നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് പട്രീഷ്യ റെയ്ബൻ

മാറ്റത്തിന്റെ ഗെയിം

ആ ഹസ്തദാനം ഒരു ചരിത്രമായിരുന്നു. 1963 മാർച്ചിലെ ഒരു രാത്രിയിൽ, രണ്ട് കോളേജ് ബാസ്‌കറ്റ്ബോൾ കളിക്കാർ - ഒരു കറുത്തവർഗക്കാരനും, ഒരു വെള്ളക്കാരനും - വേർതിരിവുകളുടെ മതിലുകളെ തകർത്ത് പരസ്പരം ഹസ്തദാനം ചെയ്തു, മിസിസിപ്പി സ്റ്റേറ്റിന്റെ ചരിത്രത്തിൽ ആദ്യമായി വെള്ളക്കാരുടെ പുരുഷ ടീം ഒരു സങ്കരവർഗ ടീമിനെതിരെ കളിച്ചു. ആ ദേശീയ ടൂർണമെന്റിൽ, ലയോള യൂണിവേഴ്‌സിറ്റിയ്‌ക്കെതിരായ "ഗെയിം ഓഫ് ചേഞ്ച്" മത്സരത്തിൽ പങ്കെടുക്കാൻ,  മിസിസിപ്പി സ്‌റ്റേറ്റ് സ്‌ക്വാഡ് അവരുടെ സംസ്ഥാനം വിട്ടുപോകാൻ പാടിലെന്ന വിലക്ക്, പകരം കളിക്കാരെ ഉപയോഗിച്ച് ഒഴിവാക്കി. അതേസമയം, ലയോളയുടെ കറുത്ത കളിക്കാർ, എല്ലാ സീസണിലും വംശീയ അധിക്ഷേപങ്ങൾ സഹിച്ചു. യാത്രയ്ക്കിടെ പോപ്‌കോണും ഐസും ഉപയോഗിച്ചുള്ള ഏറും അടച്ച വാതിലുകളും അവർ അഭിമുഖീകരിച്ചു.

എന്നിട്ടും ആ ചെറുപ്പക്കാർ കളിച്ചു. മിസിസിപ്പി സ്റ്റേറ്റ് ബുൾഡോഗുകളെ 61-51 ന് തോൽപിച്ച ലയോള റാംബ്ലേഴ്സ് പിന്നീട് ദേശീയ ചാംപ്യൻഷിപ്പ് നേടുകയും ചെയ്തു. എന്നാൽ ആ രാത്രി ശരിക്കും എന്താണ് വിജയിച്ചത്? വെറുപ്പിൽ നിന്നും സ്നേഹത്തിലേക്കുള്ള ഒരു നീക്കം. യേശു പഠിപ്പിച്ചതുപോലെ, "നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകയ്ക്കുന്നവർക്കു ഗുണം ചെയ്‍വിൻ" (ലൂക്കൊസ് 6:27).

ക്രിസ്തു പഠിപ്പിച്ചതുപോലെ നമ്മുടെ ശത്രുക്കളെ സ്നേഹിക്കാൻ, മാറ്റം വരുത്താനുള്ള അവന്റെ വിപ്ലവകരമായ കൽപ്പന നാം അനുസരിക്കണം. ദൈവത്തിന്റെ ഈ നിർദ്ദേശം ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു കൽപ്പനയാണ്. പൗലൊസ് എഴുതിയതു പോലെ, "ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അത് പുതുതായി തീർന്നിരിക്കുന്നു" (2 കൊരിന്ത്യർ 5:17). നമ്മിലെ അവന്റെ പുതിയ വഴി എങ്ങനെ പഴയതിനെ പരാജയപ്പെടുത്തുന്നു? സ്നേഹത്താൽ മാത്രമാണ് അതു സാധ്യമാവുന്നത്. അപ്പോൾ മറ്റുള്ളവരിൽ നമുക്കവനെ കാണുവാൻ കഴിയും.

അവന്റെ പ്രകാശത്തെ പ്രതിഫലിപ്പിക്കുക

ആർട്ടിസ്റ്റ് അർമാൻഡ് കബ്രേര തന്റെ ലാൻഡ്‌സ്‌കേപ്പ് ഓയിൽ പെയിന്റിംഗുകളിൽ പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ ഭംഗി പകർത്താൻ, ഒരു പ്രധാന കലാപരമായ തത്വം ഉപയോഗിക്കുന്നു: "പ്രതിഫലിക്കുന്ന പ്രകാശം ഒരിക്കലും അതിന്റെ ഉറവിട പ്രകാശത്തെപ്പോലെ ശക്തമല്ല." തുടക്കക്കാരായ ചിത്രകാരന്മാർ പ്രതിഫലിക്കുന്ന പ്രകാശത്തെ പെരുപ്പിച്ചു കാണിക്കുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു. അദ്ദേഹം പറയുന്നു, "പ്രതിബിംബിക്കുന്ന പ്രകാശം നിഴലിന്റേതാണ്, അതിനാൽ അത് നിങ്ങളുടെ പെയിന്റിംഗിന്റെ നേരിട്ടുള്ള പ്രകാശ പ്രദേശങ്ങളെക്കാൾ തെളിച്ചമുള്ളതായിരിക്കരുത്."

