ശരിയായി പ്രതികരിക്കുക
ഗൗരവിനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. “എന്തുകൊണ്ടാണ് വെള്ള വസ്ത്രം ധരിച്ച ഈ പാവം അമ്മാവനെ അവർ അടിക്കുന്നത്?” പട്ടാളക്കാരുടെ വേഷം ധരിച്ചവരുടെ ചാട്ടവാറടി ഏറ്റുകൊണ്ടു, കൃത്രിമ രക്തം ഇറ്റിറ്റു വീഴുന്ന ശരീരത്തോടെ യേശുവിന്റെ വേഷം ധരിച്ച ഒരാളെ തെരുവിലൂടെ നടത്തുന്നതു കണ്ടപ്പോൾ അവൻ ചിന്തിച്ചു. പള്ളിയുടെ ദുഃഖവെള്ളി ഘോഷയാത്രയായിരുന്നു അത്. എന്നാൽ ഗൗരവിന് ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറമായിരുന്നു ഈ രംഗം. ഡൗൺ സിൻഡ്രോമുള്ള കുട്ടിയായിരുന്നു ഗൗരവ്. അവന്റെ ഈ അവസ്ഥ അവനെ മറ്റുള്ളവരെക്കാൾ ഉത്കണ്ഠയും അനുകമ്പയും ഉള്ളവനാക്കിത്തീർത്തു. അമ്മയുടെ സാരിയിൽ മുഖം പൂഴ്ത്തിയ അവന്റെ ഹൃദയം അനുകമ്പയാൽ നിറഞ്ഞിരുന്നു. “മമ്മീ, ദയവായി അവരോടു നിർത്താൻ പറ!” എന്ന് അവൻ വിലപിച്ചു.
ഗൗരവിനെപ്പോലെ മനസ്സലിവുള്ളവരായിരിക്കാനാണു നമ്മെ വിളിച്ചിരിക്കുന്നത്. ചിലർക്ക് മനസ്സലിവ് അനായാസേന വരുമെങ്കിലും, ബാക്കിയുള്ളവർ അതിനായി പരിശ്രമിക്കേണ്ടതായി വരുന്നു. അവരുടെ പഴയ ജീവിതരീതി “വിട്ടുകളവിൻ” എന്നു കൊലൊസ്സ്യ സഭയ്ക്കു ശക്തമായ പ്രേരണ ലഭിച്ചു. മലിനമായതും വൃത്തികെട്ടതുമായ ഒരു വസ്ത്രം വലിച്ചെറിയുന്നതുപോലെ, കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം (വാ. 8) എന്നിവ ഉൾപ്പെടെയുള്ള അവരുടെ ഭൗമിക സ്വഭാവം ഉപേക്ഷിക്കാൻ അവരോട് ആവശ്യപ്പെട്ടു. പകരം, “കൃപയും കരുണയും” നിറഞ്ഞ അവരുടെ സ്രഷ്ടാവിനെ പ്രതിഫലിപ്പിക്കുന്ന (സങ്കീർത്തനം 145:8) മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവയുടെ ഗുണങ്ങൾ ധരിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു (വാ. 12).
മനസ്സലിവ്, ദയ, താഴ്മ, സൗമ്യത എന്നിവ ഇന്നത്തെ ലോകത്തു പലപ്പോഴും ബലഹീനതകളായി കണക്കാക്കപ്പെടുന്നു. എന്നാൽ മറ്റുള്ളവർ നമ്മിൽ കാണേണ്ടതും അനുഭവിക്കേണ്ടതും ഇതാണ് (വാ.12). സഹപ്രവർത്തകർ, അയൽക്കാർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരുമായുള്ള നമ്മുടെ ദൈനംദിന ഇടപെടലുകളിൽ, ഈ ഗുണങ്ങളോടുകൂടി പ്രതികരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ശരിയായി പ്രതികരിക്കാൻ നാം മനപ്പൂർവ്വമായി തീരുമാനമെടുക്കണം. കാരണം, ഈ വിധത്തിലാണ് നാം ക്രിസ്തുവിന്റെ ശിഷ്യന്മാരാണെന്നു ലോകം അറിയുന്നത്.
