നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ടോം ഫെൽട്ടൻ

സ്വന്തം കാലിൽ തന്നെ അമ്പെയ്യുക

2021-ൽ, ചരിത്രത്തിലെ മറ്റാരേക്കാളും ദൂർത്തിൽ അമ്പ് എയ്യാൻ അതിമോഹമുള്ള ഒരു എഞ്ചിനീയർ 2,028 അടി എന്ന റെക്കോർഡ് തിരുന്നതാൻ ലക്ഷ്യംവെച്ചു. ഉപ്പു പരലിനു മുകളിൽ മലർന്നു കിടന്ന്, അയാൾ സ്വയമായി രൂപകൽപ്പന ചെയ്ത കാൽ വില്ലിന്റെ ഞാൺ വലിച്ച് ഒരു മൈലിലധികം (5,280 അടി) ദൂരത്തേക്ക് (പുതിയ റെക്കോർഡ്) അമ്പയയ്ക്കാൻ തയ്യാറെടുത്തു. ദീർഘനിശ്വാസമെടുത്ത് അയാൾ അമ്പയച്ചു. അത് ഒരു മൈൽ യാത്ര ചെയ്തില്ല. വാസ്തവത്തിൽ, അത് ഒരടിയിൽ താഴെ മാത്രമേ യാത്ര ചെയ്തുള്ളു - അയാളുടെ സ്വന്തം കാലിലേക്കാണതു പതിച്ചത്, കാര്യമായ അപകടം വരുത്തുകയും ചെയ്തു. അയ്യോ!

ചിലപ്പോൾ വഴിതെറ്റിയ അഭിലാഷത്തോടെ, ആലങ്കാരികമായി നാം നമ്മുടെ കാലിൽ തന്നെ അമ്പെയ്‌തേക്കാം. യാക്കോബിനും യോഹന്നാനും എന്തെങ്കിലും നല്ല ആഗ്രഹത്തോടെ അന്വേഷിക്കുക എന്നതിന്റെ അർത്ഥം അറിയാമായിരുന്നു, പക്ഷേ തെറ്റായ കാരണങ്ങളാൽ. “നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിക്കാൻ വരം നല്‌കേണം” എന്ന് അവർ യേശുവിനോട് ആവശ്യപ്പെട്ടു (മർക്കൊസ് 10:37). അവർ “പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും” (മത്തായി 19:28) എന്ന് ശിഷ്യന്മാരോട് യേശു പറഞ്ഞിരുന്നു, അതിനാൽ അവർ ഈ അഭ്യർത്ഥന നടത്തിയത് എന്തുകൊണ്ടാണെന്ന് കാണാൻ എളുപ്പമാണ്. പ്രശ്‌നം? അവർ സ്വാർത്ഥതയോടെ ക്രിസ്തുവിന്റെ മഹത്വത്തിൽ തങ്ങളുടെ ഉന്നതമായ സ്ഥാനവും അധികാരവും തേടുകയായിരുന്നു. അവരുടെ അഭിലാഷം അസ്ഥാനത്താണെന്ന് യേശു അവരോട് പറഞ്ഞു (മർക്കൊസ് 10:38) “നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം” (വാ. 43).

ക്രിസ്തുവിനുവേണ്ടി നല്ലതും മഹത്തായതുമായ കാര്യങ്ങൾ ചെയ്യാൻ നാം ലക്ഷ്യമിടുമ്പോൾ, നമുക്ക് അവന്റെ ജ്ഞാനവും മാർഗ്ഗനിർദ്ദേശവും തേടാം-അവൻ നന്നായി ചെയ്തതുപോലെ മറ്റുള്ളവരെ താഴ്മയോടെ സേവിക്കുക (വാ. 45).

വ്യക്തിപരമായ ഉത്തരവാദിത്തം

എന്റെ സുഹൃത്തിന്റെ കണ്ണുകൾ എന്റെ വികാരത്തെ വെളിപ്പെടുത്തി- ഭയം! ഞങ്ങൾ രണ്ട് കൗമാരക്കാർ മോശമായി പെരുമാറി, ഇപ്പോൾ ക്യാമ്പ് ഡയറക്ടറുടെ മുമ്പാകെ ഭയന്നു. ഞങ്ങളുടെ പിതാക്കന്മാരെ നന്നായി അറിയാവുന്ന ആ മനുഷ്യൻ, ഞങ്ങളുടെ പിതാക്കന്മാർ വല്ലാതെ നിരാശരാകുമെന്ന് സ്‌നേഹത്തോടെ എന്നാൽ ഗൗരവത്തോടെ ചൂണ്ടിക്കാണിച്ചു. മേശയ്ക്കടിയിൽ നുഴഞ്ഞുകയറാൻ ഞങ്ങൾ ആഗ്രഹിച്ചു-ഞങ്ങളുടെ കുറ്റത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്തത്തിന്റെ ഭാരം ഞങ്ങൾക്കനുഭവപ്പെട്ടു.

