നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് റബേക്ക വിജയൻ

അതു വിലയേറിയതാണ്!

വില്യം കാരി സ്നാനപ്പെടുത്തിയ ആദ്യത്തെ വിശ്വാസിയായ കൃഷ്ണപാലിന്റെ സ്നാനത്തിന്റെ സുപ്രധാന സന്ദർഭത്തെക്കുറിച്ചു വില്യം കാരി: ഷൂമേക്കർ ആൻഡ് മിഷനറി എന്ന തന്റെ പുസ്തകത്തിൽ, ജോർജ്ജ് സ്മിത്ത് എഴുതുന്നുണ്ട്. ഗംഗയിലെ ചെളി നിറഞ്ഞ ജലത്തിൽ നിന്നു കൃഷ്ണപാൽ ഉയർന്നുവന്നപ്പോൾ, ഇന്ത്യൻ ദൗത്യങ്ങൾക്ക് ഒരു നാഴികക്കല്ലാകേണ്ടിയിരുന്ന ആ സംഭവം കാരിയുടെ പരിതഃസ്ഥിതികളാൽ വികലമാക്കപ്പെട്ടു. ശ്രീമതി കാരിയും അദ്ദേഹത്തിന്റെ മിഷൻ പങ്കാളിയായ ജോൺ തോമസും മാനസികമായി അസ്വസ്ഥരായിരുന്നു. എന്നിട്ടും അവരുടെ നിലവിളികൾക്കും ബഹളങ്ങൾക്കും ഇടയിൽ, നഷ്ടപ്പെട്ട ഒരു ആത്മാവു തിരികെ വന്നതിൽ സന്തോഷിച്ചുകൊണ്ട്, ആഘോഷത്തിന്റെ ഒരു ബംഗാളി സ്തുതിഗീതം ആലപിക്കാൻ കാരിക്കു സാധിച്ചു.

റോമാ സാമ്രാജ്യത്തിൽ നിന്നു ക്രിസ്ത്യാനികൾ കടുത്ത പീഡകൾ നേരിടുന്ന സമയത്താണു പൗലൊസ് റോമിലെ സഭയ്ക്കു ലേഖനമെഴുതിയത്. പൗലൊസ് അവതരിപ്പിച്ച സുവിശേഷം പ്രാവർത്തികമാക്കാൻ എളുപ്പമായിരുന്നില്ല. അതിനു വലിയ ത്യാഗം ആവശ്യമായിരുന്നു. തന്റെ മൂന്നാമത്തെ മിഷനറി യാത്രയുടെ ഏതാണ്ട് അവസാനത്തിൽ, മനുഷ്യസാധ്യമായ എല്ലാ കഷ്ടതകളും സഹിച്ച ശേഷം, പൗലൊസ് പറഞ്ഞു, “നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു” (വാ. 37). അവനെ ഏൽപ്പിച്ച മഹാദൗത്യം നിമിത്തം ഉപദ്രവം, പട്ടിണി, നഗ്നത, ആപത്ത് (വാ. 35) എന്നിവ സന്തോഷത്തോടെ സഹിച്ചു. സുവിശേഷ ദൗത്യത്തിന്റെ ഒരു മുൻഗാമിയെന്ന നിലയിൽ, റോമിലെ വിശ്വാസികളെ അവരുടെ ബുദ്ധിമുട്ടുകൾ സഹിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. കാരണം ക്രിസ്തുവിന്റെ അവിശ്വസനീയമായ സ്നേഹം അതിനെ “വിലയേറിയതായി എണ്ണാൻ” സഹായിക്കുന്നു (വാ.38-39).

വില്യം കാരിയുടെയും അപ്പൊസ്തലനായ പൗലൊസിന്റെയും ത്യാഗങ്ങളെ “വിലയേറിയതായി എണ്ണാൻ” പ്രാപ്തമാക്കിയ അതേ സ്നേഹമാണ് നമുക്കും വാഗ്ദാനം ചെയ്യപ്പെടുന്നത്. പ്രത്യേകിച്ചു നമ്മുടെ വിശ്വാസം നിമിത്തം കഷ്ടതകൾ വരുമ്പോൾ, നാം അനുഗ്രഹിക്കപ്പെട്ടവരാണെന്നു നമുക്ക് ഓർമിക്കാം (മത്തായി 5:10). വഴങ്ങിക്കൊടുത്തുകൊണ്ടു വിട്ടുവീഴ്ച ചെയ്യാതെ, ക്രിസ്തുവിന്റെ സ്നേഹത്തെ പ്രതി നമ്മുടെ കഷ്ടതകളെ എല്ലായ്പ്പോഴും “വിലയേറിയതായി എണ്ണാൻ” സാധിക്കുമെന്നു മനസ്സിലാക്കിക്കൊണ്ടു അവയെ അഭിമുഖീകരിക്കുക.