ഞങ്ങളെ രക്ഷിക്കണമേ
തമിഴ് സംസ്കാരത്തിൽ ഇലകളും സസ്യങ്ങളും വളരെ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നു, പ്രത്യേകിച്ച് ആഘോഷങ്ങളിൽ. അതിഥികളെ സ്വാഗതം ചെയ്യുന്നതിനായി വിവാഹ വേദികളുടെ പ്രവേശന കവാടത്തിൽ മിന്നുന്ന വിളക്കുകൾകൊണ്ട് അലങ്കരിച്ച വാഴകൾ സ്ഥാപിക്കാറുണ്ട്. വാതിലുകളെ അലങ്കരിക്കാൻ മാലപോലെ കോർത്ത മാവിലകൾ ഉപയോഗിക്കുന്നു. വർണ്ണാഭമായ, ബഹുവിധ വിഭവങ്ങളടങ്ങിയ ഊണു വിളമ്പാൻ വാഴയില ഒരു പ്ലേറ്റായി ഉപയോഗിക്കുന്നു. തെങ്ങോലകൾ അലങ്കാരമായി ഉപയോഗിക്കുന്നു.
യെഹൂദ്യയിലെ ആഘോഷങ്ങളിലും ഇലകൾ ഒരു സുപ്രധാന പങ്കു വഹിച്ചിരുന്നതായി കാണപ്പെടുന്നു. യേശു കഴുതപ്പുറത്തേറി യെരൂശലേമിൽ പ്രവേശിച്ചപ്പോൾ പെസഹാ പെരുന്നാൾ പുരോഗമിക്കുകയായിരുന്നു. ഈജിപ്തിൽ നിന്നു തങ്ങൾ നേടിയ മോചനം ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള യെഹൂദന്മാർ ഒത്തുകൂടുന്ന ഒരു സമയമായിരുന്നു അത്. ആഘോഷത്തിന്റെയും ഐക്യത്തിന്റെയും അടയാളമായി ഈന്തപ്പനയുടെ കുരുത്തോലകൾ ഉപയോഗിക്കുന്നത് ഒരു പാരമ്പര്യമായിരുന്നു. റോമിന്റെ ഉരുക്കുമുഷ്ടിക്കു കീഴിൽ, വളരെക്കാലം മുമ്പു മോശെ ചെയ്തതുപോലെ ഒരിക്കൽ കൂടി തങ്ങളെ രക്ഷിക്കുവാനായി വരുന്ന ഒരു മശിഹായ്ക്കായി യെഹൂദന്മാർ കാത്തിരുന്നു. അങ്ങനെ, നസറെത്തിൽ നിന്നുള്ള, അത്ഭുതപ്രവൃത്തികൾ ചെയ്യുന്ന, യേശു കഴുതപ്പുറത്തേറി വന്നപ്പോൾ അതവരിലെ പ്രത്യാശയെ ജ്വലിപ്പിച്ചു (വാ. 37). അവർ കുരുത്തോലകളുമായി വന്ന്, “ഞങ്ങളെ രക്ഷിക്കേണമേ” എന്നർത്ഥം വരുന്ന “ഹോശന്നാ” എന്നു ആർത്തുകൊണ്ടു കുരുത്തോലകൾ വീശി (മത്തായി 21:8-9). ആത്മാക്കളുടെ വീണ്ടെടുപ്പുകാരനായ തന്റെ പുത്രനിലൂടെ “തങ്ങളുടെ ആത്മാക്കളെ രക്ഷിക്കാനുള്ള” അവരുടെ ആഗ്രഹം ദൈവം അക്ഷരാർത്ഥത്തിൽ അനുവദിച്ചുകൊടുത്തു.