"എല്ലാ മനുഷ്യരുടെയും വെളിച്ചം" (യോഹന്നാൻ 1:4) എന്ന നിലയിൽ യേശുവിനെ കുറിച്ച് ബൈബിളിൽ സമാനമായ ഉൾക്കാഴ്ച നാം കേൾക്കുന്നു. യോഹന്നാൻ സ്നാപകൻ, "താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻതന്നെ വന്നു" (വാക്യം 7). സുവിശേഷത്തിന്റെ  എഴുത്തുകാരൻ നമ്മോട് പറയുന്നു, “അവൻ [യോഹന്നാൻ] വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം പറയേണ്ടുന്നവനത്രേ” (വാക്യം 8).

യോഹന്നാനെപ്പോലെ, ലോകത്തിന്റെ നിഴലിൽ ജീവിക്കുന്നവരിലേക്ക് ക്രിസ്തുവിന്റെ വെളിച്ചം പ്രതിഫലിപ്പിക്കാൻ ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. പ്രകാശത്തെ പ്രതിഫലിപ്പിക്കുക എന്നതാണ് നമ്മുടെ ചുമതല. ഒരാൾ പറഞ്ഞതുപോലെ, "ഒരുപക്ഷേ നമുക്ക് ആ ചുമതല നൽകിയിരിക്കുന്നു, കാരണം അവിശ്വാസികൾക്ക് അവന്റെ പ്രകാശത്തിന്റെ ജ്വലിക്കുന്ന മഹത്വം നേരിട്ട് വഹിക്കാൻ കഴിയില്ല." 

"ഒരു സീനിൽ നേരിട്ട് പ്രകാശം പതിക്കുന്ന എന്തും സ്വയം പ്രകാശത്തിന്റെ ഉറവിടമായി മാറുന്നു" എന്ന് കബ്രേര തന്റെ കലാ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. അതുപോലെ, "ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചമായ" (വാക്യം 9) യേശുവിന്റെ സാക്ഷികളായി, നമുക്ക് പ്രകാശിക്കാം. നാം അവനെ പ്രതിഫലിപ്പിക്കുമ്പോൾ, അവന്റെ മഹത്വം നമ്മിലൂടെ പ്രകാശിക്കുന്നത് കണ്ട് ലോകം അത്ഭുതപ്പെടട്ടെ.

ഒരിക്കലും വൈകരുത്

ഒരു ചെറിയ പശ്ചിമാഫ്രിക്കൻ പട്ടണത്തിലെ ഒരു സന്ദർശകൻ എന്ന നിലയിൽ, എന്റെ അമേരിക്കൻ പാസ്റ്റർ ഞായർ രാവിലെ 10 മണിക്കുള്ള ഒരു ശുശ്രൂഷയ്ക്കായി കൃത്യസമയത്ത് എത്തിച്ചേരുമെന്ന് ഉറപ്പാക്കി. അത് ഒരു  ചെറിയ ചാപ്പൽ ആയിരുന്നെങ്കിലും, ആ മുറി ശൂന്യമാണെന്ന് അദ്ദേഹം കണ്ടെത്തി. അങ്ങനെ അദ്ദേഹം കാത്തിരുന്നു. ഒരു മണിക്കൂർ, രണ്ടു മണിക്കൂർ. ഒടുവിൽ, ഏകദേശം 12:30 മണിയോടെ, പ്രാദേശിക പാസ്റ്റർ തന്റെ ദീർഘമായ  നടത്തത്തിന് ശേഷം അവിടെ എത്തി-ചില ഗായകസംഘ അംഗങ്ങളും സുഹൃത്തുക്കളായ കുറച്ചു നഗരവാസികളും  അദ്ദേഹത്തെ പിന്തുടർന്ന് വന്നു - “സമയത്തിന്റെ പൂർണ്ണതയിൽ” ആരാധന ആരംഭിച്ചു. "ആത്മാവ് ഞങ്ങളെ ക്ഷണിച്ചു, ദൈവം വൈകിയില്ല." അതിന്റെതായ ചില നല്ല കാര്യങ്ങൾക്കായി ഇവിടെ സംസ്കാരം വ്യത്യസ്തമാണെന്ന് എന്റെ പാസ്റ്റർ മനസ്സിലാക്കി.