യെഹൂദയിലെ ജനങ്ങൾക്കായി ദൈവം സെഫന്യാവിന് ഒരു സന്ദേശം നൽകി, അതിൽ പാപത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ശക്തമായ വാക്കുകൾ അടങ്ങിയിരുന്നു (സെഫന്യാവ് 1:1, 6-7). യെഹൂദയുടെ ശത്രുക്കൾക്കെതിരെ അവൻ കൊണ്ടുവരുന്ന ന്യായവിധികൾ വിവരിച്ച ശേഷം (അദ്ധ്യായം 2), അവൻ തന്റെ കുറ്റക്കാരായ, ഞെരുങ്ങുന്ന ആളുകളിലേക്ക് കണ്ണുതിരിച്ചു (അദ്ധ്യായം 3). “മത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതും ആയ നഗരത്തിന്നു അയ്യോ കഷ്ടം!” ദൈവം പ്രഖ്യാപിച്ചു (3:1). “അവർ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികൾ ഒക്കെയും ചെയ്തുപോന്നു” (വാ. 7).

അവൻ തന്റെ ജനത്തിന്റെ മരവിച്ച ഹൃദയങ്ങൾ-അവരുടെ ആത്മീയ നിസ്സംഗത, സാമൂഹിക അനീതി, വൃത്തികെട്ട അത്യാഗ്രഹം എന്നിവ - കണ്ടു. അവൻ സ്‌നേഹപൂർവമായ അച്ചടക്കം കൊണ്ടുവരികയായിരുന്നു. വ്യക്തികളോ പ്രഭുക്കളോ, ന്യായാധിപന്മാരോ പ്രവാചകന്മാരോ (വാ. 3-4) എന്ന വ്യത്യാസമില്ലാതെ എല്ലാവരും അവന്റെ മുമ്പിൽ കുറ്റക്കാരായിരുന്നു. 

യേശുവിൽ വിശ്വസിക്കുന്നവരും പാപത്തിൽ തുടരുന്നവരുമായ ആളുകൾക്ക്് അപ്പൊസ്തലനായ പൗലൊസ് എഴുതി: ''നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു. അവൻ ഔരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും'' (റോമർ 2:5-6). അതിനാൽ, യേശുവിന്റെ ശക്തിയിൽ, നമ്മുടെ പരിശുദ്ധനും സ്‌നേഹനിധിയുമായ പിതാവിനെ ബഹുമാനിക്കുന്ന വിധത്തിൽ, പശ്ചാത്താപത്തിനിടയില്ലാത്ത വിധത്തിൽ നമുക്ക് ജീവിക്കാം.

സ്വാതന്ത്ര്യം നൽകുന്ന അനുസരണം

കൗമാരക്കാരിയുടെ മുഖത്തെ ഭാവം പരിഭ്രമവും ലജ്ജയും പ്രതിഫലിപ്പിച്ചു. 2022-ലെ വിന്റർ ഒളിമ്പിക്‌സിലേക്ക് പോകുമ്പോൾ, ഫിഗർ സ്‌കേറ്റർ എന്ന നിലയിൽ അവളുടെ വിജയം സമാനതകളില്ലാത്തതായിരുന്നു-ചാമ്പ്യൻഷിപ്പുകളുടെ ഒരു നിര അവളെ ഒരു സ്വർണ്ണ മെഡൽ നേടാനുള്ള ഒരു മികച്ച ഫോമിൽ ആക്കിയിരുന്നു. എന്നാൽ പിന്നീട് ഒരു പരിശോധനാഫലം അവളുടെ സിസ്റ്റത്തിൽ നിരോധിത പദാർത്ഥം കണ്ടെത്തി. പ്രതീക്ഷകളുടെയും അപലപനങ്ങളുടെയും അപാരമായ ഭാരം അവളുടെ മേൽ അടിച്ചേല്പിക്കപ്പെട്ടതിനാൽ, ഫ്രീ-സ്‌കേറ്റ് പ്രോഗ്രാമിനിടെ അവൾ ഒന്നിലധികം തവണ വീണു, വിജയികളുടെ പ്ലാറ്റ്‌ഫോമിൽ അവൾ നിന്നില്ല-മെഡലില്ല. ആരോപണത്തിനു മുമ്പ് അവൾ കലാസ്വാതന്ത്ര്യവും സർഗ്ഗാത്മകതയും പ്രദർശിപ്പിച്ചിരുന്നു, എന്നാൽ ഇപ്പോൾ ഒരു നിയമലംഘനത്തിന്റെ ആരോപണം അവളെ തകർന്ന സ്വപ്‌നങ്ങളിൽ തളച്ചിട്ടു.