എന്തിൽ നിന്നാണു നമുക്കു രക്ഷ നേടേണ്ടത് എന്നതിനെ സംബന്ധിച്ചു പലപ്പോഴും നമുക്കറിയില്ല. നമ്മുടെ സാമ്പത്തികമോ ശാരീരികമോ വൈകാരികമോ ആയ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ നാം രക്ഷിക്കപ്പെടുമെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ നമുക്ക് ആവശ്യമായ യഥാർത്ഥ രക്ഷ നമ്മുടെ ആത്മാക്കളെ സംബന്ധിച്ചുള്ളതാണ്. വിണ്ടെടുപ്പിനുള്ള തന്റെ അധികാരത്തെയും സ്നേഹത്തെയും കാണിക്കാനാണ് യേശു മനുഷ്യരൂപത്തിൽ വന്നത് (ലൂക്കൊസ് 19:10). ഒരു രക്ഷകനെ ആവശ്യമുള്ള മറ്റുള്ളവരുടെ ആത്മാക്കളെയും നമ്മിലൂടെ രക്ഷിക്കാനായി ക്രൂശിലെ തന്റെ യാഗത്തിലൂടെ അവൻ നമ്മുടെ ആത്മാവിനെ വീണ്ടെടുത്തു.
ഒഴുകിനടക്കുന്ന പോസ്റ്റ് ഓഫീസ്
നിങ്ങൾ എപ്പോഴെങ്കിലും ഒഴുകിനടക്കുന്ന ഒരു പോസ്റ്റ് ഓഫീസ് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ജമ്മു കശ്മീരിലെ ശ്രീനഗറിലേക്കു പോകുക. ഡാൽ തടാകത്തിൽ, മഞ്ഞുമൂടിയ ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ, ഒരു അതുല്യമായ “ഒഴുകിനടക്കുന്ന” പോസ്റ്റ് ഓഫീസ് ഉണ്ട്. ഇത്തരത്തിലൊരു കാഴ്ച ലോകത്തെവിടെയുമില്ല. തടാകത്തിൽ ഒറ്റയ്ക്കാണത് ഒഴുകി നടക്കുന്നതെങ്കിലും അതു യഥാർത്ഥത്തിൽ ഒറ്റയ്ക്കല്ല. രാജ്യത്തുടനീളം 1.5 ലക്ഷത്തിലധികം ഓഫീസുകളുള്ളതും ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയുമായ ഇന്ത്യൻ തപാൽ സേവനത്തിന്റെ വിശാലശൃംഖലയുടെ ഭാഗമാണത്.
കൊരിന്ത്യ സഭയ്ക്ക് എഴുതുമ്പോൾ, സഭാംഗങ്ങളോടു തങ്ങളെ വ്യക്തികളായിട്ടല്ല, മറിച്ചു ഒരു വിശ്വാസസമൂഹത്തിലെ അംഗങ്ങളായി ചിന്തിക്കാൻ അപ്പൊസ്തലനായ പൗലൊസ് ഉദ്ബോധിപ്പിക്കുന്നു. അവരുടെ ആത്മീയ വരങ്ങളിലെ വൈവിധ്യത്തെ വിലമതിക്കാൻ അവൻ അവരെ പ്രോത്സാഹിപ്പിക്കുകയും ഈ വ്യത്യാസങ്ങളുടെ സൗന്ദര്യം ആശ്ലേഷിക്കാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു (വാ. 4-5). ഓരോരുത്തരെയും തനിക്ക് യോഗ്യമായി തോന്നും വിധം ഉപയോഗിക്കുന്ന പരിശുദ്ധാത്മാവിന്റെ ഏകീകരിക്കുന്ന ശക്തിമൂലം (വാ. 7) ഈ വ്യത്യാസങ്ങൾ ഗുണസമ്പന്നമാണെന്നു മനസ്സിലാക്കാൻ പൗലൊസ് സഭയെ സഹായിക്കുന്നു. അവസാനമായി, തങ്ങൾ ഒറ്റയ്ക്കല്ല, മറിച്ചു വിശാലമായ ഒരു കൂട്ടായ്മയുടെ ഭാഗമാണെന്ന് അവൻ അവരെ പറഞ്ഞു മനസ്സിലാക്കുന്നു. വ്യക്തിപരമായ നേട്ടങ്ങൾക്കായി പ്രയത്നിക്കുന്നതിനു പകരം ഓരോരുത്തരും തനിക്കു ലഭിച്ച വരം മറ്റുള്ളവരുടെ പ്രയോജനത്തിനായി ഉപയോഗിക്കണം.