 

സമയം ഒന്നിനോടൊന്നു ബന്ധപ്പെട്ടിരിക്കുന്നു എന്ന്  തോന്നുന്നു, എന്നാൽ ദൈവത്തിന്റെ പൂർണ്ണവും കൃത്യതയുള്ളതുമായ സ്വഭാവം തിരുവെഴുത്തുകളിലുടനീളം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ, ലാസർ രോഗബാധിതനാകുകയും മരിക്കുകയും ചെയ്‌തശേഷം, നാല് ദിവസത്തിന് ശേഷം യേശു അവിടെ എത്തി, ലാസറിന്റെ സഹോദരിമാർ യേശുവിനോടു വൈകിയത് എന്തുകൊണ്ടെന്ന് ചോദിച്ചു. "കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കില്ലായിരുന്നു" (യോഹന്നാൻ 11:21) മാർത്ത യേശുവിനോട് പറഞ്ഞു. എന്തുകൊണ്ടാണ് നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദൈവം തിടുക്കം കാണിക്കാത്തതെന്ന് ആശ്ചര്യപ്പെട്ട് നാമും അങ്ങനെതന്നെ ചിന്തിച്ചേക്കാം. പകരം അവന്റെ ഉത്തരങ്ങൾക്കും ശക്തിക്കുമായി വിശ്വാസത്താൽ കാത്തിരിക്കുന്നതാണ് നല്ലത്.

 

ദൈവശാസ്ത്രജ്ഞനായ ഹോവാർഡ് തർമൻ എഴുതിയതുപോലെ, "ഞങ്ങളുടെ പിതാവേ, നിന്റെ ശക്തിയിൽ നിന്ന് എന്തെങ്കിലും ഞങ്ങളുടെ ശക്തിയായി മാറുന്നതുവരെ, നിന്റെ ഹൃദയത്തിൽ നിന്ന് എന്തെങ്കിലും ഞങ്ങളുടെ ഹൃദയമായി മാറുന്നതുവരെ, നിന്റെ  ക്ഷമയിൽ നിന്ന് എന്തെങ്കിലും ഞങ്ങളുടെ ക്ഷമയായി മാറുന്നത് വരെ ഞങ്ങൾ കാത്തിരിക്കുന്നു. ഞങ്ങൾ കാത്തിരിക്കും ദൈവമേ ഞങ്ങൾ കാത്തിരിക്കും" പിന്നീട്, ലാസറിന്റേത് പോലെ, ദൈവം പ്രതികരിക്കുമ്പോൾ, ഒരു കാത്തിരിപ്പിന് ശേക്ഷം ഒരിക്കലും പ്രതീക്ഷിക്കാത്തതു പോലെ സമൃദ്ധമായി നമ്മൾ അനുഗ്രഹിക്കപ്പെടുന്നു. 

വലിയ പ്രതീക്ഷകൾ

അന്താരാഷ്ട്ര അതിഥികളുടെ സംസ്കാരങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഞങ്ങളുടെ സഭയിൽ ഒരു ക്രിസ്തുമസ് വിരുന്നു നടക്കുകയായിരുന്നു. പരമ്പരാഗത പശ്ചിമേഷ്യ കരോൾ ഗാനമായ “ലൈലത്ത് അൽ-മിലാദ്” ഒരു സംഗീത സംഘം ആലപിച്ചപ്പോൾ, ഞാൻ ദർബുകയുടെയും (ഒരു തരം വാദ്യോപകരണം) ഔദിന്റെയും (ഗിറ്റാർ പോലുള്ള ഉപകരണം) മേളത്തിനൊപ്പം സന്തോഷത്തോടെ കൈകൊട്ടി. ആ ഗാനത്തിന്റെ അർത്ഥം “ക്രിസ്തുവിന്റെ ജനന രാത്രി” എന്നാണെന്നു സംഘത്തിലെ ഗായകൻ വിശദീകരിച്ചു. ദാഹിക്കുന്ന ഒരാൾക്കു വെള്ളം നൽകുകയോ കരയുന്ന ഒരാളെ ആശ്വസിപ്പിക്കുകയോ പോലെയുള്ള മാർഗ്ഗങ്ങളിലുടെ മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിലാണ് ക്രിസ്തുമസിന്റെ ആത്മാവു കാണപ്പെടുന്നതെന്നു ആ വരികൾ ശ്രോതാക്കളെ ഓർമ്മിപ്പിക്കുന്നു.