മനുഷ്യരാശിയുടെ ആദ്യനാളുകൾ മുതൽ, നാം നമ്മുടെ സ്വതന്ത്ര ഇച്ഛാശക്തി പ്രയോഗിക്കുമ്പോൾ അനുസരണത്തിന്റെ പ്രാധാന്യം ദൈവം വെളിപ്പെടുത്തിയിട്ടുണ്ട്. അനുസരണക്കേട് ആദാമിനെയും ഹവ്വായെയും നമ്മെയെല്ലാവരെയും വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നു, പാപം നമ്മുടെ ലോകത്തിന് തകർച്ചയും മരണവും കൊണ്ടുവന്നു (ഉല്പത്തി 3:6-19). അത് അങ്ങനെ ആയിരിക്കേണ്ടിയിരുന്നില്ല. “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം-ഒരെണ്ണമൊഴികെ” എന്ന് ദൈവം രണ്ടുപേരോടും പറഞ്ഞിരുന്നു (2:16-17). തങ്ങളുടെ ''കണ്ണുകൾ തുറക്കപ്പെടുമെന്നും [അവർ] ദൈവത്തെപ്പോലെയാകുമെന്നും'' കരുതി അവർ വിലക്കപ്പെട്ട ''നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം'' (3:5; 2:17) ഭക്ഷിച്ചു. പാപവും അപമാനവും മരണവും പിന്നാലെ വന്നു.

നമുക്ക് ആസ്വദിക്കാനുള്ള സ്വാതന്ത്ര്യവും ധാരാളം നല്ല കാര്യങ്ങളും ദൈവം കൃപയോടെ നൽകുന്നു (യോഹന്നാൻ 10:10). സ്‌നേഹത്തിൽ, നമ്മുടെ നന്മയ്ക്കായി അവനെ അനുസരിക്കാൻ അവൻ നമ്മെയും വിളിക്കുന്നു. അനുസരണം തിരഞ്ഞെടുക്കാനും സന്തോഷം നിറഞ്ഞതും ലജ്ജിക്കേണ്ടതില്ലാത്തതുമായ ജീവിതം കണ്ടെത്താൻ അവൻ നമ്മെ സഹായിക്കട്ടെ.

കൃപയും മാറ്റവും

കുറ്റകൃത്യം ഞെട്ടിക്കുന്നതായിരുന്നു, അത് ചെയ്തയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തുടർന്നുള്ള വർഷങ്ങളിൽ, ഏകാന്തതടവിൽവെച്ച് ആ മനുഷ്യനിൽ മാനസികവും ആത്മീയവുമായ രോഗശാന്തിയുടെ ഒരു പ്രക്രിയ ആരംഭിച്ചു. അത് മാനസാന്തരത്തിലേക്കും യേശുവുമായുള്ള പുനഃസ്ഥാപിതമായ ബന്ധത്തിലേക്കും നയിച്ചു. ഈ ദിവസങ്ങളിൽ മറ്റ് തടവുകാരുമായി പരിമിതമായ ആശയവിനിമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ, ദൈവകൃപയാൽ, അവന്റെ സാക്ഷ്യത്താൽ ചില സഹതടവുകാർ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുകയും അവനിൽ പാപമോചനം കണ്ടെത്തുകയും ചെയ്തു.

മോശെ, ഇപ്പോൾ വലിയ വിശ്വാസവീരനായി അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും, ഞെട്ടിക്കുന്ന ഒരു കുറ്റകൃത്യം ചെയ്തവനായിരുന്നു. 'തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു. അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചു കൊന്നു മണലിൽ മറവുചെയ്തു' (പുറപ്പാട് 2:11-12). ഈ പാപം ചെയ്തിട്ടും, ദൈവം തന്റെ കൃപയാൽ തന്റെ അപൂർണ ദാസനെ ഉപേക്ഷിച്ചില്ല. പിന്നീട്, തന്റെ ജനത്തെ അവരുടെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കാൻ അവൻ മോശയെ തിരഞ്ഞെടുത്തു (3:10). റോമർ 5:14-ൽ നാം വായിക്കുന്നു, 'ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.' എന്നാൽ പിൻവരുന്ന വാക്യങ്ങളിൽ പൗലൊസ് പ്രസ്താവിക്കുന്നത് നമ്മുടെ മുൻകാല പാപങ്ങൾ പരിഗണിക്കാതെ തന്നെ, നമുക്കു മാറ്റം വരുത്തുവാനും അവനുമായി നിരപ്പുപ്രാപിക്കുവാനും 'ദൈവകൃപ' നമ്മെ സഹായിക്കുന്നു (വാ. 15-16).