മറ്റുള്ളവരെക്കാൾ മുന്നിൽ നിൽക്കാൻ ശ്രമിക്കുന്നതു സാധാരണമെന്നു ചിന്തിക്കുന്ന ഒരു ലോകത്ത്, ജീവിതത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലേക്കു നാം വിളിക്കപ്പെട്ടിരിക്കുന്നു. വ്യത്യാസങ്ങൾ നിലനിൽക്കേതന്നെ നാം വിശാലമായ ഒരു ശരീരത്തിന്റെ—ദൈവസഭയുടെ—ഭാഗമാണെന്നു മനസ്സിലാക്കി ഒരുമിച്ചു പ്രവർത്തിക്കാനായി നാം വിളിക്കപ്പെട്ടിരിക്കുന്നു. ഒഴുകിനടക്കുന്ന പോസ്റ്റ് ഓഫീസുപോലെ, നമ്മുടെ വരങ്ങളും താലന്തുകളും കഴിവുകളും അനുപമമാണ്. പരിശുദ്ധാത്മാവിന്റെ ശക്തിയിൻ കീഴിൽ അവ ഉപയോഗിക്കുമ്പോൾ, ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ ഉപകരണങ്ങളായി അവ മാറിയേക്കാം.
ദി ഇൻഡ്യാമാൻ
ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു. [ 1 രാജാക്കന്മാർ 19:4 ]
ദി ഇൻഡ്യാമാൻ
50-കളിലും 60-കളിലും, ഓവർലാൻഡ് ബസ് റൂട്ടായ “ദി ഹിപ്പി ട്രെയിൽ” യൂറോപ്പിനെ ഏഷ്യയിലെ ആകർഷകമായ സ്ഥലങ്ങളുമായി ബന്ധിപ്പിച്ചു. “പാഡി” എന്നു വിളിപ്പേരുള്ള വിരമിച്ച ഒരു ഇംഗ്ലീഷ് സൈനികൻ ഈ റൂട്ടിൽ ഒരു ബസ് ഓടിച്ചുകൊണ്ട് ഇന്ത്യയിലേക്കുള്ള തന്റെ പതിവു സന്ദർശനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. “ദി ഇൻഡ്യാമാൻ” എന്നു വിളിക്കപ്പെട്ട ബസ് ലണ്ടനിൽ നിന്നു കൽക്കട്ടയിലേക്കും തിരിച്ചു ലണ്ടനിലേക്കും സഞ്ചരിച്ചു. യാത്രയുടെ തുടക്കത്തിൽ ആവേശത്തോടെ ബസിൽ കയറിയ യാത്രക്കാർ, 60 ദിവസത്തെ യാത്രക്കൊടുവിൽ കഠിനമായ കഴുത്തു വേദനയോടും മുട്ടു വേദനയോടും കൂടിയായിരിക്കും ബസിൽ നിന്ന് ഇറങ്ങുക. പൂർണ്ണമായും ക്ഷീണിതരായി തീരുന്ന അവർ സാധാരണയായി അടുത്ത ബസിൽ തന്നെ നാട്ടിലേക്കു മടങ്ങാൻ തയ്യാറായിരുന്നു.