തന്നെ അനുഗമിക്കുന്നവർ തനിക്കുവേണ്ടി ചെയ്ത പ്രവൃത്തികൾക്കു യേശു അവരെ പ്രശംസിക്കുന്ന ഒരു ഉപമയിൽ നിന്നായിരിക്കാം ഈ കരോൾ ഗാനം ആശയമെടുത്തിരിക്കുന്നത്: അവനു വിശന്നപ്പോൾ ഭക്ഷണം നൽകി, ദാഹിച്ചപ്പോൾ കുടിപ്പാൻ കൊടുത്തു, രോഗിയും തനിച്ചും ആയിരുന്നപ്പോൾ സഹവാസവും പരിചരണവും നൽകി (മത്തായി 25:34-36). യേശുവിന്റെ പ്രശംസാവചനം സ്വീകരിക്കുന്നതിനുപകരം, തങ്ങൾ യഥാർത്ഥത്തിൽ ക്രിസ്തുവിനുവേണ്ടി ഇപ്പറഞ്ഞ കാര്യങ്ങൾ ചെയ്തിട്ടില്ലെന്നു ചിന്തിച്ചുകൊണ്ട്, ഉപമയിൽ പറഞ്ഞിരിക്കുന്ന വ്യക്തികൾ ആശ്ചര്യപ്പെടുന്നു. “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു…” (വാ. 40) എന്നു അവൻ പ്രത്യുത്തരം നൽകി.

അവധിക്കാലത്ത്, ക്രിസ്തുമസിന്റെ ആത്മാവിനെ ഏറ്റെടുക്കാനുള്ള പ്രോത്സാഹനം പലപ്പോഴും ഒരു ഉത്സവ മനോഭാവം പ്രകടിപ്പിക്കാനുള്ള പ്രേരണയാണ്. മറ്റുള്ളവരെ പരിപാലിക്കുന്നതിലൂടെ യഥാർത്ഥ ക്രിസ്തുമസ് ചൈതന്യം നമുക്ക് പ്രായോഗത്തിൽ വരുത്താൻ കഴിയുമെന്നാണ് “ലൈലത്ത് അൽ-മിലാദ്” നമ്മെ ഓർമ്മിപ്പിക്കുന്നത്. അപ്രകാരം നാം ചെയ്യുമ്പോൾ, നാം മറ്റുള്ളവരെ മാത്രമല്ല, അതിശയകരമായി, യേശുവിനെയും ശുശ്രൂഷിക്കുന്നു.

ജ്ഞാനപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്തുക

മരിച്ചുപോയ എന്റെ അമ്മയുടെ വീട് വിൽക്കണോ? എന്റെ പ്രിയപ്പെട്ട, വിധവയായ അമ്മ മരിച്ചതിനുശേഷം ആ തീരുമാനം എന്റെ ഹൃദയത്തെ ഭാരപ്പെടുത്തി. വൈകാരികത എന്റെ മനോവികാരങ്ങളെ നിയന്ത്രിച്ചു. ഞാനും എന്റെ സഹോദരിയും അമ്മയുടെ ഒഴിഞ്ഞ വീട് വൃത്തിയാക്കാനും നന്നാക്കാനും രണ്ട് വർഷം ചെലവഴിച്ചു. എന്നിട്ടും, ഒടുവിൽ അത് വിൽക്കാൻ തീരുമാനിച്ചു. 2008 ലാണ്‌ ഇത് സംഭവിച്ചത്. ആഗോള മാന്ദ്യം കാരണം വീടു വാങ്ങാൻ തയ്യാറായ ആരെയും കണ്ടെത്താൻ സാധിച്ചില്ല. ഞങ്ങൾ വില കുറയ്ക്കുന്നത് തുടർന്നുവെങ്കിലും  ആരെയും ലഭിച്ചില്ല. അങ്ങനെയിരിക്കെ, ഒരു സുപ്രഭാതത്തിൽ വേദപുസ്തകം വായിക്കുമ്പോൾ, ഈ ഭാഗത്ത് എന്റെ കണ്ണുകൾ ഉടക്കി: “കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു” (സദൃശവാക്യങ്ങൾ 14:4).

വാക്യം കൃഷിയെക്കുറിച്ചാണ് പറഞ്ഞതെങ്കിലും, അതിന്റെ സന്ദേശം എന്നിൽ കൗതുകമുണർത്തി. ആളൊഴിഞ്ഞ ഇടം വൃത്തിയായി കിടക്കും, പക്ഷേ വസിക്കുന്നവരുടെ “കുഴപ്പം” കൊണ്ട് മാത്രമേ അത് നല്ല വിളവെടുപ്പു നൽകൂ. അഥവാ, ഞങ്ങളെ സംബന്ധിച്ച്, മൂല്യത്തിന്റെയും കുടുംബ പാരമ്പര്യത്തിന്റെയും വിള. സഹോദരിയെ വിളിച്ചു ഞാൻ ചോദിച്ചു, “അമ്മയുടെ വീട് നമ്മുടെ കൈവശം വച്ചാലോ? നമുക്ക് അതു വാടകയ്ക്കു കൊടുക്കാം.”