നാം ചെയ്ത കാര്യങ്ങൾ ദൈവത്തിന്റെ ക്ഷമയെ അറിയുന്നതിനും അവന്റെ മഹത്വത്തിനായി ഉപയോഗിക്കപ്പെടുന്നതിനും നമ്മെ അയോഗ്യരാക്കുന്നു എന്ന് നാം ചിന്തിച്ചേക്കാം. എന്നാൽ അവന്റെ കൃപ നിമിത്തം, യേശുവിൽ നാം രൂപാന്തരപ്പെടുകയും മറ്റുള്ളവരെ നിത്യതയിലേക്ക് നയിക്കുന്നതിനു സഹായിക്കുകയും ചെയ്യുവാൻ തക്കവണ്ണം നമ്മെ സ്വതന്ത്രരാക്കുന്നു.

തൊലിപ്പുറത്തെക്കാൾ ആഴത്തിൽ

യേശുവിൽ വിശ്വസിക്കുന്ന ചെറുപ്പക്കാരനായ ജോസ് തന്റെ സഹോദരന്റെ സഭ സന്ദർശിക്കുകയായിരുന്നു. ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പ് ആലയത്തിലേക്കു പ്രവേശിച്ച അവനെ കണ്ടപ്പോൾ അവന്റെ സഹോദരന്റെ മുഖം വാടി. ടീ-ഷർട്ട് ധരിച്ചിരുന്നതിനാൽ ജോസിന്റെ രണ്ട് കൈകളെയും മൂടിയിരുന്ന ടാറ്റൂകൾ ദൃശ്യമായിരുന്നു. ജോസിന്റെ പല ടാറ്റൂകളിലും അവന്റെ ഭൂതകാല ജീവിതരീതി പ്രതിഫലിച്ചിരുന്നതിനാൽ വീട്ടിൽ പോയി ഫുൾ കൈയുള്ള ഒരു ഷർട്ട് ധരിച്ചുവരാൻ അവന്റെ സഹോദരൻ അവനോട് പറഞ്ഞു. ജോസിന് പെട്ടെന്ന് താൻ ആകം വൃത്തികെട്ടതായി തോന്നി. എന്നാൽ മറ്റൊരാൾ സഹോദരന്മാരുടെ സംസാരം കേട്ടിട്ട് ജോസിനെ പാസ്റ്ററുടെ അടുത്തേക്ക് കൊണ്ടുവന്ന് സംഭവിച്ച കാര്യം പറഞ്ഞു. പാസ്റ്റർ പുഞ്ചിരിച്ചുകൊണ്ട് ഷർട്ടിന്റെ ബട്ടൺ അഴിച്ചു, തന്റെ നെഞ്ചിലുള്ള ഒരു വലിയ ടാറ്റൂ കാണിച്ചുകൊടുത്തു-തന്റെ തന്നെ ഭൂതകാലത്തിൽ നിന്നുള്ള ഒന്ന്. ദൈവം അവനെ ഉള്ളത്തെ ശുദ്ധമാക്കിയതിനാൽ, കൈകൾ മറയ്‌ക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം ജോസിന് ഉറപ്പ് നൽകി.

ദൈവത്താൽ ശുദ്ധീകരിക്കപ്പെട്ടതിന്റെ സന്തോഷം ദാവീദ് അനുഭവിച്ചു. അവനോട് പാപം ഏറ്റുപറഞ്ഞ ശേഷം രാജാവ് എഴുതി, ''ഓ, അനുസരണക്കേട് ക്ഷമിക്കപ്പെട്ടവരുടേയും പാപം മറയ്ക്കപ്പെട്ടവരുടേയും ... സന്തോഷം എത്ര വലിയത്!'' (സങ്കീർത്തനം 32:1 NLT ) . "ഹൃദയപരമാർത്ഥികളായ'' മറ്റുള്ളവരോടുകൂടെ ''ഘോഷിച്ചുല്ലസിക്കാൻ'' അവനു കഴിഞ്ഞു (വാ. 11). യേശുവിലുള്ള വിശ്വാസം രക്ഷയിലേക്കും അവന്റെ മുമ്പാകെ നിർമ്മലമായ ജീവിതത്തിലേക്കും നയിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന ഒരു ഭാഗമായ റോമർ 4:7-8-ൽ അപ്പൊസ്തലനായ പൗലൊസ് പിന്നീട്  സങ്കീർത്തനം 32:1-2 ഉദ്ധരിച്ചു (റോമർ 4:23-25 കാണുക).

യേശുവിലുള്ള നമ്മുടെ പരിശുദ്ധി തൊലിപ്പുറത്തെക്കാൾ ആഴത്തിലുള്ളതാണ്, കാരണം അവൻ നമ്മുടെ ഹൃദയങ്ങളെ അറിയുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു (1 ശമൂവൽ 16:7; 1 യോഹന്നാൻ 1:9). ഇന്ന് അവന്റെ ശുദ്ധീകരണ പ്രവൃത്തിയിൽ നമുക്ക് സന്തോഷിക്കാം.