ഉത്സാഹിയായ ഒരു പ്രവാചകനായിരുന്നു ഏലീയാവ്. തന്റെ പ്രവചന പ്രയാണത്തിന്റെ തുടക്കത്തിൽ അവൻ വളരെ പ്രചോദിതനായിരുന്നു. എന്തുവിലകൊടുത്തും അവൻ ദൈവത്തെ അനുസരിച്ചു. ദുഷ്ട രാജാവായ ആഹാബിനെയോ അവന്റെ രാജ്ഞിയായ ഈസേബെലിനെയോ എതിർക്കാൻ അവൻ മടി കാണിച്ചില്ല. എന്നാൽ കുറച്ചു കാലത്തിനു ശേഷം ഏലീയാവിന് അപ്രകാരം തുടരാൻ കഴിയാതെ വന്നു. ഈസേബെലിന്റെ പ്രവാചകന്മാരെ കൊന്നതിന് അവൾ ഏലീയാവിന്റെ ജീവനു ഭീഷണി മുഴക്കിയതോടെ അവനു ഗത്യന്തരമില്ലാതെയായി (വാ. 2). ശാരീരികമായും വൈകാരികമായും തളർന്ന അവൻ ഇപ്രകാരം പ്രാർത്ഥിച്ചു, “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ” (വാ. 4). ക്ഷീണിതനായി ഒരു മരച്ചുവട്ടിൽ തളർന്ന് ഉറങ്ങുമ്പോൾ, അവനെ ആർദ്രയോടെ ധൈര്യപ്പെടുത്താനും ഭക്ഷണം നൽകാനുമായി ദൈവം ഒരു ദൂതനെ അയച്ചു (വാ. 5-7). ഒരിക്കൽ കൂടി ശക്തി പ്രാപിച്ച ഏലീയാവ് ഹോരേബിലേക്കു ദിവസങ്ങളോളം നടന്നു (വാ. 8).
ഏലീയാവിനും “ദി ഇൻഡ്യാമാൻ” യാത്രികർക്കും അനുഭവപ്പെട്ട ക്ഷീണം നിങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ടാകാം. നിരാശ, പരാജയം, നഷ്ടം, വിഷാദം എന്നിവയുടെ കഠിന പാതകളിലൂടെ സഞ്ചരിക്കുമ്പോൾ നാമും ക്ഷീണിതരും ആശയറ്റവരുമായി തീരുന്നു. എന്നാൽ നമ്മുടെ നിരാശയുടെ ആഴമേറിയ നിമിഷങ്ങളിൽ, നാം ദൈവത്തിന്റെ കാഴ്ചയ്ക്കു മറഞ്ഞിരിക്കുന്നില്ലെന്ന കാര്യം നാം ഒരിക്കലും മറക്കരുത്. അവൻ നമ്മുടെ ആവശ്യങ്ങളെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. അവന്റെ സഹായം വിദൂരമല്ല. റെബേക്ക വിജയൻ
ജീവിതയാത്രയിൽ നിങ്ങൾ ഇത്തരം ക്ഷീണം അനുഭവിച്ചിട്ടുണ്ടോ?
നിങ്ങൾ ക്ഷീണിതനായിരിക്കുമ്പോൾ ദൈവം നിങ്ങളെ
ഉയർത്തിയ ചില വഴികൾ എന്തൊക്കെയാണ്?
പ്രിയ യേശുവേ, എന്റെ പ്രയാണത്തിൽ ഞാൻ ശക്തി കണ്ടെത്തുന്നത് അങ്ങയിൽ മാത്രമാണെന്നതിനാൽ എന്റെ തളർച്ചയ്ക്കിടയിലും അങ്ങയുടെ അചഞ്ചല സാന്നിധ്യത്തെക്കുറിച്ചു ബോധവാനായിരിക്കാൻ എന്നെ സഹായിക്കേണമേ.
അതു വിലയേറിയതാണ്!