ആ തിരഞ്ഞെടുപ്പു ഞങ്ങളെ അത്ഭുതപ്പെടുത്തി. അമ്മയുടെ വീട് ഒരു നിക്ഷേപമാക്കി മാറ്റാൻ ഞങ്ങൾക്കു യാതൊരു പദ്ധതിയുമുണ്ടായിരുന്നില്ല. എന്നാൽ വേദപുസ്തകം ഒരു ആത്മീയ വഴികാട്ടി എന്ന നിലയിൽ പ്രായോഗിക ജ്ഞാനവും പ്രദാനം ചെയ്യുന്നു. ദാവീദ് പ്രാർത്ഥിച്ചതുപോലെ, “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!” (സങ്കീർത്തനങ്ങൾ 25:4).

ഞങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ, നിരവധി ഉത്തമ കുടുംബങ്ങൾക്ക് അമ്മയുടെ വീട് വാടകയ്ക്കു കൊടുക്കാൻ എനിക്കും എന്റെ സഹോദരിക്കും അനുഗ്രഹം ലഭിച്ചു. ജീവിതത്തെ മാറ്റിമറിക്കുന്ന ഈ സത്യവും ഞങ്ങൾ മനസ്സിലാക്കി: നമ്മുടെ തീരുമാനങ്ങളെ നയിക്കാൻ തിരുവെഴുത്ത് സഹായിക്കുന്നു. “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു” (സങ്കീർത്തനങ്ങൾ 119:105) എന്ന് സങ്കീർത്തനക്കാരൻ എഴുതി.

 

ഒരേയൊരു പ്രേക്ഷകൻ

ചാമ്പ്യൻഷിപ്പ് ബാസ്ക്കറ്റ്ബോൾ കളികൾക്കിടയിൽ പൊതുജനത്തെ സംബോധന ചെയ്തുള്ള ആവേശോജ്വലമായ പ്രഖ്യാപനങ്ങൾക്കു പേരുകേട്ട വ്യക്തിയാണ് കൈൽ സ്പെല്ലർ. “നമുക്കു ആരംഭിക്കാം!” അദ്ദേഹം മൈക്കിലൂടെ ഇടിമുഴങ്ങുന്ന പോലെ പറഞ്ഞു. 2022-ലെ മികച്ച കമന്റേറ്റർ അവാർഡിനുള്ള നാമനിർദ്ദേശം കൈലിനു നേടിക്കൊടുത്ത ശബ്ദത്തോട്, ആയിരക്കണക്കിന് ആരാധകരും കളി കാണുകയോ കേൾക്കുകയോ ചെയ്യുന്ന ലക്ഷക്കണക്കിനു വ്യക്തികളും പ്രതികരിച്ചു. “ആൾക്കൂട്ടത്തെ എങ്ങനെ കൈയ്യിലെടുക്കാമെന്നും സ്വന്തം നാട്ടിലെ സ്റ്റേഡിയത്തിൽ കളിക്കുന്നപോലെയുള്ള അന്തരീക്ഷം എങ്ങനെ ക്രമീകരിക്കാമെന്നും എനിക്കറിയാം,” അദ്ദേഹം പറയുന്നു. എന്നിട്ടും, അദ്ദേഹത്തിന്റെ ശബ്ദ കല പുറപ്പെടുവിക്കുന്ന ഓരോ വാക്കും — ടിവി, റേഡിയോ പരസ്യങ്ങളിലും കേൾക്കപ്പെട്ടിട്ടുള്ള ആ ശബ്ദം — ദൈവത്തെ മഹത്വപ്പെടുത്താനുള്ളതാണ്. “ഒരേയൊരു പ്രേക്ഷകനായി ഞാൻ എല്ലാം ചെയ്യുന്നു” എന്നു കൈൽ കൂട്ടിച്ചേർക്കുന്നു.

ക്രിസ്തുവിന്റെ ദൈവത്വത്തെയും പരമാധികാരത്തെയും കുറിച്ചുള്ള സംശയങ്ങൾ തങ്ങളുടെ പ്രായോഗിക ജീവിതത്തിൽ പോലും കടന്നുകയറാൻ അംഗങ്ങളെ അനുവദിച്ച കൊലൊസ്സ്യ സഭയോട്, സമാനമായ ഒരു ധാർമ്മികത അപ്പൊസ്തലനായ പൗലൊസ് ഊന്നിപ്പറഞ്ഞു. പകരം, പൗലൊസ് എഴുതി, “വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ” (കൊലൊസ്സ്യർ 3:17).

“നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‌വിൻ” (വാ. 23) എന്നും പൗലൊസ് കൂട്ടിച്ചേർക്കുന്നു. കൈൽ സ്പെല്ലറെ സംബന്ധിച്ചിടത്തോളം, ഒരു ചാപ്ലിൻ എന്ന നിലയിലുള്ള തന്റെ പങ്കും അതിൽ ഉൾപ്പെടുന്നു. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നു, “ഇവിടെ എന്നെ ആക്കിവച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം അതാണ്… വിളിച്ചുപറയുന്ന ജോലി അധികമുള്ള ഒരു അലങ്കരമെന്നെയുള്ളൂ.” ദൈവത്തിനുവേണ്ടിയുള്ള നമ്മുടെ സ്വന്തം പ്രവൃത്തി നമ്മുടെ ഒരേയൊരു പ്രേക്ഷകനെപ്പോലെ മധുരതരമായിരിക്കാൻ സാധിക്കും.