ഒരു ചെറിയ തുടക്കം

1883-ൽ നിർമ്മാണം പൂർത്തിയായപ്പോൾ ബ്രൂക്ക്ലിൻ പാലം "ലോകത്തിലെ എട്ടാമത്തെ അത്ഭുതം" ആയി കണക്കാക്കപ്പെട്ടു. എന്നാൽ പാലത്തിന്റെ ഒരു ടവറിൽ നിന്ന് മറ്റൊന്നിലേക്ക് കെട്ടിയ ഒരു നേർത്ത കമ്പി, ഘടനയുടെ ഫലപ്രാപ്തിക്ക് അത്യന്താപേക്ഷിതമായിരുന്നു. ഒരു കൂറ്റൻ കേബിളും മറ്റ് മൂന്നെണ്ണവും ചേർത്ത് നെയ്തെടുക്കുന്നതുവരെ ആദ്യത്തെ നേർത്ത കമ്പിയിൽ  അധിക വയറുകൾ ചേർത്തു. അവ പൂർത്തിയായപ്പോൾ - ലോഹം പൂശിയ അയ്യായിരത്തിലധികം കമ്പികൾ ഉള്ള - ഓരോ കേബിളും ഏറ്റവും നീളം കൂടിയ തൂക്കുപാലത്തെ ഓരോ ദിവസവും താങ്ങിനിർത്താൻ സഹായിച്ചു. ഏറ്റവും ചെറുതായി തുടങ്ങിയത് ബ്രൂക്ക്ലിൻ പാലത്തിന്റെ വലിയൊരു ഭാഗമായി മാറി.

യേശുവിന്റെ ജീവിതം വളരെ ചെറിയ രീതിയിലാണ് ആരംഭിച്ചത് - ഒരു ചെറിയ  പട്ടണത്തിൽ ഒരു കുഞ്ഞ് ജനിക്കയും പുൽത്തൊ​ട്ടിയിൽ കിടത്തുകയും ചെയ്തു.(ലൂക്കോസ് 2:7). പ്രവാചകനായ മീഖാ തന്റെ എളിയ ജനനത്തെക്കുറിച്ച് പ്രവചിച്ചു, “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ‍ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവന്‍ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ”. (മീഖാ 5:2; മത്തായി 2-ഉം കാണുക: 6). ഒരു ചെറിയ തുടക്കം, എന്നാൽ ഈ ഭരണാധികാരിയും ഇടയനും അവന്റെ പ്രശസ്തിയും ദൗത്യവും "ഭൂമിയുടെ അറ്റങ്ങൾ വരെ എത്തും" (മീഖാ 5:4) എന്നത് കാണും.

യേശു ഒരു ചെറിയ പട്ടണത്തിൽ ഒരു സാധാരണക്കാരനായി ജനിച്ചു, ഭൂമിയിലെ അവന്റെ ജീവിതം അവസാനിച്ചത് "അവൻ തന്നെത്തന്നെ താഴ്ത്തി" ഒരു "കുരിശിൽ" മരിച്ചാണ്(ഫിലിപ്പിയർ 2:8 NLT). എന്നാൽ അവന്റെ അപാരമായ ത്യാഗത്താൽ അവൻ നമുക്കും ദൈവത്തിനും ഇടയിലുള്ള വിടവ് നികത്തി-വിശ്വസിക്കുന്ന എല്ലാവർക്കും രക്ഷ നൽകുന്നു. ഈ സീസണിൽ, വിശ്വാസത്താൽ താങ്കൾക്ക് യേശുവിൽ ദൈവത്തിന്റെ മഹത്തായ സമ്മാനം ലഭിക്കട്ടെ. താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ, അവൻ താങ്കൾക്കായി ചെയ്‌തിരിക്കുന്ന എല്ലാത്തിനും താഴ്‌മയോടെ അവനെ വീണ്ടും സ്തുതിക്കാം.

വിശ്വാസത്താൽ ഉറച്ചു നിൽക്കുക

1998ൽ ലോകത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൊബൈൽ ഫോൺ കമ്പനിയായി നോക്കിയ മാറി, 1999 ൽ ലാഭം ഏകദേശം നാനൂറു കോടി ഡോളറായി ഉയർന്നു. എന്നാൽ 2011 ആയപ്പോഴേക്കും വിൽപ്പന കുറഞ്ഞു, വൈകാതെ തന്നെ പരാജയം നേരിട്ട ഫോൺ ബ്രാൻഡിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. നോക്കിയയുടെ മൊബൈൽ ഡിവിഷൻ പരാജയത്തിന്റെ ഒരു ഘടകം, വിനാശകരമായ തീരുമാനങ്ങളിലേക്ക് നയിച്ച ഭയത്തെ അടിസ്ഥാനമാക്കിയുള്ള തൊഴിൽ സംസ്‌കാരമാണ്. നോക്കിയ ഫോണിന്റെ നിലവാരമില്ലാത്ത ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചും മറ്റ് ഡിസൈൻ പ്രശ്‌നങ്ങളെക്കുറിച്ചും ഉള്ള സത്യം തുറന്നു പറയാൻ മാനേജർമാർ മടിച്ചു - സത്യം പറഞ്ഞാൽ തങ്ങളെ പിരിച്ചുവിട്ടാലോ എന്നായിരുന്നു അവരുടെ ഭയം.

