രൊസിനെയും യോഹന്നാനെയും ഇഷ്ടപ്പെട്ടില്ല, അവർ യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നത് നിർത്താൻ അവരോട് ആജ്ഞാപിച്ചു. പത്രൊസ് പറഞ്ഞു: ''ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല'' (വാ. 20).

നിങ്ങൾ അംഗീകൃത പട്ടികയിൽ ഇല്ലായിരിക്കാം. ഒരുപക്ഷേ നിങ്ങൾ അങ്ങനെയുള്ളവരാൽ പരിഹസിക്കപ്പെട്ടേക്കാം. ഒരു പ്രശ്‌നവുമില്ല. നിങ്ങൾക്ക് യേശുവിന്റെ ആത്മാവുണ്ടെങ്കിൽ, അവനുവേണ്ടി ധൈര്യത്തോടെ ജീവിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്!

ശത്രുക്കളുടെ മേൽ തീക്കനൽ കുന്നിക്കുക

ഒരേ ജയിൽ ഗാർഡിൽ നിന്ന് ഡാൻ ദിവസവും മർദ്ദനങ്ങൾ ഏറ്റു. എങ്കിലും ആ മനുഷ്യനെ സ്‌നേഹിക്കാൻ യേശു തന്നെ നിർബന്ധിക്കുന്നതായി അവനു തോന്നി, അതുകൊണ്ട് ഒരു ദിവസം രാവിലെ, അടി തുടങ്ങും മുമ്പ്, ഡാൻ പറഞ്ഞു, “സർ, എന്റെ ജീവിതകാലം മുഴുവൻ ഞാൻ നിങ്ങളെ എല്ലാ ദിവസവും കാണാൻ പോകുകയാണെങ്കിൽ, നമുക്ക് സുഹൃത്തുക്കളാകാം.” കാവൽക്കാരൻ പറഞ്ഞു, ''ഇല്ല സർ. നമുക്ക് ഒരിക്കലും സുഹൃത്തുക്കളാകാൻ കഴിയില്ല.” ഡാൻ നിർബന്ധപൂർവ്വം കൈ നീട്ടി.

ഗാർഡ് മരവിച്ചുനിന്നു. അയാൾ വിറയ്ക്കാൻ തുടങ്ങി, പിന്നെ ഡാനിന്റെ കൈ പിടിച്ചു, വിട്ടില്ല. അയാളുടെ മുഖത്തുകൂടി കണ്ണുനീർ ഒഴുകി. അയാൾ പറഞ്ഞു, ''ഡാൻ, എന്റെ പേര് റോസോക്ക്. നിങ്ങളുടെ സുഹൃത്താകാൻ ഞാൻ ആഗ്രഹിക്കുന്നു.” ഗാർഡ് അന്നും പിന്നെ ഒരിക്കലും ഡാനെ അടിച്ചില്ല.

തിരുവെഴുത്തുകൾ നമ്മോട് പറയുന്നു: ''നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക. അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും” (സദൃശവാക്യങ്ങൾ 25:21-22). 'തീക്കനൽ' രൂപകം ഒരു ഈജിപ്ഷ്യൻ ആചാരത്തെ സൂചിപ്പിക്കുന്നു. അതിൽ കുറ്റവാളി ഒരു പാത്രത്തിൽ തീക്കനൽ തലയിൽ വഹിച്ചുകൊണ്ട് പശ്ചാത്താപം പ്രകടിപ്പിക്കുന്നു. അതുപോലെ, നമ്മുടെ ദയ നമ്മുടെ ശത്രുക്കളെ നാണക്കേടുനിമിത്തം മുഖം ചുവക്കാൻ കാരണമായേക്കാം, അത് അവരെ മാനസാന്തരത്തിലേക്ക് നയിച്ചേക്കാം.

ആരാണ് നിങ്ങളുടെ ശത്രു? നിങ്ങൾക്ക് ആരെയാണ് ഇഷ്ടപ്പെടാത്തത്? ക്രിസ്തുവിന്റെ ദയ ഏതൊരു ഹൃദയത്തെയും-തന്റെ ശത്രുവിന്റെയും സ്വന്തം ഹൃദയത്തെയും -മാറ്റാൻ ശക്തമാണെന്ന് ഡാൻ കണ്ടെത്തി. നമുക്കും അതു കഴിയും.