എന്തൊരു നല്ല സുഹൃത്ത്

പ്രിയപ്പെട്ട അയൽക്കാരെന്ന നിലയിൽ, എന്റെ അമ്മയും ഞങ്ങളുടെ അയൽക്കാരും സൗഹൃദപരമായ എതിരാളികളികളായിരുന്നു. പുതുതായി കഴുകിയ വസ്ത്രങ്ങൾ പുറത്തെ അഴയിൽ ആദ്യം തൂക്കിയിടാൻ ഇരുവരും എല്ലാ തിങ്കളാഴ്ചകളിലും മത്സരിച്ചു. “അവൾ എന്നെ വീണ്ടും തോൽപിച്ചു!” എന്റെ അമ്മ പറയും. എന്നാൽ അടുത്ത ആഴ്ച, മമ്മയായിരിക്കും ഒന്നാമത്. ഇങ്ങനെ ഇരുവരും തങ്ങളുടെ പ്രതിവാര സൗഹൃദ മത്സരം ആസ്വദിക്കുന്നു. പത്തുവർഷത്തിലേറെയായി ഒരു വീടിന്റെ പിറകിലെ ഇടവഴി പങ്കിട്ടുകൊണ്ട്, ഇരുവരും പരസ്പരം ജ്ഞാനവും കഥകളും പ്രത്യാശകളും പങ്കിട്ടു.

അത്തരമൊരു സൗഹൃദത്തിന്റെ ഗുണത്തെക്കുറിച്ചു വേദപുസ്തകം വളരെ ഊഷ്മളമായി സംസാരിക്കുന്നു. “സ്നേഹിതൻ എല്ലാക്കാലത്തും സ്നേഹിക്കുന്നു” (സദൃശവാക്യങ്ങൾ 17:17) എന്നു ശലോമോൻ നിരീക്ഷിച്ചു (സദൃശവാക്യങ്ങൾ 17:17). “ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ.” (സദൃശവാക്യങ്ങൾ 27:9) എന്നും അവൻ രേഖപ്പെടുത്തി.

തീർച്ചയായും യേശുവാണ് നമ്മുടെ വലിയ സുഹൃത്ത്. തന്റെ ശിഷ്യന്മാർ തമ്മിൽ സ്നേഹനിർഭരമായ സൗഹൃദത്തിനായി പ്രേരിപ്പിച്ചുകൊണ്ട്,  “സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല” (യോഹന്നാൻ 15:13) എന്നു അവൻ അവരെ പഠിപ്പിച്ചു. അതിന്റെ തൊട്ടടുത്ത ദിവസം, അവൻ ക്രൂശിൽ അതു ചെയ്തു. “ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതു കൊണ്ടു നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു” (വാ. 15) എന്നും അവൻ അവരോടു പറഞ്ഞു. തുടർന്ന് അവൻ പറഞ്ഞു, “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണ്ടതിന്നു ഞാൻ ഇതു നിങ്ങളോടു കല്പിക്കുന്നു” (വാ. 17).

തത്ത്വചിന്തകനായ നിക്കോളാസ് വോൾട്ടർസ്റ്റോർഫ് പറഞ്ഞതുപോലെ, അത്തരം വാക്കുകളിലൂടെ താഴ്ന്ന മനുഷ്യരിൽ നിന്ന് സഹജീവികളിലേക്കും വിശ്വസ്തരിലേക്കും യേശു “തന്റെ ശ്രോതാക്കളെ ഉയർത്തുന്നു.” ക്രിസ്തുവിൽ നാം മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കാൻ പഠിക്കുന്നു. ഇപ്രകാരമുള്ള സ്നേഹം പഠിപ്പിക്കുന്ന എന്തൊരു നല്ല സുഹൃത്ത്!

ജ്ഞാനപൂർവ്വമായ സന്തോഷം കണ്ടെത്തുക

മഹാമാരി വിജയിച്ചുകൊണ്ടിരിക്കുന്നു. കൊവിഡ് രോഗികളെ രക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു വലിയ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഡോക്ടർക്ക് അങ്ങനെയാണ് തോന്നിയത്. തന്റെ ഏറ്റവും മികച്ച പ്രവർത്തനം എങ്ങനെ കാഴ്ചവയ്ക്കാനാകും? ഒഴിവുസമയങ്ങളിൽ, ചെറിയ സ്നോഫ്ലേക്കുകളുടെ വലുതാക്കിയ ഫോട്ടോകൾ എടുത്തുകൊണ്ട് അദ്ദേഹം വിശ്രമിച്ചു. കേൾക്കുമ്പോൾ “ഭ്രാന്താണെന്നു തോന്നാം,” ഡോക്ടർ പറയുന്നു. എന്നാൽ, ചെറുതെങ്കിലും മനോഹരമായ ഒന്നിൽ സന്തോഷം കണ്ടെത്തുന്നത് “എന്റെ സ്രഷ്ടാവുമായി ബന്ധം സ്ഥാപിക്കാനും കുറച്ച് വ്യക്തികൾ മാത്രം ശ്രദ്ധിക്കാൻ ശ്രമിക്കുന്ന വിധത്തിൽ ലോകത്തെ കാണാനും ഉള്ള അവസരമാണ്.”