യെഹൂദയിലെ രാജാവായ ആഹാസും അവന്റെ ജനവും ഭയപ്പെട്ടു - അവരുടെ ഹൃദയം “കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ടു ഉലയുമ്പോലെ ഉലഞ്ഞുപോയി.” (യെശയ്യാവ് 7:2). യിസ്രായേലിലെയും അരാമിലെയും (സിറിയ) രാജാക്കന്മാർ സഖ്യത്തിലേർപ്പെട്ടെന്നും അവരുടെ സംയുക്ത സൈന്യം തങ്ങൾക്കെതിരെ യെഹൂദയിലേക്ക് നീങ്ങുകയാണെന്നും അവർക്ക് അറിയാമായിരുന്നു (വാ. 5-6). ശത്രുക്കളുടെ ശത്രുതാപരമായ പദ്ധതികൾ 'നടക്കുകയില്ല' എന്ന് പറഞ്ഞുകൊണ്ട് ആഹാസിനെ പ്രോത്സാഹിപ്പിക്കാൻ ദൈവം യെശയ്യാവിനെ ഉപയോഗിച്ചെങ്കിലും (വാ. 7), വിഡ്ഢിയായ നേതാവ് ഭയത്തോടെ അശ്ശൂരുമായി സഖ്യമുണ്ടാക്കാനും മഹാശക്തനായ രാജാവിന് കീഴടങ്ങാനും തീരുമാനിച്ചു (2 രാജാക്കന്മാർ 16:7-8). “നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല’’ (യെശയ്യാവ് 7:9) എന്നു പ്രഖ്യാപിച്ച ദൈവത്തിൽ അവൻ വിശ്വസിച്ചില്ല,

ഇന്ന് വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാൻ എബ്രായലേഖനത്തിന്റെ എഴുത്തുകാരൻ നമ്മെ സഹായിക്കുന്നു: “പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ’’ (10:23). യേശുവിൽ ആശ്രയിക്കാൻ പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കുന്നതുപോലെ നമുക്ക് “പിന്മാറാതെ” (വാ. 39) മുമ്പോട്ടു തന്നേ പോകാം.

മുന്നറിയിപ്പ് ശബ്ദങ്ങൾ

എപ്പോഴെങ്കിലും ഒരു അണലിയുമായി (വാലുകൊണ്ടു കിലുകില ശബ്ദം പുറപ്പെടുവിക്കുന്ന പാമ്പ്) നിങ്ങൾ അടുത്തിടപഴകിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങൾ അണലിയുടെ അടുത്തേക്ക് നീങ്ങുന്തോറും കിലുകില ശബ്ദം കൂടുതൽ തീവ്രമാകുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. ഒരു ഭീഷണി അടുത്തുവരുമ്പോൾ പാമ്പുകൾ അവയുടെ കിലുകില ശബ്ദത്തിന്റെ നിരക്ക് വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു . ഈ 'ഹൈഫ്രീക്വൻസി മോഡ്' അവ യഥാർത്ഥത്തിൽ ആയിരിക്കുന്നതിനേക്കാൾ അടുത്താണെന്ന് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കും. ഒരു ഗവേഷകൻ പറഞ്ഞതുപോലെ, “ശ്രോതാവിന്റെ ദൂരത്തിന്റെ തെറ്റായ വ്യാഖ്യാനം . . . ഒരു ദൈർഘ്യമുള്ള സുരക്ഷാ പരിധി സൃഷ്ടിക്കുന്നു.’’

ഒരു സംഘർഷ സമയത്ത് മറ്റുള്ളവരെ ദൂരേക്ക് അകറ്റുന്നതിനായി, ആളുകൾക്ക് പരുഷമായ വാക്കുകൾകൊണ്ടുള്ള ഉച്ചത്തിലുള്ള ശബ്ദം ഉപയോഗിക്കാൻ കഴിയും - കോപം പ്രകടിപ്പിക്കുകയും ആക്രോശിക്കുകയും ചെയ്യാം. സദൃശവാക്യങ്ങളുടെ രചയിതാവ് ഇതുപോലുള്ള സമയങ്ങളിൽ ചില ജ്ഞാനപൂർണ്ണമായ ഉപദേശം പങ്കുവെക്കുന്നു: “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു’’ (സദൃശവാക്യങ്ങൾ 15:1). “ശാന്തവും’’ “ജ്ഞാനമുള്ളതുമായ’’ വാക്കുകൾ “ജീവവൃക്ഷവും’’ “പരിജ്ഞാനത്തിന്റെ’’ ഉറവിടവും ആയിരിക്കുമെന്ന് അവൻ തുടർന്നു പറയുന്നു (വാ. 4, 7).