വില്യം കാരി സ്നാനപ്പെടുത്തിയ ആദ്യത്തെ വിശ്വാസിയായ കൃഷ്ണപാലിന്റെ സ്നാനത്തിന്റെ സുപ്രധാന സന്ദർഭത്തെക്കുറിച്ചു വില്യം കാരി: ഷൂമേക്കർ ആൻഡ് മിഷനറി എന്ന തന്റെ പുസ്തകത്തിൽ, ജോർജ്ജ് സ്മിത്ത് എഴുതുന്നുണ്ട്. ഗംഗയിലെ ചെളി നിറഞ്ഞ ജലത്തിൽ നിന്നു കൃഷ്ണപാൽ ഉയർന്നുവന്നപ്പോൾ, ഇന്ത്യൻ ദൗത്യങ്ങൾക്ക് ഒരു നാഴികക്കല്ലാകേണ്ടിയിരുന്ന ആ സംഭവം കാരിയുടെ പരിതഃസ്ഥിതികളാൽ വികലമാക്കപ്പെട്ടു. ശ്രീമതി കാരിയും അദ്ദേഹത്തിന്റെ മിഷൻ പങ്കാളിയായ ജോൺ തോമസും മാനസികമായി അസ്വസ്ഥരായിരുന്നു. എന്നിട്ടും അവരുടെ നിലവിളികൾക്കും ബഹളങ്ങൾക്കും ഇടയിൽ, നഷ്ടപ്പെട്ട ഒരു ആത്മാവു തിരികെ വന്നതിൽ സന്തോഷിച്ചുകൊണ്ട്, ആഘോഷത്തിന്റെ ഒരു ബംഗാളി സ്തുതിഗീതം ആലപിക്കാൻ കാരിക്കു സാധിച്ചു.
റോമാ സാമ്രാജ്യത്തിൽ നിന്നു ക്രിസ്ത്യാനികൾ കടുത്ത പീഡകൾ നേരിടുന്ന സമയത്താണു പൗലൊസ് റോമിലെ സഭയ്ക്കു ലേഖനമെഴുതിയത്. പൗലൊസ് അവതരിപ്പിച്ച സുവിശേഷം പ്രാവർത്തികമാക്കാൻ എളുപ്പമായിരുന്നില്ല. അതിനു വലിയ ത്യാഗം ആവശ്യമായിരുന്നു. തന്റെ മൂന്നാമത്തെ മിഷനറി യാത്രയുടെ ഏതാണ്ട് അവസാനത്തിൽ, മനുഷ്യസാധ്യമായ എല്ലാ കഷ്ടതകളും സഹിച്ച ശേഷം, പൗലൊസ് പറഞ്ഞു, “നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു” (വാ. 37). അവനെ ഏൽപ്പിച്ച മഹാദൗത്യം നിമിത്തം ഉപദ്രവം, പട്ടിണി, നഗ്നത, ആപത്ത് (വാ. 35) എന്നിവ സന്തോഷത്തോടെ സഹിച്ചു. സുവിശേഷ ദൗത്യത്തിന്റെ ഒരു മുൻഗാമിയെന്ന നിലയിൽ, റോമിലെ വിശ്വാസികളെ അവരുടെ ബുദ്ധിമുട്ടുകൾ സഹിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. കാരണം ക്രിസ്തുവിന്റെ അവിശ്വസനീയമായ സ്നേഹം അതിനെ “വിലയേറിയതായി എണ്ണാൻ” സഹായിക്കുന്നു (വാ.38-39).
വില്യം കാരിയുടെയും അപ്പൊസ്തലനായ പൗലൊസിന്റെയും ത്യാഗങ്ങളെ “വിലയേറിയതായി എണ്ണാൻ” പ്രാപ്തമാക്കിയ അതേ സ്നേഹമാണ് നമുക്കും വാഗ്ദാനം ചെയ്യപ്പെടുന്നത്. പ്രത്യേകിച്ചു നമ്മുടെ വിശ്വാസം നിമിത്തം കഷ്ടതകൾ വരുമ്പോൾ, നാം അനുഗ്രഹിക്കപ്പെട്ടവരാണെന്നു നമുക്ക് ഓർമിക്കാം (മത്തായി 5:10). വഴങ്ങിക്കൊടുത്തുകൊണ്ടു വിട്ടുവീഴ്ച ചെയ്യാതെ, ക്രിസ്തുവിന്റെ സ്നേഹത്തെ പ്രതി നമ്മുടെ കഷ്ടതകളെ എല്ലായ്പ്പോഴും “വിലയേറിയതായി എണ്ണാൻ” സാധിക്കുമെന്നു മനസ്സിലാക്കിക്കൊണ്ടു അവയെ അഭിമുഖീകരിക്കുക.