സമ്മർദ്ദം ലഘൂകരിക്കാനും പ്രതിരോധശേഷി വളർത്തിയെടുക്കാനുമായി അത്തരം സന്തോഷത്തിനുവേണ്ടി വിവേകപൂർവ്വം തിരയുന്നത് വൈദ്യശാസ്ത്ര തൊഴിലുകളിൽ ഉയർന്ന മൂല്യമുള്ള ഒന്നാണ്, ഡോക്ടർ പറഞ്ഞു. എന്നാൽ എല്ലാവർക്കും വേണ്ടി അദ്ദേഹത്തിന്റെ പക്കൽ ഈ ഉപദേശമുണ്ട്: “നിങ്ങൾ ശ്വാസമെടുക്കണം. ശ്വാസമെടുക്കാനും ജീവിതം ആസ്വദിക്കാനും നിങ്ങൾ ഒരു വഴി കണ്ടെത്തേണ്ടതുണ്ട്.”

സങ്കീർത്തനക്കാരനായ ദാവീദ് 16-ാം സങ്കീർത്തനത്തിൽ ദൈവത്തിൽ ആനന്ദം കണ്ടെത്തുന്നതിന്റെ ജ്ഞാനം പ്രഖ്യാപിച്ചപ്പോൾ ഈ ചിന്ത പ്രകടിപ്പിച്ചു. “എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു,” അവൻ എഴുതി. “അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും.” (വാ. 5, 9).

വിശ്രമത്തിനും വിനോദത്തിനും ശ്രമിക്കുമ്പോൾ വ്യക്തികൾ ചെയ്യുന്ന ബുദ്ധിശൂന്യമായ പല കാര്യങ്ങളുണ്ട്. എന്നാൽ ഈ ഡോക്ടർ വിവേകത്തോടെ ഒരു മാർഗ്ഗം കണ്ടെത്തി - തന്റെ സാന്നിധ്യത്തിന്റെ സന്തോഷം നമുക്ക് പ്രദാനം ചെയ്യുന്ന സ്രഷ്ടാവിലേക്ക് അവനെ നയിക്കുന്ന ഒരു മാർഗ്ഗം. “ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും;  നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു” (വാക്യം 11). അവനിൽ നാം എന്നെന്നേക്കും ആനന്ദം കണ്ടെത്തും.

പുതുതായ നടപ്പ്‌

1955 ജൂൺ 29 ന്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ വിന്യസിക്കാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചു. താമസിയാതെ, സോവിയറ്റ് യൂണിയനും സമാനമായ പദ്ധതി പ്രഖ്യാപിച്ചു. അങ്ങനെ ബഹിരാകാശ മത്സരം ആരംഭിച്ചു. സോവിയറ്റ് യൂണിയൻ ആദ്യത്തെ ഉപഗ്രഹം (സ്പുട്നിക്) വിക്ഷേപിച്ചുകൊണ്ടു ആദ്യത്തെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുകയും യൂറി ഗഗാറിൻ നമ്മുടെ ഗ്രഹത്തെ ഒരു പ്രാവശ്യം വലം വയ്ക്കുകയും ചെയ്തു. 1969 ജൂലൈ 20-നു ചന്ദ്രോപരിതലത്തിൽ നീൽ ആംസ്ട്രോങ്ങ് നടത്തിയ “മനുഷ്യരാശിയുടെ കുതിച്ചു ചാട്ടത്തിലൂടെ” അനൗദ്യോഗികമായി മത്സരം അവസാനിപ്പിക്കുന്നതു വരെ മത്സരം തുടർന്നുകൊണ്ടിരുന്നു. സഹകരണത്തിന്റെ ഒരു കാലഘട്ടം ഉടൻ ഉദിച്ചുയർന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയം സൃഷ്ടിക്കുന്നതിലേക്കു അതു നയിച്ചു.