നാം കലഹത്തിൽ ഏർപ്പെടുന്നവരെ സൗമ്യമായി ശാന്തരാക്കുന്നതിനുള്ള ആത്യന്തിക കാരണങ്ങൾ യേശു നൽകി: നാം അവന്റെ മക്കളാണെന്ന് വെളിപ്പെടുത്തുന്ന സ്‌നേഹം അവരുടെ നേരെ നീട്ടുകയും (മത്തായി 5:43-45), അനുരഞ്ജനം തേടുകയും ചെയ്യുക - അവരെ “നേടുക’’ (18:15). സംഘർഷങ്ങളിൽ ശബ്ദമുയർത്തുകയോ ദയാരഹിത വാക്കുകൾ ഉപയോഗിക്കുകയോ ചെയ്യുന്നതിനുപകരം, ദൈവം തന്റെ ആത്മാവിനാൽ നമ്മെ നയിക്കുന്നതുപോലെ മറ്റുള്ളവരോട് മാന്യതയും വിവേകവും സ്‌നേഹവും കാണിക്കാൻ നമുക്കു കഴിയട്ടെ.

ദുരന്തത്താൽ വലിച്ചടുപ്പിക്കപ്പെട്ടത്

1717 ൽ, വിനാശകാരിയായ ഒരു കൊടുങ്കാറ്റ് ദിവസങ്ങളോളം ആഞ്ഞടിച്ചു, ഇത് വടക്കൻ യൂറോപ്പിൽ വ്യാപകമായ വെള്ളപ്പൊക്കത്തിലേക്കു നയിച്ചു. നെതർലൻഡ്‌സ്, ജർമ്മനി, ഡെന്മാർക്ക് എന്നിവിടങ്ങളിൽ ആയിരക്കണക്കിനാളുകൾക്കു ജീവൻ നഷ്ടപ്പെട്ടു. ഒരു പ്രാദേശിക ഗവൺമെന്റിന്റെ, താല്പര്യജനകവും അക്കാലത്തു പതിവുള്ളതുമായ ഒരു പ്രതികരണം  ചരിത്രം വെളിപ്പെടുത്തുന്നു. ഡച്ച് നഗരമായ ഗ്രോനിംഗിന്റെ പ്രവിശ്യാ അധികാരികൾ ദുരന്തത്തോടുള്ള പ്രതികരണമായി “പ്രാർത്ഥന ദിനം' ആചരിക്കാൻ ആഹ്വാനം ചെയ്തു. 'ജനങ്ങൾ പള്ളികളിൽ ഒന്നിച്ചുകൂടുകയും പ്രസംഗങ്ങൾ കേൾക്കുകയും സങ്കീർത്തനങ്ങൾ ആലപിക്കുകയും മണിക്കൂറുകളോളം പ്രാർത്ഥിക്കുകയും ചെയ്തു’’ എന്ന് ഒരു ചരിത്രകാരൻ റിപ്പോർട്ടു ചെയ്യുന്നു.

യെഹൂദയിലെ ജനങ്ങൾ അഭിമുഖീകരിച്ചതും അവരെ പ്രാർത്ഥനയിലേക്കു നയിച്ചതുമായ ഒരു വലിയ ദുരന്തത്തെക്കുറിച്ച് യോവേൽ പ്രവാചകൻ വിവരിക്കുന്നു. വെട്ടുക്കിളികളുടെ ഒരു വലിയ കൂട്ടം നിലത്തെ മൂടുകയും “മുന്തിരിവള്ളിയെ ശൂന്യമാക്കി (എന്റെ) അത്തിവൃക്ഷത്തെ ഒടിച്ചുകളഞ്ഞു’’ (യോവേൽ 1:7). അവനും അവന്റെ ആളുകളും നാശത്തിൽ നട്ടം തിരിയുമ്പോൾ, യോവേൽ പ്രാർത്ഥിച്ചു, “കർത്താവേ, ഞങ്ങളെ സഹായിക്കണമേൂ!’’ (1:19 NLT). പ്രത്യക്ഷമായും പരോക്ഷമായും, വടക്കൻ യൂറോപ്പിലെയും യഹെൂദയിലെയും ആളുകൾ പാപത്തിന്റെയും ഈ വീണുപോയ ലോകത്തിന്റെയും ഫലമായി ഉത്ഭവിച്ച ദുരന്തങ്ങൾ അനുഭവിച്ചു (ഉല്പത്തി 3:17-19; റോമർ 8:20-22). എന്നാൽ ഈ സമയങ്ങൾ ദൈവത്തെ വിളിക്കാനും പ്രാർഥനയിൽ അവനെ അന്വേഷിക്കാനും അവരെ പ്രേരിപ്പിച്ചതായും അവർ കണ്ടെത്തി (യോവേൽ 1:19). ദൈവം പറഞ്ഞു, “ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ... എങ്കലേക്കു തിരിവിൻ’’ (2:12).