ചിലപ്പോഴൊക്കെ മത്സരം ആരോഗ്യകരമാകാം. അല്ലാത്തപക്ഷം നമ്മൾ ശ്രമിക്കാത്ത കാര്യങ്ങൾ നേടിയെടുക്കാൻ അത്തരം മത്സരങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും, മറ്റു സമയങ്ങളിൽ, മത്സരം വിനാശകരമാണ്. കൊരിന്തിലെ സഭയിൽ ഇത് ഒരു പ്രശ്നമായിരുന്നു. വിവിധ സംഘങ്ങൾ വിവിധ സഭാ നേതാക്കളെ തങ്ങളുടെ പ്രത്യാശാകിരണങ്ങളായി കണ്ടുകൊണ്ട് അവരോടു പറ്റിച്ചേർന്നു നിന്നു. “ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല” (1 കൊരിന്ത്യർ 3:7) എന്ന് എഴുതിക്കൊണ്ടു പൗലൊസ് അതിനെ അഭിസംബോധന ചെയ്യാൻ ശ്രമിച്ചു. “ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ” (വാ. 9) എന്നു പറഞ്ഞു അവൻ ഉപസംഹരിച്ചു.

കൂട്ടുവേലക്കാർ അത്രേ - എതിരാളികളല്ല. അന്യോന്യം മാത്രമല്ല, ദൈവത്തോടും! അവന്റെ ശക്തിപ്പെടുത്തലിലൂടെയും അവന്റെ നടത്തിപ്പിലൂടെയും, നമ്മുടെ മഹത്വത്തിനല്ല, അവന്റെ മഹത്വത്തിനായി യേശുവിന്റെ സന്ദേശം മുന്നോട്ടു കൊണ്ടുപോകാൻ കൂട്ടുവേലക്കാരായി നമുക്ക് ഒരുമിച്ചു ശുശ്രൂഷിക്കാം.

ദൈവത്തിന്റെ ഉദാരമായ സ്നേഹം

മിലിട്ടറി മാൻ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ, “ദിവസേന നിങ്ങളുടെ കിടക്ക ഒരുക്കുക’’ എന്നതിനെക്കുറിച്ചുള്ള പ്രഭാഷണ വീഡിയോ 10 കോടി പേരാണ് ഓണ്‍ലൈനിൽ കണ്ടത്. എന്നാൽ വിരമിച്ച ആ നേവി സീൽ അഡ്മിറൽ വില്യം മക്റേവൻ മറ്റൊരു പാഠം പങ്കുവയ്ക്കുന്നു. മധ്യപൂർവദേശത്തെ ഒരു സൈനിക നടപടിക്കിടെ, ഒരു കുടുംബത്തിലെ നിരപരാധികളായ നിരവധി അംഗങ്ങൾ അബദ്ധവശാൽ കൊല്ലപ്പെട്ടതായി മക്റേവൻ ദുഃഖപൂർവ്വം സമ്മതിച്ചിട്ടുണ്ട്. കുടുംബത്തോട് ആത്മാർത്ഥമായ ക്ഷമാപണത്തിനു താൻ കടപ്പെട്ടിരിക്കുന്നുവെന്നു വിശ്വസിച്ച്, ഹൃദയം തകർന്ന ആ പിതാവിനോടു ക്ഷമ ചോദിക്കാൻ മക്റേവൻ ധൈര്യപ്പെട്ടു.

“ഞാനൊരു സൈനികനാണ്,” മക്റേവൻ ഒരു വിവർത്തകൻ മുഖേന പറഞ്ഞു. “എന്നാൽ എനിക്കും കുട്ടികളുണ്ട്, എന്റെ ഹൃദയം നിങ്ങളെയോർത്തു ദുഃഖിക്കുന്നു.” ആ മനുഷ്യന്റെ പ്രതികരണം? മാപ്പ് എന്ന ഉദാരമായ ദാനം അദ്ദേഹം മക്റേവനു നൽകി. ആ മനുഷ്യന്റെ ജീവിച്ചിരിക്കുന്ന മകൻ മക്റേവനോടു പറഞ്ഞു, “വളരെയധികം നന്ദി. ഞങ്ങൾ താങ്കൾക്കെതിരെ ഞങ്ങളുടെ ഹൃദയത്തിൽ ഒന്നും സൂക്ഷിക്കുകയില്ല.”

അത്തരം ഉദാരമായ കൃപയെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് എഴുതുകയുണ്ടായി: “അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു…” (കൊലൊസ്സ്യർ 3:12). ജീവിതം നമ്മെ പലവിധത്തിൽ പരീക്ഷിക്കുമെന്ന് അവനറിയാമായിരുന്നു. അതിനാൽ, കൊലൊസ്സ്യ സഭയിലെ വിശ്വാസികളെ അവൻ ഇപ്രകാരം ഉപദേശിച്ചു: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ” (കൊലൊസ്സ്യർ 3:13).

അത്തരം അനുകമ്പ നിറഞ്ഞതും ക്ഷമിക്കുന്നതുമായ ഹൃദയങ്ങളോടുകൂടി ആയിരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത് എന്താണ്? ദൈവത്തിന്റെ ഉദാരമായ സ്നേഹം. പൗലൊസ് ഉപസംഹരിച്ചതുപോലെ, “എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ” (വാ. 14).