ബുദ്ധിമുട്ടുകളും ദുരന്തങ്ങളും നാം നേരിടുമ്പോൾ, നമുക്കു ദൈവത്തിലേക്കു തിരിയാം - ഒരുപക്ഷേ വേദനയിൽ, ഒരുപക്ഷേ മാനസാന്തരത്തിൽ. 'കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള (വാ. 13), ദൈവം നമ്മെ തന്നിലേക്ക് അടുപ്പിക്കുന്നു - നമുക്ക് ആവശ്യമായ ആശ്വാസവും സഹായവും നൽകുന്നു.

എന്തൊരു കണ്ടെത്തൽ!

റേഷ്മയുടെ കണ്ണ് ആ പുരാതന ഡ്രസ്സിങ്ങ് ടേബിളിൽ ഉടക്കി, മടിച്ചു നില്ക്കാതെ അവളത് വാങ്ങി. അതിന്റെ വലിപ്പുകൾ തുറന്നപ്പോൾ ഒരു സ്വർണ്ണ മോതിരവും കുറച്ച് കുടുംബ ഫോട്ടോകളും ലഭിച്ചു. ഫോട്ടോകളുടെ പുറകിൽ പേര്, സ്ഥലം തിയതിയൊക്കെ കുറിച്ചിട്ടുണ്ടായിരുന്നു. മോതിരം ഉടമസ്ഥന് തിരിച്ചു കൊടുക്കണമെന്ന് അവളുടെ മനസ്സ് പറഞ്ഞു. ജെന്നിഫർ ഫെയ്സ്ബുക്ക് വഴി ഫോട്ടോയിലുള്ള ഒരാളെ കണ്ടുപിടിച്ചു. മോതിരം അവർക്ക് എത്തിച്ച് നല്കിയപ്പോൾ, തലമുറകളായി അവരുടെ കുടുംബം ഇത് കൈമാറി വന്നിരുന്നതാണെന്നും എപ്പോഴോ നഷ്ടപ്പെട്ടു പോയതാണെന്നും, ഇപ്പോൾ കണ്ടെത്താനായതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.

2 രാജാക്കന്മാർ 22:8-ൽ ഹില്കിയാവ് ഒരു അസാധാരണ കണ്ടെത്തൽ നടത്തിയതായി നാം വായിക്കുന്നു: “ന്യായപ്രമാണ പുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു.” "യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കുവാൻ" (വാ.5) യോശിയാവ് രാജാവ് കല്പന കൊടുത്തപ്പോൾ, ന്യായപ്രമാണ പുസ്തകം അവർ കണ്ടെത്തുകയായിരുന്നു.  മിക്കവാറും അത് ആവർത്തന പുസ്തകമായിരിക്കും. "രാജാവ് ന്യായപ്രമാണ പുസ്തകത്തിലെ വാക്യങ്ങളെ കേട്ടപ്പോൾ" വികാരാധീനനാകുകയും വല്ലാതെ അസ്വസ്ഥനാകുകയും ചെയ്തു (വാ.11). യഹൂദയിലെ ദേവാലയവും, ദൈവവും, ദൈവം അരുളിച്ചെയ്ത വചനങ്ങളുമെല്ലാം ആ കാലത്ത് അവഗണിക്കപ്പെട്ടിരിക്കുകയായിരുന്നു. വലിയ മാനസാന്തരത്തോടെ, രാജാവ് ദേവാലയം ശുദ്ധീകരിച്ചു; ദൈവത്തിന് അനിഷ്ടമായിരുന്ന വിഗ്രഹങ്ങളും മറ്റും നീക്കം ചെയ്ത് രാജ്യത്ത് വലിയൊരു നവീകരണം വരുത്തി (23:1-24).

ഇന്ന്, ദൈവത്തിന്റെ ജ്ഞാനവും കല്പനകളും ആയ  66 പുസ്തകങ്ങൾ - ആവർത്തന പുസ്തകം ഉൾപ്പെടെ - അടങ്ങിയ ബൈബിൾ നമുക്കുണ്ട്. അതു നാം ശ്രദ്ധയോടെ വായിക്കുമ്പോൾ പരിശുദ്ധാത്മാവ് നമ്മുടെ വഴികളെയും മനസ്സുകളെയും നവീകരിക്കട്ടെ. തിരുവെഴുത്തിലെ രൂപാന്തരം വരുത്തുന്ന സത്യങ്ങളിൽ ആമഗ്നരായി, ഒരായുസ്സിന് മതിയായ ജ്ഞാനം നമുക്ക് പ്രാപിക്കാം.